2015 ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2015 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം
അദ്ധ്യായം - 30 (കപിലോപദേശം - സകാമകർമ്മം, ഹാനീകരം)

കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു. 

അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത്ര തീവ്രമായ അനുരാഗം അവർക്ക് വിഷയങ്ങളിലുണ്ടാക്കുന്നത്. ഈ മായാബന്ധനത്തിൽപ്പെട്ട് സ്വരൂപവും, ജ്ഞാനവും മറന്ന് അവർ തനിക്കുവന്നുചേർന്ന മഹാഭാഗ്യത്തിൽ അത്യധികം അഭിമാനിക്കുകയുംചെയ്യുന്നു. സദാസമയവും ഇങ്ങനെ പുത്രദാരാദികളെയോർത്ത് വ്യാകുലചിത്തനായി, അവരുടെ ക്ഷേമാർത്ഥം ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങളുമായി, മൂഢരായ മനുഷ്യർ നിരന്തരം പാപകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഷയി, ഇങ്ങനെ മായയിൽ മോഹിതനായി തന്റെ ഹൃദയവും ഇന്ദ്രിയങ്ങളും കുടുംബത്തിനായി ദാനംചെയ്യുന്നു. അവരുടെ ആശ്ലേഷങ്ങളിലും മധുരഭാഷണങ്ങളിലും അവന് നാൾതോറും രതി കൂടികൂടിവരുന്നു. തന്റെ മക്കളുടെ തേൻ ചോരുന്ന വാക്കുകളിൽ ആകൃഷ്ടനാകുന്നു. അങ്ങനെ നയതന്ത്രപരമായ സവിശേഷതകളോടെ ഒരു ഗൃഹസ്ഥാശ്രമി തന്റെ ഗൃഹത്തിൽ കഴിയുന്നു. തനിക്കും കുടുംബത്തിനും യഥാസമയം വന്നുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നാലാവുംവിധം തരണംചെയ്തുകൊണ്ട് അവൻ ജീവിതത്തിൽ മുന്നോട്ടുപോകുന്നു. കാലപ്രഭാവത്തിനെതിരെ അവൻ നടത്തുന്ന പ്രതിപ്രവർത്തനങ്ങളിൽ വിജയിക്കുന്നപക്ഷം സന്തോഷിക്കുകയും, അല്ലാത്തവേളയിൽ ദുഃഖിക്കുകയും ചെയ്യുന്നു. അവൻ ഹിംസിച്ചും പിടിച്ചുപറിച്ചും ആവുന്നത്ര ധനം തന്റെ കുടുമ്പത്തിന്റെ സുഖത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടുന്നു. അതിന്റെ നേരിയ അംശം മാത്രമനുഭവിച്ചുകൊണ്ട്, താൻ ആർക്കുവേണ്ടിയാണോ ഇക്കണ്ടധനമൊക്കെ ആർജ്ജിച്ചത് അവർക്കുവേണ്ടിത്തന്നെ തന്റെ കർമ്മഫലപ്രാപ്തമായ നരകത്തിലേയ്ക്ക് ആണ്ടുപതിക്കുകയും ചെയ്യുന്നു. 

കുടുംബഭരണം കാര്യക്ഷമമാക്കാനുള്ള പരിശ്രമത്തിൽ പരാജിതനാകുമ്പോഴൊക്കെ അവൻ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധാർമ്മികതയിലേക്ക് മുന്നേറുകയും ഒടുവിൽ ശാരീരികമായും മാനസീകമായും തീർത്തും തളരുന്ന അവസ്ഥയിൽ അത്യാഗ്രഹത്താൽ പരാർത്ഥം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സ്വകുടുംബത്തെ വേണ്ടവിധം പരിപാലിക്കാൻ കഴിയാതെ ആ ഹതഭാഗ്യൻ തന്റെ സർവൈശ്വര്യങ്ങളും വൃഥാവിലാക്കുന്നു. അവൻ തന്റെ പരാജയത്തെ വീണ്ടും ഓർത്തോർത്ത് പരിതപിക്കുന്നു. ഈ സമയം, ജീവിതത്തിൽ പരാജിതനായ അവനെ, കായികശേഷി നശിച്ച കാളയെ കൃഷിക്കാർ ഉപേക്ഷിക്കുന്നതുപോലെ, പുത്രദാരാദിബന്ധുജനങ്ങൾ നിഷ്കരുണം അവഗണിച്ചുതുടങ്ങുന്നു. ഒരുകാലത്ത് തന്നാൽ ഭരിക്കപ്പെട്ടവൻ വർത്തമാനകാലത്ത് തന്നെ ഭരിക്കുമ്പോഴും ആ മൂഢൻ കുടുംബാസക്തിയിൽനിന്നും വിരക്തിനേടാൻ ശ്രമിക്കുന്നില്ല. 

