bhagavatham 1-chapter-16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 1-chapter-16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

1.16 പരീക്ഷിത്തിന്റെ രാജ്യത്തില്‍ കലിയുടെ ആഗമനം

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 16

സൂതന്‍ പറഞു: ഹേ മുനിമാരേ!, പാണ്ഡവന്‍‌മാരുടെ മോക്ഷപ്രാപ്തിക്കുശേഷം, യുവരാജാവ് പരീക്ഷിത്ത് രാജഭരണം ഏറ്റെടുത്തു. ബ്രാഹ്മണോത്തമന്‍‌മാരയ പണ്ഡിതന്‍‌മാര്‍ അദ്ദേഹത്തിന് വേണ്ടവിധം ശിക്ഷണങള്‍ നല്‍കിയനുഗ്രഹിച്ചു. പരീക്ഷിത്തിന്റെ ജനനസമയത്ത് ജ്യോതിഷികള്‍ പ്രവചിച്ച ഗുണഗണങളൊക്കെ അദ്ദേഹത്തിന്റെ രൂപത്തിലും, ഭാവത്തിലും, കര്‍മ്മരംഗത്തും അതേപടികണ്ടു. പരീക്ഷിത്ത് രാജന്‍ കൃപാചാര്യരെ തന്റെ ഗുരുവായി സ്വീകരിച്ചുകൊണ്ട്, ഗംഗയുടെ തീരത്തുവച്ച് മൂന്ന് അശ്വമേധയാഗങള്‍ നടത്തി. ദാനതല്പ്പരനായ അദ്ദേഹം യഥാവിധി ഗുരുക്കന്മാര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം തേടി. യജ്ഞവിഹിതത്തില്‍ സന്തുഷ്ടരായ ദേവതകള്‍ ദര്‍ശനം നല്‍കി പരീക്ഷിത്തിനെ അനുഗ്രഹിച്ചു.

ഒരിക്കല്‍, പരീക്ഷിത്ത് ദിഗ്വിജയം ചെയ്തുപോകുന്ന സമയം വഴിയില്‍ കലിയെ കണ്ടു. ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ വന്ന് ഗോമിഥുനങളുടെ കാലുകള്‍ വെട്ടുന്നത് രാജാവ് കണ്ടു. കോപാകുലനായ പരീക്ഷിത്ത് കലിയെ ശിക്ഷിക്കാനൊരുങി.

ശൗനകന്‍ ഇടക്ക് കയറി ചോദിച്ചു: അല്ലയോ സൂതമഹര്‍ഷേ!, ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ തന്റെ രാജ്യത്തില്‍ വന്ന് നിരപരാധികളായ ഗോമിഥുനങളെ ഹിംസിച്ചു. എന്നിട്ടും പരീക്ഷിത്ത് എന്തുകൊണ്ടാണ് തുച്ഛമായ ശിക്ഷ നല്‍കി കലിയെ പോകാനനുവദിച്ചത്? ഭഗവാനുമായി എന്തെങ്കിലും ബന്ധമുള്ളതാണീ സംഭവമെങ്കില്‍ അത് കേള്‍ക്കാന്‍ ഞങള്‍ക്ക് അതിയായ താല്പ്പര്യമുണ്ട്. കാരണം, ഭഗവാന്റെ ഭക്തന്‍‌മാര്‍ എപ്പോഴും ആ പാദമലരിലെ മകരന്ദം നുകരുന്നതില്‍ വ്യാപൃതരാണ്. മാത്രമല്ല, അങനെയിരിക്കെ അസത്തായ മറ്റുവിഷയങള്‍ പറഞ് ഒരുവന്‍ തന്റെ ആയുസ്സ് വ്യര്‍ത്ഥമാക്കുന്നതെന്തിന്?

