2019 മാർച്ച് 16, ശനിയാഴ്‌ച

5.02 ആഗ്നീധ്രചരിത്രം


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 2
(ആഗ്നീധ്രചരിത്രം)


ബന്ധപ്പെട്ട ചിത്രംശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, പ്രിയവ്രതമഹാരാജാവ് തന്റെ മകനായ ആഗ്നീധ്രനെ രാജ്യഭരണമേൽപ്പിച്ച് സർവ്വസംഗപരിത്യാഗിയായി തപാനുഷ്ഠാത്തിനായി കൊട്ടാരം വിട്ടിറങ്ങി. ആഗ്നീധ്രൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ച് രാജ്യം പരിപാലിച്ചുതുടങ്ങി. അദ്ദേഹം പ്രജകളെ തന്റെ മക്കളെപ്പോലെ കണ്ട് അവരുടെ ക്ഷേമങ്ങൾ ഉറപ്പുവരുത്തി. അങ്ങനെയിരിക്കെ, കുറെ കാലങ്ങൾക്കുശേഷം, ആഗ്നീധ്രന്റെ മനസ്സിൽ ഒരാഗ്രഹമുദിച്ചു. പുംനാകമാകുന്ന നരകത്തിൽനിന്നും മുക്തിനേടി പിതൃലോകത്തിലെത്തുവാനുതകുന്നവിധത്തിൽ ഒരു പുത്രനെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി, മന്ദരപർവ്വതത്തിന്റെ താഴ്വരയിൽ ബ്രഹ്മദേവനെ പ്രസാദിപ്പിക്കുവനായി തപമനുഷ്ഠിക്കുവാൻ തുടങ്ങി. അവിടെ ലഭ്യമായിരുന്ന പൂവുകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിച്ച് അദ്ദേഹം വിധാതാവിനെ ആരാധിച്ചുതുടങ്ങി. മാസങ്ങൾ ചിലത് കൊഴിഞ്ഞുവീണു. ആഗ്നീധ്രന്റെ തപസ്സിൽ സമ്പ്രീതനായ ബ്രഹ്മദേവൻ, പൂർവ്വചിത്തിയെന്നെ അതിസുന്ദരിയായ ഒരു അപ്സരസ്സിനെ അദ്ദേഹം തപസ്സനുഷ്ഠിക്കുന്നിടത്തേക്ക് പറഞ്ഞയച്ചു. പൂർവ്വചിത്തി മന്ദരപർവ്വതത്തിന്റെ താഴ്വാരത്തിനടുത്തുള്ള ഒരുദ്യാനത്തിലെത്തി. അവിടെ അവൾ അലസ്സമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വൃക്ഷലതാദികളെക്കൊണ്ട് അതിമനോഹരമായിരുന്നു ആ ഉദ്യാനം. അവിടെയുണ്ടായിരുന്ന ഒരു തടാകത്തിൽ മയൂരാദി വിഹഗയുഗ്മങ്ങൾ യഥേഷ്ടം വിഹരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ അവിടെ അർദ്ധനിമീലിതനേത്രനായി ബ്രഹ്മദേവനെ ധ്യാനിച്ചുകൊണ്ടിരുന്ന ആഗ്നീധ്രന്റെ മുന്നിലൂടെ പൂർവ്വചിത്തി നടന്നുനീങ്ങി. അവളുടെ നൂപുരധ്വനിക്കായി ആഗ്നീധ്രൻ തന്റെ കാതുകൾ കൂർപ്പിച്ചു. ആരോ തന്റെയരികിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന് തോന്നി. പാതിയടഞ്ഞ മിഴിയിലൂടെ അഴകൊത്ത ഒരു മനുഷ്യരൂപം അദ്ദേഹത്തിന് അവ്യക്തമായി കാണാൻ കഴിഞ്ഞു. വണ്ടുകളെപ്പോലെ പൂർവ്വചിത്തി ഓരോ പുഷ്പങ്ങളുടേയും അരികിലെത്തി അവയുടെ മണത്തെ ആസ്വദിച്ചു. അവളുടെ ചലനത്തിനും നോട്ടത്തിനും ദേവഗണങ്ങളേയും മനുഷ്യരേയും ഒന്നുപോലെ ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. ആ ശൃംഗാരരസം മനുഷ്യഹൃദയങ്ങളിൽ പൂവമ്പ് ചൊരിയുന്ന കാമദേവനെ ഇളക്കിവിട്ടു. അവളുടെ ശ്വാസത്തിന്റെ മണം നുകരുവാനായി വണ്ടുകൾ കണ്ണുകൾക്കുചുറ്റും വട്ടമിട്ടു പറന്നു. അവയുടെ ശല്യം സഹിക്കാതായപ്പോൾ അവൾ പെട്ടെന്ന് നടന്നുനീങ്ങുവാനാരംഭിച്ചു. ആ ചലനത്തിലുതിർന്ന അവളുടെ അരഞ്ഞാണത്തിന്റെ ധ്രുതതാളം ആഗ്നീധ്രൻ ശ്രദ്ധിച്ചു. അതിലൂടെ പൂർവ്വചിത്തി ആഗ്നീധ്രന്റെ ഹൃദയത്തിൽ അതിശക്തനായ കാമദേവനെ പ്രതിഷ്ഠിച്ചു. അവളുടെ ചേഷ്ടകളിൽ മനസ്സാ ആസക്തനായ ആഗ്നീധ്രന് ആത്മനിഷ്ഠമായ തന്റെ ബോധത്തെപ്പോലും നഷ്ടമായി. ആഗതമായിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നറിയാൻപോലും അദ്ദേഹത്തിന് സാധിച്ചില്ല. പാതിതുറന്ന മിഴികളാൽ പൂർവ്വചിത്തിയെ ഒരു പുരുഷരൂപമായിക്കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹേ മുനിവര്യാ!, നീ ആരാണ്? എന്തിനാണിവിടെ, ഈ താഴ്വരയിൽ ഇപ്പോൾ വന്നിരിക്കുന്നതു?

