2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

8.1 മന്വന്തരങ്ങളുടെ വർണ്ണനം


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 1
(മന്വന്തരങ്ങളുടെ വർണ്ണനം)


പരീക്ഷിത്തു് രാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു: ഗുരോ!, സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചു് അങ്ങു് പറഞ്ഞുകഴിഞ്ഞു. അതുപോലെ, മറ്റുള്ള മനുക്കളുടെ വംശപരമ്പരയെക്കുറിച്ചുകൂടി ഞങ്ങൾക്കു് പറഞ്ഞുതന്നാലും. ഹേ ബ്രഹ്മർഷേ!, ഭഗവാൻ ഹരിയുടെ അവതാരങ്ങളും കർമ്മങ്ങളും കൊണ്ടു് മഹത്തരമായിരിക്കുന്ന അവയെ കേൾക്കുവാൻ ഞങ്ങൾക്കതിയായ ആഗ്രഹമുണ്ടു. അവൻ കഴിഞ്ഞുപോയ മന്വന്തരങ്ങളിൽ എന്തെല്ലാം ചെയ്തിരുന്നുവോ, ഇനി വരാൻ പോകുന്നവയിൽ എന്തെല്ലാം ചെയ്യാനിരിക്കുന്നുവോ, ഇപ്പോഴത്തെ മന്വന്തരത്തിൽ എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുവോ, അതെല്ലാം ഒന്നൊഴിയാതെ അങ്ങു് ഞങ്ങൾക്കു് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഈ കല്പത്തിൽ ഇതിനകം ആറു് മനുക്കൾ കടന്നുപോയിരിക്കുന്നു. ആദിമനായ ആ സ്വായംഭുവമനുവിന്റെ കാലത്താണു് വിവിധ ദേവതകളുടെ പ്രാദുർഭാവമുണ്ടായതു. അദ്ദേഹത്തിന്റെ പുത്രിമാരായ ആകൂതിയിലൂടെയും ദേവഹൂതിയിലൂടെയും ഭഗവാൻ മഹാവിഷ്ണു  അവളുടെ പുത്രഭാവത്തിൽ അവതീർണ്ണനായി ധർമ്മജ്ഞാനങ്ങളെ പ്രചരിപ്പിക്കുകയുണ്ടായി. ഹേ രാജൻ!, ദേവഹൂതിയിലൂടെ അവതരിച്ച കപിലഭഗവാന്റെ കർമ്മത്തെപ്പറ്റി ഞാൻ അങ്ങയോടു് മുമ്പു് വർണ്ണിച്ചതാണു. ഇനി ആകൂതിയിലൂടെ അവതരിച്ച യജ്ഞദേവൻ ഇവിടെ യാതൊന്നു് പ്രവർത്തിച്ചുവോ, അതിനെ കേട്ടുകൊള്ളുക.

വിഷയാനുഭവങ്ങളിൽ വിരക്തനായ സ്വായംഭുവമനു രാജ്യത്തെ പരിത്യജിച്ചതിനുശേഷം, ഭാര്യയോടൊപ്പം തപസ്സിനായി വനത്തിലേക്കു് പോയി. അവിടെ, സുനന്ദാനദിയുടെ തീരത്തു് ഒറ്റക്കാലിൽ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം സമാധിസ്ഥനാകുകയും, ആ അനുഭൂതിയിൽ ഇങ്ങനെ പറയുകയും ചെയ്തു.

സ്വായംഭുവമനു പറഞ്ഞു: ലോകചൈതന്യത്തിന്റെ കാരണനായും, ഈ ലോകം സുഷുപ്തിയിൽ മുങ്ങുമ്പോൾ ഉണർന്നിരിക്കുന്നവനുമായ ഈശ്വരനെ ലോകം അറിയുന്നില്ല. എന്നാൽ അവയെ അവൻ അറിയുന്നു. ഈ ലോകങ്ങൾക്കകമ്പുറം കൊണ്ടു് മേവുന്നവനാണു ആ ജഗദീശ്വരൻ. അവൻ കനിഞ്ഞരുളുന്നതിനെ മാത്രം ഭുജിക്കുക. അല്ലാതെ, ആരുടേയും ധനം ആഗ്രഹിക്കാതിരിക്കുക. സർവ്വതിനും സാക്ഷിയായിരിക്കുന്ന അവനെ ഈ ലോകം അറിയുന്നില്ല. അങ്ങനെയുള്ള സർവ്വചരാചരാന്തർസ്ഥിതനും, നിസ്സംഗനും, സ്വയം പ്രകാശിതനുമായ ഹരിയെ ശരണം പ്രാപിക്കുക. യാതൊരുവനാണോ ആദിമധ്യാന്തങ്ങളില്ലാത്തതു്, യാതൊരുത്തനാണോ സ്വന്തക്കാരനും പരനും അകവും പുറവുമില്ലാത്തതു്, യാതൊരുവനിൽനിന്നാണോ ലോകങ്ങൾക്കിത്തരത്തിലുള്ള ഭാവങ്ങളുണ്ടാകുന്നതു്, ലോകംതന്നെയായിരിക്കുന്ന അവൻമാത്രം ഇവിടെ നിത്യസത്യമായി വിളങ്ങുന്നു. ഈ ലോകം അവന്റെ ശരീരമാകുന്നു. അനേകകോടിനാമങ്ങളോടുകൂടിയ അവൻ നിത്യസത്യനും, സ്വയം പ്രകാശിതനും, അജനും, പുരാണനുമാണു. ആ ഈശ്വരൻ സ്വന്തം മായാശക്തിയാൽ ഈ ലോകത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ കൈകാര്യം ചെയ്യുന്നു. അതുപോലെ, ജ്ഞാനത്താൽ നിഷ്ക്രിയനായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു്, മുക്തിയെ സാധിപ്പിക്കുന്നതിനായി ഋഷികൾ ആദ്യം കർമ്മാനുഷ്ഠാനത്തെ ഉപദേശിക്കുന്നു. കാരണം നിസ്സംഗതയോടെ കർമ്മങ്ങളനുഷ്ഠിക്കുകവഴി സാധകൻ നിഷ്ക്രിയതയെത്തന്നെ പ്രാപിക്കുന്നു. ഇങ്ങനെ, നിഷ്കാമനായി കർമ്മമനുഷ്ഠിക്കുന്ന ഭഗവാന്റെ ചെന്താരടികളെ പിന്തുടരുന്നവർ ഒരിക്കലും ബന്ധനങ്ങളിൽ അകപ്പെട്ടുപോകുന്നില്ല. അതുകൊണ്ടു്, ബോധസ്വരൂപനായും, നിരഹങ്കാരനായും, പൂർണ്ണനായും, നിഷ്കാമനായും, സർവ്വസ്വതന്ത്രനായി കർമ്മങ്ങളനുഷ്ഠിക്കുന്നവനായും, ഗുരുരൂപേണ മനുഷ്യരെ ബോധവാന്മാരാക്കുന്നവനായുമിരിക്കുന്ന ആ പ്രഭുവിനെ ഞാൻ ആശ്രയിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ, വേദവാക്യങ്ങളെ ഉരുവിട്ടുകൊണ്ടു് സമാധിസ്ഥനായിരിക്കുന്ന മനുവിനെ കണ്ടു്, വിശന്നുവലഞ്ഞുവരികയായിരുന്ന കുറെ അസുരന്മാരും രാക്ഷസന്മാരും ഭക്ഷിക്കുവാനായി അദ്ദേഹത്തിനടുത്തേക്കോടിയടുത്തു. അതുകണ്ട ഭഗവദവതാരമായ യജ്ഞദേവൻ യാമാദികളായ ദേവന്മാരാൽ വൃതനായിട്ടു് അവരെ കൊന്നൊടുക്കുകയും, തുടർന്നു്, സ്വഗ്ഗലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജൻ!, രണ്ടാമത്തെ മനു അഗ്നിപുത്രനായ സാരോചിഷനായിരുന്നു. അദ്ദേഹത്തിനു് ദ്യുമാൻ, സുഷേണൻ, രോചിഷ്മാൻ എന്നിവപുത്രന്മാരായി ജനിച്ചു. അന്നത്തെ ഇന്ദ്രൻ രോചനനായിരുന്നു. തുഷിതാക്കൾ ദേവന്മാരും, ഊർജസ്തംഭാദികളായ ജ്ഞാനികൾ സപ്തർഷികളുമായിരുന്നു. വേദശിരസ്സെന്ന മഹർഷിയുടെ പത്നിയായിരുന്നു തുഷിത. അവളിൽ അദ്ദേഹത്തിനു് വിഭു എന്ന നാമത്തിൽ ഭഗവാൻ ഹരി അവതീർണ്ണനായി. കൌമാരം മുതൽക്കേ വിഭു നൈഷ്ഠികബ്രഹ്മചാരിയായിരുന്നു. അദ്ദേഹത്തിനു് ധൃതവ്രതരായ എൺപത്തെണ്ണായിരം ശിഷ്യഗണങ്ങളുണ്ടായിരുന്നു.

ഹേ രാജാവേ!, പ്രിയവ്രതന്റെ പുത്രനായ ഉത്തമനായിരുന്നു മൂന്നാമത്തെ മനു. അവന്റെ പുത്രന്മാർ പവനൻ, സൃംജയൻ, യജ്ഞഹോത്രൻ തുടങ്ങിയവരായിരുന്നു. ആ മൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ വസിഷ്ഠന്റെ പുത്രന്മാരായ പ്രമദാദികളും, സത്യന്മാർ, വേദശ്രുതന്മാർ, ഭദ്രന്മാർ തുടങ്ങിയവർ ദേവന്മാരും, സത്യജിത്തു് ദേവേന്ദ്രനുമായിരുന്നു. ഈ മന്വന്തരത്തിൽ ധർമ്മദേവന്റെ ഭാര്യ സുനൃതയിൽ ശ്രീമഹാവിഷ്ണു സത്യവ്രതന്മാരോടൊപ്പം സത്യസേനൻ എന്ന നാമധേയത്തിൽ അവതരിച്ചു് വിശ്വവിഖ്യാതനായി. അന്നു് ഭഗവാൻ അന്നത്തെ ദേവന്ദ്രനായ സത്യജിത്തെന്ന തന്റെ സുഹൃത്തിനോടൊപ്പംചേർന്നു് അസത്യവാദികളും ഹിംസാകാരികളുമായ യക്ഷന്മാരേയും രാക്ഷസന്മാരേയും ഭൂതഗണങ്ങേളേയും കൊന്നൊടുക്കി.

രാജാവേ!, നാലാമത്തെ മനു ഉത്തമന്റെ ഭ്രാതാവായ താമസനായിരുന്നു. അദ്ദേഹത്തിനു് പൃഥു ആദിയായി പത്തുപേർ മക്കളായി ജനിച്ചു. താമസമന്വന്തരത്തിലെ ദേവന്മാർ സത്യകന്മാർ, ഹരികൾ, വീരന്മാർ എന്നിവരും, ഇന്ദ്രനായിരുന്നതു് ത്രിശിഖനും, സപ്തർഷികൾ ജ്യോതിർദ്ധാമാവു് തുടങ്ങിയ ഏഴുപേരുമായിരുന്നു. അന്നു് ദേവന്മാരായി വൈധൃതികൾ എന്ന വിധൃതിയുടെ പുത്രന്മാരുമുണ്ടായിരുന്നു. അല്ലയോ നൃപാ!, അവരായിരുന്നു കാലത്താൽ നഷ്ടമായ വേദങ്ങളെ സ്വന്തം ശക്തിയാൽ ഉദ്ധരിപ്പിച്ചതു. ആ മന്വന്തരത്തിൽ ഹരിമേധസ്സെന്ന ഋഷിയുടെ ഹരിണി എന്ന പത്നിയിൽ ഹരി എന്ന നാമത്തിൽ ശ്രീനാരായണൻ അവതരിച്ചിരുന്നു. അവനായിരുന്നു ഗജേന്ദ്രനെ മുതലയിൽനിന്നും രക്ഷിച്ചരുളിയതു.

അപ്പോൾ രാജാവു് ചോദിച്ചു: അല്ലയോ ഹേ ബാദരായണാ!, എങ്ങനെയായിരുന്നു മുതലയുടെ പിടിയിൽനിന്നും ഗജേന്ദ്രനെ ഭഗവാൻ ശ്രീഹരി മോചിപ്പിച്ചതു?. ഏതു് കഥയിലാണോ ഉത്തമശ്ലോകനായ ഭഗവാൻ ശ്രീഹരിയുടെ ചരിതം കീർത്തിക്കപ്പെടുന്നതു്, അതിൽ ധന്യവും ക്ഷേമകരവും മംഗളകരവുമായ പുണ്യങ്ങളുമടങ്ങിയിരിക്കുന്നു.

സൂതൻ പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, വ്യാസപുത്രനായ ശ്രീശുകൻ പ്രായോപവേശവ്രതം നോറ്റിരിക്കുന്ന പരീക്ഷിത്തിന്റെ ഇപ്രകാരമുള്ള ചോദ്യത്തിനെ കേട്ടു് സന്തോഷത്തോടെ സഭയിൽ ഉപവിഷ്ടരായിരിക്കുന്ന ശ്രോതാക്കളെ നോക്കി പറഞ്ഞുതുടങ്ങി.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Description of Manvantharas

2019, സെപ്റ്റംബർ 15, ഞായറാഴ്‌ച

7.15 മോക്ഷധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 15
(മോക്ഷധർമ്മം.)


