bhagavatham 1-chapter-14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 1-chapter-14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

1.14 ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരോധാനം

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 14

സൂതന്‍ പറഞു: ഹേ മുനിമാരേ!, അര്‍ജ്ജുനന്‍ കൃഷ്ണനെ കാണാനും, ഭഗവാന്റെ വിചേഷ്ടിതങളെന്തൊക്കെയെന്നറിയാന്‍ വേണ്ടിയും ദ്വാരകയിലേക്ക് പോയി. മാസങള്‍ കഴിഞിട്ടും മടങിയെത്തിയില്ല. മാത്രമല്ല, ഘോരമായ ദുര്‍നിമിത്തങളും ധര്‍മ്മപുത്രന്‍ കണ്ടുതുടങി. കാലത്തിന്റെ ഗതി വളരെ രൗദ്രമായിരിക്കുന്നു. കാലാവസ്ഥകളില്‍ വിവരീതമായ മാറ്റങളും സംഭവിച്ചിരിക്കുന്നു. പ്രജകള്‍ അത്യാഗ്രഹികളും രോഷാകുലരുമായി ഉപജീവനാര്‍ത്ഥം അവര്‍ അധര്‍മ്മത്തിന്റെ പാതകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങിയിരിക്കുന്നു. കൂട്ടുകാര്‍ തമ്മിലുള്ള വ്യവഹാരങളില്‍ പോലും സ്വാര്‍ത്ഥതയും കളങ്കവും കണ്ടുതുടങി. കുടുംബകാര്യങളില്‍ അച്ചനും അമ്മയും മക്കളും തമ്മില്‍ പരസ്പരം മനസ്സിലാക്കാതെ വ്യത്യസ്ഥ അഭിപ്രായങള്‍ ഉണ്ടാകുന്നു. സുഹൃത്തുക്കള്‍ തമ്മിലും, എന്തിനുപറയാന്‍ വീടുകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും വഴക്കുകള്‍ സംഭവിക്കുന്നു. വന്നുവന്ന് ജനങള്‍ അഹങ്കാരികളും അത്യാഗ്രഹികളും കോപാകുലരുമായി മാറിയിരിക്കുന്നു.

എന്തോ അത്യാപത്തിന്റെ മുന്നോടിയാണീ അരിഷ്ടലക്ഷണങളെന്നു മനസ്സിലാക്കിയ ധര്‍മ്മപുത്രര്‍ ഭീമസേനനോടു പറഞു: "അനുജാ!, ബന്ധുക്കളെ കാണാനും ഭഗവാന്റെ വിശേഷങളെക്കുറിച്ചറിയാനും വേണ്ടി ഞാന്‍ പാര്‍ത്ഥനെ ദ്വാരകയിലേക്കയച്ചിരുന്നു. അനുജന്‍ പോയതില്‍ പിന്നെ ഇപ്പോള്‍ മാസം ഏഴ് തികഞിരിക്കുന്നു. ഇതുവരെ തിരികെയെത്തിയിട്ടുമില്ല. അവര്‍ക്കെന്തു സംഭവിച്ചുവെന്ന് ഊഹിക്കാനും എനിക്ക് കഴിയുന്നില്ല. തന്റെ അവതാരലക്‌ഷ്യം തീര്‍ത്ത്, ദേവര്‍ഷി നാരദര്‍ പറഞതുപോലെ, ഭഗവാന്റെ സ്വധാമഗമനത്തിനുള്ള സമയമായോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.

