01 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
01 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

1.15 പാണ്ഡവരുടെ ഭഗവത്പ്രാപ്തി

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 15

.
സൂതന്‍ പറഞു" അല്ലയോ മുനിമാരേ!, ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിയോഗത്താല്‍ ആകെ വ്യാകുലനായ അര്‍ജ്ജുനന്‍ ജ്യേഷ്ഠന്‍ യുധിഷ്ഠരന്റെ പലതരത്തിലുള്ള സംശയങളും കൂടി കേട്ടുകഴിഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി. ആര്‍ത്തനായ അര്‍ജ്ജുനന്റെ വായും ഹൃദയവും വറ്റിവരണ്ടു. തേജസ്സറ്റ ശരീരവുമായി ഭഗവാനെ ഓര്‍ത്തുണ്ടായ സങ്കടത്തില്‍ ജ്യേഷ്ഠനോടൊരുവാക്കുപോലും ഉരിയാടാന്‍ അര്‍ജ്ജുനനു കഴിഞില്ല. വിരഹദുഃഖത്താലുതിര്‍ന്ന കണ്ണുനീര്‍ തുടയ്ക്കുന്തോറും, ഭഗവാനെ ഓര്‍ത്തുള്ളസങ്കട വീണ്ടും വീണ്ടും അര്‍ജ്ജുനന്റെ ഹൃദയത്തില്‍ ആര്‍ത്തിരമ്പി.

മിത്രമായും, സഖാവായും, കൂട്ടുകാരനായും, തേരാളിയായുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്ന ഭഗവാനെ ഓര്‍ത്തുകൊണ്ട്, കണ്ണീരൊഴുക്കി, ദീഘമായി നിശ്വസിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ യുധിഷ്ഠിരരോട് പറഞു: "ഹേ മഹാരാജന്‍!, എന്റെ ആത്മമിത്രമായി എന്നോടൊപ്പമുണ്ടായിരുന്ന ഭഗവാന്‍ ഹരി ഇന്ന് എന്നെ വിട്ട് പിരിഞിരിക്കുന്നു. ദേവന്മാരെപോല്ലും അമ്പരിപ്പിച്ചിരുന്ന ആ ശക്തി ഇന്നെനിക്ക് നഷ്ടമായിരിക്കുന്നു. ആരെ കൂടാതെ പ്രപഞ്ചത്തിലെ സകലമാനവസ്തുക്കളും ജഢങളാകുന്നുവോ, ആ ഭഗവാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം കൊണ്ടാണ്, ധനത്തെ മോഹിച്ച് ദ്രുപദരാജ്യത്തെ സ്വയവരപന്തലില്‍ വന്ന ദുഷ്ടരാജാക്കന്മാരെ തോല്പ്പിച്ച്, മത്സ്യത്തെ അമ്പെയ്തിവീഴ്ത്തി, ദ്രൗപതിയെ പാണിഗ്രഹണം ചെയ്യാന്‍ എനിക്ക് സാധിച്ചത്. ആ ഭഗവാന്റെ കൃപയാല്‍ എനിക്ക് ഇന്ദ്രനെപ്പോലും സുരൗഘത്തോടെ തോല്പ്പിക്കാന്‍ കഴിഞു. തുടര്‍ന്ന് ഞാന്‍ അഗ്നിദേവനെ ഖാണ്ഡവവനം നശിപ്പിക്കാന്‍ സഹായിച്ചു. അവിടെ നിന്നും ഞാന്‍ രക്ഷിച്ചെടുത്ത മയന്‍ പ്രത്യുപകാരമായി നമുക്ക് സുന്ദരമായൊരു സഭയുണ്ടാക്കി തന്നു. അവിടെ രാജസൂയയാഗസമയത്ത് സകലരാജാക്ക്ന്മാരും ഒത്തുകൂടി യാഗം മംഗളകരമാക്കി.

കൃഷ്ണന്റെ അനുഗ്രഹത്താലാണ്, രാജസൂയവേളയില്‍, നമ്മുടെ അനുജന്‍, ആയിരം ആനകളുടെ കരുത്തുള്ള ഭീമസേനന്‍, അനേകം രാജാക്കന്മാരുടെ ആരാധനാപാത്രമായ ജരാസന്ധനെ കൊന്നത്. മഹാഭൈരവന് കുരുതികൊടുക്കാനായി ജരാസന്ധന്‍ കൊണ്ടുവന്ന ആ രാജാക്കന്മാരെ നമുക്കു രക്ഷിക്കാനായതും കാരുണ്യവാനായ ആ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം. അന്ന് അവര്‍ അങയെ ആദരപൂര്‍‌വ്വം വന്ദിച്ചിരുന്നു.

