2026 മാർച്ച് 4, ബുധനാഴ്‌ച

10:58 കാളിന്ദി, മിത്രവിന്ദ, സത്യ, ലക്ഷ്മണ, ഭദ്ര എന്നിവരുടെ വിവാഹം

ശ്രീമദ് ഭാഗവതം അദ്ധ്യായം - 59

കാളിന്ദി, മിത്രവിന്ദ, സത്യ, ലക്ഷ്മണ, ഭദ്ര എന്നിവരുടെ വിവാഹം


ശുകദേവൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, ഒരിക്കൽ, ഐശ്വര്യമൂർത്തിയായ ഭഗവാൻ പാണ്ഡവന്മാരെ സന്ദർശിക്കാനായി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. അപ്പോഴേക്കും പാണ്ഡവന്മാർ വീണ്ടും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. യുയുധാനനും മറ്റ് അനുചരന്മാരും ഭഗവാനോടൊപ്പമുണ്ടായിരുന്നു. മുകുന്ദൻ എത്തിയത് കണ്ടപ്പോൾ പാണ്ഡവന്മാരായ പൃഥയുടെ പുത്രന്മാരെല്ലാം പ്രാണവായു തിരിച്ചുവന്നപ്പോൾ ഇന്ദ്രിയങ്ങൾ ഉണരുന്നതുപോലെ ഉടൻതന്നെ എഴുന്നേറ്റുനിന്നു. ആ വീരന്മാർ അച്യുതനെ ആലിംഗനം ചെയ്തു. അവിടുത്തെ ശരീരസ്പർശം അവരെ പാപങ്ങളിൽനിന്ന് മുക്തരാക്കി. ഭഗവാന്റെ സ്നേഹനിർഭരവും പുഞ്ചിരി തൂകുന്നതുമായ മുഖം കണ്ട് അവർ ആനന്ദത്തിൽ ആറാടി. യുധിഷ്ഠിരന്റെയും ഭീമന്റെയും പാദങ്ങളിൽ വീണ് നമസ്കരിച്ച ശേഷം ഭഗവാൻ അർജ്ജുനനെ ഗാഢമായി ആലിംഗനം ചെയ്തു. തുടർന്ന് നകുലൻ, സഹദേവൻ എന്നീ ഇരട്ട സഹോദരന്മാരുടെ വന്ദനങ്ങളും ഭഗവാൻ സ്വീകരിച്ചു. പാണ്ഡവന്മാരുടെ നവവധുവായ പാഞ്ചാലി വളരെ സാവധാനത്തിലും അല്പം നാണത്തോടും കൂടി ശ്രീകൃഷ്ണനെ സമീപിച്ച് വന്ദിച്ചു. പാണ്ഡവന്മാരിൽനിന്ന് ആദരവും സ്വീകരണവും ഏറ്റുവാങ്ങിയശേഷം സാത്യകിയും ഒരു ഇരിപ്പിടത്തിൽ ഇരുന്നു. ഭഗവാന്റെ മറ്റ് അനുചരന്മാരും ഉചിതമായ ആദരവുകളോടെ വിവിധ സ്ഥലങ്ങളിൽ ഇരുന്നു.

പിന്നീട് ഭഗവാൻ തന്റെ അമ്മായിയായ കുന്തിദേവിയെ കാണാൻ പോയി. അദ്ദേഹം അവരെ നമസ്കരിച്ചു. അത്യധികമായ വാത്സല്യത്താൽ കണ്ണുകൾ നിറഞ്ഞ കുന്തി ഭഗവാനെ ആലിംഗനം ചെയ്തു. ശ്രീകൃഷ്ണൻ അവരോടും മരുമകളായ ദ്രൗപദിയോടും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചു. അവർ തിരിച്ചും ഭഗവാനോട് അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ച് ദീർഘനേരം കുശലാന്വേഷണം ചെയ്തു. സ്നേഹത്താൽ കണ്ഠമിടറുകയും കണ്ണുകൾ നിറയുകയും ചെയ്ത കുന്തിദേവി താനും തന്റെ പുത്രന്മാരും അനുഭവിച്ച ദുരിതങ്ങൾ ഓർത്തു. തന്റെ ഭക്തരുടെ കഷ്ടപ്പാടുകൾ നീക്കാൻ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനോട് അവർ ഇപ്രകാരം പറഞ്ഞു. എന്റെ പ്രിയ കൃഷ്ണാ!, താങ്കൾ ഞങ്ങളെ ഓർക്കുകയും, എന്റെ സഹോദരനെ ഞങ്ങളെ സന്ദർശിക്കാൻ അയച്ച് ഞങ്ങൾക്ക് സംരക്ഷണം നൽകുകയും ചെയ്തപ്പോഴാണ് ഞങ്ങളുടെ ക്ഷേമം ഉറപ്പായത്. പ്രപഞ്ചത്തിന്റെ അഭ്യുദയകാംക്ഷിയായ സുഹൃത്തും പരമാത്മാവുമായ താങ്കൾക്ക് “ഞങ്ങൾ”, “അവർ” എന്ന വേർതിരിവില്ല. എന്നിരുന്നാലും, എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്ന അവിടുന്ന്, അങ്ങയെ നിരന്തരം സ്മരിക്കുന്നവരുടെ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നു.

