2021, ജനുവരി 31, ഞായറാഴ്‌ച

10.9 ഉലൂഖലബന്ധനം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 9

(ഉലൂഖലബന്ധനം)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ വീട്ടിലുള്ള മറ്റു ഗോപികൾ മറ്റോരോ കർമ്മങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ യശോദ സ്വയം തൈർ കടയുകയായിരുന്നു. വീട്ടുജോലികൾക്കിടയിലും അവൾ ഭഗവദ്ലീലകളെത്തന്നെ നിരന്തരം ഓർത്തുപാടിക്കൊണ്ടിരുന്നു. സുന്ദരിയായ ദേവി തൈർ കടയുകയാണ്. അവൾ അരഞ്ഞാണിട്ട് മുറുക്കിയ വെൺപ്പട്ടുവസ്ത്രങ്ങളാണണിഞ്ഞിരിക്കുന്നത്. പുത്രവാത്സല്യത്താൽ അവളുടെ സ്തനങ്ങൾ സദാ ചുരന്നുകൊണ്ടേയിരുന്നു. കയർ വലിക്കുമ്പോൾ കൈകളിലണിഞ്ഞിരിക്കുന്ന പൊൻവളകളും കാതിലെ ഭൂഷണങ്ങളും ഇളകിയാടുന്നു. മുഖത്ത് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. വാർമുടിക്കെട്ടിൽനിന്നും പിച്ചകപ്പൂക്കൾ ഉതിർന്നുവീഴുന്നു. അങ്ങനെ തൈർ കടയുന്ന സമയത്ത് അവിടെയെത്തി പാൽകുടിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി മാതാവിനെ സമീപിച്ച ഉണ്ണിക്കണ്ണൻ കടക്കോലിനെ പിടിച്ചുനിർത്തിക്കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. തന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയെ അവൾ വാത്സല്യത്തോടുകൂടി തന്റെ ചുരന്നിരിക്കുന്ന സ്തനം കുടിപ്പിച്ചു. എന്നാൽ അടുപ്പത്ത് തിളച്ചുപൊന്തുന്ന പാൽ ഇറക്കിവയ്ക്കാനായി പാൽ കുടിച്ചുകൊണ്ടിരുന്ന ഉണ്ണിയെ അവൾ നിലത്തിറക്കിവച്ച് പെട്ടെന്ന് അടുക്കളിയിലേക്കോടി. ഈ സംഭവത്തിൽ കോപത്താൽ വിറയ്ക്കുന്ന ചെഞ്ചുണ്ട് കൃഷ്ണൻ പല്ലുകൾകൊണ്ട് കടിച്ചമർത്തി. തുടർന്ന്, അവിടെയുണ്ടായിരുന്ന ഒരു അമ്മിക്കുഴവിയെടുത്ത് തൈർപാത്രം തച്ചുടച്ചതിനുശേഷം കള്ളക്കണ്ണീരുമൊലിപ്പിച്ച് അകത്തളത്തിലേക്ക് പോയി ആരും കാണാതെ അവിടെ വച്ചിരുന്ന വെണ്ണ എടുത്ത് ഭക്ഷിച്ചു. തിളച്ച പാൽ അടുപ്പത്തുനിന്നും ഇറക്കിവച്ച് യശോദ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച തൈർകലം ഉടഞ്ഞുകിടക്കുന്നതായിരുന്നു. അത് തന്റെ മകന്റെ പണിയാണെന്നറിഞ്ഞ് അവൾ ചിരിച്ചുകൊണ്ട് അവനെ അവിടമാകെ തിരഞ്ഞുനടന്നു. അന്വേഷിച്ചുചെന്നപ്പോൾ, കമിഴ്ത്തിവച്ച ഉരലിന്റെ പുറത്തുകയറിയിരുന്ന് ഉറിയിൽ വച്ചിരുന്ന വെണ്ണയെ എടുത്ത് ഭക്ഷിച്ച് ബാക്കി വന്നത് കുരങ്ങന്മാർക്കും കൊടുത്തുകൊണ്ടിരിക്കുന്ന ഉണ്ണിയെ അവൾ കണ്ടു. മെല്ലെ അവൾ കാലൊച്ച കേൾപ്പിക്കാതെ പതുങ്ങിപ്പതുങ്ങി പിന്നിലൂടെ നടന്നടുത്തു. എന്നാൽ വടിയെടുത്തുകൊണ്ട് തന്നെ പിടിക്കുവാനായി പമ്മിവരുന്ന അമ്മയെ കണ്ട് കൃഷ്ണൻ ഉരലിൽനിന്നുമിറങ്ങി ഒരോട്ടം വച്ചുകൊടുത്തു. തപസ്സുകൊണ്ട് അവന്റെ സ്വാരൂപ്യത്തെ പ്രാപിക്കപ്പെട്ടതും, അവനിൽ പ്രവേശിക്കുവാൻ യോഗ്യതയുള്ളതുമായ യോഗികളുടെ മനസ്സിനുപോലും പ്രാപിക്കുവാൻ ദുസ്സാധ്യമായ ആ പരമാത്മസ്വരൂപനെ പിടിച്ചുകെട്ടുവാനായി യശോദ അവന്റെ പിറകേയോടി. വളരെ കഷ്ടപ്പെട്ട് അതിവേഗത്തിൽ അവൾ അവനുപിന്നാലെ പാഞ്ഞു. കെട്ടഴിഞ്ഞുവീണ മുടിക്കെട്ടിൽനിന്നും പുഷപങ്ങൾ ഉതിർന്ന് പോയ വഴിയിലെല്ലാം വീണു. ഒടുവിൽ ഒരുവിധത്തിൽ അവനെ അവൾ എങ്ങനെയോ കടന്നുപിടിച്ചു. താൻ അപരാധം പ്രവർത്തിച്ചുപോയി എന്ന് കാണിച്ചുകൊണ്ടും, മഷി പരന്നിരിക്കുന്ന കൺതടങ്ങളെ ഇരുകുഞ്ഞികരങ്ങൾകൊണ്ട് തിരുമ്മിക്കൊണ്ടും, വാവിട്ട് കരഞ്ഞുകൊണ്ടും, ഭയത്താൽ വിഹ്വലമായ നേത്രങ്ങളോടെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടും നിൽക്കുന്നവനായ കൃഷ്ണനെ യശോദ ഇരുകൈകൾകൊണ്ടും കൂട്ടിപ്പിടിച്ചു പേടിപ്പിച്ചുകൊണ്ട് ശകാരിച്ചു.

