ശ്രീമദ് ഭാഗവതം ദശമസ്കന്ധം അദ്ധ്യായം - 60
ശ്രീകൃഷ്ണൻ രുക്മിണി ദേവിയെ കളിയാക്കുന്നു.
രുക്മിണിദേവിയുടെ അന്തഃപുരം അത്യന്തം മനോഹരമായിരുന്നു. അവിടെ മുത്തുമാലകൾ തൂക്കിയ മേലാപ്പുകളും, വിളക്കുകളെപ്പോലെ പ്രകാശിക്കുന്ന രത്നങ്ങളും ഉണ്ടായിരുന്നു. മുല്ലപ്പൂമാലകളും മറ്റു പുഷ്പങ്ങളും അവിടവിടെ തൂക്കിയിട്ട് അലങ്കരിച്ചിരുന്നു, അവ തേനീച്ചകളെ ആകർഷിച്ചു. ജനാലപ്പടികളിലെ സുഷിരങ്ങളിലൂടെ ചന്ദ്രകിരണങ്ങൾ അകത്തേക്ക് കടന്നുവന്നു. ജനാലകളിലൂടെ അകിൽപുക പുറത്തേക്ക് ഒഴുകിയപ്പോൾ, പാരിജാതവനത്തിന്റെ സുഗന്ധം വഹിച്ചെത്തിയ കാറ്റ് ആ മുറിയെ ഒരു പൂന്തോട്ടം പോലെയാക്കി. പാൽനുരപോലെ മൃദുവായ വെളുത്ത കിടക്കയിൽ വിശ്രമിക്കുന്ന പ്രപഞ്ചനാഥനെ രാജ്ഞി സേവിച്ചു. തോഴിയുടെ കയ്യിൽനിന്നും രത്നം പതിച്ച പിടിയുള്ള ചാമരം വാങ്ങി രുക്മിണി ദേവി തന്റെ നാഥനെ വീശി ആരാധിക്കാൻ തുടങ്ങി. മോതിരങ്ങളും വളകളും അണിഞ്ഞ്, കയ്യിൽ ചാമരവുമേന്തി ഭഗവാൻ കൃഷ്ണന്റെ അരികിൽ നിന്ന രുക്മിണി ദേവി അതീവ തേജസ്വിയായി കാണപ്പെട്ടു. അവളുടെ രത്നമയമായ ചിലങ്കകൾ കിലുങ്ങി, സാരിത്തുമ്പ് കൊണ്ട് മറച്ച മാറിടത്തിലെ കുങ്കുമം പറ്റി ചുവന്ന മാല തിളങ്ങി. അരയിൽ വിലപിടിപ്പുള്ള അരഞ്ഞാണവും അവൾ ധരിച്ചിരുന്നു.
തന്നെ മാത്രം ആഗ്രഹിക്കുന്ന ലക്ഷ്മീദേവിയായ അവളെ നോക്കി ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു. ഭഗവാൻ തന്റെ ലീലകൾക്കായി വിവിധ രൂപങ്ങൾ സ്വീകരിക്കുന്നു. ലക്ഷ്മീദേവി തന്റെ സഹധർമ്മിണിയായി സേവിക്കാൻ സ്വീകരിച്ച ഈ രൂപം ഏറ്റവും അനുയോജ്യമാണെന്ന് കണ്ട് അദ്ദേഹം പ്രസാദിച്ചു. ചുരുളൻ മുടിയും, കുണ്ഡലങ്ങളും, മാലയും, മനോഹരമായ പുഞ്ചിരിയുടെ അമൃതും അവളുടെ മുഖത്തിന് മാറ്റുകൂട്ടി. ഭഗവാൻ അവളോട് ഇപ്രകാരം സംസാരിച്ചു.
