2019, സെപ്റ്റംബർ 8, ഞായറാഴ്‌ച

7.9 പ്രഹ്‌ളാദസ്തുതി.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 9
(പ്രഹ്ലാദസ്തുതി.)


നാരദർ തുടർന്നു: ഹേ യുധിഷ്ഠിരരാജാവേ!, ഹിരണ്യകശിപുവിനേയും അനുയായികളേയും വധിച്ചതിനുശേഷം സിംഹാസനത്തിൽ ഉഗ്രരൂപിയായി വർദ്ധിച്ച കോപത്തോടെ ഇരുന്നരുളുന്ന ശ്രീനരസിംഹമൂർത്തിയെ ബ്രഹ്മദേവനോ, ഇന്ദ്രനോ മറ്റാരുമോതന്നെ സമീപിക്കാൻ തയ്യാറായില്ല. ദേവന്മാരുടെ പ്രേരണയാൽ ശ്രീമഹാലക്ഷ്മി ഭഗവാന്റെയടുത്തു് ചെല്ലുവാനുള്ള ശ്രമം നടത്തിയെങ്കിലും അടുക്കുംതോറും അമ്പരപ്പുണ്ടാക്കുന്നതും മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാത്തതുമായ ആ ഭീഷണരൂപത്തെ സമീപിക്കുവാനുള്ള ധൈര്യം ദേവിക്കുമുണ്ടായില്ല. തുടർന്നു്, അരികെ നിന്ന പ്രഹ്ലാദനെ വിളിച്ചു് ബ്രഹ്മദേവൻ ഇപ്രകാരം പറഞ്ഞു: കുഞ്ഞേ!, അടുക്കലേക്കു് ചെല്ലൂ!. നിന്റെ പിതാവു് കാരണം കോപം പൂണ്ടിരിക്കുന്ന പ്രഭുവിനെ സമാധാനിപ്പിക്കൂ!.

നാരദൻ തുടർന്നു: ഹേ രാജൻ!, അങ്ങനെയാകട്ടെ!, എന്നു് പറഞ്ഞുകൊണ്ടു് ഭക്തോത്തമനായ പ്രഹ്ലാദൻ പതുക്കെപതുക്കെ തൊഴുകൈകളോടെ ഭഗവാന്റെയടുക്കലേക്കു് നടന്നടുത്തു. ഭഗവദ്സമീപത്തെത്തിയശേഷം, ഭൂമിയിൽ വീണു് ദണ്ഡനമസ്ക്കാരം ചെയ്തു. തന്റെ തൃപ്പദങ്ങളിൽ വീണുവണങ്ങിയ ആ ബാലനെ കരുണാദ്രനായ ഭഗവാൻ പിടിച്ചെഴുന്നേൽപ്പിച്ചതിനുശേഷം, കാലസർപ്പത്തെ ഭയന്നുജീവിക്കുന്ന ജീവഭൂതങ്ങളുടെ ഭയം തീർക്കുന്ന തന്റെ കരകമലത്തെ അവന്റെ മൂർദ്ധനിയിൽ വച്ചനുഗ്രഹിച്ചു. ആ സ്പർശനത്തോടുകൂടി അവശേഷിക്കപ്പെട്ട സകല അശുഭങ്ങളുകന്നു് അവൻ ജീവാത്മപരമാതമൈക്യം ചേർന്നവനായി. ആത്മാനന്ദത്താൽ അവന്റെ ശരീരത്തിൽ രോമഞ്ചമുതിർന്നു. പ്രേമാദ്രചിത്തനായ അവന്റെ കണ്ണുകൾ ആനന്ദാശ്രുക്കളാൽ നിറഞ്ഞൊഴുകി. അവൻ ഭഗവദ്പാദങ്ങളെ ഹൃദയത്തിൽ വച്ചു് നിർവൃതിയടഞ്ഞു. അവന്റെ ദൃഷ്ടിയും ഹൃദയവും ഭഗവാനിലുറച്ചു. ഭാവസമാധിയിലിരുന്നുകൊണ്ടു് ഇടറിയ കണ്ഠത്തോടെ പ്രഹ്ലാദൻ നരസിംഹമൂർത്തിയെ സ്തുതിച്ചു.

പ്രഹ്ലാദസ്തുതി: സത്വഗുണികളായ ബ്രഹ്മാദിദേവന്മാർക്കും ഋഷികൾക്കും സിദ്ധന്മാർക്കും പ്രസാദിപ്പിക്കുവാൻ കഴിയത്ത ശ്രീഹരിയെ തമോഗുണം നിറഞ്ഞ അസുരവംശത്തിൽ പിറന്ന എനിക്കു് എങ്ങനെ പ്രസാദിപ്പിക്കാൻ കഴിയും? ധനമോ, ആഭിജാത്യമോ, സൌന്ദര്യമോ, പാണ്ഡിത്യമോ, ഇന്ദ്രിയശക്തിയോ, തേജസ്സോ, പ്രഭാവമോ കൊണ്ടു് ആ പരമപുരുഷന്റെ പ്രീണനം സാധ്യമല്ലെന്നു് ഞാനറിയുന്നു. കാരണം, ഗജേന്ദ്രനിൽ അവൻ കേവലഭക്തികൊണ്ടുമാത്രമായിരുന്നല്ലോ പ്രസാദിച്ചതു!. ധനം, ആഭിജാത്യം മുതലായ സകലഗുണങ്ങളുമുണ്ടായിരുന്നാലും, ഭക്തിഹീനനായ ഒരു ബ്രാഹ്മൻ ഭക്തനായ ഒരു ചണ്ഡാളനേക്കാൾ നീചൻതന്നെയാണു. ഭക്തനായ ചണ്ഡാളൻ തന്റെ വംശം മുഴുവൻ ശുദ്ധീകരിക്കുമ്പോൾ, ഭക്തിഹീനനായ ആ ബ്രാഹ്മണനാകട്ടെ, സ്വയത്തെപ്പോലും ശുദ്ധീകരിക്കുവാനാകുന്നില്ല. സ്വയം സമ്പൂർണ്ണനായ ഭഗവാൻ അല്പന്മാരുടെ പൂജയെ സ്വീകരിക്കുന്നില്ല. എന്നാൽ ഭക്തന്മാരർപ്പിക്കുന്നതുമുഴുവൻ സ്വീകരിച്ചുകൊണ്ടു്, ശോഭയാർന്ന മുഖം കണ്ണാടിയിൽ പതിഞ്ഞാൽ കണ്ണടിയിൽ പ്രതിബിംബിതമായ മുഖവും ശോഭയാർന്നുകാണുന്നതുപോലെ, ഭഗവദർപ്പിതമായ വസ്തുക്കൾ ഭക്തന്മാരിലേക്കുതന്നെ എത്തിച്ചേരുന്നു. അതുകൊണ്ടു്, അധമനാണെങ്കിലും ശക്തിക്കൊത്തവിധം എല്ലാപ്രകാരത്തിലും ഞാൻ ആ പരമപുരുഷന്റെ മഹിമകളെ കീർത്തിക്കുവാൻ പോകുന്നു. കാരണം, ആ മഹിമകൾ അവിദ്യയാൽ സംസാരത്തിലകപ്പെട്ട ജീവന്റെ മുക്തിനൌകയാകുന്നു. പ്രഭോ!, അവിടുത്തെ ഈ ഭീഷണമായ രൂപം കണ്ടു് ഭയന്നുനിൽക്കുകയാണെങ്കിലും ബ്രഹ്മാദികളായ ഈ ദേവന്മാരെല്ലാം അവിടുത്തെ സത്വഗുണത്തിൽ അധിഷ്ഠിതരായവരും അതുപോലെതന്നെ അങ്ങയുടെ ആജ്ഞാനുവർത്തികളുമാണു. അല്ലാതെ, ഞങ്ങളെപ്പോലെ തമോഗുണികളല്ല.

കാലാകാലങ്ങളിലുണ്ടാകുന്ന മനോമോഹനങ്ങളായ അവിടുത്തെ അവതാരങ്ങളും വിനോദങ്ങളും ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണു. അതിൽ ഭയം തോന്നേണ്ട യാതൊരു ആവശ്യവുമില്ല. ഭഗവാനേ! അങ്ങയുടെ കോപത്തെ അടക്കിയാലും!. ഈ കോപം ആ എന്റെ അച്ഛനെ വധിക്കുവാനായിരുന്നല്ലോ! അദ്ദേഹം എന്തായാലും അങ്ങയാൽ വധിക്കപ്പെട്ടു. വിഷജന്തുക്കളായ തേളോ സർപ്പമോ കൊല്ലപ്പെടുമ്പോഴുണ്ടാകുന്ന ആനന്ദമാണിപ്പോൾ ജനങ്ങൾക്കുണ്ടായിരിക്കുന്നതു. കാരണം, അവരുടെയെല്ലാം ഭയം ഇപ്പോൾ നിശ്ശേഷം നശിച്ചിരിക്കുന്നു. ഇനി അങ്ങയുടെ സുന്ദരരൂപത്തെ കാണുവാനുള്ള കൊതിയോടെയാണവർ ചുറ്റും കൂടിനിൽക്കുന്നതു. മേലിൽ ഇവർക്കു് നിർഭയരായും ധാർമ്മികരായും ജീവിക്കുവാൻ അവിടുത്തെ ഈ രൂപത്തിന്റെ ഓർമ്മ മാത്രം ധാരളമാണു. അതുകൊണ്ടു് ഹേ നരസിംഹമൂർത്തേ! അങ്ങു് കോപം മതിയാക്കുക. ഹേ അജയ്യനായ പ്രഭോ!, ഭീകരമായി തുറന്നിരിക്കുന്ന അങ്ങയുടെ വൿത്രവും, അതിനുള്ളിൽ ഇളകുന്ന നാവും, സൂര്യനെപ്പോലെ കത്തിജ്ജ്വലിക്കുന്ന നേത്രങ്ങളും, വളഞ്ഞ പുരികക്കൊടികളും, കൂർത്ത തേറ്റകളും, കുടൽമാല ധരിച്ച തിരുമാറും, ചോര പുരണ്ട കേസരങ്ങളും, നിശ്ചലമായി മേൽപ്പോട്ടുയർന്നുനിൽക്കുന്ന കാതുകളും, ദിഗ്ഗജങ്ങളെപ്പോലും വിറപ്പിക്കുന്ന ഗർജ്ജനങ്ങളും, കൂർത്ത നഖരങ്ങളുമൊന്നും എന്നെ തെല്ലുപോലും ഭയപ്പെടുത്തുന്നില്ല. എന്നാൽ, ഞാൻ ഭയക്കുന്നതായ ഒന്നുണ്ടു. അതു് അസഹ്യമായ ഈ സംസാരമാണു. കാരണം, പിടിച്ചു് വിഴുങ്ങാനണയുന്ന ഹിംസ്രജന്തുക്കളാണതിൽ മുഴുവനും. അതിനിടയിൽ സ്വന്തം കർമ്മപാശത്താൽ ബന്ധിക്കപ്പെട്ടുകിടക്കുന്ന എന്നെ എപ്പോഴാണു് അങ്ങു് അവിടുത്തെ തൃപ്പദങ്ങളിൽ ചേർക്കുക?. ദുസ്സഹമായ ഈ സംസാരത്തിൽ പതിച്ചതിൽ പിന്നെ, സംഭവിച്ച ജന്മങ്ങളിലെല്ലാം, ദുഃഖത്തിന്റെ തീചൂളയിൽ വെന്തുരുകിക്കൊണ്ടു്, ആത്മാവല്ലാത്തതിനെ ആത്മാവെന്നു് കരുതി ഞാൻ ഉഴലുകയാണു. ഈ ദുഃഖശമനത്തിനായി സേവിക്കുന്ന എല്ലാ മരുന്നുകളും വീണ്ടും ദുഃഖം മാത്രമാണു് സമ്മാനിക്കുന്നതു. എന്നാൽ, ഈ ദുഃഖത്തിനുള്ള ഏക മറുമരുന്നു, അവിടുത്തെ ദാസനായിത്തീരുകയെന്നതാണു. അതുകൊണ്ടു്, ആ ഉപായത്തെ അടിയനുപദേശിച്ചുതന്നാലും!.                            

അല്ലയോ നരസിംഹമൂർത്തേ!, അങ്ങു് സകലജീവഭൂതങ്ങളുടേയും പ്രിയനും സുഹൃത്തുമാണു. അങ്ങനെയുള്ള അവിടുത്തെ ഗുണഗാനങ്ങൾ ബ്രഹ്മദേവനാൽ പ്രകീർത്തിതമായതിനെ അനുകീർത്തിച്ചുകൊണ്ടു് അവിടുത്തെ ചരണങ്ങളിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തന്മാരുടെ ദാസനായി വാണുകൊണ്ടു്, ത്രിഗുണങ്ങളിൽനിന്നകന്നു് ഞാൻ ഘോരമായ ഈ സംസാരത്തെ തരണം ചെയ്യുവാനാഗ്രഹിക്കുന്നു. ഭഗവാനേ!, അങ്ങയാൽ ഉപേക്ഷിക്കപ്പെട്ടാൽ, ശിശുക്കൾക്കു് മാതാപിതാക്കളോ, ആർത്തനു് ഔഷധമോ, കടലിൽ പെട്ടു് മുങ്ങുന്നവനു് കപ്പലോ ആശ്രയമാകുകയില്ല. ബ്രഹ്മാവിൽ തുടങ്ങി ഈച്ചയെറുമ്പോളമുള്ള സകലജീവഭൂതങ്ങളും ഇവിടെ ത്രിഗുണങ്ങൾക്കടിപ്പെട്ടവരാണു. സർവ്വരും അങ്ങയുടെ മായയ്ക്കധീനരായി ഉഴറുന്നു. അവരുടെ കർമ്മങ്ങളുടെ കാരണവും, അവർ കർമ്മങ്ങളനുഷ്ഠിക്കുന്ന സ്ഥലവും, അവർ കർമ്മങ്ങൾക്കുപയോഗിക്കുന്ന പദാർത്ഥങ്ങളും, അവരുടെ കർമ്മങ്ങളുടെ ഉദ്ദേശവും, അവരുടെ കർമ്മങ്ങൾതന്നെയും അവിടുത്തെ മായയുടെ വ്യക്തരൂപങ്ങളാണു. അതുകൊണ്ടു്, കർമ്മവും, യത്നവും, കാരണവും, കർത്താക്കളുമെല്ലാം അവിടുത്തെ മായാശക്തിയായതിനാൽ, എല്ലാം അങ്ങുതന്നെയെന്നനുമാനിക്കാം. ഭഗവാനേ!, നിന്തിരുവടിയുടെ അംശകലയുടെ അനുഗ്രഹാലും കാലത്താലും പരിണമിക്കപ്പെട്ട പ്രകൃതി, കർമ്മമയമായതും ബലമുറ്റതുമായ മനസ്സിനെ നിർമ്മിച്ചിരിക്കുന്നു. ആ മനസ്സാകട്ടെ, വേദോക്തങ്ങളായതും പതിനാറു് ആരക്കാലുകളുള്ളതുമായ ഈ സംസാരചക്രത്തിൽ ജീവനെ തളച്ചിടുകയും ചെയ്യുന്നു. അവിടുത്തെ പദമലരിൽ ആശ്രയം കൊള്ളാതെ ആർക്കാണതിൽനിന്നും കരകയറുവാൻ കഴിയുക?. ഈ മനസ്സുൾപ്പെടെ പതിനൊന്നിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും ചേർന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ടും അതിനെ നിയന്ത്രിച്ചുകൊണ്ടും അങ്ങു് അതിനു് പരനായി നിലകൊള്ളുന്നു. അതുകൊണ്ടു്, അങ്ങു് കാലസ്വരൂപനാണു. ഭഗവാനേ! നിന്തിരുവടിയെ ആർക്കാണിവിടെ ജയിക്കാൻ കഴിയുക?. ഈയുള്ളവൻ അങ്ങയുടെ കാലചക്രത്തിൽ പെട്ടുഴലുകയാണു. ഇന്നിതാ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ അവിടുത്തെ അടിമലരിൽ ചേർത്താലും!.

