2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

1.18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 18

സൂതന്‍ പറഞു: അല്ലയോ മുനിമാരേ!, ശ്രീകൃഷ്ണഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് പരീക്ഷിത്ത് മാതൃഗര്‍ഭത്തില്‍ വച്ചുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ ജ്വലിച്ചുപോകാതെ രക്ഷപ്പെട്ടു. മാത്രമല്ല, ഭഗവാനില്‍ അകമഴിഞ ഭക്തിയുണ്ടായിരുന്നതിനാല്‍ ബ്രഹ്മണശാപം കൊണ്ട് തക്ഷകനാല്‍ ദംശിക്കപ്പെട്ട് മൃതിയടയുമെന്ന് കേട്ടിട്ടും പരീക്ഷിത്തിന് തന്റെ ജീവനെക്കുറിച്ചുള്ള ഭയമോ ഭീതിയോ ഉണ്ടായില്ല. രാജകീയമായ സകല ഭൗതികവിഷയങളേയും വിട്ട്, വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ശിശ്യത്വവും സ്വീകരിച്ച് ഭഗവാന്റെ യാഥാര്‍ത്ഥ്യത്തെ ആ മഹാനുഭാവനില്‍ നിന്നും മനസ്സിലാക്കി, ഗംഗയുടെ തീരത്ത് വച്ച് പരീക്ഷിത്ത് തന്റെ ശരീരമുപേക്ഷിച്ചു. ഇതുപോലെ ഉത്തമശ്ലോകനായ ഭഗവാന്റെ കഥാമൃതത്തില്‍ മുഴുകി ആ പദമലരില്‍ അഭയം പ്രാപിച്ച യാതൊരുവനും ജീവിതത്തിന്റെ അവസാനനിമിഷങളില്‍ പോലും സംഭ്രമിക്കുന്നില്ല.

അഭിമന്യുവിന്റെ പുത്രന്‍ മഹാനായ പരീക്ഷിത്ത് രാജാവായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ രാജ്യത്ത് കലിക്ക് പ്രവേശനമില്ലെന്നവസ്ഥയായി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂലോകത്തില്‍ നിന്ന് അപ്രത്യക്ഷനായ അതേ നിമിഷം തന്നെ കലി ഇവിടെ പ്രവേശിച്ച് അധര്‍മ്മങളെ വാരി വിതറാന്‍ തുടങി. പക്ഷേ, ഭ്രമരം പൂവില്‍നിന്ന് മധു മാത്രം നുകര്‍ന്നുകൊണ്ട് പറന്നകലുന്നതുപോലെ, പരീക്ഷിത്ത് നന്‍‌മകളെ മാത്രം സ്വീകരിച്ചുകൊണ്ട് തന്റെ ജീവിതം തുടര്‍ന്നു. നന്‍‌മകള്‍ എപ്പോഴും ശുഭത്തില്‍ പര്യവസാനിക്കുമ്പോള്‍, തിന്‍‌മകള്‍ ചെയ്തുജീവിക്കുന്നവര്‍ എങെങും എത്തപ്പെടാതെപോകുന്നു. ഈ കാര്യം അറിഞുകൊണ്ട് രാജാവ് കലിയോട് യാതൊരുവിധത്തിലും ശത്രുത വച്ചുപുലര്‍ത്തിയിരുന്നില്ല. മുനിമാരേ!,  അല്പബുദ്ധികളാണ് കലിയെ ശക്തിമത്തായി കാണുന്നത്. എന്നാല്‍ ജ്ഞാനസ്ഥരായ മനുഷ്യരാകട്ടെ കലിയെ ഒട്ടുംതന്നെ ഭയപ്പെടാറില്ല. അതുകൊണ്ട് രാജാവ് വിക്രമനായ ഒരു കടുവയെപ്പോലെ വര്‍ത്തിച്ചുകൊണ്ട് അജ്ഞാനിജനങളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധപതിപ്പിച്ചു.

ഹേ ശൗനകാദിഋഷികളേ!, മഹാരാജാവ് പരീക്ഷിത്ത് രാജാവുമായി ബന്ധപ്പെട്ട, ഭഗവാന്റെ സകല കാര്യങളും നിങള്‍ ആവശ്യപ്പെട്ടതുപോലെ തന്നെ ജ്ഞാന്‍ പറഞുകഴിഞു. ജീവിതത്തില്‍ നന്‍‌മകളെ ആഗ്രഹിക്കുന്നവര്‍ ഉരുകര്‍മ്മണനായ ഭഗവാന്റെ ഈ ലീലകളെല്ലാം തന്നെ കേട്ടിരിക്കണം. 

