06 - അദ്ധ്യായം - 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
06 - അദ്ധ്യായം - 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.6 ദക്ഷപുത്രിമാരുടെ വംശപരമ്പര.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 6
(ദക്ഷപുത്രിമാരുടെ വംശപരമ്പര.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വീണ്ടും വിരിഞ്ചൻ ദക്ഷനെ സമാധാനിപ്പിച്ചു. അനന്തരം, അദ്ദേഹം തന്റെ ഭാര്യയായ അസിക്നിയിൽ പിന്നീടു് അറുപതു് പുത്രിമാർക്കു് ജന്മം നൽകി. അവർ തങ്ങളുടെ പിതാവിനോടു് അത്യന്തം ഭക്തിയും വാത്സല്യവുമുള്ളവരായിരുന്നു. ആതിൽ പത്തു് പെൺകുട്ടികളെ ധർമ്മദേവനും, പതിമൂന്നുപേരെ കശ്യപപ്രജാപതിക്കും, ഇരുപത്തിയേഴു് മക്കളെ ചന്ദ്രനും, ഈരണ്ടുപേരെ യഥാക്രമം ഭൂതൻ, അംഗിരസ്സ്, കൃശാശ്വൻ എന്നിവർക്കും, മറ്റുള്ള നാലുപേരെ താർക്ഷ്യനും വിവാഹം കഴിച്ചുകൊടുത്തു. ഇവരുടെ പുത്രപൌത്രാദികളാൽ മൂലോകവും നിറയപ്പെട്ടു. അവരുടെ നാമവിവരങ്ങൾ ഞാൻ അങ്ങേയ്ക്കായി പറയാം.

അവരിൽ ധർമ്മദേവന്റെ പത്നിമാരായതു്, ഭാനു, ലംബാ, കുകുപ്, ജാമി, വിശ്വാ, സാധ്യാ, മരുത്വതീ, വസു, മുഹൂർത്താ, സങ്കല്പാ എന്നിവരാണു. ഇവരുടെ പുത്രന്മാരെക്കുറിച്ചു് കേട്ടുകൊളുക. ഹേ രാജൻ!, ഭാനുവിൽ നിന്നു് ദേവഋഷഭനും, അവനിൽനിന്നു് ഇന്ദ്രസേനനുമുണ്ടായി. ലംബയിൽനിന്നു് വിദ്യോതനനും, അവനിൽനിന്നു് സ്തനയിത്നുക്കളും ജനിച്ചു. കുകുപ്പിന്റെ പുത്രനിൽനിന്നു് സങ്കടനും, അവന്റെ പുത്രനായി കീകടനും, അവനിൽനിന്നും ദുഗ്ഗാഭിമാനിദേവന്മാരുമുണ്ടായി. ജാമിക്കു് പുത്രനായി സ്വർഗ്ഗനും, അവനിൽനിന്നു് നന്ദിയും ജനിച്ചു. വിശ്വയുടെ പുത്രന്മാരായി വിശ്വദേവന്മാർ ജനിച്ചു. അവർക്കു് പുത്രന്മാരില്ലായിരുന്നു. സാധ്യയുടെ മക്കളായി സാധ്യദേവഗണമുണ്ടായി. സാധ്യന്മാരുടെ പുത്രനായി അർത്ഥസിദ്ധിയും ജനിച്ചു. മരുത്വതിയിൽ        മരുത്വാനും ജയന്തനും ജനിച്ചു. ജയന്തൻ വിഷ്ണുവിന്റെ അംശമാണെന്നറിയുക. അവനെ ഉപേന്ദ്രൻ എന്നും വിളിക്കപ്പെടുന്നു.

