2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

9.13 നിമിവംശവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 13
(നിമിവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, ഇക്ഷ്വാകുവിന്റെ മറ്റൊരു പുത്രനായിരുന്നു നിമി. അദ്ദേഹം വസിഷ്ഠമഹർഷിയുടെ കാർമികത്വത്തിൽ ഒരു മഹാസത്രം ആരംഭിക്കുവാൻ അലോചിച്ചു. നിമിയുടെ ആഗ്രഹമറിഞ്ഞ വിസിഷ്ഠഗുരു പറഞ്ഞു: രാജൻ!, ഞാൻ ഇന്ദ്രനാൽ ഈ പദം മുൻകൂട്ടി വരിച്ചിരിക്കുകയാണ്. ഇന്ദ്രയാഗം കഴിഞ്ഞാലുടൻ അങ്ങയുടെ ആഗ്രഹം നിറവേറ്റിക്കൊള്ളാം. അതുവരെ അങ്ങ് കാത്തിരിക്കുക. രാജൻ!, ഈ സമയം ഗൃഹസ്ഥനായ നിമി വസിഷ്ഠന്റെ വരവ് കാത്തിരിക്കുകയും, വസിഷ്ഠനാകട്ടെ, ഇന്ദ്രന്റെ യാഗം നടത്തിക്കൊടുക്കുകയും ചെയ്തു. എന്നാൽ, കുറെ കാലമായിട്ടും വസിഷ്ഠഗുരു വരാഞ്ഞതിനാൽ മറ്റ് ഋത്വിക്കുകളുടെ സഹായത്തോടെ നിമി യാഗം ആരംഭിച്ചു. പക്ഷേ, തന്റെ ആഗമനം പ്രതീക്ഷിക്കാതെ യാഗം തുടങ്ങിയത് കണ്ട് കോപാകുലനായ വസിഷ്ഠൻ നിമിചക്രവർത്തിയെ ശപിച്ചു. അറിവുള്ളവനെന്ന് സ്വയം അഭിമാനിക്കുന്ന നിമിയുടെ ദേഹം പതിക്കട്ടെ. എന്ന ഗുരുവിന്റെ ശാപത്തിന് പകരമായി, നിമിയും, അത്യാശ കൊണ്ട് ധർമ്മത്തെ മറന്ന് പ്രവർത്തിച്ച വസിഷ്ഠനും പതിക്കട്ടെ, എന്ന് മറുശാപം ചെയ്തു. ജ്ഞാനിയായ നിമിചക്രവർത്തി ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു. വസിഷ്ഠമഹർഷിയും തന്റെ ശരീരത്തെ ത്യജിച്ചു. പിന്നീട്, വസിഷ്ഠൻ മിത്രവരുണന്മാരാൽ ഉർവ്വശി നിമിത്തം കുംഭോത്ഭവനായി ജനിക്കുകയുണ്ടായി.

രാജൻ!, മുനികൾ നിമിയുടെ മൃതശരീരം ഗന്ധതൈലാദികളിൽ സൂക്ഷിച്ചു. യാഗസമാപനത്തിലെത്തിയ ദേവന്മാരോട് അവർ പറഞ്ഞു: അല്ലയോ ദേവന്മാരേ!, സമ്പ്രീതരായ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിമിചക്രവർത്തിയുടെ ഈ ദേഹം ജീവിക്കുമാറാകട്ടെ. അങ്ങനെയാകട്ടെ!, എന്ന് സമ്മതിച്ച ദേവന്മാരോട് നിമി പറഞ്ഞു: അല്ലയോ ദേവന്മാരേ!, ദേഹവുമായുള്ള ബന്ധം ഇനിമേൽ ഞാൻ ആഗ്രഹിക്കുന്നില്ല. മൃത്യുഭയമെന്ന ഈ മഹാദുഃഖത്തെ കണക്കിലെടുത്തുകൊണ്ടാണ് മുനിമാർ ഈ ശരീരബന്ധം നിരാകരിക്കുന്നതു. പകരം അവർ ശ്രീഹരിയുടെ പദാംഭോരുഹം മാത്രം ഭജിക്കുന്നു.  ദുഃഖവും ഭയവും മാത്രം പ്രദാനം ചെയ്യുന്ന ഈ ദേഹത്തെ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം, മത്സ്യങ്ങൾക്ക് വെള്ളത്തിൽ, എന്നതുപോലെ, സകലവിധത്തിലും ഇത് മൃത്യുഭയമുളവക്കുന്നു.

