10:41 ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
10:41 ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജനുവരി 13, ചൊവ്വാഴ്ച

10:41 ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 41

ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു


ശുകദേവൻ പറഞ്ഞു: രാജാവേ!, അക്രൂരൻ പ്രാർത്ഥിച്ചുകൊണ്ടുനിൽക്കേ, ഒരു നടൻ തന്റെ പ്രകടനം അവസാനിപ്പിക്കുന്നത് പോലെ, ഭഗവാൻ ശ്രീകൃഷ്ണൻ വെള്ളത്തിൽ വെളിപ്പെടുത്തിയ തന്റെ രൂപം പിൻവലിച്ചു. ആ അത്ഭുതദർശനം അപ്രത്യക്ഷമായപ്പോൾ അക്രൂരൻ വെള്ളത്തിൽ നിന്ന് പുറത്തുവന്ന് തന്റെ നിത്യകർമ്മങ്ങൾ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് അത്ഭുതസ്തബ്ധനായി അദ്ദേഹം തേരിനടുത്തേക്ക് മടങ്ങി. ആ സമയം, ഭഗവാൻ ശ്രീകൃഷ്ണൻ അക്രൂരനോട് ചോദിച്ചു: "ഭൂമിയിലോ ആകാശത്തോ വെള്ളത്തിലോ നിങ്ങൾ അത്ഭുതകരമായ എന്തെങ്കിലും കണ്ടോ? നിങ്ങളുടെ ഭാവത്തിൽ നിന്ന് ഞങ്ങൾക്ക് അങ്ങനെ തോന്നുന്നുവല്ലോ."

ശ്രീ അക്രൂരൻ പറഞ്ഞു: "ഭൂമിയിലും ആകാശത്തും വെള്ളത്തിലും ഉള്ള അത്ഭുതകരമായ കാര്യങ്ങളെല്ലാം അങ്ങയിൽ അടങ്ങിയിരിക്കുന്നു. അങ്ങ് സർവ്വവ്യാപിയായിരിക്കെ, അങ്ങയെ കാണുമ്പോൾ ഞാൻ കാണാത്തതായി മറ്റെന്താണുള്ളത്? പരമസത്യമായ അങ്ങയെ ഇപ്പോൾ ഞാൻ കാണുന്നു, ഭൂമിയിലെയും ആകാശത്തിലെയും വെള്ളത്തിലെയും എല്ലാ അത്ഭുതങ്ങളും അങ്ങയിൽ വസിക്കുന്നു. അങ്ങയെ കാണുമ്പോൾ ഈ ലോകത്ത് മറ്റ് എന്ത് അത്ഭുതങ്ങളാണ് എനിക്ക് കാണാനുള്ളത്?"

ഇപ്രകാരം പറഞ്ഞ് ഗാന്ദിനിയുടെ പുത്രനായ അക്രൂരൻ രഥം മുന്നോട്ടെടുത്തു. ഏകദേശം ഉച്ചസമയം കഴിഞ്ഞതോടെ അദ്ദേഹം ബാലരാമനും കൃഷ്ണനുമൊപ്പം മഥുരയിലെത്തി. അവർ പോയ വഴികളിലെല്ലാം ഗ്രാമവാസികൾ വരികയും വസുദേവന്റെ രണ്ട് പുത്രന്മാരെയും വലിയ സന്തോഷത്തോടെ നോക്കിനിൽക്കുകയും ചെയ്തു. ഗ്രാമവാസികൾക്ക് അവരിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അക്രൂരൻ രാമകൃഷ്ണന്മാരുമായി മഥുരയിൽ എത്തുന്നതിനുമുമ്പ് തന്നെ നന്ദമഹാരാജാവും വൃന്ദാവനത്തിലെ മറ്റ് നിവാസികളും അവിടെ എത്തിയിരുന്നു. അവർ കൃഷ്ണനെയും ബാലരാമനെയും കാത്ത് നഗരത്തിന് പുറത്തുള്ള ഒരു തോട്ടത്തിൽ തങ്ങി. നന്ദഗോപരോടും മറ്റുള്ളവരോടും ചേർന്ന ശേഷം, പ്രപഞ്ചനാഥനായ ഭഗവാൻ കൃഷ്ണൻ വിനീതനായ അക്രൂരന്റെ കൈകൾ പിടിച്ചു ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "അങ്ങ് രഥവുമായി ഞങ്ങൾക്ക് മുമ്പേ നഗരത്തിൽ പ്രവേശിക്കുക. എന്നിട്ട് വീട്ടിലേക്ക് പോകുക. ഇവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഞങ്ങൾ നഗരം കാണാൻ വരാം."