ഹേ സൂതാ!, മൃത്യുവിനെ ജയിച്ച് അമരത്വം നേടാന്‍ ആഗ്രഹിക്കുന്ന ഏറെ ജീവികള്‍ ഇവിടെയുണ്ട്. അവരാകട്ടെ ഈ കുറഞ ആയുസ്സില്‍ തന്നെ മരണനിയന്താവായ മൃത്യുനാഥാനെ ഇവിടെ ആവാഹിച്ച് വരുത്തി തങളുടെ നരകയാതനകളില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ അന്തകന്‍ ഹൃദയത്തിലുള്ളിടത്തോളം ഒരുവന്‍ മരണത്തില്‍ നിന്നകന്നു കഴിയുന്നു. അതിനായി മൃത്യുവിനെ ജയിക്കാന്‍ ഇച്ഛിച്ച്, ആ ഭഗവാന്റെ അടിമയായിരിക്കുന്നവര്‍ അവന്റെ ലീലകളാകുന്ന അമൃതത്തെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അല്പ്പബുദ്ധികളും അലസന്‍‌മാരുമായ മനുഷ്യരാകട്ടെ, രാത്രിമുഴുവന്‍ ഉറങിയും, പകല്‍ മുഴുവന്‍ വ്യര്‍ത്ഥമായ കര്‍മ്മങളില്‍ മുഴുകിയും തങളുടെ അല്പ്പമായ ആയുസ്സിനെ പാഴാക്കുന്നു.

സൂതന്‍ തുടര്‍ന്നു: പരീക്ഷിത്തിന്റെ ഭരണകാലത്ത്, തന്റെ രാജ്യത്തില്‍ കലി വ്യാപൃതമായ വാര്‍ത്തയറിഞ്, രോഷാകുലനായ രാജാവ് അമ്പും വില്ലുമായി കലിയെ നേരിടാനായി പുറപ്പെട്ടു. കുതിരകളും, ആനകളും, കലാളുമൊക്കെയടങുന്ന സൈന്യവുമായി പരീക്ഷിത്ത്, കറുത്ത കുതിരകളെ പൂട്ടിയതും, സിംഹത്തിന്റെ ചിത്രമെഴുതിയ കൊടികെട്ടിയതുമായ മനോഹരമായ തന്റെ രഥത്തില്‍, കലിയെ വകവരുത്തുവാന്‍ രാജ്യത്താകമാനം യാത്രയാരംഭിച്ചു. അദ്ദേഹം ഭദ്രാശ്വം, കേതുമാല, ഭാരതവര്‍ഷം, ഉത്തകുരു, കിം‌പുരുഷം എന്നീ രാജ്യങള്‍ ജയിച്ച്, ജനങളുടെ ശ്രദ്ധയാകര്‍ഷിച്ചു. കലിയെ നശിപ്പികാനായി പോയ എല്ലായിടങളിലും, ഭക്തോത്തമന്‍‌മാരായ പാണ്ഡവരുടെ കീര്‍ത്തിയെക്കുറിച്ചും, ഭഗവാന്റെ എണ്ണമറ്റ ലീലകളെക്കുറിച്ചും പരീക്ഷിത്ത് യഥേഷ്ടം കേട്ടു. താന്‍ മാതൃഗര്‍ഭത്തില്‍ വച്ച് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ നിന്നു ഭഗവാനാല്‍ രക്ഷിക്കപെട്ട ചരിത്രമൊക്കെ അവിടെയെല്ലാം ആള്‍ക്കാര്‍ പാടിനടന്നു. പാണ്ഡവന്‍‌മാരോടുള്ള വൃഷ്ണികുലത്തിന്റെ ഭക്തവാത്സല്യവും അവര്‍ തെരുതെരെ കൊട്ടിപ്പാടിനടന്നു. ആ വര്‍ണ്ണനങള്‍ കേട്ട് സന്തുഷ്ടനായ പരീക്ഷിത്ത് അവര്‍ക്കെല്ലാം വസ്ത്രങളും, സ്വര്‍ണ്ണമാലകളും കൊടുത്ത് അവരെ സംതൃപ്തരാക്കി.