യുധിഷ്ഠിരമഹാരാജാവ് പറഞ്ഞു: ഹേ പരാമനിയന്താവേ!, യോഗികൾക്ക് പോലും കാണാൻ പ്രയാസമുള്ള അങ്ങയെ കാണാൻ ഞങ്ങളെപ്പോലെയുള്ള മൂഢന്മാർ എന്ത് പുണ്യമാണ് ചെയ്തതെന്ന് എനിക്കറിയില്ല. 

രാജാവിന്റെ അഭ്യർത്ഥന മാനിച്ച്, സർവ്വശക്തനായ ഭഗവാൻ മഴക്കാല മാസങ്ങളിൽ ഇന്ദ്രപ്രസ്ഥത്തിൽ സന്തോഷത്തോടെ താമസിച്ചു. അത് നഗരവാസികൾക്ക് വലിയൊരു കാഴ്ചയായിരുന്നു. ഒരിക്കൽ, ശത്രുധ്വംസകനായ അർജ്ജുനൻ തന്റെ കവചം ധരിച്ച്, ഹനുമാന്റെ ചിഹ്നമുള്ള കൊടി കെട്ടിയ തേരിലേറി, വില്ലും അക്ഷയമായ രണ്ട് ആവനാഴികളും എടുത്തു. ക്രൂരമൃഗങ്ങൾ നിറഞ്ഞ വലിയൊരു വനത്തിൽ വിഹരിക്കാനായി ശ്രീകൃഷ്ണനോടൊപ്പം പുറപ്പെട്ടു. അർജ്ജുനൻ തന്റെ അസ്ത്രങ്ങൾ കൊണ്ട് ആ വനത്തിലുണ്ടായിരുന്ന കടുവകൾ, കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, റുരു, ശരഭം, ഗവയം, കാണ്ടാമൃഗം, കരിമാൻ, മുയലുകൾ, മുള്ളൻപന്നികൾ എന്നിവയെ വേട്ടയാടി. യാഗങ്ങൾക്കായി ഉപയോഗിക്കാൻ പാകത്തിലുള്ള മൃഗങ്ങളെ പരിചാരകർ യുധിഷ്ഠിരമഹാരാജാവിന്റെ അടുക്കൽ എത്തിച്ചു. തുടർന്ന് ദാഹവും ക്ഷീണവും അനുഭവപ്പെട്ട അർജ്ജുനൻ യമുനാനദിയുടെ തീരത്തേക്ക് പോയി. ഇരുവരും അവിടെ സ്നാനം ചെയ്തശേഷം നദിയിലെ തെളിനീർ കുടിച്ചു. അപ്പോൾ ആ മഹാന്മാരായ യോദ്ധാക്കൾ സമീപത്തുകൂടി നടന്നുപോകുന്ന അതീവസുന്ദരിയായ ഒരു യുവതിയെ കണ്ടു.

തന്റെ സുഹൃത്തായ കൃഷ്ണന്റെ നിർദ്ദേശപ്രകാരം, അർജ്ജുനൻ ആ യുവതിയെ സമീപിച്ചു. സുന്ദരിയായ ആ യുവതിയോട് അദ്ദേഹം ഇപ്രകാരം ചോദിച്ചു.

അർജ്ജുനൻ പറഞ്ഞു: സുന്ദരീ, നീ ആരാണ്? ആരുടെ പുത്രിയാണ്? നീ എവിടെ നിന്നാണ് വരുന്നത്? നീ ഇവിടെ എന്ത് ചെയ്യുകയാണ്? നീ നിന്റെ നാഥനെ തേടുകകയാണെന്ന് തോന്നുന്നു. ദയവായി എല്ലാം വ്യക്തമായി പറയൂ.

ആ യുവതി പറഞ്ഞു: ഞാൻ സൂര്യദേവന്റെ പുത്രിയാണ്. ഏറ്റവും ഉത്തമനും ഉദാരമതിയുമായ ഭഗവാൻ വിഷ്ണുവിനെ ഭർത്താവായി ലഭിക്കാൻ ഞാൻ കഠിനമായ തപസ്സ് അനുഷ്ഠിക്കുകയാണ്. ലക്ഷ്മീദേവിയുടെ അധിവാസസ്ഥാനമായ ഭഗവാൻ വിഷ്ണുവിനെയല്ലാതെ മറ്റാരെയും ഞാൻ ഭർത്താവായി സ്വീകരിക്കില്ല. അശരണരുടെ അഭയസ്ഥാനമായ ആ മുകുന്ദൻ എന്നിൽ പ്രസാദിക്കുമാറാകട്ടെ!. ഞാൻ കാളിന്ദി എന്ന് അറിയപ്പെടുന്നു. യമുനയുടെ ജലത്തിനടിയിൽ എന്റെ പിതാവ് എനിക്കായി നിർമ്മിച്ച കൊട്ടാരത്തിലാണ് ഞാൻ താമസിക്കുന്നത്. ഭഗവാൻ അച്യുതനെ കണ്ടുമുട്ടുന്നത് വരെ ഞാൻ അവിടെത്തന്നെ തുടരും.