അധര്‍മ്മിയായ ദുശ്ശാസനന്‍ കാരണം, രാജസൂയവേളയില്‍ ഭംഗിയായി കെട്ടിവച്ചിരുന്ന മുടി ദ്രൗപതിക്ക് അഴിച്ചിടേണ്ടി വന്ന്. അന്ന് അവള്‍ ആ ഭഗവാന്റെ കാല്‍ക്കല്‍ വീണ് കണ്ണീരൊഴുക്കി വിലപിച്ചു. അതിന്റെ ഫലമായി കൗരവരുടെ സകല പത്നിമര്‍ക്കും തങളുടെ മുടിക്കെട്ടുകള്‍ അഴിച്ചിടേണ്ടിവന്നു.

അന്ന് നമ്മുടെ വനവാസകാലത്ത്, ദുര്‍‌വാസാവ് മഹര്‍ഷി തന്റെ പതിനായിരം ശിഷ്യഗണങള്‍ക്കൊപ്പം ദുര്യോധനന്റെ പക്ഷം ചേര്‍ന്ന് നമ്മളെ പരീക്ഷിക്കാനെത്തിയ സമയത്ത്, ഈ ഭഗവാനാണ് നമ്മുടെ ഉച്ചിഷ്ടം ഉണ്ടുകൊണ്ട്, കുളിച്ചുകൊണ്ട്നിന്ന മുനിവൃന്ദങളെ തന്റെ യോഗമായയാല്‍ ഊട്ടി, നമ്മെ അത്യപകടത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട്, സകലലോകങളേയും സംതൃപ്തമാക്കിയത്. എന്റെ യുദ്ധകൗശലം കണ്ട് വിസ്മയപ്പെട്ട്, മഹാദേവനും പാര്‍‌വ്വതീദേവിയും എന്നില്‍ സം‌പ്രീതരായി അവര്‍ തങളുടെ ആയുധങള്‍ എനിക്ക് തന്നനുഗ്രഹിച്ചു. കൂടാതെ അങ് സ്വര്‍ഗ്ഗലോകത്ത് ദേവേന്ദ്രന്റെ സന്നിധിയില്‍ ഞാന്‍ ഈ ഉടലോടുകൂടി പോകുകയും അവിടെ എനിക്ക് അര്‍ത്ഥാസനം ലഭിക്കുകയും ചെയ്തു. അതും ആ ഭഗവാന്റെ കാരുണ്യമല്ലാതെ എന്താണ്. അന്ന്, ഞാന്‍ സ്വര്‍ഗ്ഗലോകത്ത് അദിതിയായിരുന്ന കാലം, ദേവന്മാരെ ആക്രമിക്കാനെത്തിയ നിവാതകവചന്‍ എന്ന അസുരരാജനെ നിഗ്രഹിക്കാന്‍, ആ ഭഗവാന്റെ കൃപയാല്‍, എന്റെ ഖാണ്ഡീവം കൊണ്ട് എനിക്ക് ദേവഗണങളെ സഹായിക്കാന്‍ കഴിഞു. പക്ഷേ, ഇന്ന് ആ ഭഗവാന്‍ എന്നോടൊപ്പമില്ല.

