2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.15 പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 15

(പരശുരാമാവതാരം കാർത്തവീര്യാർജ്ജുനവധം)

  

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജൻ!, പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. അവർ ആയുസ്സ്, ശ്രുതായുസ്സ്, സത്യായുസ്സ്, രയൻ, ജയൻ, വിജയൻ എന്നിവരായിരുന്നു. പിന്നീട്, വസുമാൻ ശ്രുതായുസ്സിനും, ശ്രുതഞ്ജയൻ സത്യായുസ്സിനും, ഏകൻ രയനും, അമിതൻ ജയനും, ഭീമൻ വിജയനും പുത്രന്മാരായി. ഭീമന്റെ പുത്രൻ കാഞ്ചനനായിരുന്നു. അവനിൽനിന്നും ഹോത്രകനും, ഹോത്രകനിൽനിന്നു ജഹ്നുവും ജനിച്ചു. ഈ ജഹ്നുവായിരുന്നു ഒറ്റക്കവിളിൽ ഗംഗാനദിയെ മുഴുവൻ കുടിച്ചുവറ്റിച്ചതു. ജഹ്നുവിന്റെ പുത്രൻ പൂരുവും, അവന്റെ പുത്രൻ വലാകനും, വലാകപുത്രൻ അജകനുമായിരുന്നു. അജകനിൽനിന്ന് കുശൻ ജാതനായി. കുശന്റെ പുത്രന്മാരായി കുശാംബു, മൂർത്തയൻ, വസു, കുശനാഭൻ എന്നീനാമങ്ങളിൽ നാല് പുത്രന്മാരുണ്ടായി. അതിൽ കുശാംബുവിന്റെ പുത്രനായി ഗാധി പിറന്നു. അവന്റെ പുത്രിയായി ജനിച്ച സത്യവതിയെ ഋചീകൻ എന്ന ഒരു ബ്രാഹ്മണൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഋചീകൻ തന്റെ മകൾക്കനുയോജ്യനല്ലെന്നറിഞ്ഞ ഗാധി ഭൃഗുവംശജാതനായ ആ ബ്രാഹ്മണനോട് പറഞ്ഞു: ഹേ ബ്രാഹ്മണാ!, ഞങ്ങൾ കുശവംശജരായ ക്ഷത്രിയന്മാരാണ്. എന്റെ മകളെ അങ്ങേയ്ക്ക് വിവാഹം കഴിക്കണമെങ്കിൽ അങ്ങ് ഞങ്ങളാവശ്യപ്പെടുന്ന സ്ത്രീധനം നൽകേണ്ടതുണ്ടു. ആയതിനാൽ, ഏറ്റവും കുറഞ്ഞത്, വെൺചന്ദ്രനെപ്പോലെ തിളക്കമാർന്നതും, ഏതെങ്കിലും ഒരുവശത്ത് കറുത്ത കാതുള്ളവയുമായ ഒരായിരം കുതിരകളെയെങ്കിലും കന്യകയുടെ ശുൽകമായി കൊണ്ടുവരിക.

രാജൻ!, ഋചീകൻ വരുണന്റെ പക്കൽനിന്നും ഗാധിരാജാവ് ആവശ്യപ്പെട്ട പ്രകാരമുള്ള ആയിരം കുതിരകളെ കൊണ്ടുവന്ന് നൽകി സത്യവതിയെ വിവാഹം കഴിച്ചു.  സന്താനങ്ങളുണ്ടാകണമെന്ന ആഗ്രഹത്തോടെ സത്യവതിയും അവളുടെ മാതാവും ചെയ്ത അപേക്ഷയെ മാനിച്ച് ഋചീകമഹർഷി രണ്ടുതരം മന്ത്രങ്ങൾകൊണ്ട് രണ്ടുതരം ഹവിസ്സുകൾ പാകം ചെയ്തുവച്ചതിനുശേഷം യജ്ഞത്തിനുമുമ്പ് സ്നാനത്തിനായി പോയി. ആ സമയം, മഹർഷിയുണ്ടാക്കിയ ചരുക്കളിൽ കൂടുതൽ ശ്രേഷ്ഠമായത് സത്യവതിയ്ക്കുവേണ്ടിയുള്ളതാകുമെന്ന് ചിന്തിച്ച മാതാവ്, തനിക്കുവേണ്ടിയുള്ള ചരുവിനെ മകൾക്ക് ഭക്ഷിയ്ക്കുവാൻ നൽകുകയും, മറ്റേതിനെ സ്വയം ഭക്ഷിയ്ക്കുകയും ചെയ്തു. സ്നാനം കഴിഞ്ഞെത്തിയ മുനിയ്ക്ക് ഈ കാര്യം മനസ്സിലായി. അദ്ദേഹം സത്യവതിയോട് പറഞ്ഞു: അഹോ കഷ്ടം!. മഹാപരാധമാണ് നീ ചെയ്തത്. തത്ക്കാരണത്താൽ നിനക്ക് ജനിക്കാൻ പോകുന്ന പുത്രൻ അതിഘോരനും ആയുധധാരിയായും, എന്നാൽ, നിന്റെ സഹോദരനായി ജനിക്കാൻ പോന്നവൻ ബ്രഹ്മജ്ഞാനികളിൽ അഗ്രണ്യനായും ഭവിയ്ക്കും.

