2025 ഡിസംബർ 13, ശനിയാഴ്‌ച

10:27 ഇന്ദ്രനും ഗോമാതാവ് സുരഭിയും ഭഗവാനെ സ്തുതിക്കുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 27

ഇന്ദ്രനും ഗോമാതാവ് സുരഭിയും ഭഗവാനെ സ്തുതിക്കുന്നു



ശുകദേവൻ  പറഞ്ഞു: ഹേ രാജൻ!, കൃഷ്ണൻ ഗോവർദ്ധനപർവതം ഉയർത്തി, അങ്ങനെ വ്രജവാസികളെ ഭയങ്കരമായ മഴയിൽ നിന്ന് രക്ഷിച്ച ശേഷം, പശുക്കളുടെ മാതാവായ സുരഭി തന്റെ ആസ്ഥാനത്തുനിന്നും കൃഷ്ണനെ കാണാനായി ഭൂമിയിലേക്ക് വന്നു. അവളോടൊപ്പം ഇന്ദ്രനും ഉണ്ടായിരുന്നു.

താൻ ഭഗവാനോട് ചെയ്ത അപരാധത്തിൽ ഇന്ദ്രൻ വളരെയധികം ലജ്ജിച്ചു. ഒറ്റപ്പെട്ട ഒരിടത്ത് ഭഗവാനെ സമീപിച്ച ഇന്ദ്രൻ ആ കാൽക്കൽ വീഴുകയും സൂര്യനെപ്പോലെ തേജസ്സുറ്റ തന്റെ കിരീടം ഭഗവാന്റെ താമരപ്പാദങ്ങളിൽ വെക്കുകയും ചെയ്തു. സർവ്വശക്തനായ കൃഷ്ണന്റെ ദിവ്യശക്തിയെക്കുറിച്ച് മനസിലാക്കിയ ഇന്ദ്രൻ താൻ മൂന്നു ലോകങ്ങളുടെയും നാഥനാണ് എന്ന അഹങ്കാരത്തെ നീക്കി. കൈകൂപ്പി പ്രാർത്ഥനയോടെ ഇന്ദ്രൻ ഭഗവാനോട് ഇപ്രകാരം പറഞ്ഞു.

ഇന്ദ്രൻ പറഞ്ഞു: ഹേ കൃഷ്ണാ!, അങ്ങയുടെ ദിവ്യരൂപം ശുദ്ധമായ സത്ത്വഗുണത്തിന്റെ പ്രകടനമാണ്, മാറ്റമില്ലാത്തതാണ്, അറിവിനാൽ ശോഭിക്കുന്നതും രജോഗുണത്തിൽ നിന്നും തമോഗുണത്തിൽ നിന്നും മുക്തവുമാണ്. മായയെയും അജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള പ്രകൃതിഗുണങ്ങളുടെ ശക്തമായ പ്രവാഹം അങ്ങയിൽ നിലനിൽക്കുന്നില്ല. മുൻ ജന്മത്താൽ ഈ ജീവനെ പിടികൂടിയിരിക്കുന്നുതും അതേസമയം, ഈ ജന്മത്തിലെ ബന്ധനത്താൽ വീണ്ടും കുടുങ്ങാൻ കാരണമാകുന്നതുമായ അത്യാഗ്രഹം, കാമം, കോപം, അസൂയ തുടങ്ങിയ അജ്ഞനജമായ ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അങ്ങയിൽ എങ്ങനെ നിലനിൽക്കും? എന്നിട്ടും പരമമായ ഭഗവാൻ എന്ന നിലയിൽ, ധാർമിക തത്വങ്ങൾ സംരക്ഷിക്കാനും ദുഷ്ടരെ നിയന്ത്രിക്കാനും അങ്ങ് അവർക്ക് ശിക്ഷ നൽകുന്നു.

