Daksha curse Sri Narada എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Daksha curse Sri Narada എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.5 നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 5
(നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, വിഷ്ണുമായയാൽ സൃഷ്ടിയിൽ ആസക്തി വളർന്ന ദക്ഷപ്രജാപതി പഞ്ചജനപുത്രിയിൽ പതിനായിരം പുത്രന്മാരെ ജനിപ്പിച്ചു. ഹേ നൃപ!, ഒരുപോലെതന്നെ ധർമ്മശിലരായ അവർ പ്രജാസൃഷ്ടിക്കായി പിതാവിന്റെ നിർദ്ദേശാനുസരണം പടിഞ്ഞാറേ ദിക്കിലേക്കു് യാത്രയായി. അവിടെ, സിന്ധുനദിയും സമുദ്രവും സംഗമിക്കുന്ന, സിദ്ധമാമുനിമാരാൽ സേവിതവും അതിവിശാലവുമായ നാരായണസരസ്സെന്ന തീർത്ഥസ്ഥാനത്തിൽ അവരെത്തി. ആ തീർത്ഥത്തിലെ സ്നാനം, ആചമനം മുതലായ കർമ്മങ്ങളിലൂടെ മനസ്സിന്റെ മാലിന്യമകന്നു്, അവരിൽ ഭക്തിയും ധർമ്മവും വളർന്നു. അങ്ങനെയിരിക്കെ, പിതാവിന്റെ ആദേശത്താൽ തപസ്സനുഷ്ഠിച്ചു്, സ്വയം നിയന്ത്രിതരായി പ്രജാഭിവൃദ്ധിക്കായി പ്രയത്നിച്ചുകൊണ്ടിരുന്ന അവരെ, അത്ഭുതമെന്നു പറയട്ടെ!, ഒരിക്കൽ ശ്രീനാരദമുനി സന്ദർശിച്ചു.

കാരുണ്യവാനായ ദേവർഷി അവരോടിപ്രകാരം പറഞ്ഞു: ഹേ ഹര്യശ്വന്മാരേ!, പാലകന്മാരായിരുന്നിട്ടും ഭൂമിയുടെ അറ്റം കണ്ടെത്താൻ കഴിയാത്ത ബാലിശരായ നിങ്ങളെങ്ങെനെയാണു് പ്രജാവർദ്ധനം നടത്തുക?. കഷ്ടം തന്നെ!. അവിടെ ഒരേയൊരു പുരുഷനാൽ രക്ഷിതമായ ഒരു രാജ്യമുണ്ടു. അകത്തേയ്ക്കുകടന്നാൽ പിന്നെയൊരിക്കലും പുറത്തേക്കുവരുവാൻ കഴിയാത്തവിധമുള്ള ഒരു ഗുഹയുമുണ്ടു. മാത്രമല്ല, അനേകരൂപം ധരിച്ച ഒരു സ്ത്രീയും പുംശ്ചലിയായ അവളുടെ ഒരു പതിയുമുണ്ടു. രണ്ടുവശത്തേക്കും ഒരുപോലെയൊഴുകുന്ന ഒരു നദിയും, ഇരുപത്തിയഞ്ചുപേർ താമസിക്കുന്ന ഒരു ഗൃഹവും, വിചിത്രമായി ശബ്ദിക്കുന്ന ഒരു ഹംസവും, കത്തികൾകൊണ്ടും വജ്രങ്ങൾകൊണ്ടും നിർമ്മിതമായി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമുണ്ടു. ഇങ്ങനെയുള്ള ഭൂമിയുടെ അന്തവും ബന്ധവുമറിയാതെ പിതാവിന്റെ ആഗ്രഹം നിറവേറ്റുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അവിദ്വാന്മാരായ നിങ്ങൾ എങ്ങനെയാണിവിടെ സൃഷ്ടിയെ നടത്താൻ പോകുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ശ്രീനാരദരുടെ വാക്കുകളിൽ ഒളിഞ്ഞുകിടന്ന ഗുഹ്യാർത്ഥത്തെ മനസ്സിലാക്കിയ ഹര്യശ്വന്മാർ തങ്ങളുടെ ബുദ്ധിക്കനുസരിച്ചു നിരൂപണം ചെയ്തുകൊണ്ടു അവർ ആ വാക്കുകളെ ഇങ്ങനെ  വിലയിരുത്തി. ‘‘ഭൂമി എന്നതു് കർമ്മക്ഷേത്രമാണു. ജീവന്മാരുടെ കർമ്മഫലമായ ഈ ശരീരംതന്നെയാണു കർമ്മക്ഷേത്രമെന്നതു. അനന്തകോടി കാലങ്ങളായി ഈ ശരീരം ആത്മാവിനു് ബന്ധനകാരണമായി നിലകൊള്ളുന്നു. ആ ബന്ധനത്തെ അറുത്തെറിയുവാൻ കഴിയാതെ സകാമകർമ്മങ്ങളിൽ മുഴുകുന്നവന്റെ കർമ്മംകൊണ്ടെന്തർത്ഥമാണുള്ളതു?. ഈ ബ്രഹ്മാണ്ഡത്തിന്റെ നായകൻ ഭഗവാൻ മാത്രമാണു. അവൻ സർവ്വൈശ്വര്യവാനും സർവ്വസ്വതന്ത്രനുമാണു. അവൻ ത്രിഗുണാധീതനാണു. അവനെയറിയാതെ നിത്യനിരന്തരം മൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞു് രാപ്പകലില്ലാതെ കർമ്മങ്ങളിലേർപ്പെട്ടവന്റെ കർമ്മംകൊണ്ടു് എന്തു് പ്രയോജനം?. പാതാളലോകത്തിൽ ഒരിക്കലെത്തിയാൽ പിന്നീടു് തിരിച്ചെത്താൻ കഴിയാത്തതുപോലെ, യാതൊരു വൈകുണ്ഠത്തെ പ്രാപിച്ചതിനുശേഷം ജീവൻ പുനരാവൃത്തിയെ പ്രാപിക്കുന്നില്ലയോ, ആ സ്ഥാനത്തെ തിരിച്ചറിയാത്തവനു് ഈ ലോകത്തിൽ കർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് ഫലം?. രജോഗുണയുക്തമായ, ജീവന്റെ, ഈ ബുദ്ധി കുലടയായ സ്ത്രീകളെപ്പോലെ വേഷം മാറി മാറി വന്നുകൊണ്ടിരിക്കുന്നു. ഈ മായയെ അറിയാതെ കർമ്മത്തിൽ മുഴുകിയവൻ ജീവിതത്തിൽ എന്താണു് നേടുന്നതു?. കുലടയുടെ ഭർത്താവായ ഒരു പുരുഷനു് ജീവിതത്തിൽ എന്തു് സ്വാതന്ത്ര്യമാണുള്ളതു?. അശുദ്ധബുദ്ധിയോടുകൂടിയ മനുഷ്യർ ഭൌതികതയിൽനിന്നും ഒരിക്കലും കരകയറുന്നില്ല. ത്രിഗുണങ്ങളിൽ അടിപ്പെട്ടുപോയ അവൻ തന്റെ ആ ബുദ്ധിയാൽ ജീവിതത്തിൽ സുഖദുഃഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ആയതുകൊണ്ടു് ജീവിതത്തിൽ എന്തുണ്ടാകാനാ‍ണു?. സൃഷ്ടിയും ലയവുമാണു് പ്രകൃതിയുടെ രണ്ടു് ഗതികൾ. പ്രകൃയാകുന്ന ആ നദി ഇരുവശങ്ങളിലേക്കുമൊഴുകുന്നു. അതിൽ അകപ്പെട്ടുപോകുന്ന ജീവന്മാർക്കു് അതിന്റെ ത്വരിതഗതിയിലുള്ള ഒഴുക്കിൽനിന്നും ഒരിക്കലും കരകയറുവാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ ആ മായാനദിയിൽ സകാമകർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് പ്രയോജനം?. ഭഗവാൻ ഇരുപത്തിനാലു് തത്വങ്ങളുടേയും ഉറവിടമാണു. സകലകാര്യകാരണങ്ങളുടേയും നിയന്താവും അവൻ തന്നെ. അവൻ കാരണം സൃഷ്ടി സംഭവിക്കുന്നു. അവനെയറിയാതെ കർമ്മത്തിൽ ആസക്തനായവനു് ആ കർമ്മങ്ങളിൽനിന്നു് എന്തു് നേട്ടം?. വേദശാത്രങ്ങൾ അവനെയറിയുവാനുള്ള വഴികൾ പറയുന്നു. അതിൽ പ്രകൃതിയേയും പുരുഷനേയും വിസ്തരിച്ചുപറയപ്പെട്ടിരിക്കുന്നു. നാരദൻ പറഞ്ഞ ഹംസം ഈ പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിഞ്ഞവരാണു. അവർ ബന്ധനത്തേയും മോക്ഷത്തേയും നന്നായറിഞ്ഞിരിക്കുന്നു. പവിത്രമായ ഇതിനെ നിരാകരിച്ചു് കർമ്മത്തിൽ കുടുങ്ങിയവൻ എവിടെയെത്തപ്പെടാനാണു?. കാലം വളരെ കൃത്യമായി കടന്നുപോകുന്നു. അതിതീഷ്ണവും ലോകത്തെ മുഴുവൻ വലിച്ചുലയ്ക്കുന്നതുമായ അതിനെ അറിയാത്തവനു് തന്റെ കർമ്മങ്ങളാൽ ഇവിടെ എന്തുണ്ടാകാൻ?. ശാസ്ത്രമാകുന്ന, പിതാവിന്റെ, ആദേശത്തെ വേണ്ടവണ്ണം ഉൾക്കൊള്ളാൻ കഴിയാതെ, ത്രിഗുണാത്മകമായ പ്രവൃത്തിമാർഗ്ഗത്തിൽമാത്രം വിശ്വസിച്ചുകൊണ്ടു് എങ്ങനെയാണു് ഒരുവനു് സ്വകൃത്യം നിർവ്വഹിക്കുവാൻ കഴിയുക?.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏകമനസ്സോടുകൂടിയ ഹര്യശ്വന്മാർ നാരദരുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ടു് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം, പുനരാവൃത്തിയെ പ്രാപിക്കാത്ത മുക്തിമാർഗ്ഗം സ്വീകരിച്ചു. നാരദമുനിയാകട്ടെ, മനസ്സ് ഭഗവാനിലുറപ്പിച്ചുകൊണ്ടു് തന്റെ യാത്രയാരംഭിക്കുകയും ചെയ്തു.

