2020 സെപ്റ്റംബർ 12, ശനിയാഴ്‌ച

9.19 യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 19

(യയാതിയുടെ ലൌകികവിരക്തിയും സംസാരവിമുക്തിയും)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, എത്രകണ്ട് ലൌകികതയിൽ ജീവിച്ചിട്ടും യയാതി സുഖഭോഗങ്ങളിൽ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ!. അങ്ങനെയുള്ള നിസ്സീമമായ ലൌകികാസക്തിയിൽ മുഴുകി ജീവിച്ച അദ്ദേഹത്തിന് ഒടുവിൽ അതിന്റെ നിസ്സാരത മനസ്സിലാകുകയും തുടർന്ന് അതിൽനിന്നും വിരക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തെ ഒരു കഥയിലൂടെ ദേവയാനിയെ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ദേവീ!, ലൌകികസുഖത്തിൽ ആസക്തരായി എന്നെപ്പോലെ ജീവിക്കുന്നവരെയോർത്ത് വിവേകികൾ ദുഃഖിക്കുന്നു. അങ്ങനെയുള്ളവരെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഭവതിക്ക് പറഞ്ഞുതരാം. ഒരിക്കൽ ഒരു കൊറ്റനാട് വനത്തിലൂടെ തനിക്ക് പ്രിയമായതെന്തിനേയോ തിരഞ്ഞുള്ള യാത്രയ്ക്കിടയിൽ പ്രാരബ്ദവശാൽ കിണറ്റിൽ വീണുകിടക്കുന്നതായ ഒരു പെണ്ണാടിനെ കാണാനിടയായി. അവളെ കരയ്ക്ക് കയറ്റുവാനായി ആ കൊറ്റനാട് തന്റെ കൊമ്പുകൾകൊണ്ട് തിട്ടയിലുള്ള മണ്ണിടിച്ച് കിണറ്റിലേക്കിറക്കി. പെണ്ണാടുകളിൽ സുന്ദരിയായിരുന്ന അവൾ കരയ്ക്കണഞ്ഞമാത്രയിൽത്തന്നെ ദേഹം മുഴുവൻ രോമംകൊണ്ട് പൊതിഞ്ഞ് തടിച്ചുകൊഴുത്ത ആ കൊറ്റനാടിനെ സ്വന്താമാക്കാനാശിച്ചു. രാജൻ!, അവനെ സ്വന്തമാക്കാൻ ധാരാളം പെണ്ണാടുകൾ വേറെയും കൊതിച്ചിരുന്നു. കാമാതുരനായ അവൻ തന്നെത്താൻ മറന്നുകൊണ്ട് അവളോടൊപ്പവും, അതുപോലെ അവിടെയുള്ള ഒട്ടനേകം മറ്റ് പെണ്ണാടുകൾക്കൊപ്പവും രമിച്ചു. അങ്ങനെയിരിക്കെ ഒരുകാലം, ആ കൊറ്റനാട്, മറ്റൊരു പെണ്ണാടുമായി രമിച്ചുകൊണ്ടിരിക്കുന്നത്, അവനാൽ കിണറ്റിൽനിന്നും രക്ഷിക്കപ്പെട്ടതായ ആ പെണ്ണാട് കാണാനിടയാകുകയും, അവന്റെ ആ പ്രവൃത്തി അവളെ നന്നേ ചൊടിപ്പിക്കുകയും ചെയ്തു. ഹൃദയം ദുഷിച്ചവനും അതുപോലെ സുഹൃത്തിനെപ്പോലെ ഭാവിക്കുകയും സ്വന്തം കാര്യം കഴിയുമ്പോൾ വിട്ടകലുകയും ചെയ്യുന്നവനും, വെറും ഇന്ദ്രിയസുഖങ്ങളിൽ മാത്രം മനസ്സുവച്ചവനുമായ ആ കൊറ്റനാടിനെ ഉപേക്ഷിച്ച് സങ്കടപ്പെട്ടുകൊണ്ട് അവൾ തന്റെ ഉടമസ്ഥന്റെയടുക്കലേക്ക് പോയി. പെണ്ണാടുകൾക്കടിപ്പെട്ടവനും കൃപണനുമായ ആ കൊറ്റനാട് അവളെ അനുനയിപ്പിക്കുവാനായി പിന്നാലെ കൂടി. വഴിയിൽ‌വച്ച് ഇഡവിഡ എന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവൻ അവളെ ഇണക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പെണ്ണാടിന്റെ ഉടമസ്ഥൻ ഒരു ബ്രാഹ്മണൻ ആയിരുന്നു. തനിക്ക് പ്രിയപ്പെട്ടതായിരുന്ന ആ പെണ്ണാടിന്റെ ദുഃഖം കണ്ട് കോപാകുലനായ അദ്ദേഹം ആ കൊറ്റനാടിന്റെ വൃഷണം ഛേദിക്കുകയും, പിന്നീട് തന്റെ സ്വാർത്ഥത്തിനായി അതിനെ സന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ആ കൊറ്റനാട് അതേ പെണ്ണാടിനോടൊപ്പംതന്നെ ദീർഘകാലം സുഖമനുഭവിച്ചുകൊണ്ട് ജീവിച്ചു. എന്നാൽ കാലമെത്രയേറിയിട്ടും, അല്ലയോ ഭദ്രേ!, അവൻ കാമഭോഗത്തിൽ സംതൃപ്തനായില്ല.