രാജൻ!, ഇത് കേട്ട് ദേവന്മാർ പറഞ്ഞു: ശരി, അങ്ങനെയെങ്കിൽ, നിമി ശരീരമില്ലാതെ അദ്ധ്യാത്മസംസ്ഥിതനായിത്തന്നെ നിലകൊള്ളട്ടെ. പ്രാണികളുടെ കണ്ണിൽ സദാ ഉള്ളവനായും ഇല്ലാത്തവനായും യഥേഷ്ടം ജീവിക്കട്ടെ. രാജാവേ!, എങ്കിലും, ജനങ്ങൾക്ക് ഒരു രാജാവില്ലാത്തതിനാൽ മുനിമാർ നിമിയുടെ ശരീരം മഥനം ചെയ്യുകയും, അതിൽനിന്ന് ഒരു കുമാരൻ ഉത്ഭവിക്കുകയും ചെയ്തു. അവൻ അസാധാരണമായ ജന്മം കൊണ്ട് ജനകനെന്നും, ദേഹമില്ലാതെ ജനിച്ചതിനാൽ വൈദേഹനെന്നും, മഥനം കൊണ്ടുണ്ടായതിനാൽ മിഥിലനെന്നും  വിളിക്കപ്പെട്ടു. അവനാലത്രേ മിഥിലാപുരി നിർമ്മിക്കപ്പെട്ടതു.

നിമിയിൽനിന്ന് പിന്നീട് ഉദാവസുവും, അവന് പുത്രനായി നന്ദീവർദ്ധനനും, അവന് മകനായി സുകേതുവും, തത്സുതനായി ദേവരാതനും പിറന്നു. അവനിൽനിന്നും ബൃഹദ്രഥനും, ബൃഹദ്രദനിൽനിന്ന് മഹാവീര്യനും, മഹാവീര്യനിൽനിന്ന് സ്വധൃതിയും, സ്വധൃതിയിൽനിന്ന് ധൃഷ്ടകേതുവും, ധൃഷ്ടകേതുവിൽനിന്ന് ഹര്യശ്വനും, ഹര്യശ്വനിൽനിന്ന് മരുവും സംജാതരായി. മരുവിന്റെ പുത്രൻ പ്രതീപകൻ, അവന്റെ പുത്രൻ കൃതരഥൻ, അവന്റെ പുത്രൻ ദേവമീഢൻ, അവന്റെ പുത്രൻ വിശ്രുതൻ, അവന്റെ പുത്രൻ മഹാധൃതി, അവന്റെ പുത്രൻ കൃതരാതൻ, അവന്റെ പുത്രൻ മഹാരോമാവ്, അവന്റെ പുത്രൻ സ്വർണ്ണരോമാവ്, അവന്റെ പുത്രൻ ഹ്രസ്വരോമാവ്, അവന്റെ പുത്രൻ സീരധ്വജൻ എന്ന ജനകമഹാരാജാവ് എന്നിവരായിരുന്നു.  ഈ ജനകൻ ഒരിക്കൽ യാഗത്തിനുവേണ്ടി ഭൂമിയെ ഉഴുതുമറിക്കുമ്പോൾ കലപ്പത്തലപ്പാൽ സീതാദേവി സംജാതയായി. അങ്ങനെയായിരുന്ന് അദ്ദേഹത്തിന് സീരധ്വജൻ (കലപ്പയുടെ കൊടിയടയാളമായവൻ) എന്ന നാമം ലഭിച്ചതു.

