2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

6.9 വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 9
(വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.)


ഹേ ഭാരത!, വിശ്വരൂപനു് സോമപാനത്തിനായും സുരാപാനത്തിനായും അന്നം ഭക്ഷിക്കുന്നതിനുമായി മൂന്നു് പ്രത്യേക ശിരസ്സുകളുണ്ടെന്നാണു് കേട്ടിട്ടുള്ളതു. യജ്ഞം നടത്തുമ്പോൾ അദ്ദേഹം തന്റെ പിതൃസ്ഥാനീയരായ ദേവന്മാർക്കുള്ള യജ്ഞവിഹിതം പ്രത്യക്ഷമായി നൽകിയതിനുശേഷം, ആരുമറിയാതെ മാതാവിനോടുള്ള സ്നേഹവശാൽ പരോക്ഷഭാവത്തിൽ അസുരന്മാർക്കും യജ്ഞവിഹിതത്തെ എത്തിക്കുക പതിവായിരുന്നു. ഒരിക്കൽ വിശ്വരൂപന്റെ ഈ കാപട്യം വ്യക്തമായപ്പോൾ പെട്ടെന്നുണ്ടായ കോപത്താൽ ഇന്ദ്രൻ അദ്ദേഹത്തിന്റെ ശിരസ്സുകൾ ചേദിച്ചുകളഞ്ഞു. അതിൽ സോമപാനം ചെയ്തിരുന്നതു് കപിഞ്ജലമെന്ന പക്ഷിയായും, സുരാപാനം ചെയ്തിരുന്നതു് കലവിങ്കമായും, അന്നം ഭക്ഷിച്ചിരുന്നതു് തിത്തിരിപുള്ളായും ഭവിച്ചു. അങ്ങനെ ഇന്ദ്രനാൽ ബ്രഹ്മഹത്യ സംഭവിച്ചു. പാപത്തെ ഇല്ലാതാക്കുവാൻ കഴിവുണ്ടായിരുന്നിട്ടും, ഇന്ദ്രൻ ഹസ്താഞ്ജലിയോടെ അതേറ്റുവാങ്ങി. ഒരു സംവത്സരം അനുഭവിച്ചതിനുശേഷം പാപവിമുക്തനായിക്കൊണ്ടു് ആ പാപഭാരത്തെ ഭൂമി, ജലം, വൃക്ഷം, സ്ത്രീ എന്നിവർക്കായി വീതിച്ചുനൽകി.

ഹേ രാജൻ!, കുഴിച്ച ഭാഗം താനേ നികന്നുവരണം എന്ന വരം വാങ്ങിക്കൊണ്ടു് ഭൂമി ആ പാപത്തിന്റെ നാലിലൊരുഭാഗം ഏറ്റെടുത്തു. അതിന്റെ ബാഹ്യലക്ഷണമായിട്ടു് ഇന്നും ഭൂമിയിൽ മലരാരണ്യങ്ങൾ കാണപ്പെടുന്നു. മുറിഞ്ഞ ഭാഗം താനേ മുളച്ചുവരണം എന്ന വരം വാങ്ങിക്കൊണ്ടു് വൃക്ഷവും ആ പാപത്തിന്റെ നാലിലൊന്നു് ഭാഗത്തെ സ്വീകരിച്ചു. തൽക്കാരണാൽ കറയുടെ രൂപത്തിൽ ആ പാപം ഇന്നും വൃക്ഷങ്ങളോടുചേർന്നുകിടക്കുന്നു. തങ്ങൾ എക്കാലവും കാമാസക്തരായിരിക്കണം എന്ന വരം ചോദിച്ചുകൊണ്ടു് സ്ത്രീകൾ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്നു് ഭാഗം ഏറ്റെടുത്തു. തന്മൂലം അവരിൽ ആ പാപലക്ഷണം ആർത്തവരൂപത്തിൽ മാസംതോറും പ്രത്യക്ഷമാകുന്നു. അതുപോലെ, ഏതുവസ്തുവിനോടു് ചേർന്നാലും അതു് സമൃദ്ധമാകണം എന്ന വരം ആവശ്യപ്പെട്ടുകൊണ്ടു് ഇന്ദ്രനിൽനിന്നും ബാക്കിവന്ന നാലിലൊരംശം ബ്രഹ്മഹത്യാപാപത്തെ ജലവും സ്വീകരിച്ചു. അതുവഴി ആ പാപലക്ഷണം നുരയും പതയുമായി ജലത്തോടും ചേർന്നുകിടക്കുന്നു.

രാജാവേ!, മകന്റെ മരണത്തിനുശേഷം, പ്രതികാരദാഹിയായ ത്വഷ്ടാവു് ഇന്ദ്രനെ ഹനിക്കുവാൻ തക്ക  ശക്തനായ ഒരു ഇന്ദ്രശത്രുവുണ്ടാകുന്നതിനായി ഹോമം നടത്തി. ഇന്ദ്രശത്രോ!, വളരുക!. വൈകാതെ ശത്രുവിനെ വധിക്കൂ! എന്നതായിരുന്നു ഹോമമന്ത്രം. കല്പാന്തത്തിൽ ലോകാന്തകനായ സംഹാരരുദ്രൻ അവതരിക്കുന്നതുപോലെ, യജ്ഞാഗ്നിയിൽനിന്നും അതിഘോരമായ ഒരു സത്വം പ്രത്യക്ഷമായി. നാലുപാടേയ്ക്കും തൊടുത്തുവിട്ട ശരങ്ങൾ ചീറിപ്പായുന്നതുപോലെ, ദിവസം തോറും അവന്റെ ശരീരം വളർന്നുവന്നു. വെന്തുകരിഞ്ഞ മലയ്ക്കുതുല്യം കറുത്തിരുണ്ടതും, സന്ധ്യാനേരത്തെ കാർമേഘനിരകളുടെ പ്രകാശം പോലെ ദ്യുതിയെഴുന്നതുമായിരുന്നു അവന്റെ ശരീരം. ചുട്ടുപഴുത്ത ചെമ്പിന്റെ നിറമായിരുന്നു അവന്റെ മീശയ്ക്കു്. നട്ടുച്ചസമത്തെ സൂര്യനെപ്പോലെ അവൻ ജ്വലിച്ചുനിന്നു. ഭൂമിയ്ക്കും ആകാശത്തിനുമിടയിലുള്ള അന്തരാളം അവൻ തന്റെ ത്രിശൂലത്തിൽ കോർത്തുനിർത്തി. ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും താണ്ഡവമാടിക്കൊണ്ടും അവൻ നാവുകൊണ്ടു് നക്ഷത്രങ്ങളെ നക്കുകയും, മൂലോകങ്ങളെ വിഴുങ്ങുകയും, നഭസ്ഥലത്തെ മോന്തുകയും ചെയ്തു. അത്തരത്തിൽ വിസ്തീർണ്ണമുള്ളതും രൌദ്രമായ ദംഷ്ട്രകളുള്ളതുമായ വായയിലൂടെ അവൻ ഇടയ്ക്കിടെ കോട്ടുവായിട്ടുകൊണ്ടിരുന്നു. ആ സത്വത്തെ കണ്ടു് ഭയന്നുവിറച്ച ലോകം പത്തുദിശകളിലേയ്ക്കും ഓടിയകന്നു. ത്വഷ്ടാവിൽനിന്നുമുണ്ടായ തമോഗുണാകാരമായ ആ ഉഗ്രരൂപത്താൽ സകലലോകങ്ങളും ആവൃതമായിരിക്കുന്നതിനാൽ അവനെ വൃത്രൻ ന്നു് വിളിച്ചു. ദേവന്മാർ ഒന്നടങ്കം അവന്റെ നേർക്കു് പാഞ്ഞടുക്കുകയും ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളാൽ അവനെ പ്രഹരിക്കുകയും ചെയ്തു. എന്നാൽ, അവയെ മുച്ചൂടും വിഴുങ്ങിക്കൊണ്ടു് അവൻ ഉച്ചത്തിൽ അട്ടഹസിച്ചു. ശേഷം, തേജസ്സ് നഷ്ടപ്പെട്ട ദേവന്മാർ അത്യാശ്ചര്യത്തോടും അടക്കാനാകാത്ത ദുഃഖത്തോടും തങ്ങളുടെ ഉള്ളിൽ അന്തര്യാമിയായി കുടിയരുളുന്ന ആദിപുരുഷനെ ധ്യാനിച്ചു.

ദേവന്മാർ പറഞ്ഞു: പഞ്ചഭൂതങ്ങളും ബ്രഹ്മാവു് മുതാലായ ഞങ്ങൾ ദേവന്മാരും പേടിച്ചരണ്ടുകൊണ്ടു് അന്തകൻ പോലും ഭയപ്പെടുന്ന ഭഗവാനിൽ അഭയം പ്രാപിച്ചിരിക്കുകയാണു.  നിരഹങ്കാരനായി, രാഗദ്വേഷശൂന്യനായി, സ്വാത്മാനന്ദത്താൽ സകല ആഗ്രഹങ്ങളും നിവർത്തിച്ച, സർവ്വർക്കും സമനായ ആ പരമപുരുഷനെ വിട്ടു് യാതൊരുവർ അന്യശക്തിയെ ശരണം പ്രാപിക്കുന്നുവോ, അവൻ സത്യത്തിൽ നായയുടെ വാലിൽതൂങ്ങി സമുദ്രം കടക്കുവാനുദ്ദേശിക്കുന്നവനെപ്പോലെ മൂഢനാണു. പണ്ടു് സത്യവ്രതൻ എന്ന മനു ഭൂലോകമാകുന്ന തന്റെ തോണിയെ മത്സ്യരൂപിയായ ആ ഹരിയുടെ കൂറ്റൻ കൊമ്പിൽ കെട്ടിവച്ചായിരുന്നു തനിക്കു് വന്ന ദുർഘടത്തെ മറികടന്നതു. ആ അവൻതന്നെ ഈ വൃത്രനിൽനിന്നും ഞങ്ങളെ കാത്തുകൊള്ളും. അതുപോലെ, പ്രളയജലത്തിന്റെ തിരകൾ കൊടുംകാറ്റിൽ ആടിയുലഞ്ഞു് താൻ താമരയിൽനിന്നും വീഴുമെന്നായപ്പോൾ, ബ്രഹ്മദേവൻ നിസ്സഹായനായി ആ ഭയത്തിൽനിന്നും രക്ഷനേടാൻ സർവ്വേശരനെ മാത്രമായിരുന്നു ശരണം പ്രാപിച്ചിരുന്നതു. ഇന്നു് അവൻതന്നെ ഞങ്ങളേയും കാക്കുമാറകട്ടെ!. യാതൊരു ഭഗവാൻ ഞങ്ങളെ സൃഷ്ടിച്ചുവോ, യാതൊരുവന്റെ കാരുണ്യത്താൽ ഞങ്ങൾ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി നടത്തുന്നുവോ, അവൻ സദാ ഞങ്ങളുടെ ഹൃദയത്തിൽ കുടികൊണ്ടിട്ടും ഞങ്ങൾക്കവനെ കാണാൻ സാധിക്കുന്നില്ല. അതിനുകാരണം, സ്വയം ദേവന്മാരാണെന്നവിധം ഞങ്ങളിലുള്ള അഞ്ജാനമാണു. അവൻ തന്റെ ആത്മമായയാൽ പലേ രൂപങ്ങളും കൈക്കൊണ്ടു് ഇവിടെ ദേവന്മാർ, ഋഷികൾ, തിര്യക്കുകൾ, മനുഷ്യർ എന്നിവർക്കിടയിൽ അവതരിക്കുന്നു. യുഗങ്ങൾതോറും വന്നു് അസുരന്മാരുടെ ആക്രമണത്തിൽനിന്നും ദേവതകളെ രക്ഷിക്കുന്നു. ഈശ്വരനായി, വിശ്വാകാരനായി, പ്രപഞ്ചത്തിന്റെ പരമകാരണനായി, പ്രകൃതിയും പുരുഷനുമായി, ശരണാർഹനുമായിരിക്കുന്ന ആ ഭഗവാനെ ഇതാ ഞങ്ങൾ ശരണം പ്രാപിക്കുന്നു. മഹാത്മാവായ അവൻതന്നെ ഞങ്ങൾക്കു് ക്ഷേമമരുളുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇപ്രകാരം ഹൃദയംഗമമായി സ്തുതിച്ചുകൊണ്ടുനിൽക്കുന്ന ദേവന്മാർക്കു് മുന്നിൽ ശംഖചക്രഗദാപത്മധാരിയായി ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി. ശ്രീവത്സവും കൌസ്തുഭവുമൊഴിച്ചു് ബാക്കി സകല ലക്ഷണങ്ങളുമൊത്തു് തങ്ങളുടെ മുന്നിൽ ആവിർഭവിച്ച ഭഗവാനുചുറ്റും അവനെപ്പോലെ മനോഹരന്മാരായ പതിനാറുപേർ വലംവച്ചുനിന്നു. വികസിച്ച താമരയുടെ അഴകൊത്ത നേത്രങ്ങളാൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ടു് തങ്ങളുടെ മുന്നിൽ നിന്നരുളുന്ന ഭഗവാന്റെ ദർശനത്താൽ വിവശരായ ദേവന്മാർ ഉടൻതെന്നെ ഭൂമിയിൽ വീണു് ദണ്ഡനമസ്കാരം ചെയ്തു. പിന്നീടു്‌, സാവകാശം എഴുന്നേറ്റുനിന്നു് അവർ ഭഗവാനെ സ്തുതിച്ചുതുടങ്ങി.

