srimad bhagavatham 7.10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 7.10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 8, ഞായറാഴ്‌ച

7.10 പ്രഹ്ളാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.


ഓം
ന്റെ  
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 10
(പ്രഹ്ലാദന്റെ രാജ്യാഭിഷേകവും, മഹാദേവനാൽ ത്രിപുരാദഹനവും.)


നാരദർ പറഞ്ഞു: രാജാവേ!, ഭഗവാന്റേതായിരുന്നുവെങ്കിലും, വരപ്രസാദം ഭക്തിയ്ക്കു് തടസ്സമാകുമെന്ന നിഗമനത്തോടുകൂടി പ്രഹ്ലാദൻ നരസിംഹമൂർത്തിയോടു് പറഞ്ഞു: ഭഗവാനേ!, ജന്മം കൊണ്ടുതന്നെ വിഷയങ്ങളിൽ ആശയോടുകൂടിയവനാ‍യ എന്നെ അവിടുന്നു് വീണ്ടും വരങ്ങളാൽ പ്രലോഭിപ്പിക്കരുതു. അവയിൽ നിസ്സംഗനായി മോക്ഷത്തിനുവേണ്ടി നിന്തിരുവടിയുടെ പദമലരിൽ അഭയം പ്രാപിച്ചവനാണു ഞാൻ. ഭഗവാനേ!, ഒരുപക്ഷേ, അങ്ങെന്നെ പരീക്ഷിക്കുവാനായിരിക്കാം, സംസാരബീജവും ഹൃദയത്തിൽ കാമനകളുടെ ഊരാക്കുടുക്കുകളുണ്ടാക്കുന്നതുമായ വിഷയങ്ങളെ വരിച്ചുകൊള്ളുവാൻ എന്നോടു് പറഞ്ഞതു. അഥവാ, പരീക്ഷണാർത്ഥമല്ലെങ്കിൽ, അങ്ങീക്കാട്ടിയതു് ഒട്ടും ശരിയായില്ല. കാരണം, അവിടുത്തെ തിരുമുന്നിൽ ‌വന്നു് അഭീഷ്ടങ്ങളെ നേടുവാനിച്ഛിക്കുന്നവൻ നിന്തിരുവടിയുടെ യഥാർത്ഥ ഭക്തനായിരിക്കില്ല. അവൻ തീർച്ചയായും കച്ചവടക്കാരനായിരിക്കും. കാരണം, പ്രഭുവിന്റെ അടുക്കൽനിന്നു് അഭീഷ്ടങ്ങളെ ചോദിക്കുന്ന ഭൃത്യൻ യഥാർത്ഥ ഭൃത്യനോ, പ്രഭുത്വത്തെ ആഗ്രഹിച്ചുകൊണ്ടു് അഭീഷ്ടങ്ങളെ കൊടുക്കുന്ന പ്രഭു യഥാർത്ഥ പ്രഭുവോ അല്ല. ഞാൻ നിഷ്കാമിയായ അവിടുത്തെ ദാസനും, അങ്ങു് ദാസനിരപേക്ഷതയുള്ള അടിയന്റെ സ്വാമിയുമാണു. നമ്മൾക്കിടയിൽ മറ്റു് യാതൊരുവിധത്തിലുമുള്ള സംബന്ധവുമില്ല. ഇനി അതല്ല, അങ്ങയുടെ സന്തോഷത്തിനുവേണ്ടി മാത്രം എനിക്കൊരു വരം നൽകാൻ അങ്ങാഗ്രഹിക്കുന്നുവെങ്കിൽ, എന്നിൽ ഇനിയൊരിക്കലും കാമനകളുടെ ഒരു ചെറുനാമ്പുപോലും കിളിർക്കാതിരിക്കുവാനുള്ള വരം നൽകി ഈയുള്ളവനെ അനുഗ്രഹിച്ചാലും!. കാരണം, മനസ്സിൽ നാമ്പിടുന്ന ഓരോ ആഗ്രഹങ്ങളും ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണൻ, ശരീരം, ധർമ്മം, ധൈര്യം, ബുദ്ധി, ലജ്ജ, ഐശ്വര്യം, സ്മൃതി, സത്യം മുതലാവയെ ഇല്ലാതാക്കുന്നവയാണു. എന്നാണോ ഒരുവന്റെ മനസ്സിലെ കാമങ്ങൾ നശിക്കുന്നതു്, അന്നു് അവൻ അങ്ങയുടെ അനുഗ്രഹത്തിനു് പാ‍ത്രീഭൂതനാകുന്നു. ഹേ ഭഗവാനേ!, ഹേ മഹാപുരുഷാ!, ഹേ മഹാത്മനേ!, ഹേ ശ്രീഹരേ!, ഹേ പരബ്രഹ്മമേ!, ഹേ പരമാത്മനേ!, ഹേ നരസിംഹമൂർത്തേ!, നിന്തിരുവടിയ്ക്കായിക്കൊണ്ടു് നമസ്ക്കാരം!.