ഭഗവാൻ പറഞ്ഞു: പ്രിയപ്പെട്ട രാജകുമാരി!, ലോകപാലകന്മാരെപ്പോലെ ശക്തരായ അനേകം രാജാക്കന്മാർ നിന്നെ ആഗ്രഹിച്ചിരുന്നു. അവർ രാഷ്ട്രീയ സ്വാധീനം, സമ്പത്ത്, സൗന്ദര്യം, ഔദാര്യം, ശാരീരികബലം എന്നിവയാൽ അനുഗൃഹീതരായിരുന്നു. നിന്റെ പിതാവും സഹോദരനും നിന്നെ അവരിൽ ശ്രേഷ്ഠനായ ഒരാൾക്ക് വാഗ്ദാനം ചെയ്തിട്ടും, നിനക്ക് മുന്നിൽ കാമപരവശരായി നിന്ന ചേദിരാജാവിനെയും മറ്റുള്ളവരെയും ഒക്കെ നീ എന്തുകൊണ്ട് നിരസിച്ചു? പകരം, നിനക്ക് ഒട്ടും തുല്യനല്ലാത്ത നമ്മെ നീ എന്തിനാണ് തിരഞ്ഞെടുത്തത്?. ആ രാജാക്കന്മാരെ ഭയന്ന് ഞങ്ങൾ സമുദ്രത്തിൽ അഭയം തേടിയവരാണ്. ഞങ്ങൾ ശക്തരായ മനുഷ്യരുടെ ശത്രുക്കളായിത്തീർന്നു, ഞങ്ങളുടെ രാജസിംഹാസനം തന്നെ ഞങ്ങൾ ഉപേക്ഷിച്ചു. പെരുമാറ്റം ദുഷിച്ചവരും സമൂഹത്തിന് അംഗീകരിക്കാനാവാത്ത വഴി പിന്തുടരുന്നവരുമായ പുരുഷന്മാരോടൊപ്പം കഴിയുന്ന സ്ത്രീകൾക്ക് സാധാരണയായി ദുഃഖം അനുഭവിക്കേണ്ടി വരും. ഞങ്ങൾക്ക് ഭൗതിക സമ്പാദ്യങ്ങളൊന്നുമില്ല, അതുപോലെ ഒന്നുമില്ലാത്തവർക്ക് മാത്രമാണ് ഞങ്ങളോട് പ്രിയം തോന്നുന്നത്. അതിനാൽ, അല്ലയോ സുന്ദരീ!, ധനികർ ആരുംതന്നെ ഞങ്ങളെ ആരാധിക്കാറേയില്ല. സമ്പത്ത്, ജന്മം, സ്വാധീനം, സൗന്ദര്യം, സന്താനലബ്ധി എന്നിവയിൽ തുല്യരായവർ തമ്മിലായിരിക്കണം വിവാഹവും സൗഹൃദവും. ഉയർന്നവനും താഴ്ന്നവനും തമ്മിൽ അത് പാടില്ല.
വൈദർഭീ!, ദീർഘദൃഷ്ടി ഇല്ലാത്തതുകൊണ്ടാണ് നിനക്കിത് തിരിച്ചറിയാൻ കഴിയാഞ്ഞത്. അതിനാൽ സൽഗുണങ്ങളില്ലാത്തവനും ബുദ്ധിഹീനരായ യാചകരാൽ മാത്രം സ്തുതിക്കപ്പെടുന്നവനുമായ നമ്മെ നീ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട്, ഈ ലോകത്തും പരലോകത്തും നിനക്ക് ആവശ്യമുള്ളതെല്ലാം നേടാൻ സഹായകമായി, രാജകുലത്തിൽപ്പെട്ട കൂടുതൽ അനുയോജ്യനായ ഒരു ഉത്തമപുരുഷനെ സ്വീകരിക്കുന്നതാണ് നിനക്ക് ഇപ്പോൾ ഉത്തമമായിട്ടുള്ളത്. ശിശുപാലൻ, ശാല്വൻ, ജരാസന്ധൻ, ദന്തവക്രൻ തുടങ്ങിയ രാജാക്കന്മാരും നിന്റെ ജ്യേഷ്ഠൻ രുക്മിയും എന്നെ വെറുക്കുന്നു. അല്ലയോ സുന്ദരീ!, അധികാരമദത്താൽ അന്ധരായ ആ രാജാക്കന്മാരുടെ അഹങ്കാരം ഇല്ലാതാക്കാനാണ് ഞാൻ നിന്നെ കൊണ്ടുപോന്നത്. ദുഷ്ടന്മാരുടെ ശക്തി കുറയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നമുക്ക് ഭാര്യമാരിലോ മക്കളിലോ സമ്പത്തിലോ താൽപ്പര്യമില്ല. എപ്പോഴും ആത്മസംതൃപ്തനായ നാം ശരീരത്തിനോ കുടുംബത്തിനോവേണ്ടി പ്രവർത്തിക്കുന്നില്ല; ഒരു ദീപത്തെപ്പോലെ ഞങ്ങൾ സാക്ഷിയായി നിലകൊള്ളുന്നു.
