The incarnatin of Lord Krishna എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
The incarnatin of Lord Krishna എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

10.3 ശ്രീകൃഷ്ണാവതാരം.

 ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 3

(ശ്രീകൃഷ്ണാവതാരം.)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒടുവിൽ ആ മംഗളകരമായ ദിവസം വന്നടുത്തു. അന്ന് രോഹിണീനക്ഷത്രമായിരുന്നു. മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യാദിജ്യോതിർഗ്ഗോളങ്ങളുമൊക്കെ ശാന്തരായി നോക്കിനിന്നു. ദിക്കുകൾ തെളിഞ്ഞു. തെളിവാർന്ന ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. ഭൂമി മംഗളവസ്തുക്കൾ കൊണ്ടുനിറഞ്ഞു. നദികൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. തടാകങ്ങൾ താമരപ്പൂക്കളെക്കൊണ്ട് നിറഞ്ഞു. വനങ്ങൾ പക്ഷികളുടേയും വണ്ടുകളുടേയും കൂജനങ്ങളാൽ മുഖരിതമായി. സുഗന്ധം കലർന്ന് കാറ്റുവീശി. ബ്രാഹ്മണരുടെ അണഞ്ഞുകിടന്നിരുന്ന ഹോമകുണ്ഡങ്ങൾ ചുഴന്നെരിഞ്ഞു. ജനങ്ങൾ സന്തുഷ്ടരായി. അജനായ ഭഗവാൻ ജനിക്കാൻ തുടങ്ങുമ്പോൾ ആകാ‍ശത്തിൽ പെരുമ്പറ മുഴങ്ങി. കിന്നരന്മാരും ഗന്ധർവ്വന്മാരും ഗീതങ്ങളാലപിച്ചുതുടങ്ങി. സിദ്ധചാരണാദികൾ ഭഗവദ്സ്തുതികളുരുവിട്ടു. അപ്സരസ്ത്രീകളും വിദ്യാധരസ്ത്രീകളും നൃത്തം ചെയ്തു. മുനികളും ദേവകളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. മേഘങ്ങൾ ഗർജ്ജിച്ചു. എങ്ങും ഘോരാന്ധകാരം പടർന്നുപിടിച്ചു. ആ അർദ്ധരാത്രിയിൽ ഭക്തന്മാർ ഭഗവാന്റെ അവതാരത്തിനായി പ്രാർത്ഥിച്ചു. ആ സമയം, എപ്രകാരമാണോ കിഴക്ക് ദിക്കിൽ ചന്ദ്രനുദിക്കുന്നതു, അതുപോലെ സർവ്വഗുഹാശയനായ ഭഗവാ‍ൻ മഹാവിഷ്ണു ദേവരൂപിണിയായ ദേവകീദേവിയിൽ സമസ്തൈശ്വര്യങ്ങളോടുകൂടി ആവിർഭവിച്ചു.

തമത്ഭുതം ബാലകമംബുജേക്ഷണം

ചതുഭുജം ശംഖഗദാര്യുദായുധം

ശ്രീവത്സലക്ഷ്മം ഗളശോഭികൌസ്തുഭം

പീതാംബരം സാന്ദ്രപയോദസൌഭഗം

മഹാർഹവൈഡൂര്യകിരീടകുണ്ഡല-

ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം

ഉദ്ദാമകാഞ്ച്യംഗദകങ്കണാദിഭിർ-

വിരോചമാനം വസുദേവ ഐക്ഷത

താമരയിതൾപോലുള്ള കണ്ണുകളുള്ളവനും നാലു തൃക്കൈകളോടുകൂടിയവനും അവയിൽ ശംഖം, ഗദ, ചക്രം, പത്മം എന്നിവ ധരിച്ചവനും ശ്രീവത്സചിഹ്നത്തോടുകൂടിയവനും കഴുത്തിൽ മിന്നിത്തിളങ്ങുന്ന കൌസ്തുഭമണിഞ്ഞവനും മഞ്ഞപ്പട്ടുടുത്തവനും കാർമേഘനിറത്തിന്റെ ഭംഗി കലർന്നവനും രത്നങ്ങൾ പതിച്ച കുണ്ഡലങ്ങളും കീരീടവുമണിഞ്ഞവനും അവയുടെ കാന്തിയിൽ തെളിയുന്ന കേശഭാരത്തോടുകൂടിയവനും അരഞ്ഞാണം, തോൾവള, കടകം തുടങ്ങിയവയാൽ അലങ്കൃതനുമായി അങ്ങനെ വിശേഷേണ ശോഭിച്ചുകിടക്കുന്ന ആ അത്ഭുതബാലകനെ വസുദേവൻ കണ്ടു.

രാജൻ!, ശ്രീഹരി തന്റെ പുത്രനായി വന്നവതരിച്ചതുകണ്ട് സംഭ്രമത്തോടെയും സന്തോഷത്തോടെയും വസുദേവൻ ആശ്ചര്യഭരിതനായി പതിനായിരം പശുക്കളെ ബ്രാഹ്മണർക്കായി സങ്കല്പിച്ചു. സ്വപ്രകാശത്താൽ ആ പ്രസവമുറിയെ അത്യുജ്ജ്വലമായി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ബാലൻ സാക്ഷാത് പരമപുരുഷനാണെന്ന് വസുദേവർ മനസ്സിലാക്കി. പേടിയകന്ന്, വിശുദ്ധമായ അന്തഃകരണത്തോടുകൂടി അദ്ദേഹം വീണുനമസ്കരിച്ചുകൊണ്ട് ഇങ്ങനെ സ്തുതിച്ചു: പ്രകൃതിയ്ക്കതീതനായ അല്ലയോ ചിദാനന്ദസ്വരൂപാ!, സർവ്വസാക്ഷിയായ നിന്തിരുവടിയെ അടിയൻ ഇതാ കണ്ണിനുനേരായി കാണുകയാണു. അങ്ങ് തുടക്കത്തിൽ ത്രിഗുണാത്മകമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിൽ നിസ്പൃഹനായി, എന്നാൽ അതിനെല്ലാം അകം‌പുറം കൊണ്ടുനിൽക്കുന്നു. വികാരമില്ലത്ത അഹങ്കാരാദി മഹത് തത്വങ്ങൾ എപ്രകാരമാണോ ഈ പ്രപഞ്ചത്തിൽ പ്രവേശിക്കാതെതന്നെ അവയിൽ കാണപ്പെടുന്നതു, അതേപ്രകാരംതന്നെ നിന്തിരുവടിയും കാണപ്പെടുന്നു. ബ്രഹ്മാണ്ഡത്തിനുമുന്നേയുള്ള ആ മഹത് തത്വം പീന്നീട് അതിൽ പ്രവേശിക്കുന്നില്ല. അതുപോലെ, അങ്ങും ബുദ്ധിക്കും ഇന്ദ്രയങ്ങൾക്കും ഗ്രഹിക്കുവാൻ കഴിയുന്ന ഈ വിഷയങ്ങളോടൊപ്പം നിലകൊള്ളുന്നുവെങ്കിലും ആ വിഷയങ്ങളോടൊപ്പം അങ്ങയെ അറിയാൻ കഴിയുന്നില്ല. സർത്രവ്യാപ്തമായ അങ്ങേയ്ക്ക് എങ്ങനെ അകവും പുറവും ഉണ്ടാകാൻ?. ദേഹം ആത്മാവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അറിയാത്തവൻ അജ്ഞാനിയാകുന്നു. കാരണം മിഥ്യയെ അവർ പരമാർത്ഥമായി നിനയ്ക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണം നിർവ്വികാരനും വ്യാപാരരഹിതനുമായ അങ്ങാണെന്നാണു പറയപ്പെടുന്നതു. എന്നാൽ പരബ്രഹ്മമായ അങ്ങയിൽ യാതൊരു വിരോധവുമില്ല. അങ്ങയാൽ നിയന്ത്രിതമായ ത്രിഗുണങ്ങളാൽ എല്ലാം താനേ സംഭവിക്കുന്നു. അങ്ങനെയുള്ള നിന്തിരുവടി മൂന്നുലോകത്തിന്റേയും രക്ഷയ്ക്കായി സ്വമായയാ സത്വഗുണത്താൽ വിഷ്ണുരൂപത്തേയും, അതിന്റെ സൃഷ്ടിക്കുവേണ്ടി രജോഗുണത്താൽ ബ്രഹ്മാവിന്റെ രൂപത്തേയും, അതുപോലെ അവയുടെ സംഹാരത്തിനായി തമോഗുണത്താൽ രുദ്രരൂപത്തേയും ധരിക്കുന്നു. വിഭോ!, അങ്ങിപ്പോൾ ഭൂമിയെ രക്ഷിപ്പാനായി എന്റെ ഗൃഗത്തിൽ വന്നുപിറന്നിരിക്കുന്നു. ക്ഷത്രിയനാമത്തിൽ ഇവിടെ കൂത്താടുന്ന അസംഖ്യം അസുരസേനകളെ കൊന്നൊടുക്കാൻ പോകുന്നു. ദേവാ!, അങ്ങയുടെ ജനനം ഞങ്ങളുടെ ഗൃത്തിൽ സംഭവിക്കുമെന്ന് കരുതി ദുഷ്ടനായ കംസൻ അങ്ങയുടെ ജ്യേഷ്ഠസഹോദരന്മാരെയൊക്കെ വധിച്ചുകഴിഞ്ഞു. അങ്ങയുടെ ഈ അവതാരവാർത്തയറിഞ്ഞ് അവൻ ആയുധവും ഉയർത്തിപിടിച്ച് ഇപ്പോൾത്തന്നെ ഇങ്ങെത്തും.

