2019 ഓഗസ്റ്റ് 11, ഞായറാഴ്‌ച

6.7 വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 7
(വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.)



പരീക്ഷിത്തു് മഹാരാജാവു് ശ്രീശുകനോടു് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, എന്തു് കാരണത്താലായിരുന്നു ദേവഗുരുവായ ബൃഹസ്പതി ദേവകളെ ഉപേക്ഷിച്ചുപോയതു?. എന്തായിരുന്നു ദേവന്മാർ അദ്ദേഹത്തോടു് കാട്ടിയ അപരാധം?.

ശ്രീശുകൻ പറഞ്ഞു: ഹേ ഭാരത!, ഒരിക്കൽ, മൂലോകങ്ങളുടേയും ആധിപത്യമദത്താൽ സദാചാരത്തെ മറന്ന ദേവേന്ദ്രൻ മരുത്തുക്കൾ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, ഋഭുദേവന്മാർ, വിശ്വദേവന്മാർ, അശ്വിനിദേവന്മാർ, സാധ്യന്മാർ, സിദ്ധചാരണഗന്ധർവ്വന്മാർ, വേദമന്ത്രങ്ങളുരുവിടുന്ന മുനിമാർ, വിദ്യാധരന്മാർ, അപ്സരസ്സുകൾ, കിന്നരന്മാർ, പക്ഷീന്ദ്രന്മാർ, നാഗേന്ദ്രന്മാർ എന്നിവരാൽ ചുറ്റപ്പെട്ടു് സേവിതനും കീർത്തിതനുമായി ഇരിക്കുകയായിരുന്നു. ഇന്ദ്രാണിയോടൊപ്പം സിംഹാസനത്തിലിരിക്കുന്ന അദ്ദേഹത്തെ അവർ ആലവട്ടം, വെഞ്ചാമരം മുതലായവകൊണ്ടു് സന്തോഷിപ്പിച്ചു. ആ സമയം ദേവഗുരുവായ ബൃഹസ്പതി അവിടേയ്ക്കു് ആഗതനായി. കഷ്ടമെന്നുപറയട്ടെ, ഇന്ദ്രൻ തന്റെ ഗുരുവിനെ ആദരിക്കുകയോ ശിഷ്ടാചാരങ്ങളാൽ സ്വീകരിച്ചിരുത്തുകയോ ചെയ്തില്ല. ദേവന്മാർക്കും അസുരന്മാർക്കുമെല്ലാം സുസമ്മതനും മുനിമാരിൽ വച്ചു് ശ്രേഷ്ഠനുമായ ബൃഹസ്പതിയെ കണ്ടിട്ടുകൂടി ഇന്ദ്രൻ തന്റെ ആസനത്തിൽനിന്നുമെഴുന്നേറ്റതുമില്ല. പണ്ഡിതനായ അദ്ദേഹം ഇന്ദ്രനു് സംഭവിച്ചിരിക്കുന്ന ശ്രീമദത്തെ കണ്ടുമനസിലാക്കിയതിനുശേഷം, ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി സ്വവസതിയിലേക്കു് യാത്രയായി. ദേവേന്ദ്രനു് സദസ്സിൽ വച്ചുതന്നെ തന്റെ തെറ്റു് മനസ്സിലാകുകയും, സ്വയം പശ്ചാത്താപം