2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

10.15 ധേനുകവധം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 15

ധേനുകവധം 


ശ്രീശുകൻ പറഞ്ഞു: "അങ്ങനെ, കൗമാരം കഴിഞ്ഞ് യൗവ്വനയുക്തരായപ്പോൾ രാമകൃഷ്ണന്മാർ താനേ പശുക്കളെ മേയ്ക്കാൻ പ്രാപ്തിയുള്ളവരാണെന്ന് ഗോപന്മാർ തീരുമാനിച്ചു. അവർ തങ്ങളുടെ ചങ്ങാതിമാരാൽ ലീലകളാടിക്കൊണ്ട് ആ വൃന്ദാവനഭൂമിയെ അങ്ങേയറ്റം വിശുദ്ധമാക്കി. ലക്ഷ്മീനാഥനായ ഭഗവാൻ ക്രീഡയിൽ തല്പരനായി ഓടക്കുഴൽ വിളിച്ചുകൊണ്ട്, തന്റെ മാഹാത്മ്യങ്ങളെ പാടിപ്പുകഴ്ത്തുന്ന ഗോപന്മാരാൽ കൂട്ടുചേർന്ന് ബാലരാമനോടൊപ്പം പശുക്കളെ മുന്നേ നടത്തിക്കൊണ്ട് അവയ്ക്ക് മേയാൻ തക്ക വിധത്തിൽ സമൃദ്ധമായതും പുഷ്പനിബിഡവുമായ ആ വനത്തിലേക്ക് പ്രവേശിച്ചു. 

മാനുകളുടെയും വണ്ടുകളുടേയുമൊക്കെ മനോഹരശബ്ദത്താലും, മഹാത്മാക്കളുടെ മനസ്സുപോലെ ശുദ്ധമായ തടാകത്താലും, താമരപ്പൂക്കളുടെ സുഗന്ധത്താലുമൊക്കെ അതിരമണീയമായ ആ വൃന്ദാവനത്തിൽ ഭഗവാൻ കളിക്കുവാൻ ആഗ്രഹിച്ചു. ചെമ്മൊട്ടുകളും ഫലങ്ങളും കൊണ്ട് നിറഞ്ഞ വൃക്ഷങ്ങൾ അവയുടെ ഭാരത്താൽ തന്റെ താമരപ്പാദങ്ങളെ സ്പർശിക്കുവാൻ വെമ്പൽ കൊണ്ട് കുനിഞ്ഞുനിൽക്കുന്നത് കണ്ട് ജ്യേഷ്ഠനായ ബലദേവനോട് പറഞ്ഞു:  "ദേവശ്രേഷ്ഠാ!, ആശ്ചര്യമായിരിക്കുന്നു. തങ്ങൾ വൃഷങ്ങളാക്കപ്പെട്ട പാപത്തെ ഇല്ലാതാക്കുവാനായി പുഷ്പഫലങ്ങളർപ്പിച്ചുകൊണ്ട് ദേവകളാൽ പോലും ആരാധിക്കപ്പെട്ട അവിടുത്തെ പാദങ്ങളെ ഇതാ കുമ്പിട്ടുനിൽക്കുന്നു. ഈ വണ്ടുകൾ സർവ്വലോകങ്ങളെയും ശുദ്ധമാക്കുന്ന അവിടുത്തെ കീർത്തികളെകൊണ്ട് സേവിക്കുന്നു. കാട്ടിൽ ഒളിഞ്ഞിരുന്നുകൊണ്ടും അങ്ങയെ മറക്കാൻ കഴിയാത്ത ഇവർ ഋഷിസംഘങ്ങൾ തന്നെയായിരിക്കാം. ഈ മയിലുകൾ സന്തോഷം കൊണ്ടതാ നൃത്തം ചവിട്ടുന്നു. മാൻപേടകൾ ഗോപികമാരെപ്പോലെ അങ്ങയെ നോക്കിനിൽക്കുന്നു. കുയിലുകൾ മധുകൂജനങ്ങളാൽ അങ്ങയെ സ്നേഹിക്കുന്നു. വനവാസികളാണെങ്കിൽകൂടി ഇവർ ഭാഗ്യശാലികളാണ്. ഈ ഭൂമി ഇന്നിതാ ധന്യയായിരിക്കുന്നു. അവിടുത്തെ പാദങ്ങളാൽ സ്പർശിക്കപ്പെട്ട പുല്ലുകളും ഇന്ന് കൃതാർത്ഥരായിരിക്കുന്നു. മരങ്ങളും വള്ളികളുമൊക്കെ മംഗല്യശാലികൾതന്നെ. നദികളും മലകളും പക്ഷിമൃഗാദികളുമൊക്കെ കൃതാർത്ഥങ്ങളായിരിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം പോലെ ഗോപികമാരും അങ്ങയുടെ മാറിടത്താൽ ആലിംഗനബദ്ധരായിത്തീർന്നിരിക്കുന്നു." 

