2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

8.13 ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 13
(ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.)



ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്തുരാജൻ!, വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന ഏഴാമത്തെ മനുവിന്റെ കാലമാണു് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതു. ഈ ശ്രാദ്ധദേവന്റെ പത്ത് പുത്രന്മാർ ഇഷ്വാകു, നഭഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്തൻ, നാഭാഗൻ, ദിഷ്ടൻ, കരൂഷൻ, പൃഷഘ്നൻ, വസുമാൻ എന്നിവരാണു. ഈ മന്വന്തരത്തിൽ പ്രധാന ദേവന്മാരായിരിക്കുന്നത് ദ്വാദശാദിത്യന്മാർ, അഷ്ടവസുക്കൾ, ഏകാ‍ദശരുദ്രന്മാർ, വിശ്വേദേവന്മാർ, മരുത്തുക്കൾ, അശ്വിനീദേവതകൾ, ഋഭുക്കൾ, എന്നിവരും, അതുപോലെ, അവരുടെ ഇന്ദ്രൻ പുരന്ദരനുമാണു. കശ്യപൻ, അത്രി, വസിഷ്ടൻ, വിശ്വാമിത്രൻ, ഗൌതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരാണു ഇക്കാലത്തിൽ സപ്തർഷികൾ. ഈ മന്വന്തരത്തിൽ വിഷ്ണുഭഗവാൻ പന്ത്രണ്ടാമത്തെ ആദിത്യനായി കശ്യപാദിതികളുടെ പുത്രനായ വാമനമൂർത്തിയായി അവതരിക്കുകയുണ്ടായി. രാജാവേ!, ഇങ്ങനെ ഏഴ് മന്വന്തങ്ങളെപ്പറ്റി ഞാൻ അങ്ങയോടിതിനകം പറഞ്ഞുകഴിഞ്ഞു. ഭഗവദവതാരത്തോടുകൂടി ഇനി വരാൻപോകുന്ന മറ്റേഴു മന്വന്തരങ്ങളേപറ്റിയും ഞാൻ ചൊല്ലിത്തരുന്നുണ്ടു.

രാജൻ!, വിവസ്വാന്റെ പത്നിമാരായ സംജ്ഞയും ഛായയും വിശ്വകർമ്മാവിന്റെ പുത്രിമാരാണു. അവരെക്കുറിച്ചു് മുമ്പും ഞാൻ അങ്ങയോടു പറഞ്ഞിട്ടുള്ളതാണു. വിവസ്വാന് ബഡവയെന്ന മൂന്നാമതൊരു പത്നിയുള്ളതായും ചിലർ പറയാറുണ്ടു. സംജ്ഞയുടെ മക്കൾ യമൻ, യമി, ശ്രാദ്ധദേവൻ എന്നിവരാണു. ഛായയുടെ മക്കൾ സാവർണ്ണിയെന്ന ഒരു പുത്രനും, സംവരണന്റെ ഭാര്യയായിരുന്ന തപതിയെന്ന ഒരു പുത്രിയും, മൂന്നാമതായി ശനൈശ്ചരനുമാണു. അശ്വിനീദേവകൾ ബഡവയുടെ പുത്രന്മാരാണെന്ന് പറയപ്പെടുന്നു. രാജൻ!, ഈ സാവർണ്ണിയായിരിക്കും എട്ടാം മന്വന്തരത്തിൽ മനുവായി ഭവിക്കുന്നതു. നിർമ്മോകൻ, വിരജസ്കൻ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരായിത്തീരും. എട്ടാം മന്വന്തരത്തിൽ സുതപസ്സുക്കൾ, വിരജന്മാർ, അമൃതപ്രഭന്മാർ മുതലായവർ മുഖ്യദേവന്മാരായും, വിരോചനന്റെ പുത്രനായ മഹാബലി ദേവേന്ദ്രനായും ഭവിക്കും. ഈ മഹാബലിയാകട്ടെ, കഴിഞ്ഞ മന്വന്തരത്തിൽ മൂന്നടി മണ്ണ് യാചിച്ചുവന്ന വാമനമൂർത്തിക്ക് ഭൂമിയെ മുഴുവനായി ദാനം ചെയ്ത്, ഭഗവദനുഗ്രഹമായി ഇന്ദ്രപദവിയെ അനുഭവിച്ച് പിന്നീട് പരമമായ സിദ്ധിയെ പ്രാപിക്കുന്നതാണു. മഹാബലി ഭഗവാനെ പ്രീതിപ്പെടുത്തി സ്വർഗ്ഗത്തേക്കാൾ മികച്ചതായ സുതലത്തിൽ ഇപ്പോൾ ഇന്ദ്രനെപ്പോലെ വാഴുകയാണു. രാജാവേ!, എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ ഗാലവൻ, ദീപ്തിമാൻ, പരശുരാമൻ, അശ്വത്ഥാമാവു്, കൃപാചാര്യർ, ഋഷ്യശൃംഗൻ, എന്റെ പിതാവായ വേദവ്യാസൻ എന്നിവരായിരിക്കും. ഇപ്പോൾ അവരെല്ലാം തങ്ങളുടെ ആശ്രമമണ്ഡലത്തിൽ സ്വയോഗബലത്താൽ വസിക്കുന്നു. അന്ന്, ഭഗവാൻ ഹരി ദേവഗുഹ്യൻ, സരസ്വതി എന്നീ ദമ്പദിമാരിൽനിന്നും സാർവ്വഭൌമൻ എന്ന നാമധേയത്തിലവതരിച്ച് പുരന്ദരനെന്ന ഇന്ദ്രനിൽനിന്നും ദേവേന്ദ്രസ്ഥാനം തട്ടിയെടുത്ത് മഹാബലിക്ക് നൽകുന്നതാണു.