അങ്ങനെയാകാതിരിക്കുവാൻ സത്യവതി ഋചീകനോട് പ്രാർത്ഥിച്ചു. ആയതിനാൽ അവളുടെ പൌത്രൻ ഒരു ക്ഷത്രിയവീരനായിരിക്കുമെന്ന് പറഞ്ഞ് മുനി അവളെ സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ജമദഗ്നി സത്യവതിയുടെ പുത്രനായി ജനിച്ചു. ശേഷം, സത്യവതി ലോകത്തെ മുഴുവൻ ശുദ്ധീകരിക്കുന്ന പാവനനദിയായ കൌശികിയായിത്തീർന്നു. അവളുടെ പുത്രൻ ജമദഗ്നി രേണുവിന്റെ പുത്രിയായ രേണുകയെ വിവാ‍ഹം കഴിച്ചു. അവളിൽ അദ്ദേഹത്തിന് വസുമാൻ മുതലായ പുത്രന്മാരുണ്ടായി. അതിൽ ഏറ്റവും ഇളയ പുത്രൻ വിശ്വവിഖ്യാതനായ പരശുരാമനാണ്. ഹേഹയവശത്തെ മുച്ചൂടും നശിപ്പിച്ച ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായി ഈ പരശുരാമൻ അറിയപ്പെടുന്നു. ഈ പരശുരാമൻ മൂവേഴ് ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി. ഇവിടെ രാജാക്കന്മാർ രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി. നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിച്ചു.

പരീക്ഷിത്ത് ചോദിച്ചു: മഹർഷേ!, ഭഗവാനോട് അവർ ആ വിധത്തിൽ എന്തപരാധമായിരുന്നു കാട്ടിയത്? എന്തുകൊണ്ടായിരുന്നു ഭഗവാൻ പരശുരാമൻ ആ രാജാക്കന്മാരെ ഉമൂലനാശം വരുത്തി ഇങ്ങനെ തുടരെത്തുടരെ കൊന്നൊടുക്കിയതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ, ഹേഹയരാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ ഭഗവദവതാരമായിരുന്ന ദത്താത്രേയമഹർഷിയെ പ്രസാദിപ്പിച്ച് ആയിരം കരങ്ങൾ നേടിയിരുന്നു. അദ്ദേഹത്തെ ആർക്കുംതന്നെ ജയിക്കുവാൻ സാധിക്കുമായിരുന്നില്ല. തികഞ്ഞ ബുദ്ധിവൈഭവം, സൌന്ദര്യം, സ്വാധീനം, കരുത്ത്, യശസ്സ്, മായാജാലവിദ്യകൾ, അണിമാദിസിദ്ധികൾ മുതലായവകൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഇങ്ങനെ സർവ്വൈശ്വര്യയുക്തനായ കാർത്തവീര്യാർജ്ജുനൻ യാതൊരു തടസ്സങ്ങളും കൂടാതെ ലോകം മുഴുവൻ കാറ്റിനെപ്പോലെ ചുറ്റികറങ്ങി. ഒരിക്കൽ, വൈജയന്തിമാലയണിഞ്ഞുകൊണ്ട് അദ്ദേഹം തരുണീമണികളോടൊത്ത് നർമ്മദാനദിയിൽ ക്രീഡിച്ചുകൊണ്ടിരിക്കെ അഹങ്കാരോന്മത്തനായി തന്റെ കൈകൾകൊണ്ട് ആ നദിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്തി. അപ്പോഴാണ് വീരനെന്ന് സ്വയം അഭിമാനിക്കുന്ന രാവണന്റെ സൈന്യത്താവളം ആ കുത്തൊഴുക്കിൽ‌പ്പെട്ട് നശിച്ചുപോയതു. അങ്ങനെ സംഭവിക്കുവാൻ കാരണം കാർത്തവീര്യാർജ്ജുന്റെ ശക്തിയാണെന്നറിഞ്ഞ രാവണന് ആ നാണക്കേട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവണൻ സ്ത്രീകളുടെ മുന്നിൽ‌വച്ച് കാർത്തവീര്യാർജ്ജുനനെ അപമാനിക്കുവാൻ ശ്രമിച്ചു. എന്നാൽ, അയാൾ വളരെ നിഷ്പ്‌പ്രയാസം കാർത്തവീര്യാർജ്ജുനന്റെ പിടിയിലാകുകയും മാഹിഷ്മതിയിൽ കൊണ്ടുവന്ന് തടവിലാക്കപ്പെടുകയും, ഒടുവിൽ, ഒരു കുരങ്ങനെ എന്നപോലെ, കളിയാക്കുന്ന രീതിയിൽ വിട്ടയയ്ക്കുപ്പെടുകയും ചെയ്തു.