രാജൻ!, സീരധ്വജന്റെ പുത്രനായി കുശധ്വജനും, അവന് പുത്രനായി ധർമ്മധ്വജൻ എന്ന രാജാവും, അദ്ദേഹത്തിന് മക്കളായി കൃതധ്വജനും മിതധ്വജനും പിറന്നു. കൃതധ്വജനിൽനിന്ന് കേശിധ്വജനും, മിതധ്വജനിൽനിന്ന് ഖാണ്ഡിക്യനും പിറന്നു. ഹേ രാജൻ!, കേശിധ്വൻ അദ്ധ്യാത്മവിദ്യയിൽ നിപുണനായിരുന്നു. എന്നാൽ, കേശിധ്വജനെ ഭയന്ന് ഖാണ്ഡിക്യൻ നാടുവിട്ടോടിപ്പോയി. ആ കേശിധ്വജന് ഭാനുമാൻ എന്ന ഒരു പുത്രനുണ്ടായി. അവന്റെ പുത്രൻ ശതദ്യുമ്നനും, തത്സുതൻ ശുചിയും, തത്സുതൻ സനദ്വാജനും, തത്സുതൻ ഊജകേതുവും, തത്സുതൻ അജനും, തത്സുതൻ പുരുജിത്തുമായിരുന്നു. പുരുജിത്തിന്റെ പുത്രൻ അരിഷ്ടനേമി, അവന്റെ പുത്രൻ ശ്രുതായുസ്സ്, അവന്റെ പുത്രൻ സുപാർശ്വകൻ, അവന്റെ പുത്രൻ ചിത്രരഥൻ, അവന്റെ പുത്രൻ ക്ഷേമർദ്ധി എന്നിവർ മിഥിലയുടെ രാജാക്കന്മാരായി. ക്ഷേമർദ്ധിയുടെ പുത്രൻ സമരഥനും, അവന്റെ പുത്രൻ സത്യരഥനും, സത്യരഥന്റെ പുത്രൻ ഉപഗുരുവും, അവന്റെ പുത്രൻ ഉപഗുപ്തനും, അവന്റെ പുത്രൻ വസുവും, അവന്റെ പുത്രൻ അനന്തനും, അവന്റെ പുത്രൻ യുയുധനും, അവന്റെ പുത്രൻ സുഭാഷണനും, അവന്റെ പുത്രൻ ജയനും, അവന്റെ പുത്രൻ വിജയനും, അവന്റെ പുത്രൻ ധൃതനും, അവന്റെ പുത്രൻ ശുനകനും, അവന്റെ പുത്രൻ വീതഹവ്യനും, അവന്റെ പുത്രൻ ധൃതിയും, അവന്റെ പുത്രൻ ബഹുലാശ്വനും, അവന്റെ പുത്രൻ കൃതിയും, അവന്റെ പുത്രൻ മഹാവശിയുമായിരുന്നു. ജ്ഞാനികളായ ഇവരെല്ലാം മിഥിലയിലെ രാജാക്കന്മാരായിരുന്നു. യാജ്ഞവൽക്യൻ മുതലായ യോഗേശ്വരന്മാരുടെ കൃപയാൽ ഇവരെല്ലാം ഗൃഹസ്ഥവൃത്തിയിലും ദ്വന്ദമോഹങ്ങളടങ്ങിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next

2020 മാർച്ച് 24, ചൊവ്വാഴ്ച

9.12 കുശവംശവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 12
(കുശവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്ത് രാജൻ!, ഇനി ഞാൻ കുശന്റെ വംശത്തെ വർണ്ണിച്ചുപറയാം. ശ്രീരാമദേവന്റെ പുത്രന്മാരിലൊരുവനായ കുശന്റെ പുത്രനായിരുന്നു അതിഥി. അവനിൽനിന്ന് നിഷധനും, നിഷധനിൽനിന്ന് നഭനും, നഭനിൽനിന്ന് പുണ്ഡരീകനും, പുണ്ഡരീകനിൽനിന്ന് ക്ഷേമധന്വാവും, ക്ഷേമധന്വാവിൽനിന്ന് ദേവാനീകനും, ദേവാനീകനിൽനിന്ന് അനിഹനും, അനിഹനിൽനിന്ന് പാരിയാത്രനും, പാരിയാത്രനിൽനിന്ന് ബലസ്ഥനും, ബലസ്ഥനിൽനിന്ന് സൂര്യാംശജാതനായ വജ്രനാഭനും, വജ്രനാഭനിൽനിന്ന് ഖഗണനും, ഖഗണനിൽനിന്ന് വിധൃതിയും, വിധൃതിയിൽനിന്ന് ജൈമിനിയുടെ ശിഷ്യനും യോഗാചാര്യനുമായ ഹിരണ്യനാഭനും പിറന്നുണ്ടായി. ഈ ഹിരണ്യനാഭനിൽനിന്നായിരുന്നു  കോസലദേശീയനായ യാജ്ഞവൽക്യമഹർഷി അജ്ഞാനാന്തകമായ യോഗശാസ്ത്രത്തെ അഭ്യസിച്ചിരുന്നതു.  

