srimad bhagavatham 6.08 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 6.08 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

6.8 വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 8
(വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ ഋഷേ!, ഗുരു വിശ്വരൂപനാൽ ഉപദേശിക്കപ്പെട്ട നാരായണകവചം എന്ന മന്ത്രത്താൽ സുരക്ഷിതനായി ദേവന്ദ്രൻ അസുരന്മാരെ ജയിച്ചുവെന്നു് പറഞ്ഞുവല്ലോ!. ആയുധധാരികളായ അസുരന്മാരെ എപ്രകാരമായിരുന്നു ഇന്ദ്രൻ തോൽ‌പ്പിച്ചതു?. നാരായണകവചമെന്ന ആ മഹാമന്ത്രത്തെ എനിക്കുപദേശിച്ചുതന്നാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വിനീതനായി ദേവേന്ദ്രൻ പ്രാർത്ഥിച്ചതനുസരിച്ചു് വിശ്വരൂപൻ അദ്ദേഹത്തിനു് നാരായണകവചമന്ത്രം ഉപദേശിച്ചുകൊടുത്തു. അതു് എന്നിൽനിന്നും അങ്ങു് ശ്രദ്ധയോടെ കേട്ടുധരിച്ചാലും!.

വിശ്വരൂപൻ പറഞ്ഞു: ഹേ ഇന്ദ്ര!, ഭയം അകപ്പെടുമ്പോൾ പദമുഖക്ഷാളനം ചെയ്തു്, ആചമനം പൂർത്തിയാക്കിയതിനുശേഷം, വടക്കേദിശയിലേക്കഭിമുഖനായിരുന്നു്, മന്ത്രങ്ങളാൽ അംഗന്യാസവും കരന്യാസവും യഥാക്രം ചെയ്തുകഴിഞ്ഞു്, വാക്കിനേയും നിയന്ത്രിച്ചു്, ബാഹ്യാന്തരശുദ്ധിവരുത്തി, ശ്രീനാരായണകവചത്തെ ധരിക്കുക. ഓം നമോ നാരായണായ എന്നിങ്ങനെ ജപിച്ചുകൊണ്ടു് പാദം മുതൽ ശിരസ്സുവരേയും, അഥവാ ശിരസ്സുമുതൽ പാദം വരേയും അംഗന്യാസം ചെയ്യണം. അനന്തരം, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരമന്തത്താൽ, ഓം എന്നു് തുടങ്ങി വരെയുള്ള ഓരോ അക്ഷരത്തേയും വിരലുകളിലും അതിലെ മടക്കുകളിലുമായി കരന്യാസം ചെയ്യണം. തുടർന്നു്, ഓം വിഷ്ണവേ നമഃ എന്ന മന്ത്രം കൊണ്ടു് ന്യസിക്കുക. അതിൽ, ഓം കാരത്തെ ഹൃദയത്തിലും, വികാരത്തെ ശിരസ്സിലും, കാരത്തെ ഭ്രൂമധ്യത്തിലും, ശിഖയിൽ കാരത്തെയും, നേത്രങ്ങളിൽ വേ എന്ന അക്ഷരത്തേയും, സന്ധികളിൽ എന്ന അക്ഷരത്തേയും, കാരത്തെ അസ്ത്രമായി സങ്കല്പിച്ചു് വിസർഗ്ഗത്തോടും ഫട് എന്ന വിരാമത്തോടും കൂടിയും എല്ലാ ദിശകളിലേക്കും മഃ അസ്ത്രായ ഫട് എന്നിങ്ങനെ ന്യസിക്കണം  . അങ്ങനെയെങ്കിൽ ഉപാസകൻ മന്ത്രമൂർത്തിയായി ഭവിക്കുന്നതാണു. വിദ്യ, തേജസ്സ്, തപസ്സ് എന്നിവയുടെ മൂർത്തിമദ്രൂപമായ ഈ നാരായണകവചമന്ത്രത്താൽ ഷട്ശക്തികളോടുകൂടിയ ധ്യാനയോഗ്യനായ പരമാത്മാവിനെ ധ്യാനിക്കുക.