സ്വബോധം അല്പാല്പം വീണ്ടെടുത്ത അഗ്നീധ്രൻ പൂർവ്വചിത്തിയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി വീണ്ടും പറഞ്ഞു: സുഹൃത്തേ!, നിന്റെ നോട്ടം കൂരമ്പുകൾപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നു. ആ ശരങ്ങൾ താമരയിതളുകൾകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ പൂവമ്പുകളുമായി നീ ആരെയോ ഈ താഴ്വരയിൽ തിരയുന്നതുപോലെ തോന്നുന്നു. ഹേ മുനികുമാരാ‍!, വണ്ടുകൾ നിന്റെ ശരീരത്തെ വലം വയ്ക്കുന്നത് കണ്ടിട്ട്, നിന്റെ ശിഷ്യന്മാർ ഗുരുഭക്തിയോടുകൂടി നിന്നെ പ്രദക്ഷിണം ചെയ്യുന്നതുപോലെ തോന്നുന്നു. അവയുടെ മൂളലുകൾ എനിക്ക് വേദമന്ത്രങ്ങളെപ്പോലെ അനുഭവപ്പെടുന്നു. നിന്റെ കാൽത്തളകളുടെ കിലുക്കം കേൾക്കാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. അവയുടെ രൂപമേതെന്നറിയാൻ എനിക്ക് കഴിയുന്നില്ല. നിന്റെ ശരീരം വളരെ മനോഹരമായിരിക്കുന്നു. ഹേ സുഹൃത്തേ!, നീയെവിടെയാണ് താമസിക്കുന്നതു? ക്ഷണത്തിൽത്തന്നെ ആരുടേയും മനം മയക്കുന്ന ഈ ശരീരവുമായി നീ പാർക്കുന്ന ആ ധാമത്തെക്കുറിച്ച് എനിക്ക് ഊഹിക്കാൻപോലും കഴിയുന്നില്ല. ശരീരത്തെ ഇത്ര സുന്ദരമാക്കിവയ്ക്കുവാനായി എന്താണ് നീ ദിവസവും ഭക്ഷിക്കുന്നതു? നിന്റെ വൿത്രത്തിൽനിന്നുമുതിർക്കുന്നത് വിഷ്ണുവിന്റെ പ്രസാദത്തിന്റെ ഗന്ധമാണ്. അവന്റെ ഉച്ഛിഷ്ടമാണോ നീ ദിനവും ഭക്ഷണമാക്കിയിരിക്കുന്നതു? ആ പരമപുരുഷന്റെ കലകളുടെ അംശമായിമാത്രമേ ഇത്ര സൌന്ദര്യം തുളുമ്പുന്ന ഒരു ശരീരം ഈ പ്രപഞ്ചത്തിലുണ്ടാകാൻ വഴിയുള്ളൂ. നിന്റെ മുഖത്ത് ആനന്ദം വഴിയുന്ന ഒരു തടാകം തന്നെ ഞാൻ കാണുന്നു. നിന്റെ കണ്ണുകളും കാതുകളും അധരങ്ങളും ദന്തങ്ങളുമെല്ലാം ഒന്നിനൊന്ന് അഴകൊത്തതായിരിക്കുന്നു. നിന്റെ ചേഷ്ടകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരിക്കുന്നു. മാരുതൻ നാനാദിക്കുകളിൽനിന്നുമൊഴുകിവന്ന് നിന്നെ വിവസ്ത്രയാക്കാൻ നോക്കുന്നു. നീ എന്തേ അവയെ ശകാരിക്കാത്തതു? മറ്റുള്ളവരുടെ തപസ്സിനെ ഇത്ര വേഗത്തിൽ ഇളക്കാൻ കഴിയുന്ന ഈ അനുപമിതസൌന്ദര്യം നിനക്കെവിടെനിന്നാണ് കിട്ടിയതു? എന്ത് തപസ്സനുഷ്ഠിച്ചിട്ടാണ് നീയീ അനഘമായ സൌന്ദര്യം സ്വായത്തമാക്കിയതു? എന്നിൽ സമ്പ്രീതനായ ബ്രഹ്മദേവനാൽ എന്റെ ഭാര്യയാകാൻ അയയ്ക്കപ്പെട്ടവളാണ് നീയെങ്കിൽ, വരൂ!, എന്നോടൊപ്പമിരിക്കൂ!. തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എനിക്ക് കിട്ടിയ കൂട്ടാണ് നീയെന്ന് ഞാനറിയുന്നു. അതുകൊണ്ട് ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തുവാനാഗ്രഹിക്കുന്നില്ല. നിനക്കെവിടെ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. നിന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടുന്നതിലും എനിക്ക് വിരോധമില്ല.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, സ്ത്രീകളെ വശഗതമാക്കുവാനുള്ള സാമർത്ഥ്യം ആഗ്നീധ്രന് നന്നേ വശമായിരുന്നു. അദ്ദേഹം തന്റെ മധുരവർത്തമാനത്തിൽ അവളെ പതുക്കെപതുക്കെ തന്നിലേക്കടുപ്പിച്ചു. യുവത്വവും സൌന്ദര്യവും ജ്ഞാനവും സർവ്വൈശ്വര്യങ്ങളും സ്വന്തമായുള്ള ആഗ്നീധ്രമഹാരാജാവിനോടൊപ്പം പൂർവ്വചിത്തി ആയിരക്കണക്കിന് വർഷങ്ങൾ ഭൌതികവും സ്വർഗ്ഗീയവുമായ സകല ഐശ്വര്യങ്ങളുമനുഭവിച്ചുകൊണ്ട് ജീവിച്ചു. വർഷങ്ങൾ പലത് കടന്നുപോയി. പൂർവ്വചിത്തിയിൽ ആഗ്നീധ്രന് ഒമ്പത് പുത്രന്മാർ ജനിച്ചു. നാഭി, കിമ്പുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ, കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ. കുട്ടികൾ വളർന്നതിനുശേഷം പൂർവ്വചിത്തി വീണ്ടും സ്വർഗ്ഗലോകത്തിലെത്തി ബ്രഹ്മദേവന്റെ ആരാധനയിൽ മുഴുകി. മാതാവിന്റെ ലാളനയിലും പരിപാലത്തിലും ആഗ്നീധ്രപുത്രന്മാർ കരുത്തുറ്റവരായിമാറി. ആഗ്നീധ്രൻ തന്റെ പുത്രന്മാർക്ക് ജംബുദ്വീപിലെ ഒമ്പത് രാജ്യങ്ങൾ നൽകി അവയുടെ ഭരണമേൽ‌പ്പിച്ചു. ആ രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ പുത്രന്മാരുടെ നാമങ്ങൾ ചേർത്തുള്ള പേരുകൾ വിളിച്ചു. പിതാവിൽനിന്നും ലഭിച്ച രാജ്യത്തെ അവർ ഓരോരുത്തതും വളരെ ശ്രേഷ്ഠമായിത്തന്നെ പരിപാലിച്ചു.

