2026 ജനുവരി 7, ബുധനാഴ്‌ച

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40 

അക്രൂരസ്തുതി 


ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ നാരായണനെ ഞാൻ വന്ദിക്കുന്നു. അങ്ങയുടെ നാഭിയിലെ താമരപ്പൂവിൽനിന്നാണ് ബ്രഹ്മാവ് ജനിച്ചത്, അദ്ദേഹത്തിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം, അതിന്റെ സ്രോതസ്സുകളായ അഹങ്കാരം, മഹത്തത്വം, പ്രകൃതി, പരമപുരുഷന്റെ വിപുലീകരണമായ പുരുഷൻ, മനസ്സ്, ഇന്ദ്രിയങ്ങൾ, ഇന്ദ്രിയവിഷയങ്ങൾ, ഇന്ദ്രിയങ്ങളുടെ അധിദേവതകൾ - ഈ പ്രപഞ്ചത്തിന്റെ കാരണങ്ങളെല്ലാം അങ്ങയുടെ ദിവ്യമായ ശരീരത്തിൽ നിന്ന് ജനിച്ചവയാണ്. ഈ പ്രകൃതിക്കോ മറ്റു സൃഷ്ടിഘടകങ്ങൾക്കോ അങ്ങയെ യഥാർത്ഥമായി അറിയാൻ കഴിയുകയില്ല, കാരണം, അവ ജഡവസ്തുക്കളാൽ നിർമ്മിതമാണ്. അങ്ങ് പ്രകൃതിയുടെ ഗുണങ്ങൾക്ക് അതീതനാണ്. അതിനാൽ ആ ഗുണങ്ങളിൽ ബന്ധിക്കപ്പെട്ട ബ്രഹ്മാവിനുപോലും അങ്ങയുടെ യഥാർത്ഥ സ്വരൂപം അറിയില്ല. പരിശുദ്ധരായ യോഗികളാകട്ടെ, ജീവജാലങ്ങൾ, അവയുടെ ശരീരം, അവയെ നിയന്ത്രിക്കുന്ന ദേവതകൾ എന്നീ മൂന്ന് ഭാവങ്ങളിലൂടെ അങ്ങയെ പരമപുരുഷനായി ആരാധിക്കുന്നു.

വിഴുദ്ധങ്ങളായ മൂന്ന് അഗ്നികളെ ആരാധിക്കുന്ന ബ്രാഹ്മണർ, വേദമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടും പല രൂപങ്ങളും നാമങ്ങളുമുള്ള ദേവതകൾക്കായി യജ്ഞങ്ങൾ നടത്തിയും അങ്ങയെ ആരാധിക്കുന്നു. ആത്മജ്ഞാനം തേടുന്ന ചിലർ സകല ലൗകികകർമ്മങ്ങളും ഉപേക്ഷിക്കുകയും, ശാന്തരായിത്തീർന്ന് ജ്ഞാനമെന്ന യജ്ഞത്തിലൂടെ അറിവിന്റെ ഉറവിടമായ അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. ശുദ്ധമായ ബുദ്ധിയുള്ള മറ്റുള്ളവർ, അങ്ങ് ഉപദേശിച്ച വൈഷ്ണവ ശാസ്ത്രങ്ങൾ പിന്തുടരുന്നു. അവർ തങ്ങളുടെ മനസ്സിനെ അങ്ങയിൽ അർപ്പിക്കുകയും വിവിധ രൂപങ്ങളിൽ പ്രകടമാകുന്ന ഏക പരമാത്മാവായി അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. മറ്റു ചിലർ അങ്ങയെ ശിവരൂപത്തിൽ ആരാധിക്കുന്നു. അവർ ശിവൻ ഉപദേശിച്ചതും പല ആചാര്യന്മാർ പല രീതിയിൽ വ്യാഖ്യാനിച്ചതുമായ പാത പിന്തുടരുന്നു. 