നാരായണകവചമഹാമന്ത്രം

ഓം ഹരിർവിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താംങ്ഘ്രിപത്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാ‍ശാൻ ദധാനോഷ്ടഗുണോഷ്ടബാഹുഃ

പക്ഷിരാജാവായ ഗരുഡന്റെ ചുമലിൽ തൃപ്പാദകമലങ്ങൾ വച്ചവനും, ശംഖം, ചക്രം, ഗദ, പരിച, വാൾ, ശരം, ചാപം, പാശം തുടങ്ങിയ ആയുധങ്ങൾ എട്ടു് തൃക്കൈകളിൽ ധരിച്ചവനും, അഷ്ടൈശ്വര്യവാനും, ഓംകാരവുമാകുന്ന ശ്രീഹരി എന്നെ എല്ലാവിധത്തിലും എന്നെ രക്ഷിക്കുമാറാകണം.

ജലേഷു മാം രക്ഷതു മത്സ്യമൂർത്തി-
ര്യാദോ ഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോവ്യാത്
ത്രിവിക്രമഃ ഖേവതു വിശ്വരൂപഃ

ജലത്തിൽ ജലജന്തുക്കളുടെ വരുണപാശത്തിൽനിന്നും മത്സ്യമൂർത്തിയും, കരയിൽ മായാവടുവായവതരിച്ച വാമനമൂർത്തിയും, ആകാശത്തിൽ വിശ്വാകാരനായ ത്രിവിക്രമമൂർത്തിയും എന്നെ രക്ഷിക്കുമാറാകണം.

ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ
പായാന്നൃസിംഹോസുരയൂഥപാരിഃ
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ

ഘോരമായ അട്ടഹാസത്താൽ ദിക്കുകളിൽ മറ്റൊലികൊള്ളിക്കുകയും, അതുവഴി അസുരസ്ത്രീകളുടെ ഗർഭങ്ങളെ സ്രവിപ്പിക്കുയയും ചെയ്ത അസുരസേനകളുടെ ശത്രുവായ പ്രഭു നരസിംഹമൂർത്തി വനത്തിനും യുദ്ധഘട്ടങ്ങളിലും എന്നെ രക്ഷിക്കുമാറാകട്ടെ!.

രക്ഷത്വസൌ മാധ്വനി യജ്ഞകല്പഃ
സ്വദ്രംഷ്ട്രയോന്നീതധരോ വരാഹഃ
രാമോദ്രികൂടേഷ്വഥ വിപ്രവാസേ
സലക്ഷ്മണോവ്യാദ്ഭരതാഗ്രജോസ്മാൻ

യജ്ഞങ്ങളെ കല്പിച്ചവനും, സ്വന്തം ദംഷ്ട്രയാൽ ഭൂമീദേവിയെ ഉയർത്തിയെടുത്തവനുമായ ആ വരാഹമൂർത്തി എനിക്കു് വഴികളിൽ രക്ഷയരുളട്ടെ!. ഞാൻ പർവ്വതങ്ങളിലായിരിക്കുമ്പോൾ എന്നെ പരശുരാമൻ രക്ഷിക്കട്ടെ!. ലക്ഷ്മണനോടുകൂടി ഭഗവാൻ ശ്രീരാമചന്ദ്രൻ എന്നെ പ്രവാസത്തിൽ രക്ഷിക്കുമാറാകട്ടെ!.

മാമുഗ്രധർമ്മാദഖിലാദ് പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത്
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമ്മബന്ധാത്

നാരായണമുനി എന്നെ ഉഗ്രകർമ്മങ്ങളിൽനിന്നും പ്രമാദത്തിൽനിന്നും കാക്കട്ടെ!. അഹങ്കാരത്തിൽനിന്നും നരനും രക്ഷിക്കട്ടെ!. യോഗഭ്രംശത്തിൽനിന്നുമെന്നെ യോഗാധിപനായ ദത്താത്രേയനും, കർമ്മബന്ധനത്തിൽനിന്നും സർവ്വഗുണാധീശനായ കപിലമുനിയും രക്ഷിക്കുമാറാകട്ടെ.

