2025 ഡിസംബർ 10, ബുധനാഴ്‌ച

10:23 ഭഗവാൻ ശ്രീകൃഷ്ണൻ ബ്രാഹ്മണപത്നിമാർക്ക് അനുഗ്രഹം ചൊരിയുന്നു.

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 23

ഭഗവാൻ ശ്രീകൃഷ്ണൻ ബ്രാഹ്മണപത്നിമാർക്ക് അനുഗ്രഹം ചൊരിയുന്നു.


രാജാവേ!, അങ്ങനെ യമുനയുടെ തീരത്ത് പൈക്കളെ മേച്ചുകൊണ്ടിരുന്ന ഗോപന്മാർക്ക് വിശപ്പനുഭവപ്പെട്ടു. അവർ പറഞ്ഞു: ഹേ രാമാ!, ഹേ കൃഷ്ണാ!, ഞങ്ങൾക്ക് വിശക്കുന്നു, അതിനൊരു പരിഹാരം കാണണം.

ശുകദേവൻ പറഞ്ഞു: ഗോപാലന്മാരാൽ ഇപ്രകാരം അപേക്ഷിക്കപ്പെട്ടപ്പോൾ, ദേവകീപുത്രനായ പരമപുരുഷൻ, ആ പ്രദേശത്തെ ബ്രാഹ്മണപത്നിമാരായ തന്റെ ചില ഭക്തരെ സന്തോഷിപ്പിക്കാനായി മനസ്സിലുറച്ച് ഇപ്രകാരം മറുപടി പറഞ്ഞു: 

ശ്രീകൃഷ്ണൻ പറഞ്ഞു: ഗോപന്മാരേ!, ഇവിടെ അടുത്ത് ഒരു യാഗം നടക്കുന്നുണ്ട്. നിങ്ങൾ ആ യാഗശാലയിലേക്ക് പോവുക. അവിടെ വേദവിധികൾ പഠിച്ച ഒരുകൂട്ടം ബ്രാഹ്മണർ സ്വർഗ്ഗം നേടുന്നതിനായി "ആംഗിരസം" എന്ന യാഗം ചെയ്യുകയാണ്. നിങ്ങൾ അവിടെ ചെന്ന് അല്പം ഭക്ഷണം ചോദിക്കുക. എന്റെ ജ്യേഷ്ഠനായ ബലരാമന്റെ പേരും എന്റെ പേരും അവരോട് പറയുക, ഞങ്ങളാണ് നിങ്ങളെ അയച്ചതെന്നും വിശദീകരിക്കുക.

അങ്ങനെ പരമപുരുഷനായ ഭഗവാൻ നിർദ്ദേശിച്ചതനുസരിച്ച് ഗോപാലന്മാർ അവിടെ ചെന്ന് തങ്ങളുടെ അപേക്ഷ ആ ബ്രാഹ്മണരെ അറിയിച്ചു. അവർ കൈകൂപ്പി ബ്രാഹ്മണരുടെ മുന്നിൽ നിന്നു, എന്നിട്ട് സാഷ്ടാംഗം പ്രണമിച്ച് ആദരവ് പ്രകടിപ്പിച്ചു. 

ഗോപാലന്മാർ പറഞ്ഞു: ഹേ ഭൂസുരന്മാരേ, ഞങ്ങൾ ഗോപാലന്മാരാണ്, ഭഗവാൻ ശ്രീകൃഷ്ണന്റെ ആജ്ഞ നിറവേറ്റുന്നവരാണ്. ബലരാമനാണ് ഞങ്ങളെ ഇവിടേയ്ക്കയച്ചത്. നിങ്ങൾക്കെല്ലാവർക്കും നല്ലതുവരട്ടെ! എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. രാമനും അച്യുതനും ഇവിടെ അടുത്തുതന്നെ തങ്ങളുടെ പശുക്കളെ മേയ്ക്കുകയാണ്. അവർക്ക് വിശക്കുന്നു, കുറച്ച് ഭക്ഷണം അവർക്ക് നൽകണമെന്ന് അപേക്ഷിക്കുവാനാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അതുകൊണ്ട്, ഹേ ബ്രാഹ്മണരേ!, നിങ്ങൾ ധർമജ്ഞരിൽ മികച്ചവരാണ്. ആയതിനാൽ അവർക്ക് അല്പം ഭക്ഷണം നൽകുക. യാഗം ചെയ്യുന്നയാൾ ദീക്ഷ സ്വീകരിക്കുന്നതിനും മൃഗബലി നടത്തുന്നതിനും ഇടയിലുള്ള സമയം ഒഴികെ, ദീക്ഷ സ്വീകരിച്ചവർക്ക് പോലും ഭക്ഷണം കഴിക്കാമെന്നാണ് പ്രമാണം, സൗത്രാമണി ഒഴികെയുള്ള യാഗങ്ങളിലാണെങ്കിൽ.

രാജൻ!, ആ ബ്രാഹ്മണർ ഗോപബാലന്മാരുടെ ഈ അപേക്ഷ കേട്ടെങ്കിലും അത് ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. വാസ്തവത്തിൽ, അവർ ആഗ്രഹങ്ങൾ നിറഞ്ഞവരും വിപുലമായ ആചാരങ്ങളിൽ കുടുങ്ങിയവരുമായിരുന്നു. വേദജ്ഞാനത്തിൽ തങ്ങൾ മുന്നിലാണെന്ന് നടിച്ചെങ്കിലും അവർ യഥാർത്ഥത്തിൽ അനുഭവപരിചയമില്ലാത്ത മൂഢന്മാരായിരുന്നു. യാഗത്തിന്റെ ഘടകങ്ങളായ സ്ഥലം, സമയം, സാധനസാമഗ്രികൾ, മന്ത്രങ്ങൾ, ആചാരങ്ങൾ, പുരോഹിതന്മാർ, അഗ്നികൾ, ദേവന്മാർ, യാഗം ചെയ്യുന്നയാൾ, ഹോമം, യാഗഫലങ്ങൾ എന്നിവയെല്ലാം ഭഗവാന്റെ ഐശ്വര്യത്തിന്റെ വശങ്ങളായിരിക്കെ, ബ്രാഹ്മണർ തങ്ങളുടെ വികലമായ ബുദ്ധി കാരണം ഭഗവാൻ ശ്രീകൃഷ്ണനെ ഒരു സാധാരണ മനുഷ്യനായി കണ്ടു. അദ്ദേഹം പരമമായ സത്യവും, ഭൗതിക ഇന്ദ്രിയങ്ങൾക്ക് സാധാരണയായി ഗ്രഹിക്കാൻ കഴിയാത്ത സാക്ഷാൽ ഭഗവാനുമാണെന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. അങ്ങനെ ഈ മർത്യശരീരത്തോടുള്ള തെറ്റായ താദാത്മ്യം കാരണം ആശയക്കുഴപ്പത്തിലായ അവർ അദ്ദേഹത്തിന് ശരിയായ ആദരവ് നൽകിയില്ല. ആ ബ്രാഹ്മണർ ബാലന്മാരുടെ അപേക്ഷയിൽ 'അതെ' എന്നോ 'ഇല്ല' എന്നോ പോലും മറുപടി പറയാതിരുന്നപ്പോൾ, ഹേ ശത്രുനാശകാ!, ഗോപാലന്മാർ നിരാശരായി കൃഷ്ണന്റെയും രാമന്റെയും അടുത്തേക്ക് മടങ്ങിപ്പോവുകയും നടന്നതെല്ലാം അവരെ അറിയിക്കുകയും ചെയ്തു.