ഹേ പരീക്ഷിത്ത് രാജൻ!, പൂർവ്വചിത്തി സ്വർഗ്ഗത്തിലേക്ക് മടങ്ങിയതിനുശേഷവും അവളോടൊത്തുള്ള ജീവിതവും സ്വപ്നംകണ്ട്, അതൃപ്തിയോടെ, കാമാതുരനായി, ആഗ്നീധ്രൻ തന്റെ ജീവിതം വൃഥാവിലാക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അവളെ ഓർത്തുകൊണ്ട് ശരീരം വെടിഞ്ഞ അദ്ദേഹം, തന്റെ അടുത്ത ജന്മം അവളുടെ ലോകത്തിൽത്തന്നെ പിറക്കാനിടയായി. പിതൃലോകമെന്ന അവിടെയായിരുന്നു പൂർവ്വികർ സകല സൌഭഗ്യങ്ങളുമൊത്ത് ജീവിച്ചിരുന്നതു. ആഗ്നീധ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു. മേരുദേവി,  പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, നാരി, ഭ്രദ്ര, ദേവവീതി എന്നിങ്ങനെയായിരുന്നു അവരുടെ നാമങ്ങൾ.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



< Previous           Next >



2019 മാർച്ച് 15, വെള്ളിയാഴ്‌ച

5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ


ഓം
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 1
(പ്രിയവ്രതന്റെ കർമ്മങ്ങൾ)



sri sukha and parikshit എന്നതിനുള്ള ചിത്രംപരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ!. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക. അവർ ഒരിക്കലും കുടുംബജീവിതത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല. എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ, ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു!. ഹേ ബ്രാഹ്മണോത്തമാ!, മറ്റൊരു സന്ദേഹമുള്ളത്, ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ, എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു?

ശുകദേവൻ മറുപടി പറഞ്ഞു: ഹേ രാജൻ!, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു. ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോകന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു. കാരണം, ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ അവരുടെ ഭക്തിക്ക് വിഘ്നം സംഭവിക്കുന്നു. എന്നിരുന്നാലും, അവർ എന്നെന്നേയ്ക്കുമായി ഒരിക്കലും ഭഗവദ്സ്മരണകളിൽനിന്നുമകന്നുപോകുന്നില്ല. ഇവിടെ പ്രിയവ്രതൻ നാരദമഹർഷിയിൽനിന്നും ആത്മതത്വത്തെ മനസ്സിലാക്കിയവനായിരുന്നു. ഗൃഹസ്ഥാശ്രമിയായിരിക്കുമ്പോഴും അദ്ദേഹം അത് തന്റെ ഹൃദയത്തിൽ അനുസ്യൂതം അനുസ്മരിച്ചുകൊണ്ടേയിരുന്നു. പിതാവിന്റെ ഇംഗിതത്തിന് വഴങ്ങി, ക്ഷത്രിയനായി ജനിച്ച തന്റെ സ്വധർമ്മാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം രാജ്യഭരണത്തിൽ പിന്നീട് തല്പരനായതു. പിതാവിന്റെ ആജ്ഞയെ നിരസിക്കുവാൻ പ്രിയവ്രതന് കഴിയുമായിരുന്നില്ല. അതേസമയംതന്നെ രാജ്യപാലനത്തിലും അദ്ദേഹം ഒട്ടുംതന്നെ തല്പരനായിരുന്നതുമില്ല. ഈ അവസ്ഥ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഒടുവിൽ, സർവ്വവുമുപേക്ഷിച്ച് പ്രിയവ്രതൻ ഏകാന്തധ്യാനത്തിനായി ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലേക്ക് യാത്രയായി. അത് മനസ്സിലാക്കിയ ബ്രഹ്മദേവൻ തന്റെ പരിവാരങ്ങളോടൊപ്പം അദ്ദേഹത്തെ കാണുവാനായി അവിടേയ്ക്കെഴുന്നള്ളുകയുണ്ടായി.