പ്രപഞ്ചത്തെ മുഴുവന്‍ അനുസരിപ്പിക്കുന്ന ഭഗവാന്‍ വിഷ്ണു, കൃഷ്ണാവതാരം പൂണ്ട്, പാണ്ഡവന്‍‌‌മാരുടെ സേവകനായി, അര്‍ജ്ജുനന്റെ സാരഥിയായി, അവരുടെ കാര്യസ്ഥനായി, സുഹൃത്തായി, ദൂതനായി, കാവല്‍ക്കാരനായി, അവരുടെ ആജ്ഞയ്ക്കൊത്തനുസരിച്ചു. ആ ഭഗവാനെക്കുറിച്ച് അവിടുത്തെ ജനങളില്‍ നിന്നുകേട്ടപ്പോള്‍ പരീക്ഷിത്തിന്റെ ഹൃദയം ഭഗവത് ഭക്തിരസത്തില്‍ മുങിത്താണു നൃത്തം കുതിച്ചു. ഹേ മുനിമാരേ!, തന്റെ പൂര്‍‌വികര്‍ ചെയ്ത സത്ക്കര്‍മ്മങളെപറ്റി നിരന്തരം കേട്ട് പരീക്ഷിത്ത് രാജന്‍ ആശ്ചര്യം കൊണ്ടു നടക്കമ്പോഴുണ്ടായ സംഭവങളെക്കുറിച്ചിനി ഞാന്‍ നിങളോട് സംസാരിക്കാം.

അവശേഷിച്ച ഒറ്റക്കാലില്‍ ഒരു ഋഷഭരൂപത്തില്‍ ചുറ്റിത്തിരിയുന്ന ധര്‍മ്മം, പുത്രരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ കരുയുന്ന ഭൂമിയെ കാണാനിടയായി. ഗോരൂപിണിയായ ഭൂമിയുടെ കണ്ണുകള്‍ നിറഞൊഴുകി. ധര്‍മ്മം അവളോട് ചോദിച്ചു. "ഹേ ഭദ്രേ!, നീ എന്താണിങനെ ദുഃഖത്തിന്റെ ഛായയില്‍ നിലകൊള്ളുന്നത്?... നിന്റെ മുഖം കറുത്തിരുണ്ടിരിക്കുന്നല്ലോ!... നിനക്കെന്തെങ്കിലും മഹാവ്യാധി പിടിപ്പെട്ടിട്ടുണ്ടോ?... അതോ, ദൂരെയെങോ പോയ പ്രീയസുഹൃത്തിനെ ഓര്‍ത്തുകരയുകയാണോ?... ഇനി ഒറ്റക്കാലില്‍ നില്‍ക്കുന്ന എന്നെയോര്‍ത്താണോ നീ ഇങനെ വിലപിക്കുന്നത്?... അതോ മാംസഭോജികളാല്‍ നാളെ നിനക്കുണ്ടാകാന്‍ പോകുന്ന ദുരവസ്ഥയെ ഓര്‍ത്തിട്ടാണോ?... അല്ലെങ്കില്‍, ദേവന്‍‌മാര്‍ക്കുള്ള യജ്ഞവിഹിതം നഷ്ടപ്പെട്ടതോര്‍ത്തായിരിക്കും ഒരുപക്ഷേ നീ ദുഃഖിക്കുന്നത്!... അതുമല്ലെങ്കില്‍ പിന്നെ ഇവിടെ ജീവികള്‍ക്ക് നേരിടേണ്ടിവരുന്ന വരള്‍ച്ചയും സര്‍‌വ്വനാശവുമോര്‍ത്തായിരിക്കും!... ഹേ ഭവതീ, ഇവിടെ ഈ ഭൂമിയില്‍, കുട്ടികളും സ്ത്രീകളുമനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഓര്‍ത്താണോ നീയിങനെ തേങുന്നത്?... അതോ, പണ്ഡിതരായ ബ്രാഹ്മണന്‍‌മാര്‍, ഏത് വാക്ദേവതയുടെ അനുഗ്രഹത്താലാണോ അറിവ് നേടി വിദുഷികളായത്, ആ പരാശക്തിക്ക് തന്നെ വിപരീതമായി കര്‍മ്മങള്‍ ചെയ്യുന്നതുകൊണ്ടാണോ നീയിങനെ വേദനിക്കുന്നത്?... അല്ലെങ്കില്‍, ബ്രഹ്മണ്യത്തെ ചില അധര്‍മ്മികളായ രാജാക്കന്‍‌മാര്‍ക്കുമുന്നില്‍ അടിയറവച്ചുകൊണ്ട് അവരെ ആശ്രയിച്ചുകഴിയുന്ന മൂഢരായ കുറെ ബ്രാഹ്മണകുലജാതരെയോര്‍ത്തോ?... കലിയുടെ അധീനതയിലാണ്ട ഈ രാജാക്കന്‍‌മാരുടെ ഇപ്പോഴത്തെ രാജ്യഭരണം തികച്ചും അനീതിയും അക്രമവും നിറഞതാണ്. ഇന്നാട്ടിലെ ജനങള്‍ ധര്‍മ്മം മറന്നുപോയിരിക്കുന്നു. സ്ഥലകാലബോധമില്ലാതെ അവര്‍ ഉണ്ണുന്നു, കുടിക്കുന്നു, മൈഥുനം ചെയ്യുന്നു. അല്ലയോ ദേവീ, ഇതൊക്കെയാണോ നിന്റെ വിഷമത്തിനു കാരണം?...

