2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.5 നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 5
(നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, വിഷ്ണുമായയാൽ സൃഷ്ടിയിൽ ആസക്തി വളർന്ന ദക്ഷപ്രജാപതി പഞ്ചജനപുത്രിയിൽ പതിനായിരം പുത്രന്മാരെ ജനിപ്പിച്ചു. ഹേ നൃപ!, ഒരുപോലെതന്നെ ധർമ്മശിലരായ അവർ പ്രജാസൃഷ്ടിക്കായി പിതാവിന്റെ നിർദ്ദേശാനുസരണം പടിഞ്ഞാറേ ദിക്കിലേക്കു് യാത്രയായി. അവിടെ, സിന്ധുനദിയും സമുദ്രവും സംഗമിക്കുന്ന, സിദ്ധമാമുനിമാരാൽ സേവിതവും അതിവിശാലവുമായ നാരായണസരസ്സെന്ന തീർത്ഥസ്ഥാനത്തിൽ അവരെത്തി. ആ തീർത്ഥത്തിലെ സ്നാനം, ആചമനം മുതലായ കർമ്മങ്ങളിലൂടെ മനസ്സിന്റെ മാലിന്യമകന്നു്, അവരിൽ ഭക്തിയും ധർമ്മവും വളർന്നു. അങ്ങനെയിരിക്കെ, പിതാവിന്റെ ആദേശത്താൽ തപസ്സനുഷ്ഠിച്ചു്, സ്വയം നിയന്ത്രിതരായി പ്രജാഭിവൃദ്ധിക്കായി പ്രയത്നിച്ചുകൊണ്ടിരുന്ന അവരെ, അത്ഭുതമെന്നു പറയട്ടെ!, ഒരിക്കൽ ശ്രീനാരദമുനി സന്ദർശിച്ചു.

കാരുണ്യവാനായ ദേവർഷി അവരോടിപ്രകാരം പറഞ്ഞു: ഹേ ഹര്യശ്വന്മാരേ!, പാലകന്മാരായിരുന്നിട്ടും ഭൂമിയുടെ അറ്റം കണ്ടെത്താൻ കഴിയാത്ത ബാലിശരായ നിങ്ങളെങ്ങെനെയാണു് പ്രജാവർദ്ധനം നടത്തുക?. കഷ്ടം തന്നെ!. അവിടെ ഒരേയൊരു പുരുഷനാൽ രക്ഷിതമായ ഒരു രാജ്യമുണ്ടു. അകത്തേയ്ക്കുകടന്നാൽ പിന്നെയൊരിക്കലും പുറത്തേക്കുവരുവാൻ കഴിയാത്തവിധമുള്ള ഒരു ഗുഹയുമുണ്ടു. മാത്രമല്ല, അനേകരൂപം ധരിച്ച ഒരു സ്ത്രീയും പുംശ്ചലിയായ അവളുടെ ഒരു പതിയുമുണ്ടു. രണ്ടുവശത്തേക്കും ഒരുപോലെയൊഴുകുന്ന ഒരു നദിയും, ഇരുപത്തിയഞ്ചുപേർ താമസിക്കുന്ന ഒരു ഗൃഹവും, വിചിത്രമായി ശബ്ദിക്കുന്ന ഒരു ഹംസവും, കത്തികൾകൊണ്ടും വജ്രങ്ങൾകൊണ്ടും നിർമ്മിതമായി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമുണ്ടു. ഇങ്ങനെയുള്ള ഭൂമിയുടെ അന്തവും ബന്ധവുമറിയാതെ പിതാവിന്റെ ആഗ്രഹം നിറവേറ്റുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അവിദ്വാന്മാരായ നിങ്ങൾ എങ്ങനെയാണിവിടെ സൃഷ്ടിയെ നടത്താൻ പോകുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ശ്രീനാരദരുടെ വാക്കുകളിൽ ഒളിഞ്ഞുകിടന്ന ഗുഹ്യാർത്ഥത്തെ മനസ്സിലാക്കിയ ഹര്യശ്വന്മാർ തങ്ങളുടെ ബുദ്ധിക്കനുസരിച്ചു നിരൂപണം ചെയ്തുകൊണ്ടു അവർ ആ വാക്കുകളെ ഇങ്ങനെ  വിലയിരുത്തി. ‘‘ഭൂമി എന്നതു് കർമ്മക്ഷേത്രമാണു. ജീവന്മാരുടെ കർമ്മഫലമായ ഈ ശരീരംതന്നെയാണു കർമ്മക്ഷേത്രമെന്നതു. അനന്തകോടി കാലങ്ങളായി ഈ ശരീരം ആത്മാവിനു് ബന്ധനകാരണമായി നിലകൊള്ളുന്നു. ആ ബന്ധനത്തെ അറുത്തെറിയുവാൻ കഴിയാതെ സകാമകർമ്മങ്ങളിൽ മുഴുകുന്നവന്റെ കർമ്മംകൊണ്ടെന്തർത്ഥമാണുള്ളതു?. ഈ ബ്രഹ്മാണ്ഡത്തിന്റെ നായകൻ ഭഗവാൻ മാത്രമാണു. അവൻ സർവ്വൈശ്വര്യവാനും സർവ്വസ്വതന്ത്രനുമാണു. അവൻ ത്രിഗുണാധീതനാണു. അവനെയറിയാതെ നിത്യനിരന്തരം മൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞു് രാപ്പകലില്ലാതെ കർമ്മങ്ങളിലേർപ്പെട്ടവന്റെ കർമ്മംകൊണ്ടു് എന്തു് പ്രയോജനം?. പാതാളലോകത്തിൽ ഒരിക്കലെത്തിയാൽ പിന്നീടു് തിരിച്ചെത്താൻ കഴിയാത്തതുപോലെ, യാതൊരു വൈകുണ്ഠത്തെ പ്രാപിച്ചതിനുശേഷം ജീവൻ പുനരാവൃത്തിയെ പ്രാപിക്കുന്നില്ലയോ, ആ സ്ഥാനത്തെ തിരിച്ചറിയാത്തവനു് ഈ ലോകത്തിൽ കർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് ഫലം?. രജോഗുണയുക്തമായ, ജീവന്റെ, ഈ ബുദ്ധി കുലടയായ സ്ത്രീകളെപ്പോലെ വേഷം മാറി മാറി വന്നുകൊണ്ടിരിക്കുന്നു. ഈ മായയെ അറിയാതെ കർമ്മത്തിൽ മുഴുകിയവൻ ജീവിതത്തിൽ എന്താണു് നേടുന്നതു?. കുലടയുടെ ഭർത്താവായ ഒരു പുരുഷനു് ജീവിതത്തിൽ എന്തു് സ്വാതന്ത്ര്യമാണുള്ളതു?. അശുദ്ധബുദ്ധിയോടുകൂടിയ മനുഷ്യർ ഭൌതികതയിൽനിന്നും ഒരിക്കലും കരകയറുന്നില്ല. ത്രിഗുണങ്ങളിൽ അടിപ്പെട്ടുപോയ അവൻ തന്റെ ആ ബുദ്ധിയാൽ ജീവിതത്തിൽ സുഖദുഃഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ആയതുകൊണ്ടു് ജീവിതത്തിൽ എന്തുണ്ടാകാനാ‍ണു?. സൃഷ്ടിയും ലയവുമാണു് പ്രകൃതിയുടെ രണ്ടു് ഗതികൾ. പ്രകൃയാകുന്ന ആ നദി ഇരുവശങ്ങളിലേക്കുമൊഴുകുന്നു. അതിൽ അകപ്പെട്ടുപോകുന്ന ജീവന്മാർക്കു് അതിന്റെ ത്വരിതഗതിയിലുള്ള ഒഴുക്കിൽനിന്നും ഒരിക്കലും കരകയറുവാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ ആ മായാനദിയിൽ സകാമകർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് പ്രയോജനം?. ഭഗവാൻ ഇരുപത്തിനാലു് തത്വങ്ങളുടേയും ഉറവിടമാണു. സകലകാര്യകാരണങ്ങളുടേയും നിയന്താവും അവൻ തന്നെ. അവൻ കാരണം സൃഷ്ടി സംഭവിക്കുന്നു. അവനെയറിയാതെ കർമ്മത്തിൽ ആസക്തനായവനു് ആ കർമ്മങ്ങളിൽനിന്നു് എന്തു് നേട്ടം?. വേദശാത്രങ്ങൾ അവനെയറിയുവാനുള്ള വഴികൾ പറയുന്നു. അതിൽ പ്രകൃതിയേയും പുരുഷനേയും വിസ്തരിച്ചുപറയപ്പെട്ടിരിക്കുന്നു. നാരദൻ പറഞ്ഞ ഹംസം ഈ പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിഞ്ഞവരാണു. അവർ ബന്ധനത്തേയും മോക്ഷത്തേയും നന്നായറിഞ്ഞിരിക്കുന്നു. പവിത്രമായ ഇതിനെ നിരാകരിച്ചു് കർമ്മത്തിൽ കുടുങ്ങിയവൻ എവിടെയെത്തപ്പെടാനാണു?. കാലം വളരെ കൃത്യമായി കടന്നുപോകുന്നു. അതിതീഷ്ണവും ലോകത്തെ മുഴുവൻ വലിച്ചുലയ്ക്കുന്നതുമായ അതിനെ അറിയാത്തവനു് തന്റെ കർമ്മങ്ങളാൽ ഇവിടെ എന്തുണ്ടാകാൻ?. ശാസ്ത്രമാകുന്ന, പിതാവിന്റെ, ആദേശത്തെ വേണ്ടവണ്ണം ഉൾക്കൊള്ളാൻ കഴിയാതെ, ത്രിഗുണാത്മകമായ പ്രവൃത്തിമാർഗ്ഗത്തിൽമാത്രം വിശ്വസിച്ചുകൊണ്ടു് എങ്ങനെയാണു് ഒരുവനു് സ്വകൃത്യം നിർവ്വഹിക്കുവാൻ കഴിയുക?.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏകമനസ്സോടുകൂടിയ ഹര്യശ്വന്മാർ നാരദരുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ടു് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം, പുനരാവൃത്തിയെ പ്രാപിക്കാത്ത മുക്തിമാർഗ്ഗം സ്വീകരിച്ചു. നാരദമുനിയാകട്ടെ, മനസ്സ് ഭഗവാനിലുറപ്പിച്ചുകൊണ്ടു് തന്റെ യാത്രയാരംഭിക്കുകയും ചെയ്തു.

സുശീലന്മാരായ തന്റെ പുത്രന്മാർ നാരദരുടെ ഉപദേശപ്രകാരം തന്റെ നിർദ്ദേശത്തെ തിരസ്കരിച്ചതറിഞ്ഞു് ദക്ഷൻ പരിതപിച്ചു. സുപുത്രത്വവും ദുഃഖാസ്പദമാണെന്നു് അദ്ദേഹം മനസ്സിലോർത്തു. ബ്രഹ്മദേവനാൽ സമാധാനിപ്പിക്കപ്പെട്ട ദക്ഷൻ വീണ്ടും തന്റെ ഭാര്യയിൽ ശബലാശ്വന്മാർ എന്ന ആയിരത്തോളം പുത്രന്മാർക്കു് ജന്മം നൽകി. പിതാവിന്റെ ഉപദ്ദേശം സ്വീകരിച്ചുകൊണ്ടു് അവരും നാരായണസരസ്സിൽത്തന്നെ എത്തിച്ചേർന്നു. അവരും ആ തീർത്ഥത്തിലെ സ്നാനാചമനാദികളാൽ ഹൃദയശുദ്ധരായി പ്രണവമന്ത്രോച്ചാരണത്താൽ തപസ്സനുഷ്ഠിച്ചു. തുടക്കത്തിലെ ഏതാനും മാസങ്ങളിൽ ജലം മാത്രം പാനം ചെയ്തും, പിന്നീടുണ്ടായ മാസങ്ങളിൽ വായു മാത്രം ഭക്ഷിച്ചും അവർ ശ്രീഹരിയെ പ്രണവോപാസനായാൽ ആരാധിച്ചു. അവർ ഭഗവാനെ ഇങ്ങനെ കീർത്തിച്ചു:  നാരായണനും പരമപുരുഷനും പരമാത്മാവായും വിശുദ്ധസത്വഗുണത്തിനു് ആശ്രയമായിരിക്കുന്നവനുമായ മഹാഹംസസ്വരൂപനു് മനസ്സാ നമസ്കാരം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മുന്നേപോലെ, ശ്രീനാരദർ വീണ്ടും നാരായണസരസ്സിലെത്തുകയും, പ്രജാവർദ്ധനത്തിനായി മന്ത്രോപാസന ചെയ്തിരുന്ന ശബലാശ്വന്മാരെയും ഗൂഡോക്തികൾ പറഞ്ഞുധരിപ്പിച്ചു് ഭഗവദഭിമുഖരാക്കിമാറ്റുകയും ചെയ്തു.