ശുകദേവൻ പറഞ്ഞു: രാജാവേ!, ഭഗവാൻ തന്നെ ഒരിക്കലും പിരിഞ്ഞുപോകാത്തതുകൊണ്ട് താൻ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് രുക്മിണി വിചാരിച്ചിരുന്നു. ഈ വാക്കുകളിലൂടെ ഭഗവാൻ അവളുടെ ആ അഹങ്കാരത്തെ ഇല്ലാതാക്കി, എന്നിട്ട് സംസാരം നിർത്തി. ജഗന്നാഥനായ തന്റെ പ്രിയതമനിൽ നിന്ന് ഇതുപോലെയുള്ള അപ്രിയമായ വാക്കുകൾ രുക്മിണി ദേവി ഇതിനുമുമ്പ് കേട്ടിരുന്നില്ല. അവൾ ഭയപ്പെട്ടു. അവളുടെ ഹൃദയം വിറച്ചു, വലിയ ഉത്കണ്ഠയോടെ അവൾ കരയാൻ തുടങ്ങി. നഖങ്ങളുടെ ചുവന്ന പ്രഭയാൽ തിളങ്ങുന്ന തന്റെ മൃദുവായ പാദങ്ങൾ കൊണ്ട് അവൾ തറയിൽ ഉരച്ചുകൊണ്ടിരുന്നു. കണ്മഷി കലർന്ന കണ്ണുനീർ അവളുടെ കുങ്കുമം ചാർത്തിയ മാറിടത്തിൽ തുള്ളികളായി വീണു. അതിയായ ദുഃഖത്താൽ തൊണ്ടയിടറി, തല താഴ്ത്തി അവൾ നിന്നു. രുക്മിണിയുടെ മനസ്സ് ദുഃഖത്താലും ഭയത്താലും നിറഞ്ഞു. അവളുടെ കയ്യിൽ നിന്ന് വളകൾ ഊർന്നുപോയി, ചാമരം താഴെ വീണു. വിഭ്രാന്തിയോടെ അവൾ പെട്ടെന്ന് ബോധരഹിതയായി. കാറ്റിൽ വീണ വാഴപ്പോള പോലെ അവളുടെ ശരീരം നിലംപതിച്ചു, മുടിയിഴകൾ അങ്ങിങ്ങായി ചിതറി.
തന്റെ പ്രിയതമയ്ക്ക് തന്നോടുള്ള സ്നേഹം അത്രമേൽ അഗാധമായതുകൊണ്ടാണ് അവൾക്ക് തന്റെ തമാശ മനസ്സിലാകാഞ്ഞതെന്ന് കണ്ട് കാരുണ്യമയനായ ഭഗവാൻ കൃഷ്ണന് അവളോട് അനുകമ്പ തോന്നി. ഭഗവാൻ പെട്ടെന്ന് കിടക്കയിൽ നിന്നിറങ്ങി. ചതുർബാഹുരൂപം പൂണ്ട് അവളെ താങ്ങിയെടുത്തു, അവളുടെ മുടി ഒതുക്കിവെച്ചു, താമരപ്പൂവ് പോലുള്ള കൈകൾ കൊണ്ട് മുഖം തലോടി. കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണുകൾ തുടച്ച്, ഭക്തരുടെ പരമലക്ഷ്യമായ ഭഗവാൻ തന്റെ പതിവ്രതയായ ഭാര്യയെ ആലിംഗനം ചെയ്തു. ദുഖിതരെ ആശ്വസിപ്പിക്കാൻ അതിസമർത്ഥനായ ശ്രീകൃഷ്ണൻ, തന്റെ തമാശ കലർന്ന സംസാരത്താൽ പരിഭ്രമിച്ചവളും ദുഃഖിക്കാൻ പാടില്ലാത്തവളുമായ രുക്മിണിയെ ആശ്വസിപ്പിച്ചു.
ഭഗവാൻ പറഞ്ഞു: വൈദർഭീ!, എന്നോട് പിണങ്ങരുത്. നീ എന്നിൽ പൂർണ്ണ സമർപ്പിതയാണെന്ന് എനിക്കറിയാം. നീ എന്ത് പറയുമെന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ തമാശയായി അങ്ങനെ പറഞ്ഞത്. സ്നേഹകോപത്താൽ വിറയ്ക്കുന്ന നിന്റെ ചുണ്ടുകളും, കണ്ണുകളുടെ ചുവന്ന കോണുകളിലൂടെയുള്ള ആ കഠിനമായ നോട്ടവും, ഭംഗിയുള്ള പുരികം ചുളിച്ചുള്ള നിന്റെ മുഖവും കാണാൻ ഞാൻ ആഗ്രഹിച്ചു. പ്രിയപ്പെട്ടവളുമായി തമാശ പറഞ്ഞ് സമയം ചെലവഴിക്കുന്നതാണ് സംസാരികളായ ഗൃഹസ്ഥർക്ക് വീട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം.