ഭഗവാൻ പറഞ്ഞു: പ്രഹ്ലാ‍ദാ!, നിന്നെപ്പോലെയുള്ള ഏകാന്തികളായ ഭക്തന്മാർ ഒരിക്കലും ഇഹപരങ്ങളായ സുകൃതങ്ങളെ എന്നിൽനിന്നും ഇച്ഛിച്ചിട്ടില്ല. എന്നിരിക്കിലും, ഈ മന്വന്തരം കഴിവോളം നീ അസുരാധിപനായി സകലൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ടു് ജീവിച്ചുകൊള്ളുക!. എന്റെ മഹിമകളെ ആസ്വദിച്ചുകൊണ്ടും, സകലചരാചരങ്ങളിലും ഞാൻ നിറഞ്ഞുവസിക്കുന്നുവെന്ന നിന്നിലുള്ള ബോധം നഷ്ടമാക്കാതെയും, യജ്ഞങ്ങൾക്കധിപനും, ഈ പ്രപഞ്ചത്തിന്റെ ഏക ഈശ്വരനുമായ എന്നിൽ മനസ്സുറപ്പിച്ചുകൊണ്ടും, കർമ്മഫലങ്ങളെ ത്യജിച്ചുകൊണ്ടും, എന്നെ ഉപാസിക്കുക!. പുണ്യപാപങ്ങളെ അനുഭവിച്ചുതീർത്തതിനുശേഷം, ദേവലോകത്തിൽ‌പോലും പ്രകീർത്തിക്കപ്പെടുന്ന പരിശുദ്ധമായ കീർത്തിയെ ഉണ്ടാക്കി, കാലപ്രവാഹത്താൽ ശരീരത്തെ ത്യജിച്ചു്, കർമ്മബന്ധത്തിൽനിന്നും മുക്തനായി നീ എന്നെത്തന്നെ പ്രാപിക്കുന്നതാണു. എന്നെയും നിന്നെയുമോർത്തുകൊണ്ടു്, എന്റെ പ്രസാദത്തിനായി നിന്നാൽ ഉരയ്ക്കപ്പെട്ട ഈ സ്തോത്രത്തെ പ്രകീർത്തിക്കുന്നവനും കാലഗതിൽ കർമ്മബന്ധത്തിൽനിന്നും മുക്തനായി ഭവിക്കുന്നു.

പ്രഹ്ലാദൻ പറഞ്ഞു: മഹാപ്രഭോ!, സർവ്വാഭീഷ്ടപ്രദായകനായ നിന്തിരുവടിയിൽനിന്നും ഒരു വരം ഞാനാഗ്രഹിക്കുന്നു. എന്തെന്നാൽ, നിന്തിരുവടിയുടെ പ്രഭാവത്തെ അറിയാതെ, സകലലോകങ്ങൾക്കും ഗുരുവും പ്രഭുവുമായ അങ്ങയെ എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഭ്രാതൃഘാതകൻ എന്നുവിളിച്ചപമാനിക്കുകയുണ്ടായി. മാത്രമല്ല, അവിടുത്തെ ദാസനായ എന്നെ അധിക്ഷേപിക്കുകയും ദ്രോഹിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊറുക്കാനാകാത്ത ആ മഹാപരാ‍ധത്തിൽനിന്നും എന്റെ അച്ഛ‌ൻ മുക്തനാകണം. ഹേ കൃപണവത്സലാ!, അങ്ങദ്ദേഹവുമായി യുദ്ധം ചെയ്യുന്നസമയത്തു് അവിടുത്തെ കടക്കണ്ണിന്റെ നോട്ടത്താൽതന്നെ അദ്ദേഹം സംശുദ്ധനായിക്കഴിഞ്ഞിരുന്നു.