സുശീലന്മാരായ തന്റെ പുത്രന്മാർ നാരദരുടെ ഉപദേശപ്രകാരം തന്റെ നിർദ്ദേശത്തെ തിരസ്കരിച്ചതറിഞ്ഞു് ദക്ഷൻ പരിതപിച്ചു. സുപുത്രത്വവും ദുഃഖാസ്പദമാണെന്നു് അദ്ദേഹം മനസ്സിലോർത്തു. ബ്രഹ്മദേവനാൽ സമാധാനിപ്പിക്കപ്പെട്ട ദക്ഷൻ വീണ്ടും തന്റെ ഭാര്യയിൽ ശബലാശ്വന്മാർ എന്ന ആയിരത്തോളം പുത്രന്മാർക്കു് ജന്മം നൽകി. പിതാവിന്റെ ഉപദ്ദേശം സ്വീകരിച്ചുകൊണ്ടു് അവരും നാരായണസരസ്സിൽത്തന്നെ എത്തിച്ചേർന്നു. അവരും ആ തീർത്ഥത്തിലെ സ്നാനാചമനാദികളാൽ ഹൃദയശുദ്ധരായി പ്രണവമന്ത്രോച്ചാരണത്താൽ തപസ്സനുഷ്ഠിച്ചു. തുടക്കത്തിലെ ഏതാനും മാസങ്ങളിൽ ജലം മാത്രം പാനം ചെയ്തും, പിന്നീടുണ്ടായ മാസങ്ങളിൽ വായു മാത്രം ഭക്ഷിച്ചും അവർ ശ്രീഹരിയെ പ്രണവോപാസനായാൽ ആരാധിച്ചു. അവർ ഭഗവാനെ ഇങ്ങനെ കീർത്തിച്ചു:  നാരായണനും പരമപുരുഷനും പരമാത്മാവായും വിശുദ്ധസത്വഗുണത്തിനു് ആശ്രയമായിരിക്കുന്നവനുമായ മഹാഹംസസ്വരൂപനു് മനസ്സാ നമസ്കാരം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മുന്നേപോലെ, ശ്രീനാരദർ വീണ്ടും നാരായണസരസ്സിലെത്തുകയും, പ്രജാവർദ്ധനത്തിനായി മന്ത്രോപാസന ചെയ്തിരുന്ന ശബലാശ്വന്മാരെയും ഗൂഡോക്തികൾ പറഞ്ഞുധരിപ്പിച്ചു് ഭഗവദഭിമുഖരാക്കിമാറ്റുകയും ചെയ്തു.