നാരദർ പറഞ്ഞു: ഹേ നൃപാ!, ബ്രാഹ്മണർ പലവിധ കർമ്മങ്ങളിലേർപ്പെട്ടു് ജീവിതം നയിക്കുന്നു. ചിലർ കർമ്മത്തിൽ നിഷ്ഠയുള്ളവരാണെങ്കിൽ, മറ്റുചിലർ തപസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ മറ്റുചിലരാകട്ടെ, വേദാധ്യയനത്തിലും, പിന്നെ ചിലർ അവയുടെ വ്യാഖ്യാനത്തിലും മനസ്സൂന്നുന്നു.

തങ്ങൾക്കായോ, തങ്ങളുടെ പിതൃക്കൾക്കായോ മോക്ഷമാഗ്രഹിക്കുന്നവൻ ആദ്യം ദാനത്തെ ജ്ഞാനനിഷ്ഠനായ ബ്രാഹ്മണർക്കു് സമർപ്പിക്കണം. അവരുടെ അഭാവത്തിൽ അതു് കർമ്മികൾക്കു് നൽകാവുന്നതാണു. ശ്രാദ്ധമൂട്ടുമ്പോൾ, ദേവന്മാരുടെ കാര്യത്തിൽ ഒന്നോ രണ്ടോ ബ്രാഹ്മണരേയും, പിതൃക്കളുടെ കാര്യത്തിൽ ഒന്നോ മൂന്നോ ബ്രാഹ്മണരേയും സ്വീകരിക്കുക. ദ്രവ്യസ്ഥാനാണെങ്കിലും അമിതമായ ആഢംബരച്ചടങ്ങുകൾ ഒഴിവാക്കണം. ധാരാളം ബന്ധുക്കളേയും മറ്റും കൂട്ടി ചെയ്യപ്പെടുന്ന ആ ചടങ്ങിൽ, കാലം, ദേശം, ദ്രവ്യം, ആരാധ്യർ, അനുഷ്ഠാനം മുതലായവകൾക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുകയും, കർത്താക്കളുടെ ശ്രദ്ധ വേർതിരിയുകയും ചെയ്യുന്നു. കാലവും സമയവുമൊത്തുവരുമ്പോൾ ഭക്ത്യാദരവുകളോടെ നിർമ്മിച്ചിട്ടുള്ള നൈവേദ്യങ്ങളെ ഭഗവാൻ ശ്രീഹരിക്കായി സമർപ്പിച്ചതിനുശേഷം, പ്രസാദത്തെ യോഗ്യരായ ബ്രാഹ്മണർക്കായി ദാനം ചെയ്യുക. അതുവഴി സാധകനു് സകലൈശ്വര്യങ്ങളും സിദ്ധിക്കുന്നു. ആ പ്രസാദത്തെ വിതരണം ചെയ്യുന്ന സമയം ദാനം സ്വീകരിക്കുന്ന സകലരേയും വിഷ്ണുസ്വരൂപികളായി ദർശിക്കണം. ധർമ്മത്തെക്കുറിച്ചു് ബോധമുള്ളവൻ ഒരിക്കലും ശ്രാദ്ധത്തിൽ മത്സ്യമാംസാദി ആഹാരങ്ങൾ വിളമ്പരുതു. ബ്രാഹ്മണനല്ലെങ്കിൽകൂടി താനും കഴിക്കാൻ പാടില്ല. പകരം സാത്വികമായ ആഹാരം വിളമ്പുമ്പോൾ, അവയെ സ്വീകരിക്കുന്നവർ തൃപ്തരാകുന്നു. കാരണം, അഹിംസാവാദികളായ അവർ മാംസാഹാരങ്ങളെ സ്വീകരിക്കുകയോ അതിൽ തൃപ്തരാകുകയോ ചെയ്യുന്നവരല്ല.

പാവനമായ ധർമ്മാനുഷ്ഠാനങ്ങളെ ചെയ്യുവാനിച്ഛിക്കുന്നവർ മനസ്സാവാചാശരീരാ സഹജീവികളോടുമുള്ള വൈരം ഇല്ലാതാക്കണം. അവരെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ധമ്മം വേറെ ഇല്ലേയില്ല. യജ്ഞത്തിന്റെ പൊരുളറിയുന്ന നിഷ്കാമികളായ വിവേകികൾ കർമ്മമയമായ ഈ യജ്ഞങ്ങളെ ആത്മജ്ഞാനത്തിൽനിന്നുണ്ടായ മനസംയമനമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. മൃഗബലിയിലൂടെ യജ്ഞങ്ങളാചരിക്കുന്നവനെ കണ്ടു് പ്രാണികൾ ഭയന്നുവിറയ്ക്കുന്നു. ആത്മതത്വത്തെയും യജ്ഞതത്വത്തേയുമറിയാത്ത സ്വാർത്ഥനും നിർദ്ദയനുമായ ഇവൻ നമ്മളെ കൊന്നേയ്ക്കുമല്ലോ! എന്നവർ പരിതപിക്കുന്നു. അതുകൊണ്ടു്, ധർമ്മജ്ഞനായവൻ ദൈവദത്തമായതും മുനിജനങ്ങൾക്കു് സ്വീകാര്യമായതുമായ ദ്രവ്യങ്ങൾ കൊണ്ടുവേണം നിത്യനൈമിത്തികങ്ങളായ കർമ്മളെ ചെയ്യുവാൻ.

വിധർമ്മം, പരധർമ്മം, ആഭാസധർമ്മം, ഉപമാധർമ്മം, ഛലധർമ്മം, എന്നീ അഞ്ചിനേയും അധർമ്മത്തിന്റെ വിവിധ രൂപങ്ങളായി അറിയുക. ആയതിനാൽ ഇവയെ അധർമ്മങ്ങളെന്നു് കരുതി ഉപേക്ഷിക്കണം. സ്വധർമ്മത്തെ ബാധിക്കുന്ന ധർമ്മാചരണത്തെ വിധർമ്മമെന്നും, മറ്റൊരുത്തന്റെ ധർമ്മത്തെ അനുഷ്ഠിക്കുന്നതിനെ പരധർമ്മമെന്നും, വേദവിരുദ്ധങ്ങളായതും ദംഭിനുവേണ്ടി ആചരിക്കപ്പെടുന്നതുമായ ധർമ്മത്തെ ഉപമാധർമ്മമെന്നും, ശാസ്ത്രവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു് തങ്ങളുടെ സൌകര്യാർത്ഥം അനുഷ്ഠിക്കുന്നതിനെ ഛലധർമ്മമെന്നും, സ്വധർമ്മത്തിൽനിന്നും വ്യത്യസ്ഥമായ ധർമ്മങ്ങൾ തന്നിഷ്ടപ്രകാരം അനുഷ്ഠിക്കുന്നതിനെ ആഭാസധർമ്മമെന്നും പറയുന്നു. എന്നാൽ, പ്രകൃതിഗുണങ്ങൾക്കനുസരിച്ചുള്ള വർണ്ണാശ്രമധർമ്മങ്ങളെ കളങ്കമില്ലാതെ അനുഷ്ഠിക്കുന്നവനു് നിത്യശാന്തിയുണ്ടാകുന്നു.

ധർമ്മാചരണത്തിനായാലും നിത്യജീവനത്തിനായാലും ധനമില്ലാത്തവൻ ഒരിക്കലും ധനം സമ്പാദിക്കുവാനാഗ്രഹിക്കതു. പെരുമ്പാമ്പിനെപ്പോലെ നിഷ്കർമ്മിയായവന്റെ ജീവനോപായം ആ നിഷ്ക്രിയത്വത്തിലൂടെത്തന്നെ സംഭവ്യമാകുന്നു. ഉള്ളതിൽ തൃപ്തനും, നിഷ്ക്രിയനും, ആത്മാരാമനുമായ ഒരുവനു് ലഭ്യമാകുന്ന യാ‍തൊരു സുഖമാകട്ടെ, കാമം കൊണ്ടും, ലോഭം കൊണ്ടും ധനാഭിലാഷം കൊണ്ടും നാലുപാടും പരക്കം പായുന്നവനുണ്ടാകുകയില്ല. പാദരക്ഷകൾ ധരിച്ചുകൊണ്ടു് നടക്കുന്നവനെ വഴിയിലെ കല്ലുകളും മുള്ളുകളും എപ്രകാരം ബാധിക്കുന്നില്ലയോ, അപ്രകാരംതന്നെ ഉള്ളിൽ സന്തോഷമുള്ളവൻ ഒരിക്കലും ജീവിതയാത്രയിൽ ക്ലേശങ്ങളനുഭവിക്കുന്നില്ല. ഉള്ളം സന്തോഷത്താൽ നിറഞ്ഞവൻ കേവലം ജലപാനം കൊണ്ടും ജീവിക്കുന്നു. എന്നാൽ, ഇന്ദ്രിയസുഖങ്ങൾക്കുപിന്നാലെ പായുന്നവൻ ഗൃഹം കാക്കുന്ന നായയെപ്പോലെ ചേഷ്ടകളോടെ ജീവിതം നയിക്കുന്നു. ഹൃദയത്തിൽ സന്തുഷ്ടിയില്ലാത്ത ബ്രാഹ്മണന്റെ തേജസ്സും, വിദ്യയും, തപസ്സും, കീർത്തിയുമെല്ലാം ക്ഷയിച്ചുപോകുന്നു. ജ്ഞാനവും ഇല്ല്ലാതെയാകുന്നു. മനുഷ്യന്റെ പൈദാഹങ്ങൾ അന്നപാനാദിയിലൂടെ നിവർത്തിക്കപ്പെടുന്നു. അവന്റെ ക്രോധത്തിനു് ദണ്ഡനത്തിലൂടെയും അതിന്റെ പരിണിതഫലത്തിലൂടെയും ശമനമുണ്ടാകുന്നു. എന്നാൽ, ഒരുവൻ സകലദിക്കുകളേയും ജയിച്ചുവന്നാലും, ഭൂമിയിലെ സകലഭോഗങ്ങളേയും അനുഭവിച്ചാലും അവയിലുള്ള ആസക്തി അപ്പോഴും അല്പംപോലും നിവർത്തിക്കപ്പെടാതെ തുടരുകതന്നെചെയ്യും. ഹേ രാജൻ!, സകല സംശയങ്ങളേയും നിവർത്തിച്ച വിദ്വൽസഭാപതികളും പ്രമുഖന്മാരും മറ്റു പണ്ഡിതന്മാരും ഈ ലോഭത്താൽ അധഃപതിച്ചിരിക്കുന്നു.

വിഷയങ്ങളോടുള്ള സങ്കല്പത്തെ ത്യജിക്കുന്നതിലൂടെ കാമത്തേയും, കാമങ്ങളെ വർജ്ജിക്കുന്നതിലൂടെ ക്രോധത്തേയും, അർത്ഥം അനർത്ഥമാണെന്ന കാഴപ്പാടിലൂടെ ലോഭത്തേയും, തത്വജ്ഞാനത്താൽ ഭയത്തേയും, ആത്മജ്ഞാനത്താൽ ശോകമോഹങ്ങളേയും, സത്തുക്കളെ സേവിക്കുകവഴി ദംഭത്തേയും, മൌനസാധനയിലൂടെ യോഗതടസ്സങ്ങളേയും, ശരീരം മുതലായവകളോടുള്ള താല്പര്യമില്ലായ്മയിലൂടെ ശത്രുത്വവും ഇല്ലാതാക്കണം. ഭൂതങ്ങളിൽനിന്നുമുണ്ടാകുന്ന ദുഃഖം അവരിൽ കാരുണ്യം തോന്നുകവഴി ഇല്ലാതാകുന്നു. ദൈവതമായ ദുഃഖം മനഃസംയമനം കൊണ്ടില്ലാതാകുന്നു. ശാരീരികമായ ദുഃഖം യോഗബലത്താൽ ഇല്ലാതാകുന്നു. നിദ്ര സത്വികാഹാരങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു. സത്വഗുണത്തെ വളർത്തുന്നതുവഴി രജസ്തമസ്സുകൾ അകന്നുപോകുന്നു. ഒടുവിൽ സത്വഗുണവും ഉപശമത്താൽ ഒഴിഞ്ഞുപോകുന്നു. ഈവക നിർവൃത്തികളെല്ലാം ഗുരുവിൽ ഭക്തിയുണ്ടാകുന്നതോടെ അനായാസേന സാധ്യമാകുന്നവയാണു.

ഗുരുവിനെ സാക്ഷാത് ഈശ്വരാനായി കാണണം. മറിച്ചു്, അദ്ദേഹത്തെ വെറും മനുഷ്യനായി കരുതുന്നവന്റെ സകല അധ്യയനങ്ങളും, ആനയുടെ കുളി പോലെ, വ്യർത്ഥമത്രേ!. ഉദാഹരണത്തിനു്, ഗൃഹസ്ഥനായിരുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സകലചരാചരങ്ങളുടെ നിയന്താവും, സമസ്തജഗത്തിന്റെ ഗുരുവുമായിരുന്നു. ആ തൃച്ചേവടികളെ യോഗേശ്വരന്മാർ തങ്ങളുടെ ഏകാശ്രയമായിക്കണ്ടാരാധിച്ചിരുന്നു. എന്നാൽ, മൂഢന്മാരാകട്ടെ, ആ പരമപുരുഷനെ മാനുഷനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വേദോക്തങ്ങളായ സകല അനുഷ്ഠാനവിധികളും മനസ്സുൾപ്പെടെയുള്ള ഇന്ദ്രിയങ്ങളുടെ ശോഷണത്തിനുവേണ്ടിയുള്ളതാണു. എന്നാൽ ഈ അനുഷ്ഠാനങ്ങളൊന്നും ജീവന്റെ യോഗസാധയ്ക്കുതകുന്നില്ലെങ്കിൽ സർവ്വം പാഴ്ശ്രമങ്ങളായിമാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കച്ചവടവും മറ്റു് തൊഴിൽപരമായ യാതൊരു കർമ്മങ്ങളും അവയുടെ ഫലങ്ങളും യോഗഫലമായ പുരുഷാർത്ഥത്തെ സാധിപ്പിക്കാതെ പകരം, ജീവനെ സംസാരത്തിൽ തളയ്ക്കുന്നതുപോലെ, ഭഗവദർപ്പണശീലമില്ലാത്ത മനുഷ്യന്റെ സകല ധർമ്മാനുഷ്ഠാനങ്ങളും വിഫലമാകുകതന്നെ ചെയ്യുന്നു.                          

