2020 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

9.23 യദുവംശചരിതം.

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 23

(യദുവംശചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്ത് രാജൻ!, യയാതിരാജാവിന്റെ നാലാമത്തെ പുത്രനായിരുന്ന അനുവിന് സമാനരൻ, ചക്ഷുസ്സ്, പരോക്ഷൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. അതിൽ സമാനരന് കാലനരൻ പുത്രനായി. അവന്റെ പുത്രനായി സൃഞ്ജയനും, അവനിൽനിന്ന് ജനമേജയനും പിറന്നു. ജനമേജയന്റെ പുത്രനായിരുന്നു മഹാശീലൻ. അവന്റെ പുത്രൻ മഹാമനസ്സ്. ഉശീനരനും തിതിക്ഷുവും മഹാമനസ്സിന് രണ്ടുമക്കളായി. ഉശീനരന്റെ പുത്രന്മാർ ശിബി, വനൻ, ശമി, ദക്ഷൻ എന്നിവരായിരുന്നു. അതിൽ ശിബിക്ക് മാത്രമായി പൃഷദർഭൻ, സുവീരൻ, മദ്രൻ, കൈകേയൻ, എന്നിവർ മക്കളായി ജനിച്ചു. തിതിക്ഷുവിന് പുത്രനായി രുശദ്രഥനും, അവനു പുത്രനായി ഹേമനും, അവനിൽനിന്ന് സുതപസ്സും, അവനിൽനിന്ന് ബലിയും പിറന്നു. ബലി എന്ന രാജാവിന്റെ ഭാര്യയിൽ ദീർഘതമസ്സിന് അംഗൻ, വംഗൻ,കലിംഗൻ, സുഹ്മൻ, പുണ്ഡ്രൻ, ആണ്ഡ്രൻ എന്നീ നാമങ്ങളോടെ ആറ് പുത്രന്മാർ ജനിച്ചു. ഈ ആറുപേരും അവരവരുടെ നാമങ്ങൾ ചേർത്ത ആറ് ദേശങ്ങൾക്കധിപന്മാരായി വാണു. അതിൽ അംഗദേശം വാണ അംഗനിൽനിന്നും ഖനപാനൻ എന്നവൻ പുത്രനായി പിറന്നു. അവനിൽനിന്ന് ദിവിരഥൻ ഉണ്ടായി. അവനിൽനിന്ന് ധർമ്മരഥൻ പിറന്നു. അവന്റെ പുത്രനായി പിറന്ന ചിത്രരഥന് സന്താനങ്ങളില്ലായിരുന്നു. ചിത്രരഥൻ രോമപാദൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന് മക്കളില്ലാതിരുന്നതിനാൽ സുഹൃത്തായ ദശരഥൻ തന്റെ ശാന്ത എന്ന മകളെ പുത്രിയുടെ സ്ഥാനത്ത് നൽകുകയുണ്ടായി. അവളെ വേളി കഴിച്ചത് ഋശ്യശൃംഗമുനിയായിരുന്നു. രാജൻ!, ഇന്ദ്രകോപത്താൽ അംഗദേശത്തിൽ അനാവൃഷ്ടി സംഭവിച്ചപ്പോൾ ഹരിണിയുടെ പുത്രനായ ഋശ്യശൃംഗനനെ രോമപാദരാജാവ് വേശ്യകളെ അയച്ച് സൂത്രത്തിൽ കൊണ്ടുവന്ന് രാജധാനിയിൽ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ദേശത്ത് സുവൃഷ്ടിയും സംഭവിച്ചു. ഋശ്യശൃംഗൻ പുത്രകാമേഷ്ടിയിലൂടെ രോമപാദന് സന്താനത്തെ പ്രദാനം ചെയ്തു. ഇതേ യാഗത്തിലൂടെയായിരുന്നു ദശരഥനും സന്തതികളെ നേടിയതു.

രാജൻ!, രോമപാദനിൽനിന്ന് ചതുരംഗൻ ജനിച്ചു. അവന്റെ പുത്രനായി പൃഥുലാക്ഷൻ പിറന്നു. അവന്റെ പുത്രന്മാർ ബൃഹദ്രഥൻ ബൃഹത്കർമ്മാവു ബൃഹത്ഭാനു എന്നിവരായിരുന്നു. ബൃഹദ്രഥനിൽനിന്ന് ബൃഹന്മനസൻ ജനിച്ചു. അവനിൽനിന്ന് ജയദ്രഥൻ ജനിച്ചു. ആ ജയദ്രഥന് സംഭൂതിയെന്നവളിൽ വിജയൻ പിറന്നു. അവന്ന് മകനായി ധൃതിയെന്നവൻ ജനിച്ചു. ധൃതിയിൽനിന്ന് ധൃതവ്രതനും, അവനിൽനിന്ന് സത്കർമ്മാവും, അവനിൽനിന്ന് അധിരഥനും ജനിച്ചു. മക്കളില്ലാതിരുന്ന അധിരഥന്ന് അദ്ദേഹം ഗംഗയുടെ തീരത്ത് വിഹരിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു പേടകത്തിനകത്താക്കി കുന്തീദേവിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ മകനായി ലഭിച്ചു. കർണ്ണന്റെ പുത്രൻ വൃഷസേനനായിരുന്നു.

