2019 ഫെബ്രുവരി 17, ഞായറാഴ്‌ച

4.21 പൃഥുമഹാരാജാവിന്റെ ഉപദേശങ്ങൾ


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 21
(പൃഥുമഹാരാവിന്റെ ഉപദേശങ്ങൾ)


മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജാവിനെ സ്വീകരിക്കുവാനായി രാജ്യം എല്ലാവിധത്തിലും അണിഞ്ഞൊരുങ്ങി. സുഗന്ധദ്രവ്യങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും പുഷ്പമാലകൾകൊണ്ടും എല്ലായിടവും ഭംഗിയായി അലങ്കരിക്കപ്പെട്ടു. നാനാവഴികളും ചന്ദനത്തൈലം തളിച്ചുശുദ്ധമാക്കി. സകലയിടങ്ങളും ദീപമാലകളാൽ പ്രകാശിതമായി. കദളീസ്തംബങ്ങൾ നട്ടുറപ്പിച്ചും ഇളം മാവിലകളുടെ മാലകൾ തൂക്കിയും അലങ്കരിക്കപ്പെട്ട ഗോപുരകവാടത്തിലെത്തിയ രാജാവിനെ പ്രജകൾ ഭക്ത്യാദരവുകളോടെ പലവിധ സമ്മാനങ്ങൾ നൽകി എതിരേറ്റു. കന്യകമാർ താലത്തിൽ തെളിയച്ച നിറദീപങ്ങൾ കൈകളിലേന്തി ഇരുവശങ്ങളിലായി അണിനിരന്നു. രാജാവ് അകത്തേയ്ക്ക് പ്രവേശിച്ചതോടെ ശംഖഭേരികൾ മുഴങ്ങി. ബ്രാഹ്മണർ വേദമന്ത്രങ്ങളുരുവിട്ടു. എന്നാൽ ആദരസൂചകങ്ങളായ ഈ ഒരുക്കങ്ങളൊന്നുംതന്നെ ജ്ഞാനിയായ പൃഥുവിൽ അല്പംപോലും അഹങ്കാരഭാവം ജനിപ്പിച്ചില്ല. പണ്ഢിതന്മാരും സാധാരണ ജനങ്ങളും അദ്ദേഹത്തെ ഒരുപോലെ സ്വാഗതം ചെയ്തു. രാജാവും തന്റെ പ്രജകളെ വേണ്ടവിധം മാനിക്കുകയും, സ്നേഹവാത്സല്യങ്ങളോടെ അവരോട് ഇടപഴകുകയും ചെയ്തു. വിദുരരേ!, പ്രജകളാൽ വാഴ്ത്തപ്പെട്ട് പൃഥുമഹാരാജാവ് അനേകം സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് ഈ ഭൂമണ്ഢലത്തെ വളരെക്കാലം ഭംഗിയായി പരിപാലിച്ചു. തന്റെ കർമ്മങ്ങളാൽ മൂലോകങ്ങളിലും പ്രസിദ്ധനായ പൃഥുമഹാരാജാവ് ഒടുവിൽ ഭഗവദ്പാദാരവിന്ദങ്ങളിൽ ലയിക്കുകയും ചെയ്തു.

സൂതൻ പറഞ്ഞു: ഹേ ശൌനകാദി മഹാമുനിമാരേ!, മൈത്രേയമുനിയിൽ നിന്നും പൃഥുവിന്റെ ചരിത്രങ്ങൾ കേട്ടതിനുശേഷം, വിദുരർ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, മഹാത്ഭുതമായിരിക്കുന്നു!, പൃഥു രാജാവായതിനുശേഷം ജനങ്ങളുടെ മാനസമ്മാനങ്ങൾക്ക് പാത്രമാകുകയും തന്റെ പ്രജകളേയും അതുപോലെതന്നെ ഭൂമിയേയും വേണ്ടവണ്ണം പരിപാലിക്കുകയും ചെയ്തുവല്ലോ. അദ്ദേഹത്തിന്റെ കർമ്മകുശലത ലോകത്തിലെ മറ്റു രാജാക്കന്മാർപോലും അനുകരിക്കുകയുണ്ടായെന്നാണ് കേട്ടിട്ടുള്ളതു. അത്യാനന്ദമുളവാക്കുന്ന പുണ്യചരിതങ്ങൾ ഇനിയും കേൾക്കാൻ അടിയനാഗ്രഹിക്കുന്നു.

അതുകേട്ട് മൈത്രേയൻ വീണ്ടും പറഞ്ഞുതുടങ്ങി: പ്രീയ വിദുരാ!, ഭവാൻ പറഞ്ഞത് സത്യംതന്നെ. പൃഥുമഹാരാജൻ ഭഗവദവതാരങ്ങളിലൊന്നാണു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രങ്ങളും ഭഗവദ്മഹിമകളെപ്പോലെ തന്നെ ആനന്ദാവഹവുമാണു. അതിനാൽ കേട്ടുകൊള്ളുക. പൃഥുമഹാരാജന്റെ കൊട്ടാരം ഗംഗയുടേയും യമുനയുടേയും ഒത്തനടുവിലായിരുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ പോയ ജന്മങ്ങളിലെ പുണ്യങ്ങളെ അനുഭവിക്കുന്നതുപോലെ അദ്ദേഹം അവിടെ ആനന്ദമത്തനായി സർവ്വൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ജീവിച്ചു. കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു പൃഥുമഹാരാജാവ്. അദ്ദേഹത്തിന്റെ ആജ്ഞകളേയും നിയമങ്ങളേയും ലംഘിക്കുവാൻ അവിടെ ആക്കുംതന്നെ കഴിയുമായിരുന്നില്ല. രക്ഷിക്കേണ്ടവരെ രക്ഷിച്ചും ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും അദ്ദേഹം തന്റെ ഭരണം മുന്നോട്ട് കൊണ്ടുപോയി. ഋഷികുലത്തിനും ഭക്തഗണങ്ങൾക്കും അദ്ദേഹം പ്രത്യേക പരിഗണനകൾ നൽകി ആദരിച്ചു.