ശ്രീ അക്രൂരൻ പറഞ്ഞു: "പ്രഭോ, അവിടുന്നില്ലാതെ ഞാൻ മഥുരയിൽ പ്രവേശിക്കില്ല. ഞാൻ അങ്ങയുടെ ഭക്തനാണ്, എന്നെ ഉപേക്ഷിക്കുന്നത് കഷ്ടമാണ്, കാരണം അങ്ങ് എല്ലായ്പ്പോഴും ഭക്തരോട് വാത്സല്യമുള്ളവനാണല്ലോ. അങ്ങയുടെ ജ്യേഷ്ഠനോടും ഗോപന്മാരോടും കൂട്ടുകാരോടും ഒപ്പം എന്റെ വീട്ടിലേക്ക് വരണം. അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്റെ വീടിനെ അനുഗ്രഹിക്കണം. യജ്ഞങ്ങളിൽ താല്പര്യമുള്ള ഒരു സാധാരണ ഗൃഹസ്ഥനാണ് ഞാൻ, അങ്ങയുടെ പാദധൂളികളാൽ എന്റെ വീടിനെ പവിത്രമാക്കണം. ആ ശുദ്ധീകരണത്തിലൂടെ എന്റെ പിതൃക്കളും അഗ്നിയും ദേവന്മാരും സംതൃപ്തരാകും. അങ്ങയുടെ പാദങ്ങൾ കഴുകിയതിലൂടെയാണ് ബലി മഹാരാജാവ് കീർത്തിയും സമാനതകളില്ലാത്ത ശക്തിയും ഭക്തരുടെ പരമഗതിയും നേടിയത്. അങ്ങയുടെ പാദസ്പർശമേറ്റ് പവിത്രമായ ഗംഗാജലം മൂന്നു ലോകങ്ങളെയും ശുദ്ധീകരിക്കുന്നു. ശിവഭഗവാൻ ആ ജലം തന്റെ ശിരസ്സിൽ സ്വീകരിച്ചു, ആ ജലത്തിന്റെ അനുഗ്രഹത്താൽ സഗരപുത്രന്മാർ സ്വർഗ്ഗം പൂകി. ദേവാദിദേവാ!, ജഗന്നാഥാ!, അങ്ങയുടെ കീർത്തനം പുണ്യകരമാണ്. യദുകുല ശ്രേഷ്ഠാ!, പരമപുരുഷനായ നാരായണാ!, ഞാൻ അങ്ങയെ വണങ്ങുന്നു."

ഭഗവാൻ പറഞ്ഞു: "ഞാൻ ജ്യേഷ്ഠനോടൊപ്പം അങ്ങയുടെ വീട്ടിൽ വരാം, പക്ഷേ ആദ്യം യദുകുലത്തിന്റെ ശത്രുവിനെ വധിച്ചു എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും എനിക്ക് രക്ഷിക്കേണ്ടതുണ്ട്."

ശുകദേവൻ തുടർന്നു: രാജൻ!, ഭഗവാന്റെ വാക്കുകൾ കേട്ട് അക്രൂരൻ സങ്കടപ്പെട്ട മനസ്സോടെ നഗരത്തിൽ പ്രവേശിച്ചു. തന്റെ ദൗത്യത്തിന്റെ വിജയം കംസരാജാവിനെ അറിയിച്ചശേഷം അദ്ദേഹം വീട്ടിലേക്ക് പോയി. മഥുര കാണാൻ ആഗ്രഹിച്ച കൃഷ്ണൻ വൈകുന്നേരത്തോടെ ബാലരാമനെയും ഗോപാലന്മാരെയും കൂട്ടി നഗരത്തിൽ പ്രവേശിച്ചു. സ്ഫടികം കൊണ്ട് നിർമ്മിച്ച ഗോപുരങ്ങളും വാതിലുകളും, സ്വർണ്ണ കവാടങ്ങളും, ചെമ്പും വെങ്കലവും കൊണ്ട് നിർമ്മിച്ച ധാന്യപ്പുരകളും, അജയ്യമായ കിടങ്ങുകളും നിറഞ്ഞതായിരുന്നു ആ മഥുരാനഗരം. മനോഹരമായ ഉദ്യാനങ്ങളും പൂന്തോട്ടങ്ങളും നഗരത്തിന് മാറ്റുകൂട്ടി. വീടുകളുടെ ജാലകങ്ങളിലും ബാൽക്കണികളിലും മയിലുകളും പ്രാവുകളും വസിച്ചിരുന്നു. വൈഡൂര്യം, വജ്രം, സ്ഫടികം, ഇന്ദ്രനീലം, പവിഴം, മുത്ത്, മരതകം എന്നിവയാൽ ബാൽക്കണികൾ അലങ്കരിച്ചിരുന്നു. രാജവീഥികളും കമ്പോളവീഥികളും ഒക്കെ വെള്ളം കുടഞ്ഞു ശുദ്ധമാക്കിയിരുന്നു. എല്ലായിടത്തും പുഷ്പങ്ങളും നെല്ലും വിതറിയിരുന്നു. വാതിലുകളിൽ വെള്ളം നിറച്ച കുടങ്ങൾ അലങ്കരിച്ചു വെച്ചിരുന്നു.