സംഭവിച്ചതെല്ലാം കേട്ടപ്പോൾ, ഈ പ്രപഞ്ചത്തിന്റെ നാഥനായ ഭഗവാൻ ചിരിച്ചു. തുടർന്ന് അദ്ദേഹം വീണ്ടും ഗോപാലന്മാരോട് സംസാരിച്ചു, ഈ ലോകത്തിൽ മനുഷ്യർ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് അവരെ കാണിച്ചുകൊടുത്തു.

ശ്രീകൃഷ്ണൻ പറഞ്ഞു: കൂട്ടുകാരേ!, ഇനി നിങ്ങൾ ചെന്ന് ഞാൻ സങ്കർഷണനോടൊപ്പം ഇവിടെ വന്നിട്ടുണ്ടെന്ന് ആ ബ്രാഹ്മണരുടെ പത്നിമാരോട് പറയുക. അവർ തീർച്ചയായും നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം നൽകും, കാരണം അവർക്ക് എന്നോട് വളരെ വാത്സല്യമുണ്ട്, അവരുടെ ബുദ്ധി എന്നിൽ അധിഷ്ഠിതമായാണ്  കുടികൊള്ളുന്നത്.

തുടർന്ന് ഗോപാലന്മാർ ബ്രാഹ്മണപത്നിമാർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി. മനോഹരമായ ആഭരണങ്ങളാൽ അണിഞ്ഞൊരുങ്ങി ആ സ്ത്രീകളെ അവിടെ വെച്ച് അവർ കണ്ടു. അവരെ വണങ്ങിയതിന് ശേഷം, ആ കുട്ടികൾ എല്ലാ വിനയത്തോടെയുംകൂടി അവരോട് സംസാരിച്ചു.

ഗോപാലന്മാർ പറഞ്ഞു: ഹേ വിദ്വാന്മാരായ ബ്രാഹ്മണരുടെ പത്നിമാരേ, നിങ്ങൾക്ക് ഞങ്ങളുടെ നമസ്കാരം. ഞങ്ങളുടെ വാക്കുകൾ ദയവായി ശ്രദ്ധിക്കുക. ഇവിടെനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്തുകൂടി കടന്നുപോകുന്ന ഭഗവാൻ ശ്രീകൃഷ്ണനാണ് ഞങ്ങളെ ഇവിടേയ്ക്ക് അയച്ചത്. അദ്ദേഹം ഗോപാലന്മാരുമായും ബലരാമനുമായും പശുക്കളെ മേയ്ച്ചുകൊണ്ട് വളരെ ദൂരം സഞ്ചരിച്ചു. ഇപ്പോൾ അവിടുത്തേക്ക് വിശക്കുന്നു, അതിനാൽ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിക്കാൻ കുറച്ച് ഭക്ഷണം നൽകണം.

ഹേ പരീക്ഷിത്ത് രാജൻ!, ആ ബ്രാഹ്മണപത്നിമാർ എപ്പോഴും കൃഷ്ണനെ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നവരായിരുന്നു, കാരണം അവിടുത്തെക്കുറിച്ചുള്ള വർണ്ണനകളിൽ അവരുടെ മനസ്സ് നിമഗ്നമായിരുന്നു. അതിനാൽ, അദ്ദേഹം വന്നിട്ടുണ്ടെന്ന് കേട്ട ഉടൻ അവർക്ക് വലിയ ആവേശം തോന്നി. നല്ല രുചിയും സുഗന്ധവുമുള്ള നാല് തരം ഭക്ഷണങ്ങൾ വലിയ പാത്രങ്ങളിൽ എടുത്ത്, എല്ലാ സ്ത്രീകളും ഒരുമിച്ച് ഭഗവാനെ കാണാൻ പുറപ്പെട്ടു, നദികൾ കടലിലേക്ക് ഒഴുകുന്നതുപോലെ. തങ്ങളുടെ ഭർത്താക്കന്മാരും സഹോദരന്മാരും പുത്രന്മാരും മറ്റ് ബന്ധുക്കളും പോകരുതെന്ന് വിലക്കിയെങ്കിലും, ഭഗവാന്റെ ദിവ്യഗുണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞതിലൂടെ വളർന്നുണ്ടായ ഭഗവദ്ദർശനത്തിനുവേണ്ടിയുള്ള അവരുടെ പ്രതീക്ഷ വിജയിച്ചു. യമുനാനദിക്കരയിൽ, അശോകമരങ്ങളുടെ മൊട്ടുകൾ കൊണ്ട് അലങ്കരിച്ച ഒരു തോട്ടത്തിൽ, ഗോപാലന്മാരുടെയും ജ്യേഷ്ഠനായ ബലരാമന്റെയും അകമ്പടിയോടെ നടന്നുപോകുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു. അദ്ദേഹത്തിന്റെ നിറം കാർമേഘനീലയായിരുന്നു, വസ്ത്രത്തിന് സ്വർണ്ണനിറവും. മയിൽപ്പീലിയും, പലനിറത്തിലുള്ള ധാതുക്കളും, പൂമൊട്ടുകളും, വനപുഷ്പങ്ങളും ഇലകളുടെ മാലയും ഒക്കെ അണിഞ്ഞ് ഭഗവാൻ ഒരു നൃത്തനാടകകലാകാരനെപ്പോലെ വേഷം ധരിച്ചിരുന്നു. ഒരു കൈ ഒരു കൂട്ടുകാരന്റെ തോളിൽ വെച്ച്, മറ്റേ കൈകൊണ്ട് അദ്ദേഹം ഒരു താമരപൂവ് കറക്കിക്കൊണ്ടിരുന്നു. താമരപ്പൂക്കൾ അദ്ദേഹത്തിന്റെ ചെവികളെ അലങ്കരിച്ചു, മുടി ആ സുന്ദരകപോലങ്ങളെ തൊട്ടുതഴുകിക്കിടന്നു. ആ മുഖപങ്കജത്തിൽ നറുചിരിയുമുണ്ടായിരുന്നു.

