2021 ജൂൺ 27, ഞായറാഴ്‌ച

10.12 അഘാസുരമോക്ഷം.

ഓം


അഘാസുരമോക്ഷം


ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊട്ട് കളിക്കുകയും ചെയ്തു. ചിലർ ഓടക്കുഴൽ വിളിക്കുകയും, മറ്റ് ചിലർ കൊമ്പ് വിളിക്കുകയും, വേറെ ചിലർ വണ്ടുകളോടൊപ്പം പാട്ട് പാടുകയും, മറ്റുചിലരാകട്ടെ കുയിലുകൾക്കൊപ്പം കൂകുകയും ചെയ്തു. പറക്കുന്ന പക്ഷികളുടെ നിഴൽ നോക്കി ഓടിക്കൊണ്ടും, അരയന്നങ്ങളോടൊപ്പം ചന്തത്തിൽ നടന്നുകൊണ്ടും, കൊറ്റികൾക്കൊപ്പം ഒരിടത്ത് ചടഞ്ഞിരുന്നുകൊണ്ടും, മയിലുകളോടൊത്ത് ചാഞ്ചാടിയും അവർ ആനന്ദിച്ചു. കുരങ്ങന്മാരുടെ വാലുകളിൽ പിടിച്ചുവലിച്ചും അവരോടൊപ്പം മരങ്ങളിൽ കയറിയും, അവരുടെ ഗോഷ്ടികൾക്കൊത്ത് ഗോഷ്ടി കാട്ടിയും അവർ രസിച്ചു. അവർ തവളകൾക്കൊത്ത് ചാടിക്കളിച്ചു. പുഴകളിലും നദികളിലുമൊക്കെ അവർ മുങ്ങിക്കുളിച്ചു. അവർ പരസ്പരം തങ്ങളുടെ നിഴലുകളെ നോക്കി ഗോഷ്ടികാട്ടി ചിരിച്ചു. ഇക്കരെ നിന്ന് കൂക്കിവിളിച്ച് അവയുടെ മാറ്റൊലി കേട്ട് അവർ കളിച്ചുനടന്നു. 

രാജൻ!, അങ്ങനെ ജ്ഞാനികൾക്ക് ബ്രഹ്മാനന്ദാനുഭൂതിയായും, ദാസഭാവത്തെ പ്രാപിച്ചവർക്ക് ഇഷ്ടദൈവമായും, മായയെ ആശ്രയിച്ച് ലൗകികരായി ജീവിക്കുന്നവർക്ക് ഒരു മർത്ത്യബാലനായും പ്രതിഭാസിക്കുന്ന നന്ദകുമാരനായ ആ ഭഗവാനുമൊത്ത് മുജ്ജന്മപുണ്യത്താൽ ഭാഗ്യവാന്മാരായ ഗോപാലന്മാർ ഈവിധം വിഹരിച്ചു. അനേകജന്മങ്ങളിൽ തപോനുഷ്ടാനങ്ങൾ ചെയ്ത് ജീവിച്ച മഹായോഗികൾക്കുപോലും യാതൊരുവൻ്റെ പാദരേണു പോലും ലഭ്യമല്ലയോ, ആ ഭഗവാൻ അതാ ഈ ഗോകുലവാസികളുടെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചുകൊണ്ട് ജീവിക്കുന്നു. ഗോകുലവാസികളുടെ ഈ പരമഭാഗ്യം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത്!... അത്ഭുതം തന്നെ!... 


പരീക്ഷിത്തേ!, ആ സമയത്തായിരുന്നു അവിടെ അഘാസുരൻ എന്ന ഒരു രാക്ഷസൻ വന്നതു. ദേവന്മാർ സദാ അവൻ്റെ മരണത്തേയും കാത്തുകഴിയുകയായിരുന്നു. അമൃതപാനം ചെയ്ത ദേവന്മാർ പോലും അവൻ്റെ മരണം ആഗ്രഹിച്ചു. എന്തായാലും, അഘാസുരന് കാട്ടിൽ ആ ഗോപാലന്മാരനുഭവിച്ചുകൊണ്ടിരുന്ന സന്തോഷം സഹിക്കാനായില്ല. കംസനയച്ച ഈ അഘാസുരൻ പൂതനയുടേയും ബകാസുരൻ്റേയും അനുജനായിരുന്നു. ഗോപാലന്മാരുടെ നാഥനായ ഭഗവാനെ കണ്ടതും അഘാസുരൻ ഉള്ളിൽ നിനച്ചു “ഇവനാണ് എൻ്റെ സഹോദരിയേയും സഹോദരനേയും ഇല്ലാതാക്കിയത്. ആയതിനാൽ അവരെ സന്തോഷിപ്പിക്കുവാനായി ഈ കൃഷ്ണനെ ഈ ബാലന്മാരോടൊപ്പം കൊന്നുകളയുകതന്നെ വേണം. സംഘത്തോടൊപ്പമുള്ള ഇവൻ്റെ മരണം കൊണ്ട് എൻ്റെ സഹോദരങ്ങൾക്ക് ഉദകക്രിയ ചെയ്യാൻ കഴിഞ്ഞാൽ ഗോകുലവാസികളെല്ലാം മൃതപ്രായരാകുകതന്നെ ചെയ്യും. കാരണം, ഈ സന്താനങ്ങളാണെല്ലോ അവരുടെ ജീവൻ... ജീവൻ പോയിക്കഴിഞ്ഞാൽ പിന്നെ ശരീരത്തിലെന്തിരിക്കുന്നു?..” 


രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് അഘാസുരൻ ഒരു യോജന നീളത്തിൽ മാമലപോലെ പെരുത്തതും, ഗുഹപോലെ തുറന്ന മുഖത്തോടുകൂടിയതും, അതിഘോരവും അത്ഭുതകരവുമായ ഒരു പെരുമ്പാമ്പിൻ്റെ രൂപത്തിൽ അവരെ കൂട്ടത്തോടെ വിഴുങ്ങുവാനുള്ള ആഹ്രഹത്തോടുകൂടി വഴിയിൽ കിടന്നു. അവൻ്റെ കീഴ്ചുണ്ട് ഭൂമിയിൽ തൊട്ടിരുന്നു. മേൽചുണ്ട് മുകളിൽ അങ്ങ് മേഘത്തെ തൊട്ടുനിന്നു. ഗുഹപോലെ അവൻ്റെ വായ തുറന്നിരുന്നു. ഇരുളടഞ്ഞ അതിൻ്റെ ഉൾഭാഗം. നാവാണെങ്കിൽ നീണ്ട് പെരുവഴിയിൽ കിടക്കുന്നു. കൊടുങ്കാറ്റ് വീശുന്നതുപോലെ അവൻ നിശ്വസിച്ചു. അവൻ്റെ ദൃഷ്ടിജ്വാലകൾ കാട്ടുതീപോലെ കത്തിയുയർന്നു. അങ്ങനെ കിടക്കുന്ന അഘാസുരനെ കണ്ട ഗോപാലന്മാർ അത് വൃന്ദാവനത്തിൻ്റെ സൗന്ദര്യമാണെന്ന് കരുതി അവൻ്റെയുള്ളിലേക്ക് പ്രവേശിച്ചു. അവർ പറഞ്ഞു: “കൂട്ടുകാരേ! എന്താശ്ചര്യമായിരിക്കുന്നു!... ഇത് കണ്ടിട്ട് എന്തോ ഒരു വലിയ ജന്തുവിനെപ്പോലെയിരിക്കുന്നു അല്ലേ!... നോക്കൂ!... നമ്മെയെല്ലാം വിഴുങ്ങുവാനിരിക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ തോന്നില്ലേ ഇത് കണ്ടിട്ട്?.. സത്യം തന്നെ!... സൂര്യകിരണങ്ങളാൽ ചുവന്നിരിക്കുന്ന മേഘങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ മേൽചുണ്ടുപോലെയും, അവയുടെ പ്രതിഫലനമായ ഈ നദീതീരം കീഴ്ചുണ്ട് പോലെയുമിരിക്കുന്നു. കാണൂ!.. ഇടതും വലതുമായിട്ടുള്ള ഈ രണ്ട് പർവ്വതഗുഹകൾ അതിൻ്റെ കോർവായകൾ പോലെയിരിക്കുന്നു... ഉയരമുള്ള ഈ പർവ്വതങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ പല്ലുകൾ പോലെ തോന്നിക്കുന്നു. വീതിയും നീളവുമുള്ള ഈ പെരുവഴികണ്ടാൽ അവൻ്റെ നാവാണെന്ന് തോന്നും. ഇരുട്ടടഞ്ഞ ഈ ഉൾഭാഗം അവൻ്റെ വായപോലെയിരിക്കുന്നു. കാട്ടുതീയാൽ ചൂടുപിടിച്ച ഈ കാറ്റ് അവൻ്റെ ചീറ്റൽ പോലെയും, അതിൽ വെന്തുപോയ ജന്തുക്കളുടെ നാറ്റം ഇതാ ഒരു പെരുമ്പാമ്പിൻ്റെ വായിലെ ദുർഗന്ധം പോലെ വമിക്കുകയും ചെയ്യുന്നു. ഇനി ഇതിനുള്ളിലായ നമ്മെ ഇവൻ വിഴുങ്ങുകയോ മറ്റോ ചെയ്യുമോ?... അങ്ങനെന്തെങ്കിലുമുണ്ടായാൽ ബകൻ്റെ കാര്യം പോലെ ഈ കൃഷ്ണൻ ക്ഷണനേരം കൊണ്ട് ഇവനെ വലിചുകീറും...”