ആ ഭഗവാന്റെ അനുഗ്രഹത്താലാണ് നമുക്ക് ഇക്കണ്ട സകല ഐശ്വര്യങളും വന്നുചേര്‍ന്നിരിക്കുന്നത്. രാജ്യം, ഉത്തമരായ ജീവിതപങ്കാളികള്‍, കുലത്തിന്റെ ശ്രേയസ്സ്, നല്ലവരായ പ്രജകള്‍, നന്മ നിറഞ ജീവിതം, ശത്രുക്കള്‍ക്ക് മേല്‍ വിജയം, എന്തൊക്കെ കാരുണ്യവര്‍ഷമാണ് ആ കരുണാമയന്‍ നമുക്കുമേല്‍ ചൊരിഞിരിക്കുന്നത്!... നിങള്‍ നോക്കൂ, സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂമിയില്‍ നിന്നും, ശാരീരികമായും എന്തെല്ലാം അനര്‍ത്ഥങളാണ്, ബുദ്ധിയെപ്പോലും തകിടം മറിച്ചുകൊണ്ട്, നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്!... കണ്ണുകളും, തുടകളും, കൈകളും എന്നുവേണ്ടാ, എന്റെ ശരീരത്തിന്റെ ഇടതുവശം മുഴുവനും പിടയ്ക്കുകയാണ്. ഭയത്താല്‍ എന്റെ ഹൃദയം ത്രസിക്കുന്നു. ശരിക്കും ഇത് എന്തോ അശുഭം നമുക്ക് വന്ന് ഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണ്.

ഭീമാ!, നോക്കൂ!, നരി തീതുപ്പുന്ന വായുമായി സൂര്യഭഗവാനുനേരെ ഓരിയിടുന്നു. നായ്ക്കള്‍ ഭയമില്ലാതെ എനിക്കുനേരേ കുരച്ചുകൊണ്ടുവരുന്നു.  പശുക്കള്‍ എന്നെ പരിഹസിച്ചുകൊണ്ട് ഇടതുവശത്തുകൂടി കടന്നുപോകുന്നു. കഴുതകളെപ്പോലെയുള്ള താഴ്ന്ന ജാതി ജന്തുക്കള്‍ എനിക്കുചുറ്റും വലം ചെയ്ത് എന്നെ അപമാനിക്കുന്നു. എന്റെ കുതിരകളെ നോക്കൂ, എത്രമാത്രം തളര്‍ന്നിരിക്കുന്നൂ അവ!... നോക്കൂ, ഈ കപോതം ഏതോ മരണവാര്‍ത്തയുമായി വന്നതുപോലെ തോന്നുന്നു. മൂങകളുടേയും കാക്കകളുടേയും കൂക്കിവിളികള്‍ എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു. ഇവയെല്ലാം കൂടി ഈ പ്രപഞ്ചത്തെ തന്നെ ശൂന്യമാക്കാന്‍ പോകുന്നതുപോലെ എനിക്കനുഭവപ്പെടുനു. ഹേ സഹോദരാ!, അതാ ആകാശത്തില്‍ പുകമൂടുന്നത് നീ കാണുന്നില്ലേ?... നോക്കൂ എങനെയീ ഭൂമി മലകളോടും കൊടുമുടികളോടുമൊപ്പം ഇളകിമറിയുന്നുവെന്ന്!... ഹോ! മേഘമില്ലാതെ ആകാശത്തില്‍ ഇങനെ ഇടിമുഴക്കങളുണ്ടാകുമോ?... അത്യുഗ്രമായി കാറ്റുവീശി പൊടിപറത്തി അന്തരീക്ഷം മുഴുവന്‍ ഇരുട്ടാക്കിയിരിക്കുന്നു. മേഘങള്‍ തീമഴപെയ്യിച്ച് ഭൂമിയില്‍ മുഴുവന്‍ ദുരന്തം സൃഷ്ടിക്കുന്നു.

സൂര്യന്റെ പ്രഭ കുറഞുവരുന്നു. നക്ഷത്രങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ കൂട്ടിയിടിക്കുന്നു. ജീവികളെ നോക്കൂ, വൈകാരികമായി ഇളകിമറിഞ് അന്ധാളിച്ചുനിന്നുകൊണ്ട് അവര്‍ കരയുകയാണ്. നദികളും ഉപനദികളും, കായലും അതുപോലെതന്നെ മനസ്സുമൊക്കെ അത്യന്തം ക്ഷുഭിതമായി ഒഴുകുന്നു. വെണ്ണകൊണ്ട് തീ കൂട്ടാന്‍ കഴിയുന്നില്ല. എന്തത്യാഹിതമാണ് നമുക്ക് സംഭവിക്കാന്‍ പോകുന്നത്?...

