08 - അദ്ധ്യായം - 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
08 - അദ്ധ്യായം - 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

8.18 വാമനാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 18
(വാമനാവതാരം.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: പരീക്ഷിത്തുരാജൻ!, ഇപ്രകാരം, ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ട ഗുണങ്ങളോടുകൂടിയവനും, ജനനമരണങ്ങളില്ലാത്തവനുമായ വിഷ്ണുഭഗവാൻ, നാലു് തൃക്കൈകളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവയേന്തി, തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തു്, താമരദളം പോലെ വിശാലമായ നേത്രയുഗ്മങ്ങളോടുകൂടി, കാതിൽ മകരാകാരം പൂണ്ട കുണ്ഡലങ്ങളണിഞ്ഞ്, മിന്നിത്തിളങ്ങുന്ന തിരുമുഖകമലത്തിന്റെ ശോഭയോടുകൂടി, തിരുമാറിൽ ശ്രീവത്സം ചാർത്തി, കടകം, തോൾവള, പൊന്നരഞ്ഞാണം, കാൽത്തള,  മിന്നിത്തിളങ്ങുന്ന കിരീടം, മൂളിത്തിമർക്കുന്ന വണ്ടുകളെ മത്തരാക്കുന്ന നറുമണത്തോടുകൂടിയ വനമാല, കഴുത്തിൽ കൌസ്തുഭമണി,  എന്നിവയണിഞ്ഞ ശ്യാമളവർണ്ണത്തോടുകൂടിയ സ്വദേഹകാന്തിയാൽ കശ്യപപ്രജാപതിയുടെ വീടിനുള്ളിലെ അന്തകാരത്തെ അകറ്റിക്കൊണ്ടു് അദിതിദേവിയിൽ തിരുവവതാരം കൊണ്ടു. രാജൻ!, ആ സമയത്തു്, ദിശകളും, ജലാശയങ്ങളും തെളിഞ്ഞു. പ്രജകളെല്ലാം സന്തോഷിച്ചു. ഋതുക്കൾക്ക് അവയുടെ ഗുണങ്ങൾ ലഭിച്ചു. സ്വർഗ്ഗം, ആകാശം, ഭൂമി, ദേവന്മാർ, പശുക്കൾ, ബ്രാഹ്മണർ, പർവ്വതങ്ങൾ എന്നിവയെല്ലാം ആനന്ദിച്ചു. രാജാവേ!, ശ്രവണദ്വാദശിയായ ദിവസം, തിരുവോണത്തിൽ ചന്ദ്രൻ പ്രകാശിക്കുമ്പോൾ, അഭിജിത്ത് എന്ന ശുഭമുഹൂർത്തത്തിൽ, ശ്രീവാമനമൂർത്തി അവതാരം ചെയ്തു. നക്ഷത്രങ്ങളും ഗ്രഹങ്ങളും അതുപോലെ മറ്റെല്ലാ ജ്യോതിർഗണങ്ങളും ഭഗവദവതാരത്തെ ശുഭമാക്കിമാറ്റി.

രാജൻ!, ആ ദിവസം പകൽ സമയത്തായിരുന്നു ഭഗവാൻ അവതരിച്ചതു. സൂര്യഭഗവാൻ ആ സമയം ദിനമധ്യത്തിലായിരുന്നു. ആ ദിവസത്തെ വിജയദ്വാദശിഎന്നും വിളിക്കാറുണ്ടു. ശംഖുകൾ, ചെണ്ടകൾ, മൃദംഗം, തപ്പു്, പെരുമ്പറ, കൊമ്പ്, കുഴൽ എന്നിങ്ങനെ നാനാതരവാദ്യങ്ങളുടെ ഇടകലർന്ന ശബ്ദകോലാഹലം എങ്ങും മുഖരിതമായി. ഗന്ധർവ്വപ്രമുഖന്മാർ പാടുകയും, സന്തോഷത്തോടെ അപ്സരസ്ത്രീകൾ അതിനൊത്താടുകയും ചെയ്തു. മുനിമാരും ദേവന്മാരും മനുക്കളും പിതൃക്കളും അഗ്നിദേവകളും ഭഗവാനെ സ്തുതിച്ചു. സിദ്ധവിദ്യാധരകിമ്പുരുഷകിന്നരചാരണയക്ഷരക്ഷസ്സുകളും, ദിവ്യപക്ഷികളും, ദിവ്യനാഗങ്ങളും മറ്റുമായ ദേവാനുചാരികൾ പാടിക്കൊണ്ടും, പുകഴ്ത്തിക്കൊണ്ടും, നൃത്തം ചെയ്തുകൊണ്ടും, അദിതിയുടെ ആശ്രമപദത്തിൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു.

