2013, നവംബർ 11, തിങ്കളാഴ്‌ച

2.5 സകലകാരണങള്‍ക്കും കാരണനായ ഭഗവാന്‍ ഹരി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 5

സൂതന്‍ പറഞു: ഹേ മഹര്‍ഷിമാരേ!, അങനെ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചു. "ഹേ ദേവദേവാ, പൂര്‍‌വ്വജാ!, അങേയ്ക്കെന്റെ നമസ്ക്കാരം!. ജീവനെ ആ പരമാത്മത്വത്തിലേക്ക് നയിക്കുന്ന ആ അദ്ധ്യാത്മികജ്ഞാനത്തെ ഉള്ളവണ്ണം എനിക്ക് തന്നരുളിയാലും. പ്രഭോ!, ഇക്കണ്ട ജഗത്തിന്റെ അടിസ്ഥാനതത്വമെന്തെന്നും, , ഇത് എങനെ സൃഷ്ടിക്കപ്പെട്ടെന്നും, ഏതുവിധം പരിപാലിക്കപ്പെടുന്നുവെന്നും, ആരാല്‍ ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നുവെന്നും അങ് അരുളിചെയ്താലും.

ഹേ വിധാതാവേ!, ഈ കാണുന്ന സൃഷ്ടിയുടെ ഭൂതവും, ഭവ്യവും, ഭവത്തുമായ സകലതും കരാമലകം പോലെ അങയില്‍ നിക്ഷിപ്തമാണ്. സര്‍‌വ്വവും അങേയ്ക്കറിയാവുന്നതുമാണ്. പിതാവേ!, എന്താണങയുടെ ഈ ജഗത്തിന്റെ ഉറവിടം?. ആരാണങേയ്ക്ക് ആധാരമായിട്ടുള്ളത്?. എന്താണങേയ്ക്ക് തുണയായും കരുത്തായും വര്‍ത്തിക്കുന്നത്?. ചിലന്തി വലകെട്ടുന്നതുപോലെ പരപ്രേരണകൂടാതെ അവിടുന്ന് സ്വന്തം ശക്തികൊണ്ടാണോ ഈ സൃഷ്ടിയുടെ രചനചെയ്യുന്നത്?. ഹേ പ്രഭോ!, നാമരൂപങളാള്‍ ഈ പ്രപഞ്ചമായി കാണപ്പെടുന്നതെന്തും, അത് ചെറുതായാലും, വലുതായാലാലും, സമമായാലും, സത്തായാലും, അസത്തായാലും, സര്‍‌വ്വം അങയില്‍ നിന്നല്ലാതെ മറ്റൊരുശക്തിയാല്‍ സൃഷ്ടമായതായി ഞാന്‍ കരുതിന്നില്ല. അങ് പണ്ട് സുസമാഹിതമായി ഘോരതപം ചെയ്തതോര്‍ക്കുമ്പോള്‍ സൃഷ്ടികര്‍മ്മങള്‍ക്കായി അങയെക്കാള്‍ പരമമായി മറ്റൊരുശക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ ഞങള്‍ക്ക് പ്രയാസമാണ്. ഹേ പ്രഭോ!, സര്‍‌വ്വജ്ഞനും സര്‍‌വ്വേശ്വരനുമായ അങയോട് എന്റെ സകല സംശയങളും തീര്‍ക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."

ബ്രഹ്മാവ് പറഞു: "മകനേ!, നീ ചോദിച്ചതെല്ലം സര്‍‌വ്വഭൂതങള്‍ക്കും കാരുണ്യപ്രദായകമായ തരത്തില്‍ അത്യന്തം ഉചിതമായ ചോദ്യങളാണ്. ഭഗവാന്റെ അനന്തമായ ശക്തിയെക്കുറിച്ചറിയാനുള്ള നിന്റെ ഇംഗിതത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ഹേ കുമാരാ!, എന്നെക്കുറിച്ച് നീ കേട്ടതൊന്നും അസത്യമല്ല. പക്ഷേ എനിക്കും പരമമായി വര്‍ത്തിക്കുന്ന ആ മഹാപുരുഷനെ അറിയാതെ എന്റെ കര്‍മ്മങളെ വീക്ഷിക്കുന്നവര്‍ സ്വാഭാവികമായും ഭ്രമിച്ചുപോകുന്നു. ആ നാരായണന്‍ തന്റെ ബ്രഹ്മജ്യോതിസ്സാല്‍ ഈ വിശ്വത്തെ മുഴുവന്‍ മുന്നേ തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതിനുശേഷമാണ് ഈ പ്രപഞ്ചത്തില്‍ ഞാന്‍ നാമരൂപങളെ സൃഷ്ടിക്കുന്നത്. സൂര്യന്‍ പ്രകാശിക്കുന്നതോടെ, തത്പ്രഭാകിരണത്താല്‍ ചന്ദ്രനും, നഭോമണ്ഡലവും, ഉപഗ്രഹങളും, നക്ഷത്രങളുമൊക്കെ പ്രകാശിക്കുന്നതുപോലെ അവന്റെ സൃഷ്ടിയുടെ പ്രഭയില്‍ ഞാനും ഇക്കണ്ടവയൊക്കെ നിര്‍മ്മിക്കുന്നു. ആ നാരായണന്റെ തന്നെ അജയ്യമായ മായാശക്തിയുടെ പ്രഭാവത്താല്‍ അജ്ഞാനികള്‍ എന്നെ ഈ ജഗത്തിന്റെ ഗുരുവായി കണക്കാക്കുന്നു. ആ ഭഗവാനെ ഞാന്‍ നിരന്തരം ധ്യാനിക്കുമ്പോള്‍, അവരാകട്ടെ, അവന്റെ മായയില്‍ മുങികിടന്നുകൊണ്ട് മോഹിതരായി ഞാനെന്നും, എന്റേതെന്നും മറ്റും, പുലഭ്യം പറഞുകൊണ്ട് നാണംകെട്ടുനടക്കുന്നു. അതേകാരണത്താല്‍ തന്നെ എന്നേയും അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. പഞ്ചഭൂതങളും, കാലവും, കര്‍മ്മവും ചേര്‍ന്ന്, പ്രകൃതിയുടെ സ്വഭാവത്തിനനുസരിച്ച്, വ്യത്യസ്ഥനാമരൂപങളായ ഭൂതങള്‍ ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നു. അവയെല്ലാം വാസുദേവനായ ആ ഭഗവാന്റെ അംശാംഗങളാണ്. അതല്ലാതെ ഈ പ്രപഞ്ചത്തിന് മറ്റൊരസ്ഥിത്വം ഇല്ലേയില്ല. 

സകലവേദങളും അവന്റെ തത്വത്തെയാണ് ഉദ്ഘോഷിക്കുന്നത്. ദേവതകള്‍ ഭഗവതംഗങളായിപിരിഞ് അവനെ സേവിക്കുന്നു. ഈരേഴുപതിനാല് ലോകങളും അവന്റെ സ്ഥൂലശരീരമത്രേ!. സര്‍‌വ്വയജ്ഞങളും അവനെ പ്രീതിപ്പെടുത്താന്‍വേണ്ടി മാത്രം. യോഗാഭ്യാസങള്‍ അവനെയറിയുവാനുള്ള മാര്‍ഗ്ഗങളിലൊന്നുമാത്രം. തപസ്സുകൊണ്ട് അവനെ പ്രാപിക്കാന്‍ കഴിയുമ്പോള്‍, ജ്ഞാനം അവനെക്കുറിച്ചുള്ള അറിവാണ്. കാരണം, അവന്‍ മാത്രമാണ് പരമമായ ഗതി. 

സകലതിനും ദ്രഷ്ടാവായും, സകലഹൃദയനിവാസിയായും, കൂടസ്ഥനായുമിരിക്കുന്ന അവന്‍ ചെയ്ത ഞാനടക്കമുള്ള സൃഷ്ടിവൈഭവത്തില്‍ പ്രചോദിതനായിക്കൊണ്ട് ഞാനും ഇവിടെ സൃഷ്ടിനടത്തുന്നു. നിര്‍ഗ്ഗുണസ്വരൂപനായ അവന്‍ പ്രപഞ്ചത്തിന്റെ ഉല്പ്പത്തിക്കും, പരിപാലനത്തിനും, സംഹാരത്തിനും വേണ്ടി, സത്വം, രജസ്സ്, തമസ്സ് ഇന്നിത്യാദി മൂന്ന് പ്രകൃതിഗുണങളെ സ്വീകരിക്കുന്നു. തുടര്‍ന്ന്, ഈ ത്രിഗുണങള്‍ പരിണമിച്ച് ജ്ഞാനമായും, കര്‍മ്മമായും, ദ്രവ്യമായും ഭവിച്ചുകൊണ്ട് നിത്യമുക്തമായ ജീവന്‍‌മാരെ മായയുടെ കാര്യകാരണങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഇങനെ അടിപ്പെട്ട ജീവന്‍‌മാര്‍ തത് കാരണാല്‍ ത്രിഗുണാധീതനായ ഭഗവാനെ കാണുന്നില്ല. പക്ഷേ ഞാനടക്കമുള്ള സകലഭൂതങളുടേയും ഈശ്വരന്‍ അവന്‍ തന്നെയാണ്. കാലത്തിനും, കര്‍മ്മത്തിനും, സ്വഭാവത്തിനുമനുസരിച്ച് ഈ ജീവന്‍‌മാരെ ആ നാരായണന്‍ യദൃച്ഛയാ ജനിപ്പിക്കുകയും, സ്വേച്ഛയാ ലയിപ്പിക്കുകയും ചെയ്യുന്നു. 

ഭഗവാന്‍ ആദിപുരുഷനായി അവതരിച്ച് ആദ്യം മഹത് തത്വമുണ്ടായി. പിന്നീട് കാലം ഉടലെടുത്ത്, തുടര്‍ന്ന് കാലാന്തരത്തില്‍ സത്വരജസ്തമോഗുണങള്‍ ഉണ്ടാകുകയും ഇവകള്‍ പരിണമിച്ച് കര്‍മ്മമുണ്ടാകുകയും ചെയ്തു. അങനെ ആദ്യമുണ്ടായ മഹത് തത്വം പരിണമിച്ച് തത്ഫലമായി ത്രിഗുണങളില്‍ തമോഗുണത്തെയപേക്ഷിച്ച് സത്വരജസ്സുക്കള്‍ ശക്തിപ്രാപിച്ചു. ക്രമേണ തുടര്‍ന്നുണ്ടായ പരിവര്‍ത്തനത്തില്‍ ദ്രവ്യ-ജ്ഞാന-ക്രിയാത്മകമായ തമോഗുണം പുഷ്ടിപ്പെട്ടു. അങനെ അതില്‍നിന്നും അഹങ്കാരതത്വമുണ്ടാവുകയും, അത് സത്വരജസ്തമോഭേദങളോടെ യഥാക്രമം ദ്രവ്യശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയുമായി മാറുകയും ചെയ്തു. തത്ജന്യമായി പഞ്ചഭൂതങളുണ്ടായി. ദൃക്കും അതിന്റെ സൂക്ഷ്മരൂപവുമെന്നതുപോലെ, ഈ പഞ്ചഭൂതങളുടെ സൂക്ഷ്മരൂപങളായ ശബ്ദം, ഗന്ധം, രൂപം, രസം, സ്പര്‍ശം മുതലായവ രൂപം കൊണ്ടു. 

പിന്നീട്, പഞ്ചഭൂതങളിലൊന്നായ ആകാശം പരിണമിച്ചതോടെ വായൂ ഉടലെടുത്തു. സ്പര്‍ശം, ശബ്ദം, പ്രാണന്‍, ഓജസ്സ്, ബലം തുടങിയ ഗുണഗണങളോടുകൂടി ഭവിച്ച വായൂ, കാലാന്തരത്തില്‍ പരിവര്‍ത്തനങള്‍ക്ക് വിധേയമായി അഗ്നിയുണ്ടായി. അതും ശബ്ദസ്പര്‍ശാത്മകമായിരുന്നു. തുടര്‍ന്ന് അഗിനി രൂപാന്തരപ്പെട്ട് ശബ്ദരസാദിസമന്വിതമായ ജലമുണ്ടായി. പിന്നീട് ജലത്തിനുണ്ടായ സവിശേഷപരിവര്‍ത്തനത്തിലൂടെ ഗന്ധം രൂപം കൊണ്ടു. ശബ്ദം, സ്പര്‍ശം, രസം തുടങിയവയുടെ ഗുണങള്‍ ഗന്ധത്തിനുമുണ്ടായിരുന്നു. 

പിന്നീട് സത്വഗുണത്തില്‍ നിന്ന് മനസ്സും, കൂടാതെ സത്വാത്മകമായ ദേവതകളുമുണ്ടായി. അവരാണ് ദിക്ദേവത, വായൂദേവന്‍, സൂര്യഭഗവാന്‍, പ്രചേതസ്സ്, അശ്വിനിദേവകള്‍, വഹ്നിദേവന്‍, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രന്‍, ബ്രഹ്മാവ്, തുടങിയ പത്തുദേവതകള്‍. അതിനുശേഷം രജോഗുണത്തില്‍ നിന്നും പത്തിന്ദ്രിയങളായ ചെവിയും, ത്വക്കും, മൂക്കും, കണ്ണും, ജിഹ്വയും, വാക്കും, കൈകളും, മേധ്രവും, പാദവും, വിസര്‍ജ്ജനേന്ദ്രിയങളുമുണ്ടായി. ഹേ ബ്രഹ്മവിത്തമാ!, മേല്പ്പറഞ ഘടകങളായ ഇന്ദ്രിയങളും, മനസ്സും ഒരുമിക്കാത്തിടത്തോളം കാലം ശരീരത്തിന്റെ സൃഷ്ടി സാധ്യമല്ല. അങനെ സത്തും അസത്തും ഉപാധിയാക്കി ഭഗവാന്‍ ആത്മമായകൊണ്ട് മേല്പ്പറഞ ഘടകങളെല്ലാം ചേത്ത് ഈ പ്രപഞ്ചമുണ്ടാക്കി. 

ഈ വിശ്വാണ്ഡം അനേകായിരം യുഗങളോളം കാരണസമുദ്രത്തില്‍ നിമഗ്നമായിക്കിടന്നു. പിന്നീടൊരിക്കല്‍ ജീവേശ്വരന്‍ അതിലേക്ക് വ്യാപരിച്ച് സര്‍‌വ്വഭൂതങള്‍ക്കും ജീവനായിക്കൊണ്ടു സകല അചരങളേയും ചരങളാക്കി മാറ്റി. ഒടുവില്‍ ഭഗവാന്‍ ഹരി ആ വിശ്വാണ്ഡം ഭേദിച്ച് പുറത്തുവന്നു. ആയിരക്കണക്കിന് തുടകളും, പാദങളും, കൈകളും, കണ്ണുകളും, മുഖങളും, തലകളുമുള്ള വിരാട് രൂപനായി ആ നാരായണന്‍ ഈരേഴുപതിനാല് ലോകങളും നിറഞുനിന്നു. ജ്ഞാനികള്‍ ആ വിശ്വരൂപന്റെ കടിപ്രദേശം മുതല്‍ താഴേക്കുള്ള ഏഴുലോകങളെ അധോലോകങളെന്നും, മുകളിലേക്കുള്ള ഏഴുലോകങള്‍ ഊദ്ധ്വമെന്നും കല്പ്പിച്ചിരിക്കുന്നു. ആ പരമപുരുഷന്റെ തിരുമുഖത്തുനിന്നു ബ്രാഹ്മണരും, തൃക്കൈകളില്‍ നിന്ന് ക്ഷത്രിയരും, തൃത്തുടകളില്‍ നിന്ന് വൈശ്യരും, അതുപോലെ തൃപ്പാദങളില്‍ നിന്ന് ശൂദ്രരുമുണ്ടായി. തിരുവടികളില്‍ നിന്നും ഭൂലോകം വരെയുള്ളവ അവന്റെ പാദങളില്‍ സ്ഥിതിചെയ്യുന്നു. ഭുവര്‍ലോകവും തുടര്‍ന്ന് മുകളിലേക്കുള്ള മദ്ധ്യലോകങള്‍ അവന്റെ നാഭിപ്രദേശം വരെയും, സ്വര്‍ല്ലോകം, മഹര്‍ലോകം തുടങിയ ഊര്‍ദ്ധ്വലോകങള്‍ അവന്റെ ഹൃദയഭാഗം വരെയും നിലകൊള്ളുന്നു. നെഞ്ചിന്റെ അഗ്രിമസ്ഥാനത്തുനിന്നും കഴുത്തോളം വരുന്നത് ജനലോകവും തപോലോകവുമാണ്. അവന്റെ മൂര്‍ദ്ധാവില്‍ സത്യലോകവും, അതിന്‍‌മേല്‍ സനാതനമായ ബ്രഹ്മലോകവും വിളങുന്നു. 