ശുകദേവൻ പറഞ്ഞു: രാജൻ!, ഭഗവാന്റെ വാക്കുകൾ വെറും തമാശയായിരുന്നു എന്ന് മനസ്സിലാക്കിയ വൈദർഭി പൂർണ്ണമായും ശാന്തയായി. തന്റെ പ്രിയതമൻ തന്നെ ഉപേക്ഷിക്കുമെന്ന പേടി അവൾ ഉപേക്ഷിച്ചു. പുരുഷോത്തമനായ ഭഗവാന്റെ മുഖത്തേക്ക് സ്നേഹത്തോടെയും ലജ്ജയോടെയും നോക്കി രുക്മിണി ഇപ്രകാരം പറഞ്ഞു.
ശ്രീ രുക്മിണി പറഞ്ഞു: ഭഗവാനേ!, അങ്ങ് പറഞ്ഞത് സത്യമാണ്. സർവ്വശക്തനായ അങ്ങേക്ക് ഞാൻ തീർച്ചയായും അനുയോജ്യയല്ല. ത്രിമൂർത്തികളുടെ നാഥനും സ്വന്തം മഹിമയിൽ രമിക്കുന്നവനുമായ അങ്ങും, അജ്ഞാനികൾ ആരാധിക്കുന്ന ലൗകിക ഗുണങ്ങളുള്ള ഒരു സ്ത്രീയായ ഞാനും തമ്മിൽ എന്ത് താരതമ്യമാണുള്ളത്?. അല്ലയോ ഉരുക്രമാ!, ഭൗതിക ഗുണങ്ങളെ ഭയപ്പെട്ടെന്നപോലെ അങ്ങ് സമുദ്രത്തിൽ ശയിക്കുന്നു, ശുദ്ധമായ ബോധത്തിൽ അങ്ങ് ഹൃദയത്തിൽ പരമാത്മാവായി പ്രകാശിക്കുന്നു. അങ്ങ് എപ്പോഴും ലൗകിക ഇന്ദ്രിയങ്ങളോട് പോരാടുന്നു. അങ്ങയുടെ ദാസന്മാർ പോലും അജ്ഞതയ്ക്ക് കാരണമാകുന്ന രാജപദവികളെ നിരാകരിക്കുന്നു. അങ്ങയുടെ പാദാരവിന്ദങ്ങളിലെ തേൻ നുകരുന്ന മുനിമാർക്കുപോലും അഗ്രാഹ്യമായ അങ്ങയുടെ ലീലകൾ മൃഗതുല്യരായ മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സർവ്വശക്തനായ ഭഗവാനേ!, അങ്ങയുടെ പ്രവൃത്തികളെപ്പോലെതന്നെ അങ്ങയുടെ ഭക്തരുടെ പ്രവൃത്തികളും മഹത്തരമാണ്. അങ്ങേക്ക് ഒന്നും സ്വന്തമായില്ല, കാരണം അങ്ങേക്ക് അപ്പുറമായി ഇഹപരങ്ങളിൽ ഒന്നുമില്ല. ബ്രഹ്മാവാദി ദേവകൾപോലും അങ്ങേക്ക് വഴിപാടുകൾ അർപ്പിക്കുന്നു. സമ്പത്താൽ അന്ധരായവർ കാലരൂപത്തിൽ ഉള്ള അങ്ങയെ തിരിച്ചറിയുന്നില്ല. എന്നാൽ ദേവന്മാർക്ക് അങ്ങ് ഏറ്റവും പ്രിയപ്പെട്ടവനാണ്.
