2019 നവംബർ 10, ഞായറാഴ്‌ച

9.1 മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 1
(മനുപുത്രന്മാരുടെ വംശപരമ്പരാവർണ്ണനം.)



പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, അങ്ങു് പറഞ്ഞ മുഴുവൻ മന്വന്തരങ്ങളെക്കുറിച്ചും, അതിലോരോന്നിലും ശ്രീഹരി വ്യത്യസ്ഥശക്തികളോടെ ആടിയ ലീലകളെക്കുറിച്ചും ഞാൻ ഇതിനകം അങ്ങയിൽനിന്നും കേട്ടുകഴിഞ്ഞു. കൂടാതെ, സത്യവ്രതനെന്ന രാജർഷിയെക്കുറിച്ചും, ഭഗവദ്ഭജനത്താൽ അദ്ദേഹം വൈവസ്വതമനുവാ‍യതുമെല്ലാം അങ്ങെനിക്കു് പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഇക്ഷ്വകു മുതലായവരെപറ്റിയും അങ്ങു് മുമ്പെന്നോടു് പറഞ്ഞിട്ടുള്ളതാണു. മുനേ!, ഇനി അതില്പിന്നുണ്ടായ പരമ്പരയെക്കുറിച്ചും അവരുടെ ചരിതങ്ങളെക്കുറിച്ചും ഞങ്ങൾ അറിയുവാനാഗ്രഹിക്കുന്നു. അതു് വേർതിരിച്ചു് ഞങ്ങൾക്കു് അങ്ങു് പറഞ്ഞുതന്നാലും. പ്രഭോ!, ആരെല്ലാം മുമ്പുണ്ടായിരുന്നുവോ, ആരെല്ലാം ഇപ്പോഴുണ്ടായിരിക്കുന്നുവോ, ആരെല്ലാം ഇനി ഉണ്ടാകാൻ പോകുന്നുവോ, ആയവരുടെയെല്ലാം ചരിതങ്ങൾ ഞങ്ങൾക്കു് ചൊല്ലിത്തരിക.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: അല്ലയോ ഋഷിമാരേ!, പരീക്ഷിത്തുമഹാരാജാവിന്റെ ഈ അഭ്യർത്ഥനയെ കേട്ടു് ശ്രീശുകബ്രഹ്മമഹർഷി ബ്രഹ്മജ്ഞരായ ഋഷികളുടെ ആ മഹാസഭയിൽ വച്ചു് വീണ്ടും പറഞ്ഞുതുടങ്ങി.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, മനുവംശത്തിന്റെ വിസ്താരത്തെക്കുറിച്ചു് ചൊല്ലിത്തീർക്കുവാൻ അനേകം നൂറ്റാണ്ടുകൾകൊണ്ടുപോലും സാധ്യമല്ല. അതുകൊണ്ടു് അതിൽ മുഖ്യമായതിനെ എന്നിൽനിന്നും കേട്ടുകൊള്ളുക. രാജൻ!, സകലഭൂതങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷനൊഴിച്ചു് മറ്റൊന്നുംതന്നെ കല്പാന്തത്തിൽ ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീടു് ഭഗവാന്റെ നാഭിയിൽനിന്നും സ്വർണ്ണമയമായ ഒരു താമരമൊട്ടു് വിരിയുകയും അതിൽ നാന്മുഖനായ ബ്രഹ്മദേവൻ സ്വയംഭൂവാകുകയും ചെയ്തു. ആ ബ്രഹ്മദേവന്റെ മാനസപുത്രനായി മരീചി ജനിച്ചു. മരീചീപുത്രനായി കശ്യപനുണ്ടായി. കശ്യപനിൽനിന്നും ദക്ഷപുത്രിയായ അദിതിയിൽ വിവസ്വാൻ ആവിർഭവിച്ചു. വിവസ്വാനിൽനിന്നും സംജ്ഞാദേവിയിൽ ശ്രാദ്ധദേവനെന്ന വൈവസ്വതമനുവുണ്ടായി. വൈവസ്വതമനു പിന്നീടു ശ്രദ്ധാദേവിയിൽ പത്തു് പുത്രന്മാരെ ജനിപ്പിച്ചു. അവർ ഇക്ഷ്വാകു, നൃഗൻ, ശര്യാതി, ദിഷ്ടൻ, ധൃഷ്ടൻ, കരൂഷകൻ, നരിഷ്യന്തൻ, പൃഷധ്രൻ, നഭഗൻ, കവി എന്നിവരായിരുന്നു.