ഒരിക്കൽ, കാർത്തവീര്യാർജ്ജുനൻ വിജനമായ ഒരു വനപ്രദേശത്ത് നായാടിനടക്കുന്നതിനിടയിൽ യാദൃശ്ചികമായി ജമദഗ്നിമഹർഷിയുടെ ആശ്രമത്തിലെത്തപ്പെട്ടു. തപോധനനായ മുനി സൈന്യത്തോടും ഗജതുരഗാദി വാഹനങ്ങളോടുമൊപ്പം വന്ന് രാജാവിനെ എതിരേറ്റു. കാമധേനുവിന്റെ സഹായത്തോടെ മുനി രാജാവിനെ യഥോചിതം സത്കരിച്ചു. ഇത്തരത്തിൽ ഒരു കാമധേനു സ്വന്തമായുള്ള മുനി തന്നേക്കൾ ധനികനാണെന്ന വിചാരത്താൽ കാർത്തവീര്യാർജ്ജുനനും അദ്ദേഹത്തോടൊപ്പമുള്ള ഹേഹയന്മാർക്കും അഗ്നിഹോത്രാദിമഹായജ്ഞങ്ങൾക്കുപകരിക്കുന്ന ആ കാമധേനുവിൽ ആശ വരികയും, മുനി നൽകിയ ആ സത്കാരത്തെ വേണ്ടവിധം സ്വീകരിക്കുകയും ചെയ്തില്ല. അഹങ്കാരോന്മത്തനായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നിയുടെ കാമധേനുവിനെ തട്ടിക്കൊണ്ടുപോകുവാൻ തന്റെ ആൾക്കാർക്ക് നിയോഗം നൽകി. അതനുസരിച്ച് അവർ നിലവിളി കൂട്ടുന്ന കാമധേനുവിനെ അതിന്റെ കിടങ്ങൾക്കൊപ്പം മാഹിഷ്മതിയിലേക്ക് അപഹരിച്ചുകൊണ്ടുപോയി.

രാജാവ് മടങ്ങിയതിനുശേഷം പരശുരാമൻ ആശ്രമത്തിൽ തിരികെയെത്തി. കാർത്തവീര്യാർജ്ജുനന്റെ ആ ദുഷ്പ്‌പ്രവൃത്തി പരശുരാമനെ നന്നേ ചൊടിപ്പിച്ചു. ചിവിട്ടേറ്റ പാമ്പിനെപ്പോലെ അദ്ദേഹം ക്രോധവാനായി. ഘോരമായ പരശുവും, തൂണീരവും പടവില്ലും പരിചയുമെടുത്ത് ആർക്കും നേരിടുവാനാകാത്തവിധം ക്രാന്തിയോടെ, സിഹം ആനയുടെ പിന്നാലെയെന്നതുപോലെ, രാമൻ പുറപ്പെട്ടു. കാർത്തവീര്യാർജ്ജുനൻ തന്റെ നഗരമായ മാഹിഷ്മതിയിലേക്ക് കയറിയതും, അമ്പും വില്ലും വെണ്മഴുവും പടച്ചട്ടയുമണിഞ്ഞ ക്രുദ്ധനായ പരശുരാമനെ കണ്ടു. മാൻ‌തോലുടുത്ത പരശുരാമന്റെ ജടമുടി ഉജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾപോലെ ശോഭിച്ചു. ആന, തേർ, കുതിര, കാലാൾ എന്നീ ചതുരംഗങ്ങളും, അതുപോലെ ഗദ, വാൾ, ശരം, ഈട്ടി, മുൾത്തടി, വേൽ തുടങ്ങിയ ആയുധങ്ങളോടും കൂടിയ കാർത്തവീര്യാർജ്ജുനന്റെ പതിനേഴ് അക്ഷൌഹിണിപടകളെ ഭഗവാനായ ശ്രീ പരശുരാമൻ ഏകനായി തകർത്തെറിഞ്ഞു. വെണ്മഴു പ്രഹരിച്ചുകൊണ്ട് വായുവേഗത്തിൽ ഭഗവാൻ ശ്രത്രുക്കളെ കൊന്നൊടുക്കി. ഭഗവാൻ എവിടെയെല്ലാം പോകുന്നുവോ, അവിടെയെല്ലാം ശത്രുക്കളുടെ അറ്റുപോയ കൈകളും തലകളും തുടകളും കഴുത്തുകളും ജീവനറ്റുകിടക്കുന്ന സാരഥികളും തകർന്നുതരിപ്പണമായിക്കിടക്കുന്ന വാഹനങ്ങളും കാണപ്പെട്ടു. പോർക്കളത്തിൽ ചോര ചളിയായി തളം കെട്ടിക്കിടന്നു. സർവ്വയിടവും പൊട്ടിത്തകർന്ന അമ്പുകളും വില്ലുകളും പരിചകളും കൊടിമരങ്ങളും. ഇതെല്ലാം കണ്ട കാർത്തവീര്യാർജ്ജുനൻ കോപത്തോടെ ഭഗവാന്റെ നേർക്ക് ചാടിവീണു. പെട്ടന്ന് അഞ്ഞൂറ് വില്ലുകളിൽ അത്രയുംതന്നെ ശരങ്ങൾ അതിലിരട്ടിയായ കൈകൾകൊണ്ട് പരശുരാമനുനേരേ തൊടുത്തയയ്ച്ചു. ഭഗവാൻ അവയെ ഒരൊറ്റ അമ്പുകൊണ്ട് ഒരേസമയം തകർത്തുകളഞ്ഞു. വീണ്ടും മലകളേയും മരങ്ങളേയുമേന്തി കാർത്തവീര്യാർജ്ജുനൻ യുദ്ധത്തിനായി അതിവേഗം ഭഗവാന്റെ നേർക്കടുത്തു. എന്നാൽ ആ ഭുജങ്ങളെ ഭഗവാൻ കഠോരമായ തന്റെ വെണ്മഴുവാൽ, പാമ്പിന്റെ പത്തികളെ, എന്നതുപോലെ ഛേദിച്ചുവീഴ്ത്തി. കരങ്ങൾ ഛേദിക്കപ്പെട്ട കാർത്തവീര്യാർജ്ജുനന്റെ ശിരസ്സ്, പർവ്വതത്തിൽനിന്നും അതിന്റെ ശിഖരത്തെയെന്നതുപോലെ, പരശുരാമൻ അവന്റെ ഉടലിലിനിന്നും വെട്ടിവീഴ്ത്തി. പിതാവിന്റെ വധം കണ്ട് ഞെട്ടിവിറച്ച കാർത്തവീര്യാർജ്ജുനന്റെ പതിനായിരം പുത്രന്മാർ ഭീതിയോടെ അങ്ങിങ്ങായി ഓടിയൊളിച്ചു. തുടർന്ന്, ക്ഷീണിച്ചുതളർന്ന കാമധേനുവിനെ രാമൻ കിടാങ്ങളോടൊപ്പം പിതാവിന് സമർപ്പിച്ചു.