അങ്ങനെയിരിക്കെ, ഒരിക്കൽ പൃഥുമഹാരാജാവ് ഒരു മഹായജ്ഞം നടത്തുകയുണ്ടായി. അതിൽ പ്രജകൾക്കുപുറമേ ഋഷികൾ, ബ്രാഹ്മണർ, ദേവന്മാർ, രാജർഷികൾ തുടങ്ങിയ മഹത്തുക്കളും പങ്കെടുത്തിരുന്നു. എല്ലാവരേയും അദ്ദേഹം യാഥാവിധി സ്വാഗതം ചെയ്തു. വടിവൊത്ത ശരീരസൌകുമാര്യത്താൽ പ്രശോഭിതനായ പൃഥുമഹാരാജൻ സർവ്വാഭരണവിഭൂഷിതനായി, നക്ഷത്രങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രനെന്നതുപോലെ, അവർക്കിടയിൽ പുഞ്ചിരിതൂകി നിന്നു.

യജ്ഞാരംഭത്തിന് തുടക്കം കുറിക്കുവാനായി അദ്ദേഹം രാജകീയമായ വേഷവിധാനങ്ങൾ മാറി മാന്തോലുടുത്ത് കൈവിരലിൽ കുശമോതിരമണിഞ്ഞ് യജ്ഞശാലയിലേക്ക് കടന്നുവന്നു. രാജാവിനെ ആ വേഷത്തിൽകണ്ട പ്രജകൾക്ക് കൌതുകം തോന്നി. അദ്ദേഹം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ മഞ്ഞിൽ മുങ്ങിയ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. ശാരീരം പോലെതന്നെ സൌന്ദര്യമാർന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും അതിലൂടെ ധ്വനിക്കുന്ന വാചകങ്ങളും. ഓരോ വാക്കിലും അദ്ധ്യാത്മജ്ഞാനം തുളുമ്പിനിന്നു. സദസ്യർക്കതൊരു സത്സംഗമായി അനുഭവപ്പെട്ടു. രാജാവ് പറഞ്ഞു: മാന്യസദസ്യരേ!, എല്ലാവർക്കും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. സർവ്വരും നമ്മുടെ ഈ പ്രാർത്ഥനയെ കേൾക്കുക. ജിജ്ഞാസ്സുവായ ഒരാൾ എപ്പോഴും തന്റെ മനീഷിതം അറിവുള്ളവർക്കുമുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണു. ഭഗവാന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് നാമിന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതു. നമ്മുടെ പ്രജകളുടെ ക്ഷേമവും സുരക്ഷയും അതുപോലെതന്നെ തൊഴിൽസംബന്ധമായ സകല കാര്യങ്ങളും നാം പ്രാധമിക ദൌത്യമായി കണക്കാക്കുകയാണു. വേദങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെതന്നെ നമ്മുക്ക് നമ്മുടെ രാജ്യത്തോടും പ്രജകളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുമെന്നുതന്നെ ഈ അവസരത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാം ഭഗവദുദ്ദേശം തന്നെ.

വർണ്ണാശ്രമധർമ്മങ്ങൾക്കനുസരിച്ചുള്ള കർമ്മങ്ങൾ പ്രജകളെ പഠിപ്പിച്ച് അവരെക്കൊണ്ട് അവ അനുഷ്ഠിപ്പിക്കാതെ, അവരിൽനിന്നും കരം മാത്രം ഈടാക്കിക്കൊണ്ട് തന്റെ അധികാരം ദുഃർവിനിയോഗം ചെയ്യുന്ന ഒരു രാജാവിന് ഭാവിയിൽ പ്രജകളുടെ ദുഃഷ്കർമ്മപാപഭാരം ഏറ്റെടുക്കേണ്ടിവരുമെന്നുമാത്രമല്ലാ, തന്റെ പുണ്യം അവരിലേക്ക് വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട്, നിങ്ങളുടെ രാജാവിന്റെ നന്മക്കായി ഓരോരുത്തരും സ്വധർമ്മങ്ങൾ യഥാവിധി അനുഷ്ഠിക. അതോടൊപ്പം ഭഗവാനെ എപ്പോഴും ഹൃദയത്തിൽ സ്മരിക്കുകയും ചെയ്യുക. അതിലൂടെ നിങ്ങളുടെ രാജാവിന് ഊർദ്ദ്വഗതിയും നിങ്ങൾക്ക് സർവ്വൈശ്വര്യങ്ങളും ലഭിക്കുന്നു. ഒരു കർമ്മത്തിന്റെ ഫലം അതിന്റെ കർത്താവിനും ആ കർമ്മം ചെയ്യിപ്പിക്കുന്നവനും അതുപോലെതന്നെ അതിനെ സഹായിക്കുന്നവനും ഒരുപോലെ ബാധകമാകുന്നു. അതുകൊണ്ട് സകല ദേവഗണങ്ങളും പിതൃക്കളും ഋഷികളും നമ്മുടെ ഈ അഭ്യർത്ഥനയെ വേണ്ടവിധം ഉൾക്കൊള്ളുവാൻ പ്രാർത്ഥിക്കുകയാണു.

