2020 മാർച്ച് 22, ഞായറാഴ്‌ച

9.10 ശ്രീരാമചരിതം 1

ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 10
(ശ്രീരാമചരിതം 1)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മഹാരാജൻ!, ഖട്വാംഗനിൽനിന്ന് ദിലീപനെന്ന ദീർഘബാഹുവും, അവനിൽനിന്ന് കീർത്തിമാനായ രഘുചക്രവർത്തിയും, അവനിൽനിന്നും അജനും, അജനിൽനിന്ന് ദശരഥനും ജാതരായി. ശേഷം, ദേവന്മാരുടെ പ്രാർത്ഥനയെ സ്വീകരിച്ച് ഭഗവാൻ ശ്രീഹരി സ്വാശാംശത്താൽ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങയുള്ള നാമങ്ങളിൽ നാലുപുത്രന്മാരായി ദശരഥന്റെ മക്കളായി അവതരിച്ചു. തത്വദർശികളായ മഹാമുനിമാർ ഭഗവാൻ ശ്രീരമചന്ദ്രന്റെ മഹിമകളെ പലവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു. രാജൻ!, അങ്ങ് മുമ്പും ശ്രീരാമദേവനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ ഇപ്പോൾ ചുരുക്കി മാത്രം വർണ്ണിക്കാം. പിതാവായ ദശരഥന്റെ വാക്കിനെ സത്യമാക്കാനായി ശ്രീരാ‍മൻ സർവ്വവും ഉപേക്ഷിച്ച് പത്നിയായ സീതാദേവിയോടൊപ്പം കാട്ടിലേക്ക് പോയി. ഭഗവാനോടൊപ്പം ഹനുമാനും സുഗ്രീവനും സഹോദരനായ ലക്ഷ്മണനുമുണ്ടായിരുന്നു. അവർ എപ്പോഴും ഭഗവാന് താങ്ങാ‍യി നിലകൊണ്ടു. ശൂർപ്പണഖ എന്ന ഒരസുരസ്ത്രീയുടെ മൂക്കും ചെവിയും മുറിച്ച് അവളെ വിരൂപയാക്കിയതിനെച്ചൊല്ലി ഭഗവാന് സീതാദേവിയിൽനിന്നും അകലേണ്ടിവന്നു. ഭഗവാൻ കോപത്തോടെ സമുദ്രത്തോട് വഴി വാങ്ങി സേതുബന്ധം ചെയ്തു. അതിലൂടെ ഭഗവാൻ രാവണന്റെ ലങ്കയിൽ പ്രവേശിച്ച് അവനെ വധിക്കുവാനൊരുങ്ങി. അങ്ങനെയുള്ള ഭഗവാൻ ശ്രീരാമചന്ദ്രൻ നമ്മളെ രക്ഷിക്കട്ടെ!.

രക്ഷോജാതികളെ ഒതുക്കി ഭഗവാൻ ലക്ഷ്മണന്റെ മുന്നിൽ വച്ച് വിശ്വാമിത്രന്റെ യാഗം കാത്തു. രാജൻ!, ഒരാനക്കുട്ടിയുടേതുപോലെ ശ്രീരാമദേവന്റെ ലീലകൾ ആശ്ചര്യഭരിതമാണു. ശൈവചാപം തകർത്തായിരുന്നു ഭഗവാൻ സീതാദേവിയെ വേട്ടതു. മൂന്നൂറ് ആൾക്കാർ ചേർന്നായിരുന്ന് ആ വില്ല് മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഒരു കുട്ടിയാന കരിമ്പിൻ‌തണ്ടിനെയെന്നപോലെ, ഭഗവാൻ ആ ചാപം മുറിച്ചുകളഞ്ഞു. സീതാദേവി ശ്രീമഹാലക്ഷ്മിതന്നെയായിരുന്നു. ദേവിയെ പാണിഗ്രഹണം ചെയ്തുപോരുന്ന വേളയിൽ വഴിയിൽ ഭഗവാൻ പരശുരാമനെ കണ്ടുമുട്ടി. ഇരുപത്തിയൊന്ന് പ്രാവശ്യം ദുഷ്ടരായ ക്ഷത്രിയസമൂഹത്തെ ഇല്ലാതാക്കിയ പരശുരാമനെ ഭഗവാൻ മർഗ്ഗമധ്യേ തോല്പിച്ചു. ഒരു സന്യാസി വാനപ്രസ്ഥാശ്രമം സ്വീകരിക്കുന്നതുപോലെ, തന്റെ പിതാവിന്റെ വാക്കിനെ പാലിക്കുവാനായി ഭഗവാൻ ശ്രീരാമചന്ദ്രൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ച് പത്നിയോടും സഹോദരനോടുമൊപ്പം കാട്ടിലേക്ക് യാത്രയായി. വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഭഗവാന് വനത്തിൽ അനുഭവിക്കേണ്ടിവന്നതു. ലോഭത്തോടെ തന്നെ സമീപിച്ച രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്കും ചെവിയും ഛേദിച്ച് ഭഗവാൻ അവളെ വിരൂപയാക്കി. ഖരദൂഷണാദികളായ പതിനാലായിരം രാക്ഷസവീരന്മാരെ യമപുരിക്കയച്ചു.

