2026 ജൂൺ 7, ഞായറാഴ്‌ച

10.65 ബാലദേവൻ്റെ വൃന്ദാവനസന്ദർശനം

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 65

ബാലദേവൻ്റെ വൃന്ദാവനസന്ദർശനം

ശുകദേവൻ പറഞ്ഞു: ഹേ കുരുവംശശ്രേഷ്ഠാ!, ഒരിക്കൽ ബലരാമദേവൻ തൻ്റെ സുഹൃത്തുക്കളെ സന്ദർശിക്കാനായി തൻ്റെ രഥത്തിലേറി നന്ദഗോകുലത്തിലേക്ക് യാത്രയായി. വേർപാടിന്റെ ദുഃഖം ഏറെക്കാലം കൊണ്ട് അനുഭവിക്കുകയായിരുന്നു ഗോപന്മാരും അവരുടെ ഭാര്യമാരും ബലരാമദേവനെ കെട്ടിപ്പുണർന്നു. ഭഗവാൻ തൻ്റെ മാതാപിതാക്കളെ വന്ദിച്ചു, അവർ സന്തോഷത്തോടെ പ്രാർത്ഥനകളോടെ അവിടുത്തെ സ്വീകരിച്ചു. 

(നന്ദനും യശോദയും പ്രാർത്ഥിച്ചു,) "ദശാർഹ വംശജനായവനേ!, പ്രപഞ്ചനാഥാ!, അങ്ങും അങ്ങയുടെ അനുജനായ കൃഷ്ണനും ഞങ്ങളെ എപ്പോഴും സംരക്ഷിക്കേണമേ!." ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ ശ്രീബലരാമനെ തങ്ങളുടെ മടിയിലിരുത്തി, കെട്ടിപ്പുണർന്ന് കണ്ണീരണിഞ്ഞു. ബലരാമദേവൻ മുതിർന്ന ഗോപന്മാർക്ക് ഉചിതമായ ആദരവ് നൽകി, ചെറുപ്പക്കാരായ എല്ലാവരും അവിടുത്തെ ഭക്തിപൂർവ്വം വന്ദിച്ചു. പ്രായം, സൗഹൃദത്തിൻ്റെ ആഴം, കുടുംബബന്ധം എന്നിവയനുസരിച്ച് ഓരോരുത്തരോടും പുഞ്ചിരിയോടെയും ഹസ്തദാനം നൽകിയും ഭഗവാൻ വ്യക്തിപരമായി ഇടപഴകി. പിന്നീട്, വിശ്രമിച്ചതിനുശേഷം ഭഗവാൻ ഒരു സുഖപ്രദമായ ഇരിപ്പിടത്തിൽ ഇരുന്നു, അവരെല്ലാം അവിടുത്തേക്ക് ചുറ്റും കൂടി. താമരക്കണ്ണനായ കൃഷ്ണന് വേണ്ടി സർവ്വവും സമർപ്പിച്ച ആ ഗോപന്മാർ, കൃഷ്ണനോടുള്ള സ്നേഹത്താൽ വാക്കുകൾ ഇടറിക്കൊണ്ട് ദ്വാരകയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചു, ബലരാമൻ തിരിച്ച് ഗോപന്മാരുടെ ക്ഷേമവും അന്വേഷിച്ചു.

(ഗോപന്മാർ പറഞ്ഞു:) ഹേ രാമാ!, ഞങ്ങളുടെ ബന്ധുക്കളെല്ലാം സുഖമായിരിക്കുന്നുവോ? അല്ലയോ രാമാ!, നിങ്ങളെല്ലാവരും ഭാര്യമാരോടും മക്കളോടും ഒപ്പം ഇപ്പോഴും ഞങ്ങളെ ഓർക്കുന്നുണ്ടോ? പാപിയായ കംസൻ വധിക്കപ്പെടുകയും ഞങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കൾ മോചിതരാവുകയും ചെയ്തത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്. ഞങ്ങളുടെ ബന്ധുക്കൾ അവരുടെ ശത്രുക്കളെ തോൽപ്പിച്ച് വധിച്ച് ഒരു വലിയ കോട്ടയ്ക്കുള്ളിൽ പൂർണ്ണ സുരക്ഷിതത്വം കണ്ടെത്തിയതും ഞങ്ങളുടെ ഭാഗ്യം തന്നെ.