കൃഷ്ണനും ബാലരാമനും നഗരവീഥിയിലൂടെ വരുന്നത് കണ്ട് മഥുരയിലെ സ്ത്രീകൾ അവരെ കാണാൻ തിടുക്കത്തിൽ ഒത്തുകൂടി. ചിലർ വീടിന്റെ മട്ടുപ്പാവുകളിൽ കയറിനിന്നു. തിടുക്കത്തിൽ വന്ന അവരിൽ ചിലർ വസ്ത്രങ്ങളും ആഭരണങ്ങളും മാറി ധരിച്ചു, ചിലർ ഒരു ചെവിയിൽ മാത്രം കമ്മലിട്ടു, ചിലർ ഒരു കണ്ണിൽ മാത്രം മഷിയെഴുതി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ അത് ഉപേക്ഷിച്ചു വന്നു, ഉറങ്ങിക്കിടന്നവർ ബഹളം കേട്ട് എഴുന്നേറ്റു വന്നു, കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തുകൊണ്ടിരുന്ന അമ്മമാർ അവരെ മാറ്റിനിർത്തി ഓടിവന്നു. മന്ദഹാസത്തോടെ നടന്നുവരുന്ന കൃഷ്ണന്റെ രൂപം ആ സ്ത്രീകളുടെ മനസ്സിനെ ആകർഷിച്ചു. മഥുരയിലെ സ്ത്രീകൾ കൃഷ്ണനെക്കുറിച്ച് ധാരാളം കേട്ടിരുന്നു, അവിടുത്തെ കണ്ടമാത്രയിൽതന്നെ അവരുടെ ഹൃദയം ഉരുകി. തന്റെ നോട്ടത്താൽ അവരെ അനുഗ്രഹിക്കുന്ന കൃഷ്ണനെ അവർ കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആനയിച്ചു. ആനന്ദസ്വരൂപനായ അവനെ അവർ മനസ്സാൽ പുണർന്നു.

മട്ടുപ്പാവുകളിൽ നിന്ന സ്ത്രീകൾ ബലരാമന്റെയും കൃഷ്ണന്റെയും മേൽ പൂമഴ ചൊരിഞ്ഞു. വഴിയിലുടനീളം ബ്രാഹ്മണർ തൈര്, അക്ഷതം, ജലകുംഭങ്ങൾ, മാലകൾ എന്നിവ നൽകി അവരെ സ്വീകരിച്ചു. മഥുരയിലെ സ്ത്രീകൾ പറഞ്ഞു: "ഈ ഗോപികമാർ എത്ര വലിയ തപസ്സായിരിക്കണം ചെയ്തത്! മനുഷ്യർക്കെല്ലാം ആനന്ദം നൽകുന്ന കൃഷ്ണനെയും ബാലരാമനെയും എപ്പോഴും കാണാൻ അവർക്ക് കഴിയുന്നുണ്ടല്ലോ."