രാജാവേ!, സീതാദേവിയുടെ സൌന്ദര്യത്തെക്കുറിച്ച് ശൂർപ്പണഖയിൽനിന്ന് കേട്ടറിഞ്ഞ രാവണൻ മന്മഥവികാരത്തോടുകൂടി മാരീചനെ ഒരു പൊന്മാനിന്റെ വേഷത്തിൽ ആശ്രമത്തിലേക്കയച്ചു. ശ്രീരാ‍മദേവൻ അതിനെ പിന്തുടർന്നു. തുടർന്ന്, രുദ്രൻ ദക്ഷനെയെന്നതുപോലെ അവനെ വധിക്കുകയും ചെയ്തു. ആ സമയം, സീതാദേവി ആശ്രമത്തിൽ തനിച്ചാകുകയും, ആ തക്കത്തിൽ രാവണൻ അവിടെയെത്തി ദേവിയെ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്തു. പ്രിയപത്നിയുടെ വിരഹത്തിൽ ദുഃഖിക്കുന്നവനെന്നവിധം ഭഗവാൻ ലക്ഷ്മണനോടൊപ്പം അവളെ തിരഞ്ഞുകൊണ്ട് സ്തീസക്തന്മാരുടെ ഗതിയെ ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കാട്ടിലങ്ങനെ സഞ്ചരിച്ചു. ദേവിയെ കട്ടുകൊണ്ടുപോകുന്നതിനിടയിൽ തന്നെ തടുത്ത ജടായുസ്സിനെ രാവണൻ ചിറകരിഞ്ഞുകൊന്നു. വഴിമധ്യേ ജടായുസ്സിന്റെ മൃതശരീരം കണ്ട ഭഗവാൻ വിധിയാംവണ്ണമുള്ള സംസ്കാരാദികർമ്മങ്ങൾ കഴിച്ച് യാത്ര തുടർന്നു. വഴിയിൽ തന്നെ ഭക്ഷിക്കാനായെത്തിയ കബന്ധനെ കൊന്നു. പിന്നീട് വാനരന്മാരോടൊപ്പം സുഹൃദ്ബന്ധം സ്ഥാപിച്ചു. ബാലിയുടെ മരണത്തിനുശേഷം വാനരന്മാരുടെ സഹായത്തോടെ വീണ്ടും സീതാദേവിയെ അന്വേഷിക്കുവാൻ തുടങ്ങി. ഒടുവിൽ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ മായാമാനുഷനായ ശ്രീരാമചന്ദ്രൻ വാനരരാജാവായ സുഗ്രീവന്റെ സൈന്യത്തിനൊപ്പം സമുദ്രതീരത്തെത്തി. ഭഗവാന്റെ ക്രോധഭാവത്താലുള്ള കടക്കൺനോട്ടത്തിൽ സമുദ്രം ഭയന്നമ്പരന്നു. അതിലെ നക്രമകരാദികൾ ഭയത്താൽ നിലവിളിച്ചു. ഒടുവിൽ ഭഗവദ്പദകമലത്തെ സമീപിച്ച് സമുദ്രം ഇപ്രകാരം പറഞ്ഞു: ഭൂമൻ!, കൂടസ്ഥനും ജഗദദീശനും ആദിപുരുഷനുമായ അങ്ങയെ മൂഢമതികളായ ഞങ്ങൾ അറിയുന്നില്ല. അവിടുത്തെ വശഗതമായ സത്വഗുണത്തിൽനിന്നും ദേവന്മാരും, രജോഗുണത്തിൽനിന്ന് പ്രജാപതിമാരും, തമോഗുണത്തിൽനിന്ന് രുദ്രാദികളായ ഭൂതപതികളുമുണ്ടായിരിക്കുന്നു. കാരണം, അവിടുന്ന് സത്വാദിഗുണത്രയങ്ങളുടെ നിയന്താവാകുന്നു. ഹേ വീരാ!, അങ്ങ് പൊയ്ക്കൊണ്ടാലും. ത്രൈലോക്യങ്ങളേയും ഭയചകിതരാക്കിയിരിക്കുന്ന രാവണനെ നിഗ്രഹിച്ചാലും. അവിടുത്തെ പത്നിയെ അങ്ങ് വീണ്ടെടുത്താലും. സേതു ബന്ധിച്ചുകൊണ്ടാലും. ഭാവിയിൽ ദിഗ്വിജയികളായ രാജാക്കന്മാർ ഈവഴിവരുമ്പോൾ അവർ അങ്ങയുടെ അപദാനത്തെ കീർത്തിക്കട്ടെ!.

രാജാവേ!, ശേഷം, വാനരന്മാർ വന്മരങ്ങളടങ്ങിയ പർവ്വതങ്ങളെക്കൊണ്ട് സമുദ്രത്തിൽ ചിറകെട്ടി. ശ്രീരാമദേവൻ അവരോടൊപ്പം, മുൻപേതന്നെ ഹനുമാനാൽ ദഹിപ്പിക്കപ്പെട്ട ലങ്കയിലേക്ക് പ്രവേശിച്ചു. ആനക്കൂട്ടങ്ങൾ താടാകങ്ങളെ എന്നതുപോലെ ആ വാനരവീരന്മാർ ലങ്കാനഗരത്തെ ഇളക്കിമറിച്ചു. അതുകണ്ട രാവണനാകട്ടെ, കുംഭൻ, നികുംഭൻ, ധൂമ്രാക്ഷൻ, ദുർമ്മദൻ, സുരാന്തകൻ, നരാന്തകൻ മുതലായവരേയും, കൂട്ടത്തിൽ ഇന്ദ്രജിത്തിനേയും പ്രഹസ്തനേയും അതികായൻ, വികമ്പനൻ മുതലായവരേയും, പിന്നീട് കുംഭകർണ്ണനേയും യുദ്ധത്തിനായി അയയ്ച്ചു. വാനരന്മാർ പലപല ആയുധങ്ങളാൽ അവരോടെതിരിട്ടു. ഭഗവാന്റെ സേനകൾ അവർക്കെതിരെ ചാടിവീണ് അവരെ ഒന്നടങ്കം കൊന്നൊടുക്കി. രാവണൻ ഈ വൃത്താന്തമറിഞ്ഞ് സ്വയം വിമാനത്തിലേറി ഭഗവാന്റെ നേർക്കെതിരിട്ടു. സ്വർഗ്ഗീയരഥത്തിലിരുന്നരുളുന്ന ശ്രീരാമചന്ദ്രനെ രാവണൻ മൂർച്ചയേറിയ അമ്പുകളും കത്തികളും കൊണ്ട് കുത്തി മുറിവേൽപ്പിചു.