നാരദർ പറഞ്ഞു: ഹേ ദക്ഷപുത്രന്മാരേ!, നിങ്ങളുടെ ഹിതം ഉപദേശിക്കുവാനെത്തിയെ എന്റെ വാക്കുകളെ കേട്ടു് നിങ്ങളും നിങ്ങളുടെ സഹോദരന്മാരുടെ പാതയെ പിന്തുടരുക. യാതൊരുവനാകട്ടെ, ഭ്രാതാക്കന്മാരുടെ നല്ലമാർഗ്ഗത്തെ അനുസരിക്കുകയാണെങ്കിൽ, ധർമ്മജ്ഞനും പുണ്യബന്ധുവുമായ അവർക്കു് മരുത്തുക്കൾ എന്ന ദേവസമൂഹത്തോടുകൂടി പരലോകത്തിൽ കഴിയാൻ സാധ്യമാകുന്നു. ഹേ രാജൻ!, അങ്ങനെ ശ്രീനാരദരുടെ വാക്കുകളിൽ ബുദ്ധിയർപ്പിച്ച ശബലാശ്വന്മാരും തങ്ങളുടെ ഭ്രാതാക്കളുടെ മാർഗ്ഗത്തെ അവലംബിച്ചു. സർവ്വേശരന്റെ ധാമത്തിൽ എത്തിച്ചേർന്ന അവർ കഴിഞ്ഞുപോയ രാത്രികളെന്നപോലെ പുനരാവൃത്തിയില്ലാതെ ഇപ്പോഴും അവിടെ കഴിഞ്ഞുപോരുന്നു. വീണ്ടും ദക്ഷൻ ഈ വാർത്തയറിഞ്ഞു് അത്യന്തം ദുഃഖിതനായി. പുത്രന്മാർ നഷ്ടമായ ദക്ഷൻ നാരദർക്കുനേരേ കോപം കൊണ്ടു് ജ്വലിച്ചുതുള്ളി. ദേവർഷിയെ കണ്ട അദ്ദേഹം കോപത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇപ്രകാരം പറഞ്ഞു: ഹേ അസാധോ!, സന്യാസിവേഷം ധരിച്ച നീ അന്യായമാണു് ചെയ്തിരിക്കുന്നതു. സ്വധർമ്മത്തിൽ വ്യാപൃതരായിരുന്ന നമ്മുടെ പുത്രന്മാർക്കു് നീ ഭിക്ഷാമാർഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു. മൂന്നു് ഋണങ്ങളിൽനിന്നു് മോചിച്ചിട്ടില്ലാത്തവരും കർമ്മമാർഗ്ഗങ്ങളെ പരിചിന്തനം ചെയ്തിട്ടില്ലാത്തവരുമായ അവർക്കു് ഇഹത്തിന്റേയും പരത്തിന്റേയും ശ്രേയസ്സിനു് നീ വിഘനമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ കുട്ടികളുടെ ബുദ്ധിയെ ഭ്രമിപ്പിച്ച നീ ശ്രീഹരിയുടെ കീർത്തിയെ നശിപ്പിക്കുന്ന നാണംകെട്ടവനായി എങ്ങനെ തന്തിരുവടിയുടെ പാർഷദന്മാരുടെയിടയിൽ സഞ്ചരിക്കുന്നു?. ശത്രുത്വമില്ലാത്തിടത്തു് ശത്രുത്വമുണ്ടാക്കുകയും, സ്നേഹം നശിപ്പിക്കുകയും ചെയ്യുന്ന നീയൊഴികെ മറ്റുള്ളവരെല്ലാം ജീവഭൂതങ്ങളെ അനുഗ്രഹിക്കുന്നതിൽ തല്പരരാണു.

കേവലം സന്യാസഭാവം കൊണ്ടു് ആർക്കും വിരക്തി സംഭവിക്കുന്നില്ല. നിന്നെപ്പോലെ വേഷം ചുറ്റിയതുകൊണ്ടു് ആരും സന്യാസിയാകുകയുമില്ല. മനുഷ്യൻ വിഷയങ്ങളുടെ ദുഃഖദമായ സ്വഭാവത്തെ അറിയുന്നതു് അവയുടെ അനുഭവങ്ങളിലൂടെയാണു. അല്ലാതെ അന്യരാൽ കൃത്രിമമായി ഇളക്കിവിട്ടാൽ വൈരാഗ്യം സാധ്യമാകുകയില്ല. കർമ്മനിഷ്ഠരും സാധുക്കളും ഗൃഹമേധികളുമായ ഞങ്ങൾക്കു് പൊറുക്കുവാൻ പറ്റുന്ന തെറ്റല്ല നീ ചെയ്തുവച്ചതു. എങ്കിലും നിന്റെ ഈ തെറ്റിനെ ഞങ്ങൾ പൊറുത്തിരിക്കുന്നു. എന്നിരുന്നാലും, ഹേ മൂഢാ!, സന്തതിച്ചരടറുത്തു്‌ നമ്മുടെ പുത്രന്മാർക്ക് അഭദ്രം ഉണ്ടാക്കിത്തീർത്ത നീ സ്ഥിരമായി ഒരിടത്തു് നിലകൊള്ളാതെ ലോകം മുഴുവൻ ചുറ്റിത്തിരിയാനിടവരട്ടെ!.

ശ്രീശുകൻ പറഞ്ഞു: സജ്ജനസമ്മതനായ ശ്രീനാരദൻ ആ ശാപത്തെ ശരി അങ്ങനെയാ‍കട്ടെ!, എന്നുപറഞ്ഞു് സ്വീകരിച്ചു. മറുശാപം കൊടുക്കുവാൻ കഴിവുള്ളവനായിട്ടുകൂടി സജ്ജനവൃത്തിയെ പാലിക്കുവാനായി അദ്ദേഹം ദക്ഷനോടു് ക്ഷമിച്ചരുളുകയും ചെയ്തു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Daksha curses Sri Narada