ശാസ്ത്രങ്ങളനുസരിച്ച് ജീവഭൂതങ്ങളുടെ കർമ്മങ്ങൾക്ക് ഫലം നൽകുന്നതിനായി ഒരു ശക്തി ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നു. ആ ശക്തിയുടെ വിധിപ്രകാരമാണ് ഇവിടെ തേജസ്സുറ്റ വ്യക്തിത്വങ്ങൾ ജനിക്കുന്നതു. ലിഖിതങ്ങളായ ശാസ്ത്രപ്രതിപാദനങ്ങൾ മാത്രമല്ല, മറിച്ച്, മനു, ഉത്താനപാദൻ, ധ്രുവൻ, പ്രിയവ്രതൻ, എന്റെ മുത്തച്ചനായ അംഗൻ, കൂടാതെ മഹത്തുക്കളായ പ്രഹ്ലാദൻ, ബലി തുടങ്ങിയ അനേകം വ്യക്തികളുടെ ജീവിതങ്ങളും ഈ വസ്തുതയ്ക്ക് ഉത്തമമായ ഉദാഹരണങ്ങളാണു.

ധർമ്മപദത്തിൽനിന്നും വഴിപിഴച്ചുപോയ എന്റെ പിതാവിനെപ്പോലുള്ളവർ ഭഗവാൻ ഹരിയെ തിരസ്ക്കരിക്കുന്നു. എന്നാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ ശക്തനായ ഒരേയൊരു ഈശ്വരൻ അവൻ മാത്രമാണെന്ന് മഹത്തുക്കൾ മനസ്സിലാക്കുന്നു. ആ പാദങ്ങളെ പൂജിക്കാനുള്ള അഭിരുചി ഒന്നുകൊണ്ടുമാത്രം ഒരുവന്റെ സകലപാപങ്ങളുമകന്ന് ഹൃദയത്തിൽ പരിശുദ്ധി നിറയുന്നു. ഗംഗയെപ്പോലെ, അവനിലെ ഭക്തി മനസ്സിന്റെ മാലിന്യങ്ങളെ തുടച്ചുനീക്കുകയും, ക്രമേണ അതിൽ ജ്ഞാനവൈരാഗ്യങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ആ തിരുവടികളിൽ അഭയം പ്രാപിച്ചവർ പിന്നീട് ഒരിക്കലും ദുരിതപൂർണ്ണമായ സംസൃതിയിലേക്ക് തിരിച്ചുവരികയുമില്ല. മനസ്സും വചസ്സും ശരീരവും അവനിലർപ്പിച്ച്, ഫലപ്രതീക്ഷ വെടിഞ്ഞ്, എല്ലാവരും അവരവരുടെ കർമ്മങ്ങളനുഷ്ഠിക്കണം. യാതൊരു കളങ്കവും കൂടാതെ സ്വന്തം ഗുണങ്ങൾനുസരിച്ചുള്ള കർമ്മങ്ങൾ ഭഗവദർപ്പണമായി അനുഷ്ഠിക്കുന്നവന് ജന്മസാഫല്യമുണ്ടാകുന്നുവെന്നതിസംശയമില്ല.

നിർഗ്ഗുണസ്വരൂപനായ ഭഗവാൻ ത്രിഗുണങ്ങൾക്കും അതീതനാണെന്നറിയുക. എന്നിരുന്നാലും അവൻ സകല യജ്ഞങ്ങളുടേയും ഭോക്താവാണു. ദ്രവ്യങ്ങളാലും നാമങ്ങളാലും മറ്റ് പല ഉപാധികളാലും ചെയ്യപ്പെടുന്ന എല്ലാ യജ്ഞങ്ങളും നമുക്കായി അവൻ സ്വീകരിക്കുന്നു. സർവ്വവ്യാപിയായ അവൻ പ്രകൃതി, കാലം, കാമം, ധർമ്മം മുതലായവയുടെ സംഘാതംകൊണ്ട് വ്യക്തമാകുന്ന സകല ഗാത്രങ്ങളിലും നിറഞ്ഞിരിക്കുന്നു. വിറകുകളുടെ രൂപഭാവങ്ങൾക്കൊത്ത് അഗ്നിയും അതിനെ ചുറ്റി പ്രത്യേകം പ്രത്യേകം രൂപത്തിൽ ജ്വലിക്കുന്നതുപോലെ, വിവിധങ്ങളായ ഈ ഗാത്രങ്ങളിൽ ബോധവും വിവിധതരത്തിൽ പ്രകാശിക്കുന്നു. സകല യജ്ഞങ്ങളുടേയും ഭോക്താവും സർവ്വർക്കും ഗുരുവുമായ ഭഗവാൻ ഹരിയെ നിങ്ങൾ സ്വധർമ്മാനുഷ്ഠാനത്താൽ ആരാധിക്കുന്നത് നമ്മോട് കാട്ടുന്ന കാരുണ്യം തന്നെയാണു.