രാജൻ!, ഇനി യയാതിയുടെ മൂന്നാമത്തെ പുത്രനായ ദ്രുഹ്യുവിന്റെ പരമ്പരയെക്കുറിച്ച് കേട്ടുകൊള്ളുക. ദ്ര്യുഹ്യുവിന് ബഭ്രുവും, അവന് സേതുവും, അവന് ആരബ്ധനും, അവന് ഗാന്ധാരനും, അവന് ധർമ്മനും, ധർമ്മന് ധൃതനും, അവന് ദുർമ്മനസ്സും, അവന് പ്രചേതസ്സും സ്വപുത്രന്മാരായി ജനിച്ചു. പ്രചേതസ്സിന് നൂറ് മക്കളുണ്ടായിരുന്നു. അവർ വടക്കേദിക്കിലേക്ക് പോയി അവിടെയുണ്ടായിരുന്ന മ്ലേച്ഛജാതിയുടെ അധിപന്മാരായി വാണു.

ഇനി തുർവസ്സുവിന്റെ വംശം പറയാം. തുർവസ്സുവിന്റെ മകൻ വഹ്നിയായിരുന്നു. അവന്റെ മകനായി ഭർഗ്ഗനും, അവന്റെ പുത്രനായി ഭാനുമാനും, അവന്റെ സന്തതിയായി ത്രിഭാനുവും, അവന്റെ പുത്രനായി കരന്ധമനും, അവന്റെ മകനായി മരുതനും ജനിച്ചു. മരുതന് പുത്രന്മാരുണ്ടായിരുന്നില്ല. ആയതിനാൽ അദ്ദേഹം പുരുവംശത്തിൽ പിറന്ന ഒരുവനെ പുത്രനായി സ്വീകരിച്ചു. അവൻ ദുഷ്യന്തനായിരുന്നു. അവൻ രാജ്യാഭിലാഷിയായതിനാൽ തുർവസ്സുവിന്റെ വംശത്തിൽനിന്നു വിട്ട് തന്റെ വംശത്തിലേക്കുതന്നെ തിരിച്ചുപോയി.

അല്ലയോ മഹാരാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് യയാതിയുടെ മൂത്ത പുത്രനായ യദുവിന്റെ വംശത്തെ കുറിച്ചാണു. ആ വംശം മനുഷ്യരുടെ സകലപാപങ്ങൾക്കുമറുതി വരുത്തുന്നതും അവർക്ക് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നതുമായിരുന്നു. യദുവംശത്തെക്കുറിച്ച് കേൾക്കുന്ന മനുഷ്യർ സർവ്വപാപങ്ങളിൽനിന്നും മുക്തരാകുന്നു. ആ വംശത്തിലായിരുന്നല്ലോ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവ് നരാകൃതിപൂണ്ട് അവതാരം ചെയ്തതു. യദുവിന് കീർത്തിമാന്മാരായ നാലു പുത്രന്മാരുണ്ടായിരുന്നു. സഹസ്രജിത്ത്, ക്രോഷ്ടാവു, നളൻ, രിപു എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. മൂത്തവൻ സഹസ്രജിത്തിന് ശതജിത്ത് പുത്രനായി ജനിച്ചു. അവന്റെ പുത്രന്മാർ മഹാഹയൻ, വേണുഹയൻ, ഹൈഹയൻ എന്നീ മൂന്നുപേരായിരുന്നു. ഹൈഹയന്റെ പുത്രൻ ധർമ്മൻ. അവനിൽനിന്ന് നേത്രനും, അവനിൽനിന്ന് കുന്തിയും ജനിച്ചു. കുന്തിക്ക് പുത്രനായി സോഹംജിയും, അവനു പുത്രനായി മഹിഷ്മാനും, അവന് പുത്രനായി ഭദ്രസേനനും, അവന്റെപുത്രനായി ദുർമ്മദൻ, ധനകൻ എന്നിവരും ജനിച്ചു. ധനകന്റെ പുത്രൻ കൃതവീര്യനാണു. അവനെ കൂടാതെ ധനകന് കൃതാഗ്നി, കൃതവർമ്മാവ്, കൃതൌജസ്സ് എന്നിവരും പുത്രരായി ജനിക്കുകയുണ്ടായി. കൃതവീര്യന്റെ പുത്രനായിരുന്നു അർജ്ജുനനെന്നവൻ. അവൻ ശ്രീഹരിയുടെ അംശാവതാരമായ ദത്താത്രേയമഹർഷിയിൽനിന്നും യോഗവിദ്യ പഠിച്ചവനും സപ്തദ്വീപുകളുൾക്കൊള്ളുന്ന ഭൂമണ്ഡലത്തിന്റെ അധിപനാകുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ യജ്ഞം, ദാനം, തപസ്സ്, യോഗവിദ്യ, ശാസ്ത്രജ്ഞാനം, പരാക്രമം, ശത്രുവിജയം എന്നീ ഗുണഗണങ്ങളിൽ തുല്യരായവർ ഈ ലോകത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം എൺപത്തെണ്ണായിരം വർഷക്കാലം കരുത്തുറ്റ ഇന്ദ്രിയത്തോടുകൂടി ഈ ഭൂമിയിൽ ഭൌതികസുഖം ആസ്വദിച്ചുകൊണ്ട് ജീവിച്ചു. ആ കാർത്തവീര്യാർജ്ജുനന് ആയിരക്കണക്കിന് പുത്രന്മാരുണ്ടായിരുന്നുവെങ്കിലും അതിൽ, ജയധ്വജൻ, ശൂരസേനൻ, വൃഷഭൻ, മധു, ഊർജ്ജിതൻ എന്നീ അഞ്ചുപേർ മാത്രമേ യുദ്ധത്തിനുശേഷം ബാക്കി വന്നുള്ളൂ. മറ്റുള്ളവരെല്ലാംതന്നെ പരശുരാമനാൽ വധിക്കപ്പെട്ടിരുന്നു.