ശ്രീശുകൻ പറഞ്ഞു:  "ഇങ്ങനെ വൃന്ദാവനത്തെ വർണ്ണിച്ചുകൊണ്ട് ഭഗവാൻ കൂട്ടുകാരോടും ബാലദേവനോടും കൂടി പഴുക്കളെ മേച്ചുകൊണ്ട് പർവ്വതഭാഗത്തുള്ള ഒരു നദീതീരത്ത് പ്രവേശിച്ചു. ഗോപന്മാർ രാമകൃഷ്ണന്മാരെ പാടിപ്പുകഴ്ത്തികൊണ്ട് അവരോടൊപ്പം നടന്നു. വനമാലാധരനായ ഭഗവാൻ വണ്ടുകൾക്കൊപ്പം പാടാൻ തുടങ്ങി. ചിലയിടത്തെത്തിയപ്പോൾ ഹംസങ്ങളുടെ കൂജനങ്ങൾക്കൊപ്പം കൂവി കൂട്ടുകാരെ ചിരിപ്പിച്ചു. മയിലാടുന്നതുകണ്ട് അവയ്ക്കൊപ്പം ആടിത്തുടങ്ങി. പശുക്കിടാങ്ങൾ ദൂരേക്ക് പോകുമ്പോൾ സ്നേഹത്തോടെ അവയെ മാടിവിളിച്ചു. പലപല പക്ഷികളുടെ ശബ്ദത്തിൽ അവയെ അനുകരിച്ചു കൂവി. വന്യമൃഗങ്ങളെ കണ്ടുപേടിച്ചതുപോലെ അഭിനയിച്ചു. കളിച്ചുതളർന്ന ബലദേവൻ ഗോപന്മാരുടെ മടിയിൽ കിടക്കുമ്പോൾ ഭഗവാൻ അദ്ദേഹത്തിന്റെ കാല് തടവി വിശ്രമസുഖം പ്രദാനം ചെയ്തു. പലതരത്തിൽ അവർ കേളികളിൽ മുഴുകി. ചിലപ്പോൾ ഭഗവാൻ തളർന്ന്‌ ഏതെങ്കിലും ഗോപന്മാരുടെ മടിയിൽ തലചായ്ച്ചുറങ്ങി. പാപമുക്തരായ ചില ഗോപന്മാർ ആ പാദങ്ങളെ തഴുകിത്തലോടി. മറ്റുചിലർ വീശിക്കൊടുത്തു. ഹേ! മഹാരാജൻ!, ചിലർ പാട്ടുകൾ പാടി. ലക്ഷ്മീപരിസേവിതനായ ഭഗവാൻ ഒരു മായാമാനുഷനായി ചിലപ്പോൾ ഒരു ഗ്രാമീണനെപ്പോലെയും എന്നാൽ ചിലപ്പോൾ ഈശ്വരനെപ്പോലെയുമൊക്കെ പ്രവർത്തിച്ചുകൊണ്ട് അവർക്കിടയിൽ വിളങ്ങി. 

അങ്ങനെ ലീലകളാടുന്നതിനിടയിൽ സുദാമാവും മറ്റു ചില ഗോപന്മാരും ഇങ്ങനെ പറഞ്ഞു: "ഹേ! ബാലരാമാ!, ഇവിടെയടുത്ത് കരിമ്പനക്കൂട്ടങ്ങൾ നിറഞ്ഞ ഒരു വനമുണ്ട്. നല്ല പഴങ്ങൾ വീഴുന്ന ആ സ്ഥലം ദുഷ്ടനായ ധേനുകൻ തടഞ്ഞുവച്ചിരിക്കുകയാണ്. കഴുതയുടെ രൂപം ധരിച്ച അവൻ അതീവ ശക്തനാണ്. തന്നെപ്പോലെ ശക്തരായ കുറെ ബന്ധുക്കളും അവിടെ അവനോടൊപ്പമുണ്ട്. അവൻ മനുഷ്യരെ പിടിച്ചുതിന്നുന്നവനാകയാൽ അവിടേക്കാരും പോകാറില്ല. നമ്മൾ ഇതുവരെ ഭക്ഷിച്ചിട്ടില്ലാത്ത മണമുള്ള നല്ല പഴങ്ങളുള്ള സ്ഥലമാണത്. അത്രയും സൗരഭ്യമാർന്ന ആ പഴങ്ങൾ കഴിക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ട് കൃഷ്ണാ!. ഞങ്ങളെ അവിടേയ്ക്ക് കൊണ്ടുപോയാലും."

അങ്ങെനെ ചങ്ങാതിമാരുടെ ആഗ്രഹസഫലീകരണത്തിനായി രാമകൃഷ്ണന്മാർ അവരോടൊപ്പം പനങ്കാറ്റിലേക്ക് പുറപ്പെട്ടു. 

ഹേ! രാജൻ! അവിടെയെത്തിയതിനുശേഷം ഒരു മത്തഗജമെന്നപോലെ ബലദേവൻ അവിടെയുണ്ടായിരുന്ന കരിമ്പനകൾ പിടിച്ച് ശക്തമായി കുലുക്കാൻ തുടങ്ങി. പനംപഴങ്ങൾ താഴേക്കുവീണു. പഴങ്ങൾ വീഴുന്ന ശബ്ദം കേട്ട ധേനുകൻ ഭൂമിയെ വിറപ്പിച്ചുകൊണ്ട് അവിടേയ്ക്കോടിയടുത്തു. അടുത്തുവന്നു ആ ദുഷ്‌ടൻ തന്റെ പിൻകാലുകൾ കൊണ്ട് ബലരാമന്റെ മാറിടത്തിൽ ചവുട്ടിയതിനുശേഷം കുത്സിതമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവിടമാകെ പരക്കം പാഞ്ഞു. വീണ്ടും ഓടിയെത്തിയ ധേനുകൻ പിൻകാലുകൾകൊണ്ട് വീണ്ടും രാമനെ ചവുട്ടി. ബലരാമൻ പെട്ടെന്ന് അവനെ ഒറ്റക്കൈകൊണ്ട് കാലിൽ പിടിച്ച് ചുഴറ്റി. തക്ഷണം ജീവൻ വെടിഞ്ഞ അവനെ പനയുടെ മുകളിലേക്കെടുത്തെറിഞ്ഞു. ആ കഴുതത്തല ചെന്നിടിച്ച ഒരു കൂറ്റൻ പന വേരറ്റു മറ്റൊരു പനയെ കടപുഴക്കി വീഴ്ത്തി. അതാകട്ടെ മറ്റൊന്നിനെ വീഴ്ത്തുകയും, ആ വീഴ്ത്തപ്പെട്ട പന മറ്റൊന്നിനെ മറിച്ചിടുകയും ചെയ്തു. അങ്ങനെ അവിടെയുണ്ടായിരുന്ന പനകൾ കൊടുങ്കാറ്റിൽ പെട്ടപോലെ നിലംപതിച്ചു. മഹാരാജാവേ!, വസ്ത്രങ്ങളിൽ ഊടും പാവും പോലെ ഈ പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നവന് ഇതൊന്നും ആത്ഭുതമല്ലല്ലോ!. 