രാജൻ!, ആ ഗോപക്കിടാങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ്റെ തിരുമുഖത്തെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും ഉള്ളിലേക്ക് നടന്നുതുടങ്ങി. ഇങ്ങനെ പെരുമ്പാമ്പിൻ്റെ രൂപത്തിൽ കിടക്കുന്ന അഘാസുരെ കണ്ട് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുന്ന തൻ്റെ കൂട്ടുകാരെ സർവ്വാന്തര്യാമിയായ ഭഗവാൻ, ഇവൻ അതിഘോരരൂപിയായ രാക്ഷസ്സനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഗോപാലന്മാർ തങ്ങളുടെ പശുക്കൂട്ടങ്ങളുമായി അഘാസുരൻ്റെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കൃഷ്ണൻ തൻ്റെ വായയ്ക്കുള്ളിൽ കടക്കുവാൻ കാത്തിരിക്കുകയായിരുന്നു അഘാസുരൻ. അവൻ തൻ്റെ സഹോദരങ്ങളുടെ വിനാശത്തെയോർത്തുകൊണ്ട് പ്രതികാരദാഹിയായി ആ ഗോപക്കൂട്ടങ്ങളെ അതുവരെയും വിഴുങ്ങുകയുണ്ടായില്ല. ആ സമയം, സകലർക്കും അഭയം പ്രദാനം ചെയ്യുന്ന ഭഗവാൻ മറ്റ് രക്ഷകനില്ലാത്തവരും തൻ്റെയടുത്തുനിന്നും വേർപ്പെട്ടവരും അപകടത്തിൽ പെട്ടവരും അഘാസുരൻ്റെ ജഠരാഗ്നിയിൽ ചുട്ടുപൊള്ളുന്നവരുമായ തൻ്റെ കൂട്ടുകാരെ കണ്ട് കൃപാപരവശനായിട്ട് ദൈവഹിതമായ ആ സംഭവത്തിന് സാക്ഷിയായിനിന്നുകൊണ്ട് ആശ്ചര്യപ്പെട്ടു. 


രാജൻ!, ഇവിടെ തൻ്റെ കർമ്മത്തെ കണ്ടറിഞ്ഞ് ഭഗവാൻ ഭക്തരക്ഷാർത്ഥം ഉചിതമായത് ചെയ്യുന്നതിനായി ആ പെരുമ്പാമ്പിൻ്റെ വായയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ആ സമയം മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നുകൊണ്ട് ദേവന്മാർ മുറവിളികൂട്ടി. അതുപോലെ കംസനും കൂട്ടരും ആ രംഗം കണ്ട് സന്തോഷിക്കുകയും ചെയ്തു. ദേവന്മാരുടെ ആ ആർത്തനാദം കേട്ട് അകമലിഞ്ഞ ഭഗവാൻ അഘാസുരൻ്റെ ഉള്ളിലിരുന്നുകൊണ്ട് വളരാൻ തുടങ്ങി. ശ്വാസനാളമടഞ്ഞ് കണ്ണും തുറിച്ച് അവൻ അങ്ങുമിങ്ങും കിടന്ന് വട്ടംചുറ്റി പുളഞ്ഞു. അതികായനായ അവൻ്റെയുള്ളിൽ വീർപ്പുമുട്ടിയ പ്രാണവായു അവൻ്റെ ശിരസ്സിനെ പിളർന്ന് ബഹിർഗ്ഗമിച്ചു. ഒടുവിൽ പ്രാണൻ മുഴുവനും പുറത്തായ അവൻ്റെയുള്ളിൽ മൂർച്ഛിതരായി കിടന്ന ഗോപാലന്മാരെ ഭഗവാൻ തൻ്റെ കൃപാകടാക്ഷത്താൽ എഴുന്നേല്പിച്ച് പശുക്കുട്ടികൾക്കൊപ്പം പുറത്തേക്ക് വന്നു. പെട്ടെന്ന് ഒരു മഹാതേജസ്സ് ഭഗവാൻ പുറത്തുവരുന്നതും കാത്ത് ആകാശത്തിൽനിന്നു. പിന്നീട് ഉജ്ജ്വലിച്ചുകൊണ്ട് ആ തേജസ്സ് മുകുന്ദനിൽത്തന്നെ ചെന്നുചേർന്നു. ശേഷം, ദേവന്മാർ പുഷ്പാർച്ചന ചെയ്തു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ പാട്ടുകൾ പാടി. വിദ്യാധരന്മാർ വാദ്യങ്ങളാലും ഋഷികൾ സ്തോത്രങ്ങളാലും പാർഷദന്മാർ ജയാരവങ്ങളാലും തങ്ങളുടെ രക്ഷകനെ ആരാധിച്ചു. ഈ മംഗളാരവങ്ങൾ കേട്ട് സ്വധാമത്തിൽനിന്നും ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഭഗവന്മഹിമകൾ കണ്ട് അത്ഭുതം കൂറി. 