തോന്നുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: അഹോ കഷ്ടം!. അല്പബുദ്ധികൊണ്ടു് എന്നിൽനിന്നുണ്ടായ ഈ പ്രവൃത്തി ഒട്ടും നന്നായില്ല. ഐശ്വര്യമദത്താൽ ഞാൻ ആചാര്യനെ നിറഞ്ഞ സദസ്സിൽ വച്ചു് അപമാനിച്ചിരിക്കുന്നു. സത്വഗുണികളായ ദേവന്മാരുടെ രാജാവായിരുന്നിട്ടും ഞാൻ ആസുരഭാവത്തെ പൂണ്ടവനായിപ്പോയിരിക്കുന്നു. അറിവുള്ളവർ ഒരിക്കലും, സ്വർല്ലോകപതിയുടേതാണെങ്കിൽ പോലും, ഐശ്വര്യത്തെ ആഗ്രഹിക്കുകയില്ല. ചിലരുടെ ന്യായത്തിൽ സിംഹാസനാരൂഢനായ ഒരു രാജാവു് ആരെയും ആദരിക്കുവാനായി എഴുന്നേൽക്കേണ്ട ആവശ്യമില്ല. എന്നാൽ അങ്ങനെ അഭിപ്രായപ്പെടുന്നവർ ധർമ്മത്തെ അറിയുന്നവരല്ല. ദുർവഴി കാട്ടിത്തരുന്ന അജ്ഞാനികളായ അവരുടെ വാക്കിനെ കേൾക്കുന്നവർ, കൽത്തോണിയിലിരുന്നു നദി കടക്കുന്നവനെപ്പോലെ, ഒരുനാൾ മുങ്ങിപ്പോകുകതന്നെ ചെയ്യുന്നു. ആയതിനാൽ, ഞാൻ, ബ്രാഹ്മണനും പണ്ഡിതനുമായ ഗുരുവിന്റെ തൃപാദത്തിൽ ശിരസ്സ് സ്പർശിച്ചുകൊണ്ടു് മാപ്പപേക്ഷിച്ചു് അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ പോകുകയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, എന്നാൽ, ദേവേന്ദ്രൻ ഇങ്ങനെ ചിന്തിച്ചിരിക്കെ, ജ്ഞാനിയായ ബൃഹസ്പതി അദ്ധ്യാത്മവിദ്യയാൽ ഉടൻ തന്നെ സ്വഗൃഹത്തിൽനിന്നും അപ്രത്യക്ഷനായി. ദേവന്മാരോടൊപ്പം ഗുരുവിനെ കണ്ടെത്തുവാനുള്ള പല ശ്രമങ്ങൾ നടത്തിയിട്ടും പരാജിതനായ ദേവന്ദ്രൻ ഏറെ പരിതപിച്ചു. അദ്ദേഹത്തിന്റെ മനഃസ്വസ്ഥത നഷ്ടപ്പെട്ടു. ഈ തക്കം നോക്കി, അസുരന്മാർ തങ്ങളുടെ ഗുരുവായ ശുക്രാചാര്യരുടെ അഭിപ്രായപ്രകാരം ദേവന്മാരോടു് യുദ്ധത്തിനൊരുങ്ങി. യുദ്ധത്തിൽ അസുരന്മാരുടെ കൂരമ്പുകൾ കൊണ്ടു് തലയ്ക്കും ഉടലിനും കൈകൾക്കും മുറിവേറ്റ ദേവന്മാർ ലജ്ജിച്ചുകൊണ്ടു് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവന്റെ സന്നിധിയിലെത്തി.