രാജൻ!, ശ്രീമഹാവിഷ്ണുവിന്റെ ലക്ഷണങ്ങളോടൊത്ത് തനിക്കു പിറന്ന ആ പുത്രനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് ദേവകീദേവിയും ഭഗവനെ സ്തുതിച്ചു. അവൾ പറഞ്ഞു: ഭഗവാനേ!, അവ്യക്തനും ആദ്യനും ബ്രഹ്മനും ജ്യോതിസ്വരൂപനും നിർഗ്ഗുണനും നിർവ്വികാരനും നാശരഹിതനും നിഷ്ക്രിയനും അപ്രമേയനുമായ ആ മഹാവിഷ്ണുതന്നെയാണ് അങ്ങെന്ന് ഞാനറിയുന്നു. കാലഗതിയിൽ ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുമ്പോൾ ഇപ്രപഞ്ചമെല്ലാം മൂലപ്രകൃതിയിൽ ലയിക്കുന്നു. എന്നാൽ ആ സമയം അനന്തശേഷനായി അങ്ങ് മാത്രം അവശേഷിക്കുന്നു. നിമിഷത്തിൽ തുടങ്ങി സംവത്സരത്തിൽ അവസാനിക്കുന്ന കാലം എന്ന ഈ പ്രതിഭാസം അങ്ങയുടെ ശക്തിവിശേഷം ഒന്നുമാത്രമാണെന്ന് പറയപ്പെടുന്നു. ഈവിധം പ്രകൃതിക്കും കാലത്തിനും നിയന്താവായ അങ്ങയെ ഞാനിതാ ശരണം പ്രാപിക്കുന്നു. മനുഷ്യൻ മരണമാകുന്ന സർപ്പത്തെ ഭയന്ന് എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും അവർക്കൊരിക്കലും ഒരഭയസ്ഥാനം കിട്ടുന്നില്ല. എന്നാൽ, ഒരുവന് അങ്ങയുടെ പാദസേവ ചെയ്യാൻ അവസരം ലഭിച്ചാൽ അവൻ അനുഗ്രഹീതനാകുന്നു. അങ്ങനെ വന്നാൽ മനുഷ്യൻ നിർഭയനാകുകയും മരണം അവനെ ഭയന്നൊളിക്കുകയും ചെയ്യുന്നു. ഭഗവാനേ!, അങ്ങനെ സർവ്വഭയങ്ങളും നീക്കുന്ന നീ ഞങ്ങളെ കംസനിൽനിന്ന് രക്ഷിക്കേണമേ!. ധ്യാനയോഗ്യമായ അവിടുത്തെ ഈ തിരുവുടൽ അജ്ഞന്മാർക്കൊരിക്കലും കാട്ടികൊടുക്കരുതു. ഭഗവാനേ! അങ്ങ് നിമിത്തം ഞാൻ കംസനെ ഭയന്നുജീവിക്കുകയാണു. അങ്ങ് എന്നിൽ വന്നുത്ഭവിച്ച വിവരം ഒരിക്കലും കംസൻ അറിയാനിടവരികയുമരുതു. ദേവാ!, ചതുർഭുജങ്ങളിൽ ശംഖചക്രഗദാപത്മങ്ങൾ ധരിച്ച ഈ ദിവ്യരൂപം അങ്ങ് മറച്ചരുളിയാലും. പ്രളയസമയത്ത് സകലചരാചരങ്ങളേയും നിന്തിരുവടി ആ തിരുവുടലിൽ ധരിക്കുന്നു. അങ്ങനെയുള്ള അങ്ങിപ്പോൾ എന്റെ ഗർഭത്തിൽ വന്നുഭവിച്ചതു ലോകത്തിനുമുന്നിൽ ഒരു വിഡംബനമാണു.