രാജാവേ!, അഘാസുരൻ്റെ ജീവനറ്റ ആ മൃതശരീരം ഉണങ്ങി ഒരു ഗുഹപോലെയായി ഗോപാലന്മാർക്ക് ക്രീഡയ്ക്കായി വളരെ നാൾ അവിടെ വൃന്ദാവനത്തിൽ കിടന്നു. ഭഗവാൻ അഞ്ചുവയസ്സിൽ ചെയ്ത ഈ അത്ഭുത പ്രവൃത്തി യഥാർത്ഥത്തിൽ വ്രജവാസികളറിയുന്നത് ഭഗവാന് ആറ് വയസ്സായപ്പോൾ അപ്പോൾ നടന്ന ഒരു സംഭവമായിട്ടായിരുന്നു. മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്പർശനത്താൽത്തന്നെ അഘാസുരൻപോലും മോക്ഷത്തെ പ്രാപിച്ചുവെന്നുള്ളതിൽ ഒട്ടുംതന്നെ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മനസ്സിനാൽ ധ്യാനിക്കപ്പെട്ട് ഒരുവൻ്റെ ഉള്ളത്തിൽ സുസ്ഥാപിതമാകുന്ന ഭഗവാൻ തൻ്റെ സായൂജ്യത്തെ അവന് പ്രദാനം ചെയ്യുമെങ്കിൽ, ആ കാരുണ്യമൂർത്തി സ്വയം പ്രത്യക്ഷത്തിൽ ഒരുവൻ്റെ ഉള്ളിലേക്ക് കടന്നുചെന്നാൽ പിന്നെ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”


സൂതൻ പറഞ്ഞു: “ബ്രാഹ്മണരേ!, ഇങ്ങനെ ഭഗവദ് ലീലകളെ കേട്ട് മനസ്സുനിറഞ്ഞ പരീക്ഷിത്ത് രാജാവ് വീണ്ടും അതിനെക്കുറിച്ച് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു:  “അല്ലയോ ബ്രഹ്മർഷേ!, ഭഗവാൻ തൻ്റെ കൗമാരപ്രായത്തിൽ ചെയ്ത ആ പ്രവൃത്തി എങ്ങനെയാണ് ഒരു വർഷത്തിനുശേഷം വർത്തമാനകാലത്തിൽ ചെയ്തതായി കുട്ടികൾ വ്രജവാസികളോട് പറഞ്ഞത്?.. എന്തായാലും അത് ഭഗവാൻ ഹരിയുടെ ലീലയാണെന്നതുറപ്പാണ്. അല്ലയോ മഹായോഗിനേ!, എങ്കിലും അതിൻ്റെ കാരണമറിയാൻ അടിയനിൽ കുതൂഹലം തോന്നുന്നു. ഗുരോ, ഞങ്ങൾ ക്ഷത്രിയരാണെങ്കിലും ലോകത്തിൽ കൃഷ്ണകഥയെ പാനം ചെയ്യുന്നതിനാൽ ധന്യരാണ്.”


സൂതൻ പറഞ്ഞു: “ഹേ ശൗനകഋഷേ!, പരീക്ഷിത്തിനാൽ ഈവിധം ചോദിക്കപ്പെട്ടപ്പോൾ, ഭഗവദ്സ്മരണയിലാണ്ടുപോയ ശ്രീശുകൻ ബാഹ്യജ്ഞാനം വീണ്ടെടുത്ത് വീണ്ടും അദ്ദേഹത്തെ നോക്കി ഇപ്രകാരം പറഞ്ഞു.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<< >>>>>

2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച

10.11 ഗോപാലനം, വത്സാസുരവധം, ബകാസുരവധം

 ഓം


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 11

(ഗോപാലനം, വത്സാസുരവധം, ബകാസുരവധം)


ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, നളകൂബരമണിഗ്രീവന്മാർക്ക് ഭഗവാൻ ശാപമോക്ഷം നൽകിയതായി പറഞ്ഞുവല്ലോ!. അങ്ങനെ, മരങ്ങൾ കടപുഴകിവീഴുന്ന ശബ്ദം കേട്ട് നാന്ദാദികൾ ഇടിമുഴക്കമാണോ എന്ന് ശങ്കിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിവന്നു. അവിടെ പിഴുതുവീണുകിടക്കുന്ന രണ്ട് മരങ്ങളേയും അതിനിടയിൽ ദാമോദരനായ ഉണ്ണികൃഷ്ണനേയും അവർ കണ്ടു. സംഭവമെന്താണന്നറിയാതെ ‘അത്ഭുതമായിരിക്കുന്നു’… ‘ഇതാരുടെ പണിയാണ്?’... ‘ഇതെങ്ങനെ സംഭവിച്ചു?’... ‘വല്ല അശുഭലക്ഷണമോ മറ്റോ ആയിരിക്കുമോ?’... എന്നൊക്കെ ശങ്കിച്ചുകൊണ്ട് അവർ സംഭ്രമപെട്ടു. സംഭവം നേരിൽ കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു: “മരങ്ങളുടെയിടയിലൂടെ ഉരൽ ആഞ്ഞുവലിച്ചുകൊണ്ട് ഇവൻ ഈ മരങ്ങളെ വീഴ്ത്തുന്നത് ഞങ്ങൾ കണ്ടതാണു.” ഇത്തിരിപ്പോന്ന കൃഷ്ണന് ആ വിധം ചെയ്യാൻ കഴിയില്ലെന്ന് ചിലർ കരുതി. എന്നാൽ, മറ്റുചിലരുടെ മനസ്സിൽ ചെറിയ സംശയം തോന്നിയിരുന്നു. നന്ദഗോപരാകട്ടെ, ആ അത്ഭുതസംഭത്തെ മനസ്സിലാക്കാൻ കഴിയാതെ പുഞ്ചിരിച്ചുകൊണ്ട് ഉരലിൽ ബദ്ധനായി നിൽക്കുന്ന തന്റെ പുത്രനെ ബന്ധമുക്തനാക്കി.  