എന്റെ നാഥാ!, അങ്ങയിൽനിന്ന് മാറി മറ്റ് ദേവതകളെ ആരാധിക്കുന്നവർപോലും യഥാർത്ഥത്തിൽ സകല ദേവതകളുടെയും ആൾരൂപമായ അങ്ങയെ തന്നെയാണ് ആരാധിക്കുന്നത്. പർവ്വതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ മഴവെള്ളത്താൽ നിറഞ്ഞ് എല്ലാ വശങ്ങളിൽ നിന്നും സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നതുപോലെ, ഈ പാതകളെല്ലാം ഒടുവിൽ അങ്ങയിൽ തന്നെയാണ് എത്തിച്ചേരുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിഗുണങ്ങൾ ബ്രഹ്മാവ് മുതൽ ചലിക്കാത്ത ജീവികൾ വരെ എല്ലാ ജീവജാലങ്ങളെയും ബന്ധിക്കുന്നു. സകല ജീവികളുടെയും ആത്മാവായി ഇരുന്നു നിഷ്പക്ഷമായി എല്ലാം വീക്ഷിക്കുന്ന അങ്ങയെ ഞാൻ വന്ദിക്കുന്നു. അജ്ഞതയാൽ ഉണ്ടായ പ്രകൃതിഗുണങ്ങളുടെ ഒഴുക്ക് ദേവന്മാരായും മനുഷ്യരായും മൃഗങ്ങളായും തങ്ങളെ സ്വയം കരുതുന്ന ജീവികളിൽ ശക്തമായി ഒഴുകുന്നു. 

അഗ്നി അങ്ങയുടെ മുഖമായും, ഭൂമി പാദങ്ങളായും, സൂര്യൻ കണ്ണായും, ആകാശം നാഭിയായും പറയപ്പെടുന്നു. ദിശകൾ അങ്ങയുടെ ശ്രവണേന്ദ്രിയവും, പ്രധാന ദേവതകൾ കൈകളും, സമുദ്രങ്ങൾ ഉദരവുമാണ്. സ്വർഗ്ഗം അങ്ങയുടെ ശിരസ്സും, വായു എന്നത് നിന്തിരുവടിയുടെ പ്രാണനും ശാരീരിക ബലവുമാണ്. വൃക്ഷങ്ങളും ചെടികളും അങ്ങയുടെ ശരീരത്തിലെ രോമങ്ങളും, മേഘങ്ങൾ ശിരസ്സിലെ കേശങ്ങളും, പർവ്വതങ്ങൾ അസ്ഥികളും നഖങ്ങളുമാണ്. പകലും രാത്രിയും അങ്ങയുടെ കണ്മിഴികളാകുന്നു. പ്രജാപതി അങ്ങയുടെ ജനനേന്ദ്രിയവും മഴ അങ്ങയുടെ വീര്യവുമാണ്. സകല ലോകങ്ങളും, അവിടുത്തെ അധിദേവതകളും, ജനങ്ങളും ഒക്കെ നാശമില്ലാത്ത പരമപുരുഷനായ അങ്ങയിൽ നിന്നാണ് ഉണ്ടാകുന്നത്. ജലജീവികൾ കടലിലെന്നപോലെയും ചെറിയ പ്രാണികൾ അത്തിപ്പഴത്തിനകത്തെന്നപോലെയും, മനസ്സിനും ഇന്ദ്രിയങ്ങൾക്കും ആധാരമായ അങ്ങയിൽ ഈ ലോകങ്ങൾ സഞ്ചരിക്കുന്നു. അങ്ങയുടെ ലീലകൾക്കായി അങ്ങ് ഈ ലോകത്തിൽ വിവിധ രൂപങ്ങളിൽ അവതരിക്കുന്നു. അങ്ങയുടെ കീർത്തനങ്ങൾ സന്തോഷത്തോടെ പാടുന്നവരുടെ ദുഃഖങ്ങൾ ഈ അവതാരങ്ങൾ ഇല്ലാതാക്കുന്നു. 

പ്രപഞ്ചസൃഷ്ടിയുടെ കാരണഭൂതനും പ്രളയകാലത്ത് സമുദ്രത്തിൽ നീന്തിത്തുടിച്ചവനുമായ മത്സ്യരൂപിയായ അങ്ങയെ ഞാൻ വന്ദിക്കുന്നു. മധു-കൈടഭന്മാരെ വധിച്ച ഹയഗ്രീവനും, മന്ദരപർവ്വതത്തെ താങ്ങിയ കൂർമ്മരൂപിയും, ഭൂമിയെ ഉയർത്തിയ വരാഹരൂപിയുമായ അങ്ങയെ ഞാൻ നമസ്കരിക്കുന്നു. ഭക്തരുടെ ഭയമകറ്റുന്ന അത്ഭുത സിംഹമായ നരസിംഹമൂർത്തിക്കും മൂന്ന് ലോകങ്ങളെയും അളന്ന വാമനനും എന്റെ നമസ്കാരം. അഹങ്കാരികളായ രാജാക്കന്മാരുടെ വംശത്തെ നശിപ്പിച്ച ഭൃഗുപതിയായ പരശുരാമനും, രാവണനെ വധിച്ച രഘുവംശത്തിലെ ഉത്തമനായ ശ്രീരാമനും എന്റെ നമസ്കാരം. സാത്വതന്മാരുടെ നാഥനും വാസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നീ രൂപങ്ങൾ ധരിച്ചവനുമായ അങ്ങയെ ഞാൻ വന്ദിക്കുന്നു. ദൈത്യന്മാരെയും ദാനവന്മാരെയും മോഹിപ്പിക്കുന്ന കുറ്റമറ്റ ബുദ്ധരൂപിയായ അങ്ങയെയും, രാജാക്കന്മാരുടെ വേഷമണിഞ്ഞ മാംസഭുക്കുകളെ നശിപ്പിക്കാൻ പോകുന്ന കൽക്കിയെയും ഞാൻ വന്ദിക്കുന്നു.