രാജൻ!, വൈവസ്വതമനുവിനു് പുത്രന്മാരില്ലാതിരുന്ന സമയത്തു് വസിഷ്ഠമഹർഷി ഇഷ്ടിയാഗത്തെ ചെയ്തു് മിത്രവരുണാദികളെ പ്രസാദിപ്പിച്ചു് മനുവിനു് സന്താനസൌഭാഗ്യമുണ്ടാക്കിക്കൊടുത്തു, എന്നാണു് കേൾക്കുന്നതു. ആ സമയം, ഒരു പുത്രിയെ ആഗ്രഹിച്ചുകൊണ്ടു് മനുപത്നിയായ ശ്രദ്ധാദേവി ഹോതാവിനെ സമീപിച്ചു് നമസ്ക്കരിച്ചുകൊണ്ടു് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ഹോതാവു് പുത്രാർത്ഥം ഹോമിക്കുവാനായി തന്റെ കൈയ്യിലെടുത്ത ഹോമദ്രവ്യത്തെ അവളുടെ അഭീഷ്ടസിദ്ധിയ്ക്കായി പ്രത്യേകമന്ത്രത്തോടുകൂടി ഹോമകുണ്ഡത്തിലേക്കു് ആഹൂതിചെയ്തു. തത്ഫലമായി അവൾക്കു് ഇള എന്നപേരിൽ ഒരു പെൺകുഞ്ഞു പിറന്നു. അതിൽ അസംതൃപ്തനായ മനു വസിഷ്ഠമഹർഷിയെ സമീപിച്ചു് പറഞ്ഞു: ഗുരോ!, വേദജ്ഞന്മാരായ ഭവാന്മാരുടെ ഈ കർമ്മം വിപരീതഫലമാണല്ലോ ഉണ്ടാക്കിയിരിക്കുന്നതു?. എന്താണിങ്ങനെ സംഭവിക്കുവാൻ കാരണം?. നിങ്ങൾ വേദജ്ഞരും തപഃശക്തിയുള്ളവരുമാണു. പിന്നെങ്ങനെയാണിത്തരത്തിൽ സങ്കൽ‌പ്പത്തിനു് വിപരീതമായ ഫലം സിദ്ധിക്കപ്പെട്ടതു?

ശ്രീശുകൻ തുടർന്നു: രാജൻ!, ഹോതാക്കളുടെ സങ്കൽ‌പ്പത്തിൽ വന്ന മാറ്റത്തിന്റെ കാരണം മനസ്സിലാക്കിയ വസിഷ്ഠൻ ദുഃഖിതനായ മനുവിനോടു പറഞ്ഞു: കുഞ്ഞേ!, യാഗത്തിൽ സങ്കല്പവൈഷമ്യയമുണ്ടായതു് ഹോതാക്കളുടെ നെറികേടു് കാരണമാണു. എന്നാലും, ഞാൻ സ്വന്തം തപോബലത്താൽ പുത്രനുണ്ടാകുക എന്ന നിന്റെ ആഗ്രഹം സാധിക്കുന്നതാണു. എന്നുപറഞ്ഞുകൊണ്ടു് വസിഷ്ഠമുനി ഇള എന്ന ആ പെൺകുഞ്ഞിനു് പുരുഷത്വമുണ്ടാകണമെന്ന സങ്കല്പത്തോടെ ശ്രീഹരിയെ ധ്യാനിച്ചു സ്തോത്രം ചെയ്തു. ഭഗവാൻ പ്രസാദിക്കുകയും, ഇളയാകട്ടെ, സുദ്യു‌മ്നനെന്ന പുരുഷശ്രേഷ്ഠനായി ഭവിക്കുകയും ചെയ്തു.

മഹാരാജാവേ!, ഒരിക്കൽ സുദ്യു‌മ്നൻ ചില മന്ത്രിമാരേയും കൂട്ടി സിന്ധുദേശത്തിനിന്നും കൊണ്ടുവന്ന ഒരു കുതിരമേലേറി അമ്പും വില്ലും ധരിച്ചു് പടച്ചട്ടയണിഞ്ഞു് കാട്ടിൽ മൃഗങ്ങളെ വേട്ടയാടിക്കൊണ്ടു് ഉത്തരദിക്കിലേക്കു് യാത്രയായി. അദ്ദേഹം മേരുപർവ്വതത്തിന്റെ അടിവാരത്തിലുള്ള ഒരു കാട്ടിലെത്തി. ആ സമയം, അവിടെ മഹാദേവൻ ഉമയുമായി സ്വകാര്യതയിൽ വസിക്കുന്നസമയമായിരുന്നു അതു. രാജൻ!, ദൌഭ്യാഗ്യമെന്നു് പറയട്ടെ, ആ വനത്തിനുള്ളിലേക്കു് കടന്നപ്പോൾത്തന്നെ സുദ്യു‌മ്നനും അദ്ദേഹത്തിന്റെ കുതിരയും പെണ്ണായി ഭവിച്ചു. പെട്ടെന്നാണു് കൂടെ വന്നവരും തങ്ങൾക്കുണ്ടായ ലിംഗപരിവർത്തനത്തെ മനസ്സിലാക്കിയതു. അവർ ദുഃഖിതരായി പരസ്പരം നോക്കി.

ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്തു് ചോദിച്ചു: ഹേ ബ്രഹ്മജ്ഞാ!, പുരുഷൻ സ്ത്രീയായി മാറുന്ന ഈ സ്ഥലം എങ്ങനെയാണുണ്ടായതു?. അതറിയുവാൻ ഞങ്ങളുടെയുള്ളിൽ അത്യന്തം കൌതുകം തോന്നുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ കൂരിരിട്ടിനെപ്പോലും സ്വകാന്തിയാൽ ഇല്ലാതാക്കാൻ കഴിവുള്ള കുറെ ഋഷികൾ മഹാദേവനെ കാണുവാനായി അവിടെ വന്നിരുന്നു. ആ സമയം, ഭഗവാന്റെ മടിത്തട്ടിലിരിക്കുകയായിരുന്ന പാർവ്വതീദേവി അപ്രതീക്ഷിതമായി അവരെ കണ്ടു് ലജ്ജിതയായി പെട്ടെന്നുതന്നെ തന്റെ വസ്ത്രം വാരിയുടുത്തു. സ്വകാര്യാവസ്ഥയിൽ പാർവ്വതീപരമേശ്വരന്മാരെ കണ്ട ഋഷികളാകട്ടെ, അവിടെനിന്നും നരനാരായണന്മാരുടെ ആശ്രമത്തിലേക്കു് യാത്രയായി. എങ്കിലും, പാർവ്വതീദേവിയുടെ പ്രീയം നേടുവാ‍നായി മഹാദേവൻ പറഞ്ഞു: ദേവീ!, ഇന്നുമുതൽ ഈ സ്ഥലത്തേക്കു് കടന്നുവരുന്നവർ സ്ത്രീകളായി ഭവിക്കുന്നതാണു. രാജൻ!, ആ സംഭവത്തിനുശേഷം പുരുഷന്മാർ ആ സ്ഥലത്തേക്കു് പ്രവേശിക്കാതെയായി. സ്ത്രീയായി മാറിയ സുദ്യു‌മ്നൻ സഹചാരികളുമൊത്തു് കാടുകൾതോറും ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു.

ഒരിക്കൻ തോഴിമാരുമൊത്തു് വനാന്തരങ്ങളിൽ ചുറ്റിത്തിരിയുകയായിരുന്ന സ്ത്രീരൂപിയായ സുദ്യു‌മ്നനെ സോമപുത്രനായ ബുധൻ കാണുകയും അവളിൽ ആകൃഷ്ടനാകുകയും ചെയ്തു. സുന്ദരിയായ അവളും ബുധനിൽ ആകൃഷ്ടയായി അദ്ദേഹത്തെ ഭർത്താവയി സ്വീകരിച്ചു. താമസിയാതെ അവർക്കു് പുരൂരവസ്സെന്ന ഒരു പുത്രൻ ജനിക്കുകയും ചെയ്തു. രാജൻ!, വീണ്ടും ഇളയായി മാറിയ സുദ്യു‌മ്നൻ തന്റെ കുലഗുരുവായ വസിഷ്ഠനെ സ്മരിച്ചു. സുദ്യു‌മ്നന്റെ ഇപ്പോഴത്തെ അവസ്ഥയെ കണ്ട വസിഷ്ഠമഹർഷി വ്യാകുലനായി വീണ്ടും അവനിൽ പുരുഷത്വം ഉണ്ടാകാനായി മഹാദേവനെ ശരണം പ്രാപിച്ചു. അല്ലയോ മഹാരാജൻ!, വസിഷ്ഠരിൽ സന്തുഷ്ടനായ മഹേശ്വരൻ ഭക്തന്റെ അഭിലാഷത്തെ നിറവേറ്റുന്നതിനും പാർവ്വതീദേവിയ്ക്കു് കൊടുത്ത വാക്കിനെ സത്യമാക്കുന്നതിനുമായി ഇങ്ങനെ പറഞ്ഞു: മഹർഷേ!, അങ്ങയുടെ ശിഷ്യനായ സുദ്യു‌മ്നൻ ഒരുമാസക്കാലം പുരുഷനായും, പിന്നീടൊരുമാസക്കാലം സ്ത്രീയായും ജീവിച്ചുകൊള്ളട്ടെ. അതുവഴി അദ്ദേഹം ഇച്ഛിച്ചതുപോലെ ഈ ഭൂമിയെ ഭരിച്ചുകൊള്ളുകയും ചെയ്യട്ടെ.

രാജൻ!, മേൽ‌പ്പറഞ്ഞ ചട്ടമനുസരിച്ചു് ഗുരുകാരുണ്യത്താൽ സുദ്യു‌മ്നൻ ഒന്നിടവിട്ട മാസങ്ങളിൽ പുരുഷത്വത്തെ സ്വീകരിച്ചു് ഭൂമിയുടെ രാജാവായി വാണു. എന്നാൽ, പ്രജകൾ ഈ വ്യവസ്ഥയെ അത്രകണ്ടു് ഇഷ്ടപ്പെട്ടിരുന്നില്ല. രാജൻ!, പിന്നീടവനു് ഉത്കലൻ, ഗയൻ, വിമലൻ എന്നിങ്ങനെ മൂന്നു് പുത്രന്മാർ ജനിച്ചു. ധർമ്മതല്പരരായ അവർ തെക്കൻ‌ദേശങ്ങളിലെ രാജാക്കന്മാരായി ഭൂമിയെ പരിപാലിച്ചു. ഒടുവിൽ വാർദ്ധക്യമെത്തിയതോടെ സുദ്യു‌മ്നൻ പുരൂരവസ്സെന്ന തന്റെ പുത്രനെ രാജ്യഭാരമേൽ‌പ്പിച്ചു് തപസ്സിനായി കാട്ടിലേക്കു് പുറപ്പെട്ടു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






Dynasty of Manus

8.24 മത്സ്യാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 24
(മത്സ്യാവതാരം.)




