2019, ജനുവരി 27, ഞായറാഴ്‌ച

4.12 ധ്രുവമഹാരജൻ ഭഗവദ്ധാമത്തിലേക്ക് പുറപ്പെടുന്നു.


ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 12

(ധ്രുവമഹാരജൻ ഭഗവദ്ധാമത്തിലേക്ക് പുറപ്പെടുന്നു)

Back to Godhead - Volume 11, Number 01 - 1976 മൈത്രേയൻ പറഞ്ഞു: പ്രിയവിദുരരേ!, സ്വായംഭുവമനുവിന്റെ ഉപദേശം സ്വീകരിച്ച് ധ്രുവമഹാരാജൻ തന്റെ കോപത്തെയടക്കി. അദ്ദേഹം യക്ഷവധം പൂർണ്ണമായും അവസാനിപ്പിച്ചു. ഈ വാർത്തയറിഞ്ഞ ധനപതി ധ്രുവന്റെ സന്നിധിയിലെത്തി. യക്ഷകിന്നരചാരണാദികളാൽ സ്തുതിക്കപ്പെട്ട കുബേരൻ തൊഴുകൈയ്യുമായി നിൽക്കുന്ന ധ്രുവനോട് പറഞ്ഞു.

കുബേരൻ പറഞ്ഞു: ഹേ അനഘനായ ക്ഷത്രിയപുത്രാ!, അങ്ങയുടെ മുത്തച്ഛന്റെ വാക്കുകളെ മാനിച്ചുകൊണ്ട് അങ്ങ് ഞങ്ങളോടുള്ള ദുസ്ത്യജമായ വൈരാഗ്യം അവസാനിപ്പിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. യഥർത്ഥത്തിൽ അങ്ങ് യക്ഷന്മാരെയോ യക്ഷന്മാർ അങ്ങയുടെ സഹോദരനെയോ വധിച്ചിട്ടില്ല. ഇവിടെ ജനനമരണങ്ങൾ സംഭവിക്കുന്നത് ഭഗവാൻ ശ്രീഹരിയുടെ കാലത്തിന്റെ ശക്തിയാലാണ്. ജീവികൾ തങ്ങളുടെ സ്വരൂപത്തെ മറന്ന് ശരീരത്തെ താനെന്നും പരനെന്നും കരുതി, ഞാൻ, നീ, എന്ന് വേർതിരിച്ചുകാണുന്നത് അജ്ഞാനം നിമിത്തമാണ്. ഈ തെറ്റിദ്ധാരണയിലൂടെയാണ് ഇവിടെ ജനനമരണങ്ങൾ സംഭവിക്കുന്നതും. അതാകട്ടെ നമ്മളെ തുടരെതുടരെ സംസാരമാകുന്ന ആഴക്കടലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. പ്രിയ ധ്രുവാ!, ഭഗവാൻ അങ്ങേയ്ക് സർവ്വമംഗളങ്ങളും അരുളുമാറകട്ടെ. അധോക്ഷജനായ അവൻ സർവ്വഭൂതങ്ങളിലും പരമാത്മാവായി ഇരിക്കുന്നു. അതുകൊണ്ടുതന്നെ നാമെല്ലാം ഒന്നാണ്. ആയതിനാൽ സർവ്വാശ്രമായ അവനെ ആരാധിക്കുക. സർവ്വാത്മനാ അവനെ ഭജിച്ചുകൊണ്ടിരിക്കുക. കാരണം, അവനുമാത്രമേ നമ്മളെ ഈ ഭവസാഗരത്തിൽനിന്നും മുക്തമാക്കാൻ കഴിയൂ. അവൻ തന്റെ മായാശക്തിയുമായി ഇഴുകിച്ചേർന്നിരിക്കുന്നുവെങ്കിലും, അവളുടെ സകലകർമ്മങ്ങളിൽനിന്നുമകന്നു നിൽക്കുന്നു. ഈ പ്രപഞ്ചത്തിൽ എന്തെല്ലാം സംഭവിക്കുന്നുവോ, അതെല്ലാം അവന്റെ അവ്യക്തമായ മായാശക്തിയാൽ മാത്രമാണ്. ഹേ ഔത്താനപാദാ!, അങ്ങ് ആ പത്മനാഭപരമപുരുഷന്റെ ഭക്തിയിൽ നിരതനായി ജീവിക്കുന്നവനാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങളിൽനിന്ന് എന്ത് വരവും സ്വീകരിക്കുവാൻ അങ്ങ് അർഹനാണ്. വൈമനസ്യം കൂടാതെ ചോദിച്ചുകൊള്ളുക എന്ത് വരമാണ് അങ്ങേയ്ക്ക് എന്നിൽനിന്നും വേണ്ടത്?

മൈത്രേയൻ തുടർന്നു: വിദുരരേ!, യക്ഷരാജാവിന്റെ ഉദാരമായ ആ വാക്കുകൾക്ക് മറുപടിയായി മഹാഭാഗവതനും മഹാമതിയുമായ ധ്രുവൻ പറഞ്ഞത്, തനിക്ക് ഭഗവാൻ നാരായണനിൽ അചഞ്ചലമായ ശ്രദ്ധാഭക്തിസ്മരണകളുണ്ടാവണമെന്നായിരുന്നു. കാരണം, അദ്ദേഹത്തിനറിയാമായിരുന്നു, അതൊന്നുകൊണ്ട് മാത്രമേ ഇവിടെ ഈ ദുഃഷ്കരമായ ഭവസാഗരത്തിൽനിന്നും ജീവന് മുകതമാകാൻ കഴിയുകയുള്ളുവെന്നു. ധ്രുവമഹാരാജവിൽ സമ്പ്രീതനായ ഇഢാവിതപുത്രൻ, കുബേരൻ അങ്ങനെയാകട്ടെ എന്നന്നുഗ്രഹിച്ചുകൊണ്ട് അവിടെനിന്നും മറഞ്ഞു. ശേഷം, ധ്രുവരാജനും തന്റെ പട്ടണത്തിലേക്ക് തിരിച്ചുപോയി.