ഹേ പണ്ഢിതശ്രേഷ്ഠന്മാരേ!, നിങ്ങളുടെ മഹത്വത്തെ നാം മനസ്സിലാക്കുന്നു. ബ്രഹ്മവിത്തുക്കളായ നിങ്ങൾ തിതിക്ഷകൊണ്ടും തപസ്സുകൊണ്ടും വിദ്യകൊണ്ടും സർവ്വോന്നതന്മാരാണു. നിങ്ങളുടെ മേൽ ഒരിക്കലും രാജാക്കന്മാർ അവരുടെ ഭൌതികൈശ്വര്യങ്ങൾകൊണ്ടുള്ള ശക്തി പ്രയോഗിക്കുകയോ നിങ്ങളെ അധിക്ഷേപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. നിത്യനും പുരാണനുമായ ഭഗവാൻ ഹരിപോലും ഐശ്വര്യയുക്തനായിരിക്കുന്നത് അവൻ ഭക്തപരായണനായതുകൊണ്ടാണു. തന്റെ ഭക്തന്മാരെ സേവിക്കുന്നവരിൽ അവൻ അത്യന്തം സന്തുഷ്ടനാകുന്നു. കാരണം ആ പരമപുരുഷൻ എന്നും തന്റെ ഭക്തന്മാർക്ക് പ്രീയപ്പെട്ടവനാണു. അതുപൊലെ അവനും അവഎന്നെന്നും പ്രീയപ്പെട്ടവരാകുന്നു. ഭഗവദ്ഭക്തന്മാരെ സേവിക്കുന്നവരുടെ ഹൃദയം എന്നും പരിശുദ്ധമായിത്തന്നെയിരിക്കുന്നു, മാത്രമല്ല, പരമമായ ശാന്തിയിലൂടെ ദേഹാവസാനത്തിൽ അവർക്ക് മോക്ഷവും സിദ്ധിക്കുന്നു. ബ്രാഹ്മണസേവയ്ക്കുമുകളിൽ ഇവിടെ യാതൊരു ഭൌതികകർമ്മവും അവശേഷിക്കുന്നില്ല. യജ്ഞങ്ങൾകൊണ്ട് നാം പ്രീതിപ്പെടുത്താൻ നോക്കുന്ന ദേവഗണങ്ങൾപോലും ബ്രാഹ്മണസേവയിൽ അങ്ങേയറ്റം സമ്പ്രീതരാകുന്നു. യജ്ഞങ്ങളിലൂടെ സമർപ്പിക്കപ്പെടുന്ന വിഹിതങ്ങളെ സ്വീകരിക്കുന്നതിനേക്കാളും അവനേറേയിഷ്ടം തന്റെ ഭക്തന്മാരായ ബ്രാഹ്മണശ്രേഷ്ഠന്മാരിലൂടെ ആരാധിക്കപ്പെടുന്നതാണു. കാരണം, അവൻ സദാ തന്റെ ഭക്തന്മാരോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതു. ബ്രാഹ്മണരുടെ മഹത്വം നിലനിൽക്കുന്നത് അവർ നിരന്തരം വേദോക്തങ്ങളായ കർമ്മങ്ങളെ ശ്രദ്ധയോടും തപസ്സോടും മനോനിയന്ത്രണങ്ങളോടും ധ്യാനത്തോടുംകൂടി അനുഷ്ഠിക്കുന്നതുകൊണ്ടാണു. എങ്ങനെയാണോ നിർമ്മലമായ ഒരു കണ്ണാടിയിൽ നമ്മുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നത്, അതുപോലെ, വേദോക്തമാർഗ്ഗങ്ങളിലൂടെയുള്ള സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവന് തന്റെ ജന്മലക്ഷ്യം കൂടുതൽ തെളിഞ്ഞുകാണാൻ സാധിക്കുന്നു. ഹേ മഹാജനങ്ങളേ!, നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഭഗവദ്ഭക്തന്മാരുടെ പാദധൂളിയ്ക്ക് തുല്യമായി നാം കാണുന്ന ഈ കിരീടം നമ്മുടെ ശിരസ്സിലേറ്റിക്കോട്ടെ!. ആ ഭാവത്തിൽ ഇതിനെ ശിരസ്സിലലങ്കരിക്കുന്നവൻ സകല പാപങ്ങളിൽനിന്നും മുക്തനാകുകയും അവന്റെ ഹൃദയത്തിൽ സദ്ഗുണങ്ങൾ നിറയുകയും ചെയ്യും. ബ്രഹ്മണ്യമാകുന്ന ഗുണമുള്ളവൻ സകലൈശ്വര്യങ്ങൾക്കും പാത്രമാകുന്നു. അതുകൊണ്ട് ആ ബ്രാഹ്മണകുലത്തേയും ഗോക്കളേയും നമ്മേയും അവിടുന്ന് കാക്കുമാറകണമെന്ന് നാം അവിടുത്തോട് പ്രാർത്ഥിക്കുകയാണു.
മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ വാക്കുകൾ കേട്ട് ആനന്ദചിത്തരായി പിതൃക്കളും ദേവഗണങ്ങളും ഋഷികളും ബ്രഹ്മണശ്രേഷ്ഠന്മാരും സർവ്വമംഗളങ്ങളും നേർന്നുകൊണ്ട് അദ്ദേഹത്തെ ആശീർവദിച്ചു. പുത്രൻ തന്റെ പിതാവിനെ നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നുവെന്നുള്ള സ്മൃതിപ്രമാണാത്തെ അവർ പൃഥുവിലൂടെ വീണ്ടും സ്ഥിതീകരിച്ചു. അധർമ്മിയായിരുന്ന വേനൻ തന്റെ പുത്രനാൽ നരകത്തിൽനിന്നും കരകയറിയിരിക്കുന്നു. വേനൻ മാത്രമല്ല, ഹിരണ്യകശിപുവും തന്റെ പുത്രനായ പ്രഹ്ലാദനാൽ പാപവിമുക്തനായി വൈകുണ്ഠത്തെ പ്രാപിച്ചവനാണു. തുടർന്ന്, അവിടെ ഉപസ്ഥിതരായിരുന്ന സകലരും ഒരുമിച്ച് പൃഥുവിനോട് പറഞ്ഞു : ഹേ വീരവര്യാ!, ഭൂപതേ!, അഖിലലോകനാഥനായ അച്യുതനിൽ ഭക്തിയുള്ള അങ്ങേയ്ക്ക് ദീർഘായുസ്സുണ്ടാകട്ടെ!. ഹേ പവിത്രകീർത്തേ!,  അങ്ങയെപ്പോലെ ഒരു രാജാവിന്റെ സംരക്ഷണത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണു. അങ്ങയിലൂടെ ഭഗവാന്റെ കാരുണ്യം ഞങ്ങളിൽ പൊഴിയുന്നതായി ഞങ്ങൾ അറിയുന്നു. പ്രജകളിൽ കാരുണ്യവാനായി അവരുടെ ക്ഷേമത്തിനുവേണ്ടി വർത്തിക്കുന്ന അങ്ങ് ഈ ഭൂമിയിലെ രാജാവായതിൽ അത്ഭുതമെന്തിരിക്കുന്നു? അങ്ങ് അതിനെന്തുകൊണ്ടും യോഗ്യൻതന്നെ. ഇന്ന് അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് വെളിച്ചം പ്രദാനം ചെയ്തിരിക്കുന്നു. ഭഗവദ്നിശ്ചയം കൊണ്ടും പൂർവ്വജന്മസംസ്കാരങ്ങൾകൊണ്ടും സകാമകർമ്മങ്ങളിൽ ആസക്തരായി ജന്മലക്ഷ്യം മറന്നുജീവിച്ചുകൊണ്ട് ഈ സംസാരത്തിൽ അലയുകയാണു ഞങ്ങൾ. സത്വഗുണസംയുക്തനായ അങ്ങ് ആ പരമപുരുഷന്റെ അവതാരം തന്നെയാണു. അങ്ങ് സ്വതേജസ്സാൽ ഇവിടെ ബ്രഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയും, സ്വധർമ്മമായ ക്ഷത്രിയധർമ്മത്തെ അനുഷ്ഠിച്ചുകൊണ്ട് ഈ ലോകത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.