ഹേ രാജൻ!, ആ ബ്രാഹ്മണപത്നിമാർ തങ്ങളുടെ പ്രിയപ്പെട്ടവനായ കൃഷ്ണനെക്കുറിച്ച് വളരെക്കാലമായി കേട്ടിരുന്നു, അദ്ദേഹത്തിന്റെ മഹത്വങ്ങൾ അവരുടെ കാതുകൾക്ക് സ്ഥിരമായ അലങ്കാരങ്ങളായി മാറിയിരുന്നു. വാസ്തവത്തിൽ, അവരുടെ മനസ്സ് എപ്പോഴും ഭഗവാനിൽ മുഴുകിയിരുന്നു. തങ്ങളുടെ കണ്ണുകളിലൂടെ അവർ അദ്ദേഹത്തെ ഹൃദയങ്ങളിലേക്ക് പ്രവേശിപ്പിച്ചു, എന്നിട്ട് ഉള്ളിൽ വെച്ച് ആ സുന്ദരരൂപത്തെ ആലിംഗനം ചെയ്തു. ഇപ്രകാരം ഇത്രനാളും അവിടുത്തെ കാണാൻ കഴിഞ്ഞത്തിലുള്ള വേദന അവർ ഒടുവിൽ ഉപേക്ഷിച്ചു, യഥാർത്ഥത്തിൽ ഋഷിമാർ തങ്ങളുടെ അന്തരംഗബോധത്തെ ആശ്ലേഷിച്ചുകൊണ്ട് അഹങ്കാരത്തിന്റെ ഉത്കണ്ഠ ഉപേക്ഷിക്കുന്നതുപോലെയായിരുന്നു അത്. എല്ലാ ജീവികളുടെയും ചിന്തകൾക്ക് സാക്ഷിയായ ശ്രീകൃഷ്ണൻ, ആ സ്ത്രീകൾ എല്ലാ ലൗകിക പ്രതീക്ഷകളും ഉപേക്ഷിച്ച് തന്നെ കാണാൻ മാത്രമാണ് വന്നതെന്ന് മനസ്സിലാക്കി. അങ്ങനെ നിന്തിരുവടി പുഞ്ചിരിയോടെ അവരോട് ഇപ്രകാരം സംസാരിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: സ്വാഗതം, ഹേ ഏറ്റവും ഭാഗ്യവതികളായ സ്ത്രീകളേ!. ഇരിക്കുക, സുഖമായി ഇരിക്കുക. നിങ്ങൾക്ക് വേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും? നിങ്ങൾ എന്നെ കാണാൻ ഇവിടെ വന്നത് വളരെ ഉചിതമാണ്. തങ്ങളുടെ യഥാർത്ഥ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞിട്ടുള്ളവർ  തീർച്ചയായും എന്നിൽ നേരിട്ട് അവിച്ഛിന്നമായ നിസ്സ്വാർത്ഥ ഭക്തിസേവനം ചെയ്യുന്നു, കാരണം ഞാൻ ആത്മാവിന് ഏറ്റവും പ്രിയപ്പെട്ടവനാണ്. ആത്മാവിനോടുള്ള ബന്ധം മൂലമാണ് ഒരാളുടെ പ്രാണൻ, ബുദ്ധി, മനസ്സ്, സുഹൃത്തുക്കൾ, ശരീരം, ഭാര്യ, കുട്ടികൾ, സമ്പത്ത് തുടങ്ങിയവ പ്രിയങ്കരമാകുന്നത്. അതുകൊണ്ട് സ്വന്തം ആത്മാവിനേക്കാൾ പ്രിയപ്പെട്ട മറ്റെന്താണ് ഉണ്ടാവുക? നിങ്ങൾ യാഗശാലയിലേക്ക് മടങ്ങിപ്പോകണം, കാരണം നിങ്ങളുടെ ഭർത്താക്കന്മാരായ ബ്രാഹ്മണർ ഗൃഹസ്ഥരാണ്, അവരുടെ യാഗങ്ങൾ പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട്.

രാജാവേ!, ഇപ്രകാരം ഭഗവാന്റെ തിരുവായ്മൊഴി കേട്ട ബ്രാഹ്മണപത്നിമാർ മറുപടി പറഞ്ഞു: ഹേ സർവ്വശക്തനായവനേ!, ഇത്രയും ക്രൂരമായ വാക്കുകൾ അവിടുന്ന് ഞങ്ങളോട് പറയരുത്. പകരം, അങ്ങ് ഭക്തരക്ഷകനാണെന്ന വാഗ്ദാനം നിറവേറ്റണം. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങൾ എത്തിച്ചേർന്നതിനാൽ, അങ്ങയുടെ പാദങ്ങളിൽ നിന്ന് വീഴുന്ന തുളസിമാലകൾ ശിരസ്സിൽ വഹിച്ചുകൊണ്ട് ഞങ്ങൾ ഈ വനത്തിൽതന്നെ കഴിയാൻ ആഗ്രഹിക്കുന്നു. എല്ലാ ഭൗതിക ബന്ധങ്ങളും ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഭർത്താക്കന്മാരും, അച്ഛന്മാരും, പുത്രന്മാരും, സഹോദരങ്ങളും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും ഇനി ഞങ്ങളെ സ്വീകരിക്കില്ല, ഈ അവസരത്തിൽ മറ്റാർക്കാണ് ഞങ്ങൾക്ക് അഭയം നൽകാൻ കഴിയുക? അതുകൊണ്ട്, അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങൾ സ്വയം അർപ്പിച്ചതിനാൽ, ഹേ ശത്രുനാശക!, ഞങ്ങൾക്ക് മറ്റ് ലക്ഷ്യമില്ലാത്തതിനാൽ ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരണേ!.