(ശുകദേവൻ തുടർന്നു:) ബലരാമദേവനെ നേരിൽ ദർശിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നിയ യുവതികളായ ഗോപികമാർ പുഞ്ചിരിച്ചുകൊണ്ട് അവിടുത്തെ മുന്നിൽ ചെന്ന് ചോദിച്ചു, "നഗരസ്ത്രീകളുടെ പ്രിയങ്കരനായ കൃഷ്ണൻ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ? അവൻ തൻ്റെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് അമ്മയെയും അച്ഛനെയും ഓർക്കുന്നുണ്ടോ? അവൻ എപ്പോഴെങ്കിലും ഒരു തവണയെങ്കിലും തൻ്റെ അമ്മയെ കാണാൻ തിരിച്ചുവരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആ ശ്രീകൃഷ്ണൻ, ഞങ്ങൾ അവനുവേണ്ടി എപ്പോഴും ചെയ്തിരുന്ന സേവനങ്ങൾ ഓർക്കുന്നുണ്ടോ? കൃഷ്ണന് വേണ്ടി, അല്ലയോ ദാശാർഹ വംശജനായവനേ!, ഉപേക്ഷിക്കാൻ പ്രയാസമുള്ള ബന്ധങ്ങളായിരുന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അമ്മമാരെയും, അച്ഛന്മാരെയും, സഹോദരന്മാരെയും, ഭർത്താക്കന്മാരെയും, മക്കളെയും, സഹോദരിമാരെയും ഒക്കെ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ, അല്ലയോ പ്രഭോ!, അതേ കൃഷ്ണൻതന്നെ ഞങ്ങളുമായുള്ള എല്ലാ സ്നേഹബന്ധങ്ങളും തകർത്ത് പെട്ടെന്ന് ഞങ്ങളെ ഉപേക്ഷിച്ച് പോയിരിക്കുന്നു. എന്നിട്ടും അവിടുത്തെ വാഗ്ദാനങ്ങളെ വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഇത്രയും ചഞ്ചലമനസ്കനും കൃതഘ്നനുമായ ഒരാളുടെ വാക്കുകളെ ബുദ്ധിമതികളായ നഗരസ്ത്രീകൾ എങ്ങനെ വിശ്വസിക്കുന്നു ആവ്വോ? ഒരുപക്ഷെ, അവൻ അത്ര മനോഹരമായി സംസാരിക്കുന്നതുകൊണ്ടും, അവൻ്റെ സുന്ദരമായ പുഞ്ചിരിയോടെയുള്ള നോട്ടം അവരിൽ കാമം ഉണർത്തുന്നതുകൊണ്ടും അവർ അവനെ വിശ്വസിക്കുന്നുണ്ടാകാം.

പ്രിയപ്പെട്ട ഗോപികേ!, അവനെക്കുറിച്ച് സംസാരിച്ച് നമ്മൾ വെറുതെ സമയം കളയുന്നത് എന്തിനാണ്? ദയവായി മറ്റെന്തെങ്കിലും സംസാരിക്കൂ. അവൻ ഞങ്ങളില്ലാതെ സമയം കഴിച്ചുകൂട്ടുകയാണെങ്കിൽ, ഞങ്ങളും അവനില്ലാതെതന്നെ ഞങ്ങളുടെ ജീവിതം നയിക്കും.

ഈ വാക്കുകൾ സംസാരിക്കുമ്പോൾപോലും , ആ യുവതികളായ ഗോപികമാർ കൃഷ്ണൻ്റെ ചിരിയും, തങ്ങളോടുള്ള മനോഹരമായ സംഭാഷണങ്ങളും, ആകർഷകമായ നോട്ടവും, നടക്കുന്ന രീതിയും, സ്നേഹത്തോടെയുള്ള ആലിംഗനങ്ങളും ഒക്കെയായിരുന്നു ഓർത്തിരുന്നത്. അങ്ങനെ അവർ കരയാൻ തുടങ്ങി. എല്ലാവരെയും ആകർഷിക്കുന്നവനും, സാന്ത്വനപ്പെടുത്തുന്നതിൽ സമർത്ഥനുമായ പരമപുരുഷനായ ബലരാമദേവൻ, ശ്രീകൃഷ്ണൻ തൻ്റെ കൈവശം കൊടുത്തയച്ച ആ രഹസ്യസന്ദേശങ്ങൾ കൈമാറിക്കൊണ്ട് ഗോപികമാരെ ആശ്വസിപ്പിച്ചു. ഈ സന്ദേശങ്ങൾ ഗോപികമാരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു.

