2019 ജൂൺ 2, ഞായറാഴ്‌ച

5.10 ജഡഭരതരഹൂഗുണസംവാദം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 10
(ജഡഭരതരഹൂഗുണസംവാദം)



ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് മഹാരാജൻ!, ഒരിക്കൽ സിന്ധുസൌവീരദേശത്തിലെ രാജാവായിരുന്ന രഹൂഗുണചക്രവർത്തി കപിലാശ്രമത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ ഇക്ഷുമതിനദിയുടെ തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ പല്ലക്ക് വഹിച്ചിരുന്ന ഭൃത്യന്മാർക്ക് പ്രസ്തുതകർമ്മത്തിനായി മറ്റൊരാളുടെ സഹായംകൂടി ആവശ്യമായിവന്നു. യോഗ്യനായ ഒരാളെ അന്വേഷിച്ചുനടക്കുന്നതിനിടയിലായിരുന്നു അവർ ജഡഭരതനെ കണ്ടുമുട്ടിയതു. ഭരതന്റെ കരുത്തുറ്റ ശരീരം കണ്ട് അവർ ആ ജോലി അദ്ദേഹത്തെ ഏൽപ്പിച്ചു. യാതൊരു വിരോധവുമെന്ന്യേ ജഡഭരതൻ അതേറ്റെടുക്കുകയും ചെയ്തു. എന്നാൽ, അവർ പ്രതീക്ഷിച്ചവിധത്തിൽ ആ കർമ്മം ചെയ്യുവാൻ ജഡഭരതനറിയാമായിരുന്നില്ല. തികഞ്ഞ അഹിംസാവാദിയായതിനാൽ, ഓരോ ചുവട് വയ്ക്കുമ്പോഴും വഴിയിൽ ഒരുറുമ്പ് പോലുമില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു ഭരതന്റെ നടത്തം. അവിടെയുമിവിടെയും ചവുട്ടിയുള്ള അദ്ദേഹത്തിന്റെ ചലനം മറ്റുള്ളവരുടേതിന് വിരുദ്ധമായതിനാൽ പല്ലക്ക് ഇരുവശങ്ങളിലേക്കും ചരിയുകയും മറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ അസ്വസ്ഥനായ രഹൂഗുണചക്രവർത്തി ആ സംഭവത്തിന്റെ കാരണമന്വേഷിച്ചു. രഹൂഗുണമഹാരാജന്റെ ശിക്ഷാനടപടികളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ ഭൃത്യന്മാർ രാജാവിനോട് ഇപ്രകാരം പറഞ്ഞു: ഹേ മഹാരാജൻ!, ഞങ്ങൾ നിരപരാധികളാണു. ഇപ്പോൾ അങ്ങേയ്ക്കുണ്ടാകുന്ന ഈ അസ്വസ്ഥതയുടെ കാരണക്കാർ ഞങ്ങളല്ലെന്നറിയുക. രാജൻ!, പകരക്കാരനായി ഞങ്ങളോടൊപ്പം കൂടിയ ഇയാൾ കാലുകൾകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. അതുകൊണ്ട് ഇയാളോടൊപ്പം ശരിയായ രീതിയിൽ പല്ലക്ക് വഹിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.

