02 - അദ്ധ്യായം - 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
02 - അദ്ധ്യായം - 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 1

ഓം നമോ ഭഗവതേ വാസുദേവായഃ

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും ഹിതമായ ചോദ്യങളാണ് അങ് ചോദിച്ചിരിക്കുന്നത്. സര്‍‌വ്വരും കേള്‍ക്കേണ്ടതായുള്ള പരമമായ ഈ വിഷയം ആത്മജ്ഞാനികളാല്‍ സമ്മതവുമാണ്. അറിയേണ്ടതൊന്നുമറിയാതെ ലൗകികസമുദ്രത്തില്‍ മുങിക്കിടക്കുന്നവര്‍ ചെയ്യേണ്ടതായ ഒരുപാട് കാര്യങള്‍ ഇവിടെയുണ്ടു. അതൊന്നും വകവയ്ക്കാതെ രാത്രികാലങളില്‍ മൈഥുനത്തിലോ ഉറക്കത്തിലോ അവര്‍ സുഖം തേടുന്നു. അതുപോലെ പകല്‍ സമയങളില്‍ ധനസമ്പാദത്തിലും കുടുംബകാര്യങളിലും വ്യാപൃതരായി ജീവിതം പോക്കുന്നു. ശരീരം, കുട്ടികള്‍, ഭാര്യ മുതലായവയെ സംബന്ധിച്ച വിഷയങളില്‍ പ്രമത്തരായി ജീവിക്കുന്നതിനിടയില്‍ യാഥാര്‍ത്ഥ്യത്തെ നേരില്‍ കണ്ടിട്ടും, ഒന്നും കണ്ടിട്ടില്ലാത്തവരെപ്പോലെ അവര്‍ വര്‍ത്തിക്കുന്നു. 

ഹേ ഭരതവംശജാ!, അതിനാല്‍ മോക്ഷേച്ഛുക്കള്‍ ഹരിയുടെ മഹിമകള്‍ കേള്‍ക്കുകയും, പാടുകയും, സ്മരിക്കുകയും വേണം. ജാതരായവരുടെ പരമമായ ലക്‌ഷ്യം, ജ്ഞാനം കൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, ജീവിതാവസാനവേളയില്‍ ഭഗവാന്‍ ഹരിയെ ഓര്‍ക്കുക എന്നതാണ്. ഹേ രാജന്‍!, വിധികള്‍ക്കും അനുശാസനങള്‍ക്കും അപ്പുറത്തെത്തിയ നൈര്‍ഗുണ്യസ്ഥരായ മുനികള്‍ പോലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുന്നു. ദ്വാപരാന്തത്തില്‍ എന്റെ പിതാവായ കൃഷ്ണദ്വൈപായനനില്‍ നിന്നാണ് ബ്രഹ്മസംഹിതയായ ഈ ഭാഗവതപുരാണത്തെ ഞാന്‍ പഠിച്ചത്. 

ഹേ രാജന്‍!, പ്രകൃതിയുടെ ത്രൈഗുണ്യചക്രം ഭേദിച്ച് പുറത്തുകടന്നിട്ടും ഉത്തമശ്ലോകന്റെ പുണ്യചരിതങള്‍ ഇന്നും എന്നെ വല്ലാതാകര്‍ഷിക്കുന്നു. മഹാപുരുഷനായ അങയോട് ഞാന്‍ ആ മഹിമകളെക്കുറിച്ച് പറയാം. അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഏതൊരുവനിലും മുകുന്ദനിലേക്കുള്ള അചഞ്ചലമായ ഭക്തി നിറയുന്നു. 