രാജൻ!, ഭഗവാൻ ഒരു പ്രാകൃതബാലനെപ്പോലെ നർത്തനം ചെയ്തും  പാട്ടുപാടിയും ഗോപികമാർക്കുമുന്നിൽ ഒരു മരപ്പാവപോലെ അധീനനാകുമായിരുന്നു. ചിലനേരങ്ങളിൽ ഭഗവാനോട് ആ ഗോപികമാർ പീഠങ്ങൾ, അളവുപാത്രങ്ങൾ, മെതിയടികൾ, മുതലായ സാധനങ്ങൾ എടുത്തുകൊണ്ടുവരുവാൻ അജ്ഞാപിക്കുമായിരുന്നു. അവരെ രസിപ്പിക്കുന്നതിനായി ആ കരുണാമയൻ, താൻ ക്ഷീണിച്ചുവെന്ന് കാണിക്കുന്നതിനായി, കൈകാലുകൾ കുടയുകയും മറ്റുമായ ചേഷ്ടകൾ കാട്ടിയിരുന്നു. ഈവിധത്തിൽ താൻ ഭക്തന്മാക്ക് ദാസനാണെന്ന് കാട്ടിക്കൊണ്ട് തന്റെ ബാലലീലകളിലൂടെ ഗോകുലവാസികളെ ആനന്ദിപ്പിച്ചു. ഫലകച്ചവടക്കാർ ‘ഫലം വേണോ’… ‘ഫലം വേണോ’... എന്നു വിളിച്ചുകൊണ്ടുവരുമ്പോൾ സർവ്വഫലപ്രദായകനായ ഭഗവാൻ ഫലം വാങ്ങാനുള്ള ഇച്ഛയോടെ ധാന്യങ്ങളുമെടുത്ത് അവിടേയ്ക്കോടുമായിരുന്നു. പഴക്കൊട്ടയിലേക്ക് ഭഗവാന്റെ കൈക്കുമ്പിളിൽനിന്നും ധാന്യം വീഴുകയും, കാലിയായ കരകമലത്തിൽ പഴം വിൽക്കുന്നവൾ പഴം വച്ചുകൊടുക്കും. ആ സമയം ആ കുട്ട നിറയെ രത്നങ്ങൾ നിറയുകയും ചെയ്തിരുന്നു. 

രാജാവേ!, ഒരു ദിവസം രോഹിണീദേവി ചെന്ന് നദീതടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന രാമകൃഷ്ണന്മാരെ വിളിച്ചു. കളിയിൽ മതിമറന്നിരുന്ന അവർ വരാതെയായപ്പോൾ അവൾ യശോദയെ അവിടേയ്ക്കയച്ചു. യശോദ വന്ന് ബലരാമനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന തന്റെ ഉണ്ണിയെ തുടരെത്തുടരെ വിളിച്ചു. വീണ്ടും വരാൻ കൂട്ടാക്കാത്ത കൃഷ്ണനോട് അവൾ പറഞ്ഞു: “കൃഷ്ണാ, താമരക്കണ്ണാ, ഉണ്ണീ, വരിക… അമ്മിഞ്ഞ കുടിക്കണ്ടേ നിനക്ക്?... കളിച്ചത് മതി… വരൂ കണ്ണാ… മകനേ.. നീ കളിച്ചുതളർന്നിരിക്കുന്നു… വിശന്ന് ക്ഷീണിച്ചിരിക്കുന്നു.. ഉണ്ണീ… രാമാ…. അനുജനേയും കൂട്ടി വേഗം വരൂ… നിങ്ങൾ രാവിലെ വല്ലതും കഴിച്ചതല്ലേ? വിശക്കുന്നുണ്ടാകും… വരൂ… ഊണ് കഴിക്കാൻ നേരമായി… കൃഷ്ണാ… അച്ഛൻ ഉണ്ണാനൊരുങ്ങിക്കൊണ്ട് നിന്നെയും കാത്തിരിക്കുകയാണു. ഞങ്ങളെ വിഷമിപ്പിക്കാതെ വരൂ.. ഉണ്ണികളേ… ദേ.. മേൽ മുഴുവൻ പൊടി പുരണ്ടിരിക്കുന്നു…. കുളിക്കണ്ടേ നിനക്ക്?... ഇന്ന് നിന്റെ പിറന്നാളാണ് ബ്രാഹ്മണർക്ക് പശുക്കളെ ദാനം ചെയ്യണം… നിന്റെ കൂട്ടുകാരെ നോക്കൂ… അവരുടെ അമ്മമാർ കുളിപ്പിച്ച് നന്നായി ഒരുക്കി നിർത്തിയിരിക്കുന്നത് കണ്ടോ?... നീയും വന്ന് കുളിച്ച് വല്ലതും കഴിക്കുക….” 