സുന്ദരീ!, ഈ കഥയിലെന്നതുപോലെ ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽ‌പെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ, സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു. നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ, അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും, സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു. പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക് മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു. യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന് അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു. ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.

ശ്രീശുകൻ ഭഗവദ്സ്മരണയിൽ പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും, ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക് അനന്തകോടി നമസ്ക്കാരം!

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

9.18 യയാതിയുടെ ചരിതം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 18

(യയാതിയുടെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, ജീവന്ന് ഇന്ദ്രിയങ്ങൾ എന്നതുപോലെ നഹുഷൻ എന്ന രാജാവിന് യതി, യയാതി, സംയാതി, ആയതി, വിയതി, കൃതി എന്നീ നാമങ്ങളിൽ ആറ് പുത്രന്മാരുണ്ടായിരുന്നു. ആത്മജ്ഞാനിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ യതി പിതാവ് ആവശ്യപ്പെട്ടിട്ടും രാജ്യഭാരം ഏറ്റെടുത്തിരുന്നില്ല. ഒരിക്കൽ ഇന്ദ്രാണിയിൽ ആകൃഷ്ടനാകകൊണ്ട് അഗസ്ത്യൻ മുതലായ മഹർഷിവര്യന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും സ്ഥാനഭ്രഷ്ടനാകപ്പെട്ട നഹുഷൻ അവിടെ നിന്നും നിപതിക്കുകയും, പിന്നീട് ഒരു പെരുമ്പാമ്പിന്റെ രൂപത്തെ പ്രാപിക്കുകയും ചെയ്തു. തതദവസരത്തിൽ നഹുഷന്റെ രണ്ടാമത്തെ പുത്രനായ യയാതി രാജ്യത്തെ ഏറ്റെടുത്ത് ഭരണം ആരംഭിച്ചു. യയാതി തന്റെ നാല് ഇളയ സഹോദരന്മാരെ ദിക്പാലകരാക്കി നിയമിച്ചു. തുടർന്ന്, ശുക്രാചാര്യരുടെ പുത്രി ദേവയാനിയേയും, വൃഷപർവ്വാവിന്റെ മകൾ ശർമിഷ്ഠയേയും അദ്ദേഹം വിവാഹം കഴിച്ച് രാജ്യപാലനവും ചെയ്തുപോന്നു.