രാജൻ!, ഭഗവാൻ ആ സമയം അവനോട് പറഞ്ഞു: ഹേ രാക്ഷസപുരീഷമേ!, എന്റെ അസാന്നിധ്യത്തിൽ വന്ന് എന്റെ പത്നിയെ കട്ടുകൊണ്ടുപോയതിന്റെ ഫലം നാണം കെട്ടവനും ദുർവൃത്തനുമായ നിനക്ക് കാലസ്വരൂപനായ ഞാൻ ഇതാ ഇപ്പോൾ നൽകുന്നുണ്ടു.

രാജൻ!, ഇങ്ങനെ അധിക്ഷേപിച്ചുകൊണ്ട് ഭഗവാൻ രാവണനുനേരേ അമ്പുകളയയ്ച്ചു. ആ കൂരമ്പുകൾ അവന്റെ ഹൃയത്തെ പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോരയൊലിപ്പിച്ചുകൊണ്ട്, പുണ്യം ക്ഷയിച്ച സുകൃതിയെപ്പോലെ, അവൻ വിമനത്തിൽനിന്നും നിലം‌പതിച്ചു. ജനങ്ങൾ അയ്യോ! അയ്യോ! എന്ന് മുറവിളി കൂട്ടി. ആ സമയം, മന്ധോദരിയോടൊപ്പം അനേകം രാക്ഷസസ്ത്രീകൾ വാവിട്ടുകരഞ്ഞുകൊണ്ട് ലങ്കാപുരിയിൽനിന്നും അവിടെ പാഞ്ഞെത്തി. ലക്ഷ്മണന്റെ അമ്പുകളേറ്റ് ചത്തുമലച്ചുകിടക്കുന്ന സ്വജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടും, സ്വയം മാറത്തടിച്ചുകൊണ്ടും ശബ്ദമുയർത്തി അവർ നിലവിളിച്ചു. ഹേ നാഥാ!, ലോകത്തെ മുഴുവൻ കരയിച്ചിട്ടുള്ള ഹേ രാവണപ്രഭോ!, ഞങ്ങൾ ഇതാ ഇല്ലാതായിരിക്കുന്നു. അങ്ങില്ലാതിരിക്കെ ശത്രുക്കൾ തകർത്ത ഈ ലങ്കാപുരി ഇനി ആരെയാണ് ശരണം പ്രാപിക്കുക?. മഹാഭാഗ്യശാലിയായിരുന്ന അങ്ങ് സീതാദേവിയുടെ പാതിവ്രത്യവൈഭവത്തെ അറിഞ്ഞിരുന്നില്ല. അതായിരുന്ന് അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമായതു. ഹേ വിഭോ!, ഈ ലങ്കാപുരിയും ഞങ്ങളും അനാഥരായിരിക്കുകയാണു. അങ്ങയുടെ ഈ ശരീരം കഴുകുകളുടെ ആഹാരമായി ഭവിച്ചിരിക്കുന്നു. അവിടുത്തെ ആത്മാവ് നരകയാതനകൾക്കായി ഇകഴ്ത്തപ്പെട്ടിരിക്കുന്നു.

രാജൻ! ഭഗവാന്റെ ഉപദേശമനുസരിച്ച് വിഭീഷണൻ സ്വജനങ്ങളുടെ ഊർധ്വഗതിക്കുള്ള പിതൃകർമ്മങ്ങൾ നിറവേറ്റി.. ശേഷം, ഭഗവാൻ അശോകവനികയിൽ ശിംശപവൃക്ഷച്ചുവട്ടിലിരിക്കുന്ന മെലിഞ്ഞ ദീനയായ വിരഹതാപം പിടിപെട്ട തന്റെ പത്നിയായ സീതാദേവിയെ കണ്ട് അനുകമ്പയുൾക്കൊണ്ടു. തന്റെ സന്ദർശനം കൊണ്ട് അവളുടെ മുഖകമലം വിടരുന്നതായി ഭഗവാൻ അറിഞ്ഞു. ദേവിയെ വിമാനത്തിലേറ്റി ഭ്രാതാക്കളായ ലക്ഷ്മണസുഗ്രീവാദികൾക്കൊപ്പം ഹനുമാനുമൊന്നിച്ച് താനും കയറി ഭഗവാൻ മടക്കയാത്രയ്ക്കൊരുങ്ങി. വിഭീഷണനെ രാക്ഷസരാജാവായി വാഴിച്ചു. ലങ്കാപുരിയും അതുപോലെ കല്പം കഴിവോളം ആയുസ്സും നൽകി അവനെ അനുഗ്രഹിച്ചതിനുശേഷം, വനവാസവ്രതം അവസനിപ്പിച്ച് ശ്രീരാമചന്ദ്രദേവൻ അയോധ്യാപുരിയിലേക്ക് യാത്രതിരിച്ചു. വഴിയിൽ ഇന്ദ്രാദിലോകപാലന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ബ്രഹ്മാദിദേവതകൾ കീർത്തിക്കുവാൻ തുടങ്ങി.