ബ്രഹ്മദേവൻ പീഡിതരായ ദേവഗണങ്ങളെക്കണ്ടു് കാരുണ്യവാനായി അവരെ ആശ്വസിപ്പിച്ചുകൊണ്ടു് ഇപ്രകാരം പറഞ്ഞു: അഹോ കഷ്ടം!, ഹേ ദേവശ്രേഷ്ഠന്മാരേ!, നിങ്ങളുടെ പ്രവൃത്തി വല്ലാതെ മോശമായിപ്പോയി. ശ്രീമദത്താൽ ബ്രാഹ്മണനും ബ്രഹ്മജ്ഞനും ജിതേന്ദ്രിയനുമായ സ്വന്തം ഗുരുവിനെ നിങ്ങൾ അപമാനിച്ചതു് അത്യന്തം കഷ്ടമായിപ്പോയി. ശത്രുക്കളിൽനിന്നും നിങ്ങൾക്കുണ്ടായ ഈ പരാജയം ആ തെറ്റിന്റെ ഫലം തന്നെയാണു. അല്ലെങ്കിൽ ദുർബലരായ ഈ അസുരന്മാരാൽ അതിശക്തരായ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ലായിരുന്നു. ഹേ ഇന്ദ്ര!, ഗുരുതിരസ്കാരം കൊണ്ടു് ക്ഷീണിതരായിരുന്ന അസുരന്മാർ വീണ്ടും ശുക്രാചാര്യരെ പ്രസാദിപ്പിച്ചു് ശക്തരായിരിക്കുകയാണു. അദ്ദേഹത്തെ ദൈവമായി കരുതുന്ന അവർ എന്റെയും കൂടി നിലയനത്തെ കരസ്ഥമാക്കുമോ എന്നു് ഞാൻ ശങ്കിക്കുന്നു. അതിശക്തനായ ശുക്രാചാര്യരുടെ ശിഷ്യന്മാർ ഇന്നു് ലോകത്തെ എന്തിനു് വകവയ്ക്കണം?. ബ്രാഹ്മണർ, വിഷ്ണു, പശുക്കൾ എന്നിവരുടെ അനുഗ്രഹത്തിനു് പാത്രീഭൂതരാകുന്നവർക്കു് ഒരിക്കലും അമംഗളം സിദ്ധിക്കുകയില്ല. അതുകൊണ്ടു്, പെട്ടെന്നുതന്നെ, ആത്മജ്ഞാനിയും തപോനിഷ്ഠനും ബ്രാഹ്മണനും ത്വഷ്ടാവിന്റെ പുത്രനുമായ വിശ്വരൂപനെ നിങ്ങൾ അഭയം പ്രാപിക്കുവിൻ. അവന്റെ ചില കർമ്മങ്ങളെക്കൂടി നിങ്ങൾ സഹിച്ചാൽ, അവൻ നിങ്ങളുടെ കാര്യങ്ങൾ സഫലമാക്കുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വിധാതാവിന്റെ ഉപദേശമനുസരിച്ചു് ദുഃഖമകന്ന ദേവഗണങ്ങൾ ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപനെന്ന ഋഷിയെ സമീപിച്ചു. അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ടു്, ഇങ്ങനെ പറഞ്ഞു: അല്ലയോ വിശ്വരൂപ!, ഞങ്ങളിതാ നിന്റെ ആശ്രമത്തിലേക്കു് അതിഥികളായി വന്നിരിക്കുകയാണു. നിനക്കു് സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. മകനേ!, കാലോചിതമായി ഭവിച്ചിരിക്കുന്ന ഞങ്ങളുടെ ഒരാഗ്രഹം നീ കാരണവന്മാരുടെ സ്ഥാനത്തു് കണ്ടു് അതു് നിറവേറ്റിത്തരണം. പിതൃശുശ്രൂഷണമെന്നതു് സത്പുത്രന്മാരുടെ സുപ്രധാനമായ ധർമ്മമാണു. ഹേ ബ്രഹ്മജ്ഞ!, ആയതു് കുടുംബസ്ഥരായവരുടെകൂടി ധർമ്മമായിരിക്കെ, നിന്നെപ്പോലെ ബ്രഹ്മചാരികളുടേതിനെക്കുറിച്ചു് പറയാനുണ്ടോ?. ആചാര്യന്മാർ വേദത്തിന്റേയും, പിതാവു് ബ്രഹ്മദേവന്റേയും, സഹോദരൻ ദേവേന്ദ്രന്റേയും, മാതാവു് ഭൂമീദേവിയുടേയും, സഹോദരി ദയയുടേയും, അതിഥി ധർമ്മദേവന്റേയും, വീട്ടിൽ കയറിവരുന്ന അപരിചിതർ അഗ്നിദേവന്റേയും സ്വരൂപങ്ങളാകുന്നു. ചുരുക്കത്തിൽ, ഈ പ്രപഞ്ചത്തിലെ സകലഭൂതങ്ങലും പരമാത്മാവിന്റെ സ്വരൂപങ്ങളാണു. അതുകൊണ്ടു്, വത്സ!, പിതൃസ്ഥാനീയരായ ഞങ്ങളുടെ ഈ അഭ്യർത്ഥനയെ മാനിച്ചു് ഞങ്ങൾക്കു് ശത്രുക്കളിൽനിന്നും നേരിട്ട ഈ ദുഃഖത്തെ നീ തപോബലത്താൽ അകറ്റിത്തരുക. ബ്രഹ്മജ്ഞാനിയും ഗുരുവും ബ്രാഹ്മണനുമായ നിന്നെ ഞങ്ങൾ ഞങ്ങളുടെ ആചാര്യനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു. നിന്റെ തേജസ്സുകൊണ്ടു് ഞങ്ങൾക്കു് ശത്രുക്കളെ ജയിക്കാൻ സാധിക്കും. ആവശ്യമായി വരുമ്പോൾ പ്രായത്തിനിളയവരുടേയും കാലു് പിടിക്കുന്നതും അറിവുള്ളവരാൽ സുസമ്മതമാകുന്നു. വേദശാസ്ത്രാദി ജ്ഞാനമൊഴിച്ചു് മറ്റുള്ള സന്ദർഭങ്ങളിലാണു് ജ്യേഷ്ഠത്വത്തിനു് പ്രാധാന്യം നൽകേണ്ടതു.