തുടർന്ന് ധേനുകന്റെ ബന്ധുക്കളായ കഴുതരൂപം പൂണ്ട അസുരന്മാരൊക്കെ പാഞ്ഞെത്തി.  അവരെയെല്ലാം രാമകൃഷ്ണന്മാർ പിങ്കാലിൽ പിടിച്ചു പനമേൽ ചുഴറ്റിയെറിഞ്ഞു. വീണുകിടക്കുന്ന പനകളും അവയ്ക്കിടയിൽ ജീവൻ വേർപ്പെട്ടുകിടക്കുന്ന അസുരന്മാരെയും കണ്ടാൽ കാർമേഘം നിറഞ്ഞ ആകാശം പോലെ തോന്നിച്ചു. പെട്ടെന്നു ദേവതകൾ പൂമഴ ചൊരിഞ്ഞു. വാദ്യങ്ങൾ മുഴക്കി, സ്തോത്രങ്ങൾ ഉരുവിട്ടു. ധേനുകൻ മരിച്ചതോടെ നിർഭയരായി മനുഷ്യർ അവിടെ ജീവിച്ചു. പശുക്കളും പുല്ല് മേഞ്ഞുതുടങ്ങി. ശേഷം ഭഗവാനും ബലരാമനും ഗോപന്മാരോടൊപ്പം ഗോകുലത്തിലേക്ക് തിരിച്ചുപോയി. ഗോപികമാർ ഭഗവാനെ എതിരേറ്റുകൊണ്ടുപോയി. രാവിലെ മുതൽ കാണാതിരുന്ന ദുഃഖം ആ തിരുമുഖദർശനത്താൽ അപ്രത്യക്ഷമായി. ഭഗവാനും അവരെ കണ്ട സന്തോഷത്താൽ ഗോകുലത്തിലേക്ക് പ്രവേശിച്ചു. രോഹിണിയും യശോദയും തങ്ങളുടെ പുത്രന്മാർക്ക് പൂർണ്ണാശ്ശിസ്സുകൾ നൽകി. കുളി കഴിഞ്ഞ്, പട്ടുവസ്ത്രങ്ങളണിഞ്ഞ്, ക്ഷീണം മാറിയ അവർ അമ്മമാർ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചു അവരാൽ താലോലിക്കപ്പെട്ട് പട്ടുമെത്തയിൽ സുഖമായി ഉറങ്ങി. 

രാജൻ!, ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണൻ ബലരാമനെ കൂട്ടാതെ മറ്റുള്ള ചങ്ങാതിമാരുമായി യമുനാനദിയിലേക്ക് പോയി. അവിടെവച്ച് ദാഹത്താൽ വലഞ്ഞ ഗോപന്മാരും ഗോക്കളും ആ നദിയിലെ ദുഷിച്ച ജനം കുടിച്ചു. രാജാവേ! കർമ്മഗതിയാൽ ബുദ്ധിമോശം വന്ന അവർ അവിടെത്തന്നെ ഗതപ്രാണരായി വീണു. ഭാവനാകട്ടെ അമൃതൂറുന്ന തൃക്കൺ പാർത്ത് അവരെ പുനർജ്ജീവിപ്പിച്ചു. ഒന്നും മനസ്സിലാകാതെ അവർ ബോധം വീണ്ടെടുത്ത് പരസ്പരം നോക്കിനിന്നു. വിഷം കുടിച്ചുമരിച്ചുപോയ തങ്ങളെ ഭഗവാൻ ഉയർത്തെഴുന്നേൽപ്പിച്ചതാണെന്ന് അവർക്ക് മനസ്സിലായി. 


ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

    

2023 മാർച്ച് 1, ബുധനാഴ്‌ച

10.14 ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി...

 ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 14

ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി


ബ്രഹ്മാവ് പറഞ്ഞു : "ഹേ സ്തുത്യനായ കൃഷ്ണാ!, ഹേ നീലമേഘവർണ്ണാ!, മിന്നലിനൊത്ത മഞ്ഞവസ്ത്രം ധരിച്ചവനേ!, കുന്നിക്കുരുകൊണ്ടുള്ള കർണ്ണാഭരണങ്ങൾ ധരിച്ചവനേ!, മയില്പീലി ചാർത്തി വിളങ്ങുന്ന സുന്ദരവദനാ!, വനപുഷ്പങ്ങൾ കോർത്ത വനമാലയണിഞ്ഞവനേ!, കൈയ്യിൽ ചോറ്റുരുള, ചൂരൽ, കൊമ്പ്, കുഴൽ എന്നിവ ധരിച്ചവനേ!, ഹേ മൃദുലപാദാ!, അല്ലയോ ഗോപകുമാരാ!, ഞാനിതാ നിന്തിരുവടിയെ സ്തുതിക്കുന്നു. ഹേ ദേവാ!, എന്നെ അനുഗ്രഹിക്കുവാനായി, അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹപൂർത്തിക്കായി ആവിർഭവിച്ച, പഞ്ചഭൂതാത്മകമല്ലാത്ത, ഈ തിരുവുടലിന്റെ മഹിമ എത്രയെന്ന് അറിയുവാൻ ചിത്തത്തെ ഏകാഗ്രമാക്കിയ എനിക്കുപോലും കഴിയുന്നില്ല. അങ്ങനെയിരിക്കെ, അതറിയുവാൻ യോഗ്യതയുള്ളവർ ആരാണിവിടെയുള്ളത്?... ജ്ഞാനവിഷയത്തിലുള്ള പരിശ്രമത്തെ ഉപേക്ഷിച്ച്, ഒരുവൻ എങ്ങനെയാണോ അങ്ങനെതന്നെയിരുന്നുകൊണ്ട്, സജ്ജനങ്ങൾ കീർത്തിക്കുന്നതും അതുവഴി തങ്ങളുടെ കാതിൽ വീണിട്ടുള്ളതുമായ അവിടുത്തെ പുണ്യകഥകളെ ആരാണോ ശരീരം, മനസ്സ്, വാക്ക് എന്നിവകൊണ്ട് നമിക്കുന്നത്, അവർക്കുമാത്രമാണ് യഥാർത്ഥത്തിൽ മൂലോകൾങ്ങൾക്കും ജയിക്കാൻ കഴിയാത്ത അങ്ങയെ ജയിക്കാൻ കഴിയുന്നതു. ഹേ വിഭോ!, സകല പുരുഷാർത്ഥങ്ങളുടേയും ഉറവിടമായ ഭവത്ഭക്തിയെ വിട്ടിട്ട് യാതൊരുവനാണോ കേവലം ജ്ഞാനം മാത്രം നേടാൻ പ്രയത്നിക്കുന്നത്, അവർക്കൊരിക്കലും ആ കേവലബോധം ലഭ്യമാകുന്നില്ല. ആ പ്രയത്നം, സത്യത്തിൽ പാഴ്പതിരുകൾ ഇട്ടിടിക്കുന്നതുപോലെ, അർത്ഥശൂന്യവും ക്ലേശകരവുമാണ്. ഹേ ഭൂമൻ!, അല്ലയോ അച്യുതാ!, ലോകത്തിൽ എത്രയോ പേർ ആദ്യം അഷ്ടാംഗയോഗം മുതലായ മാർഗ്ഗങ്ങളെ അവലംബിച്ച് ഒടുവിൽ ആത്മജ്ഞാനം സിദ്ധിക്കാതെ, പിന്നീട് സർവ്വകർമ്മങ്ങളും നിന്തിരുവടിയിൽ അർപ്പിച്ച് പുണ്യകർമ്മങ്ങളാലും അവിടുത്തെ പുണ്യകഥകളെ കേട്ടുകൊണ്ടും നേടിയ ഭക്തികൊണ്ട് നിഷ്പ്രയാസം അവിടുത്തെ പരമപദത്തെ പ്രാപിച്ചിട്ടുണ്ട്. എങ്കിലും, അല്ലയോ ഭൂമൻ!, ഗുണാതീതമായ അവിടുത്തെ തത്വം നിർമ്മലചിത്തന്മാർക്ക് ആത്മാകാരം പൂണ്ട അന്തഃകരണത്തിന്റെ സാക്താത്കാരം കൊണ്ടും മറ്റും അറിയുവാൻ സാധ്യമാണ്. എന്നാൽ അവിടുത്തെ സഗുണാത്മകമായ രൂപത്തെ അറിയുന്നത് അതിലും ക്ലേശകരമാണ്. ഒരുപക്ഷേ!, അനേകജന്മങ്ങൾകൊണ്ടെങ്കിലും ചിലർക്ക് ഈ ഭൂമിയിലുള്ള മൺതരികളും ആകാശത്തിലുള്ള മഞ്ഞിൻതുള്ളികളും, അന്തരീക്ഷത്തിലുള്ള ജ്യോതിർഗോളങ്ങളുടെ കിരണങ്ങളുമൊക്കെ എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഗുണങ്ങളുടെ അധിഷ്ഠാതാവായി ഈ ലോകത്തിന്റെ ക്ഷേമത്തിനായി അവതാരം കൈക്കൊണ്ടിരിക്കുന്ന നിന്തിരുവടിയുടെ ഗുണഗണങ്ങൾ ഇത്രയെന്ന് സമർത്ഥിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. ആകയാൽ, അവിടുത്തെ കരുണയെ ആഗ്രഹിച്ചുകൊണ്ട്, സ്വാർജ്ജിതമായ കർമ്മഫലത്തെ അനുഭവിച്ചുകൊണ്ട്, മനസ്സ്, വാക്ക്, ശരീരം, എന്നിവകൊണ്ട് നിന്തിരുവടിയെ നമസ്കരിച്ചുകൊണ്ട്, ആരാണോ ജീവിക്കുന്നത്, അവൻ മോക്ഷപദത്തിന് അർഹനായിത്തീരുന്നു. ഹേ ഈശ്വരാ!, ഞാൻ എത്ര വിവരദോഷിയാണ്!... നാശരഹിതനും സർവ്വകാരണഭൂതനും സർവ്വനിയന്താവും മായാവികൾക്കെല്ലാം മായാവിയുമായി നിലകൊള്ളുന്ന അങ്ങയിൽപോലും തുച്ഛമായ മായയെ പ്രയോഗിച്ച് ഞാനെന്റെ സാമർത്ഥ്യത്തെ അറിയുവാൻ ആഗ്രഹിച്ചു. അഗ്നിക്കുമുന്നിൽ തീപ്പൊരി പോലെ അങ്ങേയ്ക്ക് മുന്നിൽ ഞാൻ എത്ര  തുച്ഛൻ!. ഹേ അച്യുതാ!, അടിയൻ രാജസഗുണത്തിൽനിന്നുത്ഭവിച്ചവനാണ്. നിന്തിരുവടിയിൽനിന്നും വേറിട്ടുനിൽക്കുന്ന ഈശ്വരനാണെന്നഭിമാനിച്ചുകൊണ്ട് അവിടുത്തെ മഹിമയെ മനസ്സിലാക്കാത്തവനാണ്. സൃഷ്ടികർത്താവാണെന്ന അഹങ്കാരത്തിൽ മതിമറന്ന് വിവേകം നശിച്ചവനാണ്. രക്ഷകനായി അങ്ങുണ്ടെങ്കിൽ മാത്രമേ അടിയന് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കി ഈയുള്ളവനോട് പൊറുത്തരുളണം. പ്രകൃതി, മഹത്തത്വം, അഹങ്കാരം, ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ബ്രഹ്മാണ്ഡകടാഹത്തിനുള്ളിൽ ഏഴ് ചാണോളം പൊക്കം മാത്രമുള്ള ഉടലോടുകൂടി കിടക്കുന്ന അടിയനെവിടെ!, അതേസമയം, ഇങ്ങനെയുള്ള അനേകം ബ്രഹ്മാണ്ഡങ്ങളാകുന്ന പരമാണുക്കളുടെ സഞ്ചാരത്തിനുതകുന്ന ജനലുകളോ എന്ന് തോന്നിക്കുന്ന രോമകൂപങ്ങളോടുകൂടിയ അങ്ങയുടെ മഹിമയെവിടെ!... അല്ലയോ അധോക്ഷജാ!, ഗർഭസ്ഥശിശുവിന്റെ കാൽകുതിപ്പ് അമ്മയുടെ നേർക്ക് ഒരപരാധമാകുമോ! പ്രപഞ്ചത്തിലെ യാതൊന്നെങ്കിലും അവിടുത്തെ കുക്ഷിയിൽ ചേരാത്തതായിട്ടുണ്ടോ!. ആവിധം ചിന്തിച്ച് അടിയന് മാപ്പേകണം. മൂന്ന് ലോകങ്ങളും പ്രളയത്തിലായ അവസ്ഥയിൽ സമുദ്രങ്ങൾ ഒന്നിച്ചുചേർന്ന ആ ജലപ്പരപ്പിൽ ശയിക്കുകയായിരുന്ന നാരായണമൂർത്തിയുടെ നാഭീപങ്കജത്തിൽനിന്നും ബ്രഹ്മാവ് ജനിച്ചു എന്ന ചൊല്ല് പൊളിയാകാൻ വഴിയില്ല, നിശ്ചയം.. എങ്കിലും, ഈശ്വരാ!, ഞാൻ അങ്ങയിൽനിന്നുണ്ടായവനല്ലേ?.. ദേവാ!, നിന്തിരുവടി നാരായണനാണ്. സകലജീവരാശികളുടേയും അന്തരാത്മാവായും സർവ്വലോകത്തിനും സാക്ഷീഭൂതനായും അങ്ങ് വർത്തിക്കുന്നു. അവിടുത്തെ മായയാണെങ്കിൽക്കൂടി, പരമാത്മാവിൽനിന്നുണ്ടായ കാരണജലത്തിൽ ശയിക്കുന്നതുകൊണ്ട് നാരായണനും അങ്ങയുടെ അംശം മാത്രമാണ്. 