ഉണ്ടായ സംഭവങ്ങളെല്ലാം പരശുരാമൻ പിതാവിനും സഹോദരങ്ങൾക്കും പറഞ്ഞുകേൾപ്പിച്ചു. അതിനെ കേട്ടയുടൻ ജമദഗ്നിമഹർഷി പറഞ്ഞു: ഹേ രാമാ!, നീ പാപം ചെയ്തിരിക്കുന്നു. ദേവന്മാർക്ക് തുല്യനായ ഒരു മനുഷ്യശ്രേഷ്ഠനെയാണ് നീ വധിച്ചിരിക്കുന്നതു. ഉണ്ണീ!, നാം ബ്രാഹ്മണർ ക്ഷമകൊണ്ട് പൂജിതരായവരാണ്. ക്ഷമ ഒന്നുകൊണ്ടുമാത്രമാണ് ലോകഗുരുവായ വിധാതാവ് പരമേഷ്ഠി എന്ന സർവ്വോന്നതപദവിയെ പ്രാപിച്ചിരിക്കുന്നതു. ക്ഷമ കൊണ്ട് ബ്രാഹ്മണതേജസ്സ് സൂര്യനെന്നതുപോലെ പ്രശോഭിക്കുന്നു. സർവ്വേശ്വരനായ ഭഗവാൻ ശ്രീനാരായണൻ ക്ഷമാശാലികളിൽ അതിവേഗം പ്രസാദിക്കുന്നു. അഭിഷിക്തനായ രാജാവിനെ വധിക്കുന്നത് ബ്രഹ്മഹത്യയെക്കാൾ മഹാപാപമാണ്. കുഞ്ഞേ!, നീ നിന്റെ ബുദ്ധിയെ ഭഗവാൻ നാരായണനിൽ അർപ്പിച്ച്, മഹാതീർത്ഥങ്ങളെ സന്ദർശിച്ചുകൊണ്ട് ഈ മഹാപാതകത്തിന് പരിഹാരം കണ്ടാലും.

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

 ഓം തത് സത്.

  

Previous    Next

2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

9.14 ബുധന്റെ ഉത്പത്തി

 

ഓം

 ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 14

(ബുധന്റെ ഉത്പത്തി)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഇനി, ചന്ദ്രന്റെ പാവനവംശത്തെക്കുറിച്ച് കേട്ടാലും. അതിൽ പുരൂരവസ്സ് മുതലായ മഹാരാജാക്കന്മാരുടെ ചരിതമാണ് പ്രതിപാദ്യം. ഭഗവാൻ ആദിനാരായണനെ സഹസ്രശീർഷൻ എന്ന് വേദങ്ങൾ വിളിക്കുന്നു. അങ്ങനെയുള്ള ഭഗവാന്റെ നാഭിയിൽനിന്നും വിടർന്ന താമരയിൽ സംഭവനായ ബ്രഹ്മദേവന്റെ പുത്രൻ അത്രി പിതാവിനെപ്പോലെതന്നെ ശ്രേഷ്ഠനായിരുന്നു. അത്രിയുടെ ആനന്ദക്കണ്ണീർക്കണങ്ങളിൽനിന്നും സോമൻ എന്ന ഒരു പുത്രൻ ജനിച്ചു. സോമനെ ബ്രഹ്മദേവൻ ബ്രാഹ്മണരുടേയും ഔഷധികളുടേയും നക്ഷത്രരാശികളുടേയും അധിപനായി നിയമിച്ചു. മൂന്ന് ലോകങ്ങളേയും ജയിച്ച സോമനാകട്ടെ, രാജസൂയയജ്ഞം നടത്തി. ശേഷം ഗുരു ബൃഹസ്പതിയുടെ പത്നിയായ താരയെന്നവളെ അപഹരിച്ചു. പല പ്രാവശ്യം യാജനയോടുകൂടി ദേവഗുരു അഭ്യർത്ഥിച്ചിട്ടും സോമൻ അവളെ തിരികെ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന്, ദേവാസുരയുദ്ധം സംഭവിച്ചു. ബൃഹസ്പതിയോടുള്ള വൈരത്താൽ അസുരഗുരുവായ ശുക്രാചാര്യർ അസുരന്മാരോടൊപ്പം ചേർന്ന് സോമന്റെ പക്ഷം കൂടി. എന്നാൽ ശ്രീരുദ്രൻ ഗുരുഭക്തിയാൽ സ്നേഹം കൊണ്ട് സമസ്തഭൂതഗണത്തോടൊപ്പം ബൃഹസ്പതിയുടെ പക്ഷവും ചേർന്നു. ദേവേന്ദ്രനും ദേവസമൂഹങ്ങൾക്കൊപ്പം ദേവഗുരുവിന് തുണയായി. അങ്ങനെ താരയെ ചൊല്ലിയുണ്ടായ യുദ്ധം ദേവാസുരന്മാർക്ക് നാശത്തിന് വഴി വിരിച്ചു. പിന്നീട്, സംഭവത്തെക്കുറിച്ചറിഞ്ഞ ബ്രഹ്മദേവൻ സോമനെ ഭർത്സിച്ചുകൊണ്ട് താരയെ അവളുടെ ഭർത്താവായ ബൃഹസ്പതിയ്ക്ക് കൈമാറി. ദിവസങ്ങൾ കഴിഞ്ഞതോടെ താര ഗർഭിണിയായിരുന്നുവെന്ന് ദേവഗുരുവിന് അറിയാൻ കഴിഞ്ഞു.