ശ്രീശുകൻ പറഞ്ഞു: ഹേ മാഹാരാജാവേ!, ഇങ്ങനെ, തപസ്വിയായ വിശ്വരൂപനോടു് ദേവകൾ അദ്ദേഹം തങ്ങളുടെ ഗുരുവായി സ്ഥാനമലങ്കരിക്കണമെന്നു് അഭ്യർത്ഥിച്ചപ്പോൾ, സന്തുഷ്ടനായ വിശ്വരൂപൻ അവരോടു് വളരെ സൌ‌മ്യമായി ഇപ്രകാരം പറഞ്ഞു: ഹേ നാഥന്മാരേ!, ധർമ്മശീലരായ സുജനങ്ങളാൽ തികച്ചും നിന്ദനാർഹമായ ഒരു സ്ഥാനമാണു് പുരോഹിതസ്ഥാനമെന്നതു. കാരണം, അതു് ബ്രഹ്മതേജസ്സിനു് ഉപവ്യയം ഉണ്ടാക്കിത്തീർക്കുന്നു. എന്നാലും ലോകപാലകരായ നിങ്ങൾ നേരിട്ടാവശ്യപ്പെട്ട ഒരു കാര്യം അവരുടെ ശിഷ്യസ്ഥാനത്തുള്ള എന്നാൽ എങ്ങനെയാണു് തള്ളിക്കളയപ്പെടുക?. അതു് എന്റെ സ്വാർത്ഥതയെന്നേ ലോകം വ്യാഖ്യാനിക്കുകയുള്ളൂ. ഹേ ദേവന്മാരേ!, അകിഞ്ചനനും ഗൃഹസ്ഥബ്രഹ്മണനുമായ ഞാൻ കർഷകരുപേക്ഷിക്കുന്ന ശിലവും, തെരുവിൽ ചിതറിക്കിടക്കുന്ന ഉഞ്ചനവുംകൊണ്ടു് ജീവിതം നയിക്കുന്നവനാണു. അങ്ങനെയിരിക്കെ, ദുർമ്മതികൾ മാത്രം കൊതിക്കുന്ന ഈ പൌരോഹിത്യസ്ഥാനത്തെ ഞനെങ്ങനെയാണു് എറ്റെടുക്കുക?. എന്തായാലും ഗുരുസ്ഥാനീയരായ നിങ്ങളുടെ ഈ അഭ്യർത്ഥനയെ ഞാൻ നിരാകരിക്കുന്നില്ല. എന്റെ പ്രാണനും എനിക്കുള്ള മറ്റെന്തുംകൊണ്ടും ഞാൻ അതിനെ നിറവേറ്റുന്നതാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അങ്ങനെ, ദേവന്മാർക്കു് കൊടുത്ത വാക്കിൻപ്രകാരം, വിശ്വരൂപനെന്ന ആ തപസ്വി അവരുടെ ഗുരുസ്ഥാനത്തെ അന്നുമുതൽ അംഗീകരിച്ചു. തുടർന്നു്, ശുക്രാചാര്യരാൽ സംരക്ഷിക്കപ്പെട്ട അസുരന്മാരുടെ ഐശ്വര്യത്തെ വൈഷ്ണവവിദ്യയാൽ കൈക്കലാക്കി അദ്ദേഹം ദേവന്മാർക്കു് നൽകി. വിശ്വരൂപന്റെ ഉപദേശപ്രകാരം ആ വിദ്യയാൽ ദേവേന്ദ്രൻ അസുരന്മാരെ വകവരുത്തുകയും ചെയ്തു

