2019, സെപ്റ്റംബർ 11, ബുധനാഴ്‌ച

7.11 സനാതനധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 11
(സനാതനധർമ്മം)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തു് രാജാവേ!, മഹാത്മാവും ഭഗവദ്ഭക്തനുമായ പ്രഹ്ലാദന്റെ മഹിമകളെ കേട്ടു് സന്തോഷവാനായ ധർമ്മപുത്രർ വീണ്ടും നാരദമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, മനുഷ്യർക്കു് നിത്യഗതിയെ പ്രാപിക്കുവാനുള്ള ഉപാധിയാണല്ലോ സനാതനധർമ്മം. വർണ്ണാശ്രമങ്ങളുടെ ആചാരക്രമത്തോടുകൂടിയ ആ സനാതനധർമ്മത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. ഹേ ബ്രഹ്മൻ!, അങ്ങു് ബ്രഹ്മദേവന്റെ പുത്രനാണു. അദ്ദേഹത്തിന്റെ മറ്റുള്ള പുത്രന്മാരെ അപേക്ഷിച്ചു്, തപസ്സ്, യോഗം, സമാധി മുതലായവയിൽ അഗ്രഗണ്യനും, പൊതുവേ കാരുണികനും സാധുവുമായ അങ്ങു് ആ ധർമ്മത്തെ ഉള്ളവണ്ണം ധരിച്ചുകഴിഞ്ഞവനുമാകുന്നു.

ധർമ്മപുത്രരുടെ ജിജ്ഞാസയിൽ പ്രീതനായ നാരദർ പറഞ്ഞു: ഹേ രാജാവേ!, ജനങ്ങളുടെ ധാർമ്മികബോധത്തെ ഉദ്ധരിച്ച മഹാത്മാവായ നാരായണമുനിയിൽനിന്നും കേട്ടറിഞ്ഞ ആ സനാതനധർമ്മത്തെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറയാം. ധർമ്മരാജനു് ദക്ഷപുത്രിയായ മൂർത്തീദേവിയിൽ പിറന്ന ഭഗവദവതാരമായിരുന്നു നാരായണമുനി. സ്വാംശമായ നരനോടുകൂടി അവതാരം കൊണ്ട അദ്ദേഹം ഇന്നും ബദരികാശ്രമത്തിൽ തപസ്സനുഷ്ഠിക്കുന്നു. ഹേ രാജൻ!, ഭഗവദ്സ്വരൂപമായ സാക്താത് വേദങ്ങളും, ആ വേദങ്ങളെ ഉള്ളവണ്ണം അറിയുന്ന ഋഷീശ്വരന്മാരുടെ ഗ്രന്ഥങ്ങളുമാണു് സനാതധർമ്മത്തിന്റെ മുഖ്യമായ പ്രമാണം. അതിന്റെ ആചരണത്താൽ ഉള്ളം ശുദ്ധമാകുന്നു. സത്യം, ദയ, തപസ്സ്, ശൌചം, സഹനശീലം, വിവേകം, മനസംയമനം, ഇന്ദ്രിയസംയമനം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാധ്യായം, ആർജ്ജവം, സംതൃപ്തി, മഹാത്മാക്കളെ പരിചരിക്കൽ, സംസാരനിവൃത്തി, കർമ്മങ്ങളുടെ നിരീക്ഷണം, മൌനം, അദ്ധ്യാത്മചിന്ത, ഭൂതങ്ങൾ അർഹിക്കുന്നവിധം അന്നങ്ങളുടെ വിതരണം, മനുഷ്യർ മുഖ്യമായുള്ള പ്രാണികളിൽ ഈശ്വരാംശത്തെ കാണുക, ഭഗവദ്ലീലാശ്രവണം, അവയുടെ കീർത്തനം, സ്മരണം, സേവനം, പൂജനം, ഭഗവാനെ നമസ്ക്കരിക്കുക, അവന്റെ ദാസനായിരിക്കുക, അവനുമായുള്ള സൌഹൃദം, സ്വയത്തെ ഭഗവാനായിക്കൊണ്ടു് സമർപ്പിക്കുക എന്നിങ്ങനെ മുപ്പതു് കാര്യങ്ങൾ മനുഷ്യൻ പൊതുവേ ആചരിക്കേണ്ട ധർമ്മങ്ങളാണു. അവയുടെ ആചരണത്തിലൂടെ ഭഗവദ്പ്രീതി ലഭിക്കുന്നു.

രാജാവേ!, യാതൊരു ജനവിഭാഗം, ഗർഭാധാനം മുതലായ ക്രിയകൾ വേദോക്തങ്ങളായ മന്ത്രങ്ങളുടെ ഉച്ചാരണത്തോടെ ബ്രഹ്മദേവനാൽ നിർണ്ണയിക്കപ്പെട്ടവരാൽ ചെയ്യപ്പെട്ടു് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദ്വിജർ എന്നുവിളിക്കുന്നു. അങ്ങനെയുള്ള ബ്രാഹമണക്ഷത്രിയവൈശ്യന്മാർ ഈശ്വരനെ ആരാധിക്കുകയും, വേദങ്ങളെ പഠിക്കുകയും, ദാനങ്ങൾ ചെയ്യുകയും വേണം. ഈ വ്യവസ്ഥിതിയിൽ, അവർ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യണം. ബ്രാഹമണർക്കു് വേദാധ്യായനം മുതലായ ആറു് കർമ്മങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു. ക്ഷത്രിയൻ ദാനം സ്വീകരിക്കുന്നതൊഴിച്ചു് ബ്രാഹ്മണരുടെ മറ്റു് കർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതാണു. മാത്രമല്ല, അവർ ബ്രാഹ്മണരൊഴികെ മറ്റുള്ള ജനവിഭാഗങ്ങളിൽനിന്നും കരം, ചുങ്കം, പിഴ മുതലായവകൾ ഈടാക്കാവുന്നതാകുന്നു. വൈശ്യർ എപ്പോഴും ബ്രാഹ്മണരുടെ ഉപദേശങ്ങൾ പിന്തുടർന്നിരിക്കണം. അവർ വ്യപാരം, കൃഷി, ഗോസംരക്ഷണം മുതലായ തൊഴിലുകൾ ചെയ്തു് ജീവിക്കണം. ശൂദ്രൻ ബ്രാഹ്മണാദി മറ്റുവർണ്ണങ്ങളെ സേവിച്ചുകൊണ്ടു് അവർ വഴി ഉപജീവനം നയിക്കേണ്ടതാകുന്നു.

മേൽപ്പറഞ്ഞവ സാധ്യമല്ലാതെവരുമ്പോൾ, ബ്രാഹ്മണർക്കു് വൈശ്യന്റെ ധർമ്മങ്ങളാകുന്ന പശുപരിപാലനം, കച്ചവടം മുതലായവയെ ചെയ്യുക, സംഭാവന വാങ്ങുക, അന്നന്നേയ്ക്കുള്ളതു് യാജനയിലൂടെ സ്വീകരിക്കുക, വയലുകളിലോ തെരുവുകളിലോ അവശേഷിക്കുന്ന ധാന്യം പെറുക്കിയെടുക്കുക ഇങ്ങനെ നാലുവൃത്തികൾ ചെയ്യാവുന്നതാണു. ഇതിൽ ആദ്യമാദ്യം പറഞ്ഞതിനെ പിന്നെപിന്നെ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായി കണക്കാക്കുക. തങ്ങളിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഒരിക്കലും താഴ്ന്ന വർണ്ണങ്ങളിലുള്ളവർ ഉയർന്ന വർണ്ണങ്ങളിലെ കർമ്മങ്ങളെ സ്വീകരിക്കുവാൻ പാടില്ല. എന്നാൽ, ആപദ്ഘട്ടങ്ങളിൽ ക്ഷത്രിയനൊഴികെ മറ്റെല്ലാ വർണ്ണങ്ങളിലുള്ളവർക്കും എല്ലാവിധ കർമ്മങ്ങളേയും അനുഷ്ഠിക്കാവുന്നതാണു. അങ്ങനെ അനുഷ്ഠിക്കപ്പെടേണ്ട കർമ്മങ്ങളെ ഋതം, അമൃതം, മൃതം, പ്രമൃതം, സത്യാനൃതം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. എന്നാൽ ശ്വാവൃത്തിയെ ഒരിക്കലും സ്വീകരിക്കരുതു. പാടത്തു് കൊഴിഞ്ഞുകിടക്കുന്ന ധാന്യത്തെ സ്വന്തമാക്കുന്നതാണു് ഉഞ്ചശിലം എന്നറിയപ്പെടുന്നതു. അതിനെ ഋതം എന്നും വിളിക്കുന്നു. യാചന കൂടാതെ ധനധാന്യാദികൾ സ്വീകരിക്കുന്നതിനെ അമൃതം എന്നും പറയുന്നു. ഭിക്ഷയിലൂടെ നേടുന്നതിനെ മൃതമെന്നും, കൃഷിപ്പണിയെ പ്രമൃതമെന്നും പറയുന്നു. കച്ചവടമാണു് സത്യാനൃതം. നീചന്മാരെ ആശ്രയിച്ചു് ജീവിക്കുന്നതിനെ ശ്വാവൃത്തി എന്നു് പറയുന്നു. ഒരിക്കലും, പ്രത്യേകിച്ചും, ബ്രാഹ്മണക്ഷത്രിയവർഗ്ഗം നിന്ദ്യവൃത്തിയെ അനുഷ്ഠിക്കുവാൻ പാടുള്ളതല്ല. ബ്രാഹ്മണർ വേദമയരും, ക്ഷത്രിയർ ദേവമയരുമാണു.

ശമം, ദമം, തപം, ശൌചം, തൃപ്തി, ക്ഷമ, ആർജ്ജവം, ജ്ഞാനം, ദയ, ഭഗവാനിൽ തല്പരത, സത്യം എന്നിവ ബ്രാഹ്മണന്റെ ലക്ഷണങ്ങളാകുന്നു. ശൌര്യം, വീര്യം, ധൈര്യം, തേജസ്സ്, ത്യാഗം, മനോജയം, ക്ഷമ, ബ്രാഹ്മണരിൽ ബഹുമാനം, കാരുണ്യം, പ്രജാപരിപാലനം എന്നിവ ക്ഷത്രിയന്റെ ലക്ഷണങ്ങളായി അറിയുക. ഭഗവാനിലും ഗുരുക്കന്മാരിലും ദേവന്മാരിലും ഭക്തിയുണ്ടാവുക, ധർമ്മാർത്ഥകാമങ്ങളുടെ പോഷണം, ഈശ്വരവിശ്വാസം, കർമ്മശീലം, വ്യവഹാരങ്ങളിലുള്ള നിപുണത എന്നിവ വൈശ്യന്റെ ലക്ഷണങ്ങളാകുന്നു. വിനയം, ശൌചം, സത്യസന്ധമായി തന്റെ യജമാനനെ സേവിക്കുക, മന്ത്രം കൂടാതെയുള്ള ഈശ്വരപൂജ, സത്യസന്ധത, സത്യഭാഷണം, ഗോക്കളേയും ബ്രാഹ്മണരേയും രക്ഷിക്കൽ എന്നിങ്ങനെയുള്ളതു് ശൂദ്രന്റെ ലക്ഷണമാകുന്നു.

രാജാവേ!, ഇനി സ്ത്രീകളുടെ ധർമ്മത്തെക്കുറിച്ചു് പറയാം. ഭർത്താവിനെ ഈശ്വരനായിക്കാണുകയും, അവനെ ശുശ്രൂഷിക്കുകയും അനുസരിക്കുകയും, അവന്റെ ബന്ധുക്കളിൽ സ്നേഹത്തോടെ വർത്തിക്കുകയും, അവന്റെ നിഷ്ഠകളിൽ കൂട്ടുചേരുകയുമാണു് പതിവ്രതകളായ സ്ത്രീകളുടെ ധർമ്മം. ഗൃഹത്തെ വൃത്തിയാക്കി വയ്ക്കുക, സ്വയം അണിഞ്ഞുചമയുക, ഗൃഹോപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ഭർത്താവിന്റെ ആഗ്രഹങ്ങളെ കണ്ടറിയുക, അച്ചടക്കത്തോടെ വാഴുക, സത്യവും പ്രിയവുമായ വാക്യങ്ങളെ പറയുക എന്നിങ്ങനെയുള്ള വൃത്തികളോടെ അവൾ എന്നും ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതാണു. കിട്ടുന്നതിൽ തൃപ്തിയോടും, കിട്ടാത്തതിൽ അതൃപ്തി കാട്ടാതെയും ജീവിക്കുക, അലസത കൈവെടിയുക, കാര്യാകാര്യബോധമുള്ളവളായിരിക്കുക, ഇങ്ങനെ, മേൽപ്പറഞ്ഞ ധർമ്മങ്ങളാൽ പതിതനാകാത്ത ഭർത്താവിനെ അവന്റെ ഭാര്യയായ സ്ത്രീ ശുശ്രൂഷിക്കേണ്ടതുണ്ടു. ലക്ഷ്മീദേവി ശ്രീഹരിയെ എന്നതുപോലെ, ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യ വിഷ്ണുസ്വരൂപനായ ഭർത്താവോടുചേർന്നു് ലക്ഷ്മീസമം സന്തോഷത്തോടുകൂടി ജീവിതം ആസ്വദിക്കുന്നതാണു.

സങ്കരവർഗ്ഗങ്ങളിൽപെട്ടവരും അതേസമയം, തസ്ക്കരന്മാരല്ലാത്തവരുമായ ചണ്ഡാളന്മാരും അന്തേവാസികളും, തങ്ങളുടെ കുലത്തൊഴിലുകൾ ആചരിച്ചുജീവിക്കുക. ഹേ രാജാവേ!, വേദപണ്ഡിതന്മാരുടെ മതമനുസരിച്ചു്, ഓരോ യുഗത്തിലും ഗുണകർമ്മവിഭാഗികളായ വിവിധവർണ്ണങ്ങളിലുള്ള മനുഷ്യർക്കു് ഇപ്രകാരം വിധിച്ചിട്ടുള്ള ഈ കർമ്മപദ്ധതി ഇഹത്തിലും പരത്തിലും ശ്രേയസ്ക്കരമായി കണക്കാക്കപ്പെടുന്നു. എന്തെന്നാൽ, ഇങ്ങനെ ഗുണങ്ങൾക്കനുസരിച്ചുള്ള കർമ്മപദ്ധതിയുമായി ജീവിതം നയിക്കുന്നവർ പതുക്കെപ്പതുക്കെ തങ്ങളുടെ സ്വഭാവജമായ കർമ്മത്തെ വെടിഞ്ഞുകൊണ്ടു് ഗുണാതീതമായ ഭാവത്തിലേക്കെത്തിച്ചേരുന്നു. വീണ്ടും വീണ്ടും വിത്തിറക്കുന്ന നിലം പതുക്കെപ്പതുക്കെ നിർവീര്യമാകുന്നു. പിന്നീടതിലിറക്കുന്ന വിത്തുകൂടി നശിച്ചുപോകുകയും ചെയ്യുന്നു. ഈവിധം കാമനകൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മനസ്സ് അമിതമായ കാമഭോഗത്താൽ വിരക്തി പ്രാപിക്കുന്നു. എന്നാൽ, അതുപോലെ, അല്പകാമങ്ങളുടെ അനുഭവത്താൽ ആ വിരക്തി സാധ്യമാകുന്നില്ല. തുടരെത്തുടരെ ഇറ്റിറ്റുവീഴുന്ന നെയ്ത്തുള്ളികളാൽ അഗ്നി ജ്വലിക്കുന്നു. എന്നാൽ, കത്തുന്ന അഗ്നിയിലേക്കു് അമിതിമായി നെയ്യു് പകർന്നാൽ അതു് അണഞ്ഞുപോകുകയും ചെയ്യുന്നു.