ഭൃത്യരുടെ വാക്കുകളിൽനിന്നും രഹൂഗുണമഹാരാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം ജഡഭരതനെ നോക്കി പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഹേ സഹോദരാ!, പ്രഭാതം മുതലേ പല്ലക്ക് ചുമന്ന് നിങ്ങൾ നന്നേ അവശനായെന്ന് തോന്നുന്നു. മാത്രമല്ല, പ്രായാധിക്യത്തിൽ എല്ലും തോലുമായ താങ്കൾക്കിത് വഹിക്കുവാനുള്ള ആരോഗ്യവും കുറവാണെന്നാണ് നാം മനസ്സിലാക്കുന്നു. അതോ, ഇനി താങ്കൾക്കുള്ള സാമർത്ഥ്യം ഇവർക്കില്ലാത്തതാണോ കാര്യം!. ഏതായാലും, താങ്കൾ ഒന്നുകൂടി ശ്രമിച്ചുനോക്കുക!.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ! എല്ലാം കേട്ടുകൊണ്ടുനിന്ന ഭരതൻ വീണ്ടും അവരോടൊപ്പം പല്ലക്കുയർത്തി യാത്രയാരംഭിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ നടത്തത്തിൽ കാര്യമായ മാറ്റമൊന്നുംതന്നെയുണ്ടായില്ല. തുടർന്ന്, രഹൂഗുണമഹാരാജാവ് അത്യന്തം കോപാകുലനായി ജഡഭരതനോട് പറഞ്ഞു: ഹേ മൂഢാ!, നീയെന്താണീ കാട്ടുന്നതു? എന്തേ നീ ഒരു ജീവച്ഛവം പോലെ പെരുമാറുന്നു? നാമാരാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ? നമ്മുടെ ആജ്ഞയെ നീ അനുസരിക്കുകയില്ലെന്നാണോ? ക്ഷണത്തിൽ ശിക്ഷ വിധിച്ചുകൊണ്ട് നിന്നെ നേവഴിക്കു നടത്താൻ നമുക്കറിയാഞ്ഞിട്ടല്ലെന്ന് മനസ്സിലാക്കുക.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ആത്മസംയമനം നഷ്ടപ്പെട്ട രഹൂഗുണൻ ഇതിനകം രജസ്തമോഗുണങ്ങൾക്കടിപ്പെട്ടുപോയിരുന്നു. ക്രോധത്തിന്റെ പിടിയിലമർന്ന രാജാവ് ജഡഭരതനെ അസഭ്യവാക്കുകൾ പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. ജ്ഞാനിയായിരുന്നിട്ടുപോലും രഹൂഗുണന് യോഗമായയാൽ മറയപ്പെട്ട ജഡഭരതന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഭരതന്റെ ഹൃദയം ഭഗവദ്നിലയമായിരുന്നു. സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ജഡഭരതൻ പുഞ്ചിരിച്ചുകൊണ്ട് രഹൂഗുണമഹാരാജനോട് മറുപടി പറഞ്ഞു: ഹേ വീരാ!, നിന്ദിച്ചുകൊണ്ടാണെങ്കിലും, അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണു. യഥാർത്ഥത്തിൽ അങ്ങ് സംസാരിച്ചത് ഒരിക്കലും എന്നോടായിരുന്നില്ല. അങ്ങ് ശാസിച്ചതെല്ലാം അങ്ങയുടെ പല്ലക്ക് വഹിച്ചുകൊണ്ടുനടന്നവനെയായിരുന്നു. എന്നാൽ, ഞാൻ ഒരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല, മറിച്ച്, എന്റെ ശരീരമായിരുന്നു അങ്ങയെ പല്ലക്കിലിരുത്തി വഹിച്ചുകൊണ്ടിരുന്നതു. ഞാൻ നിത്യനായ ആത്മാവാണു. അങ്ങുദ്ദേശിച്ചതുപോലെതന്നെ ഞാനൊരിക്കലും അങ്ങയുടെ പല്ലക്ക് ചുമന്നിട്ടേയില്ല. അങ്ങ് പറഞ്ഞത് ന്യായം തന്നെ. ഞാൻ തടിച്ചുരുണ്ടവനല്ല. ശരീരാത്മഭേദത്തെ അറിയാത്തവർക്കുമാത്രമേ അങ്ങയുടെ ഈ വാക്കുകളിൽ ദുഃഖം തോന്നുകയുള്ളൂ. എല്ലുംതോലുമാകുന്നതും തടിച്ചുരുളുന്നതുമൊക്കെ ശരീരങ്ങളാണു. ജ്ഞാനികൾക്ക് ഒരിക്കലും ആത്മാവിനെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുകയില്ല. ആത്മാവിനെ സംബന്ധിച്ചിടത്തോളം, അവൻ തടിച്ചതോ മെലിഞ്ഞതോ അല്ല. അതുകൊണ്ട്, ഞാൻ തടിച്ചുകൊഴുത്തവനല്ലെന്ന് അങ്ങ് നിന്ദയോടുകൂടി പറയുമ്പോഴും, എന്നെ സംബന്ധിച്ച് അത് വളരെ സത്യമാണു. തടിക്കുക, മെലിയുക, ശാരീരികമാനസീകദുഃഖങ്ങൾ, വിശപ്പ്, ദാഹം, ഭയം, തർക്കം, ആഗ്രഹം, ജര, ഉറക്കം, കോപം, ദുഃഖം, ഭ്രമം, ശരീരം താനെന്ന് ധരിക്കുക, മുതലായവയെല്ലാം ഈ ജീവനെ പൊതിഞ്ഞിരിക്കുന്ന ശരീരവുമായി ബന്ധപ്പെട്ട വിവിധ ഭാവങ്ങളാണു. ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവരെ ഈവക കാര്യങ്ങൾ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, എന്നെ അവ യാതൊന്നുംതന്നെ ബാധിക്കുന്നില്ലെന്നറിയുക. അതുകൊണ്ട്, അങ്ങ് പറഞ്ഞതൊന്നുംതന്നെ എന്നെയാകാൻ വഴിയില്ല.