ഭഗവാനേ!, ആ നാരായണരൂപം കാരണജലത്തിൽ സ്ഥിതി ചെയ്യുന്നുവെന്നുള്ളത് സത്യമാണെങ്കിൽ, ഞാൻ അന്ന് അവിടുത്തെ നാഭീകമലത്തിന്റെ നാളം വഴി ഉള്ളിലേക്കൂർന്നിറങ്ങി അന്വേഷിച്ചപ്പോൾ എന്തുകൊണ്ട് എനിക്ക് കാണപ്പെട്ടില്ല?, പിന്നീട് ഞാൻ തപം ചെയ്തപ്പോൾ അടിയന്റെ ഹൃദയത്തിൽത്തന്നെ എങ്ങനെ ഞാൻ അത് തെളിഞ്ഞുകണ്ടു? ഉടൻതന്നെ എന്തുകൊണ്ട് വീണ്ടും ആ രൂപം അപ്രത്യക്ഷമായി?.. അങ്ങയുടെ ഈ അവതാരത്തിൽത്തന്നെ ഇക്കാണുന്ന സകല ദൃശ്യപ്രപഞ്ചവും അങ്ങ് ദേവി യശോദയ്ക്ക് പണ്ട് അങ്ങയുടെ ഉദരാന്തർഭാഗത്തിൽത്തന്നെ  കാട്ടിക്കൊടുത്തിരുന്നു. നിന്തിരുവടിയുടെ ഉദരത്തിനുള്ളിൽ അവിടുത്തോടൊപ്പം കാണപ്പെടുന്ന ഇക്കാണായ പ്രപഞ്ചമെല്ലാം എപ്രകാരം ശോഭിക്കുന്നുവോ, അപ്രകാരംതന്നെ അവയെല്ലം വെളിയിലും ശോഭിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇതെല്ലാം നിന്തിരുവടിയുടെ മായയല്ലാതെന്താകുന്നു?.. ഇപ്പോൾത്തന്നെ അവിടുത്തെ മായാതത്വം അവിടുന്നുതന്നെ അടിയന് കാട്ടിത്തന്നില്ലേ?. ആദ്യം നിന്തിരുവടി മാത്രമായിരുന്നു. പിന്നീട്, ഗോകുലത്തിലെ ഗോപബാലന്മാരായും, ഗോവത്സങ്ങളായും, എന്തിനുപറയാൻ, കാലിക്കോൽ, പുല്ലാങ്കുഴൽ മുതലായ സകല വസ്തുക്കളായും അങ്ങ് പ്രത്യക്ഷനായി. അനന്തരം അവയെല്ലാം നാല് തൃക്കരങ്ങളോടുകൂടിയവയായും ഞാൻ കണ്ടു. പിന്നീട് ഞാനടക്കമുള്ളവരെല്ലാം ചേർന്ന് അങ്ങയെ ഉപാസിക്കുന്നതായി ഞാൻ കണ്ടറിഞ്ഞു. ആയതിനാൽ, അപരിച്ഛിന്നവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രമേയുള്ളുവെന്ന് അടിയൻ മനസ്സിലാക്കുന്നു. നിന്തിരുവടിയുടെ പരമാർത്ഥത്തെ അറിയാത്തവർക്ക് അങ്ങിവിടെ പ്രകൃതിയിൽ നിലകൊണ്ടുകൊണ്ട് സ്വയം മൂന്നായി പിരിഞ്ഞ് സൃഷ്ടിയ്ക്കുവേണ്ടി ഞാനായും, രക്ഷയ്ക്കുവേണ്ടി ഈ കാണുന്ന രൂപത്തോടും, അതുപോലെ സംഹാരത്തിനായി രുദ്രനായും വർത്തിക്കുന്നതുപോലെ കണ്ടറിയുന്നു. ഹേ ഈശ്വരാ!, ദേവന്മാരിലും മനുഷ്യന്മാരിലും മൃഗങ്ങളിലും മറ്റ് സകലചരാചരങ്ങളിലൂടെയും അങ്ങ് സ്വീകരിക്കുന്ന എല്ല അവതാരാങ്ങളും ഇവിടെ ദുഷ്ടജനനിഗ്രഹത്തിനായും ശിഷ്ടജനപരിപാലനത്തിനായും ഉള്ളതാകുന്നു. അങ്ങനെ എങ്ങും നിറഞ്ഞവനായ അങ്ങ് സ്വമായയാൽ സദാ ക്രീഡിച്ചുകൊണ്ടേയിരിക്കുന്നു. ആ ലീലകൾ എവിടെയാണെന്നോ, എപ്രകാരമാണെന്നോ, എപ്പോഴാണെന്നോ, എത്രയാണെന്നോ, ആർക്കുംതന്നെ ഗ്രഹിക്കുവാൻ കഴിയുന്നില്ല. സ്വപ്നതുല്യമായതും ദുഃഖമയമായതുമായ ഈ പ്രപഞ്ചം മായയാൽ രചിക്കപ്പെട്ടതാണെങ്കിലും അത് സത്യസ്വരൂപനായ അങ്ങയിൽ നിലകൊള്ളുന്നതിനാൽ അത് എന്നെന്നും പരമാർത്ഥമെന്നതുപോലെ തോന്നപ്പെടുന്നു. ഇവിടെ നിത്യസത്യമായത് യാതൊന്നുണ്ടോ അത് അങ്ങ് മാത്രമാകുന്നു. യാതൊരുവനാണോ ഇപ്രകാരമുള്ള അവിടുത്തെ പരമാത്മതത്വത്തെ ആചാര്യാനുഗ്രഹത്താൽ ഉള്ളവണ്ണം അറിയുന്നതു, അവൻ സ്വപ്നതുല്യവും യഥാർത്ഥത്തിൽ ഇല്ലാത്തതുമായ ഈ സംസാരത്തെ കടക്കുന്നു. ആത്മതത്വത്തെ മനസ്സിലാക്കാത്തവർക്ക് ഇവിടെ മായാമയമായ പ്രപഞ്ചം ഉള്ളതുപോലെ തോന്നുന്നു. എന്നാൽ കയറിൻ കഷണത്തിൽ കണ്ട സർപ്പം പ്രകാശമുദിക്കുമ്പോൾ അപ്രത്യക്ഷമാകുന്നതുപോലെ ആത്മജ്ഞാനികൾക്ക് ജ്ഞാനോദയത്താൽ അജ്ഞാനകാര്യമായ ഈ പ്രപഞ്ചം വീണ്ടും മറഞ്ഞുപോകുന്നു. 