ഒടുവിൽ ജരാനരകൾ ബാധിച്ച് വൈരൂപ്യനായി അവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. ശുനകനെപ്പോലെ അലക്ഷ്യമായി, കിട്ടുന്നതെന്തും ഭക്ഷിച്ച്, കിടക്കയുംവിടാതെ ഒരിടത്ത് ചുരുണ്ടുകൂടുന്നു. അജീർണ്ണം ബാധിച്ച് അല്പാഹാരനും അല്പചേഷ്ടിതനുമായി നാൾക്കൊന്നിന് ക്ഷയിച്ചുവരുന്നു. ആ അവസ്ഥയിൽ അവന്റെ കണ്ണുകൾ പുറത്തേക്കുതള്ളുന്നു. നാഡികളിൽ അങ്ങിങ്ങ് കഫം കട്ടപിടിക്കുന്നു. ശ്വാസോച്ഛ്വാസം പ്രയാസകരമായി ഭവിക്കുന്നു. ശ്വസിക്കുമ്പോൾ തൊണ്ടയിൽനിന്നും "ഗുരഗുര" എന്ന പ്രത്യേകശബ്ദമുതിർക്കുന്നു. ഈവിധം ശാരീരികവും മാനസീകവുമായ യാതനകളിലൂടെ മൃത്യുവിന്റെ പിടിയിലായ മനുഷ്യൻ ഒടുവിൽ സ്വജനങ്ങളുടേയും സുഹൃത്തുക്കളുടേയും കണ്മുന്നിൽവച്ച് തന്റെ ശരീരമുപേക്ഷിക്കുന്നു. കാലപാശത്താൽ ബന്ധിക്കപ്പെട്ട അവൻ ആഗ്രഹിച്ചിട്ടും ഒരുവാക്കുപോലും അവരോടുരിയാടാൻ കഴിയാതെ വിവശനാകുന്നു. കുടുംബഭരണമേറ്റെടുത്ത് അജിതേന്ദ്രിയനായി കാലം പോക്കുന്ന മനുഷ്യൻ സ്വജനമധ്യത്തിൽ കിടന്ന്, അവർ നെഞ്ചംതകർത്ത് വാവിട്ടലയ്ക്കുന്ന ദയനീയരംഗം അത്യന്തം വേദനയോടെ കണ്ടുകൊണ്ട് മൃത്യുവിന് വശംഗതനാകുന്നു. തന്റെമുന്നിൽ കോപാഗ്നി ജ്വലിപ്പിച്ച് തുറിച്ചകണ്ണുകളോടെ നിൽക്കുന്ന യമദൂതരെക്കണ്ടുഭയന്ന് അവൻ കിടക്കയിൽത്തന്നെ മലമൂത്രവിസർജ്ജനംചെയ്യുന്നു. 

രാജഭടന്മാർ കുറ്റവാളികളെ വരിഞ്ഞുകെട്ടികൊണ്ടുപോകുന്നതുപോലെ ദൂതന്മാർ അവനെ കരുത്തുറ്റ കയർ‌കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ബന്ധിച്ച് അവന്റെ സൂക്ഷ്മശരീരത്തെ ആവരണംചെയ്തുകൊണ്ട് ശിക്ഷിക്കുവാനായികൊണ്ടുപോകുന്നു. പോകുന്നവഴിയിൽ അവൻ അവരുടെ ബലിഷ്ഠമായ കൈകളിൽകിടന്ന് പരിഭ്രാന്തനായി വിറയ്ക്കുന്നു. നായ്ക്കൾ കുരച്ചുകൊണ്ടോടിയടുത്ത് അവന്റെ ശരീരത്തെ കടിച്ചുകീറുന്നു. ആ അവസരത്തിൽ മനുഷ്യൻ തന്റെ പൂർവ്വകാലവൃത്തികളെയോർത്ത് പരിതപിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ, കാട്ടുതീജ്വാലകളുടെ നടുവിലൂടെ, അഴൽപൊങ്ങുന്ന മണൽപരപ്പിലൂടെ അവൻ യമലോകത്തേക്ക് ചുവടുകൾവയ്ക്കുന്നു. വിശപ്പും ദാഹവുംകൊണ്ടവശനായി നടക്കാൻ കഴിയാതെ തളർന്നുവീഴാൻതുടങ്ങുന്ന അവന്റെമേൽ ചാട്ടവാറുകൾ ആഞ്ഞുപതിയുന്നു. ആ പെരുവഴിയിൽ കുടിക്കാൻ ജലമോ, വിശ്രമിക്കാൻ ഇടമോ, ആഹരിക്കാൻ അന്നപാനാദികളോ ലഭ്യമാകാതെ വലയുന്നു. ആ വിവശതയിൽ വഴിയിൽ അവൻ ബോധം നഷ്ടപ്പെട്ട് തളർന്ന് നിലം‌പതിക്കുന്നു. എന്നാൽ, നിർദ്ദയരായ യമദൂതന്മാർ അവനെ വീണ്ടും വലിച്ചെഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവർ അവനെ യമരാജനുമുന്നിൽ ഹാജരാക്കുന്നു. 

മൂന്ന് മുഹൂർത്തംകൊണ്ട്, പാപിയായ മനുഷ്യൻ തൊണ്ണൂറ്റിയൊമ്പതിനായിരം യോജനദൂരം പിന്നിട്ട്, അവിടെയെത്തി, തനിക്കനുഭവിക്കേണ്ടതായ നരകയാതനകൾക്ക് തുടക്കം കുറിക്കുന്നു. ചിലപ്പോൾ അവനെ യമദൂതർ ആളിപ്പടരുന്ന തീജ്വാലയിലേക്കെടുത്തെറിയുന്നു. ചിലർക്ക് സ്വന്തമോ മറ്റുള്ളവരുടേയോ ചുട്ട ശരീരം ഭക്ഷിക്കേണ്ടിവരുന്നു. അവന്റെ കുടൽമാല കഴുകന്മാരും വേട്ടനായ്ക്കളും ചേർന്ന് കൊത്തിയും കടിച്ചും വെളിയിലെടുക്കുന്നു. താൻ സ്വയം കാൺകെ തന്റെ ശരീരത്തെ തേളുകളും, സർപ്പങ്ങളും, മശകങ്ങളുംചേർന്ന് പീഡിപ്പിക്കുന്നു. മറ്റുള്ള ജന്തുക്കൾ അവനെ കടിച്ചുമുറിവേൽപ്പിക്കുന്നു. പിന്നീടവന്റെ ശരീരം യമദൂതന്മാർ തുണ്ടംതുണ്ടമായി വെട്ടിമുറിക്കുന്നു. ആനകൾ അവനെ വലിച്ചുകീറുന്നു. മലമുകളിൽനിന്ന് പിന്നീടവനെ തൂക്കി താഴേക്ക് വീശിയെറിയുന്നു. ജലത്തിനടിയിലോ ഗുഹകൾക്കുള്ളിലോ തടഞ്ഞുവയ്ക്കുന്നു. നിഷിദ്ധമായ ശാരീരികസംഭോഗങ്ങൾ ചെയ്തുവന്ന മനുഷ്യരെ അവർ അവിടെ താമിശ്രം, അന്ധതാമിശ്രം, രൗരവം എന്നീനാമങ്ങളോടുകൂടിയ പ്രത്യേകനരകങ്ങളിലേക്ക് തള്ളുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ജീവഭൂതങ്ങളനുഭവിക്കുന്ന സ്വർഗ്ഗീയസുഖങ്ങളും നരകയാതനകളും നമുക്കീഭൂമിയിൽത്തന്നെ കാണാനാകും. പാപം ചരിച്ചവർ ഈ ശരീരമുപേക്ഷിച്ചതിനുശേഷവും പ്രസ്തുതകർമ്മമൊടുങ്ങുവോളം മറ്റൊന്ന് സ്വീകരിച്ചുകൊണ്ട് ഇവിടെ നരകയാതനകളനുഭവിക്കുന്നു. അങ്ങനെയുള്ളവർ നരകത്തിന്റെ ഏറ്റവും ഇരുൾമൂടിയ ഭാഗത്തേക്കെത്തപ്പെടുന്നു. സഹജീവികളെ ചതിച്ചും പറ്റിച്ചുമുണ്ടാക്കിയിട്ടുള്ള അന്യായാർജ്ജിതവിത്തമെല്ലാം അവിടേയ്ക്കുള്ള വഴിച്ചിലവിനായിമാത്രം ഉപകരിക്കപ്പെടുന്നു. ദൈവേച്ഛയാൽ ഇങ്ങനെ അവർ ചെയ്ത പാപവൃത്തികളുടെ ഫലമായി പലതരത്തിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നെന്നേയ്ക്കുമായി ധനം നഷ്ടപെട്ടവർ വിലപിക്കുന്നതുപോലെ അവർ വാവിട്ടലയ്ക്കുന്നു. 

വിധിക്കപ്പെട്ട കർമ്മങ്ങളുപേക്ഷിച്ച്, അധാർമ്മികവൃത്തികളിലേർപ്പെട്ട് തന്റെ കുടുംബം പോറ്റിയ മനുഷ്യനെ നരകത്തിലെ ഏറ്റവും ഇരുൾമൂടിയ ഇടമായ അന്ധതാമിശ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ ഇക്കണ്ട നരകയാതനകളെല്ലാമനുഭവിച്ചതിനുശേഷം, എണ്ണമറ്റ നീചയോനികളിൽക്കൂടി ഒന്നൊന്നായിക്കടന്ന്, മർത്ത്യജന്മത്തിനുതൊട്ടുതാഴെയുള്ള യോനിയിൽ ജന്മമെടുക്കുന്നതോടെ അവന്റെ പാപഭാരം ഏറെക്കുറെ കാലഹരണപ്പെട്ടുപോകുന്നു. തത്‌ഫലമായി ജന്മാന്തരങ്ങൾകൊണ്ട്, അവൻ ഇവിടെ ഭൂമിയിൽ മനുഷ്യനായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം , മുപ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്





10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...