രാജൻ!, ദേവകിയുടെ ഈ പ്രാർത്ഥനകേട്ട് ഭഗവാൻ പറഞ്ഞു: അമ്മേ!, കഴിഞ്ഞ ജന്മത്തിൽ സ്വായംഭുവമന്വന്തരത്തിൽ ഭവതി പൃശ്നി എന്നു പേരുള്ളവളും പിതാവ് സുതപസ്സ് എന്നു പേരുള്ള ഒരു പ്രജാപതിയുമായിരുന്നു. അന്ന് നിങ്ങൾക്ക് പ്രജകളുണ്ടാകാതെ വന്നപ്പോൾ ഇന്ദ്രിയങ്ങളെ അടക്കി ഉഗ്രമായ തപസ്സ് അനുഷ്ഠിച്ചിരുന്നു. കാറ്റും മഴയും വെയിലും ചൂടുമെല്ലാം സഹിച്ചുകൊണ്ടു പ്രാണായാമത്തെ ചെയ്തും ഇലകളേയും വായുവിനേയും മാത്രം ആഹരിച്ചുകൊണ്ടും എന്നിൽനിന്നും അഭീഷ്ടങ്ങളെ സ്വീകരിക്കുവാനായി രാഗദ്വേഷങ്ങളെയടക്കി സുമനസ്സോടെ എന്നെ ആരാധിച്ചു. അങ്ങനെ ദുഷ്കരമായ ആ തപസ്സിലൂടെ പന്തീരായിരം വർഷങ്ങൾ കടന്നുപോയി. ആ തപസ്സിൽ സന്തുഷ്ടനായ ഞാൻ ഇതേരൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി വരം ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു. അപ്പോൾ നിങ്ങളുടെ ആഗ്രഹം എന്നെപ്പോലൊരു പുത്രൻ നിങ്ങൾക്കുണ്ടാകുക എന്നതായിരുന്നു. അന്ന് ലൌകികനിവൃത്തി വരാത്തവരും സന്താനങ്ങളില്ലാത്തവരുമായ നിങ്ങൾക്ക് എന്റെ മായയാൽ മോഹിതരായി മോക്ഷത്തെ വരിക്കാൻ തോന്നിയില്ല. അന്ന് നിങ്ങളാഗ്രഹിച്ച വരം തന്ന് ഞാൻ മറഞ്ഞതിൽ‌പിന്നെ മനോരഥം സാധിച്ചവരായി നിങ്ങൾ ലൌകികസുഖങ്ങളെ അനുഭവിച്ചുകൊണ്ട് ജീവിച്ചു. എനിക്കുതുല്യനായി ഞാൻ മാത്രമേയുള്ളൂ എന്നതിനാൽ ഞാൻ‌തന്നെ നിങ്ങൾക്ക് മകനായി പൃശ്നിഗർഭൻ എന്ന നാമത്തിൽ അവതരിച്ചു. മാതാവേ!, വീണ്ടും അടുത്ത മന്വന്തരത്തിൽ നിങ്ങൾ അദിതികശ്യപദമ്പതിമാരായി പിറക്കുകയും ഞാൻ വാമനനായി നിങ്ങൾക്ക് ജനിക്കുകയും ചെയ്തു. ഇന്നിതാ മൂന്നമത് വീണ്ടും നിങ്ങൾക്ക് പുത്രനായി ഞാൻ പിറന്നിരിക്കുന്നു. അമ്മേ!, എന്റെ വാക്കുകൾ സത്യമത്രേ!. ഈ പൂർവ്വസ്മൃതി നിങ്ങളിലുണ്ടാക്കുവാനാണു ഞാൻ ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനായിരിക്കുന്നതു. അല്ലാത്തപക്ഷം എന്നെ മനുഷ്യകുഞ്ഞായി നിങ്ങൾ തെറ്റിദ്ധരിക്കും. നിങ്ങൾ രണ്ടുപേരും എന്നെ ഒരു പുത്രനെയെന്നപോലെ സ്നേഹിച്ചുകൊണ്ടും പരബ്രഹ്മമെന്ന ഭാവത്തിൽ അനുസ്മരിച്ചുകൊണ്ടും എന്റെ സായൂജ്യത്തെ പ്രാപിക്കുന്നതാണു.