അങ്ങ് ഈ പ്രപഞ്ചം മുഴുവന്റെയും പിതാവും ആത്മീയഗുരുവുമാണ്, അതിന്റെ പരമമായ നിയന്താവുമാണ്. അങ്ങ് കീഴടക്കാനാവാത്ത കാലമാണ്, പാപികൾക്ക് അവരുടെ നന്മയ്ക്കായി ശിക്ഷ നൽകുന്നു. തീർച്ചയായും, അങ്ങയുടെ സ്വന്തം ഇച്ഛാശക്തിയാൽ തിരഞ്ഞെടുത്ത വിവിധ അവതാരങ്ങളിൽ, ഈ ലോകത്തിന്റെ അധിപന്മാരായി സ്വയം കരുതുന്നവരുടെ മിഥ്യാഭിമാനം നീക്കം ചെയ്യാൻ അങ്ങ് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. ലോകനാഥന്മാരെന്ന് അഹങ്കരിക്കുന്ന എന്നെപ്പോലുള്ള മൂഢന്മാർപോലും, കാലത്തെപ്പോലും ഭയപ്പെടാത്ത അങ്ങയെ കാണുമ്പോൾ, അവരുടെ അഹങ്കാരം വേഗത്തിൽ ഉപേക്ഷിച്ച് ആത്മീയമായി പുരോഗമിക്കുന്നവരുടെ പാത നേരിട്ട് സ്വീകരിക്കുന്നു. അതിനാൽ, ദുഷ്ടരെ ഉപദേശിക്കാൻ വേണ്ടി മാത്രമാണ് അങ്ങ് ശിക്ഷി വിധിക്കുന്നത്. എന്റെ ഭരണശക്തിയിലുള്ള അഹങ്കാരത്തിൽ മുഴുകി, അങ്ങയുടെ മഹത്വം അറിയാതെ ഞാൻ അങ്ങയോട് അപരാധം ചെയ്തു. ഹേ ഭഗവാനേ!, അങ്ങ് എന്നോട് ക്ഷമിക്കണമേ!. എന്റെ ബുദ്ധിക്ക് തെറ്റ് പറ്റിപ്പോയി, എന്നാൽ എന്റെ ബോധം ഒരിക്കലും ഇത്രയും അശുദ്ധമാകാതിരിക്കട്ടെ.

ഹേ ദിവ്യനായ ഭഗവാനേ!, ഭൂമിയെ ഭാരപ്പെടുത്തുകയും നിരവധി ഭയങ്കരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന യുദ്ധപ്രഭുക്കന്മാരെ നശിപ്പിക്കാൻ അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു. ഹേ ഭഗവാനേ!, അവിടുത്തെ താമരപ്പാദങ്ങളെ ശ്രദ്ധയോടും ഭക്തിയോടും സേവിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടിയും അങ്ങ് ഒരേ സമയം പ്രവർത്തിക്കുന്നു. സർവ്വവ്യാപിയും എല്ലാവരുടെയും ഹൃദയങ്ങളിൽ വസിക്കുന്നവനുമായ പരമപുരുഷോത്തമനായ അങ്ങയെ ഞാൻ നമസ്കരിക്കുന്നു. യാദവകുലത്തിന്റെ നായകനായ കൃഷ്ണാ!, അങ്ങേക്ക് എന്റെ നമസ്കാരം. അവിടുത്തെ ഭക്തരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ദിവ്യശരീരം സ്വീകരിക്കുന്നവനും, അവിടുത്തെ രൂപം ശുദ്ധമായ ബോധമായവനും, എല്ലാമെല്ലാമായവനും, എല്ലാറ്റിന്റെയും ബീജവും എല്ലാ ജീവികളുടെയും ആത്മാവുമായ നിന്തിരുവടിയെ ഞാൻ നമസ്കരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഭഗവാനേ!, എന്റെ യാഗം തടസ്സപ്പെട്ടപ്പോൾ മിഥ്യാഭിമാനം കാരണം എനിക്ക് അതിയായ കോപം വന്നു. അങ്ങനെ ശക്തമായ മഴയും കാറ്റും പെയ്യിച്ഛ് അവിടുത്തെ ഗോപാലസമൂഹത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഹേ ഭഗവാനേ,! എന്റെ മിഥ്യാഭിമാനം തകർത്ത്, വൃന്ദാവനത്തെ ശിക്ഷിക്കാനുള്ള എന്റെ ശ്രമത്തെ പരാജയപ്പെടുത്തി, അങ്ങ് എന്നോട് കരുണ കാണിച്ചിരിക്കുന്നു. പരമമായ ഭഗവാനും ആത്മീയഗുരുവുമായ അങ്ങയിൽ ഞാൻ ഇപ്പോൾ അഭയം തേടിയിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജാവേ! ഇന്ദ്രനാൽ ഇങ്ങനെ സ്തുതിക്കപ്പെട്ടപ്പോൾ, പുരുഷോത്തമനായ ശ്രീകൃഷ്ണൻ പുഞ്ചിരിക്കുകയും തുടർന്ന് മേഘങ്ങളെപ്പോലെ മുഴങ്ങുന്ന സ്വരത്തിൽ അദ്ദേഹത്തോട് ഇപ്രകാരം സംസാരിക്കുകയും ചെയ്തു.