രാജന്‍!, വിഷയാസക്തി അകന്നവര്‍ക്കും, അതില്‍ മഗ്നരായവര്‍ക്കും, അതുപോലെതന്നെ സംശയവും, ഭയവുമകന്ന അദ്ധ്യാത്മജ്ഞാനികള്‍ക്കും ഒരുപോലെ ഫലപ്രദമാണ് ഭഗവാന്‍ ഹരിയുടെ തിരുനാമകീര്‍ത്തനം. കുറെയേറെ ജന്‍‌മമെടുത്ത് ജീവനെ സംസാരചക്രത്തില്‍ തളച്ചിട്ടതുകൊണ്ടെന്തു ഫലം!. ബോധപൂര്‍ണ്ണമായ ഒരുനിമിഷം മതി ആ പരമഗതിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കാന്‍. നോക്കൂ!, തന്റെ ജീവിതത്തില്‍ ഇനി കേവലം ഒരുനിമിഷം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് മനസ്സിലാക്കിയ ഖഡ്വാംഗനെന്ന രാജഋഷി, ബാക്കിവന്ന ആ ഒരു മൂഹൂര്‍ത്തത്തില്‍ തന്നെ വിഷയാസക്തിയകന്ന് ആ പരമപദം പ്രാപിച്ചു. 

ഹേ രാജന്‍!, അങേയ്ക്കിനി ഏഴു നാള്‍ കൂടി ജീവിതത്തിലവശേഷിക്കുന്നുണ്ട്. ഇതിനിടയില്‍ പരമാത്മപ്രാപ്തിക്കുള്ള സകല കര്‍മ്മങളും അങേയ്ക്ക് അനുഷ്ഠിക്കാവുന്നതാണ്. മരണാഗമസമയത്ത് ഒരുവന്‍ മൃത്യുവിനെ ഭയപ്പെടാതെ അസംഗശസ്ത്രം കൊണ്ട് വിഷയങളോടുള്ള ആസക്തിയും, തത്ജന്യമായ ആഗ്രഹങളും കൊയ്തുവീഴ്ത്തണം. അന്ത്യകാലത്ത് വീടും കൂടുമുപേക്ഷിച്ച് ധീരനായി ഏതെങ്കിലും പുണ്യതീര്‍ത്ഥത്തില്‍ മുങി ശുദ്ധനായി ആളൊഴിഞ ഒരിടം നോക്കി യോഗാഭ്യാസത്തിനായി ഉപവിഷ്ടനാകണം. ആ ഇരിപ്പില്‍, മനസ്സുകൊണ്ട് പരമമായ "ഓം" എന്ന പ്രണവമന്ത്ര ത്യക്ഷരിയെ സ്മരിക്കണം. തുടര്‍ന്ന്, ജീവശ്വാസത്തെ നിയന്ത്രിച്ച് ബ്രഹ്മബീജത്തെ അനുസ്മരണം ചെയ്യാനായി മനസ്സിനെ സം‌യമനം ചെയ്യണം. വീണ്ടും പതുക്കെ പതുക്കെ, മനസ്സിനെ ഇന്ദ്രിയവിഷങളില്‍നിന്ന് വീണ്ടെടുക്കണം. അങനെ ബുദ്ധിയാല്‍ ഇന്ദ്രിയങളില്‍ നിന്ന് പിന്‍‌വലിക്കപ്പെട്ട മനസ്സിനെ പരമാത്മതത്വത്തില്‍ ഉറപ്പിക്കണം. അതിനുശേഷം, ഭഗവദ്രൂപത്തില്‍ നിന്ന് അണുവിട ചലിക്കാതെ അവന്റെ അംഗങളോരോന്നിനേയും ധ്യാനിക്കണം. മനസ്സില്‍ അന്യമായൊന്നും വന്നുചേരാതെ ധ്യാനപഥത്തില്‍ ഭഗവാന്‍ വിഷ്ണുമാത്രം നിറഞുനില്‍ക്കണം. രജോഗുണത്താലും തമോഗുണത്താലും മലിനമായ മനസ്സില്‍ വിഷ്ണുത്വം നിറയുന്നതോടെ അത് പവിത്രമാകുന്നു. ഇങനെ യോഗാഭ്യാസത്തിലൂടെ ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക് അനന്യമായ ഭക്തി ലഭിക്കുന്നു."

പരീക്ഷിത്ത് വീണ്ടും ചോദിച്ചു: "അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഏത് സ്ഥലത്ത്, എങനെയാണ് മനസ്സിനെ സം‌യമനം ചെയ്ത് ഭഗവത് ധാരണയോടുകൂടി മനോമാലിന്യമകറ്റുന്നത്?"