പരമപുരുഷനായ ഭഗവാൻ മറുപടി പറഞ്ഞു: നിങ്ങളുടെ ഭർത്താക്കന്മാർ നിങ്ങളോട് വിരോധമുള്ളവരായിരിക്കില്ലെന്ന് ഉറപ്പിച്ചുകൊള്ളുക, നിങ്ങളുടെ അച്ഛന്മാരും, സഹോദരങ്ങളും, പുത്രന്മാരും, മറ്റ് ബന്ധുക്കളും, പൊതുജനങ്ങളും അങ്ങനെയാകില്ല. അതിനുള്ള അനുഗ്രഹം ഞാൻ അവർക്ക് നൽകും.  നിങ്ങൾ എന്റെ ശാരീരികസാമീപ്യത്തിൽ തുടരുന്നത് ഈ ലോകത്തിലെ ആളുകളെ തീർച്ചയായും സന്തോഷിപ്പിക്കില്ല, മാത്രമല്ല എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗവും അതായിരിക്കില്ല. പകരം, നിങ്ങൾ എന്നിൽ നിങ്ങളുടെ മനസ്സ് ഉറപ്പിക്കണം, വളരെ വേഗം നിങ്ങൾ എന്നെ പ്രാപിക്കും. എന്നെക്കുറിച്ച് കേൾക്കുന്നതിലൂടെയും, എന്റെ വിഗ്രഹരൂപം കാണുന്നതിലൂടെയും, എന്നെ ധ്യാനിക്കുന്നതിലൂടെയും, എന്റെ നാമങ്ങളും മഹത്വങ്ങളും കീർത്തിക്കുന്നതിലൂടെയുമാണ് എന്നോടുള്ള സ്നേഹം വളരുന്നത്, ശാരീരിക സാമീപ്യത്തിലൂടെയല്ല. അതിനാൽ ദയവായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.

ശുകദേവൻ പറഞ്ഞു: രാജൻ!, ഇപ്രകാരം ഉപദേശിക്കപ്പെട്ട ബ്രാഹ്മണപത്നിമാർ യാഗം നടക്കുന്ന സ്ഥലത്തേക്ക് മടങ്ങി. ബ്രാഹ്മണർ തങ്ങളുടെ പത്നിമാരിൽ ഒരു തെറ്റും കണ്ടില്ല, അവരുമായി ചേർന്ന് ആ ബ്രാഹ്മണർ യാഗം പൂർത്തിയാക്കി. എന്നാൽ, ഭർത്താവ് നിർബന്ധിച്ച് തടഞ്ഞ ഒരു സ്ത്രീ ഉണ്ടായിരുന്നു. മറ്റുള്ളവർ കൃഷ്ണനെക്കുറിച്ച് വിവരിക്കുന്നത് കേട്ടപ്പോൾ, അവൾ തന്റെ ഹൃദയത്തിൽ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ഭൗതിക കർമ്മങ്ങളോടുള്ള ബന്ധത്തിന്റെ മൂലമായ തന്റെ ശരീരം ഉപേക്ഷിക്കുകയും ചെയ്തു.

പരമപുരുഷനായ ഭഗവാൻ ഗോവിന്ദൻ ആ നാല് തരം ഭക്ഷണങ്ങൾ കൊണ്ട് ഗോപാലന്മാർക്ക് വിളമ്പി. തുടർന്ന് സർവ്വശക്തനായ ഭഗവാൻ സ്വയം ആ വിഭവങ്ങൾ ഭക്ഷിച്ചു. അങ്ങനെ, തന്റെ ലീലകൾക്കായി ഒരു മനുഷ്യനെപ്പോലെ പ്രത്യക്ഷപ്പെട്ട തന്തിരുവടി മനുഷ്യസമൂഹത്തിന്റെ വഴികൾ അനുകരിച്ചു. തന്റെ സൗന്ദര്യം, വാക്കുകൾ, പ്രവൃത്തികൾ എന്നിവയാൽ അദ്ദേഹം തന്റെ പശുക്കളെയും, ഗോപാലന്മാരായ കൂട്ടുകാരെയും, ഗോപികമാരായ കൂട്ടുകാരികളെയും സന്തോഷിപ്പിച്ചു.

തുടർന്ന് ബ്രാഹ്മണർക്ക് ബുദ്ധിയുദിച്ചു, അവർക്ക് വലിയ പശ്ചാത്താപം തോന്നി. അവർ ചിന്തിച്ചു, “ഞങ്ങൾ പാപം ചെയ്തു, കാരണം സാധാരണ മനുഷ്യരൂപത്തിൽ വന്ന ഈ രണ്ട് പ്രപഞ്ചനാഥന്മാരുടെ അപേക്ഷ ഞങ്ങൾ നിഷേധിച്ചു.”

പരമപുരുഷനായ ഭഗവാൻ കൃഷ്ണനോടുള്ള തങ്ങളുടെ പത്നിമാരുടെ പരിശുദ്ധവും ദിവ്യവുമായ ഭക്തി ശ്രദ്ധിച്ചപ്പോൾ, തങ്ങൾക്ക് ഭക്തിയില്ലെന്ന് കണ്ടപ്പോൾ, ബ്രാഹ്മണർക്ക് വളരെ ദുഃഖം തോന്നി, അവർ സ്വയം പഴിക്കാൻ തുടങ്ങി.