രാജൻ!, ഇങ്ങനെ, തന്റെ മകനെന്ന് കരുതി ഭഗവാനെ അവൾ ബലരാമനോടൊപ്പം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കുളിപ്പിച്ച് നന്നായി അലങ്കരിപ്പിച്ച് ആഹാരം കൊടുത്തു. 

നന്ദഗോപരും മറ്റ് മുതിർന്ന ഗോപന്മാരും ഗോകുലത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അശുഭലക്ഷണങ്ങളെക്കുറിച്ച് കൂടിയാലോചിച്ചു. അതിൽ, അല്പം അറിവും പ്രായവും കൂടുതലുള്ള ഉപനന്ദനൻ ഒരു ഗോപൻ കാര്യങ്ങളെ ഗ്രഹിച്ചതിനുശേഷം കുട്ടികളുടെ നന്മയെ ഓർത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈയിടെയായി ഒരുപാട് അശുഭങ്ങൾ സംഭവിച്ച സ്ഥിതിക്ക് കുട്ടികളുടെ നമ്മയെ ഓർത്ത് നമ്മൾ ഇവിടെനിന്നും മാറിത്താമസ്സിക്കേണ്ടിയിരിക്കുന്നു. ആ ഘോരരാക്ഷസിയിൽനിന്നും നമ്മുടെ ഉണ്ണി എങ്ങനെയോ ദൈവകാരുണ്യം കൊണ്ട് രക്ഷപ്പെട്ടു. ഭഗവാൻ ഹരിയുടെ അനുഗ്രഹത്താൽ ആ വണ്ടി വന്ന് ദേഹത്തുവീഴാതെയും അവൻ രക്ഷപ്പെട്ടു. ചുഴലിക്കാറ്റായി വന്ന ആ അസുരൻ ഇവനെ എടുത്തുകൊണ്ട് പക്ഷികൾക്ക് മാത്രം സഞ്ചരിക്കുവാനാകുന്ന അനന്തമായ ആകാശത്തിലേക്ക് പറക്കുകയും, അവിടെനിന്ന് കല്ലിന്മേൽ വന്നുവീഴുകയും ചെയ്തു. അപ്പോഴും ഈശ്വാരാനുഗ്രഹത്താൽ അവൻ സുരക്ഷിതനായി. ഇപ്പോൾ ഇത്രയും വലിയ രണ്ട് മരങ്ങൾക്കിടയിൽ പെട്ടിട്ടും ഇവൻ ജീവനോടെയിരിക്കുന്നതും ഭഗവാൻ ഹരിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണു. അതുകൊണ്ട് ഇനിയും കൂടുതൽ ആപത്തുകൾ വന്നുചേരുന്നതിനുമുമ്പ് നാം കുട്ടികളേയും പരിവാരങ്ങളേയും കൂട്ടി മറ്റെങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടു. ഗോക്കൾക്കും ഗോപന്മാർക്കും ഒന്നുപോലെ വസിക്കാൻ യോഗ്യമായ പുൽത്തകിടികളും വള്ളിക്കുടിലുകളുമൊക്കയുള്ള സമൃദ്ധമായ വൃന്ദാവനം എന്ന ഒരു വനമുണ്ടു. ഇക്കാര്യത്തിൽ നിങ്ങൾക്കെല്ലാം താല്പര്യമാണെങ്കിൽ ഇനി നേരം കളയേണ്ട ആവശ്യമില്ല. ഇപ്പോൾത്തന്നെ നമുക്കങ്ങോട്ട് പോകാം. അങ്ങനെയെങ്കിൽ വൈകിക്കരുത്. വണ്ടികളെ പൂട്ടിക്കൊള്ളുക.. പശുക്കൂട്ടങ്ങൾ മുമ്പേ നടക്കട്ടെ!..”

രാജൻ!, ഈ അഭിപ്രായം ശരിവച്ചുകൊണ്ട് ഗോപന്മാർ തങ്ങൾതങ്ങൾക്കുള്ള വണ്ടികളിൽ സാധനങ്ങൾ കയറ്റിവച്ച് വൃന്ദാവനത്തിലേക്ക് പോകാൻ തീരുമാനിച്ചു. ഇങ്ങനെ, അവർ സ്ത്രീകളേയും കുട്ടികളേയും വൃദ്ധജനങ്ങളേയും വണ്ടിയിൽ കയറ്റി, തങ്ങളുടെ സാധനങ്ങളുമായി പശുക്കൂട്ടങ്ങളെ മുൻനടത്തി കൊമ്പും വിളിച്ച് പെരുമ്പറയും മുഴക്കി പുരോഹിതന്മാരോടൊപ്പം അവിടേയ്ക്ക് യാത്രയായി. ഗോപസ്ത്രീകൾ വണ്ടികളിലിരുന്നുകൊണ്ട് അപ്പോഴും ശ്രീകൃഷ്ണഭഗവാന്റെ ഗുണഗണങ്ങൾ പാടിക്കൊണ്ടിരുന്നു. യശോദാദേവിയും രോഹിണീദേവിയും രാമകൃഷ്ണന്മാർക്കൊപ്പം ഒരു വണ്ടിയിലിരുന്ന് ഭഗവദ്ലീലകളെ കേട്ടു. 

രാജൻ!, വൃന്ദാവനത്തിലെത്തി അവർ ശകടങ്ങൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള ഒരു താൽകാലിക പാർപ്പിടം നിർമ്മിച്ചു. വൃന്ദാവനവും ഗോവർദ്ധനപർവ്വതവും കാളിന്ദീനദിയുമൊക്കെ കണ്ട് രാമകൃഷ്ണന്മാർ അങ്ങേയറ്റം സന്തോഷിച്ചു. അവർ തങ്ങളുടെ ചേഷ്ടിതങ്ങളെക്കൊണ്ടും കൊഞ്ചൽമൊഴികളെക്കൊണ്ടും വ്രജവാസികളെ ആനന്ദിപ്പിച്ചു. കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ അവർ കാലികളെ മേയ്ക്കുവാൻ പ്രാപ്തരായി വളർന്നു. വ്രജത്തിൽനിന്നും അധികം ദൂരെ പോകാതെ അവർ അടുത്തുള്ള പ്രദേശങ്ങളിൽ പോയി കാലികൾ മേച്ചുതുടങ്ങി. ചില സമയങ്ങളിൽ ഭഗവാൻ പുല്ലാങ്കുഴൽ ഊതി. മറ്റുചിലപ്പോൾ അവർ കിങ്കിണി കെട്ടിയ പിഞ്ചുപാദങ്ങളാൽ നൃത്തമാടി. ചിലനേരങ്ങളിലാകട്ടെ, പലതരം മൃഗങ്ങളുടെ ചേഷ്ടകളെ അനുകരിച്ചുകൊണ്ട് സാധാരണ കുട്ടികളെപ്പോലെ ആ മായാമാനുഷന്മാർ സഞ്ചരിച്ചു.

രാജാവേ!, ഒരിക്കൽ രാമകൃഷ്ണന്മാർ ചങ്ങാതിമാരുമൊത്ത് യമുനയുടെ കരയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരസുരൻ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ ഒരു പശുക്കുട്ടിയായി ചമഞ്ഞ് പശുക്കൂട്ടങ്ങൾക്കിടയിൽ വന്നുചേർന്നത് ഭഗവാൻ ബലരാമന് കാട്ടിക്കൊടുത്തുകൊണ്ട് അങ്ങോട്ടേയ്ക്കടുത്തു. പിന്നിൽനിന്നും വാലും കാലും കൂടി ചേർത്തുപിടിച്ച് ആ മഹാസുരനെ അടുത്തുനിന്ന ഒരു കപിത്തമരത്തിനുമുകളിലേക്ക് വലിച്ചെറിഞ്ഞു. ഏറിന്റെ ഊക്കത്തിൽ അവൻ ആ മരത്തോടൊപ്പം നിലം പതിച്ചു. അത് കണ്ടുനിന്ന കുട്ടികൾ ഭഗവാനെ അഭിനന്ദിച്ചു. ദേവന്മാർ സന്തോഷത്താൽ പൂമഴ വർഷിച്ചു. അസുരനെ വധിച്ചതിനുശേഷം സർവ്വലോകപാലകന്മാരായ രാമകൃഷ്ണന്മാർ പ്രാതൽ കഴിച്ച് ഗോപാലനം ചെയ്തുകൊണ്ട് കാടുതോറും നടന്നു.

ഒരിക്കൽ ഭഗവാനും ബലരാമനും മറ്റ് ചങ്ങാതിമാർക്കൊപ്പം തങ്ങളുടെ പശുക്കളെ വെള്ളം കുടിപ്പിക്കുവാനായി ഒരു തടാകത്തിലെത്തി. പശുക്കളെ വെള്ളം കുടിപ്പിച്ചതിനുശേഷം അവരും തങ്ങളുടെ ദാഹമകറ്റി. തൊട്ടടുത്തായി അവർ ഇടിമിന്നലിൽ അടർന്നുവീണ പർവ്വതശിഖരം പോലെ തോന്നിക്കുന്ന അതിബൃഹത്തായ ഒരു ജന്തുവിനെ കണ്ടു. അത് കൊറ്റിയുടെ രൂപം ധരിച്ച ബകാസുരനായിരുന്നു. അവൻ പെട്ടെന്ന് ഓടിയടുത്ത് ശ്രീകൃഷ്ണനെ വിഴുങ്ങി. ആ കാഴ്ച കണ്ട് ബലരാമാദികളായ മറ്റുള്ള ബാലന്മാർ, പ്രാണൻ വേറിട്ട ഇന്ദ്രിയങ്ങളെന്നതുപോലെ, പ്രജ്ഞയറ്റവരായിത്തീർന്നു. ഭഗവദ്തേജസ്സ് ആ കൊറ്റിയുടെ തൊണ്ടയുടെ അടിഭാഗം ദഹിപ്പിച്ചു. ആ പൊള്ളൽ താങ്ങാനാകാതെയാകണം, അവൻ ഭഗവാനെ പുറത്തേക്ക് ഛർദ്ദിച്ചു. ഒരു പോറൽ പോലും കൂടാതെ പുറത്തുവന്ന ഭഗവാനെ ബകാസുരൻ വർദ്ധിച്ച കോപത്തോടെ വീണ്ടും ഭക്ഷിക്കുവാനൊരുങ്ങി. എതിർത്തുവന്ന ആ കംസന്റെ ചങ്ങാതിയെ കൃഷ്ണൻ ഇരുകൈകൾകൊണ്ടും അവന്റെ കൊക്കുകളിൽ പിടിച്ച് രാമച്ചം പോലെ നിഷ്പ്രയാസം വലിച്ചുകീറി. ആ സമയം, സ്വർഗ്ഗവാസികൾ വൃന്ദാവനത്തിലെ മല്ലികപ്പൂക്കളാൽ ബകാസുരാന്തകനായ ഭഗവാനെ അഭിഷേകം ചെയ്തു. ശംഖം, ഭേരി മുതലായവയുടെ നാദത്തോടൊപ്പം സ്തുതിക്കുകയും ചെയ്തു. ഗോപാലബാലന്മാർ ആ സംഭവം കണ്ട് അത്ഭുതപ്പെട്ടു. ബലരാമാദികൾ ഭഗവാനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു. അവർ, ഇന്ദ്രിയങ്ങൾക്ക് പ്രാണൻ തിരികെ ലഭിച്ചതുപോലെ, സ്വസ്ഥരായി. പിന്നീട്, വ്രജത്തിൽ തിരിച്ചെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വ്രജവാസികളെ പറഞ്ഞറിയിച്ചു. അത് കേട്ട് അത്ഭുതപരതന്ത്രരായി ഗോപന്മാരും ഗോപീജനങ്ങളും സ്നേഹവും ആദരവും കലർന്ന്, പരലോകത്തുനിന്നും മടങ്ങിവന്നവനെ എന്നതുപോലെ, കൊതിതീരാതെ ഭഗവാനെത്തന്നെ നോക്കിനിന്നു. 

രാജൻ!, നന്ദഗോപരങ്ങടുന്ന ഗോപന്മാർ മനസ്സിലോർത്തു: ‘കഷ്ടം തന്നെ!... ഈ കുട്ടിയെ കൊല്ലാൻ എത്രയോ ദുഃഷ്ടശക്തികൾ തുനിഞ്ഞിറങ്ങിയതാണ്?... എങ്കിലും, അന്യരെ ദ്രോഹിക്കാനിറങ്ങിയ അവർക്കുതന്നെയാണ് മരണം വന്നുഭവിച്ചതു. എത്ര ഉഗ്രരൂപികളാണെങ്കിലും അവർക്കൊന്നും ഇവനെ ഉപദ്രവിക്കാൻ കഴിയുന്നില്ല. കൊല്ലുവാനുള്ള ഇച്ഛയോട് വന്നടുക്കുന്ന അവർ തീയിൽ വന്നുപതിക്കുന്ന ഈയാമ്പാറ്റകളെപ്പോലെ നശിച്ചുപോകുന്നു. അത്ഭുതംതന്നെ!... ബ്രഹ്മഞ്ജന്മാരുടെ വാക്കുകൾ ഒരിക്കലും പിഴയ്ക്കാറില്ല. സർവ്വജ്ഞനായ ഗർഗ്ഗമുനി പ്രവചിച്ചതുപോലെതന്നെ എല്ലാം സംഭവിക്കുന്നു.’

രാജൻ!, ഇപ്രകാരം അവർ ഭഗവാന്റെ അത്ഭുതലീലകളെപറ്റി പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവർക്ക് സംസാരദുഃഖം അല്പംപോലും അനുഭവപ്പെട്ടില്ല. ഈവിധത്തിൽ ബലരാമനും ശ്രീകൃഷ്ണനും കുട്ടികളുടേതായ പലവിധി ലീകലളിലേർപ്പെട്ടുകൊണ്ട് തങ്ങളുടെ ബാല്യകാലം വ്രജത്തിൽ കഴിച്ചുകൂട്ടി.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.



10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...