ഹേ രാജൻ!, മേൽപ്പറഞ്ഞതായ ഓരോ വർണ്ണങ്ങളുടേയും യാതൊരു ലക്ഷണങ്ങൾ യാതൊരുവനിൽ കാണപ്പെടുന്നുവോ, അവനെ, ജന്മത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, അവനിലെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണു. വർണ്ണങ്ങൾക്കാധാരം ജന്മമല്ല, മറിച്ചു് ഗുണകർമ്മങ്ങളാണെന്നു് സാരം."

* * * * * * * *

[ശ്രീമദ്ഭഗവദ്ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന ശ്ലോകത്തെപ്പോലെ, പലവിധം ദുർവ്യാഖ്യാനങ്ങൾക്കു് വിധേയമാകാവുന്ന ഒരദ്ധ്യായമാണിതു. ഗുണകർമ്മവിഭാഗശഃ എന്ന പ്രയോഗത്തെ അപ്പാടെ ഉപേക്ഷിച്ചുകൊണ്ടു്, ചാതുർവർണ്യം മയാസൃഷ്ടം എന്ന ഒന്നാമത്തെ വരിയെ മാത്രം വിലയിരുത്തുന്നതാണു് ഇത്തരം വ്യാഖ്യാനങ്ങൾക്കു് വഴിയൊരുക്കുന്നതു. വൈദ്യുതദീപമാലയിൽ പലനിറങ്ങളിൽ ബൾബുകൾ പ്രകാശിക്കുന്നതു് നാം കണ്ടിട്ടുണ്ടു. വ്യത്യസ്ഥവർണ്ണകടലാസുകൾ ചുറ്റിയിട്ടുള്ള ആ ബൾബുകൾക്കുള്ളിൽ ജ്വലിക്കുന്ന വിദ്യുത്പ്രകാശത്തിനു് യാതൊരു ഭേദവുമില്ലത്തതുപോലെ, ഓരോ ജീവനേയും ചുറ്റപ്പെട്ടിരിക്കുന്ന ഗുണങ്ങൾക്കധിഷ്ഠിതമായി മാത്രമേ അവരിൽനിന്നും കർമ്മങ്ങൾ വ്യക്തമാകുകയുള്ളൂ. ശ്രീമദ്ഭഗവദ്ഗീതയിലോ, ശ്രീമദ്ഭാഗവതത്തിലോ, സനാതനധർമ്മത്തിലെ മറ്റേതൊരു ഗ്രന്ഥത്തിലുമോ, ജന്മത്തെ ആധാരമാക്കിയിട്ടുള്ള ജാതിവ്യവസ്ഥകൾ കാണാൻ കഴിയുകയില്ല. ഈ സത്യത്തെ സാധൂകരിക്കുകയെന്നതാണു് ഈ അദ്ധ്യായത്തിലെ യസ്യ യല്ലക്ഷണം എന്നുതുടങ്ങി, തത് തേനൈവ വിനിർദിശേത് എന്നവസാനിക്കുന്ന അവസാനശ്ലോകം കൊണ്ടുദ്ദേശിക്കുന്നതു. ഏതേതു് ഗുണങ്ങൾ ഏതൊരുവനിൽ കാണപ്പെടുന്നുവോ, അതാതു് ഗുണങ്ങൾ ലക്ഷണങ്ങളായി പറഞ്ഞിട്ടുള്ള വർണ്ണത്തിലുള്ളവനായി അവനെ കണക്കാക്കുയെന്നാണിതിനർത്ഥം. ഗുണകർമ്മങ്ങളാൽ വർണ്ണങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നു് സാരം.

മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം ജനനമരണസംസാരമുക്തിയാകുന്നു. കർമ്മങ്ങൾ കാരണം ജന്മങ്ങളും, ജന്മങ്ങൾ കാരണം കർമ്മങ്ങളും പരസ്പരപൂരകങ്ങളായി സംഭവിക്കുന്നു. കർമ്മത്തിലുള്ള ആസക്തിയൊഴിയാതെ കർമ്മങ്ങളെ ത്യജിക്കുവാൻ സാധ്യമല്ല. കർമ്മാചരണത്തിലൂടെ ഒരു ജന്മത്തിലല്ലെങ്കിൽ മറ്റേതെങ്കിലും ജന്മങ്ങളിൽ കർമ്മത്തിന്റെ വിരക്തി സംഭവിക്കുകതെന്നെ ചെയ്യും. തുടർച്ചയായി വിത്തിറക്കുന്നതുകൊണ്ടു് ഭൂമി നിർവീര്യമാകുന്നതുപോലെയും, ആളിപ്പടരുന്ന അഗ്നിയിൽ അമിതമായി നെയ്യ് പകർന്നാൽ അഗ്നി കെട്ടുപോകുന്നതുപോലെയും, തുടർച്ചയായുള്ള കർമ്മങ്ങളുടെ ആചരണം വഴി കർമ്മത്തിലുള്ള വിരക്തി സംഭവിക്കുകതന്നെ ചെയ്യുന്നു. ഏതൊരു വർണ്ണത്തിലുള്ളവനായാലും, തനിക്കു് വിഹിതങ്ങളായ കർമ്മങ്ങളെ നിസ്പൃഹനായി അനുഷ്ഠിക്കുന്നതുവഴി കാമനകളൊഴിഞ്ഞു് ഹൃദയം ശുദ്ധമാകുകയും അതിൽ ജ്ഞാനം തെളിയുകയും തത്ഫലമായി പ്രസ്തുതജന്മത്തിൽത്തന്നെ ആ ജീവനു് സംസൃതിയിൽനിന്നും നിവൃത്തി സംഭവിക്കുകയും ചെയ്യുന്നു. ഇവിടെ ബ്രാഹ്മണർക്കുമാത്രമേ മുക്തി സംഭവിക്കുകയുള്ളൂ എന്നെവിടേയും പറഞ്ഞിട്ടില്ല. സകലജന്മങ്ങളും ഉണ്ടാകുന്നതു് മുക്തിക്കുവേണ്ടിമാത്രമാണു. ജന്മങ്ങളുടെ ഉദ്ദേശം വിവിധ ലോകങ്ങളിലലഞ്ഞുതിരിഞ്ഞു് കർമ്മങ്ങൾ ചെയ്യുകയോ, തത്ഫലമായുണ്ടാകുന്ന സുഖദുഃഖങ്ങളെ മാറിമാറിയനുഭവിക്കുകയോ അല്ല, മറിച്ചു് ജന്മജന്മാന്തരങ്ങളായി അജ്ഞാനത്തിലൂടെ ജീവനെ ബാധിച്ചിരിക്കുന്ന ആഗ്രഹങ്ങളൊഴിഞ്ഞു് പുനരാവൃത്തിയെ പ്രാപിക്കാത്ത മോക്ഷത്തെ നേടുകയെന്നതാണു. കാരണം, മോക്ഷത്തെ പ്രാപിക്കുന്നതുവരെ ജീവൻ സുഖദുഃഖങ്ങളനുഭവിച്ചുകൊണ്ടു് സംസാരമാകുന്ന മഹാസമുദ്രത്തിൽ വിവിധ യോനികളെ ആശ്രയിച്ചുകൊണ്ടു് ജന്മവും കർമ്മവുമായി ഉഴലുകതന്നെയാണു ചെയ്യുന്നതു.

ശൂദ്രനായി ജനിച്ചാലും ബ്രാഹ്മണന്റെ ധർമ്മത്തെ ചെയ്യുവാൻ വിസമ്മതമില്ലെന്നും നാരദർ യുധിഷ്ഠിരനോടു് പറയുന്നുണ്ടു. കൃഷ്ണദ്വൈപായനനും, ശ്രീകൃഷ്ണപരമാത്മാവും, പരശുരാമനുമെല്ലാം ഇക്കാര്യത്തിൽ ദൃഷ്ടാന്തങ്ങളാണു. ചുരുക്കത്തിൽ ജന്മങ്ങളുടെ താത്പര്യം മുക്തിയാണെന്നിരിക്കെ, കർമ്മമേതായാലും വർണ്ണമേതായാലും, വിഹിതങ്ങളായ ധർമ്മങ്ങളുടെ ആചരണത്തിലൂടെ ഗുണങ്ങൾക്കതീതനായി ജനനമരണങ്ങളില്ലാത്ത നിത്യമായ ഗതിയെ പ്രാപിക്കുന്നുവെന്നുള്ളതുകൊണ്ടു്, സത്യത്തിൽ ഈ വർണ്ണങ്ങൾതമ്മിൽ യാതൊരു വ്യത്യാസങ്ങളുമില്ലെന്നറിയുക.

മറ്റൊരു കാര്യം, വർണ്ണങ്ങളിൽ സർവ്വോത്തമമായി ബ്രാഹ്മണനെ കണ്ടിരിക്കുന്നതു്, ആ ജീവന്റെ സംശുദ്ധിയും, മറ്റു് വർണ്ണങ്ങളെ സംസാരക്കടലിൽനിന്നും കരകയറ്റുവാനുള്ള നൈപുണ്യവും കണക്കിലെടുത്തിട്ടാണു. ആത്മജ്ഞാനികളായ ബ്രാഹ്മണർ ഒരിക്കലും മറ്റുള്ള ജീവഭൂതങ്ങളെ തന്നിൽനിന്നും അന്യമായി കാണുകയില്ല. ആയതിനാൽ അങ്ങനെയുള്ള ബ്രാഹ്മണരെ പരിചരിക്കുകയും, അവരിൽനിന്നും അറിവും ഉപദേശങ്ങളും നേടി ജീവിതലക്ഷ്യം സാധൂകരിക്കുകയും ചെയ്യുന്നതു്, സത്യത്തിൽ മഹാഭാഗ്യമായി കരുതേണ്ടതാണു.]


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Sanatana Dharmam

2019, സെപ്റ്റംബർ 8, ഞായറാഴ്‌ച

7.10 പ്രഹ്ളാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.


ഓം
ന്റെ  
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 10
(പ്രഹ്ലാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.)


നാരദർ പറഞ്ഞു: രാജാവേ!, ഭഗവാന്റേതായിരുന്നുവെങ്കിലും, വരപ്രസാദം ഭക്തിയ്ക്കു് തടസ്സമാകുമെന്ന നിഗമനത്തോടുകൂടി പ്രഹ്ലാദൻ നരസിംഹമൂർത്തിയോടു് പറഞ്ഞു: ഭഗവാനേ!, ജന്മം കൊണ്ടുതന്നെ വിഷയങ്ങളിൽ ആശയോടുകൂടിയവനാ‍യ എന്നെ അവിടുന്നു് വീണ്ടും വരങ്ങളാൽ പ്രലോഭിപ്പിക്കരുതു. അവയിൽ നിസ്സംഗനായി മോക്ഷത്തിനുവേണ്ടി നിന്തിരുവടിയുടെ പദമലരിൽ അഭയം പ്രാപിച്ചവനാണു ഞാൻ. ഭഗവാനേ!, ഒരുപക്ഷേ, അങ്ങെന്നെ പരീക്ഷിക്കുവാനായിരിക്കാം, സംസാരബീജവും ഹൃദയത്തിൽ കാമനകളുടെ ഊരാക്കുടുക്കുകളുണ്ടാക്കുന്നതുമായ വിഷയങ്ങളെ വരിച്ചുകൊള്ളുവാൻ എന്നോടു് പറഞ്ഞതു. അഥവാ, പരീക്ഷണാർത്ഥമല്ലെങ്കിൽ, അങ്ങീക്കാട്ടിയതു് ഒട്ടും ശരിയായില്ല. കാരണം, അവിടുത്തെ തിരുമുന്നിൽ ‌വന്നു് അഭീഷ്ടങ്ങളെ നേടുവാനിച്ഛിക്കുന്നവൻ നിന്തിരുവടിയുടെ യഥാർത്ഥ ഭക്തനായിരിക്കില്ല. അവൻ തീർച്ചയായും കച്ചവടക്കാരനായിരിക്കും. കാരണം, പ്രഭുവിന്റെ അടുക്കൽനിന്നു് അഭീഷ്ടങ്ങളെ ചോദിക്കുന്ന ഭൃത്യൻ യഥാർത്ഥ ഭൃത്യനോ, പ്രഭുത്വത്തെ ആഗ്രഹിച്ചുകൊണ്ടു് അഭീഷ്ടങ്ങളെ കൊടുക്കുന്ന പ്രഭു യഥാർത്ഥ പ്രഭുവോ അല്ല. ഞാൻ നിഷ്കാമിയായ അവിടുത്തെ ദാസനും, അങ്ങു് ദാസനിരപേക്ഷതയുള്ള അടിയന്റെ സ്വാമിയുമാണു. നമ്മൾക്കിടയിൽ മറ്റു് യാതൊരുവിധത്തിലുമുള്ള സംബന്ധവുമില്ല. ഇനി അതല്ല, അങ്ങയുടെ സന്തോഷത്തിനുവേണ്ടി മാത്രം എനിക്കൊരു വരം നൽകാൻ അങ്ങാഗ്രഹിക്കുന്നുവെങ്കിൽ, എന്നിൽ ഇനിയൊരിക്കലും കാമനകളുടെ ഒരു ചെറുനാമ്പുപോലും കിളിർക്കാതിരിക്കുവാനുള്ള വരം നൽകി ഈയുള്ളവനെ അനുഗ്രഹിച്ചാലും!. കാരണം, മനസ്സിൽ നാമ്പിടുന്ന ഓരോ ആഗ്രഹങ്ങളും ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണൻ, ശരീരം, ധർമ്മം, ധൈര്യം, ബുദ്ധി, ലജ്ജ, ഐശ്വര്യം, സ്മൃതി, സത്യം മുതലാവയെ ഇല്ലാതാക്കുന്നവയാണു. എന്നാണോ ഒരുവന്റെ മനസ്സിലെ കാമങ്ങൾ നശിക്കുന്നതു്, അന്നു് അവൻ അങ്ങയുടെ അനുഗ്രഹത്തിനു് പാ‍ത്രീഭൂതനാകുന്നു. ഹേ ഭഗവാനേ!, ഹേ മഹാപുരുഷാ!, ഹേ മഹാത്മനേ!, ഹേ ശ്രീഹരേ!, ഹേ പരബ്രഹ്മമേ!, ഹേ പരമാത്മനേ!, ഹേ നരസിംഹമൂർത്തേ!, നിന്തിരുവടിയ്ക്കായിക്കൊണ്ടു് നമസ്ക്കാരം!.

ഭഗവാൻ പറഞ്ഞു: പ്രഹ്ലാ‍ദാ!, നിന്നെപ്പോലെയുള്ള ഏകാന്തികളായ ഭക്തന്മാർ ഒരിക്കലും ഇഹപരങ്ങളായ സുകൃതങ്ങളെ എന്നിൽനിന്നും ഇച്ഛിച്ചിട്ടില്ല. എന്നിരിക്കിലും, ഈ മന്വന്തരം കഴിവോളം നീ അസുരാധിപനായി സകലൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ടു് ജീവിച്ചുകൊള്ളുക!. എന്റെ മഹിമകളെ ആസ്വദിച്ചുകൊണ്ടും, സകലചരാചരങ്ങളിലും ഞാൻ നിറഞ്ഞുവസിക്കുന്നുവെന്ന നിന്നിലുള്ള ബോധം നഷ്ടമാക്കാതെയും, യജ്ഞങ്ങൾക്കധിപനും, ഈ പ്രപഞ്ചത്തിന്റെ ഏക ഈശ്വരനുമായ എന്നിൽ മനസ്സുറപ്പിച്ചുകൊണ്ടും, കർമ്മഫലങ്ങളെ ത്യജിച്ചുകൊണ്ടും, എന്നെ ഉപാസിക്കുക!. പുണ്യപാപങ്ങളെ അനുഭവിച്ചുതീർത്തതിനുശേഷം, ദേവലോകത്തിൽ‌പോലും പ്രകീർത്തിക്കപ്പെടുന്ന പരിശുദ്ധമായ കീർത്തിയെ ഉണ്ടാക്കി, കാലപ്രവാഹത്താൽ ശരീരത്തെ ത്യജിച്ചു്, കർമ്മബന്ധത്തിൽനിന്നും മുക്തനായി നീ എന്നെത്തന്നെ പ്രാപിക്കുന്നതാണു. എന്നെയും നിന്നെയുമോർത്തുകൊണ്ടു്, എന്റെ പ്രസാദത്തിനായി നിന്നാൽ ഉരയ്ക്കപ്പെട്ട ഈ സ്തോത്രത്തെ പ്രകീർത്തിക്കുന്നവനും കാലഗതിൽ കർമ്മബന്ധത്തിൽനിന്നും മുക്തനായി ഭവിക്കുന്നു.