രാജൻ!, ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്ത് ചോദിച്ചു: ഗുരോ!, ശുക്രാചാര്യൻ ബ്രഹ്മർഷിയും യയാതി ക്ഷത്രിയവംശജനുമായിരുന്നല്ലോ!. പിന്നെങ്ങനെയായിരുന്നു ജാത്യാചാരങ്ങൾക്ക് വിരുദ്ധമായി ഈ മംഗല്യങ്ങൾ സംഭവിച്ചതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ ശർമ്മിഷ്ഠയും ദേവയാനിയും മറ്റനേകം തോഴിമാരോടൊപ്പം ഉപവനത്തിൽ ഉലാത്തുകയായിരുന്നു. ആ സുന്ദരിമാർ തങ്ങളുടെ പട്ടുവസ്ത്രങ്ങൾ തടാകക്കരയിൽ അഴിച്ചുവച്ചതിനുശേഷം അതിലിറങ്ങി പരസ്പരം വെള്ളം തേവിയൊഴിച്ചുകൊണ്ട് രസിക്കുവാൻ തുടങ്ങി. ആ സമയത്ത്, ശ്രീപാർവ്വതീദേവിയോടൊപ്പം കാളപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന മഹാദേവനെ കാണുകയും, നാണത്താൽ പെട്ടെന്ന് അവർ തടാകത്തിൽനിന്ന് കരയ്ക്കുകയറി വസ്ത്രങ്ങൾ എടുത്തുടുക്കുകയും ചെയ്തു. പക്ഷേ, ശർമ്മിഷ്ഠ വെപ്രാളത്തിനിടയിൽ തന്റേതെന്ന തെറ്റിദ്ധാരണയിൽ ദേവയാനിയുടെ വസ്ത്രമായിരുന്ന് ധരിച്ചതു. അതിൽ നീരസപ്പെട്ട ദേവയാനി ഇപ്രകാരം പറഞ്ഞു: കഷ്ടം!, ദാസിയായ ഇവളുടെ പ്രവൃത്തി നോക്കൂ!. യാഗത്തിലെ ഹവിസ്സിനെ നായ്ക്കൾ കട്ടെടുക്കുന്നതുപോലെ, ഞാനുടുക്കേണ്ട വസ്ത്രം ഇവൾ എടുത്തണിഞ്ഞിരിക്കുന്നു. ഈ വിശ്വത്തെ തങ്ങളുടെ തപഃശക്തികളാൽ സൃഷ്ടിച്ചവരും, പരമപുരുഷന്റെ തിരുമുഖത്തുനിന്നും ഉത്ഭവിച്ചവരും, ഈ ലോകത്തിൽ ബ്രഹ്മതേജസ്സിനെ ധരിക്കുന്നവരും, മംഗളവൃത്തികളെ ഈ ലോകത്തിന് കാട്ടിക്കൊടുക്കുന്നവരും, ഇന്ദ്രാദിദേവതകളാലും ഭഗവാൻ ശ്രീനാരായണനാൽ‌പോലും നമിക്കപ്പെട്ടരുമാണ് ഞങ്ങൾ ബ്രാഹ്മണർ. മാത്രമല്ല, ഞങ്ങൾ ഭൃഗുവംശജരുമാണ്. എന്നാൽ, ഇവളുടെ പിതാവായവൻ ഒരഅസുരനും ഞങ്ങൾ ബ്രാഹ്മണരുടെ ശിഷ്യനുമാണ്. ശൂദ്രൻ വേദമന്ത്രത്തെ ഗ്രഹിക്കുന്നതുപോലെ, ഞാൻ ധരിക്കേണ്ടതായ വസ്ത്രത്തെ എടുത്ത് ധരിച്ചിരിക്കുന്നു.

