10:42 യാഗചാപഭഞ്ജനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
10:42 യാഗചാപഭഞ്ജനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജനുവരി 14, ബുധനാഴ്‌ച

10:42 യാഗചാപഭഞ്ജനം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 42

യാഗചാപഭഞ്ജനം


ശുകദേവൻ പറഞ്ഞു: അല്ലയോ ശ്രീ പരീക്ഷിത്തു രാജാവേ!, ഭഗവാൻ മാധവൻ രാജവീഥിയിലൂടെ നടക്കുമ്പോൾ, സുമുഖിയും, എന്നാൽ, കൂനുള്ളവളുമായ ഒരു യുവതിയെ കണ്ടു. കൈകളിൽ സുഗന്ധലേപനങ്ങൾ അടങ്ങിയ പാത്രവും വഹിച്ചുകൊണ്ടായിരുന്നു അവൾ നടന്നിരുന്നത്. പ്രേമാനന്ദദായകനായ ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് അവളോട് ഇപ്രകാരം ചോദിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: ഹേ സുന്ദരി!, നീ ആരാണ്? ആഹാ!, സുഗന്ധക്കൂട്ട്! ഇത് ആർക്കുവേണ്ടിയുള്ളതാണ് പ്രിയപ്പെട്ടവളേ!, ദയവായി സത്യം പറയൂ. നിന്റെ പക്കലുള്ള ഏറ്റവും മികച്ച ഈ സുഗന്ധലേപനം ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഇത്തിരി നൽകിക്കൂടേ?. അങ്ങനെ ചെയ്യുന്ന പക്ഷം, നിനക്ക് നല്ലയൊരു അനുഗ്രഹമാണുണ്ടാകാൻ പോകുന്നത്.

രാജാവേ!, അതുകേട്ട്, അവൾ മറുപടി പറഞ്ഞു: ഹേ സുന്ദരരൂപാ!, ഞാൻ കംസരാജാവിന്റെ ദാസിയാണ്. ഞാൻ ഉണ്ടാക്കുന്ന സുഗന്ധലേപനങ്ങൾ കാരണം രാജാവിന് എന്നോട് വലിയ ബഹുമാനമാണ്. ത്രിവക്ര എന്നാണ് എന്റെ പേര്. ഭോജരാജാവിന് ഇത്രയധികം ഇഷ്ടപ്പെട്ട ഈ സുഗന്ധലേപനങ്ങൾ നിങ്ങളല്ലാതെ മറ്റാരാണ് അർഹിക്കുന്നത്?

കൃഷ്ണന്റെ സൗന്ദര്യം, വശ്യത, മാധുര്യം, പുഞ്ചിരി, വാക്കുകൾ, നോട്ടം എന്നിവയാൽ മനംമയങ്ങിയ ത്രിവക്ര, കൃഷ്ണനും ബലരാമനും ധാരാളം സുഗന്ധലേപനങ്ങൾ നൽകി. അവരുടെ ശരീരനിറത്തിന് വിപരീതമായ നിറങ്ങളുള്ള ആ ഉത്തമ സൗന്ദര്യവർദ്ധക വസ്തുക്കൾ അണിഞ്ഞപ്പോൾ, രണ്ട് ഭഗവാന്മാരും അതീവ സുന്ദരന്മാരായി കാണപ്പെട്ടു. ത്രിവക്രയിൽ സംപ്രീതനായ ശ്രീകൃഷ്ണൻ, തന്റെ ദർശനത്തിലൂടെ ഒരുവന് ലഭിക്കുന്ന ഫലം കാണിച്ചു കൊടുക്കുവാനായി ആ സുന്ദരിയായ കൂനിയുടെ വൈകല്യം മാറ്റാൻ തീരുമാനിച്ചു. ഭഗവാൻ അച്യുതൻ തന്റെ രണ്ടു പാദങ്ങളും കൊണ്ട് അവളുടെ കാൽവിരലുകളിൽ അമർത്തിപ്പിടിക്കുകയും, രണ്ടു കൈകളിലെയും ഓരോ വിരലുകൾ അവളുടെ താടിയുടെ താഴെ വെച്ച് മുകളിലേക്ക് ഉയർത്തുകയും ചെയ്ത് അവളുടെ ശരീരം നേരെയാക്കി. ഭഗവാൻ മുകുന്ദന്റെ സ്പർശനത്താൽ മാത്രം, ത്രിവക്ര പെട്ടെന്ന് നേരായ അവയവങ്ങളും മനോഹരമായ ശരീരവുമുള്ള അതിസുന്ദരിയായ ഒരു സ്ത്രീയായി മാറി. സൗന്ദര്യവും സ്വഭാവഗുണവും ഔദാര്യവും ലഭിച്ച ത്രിവക്രയ്ക്ക് ഭഗവാൻ കേശവനോട് അനുരാഗം തോന്നി. ഭഗവാന്റെ ഉത്തരീയത്തിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ അവൾ ഇപ്രകാരം പറഞ്ഞു.

