ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 27
ഇന്ദ്രനും ഗോമാതാവ് സുരഭിയും ഭഗവാനെ സ്തുതിക്കുന്നു
താൻ ഭഗവാനോട് ചെയ്ത അപരാധത്തിൽ ഇന്ദ്രൻ വളരെയധികം ലജ്ജിച്ചു. ഒറ്റപ്പെട്ട ഒരിടത്ത് ഭഗവാനെ സമീപിച്ച ഇന്ദ്രൻ ആ കാൽക്കൽ വീഴുകയും സൂര്യനെപ്പോലെ തേജസ്സുറ്റ തന്റെ കിരീടം ഭഗവാന്റെ താമരപ്പാദങ്ങളിൽ വെക്കുകയും ചെയ്തു. സർവ്വശക്തനായ കൃഷ്ണന്റെ ദിവ്യശക്തിയെക്കുറിച്ച് മനസിലാക്കിയ ഇന്ദ്രൻ താൻ മൂന്നു ലോകങ്ങളുടെയും നാഥനാണ് എന്ന അഹങ്കാരത്തെ നീക്കി. കൈകൂപ്പി പ്രാർത്ഥനയോടെ ഇന്ദ്രൻ ഭഗവാനോട് ഇപ്രകാരം പറഞ്ഞു.
ഇന്ദ്രൻ പറഞ്ഞു: ഹേ കൃഷ്ണാ!, അങ്ങയുടെ ദിവ്യരൂപം ശുദ്ധമായ സത്ത്വഗുണത്തിന്റെ പ്രകടനമാണ്, മാറ്റമില്ലാത്തതാണ്, അറിവിനാൽ ശോഭിക്കുന്നതും രജോഗുണത്തിൽ നിന്നും തമോഗുണത്തിൽ നിന്നും മുക്തവുമാണ്. മായയെയും അജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള പ്രകൃതിഗുണങ്ങളുടെ ശക്തമായ പ്രവാഹം അങ്ങയിൽ നിലനിൽക്കുന്നില്ല. മുൻ ജന്മത്താൽ ഈ ജീവനെ പിടികൂടിയിരിക്കുന്നുതും അതേസമയം, ഈ ജന്മത്തിലെ ബന്ധനത്താൽ വീണ്ടും കുടുങ്ങാൻ കാരണമാകുന്നതുമായ അത്യാഗ്രഹം, കാമം, കോപം, അസൂയ തുടങ്ങിയ അജ്ഞനജമായ ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അങ്ങയിൽ എങ്ങനെ നിലനിൽക്കും? എന്നിട്ടും പരമമായ ഭഗവാൻ എന്ന നിലയിൽ, ധാർമിക തത്വങ്ങൾ സംരക്ഷിക്കാനും ദുഷ്ടരെ നിയന്ത്രിക്കാനും അങ്ങ് അവർക്ക് ശിക്ഷ നൽകുന്നു.
അങ്ങ് ഈ പ്രപഞ്ചം മുഴുവന്റെയും പിതാവും ആത്മീയഗുരുവുമാണ്, അതിന്റെ പരമമായ നിയന്താവുമാണ്. അങ്ങ് കീഴടക്കാനാവാത്ത കാലമാണ്, പാപികൾക്ക് അവരുടെ നന്മയ്ക്കായി ശിക്ഷ നൽകുന്നു. തീർച്ചയായും, അങ്ങയുടെ സ്വന്തം ഇച്ഛാശക്തിയാൽ തിരഞ്ഞെടുത്ത വിവിധ അവതാരങ്ങളിൽ, ഈ ലോകത്തിന്റെ അധിപന്മാരായി സ്വയം കരുതുന്നവരുടെ മിഥ്യാഭിമാനം നീക്കം ചെയ്യാൻ അങ്ങ് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. ലോകനാഥന്മാരെന്ന് അഹങ്കരിക്കുന്ന എന്നെപ്പോലുള്ള മൂഢന്മാർപോലും, കാലത്തെപ്പോലും ഭയപ്പെടാത്ത അങ്ങയെ കാണുമ്പോൾ, അവരുടെ അഹങ്കാരം വേഗത്തിൽ ഉപേക്ഷിച്ച് ആത്മീയമായി പുരോഗമിക്കുന്നവരുടെ പാത നേരിട്ട് സ്വീകരിക്കുന്നു. അതിനാൽ, ദുഷ്ടരെ ഉപദേശിക്കാൻ വേണ്ടി മാത്രമാണ് അങ്ങ് ശിക്ഷി വിധിക്കുന്നത്. എന്റെ ഭരണശക്തിയിലുള്ള അഹങ്കാരത്തിൽ മുഴുകി, അങ്ങയുടെ മഹത്വം അറിയാതെ ഞാൻ അങ്ങയോട് അപരാധം ചെയ്തു. ഹേ ഭഗവാനേ!, അങ്ങ് എന്നോട് ക്ഷമിക്കണമേ!. എന്റെ ബുദ്ധിക്ക് തെറ്റ് പറ്റിപ്പോയി, എന്നാൽ എന്റെ ബോധം ഒരിക്കലും ഇത്രയും അശുദ്ധമാകാതിരിക്കട്ടെ.