രാജൻ!, പുത്രസ്നേഹവതിയായ അവൾ അവന്റെ ശക്തിയെ തിരിച്ചറിയാതെ തന്റെ പുത്രൻ തന്നിൽ ഭയപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കി കൈയ്യിലുണ്ടായിരുന്ന വടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് അവനെ കയറുകൊണ്ട് ബന്ധിക്കാൻ ഭാവിച്ചു. യാതൊരുവനാണോ അകവും പുറവുമില്ലാത്തത്, യാതൊരുവനാണോ മുമ്പും പിൻപുമില്ലാത്തത്, യാതൊരുവനാണോ ഈ ലോകത്തിന്റെ മുമ്പായും പിൻപായും അകമായും പുറമായും വർത്തിക്കുന്നത്, യാതൊരുവനാണോ ഈ ലോകംതന്നെയായിരിക്കുന്നത്, യാതൊരുവനാണോ ഇന്ദ്രിയങ്ങൾക്ക് വിഷയമല്ലാത്തവനായി അവ്യക്തനായി നിലകൊള്ളുന്നത്, അങ്ങനെയുള്ള മാനുഷരൂപം ധരിച്ച ആ സത്ചിദാനന്തമൂർത്തിയെ തന്റെ മകനെന്ന് കരുതി ദേവി യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിടാൻ ശ്രമിച്ചു. കുറ്റക്കാരനായ തന്റെ പുത്രനെ കെട്ടിയിടുവാനായി ബദ്ധപ്പെട്ടുകൊണ്ടിരിക്കെ ആ കയറിന് രണ്ടുവിരൽനീളം പോരാതെയായി. അത് കണ്ട് അവൾ മറ്റൊരു കയറെടുത്ത് ആദ്യത്തേതുമായി കൂട്ടിക്കെട്ടി. അപ്പോഴും തികയാതെവന്ന ആ കയറിന്റെ അറ്റത്ത് മറ്റൊരു കഷണം കൂടി വീണ്ടും ഏച്ചുകെട്ടി. പിന്നെയും രണ്ടംഗുലം നീളത്തിൽ കയറ് തികയാതെവന്നു. ഇങ്ങനെ എത്ര തവണ ശ്രമിച്ചിട്ടും ഉള്ള കയറിന് രണ്ടുവിരൽനീളം പോരാതെ അവശേഷിച്ചു. ഇപ്രകാരം വീട്ടിലുള്ള കയറുകളെല്ലാം ചേർത്തുകെട്ടിയിട്ടും അതിന് ഭഗവാനെ പിടിച്ചുകെട്ടുവാൻതക്ക നീളം തികയാതെവരുന്നതുകണ്ട് ചുറ്റും കൂടിനിന്ന ഗോപികമാർ വാപൊത്തി ചിരിക്കാൻ തുടങ്ങി. സങ്കടവും ദേഷ്യവും അതോടൊപ്പം ഉള്ളിലൂറുന്ന സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒരു ഭാവം യശോദയുടെ മുഖത്ത് പ്രത്യക്ഷമായി. ഗോപിമാർക്കൊപ്പം ചിരിച്ചുകൊണ്ട് അവളും വിസ്മയത്തോടെ അവനെ നോക്കിനിന്നു. എന്നിട്ടും തന്റെ ഉദ്യമത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്ന അവളുടെ വാർമുടിക്കെട്ടിൽനിന്നും പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. അവൾ വല്ലാതെ വിയർത്തു. അങ്ങനെ കഷ്ടപ്പെടുന്ന സ്വമാതാവിനെ കണ്ട് ഭഗവാൻ കാരുണ്യത്തോടെ സ്വയം ബന്ധനത്തിന് വഴങ്ങിക്കൊടുത്തു.