Prithu Maharaja advises his subjects

2019 ഫെബ്രുവരി 11, തിങ്കളാഴ്‌ച

4.20 പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 20
(പൃഥുവിന്റെ യാഗശാലയിലേക്ക് ഭഗവദാഗമനം)


Lord Vishnu meets Prithu maharaj എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥു അനുഷ്ഠിച്ച തൊണ്ണൂറ്റിയൊമ്പത് മഹായജ്ഞങ്ങളിൽ സമ്പ്രീതനായ ഭഗവാൻ ദേവേന്ദ്രനോടൊപ്പം പൃഥുവിന്റെ യാഗശാലയിലെത്തി അദ്ദേഹത്തോട് ഇങ്ങനെ അരുളിച്ചെയ്തു: ഹേ പൃഥു!, എന്നോടൊപ്പം ദേവേന്ദ്രൻ വന്നിരിക്കുന്നത് യജ്ഞത്തിന് ഭംഗം വരുത്തിയതിൻ നിന്നോട് മാപ്പപേക്ഷിക്കുവാനാണു. ഹേ രാജൻ!, ലോകത്തിന് ഹിതം ചെയ്യുവാനാഗ്രഹിക്കുന്ന ഉദാരമതികളായ ജ്ഞാനികൾ നരന്മാരിൽ ഉത്തമന്മാരാണു. അവർ ഒരിക്കലും മറ്റുള്ളവരിൽ വിദ്വേഷം വച്ചുപുലർത്താറില്ല. അവർ എപ്പോഴും ആത്മാവിനെ ശരീരത്തിൽനിന്നും വേർതിരിച്ചുകാണുന്നവരാണു. നിന്നെപ്പോലെ വിദ്വനായ ഒരാൾ ഇത്ര പെട്ടെന്ന് മായയുടെ പിടിയിലായാൽ, ഈ ചെയ്ത സൽക്കർമ്മങ്ങളെല്ലാം നിഷ്ഫലമായിപോകുകയേയുള്ളൂ. ഈ ശരീരം അവിദ്യ, കാമം, മായബദ്ധമായ കർമ്മങ്ങൾ മുതലായവകളിൽനിന്നുണ്ടായതാണെന്നറിയുന്ന ജ്ഞാനികൾ അവയിൽ ആസക്തരാകാറില്ല. ഈ സത്യത്തെ തിരിച്ചറിയുന്ന മനുഷ്യൻ എങ്ങനെയാണ് ഗൃഹം, പുത്രൻ, ധനം മുതലായ വസ്തുക്കളിൽ ആസക്തരാകുന്നതു?.  ആത്മാവ് നിത്യശുദ്ധവും സ്വയംജ്യോതിരൂപവുമാണു. അവനിൽ സർവ്വഗുണങ്ങളുമടങ്ങിയിരിക്കുന്നു. അവൻ സർവ്വഗതനും പരനും അനാവൃതനും സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനുമാണു. ഈ ഭൂമിയിൽ സകലകർമ്മങ്ങളും ചെയ്തുകൊണ്ട് വാഴുന്നവനാണെങ്കിലും, ആത്മാവിന്റെ സ്വരൂപത്തെ അറിയുന്നവൻ ഒരിക്കലും ത്രിഗുണങ്ങളാൽ ബന്ധനസ്ഥനാകുന്നില്ല. അവൻ സദാ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു.