ശുകദേവൻ തുടർന്നു: രാജാവേ!, കാളിന്ദി പറഞ്ഞതെല്ലാം അർജ്ജുനൻ ഭഗവാനെ അറിയിച്ചു. എല്ലാം നേരത്തെ അറിയാമായിരുന്ന ഭഗവാൻ, കാളിന്ദിയെ തന്റെ തേരിലേക്ക് കയറ്റി, യുധിഷ്ഠിരമഹാരാജാവിനെ കാണാൻ മടങ്ങി. 

ശുകദേവൻ പഴയൊരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നു: പാണ്ഡവന്മാരുടെ അഭ്യർത്ഥനപ്രകാരം, അവർക്കായി വിശ്വകർമ്മാവിനെക്കൊണ്ട് അതിശയകരമായ ഒരു നഗരം നിർമ്മിക്കാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. തന്റെ ഭക്തരെ പ്രീതിപ്പെടുത്താൻ ഭഗവാൻ കുറച്ചുനാൾ ആ നഗരത്തിൽ താമസിച്ചു. ഒരിക്കൽ, ഖാണ്ഡവവനം അഗ്നിദേവന് കാഴ്ചവെക്കാൻ ആഗ്രഹിച്ച കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായി മാറി. സന്തുഷ്ടനായ അഗ്നിദേവൻ അർജ്ജുനന് ഒരു വില്ലും, വെളുത്ത കുതിരകളെയും, ഒരു തേരും, അക്ഷയമായ രണ്ട് ആവനാഴികളും, ആയുധങ്ങൾക്കൊന്നും ഭേദിക്കാൻ കഴിയാത്ത ഒരു കവചവും സമ്മാനിച്ചു. സുഹൃത്തായ അർജ്ജുനനാൽ അഗ്നിയിൽ നിന്ന് രക്ഷിക്കപ്പെട്ട മയാസുരൻ, അർജ്ജുനന് ഒരു സഭാമണ്ഡപം സമ്മാനിച്ചു. അവിടെ വെച്ചാണ് ദുര്യോധനന് സ്ഥലജലഭ്രമം ഉണ്ടായത്. പിന്നീട് അർജ്ജുനന്റെയും മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമതിയോടെ ശ്രീകൃഷ്ണൻ സാത്യകിയോടും മറ്റ് അനുചരന്മാരോടും കൂടി ദ്വാരകയിലേക്ക് മടങ്ങി. ശുഭകരമായ ആ ദിവസത്തിൽ, ഋതുക്കളും നക്ഷത്രങ്ങളും ഗ്രഹനിലയും അനുകൂലമായപ്പോൾ ഭഗവാൻ കാളിന്ദിയെ വിവാഹം കഴിച്ചു. അങ്ങനെ ഭഗവാൻ തന്റെ ഭക്തർക്ക് പരമാനന്ദം നൽകി.

അവന്തിയിലെ ഭരണാധികാരികളായ വിന്ധ്യനും അനുവിന്ധ്യനും ദുര്യോധനന്റെ അനുയായികളായിരുന്നു. അവരുടെ സഹോദരിയായ മിത്രവിന്ദയുടെ സ്വയംവരസമയത്ത്, അവൾക്ക് കൃഷ്ണനോട് താല്പര്യമുണ്ടായിരുന്നിട്ടും, കൃഷ്ണനെ വരിക്കാൻ അവർ അനുവദിച്ചില്ല. പ്രിയ രാജാവേ!, തന്റെ അമ്മായി രാജാധിദേവിയുടെ പുത്രിയായ മിത്രവിന്ദയെ, മറ്റെല്ലാരാജാക്കന്മാരും നോക്കിനിൽക്കെ ശ്രീകൃഷ്ണൻ ബലമായി കൊണ്ടുപോയി. 