അങ്ങ് ജീവിതലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണ്. അങ്ങയെ പ്രാപിക്കാൻ ആഗ്രഹിക്കുന്ന ബുദ്ധിമാന്മാർ മറ്റെല്ലാം ഉപേക്ഷിക്കുന്നു. പരസ്പര കാമത്താൽ സന്തോഷവും ദുഃഖവും അനുഭവിക്കുന്ന സ്ത്രീപുരുഷന്മാരല്ല, മറിച്ച് അവരാണ് അങ്ങയുടെ സഹവാസത്തിന് അർഹരായിട്ടുള്ളവർ. അങ്ങയുടെ മഹിമകൾ പാടുന്ന മുനിമാർ അങ്ങയെ പ്രപഞ്ചത്തിന്റെ പരമാത്മാവായി കാണുന്നു എന്ന് മനസ്സിലാക്കി ഞാൻ അങ്ങയെ വരിച്ചു. അങ്ങയുടെ പുരികക്കൊടിയിൽനിന്ന് ജനിക്കുന്ന കാലത്തിന്റെ മുൻപിൽ ബ്രഹ്മാവിനും ശിവനും പോലും നിലനിൽപ്പില്ല. അങ്ങനെയെങ്കിൽ എനിക്ക് മറ്റൊരാളിൽ എന്ത് താൽപ്പര്യമാണുണ്ടാകേണ്ടത്? അല്ലയോ ഗദാഗ്രജാ!, സിംഹം മറ്റു മൃഗങ്ങളെ തുരത്തി തന്റെ ഇരയെ നേടുന്നതുപോലെ, അങ്ങ് ശാർങ്ഗ വില്ലിന്റെ നാദത്താൽ രാജാക്കന്മാരെ തുരത്തി എന്നെ സ്വന്തമാക്കി. എന്നിട്ടും അവരെ പേടിച്ച് അങ്ങ് കടലിൽ ഒളിച്ചു എന്ന് പറയുന്നത് വെറും തമാശ മാത്രമാണ്. അങ്ങയുടെ സഹവാസം ആഗ്രഹിച്ച അംഗൻ, പൃഥു തുടങ്ങിയ രാജാക്കന്മാർ രാജ്യം ഉപേക്ഷിച്ച് വനത്തിൽ പോയി. താമരക്കണ്ണാ!, അവർക്ക് എങ്ങനെയാണ് പരാജയം സംഭവിക്കുക?
അങ്ങയുടെ പാദസൗരഭ്യം മുക്തി നൽകുന്നതാണ്. ലക്ഷ്മീദേവിയുടെ വാസസ്ഥലമാണത്. അത് അനുഭവിച്ചറിഞ്ഞ ഏത് സ്ത്രീയാണ് മറ്റൊരു പുരുഷനെ ആശ്രയിക്കുക? അങ്ങ് സൽഗുണങ്ങളുടെ ഇരിപ്പിടമാണ്. സ്വന്തം നന്മ തിരിച്ചറിയുന്ന ഏത് സ്ത്രീയാണ് അങ്ങയെ ഉപേക്ഷിച്ച് ഭയത്തിന് അധീനനായ ഒരാളെ ആശ്രയിക്കുക? സർവ്വലോകനാഥനായ അങ്ങയെ ഞാൻ ഭർത്താവായി തിരഞ്ഞെടുത്തു. ജന്മജന്മാന്തരങ്ങളായി അലയുന്ന എനിക്ക് മോക്ഷം നൽകുന്ന അങ്ങയുടെ പാദങ്ങൾ അഭയമാകട്ടെ. അല്ലയോ കൃഷ്ണാ!, അങ്ങയുടെ മഹിമകൾ കേൾക്കാത്ത സ്ത്രീകളുടെ ഭർത്താക്കന്മാരായി അങ്ങ് പറഞ്ഞ ആ രാജാക്കന്മാർ തീരട്ടെ. അത്തരം വീടുകളിൽ ആ രാജാക്കന്മാർ കഴുതകളെയും നായ്ക്കളെയും പോലെയാണ് കഴിയുന്നത്. അങ്ങയുടെ പാദാമൃതം നുകരാത്ത സ്ത്രീ വിഡ്ഢിയാണ്. ചർമ്മവും രോമവും നഖവും കൊണ്ട് മൂടിയ, മാംസവും രക്തവും മലമൂത്രങ്ങളും നിറഞ്ഞ ഒരു ശവത്തെയാണ് അവൾ ഭർത്താവായി സ്വീകരിക്കുന്നത്. താമരക്കണ്ണാ!, അങ്ങ് ആത്മസംതൃപ്തനാണെങ്കിലും എന്നിൽ അനുഗ്രഹം ചൊരിയണമേ!. അങ്ങ് ഈ പ്രപഞ്ചസൃഷ്ടിക്കായി മായയെ നോക്കുമ്പോൾ എന്നിലും ആ നോട്ടം പതിയുന്നു, അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കാരുണ്യം.