സാധാരണജനം ദീർഘായുസ്സിനും ഐശ്വര്യത്തിനും വേണ്ടി സ്വർഗ്ഗത്തെ കാമിക്കുന്നു. എന്നാൽ അവയുടെ സകലമഹത്വങ്ങളേയും എന്റെ പിതാവിലൂടെ ഞാൻ കണ്ടറിഞ്ഞതാണു. അദ്ദേഹത്തിന്റെ പുരികക്കൊടിയുടെ ചലനമാത്രത്താൽ അഖില ലോകപാലകന്മാരും പേടിച്ചുവിറച്ചില്ലാതാകുമായിരുന്നു. അങ്ങനെ പ്രഭാവശാലിയായ എന്റെ അച്ഛനെയാണങ്ങു് നിമിഷനേരംകൊണ്ടു് വധിച്ചുകളഞ്ഞതു. ആയതുകൊണ്ടു്, ബ്രഹ്മാവുമുതലിങ്ങോട്ടുള്ള സകലഭൂതങ്ങളും അനുഭവിക്കുന്ന സുഖഭോഗങ്ങളേയോ, ആയുസ്സിനേയോ, സമ്പത്തിനേയോ, അവയുടെ നിസ്സാരതെ മനസ്സിലാക്കുന്ന ഞാൻ ആഗ്രഹിക്കുന്നില്ല. അവിടുത്തെ കാലത്താൽ തകർക്കപ്പെടുന്ന ഒന്നിലും അടിയനാഗ്രഹമില്ല. എനിക്കു് വേണ്ടതു് അങ്ങയുടെ ഭക്തന്മാരുടെ സംഗം മാത്രമാണു. ഹേ പ്രഭോ!, എന്നെ അവരുടെയടുത്തേക്കെത്തിച്ചാലും!. ഈ പ്രപഞ്ചത്തിലെ സകലവിഷയഭോഗങ്ങളും മരീചികാജലം പോലെയാണു. എവിടെയാണതിൽ ജലമുള്ളതു? അഥവാ എവിടെയാണു് സംസാരത്തിൽ സുഖമുള്ളതു?. ഈ ശരീരം കൊണ്ടും എന്തു് പ്രയോജനം?. ഇതു് രോഗങ്ങൾക്കു് വന്നുപെടുവാനുള്ള ഉപാധി മാത്രമാണു. എന്നാൽ, ഈ സത്യമറിയുന്ന ജ്ഞാനികൾ പോലും അല്പസുഖങ്ങൾക്കു് പിന്നാലെ പായുന്നു. മനസ്സിനെ അടക്കാൻ കഴിയാതെ അവർ ജീവിതകാലം മുഴുവനും അവയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. രാജസ്സഗുണത്തിൽനിന്നുമുത്ഭവിച്ചവരും തമോഗുണികളുമായ ഈ അസുരന്മാരുടെയിടയിൽ പിറന്നുവീണ ഞാനെവിടെ?, നിന്തിരുവടിയുടെ കാരുണ്യമെവിടെ?. എന്തായാലും, ബ്രഹ്മാവിനോ, രുദ്രനോ, ലക്ഷ്മീഭഗവതിക്കോ സിദ്ധിക്കാത്ത അനുഗ്രഹമാണു് അവിടുത്തെ കാരുണ്യത്താൽ എനിക്കിന്നു് കൈവന്നതു. എന്തെന്നാൽ, പ്രസാദ‍രൂപമായ നിന്തിരുവടിയുടെ കരകമലം എന്റെ ശിരസ്സിൽ തൊട്ടനുഗ്രഹിച്ചുവല്ലോ!.

പ്രാകൃതജനങ്ങളെപ്പോലെ, നിന്തിരുവടിയ്ക്കു് ഉച്ചനീചത്വങ്ങളില്ല. അതുകൊണ്ടു് അങ്ങു് ഉചിതമായ വരങ്ങളെ ഏവർക്കും പ്രദാനം ചെയ്യുന്നു. ആ പ്രാകൃതജനങ്ങൾക്കൊപ്പം കൂടി ഞാനും സർപ്പങ്ങളുടെ വാസസ്ഥാനമാകുന്ന സംസാരാന്ധകൂപത്തിൽ വീഴുകയായിരുന്നു. അഹോ! എന്റെ ഭാഗ്യം!, എന്നാൽ, ദേവർഷി നാരദൻ എന്നിൽ കാരുണ്യവാനാകുകയും എന്നെ സ്വീകരിച്ചനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെയുള്ള അവിടുത്തെ ഭൃത്യന്മാരെ എങ്ങനെയാണു് ഞാൻ ഉപേക്ഷിക്കുക?. ഹേ നാഥാ!, എന്റെ അച്ഛനെ വധിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ വാളിനിരയാകാതെ അങ്ങന്നെ രക്ഷിച്ചു. വാളോങ്ങിക്കൊണ്ടു് അച്ഛനെന്നോടു് പറഞ്ഞിരുന്നു: എനിക്കന്യനായി ഒരു ഈശ്വരനുണ്ടെങ്കിൽ അവൻ ഇപ്പോൾ വന്നു് നിന്നെ രക്ഷിക്കട്ടെ!, ഞാനിതാ നിന്റെ ഉടലിൽനിന്നും ശിരസ്സിനെ ഛേദിക്കാൻ പോകുന്നു. എന്നു. എന്നാൽ, എന്നെ രക്ഷിച്ചതുവഴി നിന്തിരുവടി അവിടുത്തെ ഭക്തന്മാരുടെ വാക്കിനെ സത്യമാക്കുക മാത്രമായിരുന്നു ചെയ്തതു. ഭഗവാനേ! ഈ പ്രപഞ്ചം അങ്ങയുടെ മൂർത്തരൂപം തന്നെയാണു. ഇതിന്റെ ആദിയിലും അന്ത്യത്തിലും ആകെയുണ്ടായിരുന്നതും, മധ്യത്തിൽ സർവ്വതിലും നിറഞ്ഞുവസിക്കുന്നതും അങ്ങുതന്നെ. അവിടുത്തെ മായയാൽ ത്രിഗുണങ്ങൾ പരിണമിച്ചുണ്ടായിരിക്കുന്നാതാണു് ഇക്കാണുന്ന സകലചരാചരങ്ങളും. അതുകൊണ്ടു്, അങ്ങല്ലാതെ ഇവിടെ മറ്റൊന്നുംതന്നെയില്ല. കാര്യകാരണസ്വരൂപമായ ഈ പ്രപഞ്ചം നിന്തിരുവടിതന്നെ. അതു് നിഷേധിക്കുന്നവനും അവിടുന്നുതന്നെ. അതുകൊണ്ടു്, തന്നെന്നും പരനെന്നുമുള്ള ഭേദബുദ്ധി മായാകല്പിതമാണു. വിത്തും വൃക്ഷവും, വസ്തുവും കാലവുമെന്നതുപോലെ, യതൊന്നിൽനിന്നും യാതൊന്നുണ്ടാകുകയോ, യാതൊന്നിൽ യാതൊന്നു് നിലനിൽക്കുകയോ, യാതൊന്നിൽത്തന്നെ യാതൊന്നു് ലയിക്കുകയും ചെയ്യുന്നുവോ, തുമാത്രമാണു് സത്യത്തിൽ ഉള്ളതു.

ഭഗവാനേ!, അർദ്ധനിമീലിതനേത്രനായി ആത്മാനന്ദഭൂതിയോടും നിഷ്ക്രിയനായും തുരീയാവസ്ഥയിൽ നിദ്രകൊള്ളുന്ന അങ്ങയിൽ കല്പാന്തത്തിൽ സകലഭൂതങ്ങളും ഒതുങ്ങിക്കൂടുന്നു. ആ സമയം, അങ്ങു് കാരണോദകശായിയായി സർവ്വതിനും പരനായി, തമസ്സിനെ ചേർക്കാതെയും, വിഷയങ്ങളെ നിരിക്ഷിക്കാതെയും യോഗനിദ്രയെ പ്രാപിക്കുന്നു. ആവിധമുള്ള അവിടുത്തെ ദേഹം തന്നയാകുന്നു ഈ പ്രപഞ്ചം. തുടർന്നു്, കാലമാകുന്ന തന്റെ ശക്തിയാൽ ത്രിഗുണങ്ങൾ പരിണമിക്കുകയും, ശേഷതല്പത്തിന്മേലുള്ള യോഗനിദ്രയിൽനിന്നുണരുന്ന നിന്തിരുവടിയുടെ തിരുനാഭിയിൽനിന്നു് ആ കാരണസമുദ്രത്തിൽ ബ്രഹ്മാണ്ഡമാകുന്ന മഹാപത്മം, വിത്തിൽനിന്നും അരയാൽ മുളയ്ക്കുന്നതുപോലെ ഉത്ഭവിക്കുകയും ചെയ്യുന്നു. ആ താമരയിൽ ബ്രഹ്മദേവൻ പിറന്നു. എന്നാൽ താനിരിക്കുന്ന താമരയല്ലാതെ മറ്റൊന്നുംതന്നെ അദ്ദേഹത്തിനു് കാണാൻ സാധിച്ചില്ല. തുടർന്നു്, തന്റെയുള്ളിലുള്ള നിന്തിരുവടിയെ അദ്ദേഹം പുറത്തെല്ലായിടവും അന്വേഷിച്ചു. നൂറ്റാണ്ടുകാലം ആ കാരണസമുദ്രത്തിലങ്ങോളമിങ്ങോളം മുങ്ങിത്തപ്പിയിട്ടും ഒരെത്തും പിടിയും കിട്ടാതെ ബ്രഹ്മദേവൻ വലഞ്ഞു. അതിലെന്തത്ഭുതമിരിക്കുന്നു?. ഒരു വിത്തു് മുളച്ചുകഴിഞ്ഞാൽ പിന്നെ, ആ വിത്തിനെ കാണാൻ സാധിക്കുമോ?. ആവോളമലഞ്ഞതിനുശേഷം, ബ്രഹ്മദേവൻ ആശ്ചര്യത്തോടെ തന്റെ ഇരിപ്പിടമായ ആ താമരയിൽ വന്നിരുന്നു് ദീഘകാലം തപസ്സനുഷ്ഠിച്ചു. ആ തീവ്രതപസ്സിന്റെ ഫലമായി ഹൃദയശുദ്ധിവന്നപ്പോൾ, ഭൂമിയിൽ ഗന്ധമെന്നതുപോലെ, ഭൂതാന്തഃകരണങ്ങളുടെ സംഘാതമായ തന്റെ ശരീരത്തിനുള്ളിൽ കുടിയമരുന്ന അതിസൂക്ഷ്മരൂപനായ നിന്തിരുവടിയെ അദ്ദേഹം സാക്ഷാത്കരിച്ചു. ആയിരക്കണക്കിനു് മുഖാദി അവയവങ്ങളോടും, ആയുധങ്ങളോടും, ആഭരണങ്ങളോടും കൂടിയ വിരാട്രൂപനെ വിരിഞ്ചൻ ദർശിച്ചു് സന്തോഷവാനായി. മാത്രമല്ല, ഹയഗ്രീവരൂപം പൂണ്ടു്, ബലവാന്മാരായ മധുകൈടഭാദികളെ വധിച്ചു് വേദത്തെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകുകയും ചെയ്തു. ഇങ്ങനെ രജസ്സിനെയും തമസ്സിനെയും അകറ്റുന്ന അവിടുത്തെ സത്വഗുണത്തെ അവിടുത്തെ ഏറ്റവും പ്രിയപെട്ട രൂപമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഇങ്ങനെ മനുഷ്യൻ, മൃഗം, ഋഷി, ദേവൻ, മത്സ്യം, തുടങ്ങിയ ഭാവങ്ങളിലവതരിച്ചുകൊണ്ടു് നിന്തിരുവടി ലോകത്തെ കാക്കുന്നു. ശത്രുക്കളെ കൊന്നൊടുക്കി ധർമ്മം പരിപാലിക്കുന്നു. എന്നാൽ, കലികാലത്തിലാകട്ടെ, അങ്ങു് പ്രച്ഛന്നവേഷത്തിൽ കുടികൊള്ളുകയും ചെയ്യുന്നു. ആയതിനാൽ നിന്തിരുവടിയെ ത്രിയുഗൻ എന്ന പേരിലറിയപ്പെടുന്നു. ഹേ വൈകുണ്ഠനാഥാ!, പാപവാസനകളാൽ വിഷയങ്ങളിൽ മുങ്ങി കാമനകൾ കൊണ്ടുനിറഞ്ഞ ഈ മനസ്സു് അവിടുത്തെ മഹിമകളിൽ ആസക്തമാകുന്നില്ല. പിന്നെങ്ങനെയാണു് ഞാൻ അവിടുത്തെ തത്വത്തെ മനസ്സിലാക്കുന്നതു?. ഹേ അച്യുതാ!, അനേകം പത്നിമാരുള്ള ഒരു ഗൃഹനാഥന്റെ അവസ്ഥയാണെനിക്കിപ്പോൾ. എന്റെ ഓരോ ഇന്ദ്രിയങ്ങളും എന്നെ ഓരോയിടത്തേക്കു് വലിച്ചുകൊണ്ടുപോകുകയാണു. ഓരോ ജീവന്മാരും തങ്ങളുടെ കർമ്മഫലമായി സംസാരമാകുന്ന ഈ വൈതരണീനദിയിൽ വീണു് ഭീതി മുഴുത്തു് കഴിയുകയാണു. അവർ അന്യോന്യം ഭേദഭാവനയാൽ ശത്രുക്കളെന്നും മിത്രങ്ങളെന്നും സ്വയം കരുതുന്നു. അറിവില്ലാത്തെയീ ജീവഭൂതങ്ങളോടു് കഷ്ടം തോന്നി അവരെ ഈ വൈതരണിയുടെ മറുകരയെത്തിക്കേണമേ!. സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് ഹേതുഭൂതനായിരിക്കുന്ന അങ്ങേയ്ക്കു് ഞങ്ങളെ ഈ സംസാരത്തിൽനിന്നും രക്ഷിക്കുവാൻ എന്തു് പ്രയാസമാണുള്ളതു?. മഹാപുരുഷന്മാരുടെ അനുഗ്രഹം മൂഢന്മാരിലാണു് ഉണ്ടാകേണ്ടതു. എന്നാൽ, നിന്തിരുവടിയെ ഇടതടവില്ലാതെ സേവിക്കാൻ മാത്രം ജീവിക്കുന്ന ഞങ്ങൾക്കൊരിക്കലും അതാവശ്യമില്ല. ഭഗവാനേ!, ഈയുള്ളവൻ എപ്പോഴും അവിടുത്തെ സങ്കീർത്തനമാകുന്ന അമൃതത്തിൽ മുങ്ങിക്കഴിയുന്നവനാണു. അതുകൊണ്ടു് കരകയറുവാൻ പ്രയാസമുള്ള ആ വൈതരണിയെയോർത്തു് ഞാൻ അമ്പരക്കുന്നില്ല. എന്നൽ, അടിയൻ ഉത്കണ്ഠപ്പെടുന്നതു്, അതിൽനിന്നും വിട്ടുനിന്നു് ഇന്ദ്രിയസുഖത്തിനുവേണ്ടി ഭാരം ചുമക്കുന്ന മൂഢന്മാരെയോർത്താണു. ഋഷികളിൽ ഏറിയകൂറും അവർ സ്വന്തം മുക്തിയെ മാത്രമാഗ്രഹിച്ചുകൊണ്ടു് ജനമധ്യത്തിൽനിന്നകന്നുനിൽക്കുന്നവരാണു. അവർ മറ്റുള്ളവരെക്കുറിച്ചോർക്കുന്നതേയില്ല. എന്നാൽ അടിയനാകട്ടെ, ഈ ദീനന്മാരെ വിട്ടു് ഒറ്റയ്ക്കു് മോക്ഷം ആഗ്രഹിക്കുന്നില്ല. ദുസ്തരമായ ഈ സംസാരത്തിൽ അങ്ങല്ലാതെ അവർക്കാരിരിക്കുന്നു?. സ്ത്രീസംഗം പോലുള്ള വിഷയഭോഗം ചൊറിച്ചിലിലുണ്ടാകുന്ന ഒരുതരം സുഖംപോലെ നിസ്സാരമാണു. അവ സർവ്വദാ ദുഃഖം മാത്രം പ്രദാനം ചെയ്യുന്നു. ഈ കൃപണന്മാർ ഇത്രയധികം ദുഃഖമനുഭവിച്ചിട്ടും ലൌകികതയിൽനിന്നും വിരക്തരാകുന്നില്ല. എന്നാൽ, യാതൊരുവന്റെ ബുദ്ധി വേണ്ടവിധം ഉറച്ചിരിക്കുന്നുവോ, അവൻ ഈ വിഷയാസക്തിയെ ചെറുക്കാൻ കെല്പുള്ളവനാകുന്നു. ഭഗവാനേ!, മൌനം, വ്രതം മുതലായ മോക്ഷമാർഗ്ഗങ്ങളെല്ലാംതന്നെ ഇന്ദ്രിയജയം നേടിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം കേവലം ഉപജീവനത്തിനായുള്ള കർമ്മങ്ങളാണു. എന്നാൽ, ഡംഭു് കാട്ടാനായി മാത്രം ഈ കർമ്മങ്ങളെ ചെയ്യുന്നവർക്കാകട്ടെ, അതുപോലും സിദ്ധിക്കുന്നില്ല.