അധോലോകങളാകുന്ന ഏഴില്‍ അതലം അവന്റെ അരക്കെട്ടും, വിതലം തുടകളും, സുതലം കാല്‍മുട്ടുകളും, തലാതലം കണങ്കാലും, മഹാതലം നെരിയാണിയും, രസാതലം പാദവും, പാതാളം ഉള്ളംകാലുമാണ്. ഹേ നാരദരേ!, ഈരേഴുപതിനാലുലോകങള്‍ ഇങനെ മൂന്നായി പിരിഞ് പാതാളം മുതല്‍ ഭൂമി വരെയുള്ളവ ആ ഭഗവാന്റെ പാദത്തില്‍ അധോലോകമായും, ഭുവര്‍ലോകം അവന്റെ നാഭിയില്‍ മദ്ധ്യമമായും, സ്വര്‍ല്ലോകം അവന്റെ മൂര്‍ദ്ധാവില്‍ ഊര്‍ദ്ധ്വലോകമായും നിലകൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അഞ്ചാമധ്യായം സമാപിച്ചു. 

ഓം തത് സത്



2013, നവംബർ 7, വ്യാഴാഴ്‌ച

2.4 ശ്രീശുകന്റെ സ്തുതി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 4

സൂതന്‍ പറഞു: മുനിമാരേ!, ശുകദേവന്റെ വാക്കുകള്‍ കേട്ട് ആത്മജ്ഞാനം നേടിയ ഉത്തരേയനായ പരീക്ഷിത്ത് ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറപ്പിച്ചു. അതോടെ അദ്ദേഹത്തിന് തന്റെ പുത്രരിലും, പത്നിയിലും, കൊട്ടാരത്തിലും, കുടുംബത്തിലും, കുതിരകളും ആനകളുമടക്കമുള്ള തന്റെ പ്രീയമൃഗങളിലും, എന്തിനുപറയാന്‍ സ്വന്തം ശരീരത്തില്‍ പോലുമുള്ള അത്യന്തമായ ആസക്തി ഇല്ലാതായി. അങനെ മഹാനായ പരീക്ഷിത്ത് കൃഷ്ണാനുവര്‍ത്തിയായി സകലഭൗതികധര്‍മ്മങളും ഉപേക്ഷിച്ച് ഭഗവാന്‍ വാസുദേവനില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ നിങളെന്നോട് ചോദിച്ചറിയുന്നതുപോലെ അദ്ദേഹം ശ്രീശുകനോട് വീണ്ടും വീണ്ടും ആ അദ്ധ്യാത്മവിദ്യയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. 

രാജാവ് പറഞു: "ഹേ ബ്രാഹ്മണാ!, അങ് സര്‍‌വ്വജ്ഞനും അനഘനുമായ ദിവ്യപുരുഷനാണ്. അവിടുന്നരുളിചെയ്ത ഹരിയുടെ മഹിമകള്‍ കേട്ട് എന്നിലെ അന്തകാരം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു. ദേവന്‍‌‌മാര്‍ക്കുപോലും ഗ്രാഹ്യമല്ലാത്ത തരത്തില്‍ ഭഗവാന്‍ തന്റെ മായയാല്‍ ഈ അത്ഭുതജഗത്തിനെ എങനെ സൃഷ്ടിച്ചുവെന്നറിയാന്‍ ആഗ്രഹമുണ്ട്. കൂടാതെ ഭഗവാന്‍ തന്റെ ശക്തിയാല്‍ ഈ പ്രപഞ്ചത്തെ ഏതുവിധം പരിപാലിക്കുന്നുവെന്നും, ഒടുവില്‍ എങെനെ സംഹരിക്കുന്നുവെന്നുമുള്ള അവന്റെ സകലകേളികളും അങ് എനിക്ക് പറഞുതരണം. അല്ലയോ മഹാജ്ഞാനിയായ ബ്രാഹ്മണശ്രേഷ്ഠാ!, അവന്റെ ദുര്‍‌വിഭാവ്യമായ ഈ അദ്ധ്യാത്മലീലകള്‍ പരമമായ അത്ഭുതം തന്നെ. ജ്ഞാനികള്‍പോലും ഇതിനുനേരേ വിസ്മയഭരിതരായി നില്‍ക്കുകയാണ്. യുഗങള്‍ തോറും നിരവധി അവതാരങളെടുത്ത് പ്രവര്‍ത്തിക്കുന്നതോരോന്നും അവന്‍ തന്നെയാണ്. ഇനി പ്രകൃതിയുടെ ഗുണങള്‍ക്കൊത്ത് വര്‍ത്തിക്കുമ്പോഴും അവിടേയും മായാശക്തിയായി നിലകൊള്ളുന്നതും ആ പരമാത്മാവ് തന്നെ. അതുകൊണ്ട് ഭാഗവതോത്തമനും മഹാപണ്ഡിതനുമായ അങ് എനിക്കുണ്ടായ ഈ സംശയങളെല്ലാം തീര്‍ത്ത് അനുഗ്രഹിക്കുമാറാകണം."  

സൂതന്‍ പറഞു: ഇങനെ പരീക്ഷിത്ത് ശുകദേവനോട് ഭഗവാന്റെ ലീലകളെക്കുറിച്ച് പറയാന്‍ അപേക്ഷിച്ചതുകാരണം, ശുകദേവന്‍ ഭഗവാനെ സ്മരിച്ചുകൊണ്ട് പരീക്ഷിത്തിന്റെ ചോദ്യങള്‍ക്ക് മറുപടി പറയാല്‍ തുടങി. 

ശ്രീശുകന്‍ പറഞു: "പരമപുരുഷന് എനെ നമസ്കാരം. പ്രകൃതിയുടെ ത്രിഗുണങളെ വഹിച്ചുകൊണ്ട് അവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചുപോരുന്നു. അനുപലക്‌ഷ്യമായി അവന്‍ സര്‍‌വ്വഭൂതങളിലും സര്‍‌വ്വസ്വമായി കുടികൊള്ളുന്നു. ധാര്‍മ്മികരായ യഥുവശത്തിന്റെ ബന്ധുവും, കുയോഗികള്‍ക്ക് അപ്രാപ്യവുമായ ഭഗവാനെ ഞാന്‍ വീണ്ടും വീണ്ടും നമസ്കരിക്കുന്നു. അതുല്യനായി, അതിശയനായി, സര്‍‌വ്വൈശ്വര്യങളോടെ, സ്വധാമത്തില്‍ പ്രബ്രഹ്മമായി രമിക്കുന്ന ആ ഭഗവാന് എന്റെ നമോവാകം. ഏതൊരു ഭഗവാന്റെ കീര്‍ത്തനം കൊണ്ടും, സ്മരണം കൊണ്ടും, ദര്‍ശനം കൊണ്ടും, വന്ദനം കൊണ്ടും, ശ്രവണം കൊണ്ടും, അര്‍ഹണം കൊണ്ടും, ലോകത്തിന്റെ സകല കല്‍മഷങളുമകന്ന് പവിത്രമാകുമോ, ആ സുഭദ്രശ്രവസ്സായ ഭഗവാന് എന്റെ നമസ്ക്കാരം. ഏതൊരു ഭഗവാന്റെ ചരണോപാസനകൊണ്ട് ഭവത്തും, ഭവ്യവുമായ സകല ബന്ധനങളില്‍ നിന്നും മുക്തമാക്കി അന്തരാത്മാവിനെ ഒരു തടസ്സവും കൂടാതെ ബ്രഹ്മഗതിയിലേക്ക് നയിക്കുന്നുവോ, സുഭദ്രശ്രവസ്സായ ആ ഭഗവാന് പിന്നെയും പിന്നെയും എന്റെ പ്രണാമം. തപസ്സ്വികളായുള്ളവര്‍ക്കും, ദാനതല്പ്പരരായുള്ളവര്‍ക്കും, യശസ്സ്വിനികള്‍ക്കും, മനസ്സ്വിനികള്‍ക്കും, മന്ത്രവിദുക്കള്‍ക്കും, സുമംഗളന്‍‌മാര്‍ക്കും പോലും തങളുടെ ക്ഷേമം ഏതൊരു ഭഗവാനിലേക്കുള്ള അര്‍പ്പണം കൊണ്ടല്ലാതെ നേടാല്‍ സാധ്യമല്ലയോ, പുണ്യശ്രവസ്സായ ആ നാരായണന് വീണ്ടും വീണ്ടും എന്റെ വന്ദനം. കിരാതന്‍, ഹൂണന്‍, ആന്ധ്രന്‍, പുലിന്ദന്‍, പുല്‍ക്കശന്‍, ആഭീരന്‍, ശുംഭന്‍, യവനന്‍, തുടങിയ മഹാപാപികള്‍ക്കുപോലും ഭഗവത് ദാസന്‍‌മാരുടെ ചരണാശ്രിതരായി ജ്ഞാനം നേടി പരമഗതിയെ പ്രാപിച്ചിരിക്കുന്നു. അങനെയുള്ള മഹാവിഷ്ണുവിന് എന്റെ പ്രണാമം. 

വേദരൂപനും, ധര്‍മ്മരൂപനും, തപോമയനുമായ ഭഗവാന്‍ ഹരി ആത്മജ്ഞാനികളുടെ അന്തരാത്മാവും ഈശ്വരനുമാണ്. ചതുര്‍‌മുഖനും ചന്ദ്രശേഖരനും പോലും ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്ന ആ പരമാത്മാവ് എന്നില്‍ കനിയുമാറാകണം. സാത്വതാപതിയും, ശ്രീപതിയും, യജ്ഞപതിയും, ധരാപതിയും, പരമഗതിയെ പ്രാദാനം ചെയ്യുന്നവനും, അന്ധകന്‍ വൃഷ്ണി മുതലായവരുടെ പരിരക്ഷകനുമായ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. മഹാത്മാക്കളുടെ പാതയെ പിന്‍‌തുടരുന്ന് മുകുന്ദനെ ധ്യാനിക്കുന്നതോടെ അവന്‍ നമുക്ക് പ്രാപ്തമാകുന്നു. ജ്ഞാനികള്‍ അവരവരുടെ അറിവിനൊത്ത് വാഴ്ത്തുന്ന ആ ഭഗവാന്‍ എന്നില്‍ കനിയുമാറകട്ടെ!.

പണ്ട്, സൃഷ്ടിക്കുമുന്‍പ്, തന്നെക്കുറിച്ചും, സര്‍ഗ്ഗത്തെക്കുറിച്ചും ബ്രഹ്മദേവന് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മറഞുകിടന്ന സ്മൃതികളെ തട്ടിയുണര്‍ത്തി  ഭഗവാന്‍ അനുഗ്രഹം ചൊരിഞു. ബ്രഹ്മമുഖത്തുനിന്നും ഉത്ഭവിച്ച സരസ്വതീദേവിക്കും പ്രചോദനമായ; അഖിലഋഷിവൃന്ദങള്‍ക്കും ഗുരുവുമായ ആ ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമാറാകണം. പ്രപഞ്ചത്തില്‍ പഞ്ചഭൂതാത്മകമായ സകലതിലും കുടികൊള്ളുന്നവനും, പരമപുരുഷനായിരിക്കെ സകലതിനേയും പ്രകൃതിയുടെ ഗുണങള്‍ക്കടിപ്പെടുത്തുന്നവനുമായ ആ ഭഗവാന്‍ എന്റെ വാക്കുകള്‍ക്ക് അലങ്കാരമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരുടെ തിരുമുഖത്തുനിന്നൊഴുകുന്ന അമൃതമാണോ തന്റെ ശിഷ്യഗണങള്‍ സദാ സേവിച്ചുകൊണ്ടിരിക്കുന്നത്, വാസുദേവാംശമായ ആ വ്യാസദേവന് എന്റെ നമസ്ക്കാരം. 

ഹേ രാജന്‍!,  ഏതുവിധം ഭഗവാന്‍ നാരായണന്‍ ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് ഈ അദ്ധ്യാത്മദീപം കൊളുത്തിയോ, അതേവിധം തന്നെ വിധാതാവ് തന്റെ മാനസപുത്രനായ ശ്രീനാരദന്റെ ആവശ്യപ്രകാരം, ആ മഹാഋഷിയുടെ ഹൃദയത്തിലും ഈ ദീപം തുടര്‍ന്ന് തെളിയിച്ചു. 

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  നാലമധ്യായം സമാപിച്ചു.

ഓം തത് സത്



2.3 അചലമായ ഭഗവത് ഭക്തി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 3

ശുകദേവന്‍ പറഞു: "ഹേ രാജന്‍!, അവിടുന്ന് ചോദിച്ചതനുസരിച്ച്, ബുദ്ധിമാനായ മനുഷ്യര്‍ മരണാഗമസമയത്ത് എന്തൊക്കെ കര്‍മ്മങളാണ് അനുഷ്ഠിക്കേണ്ടതെന്ന് ഞാനിതാ പറഞുകഴിഞു. ഇനി വ്യത്യസ്ഥ കാമങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഏതൊക്കെ ദേവതകളെ യജിക്കണമെന്ന് പറയാം. ഉജ്ജ്വലമായ ബ്രഹ്മദീപതിയില്‍ ചേരാന്‍ കൊതിക്കുന്നവര്‍ വേദാധിപതിയായ ബ്രഹ്മാവിനേയോ ബൃഹസ്പതിയേയോ പൂജിക്കുന്നു. ഇന്ദ്രിയകാമികള്‍ ഇന്ദ്രനെ ആരാധിക്കുന്നു. പുത്രാര്‍ത്ഥികളാണെങ്കില്‍ പ്രജാപതിയെ ധ്യാനിക്കുന്നു. ഇനി ഐശ്വര്യത്തെ കൊതിക്കുന്നവരാണെങ്കില്‍ അവര്‍ പരാശക്തിയായ ദുര്‍ഗ്ഗാദേവിയെ പൂജിക്കുന്നു. ശക്തിയെ വേണ്ടുന്നവര്‍ അഗ്നിയേയും, ധനാര്‍ത്ഥികള്‍ വസുക്കളേയും പൂജിക്കുന്നു. വീരപുരുഷനാകാന്‍ ഇച്ഛിക്കുന്ന നൃപന്‍ രുദ്രനെ പൂജിക്കുമ്പോള്‍, അന്നത്തെ കൊതിക്കുന്നവര്‍ അദിതിയേയും, സ്വര്‍ഗ്ഗകാമികള്‍ അവളുടെ പുത്രന്‍‌മാരേയും യജിക്കുന്നു. രാജ്യലാഭത്തെ ആഗ്രഹിക്കുന്ന പുമാന്‍ വിശ്വദേവനെ ആരാധിക്കുന്നു. മറ്റുചിലര്‍ ദീര്‍ഘായുസ്സിനായി അശ്വിനിദേവകളെ പൂജിക്കുന്നു. ചിലര്‍ പുഷ്ടിയൊത്ത ശരീരത്തിനായിക്കൊണ്ട് ഭൂമീപൂജനം ചെയ്യുന്നു. ഇനി ചിലര്‍ സ്ഥാനപ്രതിഷ്ഠയെ കൊതിച്ചുകൊണ്ട് ദിഗ്മണ്ഡലത്തേയും ലോകമാതാവായ ഭൂമീദേവിയേയും ഒന്നിച്ചാരാധിക്കുന്നു. തനുകാന്തിയെ അഭിലഷിക്കുന്നവര്‍ ഗന്ധര്‍‌വ്വനെ ആരാധിക്കുന്നു. എന്നാല്‍ സ്ത്രീകളെ ധര്‍മ്മപത്നിയായി കിട്ടാനായി ചിലര്‍ ഉര്‍‌വ്വശി തുടങിയ അപ്സരസ്സുകളോട് പ്രാത്ഥിക്കുന്നു. ചിലര്‍ ബ്രഹ്മാവിനെ ധ്യാനിച്ച് ആധിപത്യം അലങ്കരിക്കുന്നു. യശ്ശസ്സാഗ്രഹിക്കുന്നവരാകട്ടെ, യജ്ഞനായ ഭഗവാനെ നമിക്കുന്നു. സമ്പാദനാര്‍ത്ഥം മനുഷ്യര്‍ പ്രചേതസ്സുകളെ പൂജിക്കുന്നു. വിദ്ധ്യാര്‍ത്ഥികള്‍ ഗിരീശനേയും, സുഖദാമ്പത്യകാമികള്‍ പാര്‍‌വ്വതീദേവിയേയും പൂജിക്കുന്നു.