നാരദർ പറഞ്ഞു: ഹേ ദക്ഷപുത്രന്മാരേ!, നിങ്ങളുടെ ഹിതം ഉപദേശിക്കുവാനെത്തിയെ എന്റെ വാക്കുകളെ കേട്ടു് നിങ്ങളും നിങ്ങളുടെ സഹോദരന്മാരുടെ പാതയെ പിന്തുടരുക. യാതൊരുവനാകട്ടെ, ഭ്രാതാക്കന്മാരുടെ നല്ലമാർഗ്ഗത്തെ അനുസരിക്കുകയാണെങ്കിൽ, ധർമ്മജ്ഞനും പുണ്യബന്ധുവുമായ അവർക്കു് മരുത്തുക്കൾ എന്ന ദേവസമൂഹത്തോടുകൂടി പരലോകത്തിൽ കഴിയാൻ സാധ്യമാകുന്നു. ഹേ രാജൻ!, അങ്ങനെ ശ്രീനാരദരുടെ വാക്കുകളിൽ ബുദ്ധിയർപ്പിച്ച ശബലാശ്വന്മാരും തങ്ങളുടെ ഭ്രാതാക്കളുടെ മാർഗ്ഗത്തെ അവലംബിച്ചു. സർവ്വേശരന്റെ ധാമത്തിൽ എത്തിച്ചേർന്ന അവർ കഴിഞ്ഞുപോയ രാത്രികളെന്നപോലെ പുനരാവൃത്തിയില്ലാതെ ഇപ്പോഴും അവിടെ കഴിഞ്ഞുപോരുന്നു. വീണ്ടും ദക്ഷൻ ഈ വാർത്തയറിഞ്ഞു് അത്യന്തം ദുഃഖിതനായി. പുത്രന്മാർ നഷ്ടമായ ദക്ഷൻ നാരദർക്കുനേരേ കോപം കൊണ്ടു് ജ്വലിച്ചുതുള്ളി. ദേവർഷിയെ കണ്ട അദ്ദേഹം കോപത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇപ്രകാരം പറഞ്ഞു: ഹേ അസാധോ!, സന്യാസിവേഷം ധരിച്ച നീ അന്യായമാണു് ചെയ്തിരിക്കുന്നതു. സ്വധർമ്മത്തിൽ വ്യാപൃതരായിരുന്ന നമ്മുടെ പുത്രന്മാർക്കു് നീ ഭിക്ഷാമാർഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു. മൂന്നു് ഋണങ്ങളിൽനിന്നു് മോചിച്ചിട്ടില്ലാത്തവരും കർമ്മമാർഗ്ഗങ്ങളെ പരിചിന്തനം ചെയ്തിട്ടില്ലാത്തവരുമായ അവർക്കു് ഇഹത്തിന്റേയും പരത്തിന്റേയും ശ്രേയസ്സിനു് നീ വിഘനമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ കുട്ടികളുടെ ബുദ്ധിയെ ഭ്രമിപ്പിച്ച നീ ശ്രീഹരിയുടെ കീർത്തിയെ നശിപ്പിക്കുന്ന നാണംകെട്ടവനായി എങ്ങനെ തന്തിരുവടിയുടെ പാർഷദന്മാരുടെയിടയിൽ സഞ്ചരിക്കുന്നു?. ശത്രുത്വമില്ലാത്തിടത്തു് ശത്രുത്വമുണ്ടാക്കുകയും, സ്നേഹം നശിപ്പിക്കുകയും ചെയ്യുന്ന നീയൊഴികെ മറ്റുള്ളവരെല്ലാം ജീവഭൂതങ്ങളെ അനുഗ്രഹിക്കുന്നതിൽ തല്പരരാണു.

കേവലം സന്യാസഭാവം കൊണ്ടു് ആർക്കും വിരക്തി സംഭവിക്കുന്നില്ല. നിന്നെപ്പോലെ വേഷം ചുറ്റിയതുകൊണ്ടു് ആരും സന്യാസിയാകുകയുമില്ല. മനുഷ്യൻ വിഷയങ്ങളുടെ ദുഃഖദമായ സ്വഭാവത്തെ അറിയുന്നതു് അവയുടെ അനുഭവങ്ങളിലൂടെയാണു. അല്ലാതെ അന്യരാൽ കൃത്രിമമായി ഇളക്കിവിട്ടാൽ വൈരാഗ്യം സാധ്യമാകുകയില്ല. കർമ്മനിഷ്ഠരും സാധുക്കളും ഗൃഹമേധികളുമായ ഞങ്ങൾക്കു് പൊറുക്കുവാൻ പറ്റുന്ന തെറ്റല്ല നീ ചെയ്തുവച്ചതു. എങ്കിലും നിന്റെ ഈ തെറ്റിനെ ഞങ്ങൾ പൊറുത്തിരിക്കുന്നു. എന്നിരുന്നാലും, ഹേ മൂഢാ!, സന്തതിച്ചരടറുത്തു്‌ നമ്മുടെ പുത്രന്മാർക്ക് അഭദ്രം ഉണ്ടാക്കിത്തീർത്ത നീ സ്ഥിരമായി ഒരിടത്തു് നിലകൊള്ളാതെ ലോകം മുഴുവൻ ചുറ്റിത്തിരിയാനിടവരട്ടെ!.

ശ്രീശുകൻ പറഞ്ഞു: സജ്ജനസമ്മതനായ ശ്രീനാരദൻ ആ ശാപത്തെ ശരി അങ്ങനെയാ‍കട്ടെ!, എന്നുപറഞ്ഞു് സ്വീകരിച്ചു. മറുശാപം കൊടുക്കുവാൻ കഴിവുള്ളവനായിട്ടുകൂടി സജ്ജനവൃത്തിയെ പാലിക്കുവാനായി അദ്ദേഹം ദക്ഷനോടു് ക്ഷമിച്ചരുളുകയും ചെയ്തു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Daksha curses Sri Narada

6.4 ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 4
(ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.)



അനുഗ്രഹീതനായ പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹർഷിയോട് പറഞ്ഞു: ഹേ ഋഷേ!, സ്വായംഭുവമന്വന്തരത്തിലുണ്ടായ മനുഷ്യർ, ദേവതകൾ, നാഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ മുതലായ ജീവഭൂതങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അങ്ങ് സംക്ഷിപ്തമായി എന്നോടു് പറഞ്ഞാതാണു. എങ്കിലും, ഈശ്വരൻ, തുടർന്നുള്ള സൃഷ്ടിയുടെ വിസ്താരം എങ്ങനെ നിർവ്വഹിച്ചുവെന്നതിനെപറ്റിയും വിശദമായി അറിയാൻ അടിയൻ ആഗ്രഹിക്കുന്നു.

സൂതൻ ശൌനകാദികളോടു പറഞ്ഞു: ഹേ മുനിശ്രേഷ്ഠന്മാരേ!, ഇപ്രകാരമുള്ള പരിക്ഷിത്തിന്റെ ചോദ്യം കേട്ടു് ശ്രീശുകൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, പണ്ടു് പ്രാചീനബർഹിസ്സിന്റെ പത്തുപുത്രന്മാരായ പ്രചേതസ്സുകൾ തപസ്സിനുശേഷം സമുദ്രത്തിന്റെയുള്ളിൽനിന്നും ഉയർന്നുവന്നപ്പോൾ, ഭൂമി അപ്പാടെ വൃക്ഷങ്ങളാൽ മൂടപ്പെട്ടുകിടക്കുന്നതവർ കണ്ടു. കോപത്തോടെ വൃക്ഷങ്ങളെ ദഹിപ്പിക്കുവാനായി അവർ വായിൽനിന്നും കാറ്റും അഗ്നിയും സൃഷ്ടിച്ചു. ഹേ കുരൂദ്വഹ!, അതുകണ്ട സോമൻ എന്ന രാജാവു് അവരെ ശാന്തരാക്കുവാനായി ഇപ്രകാരം പറഞ്ഞു: ഹേ മഹാഭാഗന്മാരേ!, ഈ പാവം വൃക്ഷങ്ങളെ നിങ്ങളെന്തിനാണു് ദ്രോഹിക്കുന്നതു?. യഥാർത്ഥത്തിൽ പ്രജാപാലകരായ നിങ്ങൾ, അവയെ വച്ചുവളർത്തി സംരക്ഷിക്കേണ്ടവരാണെന്നാണു് പറയപ്പെടുന്നതു. അത്ഭുതം തന്നെ, പ്രജാപതികളുടെ നായകനും അവ്യയനും സർവ്വശക്തനുമായ ഭഗവാൻ ശ്രീഹരി ഭക്ഷ്യമായി സൃഷ്ടിച്ചിരിക്കുന്നവയാണു് ഇക്കണ്ട വൃക്ഷങ്ങളേയും സസ്യങ്ങളേയുമെല്ലാം. ചരങ്ങൾക്കും അചരങ്ങൾക്കും പാദചാരികൾക്കും പാദമില്ലാത്തവയ്ക്കും കൈയ്യുള്ളവർക്കും കൈയ്യില്ലാത്തവർക്കും ഇരുകാലികൾക്കും നാൽക്കാലികൾക്കുമെല്ലാം ആഹാരമാണു് ഇക്കാണുന്ന വൃക്ഷലതാദികൾ. അല്ലയോ പാപരഹിതന്മാരേ!, നിങ്ങൾ നിങ്ങളുടെ പിതാവായ പ്രാചീനബർഹിസ്സാലും ഈശ്വരനാലും പ്രജകളുടെ സൃഷ്ടിക്കുവേണ്ടി ചുമതലയേൽക്കപ്പെട്ടവരാണു. അങ്ങനെയിരിക്കെ നിങ്ങൾക്കെങ്ങനെയാണു് ഈ വൃക്ഷങ്ങളെ ചുട്ടുകരിക്കാൻ അർഹതയുണ്ടാകുന്നതു? നിങ്ങളുടെ അച്ഛനെപ്പോലെയും മുത്തച്ഛനെപ്പോലെയും മുതുമുത്തച്ഛനെപ്പോലെയും നിങ്ങളും സന്മാർഗ്ഗത്തെ സ്വീകരിച്ചാലും!. ആളിയെരിയുന്ന ഈ കോപത്തെ നിയന്ത്രിച്ചാലും!.

കുട്ടികൾക്ക് മാതാപിതാക്കളും, കണ്ണുകൾക്ക് കൺപോളയും, സ്ത്രീകൾക്ക് ഭർത്താക്കന്മാരും, സന്യാസികൾക്ക് ഗൃഹസ്ഥന്മാരും, അജ്ഞാനികൾക്ക് അറിവുള്ളവരും, അതുപോലെ പ്രജകൾക്ക് രാജാവും ഉറ്റ സഹായികളാകുന്നു. സർവ്വവ്യാപിയും സർവ്വേശ്വരനുമായ ഹരി സകലഭൂതങ്ങളുടെയും ഹൃദയത്തിൽ വാണരുളുന്നു. സർവ്വ ചരാചരങ്ങളും തന്തിരുവടിയുടെ വാസസ്ഥാനങ്ങളാണെന്നറിയുക. അങ്ങനെ നിങ്ങൾക്ക് അവനെ പ്രസാദിപ്പിക്കുവാൻ കഴിയും. ആകാശത്തുനിന്നും ശരീരത്തിനുള്ളിലേക്ക് പെട്ടന്നടർന്നുവീഴുന്നതുപോലെയുള്ള ഇത്തരം കോപത്തെ അടക്കുവാൻ കഴിന്നവൻ പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടന്നവനാകുന്നു. വെന്തുനീറി ദീനരായ ഈ വൃക്ഷങ്ങളെ കണ്ടു് ഇതോടുകൂടി നിങ്ങഈ കോപം മതിയാക്കുക. അവശേഷിച്ചവർക്കും നിങ്ങൾക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഇനി ഈ വൃക്ഷങ്ങളാൽ വളർത്തപ്പെട്ട മാരിഷ എന്ന ഉത്തമയായ ഈ കന്യകയെ നിങ്ങൾ ഭാര്യയായി സ്വീകരിക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ പ്രചേതസ്സുകളെ അനുനയിപ്പിച്ച് അവരുടെ കോപമടക്കി, അപ്സരപുത്രിയും ലക്ഷണയുക്തയുമായ ആ കന്യകയെ അവർക്ക് കൈപിടിച്ചുകൊടുത്തതിനുശേഷം ആ രാജാവു് അവിടെനിന്നും യാത്രയായി. അവർ അവളെ വിധിയാംവണ്ണം പരിണയിക്കുകയും ചെയ്തു. അവളിൽ അവർക്ക് പ്രാചേതസൻ എന്ന ദക്ഷപ്രജാപതി ജനിക്കുകയും, അദ്ദേഹത്തിന്റെ സന്താനങ്ങളാൽ മൂലോകങ്ങളും നിറയുകയും ചെയ്തു. ഹേ പരീക്ഷിത്തേ!, പുത്രികളിൽ അത്യന്തം വാത്സല്യമുണ്ടായിരുന്ന ദക്ഷൻ രേതസ്സുകൊണ്ടും മനസ്സുകൊണ്ടും എങ്ങനെ പ്രജകളെ സൃഷ്ടിച്ചുവെന്നുള്ളതും അങ്ങു് എന്നിൽനിന്നും കേട്ടറിഞ്ഞാലും!.

ആദ്യം ദക്ഷൻ ആകാശം, ഭൂമി, ജലം, എന്നിവിടങ്ങളിൽ വസിക്കുന്ന ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയ പ്രജകളെ തന്റെ മനസ്സുകൊണ്ടു് സൃഷ്ടിച്ചു. അതിൽ അസന്തുഷ്ടനായ ദക്ഷപ്രജാപതി സൃഷ്ടിയുടെ അഭിവൃദ്ധിക്കായി വിന്ധ്യാചലപ്രാന്തപ്രദേശങ്ങളിലെത്തി കഠിനമായ തപസ്സുകളനുഷ്ഠിച്ചു. അവിടെ അമർഷണം എന്ന പേരിലറിയപ്പെടുന്ന വിശിഷ്ടമായ തീർത്ഥത്തെ ത്രിസന്ധ്യകളിൽ ആചമനം ചെയ്തു് ഭഗവാൻ ശ്രീഹരിയെ തപസ്സിനാൽ പ്രസാദിപ്പിച്ചു. തുടർന്നു്, അദ്ദേഹം ഭഗവാനെ ഹംസഗുഹ്യം എന്ന തന്റെ സ്തോത്രംകൊണ്ടു് സ്തുതിക്കുകയും, ഭഗവാൻ അതിൽ സന്തുഷ്ടനാകുകയും ചെയ്തു. മഹത്തായ ആ സ്തോത്രത്തെ ഞാനിതാ അങ്ങേയ്ക്കായി ചൊല്ലാം.

