2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32 
കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു.

അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങനെ, നിവൃത്തിധർമ്മനിരതരായി, നിരഹങ്കാരരായി, നിർമ്മമരായി സ്വധർമ്മമനുഷ്ഠിക്കുന്നവർ ക്രമേണ ചിത്തം ശുദ്ധമാക്കി എന്റെ ധാമത്തിലെത്തിച്ചേരുന്നു. അവർ സൂര്യമണ്ഡലപഥത്തിലൂടെ, ഇഹപരലോകങ്ങൾക്ക് നാഥനും, അവയുടെ ഉത്ഭവനാശാദികൾക്ക് പരമകാരണനുമായ ഭഗവാൻ ഹരിയെ പ്രാപിക്കുന്നു. എന്നാൽ, ഭഗവാന്റെ ഹിരണ്യഗർഭകലയെ ആശ്രയിക്കുന്നവരാകട്ടെ!, ബ്രഹ്മദേവന്റെ ജന്മാവസാനത്തോളം, രണ്ട് പരാർദ്ധങ്ങളുടെ അന്ത്യംവരെ സത്യലോകത്തിലോ മറ്റേതെങ്കിലും ഊർദ്ദ്വലോകങ്ങളിലോ തുടരേണ്ടതായിവരുന്നു. ദ്വിപരാർദ്ധം നീളുന്ന ബ്രഹ്മായുസ്സ് അവസാനിക്കുന്നതോടെ വിധാതാവ്, ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനസ്സ്, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ സമാവൃതമായ ഭൗതികലോകത്തെ അഴിക്കുകയും, തുടർന്ന് ഭഗവാനിൽ ലീനനാകുകയുംചെയ്യുന്നു. ഇങ്ങനെ, വിഷയഭോഗങ്ങളിൽനിന്നകന്ന്, പ്രാണായാമാദിസാധനകളോടെ, ചിത്തവൃത്തിനിരോധനംചെയ്ത്, വിദേഹമുക്തിയടയുന്ന യോഗികൾ ഇഹലോകത്തെവെടിഞ്ഞ് ബ്രഹ്മലോകത്തെത്തുകയും, തുടർന്ന് ബ്രഹ്മശരീരത്തിൽ പ്രവേശിക്കുകയും, അനന്തരം വിരിഞ്ചൻ ഭഗവാൻ നാരായണനിൽ ലയിക്കുന്നവേളയിൽ ഒപ്പം ഈ യോഗികൾ ഹരിയിൽ ലീനരാകുകയുംചെയ്യുന്നു.

അതുകൊണ്ട്, അമ്മേ!, സർവ്വഭൂതങ്ങളുടേയും ഹൃദ്പത്മനിവാസിയായ ആ ജഗദീശ്വരനിൽ അഭയം പ്രാപിച്ചുകൊള്ളുക!. മാതേ!, ബ്രഹ്മാദികൾ, സനകാദിഋഷികൾ, മരീചിമുമ്പായ മുനിമുഖ്യന്മാർ തുടങ്ങിയവർപോലും ഭഗവാൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ ഇവിടെ പുനർജ്ജനിക്കുന്നു. സൃഷ്ട്യർത്ഥം ത്രിഗുണങ്ങൾ വികാരവിധേയമാകുന്നവേളയിൽ പ്രപഞ്ചത്തിന്റെ രക്ഷിതാവും വേദവേദാന്തസ്വരൂപനുമായ ബ്രഹ്മദേവനും, അദ്ധ്യാത്മമാർഗ്ഗദർശികളായ ഋഷിവര്യരും ആ മഹാപുരുഷന്റെ കാലതത്വത്തിനധീനരായി ഇവിടെ ജന്മമെടുക്കുന്നു. കല്പാന്തത്തിൽ നിഷ്കാമകർമ്മനിരതരായ ഇവർ ഹരിയോടുചേരുന്നുവെങ്കിലും, കല്പാദിയിൽ സൃഷ്ടികർമ്മാചരണത്തിനുവേണ്ടി ഇവർക്ക് ജന്മം സ്വീകരിച്ചെങ്കിലേ മതിയാകൂ.

