The Dynasties of the Sons of Yayāti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
The Dynasties of the Sons of Yayāti എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

9.23 യദുവംശചരിതം.

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 23

(യദുവംശചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്ത് രാജൻ!, യയാതിരാജാവിന്റെ നാലാമത്തെ പുത്രനായിരുന്ന അനുവിന് സമാനരൻ, ചക്ഷുസ്സ്, പരോക്ഷൻ എന്നിങ്ങനെ മൂന്ന് പുത്രന്മാരുണ്ടായി. അതിൽ സമാനരന് കാലനരൻ പുത്രനായി. അവന്റെ പുത്രനായി സൃഞ്ജയനും, അവനിൽനിന്ന് ജനമേജയനും പിറന്നു. ജനമേജയന്റെ പുത്രനായിരുന്നു മഹാശീലൻ. അവന്റെ പുത്രൻ മഹാമനസ്സ്. ഉശീനരനും തിതിക്ഷുവും മഹാമനസ്സിന് രണ്ടുമക്കളായി. ഉശീനരന്റെ പുത്രന്മാർ ശിബി, വനൻ, ശമി, ദക്ഷൻ എന്നിവരായിരുന്നു. അതിൽ ശിബിക്ക് മാത്രമായി പൃഷദർഭൻ, സുവീരൻ, മദ്രൻ, കൈകേയൻ, എന്നിവർ മക്കളായി ജനിച്ചു. തിതിക്ഷുവിന് പുത്രനായി രുശദ്രഥനും, അവനു പുത്രനായി ഹേമനും, അവനിൽനിന്ന് സുതപസ്സും, അവനിൽനിന്ന് ബലിയും പിറന്നു. ബലി എന്ന രാജാവിന്റെ ഭാര്യയിൽ ദീർഘതമസ്സിന് അംഗൻ, വംഗൻ,കലിംഗൻ, സുഹ്മൻ, പുണ്ഡ്രൻ, ആണ്ഡ്രൻ എന്നീ നാമങ്ങളോടെ ആറ് പുത്രന്മാർ ജനിച്ചു. ഈ ആറുപേരും അവരവരുടെ നാമങ്ങൾ ചേർത്ത ആറ് ദേശങ്ങൾക്കധിപന്മാരായി വാണു. അതിൽ അംഗദേശം വാണ അംഗനിൽനിന്നും ഖനപാനൻ എന്നവൻ പുത്രനായി പിറന്നു. അവനിൽനിന്ന് ദിവിരഥൻ ഉണ്ടായി. അവനിൽനിന്ന് ധർമ്മരഥൻ പിറന്നു. അവന്റെ പുത്രനായി പിറന്ന ചിത്രരഥന് സന്താനങ്ങളില്ലായിരുന്നു. ചിത്രരഥൻ രോമപാദൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന് മക്കളില്ലാതിരുന്നതിനാൽ സുഹൃത്തായ ദശരഥൻ തന്റെ ശാന്ത എന്ന മകളെ പുത്രിയുടെ സ്ഥാനത്ത് നൽകുകയുണ്ടായി. അവളെ വേളി കഴിച്ചത് ഋശ്യശൃംഗമുനിയായിരുന്നു. രാജൻ!, ഇന്ദ്രകോപത്താൽ അംഗദേശത്തിൽ അനാവൃഷ്ടി സംഭവിച്ചപ്പോൾ ഹരിണിയുടെ പുത്രനായ ഋശ്യശൃംഗനനെ രോമപാദരാജാവ് വേശ്യകളെ അയച്ച് സൂത്രത്തിൽ കൊണ്ടുവന്ന് രാജധാനിയിൽ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ദേശത്ത് സുവൃഷ്ടിയും സംഭവിച്ചു. ഋശ്യശൃംഗൻ പുത്രകാമേഷ്ടിയിലൂടെ രോമപാദന് സന്താനത്തെ പ്രദാനം ചെയ്തു. ഇതേ യാഗത്തിലൂടെയായിരുന്നു ദശരഥനും സന്തതികളെ നേടിയതു.