ദക്ഷപ്രജാപതി പറഞ്ഞു: നിത്യപൂർണ്ണമായ ശക്തിക്കുറവിടമായും, ഗുണത്രയപ്രതിഭാസമായ ജീവരാശിയ്ക്കും അതുകാരണമായ മായയ്ക്കും നിയന്താവായും, ആ മായയുടെ ഗുണങ്ങളെ സത്യമെന്നു കരുതുന്ന ജീവന്മാരാൽ സാക്ഷാത്കരിക്കാൻ സാധ്യമാകാത്തവനായും, അളക്കാൻ പറ്റാത്തവനായും, സർവ്വോത്തമനായും, സ്വയം പ്രകാശിതനുമായി വാണരുളുന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. വിഷയങ്ങൾ തങ്ങൾക്ക് വിഷയികളോടുള്ള സഖ്യം അറിയുന്നില്ല എന്നതുപോപോലെ, ശരീരത്തിനുള്ളിൽ തന്നോടൊപ്പം വാണരുളുന്ന ഈശ്വരനെ ജീവന്മാർ അറിയുന്നില്ല. അവിജ്ഞാതസഖാവായി വർത്തിക്കുന്ന സർവ്വേശ്വരനായ അങ്ങേക്കെന്റെ നമസ്കാരം!. ശരീരം, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ, ഭൂമി മുതലായ ഭൂതങ്ങൾ, അവയുടെ തന്മാത്രകൾ എന്നിവയൊന്നും തങ്ങളുടെ സ്വരൂപത്തേയോ, മറ്റിന്ദ്രങ്ങളുടെ സ്വഭാവത്തേയോ, അവയുടെ അധിദേവതകളുടെ പ്രത്യേകതകളെക്കുറിച്ചോ അറിയുന്നില്ല. എന്നാൽ ജീവനാകട്ടെ, ഇവയെല്ലമറിയുന്നവനാണു. മാത്രമല്ല, അവയുടെ മുരടുകളായ പ്രകൃതിഗുണങ്ങളേയും അവനറിയുന്നു. എന്നാൽ, സർവ്വജ്ഞനായ ഭഗവാനെ മാത്രം ആരുംതന്നെയറിയുന്നില്ല. അങ്ങനെയുള്ള ഭഗവാനു് എന്റെ നമസ്ക്കാരം!. കാല്പനികമായ നാമരൂപങ്ങളെ സൃഷ്ടിക്കുന്ന മനസ്സിന് അവയുടെ ദർശനാനുഭവങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന സമാധിനിലയിൽ ജീവൻ സ്വരൂപജ്ഞാനത്തിലൂടെ തന്റെയുള്ളിൽ കണ്ടറിയുന്ന ആ നിർമ്മലമൂർത്തിക്കു് നമസ്കാരം. രൂപാദിപഞ്ചവിഷയങ്ങളും, പ്രകൃതി, പുരുഷൻ, മഹത്, അഹങ്കാരം, എന്നിവ ചേർന്ന ഒമ്പതു തത്വങ്ങളായും, തിഗുണാത്മകങ്ങളായ ഷോഡശവികാരങ്ങളായുമിരിക്കുന്ന തന്റെ മായാവൈഭവങ്ങളാൽ മറയപ്പെട്ട ആ നിർമ്മലാനന്ദമൂർത്തിയെ വിവേകികൾ ആത്മവിചാരം ചെയ്തു് ഹൃദയത്തിൽ ഉറപ്പിച്ചതിനുശേഷം, അരണിമുട്ടിയിൽ പതിനഞ്ചു് സാമിധേനീമന്ത്രങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്ന അഗ്നിയെ കടഞ്ഞെടുക്കുന്നതുപോലെ അവർ അവനെ തങ്ങളുടെ ആത്മാവിൽ കണ്ടു് ധ്യാനിക്കുന്നു. തൽക്കാരണാൽ, മായയുടെ ത്യാഗത്താലുണ്ടാകുന്ന ആനന്ദാനുഭൂതിക്കാസ്പദമായും, അനിർവചനീയമായ ആ മായുയുടെ അധിഷ്ഠാനമായും, പ്രപഞ്ചത്തിലെ സകലനാമരൂപങ്ങളായും വർത്തിക്കുന്ന ആ ഭഗവാൻ എന്നിൽ പ്രസാദിക്കേണമേ!. വാക്കാൽ വർണ്ണിക്കപ്പെടുന്നതും, ബുദ്ധിയാൽ നിരൂപിക്കപ്പെടുന്നതും, ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്നതും, മനസ്സാൽ സങ്കൽപ്പിക്കപ്പെടുന്നതുമായ യാതൊന്നുംതന്നെ ആ പരമാത്മാവിന്റെ സ്വരൂപമാകാൻ സാധ്യമല്ല. എന്തെന്നാ, ഇവയെല്ലാം മായാഗുണങ്ങളുടെ രൂപങ്ങളാകുമ്പോൾ, അവനാകട്ടെ, ആ ഗുണങ്ങൾക്കധീതനായ നിത്യവസ്തുവുമാകുന്നു.

യാതൊരുവൻ, യാതൊന്നു്, യാതൊന്നിനാൽ, യാതൊന്നിനുവേണ്ടി, യാതൊന്നിൽനിന്നു്, യാതൊന്നിന്റേതായി, യാതൊന്നിൽ, യാതൊരുവിധം ചെയ്യുകയും ചെയ്യിക്കുകയുമാകുന്നുവോ, അതു ബ്രഹ്മംതന്നെയാകുന്നു. ആ ബ്രഹ്മംതന്നെ അവയ്ക്കെല്ലാം ഹേതുവായി നിലകൊള്ളുകയും ചെയ്യുന്നു. പരമപുരാണനാകുന്നതും സകലകാരണകാരണനായിരിക്കുന്നതും രണ്ടെന്നില്ലാത്തതും ആ ബ്രഹ്മം തന്നെയാകുന്നു. വാക്ചാതുര്യമുള്ള വാദികൾക്കു് വിവാദസംവാദങ്ങൾക്ക് വിഷയങ്ങളായി ഭവിക്കുന്നതും ആ ബ്രഹ്മത്തിന്റെ മായാശക്തിയാകുന്നു. ഇവർക്ക് വീണ്ടും വീണ്ടും വ്യാമോഹങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്നതും അവൻ തന്നെ. അവ്വിധം അനന്തഗുണങ്ങളോടുകൂടിയ സർവ്വവ്യാപിയായ അവിടുത്തേയ്ക്ക് എന്റെ നമസ്ക്കാരം. ഉണ്ടു് എന്നും ഇല്ല എന്നും രണ്ടുവിധത്തിൽ യോഗികളാലും സാംഖ്യന്മാരാലും ബ്രഹ്മത്തെക്കുറിച്ചു് പ്രതിപാദ്യമുണ്ടു. ഉണ്ടു് എന്നുള്ളവർ എല്ലാ കാര്യകാരണങ്ങൾക്കും ഒരു പരമകാരണത്തെ കാണുന്നു. എന്നാൽ, ഇല്ല എന്നുള്ളവർ സർവ്വം ഭൌതികമായി മാത്രം ചിന്തിച്ചറിഞ്ഞുകൊണ്ടു് കാരണത്തെ നിരാകരിക്കുന്നു. എന്നിരുന്നാലും, സാംഖ്യത്തിലൂടെയും യോഗത്തിലൂടെയുമുള്ള പ്രതിപാദനങ്ങളുടെ വിഷയം ഒന്നുതന്നെയായതുകൊണ്ടു് അവർ രണ്ടുകൂട്ടരും ഒരിടത്തുതന്നെ എത്തിച്ചേരുകയും ചെയ്യുന്നു. ആ ഏകവസ്തുവിൽ ഞാനിതാ എന്റെ നമസ്ക്കാരമർപ്പിക്കുന്നു. തന്റെ ഭക്തന്മാരുടെ അനുഗ്രഹത്തിനായി അപരിച്ഛേദ്യനും നാമരൂപരഹിതനുമായ ബ്രഹ്മം പലേ നാമരൂപങ്ങളിൽ ഇവിടെ അവതാരം കൈക്കൊണ്ടു് തന്റെ ലീലകളാടുന്നു. ആ പരമാത്മാവു് എന്നിൽ പ്രസാദിക്കുമാറാകണം. വായു ഭൂമിയിലെ നിറം, മണം, മുതലായ ഗുണങ്ങളെ വഹിക്കുന്നതുപോലെ, ജനങ്ങൾ തങ്ങളുടെ വാസനാനുസരം ചെയ്യപ്പെടുന്ന വിവിധ ഉപാസനകളെ സ്വീകരിച്ചുകൊണ്ടു് വിവിധ ദേവതാസ്വരൂപങ്ങളിൽ അവൻ അവർക്കുമുന്നിൽ പ്രതിഭാസിക്കുന്നു. ആ സർവ്വേശ്വരൻ എന്റെ ആഗ്രഹത്തെ സാധിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ കുരുശ്രേഷ്ഠ!, അഘമർഷണമെന്ന ആ പുണ്യതീർത്ഥത്തിൽ വച്ചു് തന്നെ ആരാധിക്കുന്ന ദക്ഷന്റെ മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തു് തന്റെ തൃപ്പാദം വച്ചു്, ശംഖചക്രഗദാപത്മങ്ങളേന്തിയ ചതുർഭുജധാരിയായി, മഞ്ഞപ്പട്ടുടുത്തു്, മേഘവർണ്ണത്താൽ പ്രസന്നവും പ്രശോഭിതവുമായ തിരുമുഖവും നേത്രങ്ങളും പൂണ്ടവനായി, കഴുത്തിൽ വലമാലയുമണിഞ്ഞു്, ശ്രീവത്സകൌസ്തുഭാദികളുടെ പരിലസത്തോടുകൂടിയും, കീരീടം, കടകം, കുണ്ഡലം, അരഞ്ഞാണം, വിരൽമോതിരം, വള, തോൾവള, എന്നിവയാൽ അലംകൃതനായി, മൂന്നു് ലോകങ്ങളേയും മയക്കുന്ന രൂപത്തിൽ, നാരദാദി ദേവർഷിമാരാലും ദേവഗണങ്ങളാലും സിദ്ധചാരണഗന്ധർവ്വന്മാരാലും പരിവൃതനായി സ്തുതിക്കപ്പെട്ടുകൊണ്ടു്, ഭഗവാൻ ശ്രീഹരി അവിടെ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു് ഭഗവാനെ കണ്ടതിലുള്ള അത്യാശ്ചര്യത്തിൽ സംഭ്രമിച്ചുകൊണ്ടു് ദക്ഷപ്രജാപതി ഭൂമിയിൽ വീണു് ദണ്ഡനമസ്കാരമർപ്പിച്ചു. ജലപ്രവാഹത്തിൽ നദികൾ നിറഞ്ഞുകവിയുന്നതുപോലെ, ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താൽ മനസ്സുനിറഞ്ഞ ദക്ഷനു് സംഭ്രമത്താൽ ഒന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. സകലഭൂതങ്ങളുടേയും ഉള്ളറിയുന്ന ഭഗവാൻ ശ്രീഹരി സന്താനാർത്ഥിയായി തന്റെ മുന്നിൽ വണങ്ങിനിൽക്കുന്ന ദക്ഷനോടു് ഇപ്രകാരം അരുളിച്ചെയ്തു: തപസ്സിനാൽ സിദ്ധി നേടിക്കഴിഞ്ഞ ഹേ പ്രാചേതസ!, എന്നിലർപ്പിക്കപ്പെട്ട ശ്രദ്ധയാൽ നീ എന്നിൽ ഭക്തിയുള്ളവനായിക്കഴിഞ്ഞിരിക്കുന്നു. അങ്ങയുടെ തപസ്സ് ഈ വിശ്വത്തിന്റെ വളർച്ചയ്ക്കു് ഹേതുവായി ഭവിച്ചതിൽ ഞാൻ സന്തുഷ്ടനാണു. ജീവരാശികളുടെ സമൃദ്ധിതന്നെയാണു ഞാനും ആഗ്രഹിക്കുന്നതു. ബ്രഹ്മാവും രുദ്രനും നിങ്ങളും മനുക്കളും ദേവന്മാരുമായ എന്റെ ഈ അംശാവതാരങ്ങൾ ജീവരാശികളുടെ വിസ്താരത്തിനു് കാരണമാകട്ടെ!. ഹേ ബ്രഹ്മജ്ഞ!, തപസ്സെന്നതു് എന്റെ ഹൃദയവും, വിദ്യ ആകൃതിയും, യജ്ഞങ്ങൾ എന്റെ അംഗങ്ങളും, ധർമ്മം എന്നതു് മനസ്സും, ദേവന്മാർ പ്രാണങ്ങളുമാകുന്നു. സൃഷ്ടിയ്ക്കുമുമ്പ്, ഞാൻ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ആന്തരികവും ബാഹികവുമായി എന്നിൽനിന്നും അന്യമായി യാതൊന്നുംതന്നെ ഇവിടെ ഇല്ലായിരുന്നു. ജീവികളിൽ ഉറക്കത്തിലെന്നപോലെ, ബോധം അന്നു് അവ്യക്തഭാവത്തിലായിരുന്നു.