സകാമകർമ്മാസക്തരായ ജനങ്ങളും തങ്ങളുടെ കർമ്മങ്ങൾ ഇവിടെ വേണ്ടവിധം ശ്രദ്ധയാതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവർ നിത്യനിരന്തരം സ്വധർമ്മം അതിന്റെ ഫലത്തെയിച്ഛിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളാലസംയതമായ മന‌സ്സോടുകൂടി രജോഗുണപ്രേരിതമായി പലേതരം ഉത്കണ്ഠയിലാണ്ടുകഴിയുന്നു. ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി അവർ അറ്റമില്ലാതുള്ള ആഗ്രഹങ്ങളുമായി പരക്കംപായുന്നു. പിതൃക്കളെ യജിച്ച് അഹോരാത്രം കുടുംബപരിപാലനാർത്ഥം ധനം സമ്പാദിക്കുവാനായി നെട്ടോട്ടമോടുന്നു. അങ്ങനെയുള്ളവരെ ത്രൈവർഗ്ഗികരെന്ന് ശാസ്ത്രം സംബോധനചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവർ എപ്പോഴും ധർമ്മാർത്ഥകാമങ്ങൾക്കായി സ്വധർമ്മമനുഷ്ഠിക്കുകയും, മോക്ഷപ്രദായകനായ സർവ്വേശ്വരനിൽ വിമുഖരായും നിലകൊള്ളുന്നു. അവർ ആ ഉരുവിക്രമന്റെ ലീലകൾക്ക് കാതോർക്കുന്നില്ല. ആ ഉത്തമശ്ലോകന്റെ ചരിതാമൃതങ്ങൾക്ക് മുഖംതിരിഞ്ഞുവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ ഭഗവദ്ദ്വേഷികളായി കാലംപോക്കുന്നു. സൂകരങ്ങൾ ചെളിയിൽ കുതറിത്തിമർത്ത് ആഹ്ലാദിക്കുന്നതുപോലെ, അവർ ഭഗവന്നാമങ്ങളുച്ചരി‌ക്കാതെ ഭൗതികലാഭാർത്ഥം പ്രഭുക്കന്മാരെ പ്രകീർത്തിച്ചുകൊണ്ട് കൃപണന്മാരായി ജീവിക്കുന്നു. തല്ഫലമായി അർക്കന് ദക്ഷിണപാദസ്ഥമായ പിതൃലോകത്തിലെത്തി വീണ്ടും ഇഹലോകത്തിൽവന്ന് സ്വകുടുംബത്തിൽത്തന്നെ പിറന്ന് അതേ സകാമകർമ്മങ്ങളിൽപെട്ട് ജനനം‌മുതൽ ശ്മശാനഗമനംവരെയുള്ള കാലം കഴിച്ചുകൂട്ടുന്നു. വീണ്ടും പുറപ്പെട്ട് സുകൃതം ക്ഷയിക്കുമ്പോൾ ദൈവേച്ഛയാൽ മുന്നേപോലെ ജീവന് യാതൊരു ഊർദ്ദ്വഗതിയും സംഭവിക്കാതെ ജനിമൃതി തുടർന്നുകൊണ്ടേയിരിക്കുന്നു. മാതേ!, അതുകൊണ്ട്, ആ ഉത്തമശ്ലോകനെ ഭജിച്ചുകൊണ്ട്, ആ പരമേഷ്ഠിയുടെ തൃപ്പാദത്തിൽ സർവ്വാത്മനാ ശരണം പ്രാപിച്ചുകൊള്ളുക!. അവൻ ഒരുകാലത്തും അമ്മയെ കൈവിടുകയില്ല. അമ്മേ!, വാസുദേവനിൽ ശരണാഗതി പ്രാപിക്കുന്ന ഒരുവന് കാലാന്തരത്തിൽ ജ്ഞാനവൈരാഗ്യാദികളുണ്ടാകുന്നു. അതിലൂടെ അവന് ബ്രഹ്മദർശനവും സുലബ്ദമാകുന്നു. കാരണം, ഭക്തഹൃദയം സദാ ഭൗതികവിഷയങ്ങളിൽ സമചിത്തതപുലർത്തുന്നു. അവർ അപ്രിയസുപ്രിയദ്വന്ദങ്ങൾക്ക് പരരായിവർത്തിക്കുന്നു. തന്മൂലം അവർ തങ്ങളെ വിഷയങ്ങളിൽ വിലിപ്തമാകാതെ, ഉച്ഛനീചത്വദ്വൈതമനോഭാവങ്ങൾ വർജ്ജിച്ച്, ഭഗവാൻ ഹരിയുടെ ഗുണഗണങ്ങളെ തങ്ങൾക്കുള്ളിലും നിറയ്ക്കുന്നു.