രാജൻ!, ഈവിധം തന്നെ നിന്ദിച്ചുകൊണ്ടിരുന്ന ദേവയാനിയോട് ദേഷ്യത്താൽ ചുണ്ടുകൾ കടിച്ചമർത്തിപ്പിടിക്കുകൊണ്ട് ഒരു പെരുമ്പാമ്പിനെപ്പോലെ ചീറിക്കൊണ്ട് ശർമ്മിഷ്ഠ പറഞ്ഞു: ഹേ പിച്ചക്കാരീ!, സ്വന്തം സ്ഥിതിയെ വേണ്ടവിധം മനസ്സിലാക്കാതെ, നീ എന്തൊക്കെയോ പുലമ്പുന്നല്ലോ!. ബലി കൊത്തിത്തിന്നാൽ കാത്തിരിക്കുന്ന കാക്കയെപ്പോലെ ഞങ്ങളുടെ വീട്ടുപടിക്കൽ കാത്തിരിക്കുന്നവളല്ലേ യഥാർത്ഥത്തിൽ നീ?. അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ കോപത്താൽ അവഹേളിച്ചുകൊണ്ട് ശർമ്മിഷ്ഠ ഗുരുപുത്രിയായ ദേവയാനിയുടെ വസ്ത്രങ്ങൾ പിടിച്ചുവാങ്ങുകയും, അവളെ അടുത്തുള്ള ഒരു കിണറ്റിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് ശർമ്മിഷ്ഠ സ്വവസതിയിലേക്ക് മടങ്ങി. ആ സമയം, അത്ഭുതമെന്നോണം, നായാടിത്തളർന്ന് ദാഹജലം തേടി യയാതി രാജാവ് ആ കിണറ്റിനരികിലെത്തി അതിൽ പെട്ടുകിടന്ന ദേവയാനിയെ കാണാനിടവന്നു. വിവസ്ത്രയായ അവൾക്ക് നാണം മറയ്ക്കാൻ രാജാവ് തന്റെ ഉത്തരീയം ഉടുക്കാൻ കൊടുക്കുകയും, അവളെ കൈക്കുപിടിച്ച് കരയ്ക്കണയ്ക്കുകയും ചെയ്തു. പ്രേമനിർഭരമായ വാക്കുകളിൽ അവൾ രാജാവിനോട് പറഞ്ഞു: അല്ലയോ വീരനായ രാജാവേ!, അങ്ങെന്റെ കരം പിടിച്ച സ്ഥിതിക്ക്, ഇനി മറ്റൊരാൾ തദർത്ഥം ഉണ്ടാകാൻ പാടില്ല. ഹേ വീരപുരുഷ!, ഇത് ദൈവഹിതമാണ്. കാരണം, കിണറ്റിൽ വീണുകിടന്ന എന്റെ മുന്നിലേക്ക് അങ്ങെത്തിയത് ഈശ്വരനിശ്ചയമായിട്ടാണു.

അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ മടക്കത്തിനുശേഷം, ദേവയാനി വീട്ടിലെത്തി സംഭവിച്ചതെല്ലാം കരഞ്ഞുകൊണ്ട് സ്വപിതാവിനോടറിയിച്ചു. മനം നൊന്ത് ശുക്രാചാര്യർ പൌരോഹിത്യവൃത്തിയെ വെറുത്തുകൊണ്ടും, പകരം, ഉഞ്ഛവൃത്തിയെ നന്നെന്ന് നിനച്ചുകൊണ്ടും മകളോടൊപ്പം ആ അസുരരാജധാനിയിൽനിന്നും ഇറങ്ങിനടന്നു. ശുക്രാചാര്യൻ കൊട്ടാരം വിട്ടിറിങ്ങിയത് ദേവന്മാരോടൊപ്പം കൂടാനുള്ള നിശ്ചയത്തോടെയാണെന്ന് കണ്ടറിഞ്ഞ അസുരരാജാവായ വൃഷപർവ്വാവ് ആ സമയം വഴിമധ്യേ ശിരോനമസ്ക്കാരം ചെയ്തുകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചു. അല്പസമയത്തിനുള്ളിൽ കോപം കെട്ടടങ്ങിയപ്പോൾ ശുക്രമഹർഷി പറഞ്ഞു: രാജൻ!, എന്റെ മകൾക്കൊരാഗ്രമുള്ളത് അങ്ങ് നിറവേറ്റിയാലും. എനിക്കിവളെ കൈവിടാൻ കഴിയുകയില്ല.