പിന്നീട് തന്റെ രാജ്യാധികാരവുമായി ഇവിടെ കഴിഞ്ഞിരുന്ന കാലമത്രയും ധ്രുവരാജൻ പലപല യജ്ഞങ്ങൾകൊണ്ട് സകലയജ്ഞഭോക്താവായ ഹരിയെ സദാ പ്രസാദിപ്പിച്ചുകൊണ്ടിരുന്നു. വിദുരരേ!, ഇങ്ങനെയുള്ള സകല യജഞങ്ങളും ഭഗവാൻ വിഷുണുവിന്റെ പ്രസാദത്തിനും വരദാനത്തിനും വേണ്ടിയുള്ളതാണെന്നറിയുക. അങ്ങനെ ധ്രുവൻ അച്യുതനിൽ അചഞ്ചലമായി ഭക്തി ഉൾക്കൊണ്ടുകൊണ്ടു ജീവിച്ചുപോന്നു. അപ്പോൾ അദ്ദേഹം സർവ്വചരാചങ്ങളെ തന്നിലുള്ളിലും, അതുപോലെ സ്വയം സകല ചരാചരങ്ങൾതന്നിലും ഇരിക്കുന്നതായിക്കണ്ടു. ധ്രുവൻ സർവ്വഗുണസമ്പന്നനായിരുന്നു. ഭഗവദ്ഭക്തന്മാർക്ക് ധ്രുവൻ എന്നും വളരെ ബഹുമാന്യനായിരുന്നു. അതുപോലെ അദ്ദേഹത്തിനും അവരോട് അത്യന്തം ദയയും വാത്സല്യവുമുണ്ടായിരുന്നു. അദ്ദേഹം ധർമ്മത്തെ സകലവിധത്തിലും പരിപാലിച്ചു. ഈ ഗുണങ്ങളെല്ലാമടങ്ങിയതുകൊണ്ട് അദ്ദേഹം പ്രജകളുടെ പിതാവായി അംഗീകരിക്കപ്പെട്ടു. അങ്ങനെ ഈ ഭൂമിയെ ഭരിച്ചുകൊണ്ട് മുപ്പത്താറായിരം വർഷക്കാലം ധ്രുവൻ ഇവിടെ ജീവിച്ചു. ഭോഗത്തിലൂടെ തന്റെ പുണ്യത്തേയും അഭോഗത്തിലൂടെ പാപത്തേയും അദ്ദേഹം ഭൂമിയിൽത്തന്നെ അനുഭവിച്ചുതീർത്തു. അങ്ങനെ മഹാത്മാവായ ധ്രുവമഹാരാജൻ ധർമ്മാർത്ഥകാമചര്യായാ ഇവിടെ വളരെക്കാലം ജീവിക്കുകയും, ഒടുവിൽ രാജ്യഭാരവും നൃപാസനം പുത്രനിലേല്പിക്കുകയും ചെയ്തു. ഈ പ്രപഞ്ചത്തെ വെറുമൊരു സ്വപനമായും ഭഗവാൻ ഹരിയുടെ മായാവിരചിതാമയ ഒരു ഗന്ധർവ്വനഗരമായും അദ്ദേഹം ഇതിനകം തിരിച്ചറിഞ്ഞു. ഒടുവിൽ, ധ്രുവമഹാരാജാവ് തന്റെ രാജ്യത്തെ ഉപേക്ഷിച്ചു. പത്നിമാർ,  കുട്ടികൾ, സുഹൃത്തുക്കൾ, സൈന്യങ്ങൾ, ധനം,  കൊട്ടാരം, എന്നുവേണ്ട സകലസുഖസൌഭാഗ്യങ്ങളും മായാവിരചിതമായ വെറും നാടകമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീട് ബദരീകാശ്രമത്തിലേക്ക് പോകുകയും ചെയ്തു.

ബദരീകാശ്രമത്തിലെത്തിയ ധ്രുവൻ നിത്യവും ശുദ്ധജലത്തിൽ സ്നാനം ചെയ്തു തന്റെ ഇന്ദ്രിയങ്ങൾ ശുദ്ധമാക്കിക്കൊണ്ടിരുന്നു. യോഗാസനത്തിലിരുന്നുകൊണ്ട് അദ്ദേഹം ധ്യാനത്തിലൂടെ തന്റെ പ്രാണഗതിയെ നിയന്ത്രിച്ചു. ക്രമേണ അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങൾ തീർത്തും വിഷയങ്ങളിൽനിന്ന് പിന്തിരിക്കപ്പെട്ടു. തുടർന്നു തന്റെ മനസ്സിനെ ഭഗവദ്രൂപത്തിലുറപ്പിച്ചു. അങ്ങനെ ധ്രുവൻ ധ്യാനസമാധിയിൽ മുഴുകി. സമാധിസ്ഥനായിരിക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് ആനന്ദാശ്രുക്കൾ കവിൾത്തടങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരുന്നു. ഹൃദയമുരുകുകയും ശരീരമാകെ പുളകം കൊണ്ടുവിറയ്ക്കുകയും ചെയ്തു. ഭക്തിയുടെ പാര‌മ്യതയിൽ അദ്ദേഹം തന്റെ ശരീരത്തെ മറന്ന് ഭൌതികതയിൽ നിന്നും അപ്പാടെ മുക്തനായി. ഇങ്ങെനെ അദ്ധ്യാത്മസാധനയിൽ നിർമ്മഗ്നനായിരുന്ന തന്റെ സമീപത്തേക്ക് ഒരു വിമാനം വന്നിറങ്ങുന്നതായി ധ്രുവൻ കണ്ടു. അത് ഒരു പൂർണ്ണചന്ദ്രനെപ്പോലെ പത്തുദിക്കുകളും പ്രശോഭിതമാക്കി. അതിസുന്ദരന്മാരായ രണ്ട് വിഷ്ണുപാർഷദന്മാരെ ധ്രുവൻ ആ വിമാനത്തിൽ കണ്ടു. അവർ കറുത്തിരുണ്ട് യുവത്വം നിറഞ്ഞ ചതുഭുജധാരികളായിരുന്നു. അവരുടെ കണ്ണുകൾ ചെന്താമരപ്പൂക്കളെന്നപ്പോലെ വിടർന്നവയായിരുന്നു. മനം മയക്കുന്ന പൂമ്പട്ടുടുത്ത്, കൈയ്യിൽ ഗദയും പിടിച്ചു, ശിരസ്സിൽ കിരീടവും, കഴുത്തിൽ മാലകളും കരങ്ങളിൽ വളകളും കാതിൽ കുണ്ഢലങ്ങളും അവർ അണിഞ്ഞിരുന്നു.

