Lord Shiva is bevildered by the Mohini form of Lorsh Hari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Lord Shiva is bevildered by the Mohini form of Lorsh Hari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

8.12 ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 12
(ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, ഭഗവാൻ ശ്രീഹരി മോഹിനീവേഷം പൂണ്ട് അസുരന്മാരെ മോഹിപ്പിക്കുകയും, ദേവന്മാരെ അമൃതൂട്ടുകയും ചെയ്ത വൃത്താന്തം കേട്ടറിഞ്ഞ മഹാദേവൻ കാളപ്പുറത്തുകയറി ഭഗവതിയോടൊപ്പം ഭൂതഗണങ്ങളെയും കൂട്ടി ശ്രീഹരിയുടെ ധാമത്തിലേക്ക് പോയി. വിഷ്ണുഭഗവാൻ മഹാദേവനെ സ്വീകരിച്ചാദരിച്ചു. പതിപൂജ ചെയ്തതിനുശേഷം ഉമയോടൊപ്പം ആസനസ്ഥനായിക്കൊണ്ട് മഹാദേവൻ ശ്രീഹരിയോടിങ്ങനെ പറഞ്ഞു: ഹേ ദേവാദിദേവാ!, ജഗദ്വ്യാപിയും ജഗദീശ്വരനുമായ അവിടുന്ന് സർവ്വഭൂതങ്ങളുടേയും പരമകാരണനും, ഈശ്വരനും, ആത്മാവുമാണു. ഈ വിശ്വത്തിന്റെ ആദിയും മധ്യവും അന്തവും അങ്ങിൽനിന്നുണ്ടാകുന്നു. ആദിമധ്യാന്തങ്ങളില്ലാത്തവനും, വ്യയമില്ലാത്തവനും, ദൃശ്യമായും ദൃക്കായും നിലകൊള്ളുന്നവനും, സർവ്വതിനും അകംപുറം നിറഞ്ഞുനിൽക്കുന്നവനും, സച്ചിന്മയമായ ബ്രഹ്മതത്വവും അങ്ങുതന്നെയാകുന്നു. മോക്ഷത്തെ ആഗ്രഹിക്കുന്നവരും ആശയൊഴിഞ്ഞവരുമായ മാമുനിമാർ ഇഹത്തിലും പരത്തിലുമുള്ള കാമനകളെ വെടിഞ്ഞ് അവിടുത്തെ പാദാരവിന്ദങ്ങളെ ഉപാസിക്കുന്നു. ഹേ നാഥാ!, അങ്ങ് പൂർണ്ണനും, നിത്യാനന്ദസ്വരൂപനും, നിർവ്വികാരനും, കേവലാനന്ദമൂർത്തിയും, ശോകമകന്നവനും, ത്രിഗുണങ്ങൾക്കതീതനും, രണ്ടില്ലാത്തതും എല്ലാവുമായ ബ്രഹ്മം തന്നെയാണു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണനായതും അങ്ങുതന്നെ. അങ്ങ് ജീവാത്മാക്കളുടെ ഈശ്വരനാകുന്നു. സകലകർമ്മങ്ങളും അവയുടെ ഫലങ്ങളും നിരപേക്ഷനായ അങ്ങയെ ആശ്രയിച്ചുമാത്രം നിലകൊള്ളുന്നു. കാര്യമായും കാരണമായും രണ്ടായി പിരിഞ്ഞിരിക്കുന്നത് കേവലം ഒന്നായ അങ്ങുതന്നെയാകുന്നു. ഒരേ സ്വർണ്ണം വിവിധങ്ങളായ ആഭരണങ്ങളുടെ രൂപത്തിൽ വ്യക്തമാകുന്നതുപോലെ അങ്ങ് സർവ്വകാരണമായി നിലകൊള്ളുന്നു. അജ്ഞാനികളാൽ അങ്ങയിൽ ഭേദഭാവത്തെ കല്പിക്കപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് സർവ്വോപാധികളിൽനിന്നും മുക്തനായ അങ്ങേയ്ക്ക് പ്രകൃതിഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഭേദഭാവമുള്ളതായി തോന്നിക്കുന്നു. ചിലർ അങ്ങയെ ബ്രഹ്മമായി കണ്ടറിയുന്നു. മറ്റുചിലർ ധർസ്വരൂപമായും, വേറെ ചിലർ പ്രകൃതിയുടെ നിയന്താവായ പരമപുരുഷനായും, പിന്നെ ചിലർ വിമലാദി നവശക്തികളോടുകൂടിയവനായും, മറ്റുചിലർ അവ്യയനും ആത്മതന്ത്രനുമായ മഹാപുരുഷനുമായി അങ്ങയെ മനസ്സിലാക്കുന്നു.