പശുകിടാങള്‍ പാല്‍ കുടിക്കുന്നില്ല. തള്ളപശുവാകട്ടെ ചുരത്താന്‍ മടിക്കുകയും ചെയ്യുന്നു. അവ കരയുകയാണ്. ഋഷഭങള്‍ പുല്ല് മേയുന്നില്ല. ദൈവങള്‍ ക്ഷേത്രത്തിനുള്ളിലിരുന്ന് വിയര്‍ത്തുകുളിച്ച് കരയുകയാണ്. അവര്‍ കോവിലില്‍ നിന്നിറങിയോടാന്‍ വെമ്പുന്നു. പട്ടണങളും നഗരങളും ഗ്രാമങളും ഉദ്യാനങളും, ഖനികളും, ആശ്രമങളുമൊക്കെ അവയുടെ ഐശ്വര്യം നഷ്ടപ്പെട്ട നശിക്കുന്നു. എന്തു ദുരന്തമാണോ നമ്മളോടോടിയടുക്കുന്നത്!... എന്തോ അത്യാപത്ത് ഈ ലോകത്തെ കാര്‍ന്നു തിന്നാല്‍ പോകുന്നുവെന്ന് എനിക്ക് തോന്നുകയാണ്. ഈ ഭൂമി ആ ഭഗവാന്റെ അടിമലരാല്‍ പവിത്രമായിരുന്നു ഇത്രനാളും. ഇനി ഇവള്‍ക്ക് ആ സൗഭാഗ്യം നഷ്ടപ്പെടാന്‍ പോകുന്നുവെന്നാണ് ഈ ദുഃശ്ശകുനങള്‍ വിളിച്ചറിയിക്കുന്നത്"

സൂതന്‍ പറഞു: അല്ലയോ ശൗനകാ!, ഇങനെ ഇത്തരം ദുഃര്‍നിമിത്തങളെ ചൊല്ലി ധര്‍മ്മപുത്രര്‍ വിലപിക്കുന്ന സമയത്ത് അര്‍ജ്ജുനന്‍ ദ്വാരകയില്‍ നിന്ന് തിരിച്ചെത്തി.  അര്‍ജ്ജുനന്‍ ധര്‍മ്മപുത്രരെ നമസ്ക്കരിച്ചു. മുമ്പെങും കണ്ടിട്ടില്ലാത്ത ദുഃഖം അര്‍ജ്ജുനനില്‍ യുധിഷ്ഠിരന്‍ കണ്ടു. ആര്‍ത്തനായി തലകുനിച്ച് നില്ക്കുന്ന അര്‍ജ്ജുനന്റെ കണ്ണിലൂടെ കണ്ണുനീര്‍ വാര്‍ന്നൊഴുകി. നാരദര്‍ പറഞിട്ടുള്ള സൂചനകള്‍ ധര്‍മ്മപുത്രര്‍ ഓര്‍ത്തു. വിഷാദഭരിതമായ ഹൃദയത്തോട് നില്ക്കുന്ന അര്‍ജ്ജുനനോട് ജനമധ്യത്തില്‍ വച്ചുതന്നെ കാര്യങള്‍ അന്വേഷിച്ചു. 

