2019 ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.5 നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 5
(നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.)



ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, വിഷ്ണുമായയാൽ സൃഷ്ടിയിൽ ആസക്തി വളർന്ന ദക്ഷപ്രജാപതി പഞ്ചജനപുത്രിയിൽ പതിനായിരം പുത്രന്മാരെ ജനിപ്പിച്ചു. ഹേ നൃപ!, ഒരുപോലെതന്നെ ധർമ്മശിലരായ അവർ പ്രജാസൃഷ്ടിക്കായി പിതാവിന്റെ നിർദ്ദേശാനുസരണം പടിഞ്ഞാറേ ദിക്കിലേക്കു് യാത്രയായി. അവിടെ, സിന്ധുനദിയും സമുദ്രവും സംഗമിക്കുന്ന, സിദ്ധമാമുനിമാരാൽ സേവിതവും അതിവിശാലവുമായ നാരായണസരസ്സെന്ന തീർത്ഥസ്ഥാനത്തിൽ അവരെത്തി. ആ തീർത്ഥത്തിലെ സ്നാനം, ആചമനം മുതലായ കർമ്മങ്ങളിലൂടെ മനസ്സിന്റെ മാലിന്യമകന്നു്, അവരിൽ ഭക്തിയും ധർമ്മവും വളർന്നു. അങ്ങനെയിരിക്കെ, പിതാവിന്റെ ആദേശത്താൽ തപസ്സനുഷ്ഠിച്ചു്, സ്വയം നിയന്ത്രിതരായി പ്രജാഭിവൃദ്ധിക്കായി പ്രയത്നിച്ചുകൊണ്ടിരുന്ന അവരെ, അത്ഭുതമെന്നു പറയട്ടെ!, ഒരിക്കൽ ശ്രീനാരദമുനി സന്ദർശിച്ചു.