തന്റെടുത്തേക്ക് വന്നടുക്കുന്ന ആ സുന്ദരരൂപികൾ വിഷ്ണുകിങ്കരന്മാരാണെന്ന് മനസ്സിലാക്കിയ ധ്രുവൻ പെട്ടെന്നെഴുന്നേറ്റു. തിടുക്കത്തിലുണ്ടായ പരിഭാന്തിയിൽ ധ്രുവന് അവരെ എങ്ങനെ സ്വീകരിക്കണെമെന്ന് മനസ്സിലായില്ല. പകരം ഹസ്താജ്ഞലിയോടെ അവർക്കുമുന്നിൽ നമസ്ക്കാരമർപ്പിച്ചുകൊണ്ട് ഭഗവദ്നാമങ്ങളുച്ഛരിക്കുവാൻ തുടങ്ങി. വിദുരരേ!, ധ്രുവന്റെ ചിന്തയിൽ സദാ ഭഗവദ്പാദങ്ങൾ മാത്രമാണുണ്ടായിരുന്നതു. ആ ഹൃദത്തിൽ നിറയെ ഭഗവദ്സ്മരണകളും. നന്ദസുനന്ദാദികളായ ഭഗവദ്പാർഷദന്മാർ അവിടെയെത്തിയപ്പോൾ ധ്രുവൻ തൊഴുകൈകളോടെ അവരെ നമിച്ചുനിന്നു.

അതുകണ്ട് അവർ ധ്രുവനോടു ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, അങ്ങേയ് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ഞങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടാലും!. പണ്ട് അഞ്ചുവയസ്സുള്ളപ്പോൾ അങ്ങ് തീവ്രമായ തപസ്സനുഷ്ഠിക്കുകയുണ്ടായി. അതിലൂടെ ഭഗവാൻ ശ്രീഹരിയെ പ്രസാദിപ്പിച്ചിരുന്നു. ജഗദ്സൃഷ്ടാവായ അവന്റെ പാർഷദന്മാരായ ഞങ്ങൾ അങ്ങയെ അവന്റടുക്കലേക്ക് കൊണ്ടുപോകാൻ വന്നവരാണ്. പ്രാപിക്കുവാൻ അതീവദുഃഷ്കരമായ ആ വിഷ്ണുലോകത്തെ അങ്ങ് തീവ്രതപസ്സാൽ നേടിക്കഴിഞ്ഞിരിക്കുന്നു. മഹാഋഷികൾക്കും ദേവന്മാർക്കുപോലും അസാധ്യമായ കാര്യമാണ് അങ്ങ് ആ ചെറുപ്രായത്തിൽ ചെയ്തതു. ആ ധാമത്തെ ദൂരെ നിന്നെങ്കിലും ഒരുനോക്കു കാണുവാനാണ് സൂര്യചന്ദ്രന്മാരടക്കമുള്ള സകല ഗ്രഹങ്ങളും പ്രപഞ്ചത്തിൽ സദാ വലം വച്ചുകൊണ്ടിരിക്കുന്നതു. ദയവായി അങ്ങ് വന്നാലും നമുക്കുടനെ അവിടേയ്ക്കു പോകാം. ഹേ ധ്രുവമാഹാരാജാവേ!, അങ്ങയുടെ പൂർവ്വപിതാക്കന്മാരോ മറ്റാരുംതന്നെ ഇതുവരെ ആ ലോകത്തെ പ്രാപിച്ചിട്ടില്ല. ഭഗവാൻ വിഷ്ണു ഇരുന്നരുളുന്ന ആ ധാമം ഈ പ്രപഞ്ചത്തിലെ സർവ്വോത്കൃഷ്ടമായ സ്ഥാനമാണ്. സകല ചരാചരങ്ങളും ആ ലോകത്തെ സദാ ആരാധിച്ചുകൊണ്ടിരിക്കുന്നു. ആ പരംധാമത്തിലേക്ക് അങ്ങ് ഞങ്ങളോടൊപ്പം വന്നാലും. ഹേ ആയുഷ്മൻ!, ആ ഉത്തമശ്ലോകനയച്ച വിമാനമാണിത്. ഇതിലേറാൻ അങ്ങ് എന്തുകൊണ്ടും യോഗ്യൻ തന്നെ.

മൈത്രയൻ തുടർന്നു: വിദുരരേ!, ഭഗവദുദ്ദേശം ധ്രുവന് നന്നേയറിയാമായിരുന്നു. വിഷ്ണുപാർഷദന്മാരുടെ വാക്കുകളെ കേട്ട് അകമഴിഞ്ഞ സന്തോഷത്തെ ധ്രുവൻ പെട്ടെന്ന് സ്നാനം ചെയ്ത് സർവ്വഭരണവിഭൂഷിതനായി, തന്റെ നിത്യപൂജകളെ ചെയ്തു തീർത്തു. അവിടെയുണ്ടായിരുന്ന ഋഷികൾക്ക് നമസ്കാരമർപ്പിച്ചുകൊണ്ട് അവരുടെ വിലപ്പെട്ട അനുഗ്രഹാശ്ശിസ്സുകൾ നേടി അദ്ദേഹം പുറപ്പെടാനൊരുങ്ങി. വിമാനത്തിൽ കയറുന്നതിനുമുമ്പ് ധ്രുവൻ അതിനെ വലംവച്ചുനമസ്ക്കരിചു. കൂടാതെ അദ്ദേഹം നന്ദസുനന്ദന്മാരേയും വണങ്ങി. അപ്പോഴേക്കും ധ്രുവൻ ഉരുകിയ സ്വർണ്ണം പോലെ തിളങ്ങിനിന്നു. അപ്പോഴേക്കും ധ്രുവൻ ആ ദിവ്യവിമാനത്തിലേറാൻ തീർത്തും തയ്യാറായിക്കഴിഞ്ഞിരുന്നു.

വിദുരരേ!, ധ്രുവമഹാരാജൻ ആ ദിവ്യവിമാനത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങിയതും, അന്തകൻ തനിക്കുനേരേ അടുക്കുന്നതായി അദ്ദേഹം കണ്ടു. എന്നാൽ ഭയക്കാതെ, വിറയ്ക്കാതെ മൃത്യുവിന്റെ മൂർദ്ധാവിൽ ചവുട്ടി ധ്രുവൻ ആ വിമാനത്തിലേറി അതിനുള്ളിലേക്ക് നോക്കി. ഒരു പൂർണ്ണഗൃഹം പോലെയുള്ള ആ ദേവയാനം കണ്ട് അദ്ദേഹം അത്ഭുതം കൂറി. ആ സമയം ആകാശത്തിൽ മൃദംഗദുന്ദുഭിവാദ്യങ്ങൾ മുഴങ്ങി. ഗന്ധർവ്വമുഖ്യൻ ഗാനാലാപനം ചെയ്തു. മറ്റു ദേവതകൾ ധ്രുവനുമേൽ പൂമഴ പൊഴിച്ചു.

ധ്രുവൻ വിമാനത്തിൽ തനിക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടത്തിൽ ഇരുന്നു. പെട്ടെന്ന് അദ്ദേഹത്തിനു തന്റെ മാതാവ് സുനീതിയെക്കുറിച്ചോർത്തു. അദ്ദേഹം ചിന്തിച്ചു,  ഞാനെങ്ങനെയാണ് എന്റെ അമ്മയെ ഇവിടെ തനിച്ചാക്കിയിട്ട് വൈകുണ്ഠത്തിലേക്ക് പോകുക?. ധ്രുവന്റെ മനസ്സിനെ മനസ്സിലാക്കിയ വിഷ്ണുപാർഷദന്മാർ മറ്റൊരു വിമാനത്തിലിരുന്ന് വൈകുണ്ഠത്തിലേക്ക് യാത്രയാകുന്ന സുനീതിയെ അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. ആകാശമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലേക്ക് പറക്കുന്ന വിമാനത്തിലിരുന്നുകൊണ്ട് ധ്രുവൻ സകലലോകങ്ങളും ദർശിച്ചു. ദേവതകൾ തങ്ങളുടെ വിമാനങ്ങളിലിരുന്നുകൊണ്ട് ധ്രുവനുമേൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു. മഹാഭാഗനായ ധ്രുവൻ സപ്തഋഷികളുടെ ലോകങ്ങളൊന്നൊന്നായി അതിക്രമിച്ചുകൊണ്ട് ഒടുവിൽ അത്യുന്നതമായ വൈകുണ്ഠമെന്ന വിഷ്ണുധാമത്തെ പ്രാപിച്ചു.

ഏതിന്റെ പ്രകാശം കൊണ്ടാണോ പ്രപഞ്ചത്തിലെ സർവ്വ ലോകങ്ങളും പ്രകാശിക്കുന്നതു, ആ സ്വയം പ്രകാശിതമായ ലോകത്തിലെത്തുവാൻ സഹജീവികളിൽ കാരുണ്യമുള്ളവർക്കുമാത്രമേ സാധിക്കുകയുള്ളൂ. പരന്മാരുടെ ക്ഷേമത്തിൽ വ്യാപൃതാനായി ജീവിക്കുന്നവർ ആ ലോകത്തെ പ്രാപിക്കുന്നു.  ആരാണോ ശാന്താനായിയിരിക്കുന്നത്, സമചിത്തനായിരിക്കുന്നത്, ശുദ്ധനായിയിരിക്കുന്നത്, സർവ്വഭൂതാനുരഞ്ചിതനായിയിരിക്കുന്നത്, ഭഗവദ്ഭക്തന്മാരോടുമാത്രം സംഗം ചേരുന്നത്, അങ്ങനെയുള്ളവൻ ആ ലോകത്തെ നിസ്സാരമായി പ്രാപിക്കുന്നു. വിദുരരേ!, ഇങ്ങനെ ഉത്താനപാദപുത്രൻ ധ്രുവൻ ത്രൈലോക്യചൂഢാമണിയായ വൈകുണ്ഠമെന്ന നിത്യധാമത്തെ പ്രാപിച്ചു. ഹേ കൌരവ്യാ!, മരക്കുറ്റികളിൽ ബന്ധിക്കപ്പെട്ട കന്നുകാലികൂട്ടങ്ങൾ അതിനുചുറ്റും വലം വയ്ക്കുന്നതുപോലെ, പ്രപഞ്ചത്തിലെ സകല തേജോഗോളങ്ങളും ധ്രുവലോകത്തിനുചുറ്റും അതിവേഗത്തിൽ സദാസമയവും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.