രാജൻ!, ജയധ്വജനു പുത്രനായി താലജംഘനുണ്ടായി. അവന് നൂറ് പുത്രന്മാരുണ്ടായിരുന്നു. താലജംഘന്മാർ എന്നറിയപ്പെട്ട ഈ ക്ഷത്രിയവംശം ഔർവമുനിയുടെ തേജസ്സിനാൽ നശിക്കപ്പെട്ടു. ആ താലജംഘപുത്രന്മാരിൽ ഒന്നാമൻ വീതിഹോത്രനായിരുന്നു. അവന്റെ പുത്രനായി മധുവും, അവന്റെ പുത്രനായി വൃഷ്ണിയും ജനിച്ചു. വൃഷ്ണിയുൾപ്പെടെ മധുവിന് നൂറ് പുത്രന്മാരായിരുന്നു ഉണ്ടായിരുന്നതു. ആയതിനാൽ ഈ വംശത്തെ മാധവന്മാരെന്നും വൃഷ്ണികളെന്നും യാദവന്മാരെന്നും വ്യത്യസ്ഥനാമങ്ങളിലറിയപ്പെടുന്നു.

രാജൻ!, യദുപുത്രനായ ക്രോഷ്ടാവിന് വൃജിനാവാൻ എന്നവൻ മകനായി പിറന്നു. അവന്റെ പുത്രനായിരുന്നു സ്വാഹിതൻ. അവന്റെ പുത്രനായി വിശദ്ഗുവും, അവന് പുത്രനായി ചിത്രരഥനും, അവന് പുത്രനായി ശശബിന്ദുവും ജനിച്ചു. ശശബിന്ദു ഒരു മഹായോഗിയും അതുപോലെതന്നെ പതിനാലുതരം ഐശ്വര്യങ്ങൾക്കധിപനും കൂടാതെ പതിനാലുതരം രത്നങ്ങൾ സ്വന്തമായുള്ളവനുമായിരുന്നു. അങ്ങനെ അദ്ദേഹം ചക്രവർത്തിയായി മാറി. ശശബിന്ദുവിന്റെ പതിനായിരം ഭാര്യമാരിലൂടെ അദ്ദേഹം ഒരു ഭ്യാര്യയിൽ ഒരു ലക്ഷം എന്ന കണക്കിന് പതിനായിരം ലക്ഷം പുത്രന്മാർക്ക് ജന്മം നൽകി. ഇവരിൽ ആറുപേർ മാത്രമായിരുന്നു പ്രധാനികൾ. അവരിൽ പൃഥുശ്രവസ്സെന്നവന് ധർമ്മൻ എന്നു പേരായവൻ പുത്രനായി. അവന്റെ പുത്രനായിരുന്നു ഉശനാവാൻ. ഈ ഉശനാവാൻ നൂറ് അശ്വമേധങ്ങൾ അനുഷ്ഠിച്ചവനായിരുന്നു. അവന്റെ പുത്രനായി രുചകനും, അവന്റെ പുത്രന്മാരായി പുരുജിത്ത്, രുക്മൻ, രുക്മേഷു, പൃഥു, ജ്യാമഘൻ എന്നിവരും പിറന്നു.