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Demigods accepts Vishwaroopa as their Guru

2019 ഓഗസ്റ്റ് 10, ശനിയാഴ്‌ച

6.6 ദക്ഷപുത്രിമാരുടെ വംശപരമ്പര.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 6
(ദക്ഷപുത്രിമാരുടെ വംശപരമ്പര.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വീണ്ടും വിരിഞ്ചൻ ദക്ഷനെ സമാധാനിപ്പിച്ചു. അനന്തരം, അദ്ദേഹം തന്റെ ഭാര്യയായ അസിക്നിയിൽ പിന്നീടു് അറുപതു് പുത്രിമാർക്കു് ജന്മം നൽകി. അവർ തങ്ങളുടെ പിതാവിനോടു് അത്യന്തം ഭക്തിയും വാത്സല്യവുമുള്ളവരായിരുന്നു. ആതിൽ പത്തു് പെൺകുട്ടികളെ ധർമ്മദേവനും, പതിമൂന്നുപേരെ കശ്യപപ്രജാപതിക്കും, ഇരുപത്തിയേഴു് മക്കളെ ചന്ദ്രനും, ഈരണ്ടുപേരെ യഥാക്രമം ഭൂതൻ, അംഗിരസ്സ്, കൃശാശ്വൻ എന്നിവർക്കും, മറ്റുള്ള നാലുപേരെ താർക്ഷ്യനും വിവാഹം കഴിച്ചുകൊടുത്തു. ഇവരുടെ പുത്രപൌത്രാദികളാൽ മൂലോകവും നിറയപ്പെട്ടു. അവരുടെ നാമവിവരങ്ങൾ ഞാൻ അങ്ങേയ്ക്കായി പറയാം.

അവരിൽ ധർമ്മദേവന്റെ പത്നിമാരായതു്, ഭാനു, ലംബാ, കുകുപ്, ജാമി, വിശ്വാ, സാധ്യാ, മരുത്വതീ, വസു, മുഹൂർത്താ, സങ്കല്പാ എന്നിവരാണു. ഇവരുടെ പുത്രന്മാരെക്കുറിച്ചു് കേട്ടുകൊളുക. ഹേ രാജൻ!, ഭാനുവിൽ നിന്നു് ദേവഋഷഭനും, അവനിൽനിന്നു് ഇന്ദ്രസേനനുമുണ്ടായി. ലംബയിൽനിന്നു് വിദ്യോതനനും, അവനിൽനിന്നു് സ്തനയിത്നുക്കളും ജനിച്ചു. കുകുപ്പിന്റെ പുത്രനിൽനിന്നു് സങ്കടനും, അവന്റെ പുത്രനായി കീകടനും, അവനിൽനിന്നും ദുഗ്ഗാഭിമാനിദേവന്മാരുമുണ്ടായി. ജാമിക്കു് പുത്രനായി സ്വർഗ്ഗനും, അവനിൽനിന്നു് നന്ദിയും ജനിച്ചു. വിശ്വയുടെ പുത്രന്മാരായി വിശ്വദേവന്മാർ ജനിച്ചു. അവർക്കു് പുത്രന്മാരില്ലായിരുന്നു. സാധ്യയുടെ മക്കളായി സാധ്യദേവഗണമുണ്ടായി. സാധ്യന്മാരുടെ പുത്രനായി അർത്ഥസിദ്ധിയും ജനിച്ചു. മരുത്വതിയിൽ        മരുത്വാനും ജയന്തനും ജനിച്ചു. ജയന്തൻ വിഷ്ണുവിന്റെ അംശമാണെന്നറിയുക. അവനെ ഉപേന്ദ്രൻ എന്നും വിളിക്കപ്പെടുന്നു.

മുഹൂർത്തയിൽനിന്നും മൌഹൂർത്തികർ എന്ന ദേവഗണങ്ങളുണ്ടായി. ഈ മൌഹൂർത്തികന്മാർ ജീവരാശികൾക്കു് അവരുടെ കാലഗതിക്കനുസരിച്ചുള്ള ഫലത്തെ പ്രദാനം ചെയ്യുന്നവരാണു. സങ്കല്പയിൽനിന്നും സങ്കല്പൻ ജനിച്ചു. കാമദേവനത്രേ സങ്കല്പന്റെ പുത്രൻ. വസുവിൽനിന്നും അഷ്ടവസുക്കൾ പിറന്നു. അവരുടെ പേരുകൾ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നി, ദോഷൻ, വസു, വിഭാവസു എന്നിങ്ങനെയാകുന്നു. ദ്രോണനു് അഭിമതി എന്ന തന്റെ പത്നിയിൽ ഹർഷം, ശോകം, ഭയം, മുതലായവകൾ ഉത്ഭൂതരായി. പ്രാണന്റെ ഭാര്യയായ ഊർജസ്വതിയിൽ സഹസ്സ്, ആയുസ്സ്, പുരോജവൻ, എന്നീ മക്കൾ ജനിച്ചു. ധരണി എന്ന പത്നിയിൽ ധ്രുവനും അനേകം പുരങ്ങളെ മക്കളായി ലഭിച്ചു. അർക്കന്റെ ഭാര്യ വാസനയിൽ തർഷാദികൾ അദ്ദേഹത്തിനു് പുത്രന്മാരായി ജനിച്ചു. അഗ്നിയുടെ പത്നി വസോർധാരയാണു.         ദ്രവിണകാദികൾ അവർക്കു് പുത്രന്മാരും. കൃത്തികമാരുടെ പുത്രനായി സ്കന്ദൻ ജനിക്കുകയുണ്ടായി. സ്കന്ദനിൽനിന്നു് വിശാഖൻ മുതലായവരുണ്ടായി.