ഹേ ദിവ്യനായ ഭഗവാനേ!, ഭൂമിയെ ഭാരപ്പെടുത്തുകയും നിരവധി ഭയങ്കരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന യുദ്ധപ്രഭുക്കന്മാരെ നശിപ്പിക്കാൻ അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു. ഹേ ഭഗവാനേ!, അവിടുത്തെ താമരപ്പാദങ്ങളെ ശ്രദ്ധയോടും ഭക്തിയോടും സേവിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടിയും അങ്ങ് ഒരേ സമയം പ്രവർത്തിക്കുന്നു. സർവ്വവ്യാപിയും എല്ലാവരുടെയും ഹൃദയങ്ങളിൽ വസിക്കുന്നവനുമായ പരമപുരുഷോത്തമനായ അങ്ങയെ ഞാൻ നമസ്കരിക്കുന്നു. യാദവകുലത്തിന്റെ നായകനായ കൃഷ്ണാ!, അങ്ങേക്ക് എന്റെ നമസ്കാരം. അവിടുത്തെ ഭക്തരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ദിവ്യശരീരം സ്വീകരിക്കുന്നവനും, അവിടുത്തെ രൂപം ശുദ്ധമായ ബോധമായവനും, എല്ലാമെല്ലാമായവനും, എല്ലാറ്റിന്റെയും ബീജവും എല്ലാ ജീവികളുടെയും ആത്മാവുമായ നിന്തിരുവടിയെ ഞാൻ നമസ്കരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഭഗവാനേ!, എന്റെ യാഗം തടസ്സപ്പെട്ടപ്പോൾ മിഥ്യാഭിമാനം കാരണം എനിക്ക് അതിയായ കോപം വന്നു. അങ്ങനെ ശക്തമായ മഴയും കാറ്റും പെയ്യിച്ഛ് അവിടുത്തെ ഗോപാലസമൂഹത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഹേ ഭഗവാനേ,! എന്റെ മിഥ്യാഭിമാനം തകർത്ത്, വൃന്ദാവനത്തെ ശിക്ഷിക്കാനുള്ള എന്റെ ശ്രമത്തെ പരാജയപ്പെടുത്തി, അങ്ങ് എന്നോട് കരുണ കാണിച്ചിരിക്കുന്നു. പരമമായ ഭഗവാനും ആത്മീയഗുരുവുമായ അങ്ങയിൽ ഞാൻ ഇപ്പോൾ അഭയം തേടിയിരിക്കുന്നു.
ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജാവേ! ഇന്ദ്രനാൽ ഇങ്ങനെ സ്തുതിക്കപ്പെട്ടപ്പോൾ, പുരുഷോത്തമനായ ശ്രീകൃഷ്ണൻ പുഞ്ചിരിക്കുകയും തുടർന്ന് മേഘങ്ങളെപ്പോലെ മുഴങ്ങുന്ന സ്വരത്തിൽ അദ്ദേഹത്തോട് ഇപ്രകാരം സംസാരിക്കുകയും ചെയ്തു.
പരമപുരുഷോത്തമൻ പറഞ്ഞു: എന്റെ പ്രിയപ്പെട്ട ഇന്ദ്രാ!, നിന്നോടുള്ള കരുണയാലാണ് ഞാൻ നിനക്കുവേണ്ടിയുള്ള യാഗം തടഞ്ഞത്. സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ ഐശ്വര്യത്താൽ നീ വളരെയധികം ലഹരിയിലായിരുന്നു, നീ എന്നെ എപ്പോഴും ഓർക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും ലഹരിയിൽ അന്ധനായ ഒരു മനുഷ്യന്, തന്റെ അടുത്ത് നിൽക്കുന്ന എന്നെ കാണാൻ കഴിയില്ല. അവന്റെ യഥാർത്ഥ ക്ഷേമം ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ ഭൗതികഭാഗ്യമുള്ള ആ സ്ഥാനത്തുനിന്ന് ഞാൻ അവനെ വലിച്ചിറക്കും. ഇന്ദ്രാ!, നീ പോകുക. എന്റെ ആജ്ഞ നടപ്പിലാക്കുകയും സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ സ്ഥാനത്ത് തുടരുകയും ചെയ്യുക. എന്നാൽ മിഥ്യാഭിമാനം ഇല്ലാതെ വിവേകിയായിരിക്കുക.
രാജൻ!, അതിനുശേഷം, സുരഭി മാതാവ്, തന്റെ സന്തതികളായ പശുക്കളോടൊപ്പം ശ്രീകൃഷ്ണനെ നമസ്കരിച്ചു. ആദരവോടെ അവിടുത്തെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആ സൗമ്യയായ മാതാവ്, ഒരു ഇടയബാലന്റെ രൂപത്തിൽ മുന്നിൽ നിൽക്കുന്ന പരമപുരുഷോത്തമനോട് സംസാരിച്ചു.