അയോധ്യയിലെത്തിയ ഭഗവാൻ, ഗോമൂത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചും, മരവുരിയാകുന്ന വസ്ത്രത്തെയുടുത്തും, ജടമുടി ധരിച്ചും, വെറും നിലത്തുകിടന്നുറങ്ങിയും ജീവിക്കുന്ന തന്റെ സഹോദരൻ ഭരതനെപ്പറ്റി കേട്ടറിഞ്ഞ് ദുഃഖിച്ചു. ഭഗവാൻ വന്നിരിക്കുന്നുവെന്നറിഞ്ഞ ഭരതൻ ശിരസ്സിൽ ഭഗവാന്റെ മെതിയടികൾ വച്ച് ജനങ്ങളോടും പുരോഹിതന്മാരോടുമൊത്തുചേർന്ന് ഗീതവാദ്യങ്ങൾക്കൊപ്പം, വേദവാക്യങ്ങളുച്ചരിക്കുന്ന വേദഞ്ജന്മാർക്കൊപ്പം, നല്ല കുതിരകളെ പൂട്ടിയ തേരുകൾക്കൊപ്പം, അനേകം യോദ്ധാക്കൾക്കൊപ്പം, മറ്റ് പലപല ആർഭാടങ്ങൾക്കൊപ്പം, എതിരേൽക്കുവാനായി ചെന്നു. ഭഗവാനെ കണ്ട മാത്രയിൽ ഭരതൻ ആ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു. നിറകണ്ണുകളോടെ കൂപ്പുകൈയ്യോടെ തിരുമുന്നിൽ നിലകൊണ്ടു. ഇരുകൈകൾകൊണ്ടും ഭഗവാൻ ഭരതനെ കെട്ടിപ്പിടിക്കുകൊണ്ട് കുറെനേരം നിന്നു. ഭരതന്റെ കണ്ണുകളിൽനിന്നൊഴുകിയ അശ്രുധാരയിൽ കുളിച്ച ഭഗവാൻ ദേവിയോടൊപ്പം പൂജാർഹരായ സത്തുക്കളെ നമസ്കരിച്ചു. ഒപ്പം പ്രജകളുടെ നമസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തങ്ങളുടെ നാഥനെ തിരികെ കിട്ടിയ സന്തോഷത്തിൽ ജനങ്ങൾ നൃത്തം ചെയ്തു.

രാജാവേ!, ഭരതൻ പാദുകങ്ങളും, സുഗ്രീവനോടൊപ്പം വിഭീഷണൻ വെഞ്ചാമരം ആലവട്ടം എന്നിവയും, ഹനുമാൻ വെൺകൊറ്റക്കുടയും പിടിച്ചുനിന്നു. ശത്രുഘ്നൻ വില്ലും ആവനാഴികളും, സീതാദേവി തീർത്ഥകിണ്ടിയും, അംഗദൻ വാളും, ജാംബവാൻ പൊൻപരിചയും എടുത്തു. ആ സമയം ഭഗവാൻ ഉദയചന്ദ്രനെപ്പോലെ തിളങ്ങിനിന്നു. സഹോദന്മാരോടൊപ്പം ശ്രീരാമൻ ആഗമനോത്സവത്തിൽ മുഴുകിനിൽക്കുന്ന അയോധ്യാപുരിയിലേക്ക് പ്രവേശിച്ചു. രാജഗൃഹത്തിലെത്തി കൈകേയിയേയും കൌസല്യയേയും മറ്റു മതാക്കളേയും വസിഷ്ഠാദിഗുരുജനങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ആശ്ലേഷിച്ചു. സീതാദേവിയും ലക്ഷ്മണനും ഭഗവാനെ അനുഗമിച്ചു.  പ്രാണൻ തിരികെ ലഭിച്ച സജീവമായ അവയവങ്ങളെന്നതുപോലെ, കണ്ടയുടനെ ആ മാതാക്കൾ പിടഞ്ഞെഴുന്നേറ്റ് സ്വപുത്രന്മാരെ മടിയിലിരുത്തി കണ്ണീരൊഴുക്കിക്കൊണ്ട് തങ്ങളുടെ സങ്കടങ്ങൾ തീർത്തു.

രാജൻ!, ജടമുടികൾ കളഞ്ഞതിനുശേഷം, ഗുരുവായ വസിഷ്ഠമുനി കുലവൃദ്ധന്മാരോടൊപ്പം ചേർന്ന് നാല് സമുദ്രങ്ങളിലെ ജലം കൊണ്ടുവന്ന് വിധിപോലെ ഭഗവാന് രാജ്യാഭിഷേകം ചെയ്തു. ഇങ്ങനെ സർവ്വലങ്കാരയുക്തനായ ഭഗവാൻ സർവ്വാലങ്കാരയുക്തരായ സഹോദരന്മാരോടൊപ്പം പ്രശോഭിച്ചു. അവരുടെ ആഗ്രഹപ്രകാരം ശ്രീരാമദേവൻ രാജാസനത്തെ സ്വീകരിച്ചു. പ്രജകളെ പിതൃതുല്യം ഭഗവാൻ രക്ഷിച്ചരുളി. പ്രജകളും ഭഗവാനെ പിതൃതുല്യം കാണുകതന്നെ ചെയ്തു. സർവ്വഭൂതങ്ങൾക്കും സുഖത്തെ നൽകുന്നവനും ധർമ്മഞ്ജനുമായ ഭഗവാൻ രാജാവായതിനാൽ, നിലവിലുള്ളത് ത്രേതായുഗമായിരുന്നുവെങ്കിലും, കാലം കൃതയുഗം പോലെ കൂടുതൽ ഐശ്വര്യവത്തായി ഭവിച്ചു. ഹേ പരീക്ഷിത്തേ!, വനങ്ങൾ, നദികൾ, പർവ്വതങ്ങൾ, ഭൂഖണ്ഡങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയെല്ലം പ്രജകൾക്ക് ഇച്ഛിക്കുന്നവയെ പ്രദാനം ചെയ്തുകൊണ്ടിരുന്നു. ഭഗവാന്റെ ഭരണകാലത്ത് ജനങ്ങൾക്ക് യാതൊരുവിധമായ ദുഃഖങ്ങളോ, ആധിവ്യാധികളോ, സങ്കടങ്ങളോ ഉണ്ടായിരുന്നില്ല. ഏകപത്നീവ്രതനായും രാജർഷിയായും വിശുദ്ധനായുമിരുന്നുകൊണ്ട് ഗൃഹസ്ഥാശ്രമത്തെ സംബന്ധിച്ച ധർമ്മങ്ങളെ സ്വയം ആചരിച്ചുകൊണ്ടും അന്യരെ പഠിപ്പിച്ചുകൊണ്ടും ഒരു ആദർശപുരുഷനായി ശ്രീരാമൻ ജീവിച്ചു. സീതാദേവി സ്നേഹം കൊണ്ടും അനുസരണം കൊണ്ടും സത്സ്വഭാവം കൊണ്ടും സത്ബുദ്ധികൊണ്ടും ശാലീനതകൊണ്ടും വിനയശീലയായിക്കൊണ്ടും ഭർത്താവിന്റെ ഹൃദയത്തെ ആകർഷിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next