രാജാവേ!, മനസ്സിനെ നിയന്ത്രിക്കുവാനാഗ്രഹിക്കുന്നവൻ കുടുംബസംബന്ധമൊഴിഞ്ഞു് വിജനദേശത്തെത്തി പാർപ്പുറച്ചിതിനുശേഷം, ഭിക്ഷയിലൂടെ ശരീരത്തെ ആത്മാവുമായി ചേർത്തുനിർത്തുവാനുള്ളതുമാത്രം സ്വീകരിക്കുന്ന ഒരു സന്യാസിയാകണം. പരിശുദ്ധമായതും അധികം ഉയരമില്ലാത്തതും, എന്നാൽ അധികം താഴ്ന്നതല്ലാത്തതുമായ ഒരു സ്ഥലത്തു് ആസനസ്ഥനായി ശരീരത്തെ നീണ്ടുനിവർത്തി സുഖമായി ഇരുന്നുകൊണ്ടു് ഓം എന്ന പ്രണവമന്ത്രത്തെ ജപിക്കണം. മനസ്സിൽനിന്നും വിഷയങ്ങളെ അകറ്റണം. സ്വന്തം നാസികാഗ്രത്തിൽ കണ്ണുംനട്ടു് പൂരകം, കുംഭകം, രേചകം തുടങ്ങിയ പ്രാണായാമവിധികളോടുകൂടി ശരീരത്തിനുള്ളിലെ പ്രാണൻ, അപാനൻ എന്നീ വായുക്കളെ നിരോധിച്ചുനിർത്തണം. വിഷയങ്ങളെക്കൊണ്ടു് നിറഞ്ഞതും ചുറ്റിത്തിരിയുന്നതുമായ മനസ്സ് എങ്ങോട്ടൊക്കെ വഴുതിപ്പോയാലും, അവിടെനിന്നൊക്കെ അതിനെ വീണ്ടെടുത്തു് സാധകൻ പതുക്കെ പതുക്കെ തന്റെ ഹൃദയത്തിൽ തടഞ്ഞുവയ്ക്കണം. ഈവിധം തുടരെത്തുടരെ യോഗം അഭ്യസിക്കുന്ന ഒരു സാധകന്റെ മനസ്സ് ചുരുക്കം സമയത്തിനുള്ളിൽ, വിറകെരിഞ്ഞുതീർന്ന അഗ്നിപോലെ, ശമനത്തെ പ്രാപിക്കുന്നു. ഇങ്ങനെ കാമങ്ങളകന്നതും ശാന്തിയെ പ്രാപിച്ചതുമായ മനസ്സ് ബ്രഹ്മാനന്ദം കൊണ്ടു് നിറഞ്ഞു് പിന്നീടൊരിക്കലും ഇളകാതെയിരിക്കുന്നു. ഹേ രാജൻ!, ധർമ്മാർത്ഥകാമങ്ങളിൽനിന്നും ഉപശമം വന്ന സന്യാസി പിന്നീടു് വീണ്ടും അവയ്ക്കടിപ്പെടുകയാണെങ്കിൽ അവൻ ചർദ്ദിച്ചതിനെ വീണ്ടും ഭക്ഷിക്കുന്ന നാണം കെട്ടവനാണു. ജീവൻ വെടിഞ്ഞാൽ മലമായും പുഴുവായും ചാമ്പലായും മാറുന്ന ഈ ശരീരത്തെ ആദ്യം ആത്മാവിൽനിന്നും വേറിട്ടറിഞ്ഞതിനുശേഷം, പിന്നീടു് വീണ്ടും അതിനെ താനെന്നഭിമാനിക്കുന്നവൻ അതിനിന്ദ്യനാണെന്നറിയുക.

രജാവേ!, ആശ്രമികൾ സ്വധർമ്മാനുഷ്ഠാനങ്ങളെ ത്യജിക്കുന്നതു് തികച്ചും അപലപനീയമാണു. അതുകൊണ്ടു്, ആശ്രമധർമ്മങ്ങളിൽനിന്നും വഴിപിഴച്ചു് വേഷം കെട്ടിനടക്കുന്ന അവരെ അനുകമ്പയോടെ ഉപേക്ഷിക്കുക മാത്രമേ നിർവ്വാഹമുള്ളൂ. താനാകുന്ന ആത്മാവിനെ പരമാത്മസ്വരൂപമായി അറിഞ്ഞിട്ടുള്ളവനു് ആ ജ്ഞാനത്താൽത്തന്നെ കർമ്മാസക്തി നശിച്ചുപോകുന്നു. അങ്ങനെയുള്ളവൻ പിന്നെന്തിനുവേണ്ടിയാണു് വിഷയങ്ങളിൽ ആകൃഷ്ടനായി നശ്വരമായ ഈ ശരീരത്തെ പോഷിപ്പിക്കുന്നതു?. ശരീരം രഥമായും, ഇന്ദ്രിയങ്ങൾ കുതിരകളായും, മനസ്സ് കടഞ്ഞാണായും, വിഷയങ്ങൾ പാദകളായും, ബുദ്ധി സാരഥിയായും, ചിത്തം കെട്ടുകയറായും ഈശ്വരസൃഷ്ടമായി വേദാന്തങ്ങൾ ഉദ്ഘോഷിക്കുന്നു. പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നീ അഞ്ചും, കൂടാതെ നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനംജയൻ എന്ന അഞ്ചും ചേർന്ന ദശപ്രാണനെ അച്ചുതണ്ടായും, അധർമ്മധർമ്മങ്ങളെ ആ രഥത്തിന്റെ ചക്രങ്ങളായും, യാത്രികനായ ജീവാത്മാവിന്റെ അഹങ്കാരബോധത്തെ രഥത്തിനുള്ളിലിരിക്കുന്നവനായും, ഓംകാരമെന്നതു് അവന്റെ കൈയ്യിലെ ധനുസ്സായും, ജീവനെ ശരമായും, പരമാത്മാവിനെ ലക്ഷ്യമായും ഈ രഥകല്പനയിലൂടെ വർണ്ണിക്കപ്പെട്ടിരിക്കുന്നു. രാഗദ്വേഷങ്ങൾ, ശോകമോഹഭയമദമാനാവമാനാദികൾ, അസൂയ, മായ, ഹിംസ, മാത്സര്യം, രജസ്സ്, അശ്രദ്ധ, വിശപ്പു്, ഉറക്കം, രാജസതാമസഭാവങ്ങൾ തുടങ്ങിയവയെ യാത്രികനു് നേരിടേണ്ട ശത്രുക്കളായി അറിയുക. രാജസതാമസഭാവങ്ങളെപ്പോലെ ദോഷഹേതുക്കളല്ലെങ്കിൽ പോലും, സമാധിസ്ഥനായിരിക്കുന്ന യതിയ്ക്കു് ബന്ധനഹേതുവാകാവുന്ന സ്വത്വഭാവത്തെക്കൂടി ത്യജിക്കേണ്ടതാകുന്നു.

ഭൌതികശരീരമാകുന്ന ഈ രഥത്തെ ഏതുകാലം വരെ ധരിച്ചിരിക്കുന്നുവോ അക്കാലമത്രയും ഇന്ദ്രിയങ്ങളെ തന്റെ വശഗതമാക്കി വയ്ക്കണം. ഗുരുവിന്റെ പാദസേവയാൽ മൂർച്ചയുള്ളതായി മാറിയ ജ്ഞാനമാകുന്ന വാൾകൊണ്ടു് അച്യുതനാകുന്ന ബലത്തോടുകൂടി രാഗദ്വേഷങ്ങളാകുന്ന ശത്രുക്കളെ ഇല്ലാതെയാക്കുക. അങ്ങനെ പ്രശാന്തനായ ജീവൻ ഒടുവിൽ ആ രഥത്തേയും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം, ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ ജീവനാകുന്ന രഥികനെ വഴിപിഴപ്പിക്കുകയും, വിഷയങ്ങളാകുന്ന കൊള്ളക്കാർക്കിടയിൽ കുടുക്കുകയും ചെയ്യും. അവരാകട്ടെ, സാരഥിയോടും കുതിരകളോടുമൊപ്പം ജീവനാകുന്ന രഥികനെ അതിഭയാനകമായ മരണഭീതിയോടുകൂടിയ സംസാരമാകുന്ന പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.

രാജാവേ!, വേദവിഹിതങ്ങളായ കർമ്മങ്ങൾ രണ്ടുവിധിമാണു. ഒന്നിനെ പ്രവൃത്തമെന്നും മറ്റേതിനെ നിവൃത്തമെന്നും പറയുന്നു. പ്രവൃത്തമെന്നതു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതും, നിവൃത്തമെന്ന ജീവനു് മോക്ഷത്തെ പ്രദാനം ചെയുന്നതുമായ കർമ്മങ്ങളാണു. ബലിയുൾപ്പെടുന്ന യാഗവും, അഗ്നിഹോത്രം മുതലായവയും, ദർശം, പൂർണ്ണമാസ്യം, ചാതുർമാസ്യം, പശുയാഗം, സോമയാഗം, വൈശ്യദേവയാഗം, ബലിഹരണം, ദ്രവ്യങ്ങളാൽ യജിക്കുന്ന യാഗം, എന്നിങ്ങനെയുള്ള കർമ്മങ്ങളെ ഇഷ്ടം എന്നറിയപ്പെടുന്നു. അതുപോലെ, ദേവാലയങ്ങൾ, പൂന്തോട്ടങ്ങൾ, പൊതുകിണറുകൾ, തണ്ണീർപന്തലുകൾ മുതലായവകളുടെ നിർമ്മാണകർമ്മങ്ങളെ പൂർത്തം എന്ന പേരിലറിയപ്പെടുന്നു. രണ്ടും ചേർന്നറിയപ്പെടുന്ന പ്രവൃത്തം എന്ന ഇത്തരം കർമ്മങ്ങൾ സകാമകർമ്മങ്ങളായിരിക്കെ അവ ജീവനിൽ വിഷയാ‍സക്തിയെ ഉണ്ടാക്കുന്നു. ഈ കർമ്മങ്ങളാൽ ബന്ധിതനായ ജീവന്റെ ഗതി പിന്നീടു് ധൂമഗതിയാണു. അതുകൊണ്ടു്, ആ ജീവൻ രാത്രിയും കൃഷ്ണപക്ഷവും ദക്ഷിണായനവും ചേർന്ന സഞ്ചാരപദത്തിലൂടെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. അവിടെനിന്നും പിന്നീടു് സസ്യലതാദികളായി ഭവിച്ചു്, ജീവികളുടെ ആഹാരമായും അതിലൂടെ രേതസ്സായും ഭവിച്ചു്, അല്ലയോ യുധിഷ്ഠിരാ!, അവർ വീണ്ടും ഭൂമിയിൽ പിറക്കുന്നു. ഇതിനെ പിതൃയാനം എന്നുവിളിക്കുന്നു. ഗർഭാധാനം മുതൽ ശ്മശാനയാത്രവരെയുള്ള വൈദികകർമ്മങ്ങളാൽ സംശുദ്ധനാകുന്ന ജീവൻ ഇതിനധികാരിയായിരിക്കുന്നു.

സാധകൻ കർമ്മരൂപേണയുള്ള യജ്ഞങ്ങളെ ജ്ഞാനത്താൽ പ്രകാശിതമായ ഇന്ദ്രിയങ്ങളിലും, ഇന്ദ്രിയങ്ങളെ മനസ്സിലും, മനസ്സിനെ വാക്കിലും, വാക്കിനെ വർണ്ണങ്ങളിലും, വർണ്ണങ്ങളെ ഓംകാരത്തിലും, ഓംകാരത്തെ കേന്ദ്രബിന്ദുവിലും, കേന്ദ്രബിന്ദുവിനെ നാദത്തിലും, നാദത്തെ പ്രാണനിലും, പ്രാണനെ ബ്രഹ്മത്തിലും ന്യസിപ്പിക്കണം.