ശർവരിയെന്ന ദോഷന്റെ പത്നിയിൽ അവർക്കു് പുത്രനായി ഭഗവദംശമാകുന്ന ശിശുമാരൻ അവതരിച്ചു. വസുവിന്റെ പത്നി അംഗിരസിയിൽ ശില്പാചാര്യനായ വിശ്വകർമ്മാവു് ജനിച്ചു. അദ്ദേഹത്തിൽനിന്നും ചാക്ഷുഷൻ എന്ന മനുവുണ്ടായി. ചാക്ഷുഷമനുവിന്റെ പുത്രന്മാർ വിശ്വേസാധ്യന്മാരെന്ന ദേവന്മാരത്രേ. ഉഷ എന്ന വിഭാവസുവിന്റെ പത്നിയാകട്ടെ, വ്യുഷ്ടൻ, രോചിസ്സ്, ആതപൻ എന്നിവരെ പ്രസവിച്ചു. ആതപന്റെ പുത്രനായി പഞ്ചയാമൻ ജനിച്ചു. അവനാൽ ജീവഭൂതങ്ങൾ കർമ്മത്തിൽ ജാഗരൂകരായിരിക്കുന്നു. ഭൂതന്റെ ഒരു ഭാര്യയായ സരൂപ അനേകം രുദ്രന്മാരെ പ്രസവിച്ചു. മറ്റൊരു ഭാര്യയിൽ ഭൂതനു് രുദ്രന്റെ പാർഷദന്മാരും ഉഗ്രരൂപികളുമായ ഭൂതങ്ങൾ, വിഘ്നേശ്വരന്മാർ എന്നിവരുണ്ടായി. ആംഗിരസ്സിന്റെ പത്നി സ്വധ പിതൃദേവതകളെ പുത്രരായി സ്വീകരിച്ചു. സതിയാകട്ടെ, അഥർവ്വാങിരസ്സം എന്ന വേദത്തെയും പുത്രനാക്കി. കൃശാശ്വൻ പത്നിയായ അർച്ചിസ്സിൽ ധൂമ്രകേശനേയും, ദിഷണയെന്ന തന്റെ മറ്റൊരു ഭാര്യയിൽ വേദശിരസ്സ്, ദേവലൻ, വയുനൻ, മനു എന്നിവരേയും ജനിപ്പിച്ചു. താർക്ഷ്യനു് ഭാര്യമാരായി വിനത, കദ്രു, പതംഗി, യാമിനി എന്നീ നാലുപേരുണ്ടായിരുന്നു. ഇവരിൽ പതംഗി പറവകളേയും, യാമിനി ശലഭങ്ങളേയും, വിനത ഭഗവാന്റെ വാഹനമായ ഗരുഡനേയും സൂര്യന്റെ സാരഥിയായ അരുണനേയും, അതുപോലെ കദ്രു അനേകം നാഗങ്ങളേയും പ്രസവിച്ചു.