പരീക്ഷിത്തുമഹാരാജാവു് പറഞ്ഞു: ഭഗവൻ!, അത്ഭുതകർമ്മണനായ ശ്രീഹരിയുടെ മത്സ്യരൂപമായ ആദ്യാവതാരത്തെക്കുറിച്ചറിയുവാൻ അടിയനാഗ്രഹിക്കുകയാണു. പരമാത്മാവു് എന്തിനായിരുന്നു കർമ്മഗ്രസ്ഥനെപ്പോലെ ജുഗുപ്സാവഹമായ മത്സ്യരൂപത്തെപൂണ്ടവതരിച്ചതു?. ബ്രഹ്മർഷേ!, എല്ലാം ഉള്ളതുപോലെ ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചാലും!. എന്തെന്നാൽ, ആ ഉത്തമശ്ലോകന്റെ ചരിതം സർവ്വർക്കും ആനന്ദം പ്രദാനം ചെയ്യുന്ന ഒന്നാണു.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: മഹാത്മാക്കളേ!, ഇങ്ങനെ പരീക്ഷിത്തുമഹാരാജാവു് ചോദിച്ചപ്പോൾ ഭഗവാൻ ശുകബ്രഹ്മമഹർഷി ശ്രീഹരിയുടെ മത്സ്യാവതാരചരിതം അവരെ പറഞ്ഞുകേൾപ്പിച്ചു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വിഷ്ണുഭഗവാൻ ബ്രാഹ്മണരുടേയും പശുക്കളുടേയും ദേവന്മാരുടേയും ഭക്തന്മാരുടേയും ക്ഷേമത്തിനായി വിവിധ അവതാരങ്ങളെ സ്വീകരിക്കുന്നതുപോലെതന്നെ, വേദങ്ങളുടേയും ധർമ്മാർത്ഥങ്ങളുടേയും രക്ഷയ്ക്കുവേണ്ടിമാത്രമായും നാനാവിധരൂപങ്ങളോടെ അവതരിക്കാറുണ്ടു. വിവിധാകൃതികളിലുള്ള ഭൂതങ്ങളിൽ വർത്തിക്കുന്നുവെങ്കിലും ഭഗവാൻ വായുവിനെപ്പോലെ സർവ്വത്രഗതനും ഗുണാതീതനുമാണു. ആയതിനാൽ ചെറുപ്പവലിപ്പങ്ങൾ അവനെ ഒരുതരത്തിലും ബാധിക്കുന്നില്ല. രാജൻ!, കഴിഞ്ഞ കല്പത്തിനൊടുവിൽ ബ്രഹ്മദേവൻ നിദ്രയിലാണ്ടുപോയപ്പോൾ ഇവിടെ അവാന്തരപ്രളയം സംഭവിച്ചു. ആ സമയം ഭൂമി മുതലായ ലോകങ്ങൾ സമുദ്രത്തിലാണ്ടുപോയി. ബ്രഹ്മദേവൻ നിദ്രയിലാണ്ടതോടെ വേദങ്ങൾ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ബഹിർഗമിക്കുകയും അതിനെ ഹയഗ്രീവൻ എന്ന ഒരസുരൻ മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആ സമയത്താണു് ഭഗവാൻ മഹാവിഷ്ണു മത്സ്യരൂപത്തെ ധരിച്ചതു. രാജൻ!, അക്കാലത്തു് സത്യവ്രതൻ എന്ന ഒരു രാജർഷി ജീവിച്ചിരുന്നു. ഭഗവദ്ഭക്തനായ അദ്ദേഹം ജലപാനം മാത്രം ചെയ്തുകൊണ്ടു് ആ സമയം തപസ്സനുഷ്ഠിക്കുകയായിരുന്നു. ഇപ്പോഴുള്ള കല്പത്തിൽ സത്യവ്രതന്നെന്ന ഈ രാജർഷി വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന നാമത്തിൽ വിഖ്യാതനാണു. ഭഗവദ്കാരുണ്യത്താൽ അദ്ദേഹം മനുവായി പ്രതിഷ്ഠിക്കപ്പെട്ടു.

രാജാവേ!, ഒരിക്കൽ സത്യവ്രതൻ കൃതമാല എന്ന നദിയിൽ ജലതർപ്പണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറുമത്സ്യം വന്നകപ്പെട്ടു. കാരുണ്യവാനായ സത്യവ്രതൻ അതിനെ ആ ജലത്തോടൊപ്പംതന്നെ നദിയിലേക്കു് വിട്ടയച്ചു. എന്നാൽ, ആ മത്സ്യം അദ്ദേഹത്തോടു് ചോദിച്ചു: അല്ലയോ ദീനാനുകമ്പനായ രാജാവേ!, സ്വവർഗ്ഗത്തിൽപ്പെട്ട ജന്തുക്കളെ കൊന്നുതിന്നുന്ന ജലജീവികളുള്ള നദിയാണിതു. അവയെ ഭയന്നുള്ള മരണപാച്ചിലിനിടയിലാണു് ഞാൻ അങ്ങയുടെ കൈക്കുടന്നയിൽ വന്നുപെട്ടതു. എന്നെ എന്തിനാണു് അങ്ങു് വീണ്ടും ഇതിലേലേക്കുതന്നെ നിഷ്കരുണം തള്ളിവിടുന്നതു?.