Sreeramapattabhishekam

9.9 അംശുമാന്റെ വംശചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 9
(അംശുമാന്റെ വംശചരിതം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, അംശുമാനും തന്റെ മുത്തച്ഛനെപ്പോലെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി ധാരാളം പ്രയത്നിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും അത് സാധിക്കാതെ കാലഗതിയെ പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ദിലീപനും ആയതിലേക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയാതെ അന്തരിക്കുകയാണുണ്ടായതു. എന്നാൽ, ദിലീപന്റെ പുത്രനായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി തീവ്രമായ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സന്തുഷ്ടയായ ഗംഗാദേവി ദിലീപന് ദർശനം നൽകി താൻ വരം നൽകാൻ ഉത്സുകിതയാണെന്നറിയിച്ചു. ആ സമയം, ദിലീപൻ വിനയാന്വിതനായി തന്റെ ആഗ്രഹം അറിയിച്ചു. അവന്റെ മനോരഥമറിഞ്ഞ ദേവി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, സ്വർഗ്ഗത്തിൽനിന്നും താഴേയ്ക്കുപതിയ്ക്കുന്ന എന്റെ തീവ്രതയെ താങ്ങാൻ ആർക്കാണവിടെ ശക്തിയുള്ളത്? അതിന് കഴിയുന്ന ആരുമില്ലാത്തപക്ഷം ഞാൻ ഭൂമിയെ പിളർന്ന് പാതാളത്തിലേക്ക് പതിക്കും. മാത്രമല്ല, ഞാൻ ഭൂമിയിലേക്ക് വരുവാൻ ഒട്ടുംതന്നെ ഇച്ഛിയ്ക്കുന്നില്ല. കാരണം, അവിടെയുള്ള മനുഷ്യർ തങ്ങളുടെ പാപം മുഴുവൻ എന്നിൽ കഴുകിക്കളയും. എന്നാൽ, ഞാൻ ആ പാപഭാരത്തെ എവിടെയാണ് ഉപേക്ഷിക്കേണ്ടത്?. ആ കാര്യം കൂടി അങ്ങ് ചിന്തിച്ചാലും.

രാജൻ!, ഗംഗാദേവിയുടെ ഈ വാക്കുകൾ കേട്ട ഭഗീരഥരാജൻ അതിന് മറുപടിയായി ഇപ്രകാരം മൊഴിഞ്ഞു: അല്ലയോ ദേവീ!, അങ്ങ് അക്കാര്യത്തിൽ ഒട്ടും വ്യസനിക്കേണ്ടതില്ല. മനുഷ്യരാൽ ഭവതിയിൽ വന്നുചേരുന്ന പാപത്തെ ഇല്ലാതാക്കുവാൻ അവിടെ ഭൂമിയിൽ ബ്രഹ്മിഷ്ഠന്മാരും ശാന്തന്മാരും സന്യാസികളും ലോകത്തെ ശുദ്ധീകരിക്കുന്നവരുമായ സാധുക്കളുണ്ട്. അവർ അങ്ങയിൽ മുങ്ങി ഭവതിയുടെ പാപം ഭസ്മീകരിക്കുവാൻ കഴിവുള്ളവരാണ്. കാരണം, സർവ്വപാപസംഹാരകനായ ഭഗവാൻ ശ്രീഹരി നിത്യവും അവരുടെ ഹൃദയകമലത്തിൽ വാണരുളുന്നു. പിന്നെ, അവിടുത്തെ പതനവേഗതയെ കുറയ്ക്കുവാനായി സർവ്വാത്മാവായ ശ്രീമഹാദേവൻ അവിടെയുണ്ട്. അവനിലത്രേ ഈ പ്രപഞ്ചം നൂലിൽ വസ്ത്രമെന്നതുപോലെ ഊടും പാവുമായി നിലക്കൊള്ളുന്നത്.