രാജൻ!, ഇനി ഞാൻ നിവൃത്തമാർഗ്ഗത്തെക്കുറിച്ചു് പറയാം. അഗ്നി, സൂര്യൻ, പകൽ, വെളുത്തപക്ഷം, പൌർണ്ണമാസി എന്നിവ വഴിക്കു് ശരീരത്യാഗാനന്തരം ജീവൻ ബ്രഹ്മലോകത്തെ പൂകുന്നു. അവിടെ ദീർഘകാലം അധിവസിച്ചതിനുശേഷം, സ്ഥൂലോപാധികനായിരുന്ന ആ ജീവൻ സൂക്ഷ്മോപാധികനായും, തുടർന്നു് കാരണോപാധികനായും ഭവിക്കുന്നു. അനന്തരം ഈ മാറ്റങ്ങൾക്കെല്ലാം സാക്ഷിയായിരിക്കുന്ന ആ ജീവൻ കേവലാത്മാവിന്റെ ഭാവത്തെ പൂണ്ടു് മുക്തിയടയുന്നു. ഈ ലയനത്തെ ദേവയാനം എന്നാണു് വിശേഷിപ്പിക്കുന്നതു. ആത്മജ്ഞാനത്തിനുവേണ്ടി യത്നിക്കുന്നവൻ, ഇങ്ങനെ, മനസ്സിനെ നിയന്ത്രിച്ചു്, സ്ഥൂലങ്ങളിൽനിന്നും സൂക്ഷ്മങ്ങളായ ഓരോ ഭാവങ്ങളെ സ്വീകരിച്ചുകൊണ്ടു്, തന്റെ സ്വരൂപത്തെ കണ്ടറിയുന്നു. അവർ ഒരിക്കലും പിന്നീടു് സംസാരത്തിലേക്കു് നിവർത്തിക്കുന്നതല്ല. ഈ രണ്ടുഗതികളെ ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞിരിക്കുന്നവൻ ദേഹസ്ഥനായിരുന്നാൽ പോലും മോഹിക്കുന്നില്ല. കാരണം, ശരീരങ്ങൾ സ്വീകരിക്കുന്നതിനുമുമ്പു് കാരണരൂപനായിരിക്കുന്നതും. ശരീരം വിട്ടുകഴിഞ്ഞാൽ നിവർത്തിക്കപ്പെടുന്നതും, സർവ്വതിനും അകമ്പുറം കൊണ്ടവനും, അറിവും, അറിയപ്പെടേണ്ടതും, വാക്കും, വാച്യവും, ഇരുളും, വെളിച്ചവും എല്ലാം ജ്ഞാനനിഷ്ഠനായ താൻതന്നെയാകുന്നുവെന്നു് ആ ജീവനു് ബോധ്യപ്പെടുന്നു.

രാജാവേ!, ഇന്ദ്രിയഗോചരമായ സകലവസ്തുക്കളുടേയും പ്രതിബിംബം അയഥാർത്ഥമാണെങ്കിലും അവ വസ്തുനിഷ്ഠമായിത്തന്നെ അനുഭവപ്പെടുന്നു. ഇതിനെ ശാസ്ത്രീയമായി സ്ഥിതീകരിക്കുകയെന്നതു് വളരെ ദുർഘടമായ അവസ്ഥാവിശേഷമാണു. പഞ്ചഭൂതങ്ങൾ ചേർന്നുണ്ടായവയാണെങ്കിലും ഈ ശരീരം അവയുടെ പ്രതിബിംബമോ, വികാരമോ, പരിണാമമോ ആണെന്നു് പറയുവാൻ നിർവ്വാഹമില്ല. കാരണം, ഈ ശരീരത്തെ അവയുടെ സംയോഗമായോ വിയോഗമായോ നിരൂപിക്കുവാൻ സാധ്യമല്ല. അതുകൊണ്ടു് ഈ ദേഹം വെറുമൊരു മിഥ്യാസങ്കൽ‌പം മാത്രമാണു. ശരീരം പഞ്ചഭൂതാത്മകമായതിനാൽ അതിനു് തന്മാത്രകളോടുചേർന്നല്ലാതെ അസ്ഥിത്വമുണ്ടാകുകയില്ല. അങ്ങനെ നോക്കുമ്പോൾ, തന്മാത്രകളും മിഥ്യയാണെന്നേ പറയാനാകൂ. പരമാത്മതത്വത്തിനു് ഭേദഭാവങ്ങളില്ലെങ്കിലും ജീവനിലെ അവിദ്യ നീങ്ങിക്കിട്ടുന്നതുവരെ ആ തെറ്റിദ്ധാരണ നിലനിൽക്കുകതന്നെ ചെയ്യും. ജാഗ്രത്തും സുഷുപ്തിയും സ്വപ്നത്തിലില്ല എന്നതുപോലെ ഇതിനേയും മനസ്സിലാക്കിക്കൊള്ളുക. അതുകൊണ്ടു്, ആത്മജ്ഞാനി സ്വന്തം ആത്മാനുഭൂതിയിലൂടെ ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം എന്നീ മുന്നു് ഭേദഭാവങ്ങളേയും ഉള്ളവണ്ണം അനുസന്ധാനം ചെയ്തുകൊണ്ടു് തന്നെ സംബന്ധിക്കുന്നതായ ജാഗ്രത്, സ്വപ്നം, സുക്ഷുപ്തി എന്നീ അവസ്ഥാത്രയങ്ങളെ സന്ത്യജിക്കുന്നു.

ഇങ്ങനെ ഭേദഭാവങ്ങൾക്കസ്ഥിത്വമില്ലാത്തതിനാൽ, വസ്ത്രവും അതിലെ നൂലും പോലെ, കാര്യകാരണങ്ങൾ കേവലം ഒന്നുതന്നെയാണെന്നറിയുന്ന അവസ്ഥയെ ഭാവാദ്വൈതം എന്നു് വിളിക്കപ്പെടുന്നു. അല്ലയോ കുന്തീപുത്രാ!, മനസ്സ്, വാക്കു്, ശരീരം മുതലായവയാൽ ചെയ്യപ്പെടുന്ന സകല കർമ്മങ്ങളും പരബ്രഹ്മത്തിൽ അർപ്പിക്കപ്പെടുന്നതിനെയാണു് ക്രിയാദ്വൈതം എന്നുപറയുന്നതു. അതുപോലെ, സകലദ്രവ്യങ്ങളും അവയുടെ ഭോഗവും, ഭോക്താവുമെല്ലാം തമ്മിൽ വേറെല്ലെന്നറിയുന്ന ജീവന്റെ അവസ്ഥയ്ക്കു് ദ്രവ്യാദ്വൈതമെന്നും പറയപ്പെടുന്നു. അല്ലയോ മഹാരാജാവേ!, അതുകൊണ്ടു് മനുഷ്യൻ വർണ്ണാശ്രമധർമ്മങ്ങളുടെ അനുഷ്ഠാനത്തെ, ആപദ്ഘട്ടങ്ങളിലല്ലാതെ മറ്റു് യാതൊരവസരത്തിലും നിറവേറ്റാതിരിക്കരുതു. രാജൻ!, ഗൃഹസ്ഥനായി ജീവിച്ചുകൊണ്ടും വേദോക്തങ്ങളായ അവയുടെ അനുഷ്ഠാനത്താൽ ഭക്തിയുക്തനായ ഒരു  ജീവനു് ഭഗവദ്സന്നിധിയെ പ്രാപിക്കാവുന്നതാണു. ഹേ രാജാവേ!, അതിദുസ്തരമായ പല ആപത്തുകളിൽനിന്നും ശ്രീകൃഷ്ണപരമാത്മാവിന്റെ കാരുണ്യത്താൽ കരകയറിയവരാണു് നിങ്ങൾ. മാത്രമല്ല, ആ പാദങ്ങളിൽ ആശ്രയം കൊണ്ടതുവഴി നിങ്ങൾ സർവ്വദിക്കുകളേയും ജയിച്ചു് ഒടുവിൽ രാജസൂയമഹായജ്ഞം വരെ ചെയ്യുകയുണ്ടായി.

ഹേ യുധിഷ്ഠിരരാജൻ!, ഞാൻ കഴിഞ്ഞ മഹാകല്പത്തിൽ സർവ്വസമ്മതനായ ഉപബർഹണൻ എന്ന പേരോടുകൂടിയ ഒരു ഗന്ധർവ്വനായിരുന്നു. രൂപസുന്ദരതയാലും വാക്ചാതുര്യത്താലും ശരീരസൌരഭ്യത്താലും കാഴ്ചയിൽ സ്ത്രീകൾക്കു് പ്രിയങ്കരനും, പതിവായി മദ്യം സേവിക്കുന്നവനുമായ ഞാൻ വിഷയങ്ങളിൽ അത്യന്തം ആസക്തനായിരുന്നു. അന്നൊരിക്കൽ, ദേവന്മാരുടെ ഒരു യജ്ഞസദസ്സിൽ പ്രജാപതിമാർ ഹരികഥാലാപനത്തിനായി ഗന്ധർവ്വന്മാരേയും അപ്സരസ്സുകളേയും വിളിച്ചുകൂട്ടി. അതറിഞ്ഞ ഞാൻ കുറെ സ്ത്രീകളോടൊപ്പം പാടിക്കൊണ്ടു് അവിടെയെത്തുകയും, എന്റെ ആ ആദരവില്ലായ്മയെക്കണ്ടു് പ്രജാപതിമാർ കോപാകുലരാകുകയും, ഈ അനാദരവിനാൽ ശ്രീത്വം നഷ്ടമായ നീ ഉടനടി ശൂദ്രഭാവത്തെ പ്രാപിക്കുക എന്നുപറഞ്ഞു് എന്നെ ശപിക്കുകയും ചെയ്തു. ശാപകാരണമായി ഞാൻ ഒരു ശൂദ്രദാസിയിൽ ജന്മം കൊണ്ടു. എന്നാൽ ആ ജന്മത്തിലും ബ്രഹ്മജ്ഞന്മാരെ പരിചരിച്ചും അവരോടു് സഹവർത്തിച്ചും എനിക്കു് പിന്നീടു് ബ്രഹ്മപുത്രത്വം പ്രാപ്തമായി.

ഹേ രാജാവേ!, ഇതിനാലകം, അങ്ങു് ചോദിച്ച പ്രകാരം ഞാൻ ഗൃഹസ്ഥാശ്രമികൾക്കു് പാപക്ഷയം വരുത്തുന്ന കർമ്മഗതികളെ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇപ്രകാരം, ഗൃഹസ്ഥന്മാരും സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഋഷികളുടെ പദത്തെ പ്രാപിക്കുന്നതാണു. പാണ്ഡവന്മാരായ നിങ്ങൾ മനുഷ്യരിൽ വച്ചു് അങ്ങേയറ്റം ഭാഗ്യശാലികളാണു. കാരണം, മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവു് നിങ്ങളുടെ ഭവനത്തിലാണല്ലോ ഇപ്പോൾ താമസിക്കുന്നതു. ആയതുകൊണ്ടുതന്നെ തന്തിരുവടിയുടെ ദർശനത്തിനായി മഹാത്മാക്കൾ നാനാദിക്കുകളിൽനിന്നും ഇവിടേയ്ക്കു് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. അവർ അന്വേഷിച്ചലയുന്ന ബ്രഹ്മപരമാനന്ദത്തിന്റെ മൂർത്തീഭാവമാണു് ഈ ശ്രീകൃഷ്ണഭഗവാൻ. ആ പരമാനന്ദമൂർത്തിയാകട്ടെ, നിങ്ങളുടെ തോഴനായും, കൂട്ടുകാരനായും, ബന്ധുവായും, ആചാര്യനായും, ആത്മാവായുംതന്നെ കൂട്ടത്തിൽ വസിക്കുന്നുവല്ലോ!. ബ്രഹ്മാവു്, മഹാദേവൻ മുതലായ ദേവന്മാരാൽ പോലും ഉള്ളവണ്ണം അറിയപ്പെടാത്തവനും, മൌനം, ഭക്തി, മനസംയമനം എന്നിവയാൽ ഋഷീശ്വരന്മാർ ആരാധിച്ചുപോരുന്നവനുമായ ആ ഭഗവാൻ നിങ്ങളിൽ പ്രസാദിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഇങ്ങനെ ദേവർഷി നാരദനിൽനിന്നും വർണ്ണാശ്രമധർമ്മങ്ങളേയും ഭഗവദ്മഹിമകളേയും കേട്ടറിഞ്ഞു് പ്രേമവിഹ്വലനും സന്തുഷ്ടനുമായി ഭവിച്ച യുധിഷ്ഠരൻ നാരദമുനിയേയും ഭഗവാൻ ശ്രീകൃഷ്ണനേയും നമസ്ക്കരിച്ചു. തുടർന്നു്, നാരദർ ഭഗവാനേയും യുധിഷ്ഠിരനേയും നമിച്ചു് അവരിൽനിന്നും അനുജ്ഞയും വാങ്ങി യാത്രയായി. യുധിഷ്ഠിരനാകട്ടെ, ഭഗവാൻ ശ്രീകൃഷ്ണൻ സാക്താത് പരബ്രഹ്മമാണെന്നുള്ള സത്യത്തെ കേട്ടുധരിച്ചു് അത്യന്തം ആശ്ചര്യഭരിതനായി. ഹേ രാജൻ!, ഇങ്ങനെ ദക്ഷപുത്രിമാരുടെ വംശപരമ്പരകളെ പ്രത്യേകം പ്രത്യേകം അങ്ങേയ്ക്കായി വർണ്ണിക്കപ്പെട്ടു. ഈ വംശപരമ്പരയിലായിരുന്നു ദേവന്മാർ, അസുരന്മാർ, മനുഷ്യന്മാർ, കൂടാതെ സ്ഥാവരജംഗമങ്ങൾ സർവ്വതും ഉണ്ടായിവന്നതു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം സമാപിച്ചു.



ഓം തത് സത്.



Previous    Next







Instructions for Civilized Human Beings

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

7.14 ഗൃഹസ്ഥാശ്രമധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 14
(ഗൃഹസ്ഥാശ്രമധർമ്മം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, ബ്രഹ്മചര്യാശ്രമത്തെക്കുറിച്ചു് സംസാരിച്ചതിനുശേഷം നാരദർ യുധിഷ്ഠിരരോടു് വാനപ്രസ്ഥാശ്രമത്തെക്കുറിച്ചായിരുന്നല്ലോ പറഞ്ഞിരുന്നതു. അതുകേട്ടപ്പോൾ, യുധിഷ്ഠിരരിൽ ഗൃഹസ്ഥാശ്രമികൾക്കു് മോക്ഷം സിദ്ധിക്കില്ലയോ എന്ന സംശയമുദിച്ചു. അതറിയുവാനുള്ള ഇച്ഛയോടുകൂടി അദ്ദേഹം നാരദരോടു് ചോദിച്ചു: ഹേ ദേവർഷേ!, കുടുംബത്തിൽ ആസക്തരായിക്കഴിയുന്ന എന്നെപ്പോലുള്ള ഗൃഹസ്ഥാശ്രമികൾക്കു് സനാതനധർമ്മാനുഷ്ഠാനത്തിലൂടെ മുക്തിയെ പ്രാപിക്കുവാൻ എങ്ങനെയാണു് സാധിക്കുക?.

നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രമഹാരാജൻ!, ഗൃഹസ്ഥന്മാർ ഗൃഹസ്ഥവൃത്തികളെ വിധിയാംവണ്ണം അനുഷ്ഠിച്ചു് അവയെ വാസുദേവനിൽ അർപ്പിച്ചു് ജീവിക്കണം. മാഹാത്മാക്കളോടു് സംഗം ചേർന്നുകൊണ്ടു്, അവസരം കിട്ടുമ്പോഴൊക്കെ അവരിൽനിന്നും ശ്രീഹരിയുടെ കഥാമൃതങ്ങളെ ഭക്തിയോടെ കേട്ടുകൊണ്ടു് അവരോടൊപ്പം വർത്തിച്ചുകൊള്ളണം. സത്തുക്കളോടുള്ള സംഗത്താൽ, പുത്രകളത്രങ്ങളോടുള്ള ആസക്തി, ഉണർന്നുകഴിഞ്ഞാൽ സ്വപ്നത്തെയെന്നവണ്ണം, ഗൃഹസ്ഥാശ്രമി ഉപേക്ഷിക്കണം. ആവശ്യത്തിനുമാത്രമായി വിഷയങ്ങളെ അനുഭവിച്ചുകൊണ്ടു് ശരീരത്തിലും ഗൃഹത്തിലുമുള്ള ആസക്തി ഉള്ളുകൊണ്ടില്ലാതാക്കിയും, പുറമേ പ്രദർശിപ്പിച്ചും ജനമധ്യത്തിൽ അവർ വിഹരിക്കണം. ബന്ധുക്കളും, മാതാപിതാക്കന്മാരും, മക്കളും, സഹോദരന്മാരും, മറ്റുള്ള സുഹൃത്തുക്കളും എന്തൊക്കെ പറഞ്ഞാലും ആഗ്രഹിച്ചാലും അതിനെയൊക്കെ ആവുംവണ്ണം സാധിച്ചുകൊടുക്കുക. വൃഷ്ടിയാൽ ഭൂതലത്തിലുണ്ടാകുന്ന ധാന്യാദികളും, ഭൂമിയിൽനിന്നും ഖനനം ചെയ്തുകിട്ടുന്ന സ്വർണ്ണം മുതലായ സമ്പത്തുകളും മറ്റും സർവ്വേശ്വരന്റെ അനുഗ്രഹമായിക്കണ്ടു് അതിനെ സ്വയം അനുഭവിക്കുന്നതിലുപരി പൊതുനന്മയ്ക്കായി ഉപയോഗിക്കണം. മനുഷ്യർക്കു് സ്വന്തം നിലനിൽപ്പിനു് വേണ്ട ധനത്തിൽ മാത്രമേ അധികാരമുള്ളൂ. അധികമായി സിദ്ധിക്കുന്ന ധനത്തെ സ്വന്തമെന്നു് കരുതുന്നവൻ കള്ളനത്രേ!. മാത്രമല്ല, അവൻ ദണ്ഡനം അർഹിക്കുന്നവനുമാണു. സകലജീവഭൂതങ്ങളേയും സ്വന്തം മക്കളെപ്പോലെ കാണുവാനും ഒരു ഗൃഹസ്ഥാശ്രമിക്കു് കഴിയണം. അദ്ധ്യാത്മദൃഷ്ടിയിൽ അവയ്ക്കിടയിൽ യാതൊരു ഭേദവുമില്ലെന്നറിയണം.

ഗൃഹസ്ഥജീവിതം നയിക്കുന്നവനാണെന്നിരിക്കിലും ധർമ്മാർത്ഥകാമങ്ങളിൽ തീവ്രമായ ആസക്തിയെ വയ്ക്കുവാൻ പാടില്ല. അവർ സ്ഥലകാലങ്ങൾക്കനുസരിച്ചു് ദൈവദത്തമായി കിട്ടുന്നതെന്തിലും സംതൃപ്തരാകണം. ശരീരാത്മാക്കളെ ചേർത്തുനിർത്തുവാനായി മാത്രമേ അർത്ഥകാമങ്ങൾക്കായി യത്നിക്കാവൂ. കേവലം ധനസമ്പാദനാർത്ഥമായി ഒരിക്കലും ഉഗ്രകർമ്മങ്ങളിലേർപ്പെടരുതു. നായ്ക്കളേയും അതുപോലെ, തങ്ങൾക്കു് താഴെയുള്ളവരേയുമൊക്കെ യഥാവിധി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു് സഹായിക്കണം. വീട്ടിൽ വരുന്ന അഥിതികളെ ഭാര്യയോടൊപ്പം ചേർന്നു് യഥാവിധി സ്വീകരിക്കണം. മനുഷ്യൻ സ്വന്തം ഭാര്യയ്ക്കുവേണ്ടി സ്വയത്തേയോ, മാതാപിതാക്കളേയോ, ഗുരുക്കന്മാരേയോ വധിക്കുന്നു. അതുകൊണ്ടു്, ഗൃഹസ്ഥാശ്രമി ഭാര്യയിൽ അത്യാസക്തനാകാൻ പാടില്ല. മലമൂത്രപാത്രങ്ങളായ ശരീരങ്ങളിൽ അമിതമായ ആസക്തിയുണ്ടാകാതെ ശ്രദ്ധിക്കണം. കാരണം, ഈവക കാര്യങ്ങളെല്ലാംത്തന്നെ ഒരു ഗൃഹസ്ഥാശ്രമിയെ ധർമ്മപദത്തിൽനിന്നും വ്യതിചലിപ്പിക്കുവാൻ പോന്ന ശക്തിമത്തായ മായാജാലങ്ങളാണു.

ഈശ്വരദത്തമായി ലഭിച്ചതിനെ ഭഗവദ്പ്രസാദമായി കണ്ടനുഭവിക്കുന്നവനും, അതിൽ കൂടുതലായി വന്നുചേരുന്നതിൽ തന്റേതെന്ന അധികാരബോധത്തെ ത്യജിക്കുന്നവനും മഹാത്മാക്കളുടെ പദവിയിലേക്കെത്തിച്ചേരുന്നു. ദേവന്മാരിലും, ഋഷികളിലും, മനുഷ്യരിലും മറ്റു് ഭൂതങ്ങളിലും, പിതൃക്കളിലും, തന്നിലും നിറഞ്ഞിരിക്കുന്നതു് ഒരേ ഈശ്വരനാണെന്ന ബോധത്തോടെ, അവരെയെല്ലാം ഈശ്വരദത്തമായ വിഹിതങ്ങളാൽ പ്രത്യേകം പ്രത്യേകമായി ആരാധിക്കണം. യാഗം ചെയ്യുവാനുള്ള അധികാരവും സമ്പത്തുമുള്ളവനാണെങ്കിൽ നിർദ്ദിഷ്ടമായ വിധികളോടുകൂടിയ അഗ്നിഹോത്രാദി യജ്ഞങ്ങൾ അനുഷ്ഠിക്കാവുന്നതാണു. രാജാവേ!, സകലയജ്ഞങ്ങളുടേയും ഭോക്താവായ ഭഗവാൻ ശ്രീനാരായണനു് അഗ്നിമുഖത്തുനിന്നും ലഭിക്കുന്ന യജ്ഞവിഹിതങ്ങളേക്കാൾ പ്രിയമായതു് ബ്രാഹ്മണമുഖത്തുനിന്നും ഭക്ത്യാ ലഭിക്കുന്ന ഹവിസ്സുകളാണു. അതുകൊണ്ടു് സകലഭൂതങ്ങളുടേയും ഹൃദയകമലത്തിൽ കുടികൊള്ളുന്ന ആ ശ്രീഹരിയെ യഥാശക്തി ഉപാസിക്കുക. വിത്തവാനായവൻ അന്തരിച്ച മാതാപിതാക്കൾക്കും മറ്റു് ബന്ധുജനങ്ങൾക്കുംവേണ്ടി ഭാദ്രപദത്തിലെ കൃഷ്ണപക്ഷത്തിൽ നിർവ്വഹിക്കേണ്ടതായ ശ്രാദ്ധത്തെ ചെയ്തുകൊള്ളണം. ഉത്തരദക്ഷിണങ്ങളായ അയനങ്ങളിലും, വിഷു ദിവസത്തിലും, വെളുത്തവാവും തിങ്കളാഴ്ചയും ഒന്നുചേരുന്ന വ്യതീപാദങ്ങളിലും, പഞ്ചദശിയുടെ അവസാനമായ ദിനക്ഷയത്തിലും, ചന്ദ്രസൂര്യന്മാരുടെ ഗ്രഹണസമയങ്ങളിലും, ദ്വാദശിയോടൊപ്പം തിരുവോണം മുതലുള്ള മൂന്നു് ദിവസങ്ങൾ ഒത്തുചേരുന്ന സമയങ്ങളിലും തർപ്പണാദികൾ ചെയ്യേണ്ടതാണു. കൂടാതെ, അക്ഷയത്രിതിയയിലും, കാർത്തികമാസത്തിലെ വെളുത്ത നവമിയിലും, ഹേമന്തത്തിലും ശിശിരത്തിലുമുള്ള അഷ്ടകാലദിവസങ്ങളിലും ശ്രാദ്ധം മുതലായവയെ അനുഷ്ഠിക്കണം. രാജൻ!, മകം നക്ഷത്രമൊത്തുചേരുന്ന സമ്പൂർണ്ണപൌർണ്ണമിനാളിലും, സമ്പൂർണ്ണപൌർണ്ണമിയുടേയോ ന്യൂനപൌർണ്ണമിയുടേയോ മാസനക്ഷത്രങ്ങൾ ഒത്തുവരുന്ന ദിവസങ്ങളിലും ശ്രാദ്ധം ചെയ്യാവുന്നതാണു. അനിഴം, തിരുവോണം, ഉത്രം, ഉത്രാടം, ഉത്രട്ടാതി, എന്നീ നക്ഷത്രങ്ങൾ ദ്വാദശിയോടോ ഏകാദശിയോടോ ചേർന്നുവരുമ്പോഴും ശ്രാദ്ധം, തർപ്പണം മുതലായവയെ ചെയ്യണം. ശ്രാദ്ധാദി പിതൃകർമ്മങ്ങൾക്കുപുറമേ, ഈ കാലങ്ങൾ മറ്റുള്ള പുണ്യകർമ്മങ്ങൾക്കും ഉചിതമായ സമയങ്ങളാണു. ഇക്കാലങ്ങളിൽ സത്ക്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ മനുഷ്യനു് ഐശ്വര്യസിദ്ധിയുണ്ടാകുന്നു. പ്രത്യേകിച്ചു്, തീർത്ഥാടനം, നാമജപം, മറ്റു് വ്രതാനുഷ്ഠാനങ്ങൾ, ദേവപ്രീതി എന്നിവ ചെയ്യുകയും, പിതൃക്കൾക്കും മറ്റുള്ള ജീവഭൂതങ്ങൾക്കുമായി ദാനങ്ങൾ കൊടുക്കുകയും വഴി ശാശ്വതമായ ഫലങ്ങൾ സിദ്ധിക്കുന്നു. രാജാവേ!, ഗൃഹസ്ഥനായ മനുഷ്യൻ, തന്റേയും, ഭാര്യയുടേയും, മക്കളുടേയും വൈദികപരമായ ചടങ്ങുകൾ നടത്തുമ്പോഴും, കുടുംബത്തിൽ അന്തരിച്ചവരുടെ ശവദാഹകർമ്മങ്ങൾ, വാർഷികശ്രാദ്ധം മുതലായവ നടത്തുമ്പോഴും മറ്റും ദാനദർമ്മാധികൾ മുതലായ ശ്രേയസ്ക്കരങ്ങളായ കർമ്മങ്ങളെ ചെയ്യാൻ മറക്കരുതു.

രാജാവേ!, ഇനി ഞാൻ വൈദികകർമ്മങ്ങളാചരിക്കുവാൻ ശ്രേഷ്ഠമായ സ്ഥലങ്ങളെക്കുറിച്ചു് പറയാം. വൈഷ്ണവബ്രാഹ്മണരുള്ള പ്രദേശങ്ങളാണു് പ്രസ്തുതകർമ്മങ്ങൾക്കു് യോജിച്ചതു. സർവ്വചരാചരങ്ങളുമടങ്ങിയ ഈ പ്രപഞ്ചത്തിന്റെ ഏക ആശ്രയം ഭഗവാൻ ശ്രീഹരിതന്നെയാണു. അവനെ വച്ചാരാധിക്കുന്ന ക്ഷേത്രങ്ങൾ മേൽ‌പ്പറഞ്ഞ കർമ്മങ്ങൾക്കുത്തമമാണു. കൂടാതെ, ബ്രഹ്മചര്യം, വേദാധ്യയനം മുതലാവയെ ചെയ്യുന്ന പണ്ഡിതബ്രാഹ്മണരുള്ള സ്ഥലവും ശ്രേഷ്ഠകർമ്മങ്ങളുടെ ആചരണത്തിനു് അത്യുചിതമായി കരുതപ്പെടുന്നു. ഭഗവാൻ നാരായണൻ വാണരുളുന്ന ക്ഷേത്രങ്ങളും, അതുപോലെ പുരാണോക്തങ്ങളായ പുണ്യനദികളുമുള്ളിടവുമായ യാതൊരു ദേശം ധർമ്മാനുഷ്ഠാനങ്ങൾക്കു് യോഗ്യമായ സ്ഥലങ്ങളാണു. പുഷ്കരാദിസരോവരങ്ങൾ, മഹാത്മാക്കൾ അധിവസിക്കുന്ന പ്രദേശങ്ങൾ, ഗയ, പ്രയാഗ, പുലഹാശ്രമം, നൈമിഷാരണ്യം, ഫാൽഗുനക്ഷേത്രം, രാമേശ്വരം, പ്രഭാസതീർത്ഥം, ദ്വാരക, കാശി, മധുര പമ്പ, ബിന്ദുസരസ്സ്, ബദരികാശ്രമം, അളകാനദീതടം, സീതാരാമാശ്രമങ്ങൾ, മഹേന്ദ്രം, മലയം മുതലായ പർവ്വതങ്ങൾ, മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളും ശ്രാദ്ധാദി പുണ്യകർമ്മങ്ങൾക്കു് പാവനമായുള്ള സ്ഥാനങ്ങളാണു. അതുകൊണ്ടു്, ശ്രേയസ്സിനെ ആഗ്രഹിക്കുന്നവൻ ഈ സ്ഥലങ്ങളിൽ മുറയ്ക്കും പോയി പുണ്യകർമ്മങ്ങളനുഷ്ഠിക്കണം. അതു് മറ്റുള്ളവയെ അപേക്ഷിച്ചു് ആയിരം മടങ്ങിലേറെ ഫലസിദ്ധിയുണ്ടാക്കുന്നു.