കാരുണ്യവാനായ ദേവർഷി അവരോടിപ്രകാരം പറഞ്ഞു: ഹേ ഹര്യശ്വന്മാരേ!, പാലകന്മാരായിരുന്നിട്ടും ഭൂമിയുടെ അറ്റം കണ്ടെത്താൻ കഴിയാത്ത ബാലിശരായ നിങ്ങളെങ്ങെനെയാണു് പ്രജാവർദ്ധനം നടത്തുക?. കഷ്ടം തന്നെ!. അവിടെ ഒരേയൊരു പുരുഷനാൽ രക്ഷിതമായ ഒരു രാജ്യമുണ്ടു. അകത്തേയ്ക്കുകടന്നാൽ പിന്നെയൊരിക്കലും പുറത്തേക്കുവരുവാൻ കഴിയാത്തവിധമുള്ള ഒരു ഗുഹയുമുണ്ടു. മാത്രമല്ല, അനേകരൂപം ധരിച്ച ഒരു സ്ത്രീയും പുംശ്ചലിയായ അവളുടെ ഒരു പതിയുമുണ്ടു. രണ്ടുവശത്തേക്കും ഒരുപോലെയൊഴുകുന്ന ഒരു നദിയും, ഇരുപത്തിയഞ്ചുപേർ താമസിക്കുന്ന ഒരു ഗൃഹവും, വിചിത്രമായി ശബ്ദിക്കുന്ന ഒരു ഹംസവും, കത്തികൾകൊണ്ടും വജ്രങ്ങൾകൊണ്ടും നിർമ്മിതമായി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമുണ്ടു. ഇങ്ങനെയുള്ള ഭൂമിയുടെ അന്തവും ബന്ധവുമറിയാതെ പിതാവിന്റെ ആഗ്രഹം നിറവേറ്റുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അവിദ്വാന്മാരായ നിങ്ങൾ എങ്ങനെയാണിവിടെ സൃഷ്ടിയെ നടത്താൻ പോകുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ശ്രീനാരദരുടെ വാക്കുകളിൽ ഒളിഞ്ഞുകിടന്ന ഗുഹ്യാർത്ഥത്തെ മനസ്സിലാക്കിയ ഹര്യശ്വന്മാർ തങ്ങളുടെ ബുദ്ധിക്കനുസരിച്ചു നിരൂപണം ചെയ്തുകൊണ്ടു അവർ ആ വാക്കുകളെ ഇങ്ങനെ  വിലയിരുത്തി. ‘‘ഭൂമി എന്നതു് കർമ്മക്ഷേത്രമാണു. ജീവന്മാരുടെ കർമ്മഫലമായ ഈ ശരീരംതന്നെയാണു കർമ്മക്ഷേത്രമെന്നതു. അനന്തകോടി കാലങ്ങളായി ഈ ശരീരം ആത്മാവിനു് ബന്ധനകാരണമായി നിലകൊള്ളുന്നു. ആ ബന്ധനത്തെ അറുത്തെറിയുവാൻ കഴിയാതെ സകാമകർമ്മങ്ങളിൽ മുഴുകുന്നവന്റെ കർമ്മംകൊണ്ടെന്തർത്ഥമാണുള്ളതു?. ഈ ബ്രഹ്മാണ്ഡത്തിന്റെ നായകൻ ഭഗവാൻ മാത്രമാണു. അവൻ സർവ്വൈശ്വര്യവാനും സർവ്വസ്വതന്ത്രനുമാണു. അവൻ ത്രിഗുണാധീതനാണു. അവനെയറിയാതെ നിത്യനിരന്തരം മൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞു് രാപ്പകലില്ലാതെ കർമ്മങ്ങളിലേർപ്പെട്ടവന്റെ കർമ്മംകൊണ്ടു് എന്തു് പ്രയോജനം?. പാതാളലോകത്തിൽ ഒരിക്കലെത്തിയാൽ പിന്നീടു് തിരിച്ചെത്താൻ കഴിയാത്തതുപോലെ, യാതൊരു വൈകുണ്ഠത്തെ പ്രാപിച്ചതിനുശേഷം ജീവൻ പുനരാവൃത്തിയെ പ്രാപിക്കുന്നില്ലയോ, ആ സ്ഥാനത്തെ തിരിച്ചറിയാത്തവനു് ഈ ലോകത്തിൽ കർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് ഫലം?. രജോഗുണയുക്തമായ, ജീവന്റെ, ഈ ബുദ്ധി കുലടയായ സ്ത്രീകളെപ്പോലെ വേഷം മാറി മാറി വന്നുകൊണ്ടിരിക്കുന്നു. ഈ മായയെ അറിയാതെ കർമ്മത്തിൽ മുഴുകിയവൻ ജീവിതത്തിൽ എന്താണു് നേടുന്നതു?. കുലടയുടെ ഭർത്താവായ ഒരു പുരുഷനു് ജീവിതത്തിൽ എന്തു് സ്വാതന്ത്ര്യമാണുള്ളതു?. അശുദ്ധബുദ്ധിയോടുകൂടിയ മനുഷ്യർ ഭൌതികതയിൽനിന്നും ഒരിക്കലും കരകയറുന്നില്ല. ത്രിഗുണങ്ങളിൽ അടിപ്പെട്ടുപോയ അവൻ തന്റെ ആ ബുദ്ധിയാൽ ജീവിതത്തിൽ സുഖദുഃഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ആയതുകൊണ്ടു് ജീവിതത്തിൽ എന്തുണ്ടാകാനാ‍ണു?. സൃഷ്ടിയും ലയവുമാണു് പ്രകൃതിയുടെ രണ്ടു് ഗതികൾ. പ്രകൃയാകുന്ന ആ നദി ഇരുവശങ്ങളിലേക്കുമൊഴുകുന്നു. അതിൽ അകപ്പെട്ടുപോകുന്ന ജീവന്മാർക്കു് അതിന്റെ ത്വരിതഗതിയിലുള്ള ഒഴുക്കിൽനിന്നും ഒരിക്കലും കരകയറുവാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ ആ മായാനദിയിൽ സകാമകർമ്മങ്ങൾ ചെയ്തതുകൊണ്ടു് എന്താണു് പ്രയോജനം?. ഭഗവാൻ ഇരുപത്തിനാലു് തത്വങ്ങളുടേയും ഉറവിടമാണു. സകലകാര്യകാരണങ്ങളുടേയും നിയന്താവും അവൻ തന്നെ. അവൻ കാരണം സൃഷ്ടി സംഭവിക്കുന്നു. അവനെയറിയാതെ കർമ്മത്തിൽ ആസക്തനായവനു് ആ കർമ്മങ്ങളിൽനിന്നു് എന്തു് നേട്ടം?. വേദശാത്രങ്ങൾ അവനെയറിയുവാനുള്ള വഴികൾ പറയുന്നു. അതിൽ പ്രകൃതിയേയും പുരുഷനേയും വിസ്തരിച്ചുപറയപ്പെട്ടിരിക്കുന്നു. നാരദൻ പറഞ്ഞ ഹംസം ഈ പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിഞ്ഞവരാണു. അവർ ബന്ധനത്തേയും മോക്ഷത്തേയും നന്നായറിഞ്ഞിരിക്കുന്നു. പവിത്രമായ ഇതിനെ നിരാകരിച്ചു് കർമ്മത്തിൽ കുടുങ്ങിയവൻ എവിടെയെത്തപ്പെടാനാണു?. കാലം വളരെ കൃത്യമായി കടന്നുപോകുന്നു. അതിതീഷ്ണവും ലോകത്തെ മുഴുവൻ വലിച്ചുലയ്ക്കുന്നതുമായ അതിനെ അറിയാത്തവനു് തന്റെ കർമ്മങ്ങളാൽ ഇവിടെ എന്തുണ്ടാകാൻ?. ശാസ്ത്രമാകുന്ന, പിതാവിന്റെ, ആദേശത്തെ വേണ്ടവണ്ണം ഉൾക്കൊള്ളാൻ കഴിയാതെ, ത്രിഗുണാത്മകമായ പ്രവൃത്തിമാർഗ്ഗത്തിൽമാത്രം വിശ്വസിച്ചുകൊണ്ടു് എങ്ങനെയാണു് ഒരുവനു് സ്വകൃത്യം നിർവ്വഹിക്കുവാൻ കഴിയുക?.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഏകമനസ്സോടുകൂടിയ ഹര്യശ്വന്മാർ നാരദരുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ടു് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം, പുനരാവൃത്തിയെ പ്രാപിക്കാത്ത മുക്തിമാർഗ്ഗം സ്വീകരിച്ചു. നാരദമുനിയാകട്ടെ, മനസ്സ് ഭഗവാനിലുറപ്പിച്ചുകൊണ്ടു് തന്റെ യാത്രയാരംഭിക്കുകയും ചെയ്തു.