രാജൻ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗീരഥൻ മഹാദേവനെ തപസ്സാൽ പ്രസാദിപ്പിച്ചു. പെട്ടെന്നുതന്നെ ഹരൻ അദ്ദേഹത്തിൽ സന്തുഷ്ടനായി. അതോടെ, സകലലോകങ്ങളുടേയും ഹിതത്തിനായി വർത്തിക്കുന്ന ശ്രീമഹാദേവൻ ഭഗീരഥന്റെ ആഗ്രഹമനുസരിച്ച് അങ്ങനെയാകട്ടെ എന്നറിയിച്ചുകൊണ്ട് ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദസ്പർശനത്താൽ പരിശുദ്ധയായ ഗംഗയെ തന്റെ ശിരസ്സിൽ ധരിച്ചു. പിന്നീട്, ഭഗീരഥൻ ഗംഗയെ തന്റെ പിതൃക്കൾ ഭസ്മീകൃതരായി കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വായുവിന്റെ വേഗത്തിൽ പ്രയാണം ചെയ്യുന്ന ഭഗീരഥനെ ഗംഗാദേവി അതേവേഗതയിൽ അനുഗമിച്ചു. പോകുന്ന ദേശങ്ങളെയെല്ലാം ഒന്നൊന്നായി ശുദ്ധീകരിച്ചുകൊണ്ട് ഒടുവിൽ സഗരപുത്രന്മാർ വെന്തുണ്ടായ ഭസ്മക്കൂമ്പാരങ്ങളെ ഗംഗ നനച്ചു. കലിലവാസുദേവനോട് ചെയ്ത അപരാധത്താൽ ദഹിക്കപ്പെട്ടവരായിരുന്നുവെങ്കിലും, ഗംഗാനദിയുടെ സ്പർശനമാത്രയിൽ അവരുടെ ആത്മാക്കൾ സ്വർഗ്ഗലോകം പ്രാപിച്ചു. പാപത്താൽ ദഹിച്ചില്ലാതായ സഗരപുത്രന്മാർ ആ സ്പർശനമാത്രത്താൽ സ്വർല്ലോകം പ്രാപിച്ചുവെങ്കിൽ, അവളെ വ്രതശുദ്ധിയോടെ ആരാധിക്കുന്നവരുടെ കാര്യം പറയാനുണ്ടോ?. ശ്രീഹരിയുടെ പാദപത്മത്തിൽനിന്നുത്ഭവിച്ചവളും സംസാരബന്ധം ഇല്ലാതാക്കുന്നവളുമായ ഗംഗാദേവിയുടെ മഹത്വത്തെപ്പറ്റി ഇവിടെ ഞാൻ പറഞ്ഞതൊന്നും യാതൊരു തരത്തിലും ഒരത്ഭുതമല്ല. നിർമ്മലാത്മാക്കളായ മാമുനിമാർ തങ്ങളുടെ മനസ്സിനെ ശ്രദ്ധയോടെ ഭഗവദ്പാദങ്ങളിൽ അർപ്പിച്ച് ത്യജിക്കാൻ പ്രയാസമായ ത്രിഗുണങ്ങളെ കടന്ന് ആ പരമപുരുഷന്റെ സാരൂപ്യത്തെ പ്രാപിച്ചവരാണു.

രാജാവേ!, ഈ ഭഗീരഥരാജാവിന്റെ മകനായി ശ്രുതൻ എന്നയാൾ ജനിച്ചു. അവന് നാഭൻ എന്നവൻ മകനായി. രാജൻ!, ഈ നാഭൻ മുൻപ് ഞാൻ പറഞ്ഞിട്ടുള്ള നാഭനല്ല എന്നറിയുക. നാഭനിൽനിന്ന് സിന്ധുദ്വീപനും, അവനിൽനിന്ന് അയുതായുസ്സും, അവനിൽനിന്ന് ഋതുപർണ്ണനും ജനിച്ചു. ഋതുപർണ്ണൻ നളന്റെ പ്രിയസുഹൃത്തായിരുന്നു. ഋതുപർണ്ണൻ നളന് അക്ഷഹൃദയം എന്ന വിദ്യയെ ഉപദേശിച്ചു. പകരം നളൻ ഋതുപർണ്ണന് അശ്വഹൃദയം എന്ന മറ്റൊരു വിദ്യയും ഉപദേശിക്കുകയുണ്ടായി. ഋതുപർണ്ണന്റെ പുത്രനായിരുന്നു സർവ്വകാമൻ. അവനിൽനിന്ന് സുദാമൻ ജനിച്ചു. തത്സുതൻ സൌദാസനാണ്. ഇവൻ മദയന്തി എന്നവളുടെ ഭർത്താവാണെന്നറിയുക. മാത്രമല്ല, ഇവനെ ചിലർ മിത്രസഹനെന്നും മറ്റ് ചിലർ കല്മഷപദനെന്നും വിളിക്കാറുണ്ടു. കർമ്മദോഷത്താൽ ഇവന് പുത്രന്മാരുണ്ടായില്ല. പിന്നീടൊരിക്കൽ സൌദാസൻ വസിഷ്ഠമുനിയുടെ ശാപത്താൽ ഒരു രക്ഷസ്സനായി ഭവിക്കുകയും ചെയ്തു.

പരീക്ഷിത്ത് രാ‍ജാവ് ചോദിച്ചു: ഗുരോ!, സൌദാസനെ എന്തിനുവേണ്ടിയായിരുന്ന് വസിഷ്ഠമുനി ശപിച്ചത്?. അതറിയാൽ അടിയനാഗ്രഹിക്കുന്നു. പറയാൻ കഴിയുന്നതാണെങ്കിൽ, മുനേ!, അങ്ങത് പറഞ്ഞരുളിയാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഒരിക്കൽ, സൌദാസൻ നായാട്ടിനിടയിൽ ഒരു രാക്ഷനെ കൊല്ലുകയും, അവന്റെ സഹോദരനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കഷ്ടമെന്ന് പറയട്ടെ!, ആ രാക്ഷസസഹോദരൻ അവിടെനിന്ന് പോയത് അത്യന്തം പ്രതികാരദാഹിയായി ആയിരുന്നു. താമസിയാതെ, രാജാവിനെ അപായപ്പെടുത്തുവാനായി ഒരു പാചകക്കാരന്റെ വേഷത്തിൽ അവൻ കൊട്ടാരത്തിൽ പ്രവേശിച്ചു. വസിഷ്ഠമുനിക്ക് ആഹാരമായി മനുഷ്യമാംസത്തെ പാകം ചെയ്ത് കൊണ്ടുവന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ആ ആഹാരത്തെ നൽകിയതിൽ ക്ഷുഭിതനായ മുനി അന്ന് സൌദാസനെ മനുഷ്യമാംസം തന്ന് നമ്മെ അപമാനിച്ച നീ ഇതുപോലെതന്നെ നരഭോജിയായ ഒരു രാക്ഷസനായിപ്പോകട്ടെ! എന്ന ശാപമേൽ‌പ്പിച്ചു. പിന്നീട്, അതൊരു രാക്ഷസന്റെ വേലയായിരുന്നുവെന്ന് മനസ്സിലാക്കിയ മുനി തന്റെ ശാപത്തെ പന്ത്രണ്ട് വർഷത്തേക്കായി ചുരുക്കി നിശ്ചയിച്ചു. എന്നാൽ, രാജാവും ജലം കൈയ്യിലെടുത്ത് വസിഷ്ഠമുനിയെ ശപിക്കുവാനൊരുങ്ങി. പക്ഷേ, പത്നിയായ മദയന്തിയുടെ അപേക്ഷാപ്രകാരം അദ്ദേഹം ആ ശാപജലത്തെ തന്റെ കാലുകളിലേക്കുതന്നെ ഒഴിച്ചു. പെട്ടെന്ന് ആ കാലുകളിൽ പലപല വർണ്ണങ്ങൾ കാണപ്പെട്ട്. അന്നുമുതൽ സൌദാസൻ കൽമഷപാദനെന്നും, മിത്രമായ ഭാര്യയുടെ വാക്കുകളെ കേട്ടതിനാൽ മിത്രസഹനെന്നുമുള്ള പേരുകൾ ലഭ്യമായി.