ഒരുവൻ ശ്രദ്ധയോടേ സ്വധർമ്മങ്ങളനുഷ്ഠിക്കുകൊണ്ട് ആശയകന്ന് ജീവിക്കാൻ തുടങ്ങുമ്പോൾ, അവൻ പതുക്കെപതുക്കെ ആത്മാനന്ദം അനുഭവിച്ചുതുടങ്ങുന്നു. ഹൃദയം ശുദ്ധമാകുന്നതോടുകൂടി അവന് സകല ചരാചരങ്ങളേയും തുല്യതയോടെ കാണാൻ സാധിക്കുന്നു. ആ സമയം അവൻ എന്നോടുചേർന്ന് ശാന്തനായി ഇരിക്കുന്നു. പഞ്ചഭൂതങ്ങളാലും മാനസേന്ദ്രിയങ്ങളാലും നിർമ്മിതമായ ഈ സ്ഥൂലസൂക്ഷ്മശരീരങ്ങൾ സർവ്വദാ ആത്മാവിന്റെ അദ്ധ്യക്ഷതയിൽ നിലകൊള്ളുന്നുവെന്നറിയുന്നവർ എപ്പോഴും ആത്മാനന്ദമനുഭവിക്കുന്നു. പ്രപഞ്ചത്തിലുണ്ടാകുന്ന സകലമാറ്റങ്ങൾക്കും കാരണം പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണു. പഞ്ചഭൂതങ്ങൾ, ഇന്ദ്രിയങ്ങൾ, അവയുടെ അധിപതികളായ ദേവന്മാർ, മനസ്സ് ഇത്യാദികൾ ചേർന്നാണ് ഈ ശരീരങ്ങൾ രൂപം കൊണ്ടിരിക്കുന്നതു. ആത്മാവ് ഇവയിൽനിന്നും അന്യമാണെന്നറിയുന്ന എന്റെ ഭക്തന്മാരെ ഒരിക്കലും സുഖദുഃഖങ്ങൾ വേട്ടയാടാറില്ല.  അതുകൊണ്ട്, എപ്പോഴും സകലചരാചരങ്ങളെയും സമചിത്തതോടെ കാണുക. ക്ഷണികമായ സുഖദുഃഖങ്ങളിൽ ഭ്രമിക്കാതിരിക്കുക. മനസ്സിനേയും ഇന്ദ്രിയങ്ങളേയും സദാ അടക്കിനിർത്തുക. നിയതമായ ധർമ്മത്തെ അനുഷ്ഠിക്കുക. ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രജകളുടെ സംരക്ഷണവും ക്ഷേമമാണു സ്വധർമ്മമെന്നതു. തിന്റെ നിർവ്വഹണത്തിലൂടെ അദ്ദേഹം വരുംജന്മത്തിൽ തന്റെ പ്രജകളുടെ സത്ക്കർമ്മങ്ങളുടെ ആറിലൊന്ന് പുണ്യത്തെ അനുഭവിക്കുവാൻ യോഗ്യനാകുന്നു. എന്നാൽ ജനങ്ങളിൽനിന്നും കരം സ്വീകരിച്ചുകൊണ്ട് അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി ഒന്നുംതന്നെ ചെയ്യാത്ത ഒരു രാജാവിന്റെ പുണ്യങ്ങളപ്പാടെ തന്റെ പ്രജകൾക്ക് ലഭ്യമാകുകയും, അതോടൊപ്പം, പ്രജകളുടെ പാപഭാരം താൻ ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുന്നു. അതുകൊണ്ട് ഹേ രാജൻ!,  നീ ഗുരുപരമ്പരകളാൽ അനുശാസിതങ്ങളായ ഉപദേശങ്ങളുടെ സഹായത്തോടുകൂടി നിന്റെ പ്രജകളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണെങ്കിൽ, അതുപോലെ അവരനുശാസിക്കുന്നവിധം ധർമ്മത്തെ പാലിക്കുകയാണെങ്കിൽ നിന്റെ പ്രജകൾ എപ്പോഴും നിന്നിൽ സന്തുഷ്ടരും സ്നേഹമുള്ളവരുമായിരിക്കും.

പൃഥു!, സകല ജീവഭൂതങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം എന്നെ പ്രാപിക്കുക എന്നതാണു. അതിനായി എന്നെ ഉള്ളവണ്ണം അറിയേണ്ടത് അത്യാവശ്യവും. ആ ഉദ്ദേശത്തോടുകൂടി വളരെ പെട്ടെന്നുതന്നെ നീ സനത്കുമാരന്മാരെ കണ്ടുമുട്ടുന്നതായിരിക്കും. ഇന്ന്, നിന്റെ കർമ്മങ്ങളിലും ഗുണങ്ങളിലും ഞാൻ സമ്പ്രീതനായിരിക്കുന്നു. ആയതിനാൽ നിനക്ക് എന്ത് വരവും എന്നോട് ചോദിക്കാം. എത്രകണ്ട് യജ്ഞങ്ങളും തപസ്സുകളുമനുഷ്ഠിച്ചാലും സത്ഗുണങ്ങളില്ലാതെ എന്റെ അനുഗ്രഹത്തിന് പാത്രമാകാൻ സാധ്യമല്ല.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ജഗദ്ഗുരുവായ ഭഗവാൻ നാരയണൻ അരുളിച്ചെയ്ത ഉപദേശങ്ങളെ ശിരസ്സാഹിച്ച്, ഭഗവദ്ദർശനംകൊണ്ടുണ്ടായ ആത്മാനന്ദത്തിൽ ആറാടി പൃഥുമഹാരാജൻ തൊഴുകൈയ്യോടെ ആ തിരുമുന്നിൽ നമിച്ചുനിന്നു. ആ സമയം, ഇന്ദ്രൻ അദേഹത്തിന്റെ കാൽക്കൽ വീണു തന്റെ തെറ്റുകൾക്കുവേണ്ടി ക്ഷമാപണം നടത്തി. അദ്ദേഹം ദേവേന്ദ്രനെ ഇരുകൈകൾകൊണ്ടും പിടിച്ചെഴുന്നേൽപ്പിച്ച് തന്നോടുചേർത്തു ആലിംഗനം ചെയ്തു. ആ ശത്രുത അവിടെ അവസാനിക്കുകയും ചെയ്തു.