ഹേ നാഥാ!, വിത്തും മുളയുമെന്നതുപോലെ, കാര്യകാരണങ്ങളായിരിക്കുന്ന അങ്ങയുടെ രൂപത്തെ വേദങ്ങൾ വർണ്ണിച്ചുചൊല്ലുന്നു. യോഗികളാകട്ടെ, ഈ കാര്യകാരണങ്ങൾക്കിടയിലുള്ള അവിടുത്തെ സാന്നിധ്യത്തെ, അരണിയിലുള്ള അഗ്നിയെപ്പോലെ, പ്രത്യക്ഷത്തിൽ കണ്ടെത്തുന്നു. ഇതാണു് യഥാർത്ഥജ്ഞാനം. പഞ്ചഭൂതങ്ങളും, തന്മാത്രകളും, പ്രാണേന്ദ്രിയങ്ങളും, മനസ്സും, ചിത്തവും, അഹങ്കാരവുമെല്ലാം അങ്ങുതന്നെയാകുന്നു. സഗുണനായതും നിർഗ്ഗുണനായതും അങ്ങുതന്നെ. മനസ്സാലും വചസ്സാലും നിർവ്വചിക്കപ്പെട്ടിരിക്കുന്ന സകലതും അങ്ങുതന്നെ. യഥാർത്ഥത്തിൽ നിന്തിരുവടിയിൽനിന്നും അന്യമായി ഇവിടെ മറ്റൊന്നുംതന്നെയില്ല. സത്വാദിഗുണങ്ങളും, മഹദാദി തത്വങ്ങളും, മനസ്സും, മനുഷ്യാദി ജീവഭൂതങ്ങളുമെല്ലാം ആദ്യന്തങ്ങളുള്ളവയാണു. ആയതുകൊണ്ടു് അങ്ങയെ അവർക്കാർക്കുംതന്നെ അറിയാൻ കഴിയുന്നില്ല. ആയതിനാൽ, മഹാത്മാക്കളാകട്ടെ, വേദസൂക്തങ്ങളുടെ മന്ത്രണത്തെ ഉപേക്ഷിച്ചു് മനസം‌‌യമനത്തിലൂടെ നിന്തിരുവടിയെ സാക്ഷാത്കരിക്കുവാൻ ശ്രമിക്കുന്നു. ആകയാ, പരമഹംസന്മാരുടെ പ്രാപ്യസ്ഥാനമായ അവിടുത്തെ പദമലരിണയെ ലഭിക്കണമെങ്കിൽ, സമ്പൂജ്യനായ അങ്ങയെ നമസ്ക്കാരം, സ്തോത്രം, കർമ്മാർപ്പണം, പരിചരണം, തൃപ്പാദസ്മരണം, കഥാശ്രവണം, മുതലായ സേവനത്തോടുകൂടിയാരാധിക്കാതെ സാധ്യമാകുകയില്ല.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, പ്രഹ്ലാദനാൽ ഇപ്രകാരം സ്തുതിക്കപ്പെട്ട നിർഗ്ഗുണനായ ഭഗവാൻ കോപത്തെയടക്കി ശാന്തനായി തന്റെ മുന്നിൽ വീണുവണങ്ങിനിൽക്കുന്ന പ്രഹ്ലാദനോടിപ്രകാരം പറഞ്ഞു: ഹേ പ്രഹ്ലാദാ!, നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. നാം നിന്നിൽ പ്രസന്നനായിരിക്കുന്നു. സമസ്ത ജീവരാശികളുടേയും അഭീഷ്ടങ്ങളെ നിറവേറ്റുന്ന നമ്മിൽനിന്നും വേണ്ടുന്ന വരം നീ വരിച്ചുകൊള്ളുക!. ഹേ ആയുഷ്മൻ!, എന്റെ പ്രസാദമില്ലാതെ യാതൊരു പ്രാണിക്കും എന്നെ സാക്ഷാത്ക്കരിക്കുവാൻ സാധ്യമല്ല. അതേസമയം, എന്റെ ദർശനസൌഭാഗ്യമുണ്ടാകുന്ന ഭക്തൻ പിന്നീടൊരിക്കലും ദുഃഖംത്തെ അർഹിക്കുന്നുമില്ല. അതുകൊണ്ടു്, ശ്രേയസ്സിനെ കാംക്ഷിക്കുന്ന ജ്ഞാനികളും ശുദ്ധചരിതന്മാരുമായിട്ടുള്ളവർ സർവ്വാഭീഷ്ടപ്രദായകനായ എന്നെ സർവ്വാത്മനാ പ്രസാദിപ്പിക്കുന്നു.

നാരദർ പറഞ്ഞു: ഹേ രാജാവേ!, ഭഗവാൻ ഏതു് വരത്തേയും വരിച്ചുകൊള്ളാൻ പറഞ്ഞുവെങ്കിലും, അസുരോത്തമനും ഏകാന്തഭക്തനുമായ പ്രഹ്ലാദൻ സാധാരണജനത്തെപ്പോലെ ആ പ്രലോഭനത്തിൽൽ വീഴുകയോ, വരങ്ങള ആഗ്രഹിക്കുകയോ ചെയ്തില്ല.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Prahlada praying to Lord Narasimha Murthy

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

7.8 നരസിംഹാവതാരം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 8
(നരസിംഹാവതാരം.)


നാരദർ പറഞ്ഞു: രാജാവേ!, പ്രഹ്ലാദൻ അസുരകുമാരന്മാർക്കു് അദ്ധ്യാത്മതത്വം ഉപദേശിക്കുകയും, അവർ അതിനെ ഭക്തിയോടെ സ്വീകരിക്കുകയും, തുടർന്നു, ശണ്ഡാമർക്കന്മാരുടെ ശിക്ഷണത്തെ തിരസ്കരിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ ബുദ്ധി വഴിമാറിയതിൽ പരിഭ്രാന്തരായ ശണ്ഡാമർക്കന്മാർ എത്രയുംവേഗം രാജാവായ ഹിരണ്യകശിപുവിനെ വിവരമറിയിച്ചു. സ്വപുത്രന്റെ ഈ പ്രവൃത്തിയെക്കുറിച്ചുകേട്ടു് ഹിരണ്യകശിപു ക്രോധത്താൽ വിറച്ചു. എങ്ങനെയും പ്രഹ്ലാദനെ വധിക്കുവാൻ തീരുമാനിച്ചു. പെട്ടെന്നു്, ചവിട്ടേറ്റ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ടു് ഹിരണ്യകശിപു നമ്രശിരസ്ക്കനായി തൊഴുകൈയ്യോടെ നിൽക്കുന്ന സ്വന്തം പുത്രനെ നോക്കി അധിക്ഷേപിച്ചുകൊണ്ടു്, പരുഷമായ വാക്കുകളാൽ ഇപ്രകാരം ഗർജ്ജിച്ചു. ഹേ അച്ചടക്കമില്ലാത്ത മന്ദബുദ്ധിയായ കുലദ്രോഹീ!, ഹേ നീചാ!, എന്റെ ഉത്തരവിനെ വകവയ്ക്കാതെ ഈവിധം പ്രവർത്തിച്ച നിന്നെ ഇന്നുതന്നെ യമപുരിയിലേയ്ക്കയയ്ക്കുന്നുണ്ടു. ഞാനൊന്നു് കോപിച്ചാൽ മൂന്നുലോകങ്ങളും അവയുടെ പാലകന്മാരും കിടുകിടാ വിറയ്ക്കും. എടാ മൂഢാ!, അങ്ങനെയുള്ള എന്റെ ആജ്ഞയെ പേടികൂടാതെ ലംഘിക്കുവാൻപോന്ന എന്തു് ബലമാണു് നിന്നിലുള്ളതു?.

പ്രഹ്ലാദൻ പറഞ്ഞു: ഹേ രാജാവേ!, ബ്രഹ്മാവു് മുതൽ സ്ഥാവരജംഗമങ്ങൾ വരെയുള്ള സകല ചരാചരങ്ങളും ആരുടെ വശം ചേർന്നുനിൽക്കുന്നുവോ, ആ അവൻ‌തന്നെയാണു് എന്റെയും അങ്ങയുടേയും അതുപോലെ സകല മഹാബലന്മാരുടേയും ബലമായിട്ടിരിക്കുന്നതു. ഉരുക്രമനായ ആ ഈശ്വരൻ കാലമായി വർത്തിക്കുന്നു. അവൻ സകലഭൂതങ്ങളുടേയും ഇന്ദ്രിയശക്തിയും മനശക്തിയുമാകുന്നു. ത്രിഗുണങ്ങളുടെ ഈശ്വരനാണവൻ. അവൻ തന്റെ ശക്തിയാൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുരക്ഷിച്ചുസംഹരിച്ചരുളുന്നു. അങ്ങീ ആസുരഭാവത്തെ വിട്ടു് സ്വന്തം മനസ്സിനെ നിയന്ത്രിക്കുക. അങ്ങേയ്ക്കു് വശംവദമാകാത്ത ഈ മനസ്സുതന്നെയാണു് അവിടുത്തെ ശത്രു. സമഭാവനയോടെ സകലഭൂതങ്ങളേയും കാണുക എന്നതുതന്നെയാണു് ഈശ്വരഭക്തിയെന്നതു. ഉള്ളിലുള്ള ആറു് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിക്കാതെ, പുറത്തു് പത്തുദിക്കുകളും ജയിച്ചിട്ടു് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതുകൊണ്ടെന്തുകാര്യം?. പകരം, ജീവന്റെ യഥാർത്ഥ ശത്രുവായ മനസ്സിനെ നിഗ്രഹിച്ചവനും ജീവഭൂതങ്ങളെ സമദൃഷ്ടിയോടെ കാണുന്നവനുമായവനു് അജ്ഞാനജമായ യാതൊരു ശത്രുക്കളുമുണ്ടാകില്ല.

