ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 63
ഭഗവാനും ബാണാസുരനുമായുള്ള യുദ്ധം
ബാണമഹാരാജാവിനുവേണ്ടി ബലരാമനോടും ശ്രീകൃഷ്ണനോടും യുദ്ധം ചെയ്യാനായി ഭഗവാൻ രുദ്രനും തന്റെ മകൻ കാർത്തികേയനോടും ഭൂതഗണങ്ങളോടും കൂടി തന്റെ വാഹനമായ നന്ദിപ്പുറത്ത് എത്തി. ഭഗവാൻ ശ്രീകൃഷ്ണനും ശ്രീശങ്കരനും തമ്മിലും, പ്രദ്യുമ്നനും കാർത്തികേയനും തമ്മിലും അത്യന്തം അത്ഭുതകരവും രോമാഞ്ചമുണ്ടാക്കുന്നതുമായ യുദ്ധം ആരംഭിച്ചു. ബലരാമൻ കുംഭാണ്ഡനോടും കൂപകർണ്ണനോടും, സാംബൻ ബാണപുത്രനോടും, സാത്യകി ബാണനോടും ഏറ്റുമുട്ടി. ബ്രഹ്മാവ് ഉൾപ്പെടെയുള്ള സകല ദേവന്മാരും സിദ്ധരും ചാരണന്മാരും മഹർഷിമാരും ഗന്ധർവ്വന്മാരും അപ്സരസ്സുകളും യക്ഷന്മാരും ഒക്കെ ഈ യുദ്ധം കാണാനായി തങ്ങളുടെ വിമാനങ്ങളിൽ അവിടെ എത്തിച്ചേർന്നു.
ശാർങ്ഗമെന്ന വില്ലിൽനിന്ന് തൊടുത്തുവിട്ട മൂർച്ചയേറിയ അമ്പുകളാൽ ഭഗവാൻ ശ്രീകൃഷ്ണൻ ശിവാനുചരന്മാരായ ഭൂതങ്ങൾ, പ്രമഥന്മാർ, ഗുഹ്യകന്മാർ, ഡാകിനിമാർ, യാതുധാനന്മാർ, വേതാളങ്ങൾ, വിനായകർ, പ്രേതങ്ങൾ, മാതാക്കൾ, പിശാചുക്കൾ, കൂശ്മാണ്ഡങ്ങൾ, ബ്രഹ്മരക്ഷസ്സുകൾ എന്നിവരെ തുരത്തിയോടിച്ചു. ത്രിശൂലധാരിയായ മഹാദേവനാകട്ടെ ശാർങ്ഗധാരിയായ ശ്രീകൃഷ്ണന് നേരെ വിവിധ അസ്ത്രങ്ങൾ പ്രയോഗിച്ചു. എന്നാൽ ലവലേശം പതറാതെ ശ്രീകൃഷ്ണൻ ഉചിതമായ പ്രത്യസ്ത്രങ്ങളാൽ അവയെല്ലാം നിഷ്ഫലമാക്കി. ഭഗവാൻ ശ്രീകൃഷ്ണൻ ബ്രഹ്മാസ്ത്രത്തെ ബ്രഹ്മാസ്ത്രംകൊണ്ടും, വായുഅസ്ത്രത്തെ പർവ്വതാസ്ത്രംകൊണ്ടും, ആഗ്നേയാസ്ത്രത്തെ വർഷാസ്ത്രംകൊണ്ടും നേരിട്ടു. ശിവന്റെ പാശുപതാസ്ത്രത്തെ സ്വന്തം നാരായണാസ്ത്രം കൊണ്ട് ഭഗവാൻ പ്രതിരോധിച്ചു.
ജൃംഭണാസ്ത്രം പ്രയോഗിച്ച് ശിവനെ കോട്ടുവാ ഇടുവിച്ച് പരിഭ്രമിപ്പിച്ച ശേഷം ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ വാളും ഗദയും അമ്പുകളും ഉപയോഗിച്ച് ബാണാസുരന്റെ സൈന്യത്തെ തകർക്കാൻ തുടങ്ങി. പ്രദ്യുമ്നന്റെ അമ്പുകൾ എല്ലാഭാഗത്തുനിന്നും വർഷിച്ചപ്പോൾ കാർത്തികേയൻ പരവശനായി. ശരീരത്തിൽനിന്ന് രക്തം ഒലിക്കെ അദ്ദേഹം തന്റെ മയിലിൻ പുറത്തേറി യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയി. ബലരാമന്റെ ഗദാപ്രഹരമേറ്റ് കുംഭാണ്ഡനും കൂപകർണ്ണനും മരിച്ചുവീണു. തങ്ങളുടെ നേതാക്കൾ കൊല്ലപ്പെട്ടത് കണ്ട അസുരസൈന്യം നാനാഭാഗത്തേക്കും ചിതറിയോടി.