അനന്തനും അനന്തഗുണനിധിയുമായ എന്നിൽ മായായാൽ ഗുണാത്മകമായ ബ്രഹ്മാണ്ഡം ഉണ്ടായ നിമിഷത്തിൽത്തന്നെ ആദ്യനും അജനുമായ ബ്രഹ്മാവു് ഉത്ഭൂതനായി. എന്റെ വീര്യത്തിൽനിന്നും ശക്തിയാർജ്ജിച്ച ബ്രഹ്മദേവനാകട്ടെ, ആ സമയം സൃഷ്ട്യർത്ഥം താൻ സമർത്ഥനല്ലെന്നു് ചിന്തിച്ചു. തുടർന്നു്, എന്നാൽ ഉപദിഷ്ടനായ ബ്രഹ്മാവു് അതിഘോരമായ തപം ചെയ്തു് അതിൽനിന്നും വീണ്ടെടുത്ത ശക്തിയാൽ ആദ്യമായി നിങ്ങൾ ഒമ്പതുപേരെ സൃഷ്ടിച്ചു. ഹേ ദക്ഷ!, ഇപ്പോൾ ഞാൻ ഭാവനു് നൽകാൻ പോകുന്നതു് പഞ്ചജനൻ എന്ന പ്രജാപതിയുടെ മകളായ അസിക്നി എന്ന ഈ കന്യകയെയാണു. ഇവളെ അങ്ങു് ഭാര്യയായി സ്വീകരിക്കുക. മൈഥുനം ധർമ്മമാക്കിയിട്ടുള്ള നിങ്ങൾ വീണ്ടും പ്രജാസൃഷ്ടിയെ തുടരുക. അങ്ങയുടെ പരമ്പരയായി തുടർന്നുപോകുന്ന ഭാവിപ്രജകളും കൂടുതൽ കൂടുതൽ പ്രജകളെ സൃഷ്ടിക്കുകയും, അവർ എന്നിൽ പൂജോപഹാരമർപ്പിക്കുകയും ചെയ്യും.

ശീശുകബ്രഹ്മർഷി പറഞ്ഞു: വിശ്വഭാവനനായ ഭഗവാൻ ശ്രീഹരി ഇങ്ങനെ അരുളിച്ചെയ്തുകൊണ്ടു് ദക്ഷപ്രജാപതിയുടെ മുന്നിൽനിന്നും മറഞ്ഞരുളി. സ്വപ്നം കണ്ടുണർന്നവനെപ്പോലെ ദക്ഷൻ ഭഗവാനെ നമിച്ചുനിന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.








Daksha worships Lord Hari by Hamsaguhya sthothra

2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

6.3 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 3
(യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.)


പരീക്ഷിത്ത് രാജാവു് ശ്രീശുകബ്രഹ്മമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, യമധർമ്മരാജന്റെ അധീനതയിലാണല്ലോ ഇക്കണ്ട ലോകം തന്നെയുള്ളതു? അങ്ങനെയിരിക്കെ, ആ യമദേവൻ തന്റെ ഭടന്മാർ പറഞ്ഞതു കേട്ടതിനുശേഷം ഭഗവദ്പാർഷദന്മാരാൽ തടയപ്പെട്ട തന്റെ ദൂതന്മാരോട് എന്തായിരുന്നു മറുപടി പറഞ്ഞതു? അല്ലയോ ഋഷേ!, യമദേവന്റെ ദണ്ഡനത്തിന് ഭംഗം വന്നതായി മുമ്പെങ്ങും കേട്ടിട്ടുള്ള കാര്യമല്ല. ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുന്നു. ഹേ മുനേ!, ലോകത്തിന്റെ ഈ സംശയം മാറ്റിത്തരുവാൻ അങ്ങല്ലാതെ മറ്റാരും പ്രാപ്തനല്ലെന്നു ഞാനറിയുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, വിഷ്ണുപാർഷദന്മാരാൽ തിരിച്ചയയ്ക്കപ്പെട്ടതിനുശേഷം യമദൂതന്മാർ സംയമിനി എന്ന കാലപുരിയിലെത്തി തങ്ങളുടെ സ്വാമിയോട് ഇപ്രകാരം പറഞ്ഞു: ഹേ പ്രഭോ!, മനസ്സ്, വാക്ക്, ശരീരം മുതലായവ ഹേതുവായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന ഈ ജീവലോകത്തിന്റെ ശാസ്താക്കളായും, അവരുടെ കർമ്മഫലത്തെ പ്രഖ്യാപിക്കുവാൻ കാരണക്കാരായും ഇവിടെ എത്രപേരാണുള്ളതു? ഒന്നിലധികം അധികാരികൾ പ്രസ്തുതകർമ്മത്തിനുണ്ടാകുന്നപക്ഷം, എങ്ങനെയാണ് സുഖവും ദുഃഖവും കർമ്മികൾക്ക് യഥായോഗ്യം വിധിക്കപ്പെടുന്നതു? കർമ്മികളെപ്പോലെ ശാസ്താക്കളും അധികം പേരുണ്ടായാൽ വിവിധ മണ്ഡലവർത്തികളെപ്പോലെ ശാസ്തൃത്വവും വെറും ഉപചാരത്തിനുമാത്രമുള്ളതായിമാറും. അങ്ങനെയാകാതിരിക്കണമെങ്കിൽ, ദേവന്മാരുൾപ്പെടെയുള്ള സകലഭൂതങ്ങൾക്കും അധീശ്വരനായും, ശുഭാശുഭങ്ങളെ വിവേചനം ചെയ്യാൻ കഴിവുള്ളവനായും ഇവിടെ അവിടുന്ന് ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അവിടുത്തെ ദണ്ഡനവിധി ലോകത്തിലെങ്ങും ഒരിക്കലും തടസ്സപ്പെട്ടതായി മുമ്പെങ്ങും കേട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിതാ നാല് സിദ്ധന്മാരാൽ അത്ഭുതാവഹമായി അതും സംഭവിച്ചിരിക്കുന്നു. ഇന്ന്, അവിടുത്തെ നിയോഗത്താൽ ഒരു മഹാപാപിയെ യാതനാഗൃഹത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ കയറുകളെ ബലാൽക്കാരമായി അറുത്തുകളഞ്ഞിട്ട് അവനെ അവർ മോചിപ്പിച്ചിരിക്കുന്നു. നാരായണ എന്ന് അവൻ ഉച്ചരിച്ചനേരം പേടിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അവർ ക്ഷണത്തിൽ അവിടെ പ്രത്യക്ഷരായി. ഒരുപക്ഷേ, ഞങ്ങൾ അർഹരാണെന്ന് അങ്ങേയ്ക് തോന്നുന്നുവെങ്കിൽ അവരെക്കുറിച്ച് അങ്ങയിൽനിന്നറിയുവാൻ ഞങ്ങളാഗ്രഹിക്കുകയാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം, ജീവരാശികളുടെ നിയന്താവായ യമധർമ്മൻ അത്യന്തം സന്തോഷത്തോടുകൂടി ഭഗവാൻ ഹരിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ ദൂതന്മാരേ!, ചരാചരങ്ങൾക്കധീശനായിട്ട് എന്നിൽനിന്നും അന്യനായി മറ്റൊരാളുണ്ടെന്നറിയുക. വസ്ത്രത്തിൽ ഊടും പാവുമെന്നതുപോലെ ഈ പ്രപഞ്ചം അവനാൽ നിറയപ്പെട്ടിരിക്കുന്നു. അതിന്റെ ഉല്പത്തിക്കും നിലനിൽപ്പിനും നാശത്തിനനും വേണ്ടി അവന്റെ അംശമായ ത്രിമൂർത്തികൾ ഉണ്ടായിരിക്കുന്നു. ഈ ലോകം മൂക്കുകയറിട്ട കാളയെപ്പോലെ അവന്റെ അധീനതയിലാണെന്നറിയുക. കയറുകൾകൊണ്ട് കന്നുകാലികളെ ബന്ധിച്ചിരിക്കുന്നതുപോലെ, അവൻ തന്റെ വേദവചനങ്ങളാൽ ബ്രാഹ്മണാദി വിവിധ പേരുകളിൽ ജനങ്ങളെ ബന്ധിച്ചിരിക്കുന്നു. അവർ നാമങ്ങളുടേയും കർമ്മങ്ങളൂടേയും നിബന്ധനകൾക്ക് വിധേയരായും ഭയചകിതന്മാരായും അവനെ ആരാധിക്കുകയും ചെയ്യുന്നു. ഞാനും ഇന്ദ്രനും നിഋതിയും വരുണനും ചന്ദ്രനും അഗ്നിയും ഈശാനനും വായുവും സൂര്യനും വിരിഞ്ചനും വിശ്വദേവന്മാരും വസുക്കളും സാധ്യന്മാരും മരുത്ഗണങ്ങളും രുദ്രഗണങ്ങളും സിദ്ധദേവന്മാരും പ്രജാപതിമാരും ദേവഗുരുക്കന്മാരായ ഭൃഗു മുതലായവരും അതുപോലെയുള്ള സകലരുംതന്നെ, രജസ്സ്തമോഗുണങ്ങൾ സ്പർശിച്ചിട്ടില്ലാത്തവരായിട്ടുകൂടിയും സത്വഗുണികളായിട്ടുകൂടിയും മായാസ്പർശനമുള്ളതിനാൽ ആ പരമപുരുഷന്റെ ഇംഗിതത്തെ അറിയുന്നില്ല. പിന്നെ എങ്ങനെ മറ്റുള്ളവരറിയാൻ?

ശരീരത്തിലെ യാതൊരംഗങ്ങളും അതിലെ നേത്രത്തെ കാണാത്തതുപോലെ, ജീവാത്മാക്കളുടെ ഹൃദയത്തിൽ പരമാത്മാവായി കുടികൊള്ളുന്ന അവനെ പ്രാണികൾ ഇന്ദ്രയങ്ങളാലോ, പ്രാണങ്ങളാലോ, മനസ്സാലോ, ഹൃദയത്താലോ, വാക്കുകൾകൊണ്ടോ അറിയുന്നില്ല. ആത്മതന്ത്രനും സർവ്വാധീശനും മായാധിപതിയും പരമാത്മാവും പരനുമായ ഭഗവാൻ ഹരിയുടെ ദൂതന്മാർ അവിടുത്തെ രൂപവും ഭാവവുമുള്ളവരായി മനോഹരസ്വരൂപികളായി ഈ ലോകത്തിലെങ്ങും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവർ ദേവന്മാരാൽ ആരാധിക്കപ്പെടുന്നവരും അഗോചരന്മാരും അത്യന്തം ആശ്ചര്യം ജനിപ്പിക്കുന്നവരുമാണു. അങ്ങനെയുള്ള ഈ വിഷ്ണുപാർഷദഗണങ്ങൾ ഭഗവദ്ഭക്തന്മാരെ മറ്റുള്ളവരിൽനിന്നും എന്നിൽനിന്നും അതുപോലെ എല്ലാത്തിൽനിന്നും സർവ്വദാ കാത്തുരക്ഷിക്കുന്നു. ഭഗവദ്പ്രണീതമായ ധർമ്മത്തെ ഋഷികളോ, ദേവന്മാരോ, സിദ്ധന്മാരോ അറിയുന്നില്ല. പിന്നെങ്ങനെയാണ് അസുരന്മാരും മനുഷ്യന്മാരും വിദ്യാധരചാരണാദികളും മറ്റും അറിയുന്നതു?.

സ്വയഭൂവായ വിധാതാവും ശ്രീനാരദരും മഹാദേവനും സനൽകുമാരന്മാരും കപിലനും സ്വായംഭുവമനുവും പ്രഹ്ലാദരും ജനകമഹാരാജാവും ഭീഷ്മരും മഹാബലിയും ശ്രീശുകനും ഞാനുമടങ്ങുന്ന പന്ത്രണ്ടുപേർ, ഗുഹ്യവും പാവനവും അറിയാൽ പ്രയാസമേറിയതും ഭഗവദ്പ്രണീതവുമായ ആ ധർമ്മത്തെ അറിഞ്ഞിട്ടുണ്ടു. അല്ലയോ ഭടന്മാരേ!, അതിനെ അറിഞ്ഞാൽ സംസാരത്തിൽനിന്നും മുക്തി ലഭിക്കുന്നു. ആ പരമപുരുഷന്റെ നാമസങ്കീർത്തനാദികളാൽ അവനിൽ ഭക്തിയുൾക്കൊള്ളുക എന്നതുമാത്രമാണ് മനുഷ്യജന്മത്തിന്റെ പമമായ ധർമ്മം എന്നോർക്കുക. ആ തിരുനാമോച്ചാരണത്താൽ അജാമിളൻ പോലും മൃത്യുപാശത്തിൽനിന്നും മോചിതാനായി. അതിലൂടെ, കുട്ടികളേ!, നിങ്ങൾ ഭഗവദ്നാമഗുണത്തെ കണ്ടറിയുക. ആ കരുണാമയന്റെ മഹിമകളേയും നാമങ്ങളേയും വിധിപ്രകാരം കീർത്തിച്ചാൽ മാത്രമേ പാവനിവൃത്തിയുണ്ടാകൂ എന്ന് ശങ്കിക്കേണ്ടാ. കാരണം, മരണം ആഗതമായ സമയത്ത് പാപിയായ അജാമിളൻ തന്റെ പുത്രനെ ഉദ്ദേശിച്ചുമാത്രമയിരുന്നു നാരായണ എന്ന് ചൊല്ലി നിലവിളിച്ചതു. എങ്കിലും അയാൾക്ക് മോക്ഷം തന്നെ സിദ്ധിച്ചുവല്ലോ