രാജൻ!, രോമപാദനിൽനിന്ന് ചതുരംഗൻ ജനിച്ചു. അവന്റെ പുത്രനായി പൃഥുലാക്ഷൻ പിറന്നു. അവന്റെ പുത്രന്മാർ ബൃഹദ്രഥൻ ബൃഹത്കർമ്മാവു ബൃഹത്ഭാനു എന്നിവരായിരുന്നു. ബൃഹദ്രഥനിൽനിന്ന് ബൃഹന്മനസൻ ജനിച്ചു. അവനിൽനിന്ന് ജയദ്രഥൻ ജനിച്ചു. ആ ജയദ്രഥന് സംഭൂതിയെന്നവളിൽ വിജയൻ പിറന്നു. അവന്ന് മകനായി ധൃതിയെന്നവൻ ജനിച്ചു. ധൃതിയിൽനിന്ന് ധൃതവ്രതനും, അവനിൽനിന്ന് സത്കർമ്മാവും, അവനിൽനിന്ന് അധിരഥനും ജനിച്ചു. മക്കളില്ലാതിരുന്ന അധിരഥന്ന് അദ്ദേഹം ഗംഗയുടെ തീരത്ത് വിഹരിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു പേടകത്തിനകത്താക്കി കുന്തീദേവിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ മകനായി ലഭിച്ചു. കർണ്ണന്റെ പുത്രൻ വൃഷസേനനായിരുന്നു.

രാജൻ!, ഇനി യയാതിയുടെ മൂന്നാമത്തെ പുത്രനായ ദ്രുഹ്യുവിന്റെ പരമ്പരയെക്കുറിച്ച് കേട്ടുകൊള്ളുക. ദ്ര്യുഹ്യുവിന് ബഭ്രുവും, അവന് സേതുവും, അവന് ആരബ്ധനും, അവന് ഗാന്ധാരനും, അവന് ധർമ്മനും, ധർമ്മന് ധൃതനും, അവന് ദുർമ്മനസ്സും, അവന് പ്രചേതസ്സും സ്വപുത്രന്മാരായി ജനിച്ചു. പ്രചേതസ്സിന് നൂറ് മക്കളുണ്ടായിരുന്നു. അവർ വടക്കേദിക്കിലേക്ക് പോയി അവിടെയുണ്ടായിരുന്ന മ്ലേച്ഛജാതിയുടെ അധിപന്മാരായി വാണു.

ഇനി തുർവസ്സുവിന്റെ വംശം പറയാം. തുർവസ്സുവിന്റെ മകൻ വഹ്നിയായിരുന്നു. അവന്റെ മകനായി ഭർഗ്ഗനും, അവന്റെ പുത്രനായി ഭാനുമാനും, അവന്റെ സന്തതിയായി ത്രിഭാനുവും, അവന്റെ പുത്രനായി കരന്ധമനും, അവന്റെ മകനായി മരുതനും ജനിച്ചു. മരുതന് പുത്രന്മാരുണ്ടായിരുന്നില്ല. ആയതിനാൽ അദ്ദേഹം പുരുവംശത്തിൽ പിറന്ന ഒരുവനെ പുത്രനായി സ്വീകരിച്ചു. അവൻ ദുഷ്യന്തനായിരുന്നു. അവൻ രാജ്യാഭിലാഷിയായതിനാൽ തുർവസ്സുവിന്റെ വംശത്തിൽനിന്നു വിട്ട് തന്റെ വംശത്തിലേക്കുതന്നെ തിരിച്ചുപോയി.