രാജാവേ!, തന്റെ ഗർഭത്തിൽനിന്നും പിറന്ന പരമപുരുഷനായ ശ്രീഹരിയെ കണ്ട് അദിതീദേവി അത്ഭുതപരവശയാകുകയും, അതുപോലെ സന്തോഷിക്കുകയും ചെയ്തു. കശ്യപപ്രജാപതിയാകട്ടെ, സ്വമായയാ അവതാരം കൊണ്ട ഭഗവദ്രൂപത്തെ കണ്ട് ജയാരവം മുഴക്കി. അവ്യക്തചിദ്രൂപനായ ശ്രീഹരി ധരിച്ചതായ, ആഭൂഷണങ്ങളും ആയുധങ്ങളുമേന്തിയ ദീപ്തിയേറുന്ന ആ ശരീരം, അദിതിയും കശ്യപനും നോക്കിനിൽക്കെ, ഒരു നടനെപ്പോലെ, ഉയരമില്ലാത്ത ഒരു കുഞ്ഞായി ഭവിച്ചു. വാമനരൂപിയായ ആ കുമാരനെ കണ്ടു് സന്തോഷത്തോടെ മുനിമാർ കശ്യപപ്രജാപതിയെ മുൻ‌നിർത്തി ജാതകർമ്മാദി വൈദികകർമ്മങ്ങളെ ചെയ്തു. ഉപനയനകർമ്മം നടക്കുമ്പോൾ സൂര്യൻ സ്വയം ഗായത്രിമന്ത്രത്തെ ചൊല്ലി. ബ്രഹസ്പതി പൂണുനൂലും, പിതാവായ കശ്യപൻ പുൽചരടുകൊണ്ടുള്ള നേർത്ത ഒരു അരപ്പട്ടയും സമ്മാനിച്ചു. ഭൂമിദേവി മാന്തോലും, വനസ്പതി ദണ്ഡും, അമ്മയായ അദിതി കൌപീനവും, അന്തരീക്ഷദേവതയാകട്ടെ, കുടയും ലോകപാലകനായ വാമനമൂർത്തിക്കു് നൽകി. അല്ലയോ മഹാരാജാവേ!, ബ്രഹ്മദേവൻ കമണ്ഡലുവും, സരസ്വതീദേവി ജപമാലയും, സപ്തർഷികൾ ദർഭപ്പുല്ലും നൽകുകയുണ്ടായി. അതുപോലെ, ഉപനയനം കഴിഞ്ഞ വാമനമൂർത്തിയ്ക്ക് കുബേരൻ ഭിക്ഷാപാത്രം നൽകി. അന്നപൂർണ്ണേശ്വരിയായ സാക്ഷാത് അംബിക അതിൽ ഭിക്ഷയേയും പ്രദാനം ചെയ്തു. ഇപ്രകാരം ആ‍ദരിക്കപ്പെട്ട ആ ബ്രഹ്മചാരിവടു ബ്രഹ്മർഷിമാരാൽ സുസേവിതമായ ആ സദസ്സിനെ തന്റെ ബ്രഹ്മതേജസ്സാൽ വീണ്ടും പ്രകാശമാനമാക്കി. ഉപനയനത്താൽ ദ്വിജനായിത്തീർന്ന വാമനഭഗവാൻ കുണ്ഡത്തിലെരിയുന്ന അഗ്നിക്കുചുറ്റും ജലം തൂവി, ചുറ്റും ദർഭ വിരിച്ച്, അർച്ചിച്ചാരാധിച്ച് ആ അഗ്നിയിൽ സമിത്തുകൾ ഹോമിച്ചു.