ത്രിവക്ര പറഞ്ഞു: ഹേ വീരാ!, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. അങ്ങയെ ഇവിടെ വിട്ടുപോകാൻ എനിക്ക് കഴിയില്ല. പുരുഷോത്തമാ!, എന്റെ മനസ്സിനെ അങ്ങ് ചഞ്ചലപ്പെടുത്തിയിരിക്കുന്നു, അതിനാൽ എന്നോട് ദയ കാണിക്കണം.

അവളുടെ അപേക്ഷ കേട്ട ശ്രീകൃഷ്ണൻ ആദ്യം ഈ സംഭവങ്ങൾ നോക്കിനിൽക്കുന്ന ബലരാമന്റെ മുഖത്തേക്കും പിന്നീട് ഗോപബാലന്മാരുടെ മുഖത്തേക്കും നോക്കി. തുടർന്ന് കൃഷ്ണൻ ചിരിച്ചുകൊണ്ട് അവളോട് ഇപ്രകാരം മറുപടി നൽകി.

ശ്രീകൃഷ്ണൻ പറഞ്ഞു: ഹേ സുന്ദരീ!, എന്റെ ലക്ഷ്യം പൂർത്തിയാക്കിയ ഉടൻതന്നെ നിന്റെ വീട്ടിൽ ഞാൻ തീർച്ചയായും വരും. ഭവനരഹിതരായ ഞങ്ങളെപ്പോലെയുള്ള യാത്രക്കാർക്ക് നീ തന്നെയാണ് ഏറ്റവും വലിയ അഭയം.

മധുരമായ ഈ വാക്കുകൾ പറഞ്ഞ് അവളെ അവിടെ വിട്ട് ശ്രീകൃഷ്ണൻ മുന്നോട്ട് നടന്നു. വഴിയിലുണ്ടായിരുന്ന വ്യാപാരികൾ താമ്പൂലം, മാലകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ നൽകി ഭഗവാനെയും ജ്യേഷ്ഠനെയും ആദരവോടെ ആരാധിച്ചു. കൃഷ്ണനെ കണ്ടപ്പോൾ നഗരത്തിലെ സ്ത്രീകളുടെ ഹൃദയത്തിൽ കാമദേവൻ ഉണർന്നു. പരിഭ്രാന്തരായ അവർ തങ്ങളെത്തന്നെ മറന്നു. അവരുടെ വസ്ത്രങ്ങളും തലമുടിയും വളകളും ഒക്കെ അഴിഞ്ഞുപോയി, അവർ ചിത്രത്തിലെ പ്രതിമകളെപ്പോലെ നിശ്ചലരായി നിന്നു. ധനുർയാഗം നടക്കുന്ന സ്ഥലം എവിടെയാണെന്ന് ശ്രീകൃഷ്ണൻ നാട്ടുകാരോട് ചോദിച്ചു. അവിടെ എത്തിയപ്പോൾ ഇന്ദ്രന്റെ വില്ലിന് സമാനമായ അത്ഭുതകരമായ ഒരു വില്ല് ഭഗവാൻ കണ്ടു. ധാരാളം ആളുകൾ ആ വില്ലിന് കാവൽ നിൽക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കാവൽക്കാർ തടയാൻ ശ്രമിച്ചിട്ടും കൃഷ്ണൻ മുന്നോട്ട് നീങ്ങി ആ വില്ല് കൈയ്യിലെടുത്തു. തന്റെ ഇടതുകൈ കൊണ്ട് ആ വില്ല് വളരെ നിസ്സാരമായി ഉയർത്തിയ ഉരുകക്രമനായ ഭഗവാൻ, രാജകീയ കാവൽക്കാർ നോക്കിനിൽക്കെ ഒരു നിമിഷം കൊണ്ട് അതിൽ ഞാൺ കെട്ടി. തുടർന്ന് ശക്തിയോടെ ആ വില്ല് വലിക്കുകയും, മദയാന കരിമ്പ് ഒടിക്കുന്നതുപോലെ അതിനെ രണ്ടായി ഒടിക്കുകയും ചെയ്തു. 