ശ്രീശുകൻ തുടർന്നു: രാജാവേ!, മത്സ്യരൂപത്തിൽ വന്നിരിക്കുന്ന ശ്രീഹരിയെ തിരിച്ചറിയാൻ കഴിയാതെ സത്യവ്രതൻ ആ ചെറുമീനിനെ രക്ഷിക്കാൻ തീരുമാനിച്ചു. കാരുണ്യത്തോടെ അദ്ദേഹം ആ മത്സ്യത്തെ ഒരു കമണ്ഡലുവിൽ പിടിച്ചിട്ടു് തന്റെ ആശ്രമത്തിലേക്കു് കൊണ്ടുവന്നു. രാജാവേ!, ഒരു രാത്രികൊണ്ടു് ആ മത്സ്യം വളർന്നുവലുതാകുകയും, അതിനു് ആ കമണ്ഡലുവിൽ കിടക്കാൻ സാധിക്കാതെയും വന്നപ്പോൾ അതു് രാജാവിനോടു് പറഞ്ഞു: രാജൻ!, എനിക്കീ കമണ്ഡലുവിൽ കിടക്കുവാൻ സാധിക്കുന്നില്ല. ആയതുകൊണ്ടു് സ്വൈര്യമായി വസിക്കുവാനുള്ള ഒരിടം തന്നാലും. അദ്ദേഹം പെട്ടെന്നു് അതിനെയെടുത്തു് ജലം നിറഞ്ഞ ഒരു സ്ഫടികതൊട്ടിയിലിട്ടു. മുഹൂർത്തനേരത്തിൽ അതിനു് വീണ്ടും മൂന്നുമുഴം നീളം കൂടി. അവൾ പറഞ്ഞു: രാജൻ!, ഞാൻ അങ്ങയെ ശരണം പ്രാപിച്ചവളാണു. എനിക്കിവിടെയും സുഖമായി കിടക്കുവാൻ സാധിക്കുന്നില്ല. ദയവായി അല്പംകൂടി വലിപ്പമുള്ള ഒരിടം കണ്ടെത്തിത്തന്നാലും.

അല്ലയോ പരീക്ഷിത്തുരാജൻ!, അപ്പോൾ സത്യവ്രതരാജാവു് ആ മത്സ്യത്തെയെടുത്തു് ഒരു തടാകത്തിലിട്ടു. അവിടെയും അതിനു് കഴിയാൻ പറ്റാതെ ശരീരം വളർന്നുവികസിച്ചുകൊണ്ടിരിന്നു. അവൾ പറഞ്ഞു: രാജാവേ!, ജലജന്തുവായ എനിക്കിവിടെയും സുഖമായി ജീവിക്കുവാൻ കഴിയുന്നില്ല. ആയതിനാൽ ഒരിക്കലും ജലം വാർന്നുപോകാത്തതായ ഒരു കയത്തിൽ എന്നെ രക്ഷയോടെ കൊണ്ടുവിട്ടാലും. പരീക്ഷിത്തുരാജൻ!, ഒട്ടേറെ ജലാശയത്തിലിട്ടുനോക്കിയെങ്കിലും അവയിലൊക്കെ ഇരുകരയും തട്ടി ചലിക്കാൻ സാധിക്കാതെ കിടക്കുന്ന ആ മഹാമത്സ്യത്തെ സത്യവ്രതരാജാവു് ഒടുവിൽ സമുദ്രത്തിൽത്തന്നെ കൊണ്ടുചെന്നാക്കി. ആ സമയം, മത്സ്യം രാജാവിനോടു് പറഞ്ഞു: ഹേ രാജൻ!, ഇതിൽ കരുത്തുറ്റ മുതലകളും മറ്റുമുണ്ടു. അവയെന്നെ ഇപ്പോൾത്തന്നെ തിന്നുകളയും. അതുകൊണ്ടു് ദയവായി അങ്ങെന്നെ ഇതിൽ ഉപേക്ഷിച്ചുപോകരുതു.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ആ മായാമത്സ്യത്താൽ മോഹിതനായ സത്യവ്രതൻ ഒടുവിൽ അതിനോടു് ചോദിച്ചു: മത്സ്യാകൃതിപൂണ്ടു് നമ്മെ ഈവിധം മോഹിപ്പിക്കുന്ന അങ്ങാരാണു?. ഒരുദിവസംകൊണ്ടു് ഇത്രയധികം വളർന്നിട്ടുള്ള ഒരു ജലജീവിയെക്കുറിച്ചു് നാളിതുവരേയ്ക്കും ഞങ്ങൾ കേട്ടിട്ടില്ല. അങ്ങനെയൊന്നിനെ കണ്ടിട്ടുമില്ല. തീർച്ചയായും അങ്ങുന്നു് സാക്ഷാത് നാരായണൻ തന്നായാകണം. ഭഗവാൻ ശ്രീഹരി ഭൂതങ്ങൾക്കു് അനുഗ്രഹമേകുവാനായി മത്സ്യരൂപത്തെ ധരിച്ചുവന്നിരിക്കുന്നതാവാം. സൃഷ്ടിസ്ഥിത്യന്തങ്ങളുടെ നിയന്താവായ അല്ലയോ പുരുഷോത്തമാ!, അങ്ങേയ്ക്കു് നമസ്ക്കാരം. ശരാണാഗതരായ ഞങ്ങൾക്കു് അവിടുന്നു് മാത്രമാണു് ഏകാശ്രയം. ഭഗവാനേ!, അങ്ങു് കൈക്കൊള്ളുന്ന സകല അവതാരങ്ങളും ഭൂതങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണു. പ്രഭോ!, മത്സ്യരൂപത്തിൽ അങ്ങിപ്പോൾ വന്നിരിക്കുന്നതു് എന്തിനാണെന്നറിയുവാൻ അടിയനാഗ്രഹിക്കുന്നു. അല്ലയോ ശ്രീഹരേ!, അവിടുത്തെ തൃപ്പാദകമലങ്ങളെ ആശ്രയിക്കുന്നതു്, സംസാരികളെ ആശ്രയിക്കുന്നതുപോലെ ഒരിക്കലും വിഫലമാകുകയില്ല. അങ്ങനെയുള്ള അവിടുത്തെ ഈ ശരീരം കണ്ടതിൽ ഞാനാന്ദിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ഭഗവാനെ സ്തുതിച്ചുകൊണ്ടുനിൽക്കുന്ന സത്യവ്രതനോടു് മത്സ്യശരീരിയായ ജഗത്പതി പ്രളയസമുദ്രത്തിൽ വിഹരിക്കുവാനുള്ള ഇച്ഛയോടും ഭക്തവാത്സല്യത്തോടും കൂടി ഇപ്രകാരം പറഞ്ഞു: അല്ലയോ അരിന്ദമാ!, ഇന്നേയ്ക്കു് ഏഴാം ദിവസം മൂലോകങ്ങളും പ്രളയജലത്തിൽ മുങ്ങിപ്പോകും. സർവ്വം ആ പ്രളയസമുദ്രത്തിൽ ലയിച്ചുകൊണ്ടിരിക്കെ, എന്നാൽ അയയ്ക്കപ്പെടുന്ന വിശാലമായ ഒരു വഞ്ചി അങ്ങയെ സമീപിക്കുന്നതാണു. ആ സമയം, സകല ഔഷധികളേയും വിത്തുകളേയും ആ വഞ്ചിയിലേറ്റിയിട്ടു്, സപ്തർഷികളോടും മറ്റു് സകലജീവാത്മാക്കളോടുമൊപ്പം അങ്ങു് അതിൽ കയറുക. പ്രളസമുദ്രമാകുന്ന ആ പെരുംകടലിൽ കൂരിരിട്ടത്തു് ഋഷിമാരുടെ ദിവ്യപ്രകാശത്തിന്റെ സഹായത്താൽ അങ്ങു് സന്തോഷത്തോടെ അതിൽ യാത്രചെയ്യുക. ആ വഞ്ചി കൊടുംകാറ്റിൽ ആടിയുലയാൻ തുടങ്ങുന്ന സമയം ഇതേരൂപത്തിൽ ഞാൻ അങ്ങയെ സമീപിക്കുന്നതാണു. പെട്ടെന്നു് അങ്ങു് ആ തോണിയെ വാസുകിയെക്കൊണ്ടു് എന്റെ കൊമ്പിന്മേൽ മുറുകെ കെട്ടുക. ബ്രഹ്മദേവന്റെ രാത്രിയവസാനിക്കുന്നതുവരെ ഞാൻ നിങ്ങളേയും വഹിച്ചുകൊണ്ടു് ആ പ്രളയസമുദ്രത്തിലൂടെ യാത്രചെയ്യും. ആ സമയം, പരബ്രഹ്മം എന്നു പറയപ്പെടുന്ന എന്റെ മാഹാത്മ്യത്തെക്കുറിച്ചു് അങ്ങു് ചോദിക്കുന്നതിനെല്ലാം വേണ്ടവിധം ഉത്തരം പറഞ്ഞു് അങ്ങയുടെ സംശയത്തെ പൂർണ്ണമായും നിവാരണം ചെയ്യുന്നതുവഴി ആ സത്യത്തെ അങ്ങു് സ്വഹൃദത്തിൽ ദൃഢമായി അനുഭവിച്ചറിയുകയും ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇത്രയും പറഞ്ഞുകൊണ്ടു് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. സത്യവ്രതനാകട്ടെ, ഭഗവാൻ കല്പിച്ചരുളിയിരുന്ന ആ സമയവും കാത്തുകഴിയുകയും ചെയ്തു. അദ്ദേഹം കിഴക്കുദിക്കിലേക്കു് ശീർഷഭാഗം വിരിച്ച ദർഭപ്പുല്ലിൽ കിഴക്കുവടക്കുദിശയിലേക്കു് മുഖംതിരിച്ചിരുന്നുകൊണ്ടു്, മത്സ്യരൂപിയായ ഹരിയെ ധ്യാനിക്കുവാൻ തുടങ്ങി.