ഹേ പരീക്ഷിത്തേ!, ബ്രഹ്മാവാദിയായ ദേവന്മാരോടുകൂടിയ ഈ ലോകം ആരുടെ അധീനതയിലാണോ ഇരിക്കുന്നത്, അങ്ങനെയുള്ള സർവ്വസ്വതന്ത്രനായ ഭഗവാൻ കൃഷ്ണനായി അവതരിച്ച് ഇങ്ങനെ താൻ സ്വയം ഭക്തർക്ക് അധീനനാണെന്നുള്ള തത്വം ലോകത്തിന് കാട്ടിക്കൊടുത്തു. വെറും ഒരു ഗോപസ്ത്രീയായ യശോദയ്ക്ക് കിട്ടിയ ഈ പ്രസാദം മോക്ഷദാതാവായ ശ്രീഹരിയിൽനിന്നും ബ്രഹ്മാവിനോ മഹാദേവനോ എന്തിനുപറയാൻ, സ്വന്തം തിരുമാറിടത്തിൽ സദാ ഇടം പിടിച്ചിരിക്കുന്ന ശ്രീ ലക്ഷ്മീഭഗവതിക്കുപോലുമോ ഇന്നോളം ലഭ്യമായിട്ടില്ലതന്നെ. രാജൻ!, ഗോപികാപുത്രനായ ഈ ഭഗവാൻ ശ്രീകൃഷ്ണൻ ഈ ലോകത്തിൽ എത്രത്തോളം എളുപ്പത്തിൽ ഭക്തന്മാർക്ക് ലഭിക്കുന്നുവോ, അത്രത്തോളം എളുപ്പത്തിൽ താപസ്സന്മാർക്കോ യോഗിക്കൾക്കോ പോലും പ്രാപ്യനാകുന്നില്ലെന്നറിയുക.

അങ്ങനെ കണ്ണനെ ബന്ധിച്ച് അമ്മ ഗൃഹകൃത്യങ്ങൾക്കായി മടങ്ങി. ആ സമയം, സർവ്വേശ്വരനായ കൃഷ്ണന് തന്റെ ഒരു ദൌത്യം ഓർമ്മവന്നു. പണ്ട് വൈശ്രവണന്റെ പുത്രന്മാരായിരുന്ന രണ്ട് യക്ഷന്മാർ മരുത് വൃക്ഷങ്ങളായി അവിടെ നിൽക്കുന്നത് ഭഗവാൻ കണ്ടറിഞ്ഞു. ശ്രീമദത്താൽ അഹങ്കാരികളായിമാറിയ നളകൂബരൻ, മണിഗ്രീവൻ എന്നീ പേരുകളിൽ വിഖ്യാതരായിരുന്ന ഇവർ ശ്രീനാരദരുടെ ശാപത്താലായിരുന്നു ഇങ്ങനെ വൃക്ഷങ്ങളായി ഭവിച്ചതു.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