ആ സമയം, ധ്രുവന്റെ മഹിമയേയും മഹാഭാഗ്യത്തേയും കൺനിറയെകണ്ട് ആനന്ദിച്ചുകൊണ്ട് നാരദമഹർഷി പ്രചേതസ്സുകൾക്കു മുന്നിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: നാരായണ! നാരായണ!, കേവലം തന്റെ ഭക്തികൊണ്ടും തപസ്സുകൊണ്ടും സുനീതിപുത്രനായ ധ്രുവൻ അതാ വേദവാദികൾക്കും അപ്രാപ്യമായ വൈകുണ്ഠലോകം പ്രാപിച്ചിരിക്കുന്നു. വേദാന്തികൾക്കുകൂടി അപ്രാപ്യമാണെങ്കിൽ പിന്നെ സാധാരണജനങ്ങളെക്കുറിച്ചെന്തു പറയാൻ! നാരായണ! നാരായണ!. നോക്കൂ!, ചിറ്റമ്മയുടെ പരുഷമായ വാക്കുകളിൽ എത്രകണ്ട് ഒരു അഞ്ചുവയസ്സുകാരന്റെ ഹൃദയം വേദനിച്ചിരുന്നു!. ആ വ്യഥയുമായി അവൻ നേരേ പോയതു തപസ്സിനായി കാട്ടിലേക്കായിരുന്നു. അങ്ങനെ വഴിയിൽ വച്ച് എന്നെ കാണുകയും എന്റെ ഉപദേശത്താൽ മധുവനത്തിലേക്ക് പോയി തീവ്രമായ തപസ്സനുഷ്ഠിക്കുകയും ചെയ്തു. കീഴടക്കാൻ പറ്റാത്ത പരമാത്മാവിനെ അവൻ തന്റെ ഭക്തികൊണ്ടും തപസ്സുകൊണ്ടും പ്രസാദിപ്പിച്ചു കീഴടക്കി. അങ്ങനെ അഞ്ചോ ആറോ വയസ്സുള്ള ബാലൻ ആറുമാസത്തെ തപസ്സിനുകൊണ്ട് അത്യുന്നതമായ പദവിയെ കൈവരിച്ചു. അഹോ! മഹാത്ഭുതമായിരിക്കുന്നു! അനേകകാലത്തെ തപശ്ചര്യകൾക്കുശേഷവും ഋഷിതുല്യരായ ക്ഷത്രിയർക്കുപോലും സിദ്ധിക്കാത്ത സ്ഥാനമാണതു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ധ്രുവമഹാരാജാവിനെക്കുറിച്ച് അങ്ങറിയാൻ ആഗ്രഹിച്ചതെല്ലാം ഞാൻ ഇതിനകം വിവരിച്ചുകഴിഞ്ഞു. മഹത്തുകൾ ഈ ചരിതം കേൾക്കുവാൻ സദാ കാതോർത്തിരിക്കുന്നു. ആരാണോ ശ്രദ്ധാഭക്തിസമന്വിതം ധ്രുവചരിതത്തെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നത്, അവർക്ക് ധ്രുവന് സിദ്ധിച്ച സമ്പത്തും യശ്ശസ്സും ദീർഘായുസ്സും സിദ്ധിക്കുമെന്നതിൽ സംശയം വേണ്ടാ. ധ്രുവനെക്കുറിച്ചുകേൾക്കുന്നതിലൂടെ ഒരുവൻ ധ്രുവലോകംതന്നെ പ്രാപിക്കുന്നു. ഇതിന്റെ ശ്രവണത്തിലൂടെ ശ്രോതാവിന്റെ കർമ്മഫലങ്ങൾ ഇല്ലാതാകുകയും, അവൻ ഭഗവദ്ഭക്തിക്ക് പാത്രമാവുകയും ചെയ്യുന്നു. അതിലൂടെ താപത്രയങ്ങളകന്ന് ജന്മസാഫല്യമായ മോക്ഷം സിദ്ധിക്കുന്നു. മഹത്വമാഗ്രഹിക്കുന്നവരും ശക്തിയാഗ്രഹിക്കുന്നവരും മാനമാഗ്രഹിക്കുന്നവരും ഇതിനെ ശ്രദ്ധയോടെ കേൾക്കുക. ബ്രാഹ്മണൻ നിത്യവും പ്രാതഃകാലത്തിലും സായംകാലത്തിലും ധ്രുവമഹിമയെ കീർത്തനം ചെയ്യണം. ഭഗവദ്പാദത്തിൽ ആശ്രയം തേടുന്ന സർവ്വരും ഇതിനെ ഫലേച്ഛകൂടാതെ നിത്യവും പ്രകീർത്തിക്കണം. വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ ദ്വദശി ദിവസമോ, ശ്രവണനക്ഷത്രം ഉദിക്കുന്ന ദിവസമോ, ദിനാവസാനത്തിലോ, സംക്രമത്തിലോ, അല്ലെങ്കിൽ ഞായറാഴ്ച ദിവസങ്ങളിലോ ധ്രുവമാഹാത്മ്യം പഠിക്കുന്നതു ഉത്തമമാണ്. അത് ഭക്തജനസമക്ഷമെങ്കിൽ അത്യുത്തമവും. ഇങ്ങനെ ഫലത്തെ ഇച്ഛിക്കാതെ ഇതിനെ പഠിക്കുകയും കേൾക്കുകയും ചെയ്യുന്നതുവഴി ഇരുകൂട്ടരുടേയും സർവ്വാഭീഷ്ടങ്ങളും സാധൂകരിക്കപ്പെടുന്നു. ധ്രുവചരിതം അമൃതത്വത്തിലേക്കു വഴിതുറക്കുന്ന മഹാജ്ഞാനമാണ്. തത്വജ്ഞാനികളല്ലാത്തവരെ ഇത് സത്യപദത്തിലേക്കെത്തിക്കുന്നു. ദയാഹീനരാ‍യവർ ഇത് പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിലൂടെ കൃപാലുക്കളും ദീനബന്ധുക്കളുമായി മാറുന്നു. അവർക്ക് ദൈവാനുഗ്രഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഹേ വിദുരരേ!, ശുദ്ധമായ ഈ ധ്രുവചരിത്രം ലോകത്തിൽ അത്യന്തം പ്രസിദ്ധമാണ്. കൊച്ചുകുട്ടിയായിരുന്ന ധ്രുവൻ തന്റെ കളിക്കോപ്പുകളും വീടും മാതാവിന്റെ സംരക്ഷണംപോലും ഉപേക്ഷിച്ച് ഭഗവദ്പാദങ്ങളിൽ ആശ്രയംകൊണ്ടുവെന്നുള്ളതു മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്തം അത്ഭുതകരമായ സവിശേഷതയാണ്. പ്രിയവിദുരരേ!, ഇതോടുകൂടി ധ്രുവമാഹാത്മ്യത്തെ ഞാൻ വിസ്തരിച്ചുതന്നെ പറഞ്ഞുകഴിഞ്ഞു.
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ന്ത്രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.



King Dhruva returns to his abode.

2019, ജനുവരി 26, ശനിയാഴ്‌ച

4.11 സ്വായംഭുവമനു ധ്രുവമഹാരാജാവിനെ യക്ഷന്മാരുമായുള്ള യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നു.