ബ്രാഹ്മണർ പറഞ്ഞു: നമ്മുടെ ഈ ശ്രേഷ്ഠജന്മം  നശിക്കട്ടെ, നമ്മുടെ ബ്രഹ്മചര്യം നശിക്കട്ടെ, നമ്മുടെ വിപുലമായ അറിവ് നശിക്കട്ടെ! നമ്മുടെ ഉന്നതമായ പശ്ചാത്തലവും യാഗകർമ്മങ്ങളിലെ വൈദഗ്ധ്യവും നശിക്കട്ടെ! ഇവയെല്ലാം നശിച്ചിരിക്കുന്നു, കാരണം നമ്മൾ ദിവ്യനായ ഭഗവാനോട് ശത്രുതയുള്ളവരായിരുന്നു. ഭഗവാന്റെ മായാശക്തി തീർച്ചയായും മഹത്തായ യോഗികളെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നു, അങ്ങനെയിരിക്കെ നമ്മളുടെ കാര്യം പറയേണ്ടതുണ്ടോ. ബ്രാഹ്മണർ എന്ന നിലയിൽ നമ്മൾ എല്ലാ വിഭാഗം ആളുകളുടെയും ആത്മീയ ഗുരുക്കന്മാരാകേണ്ടവരാണ്, എന്നിട്ടും നമ്മുടെ സ്വാർത്ഥത്തെക്കുറിച്ച് നമ്മൾ ആശയക്കുഴപ്പത്തിലായി. ഈ സ്ത്രീകൾ പ്രപഞ്ചം മുഴുവന്റെയും ആത്മീയ ഗുരുവായിട്ടുള്ള ശ്രീകൃഷ്ണനോട് വളർത്തിയെടുത്ത അളവില്ലാത്ത സ്നേഹം നോക്കൂ! ഈ സ്നേഹം അവർക്ക് മരണത്തിന്റെ ബന്ധനങ്ങൾ പോലും തകർത്തുകളഞ്ഞിരിക്കുന്നു. ഈ സ്ത്രീകൾ ദ്വിജന്മാരുടെ ശുദ്ധീകരണകർമ്മങ്ങളൊന്നും നടത്തിയിട്ടില്ല, ഒരു ആത്മീയഗുരുവിന്റെ ആശ്രമത്തിൽ ബ്രഹ്മചാരിണികളായി ജീവിച്ചിട്ടില്ല, തപസ്സുകൾ ചെയ്തിട്ടില്ല, ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ച്  ചിന്തിച്ചിട്ടില്ല, ശുചിത്വവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പാലിച്ചിട്ടില്ല, അല്ലെങ്കിൽ പുണ്യകരമായ ആചാരങ്ങളിൽ ഏർപ്പെട്ടിട്ടില്ല. എന്നിട്ടും, ഉന്നതമായ വേദസ്തുതികളാൽ മഹത്വങ്ങൾ കീർത്തിക്കപ്പെടുന്നതും എല്ലാ യോഗീശ്വരന്മാരുടെയും പരമനാഥനുമായ ശ്രീകൃഷ്ണനോട് അവർക്ക് ദൃഢമായ ഭക്തിയുണ്ടായിരിക്കുന്നു. ഈ യജ്ഞാദികർമ്മങ്ങളെല്ലാം ഞങ്ങൾ ചെയ്തിട്ടും, ഞങ്ങൾക്ക് ഭഗവാനോട് അത്തരം ഭക്തിയുണ്ടാകുന്നില്ല.

വാസ്തവത്തിൽ, നമ്മൾ ഗാർഹികകാര്യങ്ങളിൽ ഭ്രമിച്ചുപോയതിനാൽ, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിൽനിന്ന് നമ്മൾ പൂർണ്ണമായും വ്യതിചലിച്ചു. എന്നാൽ ഇപ്പോൾ നോക്കൂ, ഈ ലളിതരായ ഗോപാലന്മാരുടെ വാക്കുകളിലൂടെ ഭഗവാൻ എല്ലാ യഥാർത്ഥ ദിവ്യാനുഭൂതിക്കാരുടെയും ആത്യന്തിക ലക്ഷ്യം നമ്മെ എങ്ങനെയാണ് ഓർമ്മിപ്പിച്ചത്. അല്ലെങ്കിൽ, എല്ലാ ആഗ്രഹങ്ങളും ഇതിനകം പൂർണ്ണമായവനും, മോക്ഷത്തിന്റെയും മറ്റ് എല്ലാ ദിവ്യമായ അനുഗ്രഹങ്ങളുടെയും നാഥനുമായ പരമനിയന്താവ്, എപ്പോഴും അവിടുത്തെ നിയന്ത്രണത്തിൽ കഴിയേണ്ട നമ്മളോടൊപ്പം ഈ നാടകം കളിക്കുന്നത് എന്തിനാണ്? അവിടുത്തെ പാദാരവിന്ദങ്ങളുടെ സ്പർശത്തിനായി ആഗ്രഹിച്ച്, ഭാഗ്യദേവത തന്റെ അഹങ്കാരവും ചാഞ്ചല്യവും ഉപേക്ഷിച്ച്, മറ്റെല്ലാറ്റിനെയും ഒഴിവാക്കി എന്നെന്നും അവിടുത്തെ മാത്രം ആരാധിക്കുന്നു. അവിടുന്ന് ഭിക്ഷ യാചിക്കുന്നു എന്നത് തീർച്ചയായും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. 

യാഗത്തിന്റെ എല്ലാ വശങ്ങളും - ശുഭകരമായ സ്ഥലവും സമയവും, വിവിധ സാമഗ്രികളും, വേദമന്ത്രങ്ങളും, നിർദ്ദേശിക്കപ്പെട്ട ആചാരങ്ങളും, പുരോഹിതന്മാരും യാഗാഗ്നിയും, ദേവന്മാരും, യാഗത്തിന്റെ രക്ഷാധികാരിയും, യാഗത്തിലെ ഹോമവും, ലഭിക്കുന്ന പുണ്യഫലങ്ങളും - എല്ലാം അവിടുത്തെ ഐശ്വര്യത്തിന്റെ പ്രകടനങ്ങൾ മാത്രമാണ്. എന്നിട്ടും, എല്ലാ യോഗീശ്വരന്മാരുടെയും നാഥനായ പരമപുരുഷൻ വിഷ്ണു യാദവകുലത്തിൽ ജനിച്ചിട്ടുണ്ടെന്ന് കേട്ടിട്ടും, ശ്രീകൃഷ്ണൻ അവിടുന്നുതന്നെയാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം നമ്മൾ മൂഢന്മാരായിരുന്നു. പരമപുരുഷനായ ഭഗവാൻ ശ്രീകൃഷ്ണന് നമ്മൾ നമസ്കാരം അർപ്പിക്കട്ടെ. അവിടുത്തെ ബുദ്ധി ഒരിക്കലും ആശയക്കുഴപ്പത്തിലാകുന്നില്ല, എന്നാൽ അവിടുത്തെ മായാശക്തിയാൽ ആശയക്കുഴപ്പത്തിലായ നമ്മൾ കർമ്മഫലത്തിന്റെ പാതകളിൽ വെറുതെ അലയുകയാണ്. ശ്രീകൃഷ്ണന്റെ മായാശക്തിയാൽ നമ്മൾ ആശയക്കുഴപ്പത്തിലായി, അതിനാൽ ആദിപുരുഷനായ ഭഗവാന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, അവിടുന്ന് ഞങ്ങളുടെ തെറ്റ് ക്ഷമിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാജാവേ!, ഇങ്ങനെ ഭഗവാനെ അവഗണിച്ചതിലൂടെ തങ്ങൾ ചെയ്ത പാപത്തെക്കുറിച്ച് ചിന്തിച്ച ആ ബ്രാഹ്മണർ, ഭഗവദ് ദർശനത്തിന് വളരെ ആകാംഷയുള്ളവരായി. എന്നാൽ കംസരാജാവിനെ ഭയന്ന് അവർക്ക് വൃന്ദാവനത്തിലേക്ക് പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. 