ധാര്‍മ്മികവും അദ്ധ്യാത്മികവുമായ നേട്ടങള്‍ക്ക് ഒരുവന്‍ ഉത്തമശ്ലോകനെ ആരാധിക്കുന്നു. എന്നാല്‍ സന്തതിപരമ്പരകളെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പിതൃക്കളേയും, രക്ഷയ്ക്കും, ഓജസ്സിനും, മറ്റുഗുണഗണങള്‍ക്കും വേണ്ടി മനുഷ്യര്‍ ഇതര ദേവതകളേയും പൂജിക്കുന്നു. രാജ്യകാമികള്‍ മനുവിനെ പൂജിക്കുന്നു. ശത്രുവിനെ സംഹരിക്കാന്‍ ചിലര്‍ രാക്ഷസവര്‍ഗ്ഗത്തെ ആരാധിക്കുന്നു. വിഷയികള്‍ ചന്ദ്രനെ യജിക്കുമ്പോള്‍, വിഷയാസക്തിയകന്നവരാകട്ടെ!, ആ പരമപുരുഷനെ മാത്രം സേവിക്കുന്നു.

അകാമികളായാലും, സര്‍‌വ്വകാമികളായാലും, മോക്ഷകാമികളായാലും, ഉദാരമതികളായുള്ള സത്ജനങള്‍ തീവ്രമായ ഭക്തിയോടെ ആ പരമപുരുഷനെ യജിക്കുന്നു.

അല്പമാത്രമായ ഇതരകാമങള്‍ക്കുവേണ്ടി വിവിധ ദേവതകളെ പൂജിക്കുമ്പോള്‍, മറിച്ച് പരമമായ ശ്രേയസ്സിനുവേണ്ടി ഒരുവന്‍ ഹൃദയത്തില്‍ അചലമായ ഭക്തിനിറച്ച് ഭഗവാന്‍ നാരായണനേയും അവന്റെ ഭക്തോത്തമന്‍‌മാരേയും നിശ്ചയമായും ആശ്രയിക്കണം. ഹരികഥാമൃതമാകുന്ന ആ കൈവല്യജ്ഞാനം കൊണ്ട് മനുഷ്യന്‍ ത്രിഗുണങളുടെ അലകളില്‍ നിന്നും ചുഴിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുന്നു. കാരണം ഈ ജ്ഞാനം ഭൗതികനിസ്സംഗതയെ കുറിക്കുന്നു.  ഇത് ജ്ഞാനികളാല്‍ സമ്മതവുമാണ്."

അപ്പോള്‍ ശൗനകന്‍ പറഞു: ഹേ സൂതാ!, ഇതെല്ലാം കേട്ടുകഴിഞ് പരീക്ഷിത്ത് രാജന്‍ മഹാജ്ഞാനിയായ ശ്രീശുകനോട് പിന്നീടെന്തെല്ലാമാണ് ചോദിച്ചത്?. ഭഗവാന്‍ ഹരിയെക്കുറിച്ച് ആ നിറഞസദസ്സില്‍ മറ്റെത്രയോ കാര്യങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടാകണം!. ഭഗവത് കഥാമൃതതല്പ്പരരായ ഞങള്‍ക്ക് അത് കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് അതെല്ലാം ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും. പാണ്ഡവേയനും, മഹാരഥിയും, പരമഭക്തനുമായ പരീക്ഷിത്ത് രാജാവ് കുട്ടിക്കാലത്തില്‍ പാവകളുമായി കളിക്കുമ്പോള്‍ അദ്ദേഹം ഭഗവാന്‍ ശ്രീകൃഷ്ണനെ അനുകരിച്ചതായി കേട്ടിട്ടുണ്ട്. അതുമാത്രമാണോ, ബ്രഹ്മജ്ഞനായ ശ്രീശുകന്‍ വാസുദേവപരായണനാണ്. അദ്ദേഹം അവിടെയുണ്ടായിരുന്ന മഹാപണ്ഡിതന്‍‌മാരുമായി അവന്റെ എന്തൊക്കൊ മഹിമകളായിരിക്കണം പറഞിട്ടുണ്ടാവുക!.

ഓരോദിവസവും, സൂര്യഭഗവാന്‍ ഉദിക്കുന്തോറും അസ്തമിക്കുന്തോറും ഒരുവന്റെ ആയുസ്സ് കുറഞുകുറഞ് വരുന്നു. എന്നാലാകട്ടെ ജ്ഞാനികള്‍ മാത്രം തങളുടെ ജീവിതകാലത്തെ ഭഗവത് മഹിമകള്‍ വാഴ്ത്തി വിനിയോഗിക്കുന്നു. തരുക്കളും ജീവിക്കുന്നില്ലേ?... കൊല്ലന്റെ ആലയും ശ്വസ്സിക്കുന്നുണ്ട്. മനുഷ്യരെപ്പോലെ അന്യജീവികളും ഭക്ഷിക്കുകയും പ്രത്യുല്പ്പാദനം നടത്തുകയും ചെയ്യുന്നുണ്ടല്ലോ!... ചിലമനുഷ്യരാകട്ടെ! നായ്ക്കളെപ്പോലെയും, ഒട്ടകത്തെപ്പോലെയും, പന്നിയെപ്പോലെയും, കഴുതകളെപ്പോലെയുമൊക്കെ അധഃപതിച്ച് ഭഗവത് ദ്വേഷികളായ മനുഷ്യരെ സ്തുതിച്ച് അവരുടെ ഗുണഗാനം ചെയ്യുന്നു.

ഹേ സൂതാ!, അങേയ്ക്കറിയാവുന്ന ഒരു സത്യം ഞാന്‍ പറയാം. ഉരുക്രമനായ ഭഗവാന്റെ മഹിമകളെ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മനുഷ്യരുടെ കര്‍ണ്ണപുടം പാമ്പിന്‍‌പുറ്റിന് തുല്യമാണ്. ഒരിക്കെലെങ്കിലും വിക്രമനായ അവന്റെ കഥകളെ പാടിയിട്ടില്ലാത്തവന്റെ ജിഹ്വ തവളയുടെ നാക്കുപോലെയാകുന്നു. പട്ടുകിരീടമണിഞതാണെങ്കില്‍ കൂടി ഒരുവന്റെ ശിരസ്സ് മുകുന്ദനുമുന്നില്‍ കുനിയാത്തതാണെങ്കില്‍ അത് ആ കഴുത്തിനുമുകളില്‍ ഒരു ഭാരം തന്നെയാണ്. അതുപോലെതന്നെ ഹരിയെ പൂജിക്കാത്ത കരങളുണ്ടെല്ലോ, അത് കാഞ്ചന കങ്കണങള്‍ ധരിച്ചതഅണെങ്കിലും ശവത്തിനുതുല്യം തന്നെ. ഹരിയുടെ അംഗങളെ കാണാത്ത കണ്ണുകള്‍ മയിലിന്റെ അലങ്കാരത്തൂവലിനുസമമത്രേ!. പുണ്യഭൂമിയില്‍ പതിക്കാത്ത പാദങളോ, മരത്തിനുതുല്യവും.

ഹേ സൂതാ!, ഭാഗവതാംഘ്രിരേണുക്കളെ ശിരസ്സില്‍ ധരിക്കാത്തവനും, ആ പാദത്തിലര്‍ച്ചിക്കപ്പെട്ട തുളസിക്കതിരിന്റെ ഗന്ധത്തെയറിയാത്തവനും കേവലം ജീവച്ചവങളായി ജീവിതം പോക്കുന്നു. ഹരിനാമകീര്‍ത്തനം കേട്ടിട്ടും ഒരിളക്കവും ഹൃദയത്തിനുണ്ടാകാതെ, ഹര്‍ഷപുളകിതനാകാതെ, കണ്ണില്‍ ഒരിറ്റ് ജലം നിറയാതെ, രോമാഞ്ചനിര്‍‌വൃതനാകാതെ ചിലരുണ്ട്. അവരുടെ ഹൃദയം ഉരുക്കുകൊണ്ടുണ്ടാക്കിയതാണ്.

അല്ലയോ സൂതമഹര്‍ഷേ!, തീര്‍ത്തും മനസ്സിനിണങുന്ന വാക്കുകളാണ് അങ് സംസാരിക്കുന്നത്. പരീക്ഷിത്തിന്റെ പിന്നീടുണ്ടായ ചോദ്യങള്‍ക്ക് ആത്മജ്ഞാനവിശാരദനായ ശ്രീശുകന്റെ മറുപടി അങയില്‍ നിന്നു കേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ദയവായി അവകള്‍ ഒന്നൊഴിയാതെ ഞങള്‍ക്ക് പറഞുതന്നാലും.

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  മൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<<  >>>>>>

2013, നവംബർ 6, ബുധനാഴ്‌ച

2.2 ഭഗവാന്‍ ഹൃദ്പത്മത്തില്‍

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 2

ശ്രീശുകന്‍ പറഞു: "സൃഷ്ടിക്കുമുമ്പ്, വിധാതാവ് ഭഗവാന്റെ വിരാട് രൂപത്തെ ധ്യാനിച്ച് തനിക്ക് മുമ്പെങോ നഷ്ടമായ സ്മൃതിയെ പുനരാര്‍ജ്ജിച്ചു. വേദമന്ത്രങള്‍ ഒരുവന്റെ ബുദ്ധിയെ ആത്മീയമെന്നതുപോലെ, സ്വര്‍ഗ്ഗീയസുഖങള്‍ക്ക് പിന്നാലെ പായിക്കുവാനും വളരെ സമര്‍ത്ഥമാണ്. കോവിദരായ ജീവന്‍‌മാര്‍ പോലും ആ അല്പസൗഭാഗ്യം തേടിയലഞുതിരിയുന്നു. പക്ഷേ വാസ്തവികമായ യാതൊരു സുഖവും അവര്‍ക്കതുകൊണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സത്ഗുണസമ്പന്നരായുള്ളവര്‍ നാമരൂപങളായുള്ള ഈ പ്രപഞ്ചത്തില്‍ അവശ്യം വേണ്ട കാര്യങള്‍ക്കൊഴിച്ച് മറ്റൊന്നിനും വേണ്ടി പ്രയത്നിക്കേണ്ടതില്ല. അനാവശ്യമായുള്ളതിന്റെ പിന്നാലെയുള്ള ഓട്ടം തികച്ചും നിഷ്ഫലമായ കര്‍മ്മമാണെന്ന് ബുദ്ധികൊണ്ടറിഞ് ഈ നാമരൂപങളില്‍ നിന്ന് അവര്‍ അകന്ന് കഴിയണം.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഭൂമിയുള്ളപ്പോള്‍ കിടക്കാന്‍ കട്ടിലെന്തിന്? സ്വന്തം കൈതണ്ടയുള്ളപ്പോള്‍ തലയിണയുടെ ആവശ്യമെന്ത്?. അവനവന്റെ ഉള്ളംകൈ വെറുതെയിരിക്കുമ്പോള്‍ മറ്റ് ഭോജനപാത്രം എന്ത് സുഖം തരാനാണ്!. ദിക്കുകളും മരവുരിയുമുള്ളപ്പോളിവിടെ വസ്ത്രത്തിന്റെ പ്രയോജനമെന്ത്?. വഴിയില്‍ കീറത്തുണികളൊന്നും കാണാനില്ലേ?. അന്യര്‍ക്കുവേണ്ടി നിലകൊള്ളുന്ന തരുക്കള്‍ ഭിക്ഷനല്‍കുന്ന വ്യവസ്ഥിതി ഇപ്പോള്‍ നിര്‍ത്തിയോ?. നദികളൊക്കെ വറ്റിവരണ്ടുപോയോ?. ഗുഹകളൊക്കെ അടച്ചുപൂട്ടിയോ?. അതോ, ഭഗവാന്‍ ഈയിടെയായി തന്റെ ആശ്രിതവത്സലരെ മറന്നുതുടങിയോ?. പിന്നെയെന്തിനാണ് ജ്ഞാനികള്‍ ഈ ധനദുര്‍മ്മതാന്ധന്‍‌മാരെ വാഴ്ത്തുന്നത്?.

ഈ സത്യത്തെ മനസ്സിലാക്കി ഏവരും സ്വന്തം ഹൃദയത്തിലിരിക്കുന്ന സര്‍‌വ്വശക്തനായ ഭഗവാനില്‍ ഭക്തി വയ്ക്കണം. കാരണം, അനന്തനായ അവനെയാണ് പൂജിക്കേണ്ടത്. മാത്രമല്ല, അവനെ ആരാധിക്കുന്നതുവഴി ഒരുവന്റെ സംസാരബന്ധനഹേതു ഉപരമിക്കപ്പെടുന്നു.

കര്‍മ്മബന്ധകാരകമായ വൈതരണിയില്‍ പെട്ടുഴലുന്ന ജനകോടികളുടെ ദുഃഖത്തെ കണ്ടിട്ടും, മൃഗതുല്യരായി ചിലര്‍ വിരക്തിയെക്കുറിച്ചും മുക്തിയെക്കുറിച്ചും ചിന്തിക്കാതെ നാമരൂപമായ ലൗകികവിഷയങളില്‍ മാത്രം തല്പ്പരരാകുന്നു. എന്നാല്‍ വിവേകികളാകട്ടെ!, നാലു തൃക്കൈകളില്‍ യഥാക്രമം ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ച ഭഗവാന്റെ സംക്ഷിപ്തരൂപത്തെ സ്വന്തം ഹൃദയത്തില്‍ വച്ചാരാധിച്ച് എപ്പോഴും ധ്യാനിക്കുന്നു. അവിടെ പ്രസന്നവദനനായി, താമരക്കണ്ണനായി, മഞപ്പട്ടുടുത്ത്, സ്ഫുരിക്കുന്ന മഹാരത്നങള്‍ ധരിച്ച്, സ്വര്‍ണ്ണാഭരണവിഭൂഷിതനായി, കിരീടകുണ്ഡലങളണിഞ്, അവന്‍ കുടികൊള്ളുന്നു. യോഗികള്‍ പോലും അവന്റെ പാദപല്ലവം ഹൃദ്പത്മകര്‍ണ്ണികാലയത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. അവന്റെ വക്ഷസ്സില്‍ സദാ കൗസ്തുഭശ്രീ വിളങുന്നു. ആ തോളില്‍ മറ്റ് രത്നങളും തിളങുന്നു. കഴുത്തില്‍ വനമാലയും ചാര്‍ത്തി, അരകെട്ടില്‍ മുത്തരഞാണമണിഞ്, വിരലില്‍ രത്നമോതിരമിട്ട്, കാലില്‍ മുത്ത് നൂപുരം കിലുക്കി, കൈയ്യില്‍ കാഞ്ചനകങ്കണങളും ധരിച്ച്, നെറ്റിയിലൂടെ ഊര്‍ന്നിറങുന്ന നീലകുന്തളശോഭയോടും, മൃദുഹാസത്തോടും, അവന്‍ വദനമനോഹരനായി ഹൃദയത്തില്‍ നിറഞുനില്‍ക്കുന്നു.