ഇക്കണ്ട മഹാജനങ്ങളിൽ പലരും ഭക്തിയോഗത്തിന്റെ പൊരുൾ അറിയുന്നില്ല. ഭഗവദ്മായയാൽ വിമോഹിതരായ സാധാരണജനങ്ങൾ തേനൂറുന്നമാതിരി വികസിച്ചുനിൽക്കുന്ന വേദത്തിൽ മതികെട്ട് മുഴുകിക്കൊണ്ട് ദ്രവ്യമന്ത്രാദികളാആഡംബരപൂർവ്വം ബൃഹത്തായ കർമ്മമാർഗ്ഗത്തിൽ പെട്ടുപോയിരിക്കുന്നു. എന്നാൽ, സത്ബുദ്ധികളാകട്ടെ, വേദോക്തമായ കർമ്മകാണ്ഡത്തിന്റെ നിസ്സാരതയെ മനസ്സിലാക്കി അനന്തനായ ഭഗവാനിൽ സർവ്വാത്മനാ ഭക്തികൈക്കൊള്ളുന്നു. ആയതിനാൽ അവർ എന്റെ ദണ്ഡനവിധിയെ അർഹിക്കുന്നില്ല. ഇനി അവർ പാപികളാണെങ്കിൽകൂടി ആ പാപത്തെ ഭഗവദ്നാമം ഇല്ലാതെയാക്കുന്നു. സമദർശികളും ഭഗവാനിൽ അഭയം പ്രാപിച്ചവരുമായ സാധുക്കൾ ദേവന്മാരാലും സിദ്ധന്മാരാലും സ്തുതിക്കപ്പെട്ടവരാകുന്നു. അവർക്കുചുറ്റും ഭഗവാന്റെ ഗദായുധം സംരക്ഷണവലയം സൃഷ്ടിച്ചിരിക്കുന്നു. അവരെ നിങ്ങൾ സമീപിക്കുവാൻ പാടുള്ളതല്ല. ഇവർക്ക് ദണ്ഡനം വിധിക്കുവാൻ നമുക്കോ കാലത്തിനോ കഴിയുകയില്ലെന്നറിയുക. പകരം, നിങ്ങൾ നിഷ്കിഞ്ചനനമാരും രസജ്ഞന്മാരും പരമഹംസന്മാരും സദാ ആസ്വദിക്കുന്ന മുകുന്ദപാദാരവിന്ദമകരന്ദരസത്തിൽ വിമുഖരായവരേയും, അതുപോലെ നരകത്തിലേക്കുള്ള പെരുവഴിയായ ഗൃഹത്തിൽ ആസക്തരായവരേയും കൊണ്ടുവരുവിൽ. യാതൊരുവന്റെ നാവ് ഒരിക്കലെങ്കിലും ഭഗവദ്നാമമുച്ചരിച്ചിട്ടില്ലയോ, യാതൊരുവന്റെ മനസ്സ് ആ തിരുവടിയുടെ തൃപ്പാദങ്ങളെ സ്മരിക്കുന്നില്ലയോ, യാതൊരുവന്റെ ശിരസ്സാകട്ടെ, ശ്രീകൃഷ്ണപരമാത്മാവിനുനേരേ കുനിയുന്നില്ലയോ, യാതൊരുവൻ വൈഷ്ണവധർമ്മത്തെ ആചരിച്ചിട്ടില്ലയോ, അങ്ങനെയുള്ള അസത്തുക്കളെ നിങ്ങൾ കൊണ്ടുവരുവിൽ.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, തന്റെ ഭൃത്യന്മാരെ ഇപ്രകാരം ഉപദേശിച്ചതിനുശേഷം, അവരുടെ തെറ്റിനെ പൊറുത്തരുളുവാനായി യമധർമ്മൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു: ആദ്യരഹിതനായ ഹേ പരമപുരുഷ!, തൊഴുകൈകളോടെ നിൽക്കുന്ന അടിയന്റെ ഈ ഭൃത്യജനങ്ങളാൽ ചെയ്യപ്പെട്ട അനീതിയെ അങ്ങ് പൊറുത്തരുളേണമേ!, ക്ഷമാഗുണയുക്തനായി എങ്ങും നിറഞ്ഞുനിൽക്കുന്ന ആത്മസ്വരൂപനായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു:         ഹേ കുരുവംശജനായ രാജാവേ!, ഈ കഥയിലൂടെ ശ്രീമഹാവിഷ്ണുവിന്റെ തിരുനാമസങ്കീർത്തനം ലോകകല്യാണകരവും കൊടിയ പാപങ്ങളെ പോലും ഉന്മൂലനാശം വരുത്തുന്ന പ്രായശ്ചിത്തവുമാണെന്നറിഞ്ഞുകൊള്ളുക. അന്തഃകരണത്തെ സുഗമമായി പരിശുദ്ധമാക്കാൻ ശ്രീഹരിയുടെ നിസ്സീമങ്ങളായ മഹിമാകഥനശ്രവണങ്ങളെപ്പോലെ മറ്റൊരു വ്രതങ്ങൾക്കും സാധ്യമല്ല. ശ്രീകൃഷ്ണപരമാത്മാവിന്റെ തൃപ്പാദത്തിലൂറുന്ന മധുവുണ്ടവൻ തന്നാലൊരിക്കൽ ഉപേക്ഷിക്കപ്പെട്ട പാപദായകമായ മായാഗുണങ്ങളിൽ പിന്നീട് രമിക്കുകയില്ലെന്നറിയുക. എന്നാൽ, മറ്റുള്ളവർ കാമത്താൽ ഹനിക്കപ്പെട്ടവനായി തന്റെ പാപമുക്ത്യർത്ഥം വീണ്ടും കർമ്മം തന്നെ ചെയ്യാൻ തുടങ്ങുന്നു. ആ കർമ്മങ്ങളിലൂടെ വീണ്ടും പാപംതന്നെ നേടുകയും ചെയ്യുന്നു. അങ്ങനെ, ഹേ രാജൻ!, യമധർമ്മനാൽ സത്യം ബോധിക്കപ്പെട്ടതിൽ യമകിങ്കരന്മാർക്ക് തെല്ലുപോലും വിസ്മയം തോന്നിയില്ല. അന്നുമുതൽ, ഭഗവാനിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തരെ കാണുവാൻപോലും അവർ പേടിച്ചുതുടങ്ങി. ഈ ഇതിഹാസത്തെ ഭഗവാൻ അഗസ്ത്യമുനി മലയപർവ്വതത്തിൽവച്ച് ഹരിഭജനം ചെയ്തുകൊണ്ടിരിക്കെ പറഞ്ഞതാകുന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Yamadharama advises him servants

2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

6.2 അജാമിളോപാഖ്യാനം – നാരായണനാമമാഹാത്മ്യം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 2
(അജാമിളോപാഖ്യാനം നാരായണനാമമാഹാത്മ്യം)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം നീതിബോധമുള്ള ഭഗവദ്ദൂതന്മാർ അവരോട് ഇപ്രകാരം പ്രതിവചിച്ചു. അഹോ! കഷ്ടം!, ധർമ്മദൃഷ്ടിയുള്ളവരുടെ സഭയിൽ ഇതാ അധർമ്മസ്പർശമുണ്ടായിരിക്കുന്നു!. ധർമ്മികളായ ഇവർ നിഷ്പാപികളും ദണ്ഡ്യരല്ലാത്തവരുമായവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുന്നു!. പിതൃതുല്യരും അനുശാസകരും സാധുക്കളും സമഭാവദൃക്കുകളുമായ ധർമ്മികളിൽ പോലും ഇങ്ങനെയുള്ള വൈഷമ്യമുണ്ടാകുന്നുവെങ്കിൽ, ജനങ്ങൾ ആരെയാണ് പിന്നെ അഭയം പ്രാപിക്കേണ്ടതു? ശ്രേഷ്ഠന്മാർ ചെയ്യുന്നതാണ് മറ്റുള്ളവർ ശീലമാക്കുന്നതു. അവർ പ്രമാണമായി സ്വീകരിക്കുന്നതിനെയാണ് ലോകവും അനുവർത്തിക്കുന്നതു. സാമാന്യലോകം മൃഗങ്ങളെപ്പോലെതന്നെ ധർമ്മത്തെയോ അധർമ്മത്തെയോ അറിയുന്നവരല്ല. അങ്ങനെയുള്ള അജ്ഞാനിജനം ആരുടെ മടിത്തട്ടിലാണോ തല ചായ്ച്ചുറങ്ങുന്നതു, അവൻ വിശ്വാസയോഗ്യരും കാരുണികന്മാരുമായിരിക്കേണ്ട അവസരത്തിൽ ഇങ്ങനെ തങ്ങളെ ആശ്രയിച്ച ബുദ്ധിശൂന്യരായ സാമാന്യജനത്തെ ഒരിക്കലും ദ്രോഹിക്കുവാൻ പാടുള്ളതല്ല.

കോടി ജന്മങ്ങളായി പാപമാചരിക്കുന്നവനാണെങ്കിലും ഇന്നിവൻ ആ പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. എങ്ങനെയെന്നാൽ, വിവശനായി ഇവൻ ഹരിയുടെ മോക്ഷദമായ തിരുനാമത്തെ ഉച്ചരിച്ചിരിക്കുന്നു. നാലക്ഷരം ചേർന്ന തിരുനാമത്താൽ നാരായണാ! വരൂ! എന്ന് ഇവൻ ഹൃദയം കൊണ്ട് വിളിച്ചതിലൂടെ ഇവന്റെ സകല പാപങ്ങൾക്കുമുള്ള പരിഹാരകൃത്യം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാർ, മദ്യപാനികൾ, മിത്രങ്ങളെ ദ്രോഹിച്ചവൻ, ബ്രഹ്മഹത്യ ചെയ്തവൻ, ഗുരുപത്നിയുമായി വേഴ്ച നടത്തിയവൻ,  സ്ത്രീകളേയോ രാജാവിനേയോ മാതാപിതാക്കളേയോ പശുവിനേയോ കൊന്നിട്ടുള്ളവൻ, മറ്റുപാപങ്ങൾ ചെയ്തിട്ടുള്ളവൻ മുതലായ കൊടും പാതകികൾ ആരായിരുന്നാലും, ഭഗവദ്നാമോച്ചാരണം അവരുടെ സർവ്വപാപങ്ങൾക്കും പ്രായശ്ചിത്തമാകുന്നു. ആ തിരുനാമത്തിന്റെ ഉച്ചാരണമാത്രത്തിൽ ഭഗവാൻ ഹരിയിൽ അവരെ സംരക്ഷിക്കുവാനുള്ള താല്പര്യം ജനിക്കുന്നു. വേദോക്തങ്ങളായ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് പാപം നശിക്കുന്നതുപോലെയല്ല തിരുനാമകീർത്തനത്താൽ അത് നിറവേറ്റപ്പെടുന്നതു. ഹരിയുടെ നാമോച്ചാരണം ഭഗവദൈശ്വര്യങ്ങളുടെ ജ്ഞാപകങ്ങൾ കൂടിയാകുന്നു. മറ്റുള്ള പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്തതിനുശേഷവും മനസ്സ് വീണ്ടും ദുർമ്മാർഗ്ഗത്തിലേക്ക് നയിക്കപ്പെടുന്നതിനാൽ അത് ഒരിക്കലും പാപമുക്തിയ്ക്കയിട്ടുള്ള ഒരു ശാശ്വതപരിഹാരമല്ല. അതുകൊണ്ട്, പാപങ്ങളുടെ ആത്യന്തികമായ നാശം ആഗ്രഹിക്കുന്നവർക്ക് ശ്രീഹരിയുടെ ഗുണനാമസങ്കീർത്തനം മാത്രമാണു ഉത്തമോപാധിയെന്നറിയുക. ആകയാൽ, മരണമാഗതമായ നിമിഷം ഭഗവദ്നമത്തെ പൂർണ്ണമായും ജപിച്ചു പാപമുക്തനായ ഇവനെ നിങ്ങൾ കൊണ്ടുപോകാതിരിക്കുക.