ഹിരണ്യകശിപു പറഞ്ഞു: ഹേ മൂഢാ! നീ ചാകാനാഗ്രഹിക്കുന്നവനാണെന്നു് വ്യക്തമായിക്കഴിഞ്ഞു. അതുകൊണ്ടാണു് നീ ഇത്രയും വീമ്പു് പറയുന്നതു. കാരണം, മരിക്കാൻ പോകുന്നവന്റെ വാക്കുകൾ എല്ലായ്പ്പോഴും മേലും കീഴുമില്ലാത്തവയായിരിക്കുമല്ലോ!. ഹേ ഭാഗ്യം കെട്ടവനേ!, എന്നിൽനിന്നും അന്യനായ ഒരു ജഗദീശ്വരനുണ്ടെന്നു് നീ പറയുന്നുവല്ലോ. എന്നാൽ അവൻ എവിടെ?
പ്രഹ്ലാദൻ: അവൻ എല്ലായിടവും നിറഞ്ഞുവസിക്കുന്നവനാണു
ഹിരണ്യകശിപു: അങ്ങനെയെങ്കിൽ എന്തുകൊണ്ടു് ഈ തൂണിൽ കാണുന്നില്ല?
പ്രഹ്ലാദൻ: അതാ ഞാൻ കാണുന്നുവല്ലോ!.
ഹിരണ്യകശിപു: ഓഹോ! എല്ലാത്തിനും തർക്കുത്തരം പറയുന്ന നിന്റെ ഉടലിൽനിന്നും ഈ ശിരസ്സു് ഞാൻ വേർപെടുത്തുവാൻ പോകുന്നു. നിനക്കു് രക്ഷയായ ഹരിയെന്നു് പറയുന്നവൻ ആരായാലും അവനിപ്പോൾ വന്നു് നിന്നെ രക്ഷിക്കുന്നതു് ഞാനൊന്നു് കാണട്ടെ!.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ അസുരപുംഗവൻ വീണ്ടും വീണ്ടും ദുർഭാഷണങ്ങളാൽ പ്രഹ്ലാദനെ ദ്രോഹിച്ചുകൊണ്ടു് സിംഹാസനത്തിൽനിന്നും ചാടിയെഴുന്നേറ്റു് ഒരുകൈയ്യിൽ വാളോങ്ങിപ്പിടിച്ചുകൊണ്ടു് മറുകൈയ്യാൽ മുഷ്ടിചുരുട്ടി അടുത്തുണ്ടായിരുന്ന ഒരു തൂണിൽ ആഞ്ഞിടിച്ചു. ഹേ രാജാവേ!, പെട്ടെന്നു് ആ തൂണിൽനിനും അതിഘോരമായ ഒരു ഗർജ്ജനമുണ്ടായി. ആ ശബ്ദം ബ്രഹ്മാണ്ഡകടാഹത്തെ മുഴുവൻ തകർക്കുമോ എന്നുതോന്നി. ദേവലോകങ്ങളിൽവരെ എത്തപ്പെട്ട ആ ഭീകരശബ്ദം കേട്ടു് ബ്രഹ്മാവാദിയായ ദേവന്മാർ തങ്ങളുടെ ലോകങ്ങൾ നശിക്കാൻ പോകുകയാണെന്നു് ശങ്കിച്ചു. അസുരന്മാർ കിടുകിടെ വിറച്ചു. പുത്രവധത്തിനായി അടുത്തുകൊണ്ടിരിക്കുന്ന ഹിരണ്യകശിപു ആ ഘോരനാദം എവിടെനിന്നുണ്ടായെന്നറിയുവാനായി സംഭ്രമത്തോടെ നാലുപാടും നോക്കി. എന്നാൽ അതിന്റെ ഉത്ഭവസ്ഥാനത്ത കണ്ടറിയുവാൻ ആർക്കും തന്നെ സാധിച്ചില്ല.

വീണ്ടും ഹിരണ്യകശിപു ഉൾകിടിലത്താൽ നാലുപാടും നോക്കുന്നതിനിടയിൽ, സ്വന്തം ഭൃത്യനായ പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; സമസ്തചരാചരത്തിലും താൻ കുടികൊള്ളുന്നുവെന്ന സത്യം പ്രഹ്ലാദൻ അസുരബാലകന്മാർക്കു് പറഞ്ഞുകൊടുത്തതു് തെളിയിക്കുവാനായി; തൂണിൽ എവിടെ? എന്നു് ഹിരണ്യകശിപു ചോദിച്ചപ്പോൾ, ഇതാ ഞാൻ കാണുന്നുവല്ലോ! എന്ന പ്രഹ്ലാദന്റെ വാക്കിനെ സത്യമാക്കുന്നതിനായി; മൂന്നു് പ്രാവശ്യം അസുരയോനിയിൽ ജനിച്ചു് തന്നാൽ വധിക്കപ്പെട്ടു് വീണ്ടും തന്റെ പാർഷദസ്ഥാനമലങ്കരിക്കാമെന്നു് സനകാദികൾ ജയവിജയന്മാർക്കു് കൊടുത്ത വാക്കിനെ സത്യമാക്കാൻ വേണ്ടി; അകത്തുവച്ചോ പുറത്തുവച്ചോ, മനുഷ്യരാലോ മൃഗങ്ങളാലോ, ബ്രഹ്മാവിന്റെ സൃഷ്ടിയിൽ‌പെട്ട യാതൊരു ഭൂതങ്ങളാലുമോ ഹിരണ്യകശിപുവിനു് മരണമുണ്ടാകില്ല എന്ന ബ്രഹ്മാവിന്റെ വരത്തെ സാധൂകരിക്കുവാനായി; ശ്രീഹരിയോടുള്ള ശത്രുതകൊണ്ടുമാത്രമേ എനിക്കു് മരണമുള്ളൂ എന്നു് ഹിരണ്യകശിപു സ്വയം മകനോടു് പറഞ്ഞ ആ വാക്കിനേയും സത്യമാക്കുവാൻ വേണ്ടി; പ്രഹ്ലാദൻ മാതൃഗർഭത്തിലായിരുന്നപ്പോൾ നാരദർ ഇന്ദ്രനോടു് പറഞ്ഞിരുന്നു, ഈ പ്രഹ്ലാദൻ തന്റെ ഭക്തനാനെന്നും അനുചരനാണെന്നും, ആയതിനാൽ ഇവനാൻ ഇന്ദ്രനു് മരണമില്ലെന്നും. ഭക്തോത്തമനായ നാരദരുടെ ആ വാക്കിനേയും നിജവത്ക്കരിക്കുവാ‍നായി; മാത്രമല്ലാ, എന്റെ ഭക്തന്മാർ നശിക്കില്ല എന്നു് അർജ്ജുനനു് താൻ സ്വയം കൊടുത്ത വാക്കും പാലിക്കപ്പെടുവാനായി; പൂർണ്ണമായും മൃഗമോ മനുഷ്യനോ അല്ലാത്ത അത്ഭുതകരമായ നരസിംഹരൂപത്തെ ധരിച്ചുകൊണ്ടു് ആ തൂണു് പിളർന്നു് സഭാമധ്യത്തിൽ ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി.

ശബ്ദം കേട്ടു് നാലുപാടും ആരായുന്നതിനിടയിൽ പിളർന്ന തൂണിന്റെ മധ്യഭാഗത്തുനിന്നും പുറത്തേക്കു് ചാടിവരുന്ന മനുഷ്യന്റേയും മൃഗത്തിന്റേയും സമ്മിശ്രമായ ഭഗവാന്റെ ആ ഉഗ്രരൂപം കണ്ടു് ഹിരണ്യകശിപു ചിന്തിച്ചു: അഹോ! ഇതു് മൃഗവുമല്ല, മനുഷ്യനുമല്ല, അത്ഭുതമായിരിക്കുന്നു. എന്താണു് ഞാനീ കാണുന്ന രൂപം?. ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്ന ഹിരണ്യകശിപുവിന്റെ നേർക്കുനേരായി അത്യധികം ഭീതിജനകമായ ആ നരസിംഹരൂപം ധരിച്ച ശ്രീഹരി നിന്നരുളി.

[പഴുപ്പിച്ച സ്വർണ്ണം പോലെ പിംഗളനിറമുള്ള അത്യുഗ്രമായ കണ്ണുകൾ. ചിതറിത്തിളങ്ങുന്ന ജടകളാലും കണ്ഠരോമങ്ങളാലും വീർത്തിരിക്കുന്ന മുഖം. ഭീകരമായ തേറ്റകൾ. വാൾപോലെയും കത്തിയുടെ മുനപോലെയും തീഷ്ണമായ നോട്ടം. വളഞ്ഞ പുരികക്കൊടികൾ. നിശ്ചലമാക്കി ഉയർത്തിപ്പിടിച്ചിരിക്കുന്ന കാതുകൾ. വായും നാസാസുഷിരങ്ങളും ഗുഹകൾപ്പോലെ വിസ്തൃതമായി തുറന്നിരിക്കുന്നു. അതിഭീകരമായി വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ആകാശം മുട്ടെയുള്ള ശരീരം. കഴുത്തു് കുറുകിത്തടിച്ചിരിക്കുന്നു. വിരിഞ്ഞ മാറിടം. ഒതുങ്ങിയ അരക്കെട്ടു്. ചന്ദ്രന്റെ രശ്മികൾ പോലെ വെളുത്ത രോമങ്ങൾ. കൂർത്ത നഖങ്ങളുള്ളതും വിവിധ ആയുധങ്ങളേന്തിയതുമായ നീണ്ട കൈകൾ. അതിഭയാനകമായ ആ രൂപത്തേയും, ചക്രം, വജ്രം മുതലായ ആയുധങ്ങളേയും കണ്ടു് അസുരസംഘങ്ങൾ പേടിച്ചോടുന്നു.]

അതിഭീകരമായ ആ രൂപത്തെ കണ്ടു് ഹിരണ്യകശിപു ഉള്ളിലോർത്തു: ഒരുപക്ഷേ മായാവിയായ വിഷ്ണു എന്നെ വധിക്കാനുള്ള പദ്ധതിയുമായി വന്നതാകാം. പക്ഷേ അവന്റെ ഈ ശ്രമം വിഫലമാകുകയേയുള്ളൂ. എന്നെ ആർക്കാണു് മൂലോകങ്ങളിലും വധിക്കാനാകുക?.

നാരദർ തുടർന്നു: രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഹിരണ്യകശിപു തന്റെ ഗദയുമായി ഭഗവാന്റെ നേർക്കു് അലർച്ചയോടെ കുതിച്ചുചാടി. പക്ഷേ, ഭഗവാന്റെ അത്യുജ്ജ്വലമായ തേജസ്സിനുമുന്നിൽ, അഗ്നിയിൽ പറന്നുവീണ പതംഗത്തെപ്പോലെ, ആ അസുരനെ കാണാൻ‌പോലും കഴിയാതെയായി. സൃഷ്ടിയ്ക്കുമുമ്പു് പ്രളയത്തിന്റെ ഇരുട്ടിനെ തന്റെ സത്വതേജസ്സാൽ കുടിച്ചുതീർത്തവാനാണു് ശ്രീഹരി. അവന്റെ മുന്നിൽ തമോഗുണിയായ ഹിരണ്യകശിപുവിനെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുംതന്നെയില്ല. പെട്ടെന്നു്, ഹിരണ്യകശിപു തന്റെ ഗദ ചുഴറ്റി നരസിംഹമൂർത്തിയെ ആഞ്ഞടിച്ചു. ഭഗവാനാകട്ടെ, ഗദയോടുകൂടെ, ഗരുഡൻ സർപ്പത്തെയെന്നതുപോലെ, അവനെ പിടിച്ചടക്കി. എന്നാൽ, ആ സമയം സർപ്പം ഗരുഡനിൽനിന്നെന്നതുപോലെ, വിക്രീഡിതനായ ഭഗവാനിൽനിന്നും കുതറിമാറി.

അല്ലയോ ഭാരതാ!, അതുകണ്ടു് ഹിരണ്യകശിപുവിനാൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ലോകപാലകന്മാരും മറ്റു് ദേവന്മാരും കാർമേഘക്കൂട്ടുകൾക്കിടയിൽ ഒളിച്ചിരുന്നുകൊണ്ടു് ആ യുദ്ധം നോക്കിക്കണ്ടു. എന്നാൽ, അസുരനാകട്ടെ, താൻ കാട്ടിയ വീര്യകൃത്യത്തിൽ സന്തോഷിച്ചുകൊണ്ടു് വാളും പരിചയുമായി വീണ്ടും നരസിംഹമൂർത്തിയോടേറ്റുമുട്ടാനാരംഭിച്ചു. അവൻ മേൽ‌പ്പോട്ടു് ചാടിയും, കീഴ്പ്പോട്ടമർന്നും പരുന്തിന്റെ വേഗതയിൽ ചുറ്റും കറങ്ങിയും യുദ്ധം ചെയ്തു. ഭഗവാൻ തന്റെ പരുഷവും മുഴക്കമുള്ളതുമായ ശബ്ദമുതിർത്തുകൊണ്ടു് ആ അട്ടഹാസധ്വനിയിൽ കണ്ണടഞ്ഞുപോയ അവനെ പെട്ടെന്നു് പിടികൂടി. അവൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നരസിംഹമൂർത്തിയുടെ ബലിഷ്ഠമായ കരങ്ങളിൽ കിടന്നു് അവൻ പരവശനായി പിടഞ്ഞു. ഇന്ദ്രന്റെ വജ്രത്താൽ പോലും പോറലേൽക്കാത്ത ആ അസുരരാജാവിനെ നരസിംഹമൂർത്തി വാതില്പടിയിൽ അകത്തും പുറത്തുമായി ഇരുന്നു് തന്റെ തൃത്തുടയിൽ കിടത്തി, കൂർത്ത നഖങ്ങളാൽ, ഗരുഡൻ വിഷപ്പാമ്പിനെയെന്നതുപോലെ, ലീലയാ കീറിപിളർന്നു.