ഓം

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 11

(സ്വായംഭുവമനു ധ്രുവമഹാരാജാവിനെ യക്ഷന്മാരുമായുള്ള യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നു.)

lord krishna എന്നതിനുള്ള ചിത്രം മൈത്രേയൻ പറഞ്ഞു: പ്രിയ വിദുരരേ!, ഋഷികളുടെ വാക്കുകൾ കേട്ട് പ്രചോദിതനായ ധ്രുവമഹാരാജൻ ജലംകൊണ്ട് ആചമനം നടത്തിയതിനുശേഷം നാരായണാസ്ത്രമെടുത്ത് പ്രയോഗിക്കുവാൻ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, അദ്ദേഹം അസ്ത്രം തന്റെ വില്ലിനോടു ചേർത്തുവച്ചതും, ജ്ഞാനം ഉദിക്കുമ്പോൾ സകല ദുഃഖങ്ങളും മറയുന്നതുപോലെ, ക്ഷണത്തിൽ യക്ഷനിർമ്മിതമായ മായാജാലങ്ങൾ അപ്പാടെ ഇല്ലാതായി. നാരായണാസ്ത്രം വില്ലിൽനിന്ന് വിട്ട്, മയിൽ കൂകിവിളിച്ചുകൊണ്ട് കാട്ടിലേക്കിറങ്ങുന്നതുപോലെ, ഘോരമായ  സീൽക്കാരത്തോടുകൂടി ശത്രുവിന്റെ ശരീരത്തെ കീറിമുറിച്ചു. ശബ്ദം അവരുടെ ആത്മധൈര്യത്തെ ഇല്ലാതാക്കി. പലരും ബോധംകെട്ടുവീണു. എങ്കിലും ചിലരൊക്കെ അപ്പോഴും ആവേശത്തോടുകൂടി തങ്ങളുടെ ആയുധങ്ങൾ വീണ്ടെടുത്ത് ധ്രുവരാജാവിനോടു പൊരുതിത്തുടങ്ങി. ഗരുഢനാൽ ആക്രമിക്കപ്പെട്ട സർപ്പങ്ങൾ പത്തി വിടർത്തി അതിനുനേരേ ചീറിയടുക്കുന്നതുപോലെ, അവർ ധ്രുവമഹാരാജാവിനുനേരേ ആയുധങ്ങളുയർത്തിപ്പിടിച്ചുകൊണ്ട് യുദ്ധത്തിനായി അലറികുതിച്ചു. തനിക്കുനേരേ പാഞ്ഞടുക്കുന്ന യക്ഷന്മാരെ ധ്രുവൻ തന്റെ ബാണത്താൽ തുണ്ടംതുണ്ടമായി നുറുക്കിയെറിഞ്ഞു. ശരീരത്തിൽനിന്നും കൈയ്യും കാലും തലയും വയറുമൊക്കെ വേർപെടുത്തിക്കൊണ്ട് ധ്രുവൻ അവരെ അർക്കമണ്ഢലത്തിനപ്പുറമുള്ള ബ്രഹ്മചാരിജനങ്ങൾക്കുമാത്രം പ്രാപ്യമായ പരലോകത്തിലേക്കയച്ചു.

ഹേ അനഘനായ വിദുരരേ!, ആ സമയം, തെറ്റുകാരല്ലാത്ത കുറെയധികം യക്ഷന്മാർ തന്റെ കൊച്ചുമകനായ ധ്രുവനാൽ കൊല്ലപ്പെട്ടതറിഞ്ഞ് നീതിമാനായ സ്വയഭുവമനു ഉടൻതന്നെ ധ്രുവനെ ഉപദേശിക്കുവാനായി അവിടെയെത്തി.

മനു പറഞ്ഞു: കുഞ്ഞേ!, നിർത്തൂ! നീ യുദ്ധം.. കാര്യമില്ലാതെ നാം ആരോടും കോപിക്കരുതു. അത് നരകത്തിലേക്കുള്ള വഴിയാണ്. നിരപരാധികളായ വളരെയധികം യക്ഷന്മാരെ വധിച്ചുകൊണ്ട് നീ ഒരുപാട് അതിരുകടന്നിരിക്കുകയാണ്. മകനേ!, കുറ്റം ചെയാത്ത ഇവരെ ശിക്ഷിക്കുവാനായി നീ തുടങ്ങിയ ഈ ഉദ്യമം സത്തുക്കളാൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. മാത്രമല്ലാ, കർമ്മം നമ്മുടെ കുലത്തിനുതന്നെ ഒട്ടും ചേർന്നതല്ലെന്നോർക്കുക. നിനക്ക് നിന്റെ സഹോദരനിൽ ആങ്ങേയറ്റം സ്നേഹമുണ്ടെന്നു നമുക്കറിയാം. അവന്റെ കൊലപാതകമാണ് നിന്നെ ഇത്രകണ്ട് കോപാകുലനാക്കിയതെന്നുമറിയാം. പക്ഷേ, ഏതോ ഒരു യക്ഷൻ ചെയ്ത പാതകത്തിന് പ്രതികാരമായിട്ടാണ് നീ ഇന്ന് ഇത്രയധികം യക്ഷന്മാരെ ഒന്നടങ്കം കൊന്നൊടുക്കിയതു. മനുഷ്യൻ ശരീരാത്മഭേദത്തെ തിരിച്ചറിയാതെ മൃഗതുല്യരായിക്കൊണ്ട് പകരത്തിനുപകരം ഇങ്ങനെ ഹിംസ ചെയ്യുവാൻ പാടുള്ളതല്ല. അത് ഭഗവദ്ഭക്തന്മാരാ സാധുക്കളിൽ തികച്ചും വർജ്യമാണ്. കുഞ്ഞേ!, ഭഗവാൻ ഹരിയുടെ അനുഗ്രഹത്തിന് പാത്രമാകുക എന്നത് ഒരുകണക്കിന് വളരെ ദുഃഷ്കരമായ കാര്യമാണെങ്കിലും, അവനെ സകലഭൂതങ്ങളുടേയും ആശ്രയസ്ഥാനമായിക്കണ്ടാരാധിച്ച നിനക്ക് അവിടേക്കുള്ള വഴി നേരത്തെതന്നെ കാരുണ്യവാൻ തുറന്നുനൽകിയിട്ടുള്ളതാണ്. നീ അവന്റെ ഉത്തമഭക്തനാണ്. അവൻ എപ്പോഴും നിന്നെക്കുറിച്ച് വിചാരമുള്ളവനാണ്. മാത്രമല്ലാ, അവിടുത്തെ ഭക്തന്മാർക്ക് നിന്നെക്കുറിച്ച് വലിയ മതിപ്പുമാണ്. അതുകൊണ്ട് നിന്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ നീ ചെയ്യുന്ന നിന്ദ്യമായ പ്രവൃത്തിയെ കാണുമ്പോൾ എനിക്ക് അത്യന്തം ആശ്ചര്യം തോന്നുന്നു.