തതവസരത്തിൽ ബൃഹസ്പതി പറഞ്ഞു: ഹേ മതികെട്ടവളേ!, അന്യപുരുഷനിൽനിന്നും നീ നേടിയ ഈ ഗർഭത്തെ ഉടൻ പ്രസവിക്കുക!. നിന്റേതല്ലാത്ത ഈ തെറ്റിനുവേണ്ടി നാം നിന്നെ ഭസ്മമാക്കുന്നില്ലെന്നുമാത്രം. സന്താനാർത്ഥിയായതിനാൽ നാം നിന്നെ അക്കാരണത്താൽ ഇപ്പോൾ ശിക്ഷിക്കുന്നുമില്ല.

ശ്രീശുകൻ തുടർന്നു: രാജൻ!, അവൾ പെട്ടെന്നുതന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തങ്കത്തിന്റെ നിറത്തിൽ അതിമനോഹരമായ ആ കുഞ്ഞിനെ സോമനും ബൃഹസ്പതിയും ഒരുപോലെ ആഗ്രഹിച്ചു. വീണ്ടും ഇരുവരും തമ്മിൽ തർക്കമായി. അവർ ഓരോരുത്തരും കുഞ്ഞ് തന്റേതാണെന്ന് പ്രസ്താവിച്ചു. ദേവന്മാർ ഇടപെട്ട് തർക്കം തീർക്കുവാൻ ശ്രമിച്ചെങ്കിലും അവൾ നാണത്താൽ തല കുനിയ്ക്കുകയല്ലാതെ കുഞ്ഞ് ആരുടേതാണെന്ന് പറയാൻ കൂട്ടാക്കിയില്ല. താരയുടെ അസ്വഭാവികമായ നാണം കണ്ട കുട്ടി ദേഷ്യത്തോടെ അവളോട് കയർത്തു: ഹേ ദുശ്ചരിതേ!, എന്താണ് നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? കള്ളനാണം നടിയ്ക്കാതെ നിന്റെ ദോഷത്തെ നീതന്നെ തുറന്ന് പറയൂ!

ഒടുവിൽ, ബ്രഹ്മദേവൻ താരയെ അവിടെനിന്നും മാറ്റിനിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുഞ്ഞ് സോമന്റേതാണെന്ന് അവൾ സമ്മതിച്ചു. അതോടെ തർക്കം തീരുകയും, സോമൻ കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ബാലന്റെ ബുദ്ധിവൈഭവത്തെ തിരിച്ചറിഞ്ഞ ബ്രഹ്മദേവൻ കുഞ്ഞിന് ബുധൻ എന്ന് നാമകരണം ചെയ്തു. സോമൻ ബുദ്ധിമാനായ തന്റെ പുത്രനോടൊപ്പം സന്തോഷത്തോടെ വാണു.

രാജാവേ!, സോമനിൽനിന്നും പിന്നീട് ഇളയിൽ പുരൂരവസ്സ് ജനിച്ചു. ഒരിക്കൽ അമരാവതിയിൽവച്ച് നാരദമുനി ഭൂമിയിലെ രാജാവായ ഈ പുരൂരവസ്സിന്റെ ചരിതം പാടിപ്പുകഴ്ത്തുന്നത് സ്വർഗ്ഗസുന്ദരിയായ ഉർവശി കേൾക്കാനിടയായി. ആ രാജാവിൽ അവൾ പെട്ടെന്നുതന്നെ അനുരക്തയായി. മിത്രവരുണന്മാരുടെ ശാപത്താൽ ഒരിക്കൽ മാനുഷവേഷം ധരിക്കേണ്ടിവന്നവളായിരുന്നു ഉർവശി. പുരൂരവസ്സിന്റെ അംഗലാവണ്യത്തിൽ മതിമറന്നുവെങ്കിലും മനോനിയന്ത്രണം വീണ്ടെടുത്ത് അവൾ അദ്ദേഹത്തിന്റെയടുക്കലെത്തി. അവളെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പരവശനായ പുരൂരവസ്സ് സ്നേഹം തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവളോടിങ്ങനെ പറഞ്ഞു: ഹേ സുന്ദരീരത്നമേ!, വരൂ! അടുത്തുവന്നിരിക്കൂ‍! എന്താണ് നാം നിനക്കുവേണ്ടി ചെയ്യേണ്ടതു?. എത്രകാലം വേണമെങ്കിലും നിനക്കെന്നോടൊത്ത് രമിക്കാവുന്നതാണ്. ഇനിയുള്ളകാലമത്രയും നമുക്ക് രതിസുഖത്തോടെ വാഴാം.