ഹേ ഭരത!, കാർത്തിക മുതലായ നക്ഷത്രങ്ങളാണു് ചന്ദ്രന്റെ പത്നിമാർ. ദക്ഷന്റെ ശാപത്താൽ രോഗപീഡിതനായ ചന്ദ്രൻ പുത്രഭാഗ്യമില്ലാത്തവനായിരുന്നു. പിന്നീടു് ദക്ഷനെ പ്രസാദിപ്പിച്ചു് തന്റെ കലകളെ മാത്രം ചന്ദ്രൻ വീണ്ടുടുക്കുകയുണ്ടായി. ഇനി ഈ ജഗത്തിന്റെ മാതാക്കളായ കശ്യപപത്നിമാരുടെ മംഗളനാമധേയങ്ങൾ കേട്ടുകൊള്ളുക. കശ്യപപത്നിമാരെ അദിതി, ദിതി, ദനു, കാഷ്ഠാ, അരിഷ്ടാ, സുരസാ, ഇളാ, മുനി, ക്രോധവശാ, താമ്രാ, സുരഭി, സരമാ, തിമി എന്നിങ്ങനെയറിയുക. അവരിൽ തിമിയിൽനിന്നും ജലജന്തുക്കൾ ഉത്ഭൂതമായി. സരമയുടെ മക്കളായി വ്യാഘ്രം മുതലായ വനജന്തുക്കളുണ്ടായി. സുരഭിയിൽനിന്നു് മഹിഷവും മാടുകളും മറ്റുചില ഇരട്ടകൊമ്പുള്ള മൃഗങ്ങളും ജനിച്ചു. ഹേ രാജൻ!, താമ്രയിൽനിന്നാകട്ടെ, പരുന്തുകളും കഴുകന്മാരും ജനിച്ചു. മുനി എന്ന കശ്യപപത്നിയിൽനിന്നും അപ്സരവൃന്ദങ്ങൾ പിറന്നു. ക്രോധവശയുടെ മക്കളായി പിറന്നവരാണു് പാമ്പു് മുതലായ സർപ്പഗണങ്ങൾ. ഭൂരുഹങ്ങളായ വൃഷങ്ങളും മറ്റു സസ്യങ്ങളും ഇളയുടെ സന്താനങ്ങളാണു. സുരസയുടെ മക്കളെ യക്ഷരക്ഷസ്സുകളായി അറിയുക. അരിഷ്ടയിൽനിന്നും ഗന്ധർവ്വന്മാരും, കാഷ്ഠയിൽനിന്നും ഇരട്ടക്കുളമ്പില്ലാത്ത മൃഗങ്ങളും ജാതമായി. ദനുവിന്റെ മക്കളായി അറുപത്തിയൊന്നു് ദാനവന്മർ ജനിച്ചു. അവരിൽ മുഖ്യന്മാർ, ദ്വിമൂർദ്ധാവു്, ശംബരൻ, അരിഷ്ടൻ, ഹയഗ്രീവൻ, വിഭാവസു, അധോമുഖൻ, ശംകുശിരസ്സ്, സ്വർഭാനു, കപിലൻ, അരുണൻ, പുലോമാവു്, വൃഷപർവ്വാവു്, ഏകചക്രൻ, അനുതാപനൻ, ധൂമകേശൻ, വിരൂപാക്ഷൻ, വിപ്രചിത്തി, ദുർജ്ജയൻ എന്നിവരാകുന്നു.

സ്വർഭാനുവിന്റെ പുത്രിയായ സുപ്രഭയെ നമുചിയും, വൃഷപർവാവിന്റെ മകളായ ശർമിഷ്ഠയെ നഹുഷപുത്രനും ശക്തിമാനുമായ യയാതിയും വിവാഹം കഴിച്ചു. വൈശ്വാനരനെന്ന ദാനവനു് ചാരുരൂപികളായ ഉപദാനവി, ഹയശിര, പുലോമ, കാലക എന്നിവർ പുത്രിമാരായി ജനിച്ചു. ഹേ നൃപ!, ഉപദാനവിയെ ഹിരണ്യാക്ഷനും, ഹയശിരയെ ക്രതുവും വേളി കഴിച്ചു. പുലോമയേയും കാലകയേയും കശ്യപൻ ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ചു് പാണിഗ്രഹണം ചെയ്തു. പുലോമയുടേയും കാലകയുടേയും പുത്രന്മാരായി ജനിച്ച ദാനവന്മാർ യുദ്ധശാലികളായിരുന്നു. ഹേ രാജൻ!, അവരുടെ പുത്രന്മാരായ അറുപതിനായിരം യജ്ഞദ്വേഷികളെ അങ്ങയുടെ മുത്തച്ഛൻ സ്വർഗ്ഗത്തിലെത്തി ഇന്ദ്രനു് പ്രിയം ചെയ്യുവാനായി ഏകനായി കൊന്നുതള്ളി. ദനുവിന്റെ പുത്രനായ വിപ്രചിത്തി സിംഹികയിൽ രാഹുവും കേതുക്കളും ചേർന്ന നൂറ്റിയൊന്നു് പുത്രന്മാർക്കു് ജന്മം കൊടുത്തു. അവർ ഗ്രഹങ്ങളെന്ന നിലയെ പ്രാപിച്ചവരാകുന്നു.