സംസാരത്തിലുള്ള ബന്ധവും മോക്ഷവുമെല്ലാം കേവലം അജ്ഞാനത്താൽ തോന്നുന്ന ഭ്രമങ്ങൾ മാത്രമാണു. എന്നാൽ നിത്യസത്യമായ ആത്മാവിനെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ, ആദിത്യനിൽ രാപ്പകലുകൾ എന്നതുപോലെ, ഒന്നും പരമാത്മാവിൽനിന്നും വേറിട്ടതല്ലെന്ന സത്യം ബോധ്യമാകുന്നു. അതായത് സൂര്യന് രാപ്പകലുകൾ ഇല്ലാത്തതുപോലെ, ആത്മാവ്വിന് ബന്ധന്മോക്ഷങ്ങൾ ഇല്ലെന്ന് സാരം. പരമാത്മാവായ നിന്തിരുവടിയെ ദേഹമായും, അതുപോലെ ദേഹത്തെ ആത്മാവായും ധരിച്ചുവച്ചതിനുശേഷം, ആത്മാവിനെ പുറമേ അന്വേഷിച്ചുനടക്കുന്ന മൂഢജനങ്ങളുടെ അറിവുകേട് ആശ്ചര്യംതന്നെ. വിവേകിൾ അവരുടെ ശരീരത്തിൽത്തന്നെ അങ്ങല്ലാത്തതിനെയെല്ലാം നിഷേധിച്ചുകൊണ്ട് അങ്ങയെ കണ്ടെത്തുന്നു. ആരോപിതമായ സർപ്പത്തെ നിഷേധിക്കാതെ എങ്ങനെ ഒരാൾക്ക് കയറിനെ മനസ്സിലാക്കാൻ കഴിയും?. ആത്മതത്വത്തെ അറിയുകയെന്നത് ക്ഷിപ്രസാദ്യമാണെന്ന് പറയുന്നുവെങ്കിലും,, അവിടുത്തെ തൃപ്പാദങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയെങ്കിലും അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ആ തത്വം ഒരുവന് സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ഒരുവൻ എത്രകാലം അന്വേഷണം തുടർന്നാലും അതറിയാൻ സാധ്യമല്ല. അതുകൊണ്ട്, അല്ലയോ നാഥാ!, ഈ ബ്രഹ്മജന്മത്തിലോ അഥവാ മറ്റേതെങ്കിലും പക്ഷിമൃഗാദികളുടെ ജന്മത്തിലോ ആ അറിവ് അടിയന് സാധ്യമാക്കിത്തരേണമേ!.. ആ മഹാഭാഗ്യത്താൽ ഞാൻ അങ്ങളുടെ ഭക്തന്മാർക്കിടയിൽ ജീവിച്ചുകൊണ്ട് അവിടുത്തെ പാദപത്മത്തെ സേവിച്ചുകൊള്ളാം. 

ഹേ ദേവാ! മഹായാഗങ്ങൾക്ക് പോലും അങ്ങയെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്നില്ല. അങ്ങനെയുള്ള നിൻതിരുവടി പശുക്കുട്ടികളുടെയും ഗോപ ബാലന്മാരുടെയും രൂപം ധരിച്ചുകൊണ്ട് ഗോകുലത്തിലെ ഗോക്കളുടെയും ഗോപികമാരുടെയും അമൃതമുലപ്പാൽ അത്യന്തം സന്തോഷത്തോടെ ആനന്ദിക്കുന്നു. എന്തൊരാശ്ചര്യം! പരമാനന്ദാത്മകനായ ഈ പരബ്രഹ്മ മൂർത്തി ഗോകുലവാസികളുടെ സമക്ഷം പ്രത്യക്ഷ ഭാവത്തിൽ നിവസിക്കുന്നു. അതെല്ലാം അവരുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ! ഹേ അച്യുതാ! ഈ ഗോകുലവാസികളുടെ ഭാഗ്യം ഞങ്ങളുടെയും ഭാഗ്യം തന്നെ. എന്തെന്നാൽ രുദ്രൻ തുടങ്ങിയിട്ടുള്ള ഞങ്ങൾ 11 പേരും ഓരോ ഇന്ദ്രിയങ്ങളുടെയും അധിപന്മാരായിരുന്നുകൊണ്ട് അവരിലൂടെ നിത്യനിരന്തരമായി അവിടുത്തെ പാദരവിന്ദങ്ങളിലെ പൂന്തേനാകുന്ന അമൃതതുല്യമായ രസം പാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ മനുഷ്യലോകത്തിൽ, വിശേഷിച്ചും ഗോകുലത്തിൽ, ഇവരിൽ ഒരാളുടെ പാദരേണുക്കളാലുള്ള അഭിഷേകം ലഭിക്കുവാൻ ഉതകുന്ന ഏതെങ്കിലും ഒരു ജന്മം അടിയനും സിദ്ധിക്കുമാറാകട്ടെ! എന്തുകൊണ്ടെന്നാൽ, ഈ ഗോകുലവാസികൾ മഹാഭാഗ്യം സിദ്ധിച്ചവരാണ്. കാരണം, അവരുടെ ജീവിതം മുഴുവനും സർവ്വൈശ്വര്യസമ്പൂർണ്ണനും മുക്തിദാതാവുമായ നിന്തിരുവടിയാണല്ലോ!. അത് മാത്രമല്ല, ആ പാദരേണുവിനെ ആണല്ലോ വേദങ്ങളിലൂടെ ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഹേ ദേവാ! അവരുടെ സർവ്വവും നിന്തിരുവടി തന്നെയാണ്. സർവ്വസ്വവും നിന്നിൽ അർപ്പിച്ച അവർക്ക് നീയല്ലാതെ പിന്നെ എന്താണ് ഇവിടെ സ്വന്തമായുള്ളത്? ഇതെല്ലാം കണ്ട് ഞങ്ങളുടെ മനസ്സ് ഒരൊത്തും പിടിയും കിട്ടാതെ മോഹത്തിലാണ്ടിരിക്കുന്നു. എന്തിന് പറയാൻ! മാതാവിൻറെ വേഷം ചമഞ്ഞുവന്നതുകൊണ്ട് പൂതനപോലും കുടുംബത്തോടൊപ്പം നിന്തിരുവടിയെതന്നെ പ്രാപിച്ചുവല്ലോ! കൃഷ്ണ! 