പ്രഹ്ലാദൻ പറഞ്ഞു: മഹാപ്രഭോ!, സർവ്വാഭീഷ്ടപ്രദായകനായ നിന്തിരുവടിയിൽനിന്നും ഒരു വരം ഞാനാഗ്രഹിക്കുന്നു. എന്തെന്നാൽ, നിന്തിരുവടിയുടെ പ്രഭാവത്തെ അറിയാതെ, സകലലോകങ്ങൾക്കും ഗുരുവും പ്രഭുവുമായ അങ്ങയെ എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഭ്രാതൃഘാതകൻ എന്നുവിളിച്ചപമാനിക്കുകയുണ്ടായി. മാത്രമല്ല, അവിടുത്തെ ദാസനായ എന്നെ അധിക്ഷേപിക്കുകയും ദ്രോഹിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊറുക്കാനാകാത്ത ആ മഹാപരാ‍ധത്തിൽനിന്നും എന്റെ അച്ഛ‌ൻ മുക്തനാകണം. ഹേ കൃപണവത്സലാ!, അങ്ങദ്ദേഹവുമായി യുദ്ധം ചെയ്യുന്നസമയത്തു് അവിടുത്തെ കടക്കണ്ണിന്റെ നോട്ടത്താൽതന്നെ അദ്ദേഹം സംശുദ്ധനായിക്കഴിഞ്ഞിരുന്നു.

ഭഗവാൻ പറഞ്ഞു: ഹേ അനഘാ!, സാധുവും കുലപാവനനുമായ നീ അവന്റെ ഗൃഹത്തിൽ വന്നുജനിച്ചതായ ഒരൊറ്റക്കാരണംകൊണ്ടുതന്നെ നിന്റെ അച്ഛൻ അവന്റെ ഇരുപത്തിയൊന്നു് തലമുറകളിലെ പിതൃക്കളോടൊപ്പം മുക്തനായിരിക്കുകയാ‍ണു. പ്രശാന്തന്മാരും സമദർശികളും ആചാരനിഷ്ഠയുള്ളവരുമായ എന്റെ ഭക്തന്മാർ നിവസിക്കുന്ന സ്ഥലം ധർമ്മാചരണമില്ലാത്ത പ്രദേശങ്ങളായിരുന്നാലും, അവ പാപവിമുക്തമാകുന്നു. ഹേ അസുരശ്രേഷ്ഠാ!, എന്റെ ഭക്തന്മാർ യാതൊരു പ്രാണികളേയും ഉപദ്രിവിക്കാറില്ല. നീ എന്റെ ഭക്തന്മാരുടെ പ്രതിരൂപമായതിനാൽ നിന്നെ അനുവർത്തിക്കുന്ന സകലരും എന്റെ ഭക്തന്മാരായിത്തീരുന്നതാണു. എന്റെ കരസ്പർശനത്താൽ നീ സർവ്വവിധത്തിലും പരിശുദ്ധനായിരിക്കുകയാണു. അങ്ങനെയുള്ള നീ നിന്റെ അച്ഛന്റെ ശേഷക്രിയകളെ ചെയ്യുക. ഉത്തമപുത്രന്മാരുള്ള പിതൃക്കൾ പുണ്യലോകം ഗമിക്കുവാൻ പ്രാപ്തരാകുന്നു. കുഞ്ഞേ!, ഋഷിമാരുടെ ഉപദേശങ്ങളനുസരിച്ചു് പിതാവിന്റെ സ്ഥാനമലങ്കരിക്കുക!. ശേഷം മനസ്സും കർമ്മങ്ങളും സർവ്വാത്മനാ എന്നിലർപ്പിച്ചു് കർമ്മങ്ങളെ ചെയ്യുക.

നാരദൻ പറഞ്ഞു: ഹേ യുധിഷ്ഠരരാജാവേ!, ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തപ്രകാരം, പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മരണാനന്തരക്രിയകളെച്ചെയ്തു. ശേഷം, ബ്രാഹ്മണരാൽ രാജ്യഭിഷേകം കൊള്ളുകയും ചെയ്തു. ദേവാദികൾക്കിടയിൽ പ്രസന്നവദനനായി നിന്നരുളുന്ന ഭഗവാനെ കണ്ടു് സ്തോത്രം ചെയ്തുകൊണ്ടു് ബ്രഹ്മദേവൻ ഇങ്ങനെ പറഞ്ഞു: ഹേ ദേവദേവാ!, ലോകങ്ങൾക്കെല്ലാം മഹാദുരിതത്തെ പ്രദാനംചെയ്തുകൊണ്ടിരുന്ന പാപിയായ ഹിരണ്യകശിപുനെ അങ്ങു് വധിച്ചതു് ഞങ്ങൾക്കെല്ലാം അനുഗ്രഹമായിത്തീർന്നു. എന്നിൽനിന്നും നേടിയെടുത്തെ വരങ്ങളെക്കൊണ്ടു് അഹങ്കരിയായി മാറിയ അവൻ വേദവിഹിതങ്ങളായ എല്ലാ ധർമ്മങ്ങളേയും നശിപ്പിച്ചിരുന്നു. അവിടുത്തെ ഭക്തനും അങ്ങയിൽ ആശ്രിതനുമായ ഈ ബാലൻ അവനാൽ വധിക്കപ്പെടാതെ അങ്ങു് സംരക്ഷിക്കുകയും ചെയ്തു. ഭക്തിയോടെ അങ്ങയുടെ ഈ നരസിംഹരൂപത്തെ ധ്യാനിക്കുന്നവൻ എല്ലാ ഭയങ്ങളിൽനിന്നും മുക്തനായി, എന്തിനുപറയാൻ, മൃത്യുവിൽനിന്നുപോലും രക്ഷിക്കപ്പെടുന്നു.

ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തു: ഹേ ബ്രഹ്മദേവാ!, ആസുരഭാവം പൂണ്ടവർക്കു് ഒരിക്കലും ഇത്തരത്തിലുള്ള വരങ്ങൾ നൽകാൻ പാടുള്ളതല്ല. പ്രകൃത്യാതന്നെ ക്രൂരശീലരായ അവർക്കു് വരം കൊടുക്കുന്നതു്, പാമ്പിനു് പാലു് കൊടുക്കുന്നതുപോലെയാണു.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ബ്രഹ്മദേവനാൽ പൂജിതനായ ഭഗവാൻ നരസിംഹമൂർത്തിയാകട്ടെ, സർവ്വരുടേയും ദൃഷ്ടിയിൽനിന്നും പെട്ടെന്നു് മറഞ്ഞരുളി. അനന്തരം, ബ്രഹ്മദേവൻ ശുക്രാചാര്യരാദിയായ മുനിമാരോടൊപ്പം പ്രഹ്ലാദനെ ദൈത്യദാനവാദികളുടെ രാജാവായി അഭിഷേകം ചെയ്യിച്ചു. തുടർന്നു്, അവനെ ആശീർവദിച്ചുകൊണ്ടു്, അവനാൽ പ്രതിപൂജിതരായി ബ്രഹ്മാവാദിയായ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് മടങ്ങിപ്പോയി.

ഹേ രാജൻ!, അങ്ങനെ, വിഷ്ണുപാർഷദന്മാരായിരുന്ന ജയവിജയന്മാർ ദിതിയിൽ പുത്രത്വം സ്വീകരിച്ചുകൊണ്ടു് ജനിക്കുകയും, ഹരിയിൽ ശത്രുത്വം സ്വീകരിച്ചുകൊണ്ടു് അവനാൽ വധിക്കപ്പെടുകയും ചെയ്തു. പിന്നീടു്, വിപ്രശാപത്താൽ അവർ രാവണനെന്നും കുംഭകർണ്ണനെന്നും പേരായ രാക്ഷസ്സന്മാരായി ജനിക്കുകയും, ഹരിദ്വേഷികളായ അവരെ ഭഗവാൻ ശ്രീരാമചന്ദ്രനായി അവതരിച്ചു് കൊല്ലുകയും ചെയ്തു. രാമസായകമേറ്റു് യുദ്ധക്കളത്തിൽ ഹൃദയം പിളർന്നുകിടന്ന അവരിരുവരും ഭഗവാനിൽ മനസ്സുറപ്പിച്ചു് തങ്ങളുടെ ഭൌതികശരീരങ്ങളെ ത്യജിച്ചു. മൂന്നാമതു് വീണ്ടും അവർ ശിശുപാലനായും ദന്തവൿത്രനായും ജനിച്ചു് ഭഗവാനിൽ വൈരഭാവത്തെ തുടർന്നതിനാൽ ശ്രീഹരിയുടെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു് മോക്ഷമടഞ്ഞതു് അങ്ങയുടെ മുന്നിൽ‌വച്ചായിരുന്നുവല്ലോ!. ശ്രീകൃഷ്ണപരമാത്മാവിനോടു് ദ്വേഷം ഭാവിച്ചിരുന്ന അവരുടെ സകല മുജ്ജന്മപാപങ്ങളും അവനാൽ വധിക്കപെട്ടതോടെ ഇല്ലാതായി. വേട്ടാളെനെന്ന വണ്ടിന്റെ കൂട്ടിലകപ്പെട്ട പുഴുക്കൾ അതിനെ നിത്യനിരന്തരം സ്മരിച്ചുകൊണ്ടു് വേട്ടളനെപ്പോലെതന്നെയാകുന്നതുപോലെ, അവർ ഭഗവാനെ ദ്വേഷഭക്തിയാൽ അനുസ്യൂതം സ്മരിച്ചുകൊണ്ടു് അവനിൽത്തന്നെ സായൂജ്യമടഞ്ഞു. ഭേദഭാവമില്ലാത്ത ഭക്തിയാലെന്നതുപോലെ, അവർ നിത്യനിരന്തരമായുള്ള ശത്രുഭാവഭക്തിയാൽ മോക്ഷത്തിനർഹരായി. രാജൻ!, പാപികളായ ശിശുപാലനും മറ്റും എങ്ങനെ ഭഗവദ്സായൂജ്യത്തിനു് പാത്രമായി, എന്ന അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറഞ്ഞുകഴിഞ്ഞു. ശ്രീകൃഷ്ണപരമാത്മാവിന്റെ അവതാരമായ ശ്രീനരസിംഹമൂർത്തിയുടെ ഈ കഥയിൽ, ആദിദൈത്യന്മാരായ ഹിരണ്യാക്ഷന്റേയും ഹിരണ്യകശിവിന്റേയും മറ്റും കഥകൾ ഉൾപ്പെട്ടിരിക്കുന്നു. കൂടാതെ, പ്രഹ്ലാദന്റെ ചരിത്രവും, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ പ്രസക്തിയും, സർഗ്ഗസ്ഥിതിലയകാരണനായ ശ്രീഹരിയുടെ യാഥാർത്ഥ്യവും, സകാമകർമ്മവർണ്ണനവും, ബ്രഹ്മാദിസകലഭൂതങ്ങൾക്കും കാലഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങളും, സർവ്വവ്യാപിയായ ഭഗവാനെ ആരാധിക്കുവാനുള്ള ആചരണക്രമങ്ങളും, തുടങ്ങിയ അദ്ധ്യാത്മതത്വങ്ങളെല്ലാം ഈ കഥയിൽ യഥാവിധി വർണ്ണിച്ചിരിക്കുന്നു. ശ്രീഹരിയുടെ മഹിമകളാൽ നിറയപ്പെട്ട ഈ പുണ്യകഥയെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും കീർത്തിക്കുകയും ചെയ്യുന്ന സത്പുമാൻ കർമ്മപാശങ്ങളിൽനിന്നും മുക്തനാകുന്നു. നരസിംഹാവതാരലീലകളും, ദൈത്യന്മാരുടെ വധവും, പ്രഹ്ലാദന്റെ മാഹാത്മ്യവും ഏതെരുവൻ ഭക്തിയോടെ ശ്രവിച്ചു് പാരായണം ചെയ്യുന്നുവോ അവൻ ഭയരഹിതമായ ലോകത്തിലെത്തിച്ചേരുന്നു. അല്ലയോ രാജാവേ! മനുഷ്യരാശിയിൽ നിങ്ങൾ പാണ്ഡവന്മർ പുണ്യവാന്മാരാണു. കാരണം, ശ്രീഹരി മനുഷ്യവേഷത്തിൽ നിഗൂഢമായി നിങ്ങളുടെ ഭവനത്തിൽ വാണരുളുന്നു. അതു് കണ്ടറിയുന്ന മാമുനിമാർ അവനോടു് സമ്പർക്കത്തിലിരിക്കുവാനായി നാനാദിക്കുകളിൽനിന്നും ഇവിടെ വന്നുചേരുകയും ചെയ്യുന്നു. മഹാത്മാക്കൾ യാതൊന്നിനുവേണ്ടി നിത്യനിരന്തം യത്നിച്ചുകൊണ്ടിരിക്കുന്നുവോ, ആ പരമാനന്ദത്തിന്റെ മൂർത്തരൂപം ഈ ശ്രീകൃഷ്ണൻ‌തന്നെയാണു. നിങ്ങളുടെ പ്രിയനും സുഹൃത്തും മാതുലേയനും ഗുരുവും ആത്മാവുമായ അവൻ ആ പരമാത്മാവുതന്നെയാണു. യാതൊരുവന്റെ സ്വരൂപത്തെ ബ്രഹ്മാവും രുദ്രനും മുതലായ ദേവന്മാർ‌പോലും ഉള്ളവണ്ണം അറിയുന്നില്ലയോ, അങ്ങനെയുള്ള പരമാത്മാവായ ശ്രീകൃഷ്ണൻ മനസം‌യമനത്തോടെ ഞങ്ങൾ ചെയ്യുന്ന പ്രാർത്ഥനയിൽ പ്രസാദിക്കുമാറാകട്ടെ, എന്നാണു് ഞങ്ങൾ നിത്യവും പ്രാർത്ഥിക്കുന്നതു.

യുധിഷ്ഠിരരാജാവേ!, പണ്ടൊരിക്കൽ മയനെന്ന മഹാബലശാലിയായ ഒരസുരൻ സർവ്വശക്തനായ രുദ്രഭഗവാനെ തടവിലാക്കി അദ്ദേഹത്തിന്റെ കീർത്തിക്കു് കോട്ടം വരുത്തുകയുണ്ടായി. എന്നാൽ, ശ്രീകൃഷ്ണഭഗവാൻ രുദ്രദേവന്റെ കീർത്തിയെ വീണ്ടെടുത്തു.

യുധിഷ്ഠിരൻ ചോദിച്ചു: അല്ലയോ ദേവർഷേ!, എങ്ങനെയായിരുന്നു് മയനാൽ രുദ്രഭഗവാന്റെ കീർത്തി നഷ്ടപ്പെട്ടതെന്നും, ശ്രീകൃഷ്ണപരമാത്മാവു് അതിനെ എവ്വിധം വീണ്ടെടുത്തുവെന്നും അരുളിചെയ്താലും!.

