06 - അദ്ധ്യായം - 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
06 - അദ്ധ്യായം - 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

6.7 വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 7
(വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, എന്തു് കാരണത്താലായിരുന്നു ദേവഗുരുവായ ബൃഹസ്പതി ദേവകളെ ഉപേക്ഷിച്ചുപോയതു?. എന്തായിരുന്നു ദേവന്മാർ അദ്ദേഹത്തോടു് കാട്ടിയ അപരാധം?.

ശ്രീശുകൻ പറഞ്ഞു: ഹേ ഭാരത!, ഒരിക്കൽ, മൂലോകങ്ങളുടേയും ആധിപത്യമദത്താൽ സദാചാരത്തെ മറന്ന ദേവേന്ദ്രൻ മരുത്തുക്കൾ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, ഋഭുദേവന്മാർ, വിശ്വദേവന്മാർ, അശ്വിനിദേവന്മാർ, സാധ്യന്മാർ, സിദ്ധചാരണഗന്ധർവ്വന്മാർ, വേദമന്ത്രങ്ങളുരുവിടുന്ന മുനിമാർ, വിദ്യാധരന്മാർ, അപ്സരസ്സുകൾ, കിന്നരന്മാർ, പക്ഷീന്ദ്രന്മാർ, നാഗേന്ദ്രന്മാർ എന്നിവരാൽ ചുറ്റപ്പെട്ടു് സേവിതനും കീർത്തിതനുമായി ഇരിക്കുകയായിരുന്നു. ഇന്ദ്രാണിയോടൊപ്പം സിംഹാസനത്തിലിരിക്കുന്ന അദ്ദേഹത്തെ അവർ ആലവട്ടം, വെഞ്ചാമരം മുതലായവകൊണ്ടു് സന്തോഷിപ്പിച്ചു. ആ സമയം ദേവഗുരുവായ ബൃഹസ്പതി അവിടേയ്ക്കു് ആഗതനായി. കഷ്ടമെന്നുപറയട്ടെ, ഇന്ദ്രൻ തന്റെ ഗുരുവിനെ ആദരിക്കുകയോ ശിഷ്ടാചാരങ്ങളാൽ സ്വീകരിച്ചിരുത്തുകയോ ചെയ്തില്ല. ദേവന്മാർക്കും അസുരന്മാർക്കുമെല്ലാം സുസമ്മതനും മുനിമാരിൽ വച്ചു് ശ്രേഷ്ഠനുമായ ബൃഹസ്പതിയെ കണ്ടിട്ടുകൂടി ഇന്ദ്രൻ തന്റെ ആസനത്തിൽനിന്നുമെഴുന്നേറ്റതുമില്ല. പണ്ഡിതനായ അദ്ദേഹം ഇന്ദ്രനു് സംഭവിച്ചിരിക്കുന്ന ശ്രീമദത്തെ കണ്ടുമനസിലാക്കിയതിനുശേഷം, ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി സ്വവസതിയിലേക്കു് യാത്രയായി. ദേവേന്ദ്രനു് സദസ്സിൽ വച്ചുതന്നെ തന്റെ തെറ്റു് മനസ്സിലാകുകയും, സ്വയം പശ്ചാത്താപം തോന്നുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: അഹോ കഷ്ടം!. അല്പബുദ്ധികൊണ്ടു് എന്നിൽനിന്നുണ്ടായ ഈ പ്രവൃത്തി ഒട്ടും നന്നായില്ല. ഐശ്വര്യമദത്താൽ ഞാൻ ആചാര്യനെ നിറഞ്ഞ സദസ്സിൽ വച്ചു് അപമാനിച്ചിരിക്കുന്നു. സത്വഗുണികളായ ദേവന്മാരുടെ രാജാവായിരുന്നിട്ടും ഞാൻ ആസുരഭാവത്തെ പൂണ്ടവനായിപ്പോയിരിക്കുന്നു. അറിവുള്ളവർ ഒരിക്കലും, സ്വർല്ലോകപതിയുടേതാണെങ്കിൽ പോലും, ഐശ്വര്യത്തെ ആഗ്രഹിക്കുകയില്ല. ചിലരുടെ ന്യായത്തിൽ സിംഹാസനാരൂഢനായ ഒരു രാജാവു് ആരെയും ആദരിക്കുവാനായി എഴുന്നേൽക്കേണ്ട ആവശ്യമില്ല. എന്നാൽ അങ്ങനെ അഭിപ്രായപ്പെടുന്നവർ ധർമ്മത്തെ അറിയുന്നവരല്ല. ദുർവഴി കാട്ടിത്തരുന്ന അജ്ഞാനികളായ അവരുടെ വാക്കിനെ കേൾക്കുന്നവർ, കൽത്തോണിയിലിരുന്നു നദി കടക്കുന്നവനെപ്പോലെ, ഒരുനാൾ മുങ്ങിപ്പോകുകതന്നെ ചെയ്യുന്നു. ആയതിനാൽ, ഞാൻ, ബ്രാഹ്മണനും പണ്ഡിതനുമായ ഗുരുവിന്റെ തൃപാദത്തിൽ ശിരസ്സ് സ്പർശിച്ചുകൊണ്ടു് മാപ്പപേക്ഷിച്ചു് അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ പോകുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, എന്നാൽ, ദേവേന്ദ്രൻ ഇങ്ങനെ ചിന്തിച്ചിരിക്കെ, ജ്ഞാനിയായ ബൃഹസ്പതി അദ്ധ്യാത്മവിദ്യയാൽ ഉടൻ തന്നെ സ്വഗൃഹത്തിൽനിന്നും അപ്രത്യക്ഷനായി. ദേവന്മാരോടൊപ്പം ഗുരുവിനെ കണ്ടെത്തുവാനുള്ള പല ശ്രമങ്ങൾ നടത്തിയിട്ടും പരാജിതനായ ദേവന്ദ്രൻ ഏറെ പരിതപിച്ചു. അദ്ദേഹത്തിന്റെ മനഃസ്വസ്ഥത നഷ്ടപ്പെട്ടു. ഈ തക്കം നോക്കി, അസുരന്മാർ തങ്ങളുടെ ഗുരുവായ ശുക്രാചാര്യരുടെ അഭിപ്രായപ്രകാരം ദേവന്മാരോടു് യുദ്ധത്തിനൊരുങ്ങി. യുദ്ധത്തിൽ അസുരന്മാരുടെ കൂരമ്പുകൾ കൊണ്ടു് തലയ്ക്കും ഉടലിനും കൈകൾക്കും മുറിവേറ്റ ദേവന്മാർ ലജ്ജിച്ചുകൊണ്ടു് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവന്റെ സന്നിധിയിലെത്തി.

ബ്രഹ്മദേവൻ പീഡിതരായ ദേവഗണങ്ങളെക്കണ്ടു് കാരുണ്യവാനായി അവരെ ആശ്വസിപ്പിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അഹോ കഷ്ടം!, ഹേ ദേവശ്രേഷ്ഠന്മാരേ!, നിങ്ങളുടെ പ്രവൃത്തി വല്ലാതെ മോശമായിപ്പോയി. ശ്രീമദത്താൽ ബ്രാഹ്മണനും ബ്രഹ്മജ്ഞനും ജിതേന്ദ്രിയനുമായ സ്വന്തം ഗുരുവിനെ നിങ്ങൾ അപമാനിച്ചതു് അത്യന്തം കഷ്ടമായിപ്പോയി. ശത്രുക്കളിൽനിന്നും നിങ്ങൾക്കുണ്ടായ ഈ പരാജയം ആ തെറ്റിന്റെ ഫലം തന്നെയാണു. അല്ലെങ്കിൽ ദുർബലരായ ഈ അസുരന്മാരാൽ അതിശക്തരായ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ലായിരുന്നു. ഹേ ഇന്ദ്ര!, ഗുരുതിരസ്കാരം കൊണ്ടു് ക്ഷീണിതരായിരുന്ന അസുരന്മാർ വീണ്ടും ശുക്രാചാര്യരെ പ്രസാദിപ്പിച്ചു് ശക്തരായിരിക്കുകയാണു. അദ്ദേഹത്തെ ദൈവമായി കരുതുന്ന അവർ എന്റെയും കൂടി നിലയനത്തെ കരസ്ഥമാക്കുമോ എന്നു് ഞാൻ ശങ്കിക്കുന്നു. അതിശക്തനായ ശുക്രാചാര്യരുടെ ശിഷ്യന്മാർ ഇന്നു് ലോകത്തെ എന്തിനു് വകവയ്ക്കണം?. ബ്രാഹ്മണർ, വിഷ്ണു, പശുക്കൾ എന്നിവരുടെ അനുഗ്രഹത്തിനു് പാത്രീഭൂതരാകുന്നവർക്കു് ഒരിക്കലും അമംഗളം സിദ്ധിക്കുകയില്ല. അതുകൊണ്ടു്, പെട്ടെന്നുതന്നെ, ആത്മജ്ഞാനിയും തപോനിഷ്ഠനും ബ്രാഹ്മണനും ത്വഷ്ടാവിന്റെ പുത്രനുമായ വിശ്വരൂപനെ നിങ്ങൾ അഭയം പ്രാപിക്കുവിൻ. അവന്റെ ചില കർമ്മങ്ങളെക്കൂടി നിങ്ങൾ സഹിച്ചാൽ, അവൻ നിങ്ങളുടെ കാര്യങ്ങൾ സഫലമാക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വിധാതാവിന്റെ ഉപദേശമനുസരിച്ചു് ദുഃഖമകന്ന ദേവഗണങ്ങൾ ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപനെന്ന ഋഷിയെ സമീപിച്ചു. അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ടു്, ഇങ്ങനെ പറഞ്ഞു: അല്ലയോ വിശ്വരൂപ!, ഞങ്ങളിതാ നിന്റെ ആശ്രമത്തിലേക്കു് അതിഥികളായി വന്നിരിക്കുകയാണു. നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. മകനേ!, കാലോചിതമായി ഭവിച്ചിരിക്കുന്ന ഞങ്ങളുടെ ഒരാഗ്രഹം നീ കാരണവന്മാരുടെ സ്ഥാനത്തു് കണ്ടു് അതു് നിറവേറ്റിത്തരണം. പിതൃശുശ്രൂഷണമെന്നതു് സത്പുത്രന്മാരുടെ സുപ്രധാനമായ ധർമ്മമാണു. ഹേ ബ്രഹ്മജ്ഞ!, ആയതു് കുടുംബസ്ഥരായവരുടെകൂടി ധർമ്മമായിരിക്കെ, നിന്നെപ്പോലെ ബ്രഹ്മചാരികളുടേതിനെക്കുറിച്ചു് പറയാനുണ്ടോ?. ആചാര്യന്മാർ വേദത്തിന്റേയും, പിതാവു് ബ്രഹ്മദേവന്റേയും, സഹോദരൻ ദേവേന്ദ്രന്റേയും, മാതാവു് ഭൂമീദേവിയുടേയും, സഹോദരി ദയയുടേയും, അതിഥി ധർമ്മദേവന്റേയും, വീട്ടിൽ കയറിവരുന്ന അപരിചിതർ അഗ്നിദേവന്റേയും സ്വരൂപങ്ങളാകുന്നു. ചുരുക്കത്തിൽ, ഈ പ്രപഞ്ചത്തിലെ സകലഭൂതങ്ങലും പരമാത്മാവിന്റെ സ്വരൂപങ്ങളാണു. അതുകൊണ്ടു്, വത്സ!, പിതൃസ്ഥാനീയരായ ഞങ്ങളുടെ ഈ അഭ്യർത്ഥനയെ മാനിച്ചു് ഞങ്ങൾക്കു് ശത്രുക്കളിൽനിന്നും നേരിട്ട ഈ ദുഃഖത്തെ നീ തപോബലത്താൽ അകറ്റിത്തരുക. ബ്രഹ്മജ്ഞാനിയും ഗുരുവും ബ്രാഹ്മണനുമായ നിന്നെ ഞങ്ങൾ ഞങ്ങളുടെ ആചാര്യനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു. നിന്റെ തേജസ്സുകൊണ്ടു് ഞങ്ങൾക്കു് ശത്രുക്കളെ ജയിക്കാൻ സാധിക്കും. ആവശ്യമായി വരുമ്പോൾ പ്രായത്തിനിളയവരുടേയും കാലു് പിടിക്കുന്നതും അറിവുള്ളവരാൽ സുസമ്മതമാകുന്നു. വേദശാസ്ത്രാദി ജ്ഞാനമൊഴിച്ചു് മറ്റുള്ള സന്ദർഭങ്ങളിലാണു് ജ്യേഷ്ഠത്വത്തിനു് പ്രാധാന്യം നൽകേണ്ടതു.