ദേവീ, നിന്റെ ഭാരം കുറയ്ക്കാന്‍ ഭഗവാന്‍ ഹരി ശ്രീകൃഷ്ണനാമത്തില്‍ ഇവിടെ അവതരിച്ചിരുന്നു. പക്ഷേ, ജനങളെ അദ്ധ്യാത്മികതയുടെ പാതയിലേക്ക് തിരിച്ചുവിടുന്ന അവന്റെ ലീലകള്‍ ഇന്ന് അവന്റെ തിരിച്ചുപോക്കിലൂടെ, നിനക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടത്തെക്കുറിച്ചോര്‍ത്താകും നീ ഈവിധം സങ്കടപ്പെടുന്നതു. ഹേ വസുന്ധരേ!, ഇതൊന്നുമല്ലെങ്കില്‍ പിന്നെ നീ ഇങനെ തളര്‍ന്നിരിക്കുന്നതിലുള്ള മൂലകാരണം എന്നെ അറിയിച്ചാലും. ദേവന്‍‌മാര്‍ പോലും പുകഴ്ത്തുന്ന നിന്റെ ഈ സൗഭാഗ്യത്തെ, സകലതിന്റേയും അന്തകനായ കാലം, യാതൊരു ദയയുമില്ലാതെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നു ഞാന്‍ സംശയിക്കുന്നു."

ഭൂമിദേവി പറഞു: "ഹേ ധര്‍മ്മമേ!, അവിടുന്ന് ചോദിച്ച സകല ചോദ്യങളുടേയും ഉത്തരം അങേയ്ക്കുതന്നെ അറിയാവുന്നതാണ്. അങും ഒരുകാലത്ത് നാലുകാലില്‍ വര്‍ത്തിച്ചുകൊണ്ട് ഈ ലോകത്തിനു മുഴുവനും ആനന്ദത്തെ പ്രദാനം ചെയ്തവനായിരുന്നുവല്ലോ!... സര്‍‌വ്വലോകത്തിനുമധിപനായ ആ ആദിനാരായണന്‍, സത്യം, ശൗചം, ദയ, ക്ഷാന്തി, ത്യാഗം, സന്തോഷം, ആര്‍ജ്ജവം, ശമം, ദമം, തപസ്സ്, സമത്വം, തിതിക്ഷ, ഉപരതി, വേദാധ്യായനം, ജ്ഞാനം, വിരക്തി, ഐശ്വര്യം, ശൗര്യം, ശക്തി, തേജസ്സ്, സ്മൃതി, സ്വാതന്ത്ര്യം, കൗശലം, കാന്തി, ധൈര്യം, മാര്‍ദ്ധവം, പ്രാഗല്ഭ്യം, കുലീനത, ശീലം, നിശ്ചയദാര്‍ഢ്യം, ഓജസ്സ്, ബലം, ഭാഗം, ഗാംഭീര്യം, സ്തൈര്യം, ആസ്തിക്യം, കീര്‍ത്തി, മാനം, അനഹംകൃതി,  അദ്ധ്യാത്മികം ഇത്യാദി ഗുണങളാല്‍ സമ്പന്നനാണ്. ആ നാരായണന്റെ ലീലകള്‍ ഇന്ന് ഈ എന്നില്‍ ഇല്ലാതായിരിക്കുന്നു. അവന്റെ അസാന്നിധ്യം കലി തീര്‍ത്തും മുതലെടുത്തിരിക്കുന്നു. ഇതാണ് ഇന്ന് എന്റെ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന ദുഃഖം. ഞാന്‍ എന്നെക്കുറിച്ചുമാത്രമല്ല വേവലാതിപ്പെടുന്നത്. അങയെക്കുറിച്ചും, ദേവദേവോത്തമന്‍‌മാരെക്കുറിച്ചും, പിതൃക്കളെക്കുറിച്ചും, ഋഷികളെക്കുറിച്ചും, സാധുക്കളായ ഭക്തന്‍‌മാരെക്കുറിച്ചും, മറ്റു വര്‍ണ്ണാശ്രമങളിലുള്ള സകലമാന ജനങളെക്കുറിച്ചും എനിക്ക് അതിയായ സങ്കടമുണ്ട്. 