ഏതുകാലംവരെയും ജനങ്ങൾ അങ്ങയിൽ നിന്നും വേറിട്ട് നിൽക്കുന്നു, അത്രകാലം അവർ രാഗദ്വേഷദികൾക്ക് അടിപ്പെട്ടവരായിരിക്കും. അക്കാലം വരെയ്ക്കും വീടുകൾ അവർക്ക് തടവറയായിരിക്കും. അക്കാലം വരേയ്ക്കും മോഹം അവർക്ക് കാൽവിലങ്ങുകളായിരിക്കും. ഹേ സർവ്വശക്ത!, സകലതിനും പരനായ അങ്ങ് അങ്ങയെ പ്രാപിച്ചിരിക്കുന്ന ജനസമൂഹത്തിന് ആനന്ദത്തെ നൽകുവാനായി ഈ ഭൂലോകത്തിൽ പ്രാപഞ്ചികമായ അവസ്ഥയെതന്നെ അനുകരിക്കുന്നു. ഞങ്ങൾ അവിടുത്തെ തത്വത്തെ മനസ്സിലാക്കിയിട്ടുള്ളവരാണെന്ന് ചിലർ മനസ്സിലാക്കുന്നു. അവരെ പഴിച്ചതുകൊണ്ട് എന്ത് ഫലം! അവർ അങ്ങനെ തന്നെ കരുതിക്കോട്ടെ! എന്നാൽ നിന്തിരുവടിയുടെ മഹിമ എൻറെ മനസ്സിനും ശരീരത്തിനും വാക്കിനും വിഷയീഭവിക്കുന്നില്ല. കൃഷ്ണ!, അവിടുന്ന് എന്നെ പോകാൻ അനുവദിച്ചാലും. അങ്ങ് എല്ലാം അറിയുന്നവനാണ്. ലോകങ്ങൾക്കെല്ലാം നാഥൻ അങ്ങ് മാത്രമാണ്. ഈ ലോകം ഭവാന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണ!, പ്രളയം വരേയ്ക്കും നിത്യശുദ്ധബുദ്ധമുക്തസ്വരൂപനായ അങ്ങേയ്ക്ക് നമസ്കാരം.

ശ്രീശുകൻ പറഞ്ഞു “ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ബ്രഹ്മദേവൻ ഭഗവാനെ മൂന്നുവട്ടം വലം വെച്ച് ആ തൃപ്പാദങ്ങളിൽ വീണുവണങ്ങിയതിനുശേഷം തന്റെ സ്ഥാനത്തിലേക്ക് മടങ്ങിപ്പോയി. അങ്ങനെ ഭഗവാൻ ബ്രഹ്മാവിനെ യാത്ര നൽകി അയച്ചതിനു ശേഷം മുൻപത്തേതു പോലെ പുല്ലുമേഞ്ഞും മറ്റും നിന്നിരുന്ന പശുക്കുട്ടികളെയും തന്നോടൊപ്പം ഉണ്ടായിരുന്ന ഗോബബാലന്മാരെയും യമുന മണൽത്തിട്ടയിലേക്ക് കൊണ്ടുവന്നു. അല്ലയോ! പരീക്ഷിത്ത് രാജൻ! അവർക്ക് ഭഗവാനുമായി സത്യത്തിൽ ഒരു വർഷക്കാലം വേർപെട്ടുനിൽക്കേണ്ടിവന്നെങ്കിലും ഭഗവന്മായയാൽ ആ ദൈർഘ്യം വെറും അരനിമിഷം എന്നോണം തോന്നപ്പെട്ടു. രാജാവേ! ഭഗവന്മായയിൽ മോഹിക്കപ്പെട്ട ചിത്തത്തോടുകൂടിയവർ ഈ ലോകത്തിൽ എന്തെന്തിന് തന്നെ മറക്കുന്നില്ല! ലോകം മുഴുവൻ അവന്റെ മായയിൽ മോഹിതമായിട്ട് കൂടെക്കൂടെ ആത്മാവിനെ പോലും മറന്നു കളയുന്നു. ആ ഗോപബാലന്മാർ ഭഗവാനോട് പറയുകയാണ് “എത്ര പെട്ടെന്നാണ് നീ ഈ പശുക്കിടാങ്ങളുമായി തിരികെ വന്നത്?.. വരൂ! സുഖമായിരുന്നു നമുക്കിനി ഊണ് കഴിക്കാം“ 

അനന്തരം ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് കുട്ടികളോട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം അവർക്കൊരു പെരുമ്പാമ്പിന്റെ തോൽ കാണിച്ച് കൊടുത്ത് അവരെ രസിപ്പിച്ചു. ആ വനത്തിൽ നിന്നും ഗോകുലത്തിലേക്ക് തിരിച്ചുപോയി. സകലർക്കും ആനന്ദമേകിക്കൊണ്ട് സുന്ദരൂപനായ ഭഗവാൻ ഗോപപാലൻമാരോടും ഗോക്കളോടുംകൂടി ഗോകുലത്തിൽ പ്രവേശിച്ചു. ഭഗവാൻ ഒരു വലിയ പെരുമ്പാമ്പിനെ കൊന്ന കഥ ആ ഗോപബാലന്മാർ ഗോകുലത്തിൽ ചെന്ന് വിസ്തരിച്ചുപറഞ്ഞു.