ഹേ രാജാവേ!, പണ്ഡിതമതമനുസരിച്ചു്, ഭഗവാൻ ശ്രീഹരി മാത്രാണു് ഈ കർമ്മങ്ങൾക്കു് യോജ്യമായ സത്പാത്രമെന്നതു. കാരണം, സ്ഥാവരജംഗമങ്ങളടങ്ങിയ ഈ ജഗത്തു് അവന്റെ സ്വരൂപംതന്നെയാണല്ലോ!. അതുകൊണ്ടാണു്, ദേവന്മാരും ഋഷികളും സിദ്ധന്മാരും സനകാദികളുമൊക്കെ ഉണ്ടായിരുന്നിട്ടും, രാജസൂയത്തിൽ അഗ്രപൂജയ്ക്കായി ശ്രീകൃഷ്ണനെത്തന്നെ പാത്രമാക്കിയതു. അവൻ ജീവരാശികളാൽ വ്യാപ്തമായ ബ്രഹ്മാണ്ഡവൃക്ഷത്തിന്റെ നാരായവേരാണു. അതിനാൽ അവനെ പൂജിക്കുകയെന്നതു് സകലജീവഭൂതങ്ങൾക്കും സുസമ്മതമായ കാര്യമത്രേ!. അവനാൽ മാത്രമാണിവിടെ ഋഷികൾ, ദേവന്മാർ, മനുഷ്യർ, പക്ഷിമൃഗാദികൾ മുതലായ സകലചരാചങ്ങളുടേയും പുരമാകുന്ന ശരീരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു. പരമാത്മരൂപത്തിൽ ഈ പുരങ്ങളിൽ ശയിക്കുന്നതിനാൽ അവനെ പുരുഷൻ എന്ന അഭിധാനത്തോടുകൂടിയും അറിയപ്പെടുന്നു. സകലചരാചരങ്ങളിലും കുടിയരുളുന്ന പരമാത്മാവു് അവയ്ക്കെല്ലാം അവയുടെ പക്വതയ്ക്കനുസരിച്ചു് ജ്ഞാനത്തെ പ്രദാനം ചെയ്യുന്നു. അതിൽ മനുഷ്യനിൽ ആ പക്വത കൂടുതലുള്ളതിനാൽ അവനെ ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നു.

രാജാവേ!, എന്നാൽ, ത്രേതാദി യുഗങ്ങളിൽ മനുഷ്യർക്കിടയിൽ തിരസ്ക്കാരമനോഭാവങ്ങൾ കാണുകയും, അതിൽനിന്നു് മനുഷ്യരാശിയെ രക്ഷിക്കുവാനായി ക്രാന്തദർശികളായ ഋഷികൾ ഈശ്വരാരാധനത്തിനായി സാളഗ്രാമാദി പ്രതിമകൾ ഏർപ്പെടുത്തുകയും ചെയ്തു. ചിലർ അതിലൂടെ ഈശരനെ ആരാധിച്ചുതുടങ്ങി. എന്നാൽ പരസ്പരം ദ്വേഷിക്കുന്ന മനുഷ്യർക്കു് അതുകൊണ്ടും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല.

രാജൻ!, മനുഷ്യരുടെയിടയിലാകട്ടെ, ബ്രാഹ്മണരെ സത്പാത്രമായി അറിയുന്നു. കാരണം, അവർ വിദ്യകൊണ്ടും മനസം‌യമനം കൊണ്ടും ഈശ്വരസ്വരൂപമായ വേദത്തെ ധരിക്കുന്നവരാണു. ഹേ യുധിഷ്ഠിരാ!, മൂന്നുലോകങ്ങളേയും ഭഗവദ്മഹിമാകഥനത്താൽ ശുദ്ധീകരിക്കുന്ന ഭാഗവതോത്തമന്മാരായ ബ്രാഹ്മണർ ജഗദാത്മാവായ ഭഗവാൻ ശ്രീകൃഷ്ണനാലും ആരാധിക്കപ്പെടുന്നവരാണു.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






The duties and responsibilities of a Grihasthashrami

2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

7.13 പരമഹംസഋഷികളുടെ ധർമ്മം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 13
(പരമഹംസഋഷികളുടെ ധർമ്മം.)


നാരദർ പറഞ്ഞു: ഹേ ധർമ്മപുത്രരേ!, ഇങ്ങനെ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ ലയക്രമത്തെ ധ്യാനിച്ചുറപ്പിച്ചതിനുശേഷം, ആത്മാവിനെ മാത്രം വീണ്ടെടുത്ത വാനപ്രസ്ഥൻ തുടർന്നു് സന്യാസം സ്വീകരിക്കണം. ഒരു ഗ്രാമത്തിൽ ഒരു രാത്രി മാത്രം ചിലവഴിച്ചുകൊണ്ടു് ഭൂമിയിലാകമാനം ചുറ്റിനടക്കണം. വസ്ത്രം കൌപീനം മാത്രമായിരിക്കണം. ആവശ്യമില്ലാത്തപ്പോൾ, കമണ്ഡലു, ദണ്ഡു് എന്നിവയൊഴിച്ചു് മറ്റൊന്നും കൈവശം വച്ചുകൂടാ. ഭിക്ഷുവായി, ആത്മാനന്ദിയായി, യാതൊരാശ്രയവും കൂടാതെ, സകലഭൂതങ്ങളുടേയും ഹിതകാരിയായി, ശാന്തനായി, ഭഗവാനിൽ മനസ്സർപ്പിച്ചു് തികച്ചും തനിയേ സഞ്ചരിച്ചുകൊള്ളുക. കാര്യകാരണങ്ങൾക്കതീതനായ പരമാത്മാവിനെ സകലചരാചരങ്ങളിലും, കാര്യകാരണമയമായ സകലചരാചങ്ങളെ പരമാത്മാവിലും ദർശിക്കണം. ഉറക്കത്തിനും ഉണർവിനുമിടയ്ക്കുള്ള ആത്മാനുഭൂതിയെ കണ്ടറിഞ്ഞു്, ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന കേവലസത്യത്തെ മനസ്സിലാക്കി, ബന്ധവും മോക്ഷവും വെറും മിഥ്യയായ സങ്കല്പങ്ങൾ മാത്രമാണെന്നറിഞ്ഞുകൊള്ളണം. ശരീരം അനിത്യമാണെന്നും, ഇതിനു് മരണം സംഭവിക്കുമെന്നും ഉറപ്പിച്ചുകൊണ്ടു്, ജീവിതത്തിൽ ആസക്തികൂട്ടാതെ, കാലത്തിനെ കാത്തിരിക്കുക. അദ്ധ്യാത്മമല്ലാത്ത യാതൊരു് വിദ്യയേയും സ്വീകരിക്കരുതു. ഗുരുത്വം ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയുമരുതു. തർക്കശാസ്ത്രങ്ങളെ തള്ളിക്കളയുക. യാതൊന്നിനോടും പക്ഷം ചേരാതിരിക്കുക. നിർബന്ധബുദ്ധ്യാ ശിഷ്യന്മാരെ നിർമ്മിക്കരുതു. വ്യത്യസ്ഥങ്ങളായ അനേകം ഗ്രന്ഥങ്ങളെ അഭ്യസിക്കുകയും ചെയ്യരുതു. ധനശേഖരണാർത്ഥം പ്രഭാഷണങ്ങൾ നടത്തുകയോ മറ്റു് സംരംഭങ്ങൾക്കു് വഴിയൊരുക്കുകയോ ചെയ്യരുതു. ജീവന്മുക്തനായ ഒരു സന്യാസി ആശ്രമനിയമങ്ങളേയും ആചാരങ്ങളേയും അവസരോചിതമായി അനുഷ്ഠിക്കുകയോ അനുഷ്ഠിക്കാതിരിക്കുകയോ ചെയ്യാം. ആശ്രമധർമ്മങ്ങളനുഷ്ഠിക്കുന്നവനായാലും അവയെ ത്യജിച്ചവനായാലും, യതി ഉന്മത്തനെപ്പോലെയും ബുദ്ധിയുറയ്ക്കാത്ത കുട്ടികയെപ്പോലെയും, ഊമയെപ്പോലെയും സ്വയത്തെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കണം.

രാജാവേ!, ഈ വിഷയത്തിനുദാഹരണമായി അസുരരാജാവായ പ്രഹ്ലാദനും ഒരു മുനിയുമായി നടന്ന സംഭാഷണം ഞാനോർക്കുന്നു. ഭക്തനായ പ്രഹ്ലാദൻ തന്റെ മന്ത്രിമാരുമൊത്തു് പ്രജകളെ നേരിട്ടുകാണുവാനായി ചുറ്റിത്തിരിയുന്ന സമയം, സഹ്യപർവ്വതത്തിന്റെ താഴ്വരയിലുള്ള കാവേരീനദിയുടെ തീരത്തു് വെറും നിലത്തു് പൊടിപുരണ്ടു് മലിനമായ ശരീരത്തോടുകൂടി കിടന്നിരുന്ന ആ മുനിയെ കാണുകയുണ്ടായി. പ്രവൃത്തികൊണ്ടോ, വാക്കുകൾകൊണ്ടോ, രൂപം കൊണ്ടോ അദ്ദേഹം ഇന്ന വിധത്തിലുള്ളവനാണെന്നറിയാൻ ആർക്കുംതന്നെ കഴിയുമായിരുന്നില്ല. എന്നാൽ, പ്രഹ്ലദനാകട്ടെ, ആ പാദങ്ങളിൽ ശിരസ്സാ നമസ്ക്കരിച്ചതിനുശേഷം, ജിജ്ഞാസുവായിക്കൊണ്ടു് അദ്ദേഹത്തോടിങ്ങനെ ചോദിച്ചു: ഹേ മഹാത്മാവേ!, അങ്ങയുടെ തടിച്ചുകൊഴുത്ത ഈ ശരീരം കണ്ടാൽ അങ്ങൊരു പരിശ്രമിയും സുഖഭോഗങ്ങളനുഭവിക്കുന്നവനുമാണെന്നു് തോന്നും. ഇവിടെ യത്നിക്കുന്നവനുമാത്രമേ ധനം സമ്പാദിക്കുവാൻ കഴിയുകയുള്ളൂ. ധനമുള്ളവർക്കേ സുഖവുമുണ്ടാകൂ. അതുപോലെ, സുഖാനുഭവങ്ങളിലൂടെ മാത്രമേ ഈവിധം ദൃഢമായ ഒരു ശരീരത്തെ നിലനിർത്തുവാൻ സാധിക്കുകയുള്ളൂ. ഹേ ബ്രഹ്മൻ!, യാതൊരു പ്രവൃത്തിയും ചെയ്യാതെ, വെറും നിലത്തുകിടക്കുന്ന അങ്ങയുടെ പക്കൽ സുഖാനുഭവത്തിനാധാരമായ ധനമുണ്ടാകാനുള്ള യാതൊരു വഴിയും നാം കാണുന്നില്ല. ഹേ ബ്രാഹ്മണാ!, പിന്നെങ്ങനെയാണു് അങ്ങേയ്ക്കീവിധം സ്ഥൂലമായ ഒരു ശരീരം ലഭിച്ചിരിക്കുന്നതു?. ജനങ്ങൾ പലവിധം കർമ്മങ്ങളിലേർപ്പെട്ടു് ജീവിക്കുന്നതും നോക്കിക്കൊണ്ടു് ജ്ഞാനനിപുണനായ അങ്ങു് ഉദാസീനനായി ഇങ്ങനെ കിടക്കുന്നതെന്തുകൊണ്ടാണു?.