തന്റെ സൈന്യം തകരുന്നത് കണ്ട് ക്രുദ്ധനായ ബാണാസുരൻ സാത്യകിയുമായുള്ള യുദ്ധം നിർത്തി രഥത്തിൽ കൃഷ്ണന് നേരെ പാഞ്ഞടുത്തു. യുദ്ധാവേശത്തിൽ ബാണൻ തന്റെ അഞ്ഞൂറ് വില്ലുകളിലും ഒരേസമയം അമ്പുകൾ തൊടുത്തയച്ച് ശ്രീകൃഷ്ണനെ ആക്രമിച്ചു. ശ്രീഹരി ബാണാസുരന്റെ എല്ലാ വില്ലുകളും ഒരേസമയംതന്നെ തകർക്കുകയും അവന്റെ രഥവും കുതിരകളും സാരഥിയോടൊപ്പംതന്നെ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭഗവാൻ തന്റെ ശംഖം മുഴക്കി. ആ സമയം തന്റെ മകന്റെ ജീവൻ രക്ഷിക്കാനായി ബാണാസുരന്റെ മാതാവായ കോടര അഴിഞ്ഞുലഞ്ഞ മുടിയോടും നഗ്നയായും ഭഗവാൻ ശ്രീകൃഷ്ണന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നഗ്നയായ ആ സ്ത്രീയെ നോക്കാതിരിക്കാനായി ഭഗവാൻ ഗദാഗ്രജൻ മുഖം തിരിച്ചു. രഥവും വില്ലും നഷ്ടപ്പെട്ട ബാണാസുരൻ ആ അവസരം മുതലെടുത്ത് നഗരത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
ശിവാനുചരന്മാർ ഓടിപ്പോയതിനുശേഷം മൂന്ന് തലയും മൂന്ന് കാലുകളുമുള്ള ശിവജ്വരം ശ്രീകൃഷ്ണനെ ആക്രമിക്കാനായി മുന്നോട്ട് വന്നു. പത്തു ദിക്കുകളെയും ദഹിപ്പിക്കുന്ന തേജസ്സോടെയായിരുന്നു അതിന്റെ വരവ്. ഇതുകണ്ട ഭഗവാൻ നാരായണൻ തന്റെ വിഷ്ണുജ്വരത്തെ അയച്ചു. ശിവജ്വരവും വിഷ്ണുജ്വരവും തമ്മിൽ കടുത്ത യുദ്ധം നടന്നു. വിഷ്ണുജ്വരത്തിന്റെ ശക്തിയിൽ തളർന്ന ശിവജ്വരം വേദനയോടെ നിലവിളിച്ചു. അഭയം തേടി മറ്റെങ്ങും പോകാനില്ലാതെ അത് ഇന്ദ്രിയാധിപനായ ശ്രീകൃഷ്ണനെതന്നെ ശരണം പ്രാപിച്ചു. കൈകൂപ്പി ഭഗവാനെ സ്തുതിക്കാൻ തുടങ്ങി.
ശിവജ്വരം പറഞ്ഞു: അനന്തശക്തിയുള്ളവനും സർവ്വഭൂതങ്ങളുടെയും പരമാത്മാവുമായ അങ്ങയെ ഞാൻ വണങ്ങുന്നു. അങ്ങ് ശുദ്ധബോധസ്വരൂപനും ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണവുമാണ്. വേദങ്ങൾ പരോക്ഷമായി സൂചിപ്പിക്കുന്ന പരമസത്യവും ശാന്തസ്വരൂപനുമാണ് അങ്ങ്. കാലം, വിധി, കർമ്മം, ജീവൻ, ഇന്ദ്രിയങ്ങൾ, ശരീരം തുടങ്ങി ഈ കാണുന്നതെല്ലാം അങ്ങയുടെ മായയാണ്. ജനനമരണങ്ങളുടെ ഈ ചക്രത്തിൽനിന്ന് മോചനം നൽകുന്ന അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു. സജ്ജനങ്ങളെയും ധർമ്മത്തെയും സംരക്ഷിക്കുവാനും ദുഷ്ടന്മാരെ നിഗ്രഹിക്കുവാനുമായി അങ്ങ് അവതരിക്കുന്നു. ഭൂമിയുടെ ഭാരം കുറയ്ക്കാനാണ് അങ്ങയുടെ ഈ അവതാരം. അങ്ങയുടെ വിഷ്ണുജ്വരത്തിന്റെ ശക്തിയാൽ ഞാൻ തളർന്നിരിക്കുന്നു. അങ്ങയെ ഭജിക്കാത്തവർ ലൗകിക ദുഃഖങ്ങളിൽ പെട്ടുഴലുന്നു.