മറ്റെന്തിനെയെങ്കിലും സൂചിപ്പിക്കുവാനായിട്ടോ, പരിഹാസമായോ, രസാവിഷ്കരണത്തിനിടയിലായോ, അവഹേളനരൂപാമായിട്ടോ ആണെങ്കിൽ കൂടിയും ശ്രീഹരിയുടെ തിരുനാമം ഉച്ഛരിക്കുന്നത് സർവ്വപാപങ്ങളേയും നശിപ്പിക്കുന്നുവെന്ന് മാഹാത്മാക്കൾ പറയുന്നു. പതിതനായാലും, വഴിയിൽ കാലിടറിയവനായാലും, പാമ്പിനാൽ ദംശനമേറ്റവനായാലും, പനി മുതലായവയിൽ ദുഃഖിക്കുന്നവനായാലും, ആയുധങ്ങളാൽ മുറിവേറ്റവനായാലും, യാതൊരുവൻ അവശനായി ഹരേ കൃഷ്ണാ! എന്നുച്ചരിക്കുന്നതോടെ അവൻ യാതൊരുവിധമായ യാതനകളേയും അർഹിക്കുന്നില്ല.  വലുതും ചെറുതുമായ പാപങ്ങളുടെ പ്രായശ്ചിത്തകർമ്മങ്ങൾ മഹർഷിമാർ അറിഞ്ഞുപറഞ്ഞിരിക്കുന്നു. തപസ്സ്, ദാനം, ജപം മുതലായവകൊണ്ട് തീർച്ചയായും പാപം നശിക്കുന്നു. എന്നാൽ, ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന അവയുടെ സംസ്കാരമാകട്ടെ, ഭഗവദ്പാദസേവയാൽ മാത്രമേ നശിക്കുന്നുള്ളൂ. അറിഞ്ഞും അറിയാതെയും ഉച്ചരിക്കപ്പെടുന്ന ഉത്തമശ്ലോകന്റെ തിരുനമത്താൽ മനുഷ്യന്റെ സകല പാപങ്ങളും, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. മരുന്നിന്റെ ശക്തിയെക്കുറിച്ചറിഞ്ഞായാലും അറിയാതെയാലും, അവയുടെ സേവനത്താൽ രോഗം ഭേദമാകുന്നതുപോലെയാണ് ഭഗവദ്നാമോച്ചാരണത്തിന്റെ കാര്യവും.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ വിഷ്ണുപാർഷദന്മാർ ഭഗവദ്നാമത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകൊണ്ട് അജാമിളനെന്ന ആ ബ്രാഹ്മണനെ യമദൂതന്മാരുടെ പാശത്തിൽനിന്നും വേർപെടുത്തി മരണത്തിൽനിന്നും രക്ഷിച്ചരുളി. ഹേ ശത്രുനാശകാ!, ഇങ്ങനെ പിന്തിരിഞ്ഞുപോകേണ്ടിവന്ന യമകിങ്കരന്മാർ യധമർമ്മന്റെയടുക്കലെത്തി ഉണ്ടായ വൃത്താന്തങ്ങൾ അദ്ദേഹത്തെ പറഞ്ഞുകേൾപ്പിച്ചു. യമപാശത്തിൽനിന്നും മുക്തനായി പേടിയകന്നു സ്വപ്രകൃതിയെ വീണ്ടെടുത്ത അജാമിളനാകട്ടെ, ആഹ്ലാദഭരിതനായി വിഷ്ണുകിങ്കരന്മാരെ ശിരസ്സാ വണങ്ങി. ഹേ അനഘനായ മാഹാരാജൻ!, അജാമിളൻ തങ്ങളോട് എന്തോ പറയുവാനുദ്ദേശിക്കുന്നുവെന്ന് മനസ്സിലായ വിഷ്ണുദാസന്മാർ അയാൾ നോക്കിനിൽക്കേതന്നെ അവിടെനിന്നും അപ്രത്യക്ഷരായി. അജാമിളൻ യമന്റേയും വിഷ്ണുവിന്റേയും ദൂതന്മാരിൽനിന്ന് ധർമ്മത്തേയും വിശുദ്ധമായ ഭക്തിയോഗത്തേയും കേട്ടിട്ട് പെട്ടെന്നുതന്നെ ഭക്തോത്തമനായിത്തീരുകയും, ശ്രീഹരിയുടെ മഹിമകളുടെ ശ്രവണത്താൽ അശുഭമായ തന്റെ പൂർവ്വചരിത്രത്തെയോർത്ത് പശ്ചാത്തപിക്കുകയും ചെയ്തു.

അജാമിളനോർത്തു: അഹോ കഷ്ടം!, മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയാതെ എനിക്ക് വലിയ കഷ്ടമാണ് സംഭവിച്ചതു. ബ്രാഹ്മണ്യത്തെ നഷ്ടമാക്കിക്കൊണ്ട് ഞാൻ ഒരു ശൂദ്രസ്ത്രീയുമായി സംഗം ചേർന്ന് അവളിൽ മക്കളെ ജനിപ്പിച്ചു. ദുഷ്കൃതം കാട്ടിയും വംശത്തിന് കളങ്കം സൃഷ്ടിച്ചും സത്തുക്കളാൽ വെറുക്കപ്പെട്ട ഞാൻ പതിവ്രതയായ ഒരു കൊച്ചുപെൺകുട്ടിയെ ഉപേക്ഷിച്ച് മദ്യപാനിയും വ്യഭിചാരിണിയുമായ ഒരുവളെ പ്രാപിക്കുകയും ചെയ്തു. കഷ്ടം!, വൃദ്ധരും അനാഥരും മറ്റ് ബന്ധുക്കളില്ലാത്തവരുമായ മാതാപിതാക്കൾക്ക് ഉപകാരമില്ലാത്തവനുമായ ഞാനിതാ ത്യജിക്കപ്പെട്ടിരിക്കുന്നു. ഞാൻ അതിഘോരമായ നരകത്തിൽ പതിക്കുമെന്നുള്ളതിന് അല്പം പോലും സംശയമില്ല. ആചാരത്തെ ഹനിച്ച് വിഷയത്തെ കാമിക്കുന്നവൻ യമലോകത്തിലെത്തി ക്രൂരമായ നരകയാതനകൾ അനുഭവിക്കുകതന്നെ ചെയ്യുന്നു.

കൈയ്യിൽ കയറുമായി ചിലർ വന്ന് എന്നെ പിടിച്ചുവലിക്കുകയുണ്ടായി. ഇപ്പോൾ അവർ എവിടെയാണു?. ഇവിടെ ഒരത്ഭുതം നടന്നിരിക്കുന്നു. ഇത് സ്വപ്നമോ? അതോ യാഥാർത്ഥ്യമോ? യമപാശത്താൽ ബന്ധിപ്പിച്ച് അധോലോകത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങിയവരിൽനിന്നും എന്നെ മോചിപ്പിച്ച സുന്ദരരൂപികളായ ആ നാല് ദിവ്യപുരുഷന്മാർ എങ്ങുപോയി? എങ്കിലും നിർഭാഗ്യനായ എനിക്ക്, ഒരുപക്ഷേ, പൂർവ്വജന്മപുണ്യം കൊണ്ടായിരിക്കണം, ദേവതാദർശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ടിതാ എന്റെ അന്തഃകരണം പ്രകാശിക്കുന്നു. അല്ലാത്തപക്ഷം, അശുചിയും വൃഷളീപതിയുമായ എനിക്ക് മരണാഗതസമയത്ത് നാവിൽ നാരായണമന്ത്രം ഉച്ചരിക്കുവാൻ തോന്നുമായിരുന്നില്ല. വഞ്ചകനും പാപിയും ബ്രഹ്മഘ്നനും നാണം കെട്ടവനുമായ ഞാനെവിടെ?, അതേസമയം, നാരായണ എന്ന പരമപവിത്രമായ ഭഗവദ്നാമമെവിടെ?. ഇനി ഞാൻ ആത്മാവിനെ കൂരിരുട്ടിൽ താഴ്ത്താതെ, മനസ്സും ഇന്ദ്രിയങ്ങളും പ്രാണനുമടക്കി മോക്ഷത്തിനായി യത്നിക്കാൻ പോകുകയാണു. ഭഗവദ്മായയാൽ അധമനാകപ്പെട്ട ഞാൻ ഒരു കളിമാനിനെപ്പോലെ ചതിക്കപ്പെട്ടിരിക്കുന്നു. അവിദ്യ, കാമം, കർമ്മം മുതലായവയിൽ നിന്നുണ്ടായ ഈ ബന്ധത്തെ ഇല്ലാതെയാക്കി, സർവ്വഭൂതങ്ങളുടേയും സുഹൃത്തായി, സ്നേഹവും കനിവും ശാന്തിയുമുള്ളവനായും, ആത്മനിഷ്ഠയുള്ളവനുമായിക്കൊണ്ട്, സ്ത്രീരൂപം പൂണ്ടുവന്നു മായ കൈക്കലാക്കിയ ആത്മാവിനെ മോചിപ്പിക്കുവാൻ പോകുകയാണു. സത്യമായ ഈശ്വരനിൽ ബുദ്ധിയുറപ്പിച്ച്, ദേഹം മുതലായവയിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവത്തെ വിട്ട്, ഭഗവദ്നാമസങ്കീർത്തനാദികൾകൊണ്ട് മനസ്സിനെ അവനിൽ ഉറപ്പിക്കുവാൻ പോകുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ, വിഷ്ണുപാർഷദന്മാരുമായുള്ള അല്പനേരത്തെ സമ്പർക്കാത്താൽ വിരാഗിയായിത്തീർന്ന അജാമിളൻ സകലബന്ധങ്ങളുമുപേക്ഷിച്ച് ഗംഗാദ്വാരത്തിലെത്തിച്ചേർന്നു. അദ്ദേഹം ആ ദേവസദനത്തിൽ യോഗം ശീലിച്ച്, സകല ഇന്ദ്രിയങ്ങളേയും നിരോധിച്ച്, മനസ്സിനെ പരമാത്മാവിൽ ഉറപ്പിച്ചു. അനന്തരം, ഏകാഗ്രമായ മനസ്സാൽ ദേഹാദികളിൽനിന്ന് ആത്മാവിനെ മുക്തമാക്കി ആത്മാനന്ദമനുഭവിച്ചുകൊണ്ട് ബ്രഹ്മസ്ഥാനമാകുന്ന ഭഗവദ്ധാമത്തിൽ യോജിപ്പിച്ചു. ഭഗവാനിൽ രമിച്ച മനസ്സോടുകൂടി അജാമിളൻ തന്റെ മുന്നിൽ താൻ മുമ്പ് കണ്ട വിഷ്ണുപാർഷദന്മാരെ വീണ്ടും കണ്ട് ശിരസ്സ് നമിച്ചു. ശേഷം, തന്റെ ഭൌതികശരീരത്തെ ഗംഗാതീരത്തുപേക്ഷിച്ച് ഉടൻ തന്നെ വിഷ്ണുപാർഷദന്മാരുടെ സ്വരൂപത്തെ സ്വീകരിച്ചു. തുടന്ന്, വിഷ്ണുദൂതന്മാരോടൊപ്പം സ്വർണ്ണമയമായ വിമാനത്തിലേറി ലക്ഷ്മീപതി വാണരുളുന്നിടത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്തു. അങ്ങനെ, ധർമ്മഹീനനും വ്രതഹീനനും നിന്ദ്യകർമ്മിയും പതിതനും നരകത്തിൽ വീഴപ്പെടേണ്ടവനും വേശ്യയുടെ ഭർത്താവുമായ അജാമിളൻ, ഭഗവാന്റെ തിരുനാമമന്ത്രോച്ചാരണമാത്രത്താൽ സർവ്വപപങ്ങളിൽനിന്നും തീർത്തും മുക്തനായി.

ഹേ പരീക്ഷിത്തേ!, ഭഗവദ്ത്തിരുനാമങ്ങളേക്കാളുപരി മുമുക്ഷുക്കൾക്ക് തങ്ങളുടെ കർമ്മബന്ധത്തെ അറുത്തെറിയുവാനുള്ള ഉത്തമോപകരണമായി ഇവിടെ മറ്റൊന്നുമില്ലെന്നറിയുക. കാരണം, ഭഗവാനിൽ ഉറയ്ക്കുന്ന മനസ്സ് പിന്നീട് കർമ്മങ്ങളിൽ ആസക്തമാകുന്നില്ല. എന്നാൽ, മറ്റുമാർഗ്ഗങ്ങളിലൂടെ അതിന് ശ്രമിക്കുന്നപക്ഷം മനസ്സ് രജസ്തമോഗുണങ്ങളിൽ പെട്ട് കലുഷമായി കർമ്മങ്ങളിൽ വീണ്ടും സക്തമാകുന്നു. യാതൊരുവൻ ഇങ്ങനെ പരമരഹസ്യവും പാപനാശകവുമായ ഈ ഉപാഖ്യാനത്തെ ശ്രദ്ധയോടുകൂടി കേൾക്കുകയോ ഭക്തിയോടുകൂടി കീർത്തനം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അവൻ ഒരിക്കലും നരകത്തെ പ്രാപിക്കുകയോ, യമദൂതന്മാരുടെ നോട്ടം അവനിൽ പതിയുകയോ ചെയ്യുന്നില്ല. പാപിയായിരുന്നാൽ പോലും അവൻ വിഷ്ണുലോകത്തിൽ സം‌പൂജ്യനായിമാറുന്നു. മരണസമയം പുത്രന്റെ പേരായി ഹരിയുടെ നാമം ഉച്ചരിച്ച പാപിയായ അജാമിളൻ പോലും വൈകുണ്ഠധാമത്തെ പ്രാപിച്ചുവെങ്കിൽ ശ്രദ്ധാഭക്തിസമന്വിതം അത് കീർത്തിക്കുന്നവന്റെ കാര്യം പറയേണമോ?.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Ajamilopakhyanam

6.1 അജാമിളോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ദ്ധ്യായം‌ 1
(അജാമിളോപാഖ്യാനം)


പരീക്ഷിത്ത് രാജാവ് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, ദുസ്തരമായ ഈ സംസാരത്തിൽനിന്നും നിവർത്തിക്കുവാനുള്ള മാർഗ്ഗം അങ്ങ് മുന്നേതന്നെ വേണ്ടവിധത്തിൽ ഉപദേശിച്ചതാണു. ആ മാർഗ്ഗത്തിലൂടെ വിദ്യയും തപസ്സും യോഗങ്ങളും അനുഷ്ഠിച്ച് ഒടുവിൽ ജീവന്മാർ ബ്രഹ്മദേവനോടൊപ്പം ഭഗവാനിൽ ലയിക്കുന്നു. അല്ലയോ മുനേ!, കൂടാതെ, പ്രകൃത്യാലുള്ള വാസന നശിക്കാത്തവന് വീണ്ടും വീണ്ടും സുഖദുഃഖാനുഭവങ്ങൾക്കായി ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നു. പ്രസ്തുതശരീരങ്ങൾക്കനുസരിച്ച് വാസനകളും വളരുന്നു. ഈ വാസനകളിലൂടെ ഒരുവൻ പ്രവൃത്തിമാർഗ്ഗത്തെ മറികടക്കുന്നുവെന്നതും അങ്ങ് മുമ്പ് പറഞ്ഞുകഴിഞ്ഞു. അധാർമ്മികവൃത്തിയിലൂടെ ജീവൻ അനുഭവിക്കുന്ന പലേതരം നരകയാതനകളെക്കുറിച്ചും,  സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചും അങ്ങിതിനകം വിവരിച്ചുകഴിഞ്ഞു. അതിനുപുറമെ, ഉത്താനപാദമഹാരാജാവിന്റെ പരമ്പരയെക്കുറിച്ചും, അവരുമായി ബന്ധപ്പെട്ട കഥകളെക്കുറിച്ചും, ദ്വീപുകൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ, വൃക്ഷങ്ങൾ, ഉപവനങ്ങൾ എന്നിവയും, അവയുടെ ലക്ഷണങ്ങളും അളവുകളും കൊണ്ട് ധരാമണ്ഡലത്തിന്റെ അവസ്ഥിതിയെക്കുറിച്ചും, ജ്യോതിർഗ്ഗോളങ്ങളുടേയും അധോലോകങ്ങളുടെ അവസ്ഥിതിയും, അവയെയെല്ലാം ഈശ്വരൻ ഏതുവിധം സൃഷ്ടിച്ചുവോ, അപ്രകാരംതന്നെ അങ്ങ് വിവരിക്കുകയുണ്ടായി. ഹേ മഹാത്മാവേ!, ഈ ലോകത്തിൽ മനുഷ്യൻ എങ്ങനെയാണ് യാതനകൾ നിറഞ്ഞ ഈ നരകത്തെ തരണം ചെയ്യേണ്ടതെന്നുകൂടി പറയാൻ കനിവുണ്ടാകണം.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, ശരീരംകൊണ്ടും മനസ്സുകൊണ്ടും വാക്കുകൾകൊണ്ടും ചെയ്യപ്പെട്ട പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാതെ മരിക്കുന്നവൻ തീർച്ചയായും മേൽ വിവരിക്കപ്പെട്ട നരകങ്ങളിൽത്തന്നെ എത്തപ്പെടുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞതാണു. അതുകൊണ്ട്, കഴിവുള്ള വൈദ്യന്മാർ അസുഖത്തെ യഥാസമയം കണ്ടുപിടിച്ച് ചികിത്സ വിധിക്കുന്നതുപോലെ, കാലവിളംബം വരാതെ, ശരീരത്തിന് ശക്തിക്ഷയം സംഭവിക്കുന്നതിനുമുന്നേതന്നെ തങ്ങളാൽ ചെയ്യപ്പെട്ട പാപങ്ങളുടെ പരിഹാരക്രിയകൾ ചെയ്യേണ്ടതാണു.