ഹേ രാജാവേ!, അങ്ങെന്നെ ജീവച്ഛവമെന്ന് വിളിക്കുകയുണ്ടായി. അതിലും യാതൊരു അതിശയോക്തിയുമില്ലെന്നറിയുക. കാരണം, ജനിച്ച സർവ്വതിനും മരണം ഉറപ്പാണു. തുടക്കമുള്ള ഏതിനും ഒടുക്കവുമുണ്ടെന്നറിയുക. അങ്ങയുടെ വീക്ഷണത്തിൽ അങ്ങ് രാജാവും ഞാൻ പ്രജയുമായിരിക്കാം. പക്ഷേ, ഈ സ്ഥാനമാനങ്ങൾ തികച്ചും അനിത്യമാണു. ഇന്ന് അങ്ങ് രാജാവും ഞാൻ പ്രജയുമാണെങ്കിൽ നാളെ ഇത് മറിച്ചായിക്കൂടെന്നില്ല. സകലതും കർമ്മഫലങ്ങൾകൊണ്ടും ഈശ്വരേച്ഛകൊണ്ടും സംഭവിക്കുന്ന ഭാവങ്ങളാണു. ഹേ രാജൻ! രാജാവായ അങ്ങ് പ്രജയായ എന്നോടാജ്ഞാപിച്ചാൽ എനിക്കനുസരിക്കുകയേ വഴിയുള്ളൂ. പക്ഷേ, ഈ വ്യത്യാസം അനിത്യമായ കേവലമൊരു കീഴ്വഴക്ക ആചാരമായേ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ. എല്ലാവരും പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് വിധേയരാണു. ആരുംതന്നെ ഇവിടെ അവയ്ക്ക് അധീതരായി ഇല്ല. ഇനിയും അങ്ങയുടെ ഭ്രമം മാറിയിട്ടില്ലെങ്കിൽ, ആജ്ഞാപിക്കുക, ഞാനെന്താണങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അങ്ങെന്നെ തെമ്മാടിയെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നും വിശേഷിപ്പിച്ചു. അതിനുകാരണം, അങ്ങേയ്ക്കെന്റെ സ്വരൂപത്തെ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണു. ഇനി അങ്ങുദ്ദേശിക്കുന്നതുപോലെ, ഞാൻ മന്ദബുദ്ധിയും തെമ്മാടിയും ഭ്രാന്തനുമാണെങ്കിൽ, എന്നെ ശിക്ഷിക്കുന്നതിൽ യാതൊരൌചിത്യവുമില്ലെന്നറിയുക. എന്തെന്നാൽ, ആ കർമ്മം, പൊടിച്ചതിനെത്തന്നെ വീണ്ടും പൊടിക്കുന്നതുപോലെയാണു. കാരണം, ഒരു ഭ്രാന്തനെ ഉപദേശിച്ചോ ശിക്ഷിച്ചോ നേരേയാക്കാൻ ശ്രമിക്കുന്നത് ഭോഷത്തരമാണു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, അസഭ്യമായ വാക്കുകൾകൊണ്ട് തന്നെ പരിഹസിച്ച രഹൂഗുണരാജാവിന് സരസമായ വാക്കുകളിലൂടെ ഭരതൻ ആത്മത്വത്തെ ഉപദേശിച്ചുകൊടുത്തു. യഥാർത്ഥത്തിൽ പല്ലക്ക് ചുമക്കുന്നതിലൂടെ ജഡഭരതന്റെ ഉദ്ദേശം ഏതുവിധത്തിലും തന്റെ പ്രാരബ്ദഭാരത്തെ കുറയ്ക്കുക എന്നുള്ളതായിരുന്നു. കാരണം, ആത്മജ്ഞാനികൾ ഒന്നിലും ഒരു ഭേദവും കാണുന്നില്ല. ഭരതൻ വീണ്ടും പല്ലക്ക് വഹിച്ചുകൊണ്ട് പോകാനൊരുങ്ങി.

പെട്ടെന്ന്, രഹൂഗുണമാഹാരാജാവ് പല്ലക്കിൽനിന്നും ചാടിയിറങ്ങി, ജഡഭരതന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു. ആത്മജ്ഞാനത്തിൽ അങ്ങേയറ്റം തല്പരനായ അദ്ദേഹം ആ പാദങ്ങളിൽ വീണ് നമസ്കരിച്ചു. തുടർന്ന്, തൊഴുകൈകളോടെ ജഡഭരതനോട് ഇങ്ങനെ പറഞ്ഞു: ഹേ ബ്രാഹ്മണോത്തമാ!, അങ്ങാരാണ്?, അങ്ങയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ ശരീരത്തിൽ ഒരു പൂണുനൂൽ ഞാൻ കാണുന്നു. അങ്ങാരുടെ ശിഷ്യനാണു? അങ്ങ് ഋഷീശ്വരന്മാരിൽ ആരെങ്കിലുമാണോ? എന്തിനാണങ്ങ് ഇവിടെ വന്നിരിക്കുന്നതു? ഒരുപക്ഷേ, അടിയനെ അനുഗ്രഹിക്കുവാനായിരിക്കുമോ!. ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എനിക്ക് ഇന്ദ്രന്റെ വജ്രത്തേയോ, ത്യക്ഷന്റെ ശൂലത്തേയോ, കുബേരന്റെ ആയുധങ്ങളേയോ പേടിയില്ല. ഞാൻ അഗ്നിയേയോ, അർക്കനേയോ, ചന്ദ്രനേയോ, യമരാജനേയോ ഭയക്കുന്നില്ല. എന്നാൽ, ബ്രാഹ്മണകോപത്തെ അടിയൻ അങ്ങേയറ്റം ഭയക്കുന്നു. അതുമാത്രമാണ് എനിക്കിവിടെ ഭയം തോന്നുന്ന ഒരേയൊരു കാര്യം. ഹേ സാധോ!, അങ്ങയുടെ മഹത്വം നിഗൂഢമാണു. വിഷയങ്ങളിൽനിന്നകന്ന് അങ്ങ് ആത്മാവിൽ രമിക്കുന്നവനാണു. ജ്ഞാനിയായ അങ്ങ് എന്തിനുവേണ്ടിയാണ് ജഡരൂപത്തിൽ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു? അങ്ങ് പറഞ്ഞതു മുഴുവൻ വേദസമ്മതമായ തത്വങ്ങളാണു. അവയെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണെങ്കിലും ദയവായി ആ ആത്മതത്വം വിശദമായി പറയാൻ കനിവുണ്ടാകണം. ഹേ ബ്രാഹമണവര്യാ!, അങ്ങ് മുമുക്ഷുക്കളുടെ ഭാഗ്യമായി ഭഗവാൻ ഹരിയുടെ ജ്ഞാനകലാംശമായി അവതരിച്ച ലോകത്തിന്റെ ആത്മീയഗുരുവാണു. അതുകൊണ്ട് ഞാൻ ചോദിക്കുന്നു, എന്താണിവിടെ പരമമായ ആശ്രയം? ഹേ ഗുരോ!, ഭഗവദവതാരമായ അങ്ങ് ഈ ലോകത്തിലെ ജനങ്ങളെ നിരീക്ഷിക്കുവാനിറങ്ങിയാതാണോ? ആരും കണ്ടറിയാതിരിക്കുവാൻ ജഡസ്വരൂപനായിവന്ന് അങ്ങ് ഞങ്ങളെ വീക്ഷിക്കുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അജ്ഞാനിയായ ഞാൻ പുത്രദാരങ്ങളോടൊപ്പം ഭൌതികതയിൽ ആസക്തനായി ജീവിക്കുന്നവനാണു. പ്രഭോ! അടിയനിൽ ആത്മജ്ഞാനമുണ്ടാകുവാനുള്ള വഴി അരുളിച്ചെയ്താലും!.