പരമപുരുഷോത്തമൻ പറഞ്ഞു: എന്റെ പ്രിയപ്പെട്ട ഇന്ദ്രാ!, നിന്നോടുള്ള കരുണയാലാണ് ഞാൻ നിനക്കുവേണ്ടിയുള്ള യാഗം തടഞ്ഞത്. സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ ഐശ്വര്യത്താൽ നീ വളരെയധികം ലഹരിയിലായിരുന്നു, നീ എന്നെ എപ്പോഴും ഓർക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും ലഹരിയിൽ അന്ധനായ ഒരു മനുഷ്യന്, തന്റെ അടുത്ത് നിൽക്കുന്ന എന്നെ കാണാൻ കഴിയില്ല. അവന്റെ യഥാർത്ഥ ക്ഷേമം ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ ഭൗതികഭാഗ്യമുള്ള ആ സ്ഥാനത്തുനിന്ന് ഞാൻ അവനെ വലിച്ചിറക്കും. ഇന്ദ്രാ!, നീ പോകുക. എന്റെ ആജ്ഞ നടപ്പിലാക്കുകയും സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ സ്ഥാനത്ത് തുടരുകയും ചെയ്യുക. എന്നാൽ മിഥ്യാഭിമാനം ഇല്ലാതെ വിവേകിയായിരിക്കുക.

രാജൻ!, അതിനുശേഷം, സുരഭി മാതാവ്, തന്റെ സന്തതികളായ പശുക്കളോടൊപ്പം ശ്രീകൃഷ്ണനെ നമസ്കരിച്ചു. ആദരവോടെ അവിടുത്തെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആ സൗമ്യയായ മാതാവ്, ഒരു ഇടയബാലന്റെ രൂപത്തിൽ മുന്നിൽ നിൽക്കുന്ന പരമപുരുഷോത്തമനോട് സംസാരിച്ചു.