അതുകേട്ട ഉർവശി പറഞ്ഞു: അല്ലയോ സുന്ദരാ!, ആരുടെ കണ്ണുകളും മനസ്സുമാണ് അങ്ങയുടെ ഈ ശരീരസൌന്ദര്യത്തിൽ രമിയ്ക്കാത്തത്?. ആർക്കാണ് അങ്ങയുടെ വിരിമാറിൽനിന്നും വിട്ടുപോകാൻ സാധിക്കുന്നത്?. ഹേ രാജാവേ!, എന്നോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഈ രണ്ട് ആട്ടിൻകുട്ടികളെക്കൂടി അങ്ങ് സംരക്ഷിക്കണം. ഞാൻ ദേവസ്ത്രീയാണെങ്കിലും സുന്ദരനായ അങ്ങയെ ഭർത്താവായി സ്വീകരിക്കുന്നതിലും അങ്ങയോടൊപ്പം രമിക്കുന്നതിലും എനിക്ക് സന്തോമാണ്. ഹേ വീരാ!, ഞാൻ നെയ്യ് മാത്രമേ ആഹരിയ്ക്കുകയുള്ളൂ. പിന്നൊന്ന് സംഭോഗവേളയിലൊഴിച്ച് ഒരിക്കൽപോലും അങ്ങ് വിവസ്ത്രനായി എന്റെ മുന്നിൽ വരരുതു. അങ്ങനെയുണ്ടാകുന്നപക്ഷം ഞാൻ അങ്ങയെ വിട്ടുപോകും

ഹേ പരീക്ഷിത്ത് രാജൻ!, എല്ലാം അങ്ങനെതന്നെയാകട്ടെ! എന്ന് പുരൂരവസ്സ് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: ഹേ സുന്ദരീ!, നിന്റെ അംഗലാവണ്യവും ശൃംഗാരാദിഭാവങ്ങളുമെല്ലാം അത്ഭുതകരമായിരിക്കുന്നു. അങ്ങനെയുള്ള നീ സ്വയമേവ മുന്നിൽ വന്നാൽ ആരാണ് സേവിക്കാത്തതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അദ്ദേഹം അവളോടൊപ്പം ചൈത്രരഥം മുതലായ ദേവോദ്യാനങ്ങളിൽ യഥേഷ്ടം വിഹരിച്ചു. അവളുടെ ശരീരത്തിന് താമരപൂമ്പൊടിയുടെ ഗന്ധമായിരുന്നു. അതിനെ ആസ്വദിച്ചുകൊണ്ട് പുരൂരവസ്സ് ദിനരാത്രങ്ങൾ സന്തോഷത്തോടെ കഴിച്ചുപോന്നു.

എന്നാൽ, രാജൻ!, തന്റെ സഭയിൽ ഉർവശിയുടെ സാന്നിധ്യം ഇല്ലാതായതറിഞ്ഞ് ദേവേന്ദ്രൻ ഗന്ധർവ്വന്മാരോട് അവളെ കൂട്ടിക്കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു. ഒരുദിവസം പാതിരാനേരത്ത് ഗന്ധർവ്വന്മാർ പുരൂരവസ്സിന്റെ കൊട്ടാരത്തിലെത്തിയതിനുശേഷം, ഉർവശി അദ്ദേഹത്തെ ഏല്പിച്ച ആ രണ്ട് കുഞ്ഞാടുകളെ കട്ടുകൊണ്ടുമറഞ്ഞു. ഉർവശിയ്ക്ക് ആ കുഞ്ഞാടുകൾ സ്വന്തം പുത്രന്മാരെപ്പോലെയായിരുന്നു. അവയുടെ കരച്ചിൽ കേട്ട് ഉർവശി തന്റെ ഭർത്താവായ പുരൂരവസ്സിനെ ഭർത്സിക്കുവാൻ തുടങ്ങി. അവൾ പറഞ്ഞു: അഹോ കഷ്ടം! ഞാൻ ഹനിക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാനെന്ന് കരുതുന്നവനും, ആണും പെണ്ണും കെട്ടവനുമായ ഒരുവന്റെ ഭാര്യയായതിൽ ഞാൻ നശിക്കപ്പെട്ടിരിക്കുന്നു. ഇയാളിൽ ആശ്രിതയായ എന്റെ പുത്രസമമായ രണ്ട് കുഞ്ഞാടുകളെ ആരോ കട്ടുകൊണ്ടുപോയിരിക്കുന്നു. എന്നാൽ, എന്റെ ഭർത്താവായ ഇയാൾ, പകൽസമയം വീരനായി അഭിനയിച്ചുകൊണ്ട്, രാത്രിയിൽ ഒരു സ്ത്രീയെപ്പോലെ വീട്ടിനുള്ളിൽ പേടിച്ചൊളിച്ചിരിക്കുകയാണ്.

രാജൻ!, അവളുടെ പരുഷമായ ആ വാക്കുകൾ, ഒരാനയ്ക്കേൽക്കേണ്ടിവരുന്ന തോട്ടിയുടെ കുത്തുകൾപോലെ, രാജാവിന് തോന്നുകയും അതിൽ അദ്ദേഹം കോപാകുലനാകുകയും ചെയ്തു. കോപത്താൽ വസ്ത്രമെടുത്തുടുക്കാൻപോലും മറന്ന രാജാവ് കൈയ്യിൽ കിട്ടിയ വാളുമായി ആ രാത്രിയിൽ കൊട്ടാരത്തിൽനിന്നും വെളിയിലിറങ്ങി. ഈ സമയം, ആട്ടിൻ‌കുട്ടികളെ വിട്ടയച്ച് ഗന്ധർവ്വന്മാർ മിന്നൽ‌പിണരുകളെപ്പോലെ പ്രശോഭിച്ചു. ആ പ്രകാശത്തിൽ ഉർവശി പുരൂരവസ്സിനെ നഗ്നനായി കാണുകയും, തത്ക്കാരണത്താൽ അവൾ അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയും ചെയ്തു.