രാജാവേ!, കോസലദേശത്തെ ധാർമ്മികനായ നഗ്നജിത്ത്രാജാവിന് സത്യ അഥവാ നാഗ്നജിതി എന്ന് പേരുള്ള സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവളെ വിവാഹം കഴിക്കാനെത്തിയ രാജാക്കന്മാർക്ക്, കൂർത്ത കൊമ്പുകളുള്ള ഏഴ് കാളകളെ മെരുക്കിയാൽ മാത്രമേ അവളെ വിവാഹം ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ആ കാളകൾ വളരെ ദുഷ്ടവും ആരെയും വകവെക്കാത്തവയുമായിരുന്നു. പോരാളികളുടെ ഗന്ധംപോലും അവയ്ക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. വൈഷ്ണവരുടെ നാഥനായ ഭഗവാൻ, ആ രാജകുമാരിയെക്കുറിച്ച് അറിഞ്ഞപ്പോൾ, വലിയൊരു സൈന്യവുമായി കൗശലനഗരത്തിലേക്ക് പുറപ്പെട്ടു. ശ്രീകൃഷ്ണനെ കണ്ടപ്പോൾ സന്തുഷ്ടനായ കോസലരാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് ഭഗവാനെ ആദരപൂർവ്വം പൂജിച്ചു. ഭഗവാൻ കൃഷ്ണനും രാജാവിനെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്തു. ആ സുമുഖനായ വരൻ എത്തിയത് കണ്ടപ്പോൾ, ലക്ഷ്മീപതിയായ ഭഗവാനെത്തന്നെ തനിക്ക് ഭർത്താവായി ലഭിക്കണമെന്ന് രാജകുമാരി ആഗ്രഹിച്ചു. “അദ്ദേഹം എന്റെ ഭർത്താവാകട്ടെ. ഞാൻ എന്റെ വ്രതങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കിൽ, ഈ അഗ്നി എന്റെ ആഗ്രഹം സഫലമാക്കട്ടെ” എന്ന് അവൾ പ്രാർത്ഥിച്ചു. “ലക്ഷ്മീദേവി, ബ്രഹ്മാവ്, ശിവൻ, മറ്റ് ലോകപാലകന്മാർ എന്നിവരെല്ലാം അവിടുത്തെ പാദപൂളികൾ ശിരസ്സിലണിയുന്നു. താൻതന്നെ സൃഷ്ടിച്ച ധർമ്മസംഹിതകൾ സംരക്ഷിക്കാൻ അവിടുന്ന് പല അവതാരങ്ങൾ എടുക്കുന്നു. അങ്ങനെയുള്ള ആ പരമാത്മാവ് എന്നിൽ പ്രസാദിക്കുന്നത് എങ്ങനെയാണ്?”

നഗ്നജിത്ത് രാജാവ് ആദ്യം ഭഗവാനെ ഉചിതമായി പൂജിച്ചശേഷം ഇങ്ങനെ പറഞ്ഞു: “പ്രപഞ്ചത്തിന്റെ നാഥനായ നാരായണാ!, അങ്ങ് സ്വന്തം ആത്മീയ ആനന്ദത്തിൽ പൂർണ്ണനാണ്. അങ്ങേക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാൻ കഴിയും?”

ശുകദേവൻ പറഞ്ഞു: കുരുവശത്തിൽ പിറന്ന പ്രിയ രാജാവേ!, സന്തുഷ്ടനായ ഭഗവാൻ ഒരു ഇരിപ്പിടത്തിൽ ഇരുന്നശേഷം പുഞ്ചിരിച്ചുകൊണ്ട് മേഘഗർജ്ജനം പോലെയുള്ള ശബ്ദത്തിൽ രാജാവിനോട് സംസാരിച്ചു.

ഭഗവാൻ പറഞ്ഞു: രാജാവേ!, രാജധർമ്മം അനുഷ്ഠിക്കുന്ന ഒരാൾ ഭിക്ഷ യാചിക്കുന്നത് പണ്ഡിതന്മാർ നിഷിദ്ധമായി കരുതുന്നു. എങ്കിലും, താങ്കളുടെ സൗഹൃദം ആഗ്രഹിച്ച് ഞാൻ താങ്കളുടെ മകളെ ചോദിക്കുന്നു. പകരം ഞങ്ങൾക്ക് ഒന്നും നൽകാനില്ല. 