നാരദർ പറഞ്ഞു: ഒരിക്കൽ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ അസുരന്മാർ ദേവന്മാരാൽ തോല്പിക്കപ്പെട്ടപ്പോൾ, അസുരന്മാരാകട്ടെ, മയാവികളുടെ അധിപനായ മയനെ ശരണം പ്രാപിച്ചു. മയൻ അവർക്കു് സ്വർണ്ണം, വെള്ളി, ഇരുമ്പു് മുതലായ മൂന്നു് ലോഹങ്ങൾകൊണ്ടു് അദൃഷ്ടങ്ങളായ മൂന്നു് വ്യോമയാനനഗരങ്ങൾ സൃഷ്ടിച്ചുനൽകി. അതിൽ അത്ഭുതാവഹമായ പലവിധം ഉപകരണങ്ങളുണ്ടായിരുന്നു. പൂർവ്വവൈരാഗ്യത്താൽ അവർ ആ നഗരങ്ങളുടെ പ്രത്യേകഗുണങ്ങളെ ഉപയോഗിച്ചുകൊണ്ടു് മൂലോകങ്ങളേയും ആക്രമിച്ചുതകർത്തു. തദവസരത്തിൽ ദേവന്മാർ മഹാദേവനെക്കണ്ടു് സങ്കടമുണർത്തിച്ചു. പേടിക്കേണ്ടാ!, എന്നുപറഞ്ഞാശ്വസിപ്പിച്ചുകൊണ്ടു് മഹാദേവൻ തന്റെ വില്ലിൽ ശരംതൊടുത്തു് ആ മൂന്നു് പുരങ്ങൾക്കുനേരേയയയ്ച്ചു. സൂര്യനിൽനിന്നും ചുട്ടുപഴുത്ത ജ്വാലകളുതിരുന്നതുപോലെ, ഭഗവാന്റെ വില്ലിൽനിന്നും തീക്കണങ്ങൾപോലെയുള്ള ശരങ്ങൾ പ്രവഹിക്കുകയും, തത്ഫലമായി മയനിർമ്മിതമായ ആ അത്ഭുതപുരങ്ങൾ മൂന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മഹാദേവന്റെ തീക്കനൽശരങ്ങളേറ്റു് ആ പുരത്രവാസികൾ ജീവനറ്റു് നിലം‌പതിച്ചു. അതുകണ്ട മയൻ അവരെ തന്റെ മായാനിർമ്മിതമായ ഒരു അമൃതകൂപത്തിൽ നിക്ഷേപിച്ചു.  ആ കിണറ്റിലെ അമൃതരസസ്പർശനത്താൽ ആ അസുരന്മാർ മഹാതേജസ്വികളായി, മേഘങ്ങളെ പിളർന്നുവരുന്ന കൊള്ളിമീനുകളെപ്പോലെ, ഉണർന്നെഴുന്നേറ്റു. അതിൽ മനസ്സ് നൊന്തിരിക്കുന്ന മഹാദേവേകണ്ട ശ്രീകൃഷ്ണഭഗവാൻ ആ സമയം ഒരു ബുദ്ധി പ്രയോഗിച്ചു. ശ്രീകൃഷ്ണൻ സ്വയം പശുവായും ബ്രഹ്മദേവൻ കിടവായും മാറിക്കൊണ്ടു് അവിടേയ്ക്കുചെന്നു് ആ കിണറ്റിലെ അമൃതരസത്തെ മുഴുവനും കുടിച്ചുവറ്റിച്ചു. അസുരന്മാർ നോക്കിക്കൊണ്ടു് നിൽക്കുകയായിരുന്നുവെങ്കിലും മാ‍യാമോഹിതരായ അവർക്കു് ഭഗവാനേയും ബ്രഹ്മദേവനേയും തടയുവാൻ കഴിഞ്ഞില്ല. ഈ വിധിയെ കേട്ടറിഞ്ഞ മയൻ ആ അസുരന്മാരോടിങ്ങനെ പറഞ്ഞു: ലോകത്തിൽ ആർക്കും ദൈവഹിതത്തെ തള്ളിക്കളയുവാൻ സാധ്യമല്ല. ഹേ രാ‍ജൻ!, പിന്നീടു് ഭഗവാൻ ശ്രീകൃഷ്ണൻ ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, തപസ്സു്, വിദ്യ, ക്രിയ മുതലായ തത്വങ്ങളാൽ യഥാക്രമം, രഥം, സാരഥി, കൊടിമരം, കുതിരകൾ, ധനുസ്സു്, കവചം, ശരം മുതലായവയെ നിമ്മിച്ചു് മഹാദേവനു് നൽകി. അതിന്റെ ഉപയോഗത്തോടുകൂടി മഹാദേവൻ അഭിജിത്തു് എന്ന മുഹൂർത്തത്തിൽ ദുർഭേദ്യങ്ങളായ ആ മുപ്പുരങ്ങളെ ദഹിപ്പിച്ചുകളഞ്ഞു. ആ സമയം, ആകാശത്തിൽ ദുന്ദുഭി മുഴങ്ങുകയും, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ മുതലായവൻ ജയഘോഷത്തോടെ പുഷ്പവൃഷ്ടി തൂകുകയും, അപ്സരസ്ത്രീകൾ ആടിപ്പാടുകയും ചെയ്തു. രാജാവേ!, ഇങ്ങനെ മയന്റെ പുരങ്ങൾ മൂന്നും ദഹിപ്പിച്ച മഹാദേവനെ ബ്രഹ്മാദിദേവതകൾ ത്രിപുരാന്തകനെന്നു് കീർത്തിച്ചു. സന്തുഷ്ടനായ മഹാദേവൻ അനന്തരം സ്വധാമത്തിലേക്കു് തിരിച്ചുപോയി. പരമാത്മാവും ലോകഗുരുവുമായ ശ്രീകൃഷ്ണഭഗവാൻ മാനുഷവേഷം ധരിച്ചുവന്നു് ആടിയിട്ടുള്ള ഇത്തരം ലീലകളെ ഋഷികൾ നിരന്തരം ഗാനം ചെയ്തുകൊണ്ടിരിക്കുന്നു. ഹേ രാജാവേ! ഇനി എന്താണു് ഞാനങ്ങേയ്ക്കായി പറഞ്ഞുതരേണ്ടതു?.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Prahlada becomes the King of Demons, Lord Shiva destroys the city of Maya

7.9 പ്രഹ്‌ളാദസ്തുതി.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 9
(പ്രഹ്ലാദസ്തുതി.)


നാരദർ തുടർന്നു: ഹേ യുധിഷ്ഠിരരാജാവേ!, ഹിരണ്യകശിപുവിനേയും അനുയായികളേയും വധിച്ചതിനുശേഷം സിംഹാസനത്തിൽ ഉഗ്രരൂപിയായി വർദ്ധിച്ച കോപത്തോടെ ഇരുന്നരുളുന്ന ശ്രീനരസിംഹമൂർത്തിയെ ബ്രഹ്മദേവനോ, ഇന്ദ്രനോ മറ്റാരുമോതന്നെ സമീപിക്കാൻ തയ്യാറായില്ല. ദേവന്മാരുടെ പ്രേരണയാൽ ശ്രീമഹാലക്ഷ്മി ഭഗവാന്റെയടുത്തു് ചെല്ലുവാനുള്ള ശ്രമം നടത്തിയെങ്കിലും അടുക്കുംതോറും അമ്പരപ്പുണ്ടാക്കുന്നതും മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാത്തതുമായ ആ ഭീഷണരൂപത്തെ സമീപിക്കുവാനുള്ള ധൈര്യം ദേവിക്കുമുണ്ടായില്ല. തുടർന്നു്, അരികെ നിന്ന പ്രഹ്ലാദനെ വിളിച്ചു് ബ്രഹ്മദേവൻ ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, അടുക്കലേക്കു് ചെല്ലൂ!. നിന്റെ പിതാവു് കാരണം കോപം പൂണ്ടിരിക്കുന്ന പ്രഭുവിനെ സമാധാനിപ്പിക്കൂ!.

നാരദൻ തുടർന്നു: ഹേ രാജൻ!, അങ്ങനെയാകട്ടെ!, എന്നു് പറഞ്ഞുകൊണ്ടു് ഭക്തോത്തമനായ പ്രഹ്ലാദൻ പതുക്കെപതുക്കെ തൊഴുകൈകളോടെ ഭഗവാന്റെയടുക്കലേക്കു് നടന്നടുത്തു. ഭഗവദ്സമീപത്തെത്തിയശേഷം, ഭൂമിയിൽ വീണു് ദണ്ഡനമസ്ക്കാരം ചെയ്തു. തന്റെ തൃപ്പദങ്ങളിൽ വീണുവണങ്ങിയ ആ ബാലനെ കരുണാദ്രനായ ഭഗവാൻ പിടിച്ചെഴുന്നേൽപ്പിച്ചതിനുശേഷം, കാലസർപ്പത്തെ ഭയന്നുജീവിക്കുന്ന ജീവഭൂതങ്ങളുടെ ഭയം തീർക്കുന്ന തന്റെ കരകമലത്തെ അവന്റെ മൂർദ്ധനിയിൽ വച്ചനുഗ്രഹിച്ചു. ആ സ്പർശനത്തോടുകൂടി അവശേഷിക്കപ്പെട്ട സകല അശുഭങ്ങളുകന്നു് അവൻ ജീവാത്മപരമാതമൈക്യം ചേർന്നവനായി. ആത്മാനന്ദത്താൽ അവന്റെ ശരീരത്തിൽ രോമഞ്ചമുതിർന്നു. പ്രേമാദ്രചിത്തനായ അവന്റെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ നിറഞ്ഞൊഴുകി. അവൻ ഭഗവദ്പാദങ്ങളെ ഹൃദയത്തിൽ വച്ചു് നിർവൃതിയടഞ്ഞു. അവന്റെ ദൃഷ്ടിയും ഹൃദയവും ഭഗവാനിലുറച്ചു. ഭാവസമാധിയിലിരുന്നുകൊണ്ടു് ഇടറിയ കണ്ഠത്തോടെ പ്രഹ്ലാദൻ നരസിംഹമൂർത്തിയെ സ്തുതിച്ചു.

പ്രഹ്ലാദസ്തുതി: സത്വഗുണികളായ ബ്രഹ്മാദിദേവന്മാർക്കും ഋഷികൾക്കും സിദ്ധന്മാർക്കും പ്രസാദിപ്പിക്കുവാൻ കഴിയത്ത ശ്രീഹരിയെ തമോഗുണം നിറഞ്ഞ അസുരവംശത്തിൽ പിറന്ന എനിക്കു് എങ്ങനെ പ്രസാദിപ്പിക്കാൻ കഴിയും? ധനമോ, ആഭിജാത്യമോ, സൌന്ദര്യമോ, പാണ്ഡിത്യമോ, ഇന്ദ്രിയശക്തിയോ, തേജസ്സോ, പ്രഭാവമോ കൊണ്ടു് ആ പരമപുരുഷന്റെ പ്രീണനം സാധ്യമല്ലെന്നു് ഞാനറിയുന്നു. കാരണം, ഗജേന്ദ്രനിൽ അവൻ കേവലഭക്തികൊണ്ടുമാത്രമായിരുന്നല്ലോ പ്രസാദിച്ചതു!. ധനം, ആഭിജാത്യം മുതലായ സകലഗുണങ്ങളുമുണ്ടായിരുന്നാലും, ഭക്തിഹീനനായ ഒരു ബ്രാഹ്മൻ ഭക്തനായ ഒരു ചണ്ഡാളനേക്കാൾ നീചൻതന്നെയാണു. ഭക്തനായ ചണ്ഡാളൻ തന്റെ വംശം മുഴുവൻ ശുദ്ധീകരിക്കുമ്പോൾ, ഭക്തിഹീനനായ ആ ബ്രാഹ്മണനാകട്ടെ, സ്വയത്തെപ്പോലും ശുദ്ധീകരിക്കുവാനാകുന്നില്ല. സ്വയം സമ്പൂർണ്ണനായ ഭഗവാൻ അല്പന്മാരുടെ പൂജയെ സ്വീകരിക്കുന്നില്ല. എന്നാൽ ഭക്തന്മാരർപ്പിക്കുന്നതുമുഴുവൻ സ്വീകരിച്ചുകൊണ്ടു്, ശോഭയാർന്ന മുഖം കണ്ണാടിയിൽ പതിഞ്ഞാൽ കണ്ണടിയിൽ പ്രതിബിംബിതമായ മുഖവും ശോഭയാർന്നുകാണുന്നതുപോലെ, ഭഗവദർപ്പിതമായ വസ്തുക്കൾ ഭക്തന്മാരിലേക്കുതന്നെ എത്തിച്ചേരുന്നു. അതുകൊണ്ടു്, അധമനാണെങ്കിലും ശക്തിക്കൊത്തവിധം എല്ലാപ്രകാരത്തിലും ഞാൻ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിക്കുവാൻ പോകുന്നു. കാരണം, ആ മഹിമകൾ അവിദ്യയാൽ സംസാരത്തിലകപ്പെട്ട ജീവന്റെ മുക്തിനൌകയാകുന്നു. പ്രഭോ!, അവിടുത്തെ ഈ ഭീഷണമായ രൂപം കണ്ടു് ഭയന്നുനിൽക്കുകയാണെങ്കിലും ബ്രഹ്മാദികളായ ഈ ദേവന്മാരെല്ലാം അവിടുത്തെ സത്വഗുണത്തിൽ അധിഷ്ഠിതരായവരും അതുപോലെതന്നെ അങ്ങയുടെ ആജ്ഞാനുവർത്തികളുമാണു. അല്ലാതെ, ഞങ്ങളെപ്പോലെ തമോഗുണികളല്ല.

കാലാകാലങ്ങളിലുണ്ടാകുന്ന മനോമോഹനങ്ങളായ അവിടുത്തെ അവതാരങ്ങളും വിനോദങ്ങളും ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണു. അതിൽ ഭയം തോന്നേണ്ട യാതൊരു ആവശ്യവുമില്ല. ഭഗവാനേ! അങ്ങയുടെ കോപത്തെ അടക്കിയാലും!. ഈ കോപം ആ എന്റെ അച്ഛനെ വധിക്കുവാനായിരുന്നല്ലോ! അദ്ദേഹം എന്തായാലും അങ്ങയാൽ വധിക്കപ്പെട്ടു. വിഷജന്തുക്കളായ തേളോ സർപ്പമോ കൊല്ലപ്പെടുമ്പോഴുണ്ടാകുന്ന ആനന്ദമാണിപ്പോൾ ജനങ്ങൾക്കുണ്ടായിരിക്കുന്നതു. കാരണം, അവരുടെയെല്ലാം ഭയം ഇപ്പോൾ നിശ്ശേഷം നശിച്ചിരിക്കുന്നു. ഇനി അങ്ങയുടെ സുന്ദരരൂപത്തെ കാണുവാനുള്ള കൊതിയോടെയാണവർ ചുറ്റും കൂടിനിൽക്കുന്നതു. മേലിൽ ഇവർക്കു് നിർഭയരായും ധാർമ്മികരായും ജീവിക്കുവാൻ അവിടുത്തെ ഈ രൂപത്തിന്റെ ഓർമ്മ മാത്രം ധാരളമാണു. അതുകൊണ്ടു് ഹേ നരസിംഹമൂർത്തേ! അങ്ങു് കോപം മതിയാക്കുക. ഹേ അജയ്യനായ പ്രഭോ!, ഭീകരമായി തുറന്നിരിക്കുന്ന അങ്ങയുടെ വൿത്രവും, അതിനുള്ളിൽ ഇളകുന്ന നാവും, സൂര്യനെപ്പോലെ കത്തിജ്ജ്വലിക്കുന്ന നേത്രങ്ങളും, വളഞ്ഞ പുരികക്കൊടികളും, കൂർത്ത തേറ്റകളും, കുടൽമാല ധരിച്ച തിരുമാറും, ചോര പുരണ്ട കേസരങ്ങളും, നിശ്ചലമായി മേൽപ്പോട്ടുയർന്നുനിൽക്കുന്ന കാതുകളും, ദിഗ്ഗജങ്ങളെപ്പോലും വിറപ്പിക്കുന്ന ഗർജ്ജനങ്ങളും, കൂർത്ത നഖരങ്ങളുമൊന്നും എന്നെ തെല്ലുപോലും ഭയപ്പെടുത്തുന്നില്ല. എന്നാൽ, ഞാൻ ഭയക്കുന്നതായ ഒന്നുണ്ടു. അതു് അസഹ്യമായ ഈ സംസാരമാണു. കാരണം, പിടിച്ചു് വിഴുങ്ങാനണയുന്ന ഹിംസ്രജന്തുക്കളാണതിൽ മുഴുവനും. അതിനിടയിൽ സ്വന്തം കർമ്മപാശത്താൽ ബന്ധിക്കപ്പെട്ടുകിടക്കുന്ന എന്നെ എപ്പോഴാണു് അങ്ങു് അവിടുത്തെ തൃപ്പദങ്ങളിൽ ചേർക്കുക?. ദുസ്സഹമായ ഈ സംസാരത്തിൽ പതിച്ചതിൽ പിന്നെ, സംഭവിച്ച ജന്മങ്ങളിലെല്ലാം, ദുഃഖത്തിന്റെ തീചൂളയിൽ വെന്തുരുകിക്കൊണ്ടു്, ആത്മാവല്ലാത്തതിനെ ആത്മാവെന്നു് കരുതി ഞാൻ ഉഴലുകയാണു. ഈ ദുഃഖശമനത്തിനായി സേവിക്കുന്ന എല്ലാ മരുന്നുകളും വീണ്ടും ദുഃഖം മാത്രമാണു് സമ്മാനിക്കുന്നതു. എന്നാൽ, ഈ ദുഃഖത്തിനുള്ള ഏക മറുമരുന്നു, അവിടുത്തെ ദാസനായിത്തീരുകയെന്നതാണു. അതുകൊണ്ടു്, ആ ഉപായത്തെ അടിയനുപദേശിച്ചുതന്നാലും!.                            