വിധാതാവിന്റെ വരവിനെ സ്വീകരിക്കുവാനായി വിവിധ ലോകങ്ങളിൽനിന്നും സിദ്ധന്മാരും ദേവഗണങ്ങളും ഋഷീശ്വരന്മാരുമൊക്കെ മുന്നേതന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു. വിരിഞ്ചൻ, ഹംസത്തിന്റെ മുകളിലേറി പ്രിയവ്രതൻ യോഗസാധന ചെയ്തുകൊണ്ടിരുന്ന ഗന്ധമാദനപർവ്വതത്തിലെത്തി. പൂർണ്ണചന്ദ്രനെ വെല്ലുന്ന പ്രഭയാൽ പ്രശോഭിതനായ ബ്രഹ്മദേവൻ ആഗതനായപ്പോൾ നാരദമഹർഷിയും സ്വായംഭുവമനും പ്രയവ്രതനും മടുള്ളവരോടൊപ്പം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹേ പരീക്ഷിത്ത് രാജൻ!, സമ്പ്രീതനായ ബ്രഹ്മദേവൻ പുഞ്ചിരിച്ചുകൊണ്ട് കാരുണ്യത്തോടെ പ്രിയവ്രതനെ നോക്കി ഇങ്ങനെ പറഞ്ഞു: ഹേ കുഞ്ഞേ!, ഞാൻ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കുക. ഭഗവദിച്ഛയെ മറികടക്കുവാൻ ആരാലും സാധ്യമല്ല. ഞങ്ങളെല്ലാം ആ പരമപുരുഷന്റെ ആദേശത്തെ നിറവേറ്റാൻവേണ്ടിമാത്രം വർത്തിക്കുന്നവരാണു. ഒരിക്കലും നാം അവന്റെ ആജ്ഞയെ ലംഘിക്കുവാൻ പാടില്ല. തപശക്തികൊണ്ടോ വേദാധ്യായനംകൊണ്ടോ യോഗം കൊണ്ടൊ മറ്റേതൊരു ശക്തികൾകൊണ്ടുമോ അവന്റെ ആജ്ഞയെ നിരാകരിക്കുവാൻ ആർക്കും സാധ്യമല്ല. ബ്രഹ്മാവായ നമ്മിൽ തുടങ്ങി, ഈച്ചയെറുമ്പോളം വരുന്ന യാതൊരു പ്രാണികൾക്കും അതു സാധ്യാമാകുന്ന കാര്യമല്ലെന്നറിയുക. ഭഗവദിച്ഛയ്ക്കനുസൃതമായാണ് ഇവിടെ ഓരോ ജീവന്മാരും വിവിധ ശരീരങ്ങൾ സ്വീകരിച്ച് വിവിധലോകങ്ങളിൽ ജനിക്കുന്നതും, അതുപോലെ, ഭയന്നും വിറച്ചും ദുഃഖിച്ചും ചിരിച്ചും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. നാമോരോരുത്തരും നമ്മുടെ ഗുണങ്ങൾക്കനുസരിച്ച് ഇവിടെ വർണ്ണാശ്രമധർമ്മങ്ങളെ അനുഷ്ഠിക്കുവാൻ നിയോഗിക്കപ്പെട്ടവരാണു. നാം പ്രകൃതിയുടെ ഏതേത് ഗുണങ്ങൾക്കധീനമായിരിക്കുന്നുവോ, അവൻ അതാത് ഗുണങ്ങൾക്കനുസരിച്ചുള്ള ജന്മങ്ങളെ നമുക്ക് നൽകുന്നു. നാം അതിലൂടെ സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. കണ്ണുള്ളവൻ കണ്ണില്ലാത്തവനെ കൈപിടിച്ച് നടത്തുന്നതുപോലെ, അവനമ്മളെ ജീവിതത്തിൽ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. ജീവന്മുക്തന്മാർപോലും ഭഗവദിച്ഛയാ ലഭ്യമാകുന്ന ശരീരത്തെ സർവ്വാത്മനാ സ്വീകരിക്കുകയും, സ്വപ്നത്തിൽനിന്നുണർന്ന ഒരാൾ താൻ ഉറക്കത്തിൽ കണ്ട സ്വപനത്തെ വിലയിരുത്തുന്നതുപോലെ, അവർ തന്റെ ജന്മത്തേയും കർമ്മത്തേയും നോക്കിക്കാണുന്നു. പക്ഷേ, സംസാരത്തിൽ വീണ്ടും വീണുപോകാതിരിക്കുവാൻ അവർ എപ്പോഴും തങ്ങളുടെ കർമ്മങ്ങൾ ശുദ്ധമാക്കിത്തന്നെ വയ്ക്കുന്നു. കാടുകളായ കാടുകളെല്ലാം കയറിയിറങ്ങിയാലും മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചിട്ടില്ലാത്തവന് ദുഃഖത്തിൽനിന്നും കരകയറുവാൻ സാധ്യമല്ല. എന്നാൽ അവയെ തന്റെ അധീനതയിലാക്കിയ ഒരുവനാകട്ടെ, ഗൃഹസ്ഥാശ്രമിയായിരുന്നാൽപോലും ഹൃദയംകൊണ്ട് അനന്തമായ ആനന്ദത്തെ അനുഭവിക്കുന്നു. മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിച്ചവൻ കോട്ടയ്ക്കുള്ളിലിരുന്ന് തന്റെ ശത്രുക്കളെ ഇല്ലാതാക്കുന്ന ഒരു രാജാവിനെപ്പോലെയാണു. മനസ്സിൽനിന്ന് ലോഭത്തെ ഒഴിച്ചവന് യാതൊരു ഭയവുംകൂടാതെ യഥേഷ്ടം എവിടേയും സഞ്ചരിക്കാവുന്നതാണു. അതുകൊണ്ട്, ഹേ മകനേ!, ആ പരമപുരുഷന്റെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിച്ചുകൊണ്ട് നീ നിന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും ജയിക്കാൻ ശ്രമിക്കുക. അതിലൂടെ നിനക്ക് നിസ്സംഗനായി ഈ ഭൂമിയെ പരിപാലിക്കുവാൻ സാധിക്കും.

ശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ! ബ്രഹ്മദേവന്റെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് പ്രിതവ്രതൻ തന്റെ നിയതമായ കർമ്മളെ ഏറ്റെടുക്കുവാൻ മാനസികമായി തയ്യാറായി. അതിൽ സന്തോഷവാനായ സ്വായംഭുവമനു ബ്രഹ്മദേവനെ വണങ്ങി. തന്റെ ഉദ്യമം പൂർത്തിയാതോടെ ബ്രഹ്മദേവൻ സത്യലോകത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്വായംഭുവമനുവിന് ബ്രഹ്മദേവന്റെ സഹായത്തോടെ തന്റെ ആഗ്രഹം സഫലീകൃതമായതിൽ അതിയായ സന്തോഷം തോന്നി. നാരദമഹർഷിയുടെ നിറഞ്ഞ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യഭരണം പ്രിയവ്രതനെ ഏൽപ്പിച്ചു. പിന്നീട്, അദ്ദേഹം തന്റെ ഭൌതികജീവിതത്തിന് വിരാമമിട്ടു. പ്രിയവ്രതനാകട്ടെ, ഭഗവദ്ചരണാരവിന്ദങ്ങളിൽ മനസ്സുറപ്പിച്ചുകൊണ്ട് പൂർണ്ണമായ നിസ്സംഗതയോടുകൂടി രാജ്യപാലനമേറ്റെടുത്തു.

പിന്നീട് പ്രിയവ്രതൻ വിശ്വകർമ്മാവിന്റെ മകളായ ബർഹിഷ്മതിയെ വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിന് തന്നെപ്പോലെതന്നെ സർവ്വഗുണസമ്പന്നന്മാരായ പത്തുപുത്രന്മാരുണ്ടായി. ഇവരെ കൂടാതെ ഊർജ്ജസ്വതി എന്ന പേരിൽ ഒരു പുത്രിയും അദ്ദേഹത്തിന് ജനിച്ചു. പുത്രന്മാർക്ക് അദ്ദേഹം യഥാക്രമം അഗ്നിയുടെ വിവിധനാമങ്ങളായ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെ നാമകരണം ചെയ്തു. അതിൽ കവിയും മഹാവീരനും സവനനും ബ്രഹ്മചാരികളായിരുന്നു. തുടക്കം മുതലേ ബ്രഹ്മചര്യം ശീലിച്ച ഇവർ പിന്നീട് പരമഹംസപദത്തിലേക്കുയർന്നു. ലോകങ്ങൾക്കെല്ലാം സർവ്വാധാരവും മുമുക്ഷുക്കളുടെ ഏക ആശ്രയവുമായ ശ്രീവാസുദേവന്റെ സ്മരണയിൽ അവർ മനസ്സിനേയും ഇന്ദ്രിയങ്ങളേയും സംയമനം ചെയ്തുകൊണ്ട് സന്യാസജീവിതം നയിച്ചു. ഭക്തിയിലൂടെ ഭൌതികതയിൽ നിന്നകന്ന് അവർ സ്വയം പരിശുദ്ധരായി. അതിലൂടെ, സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്ന ഭഗവാനും തങ്ങളും ഒന്നാണെന്ന പരംബോധം അവരിലുറച്ചു.