ഒടുവിൽ ഏഴാം ദിവസം വന്നുചേർന്നു. സമുദ്രം കരകവിഞ്ഞൊഴുകാൻ തുടങ്ങി. മേഘം ക്ഷോഭത്തോടെ പെരുമഴയെ കോരിച്ചൊരിഞ്ഞു. ഭൂമി മുഴുവനായും വെള്ളത്തിലാണ്ടുപോകാൻ തുടങ്ങി. ഭഗവാന്റെ ആദേശത്തെ സ്മരിച്ചുകൊണ്ടിരുന്ന സത്യവ്രതൻ പെട്ടെന്നവിടെ ആ തോണി വന്നണയുന്നതു് കണ്ടു. ഒട്ടും സമയം കളയാതെ അദ്ദേഹം സർവ്വൌഷധികളും വിത്തുകളും മറ്റുമെടുത്തു് സപ്തർഷികളോടൊപ്പം ഭഗവാൻ പറഞ്ഞ പ്രകാരം വല്ലവിധേനയും ആ തോണിയിലേറി. പ്രീതരായ സപ്തർഷികൾ രാജാവിനോടു് പറഞ്ഞു: രാജൻ!, കേശവനെ ധ്യാനിച്ചുകൊള്ളുക. അവിടുന്നു് എത്രയും പെട്ടെന്നു് നമ്മെ ഈ സങ്കടത്തിൽനിന്നും രക്ഷിച്ചു് സുഖത്തെ പ്രദാനം ചെയ്തുകൊള്ളും. അല്ലയോ പരീക്ഷിത്തുരാജൻ!, പെട്ടെന്നുതന്നെ ശ്രീഹരി നൂറായിരം യോജന വലിപ്പമുള്ളതും, ഒറ്റക്കൊമ്പുള്ളതും, സ്വർണ്ണവർണ്ണമായതുമായ ഒരു മത്സ്യമായിട്ടു് ആ മഹാസമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചു് സത്യവ്രതൻ ആ തോണിയെ വാസുകിയെക്കൊണ്ടു് ഭഗവാന്റെ കൊമ്പിൽ മുറുകെ കെട്ടിയുറപ്പിച്ചു. തുടർന്നു്, സന്തുഷ്ടനായ രാജാവു് ഭഗവാനെ ഇപ്രകരം സ്തുതിച്ചു.

സത്യവ്രതന്റെ സ്തുതി: ഭഗവാനേ!, ജീവഭൂതങ്ങളുടെ ആത്മജ്ഞാനം അനാദിയായ അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണു. അതുമൂലം അവർ പ്രാപഞ്ചികദുഃഖത്തിൽ നിത്യനിരന്തരമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവർക്കു് അനുഗ്രഹമേകി അവരെ ഈ സംസാരത്തിൽനിന്നും കൈപിടിച്ചുയർത്തുന്ന നിന്തിരുവടി ഞങ്ങളുടെയെല്ലാം പരമഗുരുവാകുന്നു. അജ്ഞാനികളായ ഈ ജീവന്മാർ തങ്ങളുടെ കർമ്മബന്ധങ്ങളാൽ ഈ സംസാരത്തിൽ കുടുങ്ങിക്കിടന്നുകൊണ്ടു് സുഖത്തെ അഭിലഷിച്ചു് വീണ്ടും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും, ഫലം ദുഃഖം മാത്രമാണുതാനും. എന്നാൽ, യാതൊരുവൻ നിന്തിരുവടിയെ സേവിച്ചുകൊണ്ടു് ആ മിഥ്യാഭിലാഷത്തെ പരിത്യജിക്കുന്നുവോ, അവന്റെ അജ്ഞാനമാകുന്ന ആ ഹൃദയഗ്രന്ഥിയെ നിമിഷാർദ്ധത്തിൽ അവിടുന്നു് അറുത്തെറിയുന്നു. ആയതിനാൽ അവിടുന്നുതന്നെയാണു് ഞങ്ങൾക്കെല്ലാം ഗുരുവായതു. അഗ്നിയുടെ സ്പർശനത്താൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും മറ്റും അഴുക്കുകൾ ഇല്ലാതാകുന്നതുപോലെ, നിന്തിരുവടിയുടെ പാദസേവയാൽ ജീവന്റെ അജ്ഞാനം ഇല്ലാതാകുന്നു. അവ്യയനും ഗുരുക്കന്മാക്കു് ഗുരുവുമായ അങ്ങു് ഞങ്ങൾക്കും ഗുരുവായി ഭവിക്കേണമേ!. ഈ ലോകത്തിലെ ദേവന്മാരും, ഗുരുക്കന്മാരും, മറ്റുള്ള ജനങ്ങളും ഒന്നിച്ചുചേർന്നാൽ‌പോലും, അങ്ങു് നൽകുന്ന അനുഗ്രത്തിന്റെ അംശാംശത്തിന്റെ ഒരംശംപോലും അവർക്കു് സ്വയം നൽകാൻ സാധിക്കുകയില്ല. അങ്ങനെയുള്ള പരമഗുരുവിനെ ഞാനിതാ പ്രണമിക്കുന്നു. അന്ധനു് അന്ധൻ വശികാട്ടിയാകുന്നതുപോലെയാണു് അറിവില്ലാത്തവർ അജ്ഞാനികൾക്കു് ഗുരുവായി ഭവിക്കുന്നതു. എന്നാൽ, അങ്ങാകട്ടെ, അർക്കനെപ്പോലെ സ്വയം പ്രകാശിതനും സർവ്വേന്ദ്രിയങ്ങൾക്കും സമീക്ഷണനുമായി വർത്തിക്കുന്നു. ആയതിനാൽ അങ്ങയെ ഞങ്ങൾ ഗുരുവായി സ്വീകരിച്ചിരിക്കുന്നു. അജ്ഞാനികൾക്കു് ഒരിക്കലും മറ്റുള്ളവരെ സത്യം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. അവർ എപ്പോഴും ജനങ്ങളെ ഘോരമായ അന്ധകാരത്തിലേക്കുതന്നെ കൊണ്ടെത്തിക്കുന്നു. എന്നാൽ, അവ്യയനായ അങ്ങയെ ആശ്രയിക്കുന്നതുവഴി ജനങ്ങൾ തീർച്ചയായും സ്വസ്വരൂപത്തെ മനസ്സിലാക്കുകതന്നെ ചെയ്യുന്നു. സർവ്വലോകങ്ങളുടേയും സുഹൃത്തായും നിയന്താവായും ഗുരുവായും അഭീഷ്ടസിദ്ധിയായും സ്വഹൃദയങ്ങളിൽ കുടിയരുളുന്ന അങ്ങയെ വിഷയകാമനകളിൽ സക്തരായ അന്ധമതികൾ അറിയുന്നില്ല. എന്നാൽ, ഞാനാകട്ടെ, ആത്മജ്ഞാ‍നത്തിനായി അഖിലേശ്വരനായ അങ്ങയെ മാത്രം ശരണം വരിച്ചിരിക്കുന്നു. അല്ലയോ സർവ്വജ്ഞനായ ഭഗവാനേ!, അവിടുത്തെ തിരുവായ്മൊഴികളാൽ അടിയന്റെയുള്ളിലെ അജ്ഞാനക്കുരുക്കകളെ അഴിച്ചരുളേണമേ!. എന്റെ സ്വരൂപത്തെ എനിക്കു് കാട്ടിത്തരേണമേ!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ സ്തുതിച്ചുകൊണ്ടിരുന്ന സത്യവ്രതനായിക്കൊണ്ടു് പ്രളയസമുദ്രത്തിൽ നീന്തിക്കളിക്കുന്ന ആദിപുരുഷനും മത്സ്യരൂപിയുമായ ഭഗവാൻ ആത്മതത്വത്തെ ഉപദേശിച്ചു. ദേഹാത്മഭേദത്തെ വെളിവാക്കുന്ന സാംഖ്യയോഗത്തേയും, അതുപോലെ മറ്റു് പുരാണസംഹിതകളേയും മുൻ‌നിർത്തിയുള്ള ആദ്ധ്യാത്മരഹസ്യത്തെ ആ രാജർഷിയ്ക്കു് ഭഗവാൻ ഉപേദേശിച്ചരുളി. സത്യവ്രതൻ സപ്തർഷികൾക്കൊപ്പം തോണിയിലിരുന്നുകൊണ്ടുതന്നെ ഭഗവദ്പ്രോക്തമായ ആ തത്വസംഹിതകളെ സംശയം തീരുംവരെ കേട്ടുഗ്രഹിച്ചു. രാജൻ!, പിന്നീടു്, ഭഗവാൻ ശ്രീഹരി ഹയഗ്രീവനെ വധിച്ചു് വേദങ്ങളെ വീണ്ടെടുത്തു് പ്രളയാവസാനത്തിൽ നിദ്രയിൽനിന്നുണർന്ന ബ്രഹ്മദേവനു് കൊടുത്തു. സത്യവ്രതൻ ഭഗവാനിൽനിന്നും ജ്ഞാനവിജ്ഞാനങ്ങൾ നേടി ജ്ഞാനിയായി ഭഗവദനുഗ്രഹത്താൽ ഈ കല്പത്തിൽ വൈവസ്വതമനുവായി അവരോധിക്കപ്പെടുകയും ചെയ്തു.