അല്ലയോ നരസിംഹമൂർത്തേ!, അങ്ങു് സകലജീവഭൂതങ്ങളുടേയും പ്രിയനും സുഹൃത്തുമാണു. അങ്ങനെയുള്ള അവിടുത്തെ ഗുണഗാനങ്ങൾ ബ്രഹ്മദേവനാൽ പ്രകീർത്തിതമായതിനെ അനുകീർത്തിച്ചുകൊണ്ടു് അവിടുത്തെ ചരണങ്ങളിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തന്മാരുടെ ദാസനായി വാണുകൊണ്ടു്, ത്രിഗുണങ്ങളിൽനിന്നകന്നു് ഞാൻ ഘോരമായ ഈ സംസാരത്തെ തരണം ചെയ്യുവാനാഗ്രഹിക്കുന്നു. ഭഗവാനേ!, അങ്ങയാൽ ഉപേക്ഷിക്കപ്പെട്ടാൽ, ശിശുക്കൾക്കു് മാതാപിതാക്കളോ, ആർത്തനു് ഔഷധമോ, കടലിൽ പെട്ടു് മുങ്ങുന്നവനു് കപ്പലോ ആശ്രയമാകുകയില്ല. ബ്രഹ്മാവിൽ തുടങ്ങി ഈച്ചയെറുമ്പോളമുള്ള സകലജീവഭൂതങ്ങളും ഇവിടെ ത്രിഗുണങ്ങൾക്കടിപ്പെട്ടവരാണു. സർവ്വരും അങ്ങയുടെ മായയ്ക്കധീനരായി ഉഴറുന്നു. അവരുടെ കർമ്മങ്ങളുടെ കാരണവും, അവർ കർമ്മങ്ങളനുഷ്ഠിക്കുന്ന സ്ഥലവും, അവർ കർമ്മങ്ങൾക്കുപയോഗിക്കുന്ന പദാർത്ഥങ്ങളും, അവരുടെ കർമ്മങ്ങളുടെ ഉദ്ദേശവും, അവരുടെ കർമ്മങ്ങൾതന്നെയും അവിടുത്തെ മായയുടെ വ്യക്തരൂപങ്ങളാണു. അതുകൊണ്ടു്, കർമ്മവും, യത്നവും, കാരണവും, കർത്താക്കളുമെല്ലാം അവിടുത്തെ മായാശക്തിയായതിനാൽ, എല്ലാം അങ്ങുതന്നെയെന്നനുമാനിക്കാം. ഭഗവാനേ!, നിന്തിരുവടിയുടെ അംശകലയുടെ അനുഗ്രഹാലും കാലത്താലും പരിണമിക്കപ്പെട്ട പ്രകൃതി, കർമ്മമയമായതും ബലമുറ്റതുമായ മനസ്സിനെ നിർമ്മിച്ചിരിക്കുന്നു. ആ മനസ്സാകട്ടെ, വേദോക്തങ്ങളായതും പതിനാറു് ആരക്കാലുകളുള്ളതുമായ ഈ സംസാരചക്രത്തിൽ ജീവനെ തളച്ചിടുകയും ചെയ്യുന്നു. അവിടുത്തെ പദമലരിൽ ആശ്രയം കൊള്ളാതെ ആർക്കാണതിൽനിന്നും കരകയറുവാൻ കഴിയുക?. ഈ മനസ്സുൾപ്പെടെ പതിനൊന്നിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും ചേർന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ടും അതിനെ നിയന്ത്രിച്ചുകൊണ്ടും അങ്ങു് അതിനു് പരനായി നിലകൊള്ളുന്നു. അതുകൊണ്ടു്, അങ്ങു് കാലസ്വരൂപനാണു. ഭഗവാനേ! നിന്തിരുവടിയെ ആർക്കാണിവിടെ ജയിക്കാൻ കഴിയുക?. ഈയുള്ളവൻ അങ്ങയുടെ കാലചക്രത്തിൽ പെട്ടുഴലുകയാണു. ഇന്നിതാ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ അവിടുത്തെ അടിമലരിൽ ചേർത്താലും!.

സാധാരണജനം ദീർഘായുസ്സിനും ഐശ്വര്യത്തിനും വേണ്ടി സ്വർഗ്ഗത്തെ കാമിക്കുന്നു. എന്നാൽ അവയുടെ സകലമഹത്വങ്ങളേയും എന്റെ പിതാവിലൂടെ ഞാൻ കണ്ടറിഞ്ഞതാണു. അദ്ദേഹത്തിന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അഖില ലോകപാലകന്മാരും പേടിച്ചുവിറച്ചില്ലാതാകുമായിരുന്നു. അങ്ങനെ പ്രഭാവശാലിയായ എന്റെ അച്ഛനെയാണങ്ങു് നിമിഷനേരംകൊണ്ടു് വധിച്ചുകളഞ്ഞതു. ആയതുകൊണ്ടു്, ബ്രഹ്മാവുമുതലിങ്ങോട്ടുള്ള സകലഭൂതങ്ങളും അനുഭവിക്കുന്ന സുഖഭോഗങ്ങളേയോ, ആയുസ്സിനേയോ, സമ്പത്തിനേയോ, അവയുടെ നിസ്സാരതെ മനസ്സിലാക്കുന്ന ഞാൻ ആഗ്രഹിക്കുന്നില്ല. അവിടുത്തെ കാലത്താൽ തകർക്കപ്പെടുന്ന ഒന്നിലും അടിയനാഗ്രഹമില്ല. എനിക്കു് വേണ്ടതു് അങ്ങയുടെ ഭക്തന്മാരുടെ സംഗം മാത്രമാണു. ഹേ പ്രഭോ!, എന്നെ അവരുടെയടുത്തേക്കെത്തിച്ചാലും!. ഈ പ്രപഞ്ചത്തിലെ സകലവിഷയഭോഗങ്ങളും മരീചികാജലം പോലെയാണു. എവിടെയാണതിൽ ജലമുള്ളതു? അഥവാ എവിടെയാണു് സംസാരത്തിൽ സുഖമുള്ളതു?. ഈ ശരീരം കൊണ്ടും എന്തു് പ്രയോജനം?. ഇതു് രോഗങ്ങൾക്കു് വന്നുപെടുവാനുള്ള ഉപാധി മാത്രമാണു. എന്നാൽ, ഈ സത്യമറിയുന്ന ജ്ഞാനികൾ പോലും അല്പസുഖങ്ങൾക്കു് പിന്നാലെ പായുന്നു. മനസ്സിനെ അടക്കാൻ കഴിയാതെ അവർ ജീവിതകാലം മുഴുവനും അവയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. രാജസ്സഗുണത്തിൽനിന്നുമുത്ഭവിച്ചവരും തമോഗുണികളുമായ ഈ അസുരന്മാരുടെയിടയിൽ പിറന്നുവീണ ഞാനെവിടെ?, നിന്തിരുവടിയുടെ കാരുണ്യമെവിടെ?. എന്തായാലും, ബ്രഹ്മാവിനോ, രുദ്രനോ, ലക്ഷ്മീഭഗവതിക്കോ സിദ്ധിക്കാത്ത അനുഗ്രഹമാണു് അവിടുത്തെ കാരുണ്യത്താൽ എനിക്കിന്നു് കൈവന്നതു. എന്തെന്നാൽ, പ്രസാദ‍രൂപമായ നിന്തിരുവടിയുടെ കരകമലം എന്റെ ശിരസ്സിൽ തൊട്ടനുഗ്രഹിച്ചുവല്ലോ!.

പ്രാകൃതജനങ്ങളെപ്പോലെ, നിന്തിരുവടിയ്ക്കു് ഉച്ചനീചത്വങ്ങളില്ല. അതുകൊണ്ടു് അങ്ങു് ഉചിതമായ വരങ്ങളെ ഏവർക്കും പ്രദാനം ചെയ്യുന്നു. ആ പ്രാകൃതജനങ്ങൾക്കൊപ്പം കൂടി ഞാനും സർപ്പങ്ങളുടെ വാസസ്ഥാനമാകുന്ന സംസാരാന്ധകൂപത്തിൽ വീഴുകയായിരുന്നു. അഹോ! എന്റെ ഭാഗ്യം!, എന്നാൽ, ദേവർഷി നാരദൻ എന്നിൽ കാരുണ്യവാനാകുകയും എന്നെ സ്വീകരിച്ചനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെയുള്ള അവിടുത്തെ ഭൃത്യന്മാരെ എങ്ങനെയാണു് ഞാൻ ഉപേക്ഷിക്കുക?. ഹേ നാഥാ!, എന്റെ അച്ഛനെ വധിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ വാളിനിരയാകാതെ അങ്ങന്നെ രക്ഷിച്ചു. വാളോങ്ങിക്കൊണ്ടു് അച്ഛനെന്നോടു് പറഞ്ഞിരുന്നു: എനിക്കന്യനായി ഒരു ഈശ്വരനുണ്ടെങ്കിൽ അവൻ ഇപ്പോൾ വന്നു് നിന്നെ രക്ഷിക്കട്ടെ!, ഞാനിതാ നിന്റെ ഉടലിൽനിന്നും ശിരസ്സിനെ ഛേദിക്കാൻ പോകുന്നു. എന്നു. എന്നാൽ, എന്നെ രക്ഷിച്ചതുവഴി നിന്തിരുവടി അവിടുത്തെ ഭക്തന്മാരുടെ വാക്കിനെ സത്യമാക്കുക മാത്രമായിരുന്നു ചെയ്തതു. ഭഗവാനേ! ഈ പ്രപഞ്ചം അങ്ങയുടെ മൂർത്തരൂപം തന്നെയാണു. ഇതിന്റെ ആദിയിലും അന്ത്യത്തിലും ആകെയുണ്ടായിരുന്നതും, മധ്യത്തിൽ സർവ്വതിലും നിറഞ്ഞുവസിക്കുന്നതും അങ്ങുതന്നെ. അവിടുത്തെ മായയാൽ ത്രിഗുണങ്ങൾ പരിണമിച്ചുണ്ടായിരിക്കുന്നാതാണു് ഇക്കാണുന്ന സകലചരാചരങ്ങളും. അതുകൊണ്ടു്, അങ്ങല്ലാതെ ഇവിടെ മറ്റൊന്നുംതന്നെയില്ല. കാര്യകാരണസ്വരൂപമായ ഈ പ്രപഞ്ചം നിന്തിരുവടിതന്നെ. അതു് നിഷേധിക്കുന്നവനും അവിടുന്നുതന്നെ. അതുകൊണ്ടു്, തന്നെന്നും പരനെന്നുമുള്ള ഭേദബുദ്ധി മായാകല്പിതമാണു. വിത്തും വൃക്ഷവും, വസ്തുവും കാലവുമെന്നതുപോലെ, യതൊന്നിൽനിന്നും യാതൊന്നുണ്ടാകുകയോ, യാതൊന്നിൽ യാതൊന്നു് നിലനിൽക്കുകയോ, യാതൊന്നിൽത്തന്നെ യാതൊന്നു് ലയിക്കുകയും ചെയ്യുന്നുവോ, തുമാത്രമാണു് സത്യത്തിൽ ഉള്ളതു.

ഭഗവാനേ!, അർദ്ധനിമീലിതനേത്രനായി ആത്മാനന്ദഭൂതിയോടും നിഷ്ക്രിയനായും തുരീയാവസ്ഥയിൽ നിദ്രകൊള്ളുന്ന അങ്ങയിൽ കല്പാന്തത്തിൽ സകലഭൂതങ്ങളും ഒതുങ്ങിക്കൂടുന്നു. ആ സമയം, അങ്ങു് കാരണോദകശായിയായി സർവ്വതിനും പരനായി, തമസ്സിനെ ചേർക്കാതെയും, വിഷയങ്ങളെ നിരിക്ഷിക്കാതെയും യോഗനിദ്രയെ പ്രാപിക്കുന്നു. ആവിധമുള്ള അവിടുത്തെ ദേഹം തന്നയാകുന്നു ഈ പ്രപഞ്ചം. തുടർന്നു്, കാലമാകുന്ന തന്റെ ശക്തിയാൽ ത്രിഗുണങ്ങൾ പരിണമിക്കുകയും, ശേഷതല്പത്തിന്മേലുള്ള യോഗനിദ്രയിൽനിന്നുണരുന്ന നിന്തിരുവടിയുടെ തിരുനാഭിയിൽനിന്നു് ആ കാരണസമുദ്രത്തിൽ ബ്രഹ്മാണ്ഡമാകുന്ന മഹാപത്മം, വിത്തിൽനിന്നും അരയാൽ മുളയ്ക്കുന്നതുപോലെ ഉത്ഭവിക്കുകയും ചെയ്യുന്നു. ആ താമരയിൽ ബ്രഹ്മദേവൻ പിറന്നു. എന്നാൽ താനിരിക്കുന്ന താമരയല്ലാതെ മറ്റൊന്നുംതന്നെ അദ്ദേഹത്തിനു് കാണാൻ സാധിച്ചില്ല. തുടർന്നു്, തന്റെയുള്ളിലുള്ള നിന്തിരുവടിയെ അദ്ദേഹം പുറത്തെല്ലായിടവും അന്വേഷിച്ചു. നൂറ്റാണ്ടുകാലം ആ കാരണസമുദ്രത്തിലങ്ങോളമിങ്ങോളം മുങ്ങിത്തപ്പിയിട്ടും ഒരെത്തും പിടിയും കിട്ടാതെ ബ്രഹ്മദേവൻ വലഞ്ഞു. അതിലെന്തത്ഭുതമിരിക്കുന്നു?. ഒരു വിത്തു് മുളച്ചുകഴിഞ്ഞാൽ പിന്നെ, ആ വിത്തിനെ കാണാൻ സാധിക്കുമോ?. ആവോളമലഞ്ഞതിനുശേഷം, ബ്രഹ്മദേവൻ ആശ്ചര്യത്തോടെ തന്റെ ഇരിപ്പിടമായ ആ താമരയിൽ വന്നിരുന്നു് ദീഘകാലം തപസ്സനുഷ്ഠിച്ചു. ആ തീവ്രതപസ്സിന്റെ ഫലമായി ഹൃദയശുദ്ധിവന്നപ്പോൾ, ഭൂമിയിൽ ഗന്ധമെന്നതുപോലെ, ഭൂതാന്തഃകരണങ്ങളുടെ സംഘാതമായ തന്റെ ശരീരത്തിനുള്ളിൽ കുടിയമരുന്ന അതിസൂക്ഷ്മരൂപനായ നിന്തിരുവടിയെ അദ്ദേഹം സാക്ഷാത്കരിച്ചു. ആയിരക്കണക്കിനു് മുഖാദി അവയവങ്ങളോടും, ആയുധങ്ങളോടും, ആഭരണങ്ങളോടും കൂടിയ വിരാട്രൂപനെ വിരിഞ്ചൻ ദർശിച്ചു് സന്തോഷവാനായി. മാത്രമല്ല, ഹയഗ്രീവരൂപം പൂണ്ടു്, ബലവാന്മാരായ മധുകൈടഭാദികളെ വധിച്ചു് വേദത്തെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകുകയും ചെയ്തു. ഇങ്ങനെ രജസ്സിനെയും തമസ്സിനെയും അകറ്റുന്ന അവിടുത്തെ സത്വഗുണത്തെ അവിടുത്തെ ഏറ്റവും പ്രിയപെട്ട രൂപമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഇങ്ങനെ മനുഷ്യൻ, മൃഗം, ഋഷി, ദേവൻ, മത്സ്യം, തുടങ്ങിയ ഭാവങ്ങളിലവതരിച്ചുകൊണ്ടു് നിന്തിരുവടി ലോകത്തെ കാക്കുന്നു. ശത്രുക്കളെ കൊന്നൊടുക്കി ധർമ്മം പരിപാലിക്കുന്നു. എന്നാൽ, കലികാലത്തിലാകട്ടെ, അങ്ങു് പ്രച്ഛന്നവേഷത്തിൽ കുടികൊള്ളുകയും ചെയ്യുന്നു. ആയതിനാൽ നിന്തിരുവടിയെ ത്രിയുഗൻ എന്ന പേരിലറിയപ്പെടുന്നു. ഹേ വൈകുണ്ഠനാഥാ!, പാപവാസനകളാൽ വിഷയങ്ങളിൽ മുങ്ങി കാമനകൾ കൊണ്ടുനിറഞ്ഞ ഈ മനസ്സു് അവിടുത്തെ മഹിമകളിൽ ആസക്തമാകുന്നില്ല. പിന്നെങ്ങനെയാണു് ഞാൻ അവിടുത്തെ തത്വത്തെ മനസ്സിലാക്കുന്നതു?. ഹേ അച്യുതാ!, അനേകം പത്നിമാരുള്ള ഒരു ഗൃഹനാഥന്റെ അവസ്ഥയാണെനിക്കിപ്പോൾ. എന്റെ ഓരോ ഇന്ദ്രിയങ്ങളും എന്നെ ഓരോയിടത്തേക്കു് വലിച്ചുകൊണ്ടുപോകുകയാണു. ഓരോ ജീവന്മാരും തങ്ങളുടെ കർമ്മഫലമായി സംസാരമാകുന്ന ഈ വൈതരണീനദിയിൽ വീണു് ഭീതി മുഴുത്തു് കഴിയുകയാണു. അവർ അന്യോന്യം ഭേദഭാവനയാൽ ശത്രുക്കളെന്നും മിത്രങ്ങളെന്നും സ്വയം കരുതുന്നു. അറിവില്ലാത്തെയീ ജീവഭൂതങ്ങളോടു് കഷ്ടം തോന്നി അവരെ ഈ വൈതരണിയുടെ മറുകരയെത്തിക്കേണമേ!. സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് ഹേതുഭൂതനായിരിക്കുന്ന അങ്ങേയ്ക്കു് ഞങ്ങളെ ഈ സംസാരത്തിൽനിന്നും രക്ഷിക്കുവാൻ എന്തു് പ്രയാസമാണുള്ളതു?. മഹാപുരുഷന്മാരുടെ അനുഗ്രഹം മൂഢന്മാരിലാണു് ഉണ്ടാകേണ്ടതു. എന്നാൽ, നിന്തിരുവടിയെ ഇടതടവില്ലാതെ സേവിക്കാൻ മാത്രം ജീവിക്കുന്ന ഞങ്ങൾക്കൊരിക്കലും അതാവശ്യമില്ല. ഭഗവാനേ!, ഈയുള്ളവൻ എപ്പോഴും അവിടുത്തെ സങ്കീർത്തനമാകുന്ന അമൃതത്തിൽ മുങ്ങിക്കഴിയുന്നവനാണു. അതുകൊണ്ടു് കരകയറുവാൻ പ്രയാസമുള്ള ആ വൈതരണിയെയോർത്തു് ഞാൻ അമ്പരക്കുന്നില്ല. എന്നൽ, അടിയൻ ഉത്കണ്ഠപ്പെടുന്നതു്, അതിൽനിന്നും വിട്ടുനിന്നു് ഇന്ദ്രിയസുഖത്തിനുവേണ്ടി ഭാരം ചുമക്കുന്ന മൂഢന്മാരെയോർത്താണു. ഋഷികളിൽ ഏറിയകൂറും അവർ സ്വന്തം മുക്തിയെ മാത്രമാഗ്രഹിച്ചുകൊണ്ടു് ജനമധ്യത്തിൽനിന്നകന്നുനിൽക്കുന്നവരാണു. അവർ മറ്റുള്ളവരെക്കുറിച്ചോർക്കുന്നതേയില്ല. എന്നാൽ അടിയനാകട്ടെ, ഈ ദീനന്മാരെ വിട്ടു് ഒറ്റയ്ക്കു് മോക്ഷം ആഗ്രഹിക്കുന്നില്ല. ദുസ്തരമായ ഈ സംസാരത്തിൽ അങ്ങല്ലാതെ അവർക്കാരിരിക്കുന്നു?. സ്ത്രീസംഗം പോലുള്ള വിഷയഭോഗം ചൊറിച്ചിലിലുണ്ടാകുന്ന ഒരുതരം സുഖംപോലെ നിസ്സാരമാണു. അവ സർവ്വദാ ദുഃഖം മാത്രം പ്രദാനം ചെയ്യുന്നു. ഈ കൃപണന്മാർ ഇത്രയധികം ദുഃഖമനുഭവിച്ചിട്ടും ലൌകികതയിൽനിന്നും വിരക്തരാകുന്നില്ല. എന്നാൽ, യാതൊരുവന്റെ ബുദ്ധി വേണ്ടവിധം ഉറച്ചിരിക്കുന്നുവോ, അവൻ ഈ വിഷയാസക്തിയെ ചെറുക്കാൻ കെല്പുള്ളവനാകുന്നു. ഭഗവാനേ!, മൌനം, വ്രതം മുതലായ മോക്ഷമാർഗ്ഗങ്ങളെല്ലാംതന്നെ ഇന്ദ്രിയജയം നേടിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം കേവലം ഉപജീവനത്തിനായുള്ള കർമ്മങ്ങളാണു. എന്നാൽ, ഡംഭു് കാട്ടാനായി മാത്രം ഈ കർമ്മങ്ങളെ ചെയ്യുന്നവർക്കാകട്ടെ, അതുപോലും സിദ്ധിക്കുന്നില്ല.

ഹേ നാഥാ!, വിത്തും മുളയുമെന്നതുപോലെ, കാര്യകാരണങ്ങളായിരിക്കുന്ന അങ്ങയുടെ രൂപത്തെ വേദങ്ങൾ വർണ്ണിച്ചുചൊല്ലുന്നു. യോഗികളാകട്ടെ, ഈ കാര്യകാരണങ്ങൾക്കിടയിലുള്ള അവിടുത്തെ സാന്നിധ്യത്തെ, അരണിയിലുള്ള അഗ്നിയെപ്പോലെ, പ്രത്യക്ഷത്തിൽ കണ്ടെത്തുന്നു. ഇതാണു് യഥാർത്ഥജ്ഞാനം. പഞ്ചഭൂതങ്ങളും, തന്മാത്രകളും, പ്രാണേന്ദ്രിയങ്ങളും, മനസ്സും, ചിത്തവും, അഹങ്കാരവുമെല്ലാം അങ്ങുതന്നെയാകുന്നു. സഗുണനായതും നിർഗ്ഗുണനായതും അങ്ങുതന്നെ. മനസ്സാലും വചസ്സാലും നിർവ്വചിക്കപ്പെട്ടിരിക്കുന്ന സകലതും അങ്ങുതന്നെ. യഥാർത്ഥത്തിൽ നിന്തിരുവടിയിൽനിന്നും അന്യമായി ഇവിടെ മറ്റൊന്നുംതന്നെയില്ല. സത്വാദിഗുണങ്ങളും, മഹദാദി തത്വങ്ങളും, മനസ്സും, മനുഷ്യാദി ജീവഭൂതങ്ങളുമെല്ലാം ആദ്യന്തങ്ങളുള്ളവയാണു. ആയതുകൊണ്ടു് അങ്ങയെ അവർക്കാർക്കുംതന്നെ അറിയാൻ കഴിയുന്നില്ല. ആയതിനാൽ, മഹാത്മാക്കളാകട്ടെ, വേദസൂക്തങ്ങളുടെ മന്ത്രണത്തെ ഉപേക്ഷിച്ചു് മനസം‌‌യമനത്തിലൂടെ നിന്തിരുവടിയെ സാക്ഷാത്കരിക്കുവാൻ ശ്രമിക്കുന്നു. ആകയാ, പരമഹംസന്മാരുടെ പ്രാപ്യസ്ഥാനമായ അവിടുത്തെ പദമലരിണയെ ലഭിക്കണമെങ്കിൽ, സമ്പൂജ്യനായ അങ്ങയെ നമസ്ക്കാരം, സ്തോത്രം, കർമ്മാർപ്പണം, പരിചരണം, തൃപ്പാദസ്മരണം, കഥാശ്രവണം, മുതലായ സേവനത്തോടുകൂടിയാരാധിക്കാതെ സാധ്യമാകുകയില്ല.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, പ്രഹ്ലാദനാൽ ഇപ്രകാരം സ്തുതിക്കപ്പെട്ട നിർഗ്ഗുണനായ ഭഗവാൻ കോപത്തെയടക്കി ശാന്തനായി തന്റെ മുന്നിൽ വീണുവണങ്ങിനിൽക്കുന്ന പ്രഹ്ലാദനോടിപ്രകാരം പറഞ്ഞു: ഹേ പ്രഹ്ലാദാ!, നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. നാം നിന്നിൽ പ്രസന്നനായിരിക്കുന്നു. സമസ്ത ജീവരാശികളുടേയും അഭീഷ്ടങ്ങളെ നിറവേറ്റുന്ന നമ്മിൽനിന്നും വേണ്ടുന്ന വരം നീ വരിച്ചുകൊള്ളുക!. ഹേ ആയുഷ്മൻ!, എന്റെ പ്രസാദമില്ലാതെ യാതൊരു പ്രാണിക്കും എന്നെ സാക്ഷാത്ക്കരിക്കുവാൻ സാധ്യമല്ല. അതേസമയം, എന്റെ ദർശനസൌഭാഗ്യമുണ്ടാകുന്ന ഭക്തൻ പിന്നീടൊരിക്കലും ദുഃഖംത്തെ അർഹിക്കുന്നുമില്ല. അതുകൊണ്ടു്, ശ്രേയസ്സിനെ കാംക്ഷിക്കുന്ന ജ്ഞാനികളും ശുദ്ധചരിതന്മാരുമായിട്ടുള്ളവർ സർവ്വാഭീഷ്ടപ്രദായകനായ എന്നെ സർവ്വാത്മനാ പ്രസാദിപ്പിക്കുന്നു.

നാരദർ പറഞ്ഞു: ഹേ രാജാവേ!, ഭഗവാൻ ഏതു് വരത്തേയും വരിച്ചുകൊള്ളാൻ പറഞ്ഞുവെങ്കിലും, അസുരോത്തമനും ഏകാന്തഭക്തനുമായ പ്രഹ്ലാദൻ സാധാരണജനത്തെപ്പോലെ ആ പ്രലോഭനത്തിൽൽ വീഴുകയോ, വരങ്ങള ആഗ്രഹിക്കുകയോ ചെയ്തില്ല.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Prahlada praying to Lord Narasimha Murthy

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

7.8 നരസിംഹാവതാരം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 8
(നരസിംഹാവതാരം.)


നാരദർ പറഞ്ഞു: രാജാവേ!, പ്രഹ്ലാദൻ അസുരകുമാരന്മാർക്കു് അദ്ധ്യാത്മതത്വം ഉപദേശിക്കുകയും, അവർ അതിനെ ഭക്തിയോടെ സ്വീകരിക്കുകയും, തുടർന്നു, ശണ്ഡാമർക്കന്മാരുടെ ശിക്ഷണത്തെ തിരസ്കരിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ ബുദ്ധി വഴിമാറിയതിൽ പരിഭ്രാന്തരായ ശണ്ഡാമർക്കന്മാർ എത്രയുംവേഗം രാജാവായ ഹിരണ്യകശിപുവിനെ വിവരമറിയിച്ചു. സ്വപുത്രന്റെ ഈ പ്രവൃത്തിയെക്കുറിച്ചുകേട്ടു് ഹിരണ്യകശിപു ക്രോധത്താൽ വിറച്ചു. എങ്ങനെയും പ്രഹ്ലാദനെ വധിക്കുവാൻ തീരുമാനിച്ചു. പെട്ടെന്നു്, ചവിട്ടേറ്റ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ടു് ഹിരണ്യകശിപു നമ്രശിരസ്ക്കനായി തൊഴുകൈയ്യോടെ നിൽക്കുന്ന സ്വന്തം പുത്രനെ നോക്കി അധിക്ഷേപിച്ചുകൊണ്ടു്, പരുഷമായ വാക്കുകളാൽ ഇപ്രകാരം ഗർജ്ജിച്ചു. ഹേ അച്ചടക്കമില്ലാത്ത മന്ദബുദ്ധിയായ കുലദ്രോഹീ!, ഹേ നീചാ!, എന്റെ ഉത്തരവിനെ വകവയ്ക്കാതെ ഈവിധം പ്രവർത്തിച്ച നിന്നെ ഇന്നുതന്നെ യമപുരിയിലേയ്ക്കയയ്ക്കുന്നുണ്ടു. ഞാനൊന്നു് കോപിച്ചാൽ മൂന്നുലോകങ്ങളും അവയുടെ പാലകന്മാരും കിടുകിടാ വിറയ്ക്കും. എടാ മൂഢാ!, അങ്ങനെയുള്ള എന്റെ ആജ്ഞയെ പേടികൂടാതെ ലംഘിക്കുവാൻപോന്ന എന്തു് ബലമാണു് നിന്നിലുള്ളതു?.

പ്രഹ്ലാദൻ പറഞ്ഞു: ഹേ രാജാവേ!, ബ്രഹ്മാവു് മുതൽ സ്ഥാവരജംഗമങ്ങൾ വരെയുള്ള സകല ചരാചരങ്ങളും ആരുടെ വശം ചേർന്നുനിൽക്കുന്നുവോ, ആ അവൻ‌തന്നെയാണു് എന്റെയും അങ്ങയുടേയും അതുപോലെ സകല മഹാബലന്മാരുടേയും ബലമായിട്ടിരിക്കുന്നതു. ഉരുക്രമനായ ആ ഈശ്വരൻ കാലമായി വർത്തിക്കുന്നു. അവൻ സകലഭൂതങ്ങളുടേയും ഇന്ദ്രിയശക്തിയും മനശക്തിയുമാകുന്നു. ത്രിഗുണങ്ങളുടെ ഈശ്വരനാണവൻ. അവൻ തന്റെ ശക്തിയാൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചരുളുന്നു. അങ്ങീ ആസുരഭാവത്തെ വിട്ടു് സ്വന്തം മനസ്സിനെ നിയന്ത്രിക്കുക. അങ്ങേയ്ക്കു് വശംവദമാകാത്ത ഈ മനസ്സുതന്നെയാണു് അവിടുത്തെ ശത്രു. സമഭാവനയോടെ സകലഭൂതങ്ങളേയും കാണുക എന്നതുതന്നെയാണു് ഈശ്വരഭക്തിയെന്നതു. ഉള്ളിലുള്ള ആറു് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിക്കാതെ, പുറത്തു് പത്തുദിക്കുകളും ജയിച്ചിട്ടു് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതുകൊണ്ടെന്തുകാര്യം?. പകരം, ജീവന്റെ യഥാർത്ഥ ശത്രുവായ മനസ്സിനെ നിഗ്രഹിച്ചവനും ജീവഭൂതങ്ങളെ സമദൃഷ്ടിയോടെ കാണുന്നവനുമായവനു് അജ്ഞാനജമായ യാതൊരു ശത്രുക്കളുമുണ്ടാകില്ല.