ശ്രീശുകന്‍ പറഞു: "ജിതാസനനായി പ്രാണായാമം ചെയ്ത് ഇന്ദ്രിയങളേയും അവയുടെ വിഷങളേയും അടക്കി, ബുദ്ധിയുടെ സഹായത്താല്‍ ഇന്ദ്രിയങളും മനസ്സും ഭഗവാന്റെ സ്ഥൂലരൂപമായ വിരാട് പുരുഷനില്‍ രമിപ്പിക്കണം. ഭഗവാന്റെ മൂര്‍ത്തരൂപമായ ഈ മഹാപ്രപഞ്ചത്തിലാണ് പ്രാപഞ്ചികമായ ഭൂതവും, ഭാവിയും ഭവത്തുമെല്ലാം പ്രത്യക്ഷമാകുന്നത്. അണ്ഡകോശത്തില്‍ സപ്തധാതുക്കളാല്‍ സമാവൃതമായി നിലകൊള്ളുന്ന പ്രപഞ്ചസര്‍‌വ്വസ്വമാണ് ധ്യാനപഥത്തില്‍ വിരാട് രൂപമായി കാണപ്പെടേണ്ടത്. 

ദൃശ്യപ്രപഞ്ചത്തിലെ പാതാളം വിരാട്പുമാന്റെ പാദതലവും, രസാതലം അവന്റെ ഉപ്പൂറ്റിയും കാല്‍‌വിരലുകളും ചേര്‍ന്ന ഭാഗവും, മഹാതലം നെരിയാണിയും, തലാതലം കണങ്കാലുമാണെന്നാണ് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നത്. അവന്റെ കാല്‍മുട്ടുകള്‍ സുതലവും, തുടകള്‍ ഓരോന്നും യഥാവിധം വിതലവും അതലവുമാണ്. അരക്കെട്ട് മഹീതലവും, നഭഃസഥലം അവന്റെ നാഭീപ്രദേശവുമായി പരിശോഭിക്കുന്നു. വിരാട് പുമാന്റെ വക്ഷസ്സ് ജ്യോതിര്‍ലോകവും, കഴുത്ത് മഹര്‍ലോകവും, മുഖം ജനലോകവും, നെറ്റിത്തടം തപോലോകവും, ആയിരം തലകളുള്ള അവന്റെ മുഖം സത്യലോകവുമായി അവര്‍ കണക്കാക്കുന്നു. ഇന്ദ്രാദിദേവതകളെല്ലാം ചേര്‍ന്ന് ആ മഹാപുരുഷന്റെ കൈകളായി ഭവിച്ചിരിക്കുന്നു. പത്തുദിശകള്‍ അവന്റെ ചെവികളും, ശബ്ദം ശ്രോത്രരസവും, നാസാരന്ധ്രം അശ്വിനിദേവതകളും, ഗന്ധം ഘ്രാണരസവും, മുഖം ജ്വലിക്കുന അഗ്നിയുമാണ്. ആകാശം കണ്‍‌ത്തടങളും, സൂര്യന്‍ കൃഷ്ണമണിയും, കണ്‍‌പ്പോളകള്‍ രാത്രിപകലുകളും, താലു വരുണനും, പ്രപഞ്ചരസങളെല്ലാം ചേര്‍ന്ന് അവന്റെ നാക്കുമായി ഭവിച്ചിരിക്കുന്നു. അവന്റെ പുരികങളുടെ ചലനത്തില്‍ ബ്രഹ്മാദിദേവതകള്‍ വസിക്കുന്നു.

ചന്ദസ്സുകള്‍ ആ പരമാത്മാവിന്റെ സ്ഥൂലശിരസ്സും, താടി യമരാജനും, ദന്തനികരങള്‍ അവന്റെ സ്നേഹകലകളും, മായ അവന്റെ മൃദുഹാസവും, സര്‍ഗ്ഗം മോക്ഷമാകുന്ന അവിടുത്തെ കരുണയുമാണ്. ആ നാരായണന്റെ മേല്‍ചുണ്ട് വ്രീഢയും, അധരം ലോഭവും, ധര്‍മ്മം സ്തനങളും, അധര്‍മ്മം പൃഷ്ഠഭാഗവും, ബ്രഹ്മാവ് ജനനേന്ദ്രിയവും, വൃഷണം വരുണമിത്രന്‍‌മാരും, വയര്‍ സമുദ്രവും, പര്‍‌വ്വതവൃന്ദങള്‍ ആ മഹാപുരുഷന്റെ എല്ലുകളായും നിലകൊള്ളുന്നു.