അല്ലയോ പരീക്ഷിത്തുരാജൻ!, സത്യവ്രതനെന്ന രാജർഷിയും മത്സ്യാവതാരം പൂണ്ട ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഈ സംവാദത്തെ കേൾക്കുന്നവൻ സർവ്വപാപങ്ങളിൽനിന്നും മുക്തനാകുന്നു. ഇതിനെ യാതൊരുവനാണോ ദിനംതോറും കീർത്തിക്കുന്നതു്, അവന്റെ സകലസങ്കൽ‌പ്പങ്ങളും നിറവേറി മഹോന്നതമായ നിലയിലേക്കു് എത്തിച്ചേരുകയും ചെയ്യുന്നു. പ്രലയത്തിൽ നിദ്രയിലാണ്ടുപോയ ബ്രഹ്മദേവന്റെ മുഖത്തുനിന്നും ബഹിർഗമിച്ചവേദസഞ്ചയത്തെ കട്ടുകൊണ്ടുപോയ ഹയഗ്രീവനെന്ന ദൈത്യനെ നിഗ്രഹിച്ചു് അവയെ വീണ്ടെടുത്തു് ബ്രഹ്മദേവനു് നൽകിയവനും, അതുപോലെ, സപ്തർഷിമാർക്കും സത്യവ്രതരാജർഷിക്കും ആത്മതത്വത്തെ പ്രദാനം ചെയ്തവനുമായ പരമകാരണൻ, കപടമത്സ്യമൂർത്തിയ്ക്കു് എന്റെ നമസ്ക്കാരം!.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപത്തിനാലാമദ്ധ്യായം സമാപിച്ചു.
അഷ്ടമസ്കന്ധം സമാപിച്ചു.


ഓം തത് സത്.


Previous    Next






Lord Hari incarnates as Matsya, Retain Vedas from Hayagreeva after killing him

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...