ഹിരണ്യകശിപു പറഞ്ഞു: ഹേ മൂഢാ! നീ ചാകാനാഗ്രഹിക്കുന്നവനാണെന്നു് വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ടാണു് നീ ഇത്രയും വീമ്പു് പറയുന്നതു. കാരണം, മരിക്കാൻ പോകുന്നവന്റെ വാക്കുകൾ എല്ലായ്പ്പോഴും മേലും കീഴുമില്ലാത്തവയായിരിക്കുമല്ലോ!. ഹേ ഭാഗ്യം കെട്ടവനേ!, എന്നിൽനിന്നും അന്യനായ ഒരു ജഗദീശ്വരനുണ്ടെന്നു് നീ പറയുന്നുവല്ലോ. എന്നാൽ അവൻ എവിടെ?
പ്രഹ്ലാദൻ: അവൻ എല്ലായിടവും നിറഞ്ഞുവസിക്കുന്നവനാണു
ഹിരണ്യകശിപു: അങ്ങനെയെങ്കിൽ എന്തുകൊണ്ടു് ഈ തൂണിൽ കാണുന്നില്ല?
പ്രഹ്ലാദൻ: അതാ ഞാൻ കാണുന്നുവല്ലോ!.
ഹിരണ്യകശിപു: ഓഹോ! എല്ലാത്തിനും തർക്കുത്തരം പറയുന്ന നിന്റെ ഉടലിൽനിന്നും ഈ ശിരസ്സു് ഞാൻ വേർപെടുത്തുവാൻ പോകുന്നു. നിനക്കു് രക്ഷയായ ഹരിയെന്നു് പറയുന്നവൻ ആരായാലും അവനിപ്പോൾ വന്നു് നിന്നെ രക്ഷിക്കുന്നതു് ഞാനൊന്നു് കാണട്ടെ!.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ അസുരപുംഗവൻ വീണ്ടും വീണ്ടും ദുർഭാഷണങ്ങളാൽ പ്രഹ്ലാദനെ ദ്രോഹിച്ചുകൊണ്ടു് സിംഹാസനത്തിൽനിന്നും ചാടിയെഴുന്നേറ്റു് ഒരുകൈയ്യിൽ വാളോങ്ങിപ്പിടിച്ചുകൊണ്ടു് മറുകൈയ്യാൽ മുഷ്ടിചുരുട്ടി അടുത്തുണ്ടായിരുന്ന ഒരു തൂണിൽ ആഞ്ഞിടിച്ചു. ഹേ രാജാവേ!, പെട്ടെന്നു് ആ തൂണിൽനിനും അതിഘോരമായ ഒരു ഗർജ്ജനമുണ്ടായി. ആ ശബ്ദം ബ്രഹ്മാണ്ഡകടാഹത്തെ മുഴുവൻ തകർക്കുമോ എന്നുതോന്നി. ദേവലോകങ്ങളിൽവരെ എത്തപ്പെട്ട ആ ഭീകരശബ്ദം കേട്ടു് ബ്രഹ്മാവാദിയായ ദേവന്മാർ തങ്ങളുടെ ലോകങ്ങൾ നശിക്കാൻ പോകുകയാണെന്നു് ശങ്കിച്ചു. അസുരന്മാർ കിടുകിടെ വിറച്ചു. പുത്രവധത്തിനായി അടുത്തുകൊണ്ടിരിക്കുന്ന ഹിരണ്യകശിപു ആ ഘോരനാദം എവിടെനിന്നുണ്ടായെന്നറിയുവാനായി സംഭ്രമത്തോടെ നാലുപാടും നോക്കി. എന്നാൽ അതിന്റെ ഉത്ഭവസ്ഥാനത്ത കണ്ടറിയുവാൻ ആർക്കും തന്നെ സാധിച്ചില്ല.

വീണ്ടും ഹിരണ്യകശിപു ഉൾകിടിലത്താൽ നാലുപാടും നോക്കുന്നതിനിടയിൽ, സ്വന്തം ഭൃത്യനായ പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; സമസ്തചരാചരത്തിലും താൻ കുടികൊള്ളുന്നുവെന്ന സത്യം പ്രഹ്ലാദൻ അസുരബാലകന്മാർക്കു് പറഞ്ഞുകൊടുത്തതു് തെളിയിക്കുവാനായി; തൂണിൽ എവിടെ? എന്നു് ഹിരണ്യകശിപു ചോദിച്ചപ്പോൾ, ഇതാ ഞാൻ കാണുന്നുവല്ലോ! എന്ന പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; മൂന്നു് പ്രാവശ്യം അസുരയോനിയിൽ ജനിച്ചു് തന്നാൽ വധിക്കപ്പെട്ടു് വീണ്ടും തന്റെ പാർഷദസ്ഥാനമലങ്കരിക്കാമെന്നു് സനകാദികൾ ജയവിജയന്മാർക്കു് കൊടുത്ത വാക്കിനെ സത്യമാക്കാൻ വേണ്ടി; അകത്തുവച്ചോ പുറത്തുവച്ചോ, മനുഷ്യരാലോ മൃഗങ്ങളാലോ, ബ്രഹ്മാവിന്റെ സൃഷ്ടിയിൽ‌പെട്ട യാതൊരു ഭൂതങ്ങളാലുമോ ഹിരണ്യകശിപുവിനു് മരണമുണ്ടാകില്ല എന്ന ബ്രഹ്മാവിന്റെ വരത്തെ സാധൂകരിക്കുവാനായി; ശ്രീഹരിയോടുള്ള ശത്രുതകൊണ്ടുമാത്രമേ എനിക്കു് മരണമുള്ളൂ എന്നു് ഹിരണ്യകശിപു സ്വയം മകനോടു് പറഞ്ഞ ആ വാക്കിനേയും സത്യമാക്കുവാൻ വേണ്ടി; പ്രഹ്ലാദൻ മാതൃഗർഭത്തിലായിരുന്നപ്പോൾ നാരദർ ഇന്ദ്രനോടു് പറഞ്ഞിരുന്നു, ഈ പ്രഹ്ലാദൻ തന്റെ ഭക്തനാനെന്നും അനുചരനാണെന്നും, ആയതിനാൽ ഇവനാൻ ഇന്ദ്രനു് മരണമില്ലെന്നും. ഭക്തോത്തമനായ നാരദരുടെ ആ വാക്കിനേയും നിജവത്ക്കരിക്കുവാ‍നായി; മാത്രമല്ലാ, എന്റെ ഭക്തന്മാർ നശിക്കില്ല എന്നു് അർജ്ജുനനു് താൻ സ്വയം കൊടുത്ത വാക്കും പാലിക്കപ്പെടുവാനായി; പൂർണ്ണമായും മൃഗമോ മനുഷ്യനോ അല്ലാത്ത അത്ഭുതകരമായ നരസിംഹരൂപത്തെ ധരിച്ചുകൊണ്ടു് ആ തൂണു് പിളർന്നു് സഭാമധ്യത്തിൽ ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി.

ശബ്ദം കേട്ടു് നാലുപാടും ആരായുന്നതിനിടയിൽ പിളർന്ന തൂണിന്റെ മധ്യഭാഗത്തുനിന്നും പുറത്തേക്കു് ചാടിവരുന്ന മനുഷ്യന്റേയും മൃഗത്തിന്റേയും സമ്മിശ്രമായ ഭഗവാന്റെ ആ ഉഗ്രരൂപം കണ്ടു് ഹിരണ്യകശിപു ചിന്തിച്ചു: അഹോ! ഇതു് മൃഗവുമല്ല, മനുഷ്യനുമല്ല, അത്ഭുതമായിരിക്കുന്നു. എന്താണു് ഞാനീ കാണുന്ന രൂപം?. ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിന്റെ നേർക്കുനേരായി അത്യധികം ഭീതിജനകമായ ആ നരസിംഹരൂപം ധരിച്ച ശ്രീഹരി നിന്നരുളി.

[പഴുപ്പിച്ച സ്വർണ്ണം പോലെ പിംഗളനിറമുള്ള അത്യുഗ്രമായ കണ്ണുകൾ. ചിതറിത്തിളങ്ങുന്ന ജടകളാലും കണ്ഠരോമങ്ങളാലും വീർത്തിരിക്കുന്ന മുഖം. ഭീകരമായ തേറ്റകൾ. വാൾപോലെയും കത്തിയുടെ മുനപോലെയും തീഷ്ണമായ നോട്ടം. വളഞ്ഞ പുരികക്കൊടികൾ. നിശ്ചലമാക്കി ഉയർത്തിപ്പിടിച്ചിരിക്കുന്ന കാതുകൾ. വായും നാസാസുഷിരങ്ങളും ഗുഹകൾപ്പോലെ വിസ്തൃതമായി തുറന്നിരിക്കുന്നു. അതിഭീകരമായി വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ആകാശം മുട്ടെയുള്ള ശരീരം. കഴുത്തു് കുറുകിത്തടിച്ചിരിക്കുന്നു. വിരിഞ്ഞ മാറിടം. ഒതുങ്ങിയ അരക്കെട്ടു്. ചന്ദ്രന്റെ രശ്മികൾ പോലെ വെളുത്ത രോമങ്ങൾ. കൂർത്ത നഖങ്ങളുള്ളതും വിവിധ ആയുധങ്ങളേന്തിയതുമായ നീണ്ട കൈകൾ. അതിഭയാനകമായ ആ രൂപത്തേയും, ചക്രം, വജ്രം മുതലായ ആയുധങ്ങളേയും കണ്ടു് അസുരസംഘങ്ങൾ പേടിച്ചോടുന്നു.]

അതിഭീകരമായ ആ രൂപത്തെ കണ്ടു് ഹിരണ്യകശിപു ഉള്ളിലോർത്തു: ഒരുപക്ഷേ മായാവിയായ വിഷ്ണു എന്നെ വധിക്കാനുള്ള പദ്ധതിയുമായി വന്നതാകാം. പക്ഷേ അവന്റെ ഈ ശ്രമം വിഫലമാകുകയേയുള്ളൂ. എന്നെ ആർക്കാണു് മൂലോകങ്ങളിലും വധിക്കാനാകുക?.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഹിരണ്യകശിപു തന്റെ ഗദയുമായി ഭഗവാന്റെ നേർക്കു് അലർച്ചയോടെ കുതിച്ചുചാടി. പക്ഷേ, ഭഗവാന്റെ അത്യുജ്ജ്വലമായ തേജസ്സിനുമുന്നിൽ, അഗ്നിയിൽ പറന്നുവീണ പതംഗത്തെപ്പോലെ, ആ അസുരനെ കാണാൻ‌പോലും കഴിയാതെയായി. സൃഷ്ടിയ്ക്കുമുമ്പു് പ്രളയത്തിന്റെ ഇരുട്ടിനെ തന്റെ സത്വതേജസ്സാൽ കുടിച്ചുതീർത്തവാനാണു് ശ്രീഹരി. അവന്റെ മുന്നിൽ തമോഗുണിയായ ഹിരണ്യകശിപുവിനെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുംതന്നെയില്ല. പെട്ടെന്നു്, ഹിരണ്യകശിപു തന്റെ ഗദ ചുഴറ്റി നരസിംഹമൂർത്തിയെ ആഞ്ഞടിച്ചു. ഭഗവാനാകട്ടെ, ഗദയോടുകൂടെ, ഗരുഡൻ സർപ്പത്തെയെന്നതുപോലെ, അവനെ പിടിച്ചടക്കി. എന്നാൽ, ആ സമയം സർപ്പം ഗരുഡനിൽനിന്നെന്നതുപോലെ, വിക്രീഡിതനായ ഭഗവാനിൽനിന്നും കുതറിമാറി.

അല്ലയോ ഭാരതാ!, അതുകണ്ടു് ഹിരണ്യകശിപുവിനാൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ലോകപാലകന്മാരും മറ്റു് ദേവന്മാരും കാർമേഘക്കൂട്ടുകൾക്കിടയിൽ ഒളിച്ചിരുന്നുകൊണ്ടു് ആ യുദ്ധം നോക്കിക്കണ്ടു. എന്നാൽ, അസുരനാകട്ടെ, താൻ കാട്ടിയ വീര്യകൃത്യത്തിൽ സന്തോഷിച്ചുകൊണ്ടു് വാളും പരിചയുമായി വീണ്ടും നരസിംഹമൂർത്തിയോടേറ്റുമുട്ടാനാരംഭിച്ചു. അവൻ മേൽ‌പ്പോട്ടു് ചാടിയും, കീഴ്പ്പോട്ടമർന്നും പരുന്തിന്റെ വേഗതയിൽ ചുറ്റും കറങ്ങിയും യുദ്ധം ചെയ്തു. ഭഗവാൻ തന്റെ പരുഷവും മുഴക്കമുള്ളതുമായ ശബ്ദമുതിർത്തുകൊണ്ടു് ആ അട്ടഹാസധ്വനിയിൽ കണ്ണടഞ്ഞുപോയ അവനെ പെട്ടെന്നു് പിടികൂടി. അവൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നരസിംഹമൂർത്തിയുടെ ബലിഷ്ഠമായ കരങ്ങളിൽ കിടന്നു് അവൻ പരവശനായി പിടഞ്ഞു. ഇന്ദ്രന്റെ വജ്രത്താൽ പോലും പോറലേൽക്കാത്ത ആ അസുരരാജാവിനെ നരസിംഹമൂർത്തി വാതില്പടിയിൽ അകത്തും പുറത്തുമായി ഇരുന്നു് തന്റെ തൃത്തുടയിൽ കിടത്തി, കൂർത്ത നഖങ്ങളാൽ, ഗരുഡൻ വിഷപ്പാമ്പിനെയെന്നതുപോലെ, ലീലയാ കീറിപിളർന്നു.

കോപാകുലനായ നരഹരിയുടെ രൌദ്രഭാവം ആരാലും ദർശിക്കുവാൻ കഴിയാത്തതായിരുന്നു. പിളർന്നിരിക്കുന്ന തന്റെ വായുടെ രണ്ടറ്റത്തും പറ്റിയിരുന്ന ചോര ഭഗവാൻ നാവുകൊണ്ടു് നക്കിത്തുടച്ചു. ആനയെ കൊന്ന സിംഹത്തിനെപ്പോലെ ആ പരമാനന്ദമൂർത്തി കാണപ്പെട്ടു. ചോരത്തുള്ളികളാ‍ൽ കണ്ഠരോമങ്ങൾ നനഞ്ഞു. ആ അസുരശ്രേഷ്ഠന്റെ കുടലെടുത്തു് ഭഗവാൻ തന്റെ വിരിമാറിൽ മാലയായി അണിഞ്ഞു. കീറിപിളർന്നിരിക്കുന്ന ഹൃദയത്തോടുകൂടി ഹിരണ്യകശിപുവിനെ ഭഗവാൻ തന്റെ മടിത്തട്ടിൽനിന്നും വിട്ടുകളഞ്ഞു. പിന്നീടു് ആയുധങ്ങളുമായി തനിക്കുനേരേ പാഞ്ഞടുത്തുകൊണ്ടിരുന്ന ആയിരക്കണക്കിനസുരന്മാരെ ഭഗവാൻ ദണ്ഡങ്ങൾപോലെ ബലിഷ്ഠങ്ങളായ തന്റെ തൃക്കൈകളിലെ നഖരങ്ങളാൽ പിച്ചിച്ചീന്തി കൊന്നൊടുക്കി.