കിടക്കയിൽ ചെന്നുനോക്കിയപ്പോൾ ഉർവശിയെ കാണാതായതിനാൽ രാജാവിനുണ്ടായ സങ്കടം അസഹനീയമായിരുന്നു. അദ്ദേഹം അവളെക്കുറിച്ചുള്ള ചിന്തയിൽ മാനസം തളർന്നിരിക്കുകയായി. തുടർന്ന്, ഒരു ഭ്രാന്തനെപ്പോലെ ഭൂമിയിലുടനീളം ചുറ്റിക്കറങ്ങുവാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരിക്കൽ, കുരുക്ഷേത്രത്തിലെ സരസ്വതീനദിയുടെ തീരത്ത് തന്റെ അഞ്ച് തോഴിമാരോടൊപ്പം സന്തോഷവതിയായി ഉർവശി കാണപ്പെട്ടു. അദ്ദേഹം മധുരതരം അവളോട് പറഞ്ഞു: അല്ലയോ പ്രിയതമേ!, നിൽക്കുക!. എനിക്കറിയാം, നിന്നെ ഇതുവരെയും വേണ്ടവണ്ണം സന്തോഷിപ്പിക്കുവാൻ എനിക്കായിട്ടില്ല. പക്ഷേ, എന്നുകണ്ട് നീ ഈയുള്ളവനെ ഉപേക്ഷിക്കാതിരിക്കുക!. ഈ പ്രവൃത്തി നിനക്ക് ചേർന്നതല്ല. ഒരുപക്ഷേ, ഞാൻ നിനക്ക് ചേർന്നവനല്ലെങ്കിൽകൂടി എന്റെ വാക്കുകൾ കേൾക്കാൻ സന്മനസ്സുണ്ടാകുക!. ദേവീ!, നിനക്കനുയോജ്യനല്ലാത്ത എന്നെ നീ ഉപേക്ഷിക്കുന്നപക്ഷം, സുന്ദരമായ ഈ ശരീരം ഇവിടെ പതിച്ചുപോകും. അത് ചെന്നായ്ക്കളും കഴുകന്മാരും കൊത്തിപ്പറിക്കും.

ഉർവശി പറഞ്ഞു: രാജൻ!, അങ്ങ് ഒരു പുരുഷനാണ്. വീരനുമാണ്. ഇങ്ങനെ വ്യാകുലനായി ശരീരമുപേക്ഷിക്കുവാൻ പാടില്ല. ധീരനായിരിക്കൂ!. ഇന്ദ്രിയങ്ങളാകുന്ന ചെന്നായ്ക്കൂട്ടങ്ങൾക്ക് ജയിക്കാൻ നിങ്ങൾതന്നെ നിങ്ങളെ വിട്ടുകൊടുക്കാതിരിക്കുക. നിങ്ങളുടെ ശരീരം ചെന്നായ്ക്കൾക്ക് തിന്നാൻ കൊടുക്കരുതു. ഇന്ദ്രിയാതീതനാകുക. സ്ത്രീഹൃദയം ചെന്നായ്ക്കളെപ്പോലെയാണ്. ആയതിനാൽ, അവരോട് ചങ്ങാത്തം കൂടിയിട്ട് ഭൂമിയിൽ ആർക്കും ഒന്നുംതന്നെ നേടാൻ സാധിക്കുകയില്ല. സ്ത്രീകൾ സൂത്രശാലികളും ദയയില്ലാത്തവരുമാണ്. ചെറിയ കുറ്റങ്ങൾപോലും അവർ സഹിക്കാറില്ല. കാര്യസാധ്യത്തിനായി അവർ ഏതറ്റം വരെയും പോകുന്നു. അതിനുവേണ്ടി അവർ സ്വന്തം ഭർത്താവിനേയോ സഹോദരനെപ്പോലുമോ കൊല്ലുന്നു. അജ്ഞന്മാർ അവരിൽ നിഷ്‌പ്രയാസം വിശ്വാസത്തെ ആർജ്ജിക്കുന്നു. ആവശ്യാനുസരണം അവർ ഒരുവനെ വിട്ട് മറ്റൊരാളെ പ്രാപിക്കുന്നു. ഒന്നിനുപിറകേ മറ്റൊന്നായി അവർ പുരുഷന്മാരോട് സൌഹൃദം ചേർന്നുകൊണ്ടേയിരിക്കുന്നു. ഹേ രാ‍ജൻ! അങ്ങ് വിഷമിക്കേണ്ടതില്ല. ഓരോ സംവത്സരത്തിനുമൊടുവിൽ അങ്ങ് ഒരു രാത്രിയിൽ മാത്രം എന്നോട് രമിക്കുന്നതാണ്. അതിൽ അങ്ങേയ്ക്ക് മറ്റ് പുത്രന്മാരും ഉണ്ടാകും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, അങ്ങനെ, ഉർവശി ഗർഭിണിയാണെന്നറിഞ്ഞ പുരൂരവസ്സ് കൊട്ടാരത്തിലേക്ക് മടങ്ങി. വർഷാവസാനത്തിൽ അദ്ദേഹം കുരുക്ഷേത്രത്തിലെത്തി ഒരു വീരപുത്രന്റെ മാതാവായ ഉർവശിയോടൊപ്പം ഒരു രാത്രി മുഴുവൻ സന്തോഷത്തോടെ താമസിച്ചു.  എങ്കിലും, വീണ്ടും വിരഹദുഃഖം ബാധിച്ച കൃപണനായ ആ രാജാവിനോട് അവൾ പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഈ ഗന്ധർവ്വന്മാരെ പ്രസാദിപ്പിക്കുക. അവരുടെ കാരുണ്യത്താൽ എന്നെ വീണ്ടും അങ്ങേയ്ക്ക് പ്രാപിക്കുവാൻ സാധിക്കുന്നതാണു.