മുഹൂർത്തയിൽനിന്നും മൌഹൂർത്തികർ എന്ന ദേവഗണങ്ങളുണ്ടായി. ഈ മൌഹൂർത്തികന്മാർ ജീവരാശികൾക്കു് അവരുടെ കാലഗതിക്കനുസരിച്ചുള്ള ഫലത്തെ പ്രദാനം ചെയ്യുന്നവരാണു. സങ്കല്പയിൽനിന്നും സങ്കല്പൻ ജനിച്ചു. കാമദേവനത്രേ സങ്കല്പന്റെ പുത്രൻ. വസുവിൽനിന്നും അഷ്ടവസുക്കൾ പിറന്നു. അവരുടെ പേരുകൾ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നി, ദോഷൻ, വസു, വിഭാവസു എന്നിങ്ങനെയാകുന്നു. ദ്രോണനു് അഭിമതി എന്ന തന്റെ പത്നിയിൽ ഹർഷം, ശോകം, ഭയം, മുതലായവകൾ ഉത്ഭൂതരായി. പ്രാണന്റെ ഭാര്യയായ ഊർജസ്വതിയിൽ സഹസ്സ്, ആയുസ്സ്, പുരോജവൻ, എന്നീ മക്കൾ ജനിച്ചു. ധരണി എന്ന പത്നിയിൽ ധ്രുവനും അനേകം പുരങ്ങളെ മക്കളായി ലഭിച്ചു. അർക്കന്റെ ഭാര്യ വാസനയിൽ തർഷാദികൾ അദ്ദേഹത്തിനു് പുത്രന്മാരായി ജനിച്ചു. അഗ്നിയുടെ പത്നി വസോർധാരയാണു.         ദ്രവിണകാദികൾ അവർക്കു് പുത്രന്മാരും. കൃത്തികമാരുടെ പുത്രനായി സ്കന്ദൻ ജനിക്കുകയുണ്ടായി. സ്കന്ദനിൽനിന്നു് വിശാഖൻ മുതലായവരുണ്ടായി.

ശർവരിയെന്ന ദോഷന്റെ പത്നിയിൽ അവർക്കു് പുത്രനായി ഭഗവദംശമാകുന്ന ശിശുമാരൻ അവതരിച്ചു. വസുവിന്റെ പത്നി അംഗിരസിയിൽ ശില്പാചാര്യനായ വിശ്വകർമ്മാവു് ജനിച്ചു. അദ്ദേഹത്തിൽനിന്നും ചാക്ഷുഷൻ എന്ന മനുവുണ്ടായി. ചാക്ഷുഷമനുവിന്റെ പുത്രന്മാർ വിശ്വേസാധ്യന്മാരെന്ന ദേവന്മാരത്രേ. ഉഷ എന്ന വിഭാവസുവിന്റെ പത്നിയാകട്ടെ, വ്യുഷ്ടൻ, രോചിസ്സ്, ആതപൻ എന്നിവരെ പ്രസവിച്ചു. ആതപന്റെ പുത്രനായി പഞ്ചയാമൻ ജനിച്ചു. അവനാൽ ജീവഭൂതങ്ങൾ കർമ്മത്തിൽ ജാഗരൂകരായിരിക്കുന്നു. ഭൂതന്റെ ഒരു ഭാര്യയായ സരൂപ അനേകം രുദ്രന്മാരെ പ്രസവിച്ചു. മറ്റൊരു ഭാര്യയിൽ ഭൂതനു് രുദ്രന്റെ പാർഷദന്മാരും ഉഗ്രരൂപികളുമായ ഭൂതങ്ങൾ, വിഘ്നേശ്വരന്മാർ എന്നിവരുണ്ടായി. ആംഗിരസ്സിന്റെ പത്നി സ്വധ പിതൃദേവതകളെ പുത്രരായി സ്വീകരിച്ചു. സതിയാകട്ടെ, അഥർവ്വാങിരസ്സം എന്ന വേദത്തെയും പുത്രനാക്കി. കൃശാശ്വൻ പത്നിയായ അർച്ചിസ്സിൽ ധൂമ്രകേശനേയും, ദിഷണയെന്ന തന്റെ മറ്റൊരു ഭാര്യയിൽ വേദശിരസ്സ്, ദേവലൻ, വയുനൻ, മനു എന്നിവരേയും ജനിപ്പിച്ചു. താർക്ഷ്യനു് ഭാര്യമാരായി വിനത, കദ്രു, പതംഗി, യാമിനി എന്നീ നാലുപേരുണ്ടായിരുന്നു. ഇവരിൽ പതംഗി പറവകളേയും, യാമിനി ശലഭങ്ങളേയും, വിനത ഭഗവാന്റെ വാഹനമായ ഗരുഡനേയും സൂര്യന്റെ സാരഥിയായ അരുണനേയും, അതുപോലെ കദ്രു അനേകം നാഗങ്ങളേയും പ്രസവിച്ചു.