രാജൻ!, ജ്യാമഘന്റെ പത്നി ശൈബ്യ വന്ധ്യയായിരുന്നു. എങ്കിലും അയാൾ ഭാര്യയെ ഭയന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ ഏതോ ശത്രുക്കളെ ജയിച്ചുവരുന്നതിനിടയിൽ ശത്രുഗൃഹത്തിൽനിന്നും ഒരു കന്യകയെ അദ്ദേഹം കടത്തിക്കൊണ്ടുവന്നു. കൊട്ടാരത്തിലെത്തിയപ്പോൾ തേരിലിരിക്കുന്ന ആ കന്യകയെ കണ്ട് ശൈബ്യ പറഞ്ഞു: ഹേ ചതിയാ!, രഥത്തിൽ എന്റെ സ്ഥാനമലങ്കരിക്കുന്ന ഇവൾ ആരാണ്?. രാജൻ!, ആ ചോദ്യത്തിന് ജ്യാമഘൻ പറഞ്ഞു: ഇവൾ നിന്റെ പുത്രവധുവാണു. അതുകേട്ട് ശൈബ്യ ചിരിച്ചുകൊണ്ട് ചോദിച്ചു: പ്രസവിക്കാത്ത എനിക്ക് പുത്രവധുവോ?. തുടർന്ന് ജ്യാമഘൻ പറഞ്ഞു: മഹാറാണീ!, ഭവതി ഇനി പെറ്റുണ്ടാകാൻ പോകുന്ന പുത്രനു ഇവൾ ഉപയോഗപ്പെടുന്നതാണു. രാജൻ!, അങ്ങനെ പത്നിയുടെ മുന്നിൽ ഇളിഭ്യനായി നിൽക്കുന്ന ജ്യാമഘനിൽ കൃപ തോന്നിയ വിശ്വദേവന്മാരും പിതൃക്കളും അദ്ദേഹത്തിന് ശൈബ്യയിൽ സന്താനത്തെ നൽകിയനുഗ്രഹിച്ചു. പിന്നീട് ശൈബ്യ ഗർഭം ധരിച്ചു. കാലമായപ്പോൾ സുലക്ഷണനായ ഒരു കുഞ്ഞും പിറന്നു. അവൻ വിദർഭൻ എന്നറിയപ്പെട്ടു. പുത്രവധുവെന്ന നിലയിൽ അവിടെയുണ്ടായിരുന്ന ആ കന്യകയെ വിദർഭൻ വിവാഹം കഴിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

2020 സെപ്റ്റംബർ 13, ഞായറാഴ്‌ച

9.22 പാണ്ഡവകൌരവാദികളുടെ ഉല്പത്തി.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 22