സനത്കുമാരോവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേളനാത്
ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത്
കൂർമ്മോ ഹരിർമാ നിരയാദശേഷാത്

കാമദേവനിൽനിന്നു സനത്കുമാരന്മാരും, ജീവിതത്തിൽ ഈശ്വരാരാധനയിൽനിന്നും വഴി പിഴയാതെ ഹയഗ്രീവനും, ഭക്തിയ്ക്കു് മുടക്കം വരാതെ ദേവർഷി നാരദരും, മറ്റെല്ലാ ദുഃഖങ്ങളിൽനിന്നും കൂർമ്മരൂപിയയ ഭഗവാൻ ശ്രീഹരിയും എന്നെ കാത്തരുളട്ടെ!.

ധന്വന്തരിർഭഗവാൻ പാത്വപത്ഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ
യജ്ഞശ്ച ലോകാദവതാജ്ജനാന്താദ്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ

ഭഗവാൻ ധന്വന്തരീമൂർത്തി ഭക്ഷണദോഷത്തിൽനിന്നും, ജിതേന്ദ്രിയനായ ഋഷഭദേവൻ എന്നെ സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽനിന്നും ഭയഭീതികളിൽനിന്നും രക്ഷയരുളട്ടെ!. അതുപോലെ ലോകാപവാദത്തിൽനിന്നും യജ്ഞദേവനും, ജനസംസദിയിൽനിന്നും ബലഭദ്രനും, ഉഗ്രനാഗങ്ങളിൽനിന്നും അഹീന്ദ്രനും എന്നെ രക്ഷിക്കുമാറകട്ടെ!

ദ്വൈപായനോ ഭഗവാനപ്രബോധാദ്
ബുദ്ധസ്തു പാഷണ്ഡഗണാത് പ്രമാദാത്
കൽകിഃ കലേഃ കാലമലാത് പ്രപാതു
ധർമ്മാവനായോരുകൃതാവതാരഃ

വേദവ്യാസഭഗവാൻ അജ്ഞാനത്തിൽനിന്നും, ബുദ്ധദേവൻ ഈശ്വരദ്വേഷികളിൽനിന്നും കൂടാതെ പ്രമാദത്തിൽനിന്നും എന്നെ രക്ഷിക്കട്ടെ!. അതുപോലെ, ധർമ്മസംരക്ഷണത്തിനായി കൽകിവേഷം ധരിച്ചുവരുന്ന കൽകിഭഗവാൻ കലികാലത്തെ കെടുതിയിൽ എനിക്കു് രക്ഷകനായി ഭവിക്കട്ടെ!.

മാം കേശവോ ഗദയാ പ്രാതരവ്യാദ്
ഗോവിന്ദ ആസംഗവമാത്ത വേണുഃ
നാരായണഃ പ്രാഹ്ന ഉദാത്തശക്തി-
ർമധ്യംദിനേ വിഷ്ണുരരീന്ദ്രപാണിഃ

ദിനത്തിന്റെ ആദ്യഭാഗത്തിൽ എന്നെ ഗദയേന്തിയ കേശവനും, രണ്ടാം ഭാഗത്തിൽ ഓടക്കുഴലൂതുന്ന ഗോവിന്ദനും, മൂന്നാം ഭാഗത്തിൽ അതിശക്തനായ നാരായണനും, നാലാം പാദത്തിൽ എന്നെ ചക്രപാണിയായ വിഷ്ണുഭഗവാനും കാത്തരുളട്ടെ!.

ദേവോപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം
ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ
നിശീഥ ഏകോവതു പദ്മനാഭഃ

അപരാഹ്നത്തിൽ ഉഗ്രധനുസ്സേന്തിയ മധുസൂദനനും, സായംകാലത്തിൽ മൂർത്തിത്രയാത്മകനായ മാധവനും, പ്രദോഷസമയത്തു് ഹൃഷീകേശനും, രാത്രിയിലും അർദ്ധരാത്രിയിലും എന്നെ ശ്രീപദ്മനാഭനുംതന്നെ കാക്കുമാറാകട്ടെ!.