അങ്ങനെ, നഗരം ചുറ്റുന്നതിനിടയിൽ, ഒരു അലക്കുകാരൻ അതുവഴി വരുന്നത് കണ്ട കൃഷ്ണൻ തങ്ങൾക്ക് ധരിക്കാൻ നല്ല വസ്ത്രങ്ങളുണ്ടോ എന്നവരോട് തിരക്കി. ഭഗവാൻ പറഞ്ഞു: "ഞങ്ങൾക്ക് ധരിക്കാൻ യോഗ്യമായ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ നൽകുക. അതിലൂടെ നിങ്ങൾക്ക് നന്മ വരുന്നതായിരിക്കും." എന്നാൽ കംസന്റെ ദാസനായ അയാൾ അഹങ്കാരത്തോടെ അവരെ അപമാനിച്ചു. അയാൾ പറഞ്ഞു: "കാട്ടിലും മേട്ടിലും നടക്കുന്ന നിങ്ങൾക്കൊക്കെ ധരിക്കാനാണോ ഈ രാജവസ്ത്രങ്ങൾ? വേഗം ഇവിടെ നിന്ന് പോകൂ, ജീവൻ വേണമെങ്കിൽ ഇങ്ങനെയുള്ള മോഹങ്ങൾ ഉപേക്ഷിക്കുക" ഇപ്രകാരം ധിക്കാരവാക്കുകൾ പറഞ്ഞ അലക്കുകാരന്റെ തല കൃഷ്ണൻ തന്റെ വിരൽത്തുമ്പുകൊണ്ട് ഉടലിൽ നിന്ന് വേർപെടുത്തി. അയാളുടെ സഹായികൾ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ഓടിപ്പോയി. കൃഷ്ണനും ബാലരാമനും തങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുകയും ബാക്കിയുള്ളവ ഗോപന്മാർക്ക് നൽകുകയും ചെയ്തു.

തുടർന്ന് മറ്റൊരു നെയ്ത്തുകാരൻ അതുവഴി വരികയും അവർക്ക് മനോഹരമായ വസ്ത്രങ്ങളും അലങ്കാരങ്ങളും നൽകുകയും ചെയ്തു. കൃഷ്ണനും ബാലരാമനും ആ വസ്ത്രങ്ങളിൽ അതിമനോഹരമായി ശോഭിച്ചു. ആ നെയ്ത്തുകാരന്റെ ഭക്തിയിൽ പ്രസന്നനായ കൃഷ്ണൻ അയാൾക്ക് ഇഹലോകത്തിൽ ഐശ്വര്യവും പരലോകത്തിൽ സാരൂപ്യമുക്തിയും നൽകി അനുഗ്രഹിച്ചു.

പിന്നീട് അവർ മാലകെട്ടുകാരനായ സുദാമന്റെ വീട്ടിലെത്തി. സുദാമൻ അവരെ കണ്ട ഉടനെതന്നെ ദണ്ഡനമസ്കാരം ചെയ്ത വണങ്ങി. അവരെ ഇരിപ്പിടങ്ങളിൽ ഇരുത്തി പാദങ്ങൾ കഴുകി പൂജിച്ചു. സുദാമൻ പറഞ്ഞു: "ഭഗവാനേ, അങ്ങയുടെ വരവോടെ എന്റെ ഈ ജന്മം സഫലമായി. അങ്ങയെ പൂജിക്കുന്നതിലൂടെ എന്റെ പിതൃക്കളും ദേവന്മാരും സംതൃപ്തരായി. പ്രപഞ്ചത്തിന്റെ കാരണഭൂതരായ നിങ്ങൾ ലോകരക്ഷയ്ക്കായി അവതരിച്ചിരിക്കുന്നു. അങ്ങ് എല്ലാവരോടും തുല്യഭാവമുള്ളവനാണ്."

ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് സുദാമൻ ആ രാമകൃഷ്ണന്മാർക്ക് സുഗന്ധമുള്ള പൂമാലകൾ നൽകി. കൃഷ്ണൻ സുദാമന് ഇഷ്ടമുള്ള അനുഗ്രഹങ്ങൾ ചോദിക്കാൻ പറഞ്ഞു. എന്നാ സുദാമനാകട്ടെ, ഭഗവാനിൽ അചഞ്ചലമായ ഭക്തിയും, ഭക്തരോടുള്ള സൗഹൃദവും, സർവ്വ ജീവജാലങ്ങളോടും കരുണയും ഉണ്ടാകുന്നതിനായി മാത്രം വരം ചോദിച്ചു. കൃഷ്ണൻ അയാൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിച്ച ശേഷം അവിടെനിന്നും യാത്ര തുടർന്നു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>