അമ്മേ!, ഇവിടെ സത്യത്തിൽ ജഗത്സർവ്വത്തിനും സാക്ഷിയായി, നിയന്താവായി, ഈശ്വരനായി, സർവ്വഭൂതങ്ങൾക്കും താങ്ങായി, തണലായി ആ ബോധസ്വരൂപൻ ഒരുവനേയുള്ളൂ. എന്നാൽ ഭക്തഹൃദയങ്ങളുടെ വ്യത്യസ്ഥഭാവങ്ങളാൽ അവൻ ഏകനായ പരമാത്മാവായും അനേകനായ അവതാരങ്ങളായും പ്രത്യക്ഷനാകുന്നു. സകലയോഗങ്ങളുടേയും ഉദ്ദേശലക്ഷ്യം വിഷയങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ജ്ഞാനം സമ്പാദിക്കുകയെന്നതാണ്. സർവ്വയോഗങ്ങൾകൊണ്ടും അത് സാധ്യമാണ്. എന്നാൽ, ഭഗവദ്ദ്വേഷികളായുള്ളവർ ഭഗവാനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ നിമിത്തമാക്കിക്കൊണ്ടത്രേ!. അവരുടെ തെറ്റായ സങ്കല്പംമൂലം കാണുന്നതെല്ലാം അവർക്ക് ആപേക്ഷികങ്ങളായിത്തോന്നുന്നു. അമ്മേ!, എന്റെ ആദ്യാശക്തിയായ മഹത്തത്ത്വത്തിൽനിന്നും ഞാൻ അഹങ്കാരം, സത്വാദിത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, വ്യക്തിഗതബോധം, പതിനൊന്നിന്ദ്രിയങ്ങൾ, ജീവഭൂതശരീരം തുടങ്ങിയ ഉപതത്ത്വങ്ങൾ സുവ്യക്തമാക്കി. അതുപോലെ, സകലലോകങ്ങളും ആ മഹായോനിയിൽനിന്നുടലെടുത്തവയാണ്.

മാതേ!, ഈ ജ്ഞാനം ഒരുപോലെയുണ്ടാകാൻ സാധ്യമല്ല. അതുണ്ടാകണമെങ്കിൽ ജീവന് ജഗദീശ്വരനായ നാരായണനിൽ ശ്രദ്ധാസമന്വിതവും അചഞ്ചലിതവും, തീവ്രവൈരാഗ്യപൂർണ്ണവുമായ ഭക്തിയുണ്ടായിരിക്കണം. സദാ അവൻ ആ കരുണാമയനിൽ മഗ്നനായിരിക്കണം. അവൻ വിഷയങ്ങളിൽനിന്നും പൂർണ്ണമായി അകന്നവനുമായിരിക്കണം. അമ്മേ!, ഞാനിന്നവിടുത്തോട് ബ്രഹ്മത്തെയറിയുവാനുള്ള ഉത്തമോപാധിയെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഇതിലൂടെ ഒരു ജീവന് പ്രകൃതിയേയും പുരുഷനേയുംകുറിച്ച് വേർതിരിച്ചറിയുവാനും, അവരുടെ പരസ്പരസംയോഗത്തെ നന്നായി മനസ്സിലാക്കുവാനും കഴിയും. മാതേ!, ഭക്തിയോഗമാണ് ഭഗവത്പ്രാപ്തിക്ക് ഉത്തമമായ ഉപാധി. എന്നാൽ ജ്ഞാനയോഗത്തിലൂടെയും ജീവന്മാർ അതിന്റെ പരമകാഷ്ഠയിലേക്ക് കുതിച്ചുയരുന്നു. എങ്ങനെയെന്നാൽ, ഒരിക്കൽ ജ്ഞാനയോഗം കൊണ്ട് അവനെയറിയാൻ തുടങ്ങുമ്പോൾ പ്രകൃതിയുടെ സത്വാദി ത്രിഗുണങ്ങളിൽനിന്നും മനുഷ്യൻ മുക്തമാകുന്നു. അതോടെ അവനിൽ ഈശ്വരപ്രേമമുദിക്കുകയും ഹരിയിൽ ഇളക്കമറ്റ ഭക്തി വർദ്ധിക്കുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനയോഗംകൊണ്ടും ഭക്തിയോഗംകൊണ്ടും ജീവൻ എത്തപ്പെടുന്നത് ആ ഭഗവദ്ധാമത്തിൽത്തന്നെയെന്നറിയുക.

അമ്മേ!, ഒരേ പദാർത്ഥംതന്നെ, അതിന്റെ വ്യത്യസ്ഥസവിശേഷതകളാൽ വ്യത്യസ്ഥ ഇന്ദ്രിയങ്ങൾ ദ്വരാ പലേവിധത്തിൽ മനസ്സിലാക്കപ്പെടുന്നതുപോലെ, ഏകനായ ഈശ്വരനെ വ്യത്യസ്ഥശാസ്ത്രങ്ങൾവഴി വ്യത്യസ്ഥരൂപനായി ഗ്രഹിക്കപ്പെടുന്നു. സകാമകർമ്മംകൊണ്ടും, വെവ്വേറെയായ യജ്ഞങ്ങളെയനുഷ്ഠിച്ചും, പലവിധദാനധർമ്മങ്ങൾചെയ്തുകൊണ്ടും, ബ്രഹ്മചര്യമനുഷ്ഠിച്ചുകൊണ്ടും, സ്വാധ്യായനം ചെയ്തുകൊണ്ടും, ജ്ഞാനയോഗംകൊണ്ടും, ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ചും, സന്ന്യാസം സ്വീകരിച്ചുകൊണ്ടും, സ്വധർമ്മമാചരിച്ചുകൊണ്ടും, വ്യത്യസ്ഥ അംഗങ്ങളോടെ യോഗാസനമുറകളഭ്യസിച്ചുകൊണ്ടും, ഭക്തിയോഗംകൊണ്ടും, പ്രവൃത്തിനിവൃത്തിമാർഗ്ഗം അവലംബിച്ചുകൊണ്ടും, ആത്മതത്വം ഉൾക്കൊണ്ടുകൊണ്ടും, വൈരാഗ്യമാർജ്ജിച്ചുകൊണ്ടും വ്യത്യസ്ഥമാർഗ്ഗാവലംബനങ്ങളിലൂടെ നാനാതരമുമുക്ഷുക്കൾ ജന്മാന്തരങ്ങൾകൊണ്ട് ഭഗവത്പ്രാപ്തിയെ കൈവരിക്കുന്നു. കാരണം, അവൻ ഒരേസമയം സാകാരനായും നിരാകാരനായും, സഗുണനായും നിർഗ്ഗുണനായും നിലകൊള്ളുന്നു. അമ്മേ!, ഇങ്ങനെ ഭക്തിയോഗത്തിന്റെ നാല് വ്യത്യസ്ഥസ്വരൂപങ്ങളെക്കുറിച്ചും, ജീവന്മാർക്കഗോചരമെങ്കിൽകൂടി കാലത്തിന് അവന്റെ മേലുള്ള ആധിപത്യത്തെക്കുറിച്ചും ഞാൻ അമ്മയെ ബോധിപ്പിച്ചുകഴിഞ്ഞു. മാതേ!, അവിദ്യയാൽ അജ്ഞാനംകൊണ്ട് തന്റെ സ്വരൂപത്തെമറന്നുചെയ്യുന്ന സകാമകർമ്മങ്ങളുടെ ഫലമായി ജന്മാന്തരങ്ങളോളം ജീവന് പലവിധസംസാരത്തിൽ കഴിയേണ്ടിവരുന്നു. ഇങ്ങനെ, അജ്ഞാനത്താൽ സ്വസ്വരൂപം മറക്കയാൽ അവന് തന്റെ ഗതിയെക്കുറിച്ച് അറിയാൻകഴിയാതെയുംപോകുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഈ ജ്ഞാനം എന്നിൽ അസൂയാലുക്കളായുള്ളവർക്കും, സംശയാലുക്കൾക്കും, ധിക്കാരികൾക്കും, കുടിലബുദ്ധികൾക്കും, സ്തബ്ധന്മാർക്കും, ഉപദേശിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ, ഈ പരമജ്ഞാനം ലോലുപന്മാർക്കും, ഗൃഹാരൂഢചേതസ്സന്മാർക്കും, അഭക്തന്മാർക്കും, എന്നിലും മത്ഭക്തന്മാരിലും ദ്വേഷം വച്ചുപുലർത്തുന്നവർക്കും ഒരുകാലത്തും ഉപദേശിക്കാൻ  പാടില്ല.

എന്നാൽ, സത്ച്ചിതാനന്ദദമായ ഈ ജ്ഞാനത്തെ ശ്രദ്ധാവാന്മാർക്കും, ഭക്തന്മാർക്കും, വിനീതന്മാർക്കും, അനസൂയന്മാർക്കും, സർവ്വഭൂതങ്ങളോടും മൈത്രീഭാവമുള്ളവർക്കും, ഇതിൽ മതിയുള്ളവർക്കും പ്രദാനം ചെയ്യുക. ഈ ജ്ഞാനം ഉത്തമഗുരുക്കന്മാരാൽ ഭഗവദ്പ്രേയസ്സന്മാർക്കും, നിർമ്മത്സരന്മാർക്കും, അന്തഃക്കരണവിശുദ്ധിയുള്ളവർക്കും, ഭഗവാനൊഴിഞ്ഞ് മറ്റൊന്നിലും അനുരക്തരല്ലാത്തവർക്കും ഉപദേശിക്കപെടാവുന്നതാണ്.

യാതൊരുവൻ എന്നിൽ മനസ്സൂന്നി ശ്രദ്ധാഭക്തിസമന്വിതം ഇതിനെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അവൻ സർവ്വകൽമഷങ്ങളുമകന്ന് എന്റെ ധാമപ്രാപ്തിക്ക് അർഹനായിത്തീരുന്നു.

ഇങ്ങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്







2015 ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...