ശ്രീവത്സധാമാപരരാത്ര ഈഷഃ
പ്രത്യൂഷ ഈശോസിധരോ ജനാർദ്ദനഃ
ദാമോദരോവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ

അർദ്ധരാത്രിയ്ക്കുശേഷം ശ്രീവത്സധാരിയായ ഈശ്വരനും, ഓരോ ഉഷസ്സിലും അസിധരനായ ഭഗവാൻ ജനാർദ്ദനനും, പ്രഭാതത്തിൽ ദാമോദരനും, സന്ധ്യകളിൽ എനിയ്ക്കു് വിശ്വേശ്വരഭഗവാനും രക്ഷയരുളട്ടെ!.

ചക്രം യുഗാന്താനലതിഗ്മനേമി
ഭ്രമത് സമന്താദ്ഭഗവത്പ്രയുക്തം
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ

ഹേ വിഷ്ണുഭഗവാനാൽ പ്രയുക്തമായ സുദർശനചക്രമേ!, കല്പാന്തത്തിലെ അഗ്നിയുടെ തീഷ്ണതയോടുകൂടി ചുഴന്നുകൊണ്ടു്, വായുവോടുചേർന്നു് അഗ്നി ഉണക്കപ്പുല്ലിനെ എന്നപോലെ, നീ എന്റെ ശത്രുക്കളെ പെട്ടെന്നുതന്നെ ചുട്ടുകളയേണമേ! ചുട്ടുകളയേണമേ!.

ഗദേശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഡി നിഷ്പിണ്ഡ്യജിതപ്രിയാസി
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാശ്ചൂർണയ ചൂർണയാരീൻ.

ഇടിത്തീയുടേതുപോലുള്ള തീഷ്ണമായ സ്ഫുലിംഗങ്ങളുണ്ടാക്കുന്ന ഹേ ഭഗവദ്ഗദേ!, നീ ഭഗവാനു് പ്രീയപ്പെട്ടവളും, ഞാൻ തന്തിരുവടിയുടെ ദാസനുമാണു. അതുകൊണ്ടു്, കൂഷ്മാണ്ഡന്മാർ, വൈനായകന്മാർ, യക്ഷരക്ഷസ്സുകൾ, ഭൂതങ്ങൾ, മറ്റു ദുർദേവതകൾ തുടങ്ങിയ എന്റെ ശത്രുക്കളെ തച്ചുതകർത്തുപൊടിച്ചുകളയുക!. തച്ചുതകർത്തുപൊടിച്ചുകളയുക!.

ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോരേർഹൃദയാനി കം‌പയൻ.

ഭഗവാനാൽ മുഴക്കപ്പെടുന്ന ഹേ പാഞ്ചജന്യമേ!, നിന്റെ ഭീകരശബ്ദത്തോടുകൂടി, യാതുധാനന്മാർ, പ്രമഥങ്ങൾ, പ്രേതങ്ങൾ, മാതൃക്കൾ, പിശാചുക്കൾ, രക്ഷസ്സുകൾ, ഘോരദൃഷ്ടികളുള്ള ദുർദേവതകൾ തുടങ്ങിയവയായ എന്റെ ശത്രുക്കളുടെ ഹൃദയങ്ങളെ വിറപ്പിച്ചുകൊണ്ടു് അവരെ ദൂരത്താക്കുക!.

ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി
ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം.

അതിമൂർച്ചയുള്ള ഖഡ്ഗശ്രേഷ്ഠാ!, നീയും ഭഗവാൻ ഹരിയാൽ പ്രയോഗിതനായി എന്റെ ശത്രുസേനയെ അരിഞ്ഞരിഞ്ഞുതള്ളുക. നൂറോളം ചന്ദ്രാകൃതിപൂണ്ട വട്ടപറ്റുകളുള്ള പരിചേ!, നിന്റെ പ്രഭാകിരണങ്ങളാൽ പാപികളായ എന്റെ ശത്രുക്കളുടെ കണ്ണുകളെ നീ മറയ്ക്കുക. അവരുടെ ആ പാപനേത്രങ്ങളെ ഇല്ലാതെയാക്കുക!.