ഹേ ബ്രാഹ്മണോത്തമാ!, അടിയന്റെ പല്ലക്കും ചുമന്ന് ഏറെദൂരം നടന്നിട്ടും അങ്ങ് തളർന്നിട്ടില്ല എന്ന് പറയുന്നു. എന്നാൽ ഞാൻ മനസ്സിലാക്കുന്നത്, ശരീരം തളരുമ്പോൾ, ആത്മാവിലും തളർച്ചയുണ്ടാകുന്നുവെന്നാണു. അങ്ങ് പറഞ്ഞു, യജമാനനും ഭൃത്യനും തമ്മിലുള്ള വ്യത്യാസം അനിത്യമാണെന്നു. എന്നാൽ, സാധാരണജനങ്ങളിൽ അതൊരു വലിയ വ്യത്യാസംതന്നെയാണു. കാരണം, അതുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഇവിടെ പകൽ പോലെ വ്യക്തമാണു. നിത്യമല്ലെങ്കിൽ കൂടി ഈ ഭൌതികതയൊക്കെ സത്യമല്ലെന്നെങ്ങനെ പറയാൻ സാധിക്കും?. ഹേ ഗുരോ!, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ ഉപാധികൾ ആത്മാവിനെ ബാധിക്കുന്നില്ലെന്നാണല്ലോ അങ്ങ് പറഞ്ഞതു. എന്നാൽ, ദുഃഖം, സുഖം മുതലായ അവസ്ഥകൾ തീർച്ചയായും ആത്മാവിനെ ബാധിക്കുന്നവ തന്നെയാണു. ശരീരത്തിൽനിന്നുണ്ടാകുന്ന സുഖദുഃഖങ്ങൾ എങ്ങനെയാണ് ആതിനുള്ളിലെ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ആത്മാവിനേയും ബാധിക്കാതിരിക്കുന്നതു? സർവ്വവും അനുഭവിക്കുന്ന ആത്മാവ് എങ്ങനെയാണ് മുക്തമെന്ന് അങ്ങേയ്ക്ക് പറയാൻ കഴിയുക?

രാജാവും പ്രജകളുമൊക്കെയായിരിക്കുന്നത് അനിത്യമായ ഭാവങ്ങളാണെങ്കിലും, ഒരാൾ രാജാവായിക്കഴിഞ്ഞാൽ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും, തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ടു. ശിക്ഷയിലൂടെ തെറ്റുകാരൻ ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കുവാൻ പ്രേരിതനാകുകയും ചെയ്യുന്നു. വീണ്ടും അങ്ങ് പറയുകയുണ്ടായി, ഉന്മത്തനായവനെ ശിക്ഷിക്കുന്നതുകൊണ്ട് വിശേഷമൊന്നുമില്ല, എന്ന്. പ്രഭോ!, യഥാർത്ഥത്തിൽ, സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന്റെ മുജ്ജന്മപാപങ്ങൾ നീങ്ങിക്കിട്ടുന്നു. അങ്ങനെയെങ്കിൽ അത് സത്യത്തിൽ ഒരനുഗ്രഹംതന്നെയല്ലേ? അങ്ങനെയെങ്കിൽ, അങ്ങ് പറയുന്നതും അടിയനറിയുന്നതും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണു.