സുശീലന്മാരായ തന്റെ പുത്രന്മാർ നാരദരുടെ ഉപദേശപ്രകാരം തന്റെ നിർദ്ദേശത്തെ തിരസ്കരിച്ചതറിഞ്ഞു് ദക്ഷൻ പരിതപിച്ചു. സുപുത്രത്വവും ദുഃഖാസ്പദമാണെന്നു് അദ്ദേഹം മനസ്സിലോർത്തു. ബ്രഹ്മദേവനാൽ സമാധാനിപ്പിക്കപ്പെട്ട ദക്ഷൻ വീണ്ടും തന്റെ ഭാര്യയിൽ ശബലാശ്വന്മാർ എന്ന ആയിരത്തോളം പുത്രന്മാർക്കു് ജന്മം നൽകി. പിതാവിന്റെ ഉപദ്ദേശം സ്വീകരിച്ചുകൊണ്ടു് അവരും നാരായണസരസ്സിൽത്തന്നെ എത്തിച്ചേർന്നു. അവരും ആ തീർത്ഥത്തിലെ സ്നാനാചമനാദികളാൽ ഹൃദയശുദ്ധരായി പ്രണവമന്ത്രോച്ചാരണത്താൽ തപസ്സനുഷ്ഠിച്ചു. തുടക്കത്തിലെ ഏതാനും മാസങ്ങളിൽ ജലം മാത്രം പാനം ചെയ്തും, പിന്നീടുണ്ടായ മാസങ്ങളിൽ വായു മാത്രം ഭക്ഷിച്ചും അവർ ശ്രീഹരിയെ പ്രണവോപാസനായാൽ ആരാധിച്ചു. അവർ ഭഗവാനെ ഇങ്ങനെ കീർത്തിച്ചു:  നാരായണനും പരമപുരുഷനും പരമാത്മാവായും വിശുദ്ധസത്വഗുണത്തിനു് ആശ്രയമായിരിക്കുന്നവനുമായ മഹാഹംസസ്വരൂപനു് മനസ്സാ നമസ്കാരം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മുന്നേപോലെ, ശ്രീനാരദർ വീണ്ടും നാരായണസരസ്സിലെത്തുകയും, പ്രജാവർദ്ധനത്തിനായി മന്ത്രോപാസന ചെയ്തിരുന്ന ശബലാശ്വന്മാരെയും ഗൂഡോക്തികൾ പറഞ്ഞുധരിപ്പിച്ചു് ഭഗവദഭിമുഖരാക്കിമാറ്റുകയും ചെയ്തു.

നാരദർ പറഞ്ഞു: ഹേ ദക്ഷപുത്രന്മാരേ!, നിങ്ങളുടെ ഹിതം ഉപദേശിക്കുവാനെത്തിയെ എന്റെ വാക്കുകളെ കേട്ടു് നിങ്ങളും നിങ്ങളുടെ സഹോദരന്മാരുടെ പാതയെ പിന്തുടരുക. യാതൊരുവനാകട്ടെ, ഭ്രാതാക്കന്മാരുടെ നല്ലമാർഗ്ഗത്തെ അനുസരിക്കുകയാണെങ്കിൽ, ധർമ്മജ്ഞനും പുണ്യബന്ധുവുമായ അവർക്കു് മരുത്തുക്കൾ എന്ന ദേവസമൂഹത്തോടുകൂടി പരലോകത്തിൽ കഴിയാൻ സാധ്യമാകുന്നു. ഹേ രാജൻ!, അങ്ങനെ ശ്രീനാരദരുടെ വാക്കുകളിൽ ബുദ്ധിയർപ്പിച്ച ശബലാശ്വന്മാരും തങ്ങളുടെ ഭ്രാതാക്കളുടെ മാർഗ്ഗത്തെ അവലംബിച്ചു. സർവ്വേശരന്റെ ധാമത്തിൽ എത്തിച്ചേർന്ന അവർ കഴിഞ്ഞുപോയ രാത്രികളെന്നപോലെ പുനരാവൃത്തിയില്ലാതെ ഇപ്പോഴും അവിടെ കഴിഞ്ഞുപോരുന്നു. വീണ്ടും ദക്ഷൻ ഈ വാർത്തയറിഞ്ഞു് അത്യന്തം ദുഃഖിതനായി. പുത്രന്മാർ നഷ്ടമായ ദക്ഷൻ നാരദർക്കുനേരേ കോപം കൊണ്ടു് ജ്വലിച്ചുതുള്ളി. ദേവർഷിയെ കണ്ട അദ്ദേഹം കോപത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇപ്രകാരം പറഞ്ഞു: ഹേ അസാധോ!, സന്യാസിവേഷം ധരിച്ച നീ അന്യായമാണു് ചെയ്തിരിക്കുന്നതു. സ്വധർമ്മത്തിൽ വ്യാപൃതരായിരുന്ന നമ്മുടെ പുത്രന്മാർക്കു് നീ ഭിക്ഷാമാർഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു. മൂന്നു് ഋണങ്ങളിൽനിന്നു് മോചിച്ചിട്ടില്ലാത്തവരും കർമ്മമാർഗ്ഗങ്ങളെ പരിചിന്തനം ചെയ്തിട്ടില്ലാത്തവരുമായ അവർക്കു് ഇഹത്തിന്റേയും പരത്തിന്റേയും ശ്രേയസ്സിനു് നീ വിഘനമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ കുട്ടികളുടെ ബുദ്ധിയെ ഭ്രമിപ്പിച്ച നീ ശ്രീഹരിയുടെ കീർത്തിയെ നശിപ്പിക്കുന്ന നാണംകെട്ടവനായി എങ്ങനെ തന്തിരുവടിയുടെ പാർഷദന്മാരുടെയിടയിൽ സഞ്ചരിക്കുന്നു?. ശത്രുത്വമില്ലാത്തിടത്തു് ശത്രുത്വമുണ്ടാക്കുകയും, സ്നേഹം നശിപ്പിക്കുകയും ചെയ്യുന്ന നീയൊഴികെ മറ്റുള്ളവരെല്ലാം ജീവഭൂതങ്ങളെ അനുഗ്രഹിക്കുന്നതിൽ തല്പരരാണു.