അത്ഭുത മഹിമകളും, ചിത്തം മയക്കുന്ന ആ മന്ദഹാസവുമൊക്കെ നിരന്തരം അവന്റെ ഐശ്വര്യത്തെ വിളിച്ചുകൂകികൊണ്ടിരിക്കുന്നു. മനസ്സില്‍ മറ്റൊന്നും കടന്നുകൂടാതെ ആവുന്നത്രനേരം ഒരുവന്‍ അവനെ ധ്യാനിക്കണം. മനസ്സിനെ നിയന്ത്രിച്ച്, ആ കാലടികളില്‍ നിന്ന് തുടങി ക്രമേണ ഓരോരോ അംഗങളായി മുകളിലേക്കുയര്‍ന്ന്, കണങ്കാലും, തുടയും, അരക്കെട്ടും, വക്ഷസ്സും കടന്ന് തിരുമുഖത്തെത്തി ആ അധരത്തിലൂടെയൊഴുകുന്ന മന്ദസ്മിതാമൃതവും നുകര്‍ന്ന് ഒരുവന്‍ ആ ഭഗവാന്റെ പാദാദികേശത്തെ ധ്യാനിക്കണം. ഇഹത്തിന്റേയും പരത്തിന്റേയും ദൃഷ്ടാവായി മരുവുന്ന ഭഗവാനില്‍ അചലമായ ഭക്തിയുണ്ടാകുന്നതുവരെ വിഷയി തന്റെ സ്വധര്‍മ്മാനുഷ്ഠാനത്തിനുശേഷം ദിനാന്ത്യത്തില്‍ ഹരിയുടെ ഈ രൂപത്തെ ഭക്തിയോടെ സ്മരിക്കണം. 

ഹേ രാജന്‍!, ശരീരമുപേക്ഷിക്കുന്ന വേളയില്‍ ഒരുവന്‍ കാലത്തേയോ, ദേശത്തേയോ പറ്റി ഉത്കണ്ഠയുണ്ടാകാതെ സുഖമായി ഒരിടത്തിരുന്ന് പ്രാണായാമം ചെയ്ത് ഇന്ദ്രിയങളെ മനസ്സുകൊണ്ട് നിയന്ത്രിക്കണം. പിന്നീട് യോഗി തന്റെ മനസ്സിനെ അമലമായ ബുദ്ധികൊണ്ട് ക്ഷേത്രജ്ഞനിലുറപ്പിക്കണം. അതിനുശേഷം, ക്ഷേത്രജ്ഞനായ ഈ ജീവനെ പരമാത്മാവില്‍ ലയിപ്പിക്കണം. അങനെ ജീവന്‍ സകലകര്‍മ്മങളും ഉപേക്ഷിച്ച് പരമാനന്ദത്തിലലിഞുചേരുന്നു. 'ലബ്ദോപശാന്തി' എന്ന ഈ അദ്ധ്യാത്മനിര്‍‌വൃതി നേടിക്കഴിഞാല്‍ പിന്നെ അവിടെ ജഗത്പാലകരായ ദേവതകളെപ്പോലും നിയന്ത്രിക്കുന്ന കാലത്തിന് പ്രവേശനമില്ല. അവിടെ സത്വരജസ്സ്തമോഭേദങളില്ല. അഹങ്കാരമില്ല. മഹത്തുമില്ല. പ്രകൃതിയുമില്ല.

ജ്ഞാനികള്‍ വൈഷ്ണവസമ്പത്തിനെ അറിയുന്നവരാണ്. ആയതിനാല്‍ അവര്‍ക്ക് മറ്റുള്ളതിനോട് നിസംഗത പുലര്‍ത്താല്‍ കഴിയുന്നു. ആത്മാനന്ദിതരായ ഭാഗവതോത്തമന്‍‌മാര്‍ യാതൊന്നിലും ഉത്കണ്ഠയുള്ളവരല്ല. പകരം അവര്‍ സദാ ഭഗവത് പാദയുഗളത്തെ ഹൃദയത്തില്‍ വച്ചാരാധിക്കുന്നു. ജ്ഞാനം നേടി ജീവന്‍‌മുക്തരായ ഇവര്‍ക്ക് ഭൗതികകാമങളില്‍ നിന്ന് നിഷ്പ്രയാസം ഉപരമിക്കാന്‍ സാധിക്കുന്നു. ഇങനെയുള്ള യോഗികള്‍ പിന്നീട് ഗുദദ്വാരത്തെ ഉപ്പൂറ്റികൊണ്ടടച്ച് പ്രാണനെ ഒന്നില്‍ നിന്നും ആറ് സ്ഥാനങളിലൂടെ ചലിപ്പിച്ച് ഈ ശരീരത്തില്‍ നിന്നും വിമുക്തമാക്കുന്നു. യോഗി, യോഗാഭ്യാസത്തിലൂടെ, ജീവനെ നാഭിയില്‍ നിന്നും പതുക്കെ പതുക്കെ ഹൃദയത്തിലേക്ക് ഉയര്‍ത്തുന്നു. അവിടെനിന്നും നെഞ്ചിലേക്കും, പിന്നീട് താലുവിലേക്കും കുതിപ്പിക്കുന്നു. അനന്തരം താലുവില്‍ നിന്ന് ഭ്രൂമദ്ധ്യത്തിലെത്തി മറ്റുള്ള ഏഴ് നിര്‍ഗ്ഗമനമാര്‍ഗ്ഗങളില്‍ നിന്നും തടയപ്പെട്ട് ഈ ജീവന്‍ മൂര്‍ദ്ധാവില്‍ കുറച്ച് നിമിഷം അന്ത്യമായി വിശ്രമിക്കുന്നു. ഇത് സ്വധാമഗമനത്തിനുള്ള പുറപ്പാടാണ്. ലൗകികാസക്തി പൂര്‍ണ്ണമായും അകന്ന ജീവന്‍‌മാര്‍ ഈ ശരീരം വിട്ട് ആ പരമാത്മാവില്‍ ലയിക്കാന്‍ പക്വമാകുന്നു. ഹേ രാജന്‍!, മറിച്ച് ഒരു ജീവന്‍ ബ്രഹ്മലോകപ്രാപ്തിക്കായോ, അഷ്ടാംഗയോഗസിദ്ധികള്‍ക്കായോ മറ്റോ കാംക്ഷിച്ചുകൊണ്ടാണീ യോഗമാര്‍ഗ്ഗത്തെ അവലംബിക്കുന്നതെങ്കില്‍ ആ യോഗി തന്റെ ആഗ്രഹനിവര്‍ത്തിക്കായി മനസ്സും ഇന്ദ്രിയങളും ഈ യാത്രയില്‍ തന്റെയൊപ്പം കൂട്ടുന്നു. യോഗി താന്‍ ആര്‍ജ്ജിച്ച വിദ്യയുടേയും, തപസ്സിന്റേയും, യോഗത്തിന്റേയും ശക്തിയില്‍ വായുവിലൂടെ ത്രൈലോക്യങളിലകത്തും പുറത്തും ഒരുപോലെ സഞ്ചരിക്കുന്നു. എന്നാല്‍ ഭൗതികവാദികളുടെ ഗതി ഭൗതികലോകത്തിനപ്പുറത്തേക്ക് നിയന്ത്രിതമാണ്. 

അല്ലയോ രാജന്‍!, സുഷുംനയില്‍ നിന്ന് പുറപ്പെടുന്ന ഈ ജീവന്‍ ബ്രഹ്മലോകം പ്രാപിക്കുന്നതിനായി വിഹായസ്സിലൂടെ ആദ്യം അഗ്നിദേവസ്ഥാനമായ വൈശാനരയില്‍ എത്തുന്നു. അവിടെ അഗ്നിയില്‍ പൂര്‍ണ്ണമായും ശുദ്ധമായി വീണ്ടും മുകളിലേക്ക് കുതിച്ച് ഹരിയെ പ്രാപിക്കാനായി ശിശുമാരമണ്ഡലത്തിലെത്തുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ നാഭിപ്രദേശമായ ഈ ശിശുമാരലോകവും കടന്ന് വീണ്ടും മുകളിലേക്കുയരുന്ന യോഗി മാത്രമാണ് മഹര്‍ലോകത്തെത്തുന്നത്. ഋഷിവന്ദ്യമായ അവിടെ വിബുധന്‍‌മാരായുള്ള യോഗികള്‍ ഒരു കല്പം മുഴുവന്‍ ആനന്ദിച്ചരുളുന്നു. കല്പ്പാന്തത്തില്‍ അനന്തമുഖത്തുനിന്നും നിര്‍ഗ്ഗമിക്കുന്ന അഗ്നിയില്‍ സകലലോകങളും ചുട്ടെരിഞ് ചാമ്പലാകുന്ന ദൃശ്യം ഈ യോഗികള്‍ കണ്ടാനന്ദിക്കുന്നു. പിന്നീടവിടെനിന്നും അവര്‍ സിദ്ധേശ്വര്‍ന്‍‌മാര്‍ മാത്രം സഞ്ചരിക്കുന്ന ദിവ്യമായ വ്യോമയാനത്തില്‍ സത്യലോകത്തെ പ്രാപിക്കുന്നു. അവിടെ അവര്‍ അത്യന്തം ദീര്‍ഘമായ ദ്വൈപരാര്‍ത്ഥ്യകാലത്തോളം അഖണ്ടാനന്ദത്തിലാറാടുന്നു. അവിടെ, സത്യലോകത്ത് ശോകവുമില്ല, ജരയുമില്ല, മരണവുമില്ല. അവിടെ വേദനകളില്ല, ഉത്കണ്ഠയുമില്ല. ആകെയുള്ളത് സംസാരസാഗരത്തില്‍ കിടന്ന് ജന്മജന്മാന്തരങളായി ഉഴറുന്ന ജീവന്‍‌മാരെ പ്രതി ചിലപ്പോള്‍ തോന്നുന്ന കൃപയും, കാരുണ്യവും മാത്രം.

ഈ യോഗി സത്യലോകത്തെത്തിയതിനുശേഷം വീണ്ടും തന്റെ പ്രയാണം തുടരുന്നു. വിശേഷിച്ച് ജലവും, അഗ്നിയും, ഭൂമിയും മറികടന്ന്, ജാജ്വല്യമാനമായ വായൂമണ്ഡലത്തിലെത്തി, അവിടെ നിന്നും കാലാന്തരത്തില്‍ ബ്രഹ്മപ്രാപ്ത്തിക്ക് കൂടുതല്‍ യോഗ്യമാകുന്നു. അതിനുമുന്‍പ്, യോഗി, വിവിധ ഇന്ദ്രിയങളുടെ വ്യത്യസ്ഥ വിഷങളെ മറികടക്കുന്നു. മണത്തുകൊണ്ട് ഗന്ധവും, രുചിച്ചുകൊണ്ട് രസവും, കണ്ടുകൊണ്ട് ദൃശ്യങളും, തൊട്ടുകൊണ്ട് സ്പര്‍ശനവും, കേട്ടുകൊണ്ട് ശബ്ദവും, കര്‍മ്മം ചെയ്തുകൊണ്ട് ഇന്ദ്രിയങളേയും പരിത്യജിച്ച് ഈ ഭക്തന്‍ വൈകുണ്ഠപ്രാപ്തിയുടെ അടുത്തപടിയിലെത്തിച്ചേരുന്നു. അവിടെ നിന്ന് യോഗി സ്ഥൂലവും സൂക്ഷ്മവുമായ ആവരണങളെ പൊട്ടിച്ചെറിഞുകൊണ്ട് അഹങ്കാരതത്വത്തിലേക്ക് കടക്കുന്നു. അവിടെ വച്ച് പ്രകൃതിജങളായ തമോഗുണവും രജോഗുണവും സമതുലിതമായ അവസ്ഥയില്‍ ചേര്‍ത്ത്, ഈ ഭക്തന്‍ സാത്വികാഹങ്കാരത്തിലേക്ക് വരുന്നു. തുടര്‍ന്ന്, ഈ സാത്വികാഹങ്കാരം മഹത് തത്വത്തില്‍ ചേരുന്നു. അങനെ യോഗി ആത്മസാക്ഷാത്കാരത്തില്‍ന്റെ അവസാനപടിയിലെത്തിച്ചേരുന്നു. തീര്‍ത്തും പരിശുദ്ധമായ ഒരു ജീവനുമാത്രമേ അനന്താനന്ദമയമായ ആ പരമാത്മബിന്ദുവിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഹേ രാജന്‍!, അവിടെയെത്തപ്പെടുന്ന ആരും പിന്നീട് ഭൗതികലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. അവര്‍ വൈകുണ്ഡത്തില്‍ ബ്രഹ്മഭൂതനായി, നിത്യാനന്ദം നുകര്‍ന്നുകൊണ്ട് നിലകൊള്ളുന്നു. 

ഹേ മഹാരാജാവേ!, അങയുടെ ഉചിതമായ ചോദ്യങള്‍ക്ക് ഞാന്‍ തന്ന ഈ മറുപടികളെല്ലാം വേദോക്തങളാണ്. ഇത് വിധാതാവില്‍ സന്തുഷ്ടനായി പണ്ട് ഭഗവാന്‍ വാസുദേവന്‍ ആ സൃഷ്ടികര്‍ത്താവിനരുളിചെയ്ത ബ്രഹ്മവിദ്യയാണ്. ഭഗവാന്‍ വാസുദേവനിലുള്ള അചഞ്ചലമായ ഭക്തിയൊന്നാല്ലാതെ, തീരാത്ത സംസൃതിയില്‍ അലഞുതിരിയുന്ന ജീവന്‍‌മാര്‍ക്ക് മുക്തിലഭിക്കുവാന്‍ ഇതില്‍പരം യാതൊന്നും തന്നെ ഇവിടെയില്ല. ഭഗവാന്‍ ശ്രീകൃഷ്ണനോളം നൈപുണ്യമായി ഇവിടെ യാതൊന്നും തന്നെയില്ല എന്നുള്ള നിഗമനം, സാക്ഷാല്‍ ബ്രഹ്മാവ് വേദങളെ മൂന്ന് പ്രാവശ്യം പഠിച്ച്, അതിവ്യാപ്തമായി നിരൂപണം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ധ്യാനഗമ്യമായി ഉടലെടുത്ത പരമസത്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സകലഭൂതങളിലും സ്വാത്മനാ കുടികൊള്ളുന്നുണ്ട്. ഈ മഹാസത്യത്തെ ബുദ്ധികൊണ്ട് പരികല്പനചെയ്ത് മനസ്സിലാക്കികൊള്ളുക. 

അതുകൊണ്ട്, അല്ലയോ രാജന്‍!, ഓരോ മനുഷ്യരും എവിടെയും, എപ്പോഴും, ആ ഹരിയെക്കുറിച്ച് കേള്‍ക്കുകയും, കീര്‍ത്തിക്കുകയും, അവനെ സ്മരിക്കുകയും വേണം. ശ്രവണപുടം കൊണ്ട് അവന്റെ കഥാമൃതത്തെ നിറയെ കുടിക്കുന്ന പരമഭാഗവതന് തന്റെ വഴിപിഴച്ച ജീവിതത്തെ ശുദ്ധീകരിച്ച് ഹരിയുടെ ചരണസരോരുഹാന്തികത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. 

അങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു. 

ഓം തത് സത്

<<<<<  >>>>>


2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 1

ഓം നമോ ഭഗവതേ വാസുദേവായഃ

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും ഹിതമായ ചോദ്യങളാണ് അങ് ചോദിച്ചിരിക്കുന്നത്. സര്‍‌വ്വരും കേള്‍ക്കേണ്ടതായുള്ള പരമമായ ഈ വിഷയം ആത്മജ്ഞാനികളാല്‍ സമ്മതവുമാണ്. അറിയേണ്ടതൊന്നുമറിയാതെ ലൗകികസമുദ്രത്തില്‍ മുങിക്കിടക്കുന്നവര്‍ ചെയ്യേണ്ടതായ ഒരുപാട് കാര്യങള്‍ ഇവിടെയുണ്ടു. അതൊന്നും വകവയ്ക്കാതെ രാത്രികാലങളില്‍ മൈഥുനത്തിലോ ഉറക്കത്തിലോ അവര്‍ സുഖം തേടുന്നു. അതുപോലെ പകല്‍ സമയങളില്‍ ധനസമ്പാദത്തിലും കുടുംബകാര്യങളിലും വ്യാപൃതരായി ജീവിതം പോക്കുന്നു. ശരീരം, കുട്ടികള്‍, ഭാര്യ മുതലായവയെ സംബന്ധിച്ച വിഷയങളില്‍ പ്രമത്തരായി ജീവിക്കുന്നതിനിടയില്‍ യാഥാര്‍ത്ഥ്യത്തെ നേരില്‍ കണ്ടിട്ടും, ഒന്നും കണ്ടിട്ടില്ലാത്തവരെപ്പോലെ അവര്‍ വര്‍ത്തിക്കുന്നു. 

ഹേ ഭരതവംശജാ!, അതിനാല്‍ മോക്ഷേച്ഛുക്കള്‍ ഹരിയുടെ മഹിമകള്‍ കേള്‍ക്കുകയും, പാടുകയും, സ്മരിക്കുകയും വേണം. ജാതരായവരുടെ പരമമായ ലക്‌ഷ്യം, ജ്ഞാനം കൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, ജീവിതാവസാനവേളയില്‍ ഭഗവാന്‍ ഹരിയെ ഓര്‍ക്കുക എന്നതാണ്. ഹേ രാജന്‍!, വിധികള്‍ക്കും അനുശാസനങള്‍ക്കും അപ്പുറത്തെത്തിയ നൈര്‍ഗുണ്യസ്ഥരായ മുനികള്‍ പോലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുന്നു. ദ്വാപരാന്തത്തില്‍ എന്റെ പിതാവായ കൃഷ്ണദ്വൈപായനനില്‍ നിന്നാണ് ബ്രഹ്മസംഹിതയായ ഈ ഭാഗവതപുരാണത്തെ ഞാന്‍ പഠിച്ചത്. 

ഹേ രാജന്‍!, പ്രകൃതിയുടെ ത്രൈഗുണ്യചക്രം ഭേദിച്ച് പുറത്തുകടന്നിട്ടും ഉത്തമശ്ലോകന്റെ പുണ്യചരിതങള്‍ ഇന്നും എന്നെ വല്ലാതാകര്‍ഷിക്കുന്നു. മഹാപുരുഷനായ അങയോട് ഞാന്‍ ആ മഹിമകളെക്കുറിച്ച് പറയാം. അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഏതൊരുവനിലും മുകുന്ദനിലേക്കുള്ള അചഞ്ചലമായ ഭക്തി നിറയുന്നു. 

രാജന്‍!, വിഷയാസക്തി അകന്നവര്‍ക്കും, അതില്‍ മഗ്നരായവര്‍ക്കും, അതുപോലെതന്നെ സംശയവും, ഭയവുമകന്ന അദ്ധ്യാത്മജ്ഞാനികള്‍ക്കും ഒരുപോലെ ഫലപ്രദമാണ് ഭഗവാന്‍ ഹരിയുടെ തിരുനാമകീര്‍ത്തനം. കുറെയേറെ ജന്‍‌മമെടുത്ത് ജീവനെ സംസാരചക്രത്തില്‍ തളച്ചിട്ടതുകൊണ്ടെന്തു ഫലം!. ബോധപൂര്‍ണ്ണമായ ഒരുനിമിഷം മതി ആ പരമഗതിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കാന്‍. നോക്കൂ!, തന്റെ ജീവിതത്തില്‍ ഇനി കേവലം ഒരുനിമിഷം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് മനസ്സിലാക്കിയ ഖഡ്വാംഗനെന്ന രാജഋഷി, ബാക്കിവന്ന ആ ഒരു മൂഹൂര്‍ത്തത്തില്‍ തന്നെ വിഷയാസക്തിയകന്ന് ആ പരമപദം പ്രാപിച്ചു. 

ഹേ രാജന്‍!, അങേയ്ക്കിനി ഏഴു നാള്‍ കൂടി ജീവിതത്തിലവശേഷിക്കുന്നുണ്ട്. ഇതിനിടയില്‍ പരമാത്മപ്രാപ്തിക്കുള്ള സകല കര്‍മ്മങളും അങേയ്ക്ക് അനുഷ്ഠിക്കാവുന്നതാണ്. മരണാഗമസമയത്ത് ഒരുവന്‍ മൃത്യുവിനെ ഭയപ്പെടാതെ അസംഗശസ്ത്രം കൊണ്ട് വിഷയങളോടുള്ള ആസക്തിയും, തത്ജന്യമായ ആഗ്രഹങളും കൊയ്തുവീഴ്ത്തണം. അന്ത്യകാലത്ത് വീടും കൂടുമുപേക്ഷിച്ച് ധീരനായി ഏതെങ്കിലും പുണ്യതീര്‍ത്ഥത്തില്‍ മുങി ശുദ്ധനായി ആളൊഴിഞ ഒരിടം നോക്കി യോഗാഭ്യാസത്തിനായി ഉപവിഷ്ടനാകണം. ആ ഇരിപ്പില്‍, മനസ്സുകൊണ്ട് പരമമായ "ഓം" എന്ന പ്രണവമന്ത്ര ത്യക്ഷരിയെ സ്മരിക്കണം. തുടര്‍ന്ന്, ജീവശ്വാസത്തെ നിയന്ത്രിച്ച് ബ്രഹ്മബീജത്തെ അനുസ്മരണം ചെയ്യാനായി മനസ്സിനെ സം‌യമനം ചെയ്യണം. വീണ്ടും പതുക്കെ പതുക്കെ, മനസ്സിനെ ഇന്ദ്രിയവിഷങളില്‍നിന്ന് വീണ്ടെടുക്കണം. അങനെ ബുദ്ധിയാല്‍ ഇന്ദ്രിയങളില്‍ നിന്ന് പിന്‍‌വലിക്കപ്പെട്ട മനസ്സിനെ പരമാത്മതത്വത്തില്‍ ഉറപ്പിക്കണം. അതിനുശേഷം, ഭഗവദ്രൂപത്തില്‍ നിന്ന് അണുവിട ചലിക്കാതെ അവന്റെ അംഗങളോരോന്നിനേയും ധ്യാനിക്കണം. മനസ്സില്‍ അന്യമായൊന്നും വന്നുചേരാതെ ധ്യാനപഥത്തില്‍ ഭഗവാന്‍ വിഷ്ണുമാത്രം നിറഞുനില്‍ക്കണം. രജോഗുണത്താലും തമോഗുണത്താലും മലിനമായ മനസ്സില്‍ വിഷ്ണുത്വം നിറയുന്നതോടെ അത് പവിത്രമാകുന്നു. ഇങനെ യോഗാഭ്യാസത്തിലൂടെ ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക് അനന്യമായ ഭക്തി ലഭിക്കുന്നു."

പരീക്ഷിത്ത് വീണ്ടും ചോദിച്ചു: "അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഏത് സ്ഥലത്ത്, എങനെയാണ് മനസ്സിനെ സം‌യമനം ചെയ്ത് ഭഗവത് ധാരണയോടുകൂടി മനോമാലിന്യമകറ്റുന്നത്?"

ശ്രീശുകന്‍ പറഞു: "ജിതാസനനായി പ്രാണായാമം ചെയ്ത് ഇന്ദ്രിയങളേയും അവയുടെ വിഷങളേയും അടക്കി, ബുദ്ധിയുടെ സഹായത്താല്‍ ഇന്ദ്രിയങളും മനസ്സും ഭഗവാന്റെ സ്ഥൂലരൂപമായ വിരാട് പുരുഷനില്‍ രമിപ്പിക്കണം. ഭഗവാന്റെ മൂര്‍ത്തരൂപമായ ഈ മഹാപ്രപഞ്ചത്തിലാണ് പ്രാപഞ്ചികമായ ഭൂതവും, ഭാവിയും ഭവത്തുമെല്ലാം പ്രത്യക്ഷമാകുന്നത്. അണ്ഡകോശത്തില്‍ സപ്തധാതുക്കളാല്‍ സമാവൃതമായി നിലകൊള്ളുന്ന പ്രപഞ്ചസര്‍‌വ്വസ്വമാണ് ധ്യാനപഥത്തില്‍ വിരാട് രൂപമായി കാണപ്പെടേണ്ടത്. 

ദൃശ്യപ്രപഞ്ചത്തിലെ പാതാളം വിരാട്പുമാന്റെ പാദതലവും, രസാതലം അവന്റെ ഉപ്പൂറ്റിയും കാല്‍‌വിരലുകളും ചേര്‍ന്ന ഭാഗവും, മഹാതലം നെരിയാണിയും, തലാതലം കണങ്കാലുമാണെന്നാണ് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നത്. അവന്റെ കാല്‍മുട്ടുകള്‍ സുതലവും, തുടകള്‍ ഓരോന്നും യഥാവിധം വിതലവും അതലവുമാണ്. അരക്കെട്ട് മഹീതലവും, നഭഃസഥലം അവന്റെ നാഭീപ്രദേശവുമായി പരിശോഭിക്കുന്നു. വിരാട് പുമാന്റെ വക്ഷസ്സ് ജ്യോതിര്‍ലോകവും, കഴുത്ത് മഹര്‍ലോകവും, മുഖം ജനലോകവും, നെറ്റിത്തടം തപോലോകവും, ആയിരം തലകളുള്ള അവന്റെ മുഖം സത്യലോകവുമായി അവര്‍ കണക്കാക്കുന്നു. ഇന്ദ്രാദിദേവതകളെല്ലാം ചേര്‍ന്ന് ആ മഹാപുരുഷന്റെ കൈകളായി ഭവിച്ചിരിക്കുന്നു. പത്തുദിശകള്‍ അവന്റെ ചെവികളും, ശബ്ദം ശ്രോത്രരസവും, നാസാരന്ധ്രം അശ്വിനിദേവതകളും, ഗന്ധം ഘ്രാണരസവും, മുഖം ജ്വലിക്കുന അഗ്നിയുമാണ്. ആകാശം കണ്‍‌ത്തടങളും, സൂര്യന്‍ കൃഷ്ണമണിയും, കണ്‍‌പ്പോളകള്‍ രാത്രിപകലുകളും, താലു വരുണനും, പ്രപഞ്ചരസങളെല്ലാം ചേര്‍ന്ന് അവന്റെ നാക്കുമായി ഭവിച്ചിരിക്കുന്നു. അവന്റെ പുരികങളുടെ ചലനത്തില്‍ ബ്രഹ്മാദിദേവതകള്‍ വസിക്കുന്നു.

ചന്ദസ്സുകള്‍ ആ പരമാത്മാവിന്റെ സ്ഥൂലശിരസ്സും, താടി യമരാജനും, ദന്തനികരങള്‍ അവന്റെ സ്നേഹകലകളും, മായ അവന്റെ മൃദുഹാസവും, സര്‍ഗ്ഗം മോക്ഷമാകുന്ന അവിടുത്തെ കരുണയുമാണ്. ആ നാരായണന്റെ മേല്‍ചുണ്ട് വ്രീഢയും, അധരം ലോഭവും, ധര്‍മ്മം സ്തനങളും, അധര്‍മ്മം പൃഷ്ഠഭാഗവും, ബ്രഹ്മാവ് ജനനേന്ദ്രിയവും, വൃഷണം വരുണമിത്രന്‍‌മാരും, വയര്‍ സമുദ്രവും, പര്‍‌വ്വതവൃന്ദങള്‍ ആ മഹാപുരുഷന്റെ എല്ലുകളായും നിലകൊള്ളുന്നു.

ഹേ രാജന്‍!, നദികള്‍ അവന്റെ നാഡീവ്യൂഹങളും, തരുക്കള്‍ രോമങളും, അനന്തവീര്യവാനായ അനിലന്‍ അവന്റെ ശ്വാസവും, കാലം അവന്റെ ഗതിയും, കര്‍മ്മം ആ കാരുണ്യവാന്റെ ഗുണപ്രവാഹവുമാണ്.

ഹേ കുരുശ്രേഷ്ഠാ!, മേഘങള്‍ ആ ജഗദീശ്വരന്റെ തലമുടിയും, സന്ധ്യകളെല്ലാം അവന്റെ വസ്ത്രങളുമാണ്. സൃഷ്ടിയുടെ അവ്യക്തമായ കാരണം അവന്റെ ഹൃദയവും, ചന്ദ്രന്‍ സര്‍‌വ്വവികാരകോശമായ മനസ്സുമാണ്. ഭൂമിയെ അവന്റെ വിജ്ഞാനശക്തിയായി ജ്ഞാനികള്‍ കണക്കാക്കുന്നു. രുദ്രന്‍ അവനിലെ അഹങ്കാരമാണ്. കുതിരയും, കോവര്‍കഴുതയും, ആനയും, ഒട്ടകവുമൊക്കെ അവന്റെ നഖങളാണ്. അന്യമൃഗങളും നാല്‍ക്കാലികളുമൊക്കെ ചേര്‍ന്ന് അവന്റെ ശ്രേണീദേശവുമായി പ്രതിഭാസിക്കുന്നു. കിളികളുടെ പാട്ട് അവന്റെ കലാബോധത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യപിതാവായ മനു അവന്റെ ചിന്തയെക്കുറിക്കുന്നു. മനുഷ്യത്വം വാസസ്ഥലവും, അപ്സര-ഗന്ധര്‍‌വ്വ-വിദ്യാധര-ചാരണവൃന്ദങള്‍ അവന്റെ സ്വരങളുമാണ്. രക്ഷോഗണം അവന്റെ അതിരറ്റശക്തിയെ പ്രതിനിധാനം ചെയ്യുന്നു.

വിരാട്പുരുഷന്റെ വദനം ബ്രാഹ്മണരും, കരങള്‍ ക്ഷത്രിയരും, തുടകള്‍ വൈശ്യരും, പാദം അംഘ്രിശ്രിതരായ ശൂദ്രരുമാകുന്നു. വിവിധദേവതകളിലൂടെ യജ്ഞവിഹിതം സ്വീകരിക്കുന്നതും ആ നാരായണനാണ്. 