ആ ഭഗവാനെ തേരാളിയായി എന്റെ രഥത്തിനുമുന്നിലിരുത്തിക്കൊണ്ടാണ് ഞാന്‍ കൗരവസൈന്യമായ കരകാണാത്ത മഹാസമുദ്രത്തെ തകര്‍ത്തുകടന്നതും, ശത്രുക്കളുടെ ശിരസ്സില്‍നിന്നും ഔജ്വല്യവും, മണിമയവുമായ രത്നങള്‍ പതിപ്പിച്ച കിരീടങള്‍ ബലാത്കാരമായി തിരിച്ചു നേടിയെടുത്തതുമൊക്കെ. കൗരവരുടെ സൈന്യം അത്യന്തം ശക്തവും, പര്യാപ്തവുമായിരുന്നു. പക്ഷേ എന്റെ തേര്‍തട്ടിലിരുന്ന് കടക്കണ്ണെയ്ത് ആ ഭഗവാന്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ശല്യന്‍ തുടങിയ ശക്തിമാന്മാരായ കൗരവയോദ്ധാക്കളുടെ ആയുസ്സിനേയുയും, മാനസ്സികവികാരങളേയും ഹരിച്ചു. യുദ്ധത്തില്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ഭൂരിശ്രവസ്സ്, സുശര്‍മ്മരാജാവ്, ജയദ്രദരാജന്‍, ശല്യര്‍, എന്നുവേണ്ടാ സകലയോദ്ധാക്കളും എന്റെ നേരേ തീവ്രവും, അഗോചരവുമായ അസ്ത്രങള്‍ പ്രയോഗിച്ചു. പക്ഷേ, അസുരന്മാരുടെ നിരവധി വധശ്രമങളിനിന്നും പ്രഹ്ലദമഹാരജന്‍ രക്ഷപെട്ടതുപോലെ, ആ നാരായണന്റെ കാരുണ്യത്താല്‍, ഓരോ ശരങളും എന്നെ സ്പര്‍ശിക്കാതെ കടന്നുപോയി. യുദ്ധത്തിനിടയില്‍ എന്റെ കുതിരകള്‍ക്ക് ദാഹിച്ചപ്പോള്‍, ആ ഭഗവാനെ കണ്ടുണ്ടായ ധൈര്യത്തില്‍, ഞാന്‍ ജലത്തിനായി പോയി. ആ സമയം അവനെന്നെ ശത്രുക്കളുടെ അസ്ത്രങളില്‍നിന്നും കാത്തുരക്ഷിച്ചു. പക്ഷേ അജ്ഞാനിയായ ഞാന്‍, ജ്ഞാനികള്‍ പോലും മോക്ഷത്തിനായി പൂജിക്കുന്ന, ആ ഭഗവാനെ എന്റെ തേരാളിയായി കണ്ടു.

പുഞ്ചിരിയോടെ ആ ഭഗവാന്‍ പറഞിട്ടുള്ള നര്‍മ്മങള്‍ എത്ര ഹൃദ്യമായിരുന്നു!... ഹൃദയം തൊട്ടുണര്‍ത്തുന്ന തരത്തില്‍, പാര്‍ത്ഥാ, അര്‍ജ്ജുനാ, കുരുനന്ദനാ, സഖേ, എന്നൊക്കെ എന്നെ സംബോധന ചെയ്ത എന്റെ മാധവന്റെ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഊണിലും, ഉറക്കത്തിലും, പ്രവൃത്തിയിലും, ഒരുക്കത്തിലും, ഇരിപ്പിലും, കിടപ്പിലുമൊക്കെ ഞങള്‍ ഒരുമിച്ചായിരുന്നു. - "ഹേ സുഹൃത്തേ, നീ പാരമാര്‍ത്ഥികനാണ്" - എന്നൊക്കെ പറഞ് ആ പരമാത്മാവിനെ ഞാന്‍ ഒരു മനുഷ്യനെയെന്നപോലെ പലതരത്തില്‍ തരം താഴ്ത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ അറിവില്ലായ്മയെ ആ ഭഗവാന്‍ ഒരു നല്ല കൂട്ടുകാരനോടെന്നപോലെ, ഒരു നല്ല അച്ഛന്‍ മകനോടെന്നപോലെ, പൊറുത്ത് മാപ്പാക്കിയുട്ടുണ്ട്.

ഹേ മഹാരാജന്‍!, ഇന്നിതാ എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ എനിക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടം എന്റെ ഹൃദയത്തെ ശൂന്യമാക്കിയിരിക്കുന്നു. കൃഷ്ണന്‍ എന്നില്‍ നിന്നകന്നതോടെ ഞാന്‍ തോല്‍ക്കാന്‍ തുടങിയിരിക്കുന്നു. കൃഷ്ണന്റെ ഭാര്യമാരുടെ ശരീരത്തെ സം‌രക്ഷിച്ചുകൊണ്ട് വരുന്ന വഴിയില്‍, കുറെ ഗോപന്‍‌മാര്‍ എന്നെ തോല്പ്പിച്ചു. ആ പഴയ ഖാണ്ഡീവവും, ശരങളും, രഥവും, കുതിരകളുമൊക്കെയാണ് ഇപ്പോഴും എന്നോടൊപ്പമുള്ളത്. അന്ന് അതിസമര്‍ത്ഥമായി യുദ്ധം ചെയ്ത അര്‍ജ്ജുനനാണിത്. അന്ന് സകലരും വാനോളം പുകഴ്ത്തിയ പാര്‍ത്ഥന്‍ തന്നെയാണീ ഞാന്‍. പക്ഷേ എന്തിനുപറയാന്‍, സര്‍‌വ്വം ശൂന്യമായിരിക്കുന്നു. ആ ഭഗവാന്‍ എന്നെ വിട്ടുപിരിഞ ക്ഷണത്തില്‍ തന്നെ എല്ലാം, ചാരത്തിലേക്കൊഴിക്കപ്പെടുന്ന നെയ് പോലെ, ഇന്ദ്രജാലത്തില്‍ നിന്നുണ്ടാകുന്ന ധനം പോലെ, അഥവാ പാഴ്നിലത്തില്‍ പാകുന്ന വിത്തുകള്‍ പോലെ അര്‍ത്ഥശൂന്യമായിരിക്കുന്നു. 