അവർ പറഞ്ഞു: യജ്ഞമാകുന്ന വീര്യത്തോടുകൂടിയവനും, കാലശക്തിയായി വർത്തിക്കുന്നവനും, ചക്രായുധത്തെ പ്രയോഗിക്കുന്നവനും, അനേകകോടി തിരുനാമങ്ങളോടുകൂടിയവനുമായ നിന്തിരുവടിയ്ക്ക് ഞങ്ങളുടെ നമസ്കാരം. ഹേ സൃഷ്ടാവേ!, ഗുണത്രയനിയന്താവായ അവിടുത്തെ ത്രിഗുണാധിഷ്ഠിതങ്ങളായ മൂന്നുവിധഗതികൾക്കും അധീതമായ ആ പദത്തെ സൃഷ്ടിയ്ക്കുശേഷമുണ്ടായിട്ടുള്ള ഞങ്ങൾ എങ്ങനെയറിയാൻ?. പരമഹംസന്മാരായ സന്യാസിമാർ അഷ്ടാംഗയോഗത്താൽ അവിടുത്തെ ഭക്തിയെ പരീശീലിക്കുകയും, ആയതിനാൽ അജ്ഞാനത്തിന്റെ മറ നീങ്ങി അവരുടെ ചിത്തത്തിൽ പ്രത്യഗാത്മരൂപത്തിൽ വ്യക്തമാകുന്ന ആനന്ദത്തിന്റെ അനുഭൂതിയായി അങ്ങു് നിറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഓംകാരമൂർത്തിക്കു് ഞങ്ങളുടെ നമസ്കാരം!. അവിടുത്തെ ലീലകൾ ലോകത്തിനറിയുവാൻ കഴിയുന്നില്ല. അശരണനായും അശരീരനായും അഗുണനായുമിരിക്കുന്ന അങ്ങു് ഞങ്ങളുടെ സഹയോഗമില്ലാതെതന്നെ മാറ്റമില്ലാത്ത അവിടുത്തെ സ്വരൂപത്താൽ ത്രിഗുണാത്മകമായ ഈ വിശ്വത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു.

നിന്തിരുവടിയാകുന്ന ബ്രഹ്മസ്വരൂപം ത്രിഗുണാത്മകമയ ദേഹം സ്വീകരിച്ചുകൊണ്ടു് ഈ പ്രപഞ്ചത്തിൽ നാനാവിധ യോനികളിൽ പതിച്ചു് താൻ ചെയ്യുന്ന പുണ്യാപുണ്യങ്ങളുടെ ഫലങ്ങൾ പ്രകൃതിക്കധീനനായി അനുഭവിക്കുകയാണോ, അഥവാ, തന്നിൽത്തന്നെ രമിച്ചുകൊണ്ടു് പരമശാന്തനായും സർവ്വതിനും സാക്ഷിയായി, ഉദാസീനവത് ആസീനനായി വർത്തിക്കുകയാണോ എന്നൊന്നും ഞങ്ങൾക്കു് മനസ്സിലാകുന്നില്ല. നിന്തിരുവടിയിൽ ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെന്നു് പറയാനാകുന്നില്ല. അവിടുത്തെ മഹിമകൾ യാതൊരു ശക്തിയാലും അഗ്രാഹ്യമാണു. അങ്ങയുടെ യഥാർത്ഥസ്വരൂപത്തെ സ്പർശിക്കാത്തവിധത്തിലുള്ള സന്ദേഹങ്ങളും, യുക്തിചിന്തകളും, തീർപ്പുകളും, മുടന്തൻ ന്യായങ്ങളും, ദുസ്തർക്കങ്ങളും ചേർന്ന ശാസ്ത്രപരിശീലനം കൊണ്ടു് ദുഷിച്ച ബുദ്ധിയെ ഉപയോയിച്ചു് അബദ്ധധാരണയോടുകൂടി ചില പണ്ഡിതന്മാരാൽ നടത്തപ്പെടുന്ന വാദവിവാദങ്ങൾക്കു് അങ്ങൊരിക്കലും വിഷയീഭവിക്കുന്നില്ല. മായാമയമായി ഈ പ്രപഞ്ചം മുഴുവനും അങ്ങയിൽ അടങ്ങിയിരിക്കുന്നു. അങ്ങു് സർവ്വസ്വതന്ത്രനായ കേവലാത്മാവാണു. അങ്ങനെയുള്ള നിന്തിരുവടിയ്ക്കിവിടെ എന്താണു് അസംഭവ്യമായിട്ടുള്ളതു?. യഥാർത്ഥത്തിൽ ജീവത്വവും ബ്രഹ്മത്വവുമാകുന്ന രണ്ടു് സ്വരൂപങ്ങളും അങ്ങിൽ അസിദ്ധമാകുന്നുവെന്നതാണു് സത്യം.

കയറിൽ സർപ്പത്തെ കണ്ടുഭ്രമിക്കുന്നവനു് കയർ സർപ്പമായിത്തന്നെ തോന്നുന്നതുപോലെ, സമബുദ്ധികളുടേയും വിഷമബുദ്ധികളുടേയും തോന്നലുകൾക്കൊത്തു് നിന്തിരുവടി അനുസരിക്കുന്നു. അവിടുന്നു് എല്ലാ വസ്തുക്കളിലും സത്താമാത്രസ്വരൂപനായും, എല്ലാറ്റിനും ഈശ്വരനായും, ജഗത്തിന്റെ മുഴുവൻ കാരണങ്ങൾക്കും പരമകാരണനുമായി നിലകൊള്ളുന്നു. സമസ്തജീവരാശികളിലും അന്തര്യാമിയായി കുടിയരുളുന്ന നിന്തിരുവടിതന്നെ നാനാത്വങ്ങളിൽ നാനാത്വമായും അതുപോലെതന്നെ ഏകത്വമായും നിലകൊള്ളുന്നു. ഹേ മധുസൂദന!, അവിടുത്തെ മാഹാത്മ്യമാകുന്ന അമൃതരസസമുദ്രത്തിൽനിന്നു് ഒരു തുള്ളിയെങ്കിലും നുകരാൻ കഴിഞ്ഞാൽ അതുതന്നെ സർവ്വദാ ഹൃദയം കവിഞ്ഞൊഴുകുന്ന നിരന്തരസുഖമായി ഭവിക്കുന്നു. നിത്യമായ ആ പരമാനന്ദസുഖത്തിൽ ലൌകികതയുടെ അല്പസുഖങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സകലചരാചരങ്ങളുടേയും ഉറ്റസുഹൃത്തായി ആ ഹൃദയകമലങ്ങളിൽ കുടിയരുളുന്ന ഭഗവാനിൽ സദാ മനസ്സ് നിർവൃതികൊള്ളുന്നു. ഇങ്ങനെ, ഏകാന്തികളായും ഭക്തന്മാരായുമിരിക്കുന്ന ഈ സാധുക്കൾ സ്വാർത്ഥകുശലം നേടുന്നതിനും സ്വസുഹൃത്താകുവാനും പ്രാപ്തരാകുന്നു. അങ്ങനെയെങ്കിൽ പിന്നെ എങ്ങനെയാണു് ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി നിവൃത്തി വരുത്തുന്ന അവിടുത്തെ പദഭജനം വേണ്ടെന്നുവയ്കാൻ സാധിക്കുക?.

ഹേ മൂലോകങ്ങളിലും നിറഞ്ഞുവസിക്കുന്നവനേ!, ഹേ ത്രിവിക്രമ!, മൂന്നുലോകങ്ങളേയും നയിക്കുന്നവനേ!, ത്രിലോകങ്ങളുടേയും മനസ്സിനെ ഹരിക്കുന്ന മഹിമകളോടുകൂടിയ ഭഗവാനേ!, ഈ ദൈത്യന്മാരും ദാനവന്മാരും അവിടുത്തെ രൂപഭേദങ്ങളാണെങ്കിലും അവരുടെ മുന്നേറ്റത്തെ തടയുവാനുള്ള കാലമാണിതെന്നുള്ളതിനാൽ അവിടുത്തെ മായാശക്തിയാൽ, ദേവൻ, മനുഷ്യൻ, മൃഗം, മിശ്രരൂപം, ജലജന്തുക്കൾ എന്നീ ആകൃതിഭേദങ്ങളോടെ അവതരിച്ചു് ഹേ ദണ്ഡപാണേ!, അങ്ങു് ഇതിനുമുമ്പും ദണ്ഡനമുറ നിറവേറ്റിയിരുന്നതുപോലെ, ഉചിതമെന്നു് അവിടുന്നു് വിചാരിക്കുന്നുണ്ടെങ്കിൽ മാത്രം, ഈ വൃത്രാസുരനെക്കൂടി നിഗ്രഹിച്ചാലും!.