വില്ല് ഒടിയുന്ന ശബ്ദം ഭൂമിയിലും ആകാശത്തിലും എല്ലാ ദിശകളിലും മുഴങ്ങി. അത് കേട്ട കംസൻ ഭയവിഹ്വലനായി. കോപിഷ്ടരായ കാവൽക്കാർ ആയുധങ്ങളെടുത്ത് കൃഷ്ണനെയും കൂട്ടുകാരെയും പിടികൂടാനായി അവരെ വളഞ്ഞു. "അവനെ പിടിക്കൂ! കൊല്ലൂ!" എന്ന് അവർ വിളിച്ചുപറഞ്ഞു. ദുരുദ്ദേശ്യത്തോടെ വരുന്ന കാവൽക്കാരെ കണ്ട് ബലരാമനും കേശവനും വില്ലിന്റെ രണ്ട് ഭാഗങ്ങൾ എടുത്ത് അവരെ അടിച്ചു വീഴ്ത്തി. കംസൻ അയച്ച സൈനികരെയും വധിച്ച ശേഷം, കൃഷ്ണനും ബലരാമനും യാഗശാലയുടെ പ്രധാന കവാടത്തിലൂടെ പുറത്തുകടന്ന് നഗരത്തിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു. കൃഷ്ണനും ബലരാമനും ചെയ്ത അത്ഭുത പ്രവൃത്തികളും അവരുടെ കരുത്തും ധീരതയും സൗന്ദര്യവും കണ്ട നഗരവാസികൾ, അവർ ഏതോ പ്രമുഖരായ ദേവന്മാരായിരിക്കുമെന്ന് കരുതി. സൂര്യാസ്തമയമായപ്പോൾ അവർ ഗോപബാലന്മാരോടൊപ്പം നഗരത്തിന് പുറത്തുള്ള തങ്ങളുടെ താവളത്തിലേക്ക് മടങ്ങി.