പരീക്ഷിത്തേ!, ശരി എന്ന് സമ്മതിച്ചുനിൽക്കുന്ന വൃഷപർവ്വാവ് കേൾക്കുവാനായി ആ സമയം, ദേവയാനി തന്റെ ആഗ്രഹം തുറന്നുപറഞ്ഞു: പിതാവ് എന്നെ മാംഗല്യം കഴിച്ചയയ്ക്കുന്നത് എവിടേയ്ക്കാണെങ്കിലും, അവിടേയ്ക്ക് ശർമ്മിഷ്ഠ അവളുടെ തോഴിമാരോടൊപ്പം വന്ന് എനിക്ക് ദാസിയായി കഴിയണം.

രാജാവേ!, ശുക്രാചാര്യരുടെ സാന്നിധ്യത്തിന്റേയും അസാന്നിധ്യത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിയ ശർമ്മിഷ്ഠ തന്റെ ആയിരം തോഴിമാരോടൊപ്പം ചേർന്ന് ദേവയാനിയെ പരിചരിക്കുവാൻ തുടങ്ങി. ശുക്രാചാര്യർ മകളെ യയാതിരാജാവിന് വിവാഹം കഴിച്ചുനൽകി. ഒപ്പം ദാസിയായി ശർമ്മിഷ്ഠയേയും അദ്ദേഹത്തോടൊപ്പം അയച്ചു. എന്നാൽ അവളെ ഒരിക്കലും സ്വശയ്യയിൽ കയറാൻ അനുവദിക്കരുതെന്നും മഹർഷി യയാതിയ്ക്ക് ഉപദേശം നൽകി. ദേവയാനി അമ്മയായതോടെ ശർമ്മിഷ്ഠയും തനിക്കൊരു കുഞ്ഞ് വേണമെന്നാഗ്രഹിച്ചു. അവൾ അതിനുവേണ്ടി യയാതിയെ സമീപിക്കുവാൻ തീരുമാനിച്ചു. ഒരിക്കൽ സന്ദർഭമൊത്തുകിട്ടിയപ്പോൾ അവൾ രാജാവിനെ കണ്ട് തനിക്കും ഒരു കുട്ടി വേണമെന്ന് അഭ്യർത്ഥിച്ചു. ശുക്രാചാര്യരുടെ ഉപദേശം ഓർമ്മയിലുണ്ടായിരുന്നിട്ടുകൂടി ധർമ്മജ്ഞനായ യയാതി അതിനെ ഈശ്വരേച്ഛയായി കണ്ടുകൊണ്ട് ശർമ്മിഷ്ഠയുടെ അഭിലാഷത്തെ ഏറ്റെടുത്തു. അങ്ങനെ ദേവയാനി യദു, തുർവസു എന്നീ രണ്ടു പുത്രന്മാരേയും, ശർമ്മിഷ്ഠ ദ്രുഹ്യു, അനു, പുരു എന്നിവരേയും പ്രസവിച്ചു. സ്വാഭവികമെന്നോണം, സ്വന്തം ഭർത്താവിൽ ശർമ്മിഷ്ഠയ്ക്ക് പുത്രന്മാർ ജനിച്ചതറിഞ്ഞ് അഭിമാനിയായ ദേവയാനിക്ക് കോപം വരികയും അവൾ കൊട്ടാരം വിട്ട് പിതാവിന്റെ ഗൃഹത്തിലേക്ക് പോകുകയും ചെയ്തു. ഭാര്യയെ തിരികെ വിളിക്കുവാൻ പിന്തുടർന്നെത്തിയ യയാതിരാജാവ് പലവിധത്തിലും അവളെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അക്കാര്യത്തിൽ വിജയിക്കുവാനായില്ല. മാത്രമല്ല, വിവരമറിഞ്ഞെത്തിയ ശുക്രമഹർഷി കോപം കൊണ്ടുറഞ്ഞുതുള്ളി. അദ്ദേഹം പറഞ്ഞു: നുണ പറഞ്ഞും സ്ത്രീകൾക്ക് പിന്നാലെയും നടക്കുന്ന മന്ദനായ നിന്നെ മനുഷ്യർക്ക് വിരൂപമുണ്ടാക്കിവയ്ക്കുന്ന വാർദ്ധക്യം ബാധിക്കാനിടവരട്ടെ!.