ശൗനകാദി ഋഷികള്‍ പറഞു: ഹേ ധന്യനായ സൂതമഹര്‍ഷേ!, അങയുടെ യശസ്സ് ഇഹത്തിലും പരത്തിലും അങേയറ്റം കീര്‍ത്തിക്കപ്പെടും. കാരണം, അങയുടെ നാവിന്‍ തുമ്പത്തുനിന്ന് ഒഴുകുന്നത് ഞങളെപ്പോലുള്ള മനുഷ്യരെ മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണകഥാമൃതമാണ്. ഫലത്തെക്കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ചെയ്യുന്ന ഈ യാഗത്തിന്റെ പുകയില്‍ ഞങളുടെ ശരീരമാകെ കറുത്തിരിണ്ടു. പക്ഷേ, അതേസമയം അങിങനെ കോരിച്ചൊരിയുന്ന ഭഗവത് കഥാമൃതപാനത്തില്‍ ഞങള്‍ സന്തുഷ്ടരാണ്. ഭഗവത് ഭക്തന്‍‌മാരുമായുള്ള ഒരു നിമിഷത്തെ സംഗം എന്നത്, സ്വര്‍ഗ്ഗപ്രാപ്തിയെക്കളും ഭൗതികവിഷയവിനിര്‍മ്മുക്തിയെക്കാളുമൊക്കെ ശ്രേഷ്ഠമാണ്. അങനെയിരിക്കെ മനുഷ്യരുടെ ലൗകികമായ നേട്ടങളെക്കുറിച്ചെന്തുപറയാന്‍? 

ഒരുവട്ടം ആ കഥാമൃതപാനം ചെയ്ത ഒരുവന്‍ പിന്നീടെത്രകൊണ്ടും തൃപ്തരാകുന്നില്ല. ഭഗവാന്റെ മായാലീലകള്‍ ബ്രഹ്മാവ്, ശിവന്‍ മുതലായ യോഗേശ്വരന്‍‌മാരാല്‍ പോലും അവര്‍ണ്ണനീയമത്രേ!. ഹേ സൂതമുനേ, അങ് ഭക്തപരായണനായ ആ ഭഗവാന്റെ ഉത്തമദാസനാണ്. ആയതിനാല്‍ അവന്റെ ഉദാരവും വിശുദ്ധവുമായ ആ ലീലകളൊക്കെ അങയില്‍ നിന്നുകേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ഭക്തോത്തമനായ പരീക്ഷിത്ത് ഭഗവത് പാദത്തില്‍ ലീനമായ ആ കഥയെ കേള്‍ക്കാന്‍ ഞങള്‍ക്കതിയായ താത്പര്യമുണ്ട്. വ്യാസപുത്രന്‍, ശ്രീശുകന്‍ പറഞ ആ അദ്ധ്യാത്മലീലകള്‍ ഞങളെ പറഞുകേള്‍പ്പിച്ചാലും. യോഗനിഷ്ഠനായി ഭഗവാനില്‍ പൂര്‍ണ്ണമായും രമിച്ച പരീക്ഷിത്തിനുപദേശിച്ച, പരമവും, പുണ്യവുമായ ആ അത്ഭുതചരിതങള്‍ ഞങളെ കേള്‍പ്പിച്ചരുളിയാലും.

സൂതന്‍ പറഞു: ഹേ ഋഷിവര്യരേ!, പലകുലങളില്‍ പിറന്നവരാണെങ്കില്‍ കൂടി ജ്ഞാനികളുടെ പാതയെ പിന്‍‌തുടര്‍ന്നതുകൊണ്ട് ഇന്നു നമ്മള്‍ ഒരുയര്‍ന്ന അദ്ധ്യാത്മികതലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതുനോക്കൂ! ഇങനെ അറിവുള്ളവരുടെ സംഗം കൊണ്ട് മനുഷ്യര്‍ ജ്ഞാനം നേടി പാഴ്ജന്‍‌മങളില്‍നിന്ന് മുക്തരാകുന്നു. അങനെയിരിക്കെ, അതുലഗുണാലയനായ ഭഗവാന്റെ നാമങള്‍ ജപിക്കുന്നവരോടുള്ള സംഗത്തിന്റെ കാര്യം പറയാനുണ്ടോ?... അന്തമില്ലാത്ത ശക്തിയുടേയും ഗുണങളുടേയും ഉറവിടമായ അവനെ അനന്തന്‍ എന്നുവിളിക്കുന്നു. അവന്റെ അനന്തതയെക്കുറിച്ചും ഗുണഗണങളെക്കുറിച്ചും ആര്‍ക്ക് വര്‍ണ്ണിക്കാനാകും?... ഐശ്വര്യത്തിനുവേണ്ടി കൊതിച്ചുള്ള ദേവതകളുടെ തപസ്സിനേയും പ്രാര്‍ത്ഥനകളേയും അവഗണിച്ച്, ലക്ഷ്മീദേവി ആ നാരായണന്റെ പാദധൂളികളെ സേവിക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് ആ ജഗദീശ്വരന്റെ പൂര്‍ണ്ണമായ അവതാരം. അവന്റെ കാല്‍നഖത്തിലൂടെ ഊറുന്ന തീര്‍ത്ഥജലമാണ് ബ്രഹ്മാവ് ശേഖരിച്ച് ശ്രീപരമേശ്വരന് ഭക്തിപൂര്‍‌വ്വം അര്‍പ്പിച്ചത്. കാരണം, ആ തീര്‍ത്ഥം പ്രപഞ്ചത്തെ മുഴുവന്‍ തീര്‍ത്ഥീകരിക്കാന്‍ പാകത്തില്‍ പവിത്രമാണ്.

ശ്രീകൃഷ്ണഭഗവാനില്‍ അനുരക്തരായവര്‍ക്ക് അവരുടെ ശരീരം, മനസ്സ് എന്നുവേണ്ടാ സകലതുമുപേക്ഷിച്ച് പരമഹംസ ഭഗവത് തത്വത്തിലേക്കുയരാന്‍ ഞൊടിയിട തന്നെ അധികമാകുന്നു. അഹിംസയും ഉപശമവും അവരുടെ സ്വധര്‍മ്മങളായി മാറുന്നു.

ഹേ സൂര്യതേജസ്സ്വികളായ ഋഷിവര്യന്‍‌മാരേ!, നിങള്‍ ചോദിച്ചതനുസരിച്ച്, വിഷ്ണുഭഗവാന്റെ മായാലീലകള്‍ എനിക്കവഗാഹമുള്ളതരത്തില്‍ ഞാന്‍ പറഞുതരാം. പക്ഷികള്‍ തങള്‍തങള്‍ക്കുള്ള കഴിവിനനുസരിച്ച് ആകാശത്തില്‍ വ്യത്യസ്ഥ ഉയരങളില്‍ പറക്കുന്നതുപോലെ പണ്ഡിതന്‍‌മാര്‍ അവരവര്‍ക്കുള്ള അറിവിനനുസരിച്ച് ഭഗവന്‍‌മഹിമകള്‍ വര്‍ണ്ണിക്കുന്നു.