രാജാവ് പറഞ്ഞു “അല്ലയോ ബ്രഹ്മർഷേ!, സ്വന്തം കുട്ടികളിൽപോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഈ സ്നേഹം ഗോകുലവാസികൾക്ക് അന്യന്റെ കുട്ടിയായി പിറന്ന ഭഗവാനിൽ എങ്ങനെയുണ്ടായി എന്ന് പറഞ്ഞു തന്നാലും. 

ശ്രീശുകൻ പറഞ്ഞു “രാജാവേ! എല്ലാ പ്രാണികൾക്കും അവരവരുടെ ആത്മാവ് തന്നെയാണ് ഏറ്റവും പ്രിയമായിട്ടുള്ളത്. സന്താനവും സമ്പത്തും ഒക്കെ ആത്മപ്രീതിക്ക് വേണ്ടി ഇഷ്ടമുള്ളതായി തീരുന്നു എന്ന് മാത്രമേയുള്ളൂ. അല്ലയോ രാജശ്രേഷ്ഠ!, അതുകൊണ്ട് പ്രാണികൾക്ക് സ്വന്തം ശരീരത്തിനേക്കാൾ കൂടുതൽ ഇഷ്ടം അവർക്ക് മമതയെ ആസ്പദിച്ചു നിൽക്കുന്ന പുത്രൻ, ധനം, ഗൃഹം, ഇത്യാദികളിൽ ഉണ്ടാകുന്നില്ല. അല്ലയോ ക്ഷത്രിയോത്തമ! ഇനി ദേഹത്തെ ആത്മാവായി കണ്ട് വിശ്വസിക്കുന്ന ജനങ്ങൾക്ക് പോലും ദേഹം ആണ് മറ്റേതിനേക്കാളും പ്രിയം. അതുപോലെ മമതയാൽ ആത്മാവുമായി ബന്ധപ്പെട്ട നിൽക്കുന്നത് ഒഴിച്ചാൽ ആത്മാവോളം പ്രിയം ആർക്കും ശരീരത്തിലും തോന്നുകയില്ല. കാരണം, ശരീരം ക്ഷയിക്കുമ്പോഴും ജീർണ്ണിക്കുന്ന സന്ദർഭത്തിലും ജീവികളിൽ ജീവിക്കുവാനുള്ള ആഗ്രഹം ശക്തിമത്തായിത്തന്നെ കാണപ്പെടുന്നു. ആകയാൽ എല്ലാ ശരീരികൾക്കും എല്ലാത്തിനേക്കാളും ഉപരി പ്രിയമായത് സ്വന്തം ആത്മാവ് തന്നെയാണ്. സകല ചരാചരങ്ങളും ഈ ലോകം മുഴുവനും ആത്മാവിന്‍റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു. അതുകൊണ്ട് അല്ലയോ രാജൻ! ഈ ശ്രീകൃഷ്ണഭഗവാൻ സകല ജീവജാലങ്ങളുടെയും ആത്മാവാണെന്ന് താങ്കൾ ധരിച്ചുകൊണ്ടാലും. അവൻ ഈ ലോകത്തിൻറെ യോഗക്ഷേമത്തിനായി ഈ ലോകത്തിൽ മായയാൽ ദേഹം ഉള്ളവനെന്ന പോലെ ശോഭിക്കുന്നു. ഈ ലോകത്തിൽ ശ്രീകൃഷ്ണപരമാത്മാവിനെ ഉള്ളവണ്ണം അറിയുന്നവർക്ക് സ്ഥാവരജംഗമമടങ്ങിയ സകലതും കൃഷ്ണസ്വരൂപം മാത്രമാണ്. പ്രപഞ്ചത്തിൽ സകല പദാർത്ഥങ്ങളും അവയുടെ കാരണപദാർത്ഥത്തിൽനിന്നും ഉണ്ടാകുന്നു. ആ കാരണത്തിനും പരമകാരണമായത് ഭഗവാൻ ശ്രീകൃഷ്ണനാണ്. ആയതിനാൽ അവനല്ലാതെ ഇവിടെ യാതൊന്നും തന്നെയില്ല. ഭഗവത്പാദത്തെ ആശ്രയിച്ചിട്ടുള്ളവർക്ക് സംസാരസാഗരം ഒരു കാലിക്കുളമ്പുചാലായി തീരുന്നു. വൈകുണ്ഠമാണ് അവരുടെ ആവാസസ്ഥാനം. ദുഃഖങ്ങളുടെ ഇരിപ്പിടമായ സംസാരം അവരെ ബാധിക്കുന്നില്ല. 

രാജൻ! ഭഗവാൻ തൻറെ അഞ്ചാം വയസ്സിൽ ചെയ്ത ഈ ലീലകളെ ആഘോഷിക്കപ്പെട്ടത് ഒരു വർഷം കഴിഞ്ഞ് അവൻറെ ആറാം വയസ്സിലായിരുന്നു. അങ്ങനെ അങ്ങ് ചോദിച്ചതിനുള്ള മറുപടി എന്നാൽ ആവുംവിധം ഞാൻ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുപോലെ ചങ്ങാതികളുമായി ഒരുമിച്ച് ഭഗവാൻ ചെയ്ത ലീലാവിലാസവും, അഘാസുരവധവും, പച്ചപ്പുൽത്തകടിയിലിരുന്നുകൊണ്ട് അവർ വനഭോജനം ചെയ്തതും, ബ്രഹ്മാവിനാൽ ചെയ്യപ്പെട്ട ഭഗവദ് സ്തുതിയും ഒക്കെ കേൾക്കുകയും ചൊല്ലുകയും ചെയ്യുന്ന മനുഷ്യൻ സമസ്തപുരുഷാർത്ഥങ്ങളെയും പ്രാപിക്കുന്നു. 

ഇങ്ങനെ ഒളിച്ചുകളിച്ചുകൊണ്ടും, അണകെട്ടികൊണ്ടും, വാനരന്മാരെപോലെ ചാടിമറിയുകയും മറ്റും ചെയ്തുകൊണ്ടും കുട്ടിക്കാലത്തിന് യോജിച്ച വിധത്തിലുള്ള ഓരോരോ ക്രീഢകളോടുകൂടി രാമകൃഷ്ണൻമാർ ഗോകുലത്തിൽ കൗമാരദശയെ പിന്നിട്ടു.

ഇങ്ങനെ ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്



<<<<< >>>>>


10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40  അക്രൂരസ്തുതി  ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ...