2019 സെപ്റ്റംബർ 3, ചൊവ്വാഴ്ച

7.8 നരസിംഹാവതാരം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 8
(നരസിംഹാവതാരം.)


നാരദർ പറഞ്ഞു: രാജാവേ!, പ്രഹ്ലാദൻ അസുരകുമാരന്മാർക്കു് അദ്ധ്യാത്മതത്വം ഉപദേശിക്കുകയും, അവർ അതിനെ ഭക്തിയോടെ സ്വീകരിക്കുകയും, തുടർന്നു, ശണ്ഡാമർക്കന്മാരുടെ ശിക്ഷണത്തെ തിരസ്കരിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ ബുദ്ധി വഴിമാറിയതിൽ പരിഭ്രാന്തരായ ശണ്ഡാമർക്കന്മാർ എത്രയുംവേഗം രാജാവായ ഹിരണ്യകശിപുവിനെ വിവരമറിയിച്ചു. സ്വപുത്രന്റെ ഈ പ്രവൃത്തിയെക്കുറിച്ചുകേട്ടു് ഹിരണ്യകശിപു ക്രോധത്താൽ വിറച്ചു. എങ്ങനെയും പ്രഹ്ലാദനെ വധിക്കുവാൻ തീരുമാനിച്ചു. പെട്ടെന്നു്, ചവിട്ടേറ്റ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ടു് ഹിരണ്യകശിപു നമ്രശിരസ്ക്കനായി തൊഴുകൈയ്യോടെ നിൽക്കുന്ന സ്വന്തം പുത്രനെ നോക്കി അധിക്ഷേപിച്ചുകൊണ്ടു്, പരുഷമായ വാക്കുകളാൽ ഇപ്രകാരം ഗർജ്ജിച്ചു. ഹേ അച്ചടക്കമില്ലാത്ത മന്ദബുദ്ധിയായ കുലദ്രോഹീ!, ഹേ നീചാ!, എന്റെ ഉത്തരവിനെ വകവയ്ക്കാതെ ഈവിധം പ്രവർത്തിച്ച നിന്നെ ഇന്നുതന്നെ യമപുരിയിലേയ്ക്കയയ്ക്കുന്നുണ്ടു. ഞാനൊന്നു് കോപിച്ചാൽ മൂന്നുലോകങ്ങളും അവയുടെ പാലകന്മാരും കിടുകിടാ വിറയ്ക്കും. എടാ മൂഢാ!, അങ്ങനെയുള്ള എന്റെ ആജ്ഞയെ പേടികൂടാതെ ലംഘിക്കുവാൻപോന്ന എന്തു് ബലമാണു് നിന്നിലുള്ളതു?.

പ്രഹ്ലാദൻ പറഞ്ഞു: ഹേ രാജാവേ!, ബ്രഹ്മാവു് മുതൽ സ്ഥാവരജംഗമങ്ങൾ വരെയുള്ള സകല ചരാചരങ്ങളും ആരുടെ വശം ചേർന്നുനിൽക്കുന്നുവോ, ആ അവൻ‌തന്നെയാണു് എന്റെയും അങ്ങയുടേയും അതുപോലെ സകല മഹാബലന്മാരുടേയും ബലമായിട്ടിരിക്കുന്നതു. ഉരുക്രമനായ ആ ഈശ്വരൻ കാലമായി വർത്തിക്കുന്നു. അവൻ സകലഭൂതങ്ങളുടേയും ഇന്ദ്രിയശക്തിയും മനശക്തിയുമാകുന്നു. ത്രിഗുണങ്ങളുടെ ഈശ്വരനാണവൻ. അവൻ തന്റെ ശക്തിയാൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചരുളുന്നു. അങ്ങീ ആസുരഭാവത്തെ വിട്ടു് സ്വന്തം മനസ്സിനെ നിയന്ത്രിക്കുക. അങ്ങേയ്ക്കു് വശംവദമാകാത്ത ഈ മനസ്സുതന്നെയാണു് അവിടുത്തെ ശത്രു. സമഭാവനയോടെ സകലഭൂതങ്ങളേയും കാണുക എന്നതുതന്നെയാണു് ഈശ്വരഭക്തിയെന്നതു. ഉള്ളിലുള്ള ആറു് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിക്കാതെ, പുറത്തു് പത്തുദിക്കുകളും ജയിച്ചിട്ടു് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതുകൊണ്ടെന്തുകാര്യം?. പകരം, ജീവന്റെ യഥാർത്ഥ ശത്രുവായ മനസ്സിനെ നിഗ്രഹിച്ചവനും ജീവഭൂതങ്ങളെ സമദൃഷ്ടിയോടെ കാണുന്നവനുമായവനു് അജ്ഞാനജമായ യാതൊരു ശത്രുക്കളുമുണ്ടാകില്ല.

ഹിരണ്യകശിപു പറഞ്ഞു: ഹേ മൂഢാ! നീ ചാകാനാഗ്രഹിക്കുന്നവനാണെന്നു് വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ടാണു് നീ ഇത്രയും വീമ്പു് പറയുന്നതു. കാരണം, മരിക്കാൻ പോകുന്നവന്റെ വാക്കുകൾ എല്ലായ്പ്പോഴും മേലും കീഴുമില്ലാത്തവയായിരിക്കുമല്ലോ!. ഹേ ഭാഗ്യം കെട്ടവനേ!, എന്നിൽനിന്നും അന്യനായ ഒരു ജഗദീശ്വരനുണ്ടെന്നു് നീ പറയുന്നുവല്ലോ. എന്നാൽ അവൻ എവിടെ?
പ്രഹ്ലാദൻ: അവൻ എല്ലായിടവും നിറഞ്ഞുവസിക്കുന്നവനാണു
ഹിരണ്യകശിപു: അങ്ങനെയെങ്കിൽ എന്തുകൊണ്ടു് ഈ തൂണിൽ കാണുന്നില്ല?
പ്രഹ്ലാദൻ: അതാ ഞാൻ കാണുന്നുവല്ലോ!.
ഹിരണ്യകശിപു: ഓഹോ! എല്ലാത്തിനും തർക്കുത്തരം പറയുന്ന നിന്റെ ഉടലിൽനിന്നും ഈ ശിരസ്സു് ഞാൻ വേർപെടുത്തുവാൻ പോകുന്നു. നിനക്കു് രക്ഷയായ ഹരിയെന്നു് പറയുന്നവൻ ആരായാലും അവനിപ്പോൾ വന്നു് നിന്നെ രക്ഷിക്കുന്നതു് ഞാനൊന്നു് കാണട്ടെ!.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ അസുരപുംഗവൻ വീണ്ടും വീണ്ടും ദുർഭാഷണങ്ങളാൽ പ്രഹ്ലാദനെ ദ്രോഹിച്ചുകൊണ്ടു് സിംഹാസനത്തിൽനിന്നും ചാടിയെഴുന്നേറ്റു് ഒരുകൈയ്യിൽ വാളോങ്ങിപ്പിടിച്ചുകൊണ്ടു് മറുകൈയ്യാൽ മുഷ്ടിചുരുട്ടി അടുത്തുണ്ടായിരുന്ന ഒരു തൂണിൽ ആഞ്ഞിടിച്ചു. ഹേ രാജാവേ!, പെട്ടെന്നു് ആ തൂണിൽനിനും അതിഘോരമായ ഒരു ഗർജ്ജനമുണ്ടായി. ആ ശബ്ദം ബ്രഹ്മാണ്ഡകടാഹത്തെ മുഴുവൻ തകർക്കുമോ എന്നുതോന്നി. ദേവലോകങ്ങളിൽവരെ എത്തപ്പെട്ട ആ ഭീകരശബ്ദം കേട്ടു് ബ്രഹ്മാവാദിയായ ദേവന്മാർ തങ്ങളുടെ ലോകങ്ങൾ നശിക്കാൻ പോകുകയാണെന്നു് ശങ്കിച്ചു. അസുരന്മാർ കിടുകിടെ വിറച്ചു. പുത്രവധത്തിനായി അടുത്തുകൊണ്ടിരിക്കുന്ന ഹിരണ്യകശിപു ആ ഘോരനാദം എവിടെനിന്നുണ്ടായെന്നറിയുവാനായി സംഭ്രമത്തോടെ നാലുപാടും നോക്കി. എന്നാൽ അതിന്റെ ഉത്ഭവസ്ഥാനത്ത കണ്ടറിയുവാൻ ആർക്കും തന്നെ സാധിച്ചില്ല.

വീണ്ടും ഹിരണ്യകശിപു ഉൾകിടിലത്താൽ നാലുപാടും നോക്കുന്നതിനിടയിൽ, സ്വന്തം ഭൃത്യനായ പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; സമസ്തചരാചരത്തിലും താൻ കുടികൊള്ളുന്നുവെന്ന സത്യം പ്രഹ്ലാദൻ അസുരബാലകന്മാർക്കു് പറഞ്ഞുകൊടുത്തതു് തെളിയിക്കുവാനായി; തൂണിൽ എവിടെ? എന്നു് ഹിരണ്യകശിപു ചോദിച്ചപ്പോൾ, ഇതാ ഞാൻ കാണുന്നുവല്ലോ! എന്ന പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; മൂന്നു് പ്രാവശ്യം അസുരയോനിയിൽ ജനിച്ചു് തന്നാൽ വധിക്കപ്പെട്ടു് വീണ്ടും തന്റെ പാർഷദസ്ഥാനമലങ്കരിക്കാമെന്നു് സനകാദികൾ ജയവിജയന്മാർക്കു് കൊടുത്ത വാക്കിനെ സത്യമാക്കാൻ വേണ്ടി; അകത്തുവച്ചോ പുറത്തുവച്ചോ, മനുഷ്യരാലോ മൃഗങ്ങളാലോ, ബ്രഹ്മാവിന്റെ സൃഷ്ടിയിൽ‌പെട്ട യാതൊരു ഭൂതങ്ങളാലുമോ ഹിരണ്യകശിപുവിനു് മരണമുണ്ടാകില്ല എന്ന ബ്രഹ്മാവിന്റെ വരത്തെ സാധൂകരിക്കുവാനായി; ശ്രീഹരിയോടുള്ള ശത്രുതകൊണ്ടുമാത്രമേ എനിക്കു് മരണമുള്ളൂ എന്നു് ഹിരണ്യകശിപു സ്വയം മകനോടു് പറഞ്ഞ ആ വാക്കിനേയും സത്യമാക്കുവാൻ വേണ്ടി; പ്രഹ്ലാദൻ മാതൃഗർഭത്തിലായിരുന്നപ്പോൾ നാരദർ ഇന്ദ്രനോടു് പറഞ്ഞിരുന്നു, ഈ പ്രഹ്ലാദൻ തന്റെ ഭക്തനാനെന്നും അനുചരനാണെന്നും, ആയതിനാൽ ഇവനാൻ ഇന്ദ്രനു് മരണമില്ലെന്നും. ഭക്തോത്തമനായ നാരദരുടെ ആ വാക്കിനേയും നിജവത്ക്കരിക്കുവാ‍നായി; മാത്രമല്ലാ, എന്റെ ഭക്തന്മാർ നശിക്കില്ല എന്നു് അർജ്ജുനനു് താൻ സ്വയം കൊടുത്ത വാക്കും പാലിക്കപ്പെടുവാനായി; പൂർണ്ണമായും മൃഗമോ മനുഷ്യനോ അല്ലാത്ത അത്ഭുതകരമായ നരസിംഹരൂപത്തെ ധരിച്ചുകൊണ്ടു് ആ തൂണു് പിളർന്നു് സഭാമധ്യത്തിൽ ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി.

ശബ്ദം കേട്ടു് നാലുപാടും ആരായുന്നതിനിടയിൽ പിളർന്ന തൂണിന്റെ മധ്യഭാഗത്തുനിന്നും പുറത്തേക്കു് ചാടിവരുന്ന മനുഷ്യന്റേയും മൃഗത്തിന്റേയും സമ്മിശ്രമായ ഭഗവാന്റെ ആ ഉഗ്രരൂപം കണ്ടു് ഹിരണ്യകശിപു ചിന്തിച്ചു: അഹോ! ഇതു് മൃഗവുമല്ല, മനുഷ്യനുമല്ല, അത്ഭുതമായിരിക്കുന്നു. എന്താണു് ഞാനീ കാണുന്ന രൂപം?. ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിന്റെ നേർക്കുനേരായി അത്യധികം ഭീതിജനകമായ ആ നരസിംഹരൂപം ധരിച്ച ശ്രീഹരി നിന്നരുളി.

[പഴുപ്പിച്ച സ്വർണ്ണം പോലെ പിംഗളനിറമുള്ള അത്യുഗ്രമായ കണ്ണുകൾ. ചിതറിത്തിളങ്ങുന്ന ജടകളാലും കണ്ഠരോമങ്ങളാലും വീർത്തിരിക്കുന്ന മുഖം. ഭീകരമായ തേറ്റകൾ. വാൾപോലെയും കത്തിയുടെ മുനപോലെയും തീഷ്ണമായ നോട്ടം. വളഞ്ഞ പുരികക്കൊടികൾ. നിശ്ചലമാക്കി ഉയർത്തിപ്പിടിച്ചിരിക്കുന്ന കാതുകൾ. വായും നാസാസുഷിരങ്ങളും ഗുഹകൾപ്പോലെ വിസ്തൃതമായി തുറന്നിരിക്കുന്നു. അതിഭീകരമായി വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ആകാശം മുട്ടെയുള്ള ശരീരം. കഴുത്തു് കുറുകിത്തടിച്ചിരിക്കുന്നു. വിരിഞ്ഞ മാറിടം. ഒതുങ്ങിയ അരക്കെട്ടു്. ചന്ദ്രന്റെ രശ്മികൾ പോലെ വെളുത്ത രോമങ്ങൾ. കൂർത്ത നഖങ്ങളുള്ളതും വിവിധ ആയുധങ്ങളേന്തിയതുമായ നീണ്ട കൈകൾ. അതിഭയാനകമായ ആ രൂപത്തേയും, ചക്രം, വജ്രം മുതലായ ആയുധങ്ങളേയും കണ്ടു് അസുരസംഘങ്ങൾ പേടിച്ചോടുന്നു.]

അതിഭീകരമായ ആ രൂപത്തെ കണ്ടു് ഹിരണ്യകശിപു ഉള്ളിലോർത്തു: ഒരുപക്ഷേ മായാവിയായ വിഷ്ണു എന്നെ വധിക്കാനുള്ള പദ്ധതിയുമായി വന്നതാകാം. പക്ഷേ അവന്റെ ഈ ശ്രമം വിഫലമാകുകയേയുള്ളൂ. എന്നെ ആർക്കാണു് മൂലോകങ്ങളിലും വധിക്കാനാകുക?.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഹിരണ്യകശിപു തന്റെ ഗദയുമായി ഭഗവാന്റെ നേർക്കു് അലർച്ചയോടെ കുതിച്ചുചാടി. പക്ഷേ, ഭഗവാന്റെ അത്യുജ്ജ്വലമായ തേജസ്സിനുമുന്നിൽ, അഗ്നിയിൽ പറന്നുവീണ പതംഗത്തെപ്പോലെ, ആ അസുരനെ കാണാൻ‌പോലും കഴിയാതെയായി. സൃഷ്ടിയ്ക്കുമുമ്പു് പ്രളയത്തിന്റെ ഇരുട്ടിനെ തന്റെ സത്വതേജസ്സാൽ കുടിച്ചുതീർത്തവാനാണു് ശ്രീഹരി. അവന്റെ മുന്നിൽ തമോഗുണിയായ ഹിരണ്യകശിപുവിനെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുംതന്നെയില്ല. പെട്ടെന്നു്, ഹിരണ്യകശിപു തന്റെ ഗദ ചുഴറ്റി നരസിംഹമൂർത്തിയെ ആഞ്ഞടിച്ചു. ഭഗവാനാകട്ടെ, ഗദയോടുകൂടെ, ഗരുഡൻ സർപ്പത്തെയെന്നതുപോലെ, അവനെ പിടിച്ചടക്കി. എന്നാൽ, ആ സമയം സർപ്പം ഗരുഡനിൽനിന്നെന്നതുപോലെ, വിക്രീഡിതനായ ഭഗവാനിൽനിന്നും കുതറിമാറി.

അല്ലയോ ഭാരതാ!, അതുകണ്ടു് ഹിരണ്യകശിപുവിനാൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ലോകപാലകന്മാരും മറ്റു് ദേവന്മാരും കാർമേഘക്കൂട്ടുകൾക്കിടയിൽ ഒളിച്ചിരുന്നുകൊണ്ടു് ആ യുദ്ധം നോക്കിക്കണ്ടു. എന്നാൽ, അസുരനാകട്ടെ, താൻ കാട്ടിയ വീര്യകൃത്യത്തിൽ സന്തോഷിച്ചുകൊണ്ടു് വാളും പരിചയുമായി വീണ്ടും നരസിംഹമൂർത്തിയോടേറ്റുമുട്ടാനാരംഭിച്ചു. അവൻ മേൽ‌പ്പോട്ടു് ചാടിയും, കീഴ്പ്പോട്ടമർന്നും പരുന്തിന്റെ വേഗതയിൽ ചുറ്റും കറങ്ങിയും യുദ്ധം ചെയ്തു. ഭഗവാൻ തന്റെ പരുഷവും മുഴക്കമുള്ളതുമായ ശബ്ദമുതിർത്തുകൊണ്ടു് ആ അട്ടഹാസധ്വനിയിൽ കണ്ണടഞ്ഞുപോയ അവനെ പെട്ടെന്നു് പിടികൂടി. അവൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നരസിംഹമൂർത്തിയുടെ ബലിഷ്ഠമായ കരങ്ങളിൽ കിടന്നു് അവൻ പരവശനായി പിടഞ്ഞു. ഇന്ദ്രന്റെ വജ്രത്താൽ പോലും പോറലേൽക്കാത്ത ആ അസുരരാജാവിനെ നരസിംഹമൂർത്തി വാതില്പടിയിൽ അകത്തും പുറത്തുമായി ഇരുന്നു് തന്റെ തൃത്തുടയിൽ കിടത്തി, കൂർത്ത നഖങ്ങളാൽ, ഗരുഡൻ വിഷപ്പാമ്പിനെയെന്നതുപോലെ, ലീലയാ കീറിപിളർന്നു.

കോപാകുലനായ നരഹരിയുടെ രൌദ്രഭാവം ആരാലും ദർശിക്കുവാൻ കഴിയാത്തതായിരുന്നു. പിളർന്നിരിക്കുന്ന തന്റെ വായുടെ രണ്ടറ്റത്തും പറ്റിയിരുന്ന ചോര ഭഗവാൻ നാവുകൊണ്ടു് നക്കിത്തുടച്ചു. ആനയെ കൊന്ന സിംഹത്തിനെപ്പോലെ ആ പരമാനന്ദമൂർത്തി കാണപ്പെട്ടു. ചോരത്തുള്ളികളാ‍ൽ കണ്ഠരോമങ്ങൾ നനഞ്ഞു. ആ അസുരശ്രേഷ്ഠന്റെ കുടലെടുത്തു് ഭഗവാൻ തന്റെ വിരിമാറിൽ മാലയായി അണിഞ്ഞു. കീറിപിളർന്നിരിക്കുന്ന ഹൃദയത്തോടുകൂടി ഹിരണ്യകശിപുവിനെ ഭഗവാൻ തന്റെ മടിത്തട്ടിൽനിന്നും വിട്ടുകളഞ്ഞു. പിന്നീടു് ആയുധങ്ങളുമായി തനിക്കുനേരേ പാഞ്ഞടുത്തുകൊണ്ടിരുന്ന ആയിരക്കണക്കിനസുരന്മാരെ ഭഗവാൻ ദണ്ഡങ്ങൾപോലെ ബലിഷ്ഠങ്ങളായ തന്റെ തൃക്കൈകളിലെ നഖരങ്ങളാൽ പിച്ചിച്ചീന്തി കൊന്നൊടുക്കി.

നരസിംഹമൂർത്തിയുടെ ജടകൾകൊണ്ടുള്ള പ്രഹരമേറ്റ കാർമേഘങ്ങൾ നാലുപാടേയ്ക്കും ചിന്നിച്ചിതറി. ഭഗവാന്റെ നേത്രത്തിൽനിന്നുതിർന്ന പ്രകാശജ്വാലയിൽ ഗ്രഹങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ടു. സർവ്വശക്തനായ ഭഗവാന്റെ നിശ്വാസവായുവേറ്റു് സമുദ്രങ്ങൾ ഇളകിമറിഞ്ഞു. ദിഗ്ഗജങ്ങൾ അവന്റെ ഗർജ്ജനം കേട്ടു് നിലവിളിച്ചു. തന്റെ ജടയിഴകൾ തട്ടിത്തെറിപ്പിച്ച വിമാനങ്ങളെക്കൊണ്ടു് ദേവലോകം നിറഞ്ഞു. അവന്റെ ചുവടുവയ്പ്പിൽ ഭൂമീദേവി പ്രകമ്പനം കൊണ്ടു. നരഹരിയുടെ ചലനവേഗത്താൽ മലകൾ കീഴ്മേൽ മറിഞ്ഞു. ആകാശവും ദിക്കുകളും അവന്റെ തേജസ്സിനാൽ നിഷ്പ്‌പ്രഭങ്ങളായി.

രാജാവേ!, അനന്തരം, ഇനി തന്നോടേറ്റുമുട്ടുവാൻ എതിരാളിയില്ലെന്നു് മനസ്സിലാക്കിയ ഭഗവാൻ അവിടെയുണ്ടായിരുന്ന ഉത്തമമായ സിംഹാസനത്തിൽ വർദ്ധിച്ച അമർഷത്തോടുകൂടി ഉപവിഷ്ടനായി. എന്നാൽ അതിഭീഷണമായ ആ രൂപത്തെ കണ്ടുഭയന്നു് ആരുംതന്നെ ആ സന്നിധിയിൽ ചെല്ലാൻ ധൈര്യം കാട്ടിയില്ല. മൂന്നുലോകങ്ങൾക്കും തീരാദുഃഖമായിരുന്ന ആ അസുരാധമൻ ശ്രീഹരിയാൽ വധിക്കപ്പെട്ടതറിഞ്ഞ ദേവസ്ത്രീകൾ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആ സമയം, ഭഗവാനെ കാണാനെത്തിയ ദേവന്മാരുടെ വിമാനങ്ങൾ ആകാശത്തിൽ ചുറ്റും നിരന്നു. ദേവന്മാർ ജയഭേരികൾ മുഴക്കി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു.

അല്ലയോ യുധിഷ്ഠിരരാജാവേ!, ബ്രഹ്മാവു്, ശിവൻ, ഇന്ദ്രൻ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ, വിദ്യാധരന്മാർ, നാഗന്മാർ, മനുക്കൾ, പ്രജാപതിമാർ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, ചാരണന്മാർ, യക്ഷന്മാർ, കിം‌പുരുഷന്മാർ, വേതാളങ്ങൾ, സുനന്ദൻ, കുമുദൻ മുതലായ പാർഷദന്മാർ, എന്നുവേണ്ടാ, എല്ലാവരും മൂർദ്ധനി കൈകൾ കൂപ്പി ഉയർത്തിപ്പിടിച്ചുകൊണ്ടു് അല്പം ദൂരത്തുനിന്നുതന്നെ തങ്ങളുടെ പ്രത്യേകം പ്രത്യേകമായ സ്തുതികളർപ്പിച്ചു.

വിരിഞ്ചസ്തുതി: നിസ്സീമമായ ശക്തികളോടുകൂടിയവനും, വിചിത്രതരമായ വീര്യത്തോടുകൂടിയവനും, പവിത്രമായ കർമ്മത്തെ ചെയ്യുന്നവനും, തന്റെ ലീലയായി സത്വാദിഗുണങ്ങളാൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നവനും, നിർവ്വികാരനും, അനന്തനുമായ അവിടുത്തേയ്ക്കു് പ്രണാമം!.

രുദ്രസ്തുതി: ഭഗവാനേ!, അവിടുത്തെ കോപത്തിനുചിതമായ സമയം കല്പാന്തമാണു. ഇന്നിതാ അങ്ങയുടെ കോപത്താൽ അസുരാധമനായ ഹിരണ്യകശിപു കൊല്ലപ്പെട്ടുകഴിഞ്ഞു. ഇനിയീ കോപമടക്കി, അങ്ങയുടെ തിരുമുമ്പിൽ വന്നുനിൽക്കുന്ന അവിടുത്തെ ഭക്തനായ ആ ബാലനെ അനുഗ്രഹിച്ചാ‍ലും!.

ഇന്ദ്രസ്തുതി: ഭഗവാനേ!, ഞങ്ങളുടെ രക്ഷകനായ അങ്ങയാൽ അവിടുത്തെ ഹവിർഭാഗം ഈ അസുരനിൽനിന്നും വീണ്ടെടുക്കപ്പെട്ടു. അങ്ങയുടെ വാസസ്ഥാനമായിരുന്ന ഞങ്ങളുടെ മാനസപത്മം ക്രൂരനായ ഈ അസുരനാൽ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ അവിടുത്തെ കരുണയാൽ അതും അങ്ങു് വീണ്ടെടുത്തിരിക്കുന്നു. അങ്ങയുടെ ഉപാസകർക്കു് കാലഗ്രസ്തമായ ഈ സ്വർഗ്ഗം വെറും തുച്ഛലാഭമാണു. മോക്ഷത്തെപ്പോലും കാമിക്കാത്ത അവർക്കു് ഈവിധഭോഗങ്ങളിൽ എന്തുകാര്യം?.

ഋഷികളുടെ സ്തുതി: ഹേ ആദിപുരുഷാ!, ശരണ്യപാലാ!, യാതൊരു തപസ്സുകൊണ്ടാണോ അവിടുന്നു് ഈ വിശ്വത്തെ സൃഷ്ടിച്ചതു്, യാതൊരു തപസ്സിനെയാണോ നിന്തിരുവടി ഞങ്ങക്കായി ഉപദേശിച്ചുതന്നതു്, ആ തപസ്സു് ഇവൻ കാരണം അലങ്കോലപ്പെട്ടിരുന്നു. ഇന്നിതാ വീണ്ടും അവിടുന്നു് നരസിംഹമൂർത്തിയായി അവതരിച്ചുകൊണ്ടു് ആ തപസ്സിനെ രക്ഷിച്ചെടുത്തു് ഞങ്ങൾക്കു് വീണ്ടും അനുഷ്ഠിക്കുവാനായി തന്നിരിക്കുന്നു.

പിതൃസ്തുതി: ഞങ്ങളുടെ പുത്രന്മാർ ഞങ്ങൾക്കർപ്പിച്ചിരുന്ന ശ്രാദ്ധങ്ങളേയും, തീർത്ഥകാലങ്ങളിൽ അവർ ഞങ്ങൾക്കു് നൽകിയിരുന്ന തിലോദകത്തെയും ഇത്രയും കാലം ഈ ദുഷ്ടൻ ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചു് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയായിരുന്നു. അവിടുത്തെ തൃക്കരങ്ങളിലെ കൂർത്ത നഖങ്ങളാൽ കുത്തിപ്പിളർക്കപ്പെട്ട അവന്റെ ഉദരത്തിൽനിന്നു് അതെല്ലാം വീണ്ടെടുത്തുതന്ന സകലധർമ്മപാലകനായ ഭഗവാൻ നരഹരിയ്ക്കു് നമസ്ക്കാരം!.

സിദ്ധസ്തുതി: ഞങ്ങൾ അനുവർത്തിച്ചുപോന്നിരുന്ന യോഗസിദ്ധമായ ഗതിയെ ഹിരണ്യകശിപുവെന്ന ആ ദുഷ്ടൻ യോഗങ്ങളുടേയും തപസ്സിന്റേയും ബലത്താൽ അപഹരിച്ചിരുന്നു. അഹങ്കാരിയായ അവന്റെ മാറിനെ കൂർത്ത നഖങ്ങളാൽ കീറിപ്പിളർന്ന അല്ലയോ നരസിംഹമൂർത്തേ!, അങ്ങയെ ഞങ്ങളിതാ പ്രണമിക്കുന്നു.

വിദ്യാധരസ്തുതി: തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്ന മൂഢനായ ഹിരണ്യകശിപു ഞങ്ങൾ നേടിയെടുത്തിരുന്ന വിദ്യകളെ നിരോധിച്ചിരുന്നു. എന്നാൽ വൈകാതെ അവതരിച്ചുകൊണ്ടു്, ഒരു യജ്ഞപശുവിനെയെന്നതുപോലെ, അവനെ വധിച്ചുകളഞ്ഞ മായാനരസിംഹരൂപിയായ ഭഗവാനു് പ്രണാമം!.

നാഗസ്തുതി: പാപിയായ അവൻ ഞങ്ങളിലെ രത്നങ്ങളും ഞങ്ങളുടെ സ്ത്രീരത്നങ്ങളേയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, ഇന്നവന്റെ മാറിടം വലിച്ചുപിളർന്നുകൊന്നുകൊണ്ടു് ഞങ്ങൾക്കാനന്ദം പകർന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

മനുസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ നിറവേറ്റിക്കൊണ്ടിരുന്ന അവിടുത്തെ നിർദ്ദേശാനുഷ്ഠാനങ്ങൾക്കു് ആ ദുഷ്ടൻ ഭംഗം വരുത്തിയിരുന്നു. എന്തായാലും, നിന്തിരുവടിയാൽ അവൻ ഒടുങ്ങപ്പെടുകതന്നെ ചെയ്തു. ഇനി അവിടുത്തെ ആദേശത്തിനായി കാത്തുനിൽക്കുന്ന ഞങ്ങളുടെ ദൌത്യത്തെ വീണ്ടും അവിടുന്നു് കല്പിച്ചരുളിയാലും!.

പ്രജാപതികളുടെ സ്തുതി: ഹേ പരമേശ്വരാ!, അങ്ങു് ഞങ്ങൾക്കു് കല്പിച്ചരുളിയ പ്രജാപതിസ്ഥാനത്തിരുന്നുകൊണ്ടു് പ്രജാവർദ്ധനം ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ദുഷ്ടനായ ഹിരണ്യകശിപു തടഞ്ഞതിൽ പിന്നെ, ഞങ്ങൾക്കു് ആ കർമ്മം അനുഷ്ഠിക്കാനായില്ല. ഇന്നിതാ അവിടുന്നാൽ മാറുപിളർക്കപ്പെട്ടു് അവനിതാ ചത്തുമലന്നുകിടക്കുന്നു. ഹേ സത്വഗുണമൂർത്തേ!, നിന്തിരുവടിയുടെ ഈ അവതാരം ജഗത്തിനു് മംഗളമായി ഭവിച്ചിരിക്കുന്നു.

ഗന്ധർവ്വസ്തുതി: ഹേ ഭഗവാനേ!, അവിടുത്തെ തിരുമുമ്പിൽ ആടിയും പാടിയും അങ്ങയെ സേവിച്ചുകൊണ്ടിരുന്ന ഞങ്ങളെ കരുത്താലും ഓജസ്സാലും ഇവൻ തന്റെ അടിമകളാക്കി മാറ്റിയിരുന്നു. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവൻ എങ്ങനെയാണു് നന്മയ്ക്കുതകുന്നതു. എന്തായാലും, ഇന്നിവൻ നിന്തിരുവടിയാൽ ഈ സ്ഥിതി പ്രാപിച്ചിരിക്കുന്നു. അവിടുത്തേയ്ക്കു് നമോവാകം!.

ചാരണസ്തുതി: അല്ലയോ ശ്രീഹരേ!, സാധുക്കൾക്കു് ഹൃദയവേദനയെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഈ അസുരനെ കൊന്നൊടുക്കി അങ്ങു് ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. ആയതിനാൽ, ഭവസാഗരനൌകയായ അങ്ങയുടെ ചരണാരവിന്ദത്തിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു.

യക്ഷസ്തുതി: ഹേ നരസിംഹമൂർത്തേ!, അങ്ങയുടെ സേവകന്മാരിൽ പ്രധാനികളായിരുന്ന ഞങ്ങൾക്കു് ദിതിയുടെ പുത്രനായ ഇവന്റെ പല്ലക്കു് ചുമക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നതു. പ്രകൃതിതത്വങ്ങൾക്കെല്ലാം പരമകാരണനായവനേ!, നിന്തിരുവടി ഞങ്ങളുടെ ദുരിതങ്ങളെ കണ്ടറിഞ്ഞു് ആ ദുഷ്ടനെ കൊന്നൊടുക്കി അഞ്ചുഭൂതങ്ങളിലേക്കു് ലയിപ്പിച്ചിരിക്കുന്നു.

കിം‌പുരുഷസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ കിം‌പുരുഷന്മാരാണു. അങ്ങാകട്ടെ, മഹാപുരുഷനായ ഈശ്വരനും. സാധുക്കളാൽ വെറുക്കപ്പെട്ട ഇവനെ അവിടുന്നു് ഇല്ലാതാക്കി.

വൈതാളികസ്തുതി: ഭഗവാനേ!, സത്തുക്കളുടെ സംഗങ്ങളിലും സത്രങ്ങളിലുമൊക്കെ അങ്ങയുടെ പാവനമായ യശസ്സിനെ കീർത്തിക്കുകവഴി ഞങ്ങൾക്കു് ധാരാളം ബഹുമതികൾ കിട്ടിക്കൊണ്ടിരുന്നതായിരുന്നു. എന്നാൽ ദുഷ്ടനായ ഈ അസുരാധമൻ അതിനെ മുച്ചൂടും ഇല്ലാതാക്കി ഒരു രോഗം പോലെ ഞങ്ങളെ ബാധിച്ചിരുന്നു. ഇന്നിതാ ആ രോഗത്തെ വേരേടെ നിർമ്മാർജ്ജനം ചെയ്തുകൊണ്ടു് നിന്തിരുവടി ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. അഹോ! ഞങ്ങളുടെ ഭാഗ്യം!.

കിന്നരസ്തുതി: ഈശ്വരാ!, അവിടുത്തെ അനുചരന്മാരായിരുന്ന ഞങ്ങൾ കൂലിയില്ലാതെ ഈ ദുഷ്ടനുവേണ്ടി ഏറെക്കാലമായി നിരന്തരം കഷ്ടപ്പെട്ടുവരികയായിരുന്നു. ഇന്നു് അങ്ങവനെ കൊന്നൊടുക്കി. ഹേ നരസിംഹമൂർത്തേ!, നാഥാ!, അങ്ങു് ഞങ്ങളുടെ ക്ഷേമത്തിനായി ഭവിക്കേണമേ!.

വിഷ്ണുപാർഷദസ്തുതി: ഹേ ശരണദായകനായ ഭഗവാനേ!, സർവ്വലോകങ്ങൾക്കും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നവനായ അങ്ങയുടെ ആശ്ചര്യകരമായ ഈ നരസിംഹരൂപം ഞങ്ങൾ ഇന്നാദ്യമായാണു് കാണുന്നതു. ഹേ നാഥാ!, ഇവൻ നിന്തിരുവടിയുടെ ദാസനാണെന്നും, അന്നു് സനകാദികളുടെ ശാപത്തിനു് പാത്രമായിരുന്ന അവിടുത്തെ പാർഷദനാണെന്നും, ഇന്നു് കരുണാസിന്ധുവായ നിന്തിരുവടി ഇവനെ നിഗ്രഹിച്ചിരിക്കുന്നതു് ഇവനെ അനുഗ്രഹിക്കുവാനാണെന്നും ഞങ്ങളറിയുന്നു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



Previous    Next





Narasimhaavatharam

2019 സെപ്റ്റംബർ 1, ഞായറാഴ്‌ച

7.7 ദൈത്യബാലകന്മാർക്കു് പ്രഹ്ളാദന്റെ ആത്മോപദേശം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 7
(ദൈത്യബാലകന്മാർക്കു് പ്രഹ്ലാദന്റെ ആത്മോപദേശം.)
  

നാരദർ തുടർന്നു: ഹേ രാജാവേ!, ആശ്ചര്യഭരിതരായി നിൽക്കുന്ന അസുരബാലകന്മാരുടെ സംശയത്തെ തീർക്കുവാനായി പ്രഹ്ലാദൻ പണ്ടു് മാതൃഗർഭത്തിൽ വച്ചു് തനിക്കു് ലഭിച്ച എന്റെ ഉപദേശത്തെ അനുസ്മരിച്ചുകൊണ്ടു് അവരോടു് പറഞ്ഞു: ഹേ ദൈത്യബാലകന്മാരേ!, ഞങ്ങളുടെ പിതാവു് തപസ്സിനായി മന്ദരാചലത്തിലേക്കു് പോയ സമയത്തു് ദേവന്മാർ അസുരന്മാരെ ആക്രമിക്കുവാനുള്ള പദ്ധതിയിട്ടു. അവർ പറഞ്ഞു: നന്നായി!. ലോകത്തിനു് മുഴുവനും ആപത്തു് വിതച്ചുകൊണ്ടിരിന്ന ഹിരണ്യകശിപു, ഉറുമ്പുകൾ പാമ്പിനെയെന്നതുപോലെ, സ്വന്തം പാപത്താൽത്തന്നെ ഭക്ഷിക്കപ്പെട്ടിരിക്കുന്നു. കൂട്ടുകാരേ!, ദേവന്മാർ തങ്ങളോടു് യുദ്ധത്തിനൊരുങ്ങുന്നതായി വാർത്തകേട്ട അസുരന്മാർ ഭീതരായി ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും ഉറ്റവരേയും വീടുകളേയും ആടുമാടുകളേയും സാധനങ്ങളേയുമെല്ലാമുപേക്ഷിച്ചുകൊണ്ടു് തിരിഞ്ഞുനോക്കാതെ ജീവനെ മാത്രം രക്ഷിക്കുവാനായി നാനാദിക്കുകളിലേക്കും പലായനം ചെയ്തു. ദേവന്മാർ അസുരരാജധാനിയെ കൊള്ളയടിച്ചു. ഇന്ദ്രനാകട്ടെ, എന്റെ മാതാവിന്റെ പിടികൂടി. ഇന്ദ്രന്റെ കൈകളിൽ ഭീതിയോടെ അലമുറയിട്ടു് പിടയുന്ന എന്റെ മാതാവിനെ യാദൃശ്ചികമായി നാ‍രദമഹർഷി വഴിയിൽ വച്ചു് കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഹേ ദേവരാജാവേ!, യാതൊരു തെറ്റും ചെയ്യാത്ത നിരപരാധിയായ ഇവളെ കൊണ്ടുപോകുന്നതു് ശരിയല്ല. പരപത്നിയും പതിവ്രതയുമായ ഇവളെ വിട്ടയയ്ക്കുക!.

ഇന്ദ്രൻ പറഞ്ഞു: ഹേ ദേവർഷേ!, ഇവളുടെ ജഠരത്തിൽ ദേവദ്വേഷിയായ ഒരസുരവിത്തു് കിടക്കുന്നുണ്ടു. തൽക്കാലം ഇവൾ എന്റെ അധീനതയിലിരിക്കട്ടെ, പ്രസവശേഷം ഞാൻ ഇവളെ വിട്ടയയ്ക്കാം.

നാരദർ പറഞ്ഞു: ദേവേന്ദ്രാ!, ഇവളുടെ ജഠരത്തിൽ കിടക്കുന്ന ഈ ജീവൻ പാപരഹിതനും, ഭഗവദ്ഭക്തനും, അനന്തമായ മഹിമകളുള്ളവനും, ഭഗവാന്റെ ദാസനുമാണു. ഇവനാൽ ഒരിക്കലും അങ്ങേയ്ക്കു് മരണം സംഭവിക്കുകയില്ല.

പ്രഹ്ലാദൻ തുടർന്നു: ഹേ അസുരബാലകരേ!, അങ്ങനെ നാരദരുടെ വാക്കിനെ മാനിച്ചുകൊണ്ടു് എന്റെ അമ്മയെ ഇന്ദ്രൻ വിട്ടയച്ചു. ഭഗവദ്ദാസനോടുള്ള പ്രീയത്താൽ ഗർഭിണിയായ എന്റെ മാതാവിനെ വലം വച്ചു് ഇന്ദ്രൻ സ്വർഗ്ഗത്തിലേക്കു് യാത്രയായി. തുടർന്നു്, എന്റെ അമ്മയെ നാരദമഹർഷി അദ്ദേഹത്തിന്റെ ആശ്രമത്തിൽ കൊണ്ടുചെന്നു് സമാധാനിപ്പിച്ചുകൊണ്ടു് അച്ഛൻ വരുന്നതുവരെ അവിടെ കഴിഞ്ഞുകൊള്ളാൻ പറഞ്ഞു. അമ്മയാകട്ടെ, അച്ഛൻ വരുന്നതും കാത്തു് ദേവർഷിയുടെ അടുക്കൽ തന്നെ താമസിച്ചു. പതിവ്രതയും ഗർഭവതിയുമായ എന്റെ അമ്മ ക്ഷേമത്തിനും താനിച്ഛിക്കുന്ന സമയംതന്നെ എന്നെ പ്രസവിക്കുന്നതിനുമായി അവിടെ ആശ്രമത്തിൽ ദേവർഷിയെ ഭക്തിയോടെ പരിചരിച്ചു. കാരുണികനായ നാരദമഹർഷി എന്റെ അമ്മയുടെ ദുഃഖം ശമിക്കുന്നതിനായും ഗർഭസ്ഥനായ എന്നെ സംസാരത്തിൽനിന്നും രക്ഷപെടുത്തുന്നതിനുമായി അവൾക്കു് ഭാഗവവതധർമ്മമുപദേശിച്ചു. കാലത്തിന്റെ ദൈർഘ്യത്താലും സ്ത്രീയുടെ സഹജമായ സ്വഭാവത്താലും അവൾക്കതു് നഷ്ടമായെങ്കിലും ദേവർഷിയുടെ അനുഗ്രഹത്താൽ എന്നിൽ ആ തത്വം ഇപ്പോഴും കുടികൊള്ളുന്നു. എന്റെ വാക്കിനെ ഉള്ളിലുറപ്പിക്കുന്ന പക്ഷം നിങ്ങൾക്കും ആ സത്യം തെളിഞ്ഞുകിട്ടുന്നതാണു. ഇതിനെ ഭക്തിയോടെ സ്വീകരിക്കുകയാണെങ്കിൽ സ്ത്രീകൾക്കും ബാലന്മാർക്കും പോലും തങ്ങളുടെ ബുദ്ധി തെളിയുന്നു.

ഈശ്വരനാകുന്ന കാലശക്തിയാൽ, ഉണ്ടാവുക, നിലകൊള്ളുക, വളരുക, രൂപഭേദം വരുക, ക്ഷയിക്കുക, നശിക്കുക എന്നീ ആറു് ഭാവങ്ങൾ, വൃക്ഷങ്ങളിലെ ഫലങ്ങൾക്കെന്നവിധം, ശരീരങ്ങൾക്കുണ്ടാകുന്നു. എന്നാൽ ആത്മാവിനതു് വർജ്യമാണെന്നറിയുക. ആത്മാവു് നിത്യനും, അവ്യയനും, ശുദ്ധനും, ഏകനും ദേഹേന്ദ്രിയാദികളെ അറിയുന്നവനും, അവയ്ക്കാശ്രയമാകുന്നവനും, നിഷ്ക്രിയനും, സ്വയം പ്രകാശിതനും, കാരണനും, സർവ്വവ്യാപിയും, സംഗമില്ലാത്തെവനും, അനാവൃതനുമാകുന്നു. ആത്മാവിന്റെ ഈ പന്ത്രണ്ടു് ശ്രേഷ്ഠഭാവത്താൽ ദേഹാത്മഭേദമറിഞ്ഞവൻ എപ്പോഴും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തെ പരിത്യജിക്കണം. സ്വർണ്ണഖനിയുള്ള പ്രദേശങ്ങളിൽ കല്ലുകൾക്കൊപ്പം അടിഞ്ഞുകൂടിയിരിക്കുന്ന സ്വർണ്ണത്തെ എപ്രകാരമാണോ അതിനെക്കുറിച്ചറിയുന്നവർ വേർതിരിച്ചെടുക്കുന്നതു്, അപ്രകാരംതന്നെ, ആത്മജ്ഞാനമുള്ളവൻ യോഗവൈഭവത്താൽ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവിനെ കണ്ടറിയുന്നു.