നാരദർ തുടർന്നു: രാജാവേ!, പ്രഹ്ലാദന്റെ ഈ വാക്കുകൾ കേട്ടു് പുഞ്ചിരിച്ചുകൊണ്ടു് ആ മഹാമുനി ഇപ്രകാരം പറഞ്ഞു: ഹേ അസുരശ്രേഷ്ഠാ!, അങ്ങു് ജ്ഞാനികളാൽ സമ്മതനാണു. മനുഷ്യരുടെ പ്രവൃത്തിനിവൃത്തികളുടെ ഫലങ്ങളെ അങ്ങു് ആദ്ധ്യാത്മദൃഷ്ടിയിലൂടെ കണ്ടറിഞ്ഞവനാണല്ലോ. അങ്ങയുടെ ഭക്തിയിൽ സമ്പ്രീതനായ ഭഗവാൻ നാരായണൻ സദാ അങ്ങയുടെ ഹൃദയത്തിൽ വസിക്കുച്ചുകൊണ്ടു്, സൂര്യൻ ഇരുട്ടിനെയെന്നതുപോലെ, അങ്ങിലെ അജ്ഞാനത്തെയകറ്റിക്കൊണ്ടിരിക്കുന്നു. എങ്കിലും, യഥാശക്തി ഞാൻ അങ്ങയുടെ ചോദ്യത്തിനുത്തരം പറയാം. എന്തെന്നാൽ, ആത്മശുദ്ധി ആഗ്രഹിക്കുന്നവർക്കു് അങ്ങു് ബഹുമാന്യനാണു.

രജാവേ!, പലതരം യോനിയിൽ പിറന്നു്, ജനനമരണമായ സംസാരത്തിൽ എത്രകണ്ടനുഭവിച്ചിട്ടും പൂർത്തിയാകാത്ത ആശാപാശത്താൽ ബന്ധിതനായി കർമ്മങ്ങളനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു ഞാൻ. കർമ്മബന്ധത്താൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഞാൻ യഥൃശ്ചയാ ഭൂമിയിൽ മനുഷ്യനായി പിറന്നു. ഈ ലോകം, സത്ക്കർമ്മത്താൽ സ്വർഗ്ഗത്തേയും, ദുഷ്കർമ്മത്താൽ നീചയോനീജന്മത്തേയും, മിശ്രകർമ്മത്താൽ മനുഷ്യജന്മത്തേയും, സർവ്വകർമ്മപരിത്യാഗത്താലാകട്ടെ, മുക്തിയേയും പ്രദാനം ചെയ്യുന്നു. എന്നാൽ, ഇവിടെ സുഖത്തിനും ദുഃഖനിവാരണത്തിനുമായി വിവിധകർമ്മങ്ങളിലേർപ്പെട്ടുകഴിയുന്ന മനുഷ്യർ തങ്ങളുടെ പ്രതീക്ഷയ്ക്കു നേർവിപരീതമായ ഫലത്തെ നേടുന്നതുകണ്ടിട്ടാണു് ഞാൻ കർമ്മങ്ങളെ ത്യജിച്ചുകൊണ്ടു് ഇങ്ങനെ ജീവിക്കുന്നതു. ജീവന്റെ സ്വരൂപംതന്നെ സുഖമാണു. കർമ്മങ്ങളിൽനിന്നു് വിട്ടുനിൽക്കുമ്പോൾ അതു് പ്രകാശിക്കുന്നു. അതുകൊണ്ടു്, വിഷയസുഖങ്ങളെ ക്ഷണികങ്ങളായി കണ്ടറിഞ്ഞു് പ്രാരബ്ദഫലങ്ങളെ അനുഭവിച്ചുകൊണ്ടു് ഞാൻ കാലം കഴിക്കുകയാണു

ആത്മാവിന്റെ സ്വരൂപംതന്നെയായ ഈ സുഖത്തെ അറിയാതെ മിഥ്യയും അല്പവുമായ വിഷയസുഖങ്ങൾക്കുപിറകേ പോയി മനുഷ്യൻ നാനായോനിയിൽ ജന്മങ്ങൾ സ്വീകരിച്ചുകൊണ്ടു് ഈ സംസാരത്തിൽ ചുറ്റിത്തിരിയുന്നു. ജലത്തിലെ പായലുകളാൽതന്നെ മറയപ്പെട്ട ജലത്തെ കാണാതെ അങ്ങു് ദൂരെ ജലം പോലെ തോന്നിക്കുന്ന മരീചികയെ കണ്ടു് ജലദാഹിയായി പാഞ്ഞുപോകുന്നതുപോലെ, അജ്ഞാനത്താൽ മനുഷ്യൻ സാങ്കല്പികമായ മായയിൽ പുരുഷാർത്ഥത്തെ തേടുന്നു. ഇങ്ങനെ, പ്രാരബ്ദങ്ങളായി കിട്ടിയിരിക്കുന്ന ഈ ശരീരത്തിലൂടെ സുഖത്തേയും ദുഃഖശമനത്തേയും ആഗ്രഹിച്ചുകൊണ്ടു് മനുഷ്യർ ചെയ്യുന്ന സകല പ്രവൃത്തികളും നിഷ്ഫലമായിപ്പോകുന്നു. ഇനി, താപത്രയങ്ങളാൽ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ മനുഷ്യർ കഷ്ടപ്പെട്ടു് നേടുന്ന അല്പവും മിഥ്യയുമായ ഈ അർത്ഥകാമങ്ങളെക്കൊണ്ടു് അല്ലെങ്കിൽത്തന്നെ എന്തുനേടാൻ?. ഭയം കൊണ്ടും, ഉറക്കമില്ലാതെയും, എല്ലാവരിലും സംശയദൃഷ്ടി പതിപ്പിച്ചുകൊണ്ടും ഈ അജിതേന്ദ്രിയന്മാർ നേരിടുന്ന ക്ലേശം ഞാൻ കാണാറുണ്ടു. ധനവും ജീവനുമുള്ളവർക്കു് രാജാവിൽനിന്നും, കള്ളന്മാരിൽനിന്നും, ശത്രുക്കളിൽനിന്നും, ബന്ധുക്കളിൽനിന്നും, പക്ഷിമൃഗാദികളിൽനിന്നും, യാചകന്മാരിൽനിന്നും, കാലത്താലും, മാത്രമല്ലാ, തന്നിൽനിന്നും ഭയം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അവ മനുഷ്യരിൽ ദുഃഖം, മോഹം, ഭീതി, കോപം, ആസക്തി, പേടി എന്നിവയുണ്ടാക്കുന്നു. അതുകൊണ്ടു് അവയിലുള്ള ആസക്തിയെ മനുഷ്യൻ ത്യജിക്കുകതന്നെവേണം.

ഹേ രാജൻ!, ഇവിടുത്തെ ഗുരുക്കന്മാർ തേനീച്ചയേയും പെരുമ്പാമ്പിനേയും പോലെയാണു. അവർ തങ്ങളുടെ ശിക്ഷണത്തിലൂടെ ജീവനു് വിരക്തിയും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. വിഷയങ്ങളിലുള്ള വിരക്തി ഞാൻ തേനീച്ചകളിൽനിന്നുമാണു് പഠിച്ചതു. തേനീച്ച തേനിനെയെന്നതുപോലെ, മനുഷ്യൻ അല്പാല്പമായി ശേഖരിച്ചുവയ്ക്കുന്ന ധനം അവനെ കൊന്നിട്ടുപോലും മറ്റുള്ളവർ കരസ്ഥമാക്കുന്നു. രാജൻ!, ഒരു പെരുമ്പാമ്പിനെപ്പോലെ, യാതൊരു പരിശ്രമവും ചെയ്യാതെ യദൃശ്ചയാ ലഭിക്കുന്ന എന്തിനാലും തൃപ്തനായിക്കൊണ്ടു് ഞാനൊരിടത്തുതന്നെ കിടക്കുന്നു. ഇനി ഏറെ നാളുകളേയ്ക്കായി ഒന്നുംതന്നെ കിട്ടിയില്ലെങ്കിലും ഞാൻ സന്തുഷ്ടനായി ജീവിക്കുന്നു. എനിക്കു് ലഭിക്കുന്ന അന്നം ചിലപ്പോൾ കുറച്ചാകാം, മറ്റുചിലപ്പോൾ അധികമായേക്കാം. ചിലപ്പോൾ അവയ്ക്കു് രുചിയുണ്ടാകാം, എന്നാൽ മറ്റുചിലപ്പോൾ അവ രുചിയോ ഗുണമോ ഉള്ളതാകുകയില്ല. എന്നാൽ, അവ എന്തുതന്നെയായാലും ഞാൻ തൃപ്തിയോടെ അതിനെ ഭക്ഷിക്കുന്നു. ഹേ പ്രഹ്ലാദാ!, എനിക്കു് ലഭിക്കുന്ന അന്നം ചിലപ്പോൾ ആദരവോടെ കിട്ടിയതാകും, ചിലപ്പോൾ അനാദരവോടെ കിട്ടിയതാകും. ഞാൻ ഒരിക്കലും ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാതെ ലഭിച്ചതെന്തും തൃപ്തിയോടെ ഭക്ഷിക്കുന്നു. ചിലപ്പോൾ, വയർ നിറയെ ആഹരിച്ചതിനുശേഷവും, ആരെങ്കിലും എന്തെങ്കിലും തന്നാൽ, രാത്രിയിലായാലും പകലായാലും ഞാൻ അതും ഭക്ഷിക്കുന്നു. ചുരുക്കത്തിൽ, എന്റെ പ്രാരബ്ദത്തെ അനുഭവിച്ചുകൊണ്ടു് സന്തുഷ്ടനായിക്കഴിയുന്നവനാണു ഞാൻ. പട്ടുവസ്ത്രമായാലും, സാധാരണവസ്ത്രമായാലും, കീറത്തുണിയായാലും, മരവുരിയായാലും, അതല്ല, ഇനി മറ്റുവല്ലതുമാണെങ്കിൽത്തന്നെയും ഞാനവയെ സന്തോഷത്തോടെ ധരിക്കുന്നു. ചിലപ്പോൾ വെറും നിലത്തായിരിക്കും ഉറങ്ങുക. എന്നാൽ മറ്റുചിലപ്പോൾ പുല്ലിലും ഇലയിലും കല്ലിന്റെ പുറത്തും ചാമ്പലിലുമൊക്കെ കിടന്നുറങ്ങാറുണ്ടു. എന്നാൽ, ചിലപ്പോഴാകട്ടെ, ചിലർ വന്നെന്നെന്നെ കൂട്ടിക്കൊണ്ടുപോയി പട്ടുമെത്തയിൽ കിടത്തിയുറക്കാറുമുണ്ടു. ചിലപ്പോൾ കുളിച്ചു് ശുദ്ധനായി അനുലേപനം ചെയ്തു് നല്ല വസ്ത്രങ്ങൾ ധരിച്ചു് പൂമാലയും മറ്റും ചാർത്തി ആനപ്പുറത്തോ കുതിരപ്പുറത്തോ തേരിലോ ഒക്കെ യാത്രചെയ്യാറുണ്ടു. എന്നാൽ ചിലപ്പോൾ വെറും നഗ്നനായി ഒരു പ്രേതത്തെപ്പോലെയും സഞ്ചരിക്കാറുമുണ്ടു. പലതരത്തിലുള്ള ഈ ജനസമൂഹത്തെ ഞാൻ വന്ദിക്കാറുമില്ല, നിന്ദിക്കാറുമില്ല. ഇവർക്കു് ശ്രേയസ്സിനേയും മോക്ഷത്തേയും ആശംസിച്ചുകൊണ്ടു് ഞാനവർക്കിടയിൽ ചുറ്റിത്തിരിയുന്നു.

അസുരശ്രേഷ്ഠാ!, മുനി ഭേദഭാവത്തെ തന്റെ ചിത്തത്തിൽ ഹോമിക്കണം. പിന്നീടതിനെ അഹങ്കാരതത്ത്വത്തിലും ഹോമിക്കുക. അഹങ്കാരത്തെ മഹത്തത്ത്വത്തിലും ഹോമിക്കണം. ഇങ്ങനെ, ഭേദഭാവം ഇല്ലാതാകുന്നു. മുനി എപ്പോഴും തന്റെ ഭൌതികമായ അസ്ഥിത്വത്തെ മായയുടെ പ്രതിഭാസമായി കണ്ടറിയണം. അതു് ആത്മജ്ഞാനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. സത്യത്തെ കണ്ടറിഞ്ഞവനും ആത്മജ്ഞാനിയുമായവൻ സർവ്വകർമ്മങ്ങളിൽനിന്നും വിരക്തി പ്രാപിക്കേണ്ടതാണു.  ഹേ പ്രഹ്ലാദമഹാരാജാവേ!, അങ്ങു് ജീവന്മുക്തനും ഭഗവദ്ഭക്തനുമാണു. അങ്ങേയ്ക്കു് പൊതുജനങ്ങളുടെ അഭിപ്രായമോ ഇക്കണ്ട വേദങ്ങളുടെ ആവശ്യമോ ഇല്ല. എന്നാലും, അങ്ങു് ചോദിച്ചതുകൊണ്ടു് ഞാനെന്റെ അനുഭവങ്ങളെ വർണ്ണിച്ചുവെന്നേയുള്ളൂ.