സൂതന്‍ തുടര്‍ന്നു: ഒരുദിവസം പരീക്ഷിത്ത് നായാട്ടിനായി കാട്ടിലേക്ക് പോയി. വിഷപ്പും, ദാഹവും, തളര്‍ച്ചയും സഹിക്കാന്‍ വയ്യാതെ അല്പ്പം ജലം കുടിക്കാനായി സ്രോതസ്സ് നോക്കി നടന്നു. കുറെ നടന്നപ്പോള്‍ അവിടെ അടുത്ത് ശമീകമഹര്‍ഷിയുടെ ആശ്രമം അദ്ദേഹം കണ്ടു.പരീക്ഷിത്ത് അവിടേയ്ക്ക് കയറിച്ചെന്നു. മുനി ധ്യാനനിമഗ്നനായി ആശ്രമത്തിലിരിക്കുകയായിരുന്നു. മഹര്‍ഷി ഇന്ദ്രിയങളേയും, മനസ്സിനേയും, പ്രാണനേയുമടക്കി അവസ്ഥാത്രയങളേയും ഭേദിച്ച്, ബ്രഹ്മഭൂതനായി ആ പരമാത്മാവില്‍ രമിച്ചിരിക്കുകയായിരുന്നു.  മാന്‍‌തോലുടുത്തും, ജഢപൂണ്ട കേശത്തോടും ധ്യാനനിരതനായിരിക്കുന്ന മുനിയോട്, ദാഹം പൊറുക്കവയ്യാതെ തൊണ്ടവരണ്ട് പരീക്ഷിത്ത് രാജാവ് അല്പം ദാഹജലം ചോദിച്ചു. മുനിയില്‍ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അര്‍ഘ്യമോ, ഇരിക്കാന്‍ പുല്പ്പായോ മറ്റിരിപ്പിടമോ, മധുരസ്വരത്തില്‍ ഒരുവാക്കുപോലുമോ ലഭിക്കാതെയായപ്പോള്‍, മഹര്‍ഷി തന്നെ അവഗണിച്ചപമാനിച്ചതായി പരിഗണിച്ച പരീക്ഷിത്തിനെ കലി കടന്നുപിടിച്ചു. വിഷപ്പും, ദാഹവും തന്നെ ആവശ്യത്തിലധികം തളര്‍ത്തിയ ആ സാഹചര്യത്തില്‍, രാജാവ് മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത തരത്തില്‍ കുപിതനായി. മുനി ധ്യാനത്തില്‍ നിന്നുണര്‍ന്ന് തന്നെ സ്വീകരിക്കാതിരുന്നതിലുള്ള അപമാനഭാരത്തോടെ മടങിപോകാന്‍ തുടങിയ രാജാവ്, അവിടെ അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ വില്ലിന്‍‌തുമ്പുകൊണ്ട് തോണ്ടിയെടുത്ത് മുനിയുടെ കഴുത്തിനുചുറ്റും മാലപോലെയിട്ട് നടന്നകന്നു.

കൊട്ടാരത്തില്‍ തിരിച്ചെത്തിയ രാജാവ് ഒരു നിമിഷം ചിന്താധീനനായി. മനസ്സും ബുദ്ധിയും പരസ്പരം മല്ലിടാന്‍ തുടങി. അദ്ദേഹം ചിന്തിച്ചു. ശമീകന്‍ ശരിക്കും കണ്ണുകളടച്ച് അത്മസം‌യമനം ചെയ്തു ധ്യാനിക്കുകയായിരുന്നോ അതോ വര്‍ണ്ണാശ്രമത്തില്‍ ബ്രാഹ്മണനു താഴെയുള്ള ക്ഷത്രിയനായ തന്നെ സത്ക്കരിക്കുന്നതിലുള്ള വൈമനസ്യം കൊണ്ട് ധ്യാനം നടിച്ചിരിക്കുകയായിരുന്നോ.

സൂതന്‍ വീണ്ടും ആ കഥ തുടര്‍ന്നു: മുനിമരേ!, ശമീകന് ശൃംഗി എന്നൊരു മകനുണ്ടായിരുന്നു. അര്‍ഭകബാലന്‍‌മാരുമായി കളിക്കുന്നതിനിടയില്‍ കൂട്ടുകാരില്‍ നിന്ന് തന്റെ പിതാവിനുണ്ടായ ദുഃഖത്തെ ശമീകന്റെ പുത്രന്‍ അറിഞു. മഹാതേജസ്സ്വിയായ ആ ബ്രാഹ്മണബാലന്‍ പെട്ടെന്നതിനോട് പ്രതികരിച്ചു. അവന്‍ പറഞു: "അഹോ കഷ്ടം!,അധര്‍മ്മികളായ രാജാക്കന്‍‌മാരുടെ ചെയ്തികള്‍ നോക്കൂ!. ബലിക്കാക്കകളെപ്പോലെയും, നടയ്ക്കലുള്ള നായ്ക്കളേപ്പോലെയും അധഃപതിച്ചുകൊണ്ട്, വിദ്യ കനിഞുനല്‍കി വലുതാക്കിയ ഗുരുക്കന്‍‌മാരോട് കാട്ടുന്ന ദ്രോഹങള്‍ കണ്ടില്ലേ?. ഈ ക്ഷത്രബന്ധുക്കള്‍ ഗൃഹപാലരായ നായ്ക്കളോളം തരം താഴ്ന്നിരിക്കുന്നു. ഒരു വീട്ടുനായയ്ക്ക് എങനെ തന്റെ മുതലാളിയോടൊപ്പമിരുന്ന് ഒരുമിച്ച് ഒരുപാത്രത്തില്‍ ഭുജിക്കാന്‍ കഴിയും?.