രാജൻ!, അതിനുശേഷം, ഭൃഗുവംശജരായ ബ്രാഹമണോത്തമന്മാരുടെ കാർമ്മികത്വത്തിൽ കരുത്തുറ്റ മഹാബലിചക്രവർത്തി അനേകം അശ്വമേധയജ്ഞങ്ങൾ അനുഷ്ഠിക്കുന്നതറിഞ്ഞ് സർവ്വശക്തനായ വാമനമൂർത്തി ഓരോ അടിവയ്പ്പിലും ഭൂമിയെ താഴേയ്ക്കുതള്ളിയമർത്തിക്കൊണ്ടു് അവിടേയ്ക്ക് യാത്രയായി. നർമ്മദാനദിയുടെ ഉത്തരതടത്തിൽ മഹാബലി മഹായജ്ഞം നടത്തിക്കൊണ്ടിരുന്ന ഭൃഗുകച്ഛം എന്ന പുണ്യസ്ഥലത്തെത്തിച്ചേർന്നു. യാ‍ജ്ഞികരായ ഋത്വിക്കുകൾ തങ്ങളുടെ മുന്നിൽ ഉദിച്ചുയരുന്ന സൂര്യനുതുല്യം പ്രകാശിക്കുന്ന വാമനമൂർത്തിയെ കാണുകയുണ്ടായി. അവിടെ യജ്ഞമനുഷ്ഠിച്ചുകൊണ്ടിരുന്ന ബലിചക്രവർത്തിയും ആചാര്യന്മാരായ ഋത്വിക്കുകളും മറ്റും ഭഗവാന്റെ ദിവ്യതേജസ്സിനാൽ കാന്തിയേറിയവരായി ഭവിച്ചു. ഭഗവദ്രൂപത്തെ കണ്ടപ്പോൾ, യജ്ഞത്തിൽ പങ്കെടുക്കുവാനായി സൂര്യഭഗവാൻ നേരിട്ടുവന്നതായിരിക്കുമോ, അതല്ലെങ്കിൽ അഗ്നിദേവന്റെ വരവാകുമോ, അഥവാ, സനകാദികളായിരിക്കുമോ എന്നിങ്ങനെ അവർ ആശങ്കിച്ചു. ഇങ്ങനെ അവർ ഊഹാപോഹങ്ങളിൽ മുങ്ങിയിരിക്കെ, വാമനമൂർത്തി പലാശദണ്ഡും കുടയും ജലത്തോടുകൂടിയ കമണ്ഡുലുവുമായി യജ്ഞശാലയിലേക്ക് പ്രവേശിച്ചു. മുഞ്ഞപുല്ലിന്റെ ചരടു് ചുറ്റി, തോളിൽ കൃഷ്ണാജിനമണിഞ്ഞ്, ജടാധാരിയായി, ബ്രാഹ്മണവേഷത്തിൽ യജ്ഞവേദിയിലേക്ക് കയറിവരുന്ന വാമനമൂർത്തിയെ കണ്ട്, ഭഗവദ്തേജസ്സാൽ മങ്ങിപ്പോയ ആ പുരോഹിതന്മാർ തങ്ങളുടെ ശിഷ്യന്മാരോടും അഗ്നിദേവതകൾക്കുമൊപ്പമെഴുന്നേറ്റ് ഭഗവാനെ സ്വീകരിച്ചു. ദർശനീയവും മനോഹരവുമായ ആ വടുരൂപത്തെ കണ്ടിട്ട് സന്തുഷ്ടനായ ബലി ഭഗവാനെ ഇരിപ്പിടം നൽകി ആദരിച്ചു. ശേഷം, ആ പാദങ്ങൾ കഴുകി, ജനകൽമഷത്തെ ഇല്ലാതാക്കുന്ന മംഗളകരമായ തൃപ്പാദതീർത്ഥം അദ്ദേഹം തന്റെ മൂർദ്ധാവിൽ ധരിച്ചു. ദേവാദിദേവനായ ഗിരീശൻ പോലും ആ കഴലിണയിൽ നിന്നൊഴുകിവരുന്ന ഗംഗയെ തന്റെ ജടയിൽ ധരിക്കുന്നതായി മഹാബലി മുമ്പ് കേട്ടിട്ടുള്ളതായിരുന്നു.

രാജൻ!, അതിനുശേഷം, മഹാബലി വാമനമൂർത്തിയോടു് പറഞ്ഞു: അല്ലയോ ബ്രാഹ്മണകുമാരാ!, അങ്ങേയ്ക്കു് സ്വാഗതം. ഞങ്ങളെന്താണു് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടെതെന്നു് പറഞ്ഞാ‍ലും!. ഹേ ആര്യ!, അങ്ങയുടെ രൂപം കണ്ടിട്ട് ബ്രഹ്മർഷിമാരുടെ തീവ്രതപസ്സുകളുടെ മൂർത്തീഭാവമായിത്തോന്നുകയാണു. ഭവാൻ ഞങ്ങളുടെ ഗൃഹത്തിലേക്ക് വന്നതുകാരണം ഞങ്ങളുടെ പിതൃക്കൾ സംതൃപ്തരായിരിക്കുന്നു. ഞങ്ങളുടെ വംശവും പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങിവിടേയ്ക്കെഴുന്നള്ളിയതിനാൽ ഈ യജ്ഞം വിധിയാംവണ്ണം യജിക്കപ്പെട്ടിരിക്കുന്നു. ഹേ കുമാരാ!, അങ്ങയുടെ പാദതീർത്ഥത്താൽ പാപമറ്റുപോയ ഈ അഗ്നികൾ നന്നായി തെളിഞ്ഞിരിക്കുന്നു. ഈ ഭൂമിയും അവിടുത്തെ പാദസ്പർശത്താൽ പാവനമായിക്കഴിഞ്ഞു. അല്ലയോ കുമാരാ!, അങ്ങെന്നിൽനിന്ന് എന്തെല്ലാമാഗ്രഹിക്കുന്നുവോ, അവയെല്ലാം സ്വീകരിച്ചുകൊള്ളുക. ഭൂമിയോ, പശുവോ, സ്വർണ്ണമോ, വാസയോഗ്യമാ‍യ ഗൃഹമോ, മൃഷ്ടമായ അന്നമോ, വിപ്രകന്യകമാരെയോ, സ‌മൃദ്ധമായ ഗ്രാമങ്ങളോ, കുതിരകളോ, ആനകളോ, തേരുകളോ, എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Vamaamoorthy appears in the home of Adithi