ഹേ ബ്രാഹ്മണരേ!, ഇങനെ ആ നാരായണസ്വാമിയുടെ സ്ഥൂലശരീരമായ വിരാട് രൂപത്തെ ഞാന്‍ അങയെ വര്‍ണ്ണിച്ച് കേള്‍പ്പിച്ചുകഴിഞു. മോക്ഷം കാംക്ഷിക്കുന്ന ഏവരും ഈ മഹദ്രൂപത്തെ ധ്യാനിക്കേണ്ടതാണ്. കാരണം ഇതിനപ്പുറത്ത് ഇവിടെ ഒന്നും തന്നെയില്ല. മനുഷ്യന്‍ സ്വപ്നസൃഷ്ടി നടത്തുന്നതുപോലെ ആ പരമാത്മാവ് മാത്രമാണ് സകലഭൂതങളിലും ആത്മരൂപേണ സംസ്ഥിതനായിരിക്കുന്നത്. അങനെയുള്ള ആനന്ദനിധിയായ അവനില്‍ മനസ്സിനെ ചേര്‍ക്കാത്തപക്ഷം ഒരുവന്‍ തന്റെ സര്‍‌വ്വനാശത്തിലേക്ക് വഴുതിവീഴുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

1.19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 19

സൂതന്‍ പറഞു: മുനിമാരേ!, ഉണ്ടായ സംഭവത്തില്‍ പരീക്ഷിത്ത് രാജാവ് മനസ്സുകൊണ്ട് അസ്വസ്ഥനായി. ഗൂഢതേജസ്സ്വിയായ ഒരു സാധുബ്രാഹ്മണനോട് താന്‍ ചെയ്ത പ്രവൃത്തി തികച്ചും അനാര്യവും നീചവുമായി രാജാവിന് തോന്നി. അദ്ദേഹം ചിന്തിച്ചു. ഭഗവാന്റെ നിയമങളെ താന്‍ അവഗണിച്ചിരിക്കുന്നു. ശിക്ഷ ഉറപ്പാണ്. അത് എത്രയും വേഗം ലഭിക്കുന്നതാണുത്തമം. അത്രവേഗം താന്‍ ആ പാപത്തില്‍ നിന്നു മുക്തനാകുമെന്ന് അദ്ദേഹം ആശിച്ചു. മത്രമല്ലാ, ഇനിയൊരിക്കലും ഇങനെയൊരു മഹാപരാധം തന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടുള്ളതുമല്ലെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. അഭദ്രമായ ഇങനെയൊരുകാര്യം തന്നില്‍ നിന്ന് സംഭവിക്കാതിരിക്കാനായി ഇന്നുതന്നെ തന്റെ രാജ്യവും, ധനവും, ബലവുമൊക്കെ ബ്രാഹ്മണരാല്‍ ജ്വലിപ്പിച്ച തീയില്‍ തന്നെ ഹോമിക്കണമെന്നും, ഇതിനെല്ലാം കാരണം ഒരുനിമിഷത്തേക്ക് താന്‍ ഗോപാലനെ മറന്ന് ഒരു അവിവേകിയായി പ്രവര്‍ത്തിച്ചാതെണെന്നും അദ്ദേഹം ചിന്തിച്ചുറപ്പിച്ചു. 

സൂതന്‍ തുടര്‍ന്നു: ഇങനെ ചിന്തിച്ചിരിക്കുമ്പോള്‍, മുനികുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ഇന്നേക്കേഴാം നാള്‍ താന്‍ മൃത്യുവിനിരയാകുമെന്ന വാര്‍ത്ത രാജാവ് കേട്ടു. പരീക്ഷിത്ത് സന്തോഷപൂര്‍‌വ്വം അതിനെ സ്വീകരിച്ചു. ലൗകികവിഷയങളോട് എന്നെന്നേക്കുമായി തനിക്ക് വിരക്തിയുണ്ടാകുവാനുള്ള കാരണമായി ഈ ശാപത്തെ രാജന്‍ കാണുകയും ചെയ്തു. ലോകത്തിലുള്ള സകല വസ്തുക്കളുടേയും നിസ്സാരതയെ മനസ്സിലാക്കി അവയെയെല്ലാം ത്യജിച്ച്, ഗംഗയുടെ തീരത്തെത്തി പരീക്ഷിച്ച് അവിടെയിരുന്ന് ഭഗവാന്റെ പാദസേവ ചെയ്യാല്‍ തുടങി. മോക്ഷപ്രാപ്തിക്ക് പലവഴികളുണ്ടെങ്കിലും, ശീഘ്രം ആ പരമപദത്തെ പ്രാപിക്കാന്‍ ഭക്തിമാത്രമാണ് അത്യുത്തമമെന്ന് രാജാവ് മനസ്സിലാക്കി. 

മുനിമാരേ!, ഈ സത്ക്കര്‍മ്മത്തിനായി പരീക്ഷിത്ത് ഗംഗയുടെ തീരത്ത് വന്നതില്‍ ഒരു മുഖ്യകാരണമുണ്ടായിരുന്നു. ഈ നദി ഭഗവാന്റെ പാദരേണുക്കളും, അതുപോലെ തുളസിക്കതിരുകളേയും വഹിച്ചുകൊണ്ടാണൊഴുകുന്നത്. ആയതിനാല്‍ ഈ ജലം മൂന്ന് ലോകങളേയും ശുദ്ധമാക്കുന്നു. എന്തിന് കൂടുതല്‍ പറയുന്നു!... ഭഗവാന്‍ ശ്രീപരമേശ്വരനെപ്പോലും ഈ തീര്‍ത്ഥം പവിത്രമാക്കുന്നു. അതുകൊണ്ട്, മരണവേളയില്‍ ഏവരും ഗംഗയുടെ തീരത്തുവന്ന് ശരീരമുപേക്ഷിക്കേണ്ടത് അതിയുക്തമാണ്.

അങനെ പണ്ഡവശ്രേഷ്ഠനായ പരീക്ഷിത്ത് രാജന്‍ അവിടെ മുനിവ്രതനായിയിരുന്നുകൊണ്ട് പ്രായോപവേശം ചെയ്യാനൊരുങി. അദ്ദേഹം ലൗകികവിഷയങള്‍ സകലതുമുപേക്ഷിച്ച് ഭഗവാന്റെ പദകമലത്തില്‍ മനസ്സുറപ്പിച്ചു. ആ സമയം ലോകം മുഴുവന്‍ തീര്‍ത്ഥീകരിക്കുന്ന മഹാനുഭാവന്‍‌മാരായ കുറെ മുനികള്‍, ഓരോ പുണ്യസ്ഥലങളെയും പവിത്രമാക്കിക്കൊണ്ട് തങളുടെ ശിഷ്യഗണങള്‍ക്കൊപ്പം ഗംഗാതീരത്തിലെത്തി. അവര്‍ ലോകത്തിന്റെ പലേ ഭാഗങളില്‍ നിന്നും വന്നവരായിരുന്നു. അത്രി, ച്യവനന്‍, ശരദ്വാന്‍, അരിഷ്ടനേമി, ഭൃഗു, വസിഷ്ഠന്‍, പരാശരന്‍, വിശ്വാമിത്രന്‍, അംഗിരന്‍, പരശുരാമന്‍, ഉതത്ത്യന്‍, ഇന്ദ്രപ്രമഥന്‍, ഇധമവാഹു, മേധാതിതി, ദേവലന്‍, ആര്‍ഷ്ടിഷേണന്‍, ഭരദ്വാജന്‍, ഗൗതമന്‍, പിപ്പലാദന്‍, മൈത്രേയന്‍, ഔര്‍‌വ്വന്‍, കവഷന്‍, കുംഭയോനി, ദ്വൈപായനന്‍, നാരദന്‍, തുടങിയ മഹാത്മാക്കളായ പണ്ഡിതന്‍‌മാരായിരുന്നു ആ മഹാനുഭാവന്‍‌മാര്‍. ഇവരെക്കൂടാതെ മറ്റുചില ദേവഋഷികളും, ബ്രഹ്മഋഷികളും, അരുണാദ്യയന്‍മാരെപ്പോലുള്ള വ്യത്യസ്ഥവംശജരായ കുറെ രാജഋഷികളും അവിടെയെത്തിയിരുന്നു. വന്നവരെല്ലാം രാജാവിനെ ശിരസ്സാ നമിച്ചതിനുശേഷം യഥാസുഖം ഉപവിഷ്ടരായി. പരീക്ഷിത്തും പ്രത്യുത്ഥാനം ചെയ്ത് ഹസ്താഞ്ജലിയോടെ, താന്‍ സര്‍‌വ്വസംഗപരിത്യാഗിയായി പ്രായോപവേശം ചെയ്യാനൊരുങുന്ന തീരുമാനത്തെ അവരെയറിയിച്ചു. 

രാജാവ് പറഞു: "ഹേ ദിവ്യാത്മാക്കളെ!, ഞങള്‍ പാണ്ഡവന്‍‌മാര്‍ അന്ന്യരാജാക്കന്‍‌മാരില്‍ വച്ച് ഭാഗ്യശാലികളാണ്. നിങളെപ്പോലുള്ള ധന്യാത്മാക്കളുടെ സ്നേഹവും വാത്സല്യവും ഞങള്‍ക്കെന്നെന്നും സുലഭമായിരുന്നു. ഇനി നിങള്‍ രാജകീയതകളെ ദൂരത്ത് നിറുത്തുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കൂടി ഇത് സത്യമാണ്. ഹേ ഋഷീശ്വരന്‍‌മാരേ!, സകലലോകങളുടേയും നിയന്താവായ ഭഗവാന്‍ ഹരി ഇന്നിതാ എന്നെ തിരിച്ചുവിളിക്കാന്‍ പോകുന്നു. മുനികുമാരന്റെ ശാപവചസ്സുകള്‍ അതിനൊരു ഹേതുമാത്രം. ഞാന്‍ കുടുംബത്തില്‍ ആസക്തനായ സത്യത്തെ ആ പ്രഭു അറിഞിരിക്കുന്നു. ആ ബന്ധനത്തില്‍ നിന്ന് ഇന്നെന്നെ മുക്തനാക്കിയത് കാരണം ഇനി ഭയലേശമില്ലാതെ എനിക്കവിടേക്ക് പോകാന്‍ കഴിയും. 

ഹേ ഋഷിവര്യരേ!, ഹേ ഗംഗാദേവീ!, ഞാന്‍ ഭഗവാന്‍ ഹരിയില്‍ അഭയം പ്രാപിച്ചുകഴിഞവനാണ്. തക്ഷകനോ, അതോ ആ ബ്രാഹ്മണരാല്‍ നിര്‍മ്മിതമായ എന്ത് കുഹകവും വന്നെന്നെ ദംശിച്ചുപൊയ്ക്കോട്ടെ!. എനിക്ക് ലേശവും ഭയമില്ല. എന്റെ ഒരേയൊരാഗ്രഹം... നിങള്‍ ഭഗവാന്‍ ഹരിയുടെ മഹിമകള്‍ വാഴ്ത്തിക്കൊണ്ടിരിക്കുക. ഹേ ബ്രാഹ്മണശ്രേഷ്ഠന്‍‌മാരേ!, ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ അതെവിടെയായിരുന്നാലും ഞാന്‍ ഭഗവാനില്‍ രതിയുള്ളവനായിരിക്കും. സര്‍‌വ്വഭൂതങളുടേയും സുഹൃത്തായിരുന്നുകൊണ്ട്, അവന്റെ ഭക്തന്‍‌മാരോട് സംഗം ചേര്‍ന്ന് ഞാന്‍ ഇനിയുള്ള ജന്മം ജീവിച്ചുതീര്‍ക്കും. മഹാനുഭാവന്‍‌മാരായ നിങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പ്രണാമം."

സൂതന്‍ പറഞു: പരീക്ഷിത്ത് രാജാവ് രാജ്യഭാരം തന്റെ മകനെയേല്പ്പിച്ചതിനുശേഷമാണ് പ്രായോപവേശത്തിനായി തീരുമാനമെടുത്തത്. ഗംഗയുടെ ദക്ഷിണദിശയില്‍ ദര്‍ഭപുല്ലിന്റെ മൂലഭാഗം കിഴക്കോട്ട് തിരിച്ച് വിരിച്ചിട്ട് അതില്‍ രാജാവ് സ്വയം വടക്കോട്ട് നോക്കി ഇരിപ്പുറപ്പിച്ചു. മരണം വരെ നിരാഹാരവ്രതം അനുഷ്ഠിക്കാനിരിക്കുന്ന രാജാവിനെ പ്രകീര്‍ത്തിച്ച് ദേവതകള്‍ പാടി. സ്വര്‍ഗ്ഗത്തില്‍ നിന്നും നിരന്തരം പുഷ്പവൃഷ്ടിചെയ്തും, ദുന്ദുഭിവാദ്യം മുഴക്കിയും അവരുടെ അതിരറ്റ സന്തോഷത്തെ അവര്‍ ഉച്ഛത്തില്‍ വിളിച്ചറിയിച്ചു. സമാഗതരായ ഋഷിവൃന്ദം പരീക്ഷിത്തിന്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് പ്രശംസിച്ചുതുടങി. ഭഗവത് ഗുണങള്‍ ഏറെയുള്ള മുനിമാര്‍ രാജാവിനെ അനുമോദിച്ചുകൊണ്ട് ഇങനെ പറഞു.

"ഹേ പാണ്ഡവരാജര്‍ഷേ!, ഭഗവത് സമാനുവര്‍ത്തിയായ അങ് ഭഗവത്പ്രാപ്തിക്കായി കിരീടവും സിംഹാസനവുമൊക്കെ ഉപേക്ഷിച്ചിരിക്കുനത് മഹാത്ഭുതം തന്നെ. ഭാഗവതപ്രധാനനായ അങ് ഇഹലോകത്തില്‍ ഈ ശരീരമുപേക്ഷിച്ച് പരലോകത്തെ പ്രാപിക്കുന്നതുവരെ ഞങള്‍ ഇവിടെതന്നെ വസിക്കുന്നതാണ്."

സൂതന്‍ തുടര്‍ന്നു: മധുരവും അര്‍ത്ഥവത്തായതുമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പരീക്ഷിത്ത് അവരെ അനുമോദിച്ചുകൊണ്ട് ഭഗവത് മഹിമകളെ കേള്‍ക്കാനുള്ള തന്റെ തീവ്രമായ ആഗ്രഹത്തെ അവരോടറിയിച്ചു. 

രാജാവ് പറഞു: "ഹേ ഋഷീശ്വരന്‍‌മാരേ!, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേര്‍ന്നിട്ടുള്ള ജ്ഞാനികളായ നിങള്‍ സത്യലോകത്തില്‍ വര്‍ത്തിക്കുന്നവരാണ്. ഇഹത്തിലോ പരത്തിലോ തല്പ്പരരല്ലാത്ത നിങള്‍ സാധുക്കളില്‍ കരുണയുള്ളവരുമാണ്. ഇനി നിങളോട് ഞാന്‍ ചോദിക്കുന്നു, മരണസമയം സമാഗതമായ ഈ അവസരത്തില്‍ ഞാന്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത്?. യുക്തമായതിനെ പറഞുതരാന്‍ കനിവുണ്ടാകണം."

സൂതന്‍ പറഞു: ഹേ ശൗനകാ!, ആ സമയം വ്യാസപുത്രനായ ശുകദേവന്‍ യാദൃശ്ചികമായി അവിടെയെത്തി. അദ്ദേഹം നിത്യാനന്ദനായും ഉദാസീനനായും ലോകമെമ്പാടും സഞ്ചരിക്കുന്നവനുമാണ്. കണ്ടാല്‍ യാതൊരു വര്‍ണ്ണാശ്രമങളിലും ഉള്‍പ്പെട്ടവനാണെന്ന് തോന്നുകയില്ല. കുട്ടികളോടും സ്ത്രീകളോടുമൊപ്പം ഒരു അവധൂതനെപ്പോലെ ആ മഹാത്മാവ് അവിടേയ്ക്ക് കയറിവന്നു. പതിനാറ് വയസ്സുള്ള ശ്രീശുകന്റെ അംഗങളോരോന്നും അതിമനോഹരങളായിരുന്നു. ശംഖു കടഞ കഴുത്തും, ഉയര്‍ന്ന് നീണ്ട മൂക്കും, വിടര്‍ന്ന കണ്ണുകളും, വിസ്തൃതമായ നെറ്റിത്തടവുമൊക്കെ ചേര്‍ന്ന് ചിത്തം മയക്കുന്ന തരത്തിലുള്ള സൗകുമാര്യമായിരുന്നു. ശ്രീശുകന്റേത്. മാംസളമായ തോളെല്ലുകളും, വിരിഞ വക്ഷസ്സും, ചുഴിഞ പൊക്കില്‍ത്തടവും, അഴകാര്‍ന്ന വയറും, ദീര്‍ഘമായ കരങളും, വദനത്തിലൂടെ പാറിക്കളിക്കുന്ന ചുരുളന്‍ കുറുനിരകളും, എല്ലാം ശുകന്റെ പ്രത്യേകതകളായിരുന്നു. 