ലോകരക്ഷകനായ ഭഗവാന്‍ ഹരി പോയതില്‍ പിന്നെ ഈ പുതുരാജാക്കന്‍‌മാര്‍ അഹങ്കാരികളായിരിക്കുന്നു. ഞാന്‍ തന്നെ ഇന്നിതിനു പരിഹാരം കാണാന്‍ പോകുന്നു. എന്റെ ബലം നിങള്‍ കണ്ടുകൊള്ളുക."

സൂതന്‍ പറഞു: മുനിമാരേ!, ആ ബ്രാഹ്മണകുമാരന്റെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്ന് തുടുത്തു. അവന്‍ കൗശികനദിയിലെ ജലം കൈകുമ്പിളിലെടുത്ത് വജ്രസമാനശബ്ദത്തില്‍ പറഞു: "ധ്യാനനിരതനായ എന്റെ പിതാവിനെ, സകലമര്യാദകളും ലംഘിച്ച്, അപമാനിച്ച കുരുവംശത്തിലെ പാപിയായ ഇവന്‍ ഇന്നേയ്ക്കേഴാം നാള്‍ തക്ഷകനാന്‍ ദംശിക്കപ്പെട്ട് യമപുരം പൂകാനിടയാകട്ടെ!."

സൂതന്‍ പറഞു: പിന്നീടവിടെനിന്ന് മുനികുമാരന്‍ ആശ്രമത്തിലെത്തി. തന്റെ പിതാവിന്റെ കഴുത്തില്‍ കിടക്കുന്ന മൃതസര്‍പ്പത്തെ കണ്ട് കുമാരന്‍ ആര്‍ത്തനായി മുക്തകണ്ഠം വിലപിച്ചു. മകന്റെ രോധനം കേട്ട് ശമീകന്‍ പതുക്കെപതുക്കെ കണ്ണുകള്‍ തുറന്നു. തന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന ചത്തപാമ്പിനെയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞുകൊണ്ട് അദ്ദേഹം മകനോട് ചോദിച്ചു. "കുഞേ നീ എന്തിനാണിങനെ കരയുന്നത്?... നിന്നോടാരെങ്കിലും അപമര്യാദയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?..."

സൂതന്‍ തുടര്‍ന്നു: ശൃംഗി പിതാവിനോട് ഉണ്ടായ അവസ്ഥകളെല്ലാം പറഞറിയിച്ചു. വിവരങള്‍ ഗ്രഹിച്ചുകഴിഞ് ശമീകമഹര്‍ഷി പുത്രന്റെ പ്രവൃത്തിയെ പ്രശംസിക്കാതെ പകരം ഇങനെ പറഞു.