സുരഭി മാതാവ് പറഞ്ഞു: ഹേ കൃഷ്ണാ!, കൃഷ്ണാ!, യോഗികളിൽ വെച്ച് ഏറ്റവും മഹാനായവനേ! ഹേ പ്രപഞ്ചത്തിന്റെ ആത്മാവും ഉറവിടവുമായവനേ! അങ്ങ് ലോകത്തിന്റെ നാഥനാണ്, അവിടുത്തെ കൃപയാൽ, ഹേ അച്യുത!, അവിടുത്തെ ഞങ്ങൾക്ക് നാഥനായി ലഭിച്ചിരിക്കുന്നു. അങ്ങ് ഞങ്ങളുടെ ആരാധനാമൂർത്തിയാണ്. അതിനാൽ, ഹേ പ്രപഞ്ചനാഥാ!, പശുക്കൾക്കും ബ്രാഹ്മണർക്കും ദേവന്മാർക്കും മറ്റെല്ലാസജ്ജനങ്ങൾക്കുംവേണ്ടി അങ്ങ് ഞങ്ങളുടെ ഇന്ദ്രനായി ഭവിക്കണമേ. ബ്രഹ്മാവിന്റെ ആജ്ഞപ്രകാരം ഞങ്ങൾ അവിടുത്തെ ഇന്ദ്രനായി അഭിഷേകം ചെയ്യുന്നതിനുള്ള സ്നാനം നടത്താം. ഹേ പ്രപഞ്ചത്തിന്റെ ആത്മാവേ!, ഭൂമിയുടെ ഭാരം കുറയ്ക്കുന്നതിനായി അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു.

ശുകദേവൻ വീണ്ടും പറഞ്ഞു: രാജാവേ! ഇങ്ങനെ ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ച ശേഷം, സുരഭി മാതാവ് തന്റെ സ്വന്തം പാലുകൊണ്ട് ഭഗവാന് അഭിഷേകം ചെയ്തു, അദിതിയുടെയും മറ്റ് ദേവമാതാക്കളുടെയും നിർദ്ദേശപ്രകാരം ഇന്ദ്രൻ, തന്റെ വാഹനമായ ഐരാവതത്തിന്റെ തുമ്പിക്കൈയിൽ സ്വർഗ്ഗീയ ഗംഗാജലം കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അങ്ങനെ, ദേവന്മാരുടെയും മഹർഷിമാരുടെയും അകമ്പടിയോടെ, ഇന്ദ്രൻ ദശാർഹന്റെ വംശജനായ ശ്രീകൃഷ്ണനെ കിരീടം ധരിപ്പിക്കുകയും ഗോവിന്ദൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുംബുരു, നാരദൻ, മറ്റ് ഗന്ധർവന്മാർ, വിദ്യാധരന്മാർ, സിദ്ധന്മാർ, ചാരണന്മാർ എന്നിവർ ലോകം മുഴുവൻ ശുദ്ധീകരിക്കുന്ന ഹരിയുടെ മഹത്വങ്ങൾ പാടാൻ അവിടെയെത്തി. ദേവന്മാരുടെ ഭാര്യമാർ സന്തോഷവതികളായി ഭഗവാന്റെ ബഹുമാനാർത്ഥം ഒരുമിച്ച് നൃത്തം ചെയ്തു. ദേവന്മാർ ഭഗവാന്റെ സ്തുതികൾ ആലപിക്കുകയും അവിടുത്തേക്ക് ചുറ്റും അത്ഭുതകരമായ പൂമഴ വർഷിക്കുകയും ചെയ്തു. മൂന്നു ലോകങ്ങൾക്കും പരമമായ സംതൃപ്തി അനുഭവപ്പെട്ടു, പശുക്കൾ തങ്ങളുടെ പാലുകൊണ്ട് ഭൂമിയുടെ ഉപരിതലം നനച്ചു. നദികളിൽ പലതരം സ്വാദിഷ്ടമായ ദ്രാവകങ്ങൾ ഒഴുകി, മരങ്ങൾ തേൻ പ്രവഹിച്ചു, കൃഷി ചെയ്യാതെ തന്നെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ പാകമായി, മലകൾ അവയുടെ ഉള്ളിൽ ഒളിച്ചിരുന്ന രത്നങ്ങൾ പുറത്തുവിട്ടു. ഹേ കുരുവംശത്തിന്റെ പ്രിയപ്പെട്ട പരീക്ഷിത്തേ!, ശ്രീകൃഷ്ണന്റെ അഭിഷേകസമയത്ത്, ക്രൂരസ്വഭാവമുള്ളവർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും പൂർണ്ണമായും വൈരമനോഭാവമില്ലാതെയായി. പശുക്കളുടെയും ഗോപാലസമൂഹത്തിന്റെയും നാഥനായ ഗോവിന്ദനെ അഭിഷേകം ചെയ്ത ശേഷം, ഇന്ദ്രൻ ഭഗവാന്റെ അനുവാദം വാങ്ങുകയും, ദേവന്മാരാലും മറ്റും ചുറ്റപ്പെട്ട് അദ്ദേഹം തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.



ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

10:26 ശ്രീകൃഷ്ണമാഹാത്മ്യം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 26

ശ്രീകൃഷ്ണമാഹാത്മ്യം


ശുകദേവമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഗോവർദ്ധനപർവതം ഉയർത്തുന്നത് മുതലായ ശ്രീകൃഷ്ണന്റെ അത്ഭുതപ്രവൃത്തികൾ കണ്ടപ്പോൾ ഗോപന്മാർ സ്തബ്ധരാക്കപ്പെട്ടു. അവന്റെ ദിവ്യശക്തി മനസ്സിലാക്കാൻ കഴിയാതെ അവർ നന്ദമഹാരാജാവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.

ഗോപന്മാർ പറഞ്ഞു: ഹേ നന്ദമഹാരാജാവേ!, ഈ കുട്ടി ഇത്രയും അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സ്ഥിതിക്ക്, ഞങ്ങൾ സാധാരണക്കാരോടൊപ്പം അവനെന്തുകൊണ്ട് ജനിച്ചു? ഇങ്ങനെ ഒരു അത്ഭുതബാലന്റെ ജനനം ഞങ്ങൾക്കിടയിൽ എങ്ങനെ സാധ്യമാകും? വലിയൊരു ആന ഒരു താമരപ്പൂ എടുക്കുന്നതുപോലെ, ഈ ഏഴുവയസ്സുകാരൻ എങ്ങനെയാണ് ഇത്ര നിസ്സാരമായി ഗോവർദ്ധനമെന്ന ഈ മഹാമല ഒറ്റകൈകൊണ്ട് താങ്ങിനിർത്തിയത്? കണ്ണുതുറന്നിട്ടില്ലാത്ത ഒരു പിഞ്ചു കുഞ്ഞായിരിക്കുമ്പോൾ, അവൻ ശക്തയായ പൂതനയെന്ന രാക്ഷസിയുടെ മുലപ്പാൽ കുടിക്കുകയും, തുടർന്ന് കാലം ഒരാളുടെ യൗവനത്തെ വലിച്ചെടുക്കുന്നതുപോലെ, അവളുടെ ജീവവായുവും കൂടി വലിച്ചെടുത്തു. 

ഒരു നാളിൽ, വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ, ചെറിയ ഈ കൃഷ്ണൻ ഒരു വലിയ വണ്ടിക്കടിയിൽ കിടന്ന് കരയുകയും കാലുകൾ ഇളക്കി കളിക്കുകയും ചെയ്തു. ആ സമയം, അവൻ്റെ കാൽവിരലിന്റെ അറ്റം തട്ടിയതുകൊണ്ടുമാത്രം ആ വണ്ടി ഉയർന്നുപൊങ്ങി തകിടം മറിഞ്ഞ് തലകീഴായി നിലം പതിക്കുകയും ചെയ്തു. ഒരു വയസ്സായപ്പോൾ, ശാന്തമായി ഇരിക്കുകയായിരുന്ന അവനെ തൃണാവർത്തൻ എന്ന അസുരൻ ആരും കാണാതെ എടുത്ത് ആകാശത്തേക്ക് കൊണ്ടുപോയി. എന്നാൽ ഉണ്ണികൃഷ്ണൻ ആ അസുരന്റെ കഴുത്തിൽ അമർത്തി പിടിച്ച് അവന് കഠിനമായ വേദനയുണ്ടാക്കുകയും ശ്വാസം മുട്ടിക്കുകയും അങ്ങനെ അവനെ വധിക്കുകയും ചെയ്തു. ഒരിക്കൽ, വെണ്ണ മോഷ്ടിച്ചതിന് അവന്റെ അമ്മ അവനെ ഒരു ഉരലിൽ കയർകൊണ്ട് കെട്ടിയിട്ടു. എന്നിട്ട്, അവൻ ഇഴഞ്ഞുനീങ്ങി ആ ഉരലിനെ രണ്ടു അർജ്ജുന മരങ്ങൾക്കിടയിലൂടെ വലിച്ചിഴയ്ക്കുകയും അവയെ കടപുഴക്കി വീഴ്ത്തുകയും ചെയ്തു.