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 9, ചൊവ്വാഴ്ച

10:2 ഗോപീവസ്ത്രാപഹരണം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 22

ഗോപീവസ്ത്രാപഹരണം


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ശിശിരകാലത്തെ ആദ്യമാസത്തിൽ, ഗോകുലത്തിലെ അവിവാഹിതരായ യുവതികൾ കാർത്യായനീ ദേവിയെ ആരാധിക്കുന്ന വ്രതം അനുഷ്ഠിച്ചു. ഒരു മാസം മുഴുവനും അവർ ഉപ്പും എരിവും ചേർക്കാത്ത കിച്ചടി മാത്രമാണ് കഴിച്ചത്. പ്രിയപ്പെട്ട രാജാവേ!, സൂര്യൻ ഉദിക്കുന്ന സമയത്തുതന്നെ യമുനാനദിയിൽ കുളിച്ചതിനുശേഷം, ഗോപികമാർ നദീതീരത്ത് ദുർഗ്ഗാദേവിയുടെ ഒരു മൺരൂപമുണ്ടാക്കി. തുടർന്ന് അവർ ചന്ദനം പോലുള്ള സുഗന്ധദ്രവ്യങ്ങൾ, വിളക്കുകൾ, പഴങ്ങൾ, വെറ്റില, പുതുതായി വളർന്ന ഇലകൾ, സുഗന്ധമുള്ള മാലകൾ, ധൂപം എന്നിവകൊണ്ട് ദേവിയെ ആരാധിച്ചു. ആ ഓരോ യുവതിയും ഈ മന്ത്രം ഉരുവിട്ടുകൊണ്ടാണ് തങ്ങളുടെ ആരാധന നടത്തിയത്: 


കാർത്യായനി! മഹാമായേ! 
മഹായോഗിന്യധീശ്വരീ! 
നന്ദഗോപസുതം ദേവി
പതിം മേ കുരുതേ നമഃ  

"ഹേ കാർത്യായനീ ദേവീ!, ഹേ മഹാമായേ!, ഹേ മഹത്തായ യോഗശക്തി ഉള്ളവളേ!, എല്ലാവരുടെയുംമേൽ ശക്തമായ നിയന്ത്രണമുള്ളവളേ!, നന്ദമഹാരാജാവിൻ്റെ പുത്രനെ എൻ്റെ ഭർത്താവാക്കണമേ!. ഞാൻ അങ്ങയെ വന്ദിക്കുന്നു."

ഇപ്രകാരം ഒരു മാസം മുഴുവനും ഗോപികമാർ തങ്ങളുടെ വ്രതം അനുഷ്ഠിക്കുകയും, തങ്ങളുടെ മനസ്സ് പൂർണ്ണമായും കൃഷ്ണനിൽ ലയിപ്പിച്ച്, "നന്ദരാജാവിൻ്റെ പുത്രൻ എൻ്റെ ഭർത്താവാകട്ടെ" എന്ന ചിന്തയിൽ ഭദ്രകാളീ ദേവിയെ ശരിയായ രീതിയിൽ ആരാധിക്കുകയും ചെയ്തു. എല്ലാ ദിവസവും അവർ അതിരാവിലെ എഴുന്നേറ്റു. പരസ്പരം പേരുവിളിച്ച്, കൈകോർത്തു പിടിച്ച്, ഉച്ചത്തിൽ കൃഷ്ണന്റെ മഹിമകൾ പാടിക്കൊണ്ട് കുളിക്കാനായി കാളിന്ദിയിലേക്ക് പോയിരുന്നു. ഒരു ദിവസം അവർ നദീതീരത്ത് എത്തി. മുമ്പ് ചെയ്തിരുന്നതുപോലെ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുവെച്ച്, കൃഷ്ണന്റെ മഹിമകൾ പാടിക്കൊണ്ട് സന്തോഷത്തോടെ വെള്ളത്തിൽ കളിച്ചു. പരമപുരുഷനും എല്ലാ യോഗീശ്വരന്മാരുടെയും നാഥനുമായ കൃഷ്ണൻ ഗോപികമാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട്, അനുഗ്രഹിക്കുവാനായി തൻ്റെ കൂട്ടുകാരുമായി അവിടേക്ക് പോയി. ആ പെൺകുട്ടികളുടെ വസ്ത്രങ്ങൾ എടുത്ത്, അവിടുന്ന് വേഗത്തിൽ ഒരു കടമ്പു മരത്തിന്റെ മുകളിൽ കയറി. എന്നിട്ട്, ഉച്ചത്തിൽ ചിരിച്ചുകൊണ്ടും കൂട്ടുകാർ ചിരിക്കുന്നതിനിടയിലും, അവിടുന്ന് തമാശയായി പെൺകുട്ടികളോട് സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: പ്രിയപ്പെട്ട പെൺകുട്ടികളേ!, നിങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ളതുപോലെ ഇവിടെ വന്ന് നിങ്ങളുടെ വസ്ത്രങ്ങൾ തിരികെയെടുക്കാം. നിങ്ങൾ കഠിനമായ വ്രതങ്ങൾ അനുഷ്ഠിച്ച് ക്ഷീണിതരാണെന്ന് ഞാൻ കാണുന്നതിനാൽ, ഞാൻ നിങ്ങളോട് സത്യമാണ് പറയുന്നത്, തമാശയല്ല. ഞാൻ മുമ്പൊരിക്കലും നുണ പറഞ്ഞിട്ടില്ല, ഈ കുട്ടികൾക്ക് അത് അറിയാം. അതുകൊണ്ട്, നിങ്ങൾ ഓരോരുത്തരായിട്ടോ അല്ലെങ്കിൽ ഒരുമിച്ചോ മുന്നോട്ട് വന്ന് നിങ്ങളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

കൃഷ്ണൻ തങ്ങളോട് തമാശ പറയുന്നതു കണ്ടപ്പോൾ, ഗോപികമാർ അവിടുത്തെ പ്രേമത്തിൽ പൂർണ്ണമായും മുഴുകി. അവർ പരസ്പരം നോക്കി, നാണത്തോടെ പോലും ചിരിക്കാനും തമാശകൾ പറയാനും തുടങ്ങി. എങ്കിലും അവർ വെള്ളത്തിൽ നിന്ന് പുറത്തുവന്നില്ല. ശ്രീഗോവിന്ദൻ ഇപ്രകാരം ഗോപികമാരോട് സംസാരിച്ചപ്പോൾ, അവിടുത്തെ തമാശ നിറഞ്ഞ വാക്കുകൾ അവരുടെ മനസ്സിനെ പൂർണ്ണമായും കവർന്നെടുത്തു. തണുത്ത വെള്ളത്തിൽ കഴുത്തറ്റം മുങ്ങിനിന്ന അവർ വിറയ്ക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടുത്തോട് ഇപ്രകാരം പറഞ്ഞു. 