രാജാവ് പറഞ്ഞു: ഭഗവാനേ!, എല്ലാ ആത്മീയഗുണങ്ങളും തികഞ്ഞ അങ്ങയേക്കാൾ മികച്ചൊരു വരൻ എന്റെ മകൾക്ക് ആരാണുണ്ടാവുക? ലക്ഷ്മീദേവി എപ്പോഴും അവിടുത്തെ കൂടെത്തന്നെ വസിക്കുന്നു. എങ്കിലും സാത്വതവംശജരുടെ പ്രഭോ!, എന്റെ മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ ഞങ്ങൾ നേരത്തെ ഒരു ഉപാധി വെച്ചിരുന്നു. ഈ ഏഴ് കാളകളെ മെരുക്കുക അസാധ്യമാണ്. അവ പല രാജകുമാരന്മാരെയും തോൽപ്പിക്കുകയും അവർക്ക് അംഗവൈകല്യങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. യദുവംശജനായ താങ്കൾക്ക് ഇവയെ മെരുക്കാൻ കഴിഞ്ഞാൽ, താങ്കൾ തീർച്ചയായും എന്റെ മകൾക്ക് അനുയോജ്യനായ വരനായിരിക്കും. ഇത് കേട്ട ഭഗവാൻ തന്റെ വസ്ത്രം മുറുക്കിയുടുത്ത്, ഏഴ് രൂപങ്ങളായി മാറി, ആ കാളകളെ നിഷ്പ്രയാസം മെരുക്കി. അഹങ്കാരവും ശക്തിയും തകർന്നുപോയ കാളകളെ ഭഗവാൻ കയറുകൊണ്ട് കെട്ടി. ഒരു കുട്ടി മരത്തടി കൊണ്ടുള്ള കളിപ്പാട്ടക്കാളകളെ വലിക്കുന്നത് പോലെ അവിടുന്ന് അവയെ വലിച്ചു. അപ്പോൾ സന്തുഷ്ടനും ആശ്ചര്യചകിതനുമായ നഗ്നജിത്ത് രാജാവ് തന്റെ മകളെ ശ്രീകൃഷ്ണന് സമർപ്പിച്ചു. ഭഗവാൻ വേദവിധിപ്രകാരം ആ വധുവിനെ സ്വീകരിച്ചു. രാജാവിന്റെ പത്നിമാർ ശ്രീകൃഷ്ണനെ മകളുടെ ഭർത്താവായി ലഭിച്ചതിൽ അതീവ സന്തുഷ്ടരായി. അവിടെ വലിയ ആഘോഷങ്ങൾ നടന്നു.

ശംഖനാദങ്ങളും കൊമ്പുകളും ചെണ്ടമേളങ്ങളും ഉയർന്നു. ഗാനങ്ങളും വാദ്യമേളങ്ങളും ബ്രാഹ്മണരുടെ അനുഗ്രഹങ്ങളും മുഴങ്ങി. സന്തോഷഭരിതരായ സ്ത്രീപുരുഷന്മാർ പുതുവസ്ത്രങ്ങളും മാലകളും ധരിച്ച് അണിഞ്ഞൊരുങ്ങി. സ്ത്രീധനമായി നഗ്നജിത്ത് രാജാവ് പതിനായിരം പശുക്കളെയും, സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ മൂവായിരം ദാസിമാരെയും, ഒമ്പതിനായിരം ആനകളെയും, ആനകളുടെ നൂറിരട്ടി തേരുകളെയും, തേരുകളുടെ നൂറിരട്ടി കുതിരകളെയും, കുതിരകളുടെ നൂറിരട്ടി ഭൃത്യന്മാരെയും നൽകി. സ്നേഹം നിറഞ്ഞ മനസ്സോടെ കോസലരാജാവ് വധൂവരന്മാരെ തേരിൽ ഇരുത്തി, വലിയൊരു സൈന്യത്തിന്റെ അകമ്പടിയോടെ യാത്രയാക്കി. അസൂയാലുക്കളായ മറ്റ് രാജാക്കന്മാർ ഇത് കേട്ടറിഞ്ഞു. കൃഷ്ണൻ വധുവിനെയും കൊണ്ട് പോകുന്ന വഴിയിൽ വെച്ച് തടയാൻ ശ്രമിച്ചു. എന്നാൽ നേരത്തെ കാളകൾ രാജാക്കന്മാരുടെ ശക്തി തകർത്തതുപോലെ, യദുവംശജരായ പോരാളികൾ ഇപ്പോൾ അവരുടെ ശക്തി തകർത്തു. 

തന്റെ സുഹൃത്തായ കൃഷ്ണനെ എപ്പോഴും പ്രീതിപ്പെടുത്താൻ ആഗ്രഹിച്ചിരുന്ന ഗാണ്ഡീവധാരിയായ അർജ്ജുനൻ, ഭഗവാന്റെ നേർക്ക് അസ്ത്രങ്ങൾ എയ്ത ആ ശത്രുക്കളെ ഓടിച്ചുവിട്ടു. ഒരു സിംഹം നിസ്സാരരായ മൃഗങ്ങളെ ഓടിച്ചുവിടുന്നത് പോലെ അദ്ദേഹം അത് ചെയ്തു. യദുവംശത്തിന്റെ തലവനായ ദേവകീപുത്രൻ ശ്രീകൃഷ്ണൻ, സ്ത്രീധനത്തോടൊപ്പം സത്യയെയും കൂട്ടി ദ്വാരകയിലേക്ക് പോയി സന്തോഷത്തോടെ അവിടെ കഴിഞ്ഞു.