ഹേ പിതാവേ!, പിതാവിനും പിതാവായുള്ള അനഘ!, ഞങ്ങളെല്ലാവരും അവിടുത്തെ തൃച്ചേവടിയിൽ അഭയം പ്രാപിച്ചവരാണു. യഥാർത്ഥത്തിൽ അവിടുത്തെ പദതാരിണകളിൽ അടിയങ്ങളുടെ മനസ്സ് അനുരക്തമായിക്കഴിഞ്ഞിരിക്കുന്നു. ദയവായി അങ്ങു് അവതരിച്ചാലും!. ഞങ്ങളെ അവിടുത്തെ സേവകരായിക്കണ്ടു് ഞങ്ങളിൽ കാരുണ്യം തൂകിയാലും!. വാത്സല്യം തുളുമ്പുന്ന അവിടുത്തെ നോട്ടത്താലും, സന്തതം മധുരമായൊഴുകുന്ന അവിടുത്തെ വചാനാമൃത്താലുംതന്നെ വൃത്രാസുരനിൽനിന്നുമുള്ള ഭയവും ഉത്കണ്ഠയും ഞങ്ങളിൽനിന്നും അകന്നുപോകുന്നു. ഹേ ഭഗവാനേ!, അങ്ങു് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയഹേതുവാകുന്ന അവിടുത്തെ മായയാൽ സദാ വിനോദിച്ചുകൊണ്ടിരിക്കുന്നു. സകലജീവഭൂതങ്ങളുടേയും ഉള്ളിൽ ബ്രഹ്മസ്വരൂപനായും ചേതനാമൂർത്തിയായും, ബഹിർഭാഗങ്ങളിൽ പ്രകൃതിശക്തിയായും വർത്തിക്കുന്നതു അങ്ങുതന്നെയാണു. വിവിധകാലങ്ങളിൽ, വിവിധദേശങ്ങളിൽ, വിവിധശരീരങ്ങളോടുകൂടി അവതാരം ചെയ്യുന്നതും അങ്ങുതന്നെ. ആകാശംപോലെ സർവ്വവ്യാപകമായും, നിരുപാധികബ്രഹ്മമായും വർത്തിക്കുന്ന അവിടുത്തെ തിരുമുമ്പിൽ, അഗ്നിസ്ഫുലിംഗങ്ങൾക്കു് അഗ്നിയെ വെളിച്ചം കാണിക്കേണ്ടതില്ലെന്നുള്ളതുപോലെ, ഞങ്ങൾ എന്തു് വിവരമാണു് സർവ്വജ്ഞനായ അങ്ങേയ്ക്കു് നൽകേണ്ടതു? പാപകർമ്മങ്ങളുടെ ഫലമായുണ്ടാകുന്ന സംസാരദുഃഖത്തിനു് ഉപശാന്തിയേകുന്ന അവിടുത്തെ തൃപ്പാദപത്മഛായയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഞങ്ങൾ എന്തിനുവേണ്ടിയാണോ നിന്തിരുവടിയുടെ മുന്നിൽ വന്നിരിക്കുന്നതു്, അങ്ങുതന്നെ കണ്ടറിഞ്ഞു് അതിനെ നിറവേറ്റിത്തരണം. ഹേ ഈശ്വരനായ കൃഷ്ണ!, മൂലോകങ്ങളേയും അതുപോലെ ഞങ്ങളുടെ അസ്ത്രങ്ങളേയും ആയുധങ്ങളേയുമെല്ലാം ഗ്രസിച്ചിരിക്കുന്ന ആ വൃത്രനെ പെട്ടെന്നുതന്നെ സംഹരിച്ചാലും. സർവ്വഭൂതഹൃദാകാശസ്ഥിതനായും, സർവ്വസാക്ഷിയായും, ആനന്ദരൂപനായും, കീർത്തിമാനായും, സത്തുക്കൾ ഉള്ളവണ്ണം അറിയുന്നവനുമായുമുള്ള അങ്ങയെ, സംസാരിയായവൻ ഭജിക്കുമ്പോൾ അവനു് പരമ ആശ്രയമാകുന്നവനും, ആർത്തീഹരനായി വർത്തിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഇത്തരം ദേവകളുടെ സ്തുതികൾ കേട്ടു് പ്രസാദിച്ചുകൊണ്ടു് ഭഗവാൻ മഹാവിഷ്ണു അവരോടു് ഇപ്രകാരം പറഞ്ഞു: ഹേ ദേവപ്രമുഖന്മാരേ!, ആത്മാവിന്റെ സ്വരൂപത്തെ ഓർമ്മിപ്പിക്കുന്നതും, എന്നിൽ ഭക്തിയുണ്ടാക്കുന്നതുമായ നിങ്ങളുടെ സ്തുതിരൂപമായ ഈ ജ്ഞാനത്തിൽ ഞാൻ സമ്പ്രീതനായിരിക്കുന്നു. ദേവന്മാരേ!, എന്റെ പ്രസാദത്താൽ സാധ്യമാകാത്തതായി പ്രപഞ്ചത്തിൽ ഒന്നുംതന്നെയില്ലെന്നാകിലും, ഏകാന്തമതികളായിട്ടുള്ള തത്വജ്ഞാനികൾ എന്നിൽനിന്നും ഭക്തിയല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അജ്ഞാനികൾ വിഷയങ്ങളെ യാഥാർത്ഥ്യമായിക്കാണുന്നു. തന്റെ യഥാർത്ഥ ശ്രേയസ്സിനെ അറിയാതെ വിഷയങ്ങളെയാഗ്രഹിക്കുന്നവൻ മൂഢനാണു. അതിനെ പ്രദാനം ചെയ്യുന്നവനും അവനെപ്പോലെതന്നെ മതികെട്ടവനാണെന്നറിയുക. ആവശ്യപ്പെട്ടാൽകൂടി വിദ്വാനായ വൈദ്യൻ അപത്ഥ്യമായ ഔഷധം രോഗിയ്ക്കു് നൽകാത്തതുപോലെ, യഥാർത്ഥ ശ്രേയസ്സിനെ അറിയുന്നവൻ, അപേക്ഷിച്ചാൽകൂടി അജ്ഞാനികൾക്കു് കർമ്മമാർഗ്ഗത്തെ ഉപദേശിക്കുകയില്ല.

ഹേ ഇന്ദ്ര!, എല്ലാവർക്കും മംഗളം ഭവിക്കട്ടെ!. നിങ്ങൾ പെട്ടെന്നു് ചെന്നു് ഋഷിസത്തമനായ ദധീചിയെക്കണ്ടു്, ജ്ഞാനം, വ്രതം, തപസ്സ് ഇത്യാദികളുടെ സത്തയായിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തെ യാചിക്കുക. അശ്വശിരസ്സ് എന്ന നാമത്തിൽ വിഖ്യാതമായ ബ്രഹ്മവിദ്യയെ അറിയുന്നവനാണു് ദധീചിമഹർഷി. അതിനെ ഒരിക്കൽ അദ്ദേഹം അശ്വിനിദേവകൾക്കുപദേശിക്കുകയും അവർ ജീവന്മുക്തരായി ഭവിക്കുകയും ചെയ്തു. മാത്രമല്ല, അഥർവ്വവേദജ്ഞനായ ദധീചിമുനി എന്റെ ശക്തിയുൾക്കൊള്ളുന്ന കവചത്തെ ധരിച്ചിരിക്കുന്നവനാണു. അതു് അദ്ദേഹം ത്വഷ്ടാവിനും, ത്വഷ്ടാവു് വിശ്വരൂപനും, വിശ്വരൂപൻ അങ്ങേയ്ക്കും ഉപദേശിച്ചതാണല്ലോ!. അശ്വിനീദേവകളോടൊപ്പം ചേർന്നു് യാചിക്കപ്പെട്ടാൽ ധർമ്മജ്ഞനായ ദധീചി തന്റെ ശരീരം നിങ്ങൾക്കു് തീർച്ചയായും ദാനം ചെയ്യും. അതുകൊണ്ടു് വൃത്രനെ വധിക്കാൻ ശക്തിയുള്ള ശ്രേഷ്ഠമായ ആയുധം വിശ്വകർമ്മാവിനാൽ വിശേഷേണ നിർമ്മിതമാകുകയും ചെയ്യും. ആ ആയുധം കൊണ്ടു് എന്റെ തേജസ്സിനാൽ ശക്തനായി വൃത്രന്റെ ശിരസ്സ് നിങ്ങൾക്കരിഞ്ഞുവീഴ്ത്താം. അതോടുകൂടി നിങ്ങൾക്കു് നഷ്ടപ്പെട്ട തേജസ്സിനേയും അസ്ത്രങ്ങൾ, ആയുധങ്ങൾ, സമ്പത്തുകൾ മുതലായവകളേയും വീണ്ടും പ്രാപിക്കാവുന്നതുമാണു. എന്റെ ഭക്തന്മാരെ ആർക്കുംതന്നെ ഹിംസിക്കുവാൻ കഴിയുകയില്ല. പോകുവിൻ!. നിങ്ങൾക്കു് നന്മയുണ്ടാകട്ടെ!.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





Killing of Vishwaroopa, aapearance of Vrithrasura and prayer by gods to Hari

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

നാരായണകവചമഹാമന്ത്രം.





ഓം

നാരായണകവചമഹാമന്ത്രം

ഓം ഹരിർവിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താംങ്ഘ്രിപത്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാ‍ശാൻ ദധാനോഷ്ടഗുണോഷ്ടബാഹുഃ


ജലേഷു മാം രക്ഷതു മത്സ്യമൂർത്തി-
ര്യാദോ ഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോവ്യാത്
ത്രിവിക്രമഃ ഖേവതു വിശ്വരൂപഃ

ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ
പായാന്നൃസിംഹോസുരയൂഥപാരിഃ
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ

രക്ഷത്വസൌ മാധ്വനി യജ്ഞകല്പഃ
സ്വദ്രംഷ്ട്രയോന്നീതധരോ വരാഹഃ
രാമോദ്രികൂടേഷ്വഥ വിപ്രവാസേ
സലക്ഷ്മണോവ്യാദ്ഭരതാഗ്രജോസ്മാൻ

മാമുഗ്രധർമ്മാദഖിലാദ് പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത്
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമ്മബന്ധാത്

സനത്കുമാരോവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേളനാത്
ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത്
കൂർമ്മോ ഹരിർമാ നിരയാദശേഷാത്

ധന്വന്തരിർഭഗവാൻ പാത്വപത്ഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ
യജ്ഞശ്ച ലോകാദവതാജ്ജനാന്താദ്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ

ദ്വൈപായനോ ഭഗവാനപ്രബോധാദ്
ബുദ്ധസ്തു പാഷണ്ഡഗണാത് പ്രമാദാത്
കൽകിഃ കലേഃ കാലമലാത് പ്രപാതു
ധർമ്മാവനായോരുകൃതാവതാരഃ

മാം കേശവോ ഗദയാ പ്രാതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തി-
ർമധ്യംദിനേ വിഷ്ണുരരീന്ദ്രപാണിഃ

ദേവോപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം
ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ
നിശീഥ ഏകോവതു പദ്മനാഭഃ

ശ്രീവത്സധാമാപരരാത്ര ഈഷഃ
പ്രത്യൂഷ ഈശോസിധരോ ജനാർദ്ദനഃ
ദാമോദരോവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ

ചക്രം യുഗാന്താനലതിഗ്മനേമി
ഭ്രമത് സമന്താദ്ഭഗവത്പ്രയുക്തം
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ

ഗദേശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഡി നിഷ്പിണ്ഡ്യജിതപ്രിയാസി
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാശ്ചൂർണയ ചൂർണയാരീൻ.

ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോരേർഹൃദയാനി കം‌പയൻ.

ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി
ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം.