യന്നോ ഭയം ഗ്രഹേഭോഭൂത് കേതുഭോ നൃഭ്യ ഏവ ച
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഹോഭ്യ ഏവ വാ
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർത്തനാത്
പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃ പ്രതീപകാഃ

ഗ്രഹങ്ങളിൽനിന്നും, കേതുക്കളിൽനിന്നും, മനുഷ്യരിൽനിന്നും, സർപ്പങ്ങളിൽനിന്നും, ദംഷ്ട്രികളിൽനിന്നും, ഭൂതങ്ങളിൽനിന്നും, പാപങ്ങളിൽനിന്നും അഥവാ യാതൊരു ദുഷ്ടശക്തികളിൽനിന്നും ഞങ്ങൾക്കു് ഭയം സംഭവിച്ചിരിക്കുന്നുവോ, അവയ്ക്കെല്ലാം ഭഗവാന്റെ നാമം, രൂപം, ആയുധം മുതലായവയുടെ കീർത്തനത്താൽ ഉടൻതന്നെ സർവ്വനാശം സംഭവിക്കട്ടെ!. കൂടാതെ, ഞങ്ങളുടെ ശ്രേയസ്സിനു് തടസ്സമായി നിൽക്കുന്ന സകലതും നശിക്കുമാറകട്ടെ!.

ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ


സ്തോത്രസ്തോഭങ്ങളാൽ സ്തുതിക്കപ്പെട്ടവനും വേദസ്വരൂപനുമായ ഗരുഡനാകുന്ന ഭഗവാൻ വിഷ്വക്സേനമൂർത്തി സ്വകീയമായ നാമച്ചാരണത്തിന്മേൽ സകലവിപത്തുകളിൽനിന്നും എന്നെ രക്ഷിക്കുമാറകണം!.

സർവാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ
ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ

ഭഗവാൻ ശ്രീഹരിയുടെ നാമങ്ങളും രൂപങ്ങളും വാഹനങ്ങളും ആയുധങ്ങളും അവന്റെ പാർഷദന്മാരും ഒത്തുചേർന്നു് ഞങ്ങളുടെ ബുദ്ധി, ഇന്ദ്രിയങ്ങൾ, മനസ്സ്, പ്രാണങ്ങൾ എന്നിവകളെ സകല ആപത്തുകളിൽനിന്നും കാത്തരുളുമാറാകട്ടെ!.

യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ

സത്തായും അസത്തായുമിരിക്കുന്ന ഈ ലോകം യഥാർത്ഥത്തിൽ ഭഗവാൻതന്നെയാകുന്നുവെന്നതിൽ സംശയമില്ല. രണ്ടെന്നില്ലാത്ത ഈ സത്യത്താൽതന്നെ ഞങ്ങളുടെ സകല ദോഷങ്ങൾക്കും നാശം ഭവിക്കട്ടെ!.

യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരീഃ
പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവത്ര സർവഗഃ

സർവ്വം ഒന്നാണെന്നു് മനനം ചെയ്യുന്നവർക്കു് വികല്പരഹിതനായി പ്രകാശിച്ചുകൊണ്ടു്, സ്വയം തന്റെ മായാബലത്താൽ അലങ്കാരം, ആയുധം, മൂർത്തിഭേദങ്ങൾ, നാമഭേദങ്ങൾ എന്നീ നാനാ വിഭൂതികളെ യഥാർത്ഥമായി ഭഗവാൻ ലോകാനുഗ്രഹത്തിനായി ധരിക്കുന്നു; എന്നുള്ള സത്യപ്രമാണത്താൽ, സർവ്വജ്ഞനും സർവ്വഗനുമായ ഭഗവാൻ ശ്രീഹരി സദാ സർവ്വത്ര തന്റെ സകല രൂപഭേദങ്ങളോടുംകൂടി വന്നു് ഞങ്ങളെ കാക്കുമാറാകട്ടെ!.

വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ-
ദന്തർബഹിർ ഭഗവാൻ നാരസിംഹഃ
പ്രഹാപയൻ ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ

സ്വന്തം തേജസ്സിനാ‍ൽ മറ്റുള്ള സമസ്തതേജസ്സുകളേയും മറച്ച നരസിംഹമൂർത്തിയായ ശ്രീനാരായണൻ തന്റെ അട്ടഹാസത്താൽ ലോകഭയം നീക്കിക്കൊണ്ടു് ദിക്കുകളിലും മൂലകളിലും മുകളിലും താഴെയും അകത്തും പുറത്തും എല്ലായിടത്തും ഞങ്ങൾക്കു് രക്ഷയരുളട്ടെ!.