മധുസൂദനാ!, അങ്ങയുടെ വാക്കുകൾ ഞാൻ തെറ്റായി കാണുന്നില്ല. വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് പലപ്പോഴും അന്യപുരുഷന്മാരോട് ആകർഷണം തോന്നാറുണ്ട്, അംബയുടെ കാര്യത്തിലെന്നപോലെ. സ്വഭാവശുദ്ധിയില്ലാത്ത സ്ത്രീയുടെ മനസ്സ് വിവാഹശേഷവും പുതിയ കാമുകന്മാരെ തേടും. ബുദ്ധിമാനായ പുരുഷൻ അങ്ങനെയുള്ളവളെ കൂടെ നിർത്തരുത്.
ഭഗവാൻ പറഞ്ഞു: സാധ്വിയായ ഹേ രാജകുമാരി!, നീ ഇപ്രകാരം സംസാരിക്കുന്നത് കേൾക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ കളിയാക്കിയത്. എന്റെ വാക്കുകൾക്ക് നീ നൽകിയ മറുപടികളെല്ലാം തികച്ചും സത്യമാണ്. ഭൗതികമായ ആഗ്രഹങ്ങളിൽനിന്ന് മുക്തയാകാൻ നീ ആഗ്രഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നിനക്കുണ്ടാകും, കാരണം നീ എന്റെ അനന്യഭക്തയാണ്. നിനക്ക് നിന്റെ ഭർത്താവിനോടുള്ള പരിശുദ്ധമായ സ്നേഹം ഞാൻ നേരിട്ട് കണ്ടറിഞ്ഞു. എന്റെ വാക്കുകളാൽ പരീക്ഷിക്കപ്പെട്ടിട്ടും നിന്റെ മനസ്സ് എന്നിൽനിന്ന് മാറിയില്ല. ഞാൻ മുക്തിദായകനാണെങ്കിലും, ലൗകിക സുഖങ്ങൾക്കായി മനുഷ്യർ എന്നെ ആരാധിക്കുന്നു. അവർ എന്റെ മായയാൽ മോഹിതരാണ്. നിർഭാഗ്യവാന്മാർ മുക്തിനാഥനായ എന്നെ ലഭിച്ചിട്ടും ഭൗതിക സമ്പത്തിനായി ആഗ്രഹിക്കുന്നു. അത്തരം സുഖങ്ങൾ നരകത്തിൽ പോലും ലഭിക്കുന്നതാണ്. എന്നാൽ നീ എന്നെ ഭക്തിയോടെ സേവിച്ചു. അസൂയയുള്ളവർക്കും ദുഷ്ടലാക്കുള്ളവർക്കും ഇത് സാധ്യമല്ല. എന്റെ കൊട്ടാരങ്ങളിൽ നിന്നെപ്പോലെ സ്നേഹനിധിയായ മറ്റൊരു ഭാര്യയെയും ഞാൻ കണ്ടിട്ടില്ല. വിവാഹസമയത്ത് വന്ന രാജാക്കന്മാരെ എല്ലാം അവഗണിച്ച് നീ ഒരു ബ്രാഹ്മണൻ വഴി എനിക്ക് സന്ദേശം അയച്ചു. നിന്റെ സഹോദരൻ തോൽപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തപ്പോൾ നീ അങ്ങേയറ്റം ദുഃഖിച്ചു, എങ്കിലും എന്നെ നഷ്ടപ്പെടുമെന്ന് ഭയന്ന് നീ ഒന്നും മിണ്ടിയില്ല. നിന്റെ ആ മൗനത്താൽ നീ എന്നെ കീഴടക്കി. ഞാൻ വരാൻ വൈകിയപ്പോൾ നീ ജീവൻ വെടിയാൻ പോലും തയ്യാറായി. നിന്റെ ഈ മഹത്വത്തിന് പകരമായി നിനക്ക് നന്ദി പറയാൻ മാത്രമേ എനിക്ക് കഴിയൂ.
ശുകദേവ ഗോസ്വാമി പറഞ്ഞു: ഇപ്രകാരം ആത്മസംതൃപ്തനായ ഭഗവാൻ ലക്ഷ്മീദേവിയുമായി ലൗകികമായ സംഭാഷണങ്ങളിൽ ഏർപ്പെട്ട് രമിച്ചു. പ്രപഞ്ചനാഥനായ ഭഗവാൻ ഹരി തന്റെ മറ്റു ഭാര്യമാരുടെ കൊട്ടാരങ്ങളിലും ഒരു സാധാരണ ഗൃഹസ്ഥനെപ്പോലെ പെരുമാറുകയും ധർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം അറുപതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്
<<<<<>>>>>