ഐശ്വര്യദേവതയായ ശ്രീമഹാലക്ഷ്മിയുടെ അനുഗ്രഹവര്‍ഷത്തിനായി ബ്രഹ്മാദിദേവതകള്‍ പോലും എന്നെന്നും തപംചെയ്ത് അവളെ ആരാധിക്കുന്നു. എന്നാല്‍ ആ ദേവിയാകട്ടെ തന്റെ വാസസ്ഥലമായ അരവിന്ദവനം വിട്ട് ഭഗവാന്റെ സവിധത്തില്‍, ആ കാല്‍ക്കല്‍ പാദസേവ ചെയ്യുന്നു. ആ ഭഗവാന്‍ ഇവിടെയുണ്ടായിരുന്നസമയം തന്റെ താമരപ്പൂക്കളും, കേതുവും, കുലിശവും, അങ്കുശവും ഒക്കെക്കൊണ്ട് എന്നെ അലങ്കരിച്ചനുഗ്രഹിച്ചിരുന്നു. പക്ഷേ, ഇന്ന് ആ നാരായണന്‍ എന്നെവിട്ട് സ്വധാമഗമനം ചെയ്തിരിക്കുന്നു. രാക്ഷസവംശജരായ അനേഹം അധാര്‍മ്മിക രാജാക്കന്‍‌മാരുടെ അക്ഷൗഹിണിപ്പടകളെ ചുമക്കാന്‍ ത്രാണിയില്ലാതായ എന്റെ ചുമലില്‍ നിന്ന് ആ ഭാരമൊഴിച്ച്, ആ നാരായണന്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല, ഒരുനാള്‍ ശക്തി ക്ഷയിച്ച അങയേയും ആ ഭഗവാന്‍ യഥുകുലത്തില്‍ അവതാരമെടുത്തുകൊണ്ട് കാത്തരുളി. സുന്ദരിയായ സത്യഭാമയെ വശ്യമായ പുഞ്ചിരികൊണ്ടും, കടക്കണ്‍ ചലനങള്‍ കൊണ്ടും വശത്താക്കാന്‍ കഴിഞ ആ ഭഗവാനെ പിരിഞിരിക്കാന്‍ ആര്‍ക്കാണിവിടെ കഴിയുക?... ഭൂമിയായ എന്നിലൂടെ ആ ഭഗവാന്‍ നടക്കുമ്പോള്‍ അവന്റെ പാദധൂളികളാല്‍ ഞാന്‍ പവിത്രമായി. ആ പാദസ്പര്‍ശത്തിന്റെ ശീതളിമയില്‍ എന്നിലുതിര്‍ന്ന രോമാഞ്ചത്തില്‍ എഴുന്നുനിന്ന നിബിഢതനുരുഹങളാണ് ഈ വൃക്ഷവൃന്ദങള്‍." 

സൂതന്‍ പറഞു: ഹേ മുനിമാരേ!, കിഴക്കോട്ടൊഴുകുന്ന സരസ്വതീനദിയുടെ തീരത്ത് ഭൂമിയും, ധര്‍മ്മവും കൂടി ഇങനെ ഭഗവാന്റെ മഹിമകള്‍ വാഴ്ത്തിനില്‍ക്കുന്നതിനിടയില്‍ രാജര്‍ഷിയായ പരീക്ഷിത്ത് അവിടെയെത്തി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്