നരസിംഹമൂർത്തിയുടെ ജടകൾകൊണ്ടുള്ള പ്രഹരമേറ്റ കാർമേഘങ്ങൾ നാലുപാടേയ്ക്കും ചിന്നിച്ചിതറി. ഭഗവാന്റെ നേത്രത്തിൽനിന്നുതിർന്ന പ്രകാശജ്വാലയിൽ ഗ്രഹങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ടു. സർവ്വശക്തനായ ഭഗവാന്റെ നിശ്വാസവായുവേറ്റു് സമുദ്രങ്ങൾ ഇളകിമറിഞ്ഞു. ദിഗ്ഗജങ്ങൾ അവന്റെ ഗർജ്ജനം കേട്ടു് നിലവിളിച്ചു. തന്റെ ജടയിഴകൾ തട്ടിത്തെറിപ്പിച്ച വിമാനങ്ങളെക്കൊണ്ടു് ദേവലോകം നിറഞ്ഞു. അവന്റെ ചുവടുവയ്പ്പിൽ ഭൂമീദേവി പ്രകമ്പനം കൊണ്ടു. നരഹരിയുടെ ചലനവേഗത്താൽ മലകൾ കീഴ്മേൽ മറിഞ്ഞു. ആകാശവും ദിക്കുകളും അവന്റെ തേജസ്സിനാൽ നിഷ്പ്‌പ്രഭങ്ങളായി.

രാജാവേ!, അനന്തരം, ഇനി തന്നോടേറ്റുമുട്ടുവാൻ എതിരാളിയില്ലെന്നു് മനസ്സിലാക്കിയ ഭഗവാൻ അവിടെയുണ്ടായിരുന്ന ഉത്തമമായ സിംഹാസനത്തിൽ വർദ്ധിച്ച അമർഷത്തോടുകൂടി ഉപവിഷ്ടനായി. എന്നാൽ അതിഭീഷണമായ ആ രൂപത്തെ കണ്ടുഭയന്നു് ആരുംതന്നെ ആ സന്നിധിയിൽ ചെല്ലാൻ ധൈര്യം കാട്ടിയില്ല. മൂന്നുലോകങ്ങൾക്കും തീരാദുഃഖമായിരുന്ന ആ അസുരാധമൻ ശ്രീഹരിയാൽ വധിക്കപ്പെട്ടതറിഞ്ഞ ദേവസ്ത്രീകൾ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആ സമയം, ഭഗവാനെ കാണാനെത്തിയ ദേവന്മാരുടെ വിമാനങ്ങൾ ആകാശത്തിൽ ചുറ്റും നിരന്നു. ദേവന്മാർ ജയഭേരികൾ മുഴക്കി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു.

അല്ലയോ യുധിഷ്ഠിരരാജാവേ!, ബ്രഹ്മാവു്, ശിവൻ, ഇന്ദ്രൻ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ, വിദ്യാധരന്മാർ, നാഗന്മാർ, മനുക്കൾ, പ്രജാപതിമാർ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, ചാരണന്മാർ, യക്ഷന്മാർ, കിം‌പുരുഷന്മാർ, വേതാളങ്ങൾ, സുനന്ദൻ, കുമുദൻ മുതലായ പാർഷദന്മാർ, എന്നുവേണ്ടാ, എല്ലാവരും മൂർദ്ധനി കൈകൾ കൂപ്പി ഉയർത്തിപ്പിടിച്ചുകൊണ്ടു് അല്പം ദൂരത്തുനിന്നുതന്നെ തങ്ങളുടെ പ്രത്യേകം പ്രത്യേകമായ സ്തുതികളർപ്പിച്ചു.

വിരിഞ്ചസ്തുതി: നിസ്സീമമായ ശക്തികളോടുകൂടിയവനും, വിചിത്രതരമായ വീര്യത്തോടുകൂടിയവനും, പവിത്രമായ കർമ്മത്തെ ചെയ്യുന്നവനും, തന്റെ ലീലയായി സത്വാദിഗുണങ്ങളാൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നവനും, നിർവ്വികാരനും, അനന്തനുമായ അവിടുത്തേയ്ക്കു് പ്രണാമം!.

രുദ്രസ്തുതി: ഭഗവാനേ!, അവിടുത്തെ കോപത്തിനുചിതമായ സമയം കല്പാന്തമാണു. ഇന്നിതാ അങ്ങയുടെ കോപത്താൽ അസുരാധമനായ ഹിരണ്യകശിപു കൊല്ലപ്പെട്ടുകഴിഞ്ഞു. ഇനിയീ കോപമടക്കി, അങ്ങയുടെ തിരുമുമ്പിൽ വന്നുനിൽക്കുന്ന അവിടുത്തെ ഭക്തനായ ആ ബാലനെ അനുഗ്രഹിച്ചാ‍ലും!.

ഇന്ദ്രസ്തുതി: ഭഗവാനേ!, ഞങ്ങളുടെ രക്ഷകനായ അങ്ങയാൽ അവിടുത്തെ ഹവിർഭാഗം ഈ അസുരനിൽനിന്നും വീണ്ടെടുക്കപ്പെട്ടു. അങ്ങയുടെ വാസസ്ഥാനമായിരുന്ന ഞങ്ങളുടെ മാനസപത്മം ക്രൂരനായ ഈ അസുരനാൽ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ അവിടുത്തെ കരുണയാൽ അതും അങ്ങു് വീണ്ടെടുത്തിരിക്കുന്നു. അങ്ങയുടെ ഉപാസകർക്കു് കാലഗ്രസ്തമായ ഈ സ്വർഗ്ഗം വെറും തുച്ഛലാഭമാണു. മോക്ഷത്തെപ്പോലും കാമിക്കാത്ത അവർക്കു് ഈവിധഭോഗങ്ങളിൽ എന്തുകാര്യം?.

ഋഷികളുടെ സ്തുതി: ഹേ ആദിപുരുഷാ!, ശരണ്യപാലാ!, യാതൊരു തപസ്സുകൊണ്ടാണോ അവിടുന്നു് ഈ വിശ്വത്തെ സൃഷ്ടിച്ചതു്, യാതൊരു തപസ്സിനെയാണോ നിന്തിരുവടി ഞങ്ങക്കായി ഉപദേശിച്ചുതന്നതു്, ആ തപസ്സു് ഇവൻ കാരണം അലങ്കോലപ്പെട്ടിരുന്നു. ഇന്നിതാ വീണ്ടും അവിടുന്നു് നരസിംഹമൂർത്തിയായി അവതരിച്ചുകൊണ്ടു് ആ തപസ്സിനെ രക്ഷിച്ചെടുത്തു് ഞങ്ങൾക്കു് വീണ്ടും അനുഷ്ഠിക്കുവാനായി തന്നിരിക്കുന്നു.

പിതൃസ്തുതി: ഞങ്ങളുടെ പുത്രന്മാർ ഞങ്ങൾക്കർപ്പിച്ചിരുന്ന ശ്രാദ്ധങ്ങളേയും, തീർത്ഥകാലങ്ങളിൽ അവർ ഞങ്ങൾക്കു് നൽകിയിരുന്ന തിലോദകത്തെയും ഇത്രയും കാലം ഈ ദുഷ്ടൻ ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചു് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയായിരുന്നു. അവിടുത്തെ തൃക്കരങ്ങളിലെ കൂർത്ത നഖങ്ങളാൽ കുത്തിപ്പിളർക്കപ്പെട്ട അവന്റെ ഉദരത്തിൽനിന്നു് അതെല്ലാം വീണ്ടെടുത്തുതന്ന സകലധർമ്മപാലകനായ ഭഗവാൻ നരഹരിയ്ക്കു് നമസ്ക്കാരം!.

സിദ്ധസ്തുതി: ഞങ്ങൾ അനുവർത്തിച്ചുപോന്നിരുന്ന യോഗസിദ്ധമായ ഗതിയെ ഹിരണ്യകശിപുവെന്ന ആ ദുഷ്ടൻ യോഗങ്ങളുടേയും തപസ്സിന്റേയും ബലത്താൽ അപഹരിച്ചിരുന്നു. അഹങ്കാരിയായ അവന്റെ മാറിനെ കൂർത്ത നഖങ്ങളാൽ കീറിപ്പിളർന്ന അല്ലയോ നരസിംഹമൂർത്തേ!, അങ്ങയെ ഞങ്ങളിതാ പ്രണമിക്കുന്നു.

വിദ്യാധരസ്തുതി: തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്ന മൂഢനായ ഹിരണ്യകശിപു ഞങ്ങൾ നേടിയെടുത്തിരുന്ന വിദ്യകളെ നിരോധിച്ചിരുന്നു. എന്നാൽ വൈകാതെ അവതരിച്ചുകൊണ്ടു്, ഒരു യജ്ഞപശുവിനെയെന്നതുപോലെ, അവനെ വധിച്ചുകളഞ്ഞ മായാനരസിംഹരൂപിയായ ഭഗവാനു് പ്രണാമം!.

നാഗസ്തുതി: പാപിയായ അവൻ ഞങ്ങളിലെ രത്നങ്ങളും ഞങ്ങളുടെ സ്ത്രീരത്നങ്ങളേയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, ഇന്നവന്റെ മാറിടം വലിച്ചുപിളർന്നുകൊന്നുകൊണ്ടു് ഞങ്ങൾക്കാനന്ദം പകർന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

മനുസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ നിറവേറ്റിക്കൊണ്ടിരുന്ന അവിടുത്തെ നിർദ്ദേശാനുഷ്ഠാനങ്ങൾക്കു് ആ ദുഷ്ടൻ ഭംഗം വരുത്തിയിരുന്നു. എന്തായാലും, നിന്തിരുവടിയാൽ അവൻ ഒടുങ്ങപ്പെടുകതന്നെ ചെയ്തു. ഇനി അവിടുത്തെ ആദേശത്തിനായി കാത്തുനിൽക്കുന്ന ഞങ്ങളുടെ ദൌത്യത്തെ വീണ്ടും അവിടുന്നു് കല്പിച്ചരുളിയാലും!.

പ്രജാപതികളുടെ സ്തുതി: ഹേ പരമേശ്വരാ!, അങ്ങു് ഞങ്ങൾക്കു് കല്പിച്ചരുളിയ പ്രജാപതിസ്ഥാനത്തിരുന്നുകൊണ്ടു് പ്രജാവർദ്ധനം ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ദുഷ്ടനായ ഹിരണ്യകശിപു തടഞ്ഞതിൽ പിന്നെ, ഞങ്ങൾക്കു് ആ കർമ്മം അനുഷ്ഠിക്കാനായില്ല. ഇന്നിതാ അവിടുന്നാൽ മാറുപിളർക്കപ്പെട്ടു് അവനിതാ ചത്തുമലന്നുകിടക്കുന്നു. ഹേ സത്വഗുണമൂർത്തേ!, നിന്തിരുവടിയുടെ ഈ അവതാരം ജഗത്തിനു് മംഗളമായി ഭവിച്ചിരിക്കുന്നു.

ഗന്ധർവ്വസ്തുതി: ഹേ ഭഗവാനേ!, അവിടുത്തെ തിരുമുമ്പിൽ ആടിയും പാടിയും അങ്ങയെ സേവിച്ചുകൊണ്ടിരുന്ന ഞങ്ങളെ കരുത്താലും ഓജസ്സാലും ഇവൻ തന്റെ അടിമകളാക്കി മാറ്റിയിരുന്നു. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവൻ എങ്ങനെയാണു് നന്മയ്ക്കുതകുന്നതു. എന്തായാലും, ഇന്നിവൻ നിന്തിരുവടിയാൽ ഈ സ്ഥിതി പ്രാപിച്ചിരിക്കുന്നു. അവിടുത്തേയ്ക്കു് നമോവാകം!.

ചാരണസ്തുതി: അല്ലയോ ശ്രീഹരേ!, സാധുക്കൾക്കു് ഹൃദയവേദനയെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഈ അസുരനെ കൊന്നൊടുക്കി അങ്ങു് ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. ആയതിനാൽ, ഭവസാഗരനൌകയായ അങ്ങയുടെ ചരണാരവിന്ദത്തിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു.

യക്ഷസ്തുതി: ഹേ നരസിംഹമൂർത്തേ!, അങ്ങയുടെ സേവകന്മാരിൽ പ്രധാനികളായിരുന്ന ഞങ്ങൾക്കു് ദിതിയുടെ പുത്രനായ ഇവന്റെ പല്ലക്കു് ചുമക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നതു. പ്രകൃതിതത്വങ്ങൾക്കെല്ലാം പരമകാരണനായവനേ!, നിന്തിരുവടി ഞങ്ങളുടെ ദുരിതങ്ങളെ കണ്ടറിഞ്ഞു് ആ ദുഷ്ടനെ കൊന്നൊടുക്കി അഞ്ചുഭൂതങ്ങളിലേക്കു് ലയിപ്പിച്ചിരിക്കുന്നു.

കിം‌പുരുഷസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ കിം‌പുരുഷന്മാരാണു. അങ്ങാകട്ടെ, മഹാപുരുഷനായ ഈശ്വരനും. സാധുക്കളാൽ വെറുക്കപ്പെട്ട ഇവനെ അവിടുന്നു് ഇല്ലാതാക്കി.

വൈതാളികസ്തുതി: ഭഗവാനേ!, സത്തുക്കളുടെ സംഗങ്ങളിലും സത്രങ്ങളിലുമൊക്കെ അങ്ങയുടെ പാവനമായ യശസ്സിനെ കീർത്തിക്കുകവഴി ഞങ്ങൾക്കു് ധാരാളം ബഹുമതികൾ കിട്ടിക്കൊണ്ടിരുന്നതായിരുന്നു. എന്നാൽ ദുഷ്ടനായ ഈ അസുരാധമൻ അതിനെ മുച്ചൂടും ഇല്ലാതാക്കി ഒരു രോഗം പോലെ ഞങ്ങളെ ബാധിച്ചിരുന്നു. ഇന്നിതാ ആ രോഗത്തെ വേരേടെ നിർമ്മാർജ്ജനം ചെയ്തുകൊണ്ടു് നിന്തിരുവടി ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. അഹോ! ഞങ്ങളുടെ ഭാഗ്യം!.

കിന്നരസ്തുതി: ഈശ്വരാ!, അവിടുത്തെ അനുചരന്മാരായിരുന്ന ഞങ്ങൾ കൂലിയില്ലാതെ ഈ ദുഷ്ടനുവേണ്ടി ഏറെക്കാലമായി നിരന്തരം കഷ്ടപ്പെട്ടുവരികയായിരുന്നു. ഇന്നു് അങ്ങവനെ കൊന്നൊടുക്കി. ഹേ നരസിംഹമൂർത്തേ!, നാഥാ!, അങ്ങു് ഞങ്ങളുടെ ക്ഷേമത്തിനായി ഭവിക്കേണമേ!.

വിഷ്ണുപാർഷദസ്തുതി: ഹേ ശരണദായകനായ ഭഗവാനേ!, സർവ്വലോകങ്ങൾക്കും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നവനായ അങ്ങയുടെ ആശ്ചര്യകരമായ ഈ നരസിംഹരൂപം ഞങ്ങൾ ഇന്നാദ്യമായാണു് കാണുന്നതു. ഹേ നാഥാ!, ഇവൻ നിന്തിരുവടിയുടെ ദാസനാണെന്നും, അന്നു് സനകാദികളുടെ ശാപത്തിനു് പാത്രമായിരുന്ന അവിടുത്തെ പാർഷദനാണെന്നും, ഇന്നു് കരുണാസിന്ധുവായ നിന്തിരുവടി ഇവനെ നിഗ്രഹിച്ചിരിക്കുന്നതു് ഇവനെ അനുഗ്രഹിക്കുവാനാണെന്നും ഞങ്ങളറിയുന്നു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



Previous    Next





Narasimhaavatharam