ഭദ്ര, കേകയരാജ്യത്തിലെ രാജകുമാരിയും, കൃഷ്ണന്റെ അമ്മായിയായ ശ്രുതകീർത്തിയുടെ പുത്രിയുമായിരുന്നു. സന്ദർദ്ധനന്റെ നേതൃത്വത്തിലുള്ള സഹോദരന്മാർ ഭദ്രയെ വിവാഹം കഴിക്കാൻ ഭഗവാന് സമർപ്പിച്ചപ്പോൾ ഭഗവാൻ അവളെ വിവാഹം ചെയ്തു. പിന്നീട് ഭഗവാൻ മദ്രരാജാവിന്റെ പുത്രിയായ ലക്ഷ്മണയെ വിവാഹം കഴിച്ചു. അവളുടെ സ്വയംവരത്തിൽ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ട ശ്രീകൃഷ്ണൻ, ഗരുഡൻ പണ്ട് ദേവന്മാരുടെ അമൃത് മോഷ്ടിച്ചതുപോലെ അവളെ കൊണ്ടുപോയി. ഭൗമാസുരനെ വധിക്കുകയും ആ രാക്ഷസൻ തടവിലാക്കിയ സുന്ദരികളായ കന്യകമാരെ മോചിപ്പിക്കുകയും ചെയ്തപ്പോൾ, ഇവർക്ക് തുല്യരായ ആയിരക്കണക്കിന് മറ്റ് പത്നിമാരെയും ശ്രീകൃഷ്ണൻ സ്വീകരിച്ചു.


ഇങ്ങനെ ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിയെട്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>

10:57 സത്രാജിത്തിന്റെ മരണവും സ്യമന്തകമണി കണ്ടെടുക്കലും

ശ്രീമദ് ഭാഗവതം ദശമസ്കന്ധം - അദ്ധ്യായം 57

സത്രാജിത്തിന്റെ മരണവും സ്യമന്തകമണി കണ്ടെടുക്കലും


ശ്രീ ബാദരായണൻ പറഞ്ഞു: പാണ്ഡവരും കുന്തിയും തീപിടുത്തത്തിൽ മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ, സത്യം എന്താണെന്ന് മുൻകൂട്ടി അറിയാമായിരുന്ന ഭഗവാൻ കുടുംബത്തോടുള്ള തന്റെ കടമകൾ നിറവേറ്റുന്നതിനായി ബലരാമനോടൊപ്പം കുരുരാജ്യത്തേക്ക് പോയി. രണ്ടുപേരും ഭീഷ്മർ, കൃപർ, വിദുരർ, ഗാന്ധാരി, ദ്രോണർ എന്നിവരെ കണ്ടു. അവരോടൊപ്പം ദുഃഖം പങ്കിട്ടുകൊണ്ട്, "അയ്യോ, എത്ര വേദനാജനകമാണിത്!" എന്ന് അവർ വിളിച്ചുപറഞ്ഞു. ഈ അവസരം മുതലെടുത്ത്, അക്രൂരനും കൃതവർമ്മാവും ശതധന്വാവിന്റെ അടുക്കൽ ചെന്ന് ചോദിച്ചു, "സ്യമന്തകരത്നം എന്തുകൊണ്ട് എടുത്തുക്കൂടാ?" സത്രാജിത്ത് തന്റെ രത്നം പോലെയുള്ള മകളെ നമുക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിട്ട്, പിന്നീട് അവളെ പുച്ഛത്തോടെ കൃഷ്ണന് കൊടുത്തു. പിന്നെ എന്തിനാണ് സത്രാജിത്ത് തന്റെ സഹോദരന്റെ പാത പിന്തുടരാത്തത്? അവരുടെ ഉപദേശത്താൽ സ്വാധീനിക്കപ്പെട്ട ശതധന്വാവ്, അത്യാഗ്രഹം കാരണം സത്രാജിത്തിനെ ഉറക്കത്തിൽ കൊന്നു. അങ്ങനെ പാപിയായ ശതധന്വാവ് സ്വന്തം ആയുസ്സ് കുറച്ചു. സത്രാജിത്തിന്റെ കൊട്ടാരത്തിലെ സ്ത്രീകൾ അലമുറയിട്ട് കരയവെ, ശതധന്വാവ് രത്നവുമായി പോയി. സത്രാജിത്തിന്റെ മൃതദേഹം കണ്ട സത്യഭാമ ദുഃഖത്തിലാണ്ടു. "എന്റെ അച്ഛാ, എന്റെ അച്ഛാ! അയ്യോ, ഞാൻ കൊല്ലപ്പെട്ടു!" എന്ന് വിലപിച്ചുകൊണ്ട് അവൾ ബോധരഹിതയായി വീണു. രാജ്ഞി സത്യഭാമ തന്റെ പിതാവിന്റെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിച്ചു ഹസ്തിനപുരത്തേക്ക് പോയി. അവിടെവെച്ച്, കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്ന കൃഷ്ണനോട് തന്റെ പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് അവൾ ദുഃഖത്തോടെ പറഞ്ഞു.