ഹേ മഹാരാജന്‍!, അങ് ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. ദ്വാരകയിലുണ്ടായിരുന്ന നമ്മുടെ ബന്ധുമിത്രാദികളെല്ലാം ഒരു വിപ്രശാപത്താല്‍ നശിക്കാന്‍ വിധിക്കപ്പെട്ടുകഴിഞിരുന്നു. തത്ഫലമായി അവര്‍ മദ്യത്തിനടിമപ്പെട്ട് മൂഢന്‍‌മാരായി പരസ്പരം കലഹിച്ചും തല്ലിയും, നാലോ അഞ്ചോ പേര്‍ അവശേഷിക്കെ, സകലരും യമപുരം പ്രാപിച്ചിരിക്കുന്നു. ഇതെല്ലാം ആ നാരായണന്റെ ചേഷ്ടിതങളാണ്. ചിലപ്പോള്‍ മനുഷ്യര്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവര്‍ അന്യോന്യം രക്ഷിതാക്കളാകുന്നു. ഹേ രാജന്‍!, ജലാശയങളില്‍ വലിയ ജലജീവികള്‍ ചെറിയവയെ വിഴുങുന്നതുപോലെ, ഭഗവത് പ്രേരണയാല്‍ തന്നെ, വലിയവയും, കരുത്തുറ്റവയുമായ യഥുക്കള്‍, ചെറിയവും, ശക്തിയറ്റതുമായ യഥുക്കളെ നശിപ്പിക്കുന്നു. 

ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യമായി, ഹൃദയത്തിലുണ്ടാകുന്ന സകല താപങളും ഇല്ലാതാക്കാന്‍ പാകത്തില്‍ ആ ഗോവിന്ദന്‍ എനിക്കു നല്കിയ ഉപദേശങളില്‍ ഇന്നിതാ ഞാന്‍ അഭയം പ്രാപിക്കുന്നു. 

സൂതന്‍ തുടര്‍ന്നു: അങനെ ഭഗവത് പാദപങ്കജത്തേയും, അത്യന്തം സൗഹൃദഭാവത്തില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിച്ചിരുന്ന അദ്ധ്യാത്മജ്ഞാനത്തേയും ധ്യാനിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ഭൗതികനഷ്ടങളെയെല്ലാം മറന്നു ഹൃദയത്തില്‍ ശാന്തിനേടി. നിരന്തരധ്യാനത്തിലൂടെ വാസുദേവനിലുള്ള അര്‍ജ്ജുനന്റെ രതി കൂടി കൂടി വന്നു. അങനെ ആ ജീവന്റെ സകലവ്യഥകളും തീര്‍ന്നു. ഭഗവാനോടൊപ്പമുള്ള കാലത്തെക്കുറിച്ചും, അവന്റെ ലീലകളെക്കുറിച്ചും, അന്ന് യുദ്ധമധ്യത്തില്‍ വച്ച് തനിക്കുപദേശിച്ച അദ്ധ്യാത്മികജ്ഞാനത്തേയും പുനര്‍‌വിചിന്തനം ചെയ്ത് അര്‍ജ്ജുനന്‍ തന്റെ ഹൃദയത്തെ മൂടിമറച്ചിരുന്ന അജ്ഞാനാന്ധകാരത്തെ നീക്കി ചിത്തത്തെ പ്രകാശമാനമാക്കി. ആ അദ്ധ്യാത്മികജ്ഞാനസമ്പത്ത് കൈവശമുണ്ടായിരുന്നതുകൊണ്ട് അര്‍ജ്ജുനന്‍ ദ്വൈതചിന്തയകന്ന് സകലസംശയങളേയും ചീന്തിയെറിഞു. പ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നിത്യാദി മൂന്ന് ഗുണങള്‍ക്കുമതീതനായി ആ പുണ്യാത്മാവ് ജനനമരണാദികളാകുന്ന ഭൗതികചക്രത്തില്‍ നിന്നും എന്നെന്നേക്കുമായി മുക്തനായി. 