പരീക്ഷിത്ത് പറഞ്ഞു: അല്ലയോ മഹർഷേ!, ചുറ്റും കണ്ടിട്ടും കേട്ടിട്ടും പാപവൃത്തി ഹാനീകരമാണെന്നറിഞ്ഞിട്ടും പ്രകൃത്യാ അവശനായി മനുഷ്യൻ വീണ്ടും പാപംതന്നെ ചെയ്യുന്നു. അങ്ങനെയെങ്കിൽ പ്രായശ്ചിത്തം എങ്ങനെ സാധ്യമാകാനാണു?. അല്പകാലം പാപവൃത്തിയിൽനിന്ന് വിട്ടുനിൽക്കുകയും, പിന്നീട് വീണ്ടും അതുതന്നെ ആചരിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ പ്രായശ്ചിത്തമെന്നത് ആനയുടെ കുളി പോലെ വ്യർത്ഥമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നതു.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജാവേ!, അജ്ഞാനിയായവൻ കർമ്മിയായിരിക്കുമ്പോൾ പ്രായശ്ചിത്തകർമ്മങ്ങൾകൊണ്ട് ദുഷ്കൃതനാശം സംഭവിക്കുമെന്ന് കരുതാൻ സാധ്യമല്ല. അതുകൊണ്ട്, പ്രായശ്ചിത്തം ശരിക്കും അദ്ധ്യാത്മവിചാരത്തിലൂടെ മാത്രമേ സംഭവിക്കുന്നുള്ളൂ. പഥ്യവ്യവസ്ഥയിൽ മാത്രം ആഹരം കഴിക്കുന്നയാൾ രോഗങ്ങൾക്ക് വിധേയനാകുന്നില്ലെന്നതുപോലെ, ആത്മനിയന്ത്രണം പാലിക്കുന്നവൻ ആത്മസുഖത്തിന് യോഗ്യനായിത്തീരുന്നു. തപസ്സുകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ശമം കൊണ്ടും ദമം കൊണ്ടും ത്യാഗം കൊണ്ടും സത്യം കൊണ്ടും ശൌചം കൊണ്ടും യമനിയമാദികൾകൊണ്ടും ധീരന്മാരായ ധർമ്മജ്ഞന്മാർ ശ്രദ്ധയോടുകൂടി ഏത് വലിയ പാപത്തേയും ഓടക്കാടിനെയെന്നതുപോലെ ഇല്ലാതാക്കുന്നു. അനന്യമായ ഭക്തിയോടെ ഭഗവാനിൽ മാത്രം ആശ്രയിച്ചുകൊണ്ട് ചിലർ, സൂര്യൻ മൂടൽമഞ്ഞിനെ ഉരുക്കിക്കളയുന്നതുപോലെ, പാപത്തെ പൂർണ്ണമായും നശിപ്പിക്കുന്നു.

ഹേ രാജൻ!, ഭഗവദ്ധാസന്മാരുടെ സേവനംകൊണ്ടും ഭഗവാനിൽ അർപ്പിതമായ മനസ്സോടുംകൂടിയും ഭക്തന്മാർ വിശുദ്ധരാകുന്നതുപോലെ പാപചാരികൾക്ക് അതിന് കഴിയുന്നില്ല. അതുകൊണ്ട്, ഭക്തിമാർഗ്ഗത്തിലൂടെ ഭയാശങ്കകൾമാറി ക്ഷേമമുണ്ടാകുന്നു. കാരണം, ഭഗവദ്ഭക്തന്മാർ സുശീലരും നിഷ്കാമന്മാരും ഭഗവാനിൽ മാത്രം ആശ്രയം കൊള്ളുന്നവരുമാകുന്നു. ഹേ രാജശ്രേഷ്ഠാ!, പ്രായശ്ചിത്തകർമ്മങ്ങൾ ഭഗവാങ്കൽ സമർപ്പിതമല്ലാതെയാണ് ചെയ്യപ്പെടുന്നതെങ്കിൽ, യാതൊരു നദികൾക്കും മദ്യക്കുടത്തെ ശുദ്ധമാക്കാൻ കഴിയാത്തതുപോലെ, അത് യാതൊരു ഹൃദയത്തേയും പൂർണ്ണമായി ശുദ്ധീകരിക്കുന്നില്ല. ഇവിടെ ഭഗവദ്ഗുണങ്ങളിൽ ആകൃഷ്ടനായി ഒരിക്കലെങ്കിലും അവിടുത്തെ പാദാരവിന്ദങ്ങളിൽ മനസ്സുറക്കപ്പെട്ടിട്ടുള്ള ഭക്തന്മാർ സ്വപ്നത്തിൽ പോലും കയറേന്തിയ യമദൂതന്മാരെ നിശ്ചിതമായും കാണുന്നതല്ല. ഈ വിഷയത്തിൽ ഒരു പുരാവൃത്തത്തെ ഉദാഹരണമായി പറയുന്നുണ്ടു. വിഷ്ണുവിന്റേയും ധർമ്മരാജന്റേയും ദൂതന്മാർ തമ്മിലുള്ള വാദപ്രതിവാദമാകുന്ന ആ കഥയെ അങ്ങ് എന്നിൽനിന്നും കേട്ടറിഞ്ഞാലും.

ഒരിക്കൽ കന്യാകുബ്ജമെന്ന ഒരു നഗരത്തിൽ അജാമിളൻ എന്നുപേരായ ഒരു ബ്രാഹ്മണൻ ഒരു വേശ്യാസ്ത്രീയെ വിവാഹം കഴിച്ചു ജീവിച്ചിരുന്നു. അവളോടുള്ള കൂട്ടുകെട്ടാൽ അയാളുടെ സദാചാരവൃത്തികൾ അപ്പാടെ നിലക്കപ്പെട്ടു. യാത്രക്കാരെ കൊള്ളയടിച്ചും ചൂതുകളിച്ചും കള്ളം പറഞ്ഞും മോഷ്ടിച്ചും നിന്ദ്യമായ ജീവിതരീതിയെ അവലംബിച്ച് അശുദ്ധനായി അജാമിളൻ ജനങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് തന്റെ കുടുംബം പുലർത്തിപ്പോന്നു. ആ വേശ്യയിൽ പിറന്ന തന്റെ മക്കളെ ലാളിച്ചുകൊണ്ട്, അല്ലയോ രാജാവേ!, അജാമിളന്റെ ആയുസ്സിന്റെ എൺപ്പത്തിയെട്ടു വർഷക്കാലം കഴിഞ്ഞുപോയി. അദ്ദേഹത്തിന് പത്തു മക്കളുണ്ടായിരുന്നെങ്കിലും ഏറ്റവും ഇളയവനും നാരായണൻ എന്ന് നാമകരണം ചെയ്യപ്പെട്ടവനുമായവൻ ആ ദമ്പതിമാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. തേനൂറുന്ന അവന്റെ മൊഴിയിലും ചേഷ്ടയിലും മനമലിഞ്ഞ ആ വൃദ്ധൻ അവന്റെ കളിയും ചിരിയും കണ്ട് അത്യന്തം ആനന്ദിച്ചു. ഉണ്ണുമ്പോഴും കുടിക്കുമ്പോഴും തന്റെ പിഞ്ചുപൈതലിനെ ഊട്ടിയും കുടിപ്പിച്ചും ഭോഷനായ ആ മനുഷ്യൻ മരണം അടുത്തെത്തിയതറിഞ്ഞതേയില്ല. അജ്ഞാനിയായ ആ ബ്രാഹ്മണൻ മരണമാസന്നമാകുന്നസമയത്തും നാരായണൻ എന്ന തന്റെ കുഞ്ഞുമകനിൽ ആസക്തനായി കഴിഞ്ഞുപോന്നു.

അങ്ങനെയിരിക്കെ, ഒരുദിവസം, വക്രമായ മുഖത്തോടുകൂടിയവരും മേലോട്ടാഞ്ഞ ശരീരരോമമുള്ളവരും പാശഹസ്തരായവരും അതിഭീകരസ്വരൂപികളുമായ മൂന്നുപേർ തന്നെ കൊണ്ടുപോകാനെത്തിയതറിഞ്ഞ് സർവ്വ ഇന്ദ്രിയങ്ങളും പതറിപ്പോയ അജാമിളൻ ആ സമയം, അങ്ങകലെ കളിയിൽ മുഴുകിയിരുന്ന നാരായണൻ എന്നുപേരുള്ള തന്റെ പുത്രനെ ഉച്ഛത്തിൽ നീട്ടിവിളിച്ചു. അല്ലയോ മഹാരാജാവേ!, മരിക്കാൻ തുടങ്ങുന്ന ആരോ തങ്ങളുടെ സ്വാമിയുടെ നാമമായ നാരായണമന്ത്രം ഉച്ഛരിക്കുന്നതുകേട്ട മാത്രയിൽ വിഷ്ണുപാർഷദന്മാർ അവിടെ പാഞ്ഞെത്തി. വേശ്യാപതിയായ അജാമിളനെ ഹൃദയത്തിൽനിന്നും ആകർഷിച്ചെടുക്കാൻ ശ്രമിച്ച യമകിങ്കരന്മാരെ വിഷ്ണുപാർഷദന്മാർ ബലാത്ക്കാരമായി തടഞ്ഞു. തങ്ങളെ സ്വധർമ്മത്തിൽനിന്നും വിലക്കുന്നവരെ നോക്കി യമകിങ്കരർ ചോദിച്ചു:

യമരാജന്റെ കല്പനയെ വകവയ്ക്കാത്ത നിങ്ങളാരാണു?. ആരുടെ ആൾക്കാരാണ് നിങ്ങൾ? എവിടെനിന്ന് വരുന്നു? ദേവന്മാരാണോ? അതോ ഉപദേവന്മാരോ മഹാസിദ്ധന്മാരാ? എന്തിനുവേണ്ടിയാണ് ഇവനെ കൊണ്ടുപോകുന്നതിൽനിന്നും നിങ്ങൾ ഞങ്ങളെ തടയുന്നതു?. നിങ്ങളെല്ലാവരും താമരയുടെ വിശാലമായ ഇതളുകൾ പോലുള്ള നേത്രങ്ങളോടുകൂടിയവരും മഞ്ഞപ്പട്ടുടയാട ധരിച്ചവരും കിരീടവും കുണ്ഡലങ്ങളുമണിഞ്ഞവരും പരിലസിക്കുന്ന താമരമാലയണിഞ്ഞവരും യൌവ്വനയുക്തരും വില്ലു, തൂണീരം, വാൾ, ഗദ, ശംഖു, ചക്രം, താമഎന്നിവയേന്തിയ മനോഹരങ്ങളായ കൈകളോടുകൂടിയവരുമാണു. നിങ്ങളുടെ തേജസ്സിനാൽ ദിശകളിൽ ഇരുളും വെളിച്ചവുമില്ലാതായിരിക്കുന്നു. ധർമ്മദേവന്റെ ദൂതരായ ഞങ്ങളെ എന്തിനുവേണ്ടിയാണ് നിങ്ങൾ തടയുന്നതു?.

ഹേ രാജൻ!, ഇങ്ങനെ യമദൂതന്മാർ ചോദിച്ച സമയത്ത് ഭഗവദ്പാർഷദന്മാർ ചിരിച്ചുകൊണ്ട് ഇടിയൊച്ചയുടെ മുഴക്കത്തിൽ ഇപ്രകാരം പറഞ്ഞു: ഹേ യമധർമ്മദൂതരേ!, നിങ്ങൾ അദ്ദേഹത്തിന്റെ കല്പനകളെ പാലിക്കുന്നവരണെങ്കിൽ, ധർമ്മത്തിന്റെ സ്വരൂപവും ലക്ഷണവും കൂടി ഞങ്ങളോട് പറയുവിൻ. എന്താണ് ദണ്ഡനവിധിയുടെ വിഷയം? മനുഷ്യർക്കിടയിൽ പാപചാരികളായ എല്ലാവരേയും ശിക്ഷിക്കേണ്ടതുണ്ടോ? അതോ അവരിൽ ചിലർ മാത്രമാണോ ശിക്ഷാർഹരായുള്ളതു?

അതുകേട്ട് യമദൂതന്മാർ പറഞ്ഞു: വേദങ്ങളിൽ പറഞ്ഞിട്ടുള്ള സദാചാരത്തെയാണ് ധർമ്മം എന്നു പറയുന്നതു. അപ്രകാരം, അതിന് വിപരീതമാകുന്നതെന്തും അധർമ്മമാണെന്നറിയുക. വേദം എന്നത് ഭഗവാൻ നാരായണനാണെന്നും അത് സ്വയംജാതമാണെന്നുമാണ് ഞങ്ങൾ കേട്ടിരിക്കുന്നതു. സർവ്വകാരണകാരണനായ നാരായൺ തന്റെ ധാമത്തിൽ കുടികൊള്ളുന്നു. അതേസമയംതന്നെ, അവൻ സ്വത്വാദിത്രിഗുണങ്ങൾക്കനുസരിച്ച് ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടുമിരിക്കുന്നു. അപ്രകാരം, ത്രിഗുണാധിഷ്ഠിതമായി ഓരോ ജീവന്മാരും വ്യത്യസ്ഥങ്ങളായ ഗുണങ്ങൾക്കും ബ്രാഹ്മണാദി നാമരൂപങ്ങൾക്കും വിധേയരായി വ്യക്തമാകുകയും ചെയ്യുന്നു. ഈ ജീവന്മർ നിത്യനിരന്തരം ചെയ്യുന്ന കർമ്മങ്ങൾക്ക് സൂര്യൻ, അഗ്നി, ആകാശം, വായു, സ്വർഗ്ഗം, ചന്ദ്രൻ, സന്ധ്യ, പകൽ, രാത്രി, ദിക്കുകൾ, ജലം, ഭൂമി, കാലം, ധർമ്മദേവൻ, എന്നവർ സാക്ഷിയായി നിലകൊള്ളുന്നു. അവരുടെ സാക്ഷിത്വത്തിൽ ജീവന്മാർ ചെയ്യുന്ന അധർമ്മകൃത്യങ്ങൾ ശിക്ഷയ്ക്ക് വിഷയമാകുന്നു. കർമ്മചാരികളെല്ലാവരും വലുതും ചെറുതുമായ തങ്ങളുടെ സകലകർമ്മങ്ങൾക്കും വിധിക്കപ്പെട്ട ശിക്ഷകളെ ഏറ്റുവാങ്ങേണ്ടിവരുന്നു. ഹേ അനഘന്മാരേ!, കർമ്മികൾക്കെല്ലാം ത്രിഗുണങ്ങളോട് സംബന്ധമുള്ളതുകൊണ്ട് അവരിൽനിന്നും നല്ലതും ചീത്തയുമായ പലതരം കർമ്മങ്ങൾ സംഭവിക്കുന്നു. ശരീരം സ്വീകരിച്ചവർക്ക് കർമ്മം കൂടാതെ അസ്ഥിത്വം സാധ്യമല്ലതാനും. ഈ ജന്മത്തിൽ ചെയ്യപ്പെടുന്ന പുണ്യപാപങ്ങളാകുന്ന സകല കർമ്മങ്ങളുടേയും ഫലം മറുജന്മത്തിൽ അനുഷ്ഠാക്കൾക്ക് അനുഭവിക്കേണ്ടിവരുന്നു. അല്ലയോ ദേവപ്രവരന്മാരേ!, ഈ ജന്മത്തിൽ ശരീരികളിൽ കാണപ്പെടുന്ന നല്ലതും ചീത്തയും അതുപോലെ രണ്ടും കലർന്നതുമായ വിവിധ സ്വഭാവങ്ങൾ മറുജന്മങ്ങളിലും അവരിൽ അനുമാനിക്കപ്പെടാവുന്നതാണു. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ കാലം കഴിഞ്ഞുപോയാൽ, മുമ്പുണ്ടായിരുന്നതും ഇനി വരാൻപോകുന്നതുമായ കാലങ്ങളെക്കുറിച്ച് നമുക്കനുമാനിക്കാമെന്നതുപോലെ, ഇപ്പോൾ സംഭവിച്ചിരിക്കുന്ന ജന്മം മുമ്പുണ്ടായിരുന്നതും ഇനി വരാൻ പോകുന്നതുമായ ധർമ്മാധർമ്മസമ്മിശ്രജന്മങ്ങളുടെ ജ്ഞാപകങ്ങളായി മനസ്സിലാക്കാവുന്നതാണു. ജന്മാദിരഹിതനായ ഭഗവാൻ പ്രാണികളുടെ ഹൃദയത്തിലിരുന്നുകൊണ്ട് അവയുടെ പൂർവ്വജന്മങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. അതുപോലെതന്നെ ഇനിവേണ്ടതെന്തെന്നുള്ളതും അവൻ ചിന്തിച്ചുറയ്ക്കുന്നു.

ഉറങ്ങിക്കിടക്കുന്നവൻ സ്വപ്നത്തിൽ താൻ കാണുന്നതെല്ലാം സത്യമെന്നറിയുന്നതുപോലെ, അജ്ഞനായ ആത്മാവ് പൂർവ്വജന്മസ്മരണ നശിച്ചവനായിട്ട് വർത്തമാന ശരീരത്തെമാത്രം താനെന്നഭിമാനിക്കുന്നു. തന്റെ മുജ്ജന്മങ്ങളേയും ഇനി വരാൻ സാധ്യതയുള്ള ജന്മങ്ങളേയും അവൻ അറിയുന്നില്ല. സംസാരികളായവർ അഞ്ചു കർമ്മേന്ദ്രിയങ്ങൾകൊണ്ട് കർമ്മങ്ങൾ ചെയ്യുകയും, നേത്രാദികളായ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾകൊണ്ട് വിഷയങ്ങളെ ഗ്രഹിക്കുകയും, ഇങ്ങനെ പത്തിന്ദ്രിയങ്ങളും അഞ്ചു വിഷങ്ങളും മനസ്സും ചേർന്ന പതിനാറ് ഉപാധികൾക്കുമേൽ പതിനേഴാമനായി സ്വയം ജീവനായിരുന്നുകൊണ്ട് സുഖങ്ങളും ദുഃഖങ്ങളും അവയുടെ മിശ്രമായ അനുഭവങ്ങളും അനുഭവിക്കുന്നു. ഇങ്ങനെ പതിനാറുപാധികളുള്ളതും സത്വാദിഗുണത്രയങ്ങൾക്ക് വിധേയവും അനാദിയുമായ ഇപ്പറഞ്ഞ സൂക്ഷ്മശരീരം ജീവന് സന്തോഷം, സന്താപം, ഭയം മുതലായവയെ പ്രദാനം ചെയ്യുന്ന സംസാരത്തെ വീണ്ടും വീണ്ടും സാധ്യമാക്കിത്തീർക്കുന്നു. തുടർന്ന്, അജ്ഞാനിയായി, മനസ്സുൾപ്പെടെയുള്ള ആറ് ഇന്ദ്രിയങ്ങളെ ജയിക്കാതെ, ദേഹി തന്റെ ഇച്ഛാനുസരണം വിവിധ കർമ്മങ്ങൾ ചെയ്യുന്നു. അങ്ങനെ അജ്ഞാനത്താൽ ആത്മസ്വരൂപത്തെ മറച്ചുവച്ചുകൊണ്ട് കൂടുകെട്ടി അതിൽനിന്നും പുറത്തുവരുവാൻ കഴിയാത്തതുപോലെ ഉഴലുന്നു. ഇവിടെ യാതൊരുത്തർക്കും കർമ്മം കൂടാതെ നിമിഷനേരത്തെപോലും ജീവിതം സാധ്യമല്ല. കാരണം, സ്വതസിദ്ധമായ ഗുണങ്ങളാൽ തന്നിഷ്ടത്തോടെയല്ലാതെതന്നെ ബലാൽക്കാരമായി കർമ്മം ചെയ്യിക്കപ്പെടുന്നു. ജീവന്റെ പൂർവ്വജന്മസംസ്ക്കാരങ്ങളോടുചേർന്ന്, അതിശക്തമായ വാസനകളാൽ, മാതാവിനോ പിതാവിനോ സദൃശമായ രൂപത്തോടുകൂടി സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾ ജീവൻ സ്വീകരിക്കുന്നു. ഇങ്ങനെ പ്രകൃതിയോടുചേർന്ന് ലഭിക്കുന്ന ഈ വൈപരീത്യം ഈശ്വരനോട് ചേരുമ്പോൾ പെട്ടെന്നുതന്നെ ഇല്ലാതാകുന്നതുമാണു.

ഹേ ദേവതകളേ!, ഈ അജാമിളൻ ശ്രുതസമ്പന്നനും, സത്സ്വഭാവിയും, വ്രതനിഷ്ഠയുള്ളവനും, സൌ‌മ്യനും, അടക്കമുള്ളവനും, സത്യസന്ധനും, മന്ത്രജ്ഞനും, ശുചിയും, ഗുരു, അഗ്നി, അതിഥി, വൃദ്ധർ എന്നിവരെ ശുശ്രൂഷിക്കുന്നവനും, അഹങ്കാരരഹിതനും, സർവ്വഭൂതങ്ങളുടെ സുഹൃത്തും, സാധുവും, മിതഭാഷിയും, അസൂയയില്ലാത്തവനുമായിരുന്നു. ഒരിക്കൽ ഇവൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ചുകൊണ്ട് വനത്തിൽ പോയി പൂജയ്ക്കുള്ള കനികളും പൂക്കളും ചമതയും ദർഭപ്പുല്ലും മറ്റും സംഭരിച്ചുകൊണ്ടു മടങ്ങുകയായിരുന്നു. ആ സമയം, കാട്ടിൽ മൈരേയമെന്ന മദ്യം സേവിച്ച് അതിന്റെ മത്തിറങ്ങി മദോന്മത്തയായും അഴിഞ്ഞുലയുന്ന മുടിക്കുത്തോടുകൂടിയവളുമായ ഒരു ദാസിപ്പെണ്ണിനോടൊപ്പം, അവൾക്ക് ശിങ്കിടിപാടുന്ന നിർല്ലജ്ജനും കാമബാധിതനും ദുർമാർഗ്ഗിയുമായ ഒരു ശൂദ്രനെ കാണാനിടയായി. കാമം വളർത്തുന്ന സുഗന്ധലേപനങ്ങൾ പൂശിയ കൈകൾകൊണ്ട് അവൾ അയാളെ കെട്ടിപ്പുണരുന്നതുകണ്ട നിമിഷത്തിൽ ഇവൻ വിവേകഭ്രഷ്ടനാകുകയും കാമത്തിന്നടിപ്പെട്ടുപോകുകയും ചെയ്തു. അളവറ്റ മനോധൈര്യമുണ്ടായിരുന്നിട്ടും വേദശാസ്ത്രങ്ങളറിഞ്ഞിരുന്നിട്ടും ഇവന് മന്മഥനാൽ ഉലയ്ക്കപ്പെട്ട തന്റെ മനസ്സിനെ അടക്കാൻ കഴിഞ്ഞില്ല. കഷ്ടമെന്നു പറയട്ടെ!, അവൾ മുഖേന മനസ്സ് കൈവിട്ടുപോയ അജാമിളൻ സ്വബോധം നഷ്ടപ്പെടുത്തി അവളെത്തന്നെ ഓർത്തുകൊണ്ട് തന്റെ ധർമ്മത്തിൽനിന്നും വഴിപിഴച്ചുപോയി.

പിതാവിൽനിന്നു ലബ്ദമായ ധനമത്രയും കൊണ്ട് അവളെ മാത്രം സുഖിപ്പിക്കുവായി എന്തെല്ലാം മനോര‌മ്യങ്ങളായ കാമങ്ങൾ സാധിക്കാമോ, അതത്രയും ഇയാൾ അവൾക്കുവേണ്ടി സാധിപ്പിച്ചു. ഉന്നതകുടുംബത്തിൽനിന്നും വിവാഹം ചെയ്ത യൌവ്വനയുക്തയായ തന്റെ ഭാര്യയെ ഒരു ദാസിപ്പെണ്ണിന്റെ പാട്ടിലായ ഈ മഹാപാപി ഉപേക്ഷിക്കുകയും ചെയ്തു. ആ വേശ്യയുടെ കുടുംബത്തെ ഭരിക്കുവാനായി മന്ദബുദ്ധിയായ ഇവൻ നീതിയോടെയും അനീതിയോടെയും പലയിടങ്ങളിൽനിന്നും പല മാർഗ്ഗങ്ങളിലൂടെയും ധാരാളം ധനം സമ്പാദിക്കുവാൻ തുടങ്ങി. ധർമ്മത്തെ മറികടന്ന്, തന്നിഷ്ടമാചരിക്കുന്നവനും സജ്ജനനിന്ദ ചെയ്യുന്നവനും ഇക്കാലമത്രയും പാപം മാത്രം ചെയ്തവനും അശുദ്ധനും അശുദ്ധഭക്ഷണം കഴിക്കുന്നവനും പാപിയും പ്രായശ്ചിത്തം ചെയ്യാത്തവനുമായ ഇവനെ, ഇക്കാരണങ്ങളാൽ ഞങ്ങൾ യമധർമ്മന്റെ പക്കലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണു. അവിടെനിന്നും പീഡിതനായി ഇവൻ വീണ്ടും പാപമുക്തനാകുന്നതുമാണു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Ajamilopakhyanam