ഹേ രാജൻ!, മറ്റൊരു പത്നിയിൽ പ്രിയവ്രതമഹാരാജാവിന് ഉത്തമൻ, താമസ്സൻ, രൈവതൻ എന്നീ നാമങ്ങളോടെ മൂന്ന് പുത്രന്മാരുണ്ടായി. അവർ പിന്നീട് മന്വന്താരാധിപന്മാരായി ഏറെക്കാലം ഭൂമിയെ പരിപാലിച്ചു. പ്രിയവ്രതൻ 110 അർബുദവർഷക്കാലം ഭൂമണ്ഢലത്തെ പരിപാലിച്ചു. അദ്ദേഹം അമ്പും വില്ലും തന്റെ കരുത്തുറ്റ കരങ്ങൾകൊണ്ട് സ്പർശിക്കുന്ന മാത്രയിൽത്തന്നെ അധർമ്മം പേടിച്ചോടിയൊളിക്കുമായിരുന്നു. പ്രിയവ്രതൻ തന്റെ ഭാര്യയായ ബർഹിഷ്മതിയെ അതിരറ്റ് സ്നേഹിച്ചു. ദിവസങ്ങൾ കടന്നുപോകുന്തോറും ആ സ്നേഹം അന്ധമായിക്കൊണ്ടിരുന്നു. സ്ത്രീത്വം തുളുമ്പുന്ന അവളുടെ ഓരോ ചലങ്ങളിലും അദ്ദേഹം ആകൃഷ്ടനായി. മഹാത്മാവായിരുന്ന പ്രിയവ്രതൻ തത്ക്കാരണത്താൽ ഒരു സാധാരണ മനുഷ്യന്റെ തലത്തിലേക്ക് താഴ്ത്തപ്പെട്ടു.

എന്നാൽ, അദ്ദേഹത്തിന്റെ ഭരണം ഈരേഴുപതിനാലുലോകങ്ങളിലും വാഴ്ത്തപ്പെട്ടു. ഒരിക്കൽ സൂര്യന്റെ ഭ്രമണത്തെ സംബന്ധിച്ച് പ്രിയവ്രതൻ അസന്തുഷ്ടനായി. കാരണം, സദാ സമയവും സുമേരുവിനുചുറ്റും വലംവച്ചുകൊണ്ടിരുന്ന സൂര്യദേവൻ, ആ പർവ്വതത്തിന്റെ തെക്കുവശമെത്തുമ്പോൾ വടക്കുവശത്തും, അതുപോലെ, വടക്കുവശമെത്തുമ്പോൾ തെക്കുവശത്തും പ്രകാശം കുറഞ്ഞുകാണുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നെങ്കിൽപോലും ഈ കാര്യം പ്രിയവ്രതന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹം തന്റെ രഥത്തിലേറി സൂര്യന് പിറകേ മറ്റൊരു സൂര്യനായി യാത്ര ചെയ്തുകൊണ്ട് പ്രസ്തുത പ്രശ്നത്തിന് പരിഹാരം കണ്ടു. പ്രിയവ്രതന്റെ രഥചക്രങ്ങൾ ഭൂമിയിൽ പതിപ്പിച്ച അടയാളങ്ങൾ പിന്നീട് ഏഴു സമുദ്രങ്ങളായിമാറിക്കൊണ്ട് ഭൂമണ്ഢലത്തെ ഏഴ് ദ്വീപുകളായി വിഭജിച്ചു. ഈ ദ്വീപുകൾ ജംബൂ, പ്ലക്ഷ, ശാൽമലി, കുശം, ക്രൌഞ്ചം, ശാകം, പുഷ്കരം എന്നിങ്ങനെ അറിയപ്പെടുന്നു. ഓരോ ദ്വീപും അതിന്റെ തൊട്ടുമുമ്പുള്ള ദ്വീപിനേക്കാൾ ഇരട്ടി വിസ്തീർണ്ണമുള്ളവയാണെന്ന് മാത്രമല്ല, അവയോരോന്നും ഉപ്പ്, കരിമ്പ്, മദ്യം, വെണ്ണ, പാൽ, തൈര്, മധുരം എന്നിവയുടെ സ്വഭാവത്തോടുകൂടിയ വ്യത്യസ്ഥങ്ങളായ സമുദ്രജലങ്ങളാൽ ചുറ്റപ്പെട്ടിരുന്നു. ഈ സമുദ്രങ്ങളോരോന്നും അത് ചുറ്റിനിൽക്കുന്ന ദ്വീപിന്റെ അതേ വിസ്തീർണ്ണമുള്ളവയായിരുന്നു. ഈ ദ്വീപുകളെ പ്രിയവ്രതൻ തന്റെ ആഗ്നിധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, മേധാതിഥി, വീതിഹോത്രൻ എന്നീ ഏഴുപുത്രന്മാർക്കായി വിഭജിച്ചുകൊടുത്തു. പിതാവിന്റെ ആജ്ഞയ സ്വീകരിച്ചുകൊണ്ട് അവർ ആ ദ്വീപുകളുടെ പാലനം ചെയ്തു. പരീക്ഷിത്ത് രാജാവേ!, പ്രിയവ്രതൻ തന്റെ മകളായ ഊർജ്ജസ്വതിയെ ശുക്രാചാര്യന് വിവാഹം ചെയ്തുകൊടുത്തു. ശുക്രാചാര്യന് അവളിൽ ദേവയാനി എന്ന ഒരു പുത്രി ജനിച്ചു.