[നവശക്തികൾ: വിമലാ, ഉത്കർഷിണി, ജ്ഞാനാ, ക്രിയാ, യോഗാ, പ്രഹ്വീ, സത്യാ, ഈശാനാ, അനുഗ്രഹാ]
ഹേ സ്വാമിൻ!, ഞാനോ, പരായുവായ ബ്രഹ്മദേവനോ, മരീച്യാദിമഹാമുനികളോ, സ്വത്വഗുണികളായ മറ്റുപലരുമോ, അങ്ങയാൽ സൃഷ്ടമായ ഈ വിശ്വത്തെ ഉള്ളവണ്ണമറിയുന്നില്ല. അവിടുത്തെ മായയാൽ അപഹൃതചിത്തന്മാരായവരും, സദാ അഭദ്രമായ വൃത്തികളോടുകൂടിയവരുമായ ദൈത്യന്മാരും മാനുഷന്മാരും അങ്ങയെ അറിയാത്തതിൽ എന്തതിശയോക്തിയാണുള്ളതു?. അങ്ങനെയുള്ള അവിടുന്നാകട്ടെ, സ്വസൃഷ്ടമായ ഈ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളേയും, ജീവഭൂതങ്ങളുടെ ചേഷ്ടകളേയും, ജഗത്തിന്റെ സംസാരബന്ധമുക്തികളേയും മറ്റും, എപ്രകാരമാണോ വായു സർവ്വചരാചരങ്ങളേയും ആകാശത്തേയും ആവേശിച്ചിരിക്കുന്നത്, അപ്രകാരംതന്നെ അവയിലെല്ലാം ജ്ഞാനസ്വരൂപനായി നിറഞ്ഞുകൊണ്ട് സർവ്വം അറിഞ്ഞുകൊണ്ടിരിക്കുന്നു.

ഹേ ദേവാ!, പ്രകൃതിഗുണങ്ങളോടുചേർന്ന് ലീലകളാടുവാനായി അങ്ങ് കൈക്കൊണ്ടിട്ടുള്ള അനേകം അവതാരങ്ങൾ ഞാൻ കണ്ടിട്ടുള്ളതാണു. ഇപ്പോൾ, അങ്ങ് ധരിച്ച ആ സ്ത്രീശരീരത്തോടുകൂടിയ മോഹിനീരൂപത്തെകൂടി കാണുവാൻ അടിയനിച്ഛിക്കുന്നു. അസുരന്മാരെ മോഹിപ്പിച്ചതും, ദേവന്മാരെ അമൃതൂട്ടിയതുമായ ആ മോഹിനീരൂപത്തെ കാണുവാനാഗ്രഹിച്ചുകൊണ്ടാണ് ഞങ്ങൾ അങ്ങയറ്റം കൌതുകത്തോടെ ഇവിടെ വന്നിരിക്കുന്നതു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാദേവൻ ഇങ്ങനെ അഭ്യർത്ഥിച്ചുകേട്ടപ്പോൾ ഭഗവാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ഹേ മഹാദേവാ!, അമൃതകലശത്തെ അസുരന്മാർ അപഹരിച്ചുകൊണ്ടുപോയപ്പോൾ അവരെ മോഹിപ്പിച്ച് അതിനെ വീണ്ടെടുത്ത് ദേവന്മാർക്ക് നൽകുവാൻ വേണ്ടിയായിരുന്നു ഞാൻ ആ മോഹിനീരൂപം ധരിച്ചതു. അല്ലയോ സുരസത്തമാ!, അതിനെ കാണുവാനിച്ഛിക്കുന്നപക്ഷം അത് ഞാൻ കാട്ടിത്തരാം. എന്നാൽ കാമവികാരത്തെ ഉദ്ദീപിപ്പിക്കുന്ന ആ രൂപം കാമികൾക്കുമാത്രമേ ബഹുമാന്യമായി ഭവിക്കുകയുള്ളൂ.