യന്നോ ഭയം ഗ്രഹേഭോഭൂത് കേതുഭോ നൃഭ്യ ഏവ ച
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഹോഭ്യ ഏവ വാ
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത്
പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃ പ്രതീപകാഃ


ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ

സർവാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ
ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ

യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ

യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരീഃ
പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവത്ര സർവഗഃ

വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ-
ദന്തർബഹിർ ഭഗവാൻ നാരസിംഹഃ
പ്രഹാപയൻ ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ





6.8 വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 8
(വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ ഋഷേ!, ഗുരു വിശ്വരൂപനാൽ ഉപദേശിക്കപ്പെട്ട നാരായണകവചം എന്ന മന്ത്രത്താൽ സുരക്ഷിതനായി ദേവന്ദ്രൻ അസുരന്മാരെ ജയിച്ചുവെന്നു് പറഞ്ഞുവല്ലോ!. ആയുധധാരികളായ അസുരന്മാരെ എപ്രകാരമായിരുന്നു ഇന്ദ്രൻ തോൽ‌പ്പിച്ചതു?. നാരായണകവചമെന്ന ആ മഹാമന്ത്രത്തെ എനിക്കുപദേശിച്ചുതന്നാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വിനീതനായി ദേവേന്ദ്രൻ പ്രാർത്ഥിച്ചതനുസരിച്ചു് വിശ്വരൂപൻ അദ്ദേഹത്തിനു് നാരായണകവചമന്ത്രം ഉപദേശിച്ചുകൊടുത്തു. അതു് എന്നിൽനിന്നും അങ്ങു് ശ്രദ്ധയോടെ കേട്ടുധരിച്ചാലും!.

വിശ്വരൂപൻ പറഞ്ഞു: ഹേ ഇന്ദ്ര!, ഭയം അകപ്പെടുമ്പോൾ പദമുഖക്ഷാളനം ചെയ്തു്, ആചമനം പൂർത്തിയാക്കിയതിനുശേഷം, വടക്കേദിശയിലേക്കഭിമുഖനായിരുന്നു്, മന്ത്രങ്ങളാൽ അംഗന്യാസവും കരന്യാസവും യഥാക്രം ചെയ്തുകഴിഞ്ഞു്, വാക്കിനേയും നിയന്ത്രിച്ചു്, ബാഹ്യാന്തരശുദ്ധിവരുത്തി, ശ്രീനാരായണകവചത്തെ ധരിക്കുക. ഓം നമോ നാരായണായ എന്നിങ്ങനെ ജപിച്ചുകൊണ്ടു് പാദം മുതൽ ശിരസ്സുവരേയും, അഥവാ ശിരസ്സുമുതൽ പാദം വരേയും അംഗന്യാസം ചെയ്യണം. അനന്തരം, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരമന്തത്താൽ, ഓം എന്നു് തുടങ്ങി വരെയുള്ള ഓരോ അക്ഷരത്തേയും വിരലുകളിലും അതിലെ മടക്കുകളിലുമായി കരന്യാസം ചെയ്യണം. തുടർന്നു്, ഓം വിഷ്ണവേ നമഃ എന്ന മന്ത്രം കൊണ്ടു് ന്യസിക്കുക. അതിൽ, ഓം കാരത്തെ ഹൃദയത്തിലും, വികാരത്തെ ശിരസ്സിലും, കാരത്തെ ഭ്രൂമധ്യത്തിലും, ശിഖയിൽ കാരത്തെയും, നേത്രങ്ങളിൽ വേ എന്ന അക്ഷരത്തേയും, സന്ധികളിൽ എന്ന അക്ഷരത്തേയും, കാരത്തെ അസ്ത്രമായി സങ്കല്പിച്ചു് വിസർഗ്ഗത്തോടും ഫട് എന്ന വിരാമത്തോടും കൂടിയും എല്ലാ ദിശകളിലേക്കും മഃ അസ്ത്രായ ഫട് എന്നിങ്ങനെ ന്യസിക്കണം  . അങ്ങനെയെങ്കിൽ ഉപാസകൻ മന്ത്രമൂർത്തിയായി ഭവിക്കുന്നതാണു. വിദ്യ, തേജസ്സ്, തപസ്സ് എന്നിവയുടെ മൂർത്തിമദ്രൂപമായ ഈ നാരായണകവചമന്ത്രത്താൽ ഷട്ശക്തികളോടുകൂടിയ ധ്യാനയോഗ്യനായ പരമാത്മാവിനെ ധ്യാനിക്കുക.

നാരായണകവചമഹാമന്ത്രം

ഓം ഹരിർവിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താംങ്ഘ്രിപത്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാ‍ശാൻ ദധാനോഷ്ടഗുണോഷ്ടബാഹുഃ

പക്ഷിരാജാവായ ഗരുഡന്റെ ചുമലിൽ തൃപ്പാദകമലങ്ങൾ വച്ചവനും, ശംഖം, ചക്രം, ഗദ, പരിച, വാൾ, ശരം, ചാപം, പാശം തുടങ്ങിയ ആയുധങ്ങൾ എട്ടു് തൃക്കൈകളിൽ ധരിച്ചവനും, അഷ്ടൈശ്വര്യവാനും, ഓംകാരവുമാകുന്ന ശ്രീഹരി എന്നെ എല്ലാവിധത്തിലും എന്നെ രക്ഷിക്കുമാറാകണം.

ജലേഷു മാം രക്ഷതു മത്സ്യമൂർത്തി-
ര്യാദോ ഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോവ്യാത്
ത്രിവിക്രമഃ ഖേവതു വിശ്വരൂപഃ

ജലത്തിൽ ജലജന്തുക്കളുടെ വരുണപാശത്തിൽനിന്നും മത്സ്യമൂർത്തിയും, കരയിൽ മായാവടുവായവതരിച്ച വാമനമൂർത്തിയും, ആകാശത്തിൽ വിശ്വാകാരനായ ത്രിവിക്രമമൂർത്തിയും എന്നെ രക്ഷിക്കുമാറാകണം.

ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ
പായാന്നൃസിംഹോസുരയൂഥപാരിഃ
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ

ഘോരമായ അട്ടഹാസത്താൽ ദിക്കുകളിൽ മറ്റൊലികൊള്ളിക്കുകയും, അതുവഴി അസുരസ്ത്രീകളുടെ ഗർഭങ്ങളെ സ്രവിപ്പിക്കുയയും ചെയ്ത അസുരസേനകളുടെ ശത്രുവായ പ്രഭു നരസിംഹമൂർത്തി വനത്തിനും യുദ്ധഘട്ടങ്ങളിലും എന്നെ രക്ഷിക്കുമാറാകട്ടെ!.

രക്ഷത്വസൌ മാധ്വനി യജ്ഞകല്പഃ
സ്വദ്രംഷ്ട്രയോന്നീതധരോ വരാഹഃ
രാമോദ്രികൂടേഷ്വഥ വിപ്രവാസേ
സലക്ഷ്മണോവ്യാദ്ഭരതാഗ്രജോസ്മാൻ

യജ്ഞങ്ങളെ കല്പിച്ചവനും, സ്വന്തം ദംഷ്ട്രയാൽ ഭൂമീദേവിയെ ഉയർത്തിയെടുത്തവനുമായ ആ വരാഹമൂർത്തി എനിക്കു് വഴികളിൽ രക്ഷയരുളട്ടെ!. ഞാൻ പർവ്വതങ്ങളിലായിരിക്കുമ്പോൾ എന്നെ പരശുരാമൻ രക്ഷിക്കട്ടെ!. ലക്ഷ്മണനോടുകൂടി ഭഗവാൻ ശ്രീരാമചന്ദ്രൻ എന്നെ പ്രവാസത്തിൽ രക്ഷിക്കുമാറാകട്ടെ!.

മാമുഗ്രധർമ്മാദഖിലാദ് പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത്
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമ്മബന്ധാത്

നാരായണമുനി എന്നെ ഉഗ്രകർമ്മങ്ങളിൽനിന്നും പ്രമാദത്തിൽനിന്നും കാക്കട്ടെ!. അഹങ്കാരത്തിൽനിന്നും നരനും രക്ഷിക്കട്ടെ!. യോഗഭ്രംശത്തിൽനിന്നുമെന്നെ യോഗാധിപനായ ദത്താത്രേയനും, കർമ്മബന്ധനത്തിൽനിന്നും സർവ്വഗുണാധീശനായ കപിലമുനിയും രക്ഷിക്കുമാറാകട്ടെ.

സനത്കുമാരോവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേളനാത്
ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത്
കൂർമ്മോ ഹരിർമാ നിരയാദശേഷാത്

കാമദേവനിൽനിന്നു സനത്കുമാരന്മാരും, ജീവിതത്തിൽ ഈശ്വരാരാധനയിൽനിന്നും വഴി പിഴയാതെ ഹയഗ്രീവനും, ഭക്തിയ്ക്കു് മുടക്കം വരാതെ ദേവർഷി നാരദരും, മറ്റെല്ലാ ദുഃഖങ്ങളിൽനിന്നും കൂർമ്മരൂപിയയ ഭഗവാൻ ശ്രീഹരിയും എന്നെ കാത്തരുളട്ടെ!.

ധന്വന്തരിർഭഗവാൻ പാത്വപത്ഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ
യജ്ഞശ്ച ലോകാദവതാജ്ജനാന്താദ്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ

ഭഗവാൻ ധന്വന്തരീമൂർത്തി ഭക്ഷണദോഷത്തിൽനിന്നും, ജിതേന്ദ്രിയനായ ഋഷഭദേവൻ എന്നെ സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽനിന്നും ഭയഭീതികളിൽനിന്നും രക്ഷയരുളട്ടെ!. അതുപോലെ ലോകാപവാദത്തിൽനിന്നും യജ്ഞദേവനും, ജനസംസദിയിൽനിന്നും ബലഭദ്രനും, ഉഗ്രനാഗങ്ങളിൽനിന്നും അഹീന്ദ്രനും എന്നെ രക്ഷിക്കുമാറകട്ടെ!

ദ്വൈപായനോ ഭഗവാനപ്രബോധാദ്
ബുദ്ധസ്തു പാഷണ്ഡഗണാത് പ്രമാദാത്
കൽകിഃ കലേഃ കാലമലാത് പ്രപാതു
ധർമ്മാവനായോരുകൃതാവതാരഃ

വേദവ്യാസഭഗവാൻ അജ്ഞാനത്തിൽനിന്നും, ബുദ്ധദേവൻ ഈശ്വരദ്വേഷികളിൽനിന്നും കൂടാതെ പ്രമാദത്തിൽനിന്നും എന്നെ രക്ഷിക്കട്ടെ!. അതുപോലെ, ധർമ്മസംരക്ഷണത്തിനായി കൽകിവേഷം ധരിച്ചുവരുന്ന കൽകിഭഗവാൻ കലികാലത്തെ കെടുതിയിൽ എനിക്കു് രക്ഷകനായി ഭവിക്കട്ടെ!.

മാം കേശവോ ഗദയാ പ്രാതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തി-
ർമധ്യംദിനേ വിഷ്ണുരരീന്ദ്രപാണിഃ

ദിനത്തിന്റെ ആദ്യഭാഗത്തിൽ എന്നെ ഗദയേന്തിയ കേശവനും, രണ്ടാം ഭാഗത്തിൽ ഓടക്കുഴലൂതുന്ന ഗോവിന്ദനും, മൂന്നാം ഭാഗത്തിൽ അതിശക്തനായ നാരായണനും, നാലാം പാദത്തിൽ എന്നെ ചക്രപാണിയായ വിഷ്ണുഭഗവാനും കാത്തരുളട്ടെ!.

ദേവോപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം
ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ
നിശീഥ ഏകോവതു പദ്മനാഭഃ

അപരാഹ്നത്തിൽ ഉഗ്രധനുസ്സേന്തിയ മധുസൂദനനും, സായംകാലത്തിൽ മൂർത്തിത്രയാത്മകനായ മാധവനും, പ്രദോഷസമയത്തു് ഹൃഷീകേശനും, രാത്രിയിലും അർദ്ധരാത്രിയിലും എന്നെ ശ്രീപദ്മനാഭനുംതന്നെ കാക്കുമാറാകട്ടെ!.