കേവലം സന്യാസഭാവം കൊണ്ടു് ആർക്കും വിരക്തി സംഭവിക്കുന്നില്ല. നിന്നെപ്പോലെ വേഷം ചുറ്റിയതുകൊണ്ടു് ആരും സന്യാസിയാകുകയുമില്ല. മനുഷ്യൻ വിഷയങ്ങളുടെ ദുഃഖദമായ സ്വഭാവത്തെ അറിയുന്നതു് അവയുടെ അനുഭവങ്ങളിലൂടെയാണു. അല്ലാതെ അന്യരാൽ കൃത്രിമമായി ഇളക്കിവിട്ടാൽ വൈരാഗ്യം സാധ്യമാകുകയില്ല. കർമ്മനിഷ്ഠരും സാധുക്കളും ഗൃഹമേധികളുമായ ഞങ്ങൾക്കു് പൊറുക്കുവാൻ പറ്റുന്ന തെറ്റല്ല നീ ചെയ്തുവച്ചതു. എങ്കിലും നിന്റെ ഈ തെറ്റിനെ ഞങ്ങൾ പൊറുത്തിരിക്കുന്നു. എന്നിരുന്നാലും, ഹേ മൂഢാ!, സന്തതിച്ചരടറുത്തു്‌ നമ്മുടെ പുത്രന്മാർക്ക് അഭദ്രം ഉണ്ടാക്കിത്തീർത്ത നീ സ്ഥിരമായി ഒരിടത്തു് നിലകൊള്ളാതെ ലോകം മുഴുവൻ ചുറ്റിത്തിരിയാനിടവരട്ടെ!.

ശ്രീശുകൻ പറഞ്ഞു: സജ്ജനസമ്മതനായ ശ്രീനാരദൻ ആ ശാപത്തെ ശരി അങ്ങനെയാ‍കട്ടെ!, എന്നുപറഞ്ഞു് സ്വീകരിച്ചു. മറുശാപം കൊടുക്കുവാൻ കഴിവുള്ളവനായിട്ടുകൂടി സജ്ജനവൃത്തിയെ പാലിക്കുവാനായി അദ്ദേഹം ദക്ഷനോടു് ക്ഷമിച്ചരുളുകയും ചെയ്തു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next






Daksha curses Sri Narada

6.4 ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 4
(ദക്ഷപ്രജാപതി ഹംസഗുഹ്യസ്തോത്രത്താൽ ഭഗവാനെ ആരാധിക്കുന്നു.)



അനുഗ്രഹീതനായ പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹർഷിയോട് പറഞ്ഞു: ഹേ ഋഷേ!, സ്വായംഭുവമന്വന്തരത്തിലുണ്ടായ മനുഷ്യർ, ദേവതകൾ, നാഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ മുതലായ ജീവഭൂതങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അങ്ങ് സംക്ഷിപ്തമായി എന്നോടു് പറഞ്ഞാതാണു. എങ്കിലും, ഈശ്വരൻ, തുടർന്നുള്ള സൃഷ്ടിയുടെ വിസ്താരം എങ്ങനെ നിർവ്വഹിച്ചുവെന്നതിനെപറ്റിയും വിശദമായി അറിയാൻ അടിയൻ ആഗ്രഹിക്കുന്നു.

സൂതൻ ശൌനകാദികളോടു പറഞ്ഞു: ഹേ മുനിശ്രേഷ്ഠന്മാരേ!, ഇപ്രകാരമുള്ള പരിക്ഷിത്തിന്റെ ചോദ്യം കേട്ടു് ശ്രീശുകൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, പണ്ടു് പ്രാചീനബർഹിസ്സിന്റെ പത്തുപുത്രന്മാരായ പ്രചേതസ്സുകൾ തപസ്സിനുശേഷം സമുദ്രത്തിന്റെയുള്ളിൽനിന്നും ഉയർന്നുവന്നപ്പോൾ, ഭൂമി അപ്പാടെ വൃക്ഷങ്ങളാൽ മൂടപ്പെട്ടുകിടക്കുന്നതവർ കണ്ടു. കോപത്തോടെ വൃക്ഷങ്ങളെ ദഹിപ്പിക്കുവാനായി അവർ വായിൽനിന്നും കാറ്റും അഗ്നിയും സൃഷ്ടിച്ചു. ഹേ കുരൂദ്വഹ!, അതുകണ്ട സോമൻ എന്ന രാജാവു് അവരെ ശാന്തരാക്കുവാനായി ഇപ്രകാരം പറഞ്ഞു: ഹേ മഹാഭാഗന്മാരേ!, ഈ പാവം വൃക്ഷങ്ങളെ നിങ്ങളെന്തിനാണു് ദ്രോഹിക്കുന്നതു?. യഥാർത്ഥത്തിൽ പ്രജാപാലകരായ നിങ്ങൾ, അവയെ വച്ചുവളർത്തി സംരക്ഷിക്കേണ്ടവരാണെന്നാണു് പറയപ്പെടുന്നതു. അത്ഭുതം തന്നെ, പ്രജാപതികളുടെ നായകനും അവ്യയനും സർവ്വശക്തനുമായ ഭഗവാൻ ശ്രീഹരി ഭക്ഷ്യമായി സൃഷ്ടിച്ചിരിക്കുന്നവയാണു് ഇക്കണ്ട വൃക്ഷങ്ങളേയും സസ്യങ്ങളേയുമെല്ലാം. ചരങ്ങൾക്കും അചരങ്ങൾക്കും പാദചാരികൾക്കും പാദമില്ലാത്തവയ്ക്കും കൈയ്യുള്ളവർക്കും കൈയ്യില്ലാത്തവർക്കും ഇരുകാലികൾക്കും നാൽക്കാലികൾക്കുമെല്ലാം ആഹാരമാണു് ഇക്കാണുന്ന വൃക്ഷലതാദികൾ. അല്ലയോ പാപരഹിതന്മാരേ!, നിങ്ങൾ നിങ്ങളുടെ പിതാവായ പ്രാചീനബർഹിസ്സാലും ഈശ്വരനാലും പ്രജകളുടെ സൃഷ്ടിക്കുവേണ്ടി ചുമതലയേൽക്കപ്പെട്ടവരാണു. അങ്ങനെയിരിക്കെ നിങ്ങൾക്കെങ്ങനെയാണു് ഈ വൃക്ഷങ്ങളെ ചുട്ടുകരിക്കാൻ അർഹതയുണ്ടാകുന്നതു? നിങ്ങളുടെ അച്ഛനെപ്പോലെയും മുത്തച്ഛനെപ്പോലെയും മുതുമുത്തച്ഛനെപ്പോലെയും നിങ്ങളും സന്മാർഗ്ഗത്തെ സ്വീകരിച്ചാലും!. ആളിയെരിയുന്ന ഈ കോപത്തെ നിയന്ത്രിച്ചാലും!.

കുട്ടികൾക്ക് മാതാപിതാക്കളും, കണ്ണുകൾക്ക് കൺപോളയും, സ്ത്രീകൾക്ക് ഭർത്താക്കന്മാരും, സന്യാസികൾക്ക് ഗൃഹസ്ഥന്മാരും, അജ്ഞാനികൾക്ക് അറിവുള്ളവരും, അതുപോലെ പ്രജകൾക്ക് രാജാവും ഉറ്റ സഹായികളാകുന്നു. സർവ്വവ്യാപിയും സർവ്വേശ്വരനുമായ ഹരി സകലഭൂതങ്ങളുടെയും ഹൃദയത്തിൽ വാണരുളുന്നു. സർവ്വ ചരാചരങ്ങളും തന്തിരുവടിയുടെ വാസസ്ഥാനങ്ങളാണെന്നറിയുക. അങ്ങനെ നിങ്ങൾക്ക് അവനെ പ്രസാദിപ്പിക്കുവാൻ കഴിയും. ആകാശത്തുനിന്നും ശരീരത്തിനുള്ളിലേക്ക് പെട്ടന്നടർന്നുവീഴുന്നതുപോലെയുള്ള ഇത്തരം കോപത്തെ അടക്കുവാൻ കഴിന്നവൻ പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടന്നവനാകുന്നു. വെന്തുനീറി ദീനരായ ഈ വൃക്ഷങ്ങളെ കണ്ടു് ഇതോടുകൂടി നിങ്ങഈ കോപം മതിയാക്കുക. അവശേഷിച്ചവർക്കും നിങ്ങൾക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഇനി ഈ വൃക്ഷങ്ങളാൽ വളർത്തപ്പെട്ട മാരിഷ എന്ന ഉത്തമയായ ഈ കന്യകയെ നിങ്ങൾ ഭാര്യയായി സ്വീകരിക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ പ്രചേതസ്സുകളെ അനുനയിപ്പിച്ച് അവരുടെ കോപമടക്കി, അപ്സരപുത്രിയും ലക്ഷണയുക്തയുമായ ആ കന്യകയെ അവർക്ക് കൈപിടിച്ചുകൊടുത്തതിനുശേഷം ആ രാജാവു് അവിടെനിന്നും യാത്രയായി. അവർ അവളെ വിധിയാംവണ്ണം പരിണയിക്കുകയും ചെയ്തു. അവളിൽ അവർക്ക് പ്രാചേതസൻ എന്ന ദക്ഷപ്രജാപതി ജനിക്കുകയും, അദ്ദേഹത്തിന്റെ സന്താനങ്ങളാൽ മൂലോകങ്ങളും നിറയുകയും ചെയ്തു. ഹേ പരീക്ഷിത്തേ!, പുത്രികളിൽ അത്യന്തം വാത്സല്യമുണ്ടായിരുന്ന ദക്ഷൻ രേതസ്സുകൊണ്ടും മനസ്സുകൊണ്ടും എങ്ങനെ പ്രജകളെ സൃഷ്ടിച്ചുവെന്നുള്ളതും അങ്ങു് എന്നിൽനിന്നും കേട്ടറിഞ്ഞാലും!.

ആദ്യം ദക്ഷൻ ആകാശം, ഭൂമി, ജലം, എന്നിവിടങ്ങളിൽ വസിക്കുന്ന ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയ പ്രജകളെ തന്റെ മനസ്സുകൊണ്ടു് സൃഷ്ടിച്ചു. അതിൽ അസന്തുഷ്ടനായ ദക്ഷപ്രജാപതി സൃഷ്ടിയുടെ അഭിവൃദ്ധിക്കായി വിന്ധ്യാചലപ്രാന്തപ്രദേശങ്ങളിലെത്തി കഠിനമായ തപസ്സുകളനുഷ്ഠിച്ചു. അവിടെ അമർഷണം എന്ന പേരിലറിയപ്പെടുന്ന വിശിഷ്ടമായ തീർത്ഥത്തെ ത്രിസന്ധ്യകളിൽ ആചമനം ചെയ്തു് ഭഗവാൻ ശ്രീഹരിയെ തപസ്സിനാൽ പ്രസാദിപ്പിച്ചു. തുടർന്നു്, അദ്ദേഹം ഭഗവാനെ ഹംസഗുഹ്യം എന്ന തന്റെ സ്തോത്രംകൊണ്ടു് സ്തുതിക്കുകയും, ഭഗവാൻ അതിൽ സന്തുഷ്ടനാകുകയും ചെയ്തു. മഹത്തായ ആ സ്തോത്രത്തെ ഞാനിതാ അങ്ങേയ്ക്കായി ചൊല്ലാം.

ദക്ഷപ്രജാപതി പറഞ്ഞു: നിത്യപൂർണ്ണമായ ശക്തിക്കുറവിടമായും, ഗുണത്രയപ്രതിഭാസമായ ജീവരാശിയ്ക്കും അതുകാരണമായ മായയ്ക്കും നിയന്താവായും, ആ മായയുടെ ഗുണങ്ങളെ സത്യമെന്നു കരുതുന്ന ജീവന്മാരാൽ സാക്ഷാത്കരിക്കാൻ സാധ്യമാകാത്തവനായും, അളക്കാൻ പറ്റാത്തവനായും, സർവ്വോത്തമനായും, സ്വയം പ്രകാശിതനുമായി വാണരുളുന്ന നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. വിഷയങ്ങൾ തങ്ങൾക്ക് വിഷയികളോടുള്ള സഖ്യം അറിയുന്നില്ല എന്നതുപോപോലെ, ശരീരത്തിനുള്ളിൽ തന്നോടൊപ്പം വാണരുളുന്ന ഈശ്വരനെ ജീവന്മാർ അറിയുന്നില്ല. അവിജ്ഞാതസഖാവായി വർത്തിക്കുന്ന സർവ്വേശ്വരനായ അങ്ങേക്കെന്റെ നമസ്കാരം!. ശരീരം, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ, അന്തഃകരണങ്ങൾ, ഭൂമി മുതലായ ഭൂതങ്ങൾ, അവയുടെ തന്മാത്രകൾ എന്നിവയൊന്നും തങ്ങളുടെ സ്വരൂപത്തേയോ, മറ്റിന്ദ്രങ്ങളുടെ സ്വഭാവത്തേയോ, അവയുടെ അധിദേവതകളുടെ പ്രത്യേകതകളെക്കുറിച്ചോ അറിയുന്നില്ല. എന്നാൽ ജീവനാകട്ടെ, ഇവയെല്ലമറിയുന്നവനാണു. മാത്രമല്ല, അവയുടെ മുരടുകളായ പ്രകൃതിഗുണങ്ങളേയും അവനറിയുന്നു. എന്നാൽ, സർവ്വജ്ഞനായ ഭഗവാനെ മാത്രം ആരുംതന്നെയറിയുന്നില്ല. അങ്ങനെയുള്ള ഭഗവാനു് എന്റെ നമസ്ക്കാരം!. കാല്പനികമായ നാമരൂപങ്ങളെ സൃഷ്ടിക്കുന്ന മനസ്സിന് അവയുടെ ദർശനാനുഭവങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന സമാധിനിലയിൽ ജീവൻ സ്വരൂപജ്ഞാനത്തിലൂടെ തന്റെയുള്ളിൽ കണ്ടറിയുന്ന ആ നിർമ്മലമൂർത്തിക്കു് നമസ്കാരം. രൂപാദിപഞ്ചവിഷയങ്ങളും, പ്രകൃതി, പുരുഷൻ, മഹത്, അഹങ്കാരം, എന്നിവ ചേർന്ന ഒമ്പതു തത്വങ്ങളായും, തിഗുണാത്മകങ്ങളായ ഷോഡശവികാരങ്ങളായുമിരിക്കുന്ന തന്റെ മായാവൈഭവങ്ങളാൽ മറയപ്പെട്ട ആ നിർമ്മലാനന്ദമൂർത്തിയെ വിവേകികൾ ആത്മവിചാരം ചെയ്തു് ഹൃദയത്തിൽ ഉറപ്പിച്ചതിനുശേഷം, അരണിമുട്ടിയിൽ പതിനഞ്ചു് സാമിധേനീമന്ത്രങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്ന അഗ്നിയെ കടഞ്ഞെടുക്കുന്നതുപോലെ അവർ അവനെ തങ്ങളുടെ ആത്മാവിൽ കണ്ടു് ധ്യാനിക്കുന്നു. തൽക്കാരണാൽ, മായയുടെ ത്യാഗത്താലുണ്ടാകുന്ന ആനന്ദാനുഭൂതിക്കാസ്പദമായും, അനിർവചനീയമായ ആ മായുയുടെ അധിഷ്ഠാനമായും, പ്രപഞ്ചത്തിലെ സകലനാമരൂപങ്ങളായും വർത്തിക്കുന്ന ആ ഭഗവാൻ എന്നിൽ പ്രസാദിക്കേണമേ!. വാക്കാൽ വർണ്ണിക്കപ്പെടുന്നതും, ബുദ്ധിയാൽ നിരൂപിക്കപ്പെടുന്നതും, ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്നതും, മനസ്സാൽ സങ്കൽപ്പിക്കപ്പെടുന്നതുമായ യാതൊന്നുംതന്നെ ആ പരമാത്മാവിന്റെ സ്വരൂപമാകാൻ സാധ്യമല്ല. എന്തെന്നാ, ഇവയെല്ലാം മായാഗുണങ്ങളുടെ രൂപങ്ങളാകുമ്പോൾ, അവനാകട്ടെ, ആ ഗുണങ്ങൾക്കധീതനായ നിത്യവസ്തുവുമാകുന്നു.

യാതൊരുവൻ, യാതൊന്നു്, യാതൊന്നിനാൽ, യാതൊന്നിനുവേണ്ടി, യാതൊന്നിൽനിന്നു്, യാതൊന്നിന്റേതായി, യാതൊന്നിൽ, യാതൊരുവിധം ചെയ്യുകയും ചെയ്യിക്കുകയുമാകുന്നുവോ, അതു ബ്രഹ്മംതന്നെയാകുന്നു. ആ ബ്രഹ്മംതന്നെ അവയ്ക്കെല്ലാം ഹേതുവായി നിലകൊള്ളുകയും ചെയ്യുന്നു. പരമപുരാണനാകുന്നതും സകലകാരണകാരണനായിരിക്കുന്നതും രണ്ടെന്നില്ലാത്തതും ആ ബ്രഹ്മം തന്നെയാകുന്നു. വാക്ചാതുര്യമുള്ള വാദികൾക്കു് വിവാദസംവാദങ്ങൾക്ക് വിഷയങ്ങളായി ഭവിക്കുന്നതും ആ ബ്രഹ്മത്തിന്റെ മായാശക്തിയാകുന്നു. ഇവർക്ക് വീണ്ടും വീണ്ടും വ്യാമോഹങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്നതും അവൻ തന്നെ. അവ്വിധം അനന്തഗുണങ്ങളോടുകൂടിയ സർവ്വവ്യാപിയായ അവിടുത്തേയ്ക്ക് എന്റെ നമസ്ക്കാരം. ഉണ്ടു് എന്നും ഇല്ല എന്നും രണ്ടുവിധത്തിൽ യോഗികളാലും സാംഖ്യന്മാരാലും ബ്രഹ്മത്തെക്കുറിച്ചു് പ്രതിപാദ്യമുണ്ടു. ഉണ്ടു് എന്നുള്ളവർ എല്ലാ കാര്യകാരണങ്ങൾക്കും ഒരു പരമകാരണത്തെ കാണുന്നു. എന്നാൽ, ഇല്ല എന്നുള്ളവർ സർവ്വം ഭൌതികമായി മാത്രം ചിന്തിച്ചറിഞ്ഞുകൊണ്ടു് കാരണത്തെ നിരാകരിക്കുന്നു. എന്നിരുന്നാലും, സാംഖ്യത്തിലൂടെയും യോഗത്തിലൂടെയുമുള്ള പ്രതിപാദനങ്ങളുടെ വിഷയം ഒന്നുതന്നെയായതുകൊണ്ടു് അവർ രണ്ടുകൂട്ടരും ഒരിടത്തുതന്നെ എത്തിച്ചേരുകയും ചെയ്യുന്നു. ആ ഏകവസ്തുവിൽ ഞാനിതാ എന്റെ നമസ്ക്കാരമർപ്പിക്കുന്നു. തന്റെ ഭക്തന്മാരുടെ അനുഗ്രഹത്തിനായി അപരിച്ഛേദ്യനും നാമരൂപരഹിതനുമായ ബ്രഹ്മം പലേ നാമരൂപങ്ങളിൽ ഇവിടെ അവതാരം കൈക്കൊണ്ടു് തന്റെ ലീലകളാടുന്നു. ആ പരമാത്മാവു് എന്നിൽ പ്രസാദിക്കുമാറാകണം. വായു ഭൂമിയിലെ നിറം, മണം, മുതലായ ഗുണങ്ങളെ വഹിക്കുന്നതുപോലെ, ജനങ്ങൾ തങ്ങളുടെ വാസനാനുസരം ചെയ്യപ്പെടുന്ന വിവിധ ഉപാസനകളെ സ്വീകരിച്ചുകൊണ്ടു് വിവിധ ദേവതാസ്വരൂപങ്ങളിൽ അവൻ അവർക്കുമുന്നിൽ പ്രതിഭാസിക്കുന്നു. ആ സർവ്വേശ്വരൻ എന്റെ ആഗ്രഹത്തെ സാധിക്കുമാറാകട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ കുരുശ്രേഷ്ഠ!, അഘമർഷണമെന്ന ആ പുണ്യതീർത്ഥത്തിൽ വച്ചു് തന്നെ ആരാധിക്കുന്ന ദക്ഷന്റെ മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തു് തന്റെ തൃപ്പാദം വച്ചു്, ശംഖചക്രഗദാപത്മങ്ങളേന്തിയ ചതുർഭുജധാരിയായി, മഞ്ഞപ്പട്ടുടുത്തു്, മേഘവർണ്ണത്താൽ പ്രസന്നവും പ്രശോഭിതവുമായ തിരുമുഖവും നേത്രങ്ങളും പൂണ്ടവനായി, കഴുത്തിൽ വലമാലയുമണിഞ്ഞു്, ശ്രീവത്സകൌസ്തുഭാദികളുടെ പരിലസത്തോടുകൂടിയും, കീരീടം, കടകം, കുണ്ഡലം, അരഞ്ഞാണം, വിരൽമോതിരം, വള, തോൾവള, എന്നിവയാൽ അലംകൃതനായി, മൂന്നു് ലോകങ്ങളേയും മയക്കുന്ന രൂപത്തിൽ, നാരദാദി ദേവർഷിമാരാലും ദേവഗണങ്ങളാലും സിദ്ധചാരണഗന്ധർവ്വന്മാരാലും പരിവൃതനായി സ്തുതിക്കപ്പെട്ടുകൊണ്ടു്, ഭഗവാൻ ശ്രീഹരി അവിടെ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നു് ഭഗവാനെ കണ്ടതിലുള്ള അത്യാശ്ചര്യത്തിൽ സംഭ്രമിച്ചുകൊണ്ടു് ദക്ഷപ്രജാപതി ഭൂമിയിൽ വീണു് ദണ്ഡനമസ്കാരമർപ്പിച്ചു. ജലപ്രവാഹത്തിൽ നദികൾ നിറഞ്ഞുകവിയുന്നതുപോലെ, ഭഗവാനെ കണ്ടതിലുള്ള ആനന്ദത്താൽ മനസ്സുനിറഞ്ഞ ദക്ഷനു് സംഭ്രമത്താൽ ഒന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. സകലഭൂതങ്ങളുടേയും ഉള്ളറിയുന്ന ഭഗവാൻ ശ്രീഹരി സന്താനാർത്ഥിയായി തന്റെ മുന്നിൽ വണങ്ങിനിൽക്കുന്ന ദക്ഷനോടു് ഇപ്രകാരം അരുളിച്ചെയ്തു: തപസ്സിനാൽ സിദ്ധി നേടിക്കഴിഞ്ഞ ഹേ പ്രാചേതസ!, എന്നിലർപ്പിക്കപ്പെട്ട ശ്രദ്ധയാൽ നീ എന്നിൽ ഭക്തിയുള്ളവനായിക്കഴിഞ്ഞിരിക്കുന്നു. അങ്ങയുടെ തപസ്സ് ഈ വിശ്വത്തിന്റെ വളർച്ചയ്ക്കു് ഹേതുവായി ഭവിച്ചതിൽ ഞാൻ സന്തുഷ്ടനാണു. ജീവരാശികളുടെ സമൃദ്ധിതന്നെയാണു ഞാനും ആഗ്രഹിക്കുന്നതു. ബ്രഹ്മാവും രുദ്രനും നിങ്ങളും മനുക്കളും ദേവന്മാരുമായ എന്റെ ഈ അംശാവതാരങ്ങൾ ജീവരാശികളുടെ വിസ്താരത്തിനു് കാരണമാകട്ടെ!. ഹേ ബ്രഹ്മജ്ഞ!, തപസ്സെന്നതു് എന്റെ ഹൃദയവും, വിദ്യ ആകൃതിയും, യജ്ഞങ്ങൾ എന്റെ അംഗങ്ങളും, ധർമ്മം എന്നതു് മനസ്സും, ദേവന്മാർ പ്രാണങ്ങളുമാകുന്നു. സൃഷ്ടിയ്ക്കുമുമ്പ്, ഞാൻ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ആന്തരികവും ബാഹികവുമായി എന്നിൽനിന്നും അന്യമായി യാതൊന്നുംതന്നെ ഇവിടെ ഇല്ലായിരുന്നു. ജീവികളിൽ ഉറക്കത്തിലെന്നപോലെ, ബോധം അന്നു് അവ്യക്തഭാവത്തിലായിരുന്നു.