ഹേ ബ്രാഹ്മണോത്തമാ!, അജ്ഞാനത്താൽ മതിമറന്ന ഞാൻ അങ്ങയോട് അനാദരവ് കാട്ടിയിരിക്കുന്നു. രാജാവാണെന്ന അഹങ്കാരത്താൽ ഞാൻ അങ്ങയോട് ചെയ്തത് മാപ്പർഹിക്കാത്ത അപരാധമാണു. എന്നാൽ, അവിടുത്തെ കാരുണ്യമുണ്ടായാൽ എനിക്കതിൽനിന്നും രക്ഷ നേടാൻ കഴിയും. ഹേ പ്രഭോ!, അങ്ങ് ഭഗവദ്മിത്രമാണു. അവനാകട്ടെ സകലഭൂതങ്ങളുടെ സുഹൃത്തും. അങ്ങ് ദേഹാത്മബോധത്തിൽനിന്നും കരകയറിയ മഹാത്മാവാണു. അതുകൊണ്ട് എല്ലാവരും അങ്ങേയ്ക്കൊരുപോലെതന്നെ. ഞാൻ പറഞ്ഞ വാക്കുകളൊന്നുംതന്നെ അങ്ങയെ അല്പം പോലും ബാധിച്ചിട്ടുണ്ടാകുകയില്ല. എങ്കിലും ഞാൻ പാപം ചെയ്തിരിക്കുന്നു. ശൂലപാണിയോളം പോന്നവനാണെങ്കിൽക്കൂടി അവിടുത്തെ അനുഗ്രഹം കൂടാതെ എനിക്കീ പാപഭാരത്തിൽനിന്ന് കരകയറുവാൻ സാധ്യമല്ല.
           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  പത്താമധ്യായം സമാപിച്ചു.
ഓം തത് സത്.




Talks with Jadhabharata and king rahuguna




2019 ഏപ്രിൽ 7, ഞായറാഴ്‌ച

5.09 ഭരതചരിതം-3


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 9
(ഭരതചരിതം-3)


ശുകദേവൻ പറഞ്ഞു: ഹേ രാജൻ!, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതിശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു. ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽപ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധയോഗമാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവനും, അതുപോലെ, ദാനം, തിതിക്ഷ, മുതലായ സകല സത്ഗുണങ്ങളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്തനുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു. രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു. അതിൽ ആൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു. ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി. താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സാത്വികന്മാരല്ലാതിരുന്നതിനാൽ അദ്ദേഹം അവരെ വല്ലാതെ ഭയന്നിരുന്നു. വീണ്ടും ഒരു പതനം താങ്ങാനാകാതെ ഭരതമഹാരാജൻ, തന്റെ ബന്ധുക്കളിനിനിന്നെല്ലാം അകലം പാലിച്ചു. മറ്റുള്ളവതന്നോട് ചങ്ങാത്തം കൂടാൻ വരാതിരിക്കുവാനായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ അന്ധനും ബധിരനും മൂകനുമായി അഭിനയിച്ചു. എന്നാൽ, രഹസ്യമായി ഉള്ളിന്റെയുള്ളിൽ അദ്ദേഹം സദാ ജപധ്യാനങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

പിതാവിന്റെ മനസ്സിൽ ജഡഭരതനോട് അത്യന്തം വാത്സല്യമായിരുന്നു. അദ്ദേഹം കൂടുതൽ സമയവും മകനോടൊപ്പം ചിലവഴിച്ചു. ജഡഭരതന് ഗൃഹസ്ഥാശ്രമജീവിതത്തിൽ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ പിതാവ് മകനെ ബ്രഹ്മചര്യാശ്രമവുമായി ബന്ധപ്പെട്ട വിധിൾ മാത്രം ചെയ്യിപ്പിച്ചു. തന്റെ വാക്കുകളെ മകൻ മാനിക്കുന്നില്ലെങ്കിൽക്കൂടി പിതാവ്, സ്വധർമ്മമെന്നു കരുതി, ഭരതനെ വൃത്തിയും ശുദ്ധിയും ശീലിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വേദാധ്യയനം ചെയ്യിക്കാൻ നോക്കിയ പിതാവിനുമുമ്പിൽ ജഡഭരതൻ ഒരു മൂഢനെപ്പോലെ പെരുമാറി. പിതാവിന്റെ ചിട്ടവട്ടങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാൻ മറ്റുവഴികളൊന്നും ജഡഭരതന് കാണാൻ കഴിഞ്ഞില്ല. എന്തിനും വിപരീതമായി മാത്രം ഭരതൻ പ്രവർത്തിച്ചു. എങ്കിലും തന്നാലാകുംവിധം പിതാവായ ആ ബ്രാഹ്മണശ്രേഷ്ഠനും ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലങ്ങൾ പോയിട്ടും ജഡഭരതന്റെ അവസ്ഥയ്ക് മാറ്റമൊന്നുമുണ്ടായില്ല. എങ്കിലും, പിതാവ് മകനെ എല്ലാമെല്ലാമായിക്കണ്ട് സ്നേഹിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം മരണത്തെപ്പോലും മറന്നിരുന്നു. പക്ഷേ എത്രമറന്നാലും, മരണം ആരേയും ഉപേക്ഷിക്കാറില്ലല്ലോ. ഇവിടെയും ഉചിതമായ സമയത്ത് യമദൂതന്മാർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണശ്രേഷ്ഠന്റെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജഡഭരതനടങ്ങുന്ന തന്റെ ഇരട്ടക്കുട്ടികളെ അദ്ദേഹത്തിന്റെ ആദ്യഭാര്യയെ ഏൽപ്പിച്ച് പതിയുടെ ലോകം പൂകി. പിതാവിന്റെ മരണത്തിനുശേഷം ജഡഭരതനെ ആരുംതന്നെ ശ്രദ്ധിച്ചില്ല. മന്ദബുദ്ധിയും മൂഢനുമായിക്കണ്ട് സഹോദരങ്ങളൊന്നടങ്കം ഭരതനെ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സഹോദരങ്ങളൊമ്പതുപേരും നാലുവേദങ്ങളിലും അപാരപാണ്ഡിത്യം കൈവരിച്ചവരായിരുന്നു. എന്നാൽ, ഭഗവദ്ഭക്തി അവരിൽ അല്പംപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ജഡഭരതന്റെ ഉള്ളറിയാൽ സാധിച്ചതുമില്ല.