ഭഗവാന്‍ ശ്രീകൃഷ്ണന്റേതുപോലെ തോന്നിക്കുന്ന അദ്ദേഹത്തിന്റെ കറുത്ത ശരീരം യുവത്വം തുളുമ്പുന്നതും, പൂര്‍ണ്ണനഗ്നവുമായിരുന്നു. മനോഹാരിതമായ ഈ അഴകും, വശ്യമാര്‍ന്ന പുഞ്ചിരിയും സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിച്ചു. ശ്രീശുകന്‍ തന്റെ ഐശ്വര്യത്തെ ഗൂഢമാക്കി വച്ചിരുന്നുവെങ്കിലും, ലക്ഷണശാസ്ത്രവിദുക്കളായ ആ പണ്ഡിതബ്രാഹ്മണര്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ നമസ്ക്കരിച്ചു. വിഷ്ണുരാതനായ പരീക്ഷിത്ത് പ്രത്യുത്ഥാനം ചെയ്ത് ശിരസ്സാ പ്രണമിച്ചുകൊണ്ട് തന്റെ പ്രമുഖാതിഥിയായ ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. ശ്രീശുകനെ കണ്ട മാത്രയില്‍ അബലകളായ സ്ത്രീകളും കുട്ടികളും നിശബ്ദരായി. ശ്രീശുകന്‍ എല്ലാവരുടേയും ആരാധനാപാത്രമായി തന്റെ മഹാസനത്തിലുപവിഷ്ടനായി. ചന്ദ്രനെ നക്ഷത്രങളും മറ്റുപഗ്രഗങളും ചേര്‍ന്ന് വലയം ചെയ്യുന്നതുപോലെ, ശ്രീശുകന്‍ ഋഷികളാലും ദേവഗണങളാലും ആവൃതനായി. തന്റെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സന്നദ്ധനായിരിക്കുന്ന ശ്രീശുകനോട് ബദ്ധഹസ്ഥാഞ്ജലിയോടുകൂടി പരീക്ഷിത്ത് രാജാവ് ചോദിച്ചു. 

"അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഇവിടെ ഒരതിഥിയായി വന്ന്, അവിടുത്തെ കരുണകൊണ്ട് തന്നെ അങ് ഞങളെ പവിത്രമാക്കിയിരിക്കുന്നു. അപക്വമതികളായ ഞങള്‍ രാജവംശജര്‍, ഏതോ തീര്‍ത്ഥാടനത്തിലെന്നപോലെ, ഇന്ന് ഭഗവത് ഭജനത്തിന് യോഗ്യമായി വന്നത് അവിടുത്തെ ദര്‍ശനകാരുണ്യംകൊണ്ട് മാത്രമാണ്. ഹേ ഭഗവന്‍!, അങയെപ്പോലുള്ളവരെ സംസ്മരണം ചെയ്യുന്ന മാത്രയില്‍ തന്നെ ഞങളുടെ ഗൃഹം ശുദ്ധമാകുന്നു. എങ്കില്‍ പിന്നെ അങയുടെ ദര്‍ശനത്തിലും, അങയോട് സംസാരിക്കുന്നതിലും, അവിടുത്തെ ഒന്നു തൊടുന്നതിലും, ആ പാദങള്‍ കഴുകുന്നതിലുമൊക്കെയുള്ള ഭാഗ്യത്തെക്കുറിച്ച് എന്ത് പറയാനാണ്!... ഭഗവത് ദ്വേഷികള്‍ ഭഗവാനെ കാണുന്ന മാത്രയില്‍ തന്നെ ഓടിയകലുന്നതുപോലെ, അല്ലയോ മഹായോഗിന്‍!., അവിടുത്തെ സാന്നിധ്യം കൊണ്ട് സര്‍‌വ്വമഹാപാപങളും, അപ്രത്യക്ഷമാകുന്നു. പാണ്ഡുപുത്രന്‍‌മാര്‍ക്ക് പ്രിയനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരില്‍ സമ്പ്രീതനായി എന്നെയും ആ കുലത്തോട് ചേര്‍ത്ത് അനുഗ്രഹിച്ചു. സാധാരണക്കാര്‍ക്ക് അഗോചരമായും, നീഗൂഢമായും സഞ്ചരിക്കുന്ന അങ് യാഥൃശ്ചികമായി എന്നെ കാണാന്‍ ഈ അന്ത്യനിമിഷത്തില്‍ ഇവിടെയെത്തിയിരിക്കുന്നത് അതുകൊണ്ടുമാത്രമാണ്.

സകലയോഗികള്‍ക്കും ഗുരുവായ അങയോട് ഞാന്‍ ചോദിക്കുന്നു. മരിക്കാന്‍ പോകുന്ന ഒരുവന്‍ തന്റെ സംസിദ്ധിക്കായി എന്തൊക്കെ കാര്യങളാണ് അനുഷ്ഠിക്കേണ്ടത്?. എന്തോക്കെയാണവര്‍ കേള്‍ക്കേണ്ടതും, ജപിക്കേണ്ടതും, സ്മരിക്കേണ്ടതും, പൂജിക്കേണ്ടതും?. യാതൊന്നാണോ അന്യമായി ചേയ്യേണ്ടതും, യാതൊന്നാണോ ഇനി ചെയ്യാതിരിക്കേണ്ടതും, അതൊക്കെ പറഞുതരാന്‍ അവിടുന്ന് കാരുണ്യവാനകണം. ഒരു പശു പാല്‍ചുരത്തുന്നത്ര സമയം പോലും അങ് ഒരു ഗൃഹസ്ഥാശ്രമിയുടെ ഭവനത്തില്‍ താമസ്സിക്കുന്നതായി ആരും കണ്ടിട്ടില്ല."

സൂതന്‍ പറഞു: അങനെ മധുരസ്വരത്തില്‍ പരീക്ഷിത്ത് ചോദിച്ച ചോദ്യങള്‍ക്ക് ധര്‍മ്മജ്ഞനായ ഭഗവാന്‍ ബാദരായണന്‍ മറുപടി പറയാന്‍ തുടങി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം പത്തൊമ്പതാമധ്യായം സമാപിച്ചു.

ഇതോടെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  സാമാപിച്ചു.

ഓം തത് സത്




1.18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 18

സൂതന്‍ പറഞു: അല്ലയോ മുനിമാരേ!, ശ്രീകൃഷ്ണഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് പരീക്ഷിത്ത് മാതൃഗര്‍ഭത്തില്‍ വച്ചുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ ജ്വലിച്ചുപോകാതെ രക്ഷപ്പെട്ടു. മാത്രമല്ല, ഭഗവാനില്‍ അകമഴിഞ ഭക്തിയുണ്ടായിരുന്നതിനാല്‍ ബ്രഹ്മണശാപം കൊണ്ട് തക്ഷകനാല്‍ ദംശിക്കപ്പെട്ട് മൃതിയടയുമെന്ന് കേട്ടിട്ടും പരീക്ഷിത്തിന് തന്റെ ജീവനെക്കുറിച്ചുള്ള ഭയമോ ഭീതിയോ ഉണ്ടായില്ല. രാജകീയമായ സകല ഭൗതികവിഷയങളേയും വിട്ട്, വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ശിശ്യത്വവും സ്വീകരിച്ച് ഭഗവാന്റെ യാഥാര്‍ത്ഥ്യത്തെ ആ മഹാനുഭാവനില്‍ നിന്നും മനസ്സിലാക്കി, ഗംഗയുടെ തീരത്ത് വച്ച് പരീക്ഷിത്ത് തന്റെ ശരീരമുപേക്ഷിച്ചു. ഇതുപോലെ ഉത്തമശ്ലോകനായ ഭഗവാന്റെ കഥാമൃതത്തില്‍ മുഴുകി ആ പദമലരില്‍ അഭയം പ്രാപിച്ച യാതൊരുവനും ജീവിതത്തിന്റെ അവസാനനിമിഷങളില്‍ പോലും സംഭ്രമിക്കുന്നില്ല.

അഭിമന്യുവിന്റെ പുത്രന്‍ മഹാനായ പരീക്ഷിത്ത് രാജാവായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ രാജ്യത്ത് കലിക്ക് പ്രവേശനമില്ലെന്നവസ്ഥയായി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂലോകത്തില്‍ നിന്ന് അപ്രത്യക്ഷനായ അതേ നിമിഷം തന്നെ കലി ഇവിടെ പ്രവേശിച്ച് അധര്‍മ്മങളെ വാരി വിതറാന്‍ തുടങി. പക്ഷേ, ഭ്രമരം പൂവില്‍നിന്ന് മധു മാത്രം നുകര്‍ന്നുകൊണ്ട് പറന്നകലുന്നതുപോലെ, പരീക്ഷിത്ത് നന്‍‌മകളെ മാത്രം സ്വീകരിച്ചുകൊണ്ട് തന്റെ ജീവിതം തുടര്‍ന്നു. നന്‍‌മകള്‍ എപ്പോഴും ശുഭത്തില്‍ പര്യവസാനിക്കുമ്പോള്‍, തിന്‍‌മകള്‍ ചെയ്തുജീവിക്കുന്നവര്‍ എങെങും എത്തപ്പെടാതെപോകുന്നു. ഈ കാര്യം അറിഞുകൊണ്ട് രാജാവ് കലിയോട് യാതൊരുവിധത്തിലും ശത്രുത വച്ചുപുലര്‍ത്തിയിരുന്നില്ല. മുനിമാരേ!,  അല്പബുദ്ധികളാണ് കലിയെ ശക്തിമത്തായി കാണുന്നത്. എന്നാല്‍ ജ്ഞാനസ്ഥരായ മനുഷ്യരാകട്ടെ കലിയെ ഒട്ടുംതന്നെ ഭയപ്പെടാറില്ല. അതുകൊണ്ട് രാജാവ് വിക്രമനായ ഒരു കടുവയെപ്പോലെ വര്‍ത്തിച്ചുകൊണ്ട് അജ്ഞാനിജനങളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധപതിപ്പിച്ചു.

ഹേ ശൗനകാദിഋഷികളേ!, മഹാരാജാവ് പരീക്ഷിത്ത് രാജാവുമായി ബന്ധപ്പെട്ട, ഭഗവാന്റെ സകല കാര്യങളും നിങള്‍ ആവശ്യപ്പെട്ടതുപോലെ തന്നെ ജ്ഞാന്‍ പറഞുകഴിഞു. ജീവിതത്തില്‍ നന്‍‌മകളെ ആഗ്രഹിക്കുന്നവര്‍ ഉരുകര്‍മ്മണനായ ഭഗവാന്റെ ഈ ലീലകളെല്ലാം തന്നെ കേട്ടിരിക്കണം. 

ശൗനകാദി ഋഷികള്‍ പറഞു: ഹേ ധന്യനായ സൂതമഹര്‍ഷേ!, അങയുടെ യശസ്സ് ഇഹത്തിലും പരത്തിലും അങേയറ്റം കീര്‍ത്തിക്കപ്പെടും. കാരണം, അങയുടെ നാവിന്‍ തുമ്പത്തുനിന്ന് ഒഴുകുന്നത് ഞങളെപ്പോലുള്ള മനുഷ്യരെ മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണകഥാമൃതമാണ്. ഫലത്തെക്കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ചെയ്യുന്ന ഈ യാഗത്തിന്റെ പുകയില്‍ ഞങളുടെ ശരീരമാകെ കറുത്തിരിണ്ടു. പക്ഷേ, അതേസമയം അങിങനെ കോരിച്ചൊരിയുന്ന ഭഗവത് കഥാമൃതപാനത്തില്‍ ഞങള്‍ സന്തുഷ്ടരാണ്. ഭഗവത് ഭക്തന്‍‌മാരുമായുള്ള ഒരു നിമിഷത്തെ സംഗം എന്നത്, സ്വര്‍ഗ്ഗപ്രാപ്തിയെക്കളും ഭൗതികവിഷയവിനിര്‍മ്മുക്തിയെക്കാളുമൊക്കെ ശ്രേഷ്ഠമാണ്. അങനെയിരിക്കെ മനുഷ്യരുടെ ലൗകികമായ നേട്ടങളെക്കുറിച്ചെന്തുപറയാന്‍? 

ഒരുവട്ടം ആ കഥാമൃതപാനം ചെയ്ത ഒരുവന്‍ പിന്നീടെത്രകൊണ്ടും തൃപ്തരാകുന്നില്ല. ഭഗവാന്റെ മായാലീലകള്‍ ബ്രഹ്മാവ്, ശിവന്‍ മുതലായ യോഗേശ്വരന്‍‌മാരാല്‍ പോലും അവര്‍ണ്ണനീയമത്രേ!. ഹേ സൂതമുനേ, അങ് ഭക്തപരായണനായ ആ ഭഗവാന്റെ ഉത്തമദാസനാണ്. ആയതിനാല്‍ അവന്റെ ഉദാരവും വിശുദ്ധവുമായ ആ ലീലകളൊക്കെ അങയില്‍ നിന്നുകേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ഭക്തോത്തമനായ പരീക്ഷിത്ത് ഭഗവത് പാദത്തില്‍ ലീനമായ ആ കഥയെ കേള്‍ക്കാന്‍ ഞങള്‍ക്കതിയായ താത്പര്യമുണ്ട്. വ്യാസപുത്രന്‍, ശ്രീശുകന്‍ പറഞ ആ അദ്ധ്യാത്മലീലകള്‍ ഞങളെ പറഞുകേള്‍പ്പിച്ചാലും. യോഗനിഷ്ഠനായി ഭഗവാനില്‍ പൂര്‍ണ്ണമായും രമിച്ച പരീക്ഷിത്തിനുപദേശിച്ച, പരമവും, പുണ്യവുമായ ആ അത്ഭുതചരിതങള്‍ ഞങളെ കേള്‍പ്പിച്ചരുളിയാലും.

സൂതന്‍ പറഞു: ഹേ ഋഷിവര്യരേ!, പലകുലങളില്‍ പിറന്നവരാണെങ്കില്‍ കൂടി ജ്ഞാനികളുടെ പാതയെ പിന്‍‌തുടര്‍ന്നതുകൊണ്ട് ഇന്നു നമ്മള്‍ ഒരുയര്‍ന്ന അദ്ധ്യാത്മികതലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതുനോക്കൂ! ഇങനെ അറിവുള്ളവരുടെ സംഗം കൊണ്ട് മനുഷ്യര്‍ ജ്ഞാനം നേടി പാഴ്ജന്‍‌മങളില്‍നിന്ന് മുക്തരാകുന്നു. അങനെയിരിക്കെ, അതുലഗുണാലയനായ ഭഗവാന്റെ നാമങള്‍ ജപിക്കുന്നവരോടുള്ള സംഗത്തിന്റെ കാര്യം പറയാനുണ്ടോ?... അന്തമില്ലാത്ത ശക്തിയുടേയും ഗുണങളുടേയും ഉറവിടമായ അവനെ അനന്തന്‍ എന്നുവിളിക്കുന്നു. അവന്റെ അനന്തതയെക്കുറിച്ചും ഗുണഗണങളെക്കുറിച്ചും ആര്‍ക്ക് വര്‍ണ്ണിക്കാനാകും?... ഐശ്വര്യത്തിനുവേണ്ടി കൊതിച്ചുള്ള ദേവതകളുടെ തപസ്സിനേയും പ്രാര്‍ത്ഥനകളേയും അവഗണിച്ച്, ലക്ഷ്മീദേവി ആ നാരായണന്റെ പാദധൂളികളെ സേവിക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് ആ ജഗദീശ്വരന്റെ പൂര്‍ണ്ണമായ അവതാരം. അവന്റെ കാല്‍നഖത്തിലൂടെ ഊറുന്ന തീര്‍ത്ഥജലമാണ് ബ്രഹ്മാവ് ശേഖരിച്ച് ശ്രീപരമേശ്വരന് ഭക്തിപൂര്‍‌വ്വം അര്‍പ്പിച്ചത്. കാരണം, ആ തീര്‍ത്ഥം പ്രപഞ്ചത്തെ മുഴുവന്‍ തീര്‍ത്ഥീകരിക്കാന്‍ പാകത്തില്‍ പവിത്രമാണ്.