അനന്തനും അനന്തഗുണനിധിയുമായ എന്നിൽ മായായാൽ ഗുണാത്മകമായ ബ്രഹ്മാണ്ഡം ഉണ്ടായ നിമിഷത്തിൽത്തന്നെ ആദ്യനും അജനുമായ ബ്രഹ്മാവു് ഉത്ഭൂതനായി. എന്റെ വീര്യത്തിൽനിന്നും ശക്തിയാർജ്ജിച്ച ബ്രഹ്മദേവനാകട്ടെ, ആ സമയം സൃഷ്ട്യർത്ഥം താൻ സമർത്ഥനല്ലെന്നു് ചിന്തിച്ചു. തുടർന്നു്, എന്നാൽ ഉപദിഷ്ടനായ ബ്രഹ്മാവു് അതിഘോരമായ തപം ചെയ്തു് അതിൽനിന്നും വീണ്ടെടുത്ത ശക്തിയാൽ ആദ്യമായി നിങ്ങൾ ഒമ്പതുപേരെ സൃഷ്ടിച്ചു. ഹേ ദക്ഷ!, ഇപ്പോൾ ഞാൻ ഭാവനു് നൽകാൻ പോകുന്നതു് പഞ്ചജനൻ എന്ന പ്രജാപതിയുടെ മകളായ അസിക്നി എന്ന ഈ കന്യകയെയാണു. ഇവളെ അങ്ങു് ഭാര്യയായി സ്വീകരിക്കുക. മൈഥുനം ധർമ്മമാക്കിയിട്ടുള്ള നിങ്ങൾ വീണ്ടും പ്രജാസൃഷ്ടിയെ തുടരുക. അങ്ങയുടെ പരമ്പരയായി തുടർന്നുപോകുന്ന ഭാവിപ്രജകളും കൂടുതൽ കൂടുതൽ പ്രജകളെ സൃഷ്ടിക്കുകയും, അവർ എന്നിൽ പൂജോപഹാരമർപ്പിക്കുകയും ചെയ്യും.

ശീശുകബ്രഹ്മർഷി പറഞ്ഞു: വിശ്വഭാവനനായ ഭഗവാൻ ശ്രീഹരി ഇങ്ങനെ അരുളിച്ചെയ്തുകൊണ്ടു് ദക്ഷപ്രജാപതിയുടെ മുന്നിൽനിന്നും മറഞ്ഞരുളി. സ്വപ്നം കണ്ടുണർന്നവനെപ്പോലെ ദക്ഷൻ ഭഗവാനെ നമിച്ചുനിന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.








Daksha worships Lord Hari by Hamsaguhya sthothra

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...