ഹേ മഹാരാജൻ!, ഭഗവദ്കൃപയുണ്ടെങ്കിൽ വിശപ്പ്, ദാഹം, ദുഃഖം, മോഹം, ജര, മരണം മുതലായ വികാരങ്ങളിൽനിന്നും ജീവന് മുക്തി ലഭിക്കുന്നു. അതുപോലെ, മനസ്സും പഞ്ചേന്ദ്രിയങ്ങളും അവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. ചണ്ഡാളനാണെങ്കിൽകൂടി ഭക്തിയോടുകൂടി ഭഗവദ്നാമത്തെ ഉച്ഛരിക്കുന്നതിലൂടെ അവൻ ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോക്ഷം നേടുന്നു.

പ്രിയവ്രതമഹാരാജൻ തന്റെ ഗൃഹസ്ഥാശ്രമജീവിതം കഴിയുന്നത്ര ആസ്വാദ്യകരമായിത്തന്നെ അനുഭവിച്ചു. ജീവിതം ഭഗവാനിലും ഗുരുവായ നാരദരിലും സമർപ്പിക്കപ്പെട്ടതായിരുന്നുവെങ്കിലും, താൻ അതിനുള്ളിൽ ദിനംതോറും വല്ലാതെ അകപ്പെട്ടുപോകുന്നതായി അദ്ദേഹത്തിനറിയാൻ കഴിഞ്ഞു. ആ സമയം മനസ്സ് വല്ലാതെ പ്രക്ഷുപ്തമാകുകയും, തുടർന്ന് അദ്ദേഹം വീണ്ടും സന്യാസജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്തു. വിഷയങ്ങളിൽ ഇത്രകണ്ട് ആസക്തനായതിൽ പ്രിയവ്രതന് തന്നോടുതന്നെ പുച്ഛം തോന്നി. ഈ ഗൃഹാന്ധകൂപത്തിൽനിന്ന് എങ്ങനെയെങ്കിലും കരകയറിയേ മതിയാക്കൂ എന്നദ്ദേഹം മനസ്സിലുറപ്പിച്ചു. ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു കുരങ്ങനെപ്പോലെ അദ്ദേഹം സ്വയത്തെ കണ്ടറിഞ്ഞു. ഭഗവദനുഗ്രഹത്താൽ വീണ്ടും ആത്മീയജീവിതത്തിലേക്ക് തിരിച്ചുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യഭാരത്തെ പുത്രന്മാരിലേൽപ്പിച്ചതിനുശേഷം, പ്രിയവ്രതമഹാരാജാവ് ഭഗവദഭിമുഖനായി തന്റെ ജീവിതം തുടർന്നു. പുത്രം, കളത്രം, ഗൃഹം, രാജ്യം, അങ്ങനെ എല്ലാ ഭൌതിക സുഖഭോഗങ്ങളിൽനിന്നും വിരക്തിനേടി അദ്ദേഹം സർവ്വസംഗപരിത്യാഗിയായിമാറി. അദ്ദേഹത്തിന്റെ നിർമ്മലമായ ഹൃദയത്തിൽ ഭഗവദ്മഹിമകൾ മാത്രം വിളയാടി. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സ് ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചു.

മനുഷ്യർ ഉടമസ്ഥാവകാശങ്ങൾക്കുവേണ്ടി തമ്മിൽ തല്ലാതിരിക്കുവാനായി അദ്ദേഹം നദികളേയും പർവ്വതങ്ങളേയും കാടുകളേയും പ്രത്യേകം പ്രത്യേകം വിഭജനം ചെയ്തുവച്ചു. നാരദരുടെ ഉപദേശങ്ങളിലൂടെ പ്രിയവ്രതൻ ഇഹപരങ്ങളുടെ നിസ്സാരതയെ മനസ്സിലാക്കി. മൂലോകങ്ങളിലും സകാമകർമ്മങ്ങൾ ചെയ്തുണ്ടാകുന്ന യാതൊരു ഭൌതിക ഐശ്വര്യവും നരകതുല്യമായി അദ്ദേഹം കണ്ടറിഞ്ഞു.



ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.



ഓം തത് സത്.




< Previous          Next >


Activities of Priyavratha Maharaja, Srimad Bhagavatham

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...