brahmacharyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
brahmacharyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

7.12 സനാതനധർമ്മം – ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 12
(സനാതനധർമ്മം ബ്രഹ്മചര്യാദി നാലു് ആശ്രമങ്ങൾ)



ശ്രീനാരദർ പറഞ്ഞു: അല്ലയോ! യുധിഷ്ഠിരരാജാവേ!, സനാതനധർമ്മത്തിന്റെ സുപ്രധാനമായ നിയമങ്ങളിൽ ചിലതാണു് ബ്രഹ്മചര്യാദി നാലാശ്രമങ്ങൾ.  ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവൻ ഗുരുകുലത്തിൽ താമസിച്ചുകൊണ്ടു് ഗുരുവിന്റെ ദാസനായി അദ്ദേഹത്തിൽ ദൃഢമായ ഭക്ത്യാദരവുകളുൾക്കൊണ്ടു് വർത്തിക്കണം. ഉള്ളിൽ അല്പം പോലും അഹങ്കാരമില്ലാതെ ഗുരുവിന്റെ ഹിതത്തെ കണ്ടറിഞ്ഞുപെരുമാറണം. കാലത്തും വൈകിട്ടുമായിട്ടുള്ള സന്ധ്യകളിഗുരു, അഗ്നി, ആദിത്യൻ, ദേവന്മാർ എന്നിവരെ ധ്യാനിക്കുകയും, ഗായത്രിമന്ത്രത്തെ ജപിക്കുകയും വേണം. കൂടാതെ, മനസ്സിനെ ഏകാഗ്രമാക്കിവയ്ക്കുകയും മൌനം ശീലിക്കുകയും ചെയ്യണം. ഗുരു ക്ഷണിക്കുമ്പോൾ ഭക്തിയോടെ അദ്ദേഹത്തിൽനിന്നും വേദങ്ങളെ അധ്യയനം ചെയ്യുക. തമ്മിൽ കാണുമ്പോഴും പിരിയുമ്പോഴും ഗുരുപാദം ശിരസ്സാ പ്രണമിക്കുകയും വേണം. ദർഭ, കമണ്ഡലു, ദണ്ഡു് എന്നിവ എപ്പോഴും കൈവശം വയ്ക്കുക. മാന്തോലുടുക്കുക. യജ്ഞോപവീതത്തേയും, ദർഭകൊണ്ടുള്ള പവിത്രവുത്തെയും ധരിക്കുക. പ്രഭാതത്തിലും സായംകാലത്തിലും ഭിക്ഷാടനം നടത്തുക. ഭിക്ഷയെടുത്തുകിട്ടുന്ന വസ്തുക്കൾ ഗുരുവിനു് സമർപ്പിക്കുക. ഗുരുവിന്റെ അനുവാദത്തോടുകൂടിമാത്രം ആഹരം കഴിക്കുക, അല്ലാത്തപക്ഷം, ഉപവസിക്കുക.

സത്ഗുണങ്ങളും, മിതഭക്ഷണവും ശീലിക്കുക. കർമ്മത്തിൽ കുശലതയും ശ്രദ്ധയും ഉണ്ടാക്കു. സ്ത്രീകളിലും സ്ത്രീജിതന്മാരിലും ആവശ്യത്തിനായിമാത്രം ഇടപഴകുക. ഇന്ദ്രിയങ്ങൾ സംയമികളുടെ മനസ്സിനെപോലും ആകർഷിക്കുന്നതിനാൽ ബ്രഹ്മചാരി സ്ത്രീകളുമായുള്ള സല്ലാപത്തെ തീർത്തും ഒഴിവാക്കേണ്ടതാകുന്നു. ബ്രഹ്മചാരി ഒരിക്കലും ഗുരുകുലത്തിലെ സ്തീകളെക്കൊണ്ടു് മുടികെട്ടിക്കുകയോ ശരീരം തിരുമ്മിക്കുകയോ, എണ്ണതേപ്പിക്കുകയോ, കുളിപ്പിപ്പിക്കുകയോ ചെയ്യരുതു. കാരണം, സ്ത്രീ അഗ്നിയെപ്പോലെയും, പുരുഷൻ നെയ്ക്കുടം പോലെയുമാണു. അതുകൊണ്ടു്, ബ്രഹ്മചാരി മാത്രല്ല, സ്ത്രീസംഗം, അതിനി മകളായിരുന്നാൽ പോലും, ഗൃഹസ്ഥനും സന്യാസിയുംകൂടി വർജ്ജിക്കേണ്ടതാണു. ആത്മജ്ഞാനത്താൽ ദേഹേന്ദ്രിയാദികളെ വെറും മായാസങ്കപങ്ങളായി അറിയാത്തിടത്തോളം കാലം ജീവനു് സ്തീപുരുഷഭേദം വിട്ടുപോകുകയില്ല. ഈ ഭേദം മനസ്സിൽനിന്നു് അകലുന്നതുവരെ പുരുഷൻ സ്ത്രീകളോടും, സ്ത്രീകൾ പുരുന്മാരോടും ആകർഷിതരാകുന്നു. ഈ നിയമം ബ്രഹ്മചാരിക്കൊപ്പം, ഗൃഹസ്ഥന്മാർക്കും സന്യാസിമാർക്കും കൂടിയുള്ളതാണു. എന്നാൽ, ഗൃഹസ്ഥാശ്രമികൾക്കു് ഗുരുവിനെ ദൈനംദിനമായി ശ്രുശ്രൂഷിക്കേണ്ട ആവശ്യമില്ല.