(പാണ്ഡവകൌരവാദികളുടെ ഉല്പത്തി)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, മുദ്ഗലപുത്രനായ ദിവോദാസന്റെ പുത്രനായി മിത്രേയു ജനിച്ചു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു ച്യവനൻ. അതുകൂടാതെ സുദാസൻ, സഹദേവൻ, സോമകനും മിത്രേയുവിന്റെ മക്കളായിരുന്നു. സോമകന്റെ പുത്രനായത് ജന്തു എന്നവനായിരുന്നു. സോകമന് പുത്രന്മാർ നൂറായിരുന്നു. അതിൽ ഇളയവൻ പൃഷതനും, അവന്റെ പുത്രൻ ദ്രുപദനുമായിരുന്നു. ദ്രുപദപുത്രി പാഞ്ചാലിയാണു. അതുപോലെ ദൃഷ്ടദ്യുംനൻ മുതലായവർ ആണ്മക്കളും. ദൃഷ്ടദ്യുംനനിൽനിന്ന് ധൃഷ്ടകേതു ജനിച്ചു. ഭർമ്യാശ്വപരമ്പരയിൽ‌പെട്ട ഇവർ പാഞ്ചാലന്മാരെന്നും പറയപ്പെടുന്നു. രാജൻ!, അജമീഢന്റെ പുത്രനായി മറ്റൊരുവൻ കൂടി പിറന്നിരുന്നു. അവനായിരുന്നു ഋക്ഷൻ. അവന്റെ പുത്രനായി സംവരണൻ ജാതനായി. അദ്ദേഹത്തിൽനിന്ന് സൂര്യപുത്രിയായ തപതിയിൽ കുരുക്ഷേത്രപതിയായ കുരു എന്ന രാജാവ് ജനിച്ചു. ആ കുരുവിന്റെ പുത്രന്മാരായിരുന്നു പരീക്ഷി, സുധനുസ്സ്, ജഹ്നു, നിഷധാശ്വൻ എന്നിവർ. സുധനുസ്സിന്റെ പുത്രനായിരുന്നു സുഹോത്രൻ. അവനിൽനിന്ന് ച്യവനൻ, അവനിൽനിന്ന് കൃതി, കൃതിയിൽനിന്ന് ഉപരിചരവസു, അവനിൽനിന്ന് ബൃഹദ്രഥൻ എന്നിവർ പുത്രന്മാരായി പിറക്കുകയുണ്ടായി. ഉപരിവസുവിന് ബൃഹദ്രഥനോടൊപ്പം കുശാംബൻ, മത്സ്യൻ, പ്രത്യഗ്രൻ, ചേദിപൻ എന്നിവർ മക്കളായി ഉണ്ടായിരുന്നു. അവരെല്ലാം ചേദിരാജ്യത്തിന്റെ അധിപന്മാരായിരുന്നു. ബൃഹദ്രഥനിൽനിന്ന് കുശാഗ്രൻ ജനിച്ചു. അവന്റെ പുത്രൻ ഋഷഭനായിരുന്നു. ഋഷഭപുത്രനായി സത്യഹിതൻ ജനിച്ചു. അവന്റെ പുത്രൻ പുഷ്പവാനും, അവന്റെ പുത്രൻ ജഹുവും ആയിരുന്നു. ബൃഹദഥന് തന്റെ മറ്റൊരു ഭാര്യയിൽ ശിശുവിന്റെ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളുണ്ടായി. മാതാ‍വിനാൽ രാത്രിയിൽ എടുത്ത് പുറത്തേക്കെറിയപ്പെട്ട ആ ശരീരശകലങ്ങൾ ആ സമയം വെളിയിൽ വിഹരിക്കുകയായിരുന്ന ജര എന്ന ഒരു പിശാചിക ജീവിക്കൂ! ജീവിക്കൂ! എന്ന് പറഞ്ഞുകൊണ്ട് സന്ധിപ്പിച്ചു. അങ്ങനെ ആ കുട്ടി ജരാസന്ധൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെട്ടു. ആ ജരാസന്ധന് മകനായി സഹദേവൻ ജനിച്ചു. സഹദേവപുത്രനായി സോമാപിയും അവന് പുത്രനായി ശ്രുതശ്രവസ്സും ജാതരായി. കുരുരാജാവിന്റെ മറ്റൊരു പുത്രനായ പരീക്ഷിക്ക് പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ കുരുപുത്രനായ ജഹ്നുവിന് സുരഥൻ എന്നു പേരുള്ള ഒരുവൻ പുത്രനായി ഭവിച്ചു. സുരഥനിൽനിന്നും വിദൂരഥനും, വിദൂരഥനിൽനിന്ന് സാർവ്വഭൌമനും, അവനിൽനിന്ന് ജയസേനനും, ജയസേനനിൽനിന്ന് രാധികനും, രാധികനിൽനിന്ന് അയുധനും, അയുധനിൽനിന്ന് അക്രോധനനും, അവനിൽനിന്ന് ദേവാതിഥിയും, ദേവാതിഥിക്ക് ഋഷ്യനും, അവന് ദിലീപനും, ആ ദിലീപന് പ്രതീപനും മക്കളായി ജനിച്ചു. പ്രതീപന് ദേവാപി, ശന്തനു, ബഹ്‌ലീകൻ എന്നിങ്ങനെ മൂന്നുപേർ മക്കളായി. അതിൽ ദേവാപി പിതാവിന്റെ രാജ്യം ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആയതിനാൽ ശന്തനു രാജ്യഭാരമേറ്റെടുത്തു. ഈ ശന്തനു കഴിഞ്ഞ ജന്മത്തിൽ മഹാഭിഷൻ എന്നാണറിയപ്പെട്ടിരുന്നതു. അദ്ദേഹം ജര ബാധിച്ച ആരെ തന്റെ കൈകൾ കൊണ്ട് തൊടുന്നുവോ, അവർ ജര മാറി യുവത്വം പ്രാപിച്ച് മനഃശ്ശാന്തി അനുഭവിക്കുന്നു. അത്തരം വിശിഷ്ടകർമ്മത്തോടുകൂടിയവനാകയാലാണ് അദ്ദേഹം അന്വർത്ഥനാമാവായി ശന്തനു എന്നറിയപ്പെടുന്നതു.

അങ്ങനെയിരിക്കെ, പന്ത്രണ്ട് വർഷക്കാലം ഭൂമിയിൽ മഴ ലഭിക്കാതെയായി വന്നപ്പോൾ ശന്തനു ബ്രാഹ്മണഗുരുക്കന്മാരെ സമീപിച്ച് പരിഹാരക്രിയകളാരാഞ്ഞു. ജ്യേഷ്ഠനിരിക്കെ ശന്തനു രാജാവായി വാഴുന്നതാണ് പ്രശ്നമെന്നും, ആയതിനാൽ, നഗരത്തിന്റേയും നാടിന്റേയും നന്മയ്ക്കായി എത്രയും വേഗം രാജ്യാധികാരം ജ്യേഷ്ഠന് തിരികെ നല്കണമെന്നും അവർ ഉപദേശിച്ചു. ഇങ്ങനെ ഉപദിഷ്ടനായ രാജാവ് വനത്തിലെത്തി ദേവാപിയോട് രാജ്യം ഏറ്റെടുക്കുവാൻ അപേക്ഷിച്ചു. ശന്തനുവിന്റെ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ചില ബ്രാഹ്മണർ ദേവാപിയെ തെറ്റിദ്ധരിപ്പിച്ച് വേദമാർഗ്ഗത്തിൽനിന്നും വഴിപിഴപ്പിച്ചിരുന്നു. തത്ക്കാരണാൽ ദേവാപി രാജ്യം ഏറ്റെടുക്കുവാൻ തയ്യാറായില്ല. മാത്രമല്ല, അദ്ദേഹം വേദോക്തധർമ്മമാർഗ്ഗങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് സംസാ‍രിക്കുവാനും തുടങ്ങി. വീണ്ടും ശന്തനുതന്നെ രാജ്യഭരണം തുടങ്ങി. അങ്ങനെ ഇന്ദ്രൻ സമ്പ്രീതനായി വർഷങ്ങൾക്കുശേഷം വീണ്ടും മഴ ലഭിക്കുവാൻ തുടങ്ങി. ദേവാപി പിന്നീട് യോഗമാർഗ്ഗത്തിലൂടെ ആത്മസംയമിയായി കലാപഗ്രാമം എന്ന ഒരു സ്ഥലത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലികാലത്തിൽ ചന്ദ്രവംശം നശിക്കവേ, കൃതയുഗാരംഭത്തിൽ ദേവാപി അതിനെ പുനഃസ്ഥാപിക്കുന്നതുമാണു.