പ്രകൃതിഗുണങ്ങളാകുന്നതു് സത്വം, രജസ്സ്, തമസ്സ് എന്നിവയാകുന്നു. അവയ്ക്കാധാരമായ പ്രകൃതിയുടെ മൂലകാരണതത്വങ്ങളാകട്ടെ, പഞ്ചതന്മാത്രകൾ, മൂലപ്രകൃതി, അഹങ്കാരം, മഹത്തത്വം എന്നിങ്ങനെയുള്ള എട്ടും. പ്രാകൃതികവികാരങ്ങളെന്നതു് പത്തിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും മനസ്സും ചേർന്നു് പതിനാറായിരിക്കുന്നുവെന്നും, ഇതിനെല്ലാം സാക്ഷിയായി വർത്തിക്കുന്ന പുരുഷൻ ഒന്നാണെന്നും ആചാര്യന്മാർ പ്രവചിച്ചിരിക്കുന്നു. മേല്പറഞ്ഞ പ്രകൃതത്വങ്ങളേയും അവയുടെ വികാരങ്ങളേയും ചേർത്തു് ഇരുപത്തിനാലു് തത്വങ്ങളുടെ സംഘാതത്തെയാണു് ശരീരമെന്നു് വിശേഷിപ്പിക്കുന്നതു. അവ ചരമെന്നും അചരമെന്നും രണ്ടുവിധമാണു. എന്നാൽ ആത്മാവാകട്ടെ ഈവക തത്വങ്ങളിൽനിന്നെല്ലാം വ്യത്യസ്ഥനായി, താനല്ലാത്ത സർവ്വതിനേയും വിട്ടുനിൽക്കുന്നവനാണു. അവയെയെല്ലാം കോർത്തിണക്കിക്കൊണ്ടു്, വിവേകത്താൽ തെളിഞ്ഞ മനസ്സാൽ സൃഷ്ട്യാദികളെ നിമിത്തമാക്കിക്കൊണ്ടു് ചിന്തിക്കുന്നവർക്കു് ഈ സത്യം തെളിഞ്ഞുകിട്ടുന്നതുമാണു. ആത്മാവു് ജാഗ്രത്, സ്വപ്നം, സുഷുപ്തി, മുതലായ അവസ്ഥകളെ അനുഭവിക്കുന്നവനും, അതേസമയം, അവയിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന സാക്ഷീഭൂതനുമാണു. ബുദ്ധിയുടെ ഈ മൂന്നവസ്ഥകൾ ത്രിഗുണാത്മകവും കർമ്മജവുമാണു. സച്ചിന്മയമായ ആത്മാവിനെ ഇതു് യാതൊരുവിധത്തിലും ബാധിക്കുന്നില്ല. ഗന്ധങ്ങളെക്കൊണ്ടു് വായുവിനെയെന്നതുപോലെ, ബുദ്ധിയുമായുള്ള നിരന്തരസംബന്ധംകൊണ്ടു് ആത്മാവിനേയും വേർതിരിച്ചറിയാവുന്നതാണു. അശുദ്ധബുദ്ധിയാൽ ജീവൻ ത്രിഗുണങ്ങളിൽ മുങ്ങിപ്പോകുന്നു. അങ്ങനെ അവൻ സംസാരചക്രത്തിലകപ്പെടുകയും ചെയ്യുന്നു. ദുഃഖപൂർണ്ണമായ സ്വപ്നത്തിലെ അനുഭവങ്ങളെപ്പോലെ, അജ്ഞാനത്താലുണ്ടാകുന്ന ഈ സംസാരത്തെ തികച്ചും അനിത്യമെന്നു് കരുതുക. അതുകൊണ്ടു്, പ്രിയകൂട്ടുകാരേ!, നിങ്ങൾ ഭഗവാനിൽ അഭയം പ്രാപിക്കുകയാണെന്നുവരികിൽ, ത്രിഗുണാത്മകങ്ങളായ കർമ്മവാസനകളൊഴിഞ്ഞുപോകുകയും, ജാഗ്രദാദിയായ ബുദ്ധിയുടെ അവസ്ഥാത്രയങ്ങളിലേക്കുള്ള ഒഴുക്കും ഇല്ലാതെയാകുന്നു. കാരണം, അവനിൽ ആശ്രയം കൊള്ളുന്നതോടെ ഒരുവനിലുള്ള അജ്ഞാനംതന്നെ ഇല്ലാതെയാകുന്നു. ആയതിലേക്കു് അനേകം ഉപായങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു് ഭഗവദ്പ്രോക്തമായതും ഞാൻ പറഞ്ഞതുമായ ഈ ഭക്തിമാർഗ്ഗംതന്നെയാണു.

ഗുരുവിനെ പരിചരിക്കുക, ഭഗവാനെ അർച്ചിക്കുക, സർവ്വവും അവനിലർപ്പിക്കുക, സത്തുക്കളുമായി സംഗം ചേരുക, ഈശ്വരനെ ആരാധിക്കുക, ഭഗവദ്കഥകളിൽ മനസ്സ് രമിപ്പിക്കുക, അവന്റെ മഹിമകളെ കീർത്തിക്കുക, ആ പദമലരിണയെ ധ്യാനിക്കുക, ഭഗവദ്രൂപത്തെ ദർശിക്കുക, പൂജിക്കുക എന്നിവകൊണ്ടു് ഭക്തി ലഭിക്കുന്നതാകുന്നു. സകലചരാചരങ്ങളുടേയും ഈശ്വരൻ ശ്രീഹരിയാണെന്നുള്ള ഉറച്ച ബോധത്താൽ അവയെ വേണ്ടുംവണ്ണം ഉപചരിക്കണം. ഇത്തരം ആചാരങ്ങളിലൂടെ കാമക്രോധാദികളായ ശത്രുക്കളെ ജയിക്കാൻ സാധിക്കുന്നു. അങ്ങനെ ഭഗവാനിൽ ഭക്തിയുമുണ്ടാകുന്നു. ഭക്തിയുള്ളവൻ തന്റെ ഇന്ദ്രിയങ്ങളെ ജയിച്ചു് മുക്തനാകുന്നു. അങ്ങനെയുള്ള ഭക്തന്മാർക്കു് ഭഗവദ്മഹിമകളെ കേൾക്കുമ്പോൾ രോമാഞ്ചമുതിർക്കുന്നു. കണ്ണിൽനിന്നും അശ്രുധാരപൊഴിയുന്നു. വാക്കുകൾ ഇടറുന്നു. ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, ചിലപ്പോൾ ആടുകയും പാടുകയും ചെയ്യുന്നു. അങ്ങനെ തന്നുള്ളിൽത്തന്നെ അവർ ആത്മാനന്ദമനുഭവിക്കുന്നു. ഭൂതബാധയേറ്റവനെപ്പോലെ ചിലപ്പോൾ ഭക്തൻ ചിരിക്കുന്നു. ചിലപ്പോൾ അവൻ ഒരിടത്തിരുന്നു് ധ്യാനിക്കുന്നു. അവൻ സകലഭൂതങ്ങളും ഭഗവദംശങ്ങളായിക്കണ്ടുകൊണ്ടു് അവയെയെല്ലാം ബഹുമാനിക്കുന്നു. ചിലപ്പോൾ അവൻ ദീഘമായി നിശ്വസിച്ചുകൊണ്ടു് ഒരു ഭ്രാന്തനെപ്പോലെ നാമം ജപിക്കുന്നു. ശരീരവും മനസ്സും ഭഗവാനിലർപ്പിച്ചു് അവന്റെ മഹിമകളുടെ കീർത്തനം ചെയ്യുന്ന ഭക്തൻ സംസാരത്തിൽനിന്നും മുക്തനാകുന്നു. അങ്ങനെ അവനിലെ അജ്ഞാനവും ആഗ്രഹങ്ങളുമെല്ലാം, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. അതിലൂടെ ഭക്തൻ ഭഗവാനെത്തന്നെ പ്രാപിക്കുന്നു.