കോപാകുലനായ നരഹരിയുടെ രൌദ്രഭാവം ആരാലും ദർശിക്കുവാൻ കഴിയാത്തതായിരുന്നു. പിളർന്നിരിക്കുന്ന തന്റെ വായുടെ രണ്ടറ്റത്തും പറ്റിയിരുന്ന ചോര ഭഗവാൻ നാവുകൊണ്ടു് നക്കിത്തുടച്ചു. ആനയെ കൊന്ന സിംഹത്തിനെപ്പോലെ ആ പരമാനന്ദമൂർത്തി കാണപ്പെട്ടു. ചോരത്തുള്ളികളാ‍ൽ കണ്ഠരോമങ്ങൾ നനഞ്ഞു. ആ അസുരശ്രേഷ്ഠന്റെ കുടലെടുത്തു് ഭഗവാൻ തന്റെ വിരിമാറിൽ മാലയായി അണിഞ്ഞു. കീറിപിളർന്നിരിക്കുന്ന ഹൃദയത്തോടുകൂടി ഹിരണ്യകശിപുവിനെ ഭഗവാൻ തന്റെ മടിത്തട്ടിൽനിന്നും വിട്ടുകളഞ്ഞു. പിന്നീടു് ആയുധങ്ങളുമായി തനിക്കുനേരേ പാഞ്ഞടുത്തുകൊണ്ടിരുന്ന ആയിരക്കണക്കിനസുരന്മാരെ ഭഗവാൻ ദണ്ഡങ്ങൾപോലെ ബലിഷ്ഠങ്ങളായ തന്റെ തൃക്കൈകളിലെ നഖരങ്ങളാൽ പിച്ചിച്ചീന്തി കൊന്നൊടുക്കി.

നരസിംഹമൂർത്തിയുടെ ജടകൾകൊണ്ടുള്ള പ്രഹരമേറ്റ കാർമേഘങ്ങൾ നാലുപാടേയ്ക്കും ചിന്നിച്ചിതറി. ഭഗവാന്റെ നേത്രത്തിൽനിന്നുതിർന്ന പ്രകാശജ്വാലയിൽ ഗ്രഹങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ടു. സർവ്വശക്തനായ ഭഗവാന്റെ നിശ്വാസവായുവേറ്റു് സമുദ്രങ്ങൾ ഇളകിമറിഞ്ഞു. ദിഗ്ഗജങ്ങൾ അവന്റെ ഗർജ്ജനം കേട്ടു് നിലവിളിച്ചു. തന്റെ ജടയിഴകൾ തട്ടിത്തെറിപ്പിച്ച വിമാനങ്ങളെക്കൊണ്ടു് ദേവലോകം നിറഞ്ഞു. അവന്റെ ചുവടുവയ്പ്പിൽ ഭൂമീദേവി പ്രകമ്പനം കൊണ്ടു. നരഹരിയുടെ ചലനവേഗത്താൽ മലകൾ കീഴ്മേൽ മറിഞ്ഞു. ആകാശവും ദിക്കുകളും അവന്റെ തേജസ്സിനാൽ നിഷ്പ്‌പ്രഭങ്ങളായി.

രാജാവേ!, അനന്തരം, ഇനി തന്നോടേറ്റുമുട്ടുവാൻ എതിരാളിയില്ലെന്നു് മനസ്സിലാക്കിയ ഭഗവാൻ അവിടെയുണ്ടായിരുന്ന ഉത്തമമായ സിംഹാസനത്തിൽ വർദ്ധിച്ച അമർഷത്തോടുകൂടി ഉപവിഷ്ടനായി. എന്നാൽ അതിഭീഷണമായ ആ രൂപത്തെ കണ്ടുഭയന്നു് ആരുംതന്നെ ആ സന്നിധിയിൽ ചെല്ലാൻ ധൈര്യം കാട്ടിയില്ല. മൂന്നുലോകങ്ങൾക്കും തീരാദുഃഖമായിരുന്ന ആ അസുരാധമൻ ശ്രീഹരിയാൽ വധിക്കപ്പെട്ടതറിഞ്ഞ ദേവസ്ത്രീകൾ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആ സമയം, ഭഗവാനെ കാണാനെത്തിയ ദേവന്മാരുടെ വിമാനങ്ങൾ ആകാശത്തിൽ ചുറ്റും നിരന്നു. ദേവന്മാർ ജയഭേരികൾ മുഴക്കി. ഗന്ധർവ്വന്മാർ പാടുകയും, അപ്സരസ്സുകൾ നൃത്തം ചെയ്യുകയും ചെയ്തു.

അല്ലയോ യുധിഷ്ഠിരരാജാവേ!, ബ്രഹ്മാവു്, ശിവൻ, ഇന്ദ്രൻ, ഋഷികൾ, പിതൃക്കൾ, സിദ്ധന്മാർ, വിദ്യാധരന്മാർ, നാഗന്മാർ, മനുക്കൾ, പ്രജാപതിമാർ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, ചാരണന്മാർ, യക്ഷന്മാർ, കിം‌പുരുഷന്മാർ, വേതാളങ്ങൾ, സുനന്ദൻ, കുമുദൻ മുതലായ പാർഷദന്മാർ, എന്നുവേണ്ടാ, എല്ലാവരും മൂർദ്ധനി കൈകൾ കൂപ്പി ഉയർത്തിപ്പിടിച്ചുകൊണ്ടു് അല്പം ദൂരത്തുനിന്നുതന്നെ തങ്ങളുടെ പ്രത്യേകം പ്രത്യേകമായ സ്തുതികളർപ്പിച്ചു.

വിരിഞ്ചസ്തുതി: നിസ്സീമമായ ശക്തികളോടുകൂടിയവനും, വിചിത്രതരമായ വീര്യത്തോടുകൂടിയവനും, പവിത്രമായ കർമ്മത്തെ ചെയ്യുന്നവനും, തന്റെ ലീലയായി സത്വാദിഗുണങ്ങളാൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നവനും, നിർവ്വികാരനും, അനന്തനുമായ അവിടുത്തേയ്ക്കു് പ്രണാമം!.

രുദ്രസ്തുതി: ഭഗവാനേ!, അവിടുത്തെ കോപത്തിനുചിതമായ സമയം കല്പാന്തമാണു. ഇന്നിതാ അങ്ങയുടെ കോപത്താൽ അസുരാധമനായ ഹിരണ്യകശിപു കൊല്ലപ്പെട്ടുകഴിഞ്ഞു. ഇനിയീ കോപമടക്കി, അങ്ങയുടെ തിരുമുമ്പിൽ വന്നുനിൽക്കുന്ന അവിടുത്തെ ഭക്തനായ ആ ബാലനെ അനുഗ്രഹിച്ചാ‍ലും!.

ഇന്ദ്രസ്തുതി: ഭഗവാനേ!, ഞങ്ങളുടെ രക്ഷകനായ അങ്ങയാൽ അവിടുത്തെ ഹവിർഭാഗം ഈ അസുരനിൽനിന്നും വീണ്ടെടുക്കപ്പെട്ടു. അങ്ങയുടെ വാസസ്ഥാനമായിരുന്ന ഞങ്ങളുടെ മാനസപത്മം ക്രൂരനായ ഈ അസുരനാൽ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ അവിടുത്തെ കരുണയാൽ അതും അങ്ങു് വീണ്ടെടുത്തിരിക്കുന്നു. അങ്ങയുടെ ഉപാസകർക്കു് കാലഗ്രസ്തമായ ഈ സ്വർഗ്ഗം വെറും തുച്ഛലാഭമാണു. മോക്ഷത്തെപ്പോലും കാമിക്കാത്ത അവർക്കു് ഈവിധഭോഗങ്ങളിൽ എന്തുകാര്യം?.

ഋഷികളുടെ സ്തുതി: ഹേ ആദിപുരുഷാ!, ശരണ്യപാലാ!, യാതൊരു തപസ്സുകൊണ്ടാണോ അവിടുന്നു് ഈ വിശ്വത്തെ സൃഷ്ടിച്ചതു്, യാതൊരു തപസ്സിനെയാണോ നിന്തിരുവടി ഞങ്ങക്കായി ഉപദേശിച്ചുതന്നതു്, ആ തപസ്സു് ഇവൻ കാരണം അലങ്കോലപ്പെട്ടിരുന്നു. ഇന്നിതാ വീണ്ടും അവിടുന്നു് നരസിംഹമൂർത്തിയായി അവതരിച്ചുകൊണ്ടു് ആ തപസ്സിനെ രക്ഷിച്ചെടുത്തു് ഞങ്ങൾക്കു് വീണ്ടും അനുഷ്ഠിക്കുവാനായി തന്നിരിക്കുന്നു.

പിതൃസ്തുതി: ഞങ്ങളുടെ പുത്രന്മാർ ഞങ്ങൾക്കർപ്പിച്ചിരുന്ന ശ്രാദ്ധങ്ങളേയും, തീർത്ഥകാലങ്ങളിൽ അവർ ഞങ്ങൾക്കു് നൽകിയിരുന്ന തിലോദകത്തെയും ഇത്രയും കാലം ഈ ദുഷ്ടൻ ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചു് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയായിരുന്നു. അവിടുത്തെ തൃക്കരങ്ങളിലെ കൂർത്ത നഖങ്ങളാൽ കുത്തിപ്പിളർക്കപ്പെട്ട അവന്റെ ഉദരത്തിൽനിന്നു് അതെല്ലാം വീണ്ടെടുത്തുതന്ന സകലധർമ്മപാലകനായ ഭഗവാൻ നരഹരിയ്ക്കു് നമസ്ക്കാരം!.

സിദ്ധസ്തുതി: ഞങ്ങൾ അനുവർത്തിച്ചുപോന്നിരുന്ന യോഗസിദ്ധമായ ഗതിയെ ഹിരണ്യകശിപുവെന്ന ആ ദുഷ്ടൻ യോഗങ്ങളുടേയും തപസ്സിന്റേയും ബലത്താൽ അപഹരിച്ചിരുന്നു. അഹങ്കാരിയായ അവന്റെ മാറിനെ കൂർത്ത നഖങ്ങളാൽ കീറിപ്പിളർന്ന അല്ലയോ നരസിംഹമൂർത്തേ!, അങ്ങയെ ഞങ്ങളിതാ പ്രണമിക്കുന്നു.

വിദ്യാധരസ്തുതി: തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്ന മൂഢനായ ഹിരണ്യകശിപു ഞങ്ങൾ നേടിയെടുത്തിരുന്ന വിദ്യകളെ നിരോധിച്ചിരുന്നു. എന്നാൽ വൈകാതെ അവതരിച്ചുകൊണ്ടു്, ഒരു യജ്ഞപശുവിനെയെന്നതുപോലെ, അവനെ വധിച്ചുകളഞ്ഞ മായാനരസിംഹരൂപിയായ ഭഗവാനു് പ്രണാമം!.

നാഗസ്തുതി: പാപിയായ അവൻ ഞങ്ങളിലെ രത്നങ്ങളും ഞങ്ങളുടെ സ്ത്രീരത്നങ്ങളേയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, ഇന്നവന്റെ മാറിടം വലിച്ചുപിളർന്നുകൊന്നുകൊണ്ടു് ഞങ്ങൾക്കാനന്ദം പകർന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

മനുസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ നിറവേറ്റിക്കൊണ്ടിരുന്ന അവിടുത്തെ നിർദ്ദേശാനുഷ്ഠാനങ്ങൾക്കു് ആ ദുഷ്ടൻ ഭംഗം വരുത്തിയിരുന്നു. എന്തായാലും, നിന്തിരുവടിയാൽ അവൻ ഒടുങ്ങപ്പെടുകതന്നെ ചെയ്തു. ഇനി അവിടുത്തെ ആദേശത്തിനായി കാത്തുനിൽക്കുന്ന ഞങ്ങളുടെ ദൌത്യത്തെ വീണ്ടും അവിടുന്നു് കല്പിച്ചരുളിയാലും!.

പ്രജാപതികളുടെ സ്തുതി: ഹേ പരമേശ്വരാ!, അങ്ങു് ഞങ്ങൾക്കു് കല്പിച്ചരുളിയ പ്രജാപതിസ്ഥാനത്തിരുന്നുകൊണ്ടു് പ്രജാവർദ്ധനം ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ദുഷ്ടനായ ഹിരണ്യകശിപു തടഞ്ഞതിൽ പിന്നെ, ഞങ്ങൾക്കു് ആ കർമ്മം അനുഷ്ഠിക്കാനായില്ല. ഇന്നിതാ അവിടുന്നാൽ മാറുപിളർക്കപ്പെട്ടു് അവനിതാ ചത്തുമലന്നുകിടക്കുന്നു. ഹേ സത്വഗുണമൂർത്തേ!, നിന്തിരുവടിയുടെ ഈ അവതാരം ജഗത്തിനു് മംഗളമായി ഭവിച്ചിരിക്കുന്നു.

ഗന്ധർവ്വസ്തുതി: ഹേ ഭഗവാനേ!, അവിടുത്തെ തിരുമുമ്പിൽ ആടിയും പാടിയും അങ്ങയെ സേവിച്ചുകൊണ്ടിരുന്ന ഞങ്ങളെ കരുത്താലും ഓജസ്സാലും ഇവൻ തന്റെ അടിമകളാക്കി മാറ്റിയിരുന്നു. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവൻ എങ്ങനെയാണു് നന്മയ്ക്കുതകുന്നതു. എന്തായാലും, ഇന്നിവൻ നിന്തിരുവടിയാൽ ഈ സ്ഥിതി പ്രാപിച്ചിരിക്കുന്നു. അവിടുത്തേയ്ക്കു് നമോവാകം!.

ചാരണസ്തുതി: അല്ലയോ ശ്രീഹരേ!, സാധുക്കൾക്കു് ഹൃദയവേദനയെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഈ അസുരനെ കൊന്നൊടുക്കി അങ്ങു് ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. ആയതിനാൽ, ഭവസാഗരനൌകയായ അങ്ങയുടെ ചരണാരവിന്ദത്തിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു.

യക്ഷസ്തുതി: ഹേ നരസിംഹമൂർത്തേ!, അങ്ങയുടെ സേവകന്മാരിൽ പ്രധാനികളായിരുന്ന ഞങ്ങൾക്കു് ദിതിയുടെ പുത്രനായ ഇവന്റെ പല്ലക്കു് ചുമക്കേണ്ട ഗതികേടായിരുന്നു ഉണ്ടായിരുന്നതു. പ്രകൃതിതത്വങ്ങൾക്കെല്ലാം പരമകാരണനായവനേ!, നിന്തിരുവടി ഞങ്ങളുടെ ദുരിതങ്ങളെ കണ്ടറിഞ്ഞു് ആ ദുഷ്ടനെ കൊന്നൊടുക്കി അഞ്ചുഭൂതങ്ങളിലേക്കു് ലയിപ്പിച്ചിരിക്കുന്നു.

കിം‌പുരുഷസ്തുതി: ഹേ ഭഗവൻ!, ഞങ്ങൾ കിം‌പുരുഷന്മാരാണു. അങ്ങാകട്ടെ, മഹാപുരുഷനായ ഈശ്വരനും. സാധുക്കളാൽ വെറുക്കപ്പെട്ട ഇവനെ അവിടുന്നു് ഇല്ലാതാക്കി.