ഹേ ഭരത!, കാർത്തിക മുതലായ നക്ഷത്രങ്ങളാണു് ചന്ദ്രന്റെ പത്നിമാർ. ദക്ഷന്റെ ശാപത്താൽ രോഗപീഡിതനായ ചന്ദ്രൻ പുത്രഭാഗ്യമില്ലാത്തവനായിരുന്നു. പിന്നീടു് ദക്ഷനെ പ്രസാദിപ്പിച്ചു് തന്റെ കലകളെ മാത്രം ചന്ദ്രൻ വീണ്ടുടുക്കുകയുണ്ടായി. ഇനി ഈ ജഗത്തിന്റെ മാതാക്കളായ കശ്യപപത്നിമാരുടെ മംഗളനാമധേയങ്ങൾ കേട്ടുകൊള്ളുക. കശ്യപപത്നിമാരെ അദിതി, ദിതി, ദനു, കാഷ്ഠാ, അരിഷ്ടാ, സുരസാ, ഇളാ, മുനി, ക്രോധവശാ, താമ്രാ, സുരഭി, സരമാ, തിമി എന്നിങ്ങനെയറിയുക. അവരിൽ തിമിയിൽനിന്നും ജലജന്തുക്കൾ ഉത്ഭൂതമായി. സരമയുടെ മക്കളായി വ്യാഘ്രം മുതലായ വനജന്തുക്കളുണ്ടായി. സുരഭിയിൽനിന്നു് മഹിഷവും മാടുകളും മറ്റുചില ഇരട്ടകൊമ്പുള്ള മൃഗങ്ങളും ജനിച്ചു. ഹേ രാജൻ!, താമ്രയിൽനിന്നാകട്ടെ, പരുന്തുകളും കഴുകന്മാരും ജനിച്ചു. മുനി എന്ന കശ്യപപത്നിയിൽനിന്നും അപ്സരവൃന്ദങ്ങൾ പിറന്നു. ക്രോധവശയുടെ മക്കളായി പിറന്നവരാണു് പാമ്പു് മുതലായ സർപ്പഗണങ്ങൾ. ഭൂരുഹങ്ങളായ വൃഷങ്ങളും മറ്റു സസ്യങ്ങളും ഇളയുടെ സന്താനങ്ങളാണു. സുരസയുടെ മക്കളെ യക്ഷരക്ഷസ്സുകളായി അറിയുക. അരിഷ്ടയിൽനിന്നും ഗന്ധർവ്വന്മാരും, കാഷ്ഠയിൽനിന്നും ഇരട്ടക്കുളമ്പില്ലാത്ത മൃഗങ്ങളും ജാതമായി. ദനുവിന്റെ മക്കളായി അറുപത്തിയൊന്നു് ദാനവന്മർ ജനിച്ചു. അവരിൽ മുഖ്യന്മാർ, ദ്വിമൂർദ്ധാവു്, ശംബരൻ, അരിഷ്ടൻ, ഹയഗ്രീവൻ, വിഭാവസു, അധോമുഖൻ, ശംകുശിരസ്സ്, സ്വർഭാനു, കപിലൻ, അരുണൻ, പുലോമാവു്, വൃഷപർവ്വാവു്, ഏകചക്രൻ, അനുതാപനൻ, ധൂമകേശൻ, വിരൂപാക്ഷൻ, വിപ്രചിത്തി, ദുർജ്ജയൻ എന്നിവരാകുന്നു.

സ്വർഭാനുവിന്റെ പുത്രിയായ സുപ്രഭയെ നമുചിയും, വൃഷപർവാവിന്റെ മകളായ ശർമിഷ്ഠയെ നഹുഷപുത്രനും ശക്തിമാനുമായ യയാതിയും വിവാഹം കഴിച്ചു. വൈശ്വാനരനെന്ന ദാനവനു് ചാരുരൂപികളായ ഉപദാനവി, ഹയശിര, പുലോമ, കാലക എന്നിവർ പുത്രിമാരായി ജനിച്ചു. ഹേ നൃപ!, ഉപദാനവിയെ ഹിരണ്യാക്ഷനും, ഹയശിരയെ ക്രതുവും വേളി കഴിച്ചു. പുലോമയേയും കാലകയേയും കശ്യപൻ ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ചു് പാണിഗ്രഹണം ചെയ്തു. പുലോമയുടേയും കാലകയുടേയും പുത്രന്മാരായി ജനിച്ച ദാനവന്മാർ യുദ്ധശാലികളായിരുന്നു. ഹേ രാജൻ!, അവരുടെ പുത്രന്മാരായ അറുപതിനായിരം യജ്ഞദ്വേഷികളെ അങ്ങയുടെ മുത്തച്ഛൻ സ്വർഗ്ഗത്തിലെത്തി ഇന്ദ്രനു് പ്രിയം ചെയ്യുവാനായി ഏകനായി കൊന്നുതള്ളി. ദനുവിന്റെ പുത്രനായ വിപ്രചിത്തി സിംഹികയിൽ രാഹുവും കേതുക്കളും ചേർന്ന നൂറ്റിയൊന്നു് പുത്രന്മാർക്കു് ജന്മം കൊടുത്തു. അവർ ഗ്രഹങ്ങളെന്ന നിലയെ പ്രാപിച്ചവരാകുന്നു.