അല്ലയോ മഹാരാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് യയാതിയുടെ മൂത്ത പുത്രനായ യദുവിന്റെ വംശത്തെ കുറിച്ചാണു. ആ വംശം മനുഷ്യരുടെ സകലപാപങ്ങൾക്കുമറുതി വരുത്തുന്നതും അവർക്ക് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നതുമായിരുന്നു. യദുവംശത്തെക്കുറിച്ച് കേൾക്കുന്ന മനുഷ്യർ സർവ്വപാപങ്ങളിൽനിന്നും മുക്തരാകുന്നു. ആ വംശത്തിലായിരുന്നല്ലോ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവ് നരാകൃതിപൂണ്ട് അവതാരം ചെയ്തതു. യദുവിന് കീർത്തിമാന്മാരായ നാലു പുത്രന്മാരുണ്ടായിരുന്നു. സഹസ്രജിത്ത്, ക്രോഷ്ടാവു, നളൻ, രിപു എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. മൂത്തവൻ സഹസ്രജിത്തിന് ശതജിത്ത് പുത്രനായി ജനിച്ചു. അവന്റെ പുത്രന്മാർ മഹാഹയൻ, വേണുഹയൻ, ഹൈഹയൻ എന്നീ മൂന്നുപേരായിരുന്നു. ഹൈഹയന്റെ പുത്രൻ ധർമ്മൻ. അവനിൽനിന്ന് നേത്രനും, അവനിൽനിന്ന് കുന്തിയും ജനിച്ചു. കുന്തിക്ക് പുത്രനായി സോഹംജിയും, അവനു പുത്രനായി മഹിഷ്മാനും, അവന് പുത്രനായി ഭദ്രസേനനും, അവന്റെപുത്രനായി ദുർമ്മദൻ, ധനകൻ എന്നിവരും ജനിച്ചു. ധനകന്റെ പുത്രൻ കൃതവീര്യനാണു. അവനെ കൂടാതെ ധനകന് കൃതാഗ്നി, കൃതവർമ്മാവ്, കൃതൌജസ്സ് എന്നിവരും പുത്രരായി ജനിക്കുകയുണ്ടായി. കൃതവീര്യന്റെ പുത്രനായിരുന്നു അർജ്ജുനനെന്നവൻ. അവൻ ശ്രീഹരിയുടെ അംശാവതാരമായ ദത്താത്രേയമഹർഷിയിൽനിന്നും യോഗവിദ്യ പഠിച്ചവനും സപ്തദ്വീപുകളുൾക്കൊള്ളുന്ന ഭൂമണ്ഡലത്തിന്റെ അധിപനാകുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ യജ്ഞം, ദാനം, തപസ്സ്, യോഗവിദ്യ, ശാസ്ത്രജ്ഞാനം, പരാക്രമം, ശത്രുവിജയം എന്നീ ഗുണഗണങ്ങളിൽ തുല്യരായവർ ഈ ലോകത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം എൺപത്തെണ്ണായിരം വർഷക്കാലം കരുത്തുറ്റ ഇന്ദ്രിയത്തോടുകൂടി ഈ ഭൂമിയിൽ ഭൌതികസുഖം ആസ്വദിച്ചുകൊണ്ട് ജീവിച്ചു. ആ കാർത്തവീര്യാർജ്ജുനന് ആയിരക്കണക്കിന് പുത്രന്മാരുണ്ടായിരുന്നുവെങ്കിലും അതിൽ, ജയധ്വജൻ, ശൂരസേനൻ, വൃഷഭൻ, മധു, ഊർജ്ജിതൻ എന്നീ അഞ്ചുപേർ മാത്രമേ യുദ്ധത്തിനുശേഷം ബാക്കി വന്നുള്ളൂ. മറ്റുള്ളവരെല്ലാംതന്നെ പരശുരാമനാൽ വധിക്കപ്പെട്ടിരുന്നു.

രാജൻ!, ജയധ്വജനു പുത്രനായി താലജംഘനുണ്ടായി. അവന് നൂറ് പുത്രന്മാരുണ്ടായിരുന്നു. താലജംഘന്മാർ എന്നറിയപ്പെട്ട ഈ ക്ഷത്രിയവംശം ഔർവമുനിയുടെ തേജസ്സിനാൽ നശിക്കപ്പെട്ടു. ആ താലജംഘപുത്രന്മാരിൽ ഒന്നാമൻ വീതിഹോത്രനായിരുന്നു. അവന്റെ പുത്രനായി മധുവും, അവന്റെ പുത്രനായി വൃഷ്ണിയും ജനിച്ചു. വൃഷ്ണിയുൾപ്പെടെ മധുവിന് നൂറ് പുത്രന്മാരായിരുന്നു ഉണ്ടായിരുന്നതു. ആയതിനാൽ ഈ വംശത്തെ മാധവന്മാരെന്നും വൃഷ്ണികളെന്നും യാദവന്മാരെന്നും വ്യത്യസ്ഥനാമങ്ങളിലറിയപ്പെടുന്നു.

രാജൻ!, യദുപുത്രനായ ക്രോഷ്ടാവിന് വൃജിനാവാൻ എന്നവൻ മകനായി പിറന്നു. അവന്റെ പുത്രനായിരുന്നു സ്വാഹിതൻ. അവന്റെ പുത്രനായി വിശദ്ഗുവും, അവന് പുത്രനായി ചിത്രരഥനും, അവന് പുത്രനായി ശശബിന്ദുവും ജനിച്ചു. ശശബിന്ദു ഒരു മഹായോഗിയും അതുപോലെതന്നെ പതിനാലുതരം ഐശ്വര്യങ്ങൾക്കധിപനും കൂടാതെ പതിനാലുതരം രത്നങ്ങൾ സ്വന്തമായുള്ളവനുമായിരുന്നു. അങ്ങനെ അദ്ദേഹം ചക്രവർത്തിയായി മാറി. ശശബിന്ദുവിന്റെ പതിനായിരം ഭാര്യമാരിലൂടെ അദ്ദേഹം ഒരു ഭ്യാര്യയിൽ ഒരു ലക്ഷം എന്ന കണക്കിന് പതിനായിരം ലക്ഷം പുത്രന്മാർക്ക് ജന്മം നൽകി. ഇവരിൽ ആറുപേർ മാത്രമായിരുന്നു പ്രധാനികൾ. അവരിൽ പൃഥുശ്രവസ്സെന്നവന് ധർമ്മൻ എന്നു പേരായവൻ പുത്രനായി. അവന്റെ പുത്രനായിരുന്നു ഉശനാവാൻ. ഈ ഉശനാവാൻ നൂറ് അശ്വമേധങ്ങൾ അനുഷ്ഠിച്ചവനായിരുന്നു. അവന്റെ പുത്രനായി രുചകനും, അവന്റെ പുത്രന്മാരായി പുരുജിത്ത്, രുക്മൻ, രുക്മേഷു, പൃഥു, ജ്യാമഘൻ എന്നിവരും പിറന്നു.

രാജൻ!, ജ്യാമഘന്റെ പത്നി ശൈബ്യ വന്ധ്യയായിരുന്നു. എങ്കിലും അയാൾ ഭാര്യയെ ഭയന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ ഏതോ ശത്രുക്കളെ ജയിച്ചുവരുന്നതിനിടയിൽ ശത്രുഗൃഹത്തിൽനിന്നും ഒരു കന്യകയെ അദ്ദേഹം കടത്തിക്കൊണ്ടുവന്നു. കൊട്ടാരത്തിലെത്തിയപ്പോൾ തേരിലിരിക്കുന്ന ആ കന്യകയെ കണ്ട് ശൈബ്യ പറഞ്ഞു: ഹേ ചതിയാ!, രഥത്തിൽ എന്റെ സ്ഥാനമലങ്കരിക്കുന്ന ഇവൾ ആരാണ്?. രാജൻ!, ആ ചോദ്യത്തിന് ജ്യാമഘൻ പറഞ്ഞു: ഇവൾ നിന്റെ പുത്രവധുവാണു. അതുകേട്ട് ശൈബ്യ ചിരിച്ചുകൊണ്ട് ചോദിച്ചു: പ്രസവിക്കാത്ത എനിക്ക് പുത്രവധുവോ?. തുടർന്ന് ജ്യാമഘൻ പറഞ്ഞു: മഹാറാണീ!, ഭവതി ഇനി പെറ്റുണ്ടാകാൻ പോകുന്ന പുത്രനു ഇവൾ ഉപയോഗപ്പെടുന്നതാണു. രാജൻ!, അങ്ങനെ പത്നിയുടെ മുന്നിൽ ഇളിഭ്യനായി നിൽക്കുന്ന ജ്യാമഘനിൽ കൃപ തോന്നിയ വിശ്വദേവന്മാരും പിതൃക്കളും അദ്ദേഹത്തിന് ശൈബ്യയിൽ സന്താനത്തെ നൽകിയനുഗ്രഹിച്ചു. പിന്നീട് ശൈബ്യ ഗർഭം ധരിച്ചു. കാലമായപ്പോൾ സുലക്ഷണനായ ഒരു കുഞ്ഞും പിറന്നു. അവൻ വിദർഭൻ എന്നറിയപ്പെട്ടു. പുത്രവധുവെന്ന നിലയിൽ അവിടെയുണ്ടായിരുന്ന ആ കന്യകയെ വിദർഭൻ വിവാഹം കഴിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next