വൈതാളികസ്തുതി: ഭഗവാനേ!, സത്തുക്കളുടെ സംഗങ്ങളിലും സത്രങ്ങളിലുമൊക്കെ അങ്ങയുടെ പാവനമായ യശസ്സിനെ കീർത്തിക്കുകവഴി ഞങ്ങൾക്കു് ധാരാളം ബഹുമതികൾ കിട്ടിക്കൊണ്ടിരുന്നതായിരുന്നു. എന്നാൽ ദുഷ്ടനായ ഈ അസുരാധമൻ അതിനെ മുച്ചൂടും ഇല്ലാതാക്കി ഒരു രോഗം പോലെ ഞങ്ങളെ ബാധിച്ചിരുന്നു. ഇന്നിതാ ആ രോഗത്തെ വേരേടെ നിർമ്മാർജ്ജനം ചെയ്തുകൊണ്ടു് നിന്തിരുവടി ഞങ്ങളെ രക്ഷിച്ചരുളിയിരിക്കുന്നു. അഹോ! ഞങ്ങളുടെ ഭാഗ്യം!.

കിന്നരസ്തുതി: ഈശ്വരാ!, അവിടുത്തെ അനുചരന്മാരായിരുന്ന ഞങ്ങൾ കൂലിയില്ലാതെ ഈ ദുഷ്ടനുവേണ്ടി ഏറെക്കാലമായി നിരന്തരം കഷ്ടപ്പെട്ടുവരികയായിരുന്നു. ഇന്നു് അങ്ങവനെ കൊന്നൊടുക്കി. ഹേ നരസിംഹമൂർത്തേ!, നാഥാ!, അങ്ങു് ഞങ്ങളുടെ ക്ഷേമത്തിനായി ഭവിക്കേണമേ!.

വിഷ്ണുപാർഷദസ്തുതി: ഹേ ശരണദായകനായ ഭഗവാനേ!, സർവ്വലോകങ്ങൾക്കും സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നവനായ അങ്ങയുടെ ആശ്ചര്യകരമായ ഈ നരസിംഹരൂപം ഞങ്ങൾ ഇന്നാദ്യമായാണു് കാണുന്നതു. ഹേ നാഥാ!, ഇവൻ നിന്തിരുവടിയുടെ ദാസനാണെന്നും, അന്നു് സനകാദികളുടെ ശാപത്തിനു് പാത്രമായിരുന്ന അവിടുത്തെ പാർഷദനാണെന്നും, ഇന്നു് കരുണാസിന്ധുവായ നിന്തിരുവടി ഇവനെ നിഗ്രഹിച്ചിരിക്കുന്നതു് ഇവനെ അനുഗ്രഹിക്കുവാനാണെന്നും ഞങ്ങളറിയുന്നു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.



Previous    Next





Narasimhaavatharam

2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

7.7 ദൈത്യബാലകന്മാർക്കു് പ്രഹ്ളാദന്റെ ആത്മോപദേശം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 7
(ദൈത്യബാലകന്മാർക്കു് പ്രഹ്ലാദന്റെ ആത്മോപദേശം.)
  

നാരദർ തുടർന്നു: ഹേ രാജാവേ!, ആശ്ചര്യഭരിതരായി നിൽക്കുന്ന അസുരബാലകന്മാരുടെ സംശയത്തെ തീർക്കുവാനായി പ്രഹ്ലാദൻ പണ്ടു് മാതൃഗർഭത്തിൽ വച്ചു് തനിക്കു് ലഭിച്ച എന്റെ ഉപദേശത്തെ അനുസ്മരിച്ചുകൊണ്ടു് അവരോടു് പറഞ്ഞു: ഹേ ദൈത്യബാലകന്മാരേ!, ഞങ്ങളുടെ പിതാവു് തപസ്സിനായി മന്ദരാചലത്തിലേക്കു് പോയ സമയത്തു് ദേവന്മാർ അസുരന്മാരെ ആക്രമിക്കുവാനുള്ള പദ്ധതിയിട്ടു. അവർ പറഞ്ഞു: നന്നായി!. ലോകത്തിനു് മുഴുവനും ആപത്തു് വിതച്ചുകൊണ്ടിരിന്ന ഹിരണ്യകശിപു, ഉറുമ്പുകൾ പാമ്പിനെയെന്നതുപോലെ, സ്വന്തം പാപത്താൽത്തന്നെ ഭക്ഷിക്കപ്പെട്ടിരിക്കുന്നു. കൂട്ടുകാരേ!, ദേവന്മാർ തങ്ങളോടു് യുദ്ധത്തിനൊരുങ്ങുന്നതായി വാർത്തകേട്ട അസുരന്മാർ ഭീതരായി ഭാര്യയേയും മക്കളേയും സുഹൃത്തുക്കളേയും ഉറ്റവരേയും വീടുകളേയും ആടുമാടുകളേയും സാധനങ്ങളേയുമെല്ലാമുപേക്ഷിച്ചുകൊണ്ടു് തിരിഞ്ഞുനോക്കാതെ ജീവനെ മാത്രം രക്ഷിക്കുവാനായി നാനാദിക്കുകളിലേക്കും പലായനം ചെയ്തു. ദേവന്മാർ അസുരരാജധാനിയെ കൊള്ളയടിച്ചു. ഇന്ദ്രനാകട്ടെ, എന്റെ മാതാവിന്റെ പിടികൂടി. ഇന്ദ്രന്റെ കൈകളിൽ ഭീതിയോടെ അലമുറയിട്ടു് പിടയുന്ന എന്റെ മാതാവിനെ യാദൃശ്ചികമായി നാ‍രദമഹർഷി വഴിയിൽ വച്ചു് കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഹേ ദേവരാജാവേ!, യാതൊരു തെറ്റും ചെയ്യാത്ത നിരപരാധിയായ ഇവളെ കൊണ്ടുപോകുന്നതു് ശരിയല്ല. പരപത്നിയും പതിവ്രതയുമായ ഇവളെ വിട്ടയയ്ക്കുക!.

ഇന്ദ്രൻ പറഞ്ഞു: ഹേ ദേവർഷേ!, ഇവളുടെ ജഠരത്തിൽ ദേവദ്വേഷിയായ ഒരസുരവിത്തു് കിടക്കുന്നുണ്ടു. തൽക്കാലം ഇവൾ എന്റെ അധീനതയിലിരിക്കട്ടെ, പ്രസവശേഷം ഞാൻ ഇവളെ വിട്ടയയ്ക്കാം.

നാരദർ പറഞ്ഞു: ദേവേന്ദ്രാ!, ഇവളുടെ ജഠരത്തിൽ കിടക്കുന്ന ഈ ജീവൻ പാപരഹിതനും, ഭഗവദ്ഭക്തനും, അനന്തമായ മഹിമകളുള്ളവനും, ഭഗവാന്റെ ദാസനുമാണു. ഇവനാൽ ഒരിക്കലും അങ്ങേയ്ക്കു് മരണം സംഭവിക്കുകയില്ല.

പ്രഹ്ലാദൻ തുടർന്നു: ഹേ അസുരബാലകരേ!, അങ്ങനെ നാരദരുടെ വാക്കിനെ മാനിച്ചുകൊണ്ടു് എന്റെ അമ്മയെ ഇന്ദ്രൻ വിട്ടയച്ചു. ഭഗവദ്ദാസനോടുള്ള പ്രീയത്താൽ ഗർഭിണിയായ എന്റെ മാതാവിനെ വലം വച്ചു് ഇന്ദ്രൻ സ്വർഗ്ഗത്തിലേക്കു് യാത്രയായി. തുടർന്നു്, എന്റെ അമ്മയെ നാരദമഹർഷി അദ്ദേഹത്തിന്റെ ആശ്രമത്തിൽ കൊണ്ടുചെന്നു് സമാധാനിപ്പിച്ചുകൊണ്ടു് അച്ഛൻ വരുന്നതുവരെ അവിടെ കഴിഞ്ഞുകൊള്ളാൻ പറഞ്ഞു. അമ്മയാകട്ടെ, അച്ഛൻ വരുന്നതും കാത്തു് ദേവർഷിയുടെ അടുക്കൽ തന്നെ താമസിച്ചു. പതിവ്രതയും ഗർഭവതിയുമായ എന്റെ അമ്മ ക്ഷേമത്തിനും താനിച്ഛിക്കുന്ന സമയംതന്നെ എന്നെ പ്രസവിക്കുന്നതിനുമായി അവിടെ ആശ്രമത്തിൽ ദേവർഷിയെ ഭക്തിയോടെ പരിചരിച്ചു. കാരുണികനായ നാരദമഹർഷി എന്റെ അമ്മയുടെ ദുഃഖം ശമിക്കുന്നതിനായും ഗർഭസ്ഥനായ എന്നെ സംസാരത്തിൽനിന്നും രക്ഷപെടുത്തുന്നതിനുമായി അവൾക്കു് ഭാഗവവതധർമ്മമുപദേശിച്ചു. കാലത്തിന്റെ ദൈർഘ്യത്താലും സ്ത്രീയുടെ സഹജമായ സ്വഭാവത്താലും അവൾക്കതു് നഷ്ടമായെങ്കിലും ദേവർഷിയുടെ അനുഗ്രഹത്താൽ എന്നിൽ ആ തത്വം ഇപ്പോഴും കുടികൊള്ളുന്നു. എന്റെ വാക്കിനെ ഉള്ളിലുറപ്പിക്കുന്ന പക്ഷം നിങ്ങൾക്കും ആ സത്യം തെളിഞ്ഞുകിട്ടുന്നതാണു. ഇതിനെ ഭക്തിയോടെ സ്വീകരിക്കുകയാണെങ്കിൽ സ്ത്രീകൾക്കും ബാലന്മാർക്കും പോലും തങ്ങളുടെ ബുദ്ധി തെളിയുന്നു.

ഈശ്വരനാകുന്ന കാലശക്തിയാൽ, ഉണ്ടാവുക, നിലകൊള്ളുക, വളരുക, രൂപഭേദം വരുക, ക്ഷയിക്കുക, നശിക്കുക എന്നീ ആറു് ഭാവങ്ങൾ, വൃക്ഷങ്ങളിലെ ഫലങ്ങൾക്കെന്നവിധം, ശരീരങ്ങൾക്കുണ്ടാകുന്നു. എന്നാൽ ആത്മാവിനതു് വർജ്യമാണെന്നറിയുക. ആത്മാവു് നിത്യനും, അവ്യയനും, ശുദ്ധനും, ഏകനും ദേഹേന്ദ്രിയാദികളെ അറിയുന്നവനും, അവയ്ക്കാശ്രയമാകുന്നവനും, നിഷ്ക്രിയനും, സ്വയം പ്രകാശിതനും, കാരണനും, സർവ്വവ്യാപിയും, സംഗമില്ലാത്തെവനും, അനാവൃതനുമാകുന്നു. ആത്മാവിന്റെ ഈ പന്ത്രണ്ടു് ശ്രേഷ്ഠഭാവത്താൽ ദേഹാത്മഭേദമറിഞ്ഞവൻ എപ്പോഴും ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാബോധത്തെ പരിത്യജിക്കണം. സ്വർണ്ണഖനിയുള്ള പ്രദേശങ്ങളിൽ കല്ലുകൾക്കൊപ്പം അടിഞ്ഞുകൂടിയിരിക്കുന്ന സ്വർണ്ണത്തെ എപ്രകാരമാണോ അതിനെക്കുറിച്ചറിയുന്നവർ വേർതിരിച്ചെടുക്കുന്നതു്, അപ്രകാരംതന്നെ, ആത്മജ്ഞാനമുള്ളവൻ യോഗവൈഭവത്താൽ സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവിനെ കണ്ടറിയുന്നു.

പ്രകൃതിഗുണങ്ങളാകുന്നതു് സത്വം, രജസ്സ്, തമസ്സ് എന്നിവയാകുന്നു. അവയ്ക്കാധാരമായ പ്രകൃതിയുടെ മൂലകാരണതത്വങ്ങളാകട്ടെ, പഞ്ചതന്മാത്രകൾ, മൂലപ്രകൃതി, അഹങ്കാരം, മഹത്തത്വം എന്നിങ്ങനെയുള്ള എട്ടും. പ്രാകൃതികവികാരങ്ങളെന്നതു് പത്തിന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളും മനസ്സും ചേർന്നു് പതിനാറായിരിക്കുന്നുവെന്നും, ഇതിനെല്ലാം സാക്ഷിയായി വർത്തിക്കുന്ന പുരുഷൻ ഒന്നാണെന്നും ആചാര്യന്മാർ പ്രവചിച്ചിരിക്കുന്നു. മേല്പറഞ്ഞ പ്രകൃതത്വങ്ങളേയും അവയുടെ വികാരങ്ങളേയും ചേർത്തു് ഇരുപത്തിനാലു് തത്വങ്ങളുടെ സംഘാതത്തെയാണു് ശരീരമെന്നു് വിശേഷിപ്പിക്കുന്നതു. അവ ചരമെന്നും അചരമെന്നും രണ്ടുവിധമാണു. എന്നാൽ ആത്മാവാകട്ടെ ഈവക തത്വങ്ങളിൽനിന്നെല്ലാം വ്യത്യസ്ഥനായി, താനല്ലാത്ത സർവ്വതിനേയും വിട്ടുനിൽക്കുന്നവനാണു. അവയെയെല്ലാം കോർത്തിണക്കിക്കൊണ്ടു്, വിവേകത്താൽ തെളിഞ്ഞ മനസ്സാൽ സൃഷ്ട്യാദികളെ നിമിത്തമാക്കിക്കൊണ്ടു് ചിന്തിക്കുന്നവർക്കു് ഈ സത്യം തെളിഞ്ഞുകിട്ടുന്നതുമാണു. ആത്മാവു് ജാഗ്രത്, സ്വപ്നം, സുഷുപ്തി, മുതലായ അവസ്ഥകളെ അനുഭവിക്കുന്നവനും, അതേസമയം, അവയിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന സാക്ഷീഭൂതനുമാണു. ബുദ്ധിയുടെ ഈ മൂന്നവസ്ഥകൾ ത്രിഗുണാത്മകവും കർമ്മജവുമാണു. സച്ചിന്മയമായ ആത്മാവിനെ ഇതു് യാതൊരുവിധത്തിലും ബാധിക്കുന്നില്ല. ഗന്ധങ്ങളെക്കൊണ്ടു് വായുവിനെയെന്നതുപോലെ, ബുദ്ധിയുമായുള്ള നിരന്തരസംബന്ധംകൊണ്ടു് ആത്മാവിനേയും വേർതിരിച്ചറിയാവുന്നതാണു. അശുദ്ധബുദ്ധിയാൽ ജീവൻ ത്രിഗുണങ്ങളിൽ മുങ്ങിപ്പോകുന്നു. അങ്ങനെ അവൻ സംസാരചക്രത്തിലകപ്പെടുകയും ചെയ്യുന്നു. ദുഃഖപൂർണ്ണമായ സ്വപ്നത്തിലെ അനുഭവങ്ങളെപ്പോലെ, അജ്ഞാനത്താലുണ്ടാകുന്ന ഈ സംസാരത്തെ തികച്ചും അനിത്യമെന്നു് കരുതുക. അതുകൊണ്ടു്, പ്രിയകൂട്ടുകാരേ!, നിങ്ങൾ ഭഗവാനിൽ അഭയം പ്രാപിക്കുകയാണെന്നുവരികിൽ, ത്രിഗുണാത്മകങ്ങളായ കർമ്മവാസനകളൊഴിഞ്ഞുപോകുകയും, ജാഗ്രദാദിയായ ബുദ്ധിയുടെ അവസ്ഥാത്രയങ്ങളിലേക്കുള്ള ഒഴുക്കും ഇല്ലാതെയാകുന്നു. കാരണം, അവനിൽ ആശ്രയം കൊള്ളുന്നതോടെ ഒരുവനിലുള്ള അജ്ഞാനംതന്നെ ഇല്ലാതെയാകുന്നു. ആയതിലേക്കു് അനേകം ഉപായങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു് ഭഗവദ്പ്രോക്തമായതും ഞാൻ പറഞ്ഞതുമായ ഈ ഭക്തിമാർഗ്ഗംതന്നെയാണു.