ഹേ കൂട്ടുകാരേ!, സംസാരചക്രത്തിനറുതിവരുത്തുന്ന ഈ ലാഭത്തിനെ ജ്ഞാനികൾ ബ്രഹ്മനിർവ്വാണം എന്നു് പറയുന്നു. അതുകൊണ്ടു്, ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഹരിയെ നിങ്ങൾ ഭജിക്കുവിൻ!. ഹേ അസുരബാലകന്മാരേ!, ഹരിഭജനത്തിനു് എന്തു് പ്രയാസമാണുള്ളതു?. ജന്തുക്കളെപ്പോലെ, വിഷയങ്ങളെ മാത്രം ഭുജിക്കുന്നതുകൊണ്ടു് യാതൊരു നേട്ടവുമില്ലെന്നറിയുക. പണവും, പത്നിയും, വളർത്തുമൃഗങ്ങളും, പുത്രപൌത്രന്മാരും, സ്വത്തും, ആനകളും മറ്റുമായുൾള്ള സകല ഭൌതിക സമ്പാദ്യങ്ങളും അനിത്യങ്ങളാണു. ക്ഷണഭംഗുരമായ മനുഷ്യായുസ്സിൽ ഇവയ്ക്കൊക്കെ എന്തു് ഹിതത്തെ മനുഷ്യനുവേണ്ടി ചെയ്യാൻ കഴിയും?. ഐഹികഭോഗങ്ങളേക്കാൽ ശ്രേഷ്ഠമാണെങ്കിൽകൂടി, സ്വർഗ്ഗലോകപ്രാപ്തിപോലും നശിക്കുന്നവയാണു. അതുകൊണ്ടു്, ശ്രീഹരിയുടെ സായൂജ്യത്തിനായിക്കൊണ്ടു് അവനെ ഭക്തിയോടെ ഭജിക്കുവിൻ!. മനുഷ്യൻ യാതൊന്നിനെ മനസ്സിൽ കരുതി അതിന്റെ പ്രാപ്തിക്കായി യന്തിക്കുന്നുവോ, യഥാർത്ഥത്തിൽ അതിനു് വിപരീതമായ ഫലമാണുണ്ടാകുന്നതു. ഇവിടെ മനുഷ്യന്റെ സകല പ്രയത്നങ്ങളും സുഖം വരുന്നതിനും ദുഃഖമില്ലാതെയാകുന്നതിനും വേണ്ടിയാണു് ചെയ്യപ്പെടുന്നതു. എന്നാൽ, ഒരിക്കൽ കർമ്മവിരക്തിയാൽ സുഖം അനുഭവിച്ചവൻ പോലും പിന്നീടു് കർമ്മാസക്തിയാൽ ദുഃഖത്തെത്തന്നെ പ്രാപിക്കുന്നു. യാതൊന്നിന്റെ നിലനിൽ‌പ്പിനായിമാത്രം മനുഷ്യം ഇക്കണ്ട പ്രവൃത്തികളെല്ലാം ചെയ്യുന്നുവോ, ആ ദേഹംതന്നെ കാലഗതിയിൽ മറ്റുള്ള ജന്തുക്കൾക്കു് ഭക്ഷണമായി മാറുന്നു. ഇങ്ങനെ ഈ ശരീരം വന്നും പോയുമിരിക്കുന്നു. എങ്കിൽ പിന്നെ, ഈ ദേഹത്തിൽനിന്നും വേറിട്ടവയായ ഭാര്യ, സന്താനങ്ങൾ, വീടു്, സമ്പത്തുകൾ, രാജ്യം, ആനകൾ, മന്ത്രിമാർ, സേവകന്മാർ, ബന്ധുക്കൾ എന്നിങ്ങനെ മമതാസ്പർദയുള്ള മറ്റുള്ളവയെക്കുറിച്ചു് പറയേണ്ടതുണ്ടോ?. ശരീരനാശത്തോടുകൂടി സകലബന്ധങ്ങളുമില്ലാതാകുന്നവയും, പ്രത്യക്ഷത്തിൽ സൌഭ്യാഗ്യങ്ങളെന്നു തോന്നുന്നവകളുമായ ഇവയെക്കൊണ്ടു് സ്വരൂപത്തിൽത്തന്നെ നിത്യാനന്ദക്കടലായ ആത്മാവിനു് എന്തു് നേടാൻ?. ഹേ അസുരരേ!, ഗർഭത്തിൽ വീണ സമയം മുതൽ ഓരോ ഘട്ടത്തിലും ജീവൻ നേരിടുന്ന ദുഃഖങ്ങളെയോർത്താൽ അവർക്കീശരീരം കൊണ്ടു് ഇവിടെ എന്തു് പ്രയോജനമാണുള്ളതു?.

ജീവനെ പിന്തുടരുന്ന ഈ ശരീരത്താൽ കർമ്മങ്ങളാരംഭിക്കുന്നു. അതുപോലെ, കർമ്മങ്ങൾ നിമിത്തമായി വെവ്വേറെയായ ശരീരങ്ങളും സ്വീകരിക്കുന്നു. എന്നാൽ, ഇവ രണ്ടും അജ്ഞാനത്താൽ മാത്രം സംഭവിക്കുന്നവയാണു. അതുകൊണ്ടു്, ധർമ്മാർത്ഥകാമങ്ങൾതന്നെ ആരെ ആശ്രയിച്ചുനിൽക്കുന്നുവോ, ആത്മസ്വരൂപിയായ ആ ശ്രീഹരിയെത്തന്നെ നിങ്ങൾ ഭക്തിയോടെ ഭജിക്കുവിൻ!. ഭഗവാൻ ശ്രീഹരി സകലഭൂതങ്ങളുടേയും ആത്മാവും പ്രീയനുമാണു. കാരണം, ഓരോ ജീവഭൂതങ്ങളും അവന്റെ അംശതന്നെയാണു.  ദേവന്മാരായാലും, അസുരന്മാരായാലും, മനുഷ്യനായാലും, യക്ഷഗന്ധർവ്വാദികളായാലും, മുകുന്ദചരണത്തെ ഭജിക്കുന്നവൻ നമ്മളെപ്പോലെ സ്വസ്തിമാനായി ഭവിക്കുന്നതാണു. ഹേ അസുരന്മാരേ!, ശ്രീഹരിയുടെ പ്രസാദത്തിനായി ഭക്തി ഒന്നുമാത്രം മതിയാകുന്നു. അതിനായി ദ്വിജത്വം, ദേവത്വം, ഋഷിത്വം, ആചാരം, ബഹുവിഷയജ്ഞാനം, ദാനം, തപസ്സു്, യജ്ഞം, ശുദ്ധി, വ്രതം മുതലായവ ഒന്നുംതന്നെ അവശ്യമില്ല. ഇവയെല്ലാം വെറും വിഡംബനം മാത്രമാണു. അതുകൊണ്ടു്, സമഭാവനയോടെ സർവ്വഭൂതാത്മനാകുന്ന ഭഗവാനിൽ ഭക്തിയെ അർപ്പിക്കുവിൻ!. ദൈത്യന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ, സ്ത്രീജനങ്ങൾ, ശൂദ്രന്മാർ, ഗോപന്മാർ, പക്ഷികൾ, മൃഗങ്ങൾ, മറ്റുള്ള വളരെയധികം പാപാത്മാക്കൾ‌പോലും ഭക്ത്യാ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ടു. അതുകൊണ്ടു് ഹേ ബാലന്മാരേ!, ശ്രീകൃഷ്ണപരമാത്മാവിൽ നിങ്ങളുടെ ഏകാന്തമായ ഭക്തിയെ ഉറപ്പിക്കുക. സകലചരാചരങ്ങളിലും തന്തിരുവടിയെ കാണുകയെന്നുള്ളതാണു് ഭക്തിയുടെ യഥാർത്ഥ സ്വരൂപം. അതുമാത്രമാണു് ഈ പ്രപഞ്ചത്തിൽ ജീവന്റെ സർവ്വപ്രധാനമായ ജന്മോദ്ദേശവും.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next




Prahlada teaches sons of asuras

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...