രാജൻ!, ശന്തനുവിന്റെ അനുജനായ ബാഹ്‌ലീഹിയുടെ പുത്രനായി സോമദത്തൻ ജനിച്ചു. അവനിൽനിന്നും ഭൂരി, ഭൂരിശ്രവസ്സ്, ശലൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. ആത്മജ്ഞാനിയും സർവ്വധർമ്മജ്ഞനും മഹാഭാഗവതനുമായ ഭീഷ്മർ ശന്തനുവിന് ഗംഗാദേവിയിലുണ്ടായ പുത്രനായിരുന്നു. അദ്ദേഹം ഒരു വീരയോദ്ധാവായിരുന്നു. യുദ്ധത്തിൽ തന്നെ തോൽ‌പ്പിച്ചതിൽ സാക്ഷാത് പരശുരാമൻ പോലും ഭിഷ്മരിൽ സന്തുഷ്ടനായി. ശന്തനുവിന് മുക്കുവസ്ത്രീയായ സത്യവതിയിലുണ്ടായ പുത്രനാണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനായി വിചിത്രവീര്യനും സംജാതനായി. ചിത്രാംഗദൻ എന്ന് പേരുള്ള ഒരു ഗന്ധർവ്വനാൽ മേൽ‌പ്പറഞ്ഞ ശന്തനുപുത്രനായ ചിത്രാംഗദൻ കൊല്ലപ്പെട്ടു. ശന്തനു വേൾക്കുന്നതിനുമുൻപ് സത്യവതിയിൽ പരാശരമഹർഷിക്കുണ്ടായ പുത്രനായിരുന്നു ഭഗവദംശമായ കൃഷ്ണദ്വൈപായനമുനി. വേദങ്ങളെ നാലായി വേർതിരിച്ച് സംരക്ഷിച്ചത് ഈ മഹാമുനിയായിരുന്നു. ആ മഹാത്മാവിൽനിന്നുമാണ് ഞാൻ ജനിച്ചതും ഭാഗവതം അഭ്യസിച്ചതും. സർവ്വജ്ഞനായ ബാദരായണനെന്ന ആ വേദവ്യാസമഹാമുനി പൈലൻ മുതലായ തന്റെ ശിഷ്യഗണങ്ങളെയൊക്കെ ഉപേക്ഷിച്ച് സ്വപുത്രനും പവിത്രനുമായ എനിക്ക് എത്രയും രഹസ്യമായ ഈ ഭാഗവതത്തെ ചൊല്ലിത്തന്നു.

രാജൻ!, ഒരിക്കൽ സ്വയംവരപന്തലിൽനിന്നും അംബിക, അംബാലിക എന്നീ കാശീരാജാവിന്റെ പുത്രിമായെ വിചിത്രവീര്യൻ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുവന്ന് അവരെ വിവാഹം കഴിച്ചു. പിന്നീട് അവരിൽ അങ്ങേയറ്റം ഹൃദയം കൊണ്ടാസക്തനായ അദ്ദേഹം ക്ഷയരോഗം ബാധിച്ചു മരിച്ചു. സന്താനമില്ലാതെ സഹോദരനായ വിചിത്രവീര്യൻ മരിക്കപ്പെട്ടപ്പോൾ, മാതാവായ സത്യവതിയുടെ ആദേശമനുസരിച്ച് അദ്ദേഹത്തിന്റെ വിധവകളായ അംബികയിലും അംബാലികയിലും അതുപോലെ ഒരു ദാസിപ്പെണ്ണിലുമായി യഥാക്രമം, ധൃതരാഷ്‌ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക് വ്യാസമഹർഷി ജന്മം നൽകി.