ഗുരുവിനെ പരിചരിക്കുക, ഭഗവാനെ അർച്ചിക്കുക, സർവ്വവും അവനിലർപ്പിക്കുക, സത്തുക്കളുമായി സംഗം ചേരുക, ഈശ്വരനെ ആരാധിക്കുക, ഭഗവദ്കഥകളിൽ മനസ്സ് രമിപ്പിക്കുക, അവന്റെ മഹിമകളെ കീർത്തിക്കുക, ആ പദമലരിണയെ ധ്യാനിക്കുക, ഭഗവദ്രൂപത്തെ ദർശിക്കുക, പൂജിക്കുക എന്നിവകൊണ്ടു് ഭക്തി ലഭിക്കുന്നതാകുന്നു. സകലചരാചരങ്ങളുടേയും ഈശ്വരൻ ശ്രീഹരിയാണെന്നുള്ള ഉറച്ച ബോധത്താൽ അവയെ വേണ്ടുംവണ്ണം ഉപചരിക്കണം. ഇത്തരം ആചാരങ്ങളിലൂടെ കാമക്രോധാദികളായ ശത്രുക്കളെ ജയിക്കാൻ സാധിക്കുന്നു. അങ്ങനെ ഭഗവാനിൽ ഭക്തിയുമുണ്ടാകുന്നു. ഭക്തിയുള്ളവൻ തന്റെ ഇന്ദ്രിയങ്ങളെ ജയിച്ചു് മുക്തനാകുന്നു. അങ്ങനെയുള്ള ഭക്തന്മാർക്കു് ഭഗവദ്മഹിമകളെ കേൾക്കുമ്പോൾ രോമാഞ്ചമുതിർക്കുന്നു. കണ്ണിൽനിന്നും അശ്രുധാരപൊഴിയുന്നു. വാക്കുകൾ ഇടറുന്നു. ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, ചിലപ്പോൾ ആടുകയും പാടുകയും ചെയ്യുന്നു. അങ്ങനെ തന്നുള്ളിൽത്തന്നെ അവർ ആത്മാനന്ദമനുഭവിക്കുന്നു. ഭൂതബാധയേറ്റവനെപ്പോലെ ചിലപ്പോൾ ഭക്തൻ ചിരിക്കുന്നു. ചിലപ്പോൾ അവൻ ഒരിടത്തിരുന്നു് ധ്യാനിക്കുന്നു. അവൻ സകലഭൂതങ്ങളും ഭഗവദംശങ്ങളായിക്കണ്ടുകൊണ്ടു് അവയെയെല്ലാം ബഹുമാനിക്കുന്നു. ചിലപ്പോൾ അവൻ ദീഘമായി നിശ്വസിച്ചുകൊണ്ടു് ഒരു ഭ്രാന്തനെപ്പോലെ നാമം ജപിക്കുന്നു. ശരീരവും മനസ്സും ഭഗവാനിലർപ്പിച്ചു് അവന്റെ മഹിമകളുടെ കീർത്തനം ചെയ്യുന്ന ഭക്തൻ സംസാരത്തിൽനിന്നും മുക്തനാകുന്നു. അങ്ങനെ അവനിലെ അജ്ഞാനവും ആഗ്രഹങ്ങളുമെല്ലാം, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. അതിലൂടെ ഭക്തൻ ഭഗവാനെത്തന്നെ പ്രാപിക്കുന്നു.

ഹേ കൂട്ടുകാരേ!, സംസാരചക്രത്തിനറുതിവരുത്തുന്ന ഈ ലാഭത്തിനെ ജ്ഞാനികൾ ബ്രഹ്മനിർവ്വാണം എന്നു് പറയുന്നു. അതുകൊണ്ടു്, ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഹരിയെ നിങ്ങൾ ഭജിക്കുവിൻ!. ഹേ അസുരബാലകന്മാരേ!, ഹരിഭജനത്തിനു് എന്തു് പ്രയാസമാണുള്ളതു?. ജന്തുക്കളെപ്പോലെ, വിഷയങ്ങളെ മാത്രം ഭുജിക്കുന്നതുകൊണ്ടു് യാതൊരു നേട്ടവുമില്ലെന്നറിയുക. പണവും, പത്നിയും, വളർത്തുമൃഗങ്ങളും, പുത്രപൌത്രന്മാരും, സ്വത്തും, ആനകളും മറ്റുമായുൾള്ള സകല ഭൌതിക സമ്പാദ്യങ്ങളും അനിത്യങ്ങളാണു. ക്ഷണഭംഗുരമായ മനുഷ്യായുസ്സിൽ ഇവയ്ക്കൊക്കെ എന്തു് ഹിതത്തെ മനുഷ്യനുവേണ്ടി ചെയ്യാൻ കഴിയും?. ഐഹികഭോഗങ്ങളേക്കാൽ ശ്രേഷ്ഠമാണെങ്കിൽകൂടി, സ്വർഗ്ഗലോകപ്രാപ്തിപോലും നശിക്കുന്നവയാണു. അതുകൊണ്ടു്, ശ്രീഹരിയുടെ സായൂജ്യത്തിനായിക്കൊണ്ടു് അവനെ ഭക്തിയോടെ ഭജിക്കുവിൻ!. മനുഷ്യൻ യാതൊന്നിനെ മനസ്സിൽ കരുതി അതിന്റെ പ്രാപ്തിക്കായി യന്തിക്കുന്നുവോ, യഥാർത്ഥത്തിൽ അതിനു് വിപരീതമായ ഫലമാണുണ്ടാകുന്നതു. ഇവിടെ മനുഷ്യന്റെ സകല പ്രയത്നങ്ങളും സുഖം വരുന്നതിനും ദുഃഖമില്ലാതെയാകുന്നതിനും വേണ്ടിയാണു് ചെയ്യപ്പെടുന്നതു. എന്നാൽ, ഒരിക്കൽ കർമ്മവിരക്തിയാൽ സുഖം അനുഭവിച്ചവൻ പോലും പിന്നീടു് കർമ്മാസക്തിയാൽ ദുഃഖത്തെത്തന്നെ പ്രാപിക്കുന്നു. യാതൊന്നിന്റെ നിലനിൽ‌പ്പിനായിമാത്രം മനുഷ്യം ഇക്കണ്ട പ്രവൃത്തികളെല്ലാം ചെയ്യുന്നുവോ, ആ ദേഹംതന്നെ കാലഗതിയിൽ മറ്റുള്ള ജന്തുക്കൾക്കു് ഭക്ഷണമായി മാറുന്നു. ഇങ്ങനെ ഈ ശരീരം വന്നും പോയുമിരിക്കുന്നു. എങ്കിൽ പിന്നെ, ഈ ദേഹത്തിൽനിന്നും വേറിട്ടവയായ ഭാര്യ, സന്താനങ്ങൾ, വീടു്, സമ്പത്തുകൾ, രാജ്യം, ആനകൾ, മന്ത്രിമാർ, സേവകന്മാർ, ബന്ധുക്കൾ എന്നിങ്ങനെ മമതാസ്പർദയുള്ള മറ്റുള്ളവയെക്കുറിച്ചു് പറയേണ്ടതുണ്ടോ?. ശരീരനാശത്തോടുകൂടി സകലബന്ധങ്ങളുമില്ലാതാകുന്നവയും, പ്രത്യക്ഷത്തിൽ സൌഭ്യാഗ്യങ്ങളെന്നു തോന്നുന്നവകളുമായ ഇവയെക്കൊണ്ടു് സ്വരൂപത്തിൽത്തന്നെ നിത്യാനന്ദക്കടലായ ആത്മാവിനു് എന്തു് നേടാൻ?. ഹേ അസുരരേ!, ഗർഭത്തിൽ വീണ സമയം മുതൽ ഓരോ ഘട്ടത്തിലും ജീവൻ നേരിടുന്ന ദുഃഖങ്ങളെയോർത്താൽ അവർക്കീശരീരം കൊണ്ടു് ഇവിടെ എന്തു് പ്രയോജനമാണുള്ളതു?.

ജീവനെ പിന്തുടരുന്ന ഈ ശരീരത്താൽ കർമ്മങ്ങളാരംഭിക്കുന്നു. അതുപോലെ, കർമ്മങ്ങൾ നിമിത്തമായി വെവ്വേറെയായ ശരീരങ്ങളും സ്വീകരിക്കുന്നു. എന്നാൽ, ഇവ രണ്ടും അജ്ഞാനത്താൽ മാത്രം സംഭവിക്കുന്നവയാണു. അതുകൊണ്ടു്, ധർമ്മാർത്ഥകാമങ്ങൾതന്നെ ആരെ ആശ്രയിച്ചുനിൽക്കുന്നുവോ, ആത്മസ്വരൂപിയായ ആ ശ്രീഹരിയെത്തന്നെ നിങ്ങൾ ഭക്തിയോടെ ഭജിക്കുവിൻ!. ഭഗവാൻ ശ്രീഹരി സകലഭൂതങ്ങളുടേയും ആത്മാവും പ്രീയനുമാണു. കാരണം, ഓരോ ജീവഭൂതങ്ങളും അവന്റെ അംശതന്നെയാണു.  ദേവന്മാരായാലും, അസുരന്മാരായാലും, മനുഷ്യനായാലും, യക്ഷഗന്ധർവ്വാദികളായാലും, മുകുന്ദചരണത്തെ ഭജിക്കുന്നവൻ നമ്മളെപ്പോലെ സ്വസ്തിമാനായി ഭവിക്കുന്നതാണു. ഹേ അസുരന്മാരേ!, ശ്രീഹരിയുടെ പ്രസാദത്തിനായി ഭക്തി ഒന്നുമാത്രം മതിയാകുന്നു. അതിനായി ദ്വിജത്വം, ദേവത്വം, ഋഷിത്വം, ആചാരം, ബഹുവിഷയജ്ഞാനം, ദാനം, തപസ്സു്, യജ്ഞം, ശുദ്ധി, വ്രതം മുതലായവ ഒന്നുംതന്നെ അവശ്യമില്ല. ഇവയെല്ലാം വെറും വിഡംബനം മാത്രമാണു. അതുകൊണ്ടു്, സമഭാവനയോടെ സർവ്വഭൂതാത്മനാകുന്ന ഭഗവാനിൽ ഭക്തിയെ അർപ്പിക്കുവിൻ!. ദൈത്യന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ, സ്ത്രീജനങ്ങൾ, ശൂദ്രന്മാർ, ഗോപന്മാർ, പക്ഷികൾ, മൃഗങ്ങൾ, മറ്റുള്ള വളരെയധികം പാപാത്മാക്കൾ‌പോലും ഭക്ത്യാ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ടു. അതുകൊണ്ടു് ഹേ ബാലന്മാരേ!, ശ്രീകൃഷ്ണപരമാത്മാവിൽ നിങ്ങളുടെ ഏകാന്തമായ ഭക്തിയെ ഉറപ്പിക്കുക. സകലചരാചരങ്ങളിലും തന്തിരുവടിയെ കാണുകയെന്നുള്ളതാണു് ഭക്തിയുടെ യഥാർത്ഥ സ്വരൂപം. അതുമാത്രമാണു് ഈ പ്രപഞ്ചത്തിൽ ജീവന്റെ സർവ്വപ്രധാനമായ ജന്മോദ്ദേശവും.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next




Prahlada teaches sons of asuras

7.6 സഹപാഠികൾക്കു് പ്രഹ്ളാദന്റെ ഉപദേശങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 6
(സഹപാഠികൾക്കു് പ്രഹ്ലാദന്റെ ഉപദേശങ്ങൾ.)