ശാപതപ്തനായ യയാതി പറഞ്ഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങയുടെ പുത്രിയുമായുള്ള എന്റെ ജീവിതത്തിൽ എന്നെ ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യം എനിക്കും ഇവൾക്കും ഒരുപോലെ ദുഷ്കരമാണ്. ആയതിനാൽ ശാപമോക്ഷം തന്നനുഗ്രഹിക്കുക.

പരീക്ഷിത്ത് രാജാവേ!, അതുകേട്ട ശുക്രാചാര്യർ പറഞ്ഞു: രാജൻ!, ആരെങ്കിലും അങ്ങയുടെ ഈ വാർദ്ധക്യത്തെ സ്വീകരിച്ചുകൊണ്ട് തന്റെ യൌവ്വനം വിട്ടുനൽകാൻ തയ്യാറായാൽ അത് സ്വീകരിച്ചുകൊണ്ട് അങ്ങ് ജീവിതത്തെ ആസ്വദിച്ചുകൊള്ളുക.

ഇങ്ങനെ വീണ്ടും അനുഗ്രഹീതനായ യയാതി തന്റെ മൂത്ത മകനായ യദുവിനെ വിളിച്ചുപറഞ്ഞു: അല്ലയോ കുമാരാ!, മനുഷ്യർക്ക് വൈരൂപ്യം നൽകുന്നതായ എന്റെ ഈ വാർദ്ധക്യത്തെ സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ? നിന്റെ അപ്പുപ്പൻ വരുത്തിവച്ച ഈ ജരയെ നീ കൈക്കൊള്ളുക. പകരം നിന്റെ യൌവ്വനത്തെ എനിക്ക് തരിക. ഉണ്ണീ!, ലൌകികസുഖങ്ങളിൽ ഞാൻ ഇപ്പോഴും അതൃപ്തനാണു. നിന്റെ താരുണ്യം എനിക്ക് ലഭിക്കുന്നപക്ഷം ഇനിയും കുറെ വർഷങ്ങൾ എനിക്ക് സുഖലോലുപനായി ജീവിക്കാൻ കഴിയും.

യദു പറഞ്ഞു: പിതാവേ!, യൌവ്വനത്തിനിടയിൽ അങ്ങേയ്ക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ ഏറ്റെടുക്കുവാൻ ഞാൻ സന്നദ്ധനല്ല. കാരണം, ഒരുവൻ ഭൌതികസുഖങ്ങളെ ബാക്കിവച്ചൊഴിയുന്നതുകൊണ്ട് അവന് മോക്ഷം സിദ്ധിക്കുകയില്ല.

ശ്രീശുകൻ തുടർന്നു: അല്ലയോ പരീക്ഷിത്ത് രാജൻ!, യയാതിയുടെ ഈ ആഗ്രഹത്തെ യദുവിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ മറ്റ് പുത്രന്മാരായ തുർവസുവും ദ്രുഹ്യുവും അനുവും നിഷേധിക്കുകതന്നെ ചെയ്തു. കാരണം, അവർ ധർമ്മത്തെ അറിയാത്തവരും നശ്വരമായ ശരീരത്തെ അനശ്വരമെന്ന് കരുതിയവരുമായിരുന്നു. പിന്നീട്‌ യയാതി ഏറ്റവും ഇളയപുത്രനും എന്നാൽ ഗുണഗണങ്ങൾ ഏറിയവനുമായ പുരുവിനെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം പറഞ്ഞു: മകനേ!, നിന്റെ ജ്യേഷ്ഠന്മാരെപ്പോലെ നീയും ഈ അച്ഛനെ കൈയ്യൊഴിയാതെ അകാലത്തിൽ എനിക്ക് സംഭവിച്ച ഈ വാർദ്ധക്യത്തെ സ്വീകരിക്കുക.