പൃഥുമഹാരാജൻ വീണ്ടും വീണ്ടും ഭഗവദ്പാദങ്ങൾ പൂജിക്കാൻ തുടങ്ങി. ആരാധിക്കുന്തോറും അദ്ദേഹത്തിന് ആ താമരപ്പാദങ്ങളിലുള്ള ഭക്തി വർദ്ധിച്ചുവന്നു. ഭഗവാനും തന്റെ ഉത്തമഭക്തനെ വിട്ടുപോകാൻ മനസ്സുവന്നില്ല. പൃഥുവിന്റെ ഭാവം കണ്ട് ഭക്തപരായണനായ ഭഗവാൻ കുറെ സമയം കൂടി അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ചു. കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞതിനാൽ ഭഗവാനെ കാണാനോ, ഗദ്ഗദം കൊണ്ട് ശബ്ദമിടറിയതിനാൽ ഒരുവാക്ക് സംസാരിക്കുവാനോ പൃഥുവിന് കഴിഞ്ഞില്ല. അദ്ദേഹം ഭഗവാനെ ഹൃദയത്തിലണച്ചുപിടിച്ചുകൊണ്ട് ഹസ്താജ്ഞലിയോടെ ആ തിരുമുമ്പിൽ നിർനിമേഷനായി നിൽക്കുക മാത്രം ചെയ്തു. ഭഗവാൻ തന്റെ താമരപ്പാദങ്ങൾ നിലത്തുറപ്പിച്ച്, ഗരുഢന്റെ തോളിൽ കൈയ്യുംവച്ച് പൃഥുവിനെ നോക്കിക്കൊണ്ട് നിന്നു. പക്ഷേ, ആർദ്രഹൃദയനായ പൃഥുവിന് കണ്ണീരിൽ കുതിർന്ന ആ തിരുരൂപം നന്നായിക്കാണുവാൻ കഴിഞ്ഞില്ല. അവൻ ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചു: ഭഗവാനേ!, അങ്ങ് സർവ്വവരപ്രദായകനാണു. അജ്ഞാനികൾ ആ ഭൌതികലാഭത്തിനുവേണ്ടി എപ്പോഴും അങ്ങയുടെ മുന്നിൽ യാജിച്ചുനിൽക്കുന്നു. എന്നാൽ, ത്രിഗുണങ്ങളുടെ പിടിയലകപ്പെട്ട് നരകജീവിതത്തിൽ കഴിയുന്നവർപോലും ആവശ്യപ്പെടുന്ന ആ വരങ്ങൾ ജ്ഞാനികളായുള്ളവർ ഒരിക്കലും ആഗ്രഹിക്കാറില്ല. ഹേ കൈവല്യപതേ!, അതുകൊണ്ട്, എനിക്ക് ആ വരങ്ങളൊന്നുംതന്നെ ആവശ്യമില്ല. ഹേ നാഥാ!, മോക്ഷം പോലും അടിയൻ ആഗ്രഹിക്കുന്നില്ല. കാരണം, അങ്ങയിലലിഞ്ഞാൽ പിന്നെ ഞാനില്ലാതാകും. എനിക്ക് വേണ്ടത് അവിടുത്തെ ഭക്തന്മാരിൽനിന്നും അങ്ങയുടെ മഹികളെ മനം കുളിർക്കെ കേൾക്കുവാൻ ഒരു പതിനായിരം കാതുകളാണു. ഉത്തമശ്ലോകനായ നിന്തിരുവടിയുടെ മഹിമകൾ മധുകണങ്ങളെപ്പോലെയാകുന്നു. ഭക്തന്മാർ അവയെ ഗാനം ചെയ്യുമ്പോൾ ആ മധുകണം ഞങ്ങളുടെ മനസ്സിനേയും ബുദ്ധിയേയും ഉണർത്തുന്നു. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വരൂപത്തെ മനസ്സിലാക്കാസാധിക്കുകയും, ജീവിതലക്ഷ്യത്തെ തിരിച്ചറിയുവാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട്, അങ്ങയുടെ ഭക്തന്മാരിൽനിന്നും അവിടുത്തെ മഹിമകളെ കേൾക്കുവാനുള്ള ഭാഗ്യമല്ലാതെ മറ്റൊന്നും അടിയനാഗ്രഹിക്കുന്നില്ല. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരിൽ നിന്ന് ഒരിക്കെലെങ്കിലും ആ മഹിമയെ കേട്ടാൽ, മനുഷ്യനായിപ്പിറന്നവനാണെങ്കിൽ ആ ഭാഗ്യത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരാശക്തിയായ ലക്ഷ്മീഭഗവതിപോലും ആ സത്ഗുണങ്ങളെ കേൾക്കുവാൻ കൊതിപൂണ്ട് സദാ അങ്ങയോടൊപ്പം വസിക്കുന്നു. ആവളെപ്പോലെ എപ്പോഴും അവിടുത്തെ പാദസേവ ചെയ്യുവാൻ അടിയനെ അനുഗ്രഹിക്കണം. ഞങ്ങൾ രണ്ടുപേരും അവിടുത്തെ സേവയിൽ ആസക്തരായതുകാരണം, ഞങ്ങളിൽ കലഹമുണ്ടാകുമോ എന്നുള്ള ഭയമാണിപ്പോൾ അടിയനിലുള്ളതു. ഹേ ജഗദീശ്വരാ!, ജഗദ്ജനനിയായ ദേവിയുടെ സ്വകാര്യത്തിൽ ഭാഗം ചേരാൻ വരുന്ന എന്നോട് ദേവി കോപിച്ചാൽ ദീനവത്സലനായ അവിടുന്ന് അടിയനെ കാത്തുകൊള്ളുമെന്ന് കരുതുകയാണു. അവളില്ലെങ്കിൽത്തന്നെ സ്വയം സർവ്വവുമായ അങ്ങേയ്ക്കെന്തു സംഭവിക്കാനാണു?. ഋഷീശ്വരന്മാർ പോലും അങ്ങയുടെ പാദം സദാ ഭജിച്ചുകൊണ്ടിരിക്കുന്നു. കാരണം, അവരറിയുന്നു, ത്രിഗുണാധീതരാകാൻ മറ്റൊരു വഴി ഇവിടെ ഇല്ലെന്നുള്ളതു. അതിനാൽ അവർ നിരന്തരം ആ പാദപത്മങ്ങളെ സ്മരിച്ചും അതിൽ ആശ്രയം കൊണ്ടും കഴിയുന്നു.