ശ്രീശുകൻ പറഞ്ഞു: ഹേ മാഹാരാജാവേ!, ഇങ്ങനെ, തപസ്വിയായ വിശ്വരൂപനോടു് ദേവകൾ അദ്ദേഹം തങ്ങളുടെ ഗുരുവായി സ്ഥാനമലങ്കരിക്കണമെന്നു് അഭ്യർത്ഥിച്ചപ്പോൾ, സന്തുഷ്ടനായ വിശ്വരൂപൻ അവരോടു് വളരെ സൌ‌മ്യമായി ഇപ്രകാരം പറഞ്ഞു: ഹേ നാഥന്മാരേ!, ധർമ്മശീലരായ സുജനങ്ങളാൽ തികച്ചും നിന്ദനാർഹമായ ഒരു സ്ഥാനമാണു് പുരോഹിതസ്ഥാനമെന്നതു. കാരണം, അതു് ബ്രഹ്മതേജസ്സിനു് ഉപവ്യയം ഉണ്ടാക്കിത്തീർക്കുന്നു. എന്നാലും ലോകപാലകരായ നിങ്ങൾ നേരിട്ടാവശ്യപ്പെട്ട ഒരു കാര്യം അവരുടെ ശിഷ്യസ്ഥാനത്തുള്ള എന്നാൽ എങ്ങനെയാണു് തള്ളിക്കളയപ്പെടുക?. അതു് എന്റെ സ്വാർത്ഥതയെന്നേ ലോകം വ്യാഖ്യാനിക്കുകയുള്ളൂ. ഹേ ദേവന്മാരേ!, അകിഞ്ചനനും ഗൃഹസ്ഥബ്രഹ്മണനുമായ ഞാൻ കർഷകരുപേക്ഷിക്കുന്ന ശിലവും, തെരുവിൽ ചിതറിക്കിടക്കുന്ന ഉഞ്ചനവുംകൊണ്ടു് ജീവിതം നയിക്കുന്നവനാണു. അങ്ങനെയിരിക്കെ, ദുർമ്മതികൾ മാത്രം കൊതിക്കുന്ന ഈ പൌരോഹിത്യസ്ഥാനത്തെ ഞനെങ്ങനെയാണു് എറ്റെടുക്കുക?. എന്തായാലും ഗുരുസ്ഥാനീയരായ നിങ്ങളുടെ ഈ അഭ്യർത്ഥനയെ ഞാൻ നിരാകരിക്കുന്നില്ല. എന്റെ പ്രാണനും എനിക്കുള്ള മറ്റെന്തുംകൊണ്ടും ഞാൻ അതിനെ നിറവേറ്റുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അങ്ങനെ, ദേവന്മാർക്കു് കൊടുത്ത വാക്കിൻപ്രകാരം, വിശ്വരൂപനെന്ന ആ തപസ്വി അവരുടെ ഗുരുസ്ഥാനത്തെ അന്നുമുതൽ അംഗീകരിച്ചു. തുടർന്നു്, ശുക്രാചാര്യരാൽ സംരക്ഷിക്കപ്പെട്ട അസുരന്മാരുടെ ഐശ്വര്യത്തെ വൈഷ്ണവവിദ്യയാൽ കൈക്കലാക്കി അദ്ദേഹം ദേവന്മാർക്കു് നൽകി. വിശ്വരൂപന്റെ ഉപദേശപ്രകാരം ആ വിദ്യയാൽ ദേവേന്ദ്രൻ അസുരന്മാരെ വകവരുത്തുകയും ചെയ്തു

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Demigods accepts Vishwaroopa as their Guru