മുകുന്ദൻ വൃന്ദാവനത്തിൽ നിന്ന് പുറപ്പെടുമ്പോൾ, മഥുരയിലെ നിവാസികൾക്ക് വലിയ ഭാഗ്യങ്ങൾ ലഭിക്കുമെന്ന് ഗോപിമാർ പ്രവചിച്ചിരുന്നു. പുരുഷരത്നമായ കൃഷ്ണന്റെ സൗന്ദര്യം നുകരുന്ന ആ നഗരവാസികളിലൂടെ ആ പ്രവചനം സത്യമായി മാറുകയായിരുന്നു. ഐശ്വര്യദേവതയായ ലക്ഷ്മി പോലും ഈ സൗന്ദര്യത്തിന്റെ തണൽ ആഗ്രഹിച്ചിരുന്നു. കൃഷ്ണന്റെയും ബലരാമന്റെയും പാദങ്ങൾ കഴുകിയ ശേഷം അവർ പാൽചോറ് കഴിച്ചു. കംസന്റെ ഉദ്ദേശ്യങ്ങൾ അറിയാമായിരുന്നിട്ടും അവർ ആ രാത്രി അവിടെ സുഖമായി വിശ്രമിച്ചു. ദുഷ്ടനായ കംസനാകട്ടെ, കൃഷ്ണനും ബലരാമനും വില്ല് ഒടിച്ചതും സൈനികരെ വധിച്ചതും കേട്ട് പരിഭ്രാന്തനായി. ഉറക്കത്തിലും ഉണർവിലും അവൻ ദുശ്ശകുനങ്ങൾ കണ്ടുകൊണ്ടിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ സ്വന്തം തല കാണാൻ കഴിഞ്ഞില്ല; നക്ഷത്രങ്ങളും ചന്ദ്രനും രണ്ടായി കാണപ്പെട്ടു; നിഴലിൽ സുഷിരം കണ്ടു; ശ്വാസത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല; മരങ്ങൾ സ്വർണ്ണനിറത്തിൽ കാണപ്പെട്ടു; സ്വന്തം പാദമുദ്രകൾ കാണാൻ കഴിഞ്ഞില്ല. പ്രേതങ്ങൾ ആലിംഗനം ചെയ്യുന്നതായും, കഴുതപ്പുറത്ത് കയറി വിഷം കുടിക്കുന്നതായും അവൻ സ്വപ്നം കണ്ടു. ഇത്തരം ശകുനങ്ങൾ കണ്ട് കംസൻ മരണഭയത്താൽ ഉറക്കം നഷ്ടപ്പെട്ട് ഇരുന്നു.

രാത്രി കഴിഞ്ഞ് സൂര്യൻ ഉദിച്ചപ്പോൾ, കംസൻ മല്ലയുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാജാവിന്റെ ആളുകൾ മല്ലയുദ്ധക്കളം പൂജിക്കുകയും വാദ്യമേളങ്ങൾ മുഴക്കുകയും തോരണങ്ങളും പൂമാലകളും കൊണ്ട് അവിടം അലങ്കരിക്കുകയും ചെയ്തു. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും നേതൃത്വത്തിൽ നഗരവാസികൾ ആ മല്ലയുദ്ധം കാണാനായി അവിടെ വന്നിരുന്നു. വിശിഷ്ടാതിഥികൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ നൽകി. മന്ത്രിമാരാൽ ചുറ്റപ്പെട്ട് കംസൻ സിംഹാസനത്തിൽ ഇരുന്നു. എന്നാൽ ചുറ്റും രാജാക്കന്മാരുണ്ടായിട്ടും അവന്റെ ഹൃദയം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. മല്ലയുദ്ധത്തിന്റെ സംഗീതം മുഴങ്ങിയപ്പോൾ, ആഭരണങ്ങൾ അണിഞ്ഞ മല്ലന്മാർ തങ്ങളുടെ പരിശീലകർക്കൊപ്പം വളരെ പ്രൗഢിയോടുകൂടി അവിടേക്ക് പ്രവേശിച്ചു. സംഗീതത്തിൽ ആകൃഷ്ടരായ ചാണൂരൻ, മുഷ്ടികൻ, കൂടൻ, ശലൻ, തോശലൻ എന്നിവർ മല്ലയുദ്ധത്തിനുള്ള മെത്തയിൽ ഇരുന്നു.

ഭോജരാജാവായ കംസന്റെ ക്ഷണമനുസരിച്ച് നന്ദമഹാരാജാവും മറ്റ് ഗോപന്മാരും തങ്ങളുടെ കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച ശേഷം നിർദ്ദിഷ്ടസ്ഥാനങ്ങളിൽ  ഇരിപ്പുറപ്പിച്ചു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>