ഭഗവാൻ ഹരിക്ക് തന്റെ ഭക്തന്മാരെ ഏറെ ഇഷ്ടമാകുന്നത് അവർ മറ്റുള്ളവരോട് തിതിക്ഷയും കാരുണ്യവും മൈത്രിയും സമത്വവുമൊക്കെ കാട്ടുമ്പോഴാണ്. ജീവിതത്തിൽ സദാസമയവും ഹരിയെ സമ്പ്രീതനാക്കുന്നവൻ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും രക്ഷപ്പെട്ട് ജീവന്മുക്തനായി ഒടുവിൽ ബ്രഹ്മനിർവ്വാണം പ്രാപിക്കുന്നു. കുഞ്ഞേ!, പ്രപഞ്ചമുണ്ടായത് പഞ്ചഭൂതങ്ങളിൽനിന്നുമാണ്. അന്ന് സ്ത്രീപുരുഷന്മാരുടെ ശരീരവും പഞ്ചഭൂതങ്ങളാൽതന്നെ നിർമ്മിതമായതാണ്. പിന്നീട് അവരുടെ സംയോഗംകൊണ്ട് സകലതും എണ്ണത്തിൽ പെരുകിയെന്നുമാത്രം. ഹേ രാജൻ!, ഭഗവാൻ ഹരിയുടെ മായയാലും അവളിൽനിന്നുണ്ടായ പ്രകൃതിയുടെ ഗുണങ്ങൾ പരിണമിച്ചുമാണ് ഇവിടെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടക്കുന്നതു. എന്നാൽ അവനാകട്ടെ, ത്രിഗുണങ്ങളിൽനിന്നകന്ന് പ്രപഞ്ചത്തിന്റെ സർവ്വോല്പത്തിക്കും നിമിത്തകാരണമായി നിലകൊള്ളുന്നു. അവൻ വിചാരിക്കുമ്പോൾതന്നെ ഇവിടെ അനേകം കാര്യകാരണങ്ങളുണ്ടാകുന്നു. കാന്തികശക്തിയാൽ ലോഹം ചലിക്കുന്നതുപോലെ, ഈരേഴുപതിനാലുലോകങ്ങളും അവന്റെ മായാശക്തിയാൽ സർവ്വദാ ചലിച്ചുകൊണ്ടിരിക്കുന്നു. അവന്റെ കാലമാകുന്ന നിഗൂഢശക്തിയാൽ ത്രിഗുണങ്ങൾ പരിണമിക്കുന്നു. അങ്ങനെ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. കണ്ടാൽ അവൻ സൃഷ്ടിക്കുന്നതായും സംഹരിക്കുന്നതായുമൊക്കെ തോന്നുമെങ്കിലും, യഥാർത്ഥത്തിൽ നിഷ്കർമ്മിയായ അവനിൽ എല്ലാം ആരോപിക്കപ്പെടുകായാണുണ്ടാകുന്നതു. അങ്ങനെ അവന്റെ കാലശക്ത്യാ സർവ്വവും സംഭവിക്കുന്നു. ധ്രുവാ!, ഹരി അനന്തനാണ്. പക്ഷേ കാലസ്വരൂപനായ അവൻ സർവ്വം ഇല്ലാതാക്കുന്നു. അവൻ സകലതിന്റേയും തുടക്കമാണ് എന്നാൽ അവനാകട്ടെ അനാദ്യനും. എല്ലാം കാലസ്വരൂപനായ അവനിൽ ഇല്ലാതാകുമ്പോൾ, അവൻ അവ്യയനായി നിലകൊള്ളുന്നു. പ്രപഞ്ചത്തിലെ സകല ഭൂതങ്ങളും നിരന്തരം പൂർവ്വഭൂതങ്ങളാലുണ്ടാവുകയും അതുപോലെ മൃത്യുവിനാൽ ഇല്ലാതാകുകയും ചെയ്യുന്നു.

ഭഗവാൻ ശ്രീഹരി കാലസ്വരൂപത്തിൽ പ്രപഞ്ചത്തിൽ എല്ലായിടവും ഒരുപോലെ സ്ഥിതിചെയ്യുന്നവനാണ്. അവനിവിടെ ശത്രുവുമില്ല, മിത്രവുമില്ല. കാലത്തിന്റെ ഗതിയിൽ എല്ലാവരും തങ്ങളുടെ കർമ്മഫലമായി ഇവിടെ സുഖിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. കാറ്റ് വീശുമ്പോൾ പൊടികളുയരുന്നതുപോലെ, കർമ്മഫലംകൊണ്ട് മനുഷ്യൻ ഇവിടെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. കാലസ്വരൂപനും സർവ്വശക്തനുമായ വിഷ്ണുഭഗവാൻ എല്ലാവർക്കും അവരുടെ കർമ്മഫലങ്ങളെ പ്രദാനം ചെയ്യുന്നു. നാം മനുഷ്യരുടേതുപ്പോലെ അവ്യയനായ അവന്റെ ആയുസ്സിന് തുടക്കവുമൊടുക്കവുമില്ലെന്നറിയുക. വിവിധതരം ജന്മങ്ങളും അതിലെ സുഖദുഃഖങ്ങളും, ചിലർ പറയുന്നു, കർമ്മഫലംകൊണ്ടുണ്ടാകുന്നതാണെന്ന്. മറ്റുചിലർ പറയുന്നു, കാലത്താൽ സംഭവിക്കുന്നതാണെന്ന്, എന്നാൽ ചിലരാകട്ടെ അത് വിധിയുടെ വിളയാട്ടത്തിനുമേൽ വച്ചുകെട്ടുന്നു, പക്ഷേ ചിലർ പറയുന്നു, ആഗ്രഹമാണ് സകല സുഖദുഃഖങ്ങളേയും പ്രദാനം ചെയ്യുന്നതെന്നു.

ഹേ ധ്രുവാ!, അവൻ ഇന്ദ്രിയങ്ങൾക്ക് ഗോചരനല്ല. അവൻ ബുദ്ധിക്കും അതീതനാണ്. അവൻ സകലശക്തികളുടേയും ഉറവിടമാണ്. അവന്റെ ചികീർഷയേയോ കർമ്മങ്ങളേയോ ഇവിടെ ആരുംതന്നെ അറിയുന്നുമില്ല. ആയതിനാൽ സർവ്വകാരണകാരണനായ അവൻ മനസ്സിന് അഗ്രാഹ്യനാണെന്നറിയുക. സത്യത്തിൽ, ഹേ ധ്രുവാ!, കുബേരന്മാരുടെ പരമ്പരയിലെ യക്ഷന്മാരല്ല നിന്റെ സഹോദരനെ വധിച്ചതു. ജനനമരണങ്ങൾ വിധിക്കുന്നത് കാലസ്വരൂപനും സർവ്വകാരണകാരണനുമായ ഭഗവാൻ ഹരിതന്നെയാണ്. അവൻ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു, അതിനെ നിലനിർത്തുന്നു, കാലാന്തരത്തിൽ സംഹരിക്കുകയും ചെയ്യുന്നു. എന്നാൽ കർമ്മങ്ങൾക്കെല്ലാം അധീതനായ അവൻ നിർഗ്ഗുണനും നിരഹങ്കാരനുമായി നിലകൊള്ളുന്നു. അവൻ സർവ്വ ജീവാത്മാക്കളിലും പരമാത്മാവായി കുടികൊള്ളുന്നവനാണ്. അവൻ സകലരുടേയും നാഥനും പാലകനുമാണ്. അവന്റെ മായയാ ഇവിടെ സകലതും സൃഷ്ടിക്കപ്പെടുന്നു, പാലിക്കപ്പെടുന്നു, ഒടുവിൽ സംഹരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞേ!, നീ ജഗത്പരായണനായ അവനിൽ ശരണം പ്രാപിക്കുക. മൂക്കുകയറിട്ട കാളയെ അതിന്റെ ഉടമസ്ഥൻ നിയന്ത്രിക്കുന്നതുപോലെ, ബ്രഹ്മാവാദിയായുള്ള സകല ദേവഗണങ്ങളും ഭഗവാൻ ഹരിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നറിയുക.

ഹേ ധ്രുവാ!, അഞ്ചുവയസ്സുള്ളപ്പോൾ നിന്റെ ചിറ്റമ്മയുടെ പരുഷമായ വാക്കുകളാൽ മനസ്താപം അനുഭവിച്ചവനാണ് നീ. അന്ന് നിന്റെ അമ്മയെപ്പോലും പിരിഞ്ഞ് നീ ഘോരവനത്തിൽ പോയി മോക്ഷാർത്ഥം തപസ്സനുഷ്ഠിച്ചു. അതിന്റെ ഫലമായി അന്നുതന്നെ നീ മൂന്നുലോകങ്ങളിലും നേടാവുന്നതിനപ്പുറമുള്ള അത്യുന്നതമായ പദവി നേടിക്കഴിഞ്ഞു. അതുകൊണ്ട് പ്രീയ ധ്രുവാ!, നീ നിന്റെ ആത്മാവിനാൽ അവനിൽമാത്രം ശ്രദ്ധ പതിപ്പിക്കുക. വീണ്ടും അക്ഷരബ്രഹ്മത്തിനഭിമുഖനായിത്തീരുക. എന്നാൽമാത്രമേ നിന്റെ ഭേദബുദ്ധി അവസാനിക്കുകയുള്ളൂ. കുഞ്ഞേ!, അങ്ങനെ ചെയ്താൽ നിനക്ക് നിന്റെ സ്വരൂപത്തെ അറിയാൻ കഴിയും. സമസ്തഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന സർവ്വശക്തനും സർവ്വാനന്ദനിധിയുമായ അവനിൽ ഭക്തിയുറയ്ക്കുന്നതിലൂടെ നിന്നിലെ ഞാനെന്നും എന്റേതെന്നുമുള്ള അവിദ്യ വിട്ടൊഴിയുകയും ചെയ്യും. ഹേ രാജൻ!, ഞാൻ പറഞ്ഞതിനെക്കുറിച്ച് അങ്ങ് മനനം ചെയ്യുക. വ്യാധിക്ക് ഔഷധമെന്നതുപോലെ അത് നിന്റെ അജ്ഞാനത്തെ ഇല്ലാതാക്കും. കോപത്തെ അടക്കുക. അത് മുമുക്ഷുക്കളുടെ ശത്രുവാണ്. ഞാൻ നിനക്ക് സർവ്വമംഗളങ്ങളും നേരുന്നു. പറഞ്ഞതനുസരിക്കുക. മോക്ഷമാഗ്രഹിക്കുന്ന ആരുംതന്നെ ക്രോധത്തിന്റെ പിടിയിലകപ്പെടാൻ പാടില്ല. കാരണം, ക്രോധത്താൽ സ്വബോധം നഷ്ടപ്പെടുത്തുന്നവൻ മറ്റുള്ളവരിൽ ദുഃഖമേൽപ്പിക്കുന്നു. ഒരു തെറ്റിദ്ധാരണയിൽ നീ നിരപരാധികളായ അനേകം യക്ഷന്മാരെ കൊന്നൊടുക്കി. പക്ഷേ, അത് ഗിരീശസോദരനായ കുബേരനിൽ വല്ലാതെ വൈരാഗ്യമുണ്ടാക്കിയിരിക്കുകയാണ്. നീചമായ നിന്റെ കർമ്മം അവരോടു ചെയ്ത മഹാപാതകംതെന്നെയാണ്. അതുകൊണ്ട് നീ കുബേരനെ ചെന്നുകണ്ട് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുക; പ്രാർത്ഥിക്കുക. അങ്ങനെ ശാപം നമ്മുടെ കുടുംബത്തെ ബാധിക്കാതിരിക്കട്ടെ.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ഇങ്ങനെ ധ്രുവമഹാരാജനെ ഉപദേശിച്ചനുഗ്രഹിച്ചതിനുശേഷം സ്വായംഭുവമനുവും മറ്റുള്ള ഋഷികളും തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചുപോയി.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  പതിനൊന്നാം സമാപിച്ചു.

ഓം തത് സത്.




swayambhuvamanu advises dhruva to stop fighting with yaksha