ഈ വാർത്ത കേട്ടപ്പോൾ കൃഷ്ണനും ബലരാമനും, വളരെ ദുഖിതരായി കാണപ്പെട്ടു. അങ്ങനെ മായാമാനുഷരായി അനുകരിച്ചുകൊണ്ട്, അവർ കണ്ണുനീർ പൊഴിച്ച് വിലപിച്ചു. ഭഗവാൻ തന്റെ പത്നിയോടും ജ്യേഷ്ഠനോടും കൂടി തലസ്ഥാനത്തേക്ക് മടങ്ങി. ദ്വാരകയിലെത്തിയ ശേഷം, ശതധന്വാവിനെ കൊന്ന് രത്നം വീണ്ടെടുക്കാൻ അദ്ദേഹം തയ്യാറെടുത്തു. കൃഷ്ണൻ തന്നെ കൊല്ലാൻ തയ്യാറെടുക്കുന്നുവെന്നറിഞ്ഞ ശതധന്വാവ് ഭയപ്പെട്ടു. ജീവൻ രക്ഷിക്കാൻ അവൻ കൃതവർമ്മാവിനെ സമീപിച്ചു, എന്നാൽ കൃതവർമ്മാവ് സഹായം നിരസിച്ചു.

കൃതവർമ്മാവ് പറഞ്ഞു: "കൃഷ്ണനെയും ബലരാമനെയും ദ്രോഹിക്കാൻ എനിക്ക് ധൈര്യമില്ല. അവരെ ദ്രോഹിക്കുന്നവർക്ക് എന്ത് നല്ല ഫലമാണ് ലഭിക്കുക? കംസനും അനുയായികളും അവരോടുള്ള ശത്രുത കാരണം എല്ലാം നഷ്ടപ്പെട്ട് മരിച്ചു. ജരാസന്ധനാകട്ടെ, പതിനേഴു തവണ യുദ്ധം ചെയ്തിട്ടും രഥം പോലും അവശേഷിച്ചില്ല."

സഹായം ലഭിക്കാത്ത ശതധന്വാവ് അവിടെനിന്നും അക്രൂരന്റെ അടുത്തെത്തി. അക്രൂരൻ പറഞ്ഞു, "അവരുടെ ശക്തി അറിഞ്ഞുകൊണ്ട് ആര് അവരെ എതിർക്കും? ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ആ നാരായണനാണ്. മായയിൽ അന്ധരായവർക്ക് അദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ പോലും കഴിയില്ല. ഏഴു വയസ്സുള്ളപ്പോൾ, കൃഷ്ണൻ ഒരു മല മുഴുവൻ പിഴുതെടുത്ത് ഒരു കുട്ടി കൂൺ പിടിക്കുന്നതുപോലെ ഉയർത്തിപ്പിടിച്ചു. അത്ഭുതകരമായ പ്രവർത്തികൾ ചെയ്യുന്ന ആ കൃഷ്ണനെ ഞാൻ നമസ്കരിക്കുന്നു. അദ്ദേഹമാണ് പരമാത്മാവും എല്ലാ അസ്തിത്വത്തിന്റെയും ഉറവിടവും."

അക്രൂരനും സഹായം നിരസിച്ചപ്പോൾ, ശതധന്വാവ് രത്നം അക്രൂരനെ ഏൽപ്പിച്ച് വളരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന കുതിരപ്പുറത്ത് രക്ഷപ്പെട്ടു. പ്രിയ രാജാവേ!, കൃഷ്ണനും ബലരാമനും ഗരുഡധ്വജമുള്ള രഥത്തിൽ കയറി ശതധന്വാവിനെ പിന്തുടർന്നു. മിഥിലയുടെ അതിർത്തിയിലുള്ള ഒരു പൂന്തോട്ടത്തിൽ വെച്ച് കുതിര വീണു. ഭയന്നുപോയ ശതധന്വാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, കൃഷ്ണൻ അവനെ പിന്തുടർന്നു. ഓടുന്ന ശതധന്വാവിന്റെ തല കൃഷ്ണൻ തന്റെ സുദർശനചക്രത്താൽ മുറിച്ചുമാറ്റി. തന്തിരുവടി രത്നത്തിനായി അയാളുടെ വസ്ത്രങ്ങൾ പരിശോധിച്ചു. രത്നം കാണാത്തതുകൊണ്ട് കൃഷ്ണൻ സഹോദരനോട് പറഞ്ഞു, "നമ്മൾ ശതധന്വാവിനെ കൊന്നത് വെറുതെയായി, രത്നം ഇവിടെയില്ല."

ബലരാമൻ പറഞ്ഞു, "തീർച്ചയായും അവൻ രത്നം മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാകും. കൃഷ്ണാ!, നീ ദ്വാരകയിലേക്ക് മടങ്ങി ആ വ്യക്തിയെ കണ്ടെത്തുക. ഞാൻ എന്നെ വളരെ ഇഷ്ടപ്പെടുന്ന മിഥിലാരാജാവിനെ കാണാൻ ആഗ്രഹിക്കുന്നു." അങ്ങനെ പറഞ്ഞ് ബലരാമൻ മിഥിലയിലേക്ക് പോയി. 