ശ്രീവത്സധാമാപരരാത്ര ഈഷഃ
പ്രത്യൂഷ ഈശോസിധരോ ജനാർദ്ദനഃ
ദാമോദരോവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ

അർദ്ധരാത്രിയ്ക്കുശേഷം ശ്രീവത്സധാരിയായ ഈശ്വരനും, ഓരോ ഉഷസ്സിലും അസിധരനായ ഭഗവാൻ ജനാർദ്ദനനും, പ്രഭാതത്തിൽ ദാമോദരനും, സന്ധ്യകളിൽ എനിയ്ക്കു് വിശ്വേശ്വരഭഗവാനും രക്ഷയരുളട്ടെ!.

ചക്രം യുഗാന്താനലതിഗ്മനേമി
ഭ്രമത് സമന്താദ്ഭഗവത്പ്രയുക്തം
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ

ഹേ വിഷ്ണുഭഗവാനാൽ പ്രയുക്തമായ സുദർശനചക്രമേ!, കല്പാന്തത്തിലെ അഗ്നിയുടെ തീഷ്ണതയോടുകൂടി ചുഴന്നുകൊണ്ടു്, വായുവോടുചേർന്നു് അഗ്നി ഉണക്കപ്പുല്ലിനെ എന്നപോലെ, നീ എന്റെ ശത്രുക്കളെ പെട്ടെന്നുതന്നെ ചുട്ടുകളയേണമേ! ചുട്ടുകളയേണമേ!.

ഗദേശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഡി നിഷ്പിണ്ഡ്യജിതപ്രിയാസി
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാശ്ചൂർണയ ചൂർണയാരീൻ.

ഇടിത്തീയുടേതുപോലുള്ള തീഷ്ണമായ സ്ഫുലിംഗങ്ങളുണ്ടാക്കുന്ന ഹേ ഭഗവദ്ഗദേ!, നീ ഭഗവാനു് പ്രീയപ്പെട്ടവളും, ഞാൻ തന്തിരുവടിയുടെ ദാസനുമാണു. അതുകൊണ്ടു്, കൂഷ്മാണ്ഡന്മാർ, വൈനായകന്മാർ, യക്ഷരക്ഷസ്സുകൾ, ഭൂതങ്ങൾ, മറ്റു ദുർദേവതകൾ തുടങ്ങിയ എന്റെ ശത്രുക്കളെ തച്ചുതകർത്തുപൊടിച്ചുകളയുക!. തച്ചുതകർത്തുപൊടിച്ചുകളയുക!.

ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോരേർഹൃദയാനി കം‌പയൻ.

ഭഗവാനാൽ മുഴക്കപ്പെടുന്ന ഹേ പാഞ്ചജന്യമേ!, നിന്റെ ഭീകരശബ്ദത്തോടുകൂടി, യാതുധാനന്മാർ, പ്രമഥങ്ങൾ, പ്രേതങ്ങൾ, മാതൃക്കൾ, പിശാചുക്കൾ, രക്ഷസ്സുകൾ, ഘോരദൃഷ്ടികളുള്ള ദുർദേവതകൾ തുടങ്ങിയവയായ എന്റെ ശത്രുക്കളുടെ ഹൃദയങ്ങളെ വിറപ്പിച്ചുകൊണ്ടു് അവരെ ദൂരത്താക്കുക!.

ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി
ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം.

അതിമൂർച്ചയുള്ള ഖഡ്ഗശ്രേഷ്ഠാ!, നീയും ഭഗവാൻ ഹരിയാൽ പ്രയോഗിതനായി എന്റെ ശത്രുസേനയെ അരിഞ്ഞരിഞ്ഞുതള്ളുക. നൂറോളം ചന്ദ്രാകൃതിപൂണ്ട വട്ടപറ്റുകളുള്ള പരിചേ!, നിന്റെ പ്രഭാകിരണങ്ങളാൽ പാപികളായ എന്റെ ശത്രുക്കളുടെ കണ്ണുകളെ നീ മറയ്ക്കുക. അവരുടെ ആ പാപനേത്രങ്ങളെ ഇല്ലാതെയാക്കുക!.

യന്നോ ഭയം ഗ്രഹേഭോഭൂത് കേതുഭോ നൃഭ്യ ഏവ ച
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഹോഭ്യ ഏവ വാ
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത്
പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃ പ്രതീപകാഃ

ഗ്രഹങ്ങളിൽനിന്നും, കേതുക്കളിൽനിന്നും, മനുഷ്യരിൽനിന്നും, സർപ്പങ്ങളിൽനിന്നും, ദംഷ്ട്രികളിൽനിന്നും, ഭൂതങ്ങളിൽനിന്നും, പാപങ്ങളിൽനിന്നും അഥവാ യാതൊരു ദുഷ്ടശക്തികളിൽനിന്നും ഞങ്ങൾക്കു് ഭയം സംഭവിച്ചിരിക്കുന്നുവോ, അവയ്ക്കെല്ലാം ഭഗവാന്റെ നാമം, രൂപം, ആയുധം മുതലായവയുടെ കീർത്തനത്താൽ ഉടൻതന്നെ സർവ്വനാശം സംഭവിക്കട്ടെ!. കൂടാതെ, ഞങ്ങളുടെ ശ്രേയസ്സിനു് തടസ്സമായി നിൽക്കുന്ന സകലതും നശിക്കുമാറകട്ടെ!.

ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ


സ്തോത്രസ്തോഭങ്ങളാൽ സ്തുതിക്കപ്പെട്ടവനും വേദസ്വരൂപനുമായ ഗരുഡനാകുന്ന ഭഗവാൻ വിഷ്വക്സേനമൂർത്തി സ്വകീയമായ നാമച്ചാരണത്തിന്മേൽ സകലവിപത്തുകളിൽനിന്നും എന്നെ രക്ഷിക്കുമാറകണം!.

സർവാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ
ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ

ഭഗവാൻ ശ്രീഹരിയുടെ നാമങ്ങളും രൂപങ്ങളും വാഹനങ്ങളും ആയുധങ്ങളും അവന്റെ പാർഷദന്മാരും ഒത്തുചേർന്നു് ഞങ്ങളുടെ ബുദ്ധി, ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണങ്ങൾ എന്നിവകളെ സകല ആപത്തുകളിൽനിന്നും കാത്തരുളുമാറാകട്ടെ!.

യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ

സത്തായും അസത്തായുമിരിക്കുന്ന ഈ ലോകം യഥാർത്ഥത്തിൽ ഭഗവാൻതന്നെയാകുന്നുവെന്നതിൽ സംശയമില്ല. രണ്ടെന്നില്ലാത്ത ഈ സത്യത്താൽതന്നെ ഞങ്ങളുടെ സകല ദോഷങ്ങൾക്കും നാശം ഭവിക്കട്ടെ!.

യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരീഃ
പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവത്ര സർവഗഃ

സർവ്വം ഒന്നാണെന്നു് മനനം ചെയ്യുന്നവർക്കു് വികല്പരഹിതനായി പ്രകാശിച്ചുകൊണ്ടു്, സ്വയം തന്റെ മായാബലത്താൽ അലങ്കാരം, ആയുധം, മൂർത്തിഭേദങ്ങൾ, നാമഭേദങ്ങൾ എന്നീ നാനാ വിഭൂതികളെ യഥാർത്ഥമായി ഭഗവാൻ ലോകാനുഗ്രഹത്തിനായി ധരിക്കുന്നു; എന്നുള്ള സത്യപ്രമാണത്താൽ, സർവ്വജ്ഞനും സർവ്വഗനുമായ ഭഗവാൻ ശ്രീഹരി സദാ സർവ്വത്ര തന്റെ സകല രൂപഭേദങ്ങളോടുംകൂടി വന്നു് ഞങ്ങളെ കാക്കുമാറാകട്ടെ!.

വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ-
ദന്തർബഹിർ ഭഗവാൻ നാരസിംഹഃ
പ്രഹാപയൻ ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ

സ്വന്തം തേജസ്സിനാ‍ൽ മറ്റുള്ള സമസ്തതേജസ്സുകളേയും മറച്ച നരസിംഹമൂർത്തിയായ ശ്രീനാരായണൻ തന്റെ അട്ടഹാസത്താൽ ലോകഭയം നീക്കിക്കൊണ്ടു് ദിക്കുകളിലും മൂലകളിലും മുകളിലും താഴെയും അകത്തും പുറത്തും എല്ലായിടത്തും ഞങ്ങൾക്കു് രക്ഷയരുളട്ടെ!.

+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ശ്രീമദ്ന്നാരായണകവചമഹാമന്ത്രം ഉപദേശിച്ചുകൊടുത്തതിനുശേഷം, മഹാതപസ്വിയായ വിശ്വരൂപൻ ഇന്ദ്രോടു് പറഞ്ഞു: ഹേ ഇന്ദ്ര!, ഞാനിപ്പോൾ ഉപദേശിച്ചുതന്ന നാരായണാത്മകമായ ഈ രക്ഷാകവചത്തെ ധരിച്ചുകൊണ്ടു് അസുരസേനകളാകുന്ന അങ്ങയുടെ ശത്രുക്കളെ അനായാസേന അങ്ങു് ജയിക്കുന്നതാണു. ഇതിനെ ധരിച്ച ഒരുവൻ തന്റെ കണ്ണുകൾകൊണ്ടു് മറ്റൊരുത്തനെ നോക്കുകയോ പാ‍ദങ്ങൾകൊണ്ടു് സ്പർശിക്കുകയോ ചെയ്താൽ അവനും കൂടി മേൽ പറഞ്ഞ സർവ്വഭയത്തിൽനിന്നും ഉടനടി മുക്തനാകുന്നു. ഈ രക്ഷാകവചത്തെ ധരിക്കുന്നവനു് രാജാക്കന്മർ, കൊള്ളക്കാർ, ദുർഗ്രഹദേവതകൾ, വ്യാഘ്രാദിഹിംസ്രജന്തുക്കൾ മുതലായവകളിൽനിന്നും ഒരിക്കലും ഒരിടത്തുവച്ചും ഭയം സംഭവിക്കുകയില്ല.

പണ്ടൊരിക്കൽ കൌശികഗോത്രത്തിൽ പിറന്ന ഒരു ബ്രാഹ്മണൻ ഈ വിദ്യയെ ധരിക്കുകയുണ്ടായി. അദ്ദേഹം ഒരു മരുഭൂമിയിൽ തന്റെ യോഗബലത്താൽ സ്വശരീരത്തെ ത്യജിച്ചു. പിന്നീടൊരിക്കൽ ആ പ്രദേശത്തിനുമുകളിലൂടെ ചിത്രരഥനെന്ന ഒരു ഗന്ധർവ്വരാജാവു് സ്ത്രീജനങ്ങളോടൊപ്പം വിമാനത്തിൽ യാത്രചെയ്യുന്ന സമയം, ആ ബ്രാഹ്മണൻ ശരീരമുപേക്ഷിച്ചിടത്തുവന്നപ്പോൾ വിമാനം തലകീഴായി നിലത്തേയ്ക്കുപതിച്ചു. പിന്നീടു്, വാലിഖില്യമുനിമാരുടെ ഉപദേശപ്രകാരം ആ ബ്രാഹ്മണന്റെ അസ്ഥികൾ പെറുക്കിയെടുത്തു് സരസ്വതീനദിയിൽ നിക്ഷേപിച്ചു് സ്നാനം ചെയ്തശേഷം അത്ഭുതത്തോടുകൂടി അവർ അവിടെനിന്നും യാത്രയായി.