മഹാരജാവ് യുധിഷ്ഠിരന്‍ ആകാംശയും ഭീതിയും കലര്‍ന്ന ശബ്ദത്തില്‍ അര്‍ജ്ജുനനോട് തിരക്കി: "പ്രീയസോദരാ!, അവിടെ ദ്വാരകയില്‍ നമ്മുടെ ബന്ധുക്കള്‍ക്കൊക്കെ സുഖം തന്നെയല്ലേ?... മധുവും, ഭോജനും, ദശാര്‍ഹനും, ആര്‍ഹനും, സാത്വതനും, അന്ധകനും, മറ്റുള്ള യഥുവംശജരൊക്കെ സുഖമായിരിക്കുന്നുവോ?... നമ്മുടെ മാതാമഹന്‍ ശൂരസേനന്‍ എങനെ കഴിയുന്നു?... അമ്മാവന്മാരായ വസുദേവര്‍ക്കും, അദ്ദേഹത്തിന്റെ അനുജന്മാര്‍ക്കും ക്ഷേമം തന്നെയല്ലേ?... അമ്മാവി ദേവകി തുടങിയ ഏഴുസഹോദരിമാര്‍ക്കും, അവരുടെ പുത്രന്മാര്‍ക്കും, പുത്രവധുക്കള്‍ക്കും സുഖമാണോ?... ദുഷ്ടനായ കംസന്റെ പിതാവ് ഉഗ്രസേനനും, അദ്ദേഹത്തിന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിക്കുന്നുവോ?... ഹൃദീകനും, അദ്ദേഹത്തിന്റെ മകന്‍ കൃതവര്‍മ്മനും, ഭക്തനായ അക്രൂരനും, ജലന്തനും, ഗദനും, സാരണനും, ശത്രുജിത്തിനും മറ്റുമൊക്കെ ക്ഷേമം തന്നെയല്ലേ?... ഭക്തരക്ഷകനായ നമ്മുടെ ബലരാമന്‍ എന്തുപറയുന്നു?... വൃഷ്ണികുലത്തിന്റെ മഹാരഥനായ പ്രദ്യുംനനും, ഭഗവതംശമായ അനിരുദ്ധനും ഒക്കെ എങനെയുണ്ട്?... 

പ്രവരന്മാരായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മക്കളുണ്ടല്ലോ അവിടെ. സുഷേണന്‍, ചാരുദേഷ്ണന്‍, ജാംബവതീപുത്രന്‍ സാംബന്‍, ഋഷഭന്‍!... ഇവരൊക്കെ പുത്രന്മാരോടൊപ്പം സുഖമായിരിക്കുന്നുവോ?... ഭഗവാന്റെ സന്തതസഹചാരികളായ ശ്രുതദേവനും, ഉദ്ധവരും, നന്ദനും, സുനന്ദനും, മറ്റുള്ളപുണ്യാത്മാക്കളൊക്കെ എന്തുപറയുന്നു?... ഇവര്‍ക്കെല്ലാം തുണയായി ഭഗാവനും, ബലരാമനും എന്നെന്നും ഇവരോടൊപ്പമുണ്ട്. നമ്മുടെ സൗഹൃദവും, ക്ഷേമവുമൊക്കെ ഇവര്‍ എന്നെന്നും ഓര്‍ക്കാറുണ്ടോ?... ഭക്തരക്ഷകനായ ഭഗവാന്‍ ഗോവിന്ദന്‍ അവിടെ, ദ്വാരകാപുരിയില്‍ ബ്രാഹ്മണോത്തമന്മാരായ തന്റെ ഭക്തരോടൊപ്പം സുഖിച്ചുവാഴുകയാണോ?... 

ഹേ അര്‍ജ്ജുനാ!, ആദിനാരായണനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനന്തനായ ബലരാമനോടൊപ്പം യാഥവകുലമാകുന്ന സമുദ്രത്തില്‍ സകലലോകത്തിന്റേയും നിത്യമംഗളത്തിനായി കഴിയുകയാണ്. ഈ യാഥവന്മാരെല്ലാം ആ ഭഗവാനോടൊപ്പം ആത്മാനന്ദം നുകര്‍ന്നുകൊണ്ട് മഹാപുരുഷന്മാരെപോലെ കഴിയുന്നു. 