രാജൻ!, ഭഗവാൻ ഇങ്ങനെ പറഞ്ഞുകൊണ്ട് അല്പനിമിഷം മൌനം അവലംബിക്കുകയും പിന്നീട് ദേവകീവസുദേവന്മാർ നോക്കിനിൽക്കെ അവരുടെ കണ്മുന്നിൽ കൈകാലിളക്കി കളിക്കുന്ന ഒരു സാധാരണ ശിശുവായി മാറുകയും ചെയ്തു. ഭഗവദ്പ്രേരിതമായി ആ കുഞ്ഞിനെ എടുത്ത് പ്രസവഗൃഹത്തിനുവെളിയിലിറങ്ങുന്ന സമയം യോഗമായാദേവി നന്ദപത്നിയായ യശോദയിൽനിന്നും സംജാതയായി. ആ നേരം ആ യോഗമായാശക്തിയാൽ ദ്വാരപാലകന്മാരും മറ്റ് പൌരജനങ്ങളും പ്രജ്ഞയറ്റ് നിദ്രയിലായിരുന്നു. ഇരുമ്പുചങ്ങലകളാലും സാക്ഷാകളാലും കൊട്ടിയടയ്ക്കപ്പെട്ടിരുന്ന വലിയ വാതിലുകൾ ഭഗവാനേയും കൈലെടുത്തുവരുന്ന വസുദേവർക്കുമുന്നിൽ ഒന്നൊന്നായി താനേ തുറന്നു. കാർമേഘങ്ങൾ ഇടിമുഴക്കത്തോടുകൂടി വർഷിക്കുവാൻ തുടങ്ങി. അനന്തൻ തന്റെ പത്തികൾ അവർക്കുമേൽ കുടപോലെയാക്കി മഴവെള്ളം തടഞ്ഞുകൊണ്ട് പിന്നാലെ ഇഴഞ്ഞനുഗമിച്ചു. ഇന്ദ്രൻ തുടരെത്തുടരെ മഴ ചൊരിഞ്ഞുകൊണ്ടിരുന്നു. യമുനാനദിയിൽ വെള്ളം കുത്തിയൊഴുകി. അനേകം ചുഴികളാൽ ഉലഞ്ഞുകൊണ്ടിരുന്ന യമുന, ശ്രീരാമനുമുന്നിൽ സമുദ്രം എന്നതുപോലെ, വഴിമാറിക്കൊടുത്തു. ആ രാത്രിയിൽ വസുദേവൻ ഭഗവാനേയും കൊണ്ട് ഗോകുലത്തിലെത്തി. ഗോപന്മാരെല്ലാം യോഗമായാവൈഭവത്താൽ ഘോരനിദ്രയിലായിരുന്നു. പുത്രനെ യശോദയുടെ കിടക്കയിലുപേക്ഷിച്ച് പകരം അവൾ പെറ്റുണ്ടായ ബാലികയേയുമെടുത്ത് അദ്ദേഹം തിരികെ വീട്ടിലെത്തി. കുഞ്ഞിനെ ദേവകിക്കരികിൽ കിടത്തി സ്വയം ചങ്ങലകൾ കാലിൽ ബന്ധിച്ച് മുന്നേപോലെ വാതിലുകളടച്ചിരിപ്പായി. യശോദയും പ്രസവപീഡയാൽ തനിക്ക് പിറന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാതെ മായയിൽ പെട്ടുറങ്ങുകയായിരുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next