ഭഗവാൻ പറഞ്ഞു: ഹേ അനഘാ!, സാധുവും കുലപാവനനുമായ നീ അവന്റെ ഗൃഹത്തിൽ വന്നുജനിച്ചതായ ഒരൊറ്റക്കാരണംകൊണ്ടുതന്നെ നിന്റെ അച്ഛൻ അവന്റെ ഇരുപത്തിയൊന്നു് തലമുറകളിലെ പിതൃക്കളോടൊപ്പം മുക്തനായിരിക്കുകയാ‍ണു. പ്രശാന്തന്മാരും സമദർശികളും ആചാരനിഷ്ഠയുള്ളവരുമായ എന്റെ ഭക്തന്മാർ നിവസിക്കുന്ന സ്ഥലം ധർമ്മാചരണമില്ലാത്ത പ്രദേശങ്ങളായിരുന്നാലും, അവ പാപവിമുക്തമാകുന്നു. ഹേ അസുരശ്രേഷ്ഠാ!, എന്റെ ഭക്തന്മാർ യാതൊരു പ്രാണികളേയും ഉപദ്രിവിക്കാറില്ല. നീ എന്റെ ഭക്തന്മാരുടെ പ്രതിരൂപമായതിനാൽ നിന്നെ അനുവർത്തിക്കുന്ന സകലരും എന്റെ ഭക്തന്മാരായിത്തീരുന്നതാണു. എന്റെ കരസ്പർശനത്താൽ നീ സർവ്വവിധത്തിലും പരിശുദ്ധനായിരിക്കുകയാണു. അങ്ങനെയുള്ള നീ നിന്റെ അച്ഛന്റെ ശേഷക്രിയകളെ ചെയ്യുക. ഉത്തമപുത്രന്മാരുള്ള പിതൃക്കൾ പുണ്യലോകം ഗമിക്കുവാൻ പ്രാപ്തരാകുന്നു. കുഞ്ഞേ!, ഋഷിമാരുടെ ഉപദേശങ്ങളനുസരിച്ചു് പിതാവിന്റെ സ്ഥാനമലങ്കരിക്കുക!. ശേഷം മനസ്സും കർമ്മങ്ങളും സർവ്വാത്മനാ എന്നിലർപ്പിച്ചു് കർമ്മങ്ങളെ ചെയ്യുക.

നാരദൻ പറഞ്ഞു: ഹേ യുധിഷ്ഠരരാജാവേ!, ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തപ്രകാരം, പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മരണാനന്തരക്രിയകളെച്ചെയ്തു. ശേഷം, ബ്രാഹ്മണരാൽ രാജ്യഭിഷേകം കൊള്ളുകയും ചെയ്തു. ദേവാദികൾക്കിടയിൽ പ്രസന്നവദനനായി നിന്നരുളുന്ന ഭഗവാനെ കണ്ടു് സ്തോത്രം ചെയ്തുകൊണ്ടു് ബ്രഹ്മദേവൻ ഇങ്ങനെ പറഞ്ഞു: ഹേ ദേവദേവാ!, ലോകങ്ങൾക്കെല്ലാം മഹാദുരിതത്തെ പ്രദാനംചെയ്തുകൊണ്ടിരുന്ന പാപിയായ ഹിരണ്യകശിപുനെ അങ്ങു് വധിച്ചതു് ഞങ്ങൾക്കെല്ലാം അനുഗ്രഹമായിത്തീർന്നു. എന്നിൽനിന്നും നേടിയെടുത്തെ വരങ്ങളെക്കൊണ്ടു് അഹങ്കരിയായി മാറിയ അവൻ വേദവിഹിതങ്ങളായ എല്ലാ ധർമ്മങ്ങളേയും നശിപ്പിച്ചിരുന്നു. അവിടുത്തെ ഭക്തനും അങ്ങയിൽ ആശ്രിതനുമായ ഈ ബാലൻ അവനാൽ വധിക്കപ്പെടാതെ അങ്ങു് സംരക്ഷിക്കുകയും ചെയ്തു. ഭക്തിയോടെ അങ്ങയുടെ ഈ നരസിംഹരൂപത്തെ ധ്യാനിക്കുന്നവൻ എല്ലാ ഭയങ്ങളിൽനിന്നും മുക്തനായി, എന്തിനുപറയാൻ, മൃത്യുവിൽനിന്നുപോലും രക്ഷിക്കപ്പെടുന്നു.