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗവാൻ ശ്രീഹരി അവിടെനിന്നും അന്തർദ്ധാനം ചെയ്തു. മഹാദേവനാകട്ടെ ഉമയോടുകൂടി നാനാദിക്കുകളിലേക്കും കണ്ണുകളോടിച്ചുകൊണ്ട് ഭഗവാനെ തേടിയിരിപ്പായി. ആ സമയം, അവിടെ വിവിധയിനം പൂക്കളും തളിരുകളും നിറഞ്ഞുനിൽക്കുന്ന വൃക്ഷലതാദികളുള്ള ഒരുദ്യാനത്തിൽ പന്തുകൊണ്ട് കളിയാടിയും, അതിമനോഹരമായ പട്ടുവസ്ത്രങ്ങളണിഞ്ഞും, അരയിൽ പൊന്നരഞ്ഞാണം ചാർത്തിയും ഒരു മോഹനാംഗി പ്രത്യക്ഷപ്പെട്ടു. പന്തിനെ താഴേക്കുപതിപ്പിച്ചും മുകളിലേക്ക് കുതിപ്പിച്ചും അവൾ കളിയാടി. ഓരോ പ്രാവശ്യവും കുനിഞ്ഞുനിവരുമ്പോൾ കൊങ്കകളുടേയും പൂമാലയുടേയും ഭാരംകൊണ്ട് അവളുടെ അരക്കെട്ട് വളഞ്ഞൊടിയുന്നതുപോലെ തോന്നി. തളിർതൊത്തിനൊത്ത അവളുടെ മൃദുപാദങ്ങൾ ആ ഉദ്യാനത്തിൽ അങ്ങിങ്ങായി ചലിച്ചുകൊണ്ടിരുന്നു. പന്തിന്റെ ചലനങ്ങൾക്കൊത്തുചലിക്കുന്ന ആ സുന്ദരനയനങ്ങൾ തിരുമുഖത്തിനഴക് കൂട്ടി. കാതിൽ ഇളകിയാടുന്ന കുണ്ഡലങ്ങൾ അഴകൊത്ത അവളുടെ കവിളിണകളിൽ നിഴലിച്ചുകണ്ടു. കറുത്ത കുറുനിരകൾ ആ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി. അഴിഞ്ഞുലഞ്ഞ പട്ടുടയാടയും കാർകൂന്തലും അവൾ ഒരുകൈകൊണ്ടൊതുക്കിപ്പിടിച്ചുകൊണ്ട് മറുകരത്താൽ വീണ്ടും പന്താടിക്കൊണ്ടിരുന്നു. അങ്ങനെ മായാവിലാസചേഷ്ടകളാൽ അവൾ ഈ ലോകത്തെ മോഹിപ്പിച്ചു.

രാജൻ!, ഇടയ്ക്കിടെ കടക്കണ്ണെയ്തുകൊണ്ട് അവൾ മഹാദേവനെ നോക്കി. ഈവിധം തന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീരൂപത്തിൽ ആകൃഷ്ടനായ മഹാദേവൻ, തന്നെയും തന്റെയടുത്തിരിക്കുന്ന ഉമയേയും മറ്റു പരിവാരങ്ങളേയും ക്ഷണത്തിൽതന്നെ മറന്നുപോയി. രാജാവേ!, പെട്ടെന്ന് മോഹിയുടെ കൈയ്യിൽനിന്നും ആ പന്ത് ദൂരത്തേക്ക് തെറിച്ചുവീണു. അവൾ അതിനെ പിന്തുടർന്നുപോകുന്നത് ഭഗവാൻ രുദ്രൻ കണ്ണെടുക്കാതെ നോക്കിയിരുന്നു. ആ സമയം മന്ദമായ ഒരു കാറ്റുവന്ന് അവളുടെ നേരിയ ഉടുവസ്ത്രത്തെ അരഞ്ഞാണത്തോടൊപ്പം പറത്തിക്കൊണ്ടുപോയി. അങ്ങനെ സുന്ദരാംഗിയായ അവളെ ഭഗവാൻ നോക്കുന്നതിനിടയിൽ അവളും തന്റെ കടക്കണ്ണാൽ ഭഗാവനെ നോക്കിക്കൊണ്ടിരുന്നു. തന്നിൽ ആകൃഷ്ടയായെന്ന ചിന്തയോടെ മഹാദേവനും അവളിൽ അത്യന്തം ആകൃഷ്ടനായി. ആ ചേഷ്ടകളാൽ വിവേകം മറന്ന മഹാദേവൻ അവളെ പ്രാപിക്കുവാനുള്ള ത്വരയോടുകൂടി, സ്വന്തം പത്നിയായ ഭവാനി നോക്കിനിൽക്കെത്തന്നെ അവളുടെയടുക്കലേക്ക് നടന്നുപോയി. വിവസ്ത്രയായ തന്റെയടുക്കലേക്ക് നടന്നടുക്കുന്ന മഹാദേവേനെ കണ്ട് അവൾ അത്യന്തം ലജ്ജിതയായി. ഒരിടത്തുതന്നെ നിൽക്കാതെ അവൾ ചിരിച്ചുകൊണ്ട് മരങ്ങൾക്കിടയിൽ ഒളിച്ചുകളിച്ചു. ഇന്ദ്രിയസം‌യമനം കൈവിട്ടുപോയ ഭഗവാൻ കാമാധീനനായി, ഒരു കൊമ്പനാന പിടിയാനയെ എന്നതുപോലെ, അവളെ പിന്തുടരുവാൻ തുടങ്ങി. അതിവേഗം പാഞ്ഞടുത്ത മഹാദേവൻ പിന്നിൽനിന്നും അവളുടെ മുടിക്കെട്ടിൽ കടന്നുപിടിച്ചു അവളെ തന്നിലേക്ക് ചേർത്തണച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച അവളെ പരമശിവൻ ഇരുകൈകൾകൊണ്ടും വാരിപ്പുണർന്നു. ഒരു കൊമ്പനാനയുടെ പിടിയിൽനിന്നും പെണ്ണാനയെന്നതുപോലെ, മഹാദേവന്റെ ഗാഢമായ ആലിംഗനത്തിൽനിന്നും അഴിഞ്ഞുലഞ്ഞ കേശഭാരത്തോടുകൂടി മോഹിനി തലങ്ങും വിലങ്ങും കുതറിപാഞ്ഞു. അല്ലയോ രാജാവേ!, ഭഗവാന്റെ കൈകളിൽനിന്നും രക്ഷപ്പെട്ട വിഷ്ണുമായാമോഹിനി അവിടെനിന്നും ദൂരേയ്ക്കോടിയകന്നു.

രാജാവേ!, കാമദേവനാൽ തോൽ‌പ്പിക്കപ്പെട്ട ശ്രീരുദ്രൻ ആ മോഹിനീരൂപത്തെ തേടി വിഷ്ണുവിന്റെ മാർഗ്ഗത്തെ പിന്തുടർന്നു. കാമാതുരനായ ഒരു കൊമ്പനാനയെപ്പോലെ അവളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മഹാദേവനിൽനിന്നും ഒരിക്കലും പാഴാകാത്ത രേതസ്സ് സ്ഖലിച്ചു. അല്ലയോ മഹീപതേ!, ആ രേതസ്സ് എവിടെയെല്ലാം പതിച്ചുവോ, അവിടമെല്ലാം സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വിളഭൂമിയായി ഭവിച്ചു. സരിത്തുകളിലും സരസ്സുകളിലും പർവ്വതങ്ങളിലും കാടുകളിലും ഉദ്യാനങ്ങളിലും മുനികൾ വസിക്കുന്നിടങ്ങളിലുമെല്ലാം മഹാദേവൻ മോഹിനിയെ അന്വേഷിച്ചലഞ്ഞു.