രാജൻ!, മേൽ പറഞ്ഞ ഹിരണ്യനാഭനിൽനിന്ന് പുഷ്യനും, അവനിൽനിന്ന് ധ്രുവസന്ധിയും, അവനിൽനിന്ന് സുദർശനനും, അവനിൽനിന്ന് അഗ്നിവർണ്ണനും, അവനിൽനിന്ന് ശീഘ്രനും, അവനിൽനിന്ന് മരു എന്ന് പേരുള്ളവനും ജാതനായി. യോഗസിദ്ധനായ ഈ മരു കലാപം എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. കലിയുഗാന്ത്യത്തിൽ നശിച്ചുപോയ സൂര്യവംശത്തെ വീണ്ടും ഇവൻ പോഷിപ്പിക്കുന്നതാണ്. രാജൻ!, മരു എന്ന ആ രാജാവിൽനിന്ന് പ്രസുശ്രുതനും, അവനിൽനിന്ന് സന്ധിയും, സന്ധിയിൽനിന്ന് അമർഷണനും, അവനിൽനിന്ന് മഹസ്വാനും, മഹസ്വാനിൽനിന്ന് വിശ്വസനും, അവനിൽനിന്ന് പ്രസേനജിത്തും, ഈ പ്രസേനജിത്തിൽനിന്ന് തക്ഷകനും, അവനിൽനിന്ന് ബൃഹദ്വലനും സംജാതരായി. ഈ ബൃഹദ്വലനെ അങ്ങയുടെ പിതാവ് അഭിമന്യു കുരുക്ഷേത്രയുദ്ധത്തിൽ വധിച്ചിരുന്നു.

രാജൻ!, ഇവരെല്ലാം ഇവിടെനിന്ന് കാലഗതിയെ പ്രാപിച്ച ഇക്ഷ്വാകുവംശജരായ രാജാക്കന്മാരായിരുന്നു. ഇനി ഞാൻ പറയാൻ പോകുന്നത് വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാണ്. ബൃഹദ്വലന് ബൃഹദ്രണൻ എന്നവൻ പുത്രനായി ജനിക്കും. അവനിൽനിന്ന് ഉരുക്രിയനും, ഉരുക്രിയന് വത്സവൃദ്ധനും, വത്സവൃദ്ധന് പ്രതിവ്യോമനും, പ്രതിവ്യോമന് ഭാനുവും, ഭാനുവിന് സേനാനായകന്മാരിൽ മുമ്പനായ ദിവാകരനും, ദിവാകരന് വീരസഹദേവനും, വീരസഹദേവന് ബൃഹദശ്വനും, ബൃഹദശ്വന് ഭാനുമാനും, ഭാനുമാന് പ്രതീകാശ്വനും, പ്രതീകാശ്വന് സുപ്രതീകാശ്വനും പുത്രന്മാരായി പിറക്കും. ഈ പറഞ്ഞ സുപ്രതീകാശ്വന് പുത്രപൌത്രാദികളായി മരുദേവൻ, സുനക്ഷത്രൻ, പുഷ്കരൻ മുതൽ‌പേരും, അതുപോലെ, പുഷ്കരന്റെ പുത്രനായി അന്തരീക്ഷനും, തല്പുത്രനായി സുതപസ്സും, അവന് മകനായി അമിത്രജിത്തും സംജാതരാകുന്നതാണു. അമിത്രജിത്തിന്റെ പുത്രനായിരിക്കും ബൃഹദ്രാജൻ. ബൃഹദ്രാജപുത്രൻ ബർഹിയാകും. അവനിൽനിന്നും കൃതജ്ഞയൻ ജനിക്കും. അവന്റെ പുത്രനായിരിക്കും രണയജ്ഞൻ. അവനിൽനിന്ന് സഞ്ജയൻ ഭൂജാതനാകും. അവന് പുത്രനായി ശാക്യൻ പിറക്കും. തുടർന്ന്, ശാക്യനിൽനിന്ന് ശുദ്ധോദനും, അവനിൽനിന്ന് ലാംഗലനും, അവനിൽന്ന് പ്രസേനജിത്തും, അവനിൽനിന്ന് ക്ഷുദ്രകനും, അവനിൽനിന്ന് രണകനും, രണകനിൽനിന്ന് സുരഥനും, അവന് മകനായി സുമിത്രനും പിറക്കുന്നതും, ഇവനോടുകൂടി ഈ വംശം അവസാനിക്കുന്നതുമാണു. ഇവരെല്ലാം ബൃഹദ്വലന്റെ വംശക്കാരാണു. സുമിത്രനോടുകൂടി ഇക്ഷ്വാകുവംശം അവസാനിക്കും. കാരണം, കലിയിൽ അവനുശേഷം പിന്നീട് ആ വംശജരായി ആരുംതന്നെ ജനിക്കുകയില്ല.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next



10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...