അര്‍ജ്ജുനനില്‍ നിന്നും യഥുവംശത്തിന്റെ പര്യന്തവും, ഭഗവാന്‍ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി സ്വധാമഗമനം ചെയ്ത സത്യവും കേട്ടറിഞ് യുധിഷ്ഠിരന്‍ ഭഗവാനില്‍ ചേരാനുള്ള വഴിയെക്കുറിച്ച് ആലോചിച്ചുതുടങി. അര്‍ജ്ജുനന്റെ സംസാരം കുന്തീദേവിയും മറഞുനിന്നുകേട്ടു. തുടര്‍ന്ന് ഭഗവാനില്‍ അനുസ്യൂതം ഭക്തിചെയ്ത് അവരും സംസൃതിയില്‍ നിന്നു മുക്തിനേടി. 

സര്‍‌വത്രസമഭാവത്തോടുകൂടി, മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ലാഘവത്തില്‍, അജനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വേച്ഛയാല്‍ യഥുകുലം മുച്ചൂടും തകര്‍ത്ത് ഭൂമീദേവിയുടെ ഭാരം തീര്‍ത്ത് അവളെ അനുഗ്രഹിച്ചു. എപ്രകാരമാണോ ഒരു ഇന്ദ്രജാലനടന്‍ ഒരു ജീവിയെ മാറ്റി മറ്റൊന്നിനെ സൃഷ്ടിക്കുന്നത്, അപ്രകാരം ഭഗവാന്‍, മത്സ്യം തുടങിയ തന്റെ അവതാരങളെപ്പോലെതന്നെ കൃഷ്ണാവതാരശരീരത്തെയും ത്യജിച്ച് ഭൂഭാരം തീര്‍ത്തു. 

മുനിമാരേ!, ഭഗവാന്‍ മുകുന്ദന്‍ എന്ന് ഈ ഭൂലോകത്തുനിന്നും ഭൗതികമായി അപ്രത്യക്ഷമായോ, അന്നുമുതല്‍ കലി ഇവിടെ സ്ഥാനമേറ്റുകൊണ്ട് അജ്ഞാനികള്‍ക്ക് അമംഗളങളുളവാക്കി തുടങി. പുരത്തിലും, രാഷ്ട്രത്തിലും, എന്തിനുപറയാന്‍ വീടുകള്‍ തോറും, ലോഭം, കള്ളത്തരം, ഉപദ്രവം, ദുര്‍മ്മന്ത്രണം തുടങിയ അധര്‍മ്മങള്‍ പെരുകുന്നത് യുധിഷ്ഠിരന്‍ കണ്ടറിഞു. അദ്ദേഹം തന്റെ ഉത്ഭവസ്ഥാനത്തേക്ക് ചേക്കേറാനുള്ള ഒരുക്കങള്‍ കൂട്ടിത്തുടങി. അദ്ദേഹം തന്നോളം വളര്‍ന്ന്, അതിസമര്‍ത്ഥനായ തന്റെ കൊചുമകന്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പ്പിച്ച് പട്ടാഭിഷേഹം നടത്തി. പിന്നീട് അനിരുദ്ധന്റെ പുത്രനായ വജ്രനെ മധുരയില്‍ ശൂരസേനരാജാവായി വാഴിച്ചു. തുടര്‍ന്ന്, യുധിഷ്ഠിരന്‍ സന്ന്യാസജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം പട്ടുവസ്ത്രങളും, ആഭരണങളുമൊക്കെ പൂര്‍ണ്ണവിരക്തിയോടുകൂടി  ഉപേക്ഷിച്ചു. തന്റെ വാക്കുകളും, മറ്റിന്ദ്രിയങളും മനസ്സിലേക്ക് അടക്കി. മനസ്സ് പ്രാണലേക്കും, പ്രാണന്‍ ശ്വാസത്തിലേക്കും, ശ്വാസത്തെ ഒടുവില്‍ മരണാവസ്ഥയിലേക്കും എത്തിച്ചു. അങനെ യോഗമാര്‍ഗ്ഗത്തിലൂടെ പഞ്ചഭൂതാത്മകമായ ആ ശരീരം പ്രകൃതിയുടെ ത്രൈഗുണ്യങളിലേക്ക് അര്‍പ്പിക്കപ്പെട്ടതോടെ, ബോധത്തെ അദ്വൈതമായ പരമാത്മതത്വത്തില്‍ ചേര്‍ത്ത് ജീവന്‍‌മുക്തനാക്കാന്‍ യുധിഷ്ഠിരന് കഴിഞു.