നാരദർ പറഞ്ഞു: ഹേ യുധിഷ്ഠിരരാജാവേ!, ആ മഹാത്മാവിൽനിന്നും അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ചു് കേട്ടറിഞ്ഞ പ്രഹ്ലാദൻ ഒരു പരമഹംസഋഷിയുടെ ധർമ്മമെന്തെന്നുള്ളതു് സ്വയം മനസ്സിലാക്കി. അനന്തരം, ആ പാദങ്ങളിൽ നമസ്ക്കാരമർപ്പിച്ചു്, അദ്ദേഹത്തിന്റെ അനുവാദാനുഗ്രഹാശ്ശിസ്സുകളോടെ തന്റെ ഗൃഹത്തിലേക്കു് മടങ്ങി.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next







The way of existence of Paramahamsa Rshis

2019, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

7.12 സനാതനധർമ്മം – ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 12
(സനാതനധർമ്മം ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ)



ശ്രീനാരദർ പറഞ്ഞു: അല്ലയോ! യുധിഷ്ഠിരരാജാവേ!, സനാതനധർമ്മത്തിന്റെ സുപ്രധാനമായ നിയമങ്ങളിൽ ചിലതാണു് ബ്രഹ്മചര്യാദി നാലാശ്രമങ്ങൾ.  ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവൻ ഗുരുകുലത്തിൽ താമസിച്ചുകൊണ്ടു് ഗുരുവിന്റെ ദാസനായി അദ്ദേഹത്തിൽ ദൃഢമായ ഭക്ത്യാദരവുകളുൾക്കൊണ്ടു് വർത്തിക്കണം. ഉള്ളിൽ അല്പം പോലും അഹങ്കാരമില്ലാതെ ഗുരുവിന്റെ ഹിതത്തെ കണ്ടറിഞ്ഞുപെരുമാറണം. കാലത്തും വൈകിട്ടുമായിട്ടുള്ള സന്ധ്യകളിഗുരു, അഗ്നി, ആദിത്യൻ, ദേവന്മാർ എന്നിവരെ ധ്യാനിക്കുകയും, ഗായത്രിമന്ത്രത്തെ ജപിക്കുകയും വേണം. കൂടാതെ, മനസ്സിനെ ഏകാഗ്രമാക്കിവയ്ക്കുകയും മൌനം ശീലിക്കുകയും ചെയ്യണം. ഗുരു ക്ഷണിക്കുമ്പോൾ ഭക്തിയോടെ അദ്ദേഹത്തിൽനിന്നും വേദങ്ങളെ അധ്യയനം ചെയ്യുക. തമ്മിൽ കാണുമ്പോഴും പിരിയുമ്പോഴും ഗുരുപാദം ശിരസ്സാ പ്രണമിക്കുകയും വേണം. ദർഭ, കമണ്ഡലു, ദണ്ഡു് എന്നിവ എപ്പോഴും കൈവശം വയ്ക്കുക. മാന്തോലുടുക്കുക. യജ്ഞോപവീതത്തേയും, ദർഭകൊണ്ടുള്ള പവിത്രവുത്തെയും ധരിക്കുക. പ്രഭാതത്തിലും സായംകാലത്തിലും ഭിക്ഷാടനം നടത്തുക. ഭിക്ഷയെടുത്തുകിട്ടുന്ന വസ്തുക്കൾ ഗുരുവിനു് സമർപ്പിക്കുക. ഗുരുവിന്റെ അനുവാദത്തോടുകൂടിമാത്രം ആഹരം കഴിക്കുക, അല്ലാത്തപക്ഷം, ഉപവസിക്കുക.

സത്ഗുണങ്ങളും, മിതഭക്ഷണവും ശീലിക്കുക. കർമ്മത്തിൽ കുശലതയും ശ്രദ്ധയും ഉണ്ടാക്കു. സ്ത്രീകളിലും സ്ത്രീജിതന്മാരിലും ആവശ്യത്തിനായിമാത്രം ഇടപഴകുക. ഇന്ദ്രിയങ്ങൾ സംയമികളുടെ മനസ്സിനെപോലും ആകർഷിക്കുന്നതിനാൽ ബ്രഹ്മചാരി സ്ത്രീകളുമായുള്ള സല്ലാപത്തെ തീർത്തും ഒഴിവാക്കേണ്ടതാകുന്നു. ബ്രഹ്മചാരി ഒരിക്കലും ഗുരുകുലത്തിലെ സ്തീകളെക്കൊണ്ടു് മുടികെട്ടിക്കുകയോ ശരീരം തിരുമ്മിക്കുകയോ, എണ്ണതേപ്പിക്കുകയോ, കുളിപ്പിപ്പിക്കുകയോ ചെയ്യരുതു. കാരണം, സ്ത്രീ അഗ്നിയെപ്പോലെയും, പുരുഷൻ നെയ്ക്കുടം പോലെയുമാണു. അതുകൊണ്ടു്, ബ്രഹ്മചാരി മാത്രല്ല, സ്ത്രീസംഗം, അതിനി മകളായിരുന്നാൽ പോലും, ഗൃഹസ്ഥനും സന്യാസിയുംകൂടി വർജ്ജിക്കേണ്ടതാണു. ആത്മജ്ഞാനത്താൽ ദേഹേന്ദ്രിയാദികളെ വെറും മായാസങ്കപങ്ങളായി അറിയാത്തിടത്തോളം കാലം ജീവനു് സ്തീപുരുഷഭേദം വിട്ടുപോകുകയില്ല. ഈ ഭേദം മനസ്സിൽനിന്നു് അകലുന്നതുവരെ പുരുഷൻ സ്ത്രീകളോടും, സ്ത്രീകൾ പുരുന്മാരോടും ആകർഷിതരാകുന്നു. ഈ നിയമം ബ്രഹ്മചാരിക്കൊപ്പം, ഗൃഹസ്ഥന്മാർക്കും സന്യാസിമാർക്കും കൂടിയുള്ളതാണു. എന്നാൽ, ഗൃഹസ്ഥാശ്രമികൾക്കു് ഗുരുവിനെ ദൈനംദിനമായി ശ്രുശ്രൂഷിക്കേണ്ട ആവശ്യമില്ല.

രാജൻ!, ബ്രഹ്മചാരീവ്രതം ദീക്ഷിച്ചിരിക്കുന്നവൻ കണ്ണെഴുതാനോ, തേച്ചുകുളിക്കാനോ, ശരീരം തിരുമ്മിയുഴിയാനോ, സ്ത്രീകളുടെ ചിത്രം വരയ്ക്കാനോ, മാംസം ഭക്ഷിക്കുവാനോ, മദ്യം സേവിക്കുവാനോ, പൂമാല ചൂടുവാനോ, അണിഞ്ഞൊരുങ്ങുവാനോ പാടുള്ളതല്ല. ബ്രാഹ്മണക്ഷത്രിയവൈശ്യന്മാർ ഗുരുകുലത്തിൽത്തന്നെ താമസിക്കണം. അവിടെ അവർ യഥാശക്തി വേദാധ്യയം ചെയ്യണം. കഴിയുമെങ്കിൽ ഗുരു ആവശ്യപ്പെടുന്ന ദക്ഷിണ സമർപ്പിക്കുകയും ചെയ്യണം. തുടർന്നു്, ഗുരുവിന്റെ അനുവാദത്തോടെ ഗുരുകുലത്തിൽനിന്നും വിരമിക്കാവുന്നതാണു. ശേഷം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നിവയിൽനിന്നും ഏതാശ്രമവും സ്വീകരിക്കാം. രാജാവേ!, അഗ്നിയിലും, ഗുരുവിലും, തന്നിലും, സകലജീവഭൂതങ്ങളിലും, എന്നുവേണ്ടാ, ർവ്വചരാചരങ്ങളിലും അകംപുറം കൊണ്ടുവാഴുന്ന സർവ്വത്രവ്യാപ്തമായ ഈശ്വരനെ കണ്ടറിയുക. ഇങ്ങനെ ആശ്രമികൾ, അറിയേണ്ടുന്നതിനെ അറിഞ്ഞവനായി, പരബ്രഹ്മത്തെ അധിഗമിക്കുന്നു.

രാജാവേ!, യാതൊരു നിയമങ്ങളെ ആചരിച്ചുകൊണ്ടു് ഒരു വാനപ്രസ്ഥൻ ഋഷിലോകത്തെ പ്രാപിക്കുമോ, ഇനി ഞാൻ അതിനെക്കുറിച്ചു് അങ്ങയോടു് പറയാം. വാനപ്രസ്ഥൻ ഒരിക്കലും കൃഷി ചെയ്തുണ്ടാക്കിയ ധാന്യത്തെ ഭക്ഷിക്കരുതു. ഇനി, കൃഷി ചെയ്യാതെ താനേ ഉണ്ടായതാണെങ്കിലും, തു് പക്വമാകാത്തതാണെങ്കിൽ, അങ്ങനെയുള്ള ധാന്യവും ഭക്ഷിക്കരുതു. അഗ്നിയിൽ പാകം ചെയ്തതോ, അപക്വമായതോ ആയ ഫലങ്ങൾ ഭക്ഷിക്കുവാൻ പാടില്ല. എന്നാൽ സൂര്യപ്രകാശത്താൽ പക്വമായതിനെ ഭക്ഷിക്കാവുന്നതാണു. നിത്യകർമ്മങ്ങൾക്കായുള്ള ഹവിസ്സും മറ്റു് ദ്രവ്യങ്ങളും കാട്ടിലെ ധാന്യങ്ങളിൽനിന്നു് മാത്രം നിർമ്മിച്ചെടുക്കുക. കൂടാതെ, പുതിയവ കിട്ടിയാലുടൻ പഴയ ദ്രവ്യങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുക. അഗ്നിയെ കെടാതെ സൂക്ഷിക്കുന്നതിനായിമാത്രം കുടീരത്തിലേക്കോ, പർവ്വതഗുഹാന്തരങ്ങളിലേക്കോ പോകാവുന്നതാണു. അല്ലാത്തപക്ഷം, മഞ്ഞും കാറ്റും അഗ്നിയും മാരിയും വെയിലും സഹിച്ചുകൊണ്ടു് കാട്ടിൽത്തന്നെ ജീവിക്കണം. തലമുടി, ശരീരരോമം, നഖം, താടി, മീശ, എന്നിവയെ അറുക്കുവാൻ പാടില്ല. ശരീരം ശുദ്ധമാക്കാൻ പാടില്ല. കമണ്ഡലു, ദണ്ഡു്, മരവുരി, ഹോമങ്ങൾക്കുള്ള സാധനസാമഗ്രികൾ, എന്നിവ എപ്പോഴും കൈവശമുണ്ടായിരിക്കണം. മാന്തോലുടുത്തും ജടാധാരിയായും ജീവിക്കണം. വാനപ്രസ്ഥൻ വനത്തിൽ തപസ്സിന്റെ ക്ലേശം സഹിക്കുവാനുതകുന്നവിധത്തിൽ, ഒന്നോ, രണ്ടോ, നാലോ, എട്ടോ, പന്ത്രണ്ടോ വർഷം യഥാശക്തി തപസ്സനുഷ്ഠിക്കുക.

അസുഖങ്ങൾ മൂലമോ, വാർദ്ധക്യത്താലോ വാനപ്രസ്ഥാശ്രമം തുടർന്നുകൊണ്ടുപോകുവാൻ പറ്റാതെ വന്നാൽ, നിരാഹാരവ്രതം സ്വീകരിക്കാവുന്നതാണു. ഉള്ളിൽ ത്രേതാഗ്നികളെ ജ്വലിപ്പിക്കുകയും, മനസ്സിൽനിന്നും ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയെ അകറ്റുകയും വേണം. തുടർന്നു, ശരീരത്തെ അതിന്റെ കാരണങ്ങളായ പഞ്ചമഹാഭൂതങ്ങളിൽ ലയിപ്പിക്കണം. ആത്മസാക്ഷാത്ക്കാരം നേടിയവൻ, ശരീരസുഷിരങ്ങളെ ആകാശത്തിലും, പ്രാണാദികളെ വായുവിലും, ശരീരതാപത്തെ അഗ്നിയിലും, രക്തം, കഫം മുതലായവയെ ജലത്തിലും, അവശേഷിച്ചതിനെ ഭൂമിയിലും ലയിപ്പിക്കണം.

വാഗിന്ദ്രിയത്തെ അഗ്നിയിലും, കൈകളെ ഇന്ദ്രനിലും, കാലുകളെ വിഷ്ണുവിലും, ഉപസ്ഥത്തെ പ്രജാപതിയിലും, ഗുദത്തെ മൃത്യുദേവനിലും, ലയിപ്പിക്കണം. ശബ്ദത്തോടുകൂടിയ ശ്രോത്രത്തെ ദിഗ്ദേവതകളിലും, സ്പർശത്തോടൊപ്പം ത്വക്കിനെ വായുവിലും, രൂപങ്ങളോടൊപ്പം കണ്ണുകളെ ആദിത്യനിലും, രസത്തോടൊപ്പം നാക്കിനെ ജലത്തിലും, ഗന്ധത്തോടൊപ്പം മൂക്കിനെ ഭൂമിയിലും സമർപ്പിക്കുക.

മനസ്സിനെ ചിന്തകളോടൊപ്പം ചന്ദ്രനിലും, ബുദ്ധിയെ ബോധത്തോടൊപ്പം ബ്രഹ്മാവിലും, കർമ്മങ്ങളെ അഹങ്കാരതത്ത്വത്തോടൊപ്പം രുദ്രനിലും, ചിത്തത്തെ ചേതനയ്ക്കൊപ്പം ജീവാത്മാവിലും, വികാരിയായ ജീവാത്മാവിനെ ഗുണത്തോടൊപ്പം നിർവ്വികാരിയായ പരമാത്മാവിലും ലയിപ്പിക്കണം. ഭൂമിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്ത്വത്തിലും, അഹങ്കാരതത്ത്വത്തെ മഹത്തത്ത്വത്തിലും, മഹത്തത്ത്വത്തെ മൂലപ്രകൃതിയിലും, മൂലപ്രകൃതിയെ പരമാത്മാവിലും ന്യസിക്കണംഇപ്രകാരം, സ്ഥൂലസൂക്ഷ്മശരീരങ്ങൾ പൂർണ്ണമായും അതിന്റെ മൂലകാരണങ്ങളിൽ ലയിപ്പിച്ചതിനുശേഷം, അവശേഷിക്കുന്ന ആത്മാവിനെ പരമാത്മാവയിക്കണ്ടു്, ദ്വൈതമകന്ന ജീവാത്മാവു് വിറകു് പൂർണ്ണമായും ദഹിച്ചുകഴിയുമ്പോഴുള്ള അഗ്നിയുടെ ഭാവത്തെപ്പോലെ ശാന്തനായി വിരമിക്കണം.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Sanatanadharmam, Brahmacharyam, Vanaprastham