ഗോപികമാർ പറഞ്ഞു: പ്രിയപ്പെട്ട കൃഷ്ണാ!, അന്യായമായി പെരുമാറരുത്! അങ്ങ് നന്ദഗോപരുടെ ബഹുമാന്യനായ പുത്രനാണെന്നും, വൃന്ദാവനത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്നവനാണെന്നും ഞങ്ങൾക്കറിയാം. അങ്ങ് ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനുമാണ്. ഞങ്ങളുടെ വസ്ത്രങ്ങൾ തിരികെ തരൂ. ഞങ്ങൾ തണുത്ത വെള്ളത്തിൽ വിറയ്ക്കുകയാണ്. ഹേ ശ്യാമസുന്ദരാ!, ഞങ്ങൾ അങ്ങയുടെ ദാസിമാരാണ്, അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. പക്ഷേ ഞങ്ങളുടെ വസ്ത്രങ്ങൾ തിരികെ തരൂ. ധർമ്മശാസ്ത്രങ്ങൾ എന്താണെന്ന് അങ്ങേക്കറിയാം, അങ്ങ് ഞങ്ങളുടെ വസ്ത്രങ്ങൾ തരുന്നില്ലെങ്കിൽ ഞങ്ങൾ രാജാവിനോട് പറയും. ദയവായി തരൂ!

അതുകേട്ട് കൃഷ്ണൻ പറഞ്ഞു: നിങ്ങൾ പെൺകുട്ടികൾ ശരിക്കും എൻ്റെ ദാസിമാരാണെങ്കിൽ, ഞാൻ പറയുന്നത് അനുസരിക്കുമെങ്കിൽ, നിങ്ങളുടെ നിഷ്കളങ്കമായ ചിരിയോടെ ഇവിടെ വരികയും ഓരോരുത്തരും സ്വന്തം വസ്ത്രങ്ങൾ എടുക്കുകയും ചെയ്യുക. ഞാൻ പറയുന്നത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ, ഞാൻ അത് തിരികെ തരില്ല. രാജാവിന് ദേഷ്യം വന്നാലും, അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയും?

അപ്പോൾ, തണുപ്പിൽ വിറച്ച്, എല്ലാ യുവതികളും തങ്ങളുടെ കൈകൾ കൊണ്ട് ഗുഹ്യഭാഗം മറച്ചുകൊണ്ട് വെള്ളത്തിൽ നിന്ന് എഴുന്നേറ്റു. ഗോപികമാർ നാണിച്ചുനിൽക്കുന്നത് കണ്ടപ്പോൾ, അവരുടെ നിർമ്മലമായ സ്നേഹബന്ധത്തിൽ ഭഗവാൻ സംതൃപ്തനായി. അവരുടെ വസ്ത്രങ്ങൾ തൻ്റെ തോളിൽ വെച്ച്, അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് അവരോട് സ്നേഹത്തോടെ സംസാരിച്ചു.

ഭഗവാൻ പറഞ്ഞു: വ്രതം അനുഷ്ഠിക്കുന്നതിനിടയിൽ നിങ്ങൾ നദിയിൽ നഗ്നരായി കുളിച്ചത് തീർച്ചയായും ദേവന്മാർക്കെതിരായ ഒരു അപരാധമാണ്. നിങ്ങളുടെ പാപത്തിന് പരിഹാരമായി, കൈകൾ കൂപ്പി തലയ്ക്ക് മുകളിൽ വെച്ച് നിങ്ങൾ വണങ്ങണം. എന്നിട്ട് നിങ്ങളുടെ വസ്ത്രങ്ങൾ തിരികെ എടുക്കുക.

ഇപ്രകാരം വൃന്ദാവനത്തിലെ യുവതികൾ, ഭഗവാൻ പറഞ്ഞത് പരിഗണിച്ച്, നദിയിൽ നഗ്നരായി കുളിച്ചതിലൂടെ തങ്ങളുടെ വ്രതത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചു. എന്നാൽ തങ്ങളുടെ വ്രതം വിജയകരമായി പൂർത്തിയാക്കാൻ അവർ ആഗ്രഹിച്ചു, പരമമായ എല്ലാ പുണ്യകർമ്മങ്ങളുടെയും ഫലം ഭഗവാൻ കൃഷ്ണൻ തന്നെയായതിനാൽ, തങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയാൻ അവർ അവിടുത്തേക്ക് പ്രണമിച്ചു. അവർ അങ്ങനെ വണങ്ങുന്നത് കണ്ടപ്പോൾ, പരമപുരുഷനും ദേവകീപുത്രനുമായ ഭഗവാന്, അവരോട് കരുണ തോന്നുകയും അവരുടെ പ്രവൃത്തിയിൽ സംതൃപ്തനാകുകയും ചെയ്തുകൊണ്ട് അവരുടെ വസ്ത്രങ്ങൾ തിരികെ നൽകുകയും ചെയ്തു.

ഗോപികമാർ പൂർണ്ണമായും ചതിക്കപ്പെടുകയും അവരുടെ നാണം നഷ്ടപ്പെടുകയും, കളിപ്പാട്ടങ്ങളെപ്പോലെ പരിഹസിക്കപ്പെടുകയും, അവരുടെ വസ്ത്രങ്ങൾ മോഷ്ടിക്കപ്പെടുകയും ചെയ്തുവെങ്കിലും, അവർക്ക് കൃഷ്ണനോട് ഒട്ടുംതന്നെ വൈരാഗ്യം തോന്നിയില്ല. പകരം, തങ്ങളുടെ പ്രിയപ്പെട്ടവനുമായി ചേർന്നിരിക്കാൻ കിട്ടിയ ഈ അവസരത്തിൽ അവർക്ക് വെറും സന്തോഷം മാത്രമാണുണ്ടായിരുന്നത്. ഗോപികമാർ തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണനുമായി സഹവസിക്കുന്നതിൽ ആസക്തരായിരുന്നു. അങ്ങനെ അവർ അവിടുത്തെ ആകർഷണവലയത്തിലായി. അതിനാൽ, വസ്ത്രങ്ങൾ ധരിച്ചതിനുശേഷവും അവർ അവിടുന്ന് മാറിപ്പോയില്ല. അവർ അവിടെത്തന്നെ നാണത്തോടെ ഭഗവാനെ നോക്കി നിന്നു.