ഭഗവാൻ പറഞ്ഞു: ഹേ ത്രിശിരസ്സേ!, നിന്നിൽ ഞാൻ പ്രസന്നനാണ്. ഇനി നിനക്ക് ഭയം വേണ്ട. നമ്മുടെ ഈ സംവാദം ഓർക്കുന്നവർക്കും നിന്നെ ഭയപ്പെടേണ്ടി വരില്ല.
ഇതുകേട്ട് ശിവജ്വരം ഭഗവാനെ വണങ്ങി മടങ്ങിപ്പോയി. എന്നാൽ ഉടനെതന്നെ ബാണാസുരൻ തന്റെ രഥത്തിലേറി കൃഷ്ണനോട് യുദ്ധം ചെയ്യാൻ വീണ്ടും എത്തി. ആയിരം കൈകളിൽ ആയുധങ്ങളുമായിവന്ന ആ അസുരൻ ഭഗവാന് നേരെ അമ്പുകൾ വർഷിച്ചു. സുദർശനചക്രം ഉപയോഗിച്ച് ഭഗവാൻ ബാണാസുരന്റെ കൈകൾ മരച്ചില്ലകളെന്നപോലെ മുറിച്ചുമാറ്റി. തന്റെ ഭക്തന്റെ കൈകൾ മുറിക്കപ്പെടുന്നത് കണ്ട് ദയ തോന്നിയ മഹാദേവൻ ഭഗവാൻ കൃഷ്ണനെ സമീപിച്ച് ഇപ്രകാരം സ്തുതിച്ചു.
ശ്രീരുദ്രൻ പറഞ്ഞു: അങ്ങ് മാത്രമാണ് പരമസത്യം, പരമമായ ജ്യോതിസ്സ്. നിർമ്മല ഹൃദയമുള്ളവർക്ക് മാത്രമേ അങ്ങയെ കാണാൻ സാധിക്കൂ. അങ്ങ് ആകാശം പോലെ നിർമ്മലനാണ്. ആകാശം അങ്ങയുടെ നാഭിയും, അഗ്നി മുഖവും, ജലം വീര്യവും, സ്വർഗ്ഗം ശിരസ്സുമാണ്. ദിക്കുകൾ അങ്ങയുടെ കാതുകളും ഭൂമി പാദങ്ങളുമാണ്. ചന്ദ്രൻ മനസ്സും സൂര്യൻ കണ്ണുകളുമാണ്. ഞാൻ അങ്ങയുടെ അഹങ്കാരമാണ്. അങ്ങാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ആദിപുരുഷൻ. അധർമ്മം നശിപ്പിക്കാനും ലോകനന്മയ്ക്കുമായാണ് അങ്ങ് അവതരിച്ചിരിക്കുന്നത്. ഞങ്ങളെല്ലാവരും അങ്ങയുടെ അനുഗ്രഹത്താലാണ് നിലകൊള്ളുന്നത്. അങ്ങ് ആദിപുരുഷനും അദ്വിതീയനുമാണ്. എല്ലാറ്റിനും കാരണമായ അങ്ങ് സർവ്വനിയന്താവുമാണ്. അങ്ങയുടെ മായയാൽ ഭ്രമിക്കപ്പെട്ടവർക്ക് മാത്രമേ അങ്ങയെ തിരിച്ചറിയാൻ കഴിയാതെ വരികയുള്ളൂ. സൂര്യൻ മേഘങ്ങളാൽ മറയ്ക്കപ്പെട്ടാലും പ്രകാശിക്കുന്നത് പോലെ, മായയാൽ മറയ്ക്കപ്പെട്ടാലും അങ്ങ് സ്വയം പ്രകാശിക്കുന്നു. അങ്ങയുടെ മായയാൽ ബുദ്ധി ഭ്രമിച്ച മനുഷ്യർ കുടുംബത്തിലും സമ്പത്തിലും ആസക്തരായി ലൗകിക സുഖദുഃഖങ്ങളിൽ മുങ്ങിത്താഴുന്നു. ഈ മനുഷ്യജന്മം ലഭിച്ചിട്ടും ഇന്ദ്രിയങ്ങളെ അടക്കാതെ അങ്ങയെ ഭജിക്കാത്തവരുടെ കാര്യം വളരെ ദുഖകരമാണ്. അവർ തങ്ങളെത്തന്നെ വഞ്ചിക്കുന്നു. ആത്മസ്വരൂപനായ അങ്ങയെ ഉപേക്ഷിച്ച് ലൗകിക സുഖങ്ങൾക്ക് പുറകെ പോകുന്നവൻ അമൃത് ഉപേക്ഷിച്ച് വിഷം കുടിക്കുന്നവന് തുല്യനാണ്. ഞാനും ബ്രഹ്മാവും മറ്റ് ദേവന്മാരും മഹർഷിമാരും അങ്ങയെ പൂർണ്ണമായി ശരണം പ്രാപിക്കുന്നു. ജഗത്തിന്റെ നാഥനായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അങ്ങ് ശാന്തനും അദ്വിതീയനുമാണ്. സർവ്വലോകങ്ങളുടെയും അഭയസ്ഥാനമാണ് അങ്ങ്. ഈ ബാണാസുരൻ എന്റെ പ്രിയ അനുചരനാണ്. അവന് ഞാൻ അഭയം നൽകിയിട്ടുണ്ട്. അതിനാൽ പ്രഹ്ളാദനോട് കാണിച്ച കാരുണ്യം അവനോടും കാണിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
ഭഗവാൻ പറഞ്ഞു: അങ്ങയുടെ സന്തോഷത്തിനായി അങ്ങ് ആവശ്യപ്പെട്ടത് ഞാൻ ചെയ്യുന്നു. അങ്ങയുടെ വാക്കുകൾ ഞാൻ അംഗീകരിക്കുന്നു. വിരോചനപുത്രനായ ഇവനെ ഞാൻ കൊല്ലില്ല. പ്രഹ്ളാദന്റെ വംശത്തിലുള്ള ആരെയും കൊല്ലില്ലെന്ന് ഞാൻ മുൻപ് വരം നൽകിയിട്ടുണ്ട്. ബാണാസുരന്റെ അഹങ്കാരം ശമിപ്പിക്കാനാണ് ഞാൻ അവന്റെ കൈകൾ മുറിച്ചത്. ഭൂമിക്ക് ഭാരമായ അവന്റെ സൈന്യത്തെ ഞാൻ നശിപ്പിച്ചു. നാല് കൈകളുള്ള ഈ അസുരൻ ഇനി മരിക്കില്ല. അവൻ അങ്ങയുടെ പ്രമുഖ അനുചരനായി സേവനമനുഷ്ഠിക്കും. അവന് ഇനി ആരെയും ഭയപ്പെടേണ്ടതില്ല.
ഇതുകേട്ട് സന്തുഷ്ടനായ ബാണാസുരൻ ഭഗവാനെ വണങ്ങി. തുടർന്ന് അനിരുദ്ധനെയും ഉഷയെയും രഥത്തിൽ ഇരുത്തി ഭഗവാന്റെ മുന്നിലെത്തിച്ചു. അണിഞ്ഞൊരുങ്ങിയ അനിരുദ്ധനെയും വധുവിനെയും മുന്നിൽ നിർത്തി, സൈന്യത്തോടൊപ്പം ഭഗവാൻ കൃഷ്ണൻ ശിവനോട് യാത്ര പറഞ്ഞ് മടങ്ങി.
ദ്വാരകയിൽ എത്തിയ ഭഗവാനെ ബന്ധുക്കളും ബ്രാഹ്മണരും പ്രജകളും ചേർന്ന് സ്വീകരിച്ചു. നഗരം തോരണങ്ങളാലും പതാകകളാലും അലങ്കരിച്ചിരുന്നു. പ്രത്യുഷസ്സിൽ എഴുന്നേറ്റ് ഭഗവാൻ കൃഷ്ണനും ശിവനും തമ്മിലുള്ള ഈ യുദ്ധത്തിന്റെ കഥ സ്മരിക്കുന്നവർക്ക് ഒരിക്കലും പരാജയം സംഭവിക്കില്ല.
ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്
<<<<<>>>>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