മറ്റൊരു സമയം, കൃഷ്ണൻ ബലരാമനോടും ഗോപാലന്മാരോടുമൊപ്പം കാട്ടിൽ പശുക്കിടാങ്ങളെ മേയ്ക്കുന്ന സമയത്ത്, ബകൻ എന്ന ഒരസുരൻ കൃഷ്ണനെ കൊല്ലാനായി വന്നു. എന്നാൽ കൃഷ്ണൻ ഈ ശത്രുവായ അസുരന്റെ വായിൽ പിടിച്ച് അവനെ രണ്ടായി കീറിക്കളഞ്ഞു. കൃഷ്ണനെ കൊല്ലാനാഗ്രഹിച്ചുകൊണ്ട്, വത്സൻ എന്ന മറ്റൊരസുരൻ ഒരു പശുക്കിടാവിന്റെ രൂപത്തിൽ കൃഷ്ണന്റെ പശുക്കിടാക്കൾക്കിടയിൽ പ്രവേശിച്ചു. എന്നാൽ കൃഷ്ണൻ ആ അസുരനെ കൊന്നശേഷം, അവന്റെ ശരീരം ഉപയോഗിച്ച് കപിത്ഥകായ്കൾ മരങ്ങളിൽ നിന്ന് അടിച്ച് വീഴ്ത്തുന്ന കളി ആസ്വദിച്ചു.

പിന്നൊരു ദിവസം, ബലരാമനോടൊപ്പം കൃഷ്ണൻ കാട്ടിൽ മാടുകളെ മേയ്ക്കുന്ന സമയത്ത് കഴുതയുടെ രൂപത്തിലുള്ള ധേനുകാസുരനെയും അവന്റെ എല്ലാ കൂട്ടുകാരെയും കൊന്നൊടുക്കി, അങ്ങനെ നിറയെ പനമ്പഴങ്ങളുള്ള താലവനം സുരക്ഷിതമാക്കി. ഭയങ്കരനായ പ്രലംബൻ എന്ന അസുരനെ ശക്തനായ ബലരാമനെക്കൊണ്ട് കൊല്ലിച്ച ശേഷം, കൃഷ്ണൻ വ്രജത്തിലെ ഗോപാലന്മാരെയും അവരുടെ മൃഗങ്ങളെയും ഒരു കാട്ടുതീയിൽ നിന്ന് രക്ഷിച്ചു. ഏറ്റവും വിഷമുള്ള കാളിയൻ എന്ന സർപ്പത്തെ കൃഷ്ണൻ ശിക്ഷിക്കുകയും, അവനെ വിനയം പഠിപ്പിച്ച ശേഷം യമുനാനദിയിലെ ആ തടാകത്തിൽനിന്ന് ബലമായി ഓടിക്കുകയും ചെയ്തു. ഇപ്രകാരം ആ നദിയിലെ ജലത്തെ അസുരന്റെ ശക്തിയേറിയ വിഷത്തിൽ നിന്ന് ഭഗവാൻ മുക്തമാക്കി. പ്രിയ നന്ദാ, ഞങ്ങൾക്കും വ്രജത്തിലെ മറ്റ് എല്ലാ നിവാസികൾക്കും നിങ്ങളുടെ മകനോടുള്ള ഈ അചഞ്ചലമായ സ്നേഹം ഉപേക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അതുപോലെ, അവന് ഞങ്ങളോട് ഇത്ര സ്വാഭാവികമായ ആകർഷണം തോന്നുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഈ കുട്ടിക്ക് ഏഴ് വയസ്സ് മാത്രമേയുള്ളൂ പ്രായം, മറുവശത്ത് അവൻ വലിയ ഗോവർദ്ധനഗിരി എടുത്തുയർത്തുന്നത് ഞങ്ങൾ കാണുന്നു. അതുകൊണ്ട്, വ്രജരാജാവേ, നിങ്ങളുടെ മകനെക്കുറിച്ച് ഞങ്ങൾക്ക് സംശയമുണ്ടാകുന്നു.