ഹേ നൃപശ്രേഷ്ഠാ!, രേതസ്സ് സ്ഖലിച്ചതോടെ താൻ വിഷ്ണുമായയാൽ ചൈതന്യം നശിച്ചവനാണെന്ന് സ്വയം വിലയിരുത്തിയതിനുശേഷം, ആ പാഴ്വൃത്തിയിൽനിന്നും ശിവൻ പിന്തിരിഞ്ഞു. അഗ്രാഹ്യമായ ശക്തിയോടുകൂടിയവനും ജഗദാത്മാവുമായ ശ്രീഹരിയുടെ മാഹാത്മ്യത്തെക്കുറിച്ച് ബോധവാനായ രുദ്രൻ ഈ സംഭങ്ങളെയൊന്നും അത്ഭുതകരമായി കണ്ടില്ല. വിഷണ്ണനായും ലജ്ജിതനായുമിരിക്കുന്ന രുദ്രനെ കണ്ട് ശ്രീഹരി തന്റെ പുരുഷസ്വരൂപത്തെ ധരിച്ചുകൊണ്ട് പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാൻ പറഞ്ഞു: ഹേ വിബുധശ്രേഷ്ഠാ!, എന്റെ മായാമോഹിനീരൂപത്തിൽ ഭ്രമിച്ചവനാണെങ്കിലും അങ്ങ് സ്വയമേവ സ്വപ്രകൃതിയിലേക്ക് മടങ്ങിയത് സന്തോഷകരമായ കാര്യം തന്നെ. നാനാവിധത്തിലുള്ളതും, ആത്മനിയന്ത്രണമില്ലാത്തവരാൽ മറികടക്കാൻ പ്രയാസമുള്ളതുമായ എന്റെ മായയിൽ ഒരിക്കൽ ആസക്തനായാൽ പിന്നീടതിൽനിന്ന് താങ്കൾക്കല്ലാതെ മറ്റാർക്കാണ് സ്വയം വിട്ടുമാറാൻ സാധിക്കുക?. കാലമായും ത്രിഗുണാത്മികയുമായുമിരിക്കുന്ന എന്റെയീ മഹാമായ ഇനി ഒരിക്കലും അങ്ങയെ മോഹിപ്പിക്കുകയില്ല.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇപ്രകാരം ശ്രീഹരിയാൽ സാന്ത്വനിപ്പിക്കപ്പെട്ട മഹാദേവൻ തന്തിരുവടിയെ പ്രദക്ഷിണം ചെയ്ത് അനുജ്ഞയും വാങ്ങി കൈലാസത്തിലേക്ക് യാത്രയായി. അല്ലയോ ഭാരതാ!, ശേഷം, ഭഗവാൻ പരമശിവൻ ഋഷിമാർ മുമ്പാകെ ഭഗവദ്മായയെക്കുറിച്ച് സ്വപത്നിയായ ഭവാനിയോടു പ്രീതിയോടുകൂടി പറഞ്ഞു: ദേവീ!, ഭഗവാൻ ശ്രീഹരിയുടെ മായയെ ഭഗവതി കണ്ടതാണല്ലോ!. അതിൽ സർവ്വസ്വതന്ത്രനായ ഞാൻ കൂടി മോഹിച്ചുപോയെങ്കിൽ പരതന്ത്രന്മാരായ മറ്റുള്ളവരെക്കുറിച്ചെന്തുതന്നെ പറയാനാണു!. ആയിരം വർഷങ്ങൾക്കുശേഷം ഞാൻ സമാധിയിൽനിന്നും വിരമിച്ചപ്പോൾ, ആരെയായിരുന്ന് ധ്യാനിച്ചതെന്ന് ഭവതി ചോദിക്കുകയുണ്ടായി. അവൻ കാലത്തിനു് പ്രവേശിക്കാൻ കഴിയാത്തവനും വേദങ്ങളാലറിയപ്പെടാത്തവനും പുരാണപുരുഷനുമായ ഈ ശ്രീഹരിതന്നെയായിരുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ വത്സാ!, പാലാഴിയെ മഥിക്കുന്നതിനിടയിൽ മന്ദരപർവ്വതത്തെ തന്റെ പൃഷ്ഠഭാഗത്തിൽ താങ്ങിനിർത്തിയ ശാർഗ്ങപാണിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ മഹിമയെ ഇങ്ങനെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇതിനെ കീർത്തിക്കുകയും കേൾക്കുകയും ചെയ്യുന്ന യാതൊരു ഭക്തന്റേയും ഉദ്യമങ്ങൾ പാഴാകുകയില്ല. എന്തെന്നാൽ, ഉത്തമശ്ലോകനായ ശ്രീഹരിയുടെ ഗുണാനുവർണ്ണനം സമസ്തസംസാരദുഃഖങ്ങളേയും ഇല്ലാതെയാക്കുന്നു. മോഹിനീവേഷം പൂണ്ടുചെന്ന് അസുരന്മാരെ മോഹിപ്പിച്ച് കടൽ കടഞ്ഞെടുത്ത അമൃതത്തെ ദേവന്മാർക്ക് നൽകിയ ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദം ഭക്തിശൂന്യരായ അസത്തുക്കൾക്ക് വിഷയമാകാത്തതാണു. തന്നെ ആശ്രയിച്ച ഭക്തന്മാരുടെ ആഗ്രഹത്തെ നിറവേറ്റിയ തന്തിരുവടിയെ ഞാൻ പ്രണമിക്കുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Shiva is bevildered by the Mohini form of Lorsh Hari