രാജൻ!, ഒരിക്കൽ, ഒരു കാട്ടിൽ മൈഥുനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികളെ രാക്ഷസ്സഭാവത്തിലായിരുന്ന സൌദാസൻ കാണാനിടയായി. വിശന്നുവലഞ്ഞവനായിരുന്ന സൌദാസൻ ആ ബ്രാഹ്മണനെ ഭക്ഷിക്കുവാനൊരുങ്ങി. ആ സമയം അതിദീനയായ അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഒരു രാക്ഷസനല്ല. അങ്ങ് ഇക്ഷ്വാകുവംശത്തിൽ പിറന്ന മഹാരഥനായ ഒരു രാജാവാണ്. അല്ലയോ വീരാ!, അങ്ങ് മദയന്തിയുടെ ഭർത്താവാണ്. അങ്ങൊരിക്കലും ഇത്തരം അധർമ്മത്തെ ചെയ്യാൻ പാടില്ല. ഒരു സന്താനത്തെ ആഗ്രഹിക്കുന്ന എനിക്ക് എന്റെ ഭർത്താവായ ഈ ബ്രാഹ്മണനെ വിട്ടുതരിക. വീരാ!, മനുഷ്യരൂപമായ ഈ ശരീരത്താലാണ് സകല പുരുഷാർത്ഥങ്ങളും ഇവിടെ സാധിതമാകുന്നതു. അതിനെ ഇല്ലാതാക്കിയാൽ അത് പുരുഷാർത്ഥനഷ്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇദ്ദേഹം വിദ്വാനും സത്സ്വഭാവിയും തപഃശീലനുമായ ഒരു ബ്രാഹ്മണനാണ്. മാത്രമല്ല, സർവ്വഭൂതങ്ങളിലും ഗുണതത്വങ്ങളാൽ മറഞ്ഞിരിക്കുന്നവനും മഹാപുരുഷനുമായ ബ്രഹ്മത്തെ സർവ്വഭൂതാത്മാവായി ആരാധിക്കുവാനാഗ്രഹിക്കുന്നവനുമാണിദ്ദേഹം. ഈവിധം വിശിഷ്ടനായ ഈ ബ്രാഹ്മണശ്രേഷ്ഠൻ, രാജർഷിമാരിൽ മുമ്പനായ അങ്ങയിൽനിന്ന് എങ്ങനെയാണ് വധ്യനാകുന്നത്? അങ്ങനെയായാൽ, അത് പിതാവിൽനിന്ന് പുത്രന് വധം സംഭവിക്കുന്നതുപോലെയാണ്. നിഷ്പാപനും ബ്രഹ്മവാദിയും സദ്വൃത്തനുമായ അദ്ദേഹത്തെ സന്മതനായ അങ്ങ് വധിക്കുന്നത് ഒരിക്കലും നല്ലതല്ല. അത് ഗോവധത്തെപ്പോലെ പാപമാണു. അതല്ല, അങ്ങ് ഇപ്പോഴും ഇദ്ദേഹത്തെ ഭക്ഷിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ, ചത്തവൾക്ക് തുല്യയായ എന്നെ ആദ്യം ഭക്ഷിക്കുക. കാരണം, ഇദ്ദേഹത്തെ കൂടാതെ അര ക്ഷണം പോലും ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല.

രാജൻ!, ഒരനാഥയെപ്പോലെ ദീനയായി ഇത്രയൊക്കെ വാവിട്ട് കരഞ്ഞുപറഞ്ഞിട്ടും ശാപത്താൽ ബുദ്ധി ഭ്രമിച്ച സൌദാസൻ, ഒരു പുലി പശുവിനെ എന്നതുപോലെ, ആ ബ്രാഹ്മണനെ ഭക്ഷിക്കുകതന്നെ ചെയ്തു. അതുകണ്ട് കുപിതയായ ആ ബ്രാഹ്മണസ്ത്രീ സൌദാസനെ ശപിച്ചു. അവൾ പറഞ്ഞു: ഹേ മഹാപാപീ!, ബുദ്ധിസംസ്കാരമില്ലാത്ത നീ എന്റെ ഭർത്താവിനെ ഏതവസ്ഥയിൽ വധിച്ചുവോ, അപ്രകാരംതന്നെ നിന്റെയും മരണം സംഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു. ഇപ്രകാരം സൌദാസനുനേരേ ശാപാവാക്കുകളുച്ഛരിച്ചുകൊണ്ട് പതിവ്രതയായ ആ ബ്രാഹ്മണസ്ത്രീ കത്തിയെരിയുന്ന തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി അദ്ദേഹത്തിന്റെ ഗതിയെ പ്രാപിച്ചു.