ഹേ രാജൻ!, ഇനി ഞാൻ അങ്ങയോടു് പറയാൻ പോകുന്നതു് ദിതിയുടെ വംശത്തെക്കുറിച്ചാണു. ആ വംശത്തിലായിരുന്നു ഭഗവാൻ നാരായണൻ വാമനനായി അവതരിച്ചതു. വിവസ്വാൻ, അര്യമാവു്, പൂഷാവു്, ത്വഷ്ടാവു്, സുവിതാവു്, ഭഗൻ, ധാതാവു്, വിധാതാവു്, വരുണൻ, മിത്രൻ, ശക്രൻ, ഉരുക്രമൻ, എന്നിവരാണു് ദിതിയുടെ പുത്രന്മാരായ പന്ത്രണ്ടു് ആദിത്യന്മാർ. ഇവരിൽ വിവസ്വാൻ തന്റെ ഭാഗ്യവതിയായ സംജ്ഞ എന്ന ദേവിയിൽ ശ്രാദ്ധദേവൻ എന്ന മനുവിനേയും, യമൻ, യമി എന്ന സ്ത്രീപുരുഷമിഥുനത്തേയും ജനിപ്പിച്ചു. അവൾതന്നെ ഭൂമിയിൽ ഒരു പെൺകുതിരയായി ഭവിച്ചിട്ടു് അശ്വിനികുമാരന്മാർക്കു് ജന്മം നൽകുകയും ചെയ്തു. വിവസ്വാനിൽനിന്നും ഛായാദേവി ശനിയേയും സാവരണിമനുവിനേയും തപതി എന്ന ഒരു കന്യകയേയും പ്രസവിച്ചു. തപതി സംവരണനെ ഭർത്താവായി സ്വീകരിച്ചു. മാതൃക എന്ന അര്യമാവിന്റെ ഭാര്യ കുറെ പണ്ഡിതന്മാർക്കു് ജന്മം നൽകി. അവർക്കിടയിലാണു് ബ്രഹ്മദേവൻ വിവേകികളയ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നതു.

പൂഷാവു് അനപത്യനാണു. അദ്ദേഹം പണ്ടു് മഹാദേവനെ ദക്ഷൻ പരിഹസിച്ചപ്പോൾ തന്റെ പല്ലു വെളിയിൽ കാട്ടി അപഹസിച്ചതിൽ തുടർന്നു് ശൈവഭൂതങ്ങളാൽ പല്ലു തകർക്കപ്പെട്ടവനും അരച്ച ഭക്ഷണം മാത്രം കഴിക്കുന്നവനുമായി പരണമിച്ചു. ദൈത്യന്മാരുടെ അനുജത്തിയായ രചന എന്ന കന്യകയാണു് ത്വഷ്ടാവിന്റെ വിവാഹം കഴിച്ചതു. ആ ദമ്പതികൾക്കു് പുത്രരായി സന്നിവേശനും വീര്യവാനായ വിശ്വരൂപനും പിറന്നു. പണ്ടൊരിക്കൽ ഇന്ദ്രൻ അപമാനിച്ചതിനെ തുടർന്നു് ദേവഗുരുവായ ബൃഹസ്പതി ദേവന്മാരേയും അവരുടെ ഗുരുസ്ഥാനത്തേയും ഉപേക്ഷിച്ചുപോകുകയും, എന്നാൽ തങ്ങളുടെ ശത്രുക്കളായ ദൈത്യന്മാരുടെ സഹോദരിയുടെ പുത്രനാണെങ്കിൽകൂടി വിശ്വരൂപനെ അവർക്കു് ഗുരുവായി സ്വീകരിക്കേണ്ടിയും വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




The progeny of daughters of Daksha

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...