രാജാവേ!, ഒമ്പതാമത്തെ മനു വരുണദേവനിൽനിന്നുണ്ടായ ദക്ഷസാവർണ്ണിയാണു. അദ്ദേഹത്തിന്റെ പുത്രന്മാർ ഭൂതകേതു, ദീപ്തികേതു എന്നിവരും. അന്ന്, പാരന്മാർ, മരീചിഗർഭൻ മുതലായവർ മുഖ്യദേവതകളായും, അത്ഭുതൻ എന്നവൻ ഇന്ദ്രനായും, ദ്യുതിമാൻ മുതലായവർ സപ്തഋഷികളായും ഭവിക്കും. വിഷ്ണുവിന്റെ അംശമായി ഋഷഭദേവൻ അന്നവവതരിക്കുന്നതാണു. അവൻ മൂലോകങ്ങളേയും അത്ഭുതനെന്ന അന്നത്തെ ഇന്ദ്രന് അനുഭവിക്കാനായി നേടിക്കൊടുക്കുന്നതുമാണു.

തുടർന്നുള്ള പത്താം മന്വന്തരത്തിൽ ഉപശ്ലോകന്റെ പുത്രനായ ബ്രഹ്മസാവർണ്ണി എന്ന മഹാനായിരിക്കും മനുവായി വരുന്നതു. ഭൂരിഷേണാദികൾ അദ്ദേഹത്തിന്റെ പുത്രന്മാരും, ഹവിഷ്മാൻ, സുകൃതി, സത്യൻ, ജയൻ, മൂർത്തി, തുടങ്ങിയവർ സപ്തർഷികളും, സുവാസൻ, വിരുദ്ധൻ മുതലായവർ പ്രധാനദേവതകളായും, ശംഭു ഇന്ദ്രനായും ഭവിക്കുന്നതാകുന്നു. അന്ന്, ശ്രീനാരായണൻ വിശ്വസൃക്കിന്റെ വീട്ടിൽ വിഷൂചിയെന്ന അദ്ദേഹത്തിന്റെ പത്നിയിൽ സ്വാംശത്താൽ വിശ്വക്സേനനെന്ന നാമധേയത്തിലവതരിച്ച് ഇന്ദ്രനായ ശംഭുവിന് സഹായിയായി ഭവിക്കും.

രാജാവേ!, ധർമ്മസാവർണ്ണിയായിരിക്കും പതൊനൊന്നാമത്തെ മനുവായി ഭവിക്കുന്നതു. സത്യൻ, ധർമ്മൻ, എന്ന് തുടങ്ങുന്ന പത്തുപേർ അദ്ദേഹത്തിന്റെ പുത്രന്മാരും, വിഹംഗമന്മാർ, കാമഗമന്മാർ, നിർവ്വാണരുചികൾ എന്നിവർ ദേവന്മാരും, വൈധൃതൻ ഇന്ദ്രനും, അരുണാദികൾ സപ്തർഷികളുമായിരിക്കും. ആ മന്വന്തരത്തിൽ ആര്യകപുത്രനായി വൈധൃതാദേവിയിൽ ധർമ്മസേതുവെന്ന പേരിൽ ശ്രീഹരി അവതാരം കൊണ്ട് മൂന്നുലോകത്തിലും പ്രസിദ്ധനായി അവയെ കാത്തുരക്ഷിക്കുന്നതാണു.