രാജൻ!, ബ്രഹ്മചാരീവ്രതം ദീക്ഷിച്ചിരിക്കുന്നവൻ കണ്ണെഴുതാനോ, തേച്ചുകുളിക്കാനോ, ശരീരം തിരുമ്മിയുഴിയാനോ, സ്ത്രീകളുടെ ചിത്രം വരയ്ക്കാനോ, മാംസം ഭക്ഷിക്കുവാനോ, മദ്യം സേവിക്കുവാനോ, പൂമാല ചൂടുവാനോ, അണിഞ്ഞൊരുങ്ങുവാനോ പാടുള്ളതല്ല. ബ്രാഹ്മണക്ഷത്രിയവൈശ്യന്മാർ ഗുരുകുലത്തിൽത്തന്നെ താമസിക്കണം. അവിടെ അവർ യഥാശക്തി വേദാധ്യയം ചെയ്യണം. കഴിയുമെങ്കിൽ ഗുരു ആവശ്യപ്പെടുന്ന ദക്ഷിണ സമർപ്പിക്കുകയും ചെയ്യണം. തുടർന്നു്, ഗുരുവിന്റെ അനുവാദത്തോടെ ഗുരുകുലത്തിൽനിന്നും വിരമിക്കാവുന്നതാണു. ശേഷം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നിവയിൽനിന്നും ഏതാശ്രമവും സ്വീകരിക്കാം. രാജാവേ!, അഗ്നിയിലും, ഗുരുവിലും, തന്നിലും, സകലജീവഭൂതങ്ങളിലും, എന്നുവേണ്ടാ, ർവ്വചരാചരങ്ങളിലും അകംപുറം കൊണ്ടുവാഴുന്ന സർവ്വത്രവ്യാപ്തമായ ഈശ്വരനെ കണ്ടറിയുക. ഇങ്ങനെ ആശ്രമികൾ, അറിയേണ്ടുന്നതിനെ അറിഞ്ഞവനായി, പരബ്രഹ്മത്തെ അധിഗമിക്കുന്നു.

രാജാവേ!, യാതൊരു നിയമങ്ങളെ ആചരിച്ചുകൊണ്ടു് ഒരു വാനപ്രസ്ഥൻ ഋഷിലോകത്തെ പ്രാപിക്കുമോ, ഇനി ഞാൻ അതിനെക്കുറിച്ചു് അങ്ങയോടു് പറയാം. വാനപ്രസ്ഥൻ ഒരിക്കലും കൃഷി ചെയ്തുണ്ടാക്കിയ ധാന്യത്തെ ഭക്ഷിക്കരുതു. ഇനി, കൃഷി ചെയ്യാതെ താനേ ഉണ്ടായതാണെങ്കിലും, തു് പക്വമാകാത്തതാണെങ്കിൽ, അങ്ങനെയുള്ള ധാന്യവും ഭക്ഷിക്കരുതു. അഗ്നിയിൽ പാകം ചെയ്തതോ, അപക്വമായതോ ആയ ഫലങ്ങൾ ഭക്ഷിക്കുവാൻ പാടില്ല. എന്നാൽ സൂര്യപ്രകാശത്താൽ പക്വമായതിനെ ഭക്ഷിക്കാവുന്നതാണു. നിത്യകർമ്മങ്ങൾക്കായുള്ള ഹവിസ്സും മറ്റു് ദ്രവ്യങ്ങളും കാട്ടിലെ ധാന്യങ്ങളിൽനിന്നു് മാത്രം നിർമ്മിച്ചെടുക്കുക. കൂടാതെ, പുതിയവ കിട്ടിയാലുടൻ പഴയ ദ്രവ്യങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുക. അഗ്നിയെ കെടാതെ സൂക്ഷിക്കുന്നതിനായിമാത്രം കുടീരത്തിലേക്കോ, പർവ്വതഗുഹാന്തരങ്ങളിലേക്കോ പോകാവുന്നതാണു. അല്ലാത്തപക്ഷം, മഞ്ഞും കാറ്റും അഗ്നിയും മാരിയും വെയിലും സഹിച്ചുകൊണ്ടു് കാട്ടിൽത്തന്നെ ജീവിക്കണം. തലമുടി, ശരീരരോമം, നഖം, താടി, മീശ, എന്നിവയെ അറുക്കുവാൻ പാടില്ല. ശരീരം ശുദ്ധമാക്കാൻ പാടില്ല. കമണ്ഡലു, ദണ്ഡു്, മരവുരി, ഹോമങ്ങൾക്കുള്ള സാധനസാമഗ്രികൾ, എന്നിവ എപ്പോഴും കൈവശമുണ്ടായിരിക്കണം. മാന്തോലുടുത്തും ജടാധാരിയായും ജീവിക്കണം. വാനപ്രസ്ഥൻ വനത്തിൽ തപസ്സിന്റെ ക്ലേശം സഹിക്കുവാനുതകുന്നവിധത്തിൽ, ഒന്നോ, രണ്ടോ, നാലോ, എട്ടോ, പന്ത്രണ്ടോ വർഷം യഥാശക്തി തപസ്സനുഷ്ഠിക്കുക.