ഭഗവാൻ നരസിംഹമൂർത്തിയരുളിച്ചെയ്തു: ഹേ ബ്രഹ്മദേവാ!, ആസുരഭാവം പൂണ്ടവർക്കു് ഒരിക്കലും ഇത്തരത്തിലുള്ള വരങ്ങൾ നൽകാൻ പാടുള്ളതല്ല. പ്രകൃത്യാതന്നെ ക്രൂരശീലരായ അവർക്കു് വരം കൊടുക്കുന്നതു്, പാമ്പിനു് പാലു് കൊടുക്കുന്നതുപോലെയാണു.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ബ്രഹ്മദേവനാൽ പൂജിതനായ ഭഗവാൻ നരസിംഹമൂർത്തിയാകട്ടെ, സർവ്വരുടേയും ദൃഷ്ടിയിൽനിന്നും പെട്ടെന്നു് മറഞ്ഞരുളി. അനന്തരം, ബ്രഹ്മദേവൻ ശുക്രാചാര്യരാദിയായ മുനിമാരോടൊപ്പം പ്രഹ്ലാദനെ ദൈത്യദാനവാദികളുടെ രാജാവായി അഭിഷേകം ചെയ്യിച്ചു. തുടർന്നു്, അവനെ ആശീർവദിച്ചുകൊണ്ടു്, അവനാൽ പ്രതിപൂജിതരായി ബ്രഹ്മാവാദിയായ ദേവന്മാർ സ്വസ്ഥാനങ്ങളിലേക്കു് മടങ്ങിപ്പോയി.

ഹേ രാജൻ!, അങ്ങനെ, വിഷ്ണുപാർഷദന്മാരായിരുന്ന ജയവിജയന്മാർ ദിതിയിൽ പുത്രത്വം സ്വീകരിച്ചുകൊണ്ടു് ജനിക്കുകയും, ഹരിയിൽ ശത്രുത്വം സ്വീകരിച്ചുകൊണ്ടു് അവനാൽ വധിക്കപ്പെടുകയും ചെയ്തു. പിന്നീടു്, വിപ്രശാപത്താൽ അവർ രാവണനെന്നും കുംഭകർണ്ണനെന്നും പേരായ രാക്ഷസ്സന്മാരായി ജനിക്കുകയും, ഹരിദ്വേഷികളായ അവരെ ഭഗവാൻ ശ്രീരാമചന്ദ്രനായി അവതരിച്ചു് കൊല്ലുകയും ചെയ്തു. രാമസായകമേറ്റു് യുദ്ധക്കളത്തിൽ ഹൃദയം പിളർന്നുകിടന്ന അവരിരുവരും ഭഗവാനിൽ മനസ്സുറപ്പിച്ചു് തങ്ങളുടെ ഭൌതികശരീരങ്ങളെ ത്യജിച്ചു. മൂന്നാമതു് വീണ്ടും അവർ ശിശുപാലനായും ദന്തവൿത്രനായും ജനിച്ചു് ഭഗവാനിൽ വൈരഭാവത്തെ തുടർന്നതിനാൽ ശ്രീഹരിയുടെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു് മോക്ഷമടഞ്ഞതു് അങ്ങയുടെ മുന്നിൽ‌വച്ചായിരുന്നുവല്ലോ!. ശ്രീകൃഷ്ണപരമാത്മാവിനോടു് ദ്വേഷം ഭാവിച്ചിരുന്ന അവരുടെ സകല മുജ്ജന്മപാപങ്ങളും അവനാൽ വധിക്കപെട്ടതോടെ ഇല്ലാതായി. വേട്ടാളെനെന്ന വണ്ടിന്റെ കൂട്ടിലകപ്പെട്ട പുഴുക്കൾ അതിനെ നിത്യനിരന്തരം സ്മരിച്ചുകൊണ്ടു് വേട്ടളനെപ്പോലെതന്നെയാകുന്നതുപോലെ, അവർ ഭഗവാനെ ദ്വേഷഭക്തിയാൽ അനുസ്യൂതം സ്മരിച്ചുകൊണ്ടു് അവനിൽത്തന്നെ സായൂജ്യമടഞ്ഞു. ഭേദഭാവമില്ലാത്ത ഭക്തിയാലെന്നതുപോലെ, അവർ നിത്യനിരന്തരമായുള്ള ശത്രുഭാവഭക്തിയാൽ മോക്ഷത്തിനർഹരായി. രാജൻ!, പാപികളായ ശിശുപാലനും മറ്റും എങ്ങനെ ഭഗവദ്സായൂജ്യത്തിനു് പാത്രമായി, എന്ന അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറഞ്ഞുകഴിഞ്ഞു. ശ്രീകൃഷ്ണപരമാത്മാവിന്റെ അവതാരമായ ശ്രീനരസിംഹമൂർത്തിയുടെ ഈ കഥയിൽ, ആദിദൈത്യന്മാരായ ഹിരണ്യാക്ഷന്റേയും ഹിരണ്യകശിവിന്റേയും മറ്റും കഥകൾ ഉൾപ്പെട്ടിരിക്കുന്നു. കൂടാതെ, പ്രഹ്ലാദന്റെ ചരിത്രവും, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ പ്രസക്തിയും, സർഗ്ഗസ്ഥിതിലയകാരണനായ ശ്രീഹരിയുടെ യാഥാർത്ഥ്യവും, സകാമകർമ്മവർണ്ണനവും, ബ്രഹ്മാദിസകലഭൂതങ്ങൾക്കും കാലഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങളും, സർവ്വവ്യാപിയായ ഭഗവാനെ ആരാധിക്കുവാനുള്ള ആചരണക്രമങ്ങളും, തുടങ്ങിയ അദ്ധ്യാത്മതത്വങ്ങളെല്ലാം ഈ കഥയിൽ യഥാവിധി വർണ്ണിച്ചിരിക്കുന്നു. ശ്രീഹരിയുടെ മഹിമകളാൽ നിറയപ്പെട്ട ഈ പുണ്യകഥയെ ശ്രദ്ധാഭക്തിസമന്വിതം കേൾക്കുകയും കീർത്തിക്കുകയും ചെയ്യുന്ന സത്പുമാൻ കർമ്മപാശങ്ങളിൽനിന്നും മുക്തനാകുന്നു. നരസിംഹാവതാരലീലകളും, ദൈത്യന്മാരുടെ വധവും, പ്രഹ്ലാദന്റെ മാഹാത്മ്യവും ഏതെരുവൻ ഭക്തിയോടെ ശ്രവിച്ചു് പാരായണം ചെയ്യുന്നുവോ അവൻ ഭയരഹിതമായ ലോകത്തിലെത്തിച്ചേരുന്നു. അല്ലയോ രാജാവേ! മനുഷ്യരാശിയിൽ നിങ്ങൾ പാണ്ഡവന്മർ പുണ്യവാന്മാരാണു. കാരണം, ശ്രീഹരി മനുഷ്യവേഷത്തിൽ നിഗൂഢമായി നിങ്ങളുടെ ഭവനത്തിൽ വാണരുളുന്നു. അതു് കണ്ടറിയുന്ന മാമുനിമാർ അവനോടു് സമ്പർക്കത്തിലിരിക്കുവാനായി നാനാദിക്കുകളിൽനിന്നും ഇവിടെ വന്നുചേരുകയും ചെയ്യുന്നു. മഹാത്മാക്കൾ യാതൊന്നിനുവേണ്ടി നിത്യനിരന്തം യത്നിച്ചുകൊണ്ടിരിക്കുന്നുവോ, ആ പരമാനന്ദത്തിന്റെ മൂർത്തരൂപം ഈ ശ്രീകൃഷ്ണൻ‌തന്നെയാണു. നിങ്ങളുടെ പ്രിയനും സുഹൃത്തും മാതുലേയനും ഗുരുവും ആത്മാവുമായ അവൻ ആ പരമാത്മാവുതന്നെയാണു. യാതൊരുവന്റെ സ്വരൂപത്തെ ബ്രഹ്മാവും രുദ്രനും മുതലായ ദേവന്മാർ‌പോലും ഉള്ളവണ്ണം അറിയുന്നില്ലയോ, അങ്ങനെയുള്ള പരമാത്മാവായ ശ്രീകൃഷ്ണൻ മനസം‌യമനത്തോടെ ഞങ്ങൾ ചെയ്യുന്ന പ്രാർത്ഥനയിൽ പ്രസാദിക്കുമാറാകട്ടെ, എന്നാണു് ഞങ്ങൾ നിത്യവും പ്രാർത്ഥിക്കുന്നതു.

