2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച

9.17 ആയുർവംശവർണ്ണനം

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 17

(ആയുർവംശവർണ്ണനം )

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി പുരൂരവസ്സിന്റെ മൂത്ത പുത്രനായ ആയുവിന്റെ വംശത്തെക്കുറിച്ച് കേട്ടുകൊള്ളുക. അദ്ദേഹത്തിന് നഹുഷൻ, ക്ഷത്രവൃദ്ധൻ, രജി, രംഭൻ, അനേനസ്സ് എന്നിങ്ങനെ അഞ്ചു പുത്രന്മാരുണ്ടായി. അതിൽ ക്ഷത്രവൃദ്ധന്റെ പുത്രനായി സുഹോത്രനും, അവന് പുത്രന്മാരായി കാശ്യൻ, കുശൻ, ഗൃത്സമൻ എന്നിങ്ങനെ മൂന്ന് പേർ ജനിച്ചു. ഗൃത്സമന്റെ മകനായിരുന്നു ശുനകൻ. അദ്ദേഹത്തിന്റെ പുത്രൻ ഋഗ്വേദപണ്ഡിതനായ ശൌനകമുനിയായിരുന്നു. കാശ്യന്റെ പുത്രകാശിയും, കാശിക്ക് പുത്രനായി രാഷ്ട്രനും, രാഷ്ട്രന്റെ പുത്രൻ ദീർഘതമസ്സുമായിരുന്നു. ആ ദീർഘതമസ്സിന്റെ പുത്രനായിരുന്നു ആയുർവേദത്തിന്റെ പ്രചാരകനായ ധന്വന്തരി. ഭഗവാൻ ശ്രീവാസുദേവന്റെ അംശാവതാരമായ ഈ ധന്വന്തരിയുടെ സ്മരണമാത്രയിൽത്തന്നെ ഇവിടെ സർവ്വരോഗശമനം സാധ്യമാകുന്നു. ധന്വന്തരിയുടെ പുത്രനത്രേ കേതുമാൻ. കേതുമാന് ഭീമരഥൻ എന്നവൻ പുത്രനായി പിറന്നു. അവന്റെ പുത്രൻ ദിവോദാസനാണ്. ദിവോദാസനിൽനിന്ന് പ്രതർദ്ധനൻ എന്നറിയപ്പെടുന്ന ദ്യുമാൻ ജനിച്ചു. അവൻ ശത്രുജിത്ത്, വത്സൻ, ഋതധ്വജൻ, കുവലയാശ്വൻ എന്നീ നാമങ്ങളാലും അറിയപ്പെടുന്നവനാണു. ദ്യുമാന്റെ പുത്രന്മാരായി അലർക്കൻ മുതാലായവർ ജനിച്ചു. രാജാവേ!, ഈ അലർക്കൻ ഭൂമിയെ അറുപത്താറായിരം വർഷക്കാലം ഭരിക്കുകയുണ്ടായി. ഈ ഭൂമിയിൽ മറ്റാരും ഇത്രത്തോളം കാലം രാജാവായി വാണിട്ടില്ല.  അലർക്കന്റെ പുത്രനായി സന്തതിയും, അവനിൽനിന്ന് സുനീതനും, അവന്റെ പുത്രനായി സുകേതനും, അവന്റെ പുത്രനായി ധർമ്മകേതുവും, അവന്റെ പുത്രനായി സത്യകേതുവും ജനിക്കുകയുണ്ടായി. സത്യകേതുവിന്റെ പുത്രനായിരുന്നു ധൃഷ്ടകേതു. അവന്റെ പുത്രനായി സുകുമാരൻ എന്ന രാജാവ് ജനിച്ചു. ആ രാജാവിന്റെ മകനായി വീതിഹോത്രനും, അവന്ന് മകനായി ഭർഗ്ഗനും, അവന്ന് മകനായി ഭർഗ്ഗഭൂമി എന്ന രാജാവും ജനിച്ചു. രാജാവേ!, കാശിവംശത്തിലെ ഈ രാജാക്കന്മാരെല്ലാം ക്ഷത്രവൃദ്ധന്റെ പരമ്പരയായിരുന്നു.

ഇനി രംഭന്റെ വംശത്തെക്കുറിച്ച് പറയാം. രംഭന്റെ പുത്രൻ രഭസൻ, രഭസപുത്രൻ ഗംഭീരൻ, ഗംഭീരപുത്രൻ അക്രിയൻ, അക്രിയപുത്രൻ ബ്രഹ്മവിത്ത്.

ഇനി അനേനസ്സിന്റെ വംശം. അനേനസ്സിന് പുത്രനായി ശുദ്ധനെന്നവനും, അവന് പുത്രനായി ശുചിയും, അവനിൽനിന്ന് ധർമ്മസാരഥി എന്ന് വിഖ്യാതനായ ചിത്രകൃത്തും ജനിച്ചു. ചിത്രകൃത്തിന് ശാന്തരയൻ പുത്രനായി. അവൻ കൃതകൃത്യനും ആത്മനിഷ്ഠനുമായിരുന്നു. ആയതിനാൽ പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ, രജിയ്ക്കാകട്ടെ, അളവറ്റ ശക്തിയാർന്ന അഞ്ഞൂറ് മക്കൾ ജനിച്ചു. ദേവന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് രജി യുദ്ധത്തിൽ അസുരന്മാരെ വധിച്ച് ഇന്ദ്രന് സ്വർഗ്ഗലോകത്തെ തിരികെ നേടിക്കൊടുത്തു. എന്നാൽ, ഇന്ദ്രനാകട്ടെ, പ്രഹ്ലാദാദികളെ ഭയന്ന് തൽക്കാലത്തേക്ക് സ്വർഗ്ഗം രജിക്കുതന്നെ തിരികെ നല്കി സ്വയത്തെ ആ കാൽക്കൽ സമർപ്പിച്ചു. പിന്നീട്, രജിയുടെ മരണശേഷം, സ്വർഗ്ഗത്തെ തിരിച്ചുനൽകാൻ ഇന്ദ്രൻ രജീപുത്രന്മാരോടപേക്ഷിച്ചു. എന്നാൽ, എത്രകണ്ട് യാചിച്ചിട്ടും സ്വർഗ്ഗത്തെ ഇന്ദ്രന് തിരികെ നല്കാൻ അവർ ഒട്ടുംതന്നെ കൂട്ടാക്കിയില്ല. മാത്രമല്ല, യജ്ഞങ്ങളിൽനിന്നും ദേവന്മാർക്ക് വിധിക്കപ്പെട്ട യജ്ഞവിഹിതവും അവഅവർക്ക് നൽകാൻ തയ്യാറായില്ല. തന്നിമിത്തം, ദേവഗുരു ആഭിചാരകർമ്മത്തിലൂടെ രജിയുടെ പുത്രന്മാരെ വഴിപിഴപ്പിക്കുകയും, ങ്ങനെ പതിതരായ അവരെ ഒന്നൊഴിയാതെ ഇന്ദ്രൻ വധിക്കുകയും ചെയ്തു.

ക്ഷത്രവൃദ്ധന്റെ മറ്റൊരു പുത്രനായിരുന്നല്ലോ കുശൻ. അവന്റെ മകനായി പ്രതിയും, ആ പ്രതിയുടെ മകനായി സഞ്ജയനും, അവന്റെ പുത്രനായി ജയനും, ജയന്റെ പുത്രനായി കൃതനും, കൃതൻ എന്ന ആ രാജാവിന്റെ മകനായി ഹര്യവനനും, ആ രാജാവിൽനിന്ന് സഹദേവനും, ആ സഹദേവന്റെ പുത്രനായി ഹീനനും, അവന്റെ പുത്രനായി ജയസേനനും, ജയസേനപുത്രനായി സംകൃതിയും, അവന്റെ പുത്രനായി മഹാരഥിയായ ജയനും ജനിച്ചു. ഇവരെല്ലാമാണ് ക്ഷത്രവൃദ്ധന്റെ പരമ്പരയിലുള്ള രാജാക്കന്മാർ. ഇനി നഹുഷന്റെ പുത്രൻ മുതലായവരെപ്പറ്റി കേട്ടുകൊള്ളുക.   

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.16 പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 16

(പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അങ്ങനെ പിതാവായ ജമദഗ്നിയുടെ ഉപദേശപ്രകാരം പരശുരാമൻ ഒരുവർഷക്കാലം തീർത്ഥയാത്രകൾ ചെയ്ത് സംശുദ്ധനായി ഒടുവിൽ ആശ്രമത്തിൽ തിരിച്ചെത്തി. ഒരിക്കൽ, ജമദഗ്നിമഹർഷിയുടെ പത്നിയായ രേണുകാദേവി ഗംഗയിൽ ജലമെടുക്കാൻ പോയപ്പോൾ അവിടെ താമരപ്പൂമാലകളണിഞ്ഞ് അപ്സരസ്ത്രീകളോടൊപ്പം ക്രീഡിച്ചുകൊണ്ടിരിക്കുന്ന ഒരു ഗന്ധർവ്വരാജാവിനെ കാണാനിടയായി. ആ കാഴ്ച കണ്ട അവളിൽ ആ ഗന്ധർവ്വനെ പ്രാപിക്കുവാനുള്ള ആഗ്രഹമുണർന്നു. അവനെ നോക്കിക്കൊണ്ട് ഏറെ സമയം അവൾ അവിടെത്തന്നെ നിന്നു. ആയതിനാൽ ആശ്രമത്തിൽ അഗ്നിഹോത്രത്തിനുള്ള സമയം അതിക്രമിച്ചതും അവൾക്കറിയാൻ കഴിഞ്ഞില്ല. പൊടുന്നനെ അവൾ ചിന്തയിൽനിന്നുണർന്നു. അഗ്നിഹോത്രത്തിനുള്ള ജലമെത്തിക്കുവാൻ താമസിച്ചതിൽ തനിക്ക് ശാപമുണ്ടാകുമെന്ന് ശങ്കിച്ച രേണുക ജലകുംഭത്തെ ഭർത്താവായ ജമദഗ്നിയുടെ മുന്നിൽ വച്ച് തൊഴുകൈയ്യോടെ തലകുനിച്ചുനിന്നു. മാനസികമായി അവൾ ചെയ്ത വ്യഭിചാരത്തെ കണ്ടറിഞ്ഞ മുനി കോപത്താൽ വിറച്ചുകൊണ്ട് തന്റെ പുത്രന്മാരോട് പറഞ്ഞു: ഉണ്ണികളേ!, പാപിയായ ഇവളെ കൊന്നുകളയുക. സ്വാഭാവികമെന്നോണം മക്കൾക്കാർക്കും പിതാവിന്റെ ആ ആജ്ഞയെ നിറവേറ്റുവാൻ കഴിഞ്ഞില്ല. എന്നാൽ പിതാവിന്റെ തപസ്സിന്റേയും സമാധിയുടേയും നിജസ്ഥിതിയറിയാമായിരുന്ന ഭാർഗ്ഗവരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് മാതാവിനേയും സഹോദരങ്ങളേയും ക്ഷണത്തിൽ വധിച്ചു. അതിൽ സന്തുഷ്ടനായി ഭവിച്ച ജമദഗ്നി മകന് വേണ്ടുന്ന വരങ്ങളെ വരിക്കുവാൻ ആവശ്യപ്പെട്ടു. താൻ വധിച്ച മാതാവിനേയും സഹോദരങ്ങളേയും പുനർജീവിപ്പിക്കണമെന്നും, താൻ അവരെ ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെ പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും, നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിക്കൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും.

അല്ലയോ രാജൻ!, പരശുരാമന്റെ ശക്തിയ്ക്കുമുന്നിൽ ഭയന്നോടിയ കാർത്തവീര്യാർജ്ജുനന്റെ മക്കളിൽ ചിലർ പിതാവിന്റെ മരണത്തെ ഓർത്ത് ദുഃഖിതരായി കഴിയുകയായിരുന്നു. ഒരിക്കൽ പരശുരാമൻ സഹോദരന്മാരോടൊത്ത് കാട്ടിൽ പോയിരുന്ന സമയം, തക്കം പാർത്തിരുന്ന കാർത്തവീര്യാർജ്ജുനന്റെ പുത്രന്മാർ പ്രതികാരദാഹികളായി ജമദഗ്നിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. അവർ ആ പാപകർമ്മത്തിന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള പുറപ്പാടായിരുന്നു അത്. ഭഗവാൻ ശ്രീനാരായണനിൽ മനസ്സുറപ്പിച്ച് ഹോമപ്പുരയിലിരിക്കുകയായിരുന്ന ജമദഗ്നിയെ അവർ വധിക്കുവാനൊരുങ്ങി. കരഞ്ഞുകൊണ്ട് രേണുക തന്റെ പതിയെ കൊല്ലരുതെന്ന് അവരുടെ കാലുപിടിച്ചപേക്ഷിച്ചു. എന്നാൽ, ക്ഷത്രിയധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ക്രൂരന്മാരുമായിരുന്ന കാർത്തവീര്യാർജ്ജുനപുത്രന്മാർ ജമദഗ്നിമഹർഷിയുടെ തല കൊയ്തെടുത്ത് കടന്നുകളഞ്ഞു. ഭർത്താവിന്റെ വധം കണ്ട് മനോവ്യഥയിലാണ്ടുപോയ രേണുകാദേവി ആർത്തയായി നെഞ്ചത്തടിച്ചുകൊണ്ട്, രാമാ!, രാമാ! ഉണ്ണീ! വരൂ! വരൂ! എന്നിങ്ങനെ നിലവിളിച്ചു. ആ നിലവിളികേട്ട് ആശ്രമത്തിലേക്ക് ഓടിവന്ന പരശുരാമൻ കണ്ടത് കൊല്ലപ്പെട്ടിരിക്കുന്ന തന്റെ പിതാവിനെയായിരുന്നു. ദുഃഖംകൊണ്ടും കോപം കൊണ്ടും വ്യാകുലനായ പരശുരാമൻ പിതാവിന്റെ മൃതശരീരം കണ്ട് അയോ അച്ഛാ!, സാധുവും ധർമ്മിഷ്ടനുമായ അങ്ങ് ഞങ്ങളെവിട്ട് സ്വർഗ്ഗത്തെ പൂകിയല്ലോ! എന്ന് പറഞ്ഞുകൊണ്ട് ദീനദീനം വിലപിച്ചു. തുടർന്ന് പിതാവിന്റെ ശരീരം സഹോദരങ്ങളെ ഏല്പിച്ച് തന്റെ ആയുധമായ വെണ്മഴുവും കൈയ്യിലേന്തി ക്ഷത്രിയവംശത്തെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ആശ്രമത്തിൽനിന്നും ഇറങ്ങിപ്പുറപ്പെട്ടു.

ബ്രഹ്മഹത്യാമഹാപാപത്താൽ നഷ്ടമായ ഐശ്വര്യത്തോടുകൂടി മാഹിഷ്മതീനഗരിയിലെത്തി പരശുരാമൻ ക്ഷത്രിയന്മാരുടെ തലമണ്ടകളെക്കൊണ്ട് ആ നഗരമധ്യത്തിൽ ഒരു കൂറ്റൻ പർവ്വതംതന്നെ സൃഷ്ടിച്ചു. ഇങ്ങനെ ക്ഷത്രിയവംശങ്ങൾ അധർമ്മങ്ങൾ കാട്ടുംതോറും കരുത്തനായ പരശുരാമൻ തന്റെ പിതാവിന്റെ വധത്തെ നിമിത്തമാക്കിക്കൊണ്ട് ഇരുപത്തിയൊന്നു പ്രാവശ്യം ഭൂമിയെ ക്ഷത്രിയശൂന്യമാക്കിച്ചമച്ചു. അവരുടെ രക്തത്താൽ ബ്രഹ്മദ്വേഷികൾക്ക് ഭീതിവളരുമാറുള്ള ഒരു ഭീഷണനദിയേയും സൃഷ്ടിച്ചു. അതുപോലെ, സ്യമന്തപഞ്ചകമെന്ന ഒരു സ്ഥലത്ത് രക്തം കെട്ടിനിൽക്കുന്ന ഒൻപത് കയങ്ങളും രാമൻ തതർത്ഥം നിർമ്മിക്കുകയുണ്ടായി.

ശേഷം, പിതാവിന്റെ ശിരസ്സിനെ കണ്ടെടുത്ത് അത് ആ ഉടലിൽ ഉറപ്പിച്ച് പരശുരാമൻ ആ മൃതശരീരത്തെ കുശപുല്ലിൽ കിടത്തി. പിന്നീട് സകലാത്മാവും സർവ്വേശ്വരനുമായ ഭഗവാൻ ശ്രീഹരിയെ അഗ്നിയിൽ യജ്ഞത്തിലൂടെ ആരാധിച്ചു. യജ്ഞശേഷം, ഹോതാവിന് കിഴക്കൻ‌ദിക്കും, യജ്ഞകർത്താവായ ബ്രഹ്മന്ന് തെക്കൻ‌ദിക്കും, അധ്വര്യുവിന് പടിഞ്ഞാറൻ‌ദിക്കും, ഉദ്ഗാതാവിന് വടക്കുദിക്കും, മറ്റുള്ളവർക്ക് ഇടയ്ക്കുള്ള പ്രദേശങ്ങളും, കശ്യപമുനിക്ക് മധ്യപ്രദേശവും, ഉപദ്രഷ്ടാവിന് ആര്യാവർത്തഭൂമിയും, സദസ്യർക്ക് അവശേഷിച്ച ഭാഗങ്ങളും ദാനം ചെയ്തു. ശേഷം, പുണ്യനദിയായ സരസ്വതിയിൽ മുങ്ങി അവഭൃതസ്നാനത്തെ ചെയ്ത് സ്വയം പരിശുദ്ധനായ പരശുരാമൻ സൂര്യനെപ്പോലെ തിളങ്ങി. ജമദഗ്നിമഹർഷിയാകട്ടെ, ജീവൻ വീണ്ടെടുത്ത് പരശുരാമനാൽ സംപൂജിതനായി സപ്തർഷികളിലൊരുവനായിത്തീർന്നു. ഹേ പരിക്ഷിത്ത് രാജൻ!, സർവ്വജ്ഞാനനിധിയായ ഭഗവാൻ പരശുരാമൻ വരാൻ പോകുന്ന മന്വന്തരത്തിൽ വേദപ്രവർത്തകരായ സപ്തർഷികളിൽ ഒരുവനായിത്തീർന്നു. ആ ഭഗവാൻ ഹിംസാവൃത്തിയെ വെടിഞ്ഞ് ശാന്തസ്വരൂപനായി സിദ്ധഗന്ധർവ്വചാരണാദികളാൽ സ്തുത്യനായി ഇപ്പോഴും മഹേന്ദ്രാചലത്തിൽ വാണരുളുന്നു. അങ്ങനെ വിശ്വാത്മാവായ ഭഗവാൻ ശ്രീനാരായണൻ ഭൃഗുവംശത്തിൽ പിറന്ന് ഭൂമിയ്ക്ക് ഭാരമായിത്തീർന്ന ക്ഷത്രിയരാജാക്കന്മാരെ പലവട്ടം കൊന്നൊടുക്കി തന്റെ ലീലകളാടി.

രാജൻ!, ആളിപ്പടരുന്ന അഗ്നിയെപ്പോലെ അതിതേജസ്സുറ്റ മറ്റൊരു പുത്രൻ ഗാധിയ്ക്കുണ്ടായിരുന്നു. വിശ്വാമിത്രനെന്ന അദ്ദേഹം തപസ്സിനാൽ ക്ഷത്രിയധമ്മമുപേക്ഷിച്ച് ബ്രഹ്മതേജസ്സിനെ നേടി. അദ്ദേഹത്തിന് നൂറ് പുത്രന്മാരുണ്ടായിരുന്നു. അവരിൽ മധ്യമനായിരുന്നു മധുച്ഛന്ദസ്സ്. അവനെ പിന്തുടർന്ന് മറ്റുള്ളവരും മധുച്ഛന്ദസ്സുകൾതന്നെയായിമാറി. ഭൃഗുവംശത്തിൽ ജനിച്ചവനും അജീഗർത്തനെന്ന ബ്രാഹ്മണന്റെ പുത്രനുമായ ദേവരാതനെന്ന ശുനഃശേപനെ പുത്രനായി സ്വീകരിച്ചുകൊണ്ട് വിശ്വാമിത്രൻ സ്വന്തം പുത്രന്മാരോട്, ഇവൻ നിങ്ങളുടെയെല്ലാം ജ്യേഷ്ഠനാണെന്ന് സങ്കൽ‌പ്പിച്ചുകൊള്ളുക, എന്ന് പറഞ്ഞു.

രാജൻ!, ഒരിക്കൽ ഈ ശുനഃശേപന്റെ പിതാവ് അവനെ ഹരിശ്ചന്ദ്രന്റെ ഒരു യാഗത്തിൽ നരപശുവായി വിൽക്കുകയും, യാഗശാലയിൽ ബലികൊടുക്കുവാനായി കൊണ്ടുവരപ്പെട്ട അവൻ ദേവന്മാരെ സ്തുതിചെയ്ത് പ്രീതരാക്കിയതിന്റെ ഫലമായി അവരുടെ കാരുണ്യത്താൽ അവിടെനിന്നും മോചിതനാകുകയും ചെയ്തു. അങ്ങനെ ദേവന്മാരാൽ രക്ഷിക്കപ്പെട്ട അവൻ ഗാധിവംശത്തിൽ ദേവരാതൻ എന്ന ഋഷിയായി അറിയപ്പെട്ടു. രാജൻ!, ജ്യേഷ്ഠന്മാരായ അമ്പതോളം മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി കരുതുവാൻ തയ്യാറായില്ല. അക്കാരണത്താൽ വിശ്വാമിത്രൻ അവർക്ക്, ദുർജ്ജനങ്ങളായ നിങ്ങൾ മ്ലേച്ഛന്മാരായി ഭവിക്കുക, എന്ന ശാപം കൊടുത്തു.  എന്നാൽ ബാക്കിയുള്ള അമ്പത് മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ ഇംഗിതം അനുസരിച്ചുകൊള്ളമെന്ന് പിതാവായ വിശ്വാമിത്രനോട് പറഞ്ഞു. അവർ ദേവരാതനോട്, തങ്ങൾ അദ്ദേഹത്തിന്റെ ആജ്ഞയെ അനുസരിച്ചുകൊള്ളമെന്ന് വാക്ക് കൊടുത്തു. വിശ്വാമിത്രൻ പറഞ്ഞു: മക്കളേ!, നിങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ആജ്ഞയെ അനുസർച്ചുകൊണ്ട് നിങ്ങൾ എന്നെ സത്പുത്രന്മാരുടെ പിതാവാക്കിച്ചമച്ചിരിക്കുന്നു. ആയതിനാൽ നിങ്ങളും സത്സന്തതികളുടെ പിതാക്കന്മാരായി ഭവിച്ചുകൊള്ളുക. ഈ ദേവരാതൻ എന്റെ മകനാണ്. നിങ്ങളിലൊരുവനും. അവന്റെ ആജ്ഞയെ ഉൾക്കൊണ്ട് ജീവിക്കുക.

അല്ലയോ പരീക്ഷിത്ത് രാജാവേ!, വിശ്വാമിത്രന് അഷ്ടകൻ, ഹാരീതൻ, ജയൻ, ക്രതുമാൻ എന്നിങ്ങനെ നാമത്തിൽ വേറെയും പുത്രന്മാരുണ്ടായിരുന്നു. അദ്ദേഹം തന്റെ കുറെ പുത്രന്മാരെ ശപിക്കുകയും, മറ്റുചിലരെ അനുഗ്രഹിക്കുകയും, ഒരാളെ ദത്തെടുക്കുകയും ചെയ്തു. അങ്ങനെ കൌശികവംശത്തിൽ പല ഗോത്രക്കാരുമുണ്ടായിരുന്നു. എന്നാൽ അതിൽ ദേവരാതനായിരുന്നു ശ്രേഷ്ഠൻ.  

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next




Lord Paraśurāma Destroys the World’s Ruling Class

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...