സത്യഭാമയില്‍ തുടങുന്ന പതിനാറായിരം പത്നിമാരുടെ, അത്യുത്തമമായ ഭക്തിപാരവശ്യത്താല്‍, സ്വര്‍ഗ്ഗലോകത്തിന്റെ ഭാരം തീര്‍ത്ത് ഈ നാരിമാരെ വജ്രായുധവല്ലഭനായ ഭഗവാന്‍ രക്ഷിച്ചനുഗ്രഹിച്ചു. അങനെ ആ ഭഗവാന്റെ ഭാര്യാപദമലങ്കരിച്ച് അവര്‍ നിത്യാനന്ദവതികളായി ജീവിക്കുന്നു. യഥുവീരന്മാര്‍ എപ്പോഴും ഭഗവനാല്‍ സംരക്ഷിക്കപ്പെട്ട് നിര്‍ഭയരായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ, അവര്‍ സ്വര്‍ഗ്ഗത്തില്‍ കൂടി കിട്ടാവുന്നതില്‍ വച്ച് ആത്യുത്തമമായ സുധര്‍മ്മ എന്ന സഭയിലേക്ക് ഭയലേശമില്ലാതെ അതിക്രമിച്ചുകടക്കുന്നു. കാരണം ഭക്തന്മാരായ അവര്‍ക്ക് അത് അര്‍ഹതപെട്ടതത്രേ!...

അല്ലയോ സഹോദരാ!, നിനക്ക് എന്തെങ്കിലും ശാരീരികമായ അസ്വസ്തത വന്നുപെട്ടിട്ടുണ്ടോ?... നീ എന്തേ ഇങനെ തേജസ്സറ്റവനായി കാണപ്പെടുന്നത്?... നിന്നെ ആരെങ്കിലും, അപമാനിക്കുകയോ, അഥവാ ദ്വാരകയിലെ ദീര്‍ഘകാലത്തെ താമസം കൊണ്ട് ആരെങ്കിലും അവജ്ഞയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?.. അര്‍ജ്ജുനാ, അംഗളകരമായ വാക്കുകളാല്‍ ആരെങ്കിലും നിന്നെ സംബോധനചെയ്തപമാനിക്കുകയോ ചെയ്തിട്ടുണ്ടോ?..., നിന്നോട് സഹായം ചോദിച്ചുവന്നവരാരെങ്കിലും വെറുംകൈയ്യോടെ മടങിയോ?... അതോ നിനക്ക് ആരോടെങ്കിലും സത്യലംഘനം ചെയ്യേണ്ടിവന്നോ?... നീ എപ്പോഴും ബ്രാഹ്മണരുടേയും, കുട്ടികളുടേയും, പശുക്കളുടേയും, സ്ത്രീകളുടേയും, ആതുരരുടേയുമൊക്കെ രക്ഷകനായിരുന്നുവല്ലോ, പിന്നെന്തേ നിനക്കതിനു കഴിഞില്ല. 

ഇനി അസ്വീകാര്യമല്ലാത്ത ഏതെങ്കിലും സ്ത്രീകള്‍ നിന്നെ സമീപിക്കാനിടയായോ?... അതോ, സ്വീകാര്യമായ ഏതെങ്കിലും അബലകളോട് നിനക്ക് അനുചിതമായി ഇടപെടേണ്ടിവന്നോ?.  എന്തേ നിന്റെ ശിരസ്സ് ഈവിധം താഴ്ന്നിരിക്കുന്നു?... മാര്‍ഗ്ഗമധ്യേ നിന്നേക്കാള്‍ ശക്തിമാനോ, സമനോ ആയ ഏതെങ്കിലും എതിരാളികളോട് നിനക്ക് തോല്ക്കേണ്ടിവന്നോ?... വൃദ്ധരോടോ ബാലന്മാരോടോ, ക്ഷമിക്കാന്‍ കഴിയാത്തതരത്തില്‍ എന്തെങ്കിലും തെറ്റ് നിന്റെ ഭാഗത്ത് നിന്നുണ്ടായോ?... അവരെ ഊണിനു കൂടെ കൂട്ടാതെ നീ ഒറ്റയ്ക്ക് ആഹാരം കഴിച്ചോ?...

ഹേ അര്‍ജ്ജുനാ!, ഇതൊന്നുമല്ല കാരണമെങ്കില്‍, പിന്നെ ഞാന്‍ സംശയിക്കുന്നു, നിന്റെ ആത്മബന്ധുവായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിനക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. അതല്ലെങ്കില്‍ പിന്നെ നീ ഇങനെ ദുഃഖിക്കില്ല കുഞേ!.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്