തുടർന്ന്, പുരൂരവസ്സ് ആ ഗന്ധർവ്വന്മാരെ സമ്പ്രീതരാക്കി. തുഷ്ടരായ ഗന്ധർവ്വന്മാർ അദ്ദേഹത്തിന് ഒരു അഗ്നിസ്ഥാലിയെ നല്കി അനുഗ്രഹിച്ചു. അതിനെ ഉർവശിയെന്ന് കരുതി പുരൂരവസ്സ് അതിനോടൊപ്പം കാട്ടിലൂടെ സഞ്ചരിച്ചു. കുറെ കഴിഞ്ഞപ്പോൾ, ആ അഗ്നിസ്ഥാലി ഉർവശിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതിനെ കാട്ടിലുപേക്ഷിച്ച് അദ്ദേഹം കൊട്ടാരത്തിലെത്തി ഉർവശിയെ ഓർത്തുകൊണ്ട് വസിച്ചു. അതിനിടയിൽ ത്രേതായുഗം ആരംഭിക്കുകയും, അദ്ദേഹത്തിന്റെ മനസ്സിൽ വേദത്രയങ്ങളും അതിലൂടെയുള്ള യജ്ഞാദി അനുഷ്ഠാനങ്ങളും ഉടലെടുക്കുകയും ചെയ്തു. ഉടൻ‌തന്നെ അദ്ദേഹം താൻ അഗ്നിസ്ഥാലിയെ ഉപേക്ഷിച്ചിടത്തേക്ക് പുറപ്പെട്ടു. അവിടെ ഒരു ശമീകവൃക്ഷത്തിനകത്തുണ്ടായ അരയാൽമരത്തെ അദ്ദേഹം കണ്ടു. അതിൽനിന്നും രണ്ട് മരകഷണങ്ങളെടുത്ത് അരണിയുണ്ടാക്കാൻ തുടങ്ങി. ഉർവശീലോകം പ്രാപിക്കുവാനുള്ള ത്വരയോടെ അദ്ദേഹം, അരണിയുടെ കീഴ്ഭാഗം ഉർവശിയെന്നും, മേൽഭാഗം സ്വയം താനെന്നും, അതുപോലെ നടുഭാഗം തന്റെ സന്താനമെന്നും ഉള്ളിൽകണ്ട്, മന്ത്രോച്ചാരണത്തോടെ ധ്യാനിച്ച് അഗ്നിയെ കടഞ്ഞുതുടങ്ങി. തുടർച്ചയായുള്ള മഥനത്തിൽനിന്നും അഗ്നിയുണ്ടായി. ആ അഗ്നി വേദത്രയവിഹിതമായ വിദ്യയിലൂടെ മൂന്നായി പിരിഞ്ഞ് പുരൂരവസ്സിനാൽ അദ്ദേഹത്തിന്റെ പുത്രനായി ഭവിക്കപ്പെട്ടു. ഉർവശിയുടെ ലോകത്തിലെത്താൻ കൊതിയ്ക്കുന്ന രാജാവ് ആ അഗ്നിയിലൂടെ അധോക്ഷജനായ ഭഗവാൻ നാരായണനെ ആരാധിച്ചു.

രാജൻ!, സത്യയുഗത്തിൽ സകലമന്ത്രങ്ങളും ഓങ്കാരത്തിൽ അടങ്ങിയിരുന്നു. സകലവേദമന്ത്രങ്ങളുടേയും മൂലം അതായിരുന്നു. അന്ന് സകലവേദവിദ്യകളുടെയും ആധാരം അഥർവ്വവേദമായിരുന്നു. ഭഗവാൻ ശ്രീനാരായണൻ മാത്രമായിരുന്നു പൂജ്യനായ ഒരേ ഒരാൾ. അഗ്നിയും ഒന്നുമാത്രം. ഹംസ എന്ന നാമത്തിൽ വർണ്ണവ്യവസ്ഥയും ഇവിടെ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലയോ പരീക്ഷിത്ത് രാജൻ!, ത്രേതായുഗത്തിന്റെ തുടക്കത്തിൽ പുരൂരവസ്സായിരുന്നു കർമ്മകാണ്ഡയജ്ഞത്തിന്റെ തുടക്കം ഉണ്ടാക്കിയതു. അങ്ങനെ അഗ്നിയെ സ്വപുത്രനായി കണ്ട പുരൂരവസ്സിന് ഗന്ധർവ്വലോകപ്രാപ്തിയുണ്ടാകുകയും ചെയ്തു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു

 ഓം തത് സത്.

 

 

Previous    Next

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...