അവിടുത്തെ ഉപദേശങ്ങൾ സാധാരണ ജനങ്ങളെ മോഹിപ്പിക്കുന്നവയാണു. അവർ എപ്പോഴും വേദങ്ങളിലെ കർമ്മകാണ്ഢങ്ങളിൽ മുഴുകി സകാമകർമ്മങ്ങൾ അനുഷ്ഠിച്ചു അതിന്റെ ലാഭത്തിൽ ഭ്രമിച്ച് ജീവിക്കുന്നു. അവയൊന്നും അവിടുത്തെ ഭക്തന്മാർക്കുവേണ്ടിയുള്ളതല്ല. അങ്ങയുടെ മായാശക്തിയാൽ സകലരും തങ്ങളുടെ സ്വരൂപത്തെ മറന്നുകഴിയുകയാണു. ആ അജ്ഞാനത്താൽ അവർ ഭൌതികജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നു. അതുകൊണ്ട്, യാതൊരു ഭൌതികസുഖവും അടിയനിച്ഛിക്കുന്നില്ല. പിതാവ് സ്വന്തം മകന്റെ ആവശ്യത്തെ നിരാകരിച്ചുകൊണ്ട് അവന് വേണ്ടതുമാത്രം നൽകി ആപത്തിൽനിന്നും സംരക്ഷിക്കുന്നതുപോലെ, അങ്ങും ഈയുള്ളവന് ഹിതമായതുമാത്രം നൽകി അനുഗ്രഹിച്ചാലും.

മൈത്രേയൻ തുടർന്നു: വിദുരരേ!, പൃഥുവിന്റെ പ്രാർത്ഥനകൾ കേട്ടതിനുശേഷം ഭഗവാൻ അദ്ദേഹത്തോട് പറഞ്ഞു: ഹേ രാജൻ!, നീയാഗ്രഹിച്ചതുപോലെ, എപ്പോഴും നിന്നിൽ എന്നോടുള്ള ഭക്തിയുണ്ടാകുവാൻ ഞാൻ അനുഗ്രഹിക്കുന്നു. നീ മനസ്സിലാക്കിയതുപോലെ, നിർവ്യാജമായ ഭക്തി ഒന്നുകൊണ്ടുമാത്രമേ ഒരുവന് മായയുടെ പിടിയിൽനിന്നും രക്ഷനേടുവാനാകൂ. അങ്ങനെ ജീവിക്കുന്നവർക്ക് ജീവിതത്തിൽ സദാ സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. അതുകൊണ്ട്, പ്രജാപാതിയായ നീ എന്റെ ഉപദേശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുമഹാരാജാവിന്റെ പ്രാർത്ഥനയിൽ സമ്പ്രീതനായ ഭഗവാൻ സർവ്വൈശ്വര്യങ്ങളും നൽകിക്കൊണ്ട് അവിടെ നിന്നും അപ്രത്യക്ഷനായി. തുടർന്ന് പൃഥുരാജാവ് യജ്ഞത്തിൽ പങ്കുചേർന്ന ഗന്ധർവ്വസിദ്ധചാരണപന്നഗകിന്നരാപ്സരമാനുഷാദികളേയും ഭൂമീദേവിയേയും മറ്റു സകല ചരാചരങ്ങളേയും വന്ദിച്ചുനമസ്ക്കരിച്ചു യഥാവിധി ദക്ഷിണയും ദാനധർമ്മാദികളും ചെയ്തു. അദ്ദേഹത്തിൽ അത്യന്തം സംതൃപ്തരായ അവർ തങ്ങളുടെ വസതികളിലേക്കും ധാമങ്ങളിലേക്കും തിരിച്ചുപോയി. പൃഥുവിന്റേയും അവിടെ സന്നിഹിതരായിരുന്ന സർവ്വരുടേയും മനസ്സുകളെ മയക്കികൊണ്ട് ഭഗവാനും വൈകുണ്ഠത്തിലെത്തിച്ചേർന്നു. ഭൌതികനേത്രങ്ങൾക്ക് അഗ്രാഹ്യമായ ഭഗവദ്രൂപത്തെ കണ്ടതിലുണ്ടായ ആനന്ദത്തിൽ പൃഥുമഹാരാജാവ് വീണ്ടും ഭഗവാനെ സ്മരിച്ചു. അനന്തരം സ്വവസതിയിലേക്ക് മടങ്ങിപ്പോയി.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.
ഓം തത് സത്.



Bhagavan Srihari comes to the place of Prithu Maharaja

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...