അല്ലയോ മഹാരാജൻ!, ഗാന്ധാരീദേവിയിൽ ധൃതരാഷ്ട്രർക്ക് നൂറ് പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ദുര്യോധനനായിരുന്നു. അവരെ കൂടാതെ ദുശ്ശളയെന്നൊരു പുത്രിയും സംജാതയായി. ഒരിക്കൽ കാട്ടിൽ വച്ചുണ്ടായ ഒരു ശാപത്താൽ പാണ്ഡുവിന് സ്ത്രീസംഗം നിഷേധിക്കപ്പെട്ടിരുന്നു. ആ പാണ്ഡുവിന് കുന്തിയിൽ ധർമ്മദേവൻ, വായൂഭഗവാൻ, ദേവേന്ദ്രൻ എന്നിവരിൽനിന്ന് യുധിഷ്ഠിരൻ, ഭീമസേനൻ, അർജ്ജുനൻ മുതലായ മഹാരഥന്മാർ ജനിച്ചു. അതുപോലെ അദ്ദേഹത്തിന് തന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ അശ്വിനിദേവകളാൽ നകുലസഹദേവന്മാർ പിറന്നു. ഈ അഞ്ചുപേരിൽനിന്നും പാഞ്ചാലിയിലൂടെ അഞ്ചുപേർ ജനിച്ചു. പരീക്ഷിത്തേ!, അവരഞ്ചും അങ്ങയുടെ അമ്മാവന്മാരായിരുന്നു. യുധിഷ്ഠിരനിൽനിന്ന് പ്രതിവിന്ധ്യനും, ഭീമസേനനിൽനിന്ന് ശ്രുതസേനനും, അർജ്ജുനനിൽനിന്ന് ശ്രുതകീർത്തിയും, നകുലനിൽനിന്ന് ശതാനീകനും, സഹദേവനിൽനിന്ന് ശ്രുതകർമ്മാവും പാഞ്ചാലിയിൽ അവർക്ക് പുത്രന്മാരായി പിറന്നു. രാജൻ!, ഇവരെ കൂടാതെ, വേറെ ചില പത്നിമാരിൽ വേറെ ചില പുത്രന്മാരും ഈ പാണ്ഡവന്മാർക്കുണ്ടായിരുന്നു. യുധിഷ്ഠിരന്ന് പൌരവിയെന്നവളിൽ ദേവകനെന്നവൻ ജനിച്ചു. ഭീമസേനന് ഹിഡിംബിയിൽ കടോത്കചനും കാളിയിൽ സർവ്വഗതനും പുത്രന്മാരായി ഭവിച്ചു. അതുപോലെ സഹദേവന്ന് പർവ്വതപുത്രിയായ വിജയയിൽ സുഹോത്രൻ എന്ന ഒരു പുത്രൻ ജനിച്ചു. നകുലൻ കരേണുമതി എന്നവളിൽ നിരമിത്രൻ എന്ന ഒരു പുത്രനെ നേടി. അപ്രകാരം അർജ്ജുനനും ഉലൂപി എന്ന ഒരു നാഗകന്യകയിൽ ഇരാവാൻ എന്നവനേയും, മണിപൂരം എന്ന ദേശത്തിലെ രാജാവിന്റെ മകളിൽ ബഭ്രുവാഹനനേയും ജനിപ്പിച്ചു. തന്റെ പുത്രിയിലുണ്ടായ ബഭ്രുബാഹനനെ മണിപ്പൂരപതി പിന്നീട് ദത്തെടുക്കുകയുണ്ടായി. രാജൻ!, സകലമഹാരഥന്മാരേയും ജയിച്ച് കീഴടക്കുന്ന വീരനായ അങ്ങയുടെ പിതാവ് അഭിമന്യു അർജ്ജുനന് സുഭദ്രയിൽ ജനിച്ചവനായിരുന്നു. ആ അഭിമന്യുവിന് ഉത്തരയിൽ പിറന്ന പുത്രനാണ് താങ്കൾ.

രാജൻ!, മഹാഭാരതയുദ്ധത്തിൽ കൌരവന്മാർ മൂച്ചൂടും തകർന്നുപോയ ആ സന്ദർഭത്തിൽ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തിന്റെ തേജ്ജസ്സിൽ അങ്ങയും മരണപ്പെട്ടുപോകുകയായിരുന്നു. എന്നാൽ, ശ്രീകൃഷ്ണപരമാത്മാവിന്റെ കൃപാകടാക്ഷത്താൽ ജീവനോടുകൂടിത്തന്നെ അന്തകനിൽനിന്നും താങ്കൾ മോചിപ്പിക്കപ്പെട്ടു. വത്സ!, പരീക്ഷിത്തേ!, ജനമേജയൻ, ശ്രുതസേനൻ, ഭീമസേനൻ, ഉഗ്രസേനൻ എന്നീ അങ്ങയുടെ പുത്രന്മാരും കരുത്തുറ്റ ധീരയോദ്ധാക്കളാണു. അതിൽ മൂത്തവൻ ജനമേജയനും. രാജൻ!, തക്ഷകനാൽ അങ്ങേയ്ക്ക് മൃത്യുസംഭവിക്കുന്നതിൽ കുപിതനായി ജനമേജയൻ ഒരു സർപ്പയാഗം നടത്തി സർപ്പങ്ങളെ മുഴുവൻ ആ യാഗാഗ്നിയിൽ ഹോമിക്കുന്നതാണു. തുരൻ എന്ന ഋഷിയെ പുരോഹിതനാക്കിക്കൊണ്ട് ജനമേജയൻ ഭൂമണ്ഡലത്തെ അടക്കി അനേകം അശ്വമേധയജ്ഞങ്ങളനുഷ്ഠിക്കുകയും ചെയ്യും.