ഹേ രാജൻ!, ഇനി ഞാൻ അങ്ങയോടു് പറയാൻ പോകുന്നതു് ദിതിയുടെ വംശത്തെക്കുറിച്ചാണു. ആ വംശത്തിലായിരുന്നു ഭഗവാൻ നാരായണൻ വാമനനായി അവതരിച്ചതു. വിവസ്വാൻ, അര്യമാവു്, പൂഷാവു്, ത്വഷ്ടാവു്, സുവിതാവു്, ഭഗൻ, ധാതാവു്, വിധാതാവു്, വരുണൻ, മിത്രൻ, ശക്രൻ, ഉരുക്രമൻ, എന്നിവരാണു് ദിതിയുടെ പുത്രന്മാരായ പന്ത്രണ്ടു് ആദിത്യന്മാർ. ഇവരിൽ വിവസ്വാൻ തന്റെ ഭാഗ്യവതിയായ സംജ്ഞ എന്ന ദേവിയിൽ ശ്രാദ്ധദേവൻ എന്ന മനുവിനേയും, യമൻ, യമി എന്ന സ്ത്രീപുരുഷമിഥുനത്തേയും ജനിപ്പിച്ചു. അവൾതന്നെ ഭൂമിയിൽ ഒരു പെൺകുതിരയായി ഭവിച്ചിട്ടു് അശ്വിനികുമാരന്മാർക്കു് ജന്മം നൽകുകയും ചെയ്തു. വിവസ്വാനിൽനിന്നും ഛായാദേവി ശനിയേയും സാവരണിമനുവിനേയും തപതി എന്ന ഒരു കന്യകയേയും പ്രസവിച്ചു. തപതി സംവരണനെ ഭർത്താവായി സ്വീകരിച്ചു. മാതൃക എന്ന അര്യമാവിന്റെ ഭാര്യ കുറെ പണ്ഡിതന്മാർക്കു് ജന്മം നൽകി. അവർക്കിടയിലാണു് ബ്രഹ്മദേവൻ വിവേകികളയ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നതു.

പൂഷാവു് അനപത്യനാണു. അദ്ദേഹം പണ്ടു് മഹാദേവനെ ദക്ഷൻ പരിഹസിച്ചപ്പോൾ തന്റെ പല്ലു വെളിയിൽ കാട്ടി അപഹസിച്ചതിൽ തുടർന്നു് ശൈവഭൂതങ്ങളാൽ പല്ലു തകർക്കപ്പെട്ടവനും അരച്ച ഭക്ഷണം മാത്രം കഴിക്കുന്നവനുമായി പരണമിച്ചു. ദൈത്യന്മാരുടെ അനുജത്തിയായ രചന എന്ന കന്യകയാണു് ത്വഷ്ടാവിന്റെ വിവാഹം കഴിച്ചതു. ആ ദമ്പതികൾക്കു് പുത്രരായി സന്നിവേശനും വീര്യവാനായ വിശ്വരൂപനും പിറന്നു. പണ്ടൊരിക്കൽ ഇന്ദ്രൻ അപമാനിച്ചതിനെ തുടർന്നു് ദേവഗുരുവായ ബൃഹസ്പതി ദേവന്മാരേയും അവരുടെ ഗുരുസ്ഥാനത്തേയും ഉപേക്ഷിച്ചുപോകുകയും, എന്നാൽ തങ്ങളുടെ ശത്രുക്കളായ ദൈത്യന്മാരുടെ സഹോദരിയുടെ പുത്രനാണെങ്കിൽകൂടി വിശ്വരൂപനെ അവർക്കു് ഗുരുവായി സ്വീകരിക്കേണ്ടിയും വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The progeny of daughters of Daksha