"മകനേ!, മഹാകഷ്ടമായിരിക്കുന്നു. രാജാവിങനെയൊരപരാധം ചെയ്തുവെന്നുകരുതി ഇത്രചെറിയ ഒരു കുറ്റത്തിന് ഇങനെയൊരു കടുത്ത ശിക്ഷ വിധിക്കേണ്ടിയിരുന്നില്ല. പക്വതയില്ലായ്മകൊണ്ടാണ് നീ രാജാവിന്റെ മഹത്വത്തെ അറിയാതെപോയത്. രാജാവ് ദൈവതുല്യനാണ്. സാധാരണ മനുഷ്യരെപ്പോലെ നമ്മള്‍ രാജാക്കന്‍‌മാരെ കാണാന്‍ പാടുള്ളതല്ല. അവരുടെ സാമര്‍ത്ഥ്യത്താലാണ് ഒരു നാട്ടിലെ പ്രജകള്‍ നിര്‍ഭയരായും ഭദ്രമായും സുരക്ഷിതരായി ജീവിക്കുന്നത്. രാജാക്കന്‍‌മാര്‍ ഈശ്വരന്റെ പ്രതിനിധികളാണ്. അവര്‍ക്കെന്തെങ്കിലും സംഭവിക്കുന്ന മാത്രയില്‍ ആ രാജ്യത്തെ കള്ളന്‍‌മാര്‍ കൈയ്യേറുന്നു. അവര്‍ നിസ്സഹായരായ മനുഷ്യരെ, കൂട്ടം തെറ്റിയ കുഞാടുകളെപ്പോലെ തകര്‍ത്തുകളയുന്നു. പ്രജകളുടെ മുതലുകള്‍ ഈ കള്ളന്‍‌മാരും കൊള്ളക്കാരും ചേര്‍ന്ന് അപഹരിക്കുകയും, അവരെ ദ്രോഹിക്കുകയോ കൊല്ലുകയോ തന്നെ ചെയ്യുന്നു. മൃഗങളേയും സ്ത്രീകളേയും അവര്‍ കട്ടുകൊണ്ടുപോകുന്നു. ഇതിനെല്ലാം നാം ഉത്തരവാദികളാകും. ഗ്രന്ഥോക്തങളായ വര്‍ണ്ണാശ്രമങള്‍ക്കെതിരായി മനുഷ്യര്‍ അധര്‍മ്മങളെ ചെയ്ത് ധര്‍മ്മപാതയില്‍നിന്ന് നിലം പൊത്തുന്നു. അവര്‍ വിഷയാനുഭങങളില്‍ അതീവതല്പ്പരരായി പണസമ്പാദനം മാത്രം ലക്‌ഷ്യമാക്കി കര്‍മ്മം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് നായ്ക്കള്‍ക്കും കുരങന്‍‌മാര്‍ക്കും സമാനമായ ഒരു മനുഷ്യസമൂഹം ഉടലെടുക്കുന്നു. ധര്‍മ്മപാലകനായ പരീക്ഷിത്ത് രാജാവ് ഭാഗവതോത്തമനായ ഒരു രാജഋഷിയായിരുന്നു. അനേകം അശ്വമേധയാഗങളനുഷ്ഠിച്ച ഒരു പുണ്യപുരുഷനും. വിഷപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിച്ചുതളര്‍ന്ന അദ്ദേഹത്തെ ശപിക്കാന്‍ പാടില്ലായിരുന്നു."

സൂതന്‍ തുടര്‍ന്നു.: പിന്നീട് ശമീകമുനി മകന്റെ തെറ്റില്‍ പശ്ചാത്തപിച്ചുകൊണ്ട് സര്‍‌വാത്മാവായ ഭഗവാനോട് ക്ഷമാപണം നടത്തി. പാപം തെട്ടുതീണ്ടാത്തവനും പരമഭാഗവതനുമായ ഒരു ജീവനെ ശപിച്ച മഹാപാപത്തെ പൊറുത്തരുളാന്‍ അദ്ദേഹം ആ പരം‌പൊരുളിനോട് പ്രാര്‍ത്ഥിച്ചു. അതാണ് ഭാഗവതോത്തമന്‍‌മാരുടെ ലക്ഷണം. അവര്‍ അപമാനിതരായാലും, കബളിപ്പിക്കപ്പെട്ടാലും, ശപിക്കപെട്ടാലും, ദ്രോഹിക്കപ്പെട്ടാലും, അവഗണിക്കപ്പെട്ടാലും, ഇനി വധിക്കപ്പെടേണ്ടിവന്നാല്‍ പോലും അജ്ഞാനികളോട് പ്രതികരിക്കാറില്ല. മഹാനായ ശമീകമുനി തനിക്കുണ്ടായ അപമാനം കണക്കിലെടുക്കാതെ രാജാവിനോട് തന്റെ മകന്‍ കാട്ടിയ ഘോരമായ അപരാധത്തെയോര്‍ത്ത് അത്യന്തം ദുഃഖിച്ചു. പിന്നീടദ്ദേഹം പൂര്‍‌വ്വസ്ഥിതിയിലെത്തി.

 സ്വാഭാവികമായും ജ്ഞാനികള്‍ മറ്റുള്ളവരാല്‍ വിഷയാനുഭവങളില്‍ വര്‍ത്തിക്കേണ്ടിവന്നാലും അവര്‍ അതില്‍ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല, കാരണം, അവര്‍ രാഗദ്വേഷമാകുന്ന ഈ ദ്വന്ദമായയെ അദ്ധ്യാത്മജ്ഞാനത്താല്‍ മറികടന്നവരാണ്.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനെട്ടാം അധ്യായം സമാപിച്ചു. 

ഓം തത് സത്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