ശ്രീശുകൻ പറഞ്ഞു: രാജൻ!, യാതൊരുവൻ ഈ മഹാമന്ത്രത്തെ കേൾക്കുന്നുവോ അഥവാ ആദരാന്വിതനായി ധരിക്കുകയും ചെയ്യുന്നുവോ, അവനെ സകലചരാചരങ്ങളും നമിക്കുന്നു. മാത്രമല്ല, സർവ്വവിധ ഭയത്തിൽനിന്നും അവർ ഉടനടി മുക്തനാകുകയും ചെയ്യുന്നു. അങ്ങനെ, വിശ്വരൂപനിൽനിന്നും നാരായണമഹാമന്ത്രകവചത്തെ കേട്ടുധരിച്ചു് സകലഭയവും നീങ്ങി അസുരന്മാരെ ജയിച്ചു് ദേവേന്ദ്രൻ മൂലോകങ്ങളുടേയും ഐശ്വര്യത്തെ അനുഭവിച്ചു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Rishi Vishwaroopa advises Srimad Naaraayanakavacham to Indra

6.7 വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 7
(വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, എന്തു് കാരണത്താലായിരുന്നു ദേവഗുരുവായ ബൃഹസ്പതി ദേവകളെ ഉപേക്ഷിച്ചുപോയതു?. എന്തായിരുന്നു ദേവന്മാർ അദ്ദേഹത്തോടു് കാട്ടിയ അപരാധം?.

ശ്രീശുകൻ പറഞ്ഞു: ഹേ ഭാരത!, ഒരിക്കൽ, മൂലോകങ്ങളുടേയും ആധിപത്യമദത്താൽ സദാചാരത്തെ മറന്ന ദേവേന്ദ്രൻ മരുത്തുക്കൾ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, ഋഭുദേവന്മാർ, വിശ്വദേവന്മാർ, അശ്വിനിദേവന്മാർ, സാധ്യന്മാർ, സിദ്ധചാരണഗന്ധർവ്വന്മാർ, വേദമന്ത്രങ്ങളുരുവിടുന്ന മുനിമാർ, വിദ്യാധരന്മാർ, അപ്സരസ്സുകൾ, കിന്നരന്മാർ, പക്ഷീന്ദ്രന്മാർ, നാഗേന്ദ്രന്മാർ എന്നിവരാൽ ചുറ്റപ്പെട്ടു് സേവിതനും കീർത്തിതനുമായി ഇരിക്കുകയായിരുന്നു. ഇന്ദ്രാണിയോടൊപ്പം സിംഹാസനത്തിലിരിക്കുന്ന അദ്ദേഹത്തെ അവർ ആലവട്ടം, വെഞ്ചാമരം മുതലായവകൊണ്ടു് സന്തോഷിപ്പിച്ചു. ആ സമയം ദേവഗുരുവായ ബൃഹസ്പതി അവിടേയ്ക്കു് ആഗതനായി. കഷ്ടമെന്നുപറയട്ടെ, ഇന്ദ്രൻ തന്റെ ഗുരുവിനെ ആദരിക്കുകയോ ശിഷ്ടാചാരങ്ങളാൽ സ്വീകരിച്ചിരുത്തുകയോ ചെയ്തില്ല. ദേവന്മാർക്കും അസുരന്മാർക്കുമെല്ലാം സുസമ്മതനും മുനിമാരിൽ വച്ചു് ശ്രേഷ്ഠനുമായ ബൃഹസ്പതിയെ കണ്ടിട്ടുകൂടി ഇന്ദ്രൻ തന്റെ ആസനത്തിൽനിന്നുമെഴുന്നേറ്റതുമില്ല. പണ്ഡിതനായ അദ്ദേഹം ഇന്ദ്രനു് സംഭവിച്ചിരിക്കുന്ന ശ്രീമദത്തെ കണ്ടുമനസിലാക്കിയതിനുശേഷം, ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി സ്വവസതിയിലേക്കു് യാത്രയായി. ദേവേന്ദ്രനു് സദസ്സിൽ വച്ചുതന്നെ തന്റെ തെറ്റു് മനസ്സിലാകുകയും, സ്വയം പശ്ചാത്താപം തോന്നുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: അഹോ കഷ്ടം!. അല്പബുദ്ധികൊണ്ടു് എന്നിൽനിന്നുണ്ടായ ഈ പ്രവൃത്തി ഒട്ടും നന്നായില്ല. ഐശ്വര്യമദത്താൽ ഞാൻ ആചാര്യനെ നിറഞ്ഞ സദസ്സിൽ വച്ചു് അപമാനിച്ചിരിക്കുന്നു. സത്വഗുണികളായ ദേവന്മാരുടെ രാജാവായിരുന്നിട്ടും ഞാൻ ആസുരഭാവത്തെ പൂണ്ടവനായിപ്പോയിരിക്കുന്നു. അറിവുള്ളവർ ഒരിക്കലും, സ്വർല്ലോകപതിയുടേതാണെങ്കിൽ പോലും, ഐശ്വര്യത്തെ ആഗ്രഹിക്കുകയില്ല. ചിലരുടെ ന്യായത്തിൽ സിംഹാസനാരൂഢനായ ഒരു രാജാവു് ആരെയും ആദരിക്കുവാനായി എഴുന്നേൽക്കേണ്ട ആവശ്യമില്ല. എന്നാൽ അങ്ങനെ അഭിപ്രായപ്പെടുന്നവർ ധർമ്മത്തെ അറിയുന്നവരല്ല. ദുർവഴി കാട്ടിത്തരുന്ന അജ്ഞാനികളായ അവരുടെ വാക്കിനെ കേൾക്കുന്നവർ, കൽത്തോണിയിലിരുന്നു നദി കടക്കുന്നവനെപ്പോലെ, ഒരുനാൾ മുങ്ങിപ്പോകുകതന്നെ ചെയ്യുന്നു. ആയതിനാൽ, ഞാൻ, ബ്രാഹ്മണനും പണ്ഡിതനുമായ ഗുരുവിന്റെ തൃപാദത്തിൽ ശിരസ്സ് സ്പർശിച്ചുകൊണ്ടു് മാപ്പപേക്ഷിച്ചു് അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ പോകുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, എന്നാൽ, ദേവേന്ദ്രൻ ഇങ്ങനെ ചിന്തിച്ചിരിക്കെ, ജ്ഞാനിയായ ബൃഹസ്പതി അദ്ധ്യാത്മവിദ്യയാൽ ഉടൻ തന്നെ സ്വഗൃഹത്തിൽനിന്നും അപ്രത്യക്ഷനായി. ദേവന്മാരോടൊപ്പം ഗുരുവിനെ കണ്ടെത്തുവാനുള്ള പല ശ്രമങ്ങൾ നടത്തിയിട്ടും പരാജിതനായ ദേവന്ദ്രൻ ഏറെ പരിതപിച്ചു. അദ്ദേഹത്തിന്റെ മനഃസ്വസ്ഥത നഷ്ടപ്പെട്ടു. ഈ തക്കം നോക്കി, അസുരന്മാർ തങ്ങളുടെ ഗുരുവായ ശുക്രാചാര്യരുടെ അഭിപ്രായപ്രകാരം ദേവന്മാരോടു് യുദ്ധത്തിനൊരുങ്ങി. യുദ്ധത്തിൽ അസുരന്മാരുടെ കൂരമ്പുകൾ കൊണ്ടു് തലയ്ക്കും ഉടലിനും കൈകൾക്കും മുറിവേറ്റ ദേവന്മാർ ലജ്ജിച്ചുകൊണ്ടു് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവന്റെ സന്നിധിയിലെത്തി.

ബ്രഹ്മദേവൻ പീഡിതരായ ദേവഗണങ്ങളെക്കണ്ടു് കാരുണ്യവാനായി അവരെ ആശ്വസിപ്പിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അഹോ കഷ്ടം!, ഹേ ദേവശ്രേഷ്ഠന്മാരേ!, നിങ്ങളുടെ പ്രവൃത്തി വല്ലാതെ മോശമായിപ്പോയി. ശ്രീമദത്താൽ ബ്രാഹ്മണനും ബ്രഹ്മജ്ഞനും ജിതേന്ദ്രിയനുമായ സ്വന്തം ഗുരുവിനെ നിങ്ങൾ അപമാനിച്ചതു് അത്യന്തം കഷ്ടമായിപ്പോയി. ശത്രുക്കളിൽനിന്നും നിങ്ങൾക്കുണ്ടായ ഈ പരാജയം ആ തെറ്റിന്റെ ഫലം തന്നെയാണു. അല്ലെങ്കിൽ ദുർബലരായ ഈ അസുരന്മാരാൽ അതിശക്തരായ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ലായിരുന്നു. ഹേ ഇന്ദ്ര!, ഗുരുതിരസ്കാരം കൊണ്ടു് ക്ഷീണിതരായിരുന്ന അസുരന്മാർ വീണ്ടും ശുക്രാചാര്യരെ പ്രസാദിപ്പിച്ചു് ശക്തരായിരിക്കുകയാണു. അദ്ദേഹത്തെ ദൈവമായി കരുതുന്ന അവർ എന്റെയും കൂടി നിലയനത്തെ കരസ്ഥമാക്കുമോ എന്നു് ഞാൻ ശങ്കിക്കുന്നു. അതിശക്തനായ ശുക്രാചാര്യരുടെ ശിഷ്യന്മാർ ഇന്നു് ലോകത്തെ എന്തിനു് വകവയ്ക്കണം?. ബ്രാഹ്മണർ, വിഷ്ണു, പശുക്കൾ എന്നിവരുടെ അനുഗ്രഹത്തിനു് പാത്രീഭൂതരാകുന്നവർക്കു് ഒരിക്കലും അമംഗളം സിദ്ധിക്കുകയില്ല. അതുകൊണ്ടു്, പെട്ടെന്നുതന്നെ, ആത്മജ്ഞാനിയും തപോനിഷ്ഠനും ബ്രാഹ്മണനും ത്വഷ്ടാവിന്റെ പുത്രനുമായ വിശ്വരൂപനെ നിങ്ങൾ അഭയം പ്രാപിക്കുവിൻ. അവന്റെ ചില കർമ്മങ്ങളെക്കൂടി നിങ്ങൾ സഹിച്ചാൽ, അവൻ നിങ്ങളുടെ കാര്യങ്ങൾ സഫലമാക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വിധാതാവിന്റെ ഉപദേശമനുസരിച്ചു് ദുഃഖമകന്ന ദേവഗണങ്ങൾ ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപനെന്ന ഋഷിയെ സമീപിച്ചു. അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ടു്, ഇങ്ങനെ പറഞ്ഞു: അല്ലയോ വിശ്വരൂപ!, ഞങ്ങളിതാ നിന്റെ ആശ്രമത്തിലേക്കു് അതിഥികളായി വന്നിരിക്കുകയാണു. നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. മകനേ!, കാലോചിതമായി ഭവിച്ചിരിക്കുന്ന ഞങ്ങളുടെ ഒരാഗ്രഹം നീ കാരണവന്മാരുടെ സ്ഥാനത്തു് കണ്ടു് അതു് നിറവേറ്റിത്തരണം. പിതൃശുശ്രൂഷണമെന്നതു് സത്പുത്രന്മാരുടെ സുപ്രധാനമായ ധർമ്മമാണു. ഹേ ബ്രഹ്മജ്ഞ!, ആയതു് കുടുംബസ്ഥരായവരുടെകൂടി ധർമ്മമായിരിക്കെ, നിന്നെപ്പോലെ ബ്രഹ്മചാരികളുടേതിനെക്കുറിച്ചു് പറയാനുണ്ടോ?. ആചാര്യന്മാർ വേദത്തിന്റേയും, പിതാവു് ബ്രഹ്മദേവന്റേയും, സഹോദരൻ ദേവേന്ദ്രന്റേയും, മാതാവു് ഭൂമീദേവിയുടേയും, സഹോദരി ദയയുടേയും, അതിഥി ധർമ്മദേവന്റേയും, വീട്ടിൽ കയറിവരുന്ന അപരിചിതർ അഗ്നിദേവന്റേയും സ്വരൂപങ്ങളാകുന്നു. ചുരുക്കത്തിൽ, ഈ പ്രപഞ്ചത്തിലെ സകലഭൂതങ്ങലും പരമാത്മാവിന്റെ സ്വരൂപങ്ങളാണു. അതുകൊണ്ടു്, വത്സ!, പിതൃസ്ഥാനീയരായ ഞങ്ങളുടെ ഈ അഭ്യർത്ഥനയെ മാനിച്ചു് ഞങ്ങൾക്കു് ശത്രുക്കളിൽനിന്നും നേരിട്ട ഈ ദുഃഖത്തെ നീ തപോബലത്താൽ അകറ്റിത്തരുക. ബ്രഹ്മജ്ഞാനിയും ഗുരുവും ബ്രാഹ്മണനുമായ നിന്നെ ഞങ്ങൾ ഞങ്ങളുടെ ആചാര്യനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു. നിന്റെ തേജസ്സുകൊണ്ടു് ഞങ്ങൾക്കു് ശത്രുക്കളെ ജയിക്കാൻ സാധിക്കും. ആവശ്യമായി വരുമ്പോൾ പ്രായത്തിനിളയവരുടേയും കാലു് പിടിക്കുന്നതും അറിവുള്ളവരാൽ സുസമ്മതമാകുന്നു. വേദശാസ്ത്രാദി ജ്ഞാനമൊഴിച്ചു് മറ്റുള്ള സന്ദർഭങ്ങളിലാണു് ജ്യേഷ്ഠത്വത്തിനു് പ്രാധാന്യം നൽകേണ്ടതു.