ബലരാമനാകട്ടെ, മധു - മാധവ (മീന - മേട) മാസങ്ങളായ ആ രണ്ടുമാസം അവിടെ താമസിക്കുകയും, രാത്രികളിൽ തൻ്റെ പ്രിയപ്പെട്ട ഗോപികമാർക്ക് ശൃംഗാരസുഖം പകരുകയും ചെയ്തു. നിരവധി സ്ത്രീകൾക്കൊപ്പം ബലരാമദേവൻ യമുനാനദിക്കരയിലെ ഒരു തോട്ടത്തിൽ വിഹരിച്ചു. ഈ തോട്ടം പൂർണ്ണചന്ദ്രൻ്റെ കിരണങ്ങളാൽ കുളിച്ചുനിൽക്കുന്നതും, രാത്രിയിൽ വിരിയുന്ന താമരകളുടെ സുഗന്ധം വഹിച്ചുകൊണ്ടുള്ള കാറ്റാൽ തഴുകപ്പെടുന്നതുമായിരുന്നു. വരുണദേവനാൽ അയക്കപ്പെട്ട ദിവ്യമായ വാരുണി മദ്യം ഒരു വൃക്ഷത്തിൻ്റെ പൊത്തിൽ നിന്ന് ഒഴുകുകയും അതിൻ്റെ മധുരമുള്ള സുഗന്ധം വനത്തെ മുഴുവൻ കൂടുതൽ സുഗന്ധപൂരിതമാക്കുകയും ചെയ്തു. ആ മധുരമുള്ള മദ്യപ്രവാഹത്തിൻ്റെ സുഗന്ധം കാറ്റ് ബലരാമൻ്റെ അരികിലേക്ക് എത്തിച്ചു, ആ സുഗന്ധം ശ്വസിച്ചപ്പോൾ അവിടുന്ന് ആ മരത്തിനടുത്തേക്ക് പോയി. അവിടെ അവിടുന്ന് തൻ്റെ സഖിമാരോടൊപ്പം മദ്യം പാനം ചെയ്തു. ഗന്ധർവ്വന്മാർ അവിടുത്തെ കീർത്തനങ്ങൾ പാടിയപ്പോൾ, ബലരാമദേവൻ യുവതികളുടെ ആ പ്രകാശപൂർണ്ണമായ വലയത്തിനുള്ളിൽ ആനന്ദിച്ചു. പെണ്ണാനകളുടെ കൂട്ടത്തിൽ വിഹരിക്കുന്ന ഇന്ദ്രൻ്റെ ഐരാവതം എന്ന ആനയെപ്പോലെയാണ് അവിടുന്ന് കാണപ്പെട്ടത്.

ആ സമയത്ത് ആകാശത്ത് ദുന്ദുഭികൾ മുഴങ്ങി, ഗന്ധർവ്വന്മാർ സന്തോഷത്തോടെ പൂക്കൾ വർഷിച്ചു, മഹർഷിമാർ ബലരാമദേവൻ്റെ വീരകൃത്യങ്ങളെ പുകഴ്ത്തി. തൻ്റെ ലീലകൾ പാടിക്കേട്ടപ്പോൾ, ഹലായുധനായ ബലരാമൻ മദ്യത്തിൻ്റെ ലഹരിയിലെന്നവണ്ണം തൻ്റെ സഖിമാരോടൊപ്പം വിവിധ വനങ്ങളിലൂടെ നടന്നു. മദ്യത്തിൻ്റെ സ്വാധീനത്താൽ അവിടുത്തെ കണ്ണുകൾ ചലിച്ചുകൊണ്ടിരുന്നു. ആനന്ദത്താൽ മത്തുപിടിച്ച ബലരാമദേവൻ പ്രശസ്തമായ വൈജയന്തിമാല ഉൾപ്പെടെയുള്ള പുഷ്പമാലകൾ ധരിച്ചിരുന്നു. അവിടുന്ന് ഒരു കാതിൽമാത്രം കുണ്ഡലം ധരിച്ചിരുന്നു, അവിടുത്തെ പുഞ്ചിരിക്കുന്ന താമരമുഖത്തെ വിയർപ്പുതുള്ളികൾ മഞ്ഞുതുള്ളികൾ പോലെ അലങ്കരിച്ചിരുന്നു. 

പിന്നീട് ഭഗവാൻ യമുനാനദിയെ കളിക്കാനായി തന്റെ അരികിലേക്ക് വിളിച്ചു, എന്നാൽ ഭഗവാന് മത്തുപിടിച്ചിരിക്കുകയാണെന്ന് കരുതി അവൾ അവിടുത്തെ കല്പനയെ അവഗണിച്ചു. ഇത് ബലരാമനെ കോപിപ്പിച്ചു, അവിടുന്ന് തൻ്റെ കലപ്പയുടെ അഗ്രം കൊണ്ട് നദിയെ വലിച്ചിഴയ്ക്കാൻ തുടങ്ങി.