നാരദർ പറഞ്ഞു: അല്ലയോ ധർമ്മപുത്രമഹാരാജാവേ!, കരുണാമയനും ഭക്തനുമായ പ്രഹ്ലാദൻ തന്റെ സഹപാഠികളോടു് പറഞ്ഞു: ഹേ കൂട്ടുകാരേ!, അല്പകാലത്തേയ്ക്കെങ്കിലും ജീവഭൂതങ്ങൾക്കു് മനുഷ്യയോനിയിൽ കിട്ടുന്ന ജന്മം വളരെ ദുർല്ലഭമാണു. അതിൽ ബുദ്ധിയുള്ളവർ ചെറുപ്പത്തിലേ സംസാരനിവൃത്തിയ്ക്കായുള്ള ധർമ്മത്തെ ആചരിക്കണം. സർവ്വഭൂതങ്ങൾക്കും പ്രിയങ്കരനും, അവയുടെയെല്ലാം ആത്മാവും നിയന്താവുമായുള്ള ഭഗവാൻ ഹരിയുടെ പാദാരവിന്ദങ്ങളെ ആശ്രയിക്കുകയെന്നതാണു് മഹത്തായ ഈ ജന്മം കൊണ്ടുദ്ദേശിക്കുന്നതു. ഹേ അസുരബാലന്മാരേ!, ദേഹികൾക്കു് തങ്ങളുടെ കർമ്മഫലാനുസരണമായി സുഖങ്ങളും ദുഃഖങ്ങളും പ്രയത്നം കൂടാതെതന്നെ ജീവിതത്തിലുടനീളം കിട്ടുന്നുണ്ടു. ആയതിനായി പരിശ്രമത്തിന്റെ ആവശ്യമില്ല. അതിനായി പരിശ്രമിക്കുന്നതു് ജന്മം പാഴാക്കലാണു. ആ ശ്രമം ഭഗവദ്ഭക്തിക്കായുപയോഗിക്കുന്നപക്ഷം, ജനനമരണസംസാരത്തിൽനിന്നും ജീ‍വൻ മുക്തമാകുന്നു. അതുകൊണ്ടു്, സംസാരത്തെ പ്രാപിച്ചവൻ, എത്രകാലം മനുഷ്യരൂപത്തിലുള്ള ഈ ശരീരം കെല്പുറ്റതായി ഇരിക്കുന്നുവോ, അക്കാലമത്രയും ഭഗവദ്സായൂജ്യത്തിനായി യത്നിക്കേണ്ടതാണു.

ഒരു മനുഷ്യായുസ്സു് കൂടിയാൽ കേവലം നൂറുവർഷമാണു. അതിന്റെ നേർപകുതിക്കാലം അവൻ രാത്രിയിൽ ഉറങ്ങിക്കളയുന്നു. ബാല്യത്തിൽ ഉറയ്ക്കാത്തബുദ്ധിയോടുകൂടിയും, കൌമാരത്തിൽ ക്രീഡകളിലേർപ്പെട്ടും അതിന്റെ ഇരുപതുവർഷക്കാലം കഴിഞ്ഞുപോകുന്നു. വാർദ്ധക്യത്തിൽ രോഗഗ്രസ്തനായി ഒന്നിനും കൊള്ളാതെ വീണ്ടുമൊരിരുപതുവർഷം കൂടി കടന്നുപോകുന്നു. ദുഃഖപൂരമായ ആഗ്രഹങ്ങളും ശക്തമായ മോഹവും പേറി സ്വയത്തെ മറന്നുകൊണ്ടു്, ഗൃഹത്തിൽ ആസക്തനായി ബാക്കിയായുസ്സും താമസിയാതെ തീർന്നുതന്നെപോകുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെ ഗൃഹാസക്തവും സ്നേഹപാശങ്ങളാൽ ബന്ധിക്കപ്പെട്ടതുമായ ഈ ആത്മാവിനെ എങ്ങനെയാണു് മുക്തമാക്കുക?. കള്ളനും സേവകനും വ്യവസായിയുമൊക്കെ സ്വന്തം ജീവനെ പണയപ്പെടുത്തിയും ധനം സമ്പാദിക്കുവാൻ വ്യഗ്രതകൊള്ളുന്നു. അങ്ങനെയുള്ള ഈ ധനാശയെ എങ്ങനെയാണൊരുവനു് ത്യജിക്കുവാൻ കഴിയുക?. എങ്ങനെയാണു് ഗൃഹാസക്തനായ ഒരു മനുഷ്യനു് അതുമായുള്ള തന്റെ സംഗത്തെ ഉപേക്ഷിക്കുവാൻ കഴിയുന്നതു?. പത്നി സ്നേഹം കൊണ്ടും അനുകമ്പകൊണ്ടും അയാളുടെ ഹൃദയത്തെ വേട്ടയാടുന്നു. ആർക്കാണു് കുഞ്ഞുങ്ങളുടെ കളമൊഴിയിൽ ആസക്തിയുണ്ടാകാത്തതു?. മാതാപിതാക്കളും ഭാര്യയും കുട്ടികളും വളർത്തുമൃഗങ്ങളും ഭൃത്യന്മാരും ഇങ്ങനെ ചുറ്റുംകൂടി സ്നേഹിക്കുമ്പോൾ ആർക്കാണതിനെ തിരസ്ക്കരിക്കുവാനാകുക?. പെണ്മക്കൾ അച്ഛന്മാർക്കു് കൂടുതൽ പ്രിയമാണു. ഭർതൃഗൃഹത്തിലേക്കുപോയിക്കഴിഞ്ഞാൽ പിതാവിന്റെ മനസ്സിൽ അവരെക്കുറിച്ചുള്ള വേവലാതികൾ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, പലതരം വസ്തുക്കളാൽ അലംകൃതമായ വീടിന്റെ ഭംഗിയെ ആർക്കാണു് ത്യജിക്കുവാൻ കഴിയുക?. പട്ടുനൂൽ പുഴു കൂട്ടിൽ കിടന്നു് പുളയുന്നതുപോലെ ഒരിക്കലും അവർക്ക്‌ ഗൃഹമാകുന്ന കൂട്ടിൽനിന്നും രക്ഷപെടുവാൻ സാധിക്കുന്നില്ല. ലൈംഗികവും രസനാപരവുമായ സുഖത്തെ ആസ്വദിച്ചുകൊണ്ടു് മനുഷ്യൻ ഒരിക്കലും അവിടെ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്നുമില്ല. ഇങ്ങനെ അറ്റം കാണാത്ത വിഷയവാസനകൾക്കു് വിധേയനായി ഗൃഹമെന്ന അന്ധകൂപത്തിൽ കിടക്കുന്നവൻ ഒരിക്കലും വിരക്തി ആഗ്രഹിക്കുന്നില്ല.

ഈവിധം ഗൃഹാസക്തിയിൽ കൊഴിഞ്ഞുപോകുന്ന തന്റെ ആയുസ്സിനേയോ, തന്മൂലമുണ്ടാകുന്ന പുരുഷാർത്ഥനഷ്ടത്തേയോ ഒരിക്കലും അപ്രമത്തനായവൻ അറിയുന്നില്ല. താപത്രയങ്ങളെ പേറി നടന്നിട്ടും അതിന്റെ കാരണമറിയാതെ കുടുംബാസക്തനായി വിഷയങ്ങളിൽനിന്നും അവയുടെ നിവൃത്തിയിലേക്കെത്തുന്നില്ല. ധനസമ്പാദനത്തിൽ മാത്രം നിമഗ്നമായ മനസ്സുള്ളവൻ മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുവാൻ ശ്രമിക്കുന്നു. ഇഹത്തിലും പരത്തിലും ഇതിനാലുണ്ടാകുന്ന ദുഷ്ഫലത്തെ അറിയുന്നവർ പോലും ഇന്ദ്രിയങ്ങളെ ജയിക്കാത്തതിനാൽ പരന്റെ ധനത്തെ ഏതുവിധത്തിലും അപഹരിക്കുകതന്നെ ചെയ്യുന്നു. അറിവുള്ളവനാണെങ്കിൽപോലും, കുടുംബത്തിൽ ആസക്തനായവൻ ആത്മജ്ഞാനം അർഹിക്കുന്നില്ല. അവൻ അജ്ഞാനിയെപ്പോലെ തമോലോകത്തെത്തന്നെ പ്രാപിക്കുന്നു.

കൂട്ടുകാരേ!, ഈ ആത്മജ്ഞാനമില്ലാത്ത യാതൊരുവനും ഇഹത്തിലും പരത്തിലും മുക്തി സംഭവിക്കുന്നില്ല. അവർ ഈ സംസാരത്തിൽ ബന്ധിക്കപ്പെട്ടുതന്നെ കിടക്കുന്നു. അവർ സ്ത്രീസംഗം ആദിയായിട്ടുള്ള ഇന്ദ്രിയസുഖത്തിൽ രമിച്ചുകഴിയുന്നു. അവർ ഈ സ്ത്രീകളുടെ വിനോദത്തിനുതകുന്ന ക്രീഢാമൃഗങ്ങളായിത്തീരുന്നു. ഇങ്ങനെ സംസാരത്തിൽനിന്നു് കരയേറാതെ അവർ മക്കൾ, കൊച്ചുമക്കൾ, അവരുടെ മക്കൾ എന്നീവരുടെ മധ്യത്തിൽ കാലം പാഴാക്കുന്നു. ഇങ്ങനെയുള്ളവരെയാണത്രേ അസുരന്മാർ എന്നുവിളിക്കപ്പെടുന്നതു. നിങ്ങൾ അസുരഗൃഹത്തിൽ പിറന്നവരാണെങ്കിലും അങ്ങനെയുള്ളവരിൽനിന്നും അകലം പാലിക്കുക. പകരം, നാരായണനിൽ അഭയം പ്രാപിക്കുക. കാരണം, ഈ ജന്മത്തിന്റെ ഉദ്ദേശംതന്നെ സംസാരത്തിൽനിന്നും മുക്തനായി അവനിൽ ലയിക്കുക എന്നതാണു. ഹേ അസുരപുത്രന്മാരേ!, സർവ്വഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്നവനും എങ്ങും നിറഞ്ഞവനുമായ അച്യുതനെ ആശ്രയിക്കുന്നവർക്കു് ജീവിതത്തിൽ യാതൊരു പ്രയാസങ്ങളും വരുകയില്ല. ബ്രഹ്മാവു്, സ്ഥാവരങ്ങൾ ഇത്യാദി സകല ചരാചരങ്ങളിലും, ഭൌതികമായി കാണപ്പെടുന്ന സകല നാമരൂപങ്ങളിലും, ഭൂമി മുതലായ പഞ്ചഭൂതങ്ങളിലും, ത്രിഗുണങ്ങളിലും, മൂലപ്രകൃതിയിലും, മഹദാദിതത്വങ്ങളിലും നിത്യനിരന്തരമായി പ്രതിഭാസിക്കുന്നതു് ഏകനായ ആ പരമാത്മാവുതന്നെയാണു. ജന്മാദിരഹിതനായ അവന്തന്നെയാണു് സകലചരാചരങ്ങൾക്കും ഈശ്വരൻ. അവർണ്ണനീയനും നിർവ്വികല്പനുമായ ആ പരമപുരുഷൻ ദ്രഷ്ടാവായ ജീവാത്മരൂപത്തിലും ദൃശ്യമായ പ്രപഞ്ചരൂപത്തിലും, വ്യാപ്യമായും വ്യാപകമായും നിലകൊള്ളുന്നു. കേവലാനന്ദസ്വരൂപനും, പരമേശ്വരനുമായ ആ നാഥൻ ത്രിഗുണാത്മകമായ മായായാൽ മറയ്ക്കപ്പെട്ട ഐശ്വര്യത്തോടുകൂടിയവനായി നാനാരൂപഭേദങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ടു്, ആസുരമായ ഭാവത്തെ കൈവെടിഞ്ഞു് സർവ്വഭൂതങ്ങളിലും ദയയും സൌഹൃദവുമുള്ളവരായിമാറുക. അങ്ങനെ ചെയ്യുന്നപക്ഷം, നാരായണൻ നിങ്ങളിൽ പ്രസാദിക്കുന്നതാണു. ആദ്യനും അനന്തനുമായ അവനാൽ സാദ്ധ്യമാകാത്തതായി ഒന്നുംതന്നെ ഇവിടെയില്ല. യാതൊരു യത്നവും കൂടാതെ, പ്രാരബ്ദകർമ്മങ്ങളാൽത്തന്നെ സിദ്ധമാകുന്ന ധർമ്മാർത്ഥകാമങ്ങളെക്കൊണ്ടു് എന്താണു് പ്രയോജനം?. തന്തിരുവടിയിലെ അമൃതരസം നുകരുകയും, അവന്റെ മഹിമകളെ കീർത്തിക്കുകയും ചെയ്യുന്ന നമുക്കു് മോക്ഷം പോലും എന്തിനു്?. ധർമ്മാർത്ഥകാമങ്ങളെ വേദങ്ങളിൽ മുക്തിക്കുതകുന്ന ത്രിവർഗ്ഗപുരുഷാർത്ഥമായാണു് കണക്കാക്കപ്പെടുന്നു. ഇതിനുള്ളലാണു് വിദ്യയും യജ്ഞവും അർഥസാധ്യങ്ങളായ സകലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നതു. ഇവയെല്ലാം വേദങ്ങളിൽ പ്രതിപാദ്യമായ ഭൌതികവിഷയങ്ങളാണു. എന്നാൽ, തന്തിരുവടികളിൽ ആശ്രയം കൊള്ളുകയെന്നതുമാത്രമാണു് ഞാൻ കാണുന്ന അദ്ധ്യാത്മമായ വിഷയം.

ഹേ ബാലകന്മാരേ!, നാരായണമുനി ഒരിക്കൽ ഈ തത്വത്തെ നാരദർക്കുപദേശിച്ചിരുന്നു. ഇതിനെ ഗുരുകാരുണ്യമില്ലാതെ മനസ്സിലാക്കുവൻ സാധ്യമല്ല. എന്നാൽ, തന്തിരുവടിയുടെ ഏകാന്തഭക്തന്മാരിൽ ആശ്രയം കൊള്ളുന്നവർക്കു് ഈ തത്വം നന്നേ തിരിഞ്ഞുകിട്ടുന്നു. പരിശുദ്ധമായ ഈ ഭാഗവതധർമ്മത്തേയും വിജ്ഞാനസംയുതമായ അതിന്റെ ആചരണത്തേയും ഭഗവദ്ദർശനം ലഭിച്ച നാരദമുനിയിൽനിന്നും ഞാൻ മുമ്പൊരിക്കൽ കേട്ടിട്ടുള്ളതാണു.

അതുകേട്ടപ്പോൾ ദൈത്യപുത്രന്മാർ പറഞ്ഞു: അല്ലയോ പ്രഹ്ലാദാ!, നമ്മൾ ഒരിക്കൽ‌പോലും ഇത്രയും കർശനസ്വഭാവമുള്ള ഈ ശണ്ഡാമർക്കന്മാരെയാല്ലാതെ മറ്റൊരു ഗുരുവിനെ കണ്ടിട്ടില്ല. അന്തഃപുരത്തിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന നീ നാരദരെകണ്ടുവെന്നു് പറഞ്ഞതും, അദ്ദേഹം നിനക്കു് ഭാഗവതധർമ്മമുപദേശിച്ചുതന്നുവെന്നു് പറഞ്ഞതും ഞങ്ങൾക്കു് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഈ സന്ദേഹത്തെ തീർത്തുതരുക."


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next





Prahlada teches the sons of demons.