രാജൻ!, ജനമേജയന്റെ പുത്രൻ ശതാനീകൻ യാജ്ഞവൽക്യനിൽനിന്ന് വേദത്രയത്തെയും, കൃപാചാര്യരിൽനിന്നും ആയുധാഭ്യാസത്തേയും, ശൌനകമുനിയിൽനിന്നും കർമ്മപദ്ധതികളേയും പഠിക്കും. ശതാനികനിൽനിന്നും സഹസ്രാനീകനും, അവനിൽനിന്ന് അശ്വമേധജനും, അവന്റെ പുത്രനായി അസീമകൃഷ്ണനും, അവന്റെ പുത്രനായി നിമിചക്രനും ജനിക്കും. ഹസിതിനപുരം നദിയിൽ താഴ്ന്നുപോകുമ്പോൾ ഈ നിമിചക്രൻ കൌശാംബിയിൽ പോയി വസിക്കുന്നതാണു. നിമിചക്രൻ വഴി ചിത്രരഥനും അവനിൽനിന്ന് സുചിരഥനും ജനിക്കും. സുചിരഥനിൽനിന്ന് വൃഷ്ടിമാനും, അവന്റെ പുത്രനായി സുഷേണനും, അവന്റെ പുത്രനായി സുനീഥനും അവന്റെ പുത്രനായി നൃചക്ഷുസ്സും, അവന്റെ പുത്രനായി സുഖീനളനും, അവനിൽനിന്ന് പരിപ്ലവനും, അവനിൽനിന്ന് സുനയനും, സുനയനപുത്രനായി മേധാവിയും, അവനിൽനിന്ന് നൃപംജയനും, അവനിൻൽനിന്ന് ദൂർവർനും, അവന്റെ പുത്രനായി തിമിയും, അവന്റെ മകനായി ബൃഹദ്രഥനും, അവനിൽനിന്ന് സുദാസനും, സുദാസപുത്രനായി ശതാനീകനും, അവനിൽനിന്ന് ദുർദമനനും, അവന്റെ പുത്രനായി ബഹീനരനും, അവന്ന് മകനായി ദണ്ഡപാണിയും, അവനിൽനിന്ന് നിമിയും, അവന്റെ പുത്രനായി ക്ഷേമകനും ജാതരായി അവരെല്ലാംതന്നെ ഈ ഭൂമിയിലെ രാജാക്കന്മാരായി ഭവിക്കുകയും ചെയും.

രാജൻ!, ഇങ്ങനെ, ദേവന്മാരും ഋഷികളുമെല്ലാം എന്നെന്നും ആദരിക്കുന്നതായ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയുമൊക്കെ വംശങ്ങൾ ഞാൻ ഇതിനകം വിവരിച്ചിരിക്കുന്നു. രാജൻ!, ക്ഷേമകൻ രാജാവാകുന്നതോടെ ജനമേജയവംശം ഇല്ലാതാകുകയും, പകരം മഗധവംശജരായ രാജാക്കന്മാർ വാഴ്ച തുടങ്ങുകയും ചെയ്യും. ഇനി ഞാൻ അങ്ങേയ്ക്ക് അവരെപ്പറ്റി ചൊല്ലിത്തരാം. ജരാസന്ധന്റെ പുത്രനായ സഹദേവന് മാർജ്ജാരി എന്ന ഒരുവൻ പുത്രനായി പിറക്കും. അവനിൽനിന്നും ശ്രുതശ്രവസ്സെന്നവൻ ജനിക്കും. അവനിൽനിന്ന് അയുതായുസ്സ് എന്നവനും. അയുതായുസ്സിന്റെ പുത്രനായി പിറക്കാൻ പോകുന്നത് നിരമിത്രനായിരിക്കും. അവന്റെ പുത്രനായി പിന്നീട് സുനക്ഷത്രനും, സുനക്ഷത്രനിൽനിന്ന് ബൃഹത്സേനനും, തത്സുതനായി കർമ്മജിത്തും, അവനിൽനിന്ന് സൃതംജയനും, അവന്റെ പുത്രനായി വിപ്രനും, അവനിൽനിന്ന് ശുചിയും, ശുചിയിൽനിന്ന് ക്ഷേമനും, അവനിൽനിന്ന് സുവ്രതനും, അവന്റെ പുത്രനായി ധർമ്മസൂത്രനും, അവനിൽനിന്ന് ശമനും, അവന് മകനായി ദ്യുമത്സേനനും, അവനിൽനിന്ന് സുമതിയും,, സുമതിക്ക് പുത്രനായി സുബലനും, അവന്റെ പുത്രനായി സുനീതനും, അവന്റെ പുത്രനായി സത്യജിത്തും, സത്യജിത്തിൽനിന്ന് വിശ്വജിത്തും, വിശ്വജിത്തിൽനിന്ന് രിപുഞ്ജയനും,  ജാതരാകും. രാജൻ!, ബൃഹദ്രഥവംശക്കാരായ ഈ മഗധരാജാക്കന്മാരും ഭൂമിയിൽ ആയിരം സംവസ്തരത്തോളം കാലം വാഴുന്നതാണു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിരണ്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...