രാജാവേ!, പിന്നീട് പന്ത്രണ്ട് വർഷത്തെ ശാപകാലം കഴിഞ്ഞ ഒരു വേളയിൽ സൌദാസൻ മൈഥുനത്തിനാഗ്രഹിച്ചു. എന്നാൽ, ബ്രാഹ്മണസ്ത്രീയുടെ ശാപത്തെക്കുറിച്ചറിവുള്ളതിനാൽ അദ്ദേഹത്തിന്റെ പത്നി ആ ഉദ്യമത്തെ തടഞ്ഞു. അതിനുശേഷം സൌദാസൻ സ്ത്രീസുഖഭോഗം ഉപേക്ഷിച്ചു. കർമ്മദോഷത്താൽ സന്താനമില്ലാത്തവനായി ജീവിക്കുന്ന സൌദാസന്റെ അനുവാദത്താൽതന്നെ വസിഷ്ഠമഹർഷി മദയന്തിയുടെ ഗർഭത്തിൽ ഒരു സന്താനത്തെ ആധാനം ചെയ്തു. ഏഴ് വർഷക്കാലമായിട്ടും അവൾ പ്രസവിക്കാതിരുന്നതിനാൽ വസിഷ്ഠൻ അവളുടെ ഉദരത്തിൽ (അശ്മം) കല്ലുകൊണ്ടിടിച്ചു. അങ്ങനെയുണ്ടായ പുത്രനെ അവർ അശ്മകൻ എന്ന് വിളിച്ചു. അശ്മകന് മൂലകൻ എന്ന ഒരു പുത്രനുണ്ടായി. പരശുരാമന്റെ ക്ഷത്രിയസംഹാരത്തിൽനിന്നും സ്ത്രീകൾ ചുറ്റുമിരുന്ന് രക്ഷിക്കപ്പെട്ടവനായതിനാൽ ഇവൻ നാരീകവചൻ എന്നും അറിയപ്പെടുന്നു. ഇല്ലാതായ ക്ഷത്രിയവംശത്തിന്റെ ഒറ്റമുരടായതിനാൽ ഇവനെ മൂലകൻ എന്നും വിളിക്കപ്പെട്ടു. മൂലകനിൽനിന്ന് ദശരഥനും, അവന് പുത്രനായി ഐലവിലനും, തത്സുതനായി വിശ്വസഹൻ എന്ന രാജാവും, അവന്റെ പുത്രനായി ഖട്വാംഗൻ എന്ന ചക്രവർത്തിയും ജനിച്ചു. ദേവന്മാരുടെ ഇംഗിതമനുസരിച്ച് ഈ ഖട്വാംഗൻ അസുരന്മാരുമായി യുദ്ധത്തിലേർപ്പെട്ട് അവരെ മുച്ചൂടും കൊന്നൊടുക്കി. അവസാനം തന്റെ ആയുസ്സ് അരനാഴികനേരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ‌തന്നെ തന്റെ രാജധാനിയിലെത്തി ആ അരനാഴികനേരംകൊണ്ടുമാത്രം മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരനിൽ വിലയം പ്രാപിച്ചു. അദ്ദേഹം ചിന്തിച്ചു: എനിക്ക് എന്റെ പ്രാണനേക്കാളും പുത്രന്മാരേക്കാളും പരമപുരുഷാർത്ഥത്തേക്കാളും പത്നിമാരേക്കാളും പ്രിയം എന്റെ കുലദൈവമായ ബ്രാഹ്മണസമൂഹമാണു. ബാല്യത്തിൽ‌പോലും എന്റെ ബുദ്ധിയിൽ ഒരിക്കലും അധർമ്മമുദിച്ചിരുന്നില്ല. ഞാനിവിടെ ഉത്തമശ്ലോകനായ ഭഗവാനെയൊഴിച്ച് മറ്റൊന്നിനേയും കണ്ടിട്ടുമില്ല. ത്രിലോകേശ്വരന്മാർ എന്നിൽ അഭീഷ്ടവരം പ്രാദാനം ചെയ്തിരുന്നുവെങ്കിലും ഭൂതഭാവനനായ ഭഗവാനെ മാത്രം ഉള്ളിൽ നിനക്കുന്ന ഞാൻ ഒരു വരവും സ്വീകരിച്ചില്ല. ദേവന്മാരാണെങ്കിൽ‌പോലും മനോബുദ്ധികളെ അടക്കാഞ്ഞാൽ സ്വഹൃദയത്തിൽ വസിക്കുന്ന പ്രേമസ്വരൂപനായ പരമാത്മാവിനെ അറിയാൻ സാധിക്കുന്നില്ല. അങ്ങനെയിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?. അതുകൊണ്ട്, ഈശ്വരമായയാൽ രചിക്കപ്പെട്ടതും ഗന്ധർവ്വനഗരങ്ങൾപോലെ അല്പങ്ങളുമായ ശരീരാദികളിൽ ഞാൻ ഭ്രമിക്കുന്നില്ല. കാരണം, പ്രകൃത്യാതന്നെ എന്റെ മനസ്സിൽ വിശ്വകർത്താവായ ഭഗവാന്റെ ഏകാഗ്രമായ ഭാവനയാണുള്ളത്. ആയതിനാൽ, ഞാൻ സർവ്വവും ഉപേക്ഷിച്ച് തന്തിരുവടിയെത്തന്നെ പ്രാപിക്കുന്നു.

രാജൻ!, ഭഗവാനിൽ ഉറയ്ക്കപ്പെട്ട ബുദ്ധിയാൽ ഇപ്രകാരം അഞ്ജാനത്തെ വെടിഞ്ഞ് ഖട്വാംഗൻ സ്വസ്വരൂപത്തെ പ്രാപിച്ചവനായി മാറി. അങ്ങനെ, യാതൊന്ന് സൂക്ഷ്മവും, ശൂന്യമല്ലാത്തതും എന്നാൽ ശൂന്യമായി കല്പിക്കപ്പെട്ടതുമാകുന്നുവോ, അഥവാ, യാതൊരു ബ്രഹ്മത്തെ ഭക്തന്മാർ വാസുദേവനായി കാണുന്നുവോ, അങ്ങയുള്ള പരബ്രഹ്മത്തെ ഖട്വാംഗൻ മൂഹൂർത്തമാത്രത്തെ മനോനിഗ്രഹത്താൽതന്നെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next




The Dynasty of Aṁśumān

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...