നന്ദമഹാരാജാവ് മറുപടി പറഞ്ഞു: ഹേ ഗോപന്മാരേ!, എൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, എൻ്റെ മകനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടട്ടെ. കുറച്ചുകാലം മുമ്പ് ഗർഗ്ഗമുനി ഈ കുട്ടിയെക്കുറിച്ച് എന്നോട് ഇപ്രകാരം സംസാരിച്ചിരുന്നു.

ഗർഗ്ഗമുനി പറഞ്ഞിരുന്നു: നിങ്ങളുടെ മകൻ കൃഷ്ണൻ ഓരോ യുഗത്തിലും അവതാരമായി വരുന്നു. മുൻപ് അവൻ വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർണ്ണങ്ങൾ സ്വീകരിച്ചു, ഇപ്പോൾ അവൻ കറുപ്പ് കലർന്ന നിറത്തിൽ അവതരിച്ചിരിക്കുന്നു. പല കാരണങ്ങൾകൊണ്ടും, നിങ്ങളുടെ ഈ സുന്ദരനായ മകൻ മുൻപ് വസുദേവരുടെ മകനായും ചിലപ്പോൾ അവതരിച്ചിട്ടുണ്ട്. അതുകൊണ്ട്, പണ്ഡിതന്മാർ ചിലപ്പോൾ ഈ കുട്ടിയെ വാസുദേവൻ എന്നും വിളിക്കാറുണ്ട്. നിങ്ങളുടെ ഈ മകന് അവന്റെ ദിവ്യഗുണങ്ങൾക്കും പ്രവൃത്തികൾക്കും അനുസൃതമായി നിരവധി രൂപങ്ങളും നാമങ്ങളുമുണ്ട്. ഇവയെല്ലാം എനിക്കറിയാം, പക്ഷേ സാധാരണക്കാർക്ക് അവ മനസ്സിലാകുന്നില്ല. ഗോകുലത്തിലെ ഗോപന്മാരുടെ ദിവ്യമായ ആനന്ദം വർദ്ധിപ്പിക്കാനായി, ഈ കുട്ടി നിങ്ങൾക്ക് വേണ്ടി എപ്പോഴും മംഗളകരമായ കാര്യങ്ങൾ ചെയ്യും. അവന്റെ കൃപയാൽ മാത്രം നിങ്ങൾ എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യും. ഹേ നന്ദമഹാരാജാവേ!, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, ഭരണത്തിൽ ക്രമക്കേടുണ്ടാവുകയും, കഴിവില്ലാത്ത ഭരണം നിലനിൽക്കുകയും, ഇന്ദ്രൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, കള്ളന്മാർ സത്യസന്ധരെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തപ്പോൾ, ഈ കുട്ടി ദുഷ്ടന്മാരെ നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് അഭിവൃദ്ധി നൽകാനും വേണ്ടി അവതരിച്ചു.