ശ്രീകൃഷ്ണഭഗവാനില്‍ അനുരക്തരായവര്‍ക്ക് അവരുടെ ശരീരം, മനസ്സ് എന്നുവേണ്ടാ സകലതുമുപേക്ഷിച്ച് പരമഹംസ ഭഗവത് തത്വത്തിലേക്കുയരാന്‍ ഞൊടിയിട തന്നെ അധികമാകുന്നു. അഹിംസയും ഉപശമവും അവരുടെ സ്വധര്‍മ്മങളായി മാറുന്നു.

ഹേ സൂര്യതേജസ്സ്വികളായ ഋഷിവര്യന്‍‌മാരേ!, നിങള്‍ ചോദിച്ചതനുസരിച്ച്, വിഷ്ണുഭഗവാന്റെ മായാലീലകള്‍ എനിക്കവഗാഹമുള്ളതരത്തില്‍ ഞാന്‍ പറഞുതരാം. പക്ഷികള്‍ തങള്‍തങള്‍ക്കുള്ള കഴിവിനനുസരിച്ച് ആകാശത്തില്‍ വ്യത്യസ്ഥ ഉയരങളില്‍ പറക്കുന്നതുപോലെ പണ്ഡിതന്‍‌മാര്‍ അവരവര്‍ക്കുള്ള അറിവിനനുസരിച്ച് ഭഗവന്‍‌മഹിമകള്‍ വര്‍ണ്ണിക്കുന്നു.

സൂതന്‍ തുടര്‍ന്നു: ഒരുദിവസം പരീക്ഷിത്ത് നായാട്ടിനായി കാട്ടിലേക്ക് പോയി. വിഷപ്പും, ദാഹവും, തളര്‍ച്ചയും സഹിക്കാന്‍ വയ്യാതെ അല്പ്പം ജലം കുടിക്കാനായി സ്രോതസ്സ് നോക്കി നടന്നു. കുറെ നടന്നപ്പോള്‍ അവിടെ അടുത്ത് ശമീകമഹര്‍ഷിയുടെ ആശ്രമം അദ്ദേഹം കണ്ടു.പരീക്ഷിത്ത് അവിടേയ്ക്ക് കയറിച്ചെന്നു. മുനി ധ്യാനനിമഗ്നനായി ആശ്രമത്തിലിരിക്കുകയായിരുന്നു. മഹര്‍ഷി ഇന്ദ്രിയങളേയും, മനസ്സിനേയും, പ്രാണനേയുമടക്കി അവസ്ഥാത്രയങളേയും ഭേദിച്ച്, ബ്രഹ്മഭൂതനായി ആ പരമാത്മാവില്‍ രമിച്ചിരിക്കുകയായിരുന്നു.  മാന്‍‌തോലുടുത്തും, ജഢപൂണ്ട കേശത്തോടും ധ്യാനനിരതനായിരിക്കുന്ന മുനിയോട്, ദാഹം പൊറുക്കവയ്യാതെ തൊണ്ടവരണ്ട് പരീക്ഷിത്ത് രാജാവ് അല്പം ദാഹജലം ചോദിച്ചു. മുനിയില്‍ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അര്‍ഘ്യമോ, ഇരിക്കാന്‍ പുല്പ്പായോ മറ്റിരിപ്പിടമോ, മധുരസ്വരത്തില്‍ ഒരുവാക്കുപോലുമോ ലഭിക്കാതെയായപ്പോള്‍, മഹര്‍ഷി തന്നെ അവഗണിച്ചപമാനിച്ചതായി പരിഗണിച്ച പരീക്ഷിത്തിനെ കലി കടന്നുപിടിച്ചു. വിഷപ്പും, ദാഹവും തന്നെ ആവശ്യത്തിലധികം തളര്‍ത്തിയ ആ സാഹചര്യത്തില്‍, രാജാവ് മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത തരത്തില്‍ കുപിതനായി. മുനി ധ്യാനത്തില്‍ നിന്നുണര്‍ന്ന് തന്നെ സ്വീകരിക്കാതിരുന്നതിലുള്ള അപമാനഭാരത്തോടെ മടങിപോകാന്‍ തുടങിയ രാജാവ്, അവിടെ അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ വില്ലിന്‍‌തുമ്പുകൊണ്ട് തോണ്ടിയെടുത്ത് മുനിയുടെ കഴുത്തിനുചുറ്റും മാലപോലെയിട്ട് നടന്നകന്നു.

കൊട്ടാരത്തില്‍ തിരിച്ചെത്തിയ രാജാവ് ഒരു നിമിഷം ചിന്താധീനനായി. മനസ്സും ബുദ്ധിയും പരസ്പരം മല്ലിടാന്‍ തുടങി. അദ്ദേഹം ചിന്തിച്ചു. ശമീകന്‍ ശരിക്കും കണ്ണുകളടച്ച് അത്മസം‌യമനം ചെയ്തു ധ്യാനിക്കുകയായിരുന്നോ അതോ വര്‍ണ്ണാശ്രമത്തില്‍ ബ്രാഹ്മണനു താഴെയുള്ള ക്ഷത്രിയനായ തന്നെ സത്ക്കരിക്കുന്നതിലുള്ള വൈമനസ്യം കൊണ്ട് ധ്യാനം നടിച്ചിരിക്കുകയായിരുന്നോ.

സൂതന്‍ വീണ്ടും ആ കഥ തുടര്‍ന്നു: മുനിമരേ!, ശമീകന് ശൃംഗി എന്നൊരു മകനുണ്ടായിരുന്നു. അര്‍ഭകബാലന്‍‌മാരുമായി കളിക്കുന്നതിനിടയില്‍ കൂട്ടുകാരില്‍ നിന്ന് തന്റെ പിതാവിനുണ്ടായ ദുഃഖത്തെ ശമീകന്റെ പുത്രന്‍ അറിഞു. മഹാതേജസ്സ്വിയായ ആ ബ്രാഹ്മണബാലന്‍ പെട്ടെന്നതിനോട് പ്രതികരിച്ചു. അവന്‍ പറഞു: "അഹോ കഷ്ടം!,അധര്‍മ്മികളായ രാജാക്കന്‍‌മാരുടെ ചെയ്തികള്‍ നോക്കൂ!. ബലിക്കാക്കകളെപ്പോലെയും, നടയ്ക്കലുള്ള നായ്ക്കളേപ്പോലെയും അധഃപതിച്ചുകൊണ്ട്, വിദ്യ കനിഞുനല്‍കി വലുതാക്കിയ ഗുരുക്കന്‍‌മാരോട് കാട്ടുന്ന ദ്രോഹങള്‍ കണ്ടില്ലേ?. ഈ ക്ഷത്രബന്ധുക്കള്‍ ഗൃഹപാലരായ നായ്ക്കളോളം തരം താഴ്ന്നിരിക്കുന്നു. ഒരു വീട്ടുനായയ്ക്ക് എങനെ തന്റെ മുതലാളിയോടൊപ്പമിരുന്ന് ഒരുമിച്ച് ഒരുപാത്രത്തില്‍ ഭുജിക്കാന്‍ കഴിയും?.

ലോകരക്ഷകനായ ഭഗവാന്‍ ഹരി പോയതില്‍ പിന്നെ ഈ പുതുരാജാക്കന്‍‌മാര്‍ അഹങ്കാരികളായിരിക്കുന്നു. ഞാന്‍ തന്നെ ഇന്നിതിനു പരിഹാരം കാണാന്‍ പോകുന്നു. എന്റെ ബലം നിങള്‍ കണ്ടുകൊള്ളുക."

സൂതന്‍ പറഞു: മുനിമാരേ!, ആ ബ്രാഹ്മണകുമാരന്റെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്ന് തുടുത്തു. അവന്‍ കൗശികനദിയിലെ ജലം കൈകുമ്പിളിലെടുത്ത് വജ്രസമാനശബ്ദത്തില്‍ പറഞു: "ധ്യാനനിരതനായ എന്റെ പിതാവിനെ, സകലമര്യാദകളും ലംഘിച്ച്, അപമാനിച്ച കുരുവംശത്തിലെ പാപിയായ ഇവന്‍ ഇന്നേയ്ക്കേഴാം നാള്‍ തക്ഷകനാന്‍ ദംശിക്കപ്പെട്ട് യമപുരം പൂകാനിടയാകട്ടെ!."

സൂതന്‍ പറഞു: പിന്നീടവിടെനിന്ന് മുനികുമാരന്‍ ആശ്രമത്തിലെത്തി. തന്റെ പിതാവിന്റെ കഴുത്തില്‍ കിടക്കുന്ന മൃതസര്‍പ്പത്തെ കണ്ട് കുമാരന്‍ ആര്‍ത്തനായി മുക്തകണ്ഠം വിലപിച്ചു. മകന്റെ രോധനം കേട്ട് ശമീകന്‍ പതുക്കെപതുക്കെ കണ്ണുകള്‍ തുറന്നു. തന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന ചത്തപാമ്പിനെയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞുകൊണ്ട് അദ്ദേഹം മകനോട് ചോദിച്ചു. "കുഞേ നീ എന്തിനാണിങനെ കരയുന്നത്?... നിന്നോടാരെങ്കിലും അപമര്യാദയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?..."

സൂതന്‍ തുടര്‍ന്നു: ശൃംഗി പിതാവിനോട് ഉണ്ടായ അവസ്ഥകളെല്ലാം പറഞറിയിച്ചു. വിവരങള്‍ ഗ്രഹിച്ചുകഴിഞ് ശമീകമഹര്‍ഷി പുത്രന്റെ പ്രവൃത്തിയെ പ്രശംസിക്കാതെ പകരം ഇങനെ പറഞു.

"മകനേ!, മഹാകഷ്ടമായിരിക്കുന്നു. രാജാവിങനെയൊരപരാധം ചെയ്തുവെന്നുകരുതി ഇത്രചെറിയ ഒരു കുറ്റത്തിന് ഇങനെയൊരു കടുത്ത ശിക്ഷ വിധിക്കേണ്ടിയിരുന്നില്ല. പക്വതയില്ലായ്മകൊണ്ടാണ് നീ രാജാവിന്റെ മഹത്വത്തെ അറിയാതെപോയത്. രാജാവ് ദൈവതുല്യനാണ്. സാധാരണ മനുഷ്യരെപ്പോലെ നമ്മള്‍ രാജാക്കന്‍‌മാരെ കാണാന്‍ പാടുള്ളതല്ല. അവരുടെ സാമര്‍ത്ഥ്യത്താലാണ് ഒരു നാട്ടിലെ പ്രജകള്‍ നിര്‍ഭയരായും ഭദ്രമായും സുരക്ഷിതരായി ജീവിക്കുന്നത്. രാജാക്കന്‍‌മാര്‍ ഈശ്വരന്റെ പ്രതിനിധികളാണ്. അവര്‍ക്കെന്തെങ്കിലും സംഭവിക്കുന്ന മാത്രയില്‍ ആ രാജ്യത്തെ കള്ളന്‍‌മാര്‍ കൈയ്യേറുന്നു. അവര്‍ നിസ്സഹായരായ മനുഷ്യരെ, കൂട്ടം തെറ്റിയ കുഞാടുകളെപ്പോലെ തകര്‍ത്തുകളയുന്നു. പ്രജകളുടെ മുതലുകള്‍ ഈ കള്ളന്‍‌മാരും കൊള്ളക്കാരും ചേര്‍ന്ന് അപഹരിക്കുകയും, അവരെ ദ്രോഹിക്കുകയോ കൊല്ലുകയോ തന്നെ ചെയ്യുന്നു. മൃഗങളേയും സ്ത്രീകളേയും അവര്‍ കട്ടുകൊണ്ടുപോകുന്നു. ഇതിനെല്ലാം നാം ഉത്തരവാദികളാകും. ഗ്രന്ഥോക്തങളായ വര്‍ണ്ണാശ്രമങള്‍ക്കെതിരായി മനുഷ്യര്‍ അധര്‍മ്മങളെ ചെയ്ത് ധര്‍മ്മപാതയില്‍നിന്ന് നിലം പൊത്തുന്നു. അവര്‍ വിഷയാനുഭങങളില്‍ അതീവതല്പ്പരരായി പണസമ്പാദനം മാത്രം ലക്‌ഷ്യമാക്കി കര്‍മ്മം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് നായ്ക്കള്‍ക്കും കുരങന്‍‌മാര്‍ക്കും സമാനമായ ഒരു മനുഷ്യസമൂഹം ഉടലെടുക്കുന്നു. ധര്‍മ്മപാലകനായ പരീക്ഷിത്ത് രാജാവ് ഭാഗവതോത്തമനായ ഒരു രാജഋഷിയായിരുന്നു. അനേകം അശ്വമേധയാഗങളനുഷ്ഠിച്ച ഒരു പുണ്യപുരുഷനും. വിഷപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിച്ചുതളര്‍ന്ന അദ്ദേഹത്തെ ശപിക്കാന്‍ പാടില്ലായിരുന്നു."

സൂതന്‍ തുടര്‍ന്നു.: പിന്നീട് ശമീകമുനി മകന്റെ തെറ്റില്‍ പശ്ചാത്തപിച്ചുകൊണ്ട് സര്‍‌വാത്മാവായ ഭഗവാനോട് ക്ഷമാപണം നടത്തി. പാപം തെട്ടുതീണ്ടാത്തവനും പരമഭാഗവതനുമായ ഒരു ജീവനെ ശപിച്ച മഹാപാപത്തെ പൊറുത്തരുളാന്‍ അദ്ദേഹം ആ പരം‌പൊരുളിനോട് പ്രാര്‍ത്ഥിച്ചു. അതാണ് ഭാഗവതോത്തമന്‍‌മാരുടെ ലക്ഷണം. അവര്‍ അപമാനിതരായാലും, കബളിപ്പിക്കപ്പെട്ടാലും, ശപിക്കപെട്ടാലും, ദ്രോഹിക്കപ്പെട്ടാലും, അവഗണിക്കപ്പെട്ടാലും, ഇനി വധിക്കപ്പെടേണ്ടിവന്നാല്‍ പോലും അജ്ഞാനികളോട് പ്രതികരിക്കാറില്ല. മഹാനായ ശമീകമുനി തനിക്കുണ്ടായ അപമാനം കണക്കിലെടുക്കാതെ രാജാവിനോട് തന്റെ മകന്‍ കാട്ടിയ ഘോരമായ അപരാധത്തെയോര്‍ത്ത് അത്യന്തം ദുഃഖിച്ചു. പിന്നീടദ്ദേഹം പൂര്‍‌വ്വസ്ഥിതിയിലെത്തി.

 സ്വാഭാവികമായും ജ്ഞാനികള്‍ മറ്റുള്ളവരാല്‍ വിഷയാനുഭവങളില്‍ വര്‍ത്തിക്കേണ്ടിവന്നാലും അവര്‍ അതില്‍ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല, കാരണം, അവര്‍ രാഗദ്വേഷമാകുന്ന ഈ ദ്വന്ദമായയെ അദ്ധ്യാത്മജ്ഞാനത്താല്‍ മറികടന്നവരാണ്.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനെട്ടാം അധ്യായം സമാപിച്ചു. 

ഓം തത് സത്