പരീക്ഷിത്തേ!, അധമരായ മനുഷ്യർ മൃഗങ്ങളെക്കാളും നീചരാണെന്നറിയുക. ഒരേയൊരു വ്യത്യാസം മൃഗങ്ങൾ നാൽക്കാലികളും മനുഷ്യൻ ഇരുകാലികളുമാണെന്നുള്ളതു മാത്രമാണു. അവർ ജഡഭരതനെ സദാ മന്ദബുദ്ധിയായി കണ്ടറിഞ്ഞു. എന്നാൽ തന്റെ അവഗണിക്കുന്നവർക്കുമുന്നിൽ ജഡഭരതൻ അന്ധനെപ്പോലെയും മൂകനെപ്പോലെയും ബധിരനെപ്പോലെയും അഭിനയിച്ചു. അല്ലെന്നറിയിക്കാൻ ഒരിക്കൽ പോലും ഭരതൻ ശ്രമിച്ചിരുന്നുമില്ല. അവൻ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് പെറുമാറിക്കൊണ്ടിരുന്നു. ഭിക്ഷയായിക്കിട്ടുന്നതായാലും ജോലിചെയ്തുനേടുന്നതായാലും, രുചിയുള്ളതായാലും ഇല്ലാത്തതായാലും, കുറച്ചായാലും കൂടുതലായാലും, ഭരതൻ എല്ലാ ആഹാരങ്ങളും ഒരുപോലെ സ്വീകരിച്ചുഭക്ഷിച്ചുപോന്നു. ജഡഭരതൻ ഒന്നുംതന്നെ ഇന്ദ്രിയസുഖത്തിനുവേണ്ടി ഭക്ഷിച്ചിരുന്നില്ല. കാരണം, ദ്വന്ദ്വാതീതനായ അദ്ദേഹത്തിന് സ്വാദിഷ്ടവും അസ്വാദിഷ്ടവുമായ അഹാരങ്ങളെല്ലാം ഒന്നുപോലെയായിരുന്നു.

എല്ലാവിധത്തിലും ഒരു കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു ജഡഭരതൻ. അദ്ദേഹത്തെ തണുപ്പോ ചൂടോ കാറ്റോ മഴയോ ഒന്നുംതന്നെ ബാധിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം തന്റെ ശരീരത്തെ വസ്ത്രങ്ങൾകൊണ്ട് മറച്ചിരുന്നില്ല. ഒരിക്കൽ പോലും തലയിൽ ഏണ്ണ പുരട്ടുകയോ കുളിയ്ക്കുകയോ ചെയ്തിരുന്നില്ല. കേവലം വെറുംനിലത്തുതന്നെ ശയനം. ഒരു ചെളിപുരണ്ട രത്നം പ്രകാശിക്കാത്തതുപോലെ, വൃത്തിഹീനമായ ശരീരത്തോടുകൂടിയ ജഡഭരതന്റെ ശ്രേഷ്ഠതയോ ആത്മജ്ഞാനമോ ഈ ലോകത്തിനുമുന്നിൽ തെളിയപ്പെട്ടിരുന്നില്ല. ചെളിപുരണ്ടുകറുത്ത ഒരു കൌപീനവും മാറിൽ അഴുക്കുപുരണ്ട് ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു പൂണൂനൂലും മാത്രമായിരുന്നു അദ്ദേഹം ആകെ തന്റെ ഭൌതികശരീരത്തോട് ചേർത്തുധരിച്ചിരുന്നതു. ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ജനങ്ങൾ അദ്ദേഹത്തെ ബ്രഹ്മബന്ധു എന്ന് ഇടയ്ക്കിടെ സംബോധന ചെയ്തിരുന്നു. അങ്ങനെ, അവഗണിക്കപ്പെട്ടും ആക്ഷേപിക്കപ്പെട്ടും ജഡഭരതൻ നാടാകെ എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

വയറുനിറയ്ക്കാൻവേണ്ടി മാത്രമായിരുന്നു ജഡഭരതൻ ജോലിചെയ്തിരുന്നതു. ആരോഗ്യമുള്ള തന്റെ ശരീരംകൊണ്ട് അദ്ദേഹം എന്ത് പ്രവൃത്തിയും അനായാസം ചെയ്യുമായിരുന്നു. ബന്ധുക്കൾ ഈ ഗുണത്തെ വേണ്ടതിലധികം ദുരുപപയോഗം ചെയ്തു. എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്നറിയാത്തവനായിരുന്നുവെങ്കിലും, പാടത്തെ പണികൾ ധാരാളം അദ്ദേഹത്തെക്കൊണ്ട് അവർ ചെയ്യിച്ചു. പഴയതും കരിഞ്ഞതും വളിച്ചതുമായ സകല അശുദ്ധ ആഹാരങ്ങളും അവർ ജഡഭരതന് നൽകും. എന്നാൽ അദ്ദേഹമാകട്ടെ, യാതൊരു വിരോധവും കൂടാതെ, അമൃതം ലഭിച്ച മാതിരി അവയെല്ലാം സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ ഒരു കൊള്ളക്കാരൻ പുത്രലാഭത്തിനുവേണ്ടി ഭദ്രകാളിക്ക് ബലിയർപ്പിക്കുവാനായി ഒരു ബലിമൃഗത്തെ തേടിനടക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന മൃഗം നഷ്ടപ്പെട്ടതിനെത്തുടർന്ന് അതിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ തന്റെ അനുയായികൾക്കൊപ്പം. ദിക്കെങ്ങും തിരക്കിയിട്ടും അവർക്ക് അതിനെ കണ്ടെടുക്കാൻ കഴിഞ്ഞില്ല. രാപ്പകലില്ലാതെ അവർ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരുദിവസം, രാത്രിയുടെ മധ്യയാമത്തിൽ, അവർ ഒരു പാടത്തിന് നടുവിലൂടെ തങ്ങളുടെ ബലിമൃഗത്തെ അന്വേഷിച്ചനടന്നുപോകുകയായിരുന്നു. പെട്ടന്നാണ് അതികായനും വൃത്തിഹീനനുമായ ഒരു മനുഷ്യൻ പാടത്തെ വിള കാക്കാനിരിക്കുന്നതായി അവർ കണ്ടതു. മൃഗതുല്യനായ ഇവൻ തന്നെയാണ് തങ്ങൾ തേടിനടക്കുന്ന മൃഗത്തേക്കാൾ ഉചിതമെന്ന് അവരുറപ്പിച്ചു. കണ്ടപാടെ അവരുടെ മുഖങ്ങൾ സന്തോഷംകൊണ്ട് തെളിഞ്ഞു. അവർ കയറുകൊണ്ട് കെട്ടിവരിഞ്ഞ് ജഡഭരതനെ തങ്ങളുടെ ദേശത്തേക്കുകൊണ്ടുപോയി. ബലിക്കായി ജഡഭരതനെ അവർ കുളിപ്പിച്ചു ശുദ്ധനാക്കി. പുതുവസ്ത്രങ്ങളുടുപ്പിച്ച്, വിവിധയിനം ആഭരണങ്ങളണിയിപ്പിച്ച്, ശരീരമാസകലം ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും പൂശി, നെറ്റിയിൽ പൊട്ടുതൊടുവിച്ച്, പൂമാലയണിയിച്ച്, ഒരു മൃഗത്തെപ്പോലെ ഭരതനെ അണിയിച്ചൊരുക്കി. മൃഷ്ടാന്നമായി ആഹാരം കഴിപ്പിച്ചതിനുശേഷം അവർ അദ്ദേഹത്തെ കാളീമാതാവിന്റെ അങ്കണത്തിലേക്കാനയിച്ചു. വിവിധയിനം വഴിപാടുകൾക്കൊപ്പം അവർ ബലിമൃഗമെന്നോണം ഭരതനേയും ദേവിയുടെ തിരുമുമ്പിൽ കൊണ്ടുനിർത്തി. ബലിയ്ക്ക് തൊട്ടുമുമ്പുള്ള പാട്ടുകളും മേളങ്ങളുമെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമായി അവിടെ അരങ്ങേറുകയായിരുന്നു. ജഡഭരതനെ അവർ കാളീവിഗ്രഹത്തിന് തൊട്ടുമുന്നിലിരുത്തി. ശേഷം, അദ്ദേഹത്തിന്റെ ചോരകൊണ്ട് അവർ കാളീദേവിയെ തൃപ്തിപ്പെടുത്തുവാനാരംഭിച്ചു. മുതിർന്ന ഒരാൾ അതിഭയാനകമായ ഒരു കൊടുവാൾ കൈയ്യിലെടുത്ത് മന്ത്രോച്ഛാരണത്തോടുകൂടി ജഡഭരതന്റെ തലയറുക്കുവാനായി അത് മുകളിലേക്കുയർത്തി.