ശ്രീശുകൻ പറഞ്ഞു: ഹേ മാഹാരാജാവേ!, ഇങ്ങനെ, തപസ്വിയായ വിശ്വരൂപനോടു് ദേവകൾ അദ്ദേഹം തങ്ങളുടെ ഗുരുവായി സ്ഥാനമലങ്കരിക്കണമെന്നു് അഭ്യർത്ഥിച്ചപ്പോൾ, സന്തുഷ്ടനായ വിശ്വരൂപൻ അവരോടു് വളരെ സൌ‌മ്യമായി ഇപ്രകാരം പറഞ്ഞു: ഹേ നാഥന്മാരേ!, ധർമ്മശീലരായ സുജനങ്ങളാൽ തികച്ചും നിന്ദനാർഹമായ ഒരു സ്ഥാനമാണു് പുരോഹിതസ്ഥാനമെന്നതു. കാരണം, അതു് ബ്രഹ്മതേജസ്സിനു് ഉപവ്യയം ഉണ്ടാക്കിത്തീർക്കുന്നു. എന്നാലും ലോകപാലകരായ നിങ്ങൾ നേരിട്ടാവശ്യപ്പെട്ട ഒരു കാര്യം അവരുടെ ശിഷ്യസ്ഥാനത്തുള്ള എന്നാൽ എങ്ങനെയാണു് തള്ളിക്കളയപ്പെടുക?. അതു് എന്റെ സ്വാർത്ഥതയെന്നേ ലോകം വ്യാഖ്യാനിക്കുകയുള്ളൂ. ഹേ ദേവന്മാരേ!, അകിഞ്ചനനും ഗൃഹസ്ഥബ്രഹ്മണനുമായ ഞാൻ കർഷകരുപേക്ഷിക്കുന്ന ശിലവും, തെരുവിൽ ചിതറിക്കിടക്കുന്ന ഉഞ്ചനവുംകൊണ്ടു് ജീവിതം നയിക്കുന്നവനാണു. അങ്ങനെയിരിക്കെ, ദുർമ്മതികൾ മാത്രം കൊതിക്കുന്ന ഈ പൌരോഹിത്യസ്ഥാനത്തെ ഞനെങ്ങനെയാണു് എറ്റെടുക്കുക?. എന്തായാലും ഗുരുസ്ഥാനീയരായ നിങ്ങളുടെ ഈ അഭ്യർത്ഥനയെ ഞാൻ നിരാകരിക്കുന്നില്ല. എന്റെ പ്രാണനും എനിക്കുള്ള മറ്റെന്തുംകൊണ്ടും ഞാൻ അതിനെ നിറവേറ്റുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അങ്ങനെ, ദേവന്മാർക്കു് കൊടുത്ത വാക്കിൻപ്രകാരം, വിശ്വരൂപനെന്ന ആ തപസ്വി അവരുടെ ഗുരുസ്ഥാനത്തെ അന്നുമുതൽ അംഗീകരിച്ചു. തുടർന്നു്, ശുക്രാചാര്യരാൽ സംരക്ഷിക്കപ്പെട്ട അസുരന്മാരുടെ ഐശ്വര്യത്തെ വൈഷ്ണവവിദ്യയാൽ കൈക്കലാക്കി അദ്ദേഹം ദേവന്മാർക്കു് നൽകി. വിശ്വരൂപന്റെ ഉപദേശപ്രകാരം ആ വിദ്യയാൽ ദേവേന്ദ്രൻ അസുരന്മാരെ വകവരുത്തുകയും ചെയ്തു

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Demigods accepts Vishwaroopa as their Guru

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.6 ദക്ഷപുത്രിമാരുടെ വംശപരമ്പര.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 6
(ദക്ഷപുത്രിമാരുടെ വംശപരമ്പര.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വീണ്ടും വിരിഞ്ചൻ ദക്ഷനെ സമാധാനിപ്പിച്ചു. അനന്തരം, അദ്ദേഹം തന്റെ ഭാര്യയായ അസിക്നിയിൽ പിന്നീടു് അറുപതു് പുത്രിമാർക്കു് ജന്മം നൽകി. അവർ തങ്ങളുടെ പിതാവിനോടു് അത്യന്തം ഭക്തിയും വാത്സല്യവുമുള്ളവരായിരുന്നു. ആതിൽ പത്തു് പെൺകുട്ടികളെ ധർമ്മദേവനും, പതിമൂന്നുപേരെ കശ്യപപ്രജാപതിക്കും, ഇരുപത്തിയേഴു് മക്കളെ ചന്ദ്രനും, ഈരണ്ടുപേരെ യഥാക്രമം ഭൂതൻ, അംഗിരസ്സ്, കൃശാശ്വൻ എന്നിവർക്കും, മറ്റുള്ള നാലുപേരെ താർക്ഷ്യനും വിവാഹം കഴിച്ചുകൊടുത്തു. ഇവരുടെ പുത്രപൌത്രാദികളാൽ മൂലോകവും നിറയപ്പെട്ടു. അവരുടെ നാമവിവരങ്ങൾ ഞാൻ അങ്ങേയ്ക്കായി പറയാം.

അവരിൽ ധർമ്മദേവന്റെ പത്നിമാരായതു്, ഭാനു, ലംബാ, കുകുപ്, ജാമി, വിശ്വാ, സാധ്യാ, മരുത്വതീ, വസു, മുഹൂർത്താ, സങ്കല്പാ എന്നിവരാണു. ഇവരുടെ പുത്രന്മാരെക്കുറിച്ചു് കേട്ടുകൊളുക. ഹേ രാജൻ!, ഭാനുവിൽ നിന്നു് ദേവഋഷഭനും, അവനിൽനിന്നു് ഇന്ദ്രസേനനുമുണ്ടായി. ലംബയിൽനിന്നു് വിദ്യോതനനും, അവനിൽനിന്നു് സ്തനയിത്നുക്കളും ജനിച്ചു. കുകുപ്പിന്റെ പുത്രനിൽനിന്നു് സങ്കടനും, അവന്റെ പുത്രനായി കീകടനും, അവനിൽനിന്നും ദുഗ്ഗാഭിമാനിദേവന്മാരുമുണ്ടായി. ജാമിക്കു് പുത്രനായി സ്വർഗ്ഗനും, അവനിൽനിന്നു് നന്ദിയും ജനിച്ചു. വിശ്വയുടെ പുത്രന്മാരായി വിശ്വദേവന്മാർ ജനിച്ചു. അവർക്കു് പുത്രന്മാരില്ലായിരുന്നു. സാധ്യയുടെ മക്കളായി സാധ്യദേവഗണമുണ്ടായി. സാധ്യന്മാരുടെ പുത്രനായി അർത്ഥസിദ്ധിയും ജനിച്ചു. മരുത്വതിയിൽ        മരുത്വാനും ജയന്തനും ജനിച്ചു. ജയന്തൻ വിഷ്ണുവിന്റെ അംശമാണെന്നറിയുക. അവനെ ഉപേന്ദ്രൻ എന്നും വിളിക്കപ്പെടുന്നു.

മുഹൂർത്തയിൽനിന്നും മൌഹൂർത്തികർ എന്ന ദേവഗണങ്ങളുണ്ടായി. ഈ മൌഹൂർത്തികന്മാർ ജീവരാശികൾക്കു് അവരുടെ കാലഗതിക്കനുസരിച്ചുള്ള ഫലത്തെ പ്രദാനം ചെയ്യുന്നവരാണു. സങ്കല്പയിൽനിന്നും സങ്കല്പൻ ജനിച്ചു. കാമദേവനത്രേ സങ്കല്പന്റെ പുത്രൻ. വസുവിൽനിന്നും അഷ്ടവസുക്കൾ പിറന്നു. അവരുടെ പേരുകൾ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നി, ദോഷൻ, വസു, വിഭാവസു എന്നിങ്ങനെയാകുന്നു. ദ്രോണനു് അഭിമതി എന്ന തന്റെ പത്നിയിൽ ഹർഷം, ശോകം, ഭയം, മുതലായവകൾ ഉത്ഭൂതരായി. പ്രാണന്റെ ഭാര്യയായ ഊർജസ്വതിയിൽ സഹസ്സ്, ആയുസ്സ്, പുരോജവൻ, എന്നീ മക്കൾ ജനിച്ചു. ധരണി എന്ന പത്നിയിൽ ധ്രുവനും അനേകം പുരങ്ങളെ മക്കളായി ലഭിച്ചു. അർക്കന്റെ ഭാര്യ വാസനയിൽ തർഷാദികൾ അദ്ദേഹത്തിനു് പുത്രന്മാരായി ജനിച്ചു. അഗ്നിയുടെ പത്നി വസോർധാരയാണു.         ദ്രവിണകാദികൾ അവർക്കു് പുത്രന്മാരും. കൃത്തികമാരുടെ പുത്രനായി സ്കന്ദൻ ജനിക്കുകയുണ്ടായി. സ്കന്ദനിൽനിന്നു് വിശാഖൻ മുതലായവരുണ്ടായി.