(ബലരാമദേവൻ പറഞ്ഞു:) എന്നെ അവഗണിക്കുന്ന പാപിനി, ഞാൻ വിളിക്കുമ്പോൾ നീ വരുന്നില്ല, പകരം നിന്റെ സ്വന്തം ഇഷ്ടപ്രകാരം മാത്രം നീങ്ങുന്നു. അതിനാൽ എൻ്റെ കലപ്പയുടെ അഗ്രം കൊണ്ട് ഞാൻ നിന്നെ നൂറ് അരുവികളാക്കി ഇവിടെ എത്തിക്കും!

(ശുകദേവൻ തുടർന്നു:) ഭഗവാനാൽ ഇപ്രകാരം ശാസിക്കപ്പെട്ടപ്പോൾ, അല്ലയോ രാജാവേ!, ഭയന്നുപോയ യമുനാനദീദേവി വന്ന് യദുകുലജാതനായ ശ്രീബലരാമൻ്റെ പാദങ്ങളിൽ വീണു. വിറച്ചുകൊണ്ട് അവൾ അവിടുത്തോട് ഇപ്രകാരം പറഞ്ഞു.

(യമുനാദേവി പറഞ്ഞു:) രാമാ!, രാമാ!, മഹാബാഹോ! അങ്ങയുടെ പരാക്രമത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അങ്ങയുടെ ഒരു അംശം കൊണ്ട് മാത്രം അങ്ങ് ഭൂമിയെ താങ്ങിനിർത്തുന്നു, അല്ലയോ പ്രപഞ്ചനാഥാ!. പ്രഭോ!, ദയവായി എന്നെ മോചിപ്പിച്ചാലും. അല്ലയോ ജഗദാത്മാവേ!, അങ്ങയുടെ പരമദിവ്യത്വത്തെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇപ്പോൾ ഞാൻ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്നു, അങ്ങ് എപ്പോഴും അങ്ങയുടെ ഭക്തരോട് ദയാലുവാണ്.

(ശുകദേവൻ തുടർന്നു:) അതിനുശേഷം ബലരാമദേവൻ യമുനയെ മോചിപ്പിച്ചു, ഗജരാജൻ തൻ്റെ പിടിയാനകളുടെ കൂട്ടത്തോടൊപ്പം എന്നപോലെ തൻ്റെ സഖിമാരോടൊപ്പം നദിയിലെ വെള്ളത്തിൽ ഇറങ്ങി. ഭഗവാൻ ജലത്തിൽ പൂർണ്ണതൃപ്തിയോടെ കളിച്ചു, അവിടുന്ന് പുറത്തുവന്നപ്പോൾ കാന്തിദേവി അവിടുത്തേക്ക് നീല വസ്ത്രങ്ങളും വിലയേറിയ ആഭരണങ്ങളും തിളങ്ങുന്ന ഒരു മാലയും സമ്മാനിച്ചു. ബലരാമദേവൻ ആ നീല വസ്ത്രങ്ങൾ ധരിക്കുകയും സ്വർണ്ണമാല അണിയുകയും ചെയ്തു. സുഗന്ധദ്രവ്യങ്ങൾ പൂശി ഭംഗിയായി അലങ്കരിച്ച ഭഗവാൻ ഇന്ദ്രൻ്റെ രാജകീയ ആനയെപ്പോലെ പ്രതാപശാലിയായി കാണപ്പെട്ടു.

അല്ലയോ രാജാവേ!, അളവറ്റ ശക്തിയുള്ള ബലരാമദേവനാൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഉണ്ടായ പല കൈവഴികളിലൂടെ യമുന ഇന്നും ഒഴുകുന്നത് നമുക്ക് കാണാം. അങ്ങനെ അവൾ അവിടുത്തെ പരാക്രമം പ്രകടിപ്പിക്കുന്നു. അങ്ങനെ, വ്രജത്തിലെ യുവതികളുടെ അതിരറ്റ ലാവണ്യത്തിലും സൗന്ദര്യത്തിലും മനംമയങ്ങി വ്രജത്തിൽ ആനന്ദിച്ച ബലരാമദേവന് രാത്രികളെല്ലാം ഒരൊറ്റ രാത്രിപോലെ കടന്നുപോയി.


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അറുപത്തിയഞ്ചാമദ്ധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<>>>>>