രാജൻ!, അതുകേട്ട് പുരു പറഞ്ഞു: ഹേ രാജൻ!, ആർക്കാണ് ഈ ലോകത്തിൽ ഒരു പിതാവിന്റെ കടം വീട്ടുവാൻ സാധിക്കുന്നതു?. പിതാവിനാൽ പുത്രന് ഒരു ശരീരം പ്രാപ്തമാകുന്നു. അതിലൂടെ അവന് പുരുഷാർത്ഥം സാധ്യമാകുന്നു. പിതാവിന്റെ മനോഗതത്തെ അറിഞ്ഞുകണ്ടുപ്രവർത്തിക്കുന്നവൻ ഉത്തമനും, പറഞ്ഞുമാത്രം ചെയ്യുന്നവൻ മധ്യമനും, അനിഷ്ടത്തോടെ ചെയ്യുന്നവൻ അധമനും, എന്നാൽ ചെയ്യാതിരിക്കുന്നവൻ പിതാവിന്റെ മലം മാത്രവുമാകുന്നു. രാജാവേ!, ഇത്രയും പറഞ്ഞുകൊണ്ട് പുരു തന്റെ യൌ‍വ്വനത്തെ യയാതിയ്ക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ജരയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. യയാതി മകനിൽനിന്നും ലഭ്യമാ‍യ യൌവ്വനത്തെ സ്വീകരിച്ചുകൊണ്ട് ലൌകികജീവിതം വേണ്ടുംവണ്ണം അനുഭവിച്ചു. ഏഴു ദ്വീപുകൾക്കും അധിപനായ യയാതി പ്രജകളെ യഥാവിധി പരിപാലിച്ചു. യാതൊരു തടസ്സങ്ങളുമില്ലാതെ അദ്ദേഹം തന്റെ ഇഷ്ടങ്ങൾക്കൊത്ത് വിഷയസുഖം അനുഭവിച്ചുകൊണ്ടിരുന്നു. ദേവയാനിയും അദ്ദേഹത്തിന് സർവ്വവിധത്തിലും തുണയായി പ്രവർത്തിച്ചു. അങ്ങനെ, സമസ്തദേവതാമയനും സർവ്വവേദസ്വരൂപനും യജ്ഞപുരുഷനുമായ ഭഗവാൻ ശ്രീഹരിയെ യയാതി വിവിധതരം യജ്ഞങ്ങൾകൊണ്ട് ദാനദക്ഷിണാദികളോടൊപ്പം ആരാധിച്ചു. പ്രപഞ്ചകർത്താവായ ശ്രീവാസുദേവൻ, മേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന സർവ്വഗതമായ ആകാശം പോലെ, എങ്ങും നിറഞ്ഞുനിൽക്കുന്നു. എന്നാൽ, ഈ പ്രപഞ്ചം വിലയിക്കുമ്പോഴാകട്ടെ വൈവിധ്യമാർന്ന ഈ സർവ്വവും അവനിൽതന്നെ അലിഞ്ഞുചേരുകയും ചെയ്യുന്നു. നാരായണനായി സർവ്വഭൂതഹൃദയങ്ങളിലും വസിക്കുന്നവനും നഗ്നനേത്രങ്ങൾക്കഗോചരനായവും എന്നാൽ സർവ്വത്രവ്യാപ്തനായവനുമായ ശ്രീഹരിയെ യയാതി നിഷ്കാമനായി സമാരാധിച്ചു. ഈ ഭൂമണ്ഡലത്തിന് മുഴുവനും അധിപനായിരുന്നുവെങ്കിലും അതുപോലെ ഭൌതികസുഖാനുഭവങ്ങളാകുന്ന ആഴക്കടലിൽ ആയിരക്കണക്കിന് വർഷങ്ങൾ മുങ്ങിക്കിടന്നിരുന്നവനായിരുന്നുവെങ്കിലും യയാതിക്ക് സർവ്വകാമങ്ങളിലുമുള്ള തൃപ്തി അടങ്ങാതെതന്നെ അവശേഷിച്ചു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...