ശർവരിയെന്ന ദോഷന്റെ പത്നിയിൽ അവർക്കു് പുത്രനായി ഭഗവദംശമാകുന്ന ശിശുമാരൻ അവതരിച്ചു. വസുവിന്റെ പത്നി അംഗിരസിയിൽ ശില്പാചാര്യനായ വിശ്വകർമ്മാവു് ജനിച്ചു. അദ്ദേഹത്തിൽനിന്നും ചാക്ഷുഷൻ എന്ന മനുവുണ്ടായി. ചാക്ഷുഷമനുവിന്റെ പുത്രന്മാർ വിശ്വേസാധ്യന്മാരെന്ന ദേവന്മാരത്രേ. ഉഷ എന്ന വിഭാവസുവിന്റെ പത്നിയാകട്ടെ, വ്യുഷ്ടൻ, രോചിസ്സ്, ആതപൻ എന്നിവരെ പ്രസവിച്ചു. ആതപന്റെ പുത്രനായി പഞ്ചയാമൻ ജനിച്ചു. അവനാൽ ജീവഭൂതങ്ങൾ കർമ്മത്തിൽ ജാഗരൂകരായിരിക്കുന്നു. ഭൂതന്റെ ഒരു ഭാര്യയായ സരൂപ അനേകം രുദ്രന്മാരെ പ്രസവിച്ചു. മറ്റൊരു ഭാര്യയിൽ ഭൂതനു് രുദ്രന്റെ പാർഷദന്മാരും ഉഗ്രരൂപികളുമായ ഭൂതങ്ങൾ, വിഘ്നേശ്വരന്മാർ എന്നിവരുണ്ടായി. ആംഗിരസ്സിന്റെ പത്നി സ്വധ പിതൃദേവതകളെ പുത്രരായി സ്വീകരിച്ചു. സതിയാകട്ടെ, അഥർവ്വാങിരസ്സം എന്ന വേദത്തെയും പുത്രനാക്കി. കൃശാശ്വൻ പത്നിയായ അർച്ചിസ്സിൽ ധൂമ്രകേശനേയും, ദിഷണയെന്ന തന്റെ മറ്റൊരു ഭാര്യയിൽ വേദശിരസ്സ്, ദേവലൻ, വയുനൻ, മനു എന്നിവരേയും ജനിപ്പിച്ചു. താർക്ഷ്യനു് ഭാര്യമാരായി വിനത, കദ്രു, പതംഗി, യാമിനി എന്നീ നാലുപേരുണ്ടായിരുന്നു. ഇവരിൽ പതംഗി പറവകളേയും, യാമിനി ശലഭങ്ങളേയും, വിനത ഭഗവാന്റെ വാഹനമായ ഗരുഡനേയും സൂര്യന്റെ സാരഥിയായ അരുണനേയും, അതുപോലെ കദ്രു അനേകം നാഗങ്ങളേയും പ്രസവിച്ചു.

ഹേ ഭരത!, കാർത്തിക മുതലായ നക്ഷത്രങ്ങളാണു് ചന്ദ്രന്റെ പത്നിമാർ. ദക്ഷന്റെ ശാപത്താൽ രോഗപീഡിതനായ ചന്ദ്രൻ പുത്രഭാഗ്യമില്ലാത്തവനായിരുന്നു. പിന്നീടു് ദക്ഷനെ പ്രസാദിപ്പിച്ചു് തന്റെ കലകളെ മാത്രം ചന്ദ്രൻ വീണ്ടുടുക്കുകയുണ്ടായി. ഇനി ഈ ജഗത്തിന്റെ മാതാക്കളായ കശ്യപപത്നിമാരുടെ മംഗളനാമധേയങ്ങൾ കേട്ടുകൊള്ളുക. കശ്യപപത്നിമാരെ അദിതി, ദിതി, ദനു, കാഷ്ഠാ, അരിഷ്ടാ, സുരസാ, ഇളാ, മുനി, ക്രോധവശാ, താമ്രാ, സുരഭി, സരമാ, തിമി എന്നിങ്ങനെയറിയുക. അവരിൽ തിമിയിൽനിന്നും ജലജന്തുക്കൾ ഉത്ഭൂതമായി. സരമയുടെ മക്കളായി വ്യാഘ്രം മുതലായ വനജന്തുക്കളുണ്ടായി. സുരഭിയിൽനിന്നു് മഹിഷവും മാടുകളും മറ്റുചില ഇരട്ടകൊമ്പുള്ള മൃഗങ്ങളും ജനിച്ചു. ഹേ രാജൻ!, താമ്രയിൽനിന്നാകട്ടെ, പരുന്തുകളും കഴുകന്മാരും ജനിച്ചു. മുനി എന്ന കശ്യപപത്നിയിൽനിന്നും അപ്സരവൃന്ദങ്ങൾ പിറന്നു. ക്രോധവശയുടെ മക്കളായി പിറന്നവരാണു് പാമ്പു് മുതലായ സർപ്പഗണങ്ങൾ. ഭൂരുഹങ്ങളായ വൃഷങ്ങളും മറ്റു സസ്യങ്ങളും ഇളയുടെ സന്താനങ്ങളാണു. സുരസയുടെ മക്കളെ യക്ഷരക്ഷസ്സുകളായി അറിയുക. അരിഷ്ടയിൽനിന്നും ഗന്ധർവ്വന്മാരും, കാഷ്ഠയിൽനിന്നും ഇരട്ടക്കുളമ്പില്ലാത്ത മൃഗങ്ങളും ജാതമായി. ദനുവിന്റെ മക്കളായി അറുപത്തിയൊന്നു് ദാനവന്മർ ജനിച്ചു. അവരിൽ മുഖ്യന്മാർ, ദ്വിമൂർദ്ധാവു്, ശംബരൻ, അരിഷ്ടൻ, ഹയഗ്രീവൻ, വിഭാവസു, അധോമുഖൻ, ശംകുശിരസ്സ്, സ്വർഭാനു, കപിലൻ, അരുണൻ, പുലോമാവു്, വൃഷപർവ്വാവു്, ഏകചക്രൻ, അനുതാപനൻ, ധൂമകേശൻ, വിരൂപാക്ഷൻ, വിപ്രചിത്തി, ദുർജ്ജയൻ എന്നിവരാകുന്നു.

സ്വർഭാനുവിന്റെ പുത്രിയായ സുപ്രഭയെ നമുചിയും, വൃഷപർവാവിന്റെ മകളായ ശർമിഷ്ഠയെ നഹുഷപുത്രനും ശക്തിമാനുമായ യയാതിയും വിവാഹം കഴിച്ചു. വൈശ്വാനരനെന്ന ദാനവനു് ചാരുരൂപികളായ ഉപദാനവി, ഹയശിര, പുലോമ, കാലക എന്നിവർ പുത്രിമാരായി ജനിച്ചു. ഹേ നൃപ!, ഉപദാനവിയെ ഹിരണ്യാക്ഷനും, ഹയശിരയെ ക്രതുവും വേളി കഴിച്ചു. പുലോമയേയും കാലകയേയും കശ്യപൻ ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ചു് പാണിഗ്രഹണം ചെയ്തു. പുലോമയുടേയും കാലകയുടേയും പുത്രന്മാരായി ജനിച്ച ദാനവന്മാർ യുദ്ധശാലികളായിരുന്നു. ഹേ രാജൻ!, അവരുടെ പുത്രന്മാരായ അറുപതിനായിരം യജ്ഞദ്വേഷികളെ അങ്ങയുടെ മുത്തച്ഛൻ സ്വർഗ്ഗത്തിലെത്തി ഇന്ദ്രനു് പ്രിയം ചെയ്യുവാനായി ഏകനായി കൊന്നുതള്ളി. ദനുവിന്റെ പുത്രനായ വിപ്രചിത്തി സിംഹികയിൽ രാഹുവും കേതുക്കളും ചേർന്ന നൂറ്റിയൊന്നു് പുത്രന്മാർക്കു് ജന്മം കൊടുത്തു. അവർ ഗ്രഹങ്ങളെന്ന നിലയെ പ്രാപിച്ചവരാകുന്നു.

ഹേ രാജൻ!, ഇനി ഞാൻ അങ്ങയോടു് പറയാൻ പോകുന്നതു് ദിതിയുടെ വംശത്തെക്കുറിച്ചാണു. ആ വംശത്തിലായിരുന്നു ഭഗവാൻ നാരായണൻ വാമനനായി അവതരിച്ചതു. വിവസ്വാൻ, അര്യമാവു്, പൂഷാവു്, ത്വഷ്ടാവു്, സുവിതാവു്, ഭഗൻ, ധാതാവു്, വിധാതാവു്, വരുണൻ, മിത്രൻ, ശക്രൻ, ഉരുക്രമൻ, എന്നിവരാണു് ദിതിയുടെ പുത്രന്മാരായ പന്ത്രണ്ടു് ആദിത്യന്മാർ. ഇവരിൽ വിവസ്വാൻ തന്റെ ഭാഗ്യവതിയായ സംജ്ഞ എന്ന ദേവിയിൽ ശ്രാദ്ധദേവൻ എന്ന മനുവിനേയും, യമൻ, യമി എന്ന സ്ത്രീപുരുഷമിഥുനത്തേയും ജനിപ്പിച്ചു. അവൾതന്നെ ഭൂമിയിൽ ഒരു പെൺകുതിരയായി ഭവിച്ചിട്ടു് അശ്വിനികുമാരന്മാർക്കു് ജന്മം നൽകുകയും ചെയ്തു. വിവസ്വാനിൽനിന്നും ഛായാദേവി ശനിയേയും സാവരണിമനുവിനേയും തപതി എന്ന ഒരു കന്യകയേയും പ്രസവിച്ചു. തപതി സംവരണനെ ഭർത്താവായി സ്വീകരിച്ചു. മാതൃക എന്ന അര്യമാവിന്റെ ഭാര്യ കുറെ പണ്ഡിതന്മാർക്കു് ജന്മം നൽകി. അവർക്കിടയിലാണു് ബ്രഹ്മദേവൻ വിവേകികളയ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നതു.

പൂഷാവു് അനപത്യനാണു. അദ്ദേഹം പണ്ടു് മഹാദേവനെ ദക്ഷൻ പരിഹസിച്ചപ്പോൾ തന്റെ പല്ലു വെളിയിൽ കാട്ടി അപഹസിച്ചതിൽ തുടർന്നു് ശൈവഭൂതങ്ങളാൽ പല്ലു തകർക്കപ്പെട്ടവനും അരച്ച ഭക്ഷണം മാത്രം കഴിക്കുന്നവനുമായി പരണമിച്ചു. ദൈത്യന്മാരുടെ അനുജത്തിയായ രചന എന്ന കന്യകയാണു് ത്വഷ്ടാവിന്റെ വിവാഹം കഴിച്ചതു. ആ ദമ്പതികൾക്കു് പുത്രരായി സന്നിവേശനും വീര്യവാനായ വിശ്വരൂപനും പിറന്നു. പണ്ടൊരിക്കൽ ഇന്ദ്രൻ അപമാനിച്ചതിനെ തുടർന്നു് ദേവഗുരുവായ ബൃഹസ്പതി ദേവന്മാരേയും അവരുടെ ഗുരുസ്ഥാനത്തേയും ഉപേക്ഷിച്ചുപോകുകയും, എന്നാൽ തങ്ങളുടെ ശത്രുക്കളായ ദൈത്യന്മാരുടെ സഹോദരിയുടെ പുത്രനാണെങ്കിൽകൂടി വിശ്വരൂപനെ അവർക്കു് ഗുരുവായി സ്വീകരിക്കേണ്ടിയും വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The progeny of daughters of Daksha