+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ശ്രീമദ്ന്നാരായണകവചമഹാമന്ത്രം ഉപദേശിച്ചുകൊടുത്തതിനുശേഷം, മഹാതപസ്വിയായ വിശ്വരൂപൻ ഇന്ദ്രോടു് പറഞ്ഞു: ഹേ ഇന്ദ്ര!, ഞാനിപ്പോൾ ഉപദേശിച്ചുതന്ന നാരായണാത്മകമായ ഈ രക്ഷാകവചത്തെ ധരിച്ചുകൊണ്ടു് അസുരസേനകളാകുന്ന അങ്ങയുടെ ശത്രുക്കളെ അനായാസേന അങ്ങു് ജയിക്കുന്നതാണു. ഇതിനെ ധരിച്ച ഒരുവൻ തന്റെ കണ്ണുകൾകൊണ്ടു് മറ്റൊരുത്തനെ നോക്കുകയോ പാ‍ദങ്ങൾകൊണ്ടു് സ്പർശിക്കുകയോ ചെയ്താൽ അവനും കൂടി മേൽ പറഞ്ഞ സർവ്വഭയത്തിൽനിന്നും ഉടനടി മുക്തനാകുന്നു. ഈ രക്ഷാകവചത്തെ ധരിക്കുന്നവനു് രാജാക്കന്മർ, കൊള്ളക്കാർ, ദുർഗ്രഹദേവതകൾ, വ്യാഘ്രാദിഹിംസ്രജന്തുക്കൾ മുതലായവകളിൽനിന്നും ഒരിക്കലും ഒരിടത്തുവച്ചും ഭയം സംഭവിക്കുകയില്ല.

പണ്ടൊരിക്കൽ കൌശികഗോത്രത്തിൽ പിറന്ന ഒരു ബ്രാഹ്മണൻ ഈ വിദ്യയെ ധരിക്കുകയുണ്ടായി. അദ്ദേഹം ഒരു മരുഭൂമിയിൽ തന്റെ യോഗബലത്താൽ സ്വശരീരത്തെ ത്യജിച്ചു. പിന്നീടൊരിക്കൽ ആ പ്രദേശത്തിനുമുകളിലൂടെ ചിത്രരഥനെന്ന ഒരു ഗന്ധർവ്വരാജാവു് സ്ത്രീജനങ്ങളോടൊപ്പം വിമാനത്തിൽ യാത്രചെയ്യുന്ന സമയം, ആ ബ്രാഹ്മണൻ ശരീരമുപേക്ഷിച്ചിടത്തുവന്നപ്പോൾ വിമാനം തലകീഴായി നിലത്തേയ്ക്കുപതിച്ചു. പിന്നീടു്, വാലിഖില്യമുനിമാരുടെ ഉപദേശപ്രകാരം ആ ബ്രാഹ്മണന്റെ അസ്ഥികൾ പെറുക്കിയെടുത്തു് സരസ്വതീനദിയിൽ നിക്ഷേപിച്ചു് സ്നാനം ചെയ്തശേഷം അത്ഭുതത്തോടുകൂടി അവർ അവിടെനിന്നും യാത്രയായി.

ശ്രീശുകൻ പറഞ്ഞു: രാജൻ!, യാതൊരുവൻ ഈ മഹാമന്ത്രത്തെ കേൾക്കുന്നുവോ അഥവാ ആദരാന്വിതനായി ധരിക്കുകയും ചെയ്യുന്നുവോ, അവനെ സകലചരാചരങ്ങളും നമിക്കുന്നു. മാത്രമല്ല, സർവ്വവിധ ഭയത്തിൽനിന്നും അവർ ഉടനടി മുക്തനാകുകയും ചെയ്യുന്നു. അങ്ങനെ, വിശ്വരൂപനിൽനിന്നും നാരായണമഹാമന്ത്രകവചത്തെ കേട്ടുധരിച്ചു് സകലഭയവും നീങ്ങി അസുരന്മാരെ ജയിച്ചു് ദേവേന്ദ്രൻ മൂലോകങ്ങളുടേയും ഐശ്വര്യത്തെ അനുഭവിച്ചു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Rishi Vishwaroopa advises Srimad Naaraayanakavacham to Indra