സുരഭി മാതാവ് പറഞ്ഞു: ഹേ കൃഷ്ണാ!, കൃഷ്ണാ!, യോഗികളിൽ വെച്ച് ഏറ്റവും മഹാനായവനേ! ഹേ പ്രപഞ്ചത്തിന്റെ ആത്മാവും ഉറവിടവുമായവനേ! അങ്ങ് ലോകത്തിന്റെ നാഥനാണ്, അവിടുത്തെ കൃപയാൽ, ഹേ അച്യുത!, അവിടുത്തെ ഞങ്ങൾക്ക് നാഥനായി ലഭിച്ചിരിക്കുന്നു. അങ്ങ് ഞങ്ങളുടെ ആരാധനാമൂർത്തിയാണ്. അതിനാൽ, ഹേ പ്രപഞ്ചനാഥാ!, പശുക്കൾക്കും ബ്രാഹ്മണർക്കും ദേവന്മാർക്കും മറ്റെല്ലാസജ്ജനങ്ങൾക്കുംവേണ്ടി അങ്ങ് ഞങ്ങളുടെ ഇന്ദ്രനായി ഭവിക്കണമേ. ബ്രഹ്മാവിന്റെ ആജ്ഞപ്രകാരം ഞങ്ങൾ അവിടുത്തെ ഇന്ദ്രനായി അഭിഷേകം ചെയ്യുന്നതിനുള്ള സ്നാനം നടത്താം. ഹേ പ്രപഞ്ചത്തിന്റെ ആത്മാവേ!, ഭൂമിയുടെ ഭാരം കുറയ്ക്കുന്നതിനായി അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു.
ശുകദേവൻ വീണ്ടും പറഞ്ഞു: രാജാവേ! ഇങ്ങനെ ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ച ശേഷം, സുരഭി മാതാവ് തന്റെ സ്വന്തം പാലുകൊണ്ട് ഭഗവാന് അഭിഷേകം ചെയ്തു, അദിതിയുടെയും മറ്റ് ദേവമാതാക്കളുടെയും നിർദ്ദേശപ്രകാരം ഇന്ദ്രൻ, തന്റെ വാഹനമായ ഐരാവതത്തിന്റെ തുമ്പിക്കൈയിൽ സ്വർഗ്ഗീയ ഗംഗാജലം കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അങ്ങനെ, ദേവന്മാരുടെയും മഹർഷിമാരുടെയും അകമ്പടിയോടെ, ഇന്ദ്രൻ ദശാർഹന്റെ വംശജനായ ശ്രീകൃഷ്ണനെ കിരീടം ധരിപ്പിക്കുകയും ഗോവിന്ദൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുംബുരു, നാരദൻ, മറ്റ് ഗന്ധർവന്മാർ, വിദ്യാധരന്മാർ, സിദ്ധന്മാർ, ചാരണന്മാർ എന്നിവർ ലോകം മുഴുവൻ ശുദ്ധീകരിക്കുന്ന ഹരിയുടെ മഹത്വങ്ങൾ പാടാൻ അവിടെയെത്തി. ദേവന്മാരുടെ ഭാര്യമാർ സന്തോഷവതികളായി ഭഗവാന്റെ ബഹുമാനാർത്ഥം ഒരുമിച്ച് നൃത്തം ചെയ്തു. ദേവന്മാർ ഭഗവാന്റെ സ്തുതികൾ ആലപിക്കുകയും അവിടുത്തേക്ക് ചുറ്റും അത്ഭുതകരമായ പൂമഴ വർഷിക്കുകയും ചെയ്തു. മൂന്നു ലോകങ്ങൾക്കും പരമമായ സംതൃപ്തി അനുഭവപ്പെട്ടു, പശുക്കൾ തങ്ങളുടെ പാലുകൊണ്ട് ഭൂമിയുടെ ഉപരിതലം നനച്ചു. നദികളിൽ പലതരം സ്വാദിഷ്ടമായ ദ്രാവകങ്ങൾ ഒഴുകി, മരങ്ങൾ തേൻ പ്രവഹിച്ചു, കൃഷി ചെയ്യാതെ തന്നെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ പാകമായി, മലകൾ അവയുടെ ഉള്ളിൽ ഒളിച്ചിരുന്ന രത്നങ്ങൾ പുറത്തുവിട്ടു. ഹേ കുരുവംശത്തിന്റെ പ്രിയപ്പെട്ട പരീക്ഷിത്തേ!, ശ്രീകൃഷ്ണന്റെ അഭിഷേകസമയത്ത്, ക്രൂരസ്വഭാവമുള്ളവർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും പൂർണ്ണമായും വൈരമനോഭാവമില്ലാതെയായി. പശുക്കളുടെയും ഗോപാലസമൂഹത്തിന്റെയും നാഥനായ ഗോവിന്ദനെ അഭിഷേകം ചെയ്ത ശേഷം, ഇന്ദ്രൻ ഭഗവാന്റെ അനുവാദം വാങ്ങുകയും, ദേവന്മാരാലും മറ്റും ചുറ്റപ്പെട്ട് അദ്ദേഹം തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>

.jpg)