ഹേ രാജന്‍!, നദികള്‍ അവന്റെ നാഡീവ്യൂഹങളും, തരുക്കള്‍ രോമങളും, അനന്തവീര്യവാനായ അനിലന്‍ അവന്റെ ശ്വാസവും, കാലം അവന്റെ ഗതിയും, കര്‍മ്മം ആ കാരുണ്യവാന്റെ ഗുണപ്രവാഹവുമാണ്.

ഹേ കുരുശ്രേഷ്ഠാ!, മേഘങള്‍ ആ ജഗദീശ്വരന്റെ തലമുടിയും, സന്ധ്യകളെല്ലാം അവന്റെ വസ്ത്രങളുമാണ്. സൃഷ്ടിയുടെ അവ്യക്തമായ കാരണം അവന്റെ ഹൃദയവും, ചന്ദ്രന്‍ സര്‍‌വ്വവികാരകോശമായ മനസ്സുമാണ്. ഭൂമിയെ അവന്റെ വിജ്ഞാനശക്തിയായി ജ്ഞാനികള്‍ കണക്കാക്കുന്നു. രുദ്രന്‍ അവനിലെ അഹങ്കാരമാണ്. കുതിരയും, കോവര്‍കഴുതയും, ആനയും, ഒട്ടകവുമൊക്കെ അവന്റെ നഖങളാണ്. അന്യമൃഗങളും നാല്‍ക്കാലികളുമൊക്കെ ചേര്‍ന്ന് അവന്റെ ശ്രേണീദേശവുമായി പ്രതിഭാസിക്കുന്നു. കിളികളുടെ പാട്ട് അവന്റെ കലാബോധത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യപിതാവായ മനു അവന്റെ ചിന്തയെക്കുറിക്കുന്നു. മനുഷ്യത്വം വാസസ്ഥലവും, അപ്സര-ഗന്ധര്‍‌വ്വ-വിദ്യാധര-ചാരണവൃന്ദങള്‍ അവന്റെ സ്വരങളുമാണ്. രക്ഷോഗണം അവന്റെ അതിരറ്റശക്തിയെ പ്രതിനിധാനം ചെയ്യുന്നു.

വിരാട്പുരുഷന്റെ വദനം ബ്രാഹ്മണരും, കരങള്‍ ക്ഷത്രിയരും, തുടകള്‍ വൈശ്യരും, പാദം അംഘ്രിശ്രിതരായ ശൂദ്രരുമാകുന്നു. വിവിധദേവതകളിലൂടെ യജ്ഞവിഹിതം സ്വീകരിക്കുന്നതും ആ നാരായണനാണ്. 

ഹേ ബ്രാഹ്മണരേ!, ഇങനെ ആ നാരായണസ്വാമിയുടെ സ്ഥൂലശരീരമായ വിരാട് രൂപത്തെ ഞാന്‍ അങയെ വര്‍ണ്ണിച്ച് കേള്‍പ്പിച്ചുകഴിഞു. മോക്ഷം കാംക്ഷിക്കുന്ന ഏവരും ഈ മഹദ്രൂപത്തെ ധ്യാനിക്കേണ്ടതാണ്. കാരണം ഇതിനപ്പുറത്ത് ഇവിടെ ഒന്നും തന്നെയില്ല. മനുഷ്യന്‍ സ്വപ്നസൃഷ്ടി നടത്തുന്നതുപോലെ ആ പരമാത്മാവ് മാത്രമാണ് സകലഭൂതങളിലും ആത്മരൂപേണ സംസ്ഥിതനായിരിക്കുന്നത്. അങനെയുള്ള ആനന്ദനിധിയായ അവനില്‍ മനസ്സിനെ ചേര്‍ക്കാത്തപക്ഷം ഒരുവന്‍ തന്റെ സര്‍‌വ്വനാശത്തിലേക്ക് വഴുതിവീഴുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്