കഠിനമായ വ്രതം അനുഷ്ഠിക്കുന്നതിലുള്ള ഗോപികമാരുടെ നിശ്ചയദാർഢ്യം ഭഗവാന് മനസ്സിലായി. തൻ്റെ താമരപ്പാദങ്ങളിൽ സ്പർശിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ഭഗവാന് അറിയാമായിരുന്നു. അങ്ങനെ ഭഗവാൻ ദാമോദരൻ, കൃഷ്ണൻ, അവരോട് ഇപ്രകാരം സംസാരിച്ചു.

കൃഷ്ണൻ പറഞ്ഞു: ഹേ സദ്ഗുണസമ്പന്നരായ പെൺകുട്ടികളേ!, ഈ തപസ്സിൽ നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം എന്നെ ആരാധിക്കുക എന്നതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ആ ഉദ്ദേശ്യം എൻ്റെ അനുമതിയോടെയുള്ളതാണ്, അത് തീർച്ചയായും സഫലീകരിക്കപ്പെടണം.

എൻ്റെ മേൽ മനസ്സ് അർപ്പിക്കുന്നവരുടെ ആഗ്രഹം, സൂര്യതാപമേറ്റ് കരിഞ്ഞ ശേഷം പാകം ചെയ്ത ബാർലിമണികൾ വീണ്ടും മുളയ്ക്കാത്തതുപോലെ, ഇന്ദ്രിയസുഖത്തിനായുള്ള ഭൗതികമായ ആഗ്രഹങ്ങളിലേക്ക് നയിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ വൃന്ദാവനത്തിലേക്ക് പോവുക. നിങ്ങളുടെ ആഗ്രഹം സഫലമായിരിക്കുന്നു, എല്ലാത്തിനുമുപരി, ഇതായിരുന്നല്ലോ കാർത്യായനീ ദേവിയെ ആരാധിക്കാനുള്ള നിങ്ങളുടെ വ്രതത്തിന്റെ ലക്ഷ്യം.

ശുകദേവൻ പറഞ്ഞു: പരമപുരുഷനാൽ ഇപ്രകാരം ഉപദേശിക്കപ്പെട്ട യുവതികൾ, തങ്ങളുടെ ആഗ്രഹം സഫലമായതിനാൽ, അവിടുത്തെ താമരപ്പാദങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, വളരെ പ്രയാസപ്പെട്ടാണ് വൃന്ദാവന ഗ്രാമത്തിലേക്ക് തിരിച്ചുപോയത്.

കുറച്ച് കാലത്തിന് ശേഷം ദേവകീപുത്രനായ ഭഗവാൻ കൃഷ്ണൻ, തൻ്റെ ഗോപാല സുഹൃത്തുക്കളോടും മൂത്ത സഹോദരനായ ബലരാമനോടും ഒപ്പം, പശുക്കളെ മേച്ചുകൊണ്ട് വൃന്ദാവനത്തിൽ നിന്ന് വളരെ ദൂരെ പോയി. സൂര്യൻ്റെ ചൂട് വർദ്ധിച്ചപ്പോൾ, തനിക്ക് തണൽ നൽകിക്കൊണ്ട് മരങ്ങൾ കുടകളെപ്പോലെ നിൽക്കുന്നത് ഭഗവാൻ കൃഷ്ണൻ കണ്ടു. അങ്ങനെ അവിടുന്ന് തൻ്റെ ബാല്യകാല സുഹൃത്തുക്കളോട് ഇപ്രകാരം പറഞ്ഞു.

കൃഷ്ണൻ പറഞ്ഞു: കൂട്ടുകാരേ! തങ്ങളുടെ ജീവിതം പൂർണ്ണമായും മറ്റുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിച്ച സൗഭാഗ്യശാലികളായ ഈ മരങ്ങളെ നോക്കൂ. കാറ്റ്, മഴ, ചൂട്, മഞ്ഞ് എന്നിവ സഹിക്കുമ്പോഴും, അവർ നമ്മെ ഈ പ്രകൃതിശക്തികളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ മരങ്ങൾ ഓരോ ജീവജാലങ്ങളെയും എങ്ങനെയാണ് നിലനിർത്തുന്നതെന്ന് നോക്കൂ! അവയുടെ ജനനം മഹത്തരമാണ്. അവരുടെ പെരുമാറ്റം മഹത് വ്യക്തികളെപ്പോലെയാണ്, കാരണം ഒരു മരത്തോട് എന്തെങ്കിലും ആവശ്യപ്പെടുന്ന ആരും നിരാശരായി മടങ്ങുന്നില്ല. ഈ മരങ്ങൾ ഇലകൾ, പൂക്കൾ, പഴങ്ങൾ, തണൽ, വേരുകൾ, പട്ട, തടി, അതുപോലെ സുഗന്ധം, കറ, ചാരം, സത്ത്, കാണ്ഡങ്ങൾ എന്നിവയാൽ ഒരാളുടെ ആഗ്രഹങ്ങൾ മുഴുവനും സഫലമാക്കുന്നു. ഓരോ ജീവജാലവും തൻ്റെ ജീവിതം, സമ്പത്ത്, ബുദ്ധി, വാക്കുകൾ എന്നിവകൊണ്ട് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത് കടമയാണ്. ഇപ്രകാരം, ശിഖരങ്ങൾ, പഴങ്ങൾ, പൂക്കൾ, ഇലകൾ എന്നിവയുടെ ആധിക്യത്താൽ ശാഖകൾ താഴ്ന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് ഭഗവാൻ കൃഷ്ണൻ യമുനാനദിയിൽ എത്തി.

ഗോപാലന്മാർ പശുക്കളെ യമുനയുടെ തീരത്ത് വിട്ട് തെളിഞ്ഞതും, തണുത്തതും, ശുദ്ധവുമായ വെള്ളം കുടിപ്പിച്ചു. ഹേ പരീക്ഷിത്തേ!, ഗോപാലന്മാരും സംതൃപ്തിയോടുകൂടി ആ മധുരമായ വെള്ളം കുടിച്ചു. അതിനുശേഷം, അവർ അടുത്തുള്ള ഒരു ചെറിയ വനത്തിൽ വിശ്രമിച്ചുകൊണ്ട് മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്ന് അവർക്ക് വിശപ്പ് അനുഭവപ്പെടുകയും, കൃഷ്ണനെയും ബലരാമനെയും സമീപിച്ച് ഇപ്രകാരം സംസാരിക്കുകയും ചെയ്തു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...