യുധിഷ്ഠിരരാജാവേ!, പണ്ടൊരിക്കൽ മയനെന്ന മഹാബലശാലിയായ ഒരസുരൻ സർവ്വശക്തനായ രുദ്രഭഗവാനെ തടവിലാക്കി അദ്ദേഹത്തിന്റെ കീർത്തിക്കു് കോട്ടം വരുത്തുകയുണ്ടായി. എന്നാൽ, ശ്രീകൃഷ്ണഭഗവാൻ രുദ്രദേവന്റെ കീർത്തിയെ വീണ്ടെടുത്തു.

യുധിഷ്ഠിരൻ ചോദിച്ചു: അല്ലയോ ദേവർഷേ!, എങ്ങനെയായിരുന്നു് മയനാൽ രുദ്രഭഗവാന്റെ കീർത്തി നഷ്ടപ്പെട്ടതെന്നും, ശ്രീകൃഷ്ണപരമാത്മാവു് അതിനെ എവ്വിധം വീണ്ടെടുത്തുവെന്നും അരുളിചെയ്താലും!.

നാരദർ പറഞ്ഞു: ഒരിക്കൽ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ അസുരന്മാർ ദേവന്മാരാൽ തോല്പിക്കപ്പെട്ടപ്പോൾ, അസുരന്മാരാകട്ടെ, മയാവികളുടെ അധിപനായ മയനെ ശരണം പ്രാപിച്ചു. മയൻ അവർക്കു് സ്വർണ്ണം, വെള്ളി, ഇരുമ്പു് മുതലായ മൂന്നു് ലോഹങ്ങൾകൊണ്ടു് അദൃഷ്ടങ്ങളായ മൂന്നു് വ്യോമയാനനഗരങ്ങൾ സൃഷ്ടിച്ചുനൽകി. അതിൽ അത്ഭുതാവഹമായ പലവിധം ഉപകരണങ്ങളുണ്ടായിരുന്നു. പൂർവ്വവൈരാഗ്യത്താൽ അവർ ആ നഗരങ്ങളുടെ പ്രത്യേകഗുണങ്ങളെ ഉപയോഗിച്ചുകൊണ്ടു് മൂലോകങ്ങളേയും ആക്രമിച്ചുതകർത്തു. തദവസരത്തിൽ ദേവന്മാർ മഹാദേവനെക്കണ്ടു് സങ്കടമുണർത്തിച്ചു. പേടിക്കേണ്ടാ!, എന്നുപറഞ്ഞാശ്വസിപ്പിച്ചുകൊണ്ടു് മഹാദേവൻ തന്റെ വില്ലിൽ ശരംതൊടുത്തു് ആ മൂന്നു് പുരങ്ങൾക്കുനേരേയയയ്ച്ചു. സൂര്യനിൽനിന്നും ചുട്ടുപഴുത്ത ജ്വാലകളുതിരുന്നതുപോലെ, ഭഗവാന്റെ വില്ലിൽനിന്നും തീക്കണങ്ങൾപോലെയുള്ള ശരങ്ങൾ പ്രവഹിക്കുകയും, തത്ഫലമായി മയനിർമ്മിതമായ ആ അത്ഭുതപുരങ്ങൾ മൂന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മഹാദേവന്റെ തീക്കനൽശരങ്ങളേറ്റു് ആ പുരത്രവാസികൾ ജീവനറ്റു് നിലം‌പതിച്ചു. അതുകണ്ട മയൻ അവരെ തന്റെ മായാനിർമ്മിതമായ ഒരു അമൃതകൂപത്തിൽ നിക്ഷേപിച്ചു.  ആ കിണറ്റിലെ അമൃതരസസ്പർശനത്താൽ ആ അസുരന്മാർ മഹാതേജസ്വികളായി, മേഘങ്ങളെ പിളർന്നുവരുന്ന കൊള്ളിമീനുകളെപ്പോലെ, ഉണർന്നെഴുന്നേറ്റു. അതിൽ മനസ്സ് നൊന്തിരിക്കുന്ന മഹാദേവേകണ്ട ശ്രീകൃഷ്ണഭഗവാൻ ആ സമയം ഒരു ബുദ്ധി പ്രയോഗിച്ചു. ശ്രീകൃഷ്ണൻ സ്വയം പശുവായും ബ്രഹ്മദേവൻ കിടവായും മാറിക്കൊണ്ടു് അവിടേയ്ക്കുചെന്നു് ആ കിണറ്റിലെ അമൃതരസത്തെ മുഴുവനും കുടിച്ചുവറ്റിച്ചു. അസുരന്മാർ നോക്കിക്കൊണ്ടു് നിൽക്കുകയായിരുന്നുവെങ്കിലും മാ‍യാമോഹിതരായ അവർക്കു് ഭഗവാനേയും ബ്രഹ്മദേവനേയും തടയുവാൻ കഴിഞ്ഞില്ല. ഈ വിധിയെ കേട്ടറിഞ്ഞ മയൻ ആ അസുരന്മാരോടിങ്ങനെ പറഞ്ഞു: ലോകത്തിൽ ആർക്കും ദൈവഹിതത്തെ തള്ളിക്കളയുവാൻ സാധ്യമല്ല. ഹേ രാ‍ജൻ!, പിന്നീടു് ഭഗവാൻ ശ്രീകൃഷ്ണൻ ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, തപസ്സു്, വിദ്യ, ക്രിയ മുതലായ തത്വങ്ങളാൽ യഥാക്രമം, രഥം, സാരഥി, കൊടിമരം, കുതിരകൾ, ധനുസ്സു്, കവചം, ശരം മുതലായവയെ നിമ്മിച്ചു് മഹാദേവനു് നൽകി. അതിന്റെ ഉപയോഗത്തോടുകൂടി മഹാദേവൻ അഭിജിത്തു് എന്ന മുഹൂർത്തത്തിൽ ദുർഭേദ്യങ്ങളായ ആ മുപ്പുരങ്ങളെ ദഹിപ്പിച്ചുകളഞ്ഞു. ആ സമയം, ആകാശത്തിൽ ദുന്ദുഭി മുഴങ്ങുകയും, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ മുതലായവൻ ജയഘോഷത്തോടെ പുഷ്പവൃഷ്ടി തൂകുകയും, അപ്സരസ്ത്രീകൾ ആടിപ്പാടുകയും ചെയ്തു. രാജാവേ!, ഇങ്ങനെ മയന്റെ പുരങ്ങൾ മൂന്നും ദഹിപ്പിച്ച മഹാദേവനെ ബ്രഹ്മാദിദേവതകൾ ത്രിപുരാന്തകനെന്നു് കീർത്തിച്ചു. സന്തുഷ്ടനായ മഹാദേവൻ അനന്തരം സ്വധാമത്തിലേക്കു് തിരിച്ചുപോയി. പരമാത്മാവും ലോകഗുരുവുമായ ശ്രീകൃഷ്ണഭഗവാൻ മാനുഷവേഷം ധരിച്ചുവന്നു് ആടിയിട്ടുള്ള ഇത്തരം ലീലകളെ ഋഷികൾ നിരന്തരം ഗാനം ചെയ്തുകൊണ്ടിരിക്കുന്നു. ഹേ രാജാവേ! ഇനി എന്താണു് ഞാനങ്ങേയ്ക്കായി പറഞ്ഞുതരേണ്ടതു?.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Prahlada becomes the King of Demons, Lord Shiva destroys the city of Maya