എപ്പോഴും വിഷ്ണുഭഗവാൻ കൂടെയുള്ളതിനാൽ ദേവന്മാരെ അസുരന്മാർക്ക് ഉപദ്രവിക്കാൻ കഴിയില്ല. അതുപോലെ, എല്ലാ മംഗളങ്ങളുമുണ്ടാക്കുന്ന കൃഷ്ണനോട് ബന്ധമുള്ള ഒരു വ്യക്തിയെയും അല്ലെങ്കിൽ കൂട്ടത്തെയും ശത്രുക്കൾക്ക് തോൽപ്പിക്കാനാവില്ല. അതുകൊണ്ട്, ഹേ നന്ദമഹാരാജാവേ!, നിങ്ങളുടെ ഈ കുട്ടി നാരായണന് തുല്യനാണ്. അവന്റെ ദിവ്യഗുണങ്ങളിലും, ഐശ്വര്യത്തിലും, പേരിലും, പ്രശസ്തിയിലും, സ്വാധീനത്തിലും അവൻ തീർച്ചയായും നാരായണനെപ്പോലെയാണ്. അതിനാൽ അവന്റെ പ്രവൃത്തികളിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. 

നന്ദരാജാവ്ഹേ പറഞ്ഞു: ഗോപന്മാരേ!, അങ്ങേനെ, ഗർഗ്ഗഋഷി ഈ വാക്കുകൾ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങളെ കഷ്ടപ്പാടുകളിൽ നിന്ന് അകറ്റിനിർത്തുന്ന ഈ കൃഷ്ണൻ യഥാർത്ഥത്തിൽ നാരായണഭഗവാന്റെ ഒരവതാരം തന്നെയാണെന്ന് ഞാനും ചിന്തിക്കാൻ തുടങ്ങി.

ശ്രീ ശുകബ്രഹ്മർഷി തുടർന്നു: നന്ദമഹാരാജാവ് ഗർഗ്ഗമുനിയുടെ വാക്കുകൾ വിവരിക്കുന്നത് കേട്ടപ്പോൾ വൃന്ദാവനത്തിലെ നിവാസികൾക്ക് ഉണർവുണ്ടായി. അവരുടെ ആശയക്കുഴപ്പം നീങ്ങുകയും, അവർ നന്ദനെയും കൃഷ്ണഭഗവാനെയും വലിയ ബഹുമാനത്തോടെ ആരാധിക്കുകയും ചെയ്തു.

ഇന്ദ്രൻ്റെ യാഗം മുടങ്ങിയപ്പോൾ അവൻ കോപിക്കുകയും, ഇടിയോടും ശക്തമായ കാറ്റോടും കൂടി ഗോകുലത്തിൽ മഴയും ആലിപ്പഴവർഷവും ഉണ്ടാക്കുകയും ചെയ്തു. ഇത് അവിടെയുള്ള ഗോപന്മാർക്കും മൃഗങ്ങൾക്കും സ്ത്രീകൾക്കും വലിയ ദുരിതമുണ്ടാക്കി. തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവരുടെ ഈ അവസ്ഥ കണ്ടപ്പോൾ, സ്വതവേ കരുണാമയനായ കൃഷ്ണഭഗവാൻ പുഞ്ചിരിക്കുകയും, ഒരു കൊച്ചുകുട്ടി കളിക്കാൻ വേണ്ടി ഒരു കൂൺ കൈയ്യിലെടുക്കുന്നതുപോലെ ഒരു കൈകൊണ്ട് കൃഷ്ണൻ ഗോവർദ്ധനപർവ്വതം ഉയർത്തുകയും, ആ മല താങ്ങിപ്പിടിച്ചുകൊണ്ട് അവൻ ഗോപസമൂഹത്തെ സംരക്ഷിക്കുകയും ചെയ്തു. പശുക്കളുടെ നാഥനും ഇന്ദ്രന്റെ അഹങ്കാരം നശിപ്പിച്ചവനുമായ ആ ഗോവിന്ദൻ ഞങ്ങളിൽ പ്രസാദിക്കട്ടെ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...