അധമന്മാരായ ഈ കൊള്ളാക്കരെല്ലാം രജോഗുണത്തിനും തമോഗുണത്തിനും അടിപ്പെട്ട് ധനസമ്പാദനാർത്ഥം കാളിയെ ഉപാസിക്കുവാനിറങ്ങിപ്പുറപ്പെട്ടവരായിരുന്നു. അവർക്ക് വേദങ്ങളുമായോ ധർമ്മവുമായോ യാതൊരു ബന്ധവുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പാപികളായ അവർക്ക് സ്വാർത്ഥത്തിനായി ഉന്നതകുലജാതനും ഭഗവദ്ഭക്തനുമായ ജഡഭരതനെ മൃഗതുല്യനായിക്കണ്ട് കാളീദേവിക്ക് ബലികൊടുക്കുവാൻ തോന്നിയതു. സാധുവായ ജഡഭരതന് ഇവിടെ ശത്രുക്കളായി ആരുംതന്നെയുണ്ടായിരുന്നില്ല. അദ്ദേഹം ഭഗവദ്ദാസനും സകലഭൂതങ്ങളുടേയും സുഹൃത്തുമായിരുന്നു. അതുകൊണ്ട് കാളീദേവിക്ക് അവരുടെ പ്രവർത്തികൾ സഹിക്കാൻ കഴിഞ്ഞില്ല. അത്യാഗ്രഹികളായ ഈ അധമന്മാർ സാധുവായ ജഡഭരതനെ കൊല്ലാൻ തുടങ്ങുന്നതുകണ്ട ദേവി, ദിക്കെങ്ങും പ്രകമ്പനം കൊള്ളുന്ന അത്യുജ്ജ്വലശബ്ദത്തോടുകൂടി വിഗ്രഹം തകർത്തുടച്ച് അതിനുള്ളിൽനിന്നും കണ്ണഞ്ചുന്ന തേജസ്സോടുകൂടി അവർക്കുമുന്നിൽ പ്രത്യക്ഷയായി. അതിഘോരമായ അവരുടെ അപരാധത്തെ ക്ഷമിക്കുവാൻ കഴിയാതെ കാളി കോപാകുലയായി അവരെ തീഷ്ണമായ തന്റെ കണ്ണുകളിലൂടെ തുറിച്ചുനോക്കി. കൂർത്തുവളഞ്ഞ അവളുടെ ദംഷ്ട്രകൾ രക്തദാഹികളായി വെളിയിലിറങ്ങി. അരുണസൂര്യനെപ്പോലെ ആ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ലോകം മുഴുവൻ നശിപ്പിക്കുവാനെന്നോണം ദേവി ഉഗ്രരൂപിയായി ജ്വലിച്ചുനിന്നു. ഭൂമിയെ ത്രസിപ്പിച്ചുകൊണ്ട് ദേവി കോവിലിൽനിന്നും ചാടി വെളിയിലിറങ്ങി. ഭരതനെ കൊല്ലാനൊരുക്കിവച്ച കൊടുവാൾ പിടിച്ചുവാങ്ങി ശ്രീഭദ്രകാളി അവരുടെ കഴുത്തറുത്തു. തുടർന്ന്, കഴുത്തിലൂടെ വാർന്നൊഴുകിയ ചുടുരക്തം അവൾ കോരിക്കോരിക്കുടിച്ചു. ദേവിയോടൊപ്പം ആ ഉന്മാദകദ്രവത്തെ സകലഭൂതപ്രേതപിശാചുക്കളും യഥേഷ്ടം പാനം ചെയ്തു. ഉന്മത്തരായ അവർ ആടാനും പാടാനും തുടങ്ങി. ആ നൃത്തം കണ്ടാൽ ലോകമവസാനിക്കുവാൻ പോകുന്നതുപോലെ തോന്നുമായിരുന്നു. ഉന്മാദലഹരിയിൽ അവർ ആ തെമ്മാടിക്കൂട്ടങ്ങളുടെ തലകൾ കൊണ്ട് പന്തുകളിച്ചു.

ശുകദേവൻ വീണ്ടും പറഞ്ഞു: ഹേ പരീക്ഷിത്തേ!, സാധുക്കളെ ഉപദ്രവിക്കുന്ന സർവ്വരുടേയും അനുഭവം ഇതുതന്നെയായിരിക്കും.     ഹേ വിഷ്ണുദത്താ!, യാതൊരുവനാണോ ഈ ശരീരം താനല്ലെന്നറിയുകയും, സദാസമയം ജീവന്മുക്തനായിരിക്കുകയും, സർവ്വദാ സകലഭൂതങ്ങളുടേയും ഹിതത്തിനായി പ്രവർത്തിക്കുകയും, പരന്മാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നത്, അവനെ എപ്പോഴും സുദർശനചക്രധാരിയായ ഭഗവാൻ ഹരി കാത്തുരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഭഗവദ്ഭക്തന്മാർ എപ്പോഴും അവന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചവരാണു. ശിരശ്ഛേതം സംഭവിക്കുവാൻ പോകുന്ന സാഹചര്യത്തിൽ‌പോലും അവരുടെ ബോധം ഇളകാതെയിരിക്കുന്നു. യാതൊരു ശക്തിക്കും ഭഗവദ്ഭക്തന്മാരെ നശിപ്പിക്കുവാൻ സാധ്യമല്ലെന്നുള്ളതിൽ സംശയിക്കേണ്ടാ.

           
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








The story of Jadabharatha

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...