അസുഖങ്ങൾ മൂലമോ, വാർദ്ധക്യത്താലോ വാനപ്രസ്ഥാശ്രമം തുടർന്നുകൊണ്ടുപോകുവാൻ പറ്റാതെ വന്നാൽ, നിരാഹാരവ്രതം സ്വീകരിക്കാവുന്നതാണു. ഉള്ളിൽ ത്രേതാഗ്നികളെ ജ്വലിപ്പിക്കുകയും, മനസ്സിൽനിന്നും ഞാനെന്നും എന്റേതെന്നുമുള്ള ചിന്തയെ അകറ്റുകയും വേണം. തുടർന്നു, ശരീരത്തെ അതിന്റെ കാരണങ്ങളായ പഞ്ചമഹാഭൂതങ്ങളിൽ ലയിപ്പിക്കണം. ആത്മസാക്ഷാത്ക്കാരം നേടിയവൻ, ശരീരസുഷിരങ്ങളെ ആകാശത്തിലും, പ്രാണാദികളെ വായുവിലും, ശരീരതാപത്തെ അഗ്നിയിലും, രക്തം, കഫം മുതലായവയെ ജലത്തിലും, അവശേഷിച്ചതിനെ ഭൂമിയിലും ലയിപ്പിക്കണം.

വാഗിന്ദ്രിയത്തെ അഗ്നിയിലും, കൈകളെ ഇന്ദ്രനിലും, കാലുകളെ വിഷ്ണുവിലും, ഉപസ്ഥത്തെ പ്രജാപതിയിലും, ഗുദത്തെ മൃത്യുദേവനിലും, ലയിപ്പിക്കണം. ശബ്ദത്തോടുകൂടിയ ശ്രോത്രത്തെ ദിഗ്ദേവതകളിലും, സ്പർശത്തോടൊപ്പം ത്വക്കിനെ വായുവിലും, രൂപങ്ങളോടൊപ്പം കണ്ണുകളെ ആദിത്യനിലും, രസത്തോടൊപ്പം നാക്കിനെ ജലത്തിലും, ഗന്ധത്തോടൊപ്പം മൂക്കിനെ ഭൂമിയിലും സമർപ്പിക്കുക.

മനസ്സിനെ ചിന്തകളോടൊപ്പം ചന്ദ്രനിലും, ബുദ്ധിയെ ബോധത്തോടൊപ്പം ബ്രഹ്മാവിലും, കർമ്മങ്ങളെ അഹങ്കാരതത്ത്വത്തോടൊപ്പം രുദ്രനിലും, ചിത്തത്തെ ചേതനയ്ക്കൊപ്പം ജീവാത്മാവിലും, വികാരിയായ ജീവാത്മാവിനെ ഗുണത്തോടൊപ്പം നിർവ്വികാരിയായ പരമാത്മാവിലും ലയിപ്പിക്കണം. ഭൂമിയെ ജലത്തിലും, ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും, ആകാശത്തെ അഹങ്കാരതത്ത്വത്തിലും, അഹങ്കാരതത്ത്വത്തെ മഹത്തത്ത്വത്തിലും, മഹത്തത്ത്വത്തെ മൂലപ്രകൃതിയിലും, മൂലപ്രകൃതിയെ പരമാത്മാവിലും ന്യസിക്കണംഇപ്രകാരം, സ്ഥൂലസൂക്ഷ്മശരീരങ്ങൾ പൂർണ്ണമായും അതിന്റെ മൂലകാരണങ്ങളിൽ ലയിപ്പിച്ചതിനുശേഷം, അവശേഷിക്കുന്ന ആത്മാവിനെ പരമാത്മാവയിക്കണ്ടു്, ദ്വൈതമകന്ന ജീവാത്മാവു് വിറകു് പൂർണ്ണമായും ദഹിച്ചുകഴിയുമ്പോഴുള്ള അഗ്നിയുടെ ഭാവത്തെപ്പോലെ ശാന്തനായി വിരമിക്കണം.



ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Sanatanadharmam, Brahmacharyam, Vanaprastham