അതോടെ യുധിഷ്ഠിരന്റെ രൂപത്തിലും, ഭാവത്തിലും അതിയായ മാറ്റം സംഭവിച്ചു. അദ്ദേഹം കീറിയ തുണിയുടുത്ത്, മുടി അഴിച്ചിട്ട്, നിരാഹാരനായി, സംസാരം നിറുത്തി, ഒരു മൂകനെപ്പോലെയും, ബധിരനെപ്പോലെയും, ആരോടും ഒന്നും മിണ്ടാതെയും, ആരില്‍നിന്നും ഒന്നും കേള്‍ക്കാതെയും അനാഥനായ ഒരു ഭ്രാന്തനെപ്പോലെ ജീവിച്ചു. അദ്ദേഹം, തന്റെ പൂര്‍‌വ്വികന്മാര്‍ ചെയ്തതുപോലെ, വടക്കേദിക്കിലേക്ക് യാത്രയായി. എവിടെയായലും യുധിഷ്ഠിരന്‍ ഹൃദയത്തില്‍ പരമാത്മാവിനെ മാത്രം ധ്യാനിച്ച് ദിനം കഴിച്ചു. 

രാജ്യമെമ്പാടും കലി വന്ന് പരന്നതോടെ പ്രജകളെല്ലാം അധര്‍മ്മികളായി മാറി. ഇതെല്ലാം കണ്ടും കേട്ടും പാണ്ഡവസഹോദരന്മാരെല്ലാം ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ പാതയെ പിന്തുടര്‍ന്നു. ധര്‍മ്മത്തെ സാക്ഷിയാക്കി ജീവിതം നയിച്ച അവര്‍ക്ക്, വൈകുണ്ഡപാദപത്മമമാണ് പരമമായ ഗതിയെന്നു മനസ്സിലാക്കന്‍ ഒട്ടും തന്നെ അമാന്തിക്കേണ്ടിവന്നില്ല. അതിനാല്‍ അവര്‍ നിരന്തരം ഭഗവത് ധ്യാനനിരതരായി. അങനെ വിഷയവാസനയകന്ന്, നിരന്തരമായ ധ്യാനത്തിലൂടെ അവര്‍ പരമഗതിയെ പ്രാപിച്ചു. ഭൗതികവിഷയങളില്‍ മുങിക്കഴിയുന്നവര്‍ക്ക് അപ്രാപ്യമായ ഈ സ്ഥാനത്തിന്നധിപന്‍ ആ നാരായണനാണ്. 

വിദുരരും ഭഗവാനെ അനുസ്യൂതം ചിന്തിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനിടയില്‍ പ്രഭാസതീര്‍ത്ഥത്തിലെത്തി ശരീരമുപേക്ഷിച്ചു വിദേഹമുക്തനായി പിതൃലോകത്തിലെത്തി തന്റെ സ്ഥാനമേറ്റു. തന്റെ പതികള്‍ തന്നെ ഉപേക്ഷിച്ച് പോകുന്നത് ദ്രൗപതി മനസ്സിലാക്കി. അവര്‍ സുഭദ്രയോടൊപ്പം ഏകാന്തഭക്തിയോടെ ഭഗവത്ധ്യാനത്തില്‍ മുഴുകി ആ പരമപദത്തെപ്രാപിച്ചു. 

ഭാഗവതോത്തമന്‍‌മാരായ പാണ്ഡുപുത്രന്മാരുടെ, പവിത്രവും മംഗളകരവുമായ, ഈ പരമാത്മപ്രാപ്തിയെ ഭക്തിയോടെ കേള്‍ക്കുന്നവര്‍ക്ക് ആ ഭഗവാന്‍ സകലസൗഭാഗ്യങളും ഭക്തിയും നല്കിയനുഗ്രഹിക്കുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്