രാജാവ് ബലരാമനെ കണ്ട് എഴുന്നേറ്റുനിന്ന് ആദരവോടെ സ്വീകരിച്ചു. ബലരാമൻ കുറെ വർഷങ്ങൾ അവിടെ താമസിച്ചു. ആ സമയത്ത് ദുര്യോധനൻ ബലരാമനിൽ നിന്ന് ഗദായുദ്ധം അഭ്യസിച്ചു. ഭഗവാൻ ദ്വാരകയിലെത്തി ശതധന്വാവിന്റെ മരണത്തെക്കുറിച്ചും രത്നം കിട്ടിയില്ലെന്ന കാര്യവും സത്യഭാമയോട് പറഞ്ഞു. അദ്ദേഹം സത്യഭാമയെ പ്രീതിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു. സത്രാജിത്തിന്റെ ശവസംസ്കാരചടങ്ങുകൾ കൃഷ്ണൻ നടത്തി.

രത്നമോഷണത്തിന് പ്രേരണ നൽകിയ അക്രൂരനും കൃതവർമ്മാവും ഇത് കേട്ടപ്പോൾ ഭയന്ന് ദ്വാരകയിൽ നിന്ന് ഓടിപ്പോയി. അക്രൂരൻ പോയതോടെ ദ്വാരകയിൽ ദുശ്ശകുനങ്ങൾ കണ്ടുതുടങ്ങി. ജനങ്ങൾ കഷ്ടപ്പെട്ടു. ചിലർ ഇതിന് കാരണം അക്രൂരന്റെ അസാന്നിധ്യമാണെന്ന് പറഞ്ഞു. ഭഗവാൻ നാരായണൻ വസിക്കുന്നിടത്ത് എങ്ങനെ വിപത്തുണ്ടാകാൻ? മുമ്പ് ഇന്ദ്രൻ മഴ നിഷേധിച്ചപ്പോൾ കാശിരാജാവ് തന്റെ മകൾ ഗാന്ധിനിയെ ശ്വഫൽക്കന് നൽകി, അപ്പോൾ മഴ പെയ്തു. അക്രൂരൻ എവിടെ താമസിക്കുന്നുവോ അവിടെ ഇന്ദ്രൻ മഴ നൽകും, ആ സ്ഥലം ദുരിതമുക്തമായിരിക്കും. ഈ വാക്കുകൾ കേട്ട ശ്രീകൃഷ്ണൻ അക്രൂരനെ ദ്വാരകയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു, "ദാനധർമ്മങ്ങളിൽ കേമനായ അക്രൂരാ!, സ്യമന്തകരത്നം ശതധന്വാവ് നിങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് ഇപ്പോഴും നിങ്ങളുടെ പക്കലുണ്ടെന്നും ഞങ്ങൾക്ക് അറിയാം. സത്രാജിത്തിന് പുത്രന്മാരില്ലാത്തതിനാൽ, അവന്റെ മകളുടെ മക്കൾക്ക് സ്വത്ത് ലഭിക്കണം. എങ്കിലും ആ രത്നം നിങ്ങളുടെ സംരക്ഷണയിൽതന്നെ ഇരിക്കട്ടെ!, കാരണം മറ്റാർക്കും അത് സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയില്ല. പക്ഷേ എന്റെ ജ്യേഷ്ഠൻ ഇക്കാര്യം വിശ്വസിക്കാൻ മടിക്കുന്നതിനാൽ, ഒരിക്കൽ മാത്രം അതൊന്ന് കാണിച്ചുതരുക."

കൃഷ്ണന്റെ വാക്കുകൾ കേട്ട് ലജ്ജിതനായ അക്രൂരൻ രത്നം ഭഗവാന് കൈമാറി. അത് സൂര്യനെപ്പോലെ തിളങ്ങി. ബന്ധുക്കൾക്ക് രത്നം കാണിച്ചുകൊടുത്ത് കൃഷ്ണൻ അത് തിരികെ അക്രൂരനെതന്നെ ഏൽപ്പിച്ചു.

ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ലീലകളെക്കുറിച്ചുള്ള വിവരണങ്ങളാൽ സമ്പന്നമായ ഈ കഥ, പാപങ്ങളെ നശിപ്പിക്കുകയും എല്ലാവിധ മംഗളങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നതുമാകുന്നു. ഇത് പാരായണം ചെയ്യുകയോ കേൾക്കുകയോ സ്മരിക്കുകയോ ചെയ്യുന്ന ഏതൊരാളും തങ്ങൾക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന അപവാദങ്ങളെയും പാപങ്ങളെയും അകറ്റി സമാധാനം കൈവരിക്കും.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം അൻപത്തിയേഴാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്

<<<<<>>>>>