രാജൻ!, പന്ത്രണ്ടാമത്തെ മനു രുദ്രസാവർണ്ണിയെന്നു പേരുള്ളവനായിരിക്കും. ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ തുടങ്ങിയവർ ആ മനുവിന്റെ പുത്രരായി ഭവിക്കും. ദേവേന്ദ്രൻ അന്ന് ഋതധാമാവായിരിക്കും. ഹരിതാദികൾ ദേവന്മാരും. തപോമൂർത്തി, തപസ്വീ, അഗ്നീധ്രകൻ എന്നുതുടങ്ങിയവർ അക്കാലം സപതർഷിമാരായി ഭവിക്കും. രാജൻ!, സത്യസഹസ്സിന്റേയും സുനൃതയുടേയും പുത്രനായി സ്വധാമാവു് എന്ന നാമത്തിൽ വിശ്വവിഖ്യാതനായി ശ്രീമഹാവിഷ്ണുവിന്റെ അംശപുരുഷൻ അവതരിച്ച് രുദ്രസാവർണ്ണിമനുവിന്റെ ആ മന്വന്തരത്തെ പാലിക്കുന്നതാണു.

പരീക്ഷിത്തേ!, ആത്മവാനായ ദേവസാവർണ്ണിയായിരിക്കും പതിമൂന്നാം മനു. ചിത്രസേനൻ, വിചിത്രൻ മുതലായവർ അദ്ദേഹത്തിനു് പുത്രന്മാരായി ജനിക്കും. അപ്പോൾ, സുകർമ്മാക്കൾ, സുത്രാമാക്കൾ തുടങ്ങിയവർ ദേവന്മാരും, ദിവസ്പതി ഇന്ദ്രനും, നിർമ്മോകൻ, തത്വദർശൻ മുതലായവർ സപ്തർഷികളായും ഭവിക്കുന്നതാണു. അന്ന്, ബൃഹതിയെന്ന ദേവഹോത്രന്റെ ഭാര്യയിൽ ഭഗവാൻ ഹരി സ്വാംശേന പുത്രനായി അവതരിച്ച് യോഗേശ്വരൻ എന്ന നാമത്തോടെ ദിവസ്പതിയെന്ന ഇന്ദ്രനെ പരിപാലിച്ചുകൊള്ളും.

രാജൻ!, തുടർന്ന്, പതിനാലാമത്തെ മനുവായി ഇന്ദ്രസാവർണ്ണി എത്തുകയും, ഉരുബുദ്ധി, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവർണ്ണിയുടെ മക്കളായി ഭവിക്കുകയും ചെയ്യും. പവിത്രന്മാർ, ചാക്ഷുഷന്മാർ മുതലായവർ ദേവന്മാരും, ശുചിയെന്നവൻ ഇന്ദ്രനായും, അഗ്നി, ബാഹു, ശുചി, ശുദ്ധൻ, മാഗധൻ മുതൽ‌പേർ സപ്തഋഷികളായും ഭവിക്കും.  ഹേ മഹാരാജൻ!, ആ മന്വന്തരത്തിൽ മഹാവിഷ്ണു വിതാനസത്രായണദമ്പദിമാർക്ക് ബൃഹദ്ഭാനുവെന്ന പുത്രനായി സ്വാംശത്താലവതരിക്കുകയും, വേദോക്തങ്ങളായ കർമ്മപദ്ധതികളെ പ്രചരിപ്പിക്കുകയും ചെയ്യും. രാജാവേ!, ഇങ്ങനെ അങ്ങേയ്ക്കുവേണ്ടി ഞാൻ പതിനാലു് മന്വന്തരങ്ങളേക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. ഈ പതിനാലു് മന്വന്തരങ്ങൾ ചേർന്ന് ആയിരം യുഗങ്ങളുള്ള ഒരു കല്പകാലം കണക്കാക്കപ്പെട്ടിരിക്കുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം തിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Description of seven to fourteen manvantharas, its devas, indras, saptharshis and the incarnations of the Lord Hari

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