ഹേ പരമേശ്വരാ!, ഈ ലോകത്തിലെ ജീവികൾ അങ്ങയുടെ മായയാൽ മോഹിതരായിരിക്കുന്നു. 'ഞാൻ', 'എന്റേത്' എന്ന തെറ്റായ ചിന്തകളിൽപെട്ട് അവർ കർമ്മപാതകളിൽ ഉഴലാൻ നിർബന്ധിതരാകുന്നു. അനന്തശക്തിയുള്ള നാഥാ!, ഞാനും അതുപോലെ വഴിതെറ്റിയിരിക്കുകയാണ്. സ്വപ്നംപോലെ മിഥ്യയായ എന്റെ ശരീരം, മക്കൾ, വീട്, ഭാര്യ, പണം, അനുയായികൾ എന്നിവയെല്ലാം സത്യമാണെന്ന് ഞാൻ മൂഢമായി വിചാരിക്കുന്നു. അസ്ഥിരമായതിനെ ശാശ്വതമെന്നും, ശരീരത്തെ ആത്മാവെന്നും, ദുഃഖത്തിന്റെ സ്രോതസ്സുകളെ സുഖത്തിന്റെ ഉറവിടമെന്നും തെറ്റിദ്ധരിച്ച് ഞാൻ ലൗകിക സുഖങ്ങളിൽ മുഴുകി. അജ്ഞതയാൽ മൂടപ്പെട്ടതിനാൽ എന്റെ യഥാർത്ഥ സ്നേഹത്തിന് പാത്രമായ അങ്ങയെ തിരിച്ചറിയാൻ എനിക്ക് സാധിച്ചില്ല. വെള്ളത്തിന് മുകളിലെ പായൽ കണ്ട് വെള്ളമില്ലെന്ന് കരുതി മരീചികയ്ക്ക് പിന്നാലെ പായുന്ന മൂഢനെപ്പോലെ ഞാൻ അങ്ങയിൽ നിന്ന് അകന്നുപോയി.

ലൗകിക ആഗ്രഹങ്ങളാലും കർമ്മങ്ങളാലും അസ്വസ്ഥമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല. ഇന്ദ്രിയങ്ങൾ എന്നെ പല വഴികളിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇങ്ങനെ അധഃപതിച്ച ഞാൻ അങ്ങയുടെ പാദങ്ങളിൽ അഭയം തേടുന്നു. അശുദ്ധരായവർക്ക് അങ്ങയുടെ പാദങ്ങൾ ലഭ്യമല്ലെങ്കിലും അങ്ങയുടെ കരുണയാൽ അത് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലൗകികജീവിതം അവസാനിക്കുമ്പോൾ മാത്രമേ ശുദ്ധരായ ഭക്തരെ സേവിക്കുന്നതിലൂടെ അങ്ങയെക്കുറിച്ചുള്ള ബോധം ഒരാളിൽ ഉദിക്കുകയുള്ളൂ. അനന്തമായ ശക്തികളുള്ള പരമമായ സത്യത്തിന് അടിയന്റെ നമസ്കാരം. അങ്ങ് ശുദ്ധവും ദിവ്യവുമായ ജ്ഞാനത്തിന്റെ രൂപമാണ്, എല്ലാ അറിവുകളുടെയും ഉറവിടമാണ്, ജീവജാലങ്ങളെ ഭരിക്കുന്ന പ്രകൃതിശക്തികളുടെ നിയന്താവാണ്.

വാസുദേവപുത്രനായ അങ്ങയെ ഞാൻ വന്ദിക്കുന്നു. സകല ജീവികളും അങ്ങയിലാണ് വസിക്കുന്നത്. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും നാഥാ!, അങ്ങയെ ഞാൻ വീണ്ടും വീണ്ടും വന്ദിക്കുന്നു. പ്രഭുവേ!, അങ്ങയെ ശരണം പ്രാപിച്ച എന്നെ കാത്തുരക്ഷിക്കണേ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പതാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...